Connect with us

Health

സ്ട്രോക്കും രോഗമുക്തിയും പുനരധിവാസവും

മനുഷ്യജീവന് ഹാനികരമാകുന്ന രോഗാവസ്ഥകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് സ്ട്രോക്ക്. ലോകമാകമാനം 1.3 കോടി ജനതയാണ് പ്രതിവര്‍ഷം സ്ട്രോക്കിന് വിധേയരാകുന്നത്. ഇതില്‍ 55 ലക്ഷത്തോളം പേര്‍ മരണപ്പെടുന്നു എന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

Published

on

ഡോ. ശ്രീജിത്ത് പീഡിയക്കല്‍
കണ്‍സല്‍ട്ടന്റ്
ന്യൂറോളജി വിഭാഗം
ആസ്റ്റര്‍ മിംസ്-കണ്ണൂര്‍

മനുഷ്യജീവന് ഹാനികരമാകുന്ന രോഗാവസ്ഥകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് സ്ട്രോക്ക്. ലോകമാകമാനം 1.3 കോടി ജനതയാണ് പ്രതിവര്‍ഷം സ്ട്രോക്കിന് വിധേയരാകുന്നത്. ഇതില്‍ 55 ലക്ഷത്തോളം പേര്‍ മരണപ്പെടുന്നു എന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഹൃസ്വകാലത്തേക്കും ദീര്‍ഘകാലത്തേക്കുമുള്ള പ്രത്യാഘാതങ്ങളാണ് സ്ട്രോക്കിന്റെ മറ്റൊരു സവിശേഷത. ഏത് ശരീരഭാഗത്തെയാണ് കീഴടക്കിയിരിക്കുന്നത്, ചികിത്സ എത്രപെട്ടെന്ന് ആരംഭിച്ചു എന്നിവയെ അടിസ്ഥാനമാക്കിയാണ് ഈ അസുഖത്തിന്റെ പ്രത്യാഘാതങ്ങളുടെ തീവ്രതയും ദൈര്‍ഘ്യവും നീണ്ടുനില്‍ക്കുന്നത്. ചലനത്തിനുള്ള തടസ്സം, സംസാരവൈകല്യം തുടങ്ങിയവ ഉള്‍പ്പെടെയുള്ള നിരവധി പ്രത്യാഘാതങ്ങള്‍ ഇതിന്റെ ഭാഗമാണ്.

ലക്ഷണങ്ങള്‍

തളര്‍ച്ചയാണ് സ്ട്രോക്കിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്ന്. കൈയോ, കാലോ, അല്ലെങ്കില്‍ ശരീരത്തിന്റെ മറ്റേതെങ്കിലും ഭാഗമോ തളര്‍ന്ന് പോകുന്നു. ചിലരില്‍ മുഖത്തിന്റെ കോടല്‍ പ്രത്യക്ഷപ്പെടും. ചുണ്ട് അല്ലെങ്കില്‍ മുഖം പൂര്‍ണ്ണമായി തന്നെ ഒരു വശത്തേക്ക് കോടിപ്പോകുന്നു.

തരിപ്പ്, മരവിപ്പ് പോലുള്ള അവസ്ഥകളും ഇതിന്റെ ഭാഗമായി പ്രത്യക്ഷപ്പെടാറുണ്ട്. ശരീരത്തിന്റെ സന്തുലനാവസ്ഥ (balance) നഷ്ടപ്പെട്ട് പോകുന്നതും, സംസാരം കുഴയുന്നതുമെല്ലാം മറ്റ് ലക്ഷണങ്ങളാണ്.

ചികിത്സ തേടേണ്ടതെപ്പോള്‍?

രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഒരു നിമിഷം പോലും വൈകിക്കാതെ ചികിത്സ തേടണം. ഹൃദയാഘാതത്തിനും മറ്റും നല്‍കുന്ന സി പി ആര്‍ പോലുള്ള പ്രാഥമിക ചികിത്സയൊന്നും തന്നെ സ്ട്രോക്കിനില്ല എന്ന് ഓര്‍മ്മിക്കുക. അത്തരം ചികിത്സകള്‍ക്കായി സയമം നഷ്ടപ്പെടുത്തരുത്. എത്രയും പെട്ടെന്ന് അടുത്തുള്ള ആശുപത്രിയിലെത്തിക്കുക. സ്ട്രോക്ക് ചികിത്സയില്‍ പരിചയ സമ്പന്നരായ ന്യൂറോളജിസ്റ്റുമാരും ന്യൂറോസര്‍ജന്മാരും ഉള്ള ആശുപത്രിയാണ് എപ്പോഴും തെരഞ്ഞെടുക്കേണ്ടത്.

ചികിത്സ

രോഗം സ്ഥിരീകരിച്ച് കഴിഞ്ഞാല്‍ ഒരു നിമിഷം പോലും വൈകാതെ ചികിത്സ ആരംഭിക്കണം. ഇസ്‌കീമിക് സ്ട്രോക്ക്, ഹെമിറേജിക് സ്ട്രോക്ക് എന്നിങ്ങനെ രണ്ട് തരത്തിലാണ് സ്ട്രോക്കുകളുള്ളത്. ഇതില്‍ ഇസ്‌കീമിക് സ്ട്രോക്ക് ആണെങ്കില്‍ സ്ട്രോക്കിന്റെ ആദ്യമണിക്കൂറുകളില്‍ (4 മണിക്കൂറിനുള്ളില്‍) ടി പി എ എന്ന വിഭാഗത്തില്‍ പെട്ട മരുന്നുകള്‍ നല്‍കി ബ്ലോക്ക് അലിയിക്കാന്‍ സാധിക്കും. ചിലരില്‍ എന്‍ഡോവാസ്‌കുലര്‍ ശസ്ത്രക്രിയയും ആവസ്യമായി വരും.

ഹെമറേജിക് സ്ട്രോക്ക് ആണെങ്കില്‍ തലച്ചോറിലെ രക്തസമ്മര്‍ദ്ദം കുറയ്ക്ക്ാനാവശ്യമായ മരുന്നുകള്‍ നല്‍കുകയാണ് ആദ്യം ചെയ്യുന്നത്. പിന്നീട് ശസ്ത്രക്രിയയാണ് പ്രധാനമായും ആവശ്യമായി വരാറുള്ളത്. ്അടിയന്തര ശസ്ത്രക്രിയ നടത്തി രക്തക്കട്ട നീക്കം ചെയ്യാവുന്നതാണ്. അന്യൂറിസം പൊട്ടിയ അവസ്ഥയാണെങ്കില്‍ നീര്‍ വീക്കം വന്ന ഭാഗത്ത് ക്ലിപ്പ്ചെയ്യേണ്ടി വരും. ചിലരില്‍ എന്‍ഡോവാസ്‌കുലര്‍ എംബോളൈസേഷന്‍, കോയിലിംഗ് എന്നിവയും സ്വീകരിക്കാറുണ്ട്.

രോഗമുക്തിയും പുനരധിവാസവും

പക്ഷാഘാതം വന്ന രോഗികളെ മേല്‍ പറഞ്ഞ അടിയന്തര ചികിത്സകള്‍ക്ക് ശേഷം ഒന്നോ രണ്ടോ ദിവസം തീവ്രപരിചരണ വിഭാഗത്തില്‍ വൈദഗ്ദ്ധ്യം നേടിയ ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയും മേല്‍നോട്ടത്തില്‍ ആയിരിക്കും.പക്ഷാഘാതത്തിന്റെ അനന്തര ഫലം ഇത് തലച്ചോറിന്റെ ഏത് ഭാഗത്തെ ബാധിച്ചു, എത്ര കോശങ്ങള്‍ നശിച്ചു എന്നതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും.
ഇത്തരത്തിലുള്ള രോഗികള്‍ തീവ്രപരിചരണ വിഭാഗത്തിലെ ചികിത്സയ്ക്ക് ശേഷം റീഹാബിലിറ്റേഷന്‍ വിഭാഗത്തിലേക്കാണ് നേരെ പോവുക. അവിടെ ന്യൂറോളജിസ്റ്റ്, ഫിസിയാട്രിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ്, നഴ്‌സുമാര്‍, സ്പീച്ച് തെറാപ്പിസ്റ്റ്, ഡയറ്റീഷ്യന്‍, സോഷ്യല്‍ വര്‍ക്കര്‍, സൈക്കോളജിസ്റ്റ് എന്നിവരടക്കം വൈദഗ്ദ്ധ്യം നേടിയ ഒരു സംഘം രോഗിയെ പരിചരിക്കുന്നു.

പക്ഷാഘാതം വന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഒരു പ്രാവശ്യം പക്ഷാഘാതം വന്നാല്‍ വീണ്ടും വരാനുള്ളസാധ്യത സാധാരണ ആളുകളേക്കാള്‍ കൂടുതലാണ്. ആയതിനാല്‍ ഇത്തരക്കാര്‍ പുകവലി, മദ്യപാനം എന്നിവ ഉപേക്ഷിക്കുകയും, ജീവിതശൈലി രോഗങ്ങളെ ചെറുക്കാനുള്ള മരുന്നുകള്‍ കഴിക്കുകയും വേണം. പ്രമേഹം, രക്തസമ്മര്‍ദ്ദം മുതലായവയെ നിയന്ത്രിക്കണം. പതിവ് ചെക്കപ്പുകള്‍ നിര്‍ബന്ധമായും നടത്തുക, ആഴ്ചയില്‍ അഞ്ച് ദിവസമെങ്കിലും 20 മിനിറ്റ് വീതം വ്യായാമം ചെയ്യുക. ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തുക. ജങ്ക് ഫുഡുകള്‍ ഒഴിവാക്കുക, ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകളും മറ്റ് അനുബന്ധ മരുന്നുകളും കൃത്യമായി ശരിയായ ഇടവേളകളില്‍ കഴിക്കുക. ഡോക്ടറുടെ നിര്‍ദ്ദശ പ്രകാരമല്ലാതെ തന്നിഷ്ടപ്രകാരം മരുന്നുകള്‍ കഴിക്കരുത്.

Continue Reading
Click to comment

Leave a Reply

Your email address will not be published.

Health

സോനു സൂദും ആസ്റ്റര്‍ മെഡ്‌സിറ്റിയും കൈകോര്‍ത്തു; ഏഴു മാസം പ്രായമുള്ള കുഞ്ഞില്‍ കരള്‍ മാറ്റിവയ്ക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി

ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ബോളിവുഡ് നടന്‍ സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി.

Published

on

കൊച്ചി: ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ബോളിവുഡ് നടന്‍ സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി. മുഹമ്മദ് സഫാന്‍ അലി എന്ന ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ കരളാണ് മാറ്റിവച്ചത്. കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയില്‍ കുട്ടിയുടെ അമ്മ തന്നെയായിരുന്നു കരള്‍ ദാതാവ്.

നാല് മാസം പ്രായമുള്ളപ്പോഴാണ് സഫാന്‍ അലിയെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് കൊണ്ടുവരുന്നത്. പിത്തരസം കുഴലുകള്‍ അഥവാ, കരളിനെ കുടലുമായി ബന്ധിപ്പിക്കുന്ന ട്യൂബ് വികസിക്കാത്ത അപൂര്‍വ രോഗാവസ്ഥയായ ബിലിയറി അട്രേസിയയാണ് കുഞ്ഞിനെന്ന് രോഗനിര്‍ണയത്തിലൂടെ കണ്ടെത്തി. മഞ്ഞപ്പിത്തത്തിനും കണ്ണുകളുടെ മഞ്ഞനിറത്തിനും കാരണമാകുന്ന രോഗം ക്രമേണ കരളിന്റെ പ്രവര്‍ത്തനത്തെ തകരാറിലാക്കുകയാണ് ചെയ്യുക. തെലങ്കാന സ്വദേശികളായ കുടുംബം ജന്മനാടായ കരിംനഗറിലെ ആശുപത്രിയില്‍ വച്ച് നടത്തിയ ശസ്ത്രക്രിയ പരാജയപ്പെട്ടിരുന്നു. ഇത് മഞ്ഞപ്പിത്തത്തിന്റേയും സിറോസിസ് ബാധയുടേയും മൂര്‍ച്ച കൂട്ടി. ഇതോടെ കരള്‍ മാറ്റിവയ്ക്കുകയെല്ലാതെ വേറെ വഴിയില്ലെന്നായി. കുഞ്ഞിന്റെ രോഗവിവരം അറിഞ്ഞ സോനു സൂദിന്റെ സഹായത്തോടെയാണ് കുടുംബം കൊച്ചിയിലെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് എത്തുന്നതും കഴിഞ്ഞ ദിവസം ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതും.

സഫാന്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയിലെത്തുമ്പോള്‍ മഞ്ഞപ്പിത്തം, പോഷകാഹാരക്കുറവ്, വളര്‍ച്ചക്കുറവ് തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ കാര്യമായി അലട്ടിയിരുന്നതായി ആസ്റ്റര്‍ മെഡ്‌സിറ്റി ലീഡ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മാത്യു ജേക്കബ് പറഞ്ഞു. കുഞ്ഞിന്റെ രോഗസ്ഥിതിയെ കുറിച്ചും, അടിയന്തരമായി ശസ്ത്രക്രിയ വേണമെന്നും കുടുംബത്തെ അറിയിച്ചു. കുട്ടിയുടെ പ്രായവും അവികസിത ശരീരഘടനയുള്‍പ്പടെ വലിയ വെല്ലുവിളിയായിരുന്നു എങ്കിലും തടസ്സങ്ങളില്ലാതെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കാനായി. കുഞ്ഞ് വളരെ വേഗം സുഖം പ്രാപിച്ചു വരുന്നതായും മഞ്ഞപ്പിത്തം ഉള്‍പ്പടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നീങ്ങിയതായും ഡോ. മാത്യു ജേക്കബ് വ്യക്തമാക്കി.

ഹെപ്പറ്റോളജിസ്റ്റ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ചാള്‍സ് പനക്കല്‍, പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തിലെ ഡോ. ഗീത മമ്മയില്‍, കണ്‍സള്‍ട്ടന്റ് സര്‍ജന്‍ ഡോ. സുധീര്‍ മുഹമ്മദ് എം, ഡോ. ബിജു ചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട വിദഗ്ധ സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.സഫാനെ പോലെ വളരെ ചെറിയ പ്രായമുള്ള കുഞ്ഞിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. കരള്‍ മാറ്റിവയ്ക്കല്‍ ഏറെ ചിലവേറിയതും രാജ്യത്ത് ചുരുക്കം ചില ആശുപത്രികളില്‍ മാത്രം സൗകര്യവുമുള്ള ചികിത്സ രീതിയാണ്. ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഇന്റഗ്രേറ്റഡ് ലിവര്‍ ട്രാന്‍സ്പ്ലാന്റ് ടീം രാജ്യത്തെ തന്നെ ഏറ്റവും മികച്ച പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗമാണ്. മെഡ്‌സിറ്റിയിലെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മറ്റിടങ്ങളേക്കാള്‍ ചിലവ് കുറവാണെങ്കിലും, പല രക്ഷിതാക്കള്‍ക്കും അത് താങ്ങാനാവുന്നതിലും അപ്പുറമാണ്. സോനു സൂദിനെ പോലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏറെ തല്‍പരനായ താരത്തോടടൊപ്പം പദ്ധതിയില്‍ സഹകരിക്കാനായതിലും, നിരാലംബരായ നിരവധി കുടുംബങ്ങള്‍ക്ക് പ്രതീക്ഷയാകാനായതിലും ആസ്റ്ററിന് വലിയ സന്തോഷമുണ്ടെന്നും ആസാദ് മൂപ്പന്‍ വ്യക്തമാക്കി.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 50 കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവിന്റെ ഭാഗമായി ചികിത്സ സഹായം ലഭിക്കുക. മെയ് മാസത്തില്‍ പദ്ധതിയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ അര്‍ഹരായ നിരവധി പേരാണ് ചികിത്സ സഹായം ആവശ്യപ്പെട്ട് മുന്നോട്ട് വന്നത്. മെഡിക്കല്‍ രംഗത്ത് രാജ്യം വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും സഫാന്‍ അലിയെയും കുടുംബത്തെയും പോലുള്ളവര്‍ക്ക് ഉയര്‍ന്ന ചിലവ് കാരണം അതിന്റെ പ്രയോജനം ഇപ്പോഴും അകലെയാണെന്ന് സോനു സൂദ് പറഞ്ഞു. സെക്കന്‍ഡ് ചാന്‍സ് ഇനീഷ്യേറ്റീവിലൂടെ കൂടുതല്‍ കുട്ടികള്‍ക്ക് പുതിയ ജീവിതം സമ്മാനിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കായി അത്യാധുനിക സൗകര്യങ്ങളോട് കൂടിയ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് സെന്ററിന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് രൂപം നല്‍കിയിരുന്നു. കരള്‍, വൃക്ക, ഹൃദയം, ശ്വാസകോശം, കോര്‍ണിയ, മജ്ജ തുടങ്ങി വിവിധ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടത്തുന്നതില്‍ ഏറെ വൈദഗ്ധ്യമുള്ള സര്‍ജന്‍മാരുടെ സംഘമാണ് ഈ കേന്ദ്രത്തെ നയിക്കുന്നത്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗവും ഇവിടെയുണ്ട്. കുട്ടികളിലെ കരള്‍ രോഗ സംബന്ധമായി സമഗ്രമായ പരിചരണം ലക്ഷ്യമിട്ടുള്ളതാണ് ഇത്. മികച്ച കരള്‍ രോഗ വിദഗ്ധര്‍, കരള്‍ ശസ്ത്രക്രിയാ വിദഗ്ധര്‍, പരിശീലനം ലഭിച്ച കോര്‍ഡിനേറ്റര്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ക്ക് പുറമേ ക്രിട്ടിക്കല്‍ കെയര്‍ സ്പെഷ്യലിസ്റ്റുകള്‍, അനസ്തെറ്റിസ്റ്റുകള്‍, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിസ്റ്റുകള്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍ എന്നിവരും മികച്ച ഒരു നഴ്സിങ്ങ് ടീമും ഈ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് കേന്ദ്രത്തിലുണ്ട്. അഞ്ഞൂറിലധികം കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ ഇതിനോടകം വിജകരമായി ഇവിടെ പൂര്‍ത്തിയാക്കി കഴിഞ്ഞു.

Continue Reading

Health

ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ ഹോസ്പിറ്റല്‍ സര്‍വ്വേയില്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് മികച്ച നേട്ടം

ആതുര സേവന രംഗത്ത് രാജ്യത്തെ മികച്ച ആശുപത്രികളെ തിരഞ്ഞെടുക്കുന്ന ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ സര്‍വ്വേ 2022ല്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് നേട്ടം.

Published

on

ആതുര സേവന രംഗത്ത് രാജ്യത്തെ മികച്ച ആശുപത്രികളെ തിരഞ്ഞെടുക്കുന്ന ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ സര്‍വ്വേ 2022ല്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് നേട്ടം. കേരളത്തില്‍ നിന്നുള്ള ഏറ്റവും മികച്ച മള്‍ട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലായി ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി തിരഞ്ഞെടുക്കപ്പെട്ടു.

കാര്‍ഡിയോളജി, യൂറോളജി, ഗ്യാസ്‌ട്രോഎന്‍ട്രോളജി&ഹീപ്പറ്റോളജി, ഓന്‍കോളജി, നെഫ്‌റോളജി, ന്യൂറോസയന്‍സസ്, എമര്‍ജന്‍സി ആന്‍ഡ് ട്രോമ, പീടിയാട്രിക്‌സ്, ഒബ്‌സ്റ്റെട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി എന്നീ വിഭാഗങ്ങളില്‍ ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി, ആസ്റ്റര്‍ മിംസ് കോഴിക്കോട് എന്നിവ ദേശീയ തലത്തില്‍ ഉയര്‍ന്ന റാങ്കുകള്‍ കരസ്ഥമാക്കി.

Continue Reading

Health

കുട്ടികളിലെ മഴക്കാല രോഗങ്ങളെ ചെറുക്കാം, ചില മുൻകരുതലിലൂടെ

കോവിഡ് കാലയളവിന് ശേഷം സ്കൂളുകൾ പൂർണ്ണമായി തുറന്നതോടെ വൈറൽ പനി പോലെയുള്ള രോഗങ്ങളുമായി ആശുപത്രികളിൽ എത്തുന്ന കുട്ടികൾ നിരവധിയാണ്.

Published

on

മഴക്കാലം എന്നാൽ പല രോഗങ്ങളുടെയും കൂടെ കാലമാണ് , പ്രത്യേകിച്ച് കുട്ടികളിലെ രോഗങ്ങൾ. പനി ,ജലദോഷം മുതൽ ഡെങ്കിപനി പോലുള്ള നിരവധി രോഗങ്ങളാണ് ഈ കാലയളവിൽ പടർന്ന് പിടിക്കുന്നത്.

കോവിഡ് കാലയളവിന് ശേഷം സ്കൂളുകൾ പൂർണ്ണമായി തുറന്നതോടെ വൈറൽ പനി പോലെയുള്ള രോഗങ്ങളുമായി ആശുപത്രികളിൽ എത്തുന്ന കുട്ടികൾ നിരവധിയാണ്. ഇതിന്റെ പ്രധാന കാരണമായി കണക്കാക്കപ്പടുന്നത് കഴിഞ്ഞ 2-3 വർഷമായി കുട്ടികൾ കൊവിഡ് ഐസൊലേഷനിൽ ആയിരുന്നതിനാൽ വൈറസുകളുമായുള്ള സമ്പർക്ക കുറവ്മൂലം കുട്ടികളിലെ ആന്റിബോഡികൾ ഇല്ലാതാവുകയും പ്രതിരോധശേഷി കുറയുകയും ചെയ്യുന്നു.

മഴക്കാല രോഗങ്ങളെ ചെറുക്കാൻ മാതാപിതാക്കൾക്കായി ചില പൊടി കൈകൾ:

• കുട്ടികൾ ധാരാളം വെള്ളം കുടിക്കുന്നുണ്ട് എന്ന് മാതാപിതാക്കൾ ഉറപ്പുവരുത്തുക, ഇത് പനി വരുമ്പോൾ ഉണ്ടാകുന്ന നിർജ്ജലീകരണത്തിന് ഒരു പരിധി വരെ സഹായകമാകും. ചായയോ കഫീൻ അടങ്ങിയ പാനിയങ്ങളോ കുട്ടികൾക്ക് അധികം നൽകാതിരിക്കുക, ഇത് നിർജ്ജലീകരണത്തിന് കാരണമാകും.

• കുട്ടികൾക്ക് പനി ഉണ്ടാകുമ്പോൾ ശരീരത്തിലെ ജലാംശം കുറയുന്നതും ഭക്ഷണം കഴിക്കാതിരിക്കുന്നതുമൊക്കെ സർവ്വ സാധാരണമാണ്. എന്നാൽ ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിന് ആവശ്യമായ ഭക്ഷണം കുട്ടികൾക്ക് നൽകാൻ മാതാപിതാങ്ങൾ ശ്രദ്ധിക്കുക.കുട്ടികൾക്ക് പനി വരുമ്പോൾ മാതാപിതാക്കൾ പരിഭ്രാന്ത്രരാകേണ്ട ആവശ്യമില്ല, കുട്ടികൾ പനി മൂലം അസ്വസ്ഥരാണെങ്കിൽ പാരസെറ്റമോൾ മാത്രം നൽകുക. പനി കുട്ടിയുടെ പ്രതിരോധ സംവിധാനത്തിന്റെ ഭാഗം മാത്രമാണ്.

• വ്യക്തി ശുചിത്വം പാലിക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുന്നത് മഴക്കാലത്ത് സാധാരണ കണ്ടുവരുന്ന വയറിളക്ക രോഗങ്ങൾ തടയാൻ സഹായിക്കുന്നു.

• സമീകൃതാഹാരം ശീലമാക്കുക , പുറത്തുനിന്നുള്ള ഭക്ഷണ പാനിയങ്ങൾ പരമാവധി ഒഴിവാക്കുക. കഴിവതും വീട്ടിൽ ഉണ്ടാക്കിയ ഭക്ഷണം കഴിക്കുവാൻശ്രദ്ധിക്കുക.
• ഭക്ഷണത്തിൽധാരാളം പച്ചക്കറികളും ,പഴവർഗങ്ങളും, ഡ്രൈ ഫ്രൂട്ട്സും, നട്സും ഉൾപ്പെടുത്തുക. കുട്ടികളുടെ ഭക്ഷണത്തിൽ ബീറ്റ്റൂട്ട് ഉൾപ്പെടുത്തുന്നത് നല്ലതായിരിക്കും, കാരണം ഇത് ആന്റി ഓക്സിഡന്റുകൾ അടങ്ങിയതാണ്, കൂടാതെ ഇത് പ്രതിരോധ ശേഷി വർദ്ധിപ്പിക്കുവാനും സഹായകമാണ് .

• മഴക്കാലത്തെ മറ്റൊരു പ്രധാന പ്രശ്നമാണ് കൊതുകുകൾ പെരുകുന്നത്, ഇത് ഡെങ്കിപനി പോലെയുള്ള അപകടകരമായ രോഗങ്ങൾക്ക് കാരണമാകുന്നു. അതിനാൽ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും, കുട്ടികളെ ഫുൾസ്ലിവ് കോട്ടൺ വസ്ത്രങ്ങൾ ധരിപ്പിക്കാനും ശ്രദ്ധിക്കുക.

• ചെറിയ കുട്ടികൾ ഉണ്ടെങ്കിൽ, നനവും ഫംഗസ് അണുബാധയും ഒഴിവാക്കാൻ കൃത്യമായ ഇടവേളകളിൽ ഡയപ്പറുകൾ മാറ്റേണ്ടതാണ്.

• മഴക്കാലമായതിനാൽ കുട്ടികൾ പുറത്തിറങ്ങുമ്പോൾ കുടയോ റെയിൻ കോട്ടോ കൈയ്യിൽ കരുതുക. കുട്ടികൾ നനഞ്ഞ് വീട്ടിൽ എത്തിയാൽ ഉടൻ തന്നെ വസ്ത്രങ്ങൾ മാറ്റി ഉണങ്ങിയതും വൃത്തിയുള്ളതുമായ വസ്ത്രം ധരിപ്പിക്കാൻ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കുക.

തയ്യാറാക്കിയത് :ഡോ. സുരേഷ് കുമാർ ഇ കെ, പീഡിയാട്രിക്സ് സീനിയർ കൺസൾട്ടന്റ് & എച്ച് ഒഡി ആസ്റ്റർ മിംസ് ,കോഴിക്കോട്

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.