Connect with us

Books

ലോകത്തിലെ ഏറ്റവും നിഗൂഢമായ പുസ്തകം; ഇന്നും ചുരുളഴിയാത്ത രഹസ്യ ഭാഷ

Published

on

ഏതാണ് ലോകത്തിലെ ഏറ്റവും നിഗൂഢമായ പുസ്തകം? പുരാവസ്തു ഗവേഷകരെ സംബന്ധിച്ചിടത്തോളം 1915 മുതല്‍ ഒരൊറ്റ ഉത്തരമേയുള്ളൂ വോയ്‌നിച്ച് മാനുസ്‌ക്രിപ്റ്റ്. പേരു പോലെത്തന്നെ വില്‍ഫ്രിഡ് വോയ്‌നിച്ച് എന്ന പോളിഷ് പുസ്തകക്കച്ചവടക്കാരന്റെ പേരിലാണ് അത് അറിയപ്പെടുന്നത്. പുരാതന കാലത്തെ പ്രത്യേകതയുള്ള പുസ്തകങ്ങള്‍ കണ്ടെത്തി വില്‍പന നടത്തുന്നതായിരുന്നു വോയ്‌നിച്ചിന്റെ രീതി. അത്തരത്തിലുള്ള പുസ്തകങ്ങളുടെ ലോകത്തിലെ ഏറ്റവും വലിയ ശേഖരവും ഒരുകാലത്ത് അദ്ദേഹത്തിന്റേതായിരുന്നു. ഒരിക്കല്‍ പുസ്തക ശേഖരണത്തിന്റെ ഭാഗമായി ഇറ്റലിയിലെത്തിയ അദ്ദേഹത്തിനു ലഭിച്ച ഒരു കയ്യെഴുത്തുപ്രതിയാണു പിന്നീട് ചരിത്രത്തിന്റെ ഭാഗമായത്.

പലതരം ചെടികളുടെയും മറ്റും ചിത്രങ്ങളും അടയാളങ്ങളും പ്രത്യേകതരം എഴുത്തുമുള്ള പുസ്തകമായിരുന്നു അത്. അദ്ദേഹം കയ്യോടെ അതു വാങ്ങി. മൂന്നു വര്‍ഷത്തോളം അതിനെപ്പറ്റി പഠിച്ചു. അതില്‍ എഴുതിയിരിക്കുന്നത് എന്താണെന്നറിയാന്‍ അദ്ദേഹം ശ്രമിച്ചു. വിവര്‍ത്തനത്തിനു പലരെയും സമീപിച്ചു. എന്നാല്‍ ഉത്തരം കണ്ടെത്താനായില്ല. അങ്ങനെ 1915ലാണ് പുറംലോകത്തിന് അദ്ദേഹം പുസ്തകം പരിചയപ്പെടുത്തുന്നത്. 1930ല്‍ വോയ്‌നിച്ചിന്റെ മരണശേഷം നിരവധി ആളുകളുടെ കൈയ്യിലൂടെ കടന്നുപോയ ആ പുസ്തകം 1969 മുതല്‍ യേല്‍ സര്‍വകലാശാലയുടെ കയ്യിലാണ്. ഇക്കഴിഞ്ഞ 100 വര്‍ഷത്തിനിടെ വോയ്‌നിച്ച് മാനുസ്‌ക്രിപ്റ്റില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യം കണ്ടെത്താന്‍ ശ്രമിക്കാത്ത ഭാഷാവിദഗ്ധരില്ല. രണ്ടാം ലോക മഹായുദ്ധകാലത്ത് ജര്‍മനിയുടെ രഹസ്യ കോഡ് ഭാഷ വരെ തകര്‍ത്തെറിഞ്ഞ ക്രിപ്‌റ്റോഗ്രാഫര്‍മാരും വോയ്‌നിച്ചിന്റെ രഹസ്യം കണ്ടെത്താന്‍ ശ്രമിച്ചു പരാജയപ്പെട്ടു.

ഏറ്റവുമൊടുവില്‍ നിര്‍മിത ബുദ്ധി ഉപയോഗിച്ചുവരെ പുസ്‌കത്തിന്റെ രഹസ്യം ചുരുളഴിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടു. പരിസ്ഥിതി ശാസ്ത്രജ്ഞരെ സംബന്ധിച്ചും ഏറെ കൗതുകം സമ്മാനിക്കുന്നതാണ് ഈ പുസ്തകം. അതില്‍ ഏറെയും മൃഗങ്ങളുടെയും പലതരം ചെടികളുടെയും ചിത്രങ്ങളാണെന്നതാണു കാരണം. വരച്ചെടുത്ത ഓരോ ചെടികളും മൃഗങ്ങളും പക്ഷേ അര്‍ഥമാക്കുന്നത് മറ്റു പലതുമാണെന്നാണു കരുതുന്നത്. ഇടത്തുനിന്ന് വലത്തോട്ടുള്ള എഴുത്തുരീതിയാണ് പുസ്തകത്തില്‍. ഈജിപ്തിലെ ഹൈറോഗ്ലിഫിക്‌സ് ലിപി വായിച്ചെടുത്തതു പോലെ ഈ എഴുത്തിന്റെ അര്‍ഥം കണ്ടെത്താനും ഗവേഷകര്‍ ശ്രമം നടത്തി. പക്ഷേ ഫലം കണ്ടില്ല.

ലോകത്ത് ഇന്നേവരെ എവിടെയും കണ്ടെത്തിയിട്ടില്ലാത്ത ലിപിയായിരുന്നു അത്. എന്നാല്‍ പുസ്‌കത്തിലെ 240 പേജിന്റെയും കാര്‍ബണ്‍ ഡേറ്റിങ് പരിശോധനയില്‍ സത്യം തെളിഞ്ഞു. ഏകദേശം 600 വര്‍ഷം പഴക്കമുള്ളതായിരുന്നു ആ പുസ്തകം. അതായത് എഡി 1404-1438 കാലഘട്ടത്തിലെഴുതിയത്. പുസ്തകത്തിന്റെ മിക്ക പേജുകളും നഷ്ടപ്പെട്ടിരുന്നു. മുന്‍പെപ്പോഴോ പുസ്തകത്തിലെ പേജുകള്‍ വീണ്ടും യോജിപ്പിച്ചിരുന്നെന്നും കരുതുന്നു. അങ്ങനെയെങ്കില്‍ പേജുകള്‍ കൂടിക്കുഴഞ്ഞ് കിടക്കുകയായിരിക്കും. ഇതും അവയുടെ അര്‍ഥം പിടിച്ചെടുക്കാന്‍ വിലങ്ങു തടിയായി.

ഇടയ്ക്ക് ചില ഗവേഷകര്‍ ഇതിലെ ഏതാനും പേജുകളിലെ വാക്കുകളുടെ അര്‍ഥം കണ്ടെത്തിയെന്ന അവകാശവാദവുമായി രംഗത്തുവന്നിരുന്നു. അവരും പക്ഷേ തുടര്‍പരിശോധനയില്‍ പുസ്തകത്തോട് പരാജയം ഏറ്റു പറയുകയായിരുന്നു. എന്നാല്‍ പുസ്തകത്തിലെ ചിത്രങ്ങള്‍ക്ക് പിന്നില്‍ വൈദ്യശാസ്ത്രപരമായ രേഖപ്പെടുത്തല്‍ പോലുമാകാമെന്നും ഗവേഷകര്‍ പറയുന്നു.

Continue Reading
Click to comment

Leave a Reply

Your email address will not be published.

Books

വടക്കന്‍ ഗ്രാമീണരുടെ ആത്മവിചാരങ്ങള്‍ അഥവാ പ്രകൃതിയെക്കുറിച്ചുള്ള വേദനകള്‍  

ചുരുക്കത്തില്‍  അനുദിനം നഷ്ടമാവുന്ന നമ്മുടെ പ്രകൃതി സമ്പത്തും ഗന്ധങ്ങളും പുഴയും കിണറും  നാട്ടിടവഴികളും  ചോരുന്ന സര്‍ഗ്ഗാത്മകയുമെല്ലാം കാസര്‍ക്കാടന്‍ നാട്ടുമൊഴിയില്‍ നമ്മുടെ തോളില്‍ കൈയ്യിട്ട്  പറയുന്ന കഥകളുടെ പേരാണ് കിതാബ് മഹല്‍.

Published

on

വായന/അശ്‌റഫ് തൂണേരി

”രേഖപ്പെടുത്തപ്പെട്ടില്ലെങ്കില്‍ വിസ്മൃതമായേക്കാവുന്ന ഗ്രാമീണ ജീവിതങ്ങളും സമുദായിക സ്വഭാവങ്ങളും എഴുതി പരിപാലിക്കുകയാണ് എഴുത്തുകാരന്റെ മുഖ്യഉത്തരവാദിത്വം..”

കിതാബ് മഹല്‍ എന്ന എം.എ റഹ്മാന്റെ കഥാ സമാഹാരത്തെ എഴുത്തുകാരന്‍ അജയ് പി മങ്ങാട്ട് ഇങ്ങിനെ വിലയിരുത്തിയിട്ടുണ്ട്. തന്റെ ജീവിതം മുഴുക്കെ പ്രകൃതിക്കു വേണ്ടിയുള്ള സമരമായി രൂപപ്പെടുത്തിയ റഹ്മാന്‍ മാസ്റ്റര്‍ കാസര്‍ക്കോടന്‍ നാട്ടിടവഴികളിലൂടെ നടക്കുകയാണ് കിതാബ് മഹലിലൂടെ. താളുകള്‍ മറിക്കുമ്പോള്‍ ഗള്‍ഫ് കുടിയേറ്റവും പുഴയധിഷ്ഠിതമായ ജീവിതവും തെയ്യവും സൂഫിസവും വിപ്ലവവും സമ്മിശ്രമായ ഗ്രാമീണാവിഷ്‌കാരം പല കൈവഴികളിലേക്കിറങ്ങുന്നുണ്ട്.  

13 കഥകളാണ് കിതാബ് മഹലില്‍ കാസര്‍ക്കാടന്‍ ഗ്രാമ്യഭാഷയില്‍ അടുക്കിവെച്ചിരിക്കുന്നത്. പുളിമുറിച്ച വളപ്പില്‍ സൂപ്പിഹാജി മകന്‍ ജനാബ് പള്ളിക്കുഞ്ഞി എം എ (ആന്ത്രപ്പോളജി) എന്ന കൗതുകകരമായ തലക്കെട്ടുള്ള കഥയില്‍ തുടങ്ങി കിതാബ് മഹല്‍ എന്ന രചനയില്‍ അവസാനിക്കുകയാണ് ഈ സമാഹാരം. ജനാബ് പള്ളിക്കുഞ്ഞി ഒരു വിചാരണ, ഉമ്മ, ശേഖുപ്പാപ്പയുടെ കിണര്‍, കഞ്ചു, മീശക്കാരന്‍ എളയ, പോയ്‌സണ്‍, കള്ളന്‍, പൗരാവകാശം, പ്രിയപ്പെട്ട മോഷ്ടാവ്, മായാപ്പദവ്, ചുവന്ന ഉറുമാല്‍ എന്നീ കഥകളും ഡി.സി പ്രസിദ്ധീകരിച്ച 125 പുറങ്ങള്‍ മാത്രമുള്ള ഈ പുസ്തകത്തിലുണ്ട്.

ഗള്‍ഫ് പ്രവാസം അടങ്ങാത്ത ആവേശമായി കൊണ്ടുനടന്നിരുന്ന എഴുപതുകളുടെ സാമൂഹിക വിചാരങ്ങള്‍, ആശങ്കകള്‍ എല്ലാം പുളിമുറിച്ച വളപ്പില്‍ സൂപ്പിഹാജി മകന്‍ ജനാബ് പള്ളിക്കുഞ്ഞി എം എ (ആന്ത്രപ്പോളജി) പറയുന്നുണ്ട്.   ജനബ് പള്ളിക്കുഞ്ഞി ഒരു വിചാരണ എന്ന കഥ എഴുത്തുകാരന്‍ സ്വയം വിചാരണ ചെയ്യുന്നതായി നമുക്കനുഭവപ്പെടും. സര്‍ഗ്ഗാത്മക ജീവിതം കൊണ്ടെന്തുകാര്യമെന്ന ചോദ്യം ചോദിക്കുന്ന ഈ കഥ ജൈവികമായ ചര്യകളേയും ഇടപാടുകളേയും പോലും  തീവ്രവാദം ചാര്‍ത്തിയും വ്യാജ കേസെടുത്തും ഭരണകൂടം ഒതുക്കാന്‍ ശ്രമിക്കുന്നുവെന്നതും സൂക്ഷ്മമായി എടുത്തുകാട്ടുന്നുണ്ട്. കഥയെഴുത്തു കൊണ്ട് ഒരു കാര്യവുമില്ലെന്ന് പള്ളിക്കുഞ്ഞിയുടെ സുഹൃത്തുക്കളും ആവര്‍ത്തിക്കുന്നുണ്ട്. കഥയെഴുത്ത് ഒരു ക്രൂരതയാണെന്നാണ് ലോട്ടറി വില്‍പ്പനക്കാരനായ സഹദേവന്റെ വാദം. ”ബി.എ പാസ്സായിട്ടും ഞാന്‍ തെങ്ങില്‍ കേറിയും ചുമടെടുത്തും  ചെങ്കല്ല് കൊത്തിയും ജീവിതത്തെ നേരിട്ടു. മൂത്തുനരച്ച് ആവതില്ലാതെ വന്നപ്പോഴാണ് ഭാഗ്യക്കുറി ടിക്കറ്റുമായി തെരുവിലേക്കിറങ്ങിയത്. നീ വളരെ ക്രൂരനാണ്. ഇമ്മാതിരി കഥാപാത്രങ്ങളെ ഉണ്ടാക്കി, ലോകത്തിന്റെ ഭാരം മുഴുവന്‍ ചുമപ്പിക്കും.” പള്ളിക്കുഞ്ഞി എന്ന കഥാപാത്രത്തെ ഉണ്ടാക്കിയതിനെതിരേയുള്ള സഹദേവന്റെ പ്രതിഷേധമായിരുന്നു അത്.

ഏറെ ധര്‍മ്മ സങ്കടങ്ങള്‍ പേറുന്ന ഈ ആന്ത്രപ്പോളജി എം.എക്കാരന്‍ പള്ളിക്കുഞ്ഞി എഴുത്തുകാരന്‍ തന്നെയാണ് എന്ന് നമുക്ക് ഇരുകഥകളുടേയും വായന വെളിപ്പെടുത്തിത്തരുന്നുമുണ്ട്. നാട്ടിന്‍പുറത്തെ സ്‌കൂളിലെ കഞ്ഞിവെപ്പുകാരിയാണ് ഉമ്മ എന്ന കഥയില്‍ പ്രത്യക്ഷപ്പെടുന്നത്. കുട്ടികളുടെ സ്‌നേഹനിധിയായി മാറുന്ന നിരക്ഷരയായ, കുട്ടികളോടൊപ്പം രഹസ്യമായി അക്ഷരം പഠിക്കുന്ന ആ ഉമ്മയെ ഹൃദ്യമായി വരച്ചുകാണിക്കുകയാണ്.  മായാപ്പദവ് എന്ന കഥ വൃക്ഷങ്ങളുടേയും പൂക്കുളുടേയും പൂമ്പാറ്റകളുടേയും ഉയിര്‍ത്തെഴുന്നേല്‍പ്പിനെ ദവ എന്ന പെണ്‍കുട്ടിയിലൂടെ ആശിക്കുന്നത് കാണാം. കഥാകൃത്ത് പറയുന്നത് നോക്കുക: ”ഇത്രയും കാലം ഉറങ്ങിപ്പോയ ഈ വൃക്ഷങ്ങളുടെ റിപ്പബ്ലിക്കിലെ ഓരോ വൃക്ഷവും ജീവന്‍ വീണ്ടെടുത്തിരിക്കുന്നു. കരിമരുതും കരിനൊച്ചിയും കാഞ്ഞിരവും അലനെല്ലിയും മഹാഗണിയും ചന്ദനവും മരുതും ചെറുമരുതും വെള്ളമരുതും വെണ്‍തേക്കും ഇരുമുള്ളും മുള്ളന്‍പ്ലാവും ആലവും വെയിലില്‍ വെട്ടിത്തിളങ്ങുന്ന തളിരിലകള്‍ ചൂടി ജ്വലിച്ചുനില്‍ക്കുന്നു…”

 ഈ കഥയിലെ ഗാളിമുഖം എന്‍ഡോസള്‍ഫാന്‍ ഇരകളായ കുഞ്ഞുങ്ങളുടെ ‘മരണമുഖ’ മായി വായനക്കാരനെ ദു:ഖത്തിലാഴ്ത്തുന്നുണ്ട്.
ഉസ്താദിന്റേയും അദ്ദേഹത്തെ ആശ്രയിച്ചുനില്‍ക്കുന്നവരുടേയും ജീവിതക്ലേശം പത്തുകിതാബിന്റെ താളുകളിലൂടെ അറിയുകയാണ് കിതാബ് മഹല്‍ എന്ന കഥ. ശേഖുപ്പാപ്പയുടെ കിണര്‍ എന്ന കഥ ഗ്രാമത്തിലെ ജലസംഭരണി ഇല്ലാതാവുന്ന വേദന പങ്കുവെക്കുമ്പോള്‍ വിദ്യാലയ മുറ്റത്തെ കരയുന്ന കുഞ്ഞുങ്ങളുടേയും അയല്‍സംസ്ഥാനത്തെ തൊഴിലാളികളുടേയും വൈകാരിക അനുഭവങ്ങളെ പല അടരുകളിലായി അത് രേഖപ്പെടുത്തുന്നുണ്ട്. ഇസ്ലാമിലെ വനിതാവിമോചക പ്രവര്‍ത്തകയും ഒറ്റത്തടിയായി  ആരേയും കൂസാതെ ജീവിക്കുന്ന  നാട്ടിന്‍പുറത്തുകാരിയുമാണ്  ‘കഞ്ചു’  എന്ന കഥയിലെ നായിക. സിങ്കപ്പൂര്‍ക്കാരന്റെ അതിശയം മീശക്കാരന്‍ എളയ പങ്കുവെക്കുമ്പോള്‍ വ്യവസ്ഥിതി മനുഷ്യനെ മാത്രമല്ല പ്രകൃതിയേയും എങ്ങിനെ കൊന്നുകളയുമെന്ന് പൗരാവകാശം എന്ന കഥ പറയുന്നു.

ചുരുക്കത്തില്‍  അനുദിനം നഷ്ടമാവുന്ന നമ്മുടെ പ്രകൃതി സമ്പത്തും ഗന്ധങ്ങളും പുഴയും കിണറും  നാട്ടിടവഴികളും  ചോരുന്ന സര്‍ഗ്ഗാത്മകയുമെല്ലാം കാസര്‍ക്കാടന്‍ നാട്ടുമൊഴിയില്‍ നമ്മുടെ തോളില്‍ കൈയ്യിട്ട്  പറയുന്ന കഥകളുടെ പേരാണ് കിതാബ് മഹല്‍.

Continue Reading

Books

കശ്മീർ കാഴ്ചകൾ പാണക്കാട് സയ്യിദ് സാദിഖലി തങ്ങൾ പ്രകാശനം ചെയ്തു

ഇന്ത്യയിലെ കാശ്മീര്‍ അടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ജലീല്‍ നടത്തിയ യാത്രകളുടെ ഹൃദയസ്പര്‍ശിയായ വിവരണമാണ് കശ്മീര്‍ കാഴ്ചകള്‍ എന്ന പുസ്തകം.

Published

on

മലപ്പുറം: ചന്ദ്രിക ദിനപത്രം തിരുവനന്തപുരം യൂണിറ്റ് റസിഡന്റ് എഡിറ്റര്‍ കെ.പി ജലീല്‍ രചിച്ച കാശ്മീര്‍ കാഴ്ചകള്‍ പാണക്കാട് സയ്യിദ് സാദിഖലി തങ്ങള്‍ ചന്ദ്രിക മുന്‍പത്രാധിപര്‍ സി.പി സൈതലവിക്ക് കൈമാറി പ്രകാശനം ചെയ്തു.

ചടങ്ങില്‍ ചിത്രകാരന്‍ കെ.എസ് ദിലീപ് കുമാര്‍, അഷ്‌റഫ് മൊട്ടമ്മല്‍, ഖാദര്‍ മൊയ്തീന്‍, പി.കെ. മുസ്തഫ, മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായീല്‍ മൂത്തേടം പ്രസംഗിച്ചു. കെ.പി ജലീല്‍ നന്ദി പറഞ്ഞു.

ഇന്ത്യയിലെ കാശ്മീര്‍ അടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ജലീല്‍ നടത്തിയ യാത്രകളുടെ ഹൃദയസ്പര്‍ശിയായ വിവരണമാണ് കശ്മീര്‍ കാഴ്ചകള്‍ എന്ന പുസ്തകം. പാലക്കാട് തച്ചമ്പാറയിലെ ആപ്പിള്‍ ബുക്‌സാണ് പ്രസാധകര്‍.

Continue Reading

Books

ടിപി ജവാദിന്റെ ‘മനസിന്റെ സ്വസ്ഥത’ പുസ്തകം പ്രകാശനം ചെയ്തു

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ടിപി ജവാദിന്റെ മാനസിക ആരോഗ്യവുമായി ബന്ധപ്പെട്ട ലേഖന സമാഹാരം ‘മനസ്സിന്റെ സ്വസ്ഥത’ പ്രൊഫ. ഇ. മുഹമ്മദ് (സൈക്കോ മുഹമ്മദ് ) ഓന്‍ലൈനില്‍ പ്രകാശനം ചെയ്തു. ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് പുസ്തകം ഏറ്റുവാങ്ങി

Published

on

വടകര: ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ടിപി ജവാദിന്റെ മാനസിക ആരോഗ്യവുമായി ബന്ധപ്പെട്ട ലേഖന സമാഹാരം ‘മനസ്സിന്റെ സ്വസ്ഥത’ പ്രൊഫ. ഇ. മുഹമ്മദ് (സൈക്കോ മുഹമ്മദ് ) ഓന്‍ലൈനില്‍ പ്രകാശനം ചെയ്തു. ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് പുസ്തകം ഏറ്റുവാങ്ങി.

ഡോ. ഹാഫിസ് മുഹമ്മദ് പുസ്തക പരിചയം നടത്തി. ജയരാജ് പുതുമഠം അധ്യക്ഷത വഹിച്ചു. പ്രൊഫ. (ഡോ:) ബേബി ശാരി. പി, നജീബ് കുറ്റിപ്പുറം, ഡോ: സി. തോമസ് എബ്രഹാം, ദീപ മേരി തോമസ്, പ്രസാദ് അമോര്‍, ചാന്ദിനി, ടി. പി. ജവാദ് എന്നിവര്‍ സംസാരിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.