Connect with us

Culture

‘രണ്ടു വര്‍ഷം അലഞ്ഞുതിരിഞ്ഞു, മുട്ടാത്ത വാതിലുകളുണ്ടായിരുന്നില്ല, ഒറ്റപ്പെടല്‍ ഓട്ടപ്പാച്ചില്‍, പൊലീസിനെ പേടിയില്ല എന്ന് ഇപ്പോഴും എനിക്ക് പറയാന്‍ കഴിയില്ല…’ സമാന കേസില്‍ 2017ല്‍ അറസ്റ്റിലായ നദീര്‍ പറയുന്നു

Published

on

മാവോയിസ്റ്റ് ലഘുലേഖ കൈവശം വെച്ചു എന്നാരോപിച്ച് കോഴിക്കോട് രണ്ട് സി.പി.എം പ്രവര്‍ത്തകരെ യു.എ.പി.എ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി മുമ്പ് സമാനമായ കേസില്‍ ഇതേ ഇടതു സര്‍ക്കാര്‍ കാലത്ത്‌ അറസ്റ്റു ചെയ്ത നദീര്‍. അലനും താഹയും ചെയ്ത തെറ്റെന്താണെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പില്‍ ചോദിച്ചു.

2017 ഡിസംബറിലാണ് നദീറിന് എതിരെ യു.എ.പി.എ ചുമത്തി കണ്ണൂര്‍ ആറളം പൊലീസ് കേസെടുത്തത്. ആറളത്തെ മാവോയിസ്റ്റ് ലഘുലേഖ വിതരണം ചെയ്‌തെന്നായിരുന്നു ആരോപണം. ഒന്നര വര്‍ഷത്തെ നിയമ പോരാട്ടത്തിന് ശേഷം ഒടുവില്‍ നദീറിനെതിരെ തെളിവില്ലെന്ന് കാട്ടി പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.

ഫെയ്‌സ്ബുക് കുറിപ്പ് ഇങ്ങനെ:

ഇന്നലെ കോഴിക്കോട്ടെ അടുത്ത ഒരു സുഹൃത്തിന്റെ മെസേജ് കണ്ടാണ് അലന്‍ അറസ്റ്റില്‍ ആയ വിവരം അറിയുന്നത്.. ഖത്തറിലെ വര്‍ത്തമാനകാല ജീവിത ദുരിതക്കയത്തില്‍ മാധ്യമങ്ങള്‍ക്ക് വലിയ പങ്കൊന്നും ഇല്ലാത്തതിനാല്‍ വാര്‍ത്തകളൊന്നും ശ്രദ്ധിക്കാറെ ഇല്ല.

അലന്റെ ചെറുപ്പ കാലം മുതലേ അലനെ എനിക്കറിയാം. ചെറുപ്പം എന്ന് പറഞ്ഞാല്‍ അവനിപ്പോഴും പത്തൊന്‍പത് വയസേ ആയിട്ടുള്ളൂ എന്നോര്‍ക്കണം.
കോഴിക്കോട് നടക്കാറുള്ള കുട്ടികളുടെ സാഹിത്യ, നാടക ക്യാമ്പുകളിലും ബാലസംഘം പരിപാടികളിലും എല്ലാം അലന്‍ ഓടി നടക്കുന്നത് കണ്ടിട്ടുണ്ട്.
സി.പി.എം രാഷ്ട്രീയത്തിന് പുറമെ സമകാലീന രാഷ്ട്രീയ സാമൂഹ്യ സംഭവ വികാസങ്ങളെ എത്രത്തോളം സൂക്ഷ്മമായി അലന്‍ ശ്രദ്ധിക്കുന്നു എന്നത് അവന്റെ ഫേസ്ബുക്കില്‍ നിന്ന് വ്യക്തമാണ്.

എന്തിനാണ് ചിന്തിക്കുന്ന ചെറുപ്പക്കാരെ വീണ്ടും വീണ്ടും പോലീസ് വേട്ടയാടുന്നത്?
അലനും താഹയും ചെയ്ത തെറ്റ് എന്താണ്?

ഏറെ കാല്പനികമായ ചോദ്യമാണ് എന്നറിയാം.
അന്നു മുതല്‍ എന്നോടു പലരും ഞാന്‍ തന്നെ സ്വന്തം മനസാക്ഷിയോടും ചോദിച്ചു മടുത്ത ചോദ്യം.
ചിന്തകളും വായനയും എഴുത്തുമെല്ലാം മാറാരോഗം ആക്കി തീര്‍ക്കുന്ന ഭീകര കാലത്തിലാണ് നമ്മള്‍ ജീവിക്കുന്നത് എന്നതിനാല്‍ തന്നെ ചോദ്യം നാലായി ചുരുട്ടി മാറ്റിവെക്കുന്നതായിരിക്കും നല്ലത്.

ഇന്നലെ സജിത ചേച്ചിയുടെ പോസ്റ്റ് കണ്ടപ്പോള്‍ വാട്‌സാപ്പില്‍ ചേച്ചീ നദിയാണ് എന്ന് മാത്രം ഒരു മെസേജ് അയച്ചിരുന്നു, ഇത്തരമൊരു കൂനാംകുരുക്കില്‍ നിന്നും രക്ഷപ്പെട്ടു വന്ന എന്റെ മെസേജ് അവര്‍ക്കൊരു ധൈര്യം നല്‍കുമെന്ന തോന്നലായിരുന്നു കാരണം..
ചേച്ചി മാസങ്ങള്‍ക്കു ശേഷമുള്ള എന്റെ ഒരു മെസേജ് കണ്ട് എല്ലാം ഓര്‍ത്തെടുത്തു സമാധാനിച്ചിട്ടുണ്ടായേക്കാം
..

അലനെക്കാള്‍ എന്നെ അലട്ടുന്നത് താഹ എന്ന എനിക്കറിയാത്ത ആ മാധ്യമ വിദ്യാര്‍ത്ഥി ആണ്.
അലന് വലിയ രീതിയിലുള്ള സാമൂഹ്യ പിന്തുണ ഉണ്ട്. കോഴിക്കോട് സി.പി.ഐഎമ്മിന്റെ ആദ്യ കാല പ്രവര്‍ത്തകരില്‍ പ്രമുഖ ആയിരുന്ന സഖാവ് സാവിത്രി ടീച്ചറുടെ കൊച്ചുമകന്‍ ആണ് അലന്‍. കോഴിക്കോട് ഭാഗങ്ങളില്‍ സജീവമായി രാഷ്ട്രീയ സാംസ്‌കാരിക പ്രവര്‍ത്തനം നടത്തുന്ന ഷുഹൈബ്ക്കയും സബിത ചേച്ചിയുമാണ് അലന്റെ മാതാപിതാക്കള്‍. വലിയമ്മ സജിത മഠത്തില്‍ നാടക സിനിമ മേഖലകളില്‍ പ്രശസ്ത.

വിഷയം വലിയ ചര്‍ച്ചകള്‍ ഉണ്ടാക്കുമെന്നതില്‍ സംശയമില്ല.
താഹ മാത്രമായിരുന്നു ഈ കുരുക്കില്‍ പെട്ടതെങ്കിലുള്ള അവസ്ഥ ആലോചിച്ചിട്ടുണ്ടോ..
എത്ര ഭീകരമായിരുന്നേനെ.
റെയ്ഡിനിടെ താഹയെകൊണ്ട് പോലീസ് നിര്‍ബന്ധിച്ചു മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിപ്പിച്ചു എന്നാണ് മാതാവ് പറയുന്നത്. ശേഷം വാ പൊത്തിപ്പിടിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തത്രേ.

ഈ കാലം…

ഇന്നലെ ചില വീടുകളിലെയെങ്കിലും ചെറുപ്പക്കാരോട് സൂക്ഷിക്കണമെന്നും അധികം വൈകാതെ വീട്ടില്‍ വരണമെന്നും അനാവശ്യ കൂട്ടുകെട്ടുകളിലും സമരങ്ങളിലും ഒന്നും പങ്കെടുക്കരുതെന്നും മാതാപിതാക്കള്‍ പലയാവര്‍ത്തി പറഞ്ഞു കാണില്ലേ, അവരുടെ വേവലാതികളെല്ലാം കൊണ്ട് കുട്ടികളുടെ മുറി മുഴുവന്‍ പരിശോധിച്ച് നാളെ ഇതെന്റെ കുട്ടിക്കും വന്നേക്കും എന്നോര്‍ത്ത് ഉറങ്ങാതെ കിടന്നു കാണില്ലേ..
ഇത് തന്നെയാണ് ഭരണകൂടം ലക്ഷ്യം വെക്കുന്നത്..
ഓരോ അറസ്റ്റിനും ചാപ്പകുത്തലിനും അനന്തരം അവര്‍ തന്നെ വിജയിക്കുന്നു.

പുസ്തകങ്ങള്‍ക്കിടയില്‍ ജീവിക്കുന്ന ചെങ്കൊടി വീട്ടില്‍ സൂക്ഷിക്കുന്ന പുതിയ ചിന്താധാരകളെ പഠിക്കാന്‍ ശ്രമിക്കുന്ന സാമൂഹ്യ സാംസ്‌കാരിക ഇടപെടലുകള്‍ നടത്തുന്ന യുവാക്കളെ ഒറ്റപ്പെട്ട തുരുത്തുകളാക്കുന്ന ഭരണകൂട ഭീകരത വീണ്ടും തുടരുന്നത് കാണുമ്പോള്‍ പേടി കൂടുന്നു..

സത്യം.. എനിക്കീ പോലീസിനെ പേടിയാണ്.
പല വേഷത്തിലും രൂപത്തിലും ചോദ്യം ചെയ്യാന്‍ വന്ന പോലീസുകാര്‍ ഉറങ്ങാന്‍ സമ്മതിക്കാതിരുന്ന ആ രാത്രി എന്നെ വീണ്ടും വല്ലാതെ വേദനിപ്പിക്കുന്നു.
എത്ര ദിവസം വേണമെങ്കിലും ഉറങ്ങാതിരിക്കാന്‍ കഴിയും എന്നൊക്കെ ആവേശപൂര്‍വ്വം സംസാരിക്കാമെങ്കിലും ശാരീരിക മര്‍ദ്ദനത്തെക്കാള്‍ ഉറക്കം നഷ്ടപ്പെടുത്തുന്ന പരസ്പരം ബന്ധമില്ലാത്ത വിഷയങ്ങള്‍ ഏറ്റെടുക്കാന്‍ കഷ്ടപ്പെടുത്തുന്ന അവസ്ഥയാണ് ഭീകരം.
തൂക്കാന്‍ കൊണ്ടുവന്ന കുരുക്കിന്റെ അളവ് മാറിപ്പോയാല്‍ കുരുക്കിനൊത്ത തല കണ്ടെത്തുന്ന പോലീസ് രാജ്യത്തിലാണ് നമ്മളിന്ന്. പേടിച്ചേ മതിയാകു..
എന്നെ അരാഷ്ട്രീയ വാദി ആക്കിയാലും കുഴപ്പമില്ല.

ഭരണകൂടത്തിന്റെ ഓരോ ചികിത്സയും കഴിഞ്ഞു പുറത്തിറങ്ങുന്നവരില്‍ ഭൂരിഭാഗത്തിന്റെയും തലച്ചോറിനുള്ളില്‍ പുകമറവുകള്‍ മാത്രമായിരിക്കും ബാക്കി..
അത്രയേറെ മടുപ്പും നിരാശയും തോന്നിപ്പോകും. തുടക്കത്തില്‍ നാനാതുറകളിലും നിന്ന് ഉണ്ടാകുന്ന പിന്തുണകളില്‍ ആശ്വാസം തോന്നുമെങ്കിലും പിന്നീടുള്ള ഒറ്റപ്പെടല്‍, ഓട്ടപ്പാച്ചില്‍….

ഒന്നര രണ്ടു വര്‍ഷക്കാലമാണ് ഞാന്‍ അലഞ്ഞു തിരിഞ്ഞത്. മുട്ടാത്ത വാതിലുകള്‍ ഉണ്ടായിരുന്നില്ല..
ഇന്നും ഉണങ്ങാത്ത നോവുമായി ജീവിക്കുമ്പോള്‍ പോലീസിനെ പേടിയില്ല എന്ന് പറയാന്‍ എനിക്കാവില്ല..

പ്രതികരിക്കാനും പ്രതിഷേധിക്കാനും ധൈര്യമുള്ള സുഹൃത്തുക്കള്‍ മുന്നോട്ടു വരണം..
യു.എ.പി.എ എന്ന് ഭീകര നിയമം റദ്ദ് ചെയ്യണം..
എല്ലാവരും എഴുതണം…

ബ്രഹ്ത് തന്റെ കൃതിയില്‍ ചോദിക്കുന്നുണ്ട്, ” എന്തുകൊണ്ടാണ് അവര്‍ തുറന്ന ഒരു വാക്കിനെ ഭയക്കുന്നത്? എന്തുകൊണ്ടാണ് സര്‍വ്വസന്നാഹങ്ങളുമുള്ള അവര്‍ ഒരു സാധാരണ മനുഷ്യന്റെ പോലും സ്വതന്ത്രമായ വാക്കുകളെ ഭയക്കുന്നത്? കാരണം, അവര്‍ക്കറിയാം പട്ടാളങ്ങള്‍ക്ക് മറിച്ചിടാന്‍ കഴിയാത്ത അസ്സിറിയന്‍ കോട്ടകള്‍ അതിനകത്ത് സ്വതന്ത്ര്യമായ ഒരൊറ്റ വാക്കിന്റെ ഉച്ചാരണത്തിലൂടെ തകര്‍ന്നുപൊടിയായ കഥകള്‍..’

Continue Reading
Click to comment

Leave a Reply

Your email address will not be published.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.