Connect with us

Video Stories

ട്രംപ് വരുന്നു നെഞ്ചിടിപ്പോടെ ലോകം

Published

on

കെ. മൊയ്തീന്‍ കോയ

ലോകം നെഞ്ചിടിപ്പോടെ കാത്തിരിപ്പാണ് ഡോണാള്‍ഡ് ട്രംപിന്റെ വരവ്. അമേരിക്ക വംശീയമായി ഭിന്നിച്ച് നില്‍ക്കുകയും ട്രംപ് വിരുദ്ധ പ്രതിഷേധം ആളിക്കത്തുകയും ചെയ്യുന്നതിനിടെയാണ് വെള്ളിയാഴ്ച സ്ഥാനാരോഹണം. ട്രംപിന്റെ വികല നയ സമീപനം ലോകമെമ്പാടുമുള്ള സഖ്യ രാഷ്ട്രങ്ങളെ അമേരിക്കയില്‍ നിന്ന് അകറ്റുമെന്നാണ് ഏറ്റവും ഒടുവില്‍ പാരീസില്‍ നിന്ന് ലഭിക്കുന്ന സൂചനയും. അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ടുള്ള വിവാദത്തെ തുടര്‍ന്ന് റഷ്യക്കെതിരെ ഒബാമ ഭരണകൂടം ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധം പിന്‍വലിച്ച് വ്‌ളാഡ്മിര്‍ പുട്ടിനുമായി സൗഹൃദം സ്ഥാപിക്കാനുള്ള ട്രംപിന്റെ നീക്കം വന്‍ പ്രത്യാഘാതം ക്ഷണിച്ചുവരുത്തുമെന്ന് തീര്‍ച്ച.

അമേരിക്കയുടെ ഇന്റലിജന്‍സും സി.ഐ.എയും ഇത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ഭരണകൂടത്തിന് സമര്‍പ്പിച്ചതാണ്. ട്രംപ് തന്നെ റഷ്യയുടെ ഇടപെടല്‍ അംഗീകരിക്കുന്നു. പുട്ടിന്റെ ബ്ലാക്ക് മെയില്‍ തന്ത്രത്തിന് മുന്നില്‍ ട്രംപിന് പിടിച്ചുനില്‍ക്കാനാവില്ലെന്നാണ് ഒബാമ ഭരണകൂടത്തിന്റെയും ഡമോക്രാറ്റുകളുടേയും വിലയിരുത്തല്‍. ട്രംപിനെ ബ്ലാക്ക് മെയില്‍ ചെയ്യാനുള്ള റഷ്യന്‍ പദ്ധതിയെക്കുറിച്ചുള്ള രഹസ്യ റിപ്പോര്‍ട്ട് എഫ്.ബി.ഐക്ക് കൈമാറിയത് താനാണെന്ന് സെനറ്ററും ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവുമായ ജോണ്‍ മെക്കയിന്‍ വെളിപ്പെടുത്തിയത് ട്രംപിന് പ്രഹരമായി.

ട്രംപിനെ പ്രതിരോധത്തിലാക്കുന്ന പല വിവരങ്ങളും റഷ്യയുടെ പക്കലുണ്ടെന്ന് കഴിഞ്ഞ വര്‍ഷം തന്നെ തനിക്ക് അറിയാമെന്ന് ‘ന്യൂയോര്‍ക്ക് പോസ്റ്റി’നോട് മെക്കയിന്‍ വ്യക്തമാക്കിയിട്ടുണ്ട്. മോസ്‌കോവില്‍ ട്രംപ് നടത്തിയ ‘പ്രവൃത്തി’കളാണത്രെ രഹസ്യരേഖയില്‍ പ്രധാനം.

ഇന്റലിജന്‍സിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ട്രംപിന്റെ നീക്കത്തോട് സി.ഐ. എ നിലവിലെ മേധാവി ജെയിംസ് ക്ലാപര്‍ വിയോജിച്ചിട്ടുണ്ട്. ആഭ്യന്തര പ്രശ്‌നത്തില്‍ രഹസ്യാന്വേഷണ ഏജന്‍സികളുമായി ഉടക്കി നില്‍ക്കുന്ന ട്രംപിന്റെ വായാടിത്തങ്ങള്‍ ആഭ്യന്തര സംഘര്‍ഷം മൂര്‍ഛിക്കുമെന്നതിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ അരങ്ങേറിയ പ്രതിഷേധ പ്രകടനങ്ങള്‍. വംശീയ വിദ്വേഷത്തിനും കുടിയേറ്റ നയത്തിനും എതിരായാണ് വന്‍ പ്രക്ഷോഭം. പ്രമുഖ പൗരാവകാശ പ്രവര്‍ത്തകനും വര്‍ണ വിവേചനത്തിനെതിരായ ‘വാഷിങ്ടണ്‍ മാര്‍ച്ചി’ല്‍ മാര്‍ട്ടിങ് ലൂഥര്‍ കിംഗിന്റെ സഹപ്രവര്‍ത്തകനുമായ ജോണ്‍ ലൂയിസിനെ അപമാനിച്ച് ട്രംപ് നടത്തിയ വിവാദ പ്രസ്താവനയാണ് പ്രതിഷേധത്തിലേക്ക് നയിച്ചത്.

 

ആഭ്യന്തര സംഘര്‍ഷത്തിന് എരിവ് പകരുന്നതും റിപ്പബ്ലിക്കന്‍-ഡമോക്രാറ്റ് ഏറ്റുമുട്ടലിലേക്ക് നയിക്കുന്നതുമായ മറ്റൊരു പ്രശ്‌നം ഒബാമ കെയര്‍ പദ്ധതിയാണ്. രണ്ട് കോടിയോളം ആളുകള്‍ക്ക് ആരോഗ്യ ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കുന്ന ഒബാമയുടെ പദ്ധതി ഒഴിവാക്കാനും ശ്രമം തുടങ്ങി. തെരഞ്ഞെടുക്കപ്പെട്ട ശേഷം ഒബാമയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പദ്ധതി തുടരുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.

 

മുസ്‌ലിംകള്‍ക്കും കറുത്ത വര്‍ഗക്കാര്‍ക്കുമെതിരായ ട്രംപിന്റെ നയം കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ‘അമേരിക്ക വംശ വെറിയുടെ പിടിയിലാണെ’ന്ന് തുറന്നടിച്ച ഒബാമയുടെ വിടവാങ്ങല്‍ പ്രസംഗം ലോകത്തെയാകെ ഞെട്ടിച്ചു. ട്രംപിന്റെ വിജയത്തിന് ശേഷം ‘വിവേചനവും വംശീയ വിദ്വേഷവും വളര്‍ന്ന് വരുന്ന’തായി ഒബാമ നല്‍കുന്ന സൂചനയും അമേരിക്കയിലെ പരിഷ്‌കൃത സമൂഹത്തില്‍ നിന്നും ആരും കേള്‍ക്കാന്‍ ആഗ്രഹിക്കുന്നതല്ല.

 

അമേരിക്കന്‍ വിദേശ നയത്തിന്റെ മുനയൊടിക്കുന്ന സമീപനമാണ് ട്രംപ് സ്വീകരിക്കുന്നതെങ്കില്‍ സഖ്യരാഷ്ട്രങ്ങളും അകലാനാണ് സാധ്യത. പാരീസില്‍ നടന്നുവരുന്ന പശ്ചിമേഷ്യന്‍ സമാധാന സമ്മേളനത്തിന്റെ ലക്ഷ്യത്തെ അട്ടിമറിക്കാനുള്ള ട്രംപിന്റെ സമീപനത്തെ പരോക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് പ്രബല സഖ്യ രാഷ്ട്രമായ ഫ്രാന്‍സ്.

പാരീസ് സമ്മേളനത്തില്‍ 70 രാഷ്ട്രങ്ങളുടെ പ്രതിനിധികള്‍ സംബന്ധിക്കുന്നു. ഫ്രഞ്ച് പ്രസിഡണ്ട് ഫ്രാന്‍സ് ഓലന്ത് ട്രംപിന്റെ നയത്തെ വിമര്‍ശിച്ച് കൊണ്ടായിരുന്നു സമ്മേളനം തുടങ്ങിയത്. ടെല്‍ അവീവില്‍ നിന്ന് ജറൂസലമിലേക്ക് അമേരിക്കന്‍ എംബസി മാറ്റാനുള്ള ട്രംപിന്റെ ശ്രമം പ്രശ്‌നപരിഹാരത്തിന് സഹായകമാവില്ലെന്ന് ഫ്രഞ്ച് പ്രസിഡണ്ടിന്റെ വിമര്‍ശം ഭാവിയില്‍ ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം ഉലയ്ക്കാന്‍ ഇടയാക്കും. അറബ് രാഷ്ട്രങ്ങള്‍ക്ക് ട്രംപിന്റെ നിലപാടില്‍ കടുത്ത പ്രതിഷേധമുണ്ട്. അതോടൊപ്പം തന്നെ റഷ്യക്കെതിരായ ഉപരോധം ഏകപക്ഷീയമായി ട്രംപ് പിന്‍വലിക്കുന്നതിലും നാറ്റോ രാഷ്ട്രങ്ങള്‍ക്ക് കടുത്ത എതിര്‍പ്പാണ്.

 

കിഴക്കന്‍ ഉക്രൈയിന് റഷ്യ ഭീഷണി ഉയര്‍ത്തുകയും ക്രീമിയ കയ്യടക്കുകയും ചെയ്ത റഷ്യയുടെ നിലപാട് പഴയ കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളായ കിഴക്കന്‍ യൂറോപ്പിനെ ഭീതിയിലാഴ്ത്തിയിരിക്കുന്നു. അതുകൊണ്ടാണത്രെ 3000 സൈനികരെ പോളണ്ട്-റഷ്യ അതിര്‍ത്തിയിലേക്ക് ഒബാമ ഭരണകൂടം അയച്ചത്. മിസൈല്‍ സംവിധാനവും സ്ഥാപിച്ചു. റഷ്യയുടെ അക്രമോത്സുക വിദേശ നയത്തെ ചെറുക്കാന്‍ നാറ്റോ രാഷ്ട്രങ്ങള്‍ തയാറെടുക്കുന്നതിനിടെ ട്രംപ്, റഷ്യയുമായി ചങ്ങാത്തം സ്ഥാപിക്കുന്നതില്‍ സഖ്യ രാഷ്ട്രങ്ങള്‍ക്ക് എതിര്‍പ്പുണ്ടാവുക സ്വാഭാവികം.

പശ്ചിമേഷ്യ ഉള്‍പ്പെടെ റഷ്യയും അമേരിക്കയും ധാരണയിലെത്തുമെന്ന ട്രംപിന്റെ മോഹം മൗഢ്യമാകും. പക്ഷേ, അമേരിക്കയുടെ സൈനിക ഇന്റലിജന്‍സ് നേതൃത്വത്തിന്റെ താല്‍പര്യം പരിഗണിക്കാതെയുള്ള ട്രംപിന്റെ പോക്ക് വിജയം കാണാന്‍ സാധ്യത കുറവാണ്. ട്രംപിനേക്കാള്‍ പ്രഗത്ഭരായ പ്രസിഡണ്ടുമാര്‍ക്ക് അവരെ മറികടക്കാന്‍ കഴിഞ്ഞിട്ടില്ല.

 
അതേസമയം, സി.ഐ.എയുടെ പുതിയ മേധാവി ബെക് പോച്ചിയോയുടെ പ്രസ്താവന ആപല്‍സൂചനയാണ്. റഷ്യയും ഇറാനും ഇസ്‌ലാമിക് സ്റ്റേറ്റുമാണ് ലോകത്തിന് ഭീഷണി എന്നാണ് ബെക് പോച്ചിയോയുടെ നിലപാട്. ഇസ്‌ലാമിക് സ്റ്റേറ്റിനെ കുറിച്ചുള്ള സി.ഐ.എ മേധാവിയുടെ പ്രസ്താവന വസ്തുതാപരമാണ്. എന്നാല്‍ റഷ്യയെയും ഇറാനെയും ചേര്‍ത്ത് പറഞ്ഞത് ട്രംപിന്റെ നയമാണോ എന്ന് വ്യക്തമായിട്ടില്ല. ഇറാനും ഇറാഖുമൊക്കെ ‘പിശാചിന്റെ അച്ചുതണ്ട്’ ആയി വിശേഷിപ്പിച്ചത് റിപ്പബ്ലിക്കുകാരനായ മുന്‍ പ്രസിഡണ്ട് ജൂനിയര്‍ ബുഷാണ്.

അഫ്ഗാനിസ്താനെയും ഇറാഖിനെയും അന്ന് ബുഷ് തകര്‍ത്തു. ഇറാനുമായി നിരവധി തവണ ഏറ്റുമുട്ടലിന്റെ വക്കോളം എത്തിയതുമാണ്. സാഹചര്യം മാറിയതോടെ ഇറാന്‍ രക്ഷപ്പെട്ടു. ഇപ്പോള്‍ വീണ്ടും ഇറാഖി നെതിരെ പ്രസ്താവനയുമായി സി.ഐ.എ മേധാവി രംഗത്ത് വന്നത് അപകടസൂചനയായി തന്നെ കാണുകയാണ് ഇറാന്‍ നേതൃത്വം. ഇന്ത്യയില്‍ 1000, 500 നോട്ട് പിന്‍വലിക്കപ്പെട്ട നവംബര്‍ എട്ടിന് ആണ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടത്. നാല് വര്‍ഷം ട്രംപിന്റെ ഊഴമാണ്. അമേരിക്കയുടെ പ്രസിഡണ്ട് പദവിയിലെത്തുന്ന ഈ വിവാദ നായകന്‍ ലോകത്തിന്റെ സമാധാനം കെടുത്തുമോ എന്നാണ് ആശങ്ക.

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.