Connect with us

columns

ബലിയും പെരുന്നാളും-ടി.എച്ച് ദാരിമി

മരണത്തിന് കീഴ്‌പെടുമ്പോഴും പരമാവധി ആശ്വാസവും ആയാസവും പരിഗണനയും മൃഗത്തോട് മനുഷ്യന്‍ കാണിക്കണമെന്ന് ഇസ്‌ലാം താല്‍പര്യപ്പെടുന്നു. അറുക്കുന്നതിനുമുമ്പ് വെള്ളം നല്‍കുക, അതിനെ തല്ലാതിരിക്കുക, കഴിയുന്നതും വിരട്ടാതിരിക്കുക, അറുക്കുന്ന കത്തി നല്ല മൂര്‍ച്ചയുള്ളതായിരിക്കുക, കത്തി മൃഗത്തിന്റെ മുന്നില്‍ പ്രദര്‍ശിപ്പിക്കാതിരിക്കുക, മറ്റൊരു മൃഗത്തിന്റെ മുന്നില്‍ വെച്ച് അറുക്കാതിരിക്കുക, അറുക്കേണ്ട മൃഗത്തെ തള്ളിയിട്ടു കഴിഞ്ഞാല്‍ വേഗത്തില്‍ മൂന്ന് കാലുകള്‍ ചേര്‍ത്ത് വരിഞ്ഞ് കെട്ടുകയും ഒരു കാല് ഒഴിച്ചിടുകയും ചെയ്യുക എന്നിവയെല്ലാം പ്രധാനപ്പെട്ടവയാണ്.

Published

on

അത്യപൂര്‍വമായ ആത്മസമര്‍പ്പണത്തിലൂടെ അല്ലാഹുവിന്റെ പ്രീതിക്ക് പാത്രീഭവിക്കുകയും ഇതിനെതിരെവന്ന എല്ലാ പരീക്ഷണങ്ങളെയും മറികടന്ന് വിജയിക്കുകയുംചെയ്ത മനുഷ്യജീവിതത്തിന്റെ മഹാചരിതമാണ് ഇബ്രാഹിം നബിയുടേത്. ദൗത്യനിര്‍വഹണത്തിന് ഏറ്റവും വലിയ മനക്കരുത്ത് വിനിയോഗിക്കേണ്ടിവന്ന ഉലുല്‍ അസ്മുകളില്‍പെട്ട പ്രവാചകനാണ് അദ്ദേഹം. ആ വഴിയും ജീവിതവും ഓര്‍ക്കാനും ഓര്‍മിപ്പിക്കാനുമാണ് ഹജ്ജും അനുബന്ധ ഘടകങ്ങളും. അവയുടെ ഭാഗമാണ് ഉള്ഹിയ്യത്ത് എന്ന ബലികര്‍മം. ഹജ്ജിന്റെ പരിസമാപ്തി കുറിക്കപ്പെടുന്ന ദുല്‍ ഹജ്ജ് മാസത്തിലെ 10 മുതല്‍ 13 കൂടി ദിനങ്ങളിലൊന്നില്‍ സത്യവിശ്വാസികള്‍ ഇബ്രാഹിം നബിയുടെ ത്യാഗസന്നദ്ധതയുടെ ഓര്‍മയില്‍ സമര്‍പ്പിക്കുന്ന ബലിയാണിത്. തനിക്കൊരു കുഞ്ഞിനെ തന്നാല്‍ അതിനെ പോലും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമര്‍പ്പിക്കുമെന്ന് പ്രതിജ്ഞയെടുക്കുന്നിടത്തുനിന്ന് ഇതിന്റെ ചരിത്രം തുടങ്ങുന്നു. പിന്നീട് കുഞ്ഞ് ജനിച്ചപ്പോള്‍ അല്ലാഹു പ്രതിജ്ഞ ഓര്‍മപ്പെടുത്തുകയും പൂര്‍ണ മനസ്സോടെ അദ്ദേഹം അതിനു തയ്യാറെടുക്കുകയും ചെയ്തു. മിനാ താഴ്‌വരയില്‍ അദ്ദേഹം കുഞ്ഞിന്റെ ഗളത്തില്‍ കത്തിവെച്ചു. ലോകത്ത് ഒരു പിതാവിനും താങ്ങാന്‍ കഴിയാത്ത മഹാത്യാഗത്തിന്റെ ചരിതമായിരുന്നു ആ ബലിക്കല്ലില്‍ അന്ന് വിരചിതമായത്. അദ്ദേഹത്തിന്റെ മനോനിലയില്‍ സംപ്രീതനായ അല്ലാഹു കുഞ്ഞിനെ അറുക്കേണ്ടെന്ന് അരുളി. അതോടെ ആ ത്യാഗത്തോടുള്ള വൈകാരിക ഐക്യദാര്‍ഢ്യമായി ഉളുഹിയ്യത്ത് എന്ന കര്‍മം നിലവില്‍വന്നു. ഈ മഹത്തായ ത്യാഗത്തിന്റെ സ്മരണ നിലനിറുത്താനും, സത്യവിശ്വാസികളില്‍ ത്യാഗശീലം വളര്‍ത്താനും വേണ്ടിയാണ് പെരുന്നാള്‍ ദിവസം ഹാജിമാര്‍ മിനായില്‍വെച്ചും അല്ലാത്തവര്‍ നാട്ടില്‍വെച്ചും ബലികര്‍മം നടത്താന്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്നത്.

അല്ലാഹുവിന്റെ കല്‍പനക്കും പ്രീതിക്കും വേണ്ടി മനുഷ്യന്‍ തനിക്ക് ഏറ്റവും വിലപ്പെട്ടതിനെപോലും ത്യാഗംചെയ്യാന്‍ തയ്യാറാണെന്നതാണ് ഉളുഹിയത്തിലൂടെ പ്രകടമാക്കുന്നത്. പണമോ നാം വളര്‍ത്തിയെടുത്ത കാലിവര്‍ഗങ്ങളോ അല്ലാഹുവിന്റെ പ്രീതിക്ക് മുന്‍പില്‍ നിസ്സാരമാണെന്ന് പ്രഖ്യാപിക്കാനുള്ള അവസരവുമാണ് ഉളുഹിയ്യത്തിലൂടെ കൈവരുന്നത്. അല്ലാഹുവിനുവേണ്ടിമാത്രം ബലി അറുക്കുന്നതിലൂടെ തൗഹീദ് ഊട്ടിയുറപ്പിക്കല്‍, അല്ലാഹുവോടുള്ള സാമീപ്യം, ഭക്തി, വിധേയത്തം, ത്യാഗസന്നദ്ധത തുടങ്ങിയവ സമ്പാദിക്കല്‍, അല്ലാഹുവില്‍നിന്നുള്ള പ്രതിഫലം നേടല്‍, സാധുക്കളെ ഭക്ഷിപ്പിക്കല്‍, സര്‍വോപരി അല്ലാഹു കല്‍പ്പിച്ച ഇബ്രാഹിം നബി(അ)യുടെ സുന്നത്തിനെ ജീവിപ്പിക്കല്‍ തുടങ്ങിയവയെല്ലാം ചേര്‍ന്ന വിശാലമായ പ്രതിഫലമാണ് ഇതുവഴി ലഭിക്കുന്നത്. തെറ്റിദ്ധരിപ്പിക്കാനും വഴിതിരിച്ചുവിടാനും ശ്രമിക്കുന്നവര്‍ ഉളുഹിയ്യത്തിനെ ചില നാടുകളിലെയും മതങ്ങളിലെയും ബലിയോട് ഉപമിക്കുന്നതു കാണാം. അത് തെറ്റാണ്. കാരണം അത് കുരുതിയാണ്. അവിടെ അറുക്കപ്പെടുന്ന ജീവിയുടെ പ്രധാനമായും രക്തമാണ് ആരാധനാമൂര്‍ത്തിക്ക് സമര്‍പ്പിക്കപ്പെടുന്നത്.

ഇസ്‌ലാമിലെ ഉളുഹിയ്യത്തില്‍ പക്ഷേ, ബലിയറുക്കുന്ന മൃഗം കേവലം പ്രതീകാത്മകമാണ്. അത് നിര്‍വഹിക്കുമ്പോള്‍ മനസ്സില്‍ ഉണ്ടാകുന്ന ഭക്തിയാണ് പ്രധാനം. അതിനാണ് മൂല്യം. അല്ലാഹു പറയുന്നു: അവയുടെ (ബലിമൃഗങ്ങളുടെ) മാംസമോ രക്തമോ അല്ലാഹുവിങ്കല്‍ എത്തുന്നതേയല്ല. എന്നാല്‍ നിങ്ങളുടെ ധര്‍മനിഷ്ഠയാണ് അവങ്കല്‍ എത്തുന്നത്. അല്ലാഹു നിങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കിയതിന്റെ പേരില്‍ നിങ്ങള്‍ അവന്റെ മഹത്വം പ്രകീര്‍ത്തിക്കേണ്ടതിനായി അപ്രകാരം അവന്‍ അവയെ നിങ്ങള്‍ക്ക് കീഴ്‌പെടുത്തി തന്നിരിക്കുന്നു. (നബിയേ,) സദ്‌വൃത്തര്‍ക്ക് താങ്കള്‍ സന്തോഷവാര്‍ത്ത അറിയിക്കുക. (ഖുര്‍ആന്‍: 22:37) അതായത്; ബലികര്‍മത്തിന്റെ ലക്ഷ്യം കേവലം അറുക്കുക എന്നത് മാത്രമല്ല. ആ മൃഗത്തിന്റെ മാംസത്തില്‍ നിന്നോ, രക്തത്തില്‍നിന്നോ ഒന്നും അല്ലാഹുവിലേക്ക് എത്തുകയുമില്ല. അവന്‍ എല്ലാ ധന്യതയുമുള്ളവനും, സര്‍വസ്തുതിക്കും അര്‍ഹതയുള്ളവനുമാണ്. മറിച്ച്, ആ കാര്യത്തിലുണ്ടാവുന്ന ഇഖ്‌ലാസും പ്രതിഫലേച്ഛയും നല്ല നിയ്യത്തും മാത്രമേ അവനിലേക്ക് എത്തുകയുള്ളൂ. അത്‌കൊണ്ടാണ് അല്ലാഹു തൊട്ടുടനെ ഇപ്രകാരം പറഞ്ഞത്: എന്നാല്‍ നിങ്ങളുടെ ധര്‍മനിഷ്ഠയാണ് അവന് എത്തുന്നത് എന്ന്.

മനോനിലയാണ് അല്ലാഹു പരിഗണിക്കുന്നത് എന്നുവരുമ്പോള്‍ രണ്ട് കാര്യങ്ങള്‍ കര്‍മശാസ്ത്രപരമായി പരിഗണിക്കാന്‍ വിശ്വാസി ബാധ്യസ്ഥനാകുന്നു. അത് രണ്ടുമാണ് അല്ലാഹു സ്വീകരിക്കാന്‍ ആവശ്യമായ മനോനിലയെ രൂപപ്പെടുത്തുന്നത്. ഒന്നാമത്തേത് നിയ്യത്ത് എന്ന ഉദ്ദേശ്യം തന്നെ. ബലിമൃഗത്തെ തിരഞ്ഞെടുക്കുമ്പോഴോ അറുക്കുമ്പോഴോ ഇത് തന്റെ സുന്നത്തായ ഉള്ഹിയ്യത്താണ് എന്നു കരുതണമെന്നാണ് നിയമം. അറവല്ല, അറവിന്റെ മനസ്സാണ് അറവിനെ കര്‍മമാക്കുന്നത് എന്ന് ചുരുക്കം. അതുകൊണ്ടാണ് ഒരാള്‍ അറിയാതെ അയാള്‍ക്കു വേണ്ടി മറ്റൊരാള്‍ക്ക് ഉളുഹിയ്യത്ത് അറുക്കാന്‍ കഴിയില്ല എന്ന് പറയുന്നത്. രണ്ടാമത്തെ കാര്യം താന്‍ സമര്‍പ്പണം ചെയ്യുന്നത് വിലപ്പെട്ടതു തന്നെയാണ് എന്ന മനോനില ഉണ്ടാകാന്‍ മാത്രം ബലിമൃഗം ആരോഗ്യം, അഴക്, രൂപം, വിലമതിപ്പ് എന്നിവയെല്ലാം ഉള്ളതായിരിക്കണം. രണ്ട് വയസ്സ് തികഞ്ഞ് മൂന്നിലേക്ക് പാദമൂന്നുന്ന മാടുകളെയാണ് ബലിക്കായി തിരഞ്ഞെടുക്കേണ്ടത്. ഈ പ്രായത്തിന്റെ സവിശേഷത അത് ശൈശവം കടന്നതും എന്നാല്‍ ക്ഷീണ വാര്‍ധക്യത്തിന്റെ ഒരു നിലക്കുള്ള അസ്‌കിതകളും ഇല്ലാത്തതുമായ ഒത്തതും ആകര്‍ഷകവുമായിരിക്കും എന്നതാണ്. അതോടെപ്പം രോഗം, ഗര്‍ഭം, വ്യക്തമായ വൈകല്യം തുടങ്ങിയവയൊന്നുമില്ലാത്തതാണ് എന്ന് ഉറപ്പ്‌വരുത്തണം. ചെവി മുറിഞ്ഞത്, വാല് മുറിഞ്ഞത് തുടങ്ങിയവയൊക്കെ ന്യൂനതകളാണ്. കേവലം ഇറച്ചിക്കു വേണ്ടിയുള്ളതല്ല ഈ അറവ് എന്നു പറയുന്നത് ഇതുകൊണ്ടാണ്. എന്നാല്‍ ചെവിയില്‍ ദ്വാരമോ അഗ്രത്തില്‍ കീറലോ ഉണ്ടെങ്കില്‍ അതു വിഷയമാക്കേണ്ടതില്ല. ആടിനെ അറുക്കുന്ന പതിവുമുണ്ട്. നമ്മുടെ ആടുകള്‍ പൊതുവെ കോലാട് എന്ന ഇനത്തിലാണ് പെടുന്നത്. അതിനാല്‍ അതിനും രണ്ടു വയസ്സ് പൂര്‍ത്തിയായിരിക്കണമെന്നാണ്.

ഈ ആരാധാനാത്മക മനോനിലയിലേക്ക് നയിക്കുന്ന ഘടകമാണ് നിശ്ചിത സമയത്ത്തന്നെ അറുക്കുക എന്നത്. പെരുന്നാള്‍ നമസ്‌കാരം കഴിഞ്ഞതുമുതല്‍ ദുല്‍ഹജ്ജ് 13 ന് സന്ധ്യ വരെ ഇതിന് സമയമുണ്ട്. അതിനു മുമ്പോ ശേഷമോ ആയാല്‍ അത് സമര്‍പ്പണമാവില്ല. ഒരാള്‍ ഒന്ന് എന്ന അര്‍ഥത്തില്‍ ചെയ്യുമ്പോഴാണ് അത് പൂര്‍ണാര്‍ഥത്തിലെത്തുന്നത്. എന്നാല്‍ വലിയ മാടുകളെ ഓരോരുത്തര്‍ക്കും സ്വന്തമായി വാങ്ങാനും വഹിക്കാനും കഴിഞ്ഞെന്നു വരില്ല. സമ്പന്നന്‍മാരെ പോലെ ദരിദ്രരായവരെയും ഇസ്‌ലാം ഇത്തരം കാര്യങ്ങളില്‍ പരമാവധി പരിഗണിക്കുന്നുണ്ട്. അതിനാല്‍ മാടുകളില്‍ പരമാവധി ഏഴാള്‍ക്കു വരെ പങ്കാളികളാകാം. ആട് ഏറ്റവും ചുരുങ്ങിയ സ്വതന്ത്ര ഏകകമാണ്. അതില്‍ പങ്കാളിത്തമില്ല. കേവലം ഒരു മൃഗത്തെ അറുത്തിടുകയല്ല ഉള്ഹിയ്യത്ത്. അത് ചെയ്യാന്‍ ഉദ്ദേശിക്കുന്നവന്‍ ആ മാസം തുടക്കം മുതല്‍ ആ ചിന്തയില്‍ കഴിഞ്ഞു കൂടണം. അവന്‍ താടിരോമങ്ങള്‍, നഖം തുടങ്ങിയവ ഒന്നും നീക്കം ചെയ്യരുത് എന്ന് പറയുമ്പോള്‍ ഇതാണ് ഉദ്ദേശിക്കുന്നത്. ഇക്കാലത്തുണ്ടാകുന്ന ശരീര ഭാഗങ്ങള്‍ക്കെല്ലാം ഈ പ്രതിഫലം ലഭിക്കണം. ഇത് ഐച്ഛിക നിര്‍ദ്ദേശം മാത്രമാണ്. നിര്‍ബന്ധമായിവരുന്നതോ നിര്‍ബന്ധിതമായതോ ആയ സാഹചര്യങ്ങളില്‍ അതാകാവുന്നതുമാണ്. ഉദാഹരണമായി പല്ല് എടുക്കേണ്ടിവന്നാല്‍ അതെടുത്ത് കളയാം.

ആരാധന എന്ന നിലക്ക് ഉള്ഹിയ്യത്തിന്റെ പരമമായ ലക്ഷ്യം അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും നേടുക എന്നതാണ്. അതിനാല്‍ ഉള്ഹിയ്യത്തിന്റെ മുഴുവന്‍ മാംസവും മുസ്‌ലിംകള്‍ക്ക് സംഭാവനയായി വിതരണം ചെയ്യുകയാണ് വേണ്ടത്. അതിന്റെ തോല്, എല്ല് തുടങ്ങിയവയെല്ലാം ദാനമായി നല്‍കണം. കൂലിയായി പോലും അത് നല്‍കിക്കൂടാ. വിശാലമായ ഇസ്‌ലാമിക കുടുംബത്തിലെ ഒരംഗം എന്ന നിലക്ക് തനിക്കും തന്റെ ആശ്രിതര്‍ക്കും മാംസത്തില്‍നിന്ന് അല്‍പം എടുക്കുന്നതില്‍ തെറ്റില്ല. എന്നല്ല, സുന്നത്തായ ഉള്ഹിയ്യത്തില്‍നിന്ന് അല്‍പം ബറകത്തിനുവേണ്ടി എടുക്കല്‍ സുന്നത്താണ്. അത് കരളില്‍ നിന്നാവലാണ് നല്ലത്. പാരിതോഷികമായി മുസ്‌ലിം ധനികര്‍ക്കു നല്‍കുന്നതില്‍ വിരോധമില്ല. സുന്നത്തായ ഉള്ഹിയ്യത്തില്‍നിന്ന് എന്ന് പറഞ്ഞത് നിര്‍ബന്ധമായതും ഉണ്ടാകുന്നതുകൊണ്ടാണ്. നേര്‍ച്ചയാക്കുമ്പോഴാണ് അത് നിര്‍ബന്ധമായിത്തീരുന്നത്. അങ്ങനെയാണെങ്കില്‍ ആ ബലിയുടെ മാംസം മുഴുവനും ഫഖീര്‍, മിസ്‌കീന്‍ എന്നീ ഇനങ്ങളില്‍പെട്ടവര്‍ക്ക് മാത്രമുള്ളതാണ്. ബലി ദാതാവോ ആശ്രിതരോ ഒട്ടും എടുക്കാന്‍ പാടില്ല.

മരണത്തിന് കീഴ്‌പെടുമ്പോഴും പരമാവധി ആശ്വാസവും ആയാസവും പരിഗണനയും മൃഗത്തോട് മനുഷ്യന്‍ കാണിക്കണമെന്ന് ഇസ്‌ലാം താല്‍പര്യപ്പെടുന്നു. അറുക്കുന്നതിനുമുമ്പ് വെള്ളം നല്‍കുക, അതിനെ തല്ലാതിരിക്കുക, കഴിയുന്നതും വിരട്ടാതിരിക്കുക, അറുക്കുന്ന കത്തി നല്ല മൂര്‍ച്ചയുള്ളതായിരിക്കുക, കത്തി മൃഗത്തിന്റെ മുന്നില്‍ പ്രദര്‍ശിപ്പിക്കാതിരിക്കുക, മറ്റൊരു മൃഗത്തിന്റെ മുന്നില്‍ വെച്ച് അറുക്കാതിരിക്കുക, അറുക്കേണ്ട മൃഗത്തെ തള്ളിയിട്ടു കഴിഞ്ഞാല്‍ വേഗത്തില്‍ മൂന്ന് കാലുകള്‍ ചേര്‍ത്ത് വരിഞ്ഞ് കെട്ടുകയും ഒരു കാല് ഒഴിച്ചിടുകയും ചെയ്യുക എന്നിവയെല്ലാം പ്രധാനപ്പെട്ടവയാണ്. ഖുര്‍ആനും സുന്നത്തും പ്രേരിപ്പിക്കുന്ന ഒന്നാണ് ഉളുഹിയ്യത്ത്. ഖുര്‍ആന്‍ പറയുന്നു: നബിയേ താങ്കളുടെ നാഥനുവേണ്ടി നമസ്‌കരിക്കുകയും അറവ് നടത്തുകയും ചെയ്യുക. (അല്‍ കൗസര്‍) ഈ സൂക്തത്തിലെ അറവ് ഉള്ഹിയ്യത്താണെന്ന് നിരവധി മുഫസ്സിറുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നബി(സ) പറയുന്നു: ബലിപെരുന്നാളില്‍ അല്ലാഹുവിന്റെ പ്രീതി ആഗ്രഹിച്ചുകൊണ്ടുള്ള ബലിയേക്കാള്‍ അവന് ഇഷ്ടമുള്ള മറ്റൊരു കാര്യവുമില്ല തന്നെ. ബലിപെരുന്നാള്‍ ദിനത്തില്‍ തന്റെയും ആശ്രിതരുടേയും ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, കടം എന്നിവക്കാവശ്യമായ ധനം നീക്കിവെച്ച് മിച്ചം വരുന്ന ബുദ്ധിയുള്ളവനും സ്വതന്ത്രനുമായ എല്ലാ മുസ്‌ലിമിനും ഉള്ഹിയ്യത്ത് നിര്‍വഹിക്കല്‍ ശക്തമായ സുന്നത്താണ്.

Continue Reading
Click to comment

Leave a Reply

Your email address will not be published.

columns

ദേശീയത ചര്‍ച്ചയാകുമ്പോള്‍-പി.എ ജലീല്‍ വയനാട്

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Published

on

പ്രത്യേക ഭൂവിഭാഗത്തില്‍ ജനങ്ങള്‍ സ്ഥിരമായി, പരമാധികാരമുള്ള ഭരണത്തിന്‍ കീഴില്‍ ജീവിച്ചാല്‍ അതൊരു രാജ്യമായി മാറുന്നു. എന്നാല്‍ ആ പ്രത്യേക ഭൂവിഭാഗത്തിലെ ജനങ്ങളുടെ ഏകതാ ബോധവും പരസ്പര സ്‌നേഹവും സുഖദുഃഖങ്ങളുടെ മത വര്‍ഗ നിരപേക്ഷ സ്വീകാര്യതയും ചരിത്ര ബോധവുമാണ് ആ രാജ്യത്തെ ദേശ രാഷ്ട്രമാക്കുന്നത്. പാശ്ചാത്യ യൂറോപ്യന്‍ രാജ്യങ്ങളെ ഏകോപിപ്പിച്ചതിനും ചരിത്രബോധം നല്‍കിയതിനും പിന്നില്‍ മതത്തിനോ മതാധിഷ്ഠിത ഭരണകൂടങ്ങള്‍ക്കോ ഉള്ള പങ്ക് നിഷേധിക്കാന്‍ കഴിയില്ല. അതുവഴിയാണവരുടെ ദേശീയത അടയാളപ്പെടുത്തുന്നതും. എന്നാല്‍ ഇന്ത്യന്‍ ദേശീയത രൂപപ്പെടുന്നതില്‍ മതത്തിനോ മതാധിഷ്ഠിത ശക്തികള്‍ക്കോ ഒരു പങ്കുമില്ലെന്നതാണ് വിസ്മയം. നൂറ്റാണ്ടുകള്‍ പിന്നിട്ട കോളനി വാഴ്ചയും അതേതുടര്‍ന്നുണ്ടായ ബ്രിട്ടീഷ് വിരുദ്ധതയുമാണ് ഇന്ത്യന്‍ ദേശീയതക്കാധാരം. ഇന്ത്യന്‍ ദേശീയത രൂപപ്പെടുത്തുന്നതില്‍ ജാതി മത ഭേദമെന്യ ഉള്ളില്‍ ഊറിക്കൂടി ഉറച്ച കോളനി വിരോധമുണ്ട്. ആ അര്‍ഥത്തിലാണ് നമ്മുടെ ചരിത്രത്തെ നോക്കി കാണേണ്ടത്. സ്വാതന്ത്ര്യ പ്രഖ്യാപനമുണ്ടാകുന്നതിനു മുന്‍പ്തന്നെ നമ്മുടെ ഭരണഘടന രൂപീകരണത്തെക്കുറിച്ച്ആലോചിച്ചിട്ടുണ്ട്.

മത, വര്‍ഗ വേര്‍തിരുവുകള്‍ക്കതീതമായ ഭരണഘടന ഉണ്ടാക്കാനുള്ള പരിശ്രമം രണ്ടു വര്‍ഷവും ഒന്‍പതു മാസവും 18 ദിവസവും നീണ്ടുനിന്നു. രാജ്യത്തിനു ഒരൗദ്യോഗിക മതമില്ലാത്ത രീതിയില്‍, മതേതരമായി ഭരണഘടന സങ്കല്‍പിക്കപ്പെട്ടു. എന്നാല്‍ ഭൂരിപക്ഷ ന്യൂനപക്ഷ വിശ്വാസികളെ ഉള്‍ക്കൊണ്ട് പോകാനും അവരവരുടെ സംസ്‌കാരങ്ങളോട് കൂറുപുലര്‍ത്തി സമഭാവനയോടെ മുന്നോട്ടുപോകാനും ആഹ്വാനം ചെയ്യുന്നതായി ഭരണഘടനയുടെ സൂക്ഷ്മ വായന വ്യക്തമാക്കുന്നു. ഭരണഘടനയുടെ മുഖവുര തന്നെ സത്താപരമായി എന്താണ് ആ പ്രമാണത്തിന്റെ അവതരണ താത്പര്യമെന്ന് വ്യക്തമാക്കുന്നതാണ്. ജനങ്ങളാല്‍ എഴുതപ്പെട്ട എന്ന തുടക്കം അതിന്റെ മാനവിക മുഖമാണ് തുറക്കപ്പെടുന്നത്.

ദൈവനാമത്തില്‍ എന്ന് തുടങ്ങണമെന്ന് ശഠിച്ച എച്ച്.വി കമ്മത്തിന്റെ വാദമോ, പരമേശ്വര നാമത്തില്‍ വേണമെന്ന് വാദിച്ച ഗോവിന്ദ മാളവ്യയുടെ താല്‍പര്യമോ അല്ല ഇന്ത്യയുടെ മത നിരപേക്ഷ ഭരണ ഘടനാനിര്‍മാണ സമിതി പരിഗണിച്ചത്. ഇന്ത്യ-പാക് വിഭജനത്തിന്റെ വേരുകള്‍ ചെന്നെത്തുന്ന പരിസരം ഹിന്ദു-മുസ്‌ലിം വിദ്വേഷത്തിന്റേതാണ്. താല്‍പര്യമില്ലാതെ നാട് കടത്തപ്പെട്ടവര്‍ ഇരു ഭാഗത്തുമുണ്ട്. മാനവിക ചിന്തകളെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ജയിച്ചടക്കിയതാണ് വിഭജനത്തിന്റെ കാതല്‍. ഇവിടെ നിരപരാധികളുടെ മനഃസാക്ഷി വായിക്കാന്‍ ഭരണഘടനാ നിര്‍മാണ സഭക്ക് കഴിഞ്ഞിട്ടുണ്ട്. പാകിസ്ഥാനിലേക്കു പോയവര്‍ തിരിച്ചുവന്നാല്‍ ഇന്ത്യന്‍ പൗരത്വം അവര്‍ക്കു നല്‍കിയേ തീരുവെന്ന് വാദിച്ച ബീഹാറുകാരന്‍ ബ്രിജേഷ് മിശ്രയെ ഓര്‍ക്കുന്നത് അതുകൊണ്ടാണ്. പൗരാവകാശങ്ങളുടെ നീണ്ട വിശദീകരണം 5 മുതല്‍ 11 വരെ അനുഛേദങ്ങള്‍ പറയുന്നത്. പൗരനെ എങ്ങനെ നാടുകടത്താമെന്നല്ല അവനെ എങ്ങനെ ഉള്‍ക്കൊള്ളാമെന്നതിന്റെ വിവരണമാണത്. എന്നാല്‍ ഭരണഘടനയുടെ പിറവിയില്‍ തന്നെ അതില്‍ അസഹിഷ്ണുത കാണിച്ചവരും ചോദ്യംചെയ്തവരുമുണ്ട്. രാഷ്ട്രത്തെ ഒറ്റക്കല്ലില്‍ കൊത്തിയെടുക്കാനുള്ള അവരുടെ ശ്രമത്തിന് കോളനി വാഴ്ചയുടെ പഴക്കമുണ്ട്. അവരുടെ താല്‍പര്യത്തിന് എതിരുനിന്ന പ്രധാന ശക്തി രാഷ്ട്ര പിതാവായിരുന്നു. മഹാത്മജിയെ വകവരുത്തിയതിലൂടെയും ഇപ്പോഴും വീണ്ടും വീണ്ടും കൊന്നുകൊണ്ടിരിക്കുന്നതിലൂടെയും അവരുടെ ലക്ഷ്യത്തിലേക്കു അടുത്തുകൊണ്ടിരിക്കുന്നു.

ബഹുസ്വര സങ്കര സംസ്‌കാരങ്ങളുടെ നിലനില്‍പ്പും വളര്‍ച്ചയും അംഗീകരിക്കാന്‍ കഴിയാത്തവര്‍ ഒരു രാഷ്ട്രമെന്ന നിലക്ക് രാഷ്ട്രരൂപീകരണത്തിന്റെ ചരിത്രമറിയാത്തവരും ദേശീയ പൈതൃകത്തിന്റെ ഘടന അറിയാത്തവരുമാണ്. ദ്രാവിഡ അടിത്തറയിലേക്ക് പിന്നീട് ഉള്‍ച്ചേര്‍ക്കപ്പെട്ട സംസ്‌കാരങ്ങളാണ് ആര്യ, ബൗദ്ധ പൗരസ്ത്യ, പൗരസ്‌ത്യേതര അടരുകള്‍. ഈ കൂടിക്കലര്‍ന്ന ബഹുപാളികളെ വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്ത ഒരു ചരിത്ര പശ്ചാത്തലം ബോധപൂര്‍വം മറന്നുകൊണ്ട് വ്യക്തികളുടെ പ്രാഥമിക പരിഗണനയിലുള്ള ഐച്ഛിക വിഷയമായ വസ്ത്രത്തിലും ഭക്ഷണത്തില്‍പോലും ഇടപെടുന്ന അവസ്ഥ സാമൂഹ്യഘടനയെ തകര്‍ക്കുമെന്നതില്‍ സംശയിക്കേണ്ടതില്ല. ഇന്ത്യയുടെ നാനാത്വത്തിലുള്ള ഏകത്വമെന്ന കാഴ്ചപ്പാട് അംഗീകരിക്കപ്പെടണം. ബഹുസ്വര സങ്കര സംസ്‌കാരം സംരക്ഷിക്കപ്പെട്ടുകൊണ്ടുള്ള ദേശീയ ബോധങ്ങളാണുണ്ടാകേണ്ടത്. മറിച്ചുള്ള വികാരങ്ങളെ ദേശീയതയെന്ന് വിളിക്കാന്‍ കഴിയില്ല.

ഇന്ത്യയുടെ ദേശീയ കവിയാണ് രവീന്ദ്രനാഥ ടാഗോര്‍. ടാഗോര്‍ ദേശീയതയെ നിര്‍വചിച്ചിട്ടുണ്ട്. അത് മാനവികതയില്‍ അധിഷ്ഠിതമാണ്. മാനവികതയില്ലാത്ത ദേശീയത ശാപമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അത് സകല തിന്മയുടെയും മൂലഹേതുവാകുമെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്ന് പുലര്‍ന്നിരിക്കുകയാണ്. മനുഷ്യത്വത്തിനപ്പുറമുള്ള രാജ്യ സ്‌നേഹത്തെപ്പോലും അദ്ദേഹം ശക്തിയായി അപലപിച്ചു. ശാന്തിനികേതനില്‍ താന്‍ നിര്‍മിച്ച സര്‍വകലാശാലയുടെ ആപ്തവാക്യം ‘യത്ര വിശ്വം ഭവത് ഏക നീഡം’ എന്നതായിരുന്നു. അഥവാ ഈ ലോകം മുഴുവന്‍ ഒരു പക്ഷികൂടായിതീരുക വിവിധ വര്‍ണങ്ങളില്‍, വൈവിധ്യമേറിയ കൊഞ്ചലുകളുള്ള കിളിക്കൂടായി ലോകം മാറണമെന്നാഗ്രഹിച്ചു അദ്ദേഹം.

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Continue Reading

columns

സത്യാന്വേഷി-പ്രതിഛായ

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്.

Published

on

‘അത് വക്കീലിനോട് ഇനി മുതല്‍ വാദിക്കരുതെന്ന് ആവശ്യപ്പെടുന്നതുപോലെയാണ്. ഒരു മാധ്യമപ്രവര്‍ത്തകനോട് എങ്ങനെയാണ് എഴുതരുതെന്ന് ആവശ്യപ്പെടാനാകുക? നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹമതിന് മറുപടി പറയാന്‍ ബാധ്യസ്ഥനാണ്. പക്ഷേ ഒരാള്‍ അഭിപ്രായം പറയുന്നതിനെ എങ്ങനെയാണ് മുന്‍കൂട്ടി എതിര്‍ക്കാന്‍കഴിയുക?’ സുപ്രീംകോടതിയിലെ പ്രമുഖന്യായാധിപന്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റേതാണ് ഈകുറിക്കുകൊള്ളുന്ന വാക്കുകള്‍. ‘ആള്‍ട്ട്‌ന്യൂസ് സ്ഥാപകനും മാധ്യമപ്രവര്‍ത്തകനുമായ മുഹമ്മദ്‌സുബൈറിനെ സമൂഹമാധ്യമമായ ട്വിറ്ററില്‍ എഴുതുന്നതില്‍നിന്ന് തടയണമെന്ന ഉത്തര്‍പ്രദേശ് പൊലീസിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു രാജ്യത്തെ അത്യുന്നത നീതിപീഠം. സമൂഹമാധ്യമങ്ങളിലെ തെറ്റായവിവരങ്ങളുടെ വസ്തുതാന്വേഷകനായി പ്രസിദ്ധനായ സുബൈറിനെ തുടരെത്തുടരെ കേസുകളുമായി വരിഞ്ഞുമുറുക്കി കാലാകാലത്തേക്ക് തുറുങ്കിലടക്കാനും ബി.ജെ.പി സര്‍ക്കാരുകള്‍ക്കെതിരെ പ്രതികരിക്കാതിരിക്കാനുമായി ഇട്ട പദ്ധതിയെ പൊളിച്ചടുക്കുകയായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്. നാലരക്കൊല്ലംമുമ്പ് ട്വീറ്റ്‌ചെയ്ത ഒരു വിഷയത്തിന്റെ പേരിലായിരുന്നു യു.പി സര്‍ക്കാര്‍ സുബൈറിനെ അറസ്റ്റ്‌ചെയ്ത് ജയിലിടച്ചത്. ജൂണ്‍ 27ന് അറസ്റ്റുചെയ്ത സുബൈറിനെ സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യത്തെതുടര്‍ന്ന് മോചിപ്പിച്ചത് ജൂലൈ 21നായിരുന്നു; കൃത്യം 23 ദിവസത്തിനുശേഷം. ഡല്‍ഹിക്കുപുറമെ യു.പിയില്‍ ആറു കേസുകളാണ് സുബൈറിനെതിരെ ചുമത്തിയത്. ഓരോ കേസിലും ജാമ്യം നേടുമ്പോള്‍ വൈകാതെ മറ്റൊരു കേസില്‍ അറസ്റ്റുരേഖപ്പെടുത്തി യുവാവിന്റെ മോചനം വൈകിക്കലായിരുന്നു തന്ത്രം. എന്നാല്‍ ഇത് തിരിച്ചറിഞ്ഞായിരുന്നു കോടതിയുടെ ഇടപെടല്‍. എഫ്.ഐ.ആറുകള്‍ റദ്ദാക്കിയില്ലെങ്കിലും എല്ലാകേസുകളും ഡല്‍ഹി കോടതിയിലേക്ക് മാറ്റാനും സുബൈറിന് ഇടക്കാലം ജാമ്യം നല്‍കി വിട്ടയക്കാനുമായിരുന്നു 21ലെ വിധി.

ഇന്ത്യയുടെ പാരമ്പര്യമാണ് സത്യം. മുണ്ഡകോപനിഷത്തിലെ ‘സത്യമേവ ജയതേ’ ആണ് രാജ്യത്തിന്റെ ഔദ്യോഗികചിഹ്നത്തില്‍ ആലേഖന ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ സത്യം കണ്ടെത്തി അവതരിപ്പിക്കുന്ന ആരും ആര്‍ഷഭാരത പാരമ്പര്യത്തെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. മാധ്യമപ്രവര്‍ത്തകോട്, വിശേഷിച്ച് സര്‍ക്കാരിനെതിരെ പ്രതികരിക്കുന്നവരോട് ബി.ജെ.പി ഭരണകൂടങ്ങള്‍ പൊലീസിനെ ഉപയോഗിച്ച് ചെയ്തുകൂട്ടുന്നതെന്തെല്ലാമാണെന്നതിന് മികച്ച തെളിവാണ് സുബൈറിന്റെ അറസ്റ്റും തുടര്‍ന്നുള്ള സംഭവങ്ങളും. എന്നാല്‍ ഇതിന് നേര്‍വിപരീതമായിരുന്നു രാഹുല്‍ഗാന്ധിക്കെതിരായി വ്യാജ വീഡിയോ സംപ്രേഷണംചെയ്തതിന് ‘ടൈംസ് നൗ’ ടി.വി അവതാരകന്‍ രോഹിത് രഞ്ജന് അനുകൂലമായ ബി.ജെ.പി സര്‍ക്കാരിന്റെ നീക്കം. രാഹുല്‍ഗാന്ധി രാജസ്ഥാനില്‍ ടെയ്‌ലറെ കൊലപ്പെടുത്തിയ യുവാക്കളെ കുട്ടികളല്ലേ എന്നു വിളിച്ചെന്ന വ്യാജ പ്രചാരണം നടത്തിയതിന് കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ പൊലീസ് രോഹിത്തിനെ അറസ്റ്റ്‌ചെയ്യാനെത്തിയപ്പോള്‍ മറ്റൊരു കേസ് ചുമത്തി അറസ്റ്റില്‍നിന്ന് രക്ഷിച്ചെടുക്കുകയായിരുന്നു ഡല്‍ഹി പൊലീസ്. പഴയ ഹിന്ദിസിനിമയിലെ ഒരു ഡയലോഗ് പങ്കുവെച്ചായിരുന്നു സുബൈറിന്റെ നാലരവര്‍ഷം മുമ്പത്തെ ട്വീറ്റ്. വിദ്വേഷ പ്രചാരകരോട് വിട്ടുവീഴ്ചയില്ലെന്നാണ് 33 കാരനായ സുബൈറിന്റെ സുധീര പ്രഖ്യാപനം.

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്. നിമിഷങ്ങളെന്നോണം വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്ന നുണ ഫാക്ടറികളുടെ ഓശാരത്തില്‍ അധികാരത്തിലെത്തുന്ന ഭരണകൂടങ്ങള്‍ക്കാണ് ആള്‍ട്ട്‌ന്യൂസ് പ്രധാനമായും വെല്ലുവിളിയുയര്‍ത്തിയത്. സുബൈറിന്റെ ഫാക്ട്‌ചെക് വാര്‍ത്തകള്‍ ലോകത്തെ ഉന്നതമാധ്യമങ്ങള്‍വരെ എടുത്തുകൊടുക്കാനാരംഭിച്ചു. പ്രവാചകനെതിരെ ബി.ജെ.പി വക്താവ് നൂപുര്‍ശര്‍മ നടത്തിയ വിവാദ പ്രസ്താവത്തിന്റെ വീഡിയോ അതേപടി ആള്‍ട്ട്‌ന്യൂസ് പ്രസിദ്ധപ്പെടുത്തിയതാണ് സത്യത്തില്‍ സുബൈറിനെ നോട്ടമിട്ടിരുന്ന ബി.ജെ.പി നേതാക്കളെ പെട്ടെന്ന് പൊലീസിനെ വിട്ട് അറസ്റ്റുചെയ്യാന്‍ നിര്‍ബന്ധിച്ചത്. എന്നാല്‍ ഇതാണ് കാരണമെന്ന് പറയാതെ നാലര വര്‍ഷം മുമ്പത്തെ കാര്യമാണ് പറഞ്ഞതെന്നുമാത്രം. വിവാഹേതര ബന്ധമുണ്ടെന്നതിന് ഭാര്യയെ ഭര്‍ത്താവ് മര്‍ദിക്കുന്നതിന്റെ ദൃശ്യം കാട്ടി അത് ‘ലൗ ജിഹാദാ’ണെന്ന് പ്രചരിപ്പിക്കുന്നവരെപോലുള്ളവരെയും സുബൈര്‍ തുറന്നുകാട്ടി. മേയില്‍ ജ്ഞാന്‍വ്യാപി പള്ളി വിവാദത്തിലും തീവ്ര ഹിന്ദുത്വവാദികള്‍ക്കെതിരെ സുബൈര്‍ നിരവധി പോസ്റ്റുകളിട്ടിരുന്നു. ദേശീയ മാധ്യമങ്ങളിലെ അവതാരകരുടെ തനിനിറം തുറന്നുകാട്ടുകയും സുബൈറിന്റെ പ്രധാന ജോലിയായിരുന്നു. സുബൈറിന്റെ വരുമാനം ലാഭം പ്രതീക്ഷിക്കാതെ സംഭാവനയിലൂടെ പ്രവര്‍ത്തിക്കുന്ന ആള്‍ട്ട്‌ന്യൂസില്‍നിന്ന് കിട്ടുന്ന തുച്ഛമായ വേതനമാണ്. സ്ഥാപനത്തിന്റെ ഉടമകളായ പ്രാവ്ദ മീഡിയ ഫൗണ്ടേഷന്റെ ഡയറക്ടര്‍മാരിലൊരാളാണിപ്പോള്‍. ബെംഗളൂരുവില്‍ ജനിച്ച സുബൈറിന്റെ സ്‌കൂള്‍-കോളജ് വിദ്യാഭ്യാസവും അവിടെയായിരുന്നു.

Continue Reading

columns

ജനാധിപത്യ പോരാട്ടങ്ങളുടെ വിജയം- പി.എം.എ സലാം

വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് മുസ്‌ലിംലീഗ് നടത്തിവന്ന നിരന്തര പോരാട്ടങ്ങളുടെ വിജയമാണ്. രാജ്യത്തെവിടെയും ഇല്ലാത്ത നിയമമാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിച്ചത് മുതല്‍ മുസ്‌ലിംലീഗ് വിശ്രമരഹിതമായി സമരമുഖത്തായിരുന്നു. നിയമസഭയുടെ അകത്തും പുറത്തും പാര്‍ട്ടി പോരാട്ടം ശക്തമാക്കി. 2021 ഡിസംബര്‍ 9ന് കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിച്ചു. പതിനായിരങ്ങള്‍ അണിനിരന്ന റാലിക്ക് ശേഷം മുസ്‌ലിംലീഗിന് ചെയ്യാന്‍ പറ്റുന്നത് അവര്‍ ചെയ്യട്ടെ. മുസ്‌ലിംലീഗിനെ ആര് ഗൗനിക്കുന്നു? എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേ മുഖ്യമന്ത്രിയുടെ നാവ് കൊണ്ടുതന്നെ തീരുമാനം പുനഃപരിശോധിക്കുമെന്ന് പറയിപ്പിച്ചതാണ് മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ വിജയം.

Published

on

വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് മുസ്‌ലിംലീഗ് നടത്തിവന്ന നിരന്തര പോരാട്ടങ്ങളുടെ വിജയമാണ്. രാജ്യത്തെവിടെയും ഇല്ലാത്ത നിയമമാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിച്ചത് മുതല്‍ മുസ്‌ലിംലീഗ് വിശ്രമരഹിതമായി സമരമുഖത്തായിരുന്നു. നിയമസഭയുടെ അകത്തും പുറത്തും പാര്‍ട്ടി പോരാട്ടം ശക്തമാക്കി. 2021 ഡിസംബര്‍ 9ന് കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിച്ചു. പതിനായിരങ്ങള്‍ അണിനിരന്ന റാലിക്ക് ശേഷം മുസ്‌ലിംലീഗിന് ചെയ്യാന്‍ പറ്റുന്നത് അവര്‍ ചെയ്യട്ടെ. മുസ്‌ലിംലീഗിനെ ആര് ഗൗനിക്കുന്നു? എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേ മുഖ്യമന്ത്രിയുടെ നാവ് കൊണ്ടുതന്നെ തീരുമാനം പുനഃപരിശോധിക്കുമെന്ന് പറയിപ്പിച്ചതാണ് മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ വിജയം.

വഖഫ് സംരക്ഷണ റാലിക്ക് ശേഷം വളരെ മോശമായ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയമാണ് സി.പി.എം പയറ്റിയത്. കേരളത്തിലെ മുസ്‌ലിംകളുടെ അട്ടിപ്പേറവകാശം മുസ് ലിംലീഗിനില്ലെന്ന് പറഞ്ഞ് മുസ്‌ലിംലീഗിനെയും മതസംഘടനകളെയും ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തിയത്. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ എല്ലാ മത സംഘടനകളും അംഗങ്ങളായ മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി വഖഫ് നിയമന വിഷയത്തില്‍ പലതവണ മുഖ്യമന്ത്രിയെ കണ്ടിരുന്നു. മുസ്‌ലിം സംഘടനകള്‍ ഒറ്റക്കെട്ടായാണ് ഈ ആവശ്യത്തിനുവേണ്ടി നിലകൊണ്ടത്. എന്നാല്‍ അതിനെയൊന്നും സര്‍ക്കാര്‍ ഗൗനിച്ചില്ല. മതസംഘടനകള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിച്ചതോടൊപ്പം തീരുമാനത്തില്‍നിന്ന് പിന്നോട്ടില്ലെന്ന മട്ടിലാണ് നിയമസഭയില്‍ മന്ത്രിമാര്‍ പോലും സംസാരിച്ചത്.

എന്നാല്‍ ഒരു ഘട്ടത്തിലും സമരത്തില്‍നിന്ന് പിന്തിരിയാന്‍ മുസ്‌ലിംലീഗ് തയ്യാറായില്ല. കേന്ദ്ര വഖഫ് ആക്ടിന് വിരുദ്ധമായി കേരളത്തില്‍ മാത്രം വിവേചനത്തിന്റെ ഈ നിയമം അനുവദിക്കില്ലെന്ന് മുസ്‌ലിംലീഗ് അസന്നിഗ്ധമായി വ്യക്തമാക്കി. വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നതിനെ ന്യായീകരിച്ച്‌കൊണ്ട് സി.പി.എം നേതാക്കളും സൈബര്‍ സഖാക്കളും ധാരാളം എഴുതി. പലപ്പോഴും അനാവശ്യമായി മുസ് ലിം ലീഗിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനും ഇവര്‍ ശ്രമിച്ചു. വഖഫ് ബോര്‍ഡില്‍ യു.ഡി.എഫ് അമുസ്‌ലിം നിയമനം നടത്തിയിട്ടുണ്ടെന്ന പച്ചക്കള്ളം അടിച്ചിറക്കി. പി.എസ്.സിക്ക് വിടാനുള്ള തീരുമാനം വഖഫ് ബോര്‍ഡ് ഏകകണ്ഠമായി സ്വീകരിച്ചതാണെന്ന് മുഖ്യമന്ത്രി പോലും നുണ പറഞ്ഞു. കേരളത്തിലെ വന്ദ്യവയോധികരായ മതസംഘടനാ നേതാക്കള്‍ പലപ്പോഴായി മുഖ്യമന്ത്രിയെ കണ്ടെങ്കിലും ഉറപ്പ് നല്‍കുകയല്ലാതെ ഒന്നും നടന്നില്ല. ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ മുസ്‌ലിംലീഗ് അംഗങ്ങള്‍ വഖഫ് നിയമന തീരുമാനം പിന്‍വലിക്കാന്‍ പലതവണ ആവശ്യപ്പെട്ടു. ഒടുവില്‍ ഗത്യന്തരമില്ലാതെയാണ് ഇപ്പോള്‍ തീരുമാനം പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചിരിക്കുന്നത്. മുസ്‌ലിംലീഗിന്റെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം ഉറപ്പ് നല്‍കിയത്.

ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ വഖഫ് ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഏറ്റവുമൊടുവില്‍ കഴിഞ്ഞ ജൂണ്‍ 28ന് സെക്രട്ടേറിയറ്റിന് മുന്നില്‍ സംസ്ഥാന കമ്മിറ്റി ധര്‍ണ സംഘടിപ്പിച്ചു. മതസംഘടനാ നേതാക്കളോട് പച്ചക്കള്ളം പറഞ്ഞ് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയും കൂട്ടരും പലപ്പോഴായി ശ്രമിച്ചത്. 2016 ല്‍ തന്നെ എല്ലാ മുസ്‌ലിം മത സംഘടനകളും മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കീഴില്‍ ഒന്നിച്ച് ഗവര്‍ണറെ പോയി കാണുകയും സര്‍ക്കാര്‍ നീക്കത്തിനെതിരെ ശബ്ദമുയര്‍ത്തുകയും ചെയ്തിരുന്നു. കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരവും നടത്തി. മുഖ്യമന്ത്രിക്കും നിവേദനം നല്‍കി. നിയമസഭക്ക് അകത്ത് മുസ്‌ലിംലീഗിന്റെയും പ്രതിപക്ഷത്തിന്റെയും ശക്തമായ പ്രതിഷേധം ഉണ്ടായി. ബില്ല് വരുന്ന സമയത്തും പാസ്സാക്കുന്ന സമയത്തും ശക്തമായ ഭാഷയില്‍ തന്നെ പ്രതിപക്ഷം എതിര്‍പ്പറിയിച്ചിരുന്നു. ഇതെല്ലാം നിയമസഭാ രേഖയിലുള്ളതാണ്. എന്നാല്‍ അതെല്ലാം മറന്നുകൊണ്ടാണ് മുഖ്യമന്ത്രി കള്ളം പറഞ്ഞത്.

നിയമസഭ പാസ്സാക്കിയ നിയമം ആയതുകൊണ്ട് നിയസമഭയില്‍ തന്നെ അവതരിപ്പിച്ച് തിരുത്തണമെന്നാണ് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടത്. കോഴിക്കോട്ട് നടന്നത് സമരപ്രഖ്യാപനം മാത്രമായിരുന്നു. പിന്നീട് നിരന്തര സമരങ്ങളുടെ ദിവസങ്ങളായിരുന്നു. പ്രതിസന്ധികള്‍ ഏറെയുണ്ടായിട്ടും നിയമം പിന്‍വലിക്കും വരെ മുസ്‌ലിം ലീഗ് സമര രംഗത്ത് ഉറച്ചുനിന്നു. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ തിരുവനന്തപുരത്ത് മുസ്‌ലിംലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സര്‍ക്കാര്‍ പിന്മാറും വരെ സമരം തുടരുമെന്ന് ഈ പരിപാടിയില്‍ നിയമസഭാ പാര്‍ട്ടി ലീഡര്‍ പി.കെ കുഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചു. കോഴിക്കോട് നടത്തിയ വഖഫ് സംരക്ഷണ റാലിക്ക് ശേഷം രണ്ടാം ഘട്ടമായി പഞ്ചായത്ത്, മുനിസിപ്പല്‍, മേഖലാ കേന്ദ്രങ്ങളില്‍ സമര സംഗമങ്ങള്‍ സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് നടന്ന പ്രതിഷേധ പരിപാടികളായിരുന്നു സമരത്തിന്റെ മൂന്നാം ഘട്ടം.

ഇടക്കാലത്ത് കോവിഡ് വ്യാപകമായപ്പോള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് വഖഫ് സംരക്ഷണ പ്രക്ഷോഭം തുടര്‍ന്നു. മുസ്‌ലിംലീഗിന്റെ വഖഫ് സംരക്ഷണ പ്രക്ഷോഭത്തില്‍ സഹികെട്ട സര്‍ക്കാര്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന കുറ്റം ചുമത്തി പ്രാദേശികമായി കേസുകളെടുത്തു. കോഴിക്കോട് നടന്ന മഹാറാലിക്ക് ശേഷം പതിനായിരം പേര്‍ക്കെതിരെ കേസെടുത്തായിരുന്നു പ്രതികാര നടപടി. വഖഫ് സംരക്ഷണ പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായി മുസ്‌ലിം ലീഗ് കലക്ടറേറ്റ് മാര്‍ച്ചുകളും സംഘടിപ്പിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.