Connect with us

Books

പശുരാഷ്ട്രീയ ഭീകരവാദികളെ വിചാരണ ചെയ്യുന്ന ‘ഫൂക്ക’

Published

on

അബ്ദുല്ല അഞ്ചച്ചവിടി
‘ധീരതയെന്നത് ഭയം ഇല്ലാതിരിക്കൽ മാത്രമല്ല. ഭയത്തിന്റെ പ്രതിരോധമാണ്. ഭയത്തെ മറികടക്കലാണ്.’- മാർക്ട്വയിൻ.
‘നിലീനയുടെ അച്ഛൻ രണ്ടു കാളകളും മൂന്നു പശുക്കളും കൈവശമുള്ള കർഷകനായിരുന്നു. സ്വന്തം കാളകളെ ഉപയോഗിച്ച് അയാൾ തന്റെ കൃഷിയിടങ്ങൾ ഉഴുതു മറിച്ചു. ഭാര്യ മരിച്ചതോടെ മകളുടെ ഭാവിക്കുവേണ്ടിയാണ് അയാൾ അധ്വാനിച്ചത്. പശുക്കളിൽ ഒന്നിന് ഒരിക്കൽ ദീനം പിടിപെട്ടു. ഗ്രാമത്തിൽ തന്നെയുള്ള മൃഗാശുപത്രിയിലേക്ക് പശുവുമായി പോകുമ്പോൾ അയാൾ ആക്രമിക്കപ്പെട്ടു. ദീനം പിടിച്ച് അവശയായ പശുവിനെ അറവുകാർക്ക് വിൽക്കാൻ കൊണ്ടുപോവുകയാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. വൃദ്ധനായ ആ മനുഷ്യനെ അക്രമികൾ പൊതിരെ തല്ലി. ഓരോ അടിയേൽക്കുമ്പോഴും അയാൾ മകളെ വിളിച്ച് കരഞ്ഞു. അരുതേ അരുതേ എന്ന് കെഞ്ചി. ശരീരം മുഴുവൻ മുറിവുകളുമായി അയാൾ മണ്ണിൽ ഇഴഞ്ഞു. അരിശം തീരാത്ത ജനക്കൂട്ടം അയാളുടെ തല പൊട്ടും വരെ അടിച്ചു. മരിച്ചു എന്ന് ഉറപ്പാക്കിയാണ് അവർ മടങ്ങിയത്. നിലീന അനാഥയായി. മുറിവേറ്റ് മരിച്ചുകിടക്കുന്ന അച്ഛന്റെ ശരീരം കൈകളിലെടുത്ത് അവൾ നിലവിളിച്ചു. അവളുടെ നിലവിളിമുദ്രാവാക്യങ്ങളായിരുന്നു.
‘ ജയ് ഭീം ജയ് ഭീം
ജയ് ജയ് ജയ് ജയ് ജയ് ഭീം.’
അച്ഛന്റെ രക്തത്തിൽ കുളിച്ചു അവൾ വിളിച്ചു.
‘ലാലേലാൽ ലാലേലാൽ
ലാലേലാൽ ലാലേലാൽ ലാലേലാൽ
ലാൽസലാം ലാൽസലാം ലാൽസലാം. ‘
മുഫീദ സഹോദരൻ റാഷിദിന്റെ കഥ പറഞ്ഞു.
‘അതൊരു നോമ്പു കാലമായിരുന്നു. ഇതേ ട്രെയിനിലാണ് അവർ കയറിയത്. എന്റെ രണ്ടു സഹോദരങ്ങൾ. ഹിശാമും റാഷിദും. ഒട്ടധികം ആഹ്ലാദത്തോടെ പെരുന്നാളിന് ഉടുപ്പുകൾ വാങ്ങാൻ ബസാറിൽ പോയതായിരുന്നു അവർ. നോമ്പു തുറക്കാൻ അവർക്ക് ഇഷ്ടമുള്ള ഭക്ഷണം ഒരുക്കി ഞാനും ഉമ്മയും കാത്തിരുന്നു. എന്നാൽ നോമ്പു തുറക്കേണ്ട സമയം കഴിഞ്ഞിട്ടും അവർ എത്തിയില്ല.
ട്രെയിനിൽ നല്ല തിരക്കായിരുന്നു. കൂട്ടുകാരായ രണ്ടു പേരും അവർക്കൊപ്പമുണ്ടായിരുന്നു. ഒരുസംഘം ആളുകൾ വന്ന് ഹാഷിമിനോടും റാഷിദിനോടും ഇരുന്ന സീറ്റിൽ നിന്ന് എഴുന്നേൽക്കാൻ പറഞ്ഞു. അവർ എഴുന്നേൽക്കാൻ കൂട്ടാക്കാതിരുന്നപ്പോൾ അസഭ്യം പറയാൻ തുടങ്ങി.
‘ഇത് ഞങ്ങൾക്കുള്ള ഇരിപ്പിടമാണ്. നിങ്ങൾ ഇരിക്കണമെങ്കിൽ പാക്കിസ്ഥാനിൽ പൊയ്‌ക്കൊള്ളൂ. ഹിന്ദുസ്ഥാൻ ഹിന്ദുക്കളുടേതാണ്.’ അവരിൽ ഒരാൾ പറഞ്ഞു.
‘ഞങ്ങളും ഇന്ത്യക്കാരാണ്.’ റാഷിദ് അവർക്ക് മറുപടി കൊടുത്തു. ‘ആ മുല്ലയുടെ അഹങ്കാരം കണ്ടോ….’ ഒരാൾ അലറി. ‘ എടാ പശുവിറച്ചി തിന്നുന്നവനേ…. ജീവൻ വേണമെങ്കിൽ എഴുന്നേൽക്കേടാ’- സീറ്റിനു വേണ്ടി വഴക്കിട്ട ഒരാൾ വീണ്ടും നേരെ വന്നു. ‘കൊല്ലവനെ, കൊല്ല്.’ ‘മറ്റൊരാൾ ആവേശം പകർന്നു. അവർ തമ്മിൽ വഴക്ക് മൂത്തു. പൊടുന്നനെ തിരക്കിനിടയിൽ റാഷിദിന്റെ നിലവിളി കേട്ടു. അവന് കുത്തേറ്റിരുന്നു…
പശു രാഷ്ട്രീയം കുത്തി മലർത്തിയ പാവം മനുഷ്യർക്ക് സമർപ്പിക്കപ്പെട്ട, പശുരാഷ്ട്രീയം പ്രമേയമാകുന്ന മലയാളത്തിലെ ആദ്യ നോവലായ ‘ഫൂക്ക’യിലെ രണ്ടു കഥാ സന്ദർഭങ്ങളാണ് മുകളിൽ ഉദ്ധരിച്ചത്. ഷെരീഫ് സാഗറിന് എഴുത്ത് കുട്ടിക്കളിയോ നേരമ്പോക്കോ അല്ലെന്ന് ഈ നോവൽ വെളിപ്പെടുത്തുന്നു. കാര്യങ്ങളെ യാഥാർഥ്യബോധത്തോടെ, ഗൗരവപൂർവം കണക്കിലെടുത്ത് നിർവ്വഹിക്കേണ്ട ധർമ്മമാണ് എഴുത്ത്. സമരമാണ്, കലഹമാണ്. അനീതിയോടുള്ള യുദ്ധപ്രഖ്യാപനമാണ്. മഹാമാരി പോലെ അക്രമവും അനീതിയും അരങ്ങു വാഴുമ്പോൾ, കേവലം വിനോദോപാധിയായി സർഗാത്മകതയെ കാണാതെ കണ്മുന്നിലെ അക്രമങ്ങൾക്കെതിരെ അത്യുച്ചത്തിൽ കലഹിച്ചു കൊണ്ടിരിക്കുന്നു ഈ എഴുത്തുകാരൻ. പരുഷവും പറയാൻ പലരും മടി കാണിക്കുന്നതുമായ വാക്കുകളെ രചനയിൽ സ്വാഗതം ചെയ്തുകൊണ്ട് കാൽപനിക മിഥ്യകളെ തകർക്കുന്ന രീതി ഫൂക്കയെ വേറിട്ടുനിർത്തുന്നു.
ഫൂക്ക വെറുതെ ഉണ്ടായതല്ല. അനിവാര്യതയുടെ സൃഷ്ടിയാണ്. ബാബരി മസ്ജിദിനെ രാമ ജന്മഭൂമിയാക്കിയും, തർക്കമന്ദിരമാക്കിയും ചരിത്ര വക്രീകരണം നടത്തിയ ‘ഹിന്ദുത്വ ഫാസിസത്തെ’വിചാരണ ചെയ്യുന്ന എൻ.എസ് മാധവന്റെ ‘തിരുത്തു’പോലെ. അക്രമണോത്സുകതയിലേക്ക് അധഃപതിച്ച അതേ ഇരുട്ടിന്റെ ശക്തികളെ, പശുരാഷ്ട്രീയ ഭീകരവാദികളെ ഉളിപോലെ പേനമുറുക്കിപ്പിടിച്ച് ഷെരീഫ് വിചാരണ ചെയ്യുന്നു.
‘വരൂ, ഈ തെരുവുകളിലെ രക്തം കാണൂ എന്ന് ഇന്ത്യൻ അവസ്ഥയെ ചൂണ്ടിപ്പറയുമ്പോഴും ആ ചോരയിൽ നിന്ന് ആയിരമായിരം സമരോത്സുകരെ ഉയിർത്തെഴുന്നേൽപ്പിക്കുന്ന മാന്ത്രികതയാണ് ഫൂക്കയെ മഹത്തായ രാഷ്ട്രീയ പ്രവർത്തനമാക്കുന്നത്.’ കെ.പി രാമനുണ്ണിയുടെ ഈ വാക്കുകൾ പൊള്ളയല്ലെന്ന് വായനക്കാർക്ക് ഉറപ്പിക്കാം. ഈ കഥയിൽ തികച്ചും യാദൃശ്ചിമായി യാഥാർഥ്യങ്ങളുടെ അംശങ്ങൾ കടന്നു വന്നേക്കാം. ആ യാഥാർഥ്യങ്ങൾ തുടർക്കഥയാവുന്ന സാമൂഹിക പരിസരമാണ് നമ്മുടേത്. അതുകൊണ്ടു തന്നെ ഈ യാത്ര അവസാനിക്കുന്നില്ല. ‘എന്നു ഷെരീഫ് സാഗർ പറയുന്നുണ്ട്.
‘ഗുണമുള്ള പുസ്തകം അവസാനമില്ലാത്തതു തന്നെ’ -ഈ ആപ്തവാക്യം ഇവിടെ യാഥാർഥ്യമാവുന്നു.
ഫൂക്ക
(നോവൽ)
പ്രസാധകർ:
ഗ്രീൻ പെപ്പർ പബ്ലിക്ക, തിരുവനന്തപുരം
വില: 140
Continue Reading
Click to comment

Leave a Reply

Your email address will not be published.

Books

വടക്കന്‍ ഗ്രാമീണരുടെ ആത്മവിചാരങ്ങള്‍ അഥവാ പ്രകൃതിയെക്കുറിച്ചുള്ള വേദനകള്‍  

ചുരുക്കത്തില്‍  അനുദിനം നഷ്ടമാവുന്ന നമ്മുടെ പ്രകൃതി സമ്പത്തും ഗന്ധങ്ങളും പുഴയും കിണറും  നാട്ടിടവഴികളും  ചോരുന്ന സര്‍ഗ്ഗാത്മകയുമെല്ലാം കാസര്‍ക്കാടന്‍ നാട്ടുമൊഴിയില്‍ നമ്മുടെ തോളില്‍ കൈയ്യിട്ട്  പറയുന്ന കഥകളുടെ പേരാണ് കിതാബ് മഹല്‍.

Published

on

വായന/അശ്‌റഫ് തൂണേരി

”രേഖപ്പെടുത്തപ്പെട്ടില്ലെങ്കില്‍ വിസ്മൃതമായേക്കാവുന്ന ഗ്രാമീണ ജീവിതങ്ങളും സമുദായിക സ്വഭാവങ്ങളും എഴുതി പരിപാലിക്കുകയാണ് എഴുത്തുകാരന്റെ മുഖ്യഉത്തരവാദിത്വം..”

കിതാബ് മഹല്‍ എന്ന എം.എ റഹ്മാന്റെ കഥാ സമാഹാരത്തെ എഴുത്തുകാരന്‍ അജയ് പി മങ്ങാട്ട് ഇങ്ങിനെ വിലയിരുത്തിയിട്ടുണ്ട്. തന്റെ ജീവിതം മുഴുക്കെ പ്രകൃതിക്കു വേണ്ടിയുള്ള സമരമായി രൂപപ്പെടുത്തിയ റഹ്മാന്‍ മാസ്റ്റര്‍ കാസര്‍ക്കോടന്‍ നാട്ടിടവഴികളിലൂടെ നടക്കുകയാണ് കിതാബ് മഹലിലൂടെ. താളുകള്‍ മറിക്കുമ്പോള്‍ ഗള്‍ഫ് കുടിയേറ്റവും പുഴയധിഷ്ഠിതമായ ജീവിതവും തെയ്യവും സൂഫിസവും വിപ്ലവവും സമ്മിശ്രമായ ഗ്രാമീണാവിഷ്‌കാരം പല കൈവഴികളിലേക്കിറങ്ങുന്നുണ്ട്.  

13 കഥകളാണ് കിതാബ് മഹലില്‍ കാസര്‍ക്കാടന്‍ ഗ്രാമ്യഭാഷയില്‍ അടുക്കിവെച്ചിരിക്കുന്നത്. പുളിമുറിച്ച വളപ്പില്‍ സൂപ്പിഹാജി മകന്‍ ജനാബ് പള്ളിക്കുഞ്ഞി എം എ (ആന്ത്രപ്പോളജി) എന്ന കൗതുകകരമായ തലക്കെട്ടുള്ള കഥയില്‍ തുടങ്ങി കിതാബ് മഹല്‍ എന്ന രചനയില്‍ അവസാനിക്കുകയാണ് ഈ സമാഹാരം. ജനാബ് പള്ളിക്കുഞ്ഞി ഒരു വിചാരണ, ഉമ്മ, ശേഖുപ്പാപ്പയുടെ കിണര്‍, കഞ്ചു, മീശക്കാരന്‍ എളയ, പോയ്‌സണ്‍, കള്ളന്‍, പൗരാവകാശം, പ്രിയപ്പെട്ട മോഷ്ടാവ്, മായാപ്പദവ്, ചുവന്ന ഉറുമാല്‍ എന്നീ കഥകളും ഡി.സി പ്രസിദ്ധീകരിച്ച 125 പുറങ്ങള്‍ മാത്രമുള്ള ഈ പുസ്തകത്തിലുണ്ട്.

ഗള്‍ഫ് പ്രവാസം അടങ്ങാത്ത ആവേശമായി കൊണ്ടുനടന്നിരുന്ന എഴുപതുകളുടെ സാമൂഹിക വിചാരങ്ങള്‍, ആശങ്കകള്‍ എല്ലാം പുളിമുറിച്ച വളപ്പില്‍ സൂപ്പിഹാജി മകന്‍ ജനാബ് പള്ളിക്കുഞ്ഞി എം എ (ആന്ത്രപ്പോളജി) പറയുന്നുണ്ട്.   ജനബ് പള്ളിക്കുഞ്ഞി ഒരു വിചാരണ എന്ന കഥ എഴുത്തുകാരന്‍ സ്വയം വിചാരണ ചെയ്യുന്നതായി നമുക്കനുഭവപ്പെടും. സര്‍ഗ്ഗാത്മക ജീവിതം കൊണ്ടെന്തുകാര്യമെന്ന ചോദ്യം ചോദിക്കുന്ന ഈ കഥ ജൈവികമായ ചര്യകളേയും ഇടപാടുകളേയും പോലും  തീവ്രവാദം ചാര്‍ത്തിയും വ്യാജ കേസെടുത്തും ഭരണകൂടം ഒതുക്കാന്‍ ശ്രമിക്കുന്നുവെന്നതും സൂക്ഷ്മമായി എടുത്തുകാട്ടുന്നുണ്ട്. കഥയെഴുത്തു കൊണ്ട് ഒരു കാര്യവുമില്ലെന്ന് പള്ളിക്കുഞ്ഞിയുടെ സുഹൃത്തുക്കളും ആവര്‍ത്തിക്കുന്നുണ്ട്. കഥയെഴുത്ത് ഒരു ക്രൂരതയാണെന്നാണ് ലോട്ടറി വില്‍പ്പനക്കാരനായ സഹദേവന്റെ വാദം. ”ബി.എ പാസ്സായിട്ടും ഞാന്‍ തെങ്ങില്‍ കേറിയും ചുമടെടുത്തും  ചെങ്കല്ല് കൊത്തിയും ജീവിതത്തെ നേരിട്ടു. മൂത്തുനരച്ച് ആവതില്ലാതെ വന്നപ്പോഴാണ് ഭാഗ്യക്കുറി ടിക്കറ്റുമായി തെരുവിലേക്കിറങ്ങിയത്. നീ വളരെ ക്രൂരനാണ്. ഇമ്മാതിരി കഥാപാത്രങ്ങളെ ഉണ്ടാക്കി, ലോകത്തിന്റെ ഭാരം മുഴുവന്‍ ചുമപ്പിക്കും.” പള്ളിക്കുഞ്ഞി എന്ന കഥാപാത്രത്തെ ഉണ്ടാക്കിയതിനെതിരേയുള്ള സഹദേവന്റെ പ്രതിഷേധമായിരുന്നു അത്.

ഏറെ ധര്‍മ്മ സങ്കടങ്ങള്‍ പേറുന്ന ഈ ആന്ത്രപ്പോളജി എം.എക്കാരന്‍ പള്ളിക്കുഞ്ഞി എഴുത്തുകാരന്‍ തന്നെയാണ് എന്ന് നമുക്ക് ഇരുകഥകളുടേയും വായന വെളിപ്പെടുത്തിത്തരുന്നുമുണ്ട്. നാട്ടിന്‍പുറത്തെ സ്‌കൂളിലെ കഞ്ഞിവെപ്പുകാരിയാണ് ഉമ്മ എന്ന കഥയില്‍ പ്രത്യക്ഷപ്പെടുന്നത്. കുട്ടികളുടെ സ്‌നേഹനിധിയായി മാറുന്ന നിരക്ഷരയായ, കുട്ടികളോടൊപ്പം രഹസ്യമായി അക്ഷരം പഠിക്കുന്ന ആ ഉമ്മയെ ഹൃദ്യമായി വരച്ചുകാണിക്കുകയാണ്.  മായാപ്പദവ് എന്ന കഥ വൃക്ഷങ്ങളുടേയും പൂക്കുളുടേയും പൂമ്പാറ്റകളുടേയും ഉയിര്‍ത്തെഴുന്നേല്‍പ്പിനെ ദവ എന്ന പെണ്‍കുട്ടിയിലൂടെ ആശിക്കുന്നത് കാണാം. കഥാകൃത്ത് പറയുന്നത് നോക്കുക: ”ഇത്രയും കാലം ഉറങ്ങിപ്പോയ ഈ വൃക്ഷങ്ങളുടെ റിപ്പബ്ലിക്കിലെ ഓരോ വൃക്ഷവും ജീവന്‍ വീണ്ടെടുത്തിരിക്കുന്നു. കരിമരുതും കരിനൊച്ചിയും കാഞ്ഞിരവും അലനെല്ലിയും മഹാഗണിയും ചന്ദനവും മരുതും ചെറുമരുതും വെള്ളമരുതും വെണ്‍തേക്കും ഇരുമുള്ളും മുള്ളന്‍പ്ലാവും ആലവും വെയിലില്‍ വെട്ടിത്തിളങ്ങുന്ന തളിരിലകള്‍ ചൂടി ജ്വലിച്ചുനില്‍ക്കുന്നു…”

 ഈ കഥയിലെ ഗാളിമുഖം എന്‍ഡോസള്‍ഫാന്‍ ഇരകളായ കുഞ്ഞുങ്ങളുടെ ‘മരണമുഖ’ മായി വായനക്കാരനെ ദു:ഖത്തിലാഴ്ത്തുന്നുണ്ട്.
ഉസ്താദിന്റേയും അദ്ദേഹത്തെ ആശ്രയിച്ചുനില്‍ക്കുന്നവരുടേയും ജീവിതക്ലേശം പത്തുകിതാബിന്റെ താളുകളിലൂടെ അറിയുകയാണ് കിതാബ് മഹല്‍ എന്ന കഥ. ശേഖുപ്പാപ്പയുടെ കിണര്‍ എന്ന കഥ ഗ്രാമത്തിലെ ജലസംഭരണി ഇല്ലാതാവുന്ന വേദന പങ്കുവെക്കുമ്പോള്‍ വിദ്യാലയ മുറ്റത്തെ കരയുന്ന കുഞ്ഞുങ്ങളുടേയും അയല്‍സംസ്ഥാനത്തെ തൊഴിലാളികളുടേയും വൈകാരിക അനുഭവങ്ങളെ പല അടരുകളിലായി അത് രേഖപ്പെടുത്തുന്നുണ്ട്. ഇസ്ലാമിലെ വനിതാവിമോചക പ്രവര്‍ത്തകയും ഒറ്റത്തടിയായി  ആരേയും കൂസാതെ ജീവിക്കുന്ന  നാട്ടിന്‍പുറത്തുകാരിയുമാണ്  ‘കഞ്ചു’  എന്ന കഥയിലെ നായിക. സിങ്കപ്പൂര്‍ക്കാരന്റെ അതിശയം മീശക്കാരന്‍ എളയ പങ്കുവെക്കുമ്പോള്‍ വ്യവസ്ഥിതി മനുഷ്യനെ മാത്രമല്ല പ്രകൃതിയേയും എങ്ങിനെ കൊന്നുകളയുമെന്ന് പൗരാവകാശം എന്ന കഥ പറയുന്നു.

ചുരുക്കത്തില്‍  അനുദിനം നഷ്ടമാവുന്ന നമ്മുടെ പ്രകൃതി സമ്പത്തും ഗന്ധങ്ങളും പുഴയും കിണറും  നാട്ടിടവഴികളും  ചോരുന്ന സര്‍ഗ്ഗാത്മകയുമെല്ലാം കാസര്‍ക്കാടന്‍ നാട്ടുമൊഴിയില്‍ നമ്മുടെ തോളില്‍ കൈയ്യിട്ട്  പറയുന്ന കഥകളുടെ പേരാണ് കിതാബ് മഹല്‍.

Continue Reading

Books

കശ്മീർ കാഴ്ചകൾ പാണക്കാട് സയ്യിദ് സാദിഖലി തങ്ങൾ പ്രകാശനം ചെയ്തു

ഇന്ത്യയിലെ കാശ്മീര്‍ അടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ജലീല്‍ നടത്തിയ യാത്രകളുടെ ഹൃദയസ്പര്‍ശിയായ വിവരണമാണ് കശ്മീര്‍ കാഴ്ചകള്‍ എന്ന പുസ്തകം.

Published

on

മലപ്പുറം: ചന്ദ്രിക ദിനപത്രം തിരുവനന്തപുരം യൂണിറ്റ് റസിഡന്റ് എഡിറ്റര്‍ കെ.പി ജലീല്‍ രചിച്ച കാശ്മീര്‍ കാഴ്ചകള്‍ പാണക്കാട് സയ്യിദ് സാദിഖലി തങ്ങള്‍ ചന്ദ്രിക മുന്‍പത്രാധിപര്‍ സി.പി സൈതലവിക്ക് കൈമാറി പ്രകാശനം ചെയ്തു.

ചടങ്ങില്‍ ചിത്രകാരന്‍ കെ.എസ് ദിലീപ് കുമാര്‍, അഷ്‌റഫ് മൊട്ടമ്മല്‍, ഖാദര്‍ മൊയ്തീന്‍, പി.കെ. മുസ്തഫ, മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായീല്‍ മൂത്തേടം പ്രസംഗിച്ചു. കെ.പി ജലീല്‍ നന്ദി പറഞ്ഞു.

ഇന്ത്യയിലെ കാശ്മീര്‍ അടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ജലീല്‍ നടത്തിയ യാത്രകളുടെ ഹൃദയസ്പര്‍ശിയായ വിവരണമാണ് കശ്മീര്‍ കാഴ്ചകള്‍ എന്ന പുസ്തകം. പാലക്കാട് തച്ചമ്പാറയിലെ ആപ്പിള്‍ ബുക്‌സാണ് പ്രസാധകര്‍.

Continue Reading

Books

ടിപി ജവാദിന്റെ ‘മനസിന്റെ സ്വസ്ഥത’ പുസ്തകം പ്രകാശനം ചെയ്തു

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ടിപി ജവാദിന്റെ മാനസിക ആരോഗ്യവുമായി ബന്ധപ്പെട്ട ലേഖന സമാഹാരം ‘മനസ്സിന്റെ സ്വസ്ഥത’ പ്രൊഫ. ഇ. മുഹമ്മദ് (സൈക്കോ മുഹമ്മദ് ) ഓന്‍ലൈനില്‍ പ്രകാശനം ചെയ്തു. ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് പുസ്തകം ഏറ്റുവാങ്ങി

Published

on

വടകര: ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ടിപി ജവാദിന്റെ മാനസിക ആരോഗ്യവുമായി ബന്ധപ്പെട്ട ലേഖന സമാഹാരം ‘മനസ്സിന്റെ സ്വസ്ഥത’ പ്രൊഫ. ഇ. മുഹമ്മദ് (സൈക്കോ മുഹമ്മദ് ) ഓന്‍ലൈനില്‍ പ്രകാശനം ചെയ്തു. ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് പുസ്തകം ഏറ്റുവാങ്ങി.

ഡോ. ഹാഫിസ് മുഹമ്മദ് പുസ്തക പരിചയം നടത്തി. ജയരാജ് പുതുമഠം അധ്യക്ഷത വഹിച്ചു. പ്രൊഫ. (ഡോ:) ബേബി ശാരി. പി, നജീബ് കുറ്റിപ്പുറം, ഡോ: സി. തോമസ് എബ്രഹാം, ദീപ മേരി തോമസ്, പ്രസാദ് അമോര്‍, ചാന്ദിനി, ടി. പി. ജവാദ് എന്നിവര്‍ സംസാരിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.