Warning: Undefined variable $write in /home/forge/demo.chandrikadaily.com/public/wp-content/db.php on line 639

Warning: Undefined variable $write in /home/forge/demo.chandrikadaily.com/public/wp-content/db.php on line 676

Warning: compact(): Undefined variable $read in /home/forge/demo.chandrikadaily.com/public/wp-content/db.php on line 786

Warning: compact(): Undefined variable $write in /home/forge/demo.chandrikadaily.com/public/wp-content/db.php on line 786
രാഹുലും വയനാടും ചോദ്യങ്ങളും – Chandrika Daily
Connect with us

രാഹുലും വയനാടും ചോദ്യങ്ങളും

Published

on

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

നരേന്ദ്രമോദിയെ വിട്ട് രാഹുല്‍ ഗാന്ധിക്കുനേരെ തിരിഞ്ഞ സി.പി.എം നേതാക്കളുടെ ചോദ്യങ്ങളിലെ സന്ദേശം ഇപ്പോള്‍ ജനങ്ങള്‍ക്കു കൃത്യമായി മനസിലായി. പ്രത്യേകിച്ച് പാര്‍ട്ടി പത്രത്തിന്റെ രാഹുലിനെ കുറിച്ചുള്ള ‘പപ്പു’ മുഖപ്രസംഗം കൂടി വന്നതോടെ. രാഹുല്‍ ഗാന്ധി വയനാട്ടില്‍നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കണമെന്ന് കെ.പി.സി.സി ആവശ്യപ്പെട്ടപ്പോള്‍തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ ചാടിവീണ് പ്രതികരിച്ചത് രാഹുല്‍ കേരളത്തില്‍വന്ന് മത്സരിക്കുന്നതിലൂടെ നല്‍കുന്ന സന്ദേശം എന്താണെന്നാണ്. അതിനുമുമ്പുതന്നെ സന്ദേഹം ഒന്നുമില്ലാതെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി പറഞ്ഞത് ‘തോല്‍ക്കുമെന്നു പേടിച്ചാണ് രാഹുല്‍ വരുന്നതെ’ന്നാണ്. കഴിഞ്ഞ തവണ അമേഠിയില്‍ 1,08,000ത്തില്‍പരം വോട്ടുകളുടെ വ്യത്യാസത്തില്‍ തന്നെ തോല്‍പ്പിച്ച രാഹുല്‍ പേടിച്ചാണ് അമേഠി വിട്ട് ഓടുന്നതെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി പറഞ്ഞതുതന്നെയാണ് കോടിയേരിയുടെ നാവില്‍നിന്നും ഉതിര്‍ന്നത്. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം എ.ഐ.സി.സി സ്ഥിരീകരിച്ചതോടെ പാര്‍ട്ടി മുഖപത്രം കഴുക്കോല്‍ നീളത്തില്‍ എഴുതിയ മുഖപ്രസംഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷനുനേരെ നരേന്ദ്രമോദിയുടെ കോളാമ്പി ശൈലിയാണ് പ്രയോഗിച്ചത്.
മണ്ഡലം മാറിനില്‍ക്കുന്നതും രണ്ട് മണ്ഡലങ്ങളില്‍ ഒരേസമയം മത്സരിക്കുന്നതും മൊത്തം തെരഞ്ഞെടുപ്പു ലക്ഷ്യവുമായി ബന്ധപ്പെട്ട തന്ത്രപരമായ രാഷ്ട്രീയ തീരുമാനമാണ്. രാഹുല്‍ ഗാന്ധിയെ ഭീരുവെന്ന് വിളിക്കുന്ന മോദി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ തന്റെ വഡോദര മണ്ഡലത്തിനുപുറമെ യു.പിയിലെ വാരാണസിയില്‍കൂടി മത്സരിച്ചത് തന്ത്രപരമായ നീക്കമായിരുന്നു. അതിന്റെ ഗുണം യു.പിയിലും ഹിന്ദി മേഖലയിലാകെയും ഓളമുണ്ടാക്കിയതുകൊണ്ടാണ് മോദി അധികാരത്തിലെത്തിയത്. ഗുജറാത്ത് വര്‍ഗീയ കലാപങ്ങളുടെ തുടര്‍ച്ചയില്‍ വഡോദരയിലെ ന്യൂനപക്ഷ വോട്ടുകളെ ഭയന്ന് മോദി യു.പിയിലെ ഹിന്ദുത്വ വോട്ടുകളില്‍ അഭയം തേടിയെന്ന് വേണമെങ്കില്‍ പറയാമായിരുന്നു. വോട്ടെണ്ണിയപ്പോള്‍ വഡോദരയില്‍ 5,70,000ല്‍പരം വോട്ടുകളുടെ ഭൂരിപക്ഷവും വാരാണസിയില്‍ 3,70,000ല്‍പരം വോട്ടുകളുടെ ഭൂരിപക്ഷവും മോദിക്കു ലഭിച്ചു. അത്തരമൊരു പ്രചാരണത്തിന് ആ വോട്ടുകള്‍ എണ്ണിത്തീരുംവരെ തീര്‍ച്ചയായും ആയുസ് ഉണ്ടാകുമെന്ന് സമ്മതിക്കാമെങ്കിലും. രാഹുലിന്റെ അമേഠി പേടി ആരൊക്കെ ഏറ്റുപിടിച്ചാലും അതുപോലെതന്നെ.
സോണിയാഗാന്ധി എന്ന വിദേശിയെ ഇന്ത്യന്‍ പാര്‍ലമെന്റില്‍ കടത്തില്ലെന്ന് ശപഥം ചെയ്ത് ബല്ലാരിയില്‍ചെന്ന് നേരിട്ട സുഷമാ സ്വരാജിന്റെ മാതൃക സ്വീകരിച്ച് കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്ക് വയനാട്ടിലും ഒരുകൈ മത്സരിച്ചു നോക്കാമായിരുന്നു. വെള്ളാപ്പള്ളി പ്രവചിച്ചതുപോലെ ഉറുമ്പിനുപകരം ആനയുടെ കുത്തേറ്റ് മരിക്കേണ്ട ദുരന്തത്തില്‍നിന്ന് തുഷാര്‍ വെള്ളാപ്പള്ളിയെ സ്മൃതിക്ക് രക്ഷപെടുത്താമായിരുന്നു. ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ അല്ല എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നേരിടുന്നതെന്ന ആരോപണം ഉയര്‍ത്താന്‍ പിണറായിയെ അമിത്ഷാ തന്ത്രപരമായി സഹായിക്കുകയായിരുന്നു.
സ്വന്തം മണ്ഡലം മാറി ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായിരുന്ന എ.കെ.ജി കാസര്‍കോട് വിട്ട് പാലക്കാട്ടുപോയി മത്സരിക്കുകയുണ്ടായി. എതിരാളികള്‍ അന്ന് അങ്ങനെ കൂകിവിളിച്ചിരുന്നുതാനും. എ.കെ.ജിയെപോലുള്ള ഒരാളുടെ ലോക്‌സഭയിലെ സാന്നിധ്യം അനിവാര്യമാണെന്നതുകൊണ്ടാണ് സി.പി.എം അന്നങ്ങനെ തീരുമാനിച്ചത്. ഇത് എ.കെ.ജിയുടെ മണ്ഡലം പേടികൊണ്ടായിരുന്നു എന്ന് കോടിയേരിക്ക് പറയാനാവില്ല. ഇന്ദിരാഗാന്ധി റായ്ബറേലിയിലും മേദക്കിലും മത്സരിച്ചപ്പോഴും പിന്നീട് സോണിയാഗാന്ധി റായ്ബറേലിയിലും കര്‍ണാടകയിലെ ബല്ലാരിയിലും മത്സരിച്ചപ്പോഴും കോണ്‍ഗ്രസ് അനുവര്‍ത്തിച്ച തന്ത്രപരമായ രാഷ്ട്രീയ നീക്കമാണ് രാഹുലിനെ വയനാട്ടില്‍ മത്സരിപ്പിക്കുന്നതിന് കോണ്‍ഗ്രസിനെ നിര്‍ബന്ധിതമാക്കിയത്. പിണറായിയുടെ ചോദ്യത്തിന് കണ്ടെത്താനാകുന്ന മാന്യമായ രാഷ്ട്രീയ ഉത്തരം അതാണ്.
നരേന്ദ്രമോദിയുടെതന്നെ നേതാക്കളായിരുന്ന എ.ബി വാജ്‌പേയിയും എല്‍.കെ അദ്വാനിയും ഇരട്ട മണ്ഡലങ്ങളില്‍നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചത് തോല്‍വി ഭയന്നാണെന്ന് ബി.ജെ.പി നേതാക്കള്‍ക്ക് പറയാനാവില്ല. മത്സരിക്കാതിരുന്ന പി.വി നരസിംഹറാവുവിനെയാണ് 1991ലെ ലോക്‌സഭാ തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് പ്രധാനമന്ത്രിയാക്കിയത്. രണ്ടു മാസത്തിനകം ആന്ധ്രയിലെ നന്ദ്യാല്‍ ലോക്‌സഭാ മണ്ഡലത്തില്‍ അദ്ദേഹത്തിന് ഉപതെരഞ്ഞെടുപ്പ് നേരിടേണ്ടിവന്നു. ടി.ഡി.പി സ്ഥാനാര്‍ത്ഥിയെ 1,86,000ല്‍പരം വോട്ടുകള്‍ക്ക് നന്ദ്യാല്‍ ലോക്‌സഭാ മണ്ഡലത്തില്‍ പരാജയപ്പെടുത്തിയ കോണ്‍ഗ്രസ് എം.പി ജി പ്രതാപറെഡ്ഢിയെ രാജിവെപ്പിച്ചാണ് ഉപതെരഞ്ഞെടുപ്പിന് വഴിയൊരുക്കിയത്. പ്രധാനമന്ത്രി നരസിംഹറാവുവിനെ ലോക്‌സഭയിലെത്തിക്കാന്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി തെലുങ്കുദേശം പാര്‍ട്ടി തടസമുണ്ടാക്കില്ലെന്ന് എന്‍.ടി റാമറാവു പ്രഖ്യാപിച്ചു. ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ ജാമ്യസംഖ്യ നഷ്ടപ്പെടുത്തി 89 ശതമാനത്തിലേറെ വോട്ടുകള്‍ നേടിയാണ് നരസിംഹറാവു നന്ദ്യാലില്‍ ജയിച്ചത്. തെലുങ്കരുടെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കാന്‍ കോണ്‍ഗ്രസിനെതിരെ രാമറാവു രൂപീകരിച്ച പാര്‍ട്ടിയായിരുന്നു തെലുങ്കുദേശം. കോണ്‍ഗ്രസ് അധ്യക്ഷനും അവരുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ വരുമ്പോള്‍ മാന്യതയുടെ അത്തരമൊരു മാതൃക ഇടതുപാര്‍ട്ടികള്‍ക്ക് കാണിക്കാനായില്ല.
വയനാട് കോണ്‍ഗ്രസിനുവേണ്ടി എം.ഐ ഷാനവാസ് നിലനിര്‍ത്തിപ്പോന്ന മണ്ഡലമാണ്. 2009ല്‍ ഒന്നര ലക്ഷത്തിലേറെ ഭൂരിപക്ഷം. 2014ല്‍ 20,000നു മുകളില്‍ വോട്ടിന്റെ ഭൂരിപക്ഷം മാത്രമേ വയനാട്ടിലുള്ളൂ. അത്ര സുരക്ഷിതമല്ല മനസുവെച്ചാല്‍ എന്ന് ബി.ജെ.പിക്കും ഇടതുപക്ഷത്തിനും ഈ കണക്കുകള്‍കൊണ്ട് തോന്നുന്നുണ്ടാകും. എന്നാല്‍ രാഹുല്‍ വരുന്നതോടെ കേരളത്തില്‍ പൊതുവെയും വയനാട്ടില്‍ വിശേഷിച്ചും തിളച്ചുതൂകാന്‍ പോകുന്ന ദേശീയ രാഷ്ട്രീയത്തിന്റെ സ്വാധീനം കേരളം കണ്ടറിയാന്‍ പോകുന്നു.
കോണ്‍ഗ്രസ് വിരുദ്ധ വികാരത്തില്‍ പിറന്നുവീണ തെലുങ്കുദേശം പാര്‍ട്ടി നന്ദ്യാലില്‍ കാണിച്ച രാഷ്ട്രീയ മാതൃക എല്‍.ഡി.എഫ് രാഹുലിനോട് കാണിച്ചിരുന്നെങ്കില്‍ മറ്റ് 19 മണ്ഡലങ്ങളിലും എല്‍. ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ വോട്ടു വിഹിതം സ്വാഭാവികമായും വര്‍ധിക്കുമായിരുന്നു. എല്‍. ഡി.എഫ് ഇപ്പോള്‍ അവകാശപ്പെടുന്നതുപോലെ 2004ല്‍ ഒരു മത നിരപേക്ഷ ഗവണ്മെന്റിനെ കേന്ദ്രത്തില്‍ അവരോധിച്ച അതേ ലക്ഷ്യമാണ് ഇപ്പോഴും തങ്ങളുടേതെന്ന് പറയുന്നതിന് വിശ്വാസ്യത ലഭിക്കുമായിരുന്നു. മറിച്ച് തോറ്റോടി വരുന്നവന്‍, പപ്പുമോന്‍, അമുല്‍ബേബി എന്നുമൊക്കെ വയനാട്ടിലേക്കു നോക്കി ആക്ഷേപഹാസ്യം ചൊരിയുകയാണ് എല്‍.ഡി.എഫ് നേതാക്കള്‍ ഇപ്പോള്‍. ഇത് ഫലത്തില്‍ മോദിയേയും ബി.ജെ.പിയേയും ക്രൂരമായി സഹായിക്കലാണ്.
അമേഠിയിലെ ഹിന്ദു ഭൂരിപക്ഷത്തെ ഭയന്ന് വയനാട്ടില്‍ ഭൂരിപക്ഷമായ ന്യൂനപക്ഷത്തില്‍ അഭയം തേടിയിരിക്കുകയാണ് രാഹുല്‍ എന്ന് പ്രധാനമന്ത്രി മോദിയും അമിത്ഷായും അടക്കമുള്ളവര്‍ സത്യവിരുദ്ധമായും നീചമായും ആക്ഷേപിക്കുന്നു. രാജ്യത്തിന്റെ ചൗക്കീദാര്‍ കള്ളനാണെന്ന് ചൂണ്ടിക്കാട്ടി 540 ലോക്‌സഭാ മണ്ഡലങ്ങളിലും പ്രധാനമന്ത്രി മോദിക്കെതിരെ ജനങ്ങളെ അണിനിരത്തുന്നത് ഇപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി മാത്രമാണ്. അതുകൊണ്ടാണ് നരേന്ദ്രമോദി രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനുമെതിരെ ഭീകരവാദികളെ സംരക്ഷിക്കുന്നവരെന്നും സേനയെ അപമാനിക്കുന്നവരെന്നും ഹിന്ദുക്കളെ അപമാനിക്കുന്നവരെന്നും വ്യാജ ആരോപണങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കുന്നത്. അവ നേരിടുന്ന കോണ്‍ഗ്രസ് അധ്യക്ഷനെ മതനിരപേക്ഷതയുടെ കാവല്‍ക്കാരെന്ന പേരില്‍ പ്രതിരോധിക്കേണ്ടവരാണ് യഥാര്‍ത്ഥത്തില്‍ ഇടതുപക്ഷ പാര്‍ട്ടികള്‍. പകരം ദുരൂഹമായ കാരണങ്ങള്‍ പറഞ്ഞ് ആക്രമിക്കുകയാണ്. ഇത് മതനിരപേക്ഷതയുടെ നിലനില്‍പ്പിനെ സഹായിക്കുമോ, ജനങ്ങള്‍ തള്ളിവീഴ്ത്താന്‍ ശ്രമിക്കുന്ന മോദി ഭരണത്തെ നിലനിര്‍ത്താന്‍ സഹായിക്കുമോ? പരിശോധിക്കേണ്ടത് ഇടതുപക്ഷ നേതാക്കളും അവരുടെ സംസ്ഥാനത്തെ പരമ്പരാഗത അണികളുമാണ്.
2004ലെ തെരഞ്ഞെടുപ്പില്‍ കേന്ദ്രത്തില്‍ മതനിരപേക്ഷ ഗവണ്മെന്റ് (യു.പി.എ) ഉണ്ടാക്കിയ അതേ സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നതെന്ന മട്ടിലാണ് ഇടതുപക്ഷ നേതാക്കള്‍ പ്രചാരണം നടത്തുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് അന്ന് 18 സീറ്റില്‍ ജയിച്ചെങ്കില്‍ ഇത്തവണ 20 സീറ്റിലും (വയനാടടക്കം) ജയിക്കുമെന്ന് പറയുന്നത്. ഒന്നര പതിറ്റാണ്ട് കാലയളവില്‍ വസ്തുനിഷ്ഠ സാഹചര്യങ്ങളില്‍ വന്ന മാറ്റം ഇടതുപക്ഷ പാര്‍ട്ടികള്‍ തിരിച്ചറിയുന്നില്ലെന്നുവന്നാല്‍ കഷ്ടംതന്നെ. 2004ല്‍ 61 അംഗങ്ങള്‍ ലോക്‌സഭയിലുണ്ടായിരുന്ന ഇടതുപക്ഷത്തിന് നിലവില്‍ 12 എം.പിമാരേ ഉള്ളൂ. അതില്‍ സ്വതന്ത്രരടക്കം 8 പേരും കേരളത്തില്‍ നിന്നാണ്. ബംഗാളില്‍നിന്നും ത്രിപുരയില്‍നിന്നും ഈരണ്ട് എം.പിമാരും. ഇപ്പോള്‍ ത്രിപുരയില്‍ ബി.ജെ.പി ഭരിക്കുന്നു. 51 മുതല്‍ നിലനിര്‍ത്തിപ്പോന്ന രണ്ട് ലോക്‌സഭാസീറ്റുകള്‍ ഇത്തവണ അവിടെ കിട്ടുമോയെന്നത് കണ്ടറിയണം. വിവിധ സംസ്ഥാനങ്ങളില്‍ 2004ലേതുപോലെ ഇടതു പാര്‍ട്ടികളെ ഉള്‍ക്കൊള്ളാന്‍ ഇത്തവണ പ്രാദേശിക പാര്‍ട്ടികള്‍ തയാറായിട്ടില്ല. തമിഴ്‌നാടും ആന്ധ്രയും ഒഴിച്ചാല്‍.
യു.പിയിലും മറ്റ് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് മതനിരപേക്ഷ മുന്നണിയില്‍നിന്ന് പുറത്താകുന്നത് അവരുടെ ദൗര്‍ബല്യമായി കുറ്റപ്പെടുത്തുന്ന ഇടതുപാര്‍ട്ടികള്‍ രണ്ടു കാലിലും മന്തായാണ് ഈ തെരഞ്ഞെടുപ്പിനുമുമ്പില്‍ നില്‍ക്കുന്നതെന്ന് കണ്ണുതുറന്ന് കാണാത്തതെന്തേ. 2004ലും 2019 ലും ഒരേപോലെയാണോ ബി.ജെ.പി ഗവണ്മെന്റ്? മതനിരപേക്ഷ മുഖംമൂടിയുണ്ടായിരുന്നു വാജ്‌പേയി ഗവണ്മെന്റിന്. ഇപ്പോള്‍ തീവ്ര ഹിന്ദുത്വ- ഫാഷിസ്റ്റ് ഭരണ രൂപമാണ് മോദിയുടെ നേതൃത്വത്തില്‍ ഭീഷണമായി നിലനില്‍ക്കുന്നത്. രാജ്യത്തിന്റെയും ജനങ്ങളുടെയും പൊതു സ്വത്തായ സൈന്യത്തെപ്പോലും രാഷ്ട്രീയ ആയുധമാക്കുകയാണ് തെരഞ്ഞെടുപ്പില്‍. ഭൂരിപക്ഷ ഹിന്ദുത്വത്തിന്റെ വൈകാരിതയും ഭയപ്പാടും പ്രസരിപ്പിച്ചാണ് മോദി തെരഞ്ഞെടുപ്പു നയിക്കുന്നത്. വോട്ടെണ്ണല്‍ കഴിഞ്ഞാല്‍ ഇനി ഇങ്ങനെ ഒരു തെരഞ്ഞെടുപ്പുണ്ടാവില്ലെന്നാണ് ബി.ജെ.പി നേതാക്കള്‍ വിളിച്ചുപറയുന്നത്.
ജനാധിപത്യം നിലനില്‍ക്കണോ ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ക്ക് രാജ്യം എന്നത്തേക്കുമായി പതിച്ചുകൊടുക്കണോ? ഇതാണ് തെരഞ്ഞെടുപ്പിലെ പ്രധാന ചോദ്യം. അത് അംഗീകരിക്കുമെങ്കില്‍ മോദി ഗവണ്മെന്റിനെ താഴെയിറക്കാന്‍ ഏതു മതനിരപേക്ഷ പാര്‍ട്ടികളെ ചേര്‍ത്താണ് ഇടതുപക്ഷം നാടിനെ രക്ഷിക്കുക. 2004ല്‍ കോണ്‍ഗ്രസിന്റെ 145 സീറ്റടക്കം യു.പി.എയുടെ 218 സീറ്റും ഇടതുപക്ഷത്തിന്റെയും മറ്റ് മതനിരപേക്ഷ കക്ഷികളുടെയും പിന്തുണയും ചേര്‍ന്നാണ് വാജ്‌പേയിയുടെ ബി. ജെ.പി ഗവണ്മെന്റിനെ അധികാരത്തില്‍നിന്നു നീക്കിയത്. ആരെയൊക്കെ ചേര്‍ത്ത് മോദി ഗവണ്മെന്റിനെ താഴെയിറക്കുമെന്നാണ് രാഹുല്‍ ഗാന്ധിയെ തോല്‍പ്പിക്കുമെന്ന് ആണയിടുന്ന ഇടതുപക്ഷ നേതാക്കളോട് കണ്ണില്‍നോക്കി ചോദിക്കാനുള്ളത്. ഏതായാലും ഒരുമാസക്കാലം എല്‍. ഡി.എഫ് നടത്തിപ്പോന്ന പ്രചാരണത്തിന്റെ മൊത്തം കാറ്റ് രാഹുലിന്റെ വരവോടെ നഷ്ടമായി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിജയിച്ചാല്‍ ബി. ജെ. പിയില്‍ ചേരുമെന്നും കോ.ലീ.ബി സഖ്യം ബി. ജെ.പിക്ക് വോട്ടുമറിക്കുമെന്നുമുള്ള പ്രചാരണം.

Continue Reading
Click to comment

Leave a Reply

Your email address will not be published.

ദേശീയത ചര്‍ച്ചയാകുമ്പോള്‍-പി.എ ജലീല്‍ വയനാട്

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Published

on

പ്രത്യേക ഭൂവിഭാഗത്തില്‍ ജനങ്ങള്‍ സ്ഥിരമായി, പരമാധികാരമുള്ള ഭരണത്തിന്‍ കീഴില്‍ ജീവിച്ചാല്‍ അതൊരു രാജ്യമായി മാറുന്നു. എന്നാല്‍ ആ പ്രത്യേക ഭൂവിഭാഗത്തിലെ ജനങ്ങളുടെ ഏകതാ ബോധവും പരസ്പര സ്‌നേഹവും സുഖദുഃഖങ്ങളുടെ മത വര്‍ഗ നിരപേക്ഷ സ്വീകാര്യതയും ചരിത്ര ബോധവുമാണ് ആ രാജ്യത്തെ ദേശ രാഷ്ട്രമാക്കുന്നത്. പാശ്ചാത്യ യൂറോപ്യന്‍ രാജ്യങ്ങളെ ഏകോപിപ്പിച്ചതിനും ചരിത്രബോധം നല്‍കിയതിനും പിന്നില്‍ മതത്തിനോ മതാധിഷ്ഠിത ഭരണകൂടങ്ങള്‍ക്കോ ഉള്ള പങ്ക് നിഷേധിക്കാന്‍ കഴിയില്ല. അതുവഴിയാണവരുടെ ദേശീയത അടയാളപ്പെടുത്തുന്നതും. എന്നാല്‍ ഇന്ത്യന്‍ ദേശീയത രൂപപ്പെടുന്നതില്‍ മതത്തിനോ മതാധിഷ്ഠിത ശക്തികള്‍ക്കോ ഒരു പങ്കുമില്ലെന്നതാണ് വിസ്മയം. നൂറ്റാണ്ടുകള്‍ പിന്നിട്ട കോളനി വാഴ്ചയും അതേതുടര്‍ന്നുണ്ടായ ബ്രിട്ടീഷ് വിരുദ്ധതയുമാണ് ഇന്ത്യന്‍ ദേശീയതക്കാധാരം. ഇന്ത്യന്‍ ദേശീയത രൂപപ്പെടുത്തുന്നതില്‍ ജാതി മത ഭേദമെന്യ ഉള്ളില്‍ ഊറിക്കൂടി ഉറച്ച കോളനി വിരോധമുണ്ട്. ആ അര്‍ഥത്തിലാണ് നമ്മുടെ ചരിത്രത്തെ നോക്കി കാണേണ്ടത്. സ്വാതന്ത്ര്യ പ്രഖ്യാപനമുണ്ടാകുന്നതിനു മുന്‍പ്തന്നെ നമ്മുടെ ഭരണഘടന രൂപീകരണത്തെക്കുറിച്ച്ആലോചിച്ചിട്ടുണ്ട്.

മത, വര്‍ഗ വേര്‍തിരുവുകള്‍ക്കതീതമായ ഭരണഘടന ഉണ്ടാക്കാനുള്ള പരിശ്രമം രണ്ടു വര്‍ഷവും ഒന്‍പതു മാസവും 18 ദിവസവും നീണ്ടുനിന്നു. രാജ്യത്തിനു ഒരൗദ്യോഗിക മതമില്ലാത്ത രീതിയില്‍, മതേതരമായി ഭരണഘടന സങ്കല്‍പിക്കപ്പെട്ടു. എന്നാല്‍ ഭൂരിപക്ഷ ന്യൂനപക്ഷ വിശ്വാസികളെ ഉള്‍ക്കൊണ്ട് പോകാനും അവരവരുടെ സംസ്‌കാരങ്ങളോട് കൂറുപുലര്‍ത്തി സമഭാവനയോടെ മുന്നോട്ടുപോകാനും ആഹ്വാനം ചെയ്യുന്നതായി ഭരണഘടനയുടെ സൂക്ഷ്മ വായന വ്യക്തമാക്കുന്നു. ഭരണഘടനയുടെ മുഖവുര തന്നെ സത്താപരമായി എന്താണ് ആ പ്രമാണത്തിന്റെ അവതരണ താത്പര്യമെന്ന് വ്യക്തമാക്കുന്നതാണ്. ജനങ്ങളാല്‍ എഴുതപ്പെട്ട എന്ന തുടക്കം അതിന്റെ മാനവിക മുഖമാണ് തുറക്കപ്പെടുന്നത്.

ദൈവനാമത്തില്‍ എന്ന് തുടങ്ങണമെന്ന് ശഠിച്ച എച്ച്.വി കമ്മത്തിന്റെ വാദമോ, പരമേശ്വര നാമത്തില്‍ വേണമെന്ന് വാദിച്ച ഗോവിന്ദ മാളവ്യയുടെ താല്‍പര്യമോ അല്ല ഇന്ത്യയുടെ മത നിരപേക്ഷ ഭരണ ഘടനാനിര്‍മാണ സമിതി പരിഗണിച്ചത്. ഇന്ത്യ-പാക് വിഭജനത്തിന്റെ വേരുകള്‍ ചെന്നെത്തുന്ന പരിസരം ഹിന്ദു-മുസ്‌ലിം വിദ്വേഷത്തിന്റേതാണ്. താല്‍പര്യമില്ലാതെ നാട് കടത്തപ്പെട്ടവര്‍ ഇരു ഭാഗത്തുമുണ്ട്. മാനവിക ചിന്തകളെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ജയിച്ചടക്കിയതാണ് വിഭജനത്തിന്റെ കാതല്‍. ഇവിടെ നിരപരാധികളുടെ മനഃസാക്ഷി വായിക്കാന്‍ ഭരണഘടനാ നിര്‍മാണ സഭക്ക് കഴിഞ്ഞിട്ടുണ്ട്. പാകിസ്ഥാനിലേക്കു പോയവര്‍ തിരിച്ചുവന്നാല്‍ ഇന്ത്യന്‍ പൗരത്വം അവര്‍ക്കു നല്‍കിയേ തീരുവെന്ന് വാദിച്ച ബീഹാറുകാരന്‍ ബ്രിജേഷ് മിശ്രയെ ഓര്‍ക്കുന്നത് അതുകൊണ്ടാണ്. പൗരാവകാശങ്ങളുടെ നീണ്ട വിശദീകരണം 5 മുതല്‍ 11 വരെ അനുഛേദങ്ങള്‍ പറയുന്നത്. പൗരനെ എങ്ങനെ നാടുകടത്താമെന്നല്ല അവനെ എങ്ങനെ ഉള്‍ക്കൊള്ളാമെന്നതിന്റെ വിവരണമാണത്. എന്നാല്‍ ഭരണഘടനയുടെ പിറവിയില്‍ തന്നെ അതില്‍ അസഹിഷ്ണുത കാണിച്ചവരും ചോദ്യംചെയ്തവരുമുണ്ട്. രാഷ്ട്രത്തെ ഒറ്റക്കല്ലില്‍ കൊത്തിയെടുക്കാനുള്ള അവരുടെ ശ്രമത്തിന് കോളനി വാഴ്ചയുടെ പഴക്കമുണ്ട്. അവരുടെ താല്‍പര്യത്തിന് എതിരുനിന്ന പ്രധാന ശക്തി രാഷ്ട്ര പിതാവായിരുന്നു. മഹാത്മജിയെ വകവരുത്തിയതിലൂടെയും ഇപ്പോഴും വീണ്ടും വീണ്ടും കൊന്നുകൊണ്ടിരിക്കുന്നതിലൂടെയും അവരുടെ ലക്ഷ്യത്തിലേക്കു അടുത്തുകൊണ്ടിരിക്കുന്നു.

ബഹുസ്വര സങ്കര സംസ്‌കാരങ്ങളുടെ നിലനില്‍പ്പും വളര്‍ച്ചയും അംഗീകരിക്കാന്‍ കഴിയാത്തവര്‍ ഒരു രാഷ്ട്രമെന്ന നിലക്ക് രാഷ്ട്രരൂപീകരണത്തിന്റെ ചരിത്രമറിയാത്തവരും ദേശീയ പൈതൃകത്തിന്റെ ഘടന അറിയാത്തവരുമാണ്. ദ്രാവിഡ അടിത്തറയിലേക്ക് പിന്നീട് ഉള്‍ച്ചേര്‍ക്കപ്പെട്ട സംസ്‌കാരങ്ങളാണ് ആര്യ, ബൗദ്ധ പൗരസ്ത്യ, പൗരസ്‌ത്യേതര അടരുകള്‍. ഈ കൂടിക്കലര്‍ന്ന ബഹുപാളികളെ വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്ത ഒരു ചരിത്ര പശ്ചാത്തലം ബോധപൂര്‍വം മറന്നുകൊണ്ട് വ്യക്തികളുടെ പ്രാഥമിക പരിഗണനയിലുള്ള ഐച്ഛിക വിഷയമായ വസ്ത്രത്തിലും ഭക്ഷണത്തില്‍പോലും ഇടപെടുന്ന അവസ്ഥ സാമൂഹ്യഘടനയെ തകര്‍ക്കുമെന്നതില്‍ സംശയിക്കേണ്ടതില്ല. ഇന്ത്യയുടെ നാനാത്വത്തിലുള്ള ഏകത്വമെന്ന കാഴ്ചപ്പാട് അംഗീകരിക്കപ്പെടണം. ബഹുസ്വര സങ്കര സംസ്‌കാരം സംരക്ഷിക്കപ്പെട്ടുകൊണ്ടുള്ള ദേശീയ ബോധങ്ങളാണുണ്ടാകേണ്ടത്. മറിച്ചുള്ള വികാരങ്ങളെ ദേശീയതയെന്ന് വിളിക്കാന്‍ കഴിയില്ല.

ഇന്ത്യയുടെ ദേശീയ കവിയാണ് രവീന്ദ്രനാഥ ടാഗോര്‍. ടാഗോര്‍ ദേശീയതയെ നിര്‍വചിച്ചിട്ടുണ്ട്. അത് മാനവികതയില്‍ അധിഷ്ഠിതമാണ്. മാനവികതയില്ലാത്ത ദേശീയത ശാപമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അത് സകല തിന്മയുടെയും മൂലഹേതുവാകുമെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്ന് പുലര്‍ന്നിരിക്കുകയാണ്. മനുഷ്യത്വത്തിനപ്പുറമുള്ള രാജ്യ സ്‌നേഹത്തെപ്പോലും അദ്ദേഹം ശക്തിയായി അപലപിച്ചു. ശാന്തിനികേതനില്‍ താന്‍ നിര്‍മിച്ച സര്‍വകലാശാലയുടെ ആപ്തവാക്യം ‘യത്ര വിശ്വം ഭവത് ഏക നീഡം’ എന്നതായിരുന്നു. അഥവാ ഈ ലോകം മുഴുവന്‍ ഒരു പക്ഷികൂടായിതീരുക വിവിധ വര്‍ണങ്ങളില്‍, വൈവിധ്യമേറിയ കൊഞ്ചലുകളുള്ള കിളിക്കൂടായി ലോകം മാറണമെന്നാഗ്രഹിച്ചു അദ്ദേഹം.

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Continue Reading

സത്യാന്വേഷി-പ്രതിഛായ

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്.

Published

on

‘അത് വക്കീലിനോട് ഇനി മുതല്‍ വാദിക്കരുതെന്ന് ആവശ്യപ്പെടുന്നതുപോലെയാണ്. ഒരു മാധ്യമപ്രവര്‍ത്തകനോട് എങ്ങനെയാണ് എഴുതരുതെന്ന് ആവശ്യപ്പെടാനാകുക? നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹമതിന് മറുപടി പറയാന്‍ ബാധ്യസ്ഥനാണ്. പക്ഷേ ഒരാള്‍ അഭിപ്രായം പറയുന്നതിനെ എങ്ങനെയാണ് മുന്‍കൂട്ടി എതിര്‍ക്കാന്‍കഴിയുക?’ സുപ്രീംകോടതിയിലെ പ്രമുഖന്യായാധിപന്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റേതാണ് ഈകുറിക്കുകൊള്ളുന്ന വാക്കുകള്‍. ‘ആള്‍ട്ട്‌ന്യൂസ് സ്ഥാപകനും മാധ്യമപ്രവര്‍ത്തകനുമായ മുഹമ്മദ്‌സുബൈറിനെ സമൂഹമാധ്യമമായ ട്വിറ്ററില്‍ എഴുതുന്നതില്‍നിന്ന് തടയണമെന്ന ഉത്തര്‍പ്രദേശ് പൊലീസിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു രാജ്യത്തെ അത്യുന്നത നീതിപീഠം. സമൂഹമാധ്യമങ്ങളിലെ തെറ്റായവിവരങ്ങളുടെ വസ്തുതാന്വേഷകനായി പ്രസിദ്ധനായ സുബൈറിനെ തുടരെത്തുടരെ കേസുകളുമായി വരിഞ്ഞുമുറുക്കി കാലാകാലത്തേക്ക് തുറുങ്കിലടക്കാനും ബി.ജെ.പി സര്‍ക്കാരുകള്‍ക്കെതിരെ പ്രതികരിക്കാതിരിക്കാനുമായി ഇട്ട പദ്ധതിയെ പൊളിച്ചടുക്കുകയായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്. നാലരക്കൊല്ലംമുമ്പ് ട്വീറ്റ്‌ചെയ്ത ഒരു വിഷയത്തിന്റെ പേരിലായിരുന്നു യു.പി സര്‍ക്കാര്‍ സുബൈറിനെ അറസ്റ്റ്‌ചെയ്ത് ജയിലിടച്ചത്. ജൂണ്‍ 27ന് അറസ്റ്റുചെയ്ത സുബൈറിനെ സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യത്തെതുടര്‍ന്ന് മോചിപ്പിച്ചത് ജൂലൈ 21നായിരുന്നു; കൃത്യം 23 ദിവസത്തിനുശേഷം. ഡല്‍ഹിക്കുപുറമെ യു.പിയില്‍ ആറു കേസുകളാണ് സുബൈറിനെതിരെ ചുമത്തിയത്. ഓരോ കേസിലും ജാമ്യം നേടുമ്പോള്‍ വൈകാതെ മറ്റൊരു കേസില്‍ അറസ്റ്റുരേഖപ്പെടുത്തി യുവാവിന്റെ മോചനം വൈകിക്കലായിരുന്നു തന്ത്രം. എന്നാല്‍ ഇത് തിരിച്ചറിഞ്ഞായിരുന്നു കോടതിയുടെ ഇടപെടല്‍. എഫ്.ഐ.ആറുകള്‍ റദ്ദാക്കിയില്ലെങ്കിലും എല്ലാകേസുകളും ഡല്‍ഹി കോടതിയിലേക്ക് മാറ്റാനും സുബൈറിന് ഇടക്കാലം ജാമ്യം നല്‍കി വിട്ടയക്കാനുമായിരുന്നു 21ലെ വിധി.

ഇന്ത്യയുടെ പാരമ്പര്യമാണ് സത്യം. മുണ്ഡകോപനിഷത്തിലെ ‘സത്യമേവ ജയതേ’ ആണ് രാജ്യത്തിന്റെ ഔദ്യോഗികചിഹ്നത്തില്‍ ആലേഖന ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ സത്യം കണ്ടെത്തി അവതരിപ്പിക്കുന്ന ആരും ആര്‍ഷഭാരത പാരമ്പര്യത്തെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. മാധ്യമപ്രവര്‍ത്തകോട്, വിശേഷിച്ച് സര്‍ക്കാരിനെതിരെ പ്രതികരിക്കുന്നവരോട് ബി.ജെ.പി ഭരണകൂടങ്ങള്‍ പൊലീസിനെ ഉപയോഗിച്ച് ചെയ്തുകൂട്ടുന്നതെന്തെല്ലാമാണെന്നതിന് മികച്ച തെളിവാണ് സുബൈറിന്റെ അറസ്റ്റും തുടര്‍ന്നുള്ള സംഭവങ്ങളും. എന്നാല്‍ ഇതിന് നേര്‍വിപരീതമായിരുന്നു രാഹുല്‍ഗാന്ധിക്കെതിരായി വ്യാജ വീഡിയോ സംപ്രേഷണംചെയ്തതിന് ‘ടൈംസ് നൗ’ ടി.വി അവതാരകന്‍ രോഹിത് രഞ്ജന് അനുകൂലമായ ബി.ജെ.പി സര്‍ക്കാരിന്റെ നീക്കം. രാഹുല്‍ഗാന്ധി രാജസ്ഥാനില്‍ ടെയ്‌ലറെ കൊലപ്പെടുത്തിയ യുവാക്കളെ കുട്ടികളല്ലേ എന്നു വിളിച്ചെന്ന വ്യാജ പ്രചാരണം നടത്തിയതിന് കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ പൊലീസ് രോഹിത്തിനെ അറസ്റ്റ്‌ചെയ്യാനെത്തിയപ്പോള്‍ മറ്റൊരു കേസ് ചുമത്തി അറസ്റ്റില്‍നിന്ന് രക്ഷിച്ചെടുക്കുകയായിരുന്നു ഡല്‍ഹി പൊലീസ്. പഴയ ഹിന്ദിസിനിമയിലെ ഒരു ഡയലോഗ് പങ്കുവെച്ചായിരുന്നു സുബൈറിന്റെ നാലരവര്‍ഷം മുമ്പത്തെ ട്വീറ്റ്. വിദ്വേഷ പ്രചാരകരോട് വിട്ടുവീഴ്ചയില്ലെന്നാണ് 33 കാരനായ സുബൈറിന്റെ സുധീര പ്രഖ്യാപനം.

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്. നിമിഷങ്ങളെന്നോണം വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്ന നുണ ഫാക്ടറികളുടെ ഓശാരത്തില്‍ അധികാരത്തിലെത്തുന്ന ഭരണകൂടങ്ങള്‍ക്കാണ് ആള്‍ട്ട്‌ന്യൂസ് പ്രധാനമായും വെല്ലുവിളിയുയര്‍ത്തിയത്. സുബൈറിന്റെ ഫാക്ട്‌ചെക് വാര്‍ത്തകള്‍ ലോകത്തെ ഉന്നതമാധ്യമങ്ങള്‍വരെ എടുത്തുകൊടുക്കാനാരംഭിച്ചു. പ്രവാചകനെതിരെ ബി.ജെ.പി വക്താവ് നൂപുര്‍ശര്‍മ നടത്തിയ വിവാദ പ്രസ്താവത്തിന്റെ വീഡിയോ അതേപടി ആള്‍ട്ട്‌ന്യൂസ് പ്രസിദ്ധപ്പെടുത്തിയതാണ് സത്യത്തില്‍ സുബൈറിനെ നോട്ടമിട്ടിരുന്ന ബി.ജെ.പി നേതാക്കളെ പെട്ടെന്ന് പൊലീസിനെ വിട്ട് അറസ്റ്റുചെയ്യാന്‍ നിര്‍ബന്ധിച്ചത്. എന്നാല്‍ ഇതാണ് കാരണമെന്ന് പറയാതെ നാലര വര്‍ഷം മുമ്പത്തെ കാര്യമാണ് പറഞ്ഞതെന്നുമാത്രം. വിവാഹേതര ബന്ധമുണ്ടെന്നതിന് ഭാര്യയെ ഭര്‍ത്താവ് മര്‍ദിക്കുന്നതിന്റെ ദൃശ്യം കാട്ടി അത് ‘ലൗ ജിഹാദാ’ണെന്ന് പ്രചരിപ്പിക്കുന്നവരെപോലുള്ളവരെയും സുബൈര്‍ തുറന്നുകാട്ടി. മേയില്‍ ജ്ഞാന്‍വ്യാപി പള്ളി വിവാദത്തിലും തീവ്ര ഹിന്ദുത്വവാദികള്‍ക്കെതിരെ സുബൈര്‍ നിരവധി പോസ്റ്റുകളിട്ടിരുന്നു. ദേശീയ മാധ്യമങ്ങളിലെ അവതാരകരുടെ തനിനിറം തുറന്നുകാട്ടുകയും സുബൈറിന്റെ പ്രധാന ജോലിയായിരുന്നു. സുബൈറിന്റെ വരുമാനം ലാഭം പ്രതീക്ഷിക്കാതെ സംഭാവനയിലൂടെ പ്രവര്‍ത്തിക്കുന്ന ആള്‍ട്ട്‌ന്യൂസില്‍നിന്ന് കിട്ടുന്ന തുച്ഛമായ വേതനമാണ്. സ്ഥാപനത്തിന്റെ ഉടമകളായ പ്രാവ്ദ മീഡിയ ഫൗണ്ടേഷന്റെ ഡയറക്ടര്‍മാരിലൊരാളാണിപ്പോള്‍. ബെംഗളൂരുവില്‍ ജനിച്ച സുബൈറിന്റെ സ്‌കൂള്‍-കോളജ് വിദ്യാഭ്യാസവും അവിടെയായിരുന്നു.

Continue Reading

ലണ്ടനിലെത്തി മഞ്ഞപ്പട

26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി.

Published

on

കൊച്ചി: 26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി. ഗോവയില്‍ നടന്ന റിലയന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്‌മെന്റ് ലീഗില്‍ റണ്ണേഴ്‌സ് അപ്പായാണ് ബ്ലാസ്‌റ്റേഴ്‌സ് നെക്സ്റ്റ് ജെന്‍ കപ്പിന് യോഗ്യത നേടിയത്. പ്രമുഖ പ്രീമിയര്‍ ലീഗ് ക്ലബ്ബുകളുടെ യൂത്ത് ടീമുകളെയാണ് ബ്ലാസ്‌റ്റേഴ്‌സ് നേരിടുന്നത്. ബെംഗളൂരു എഫ്‌സി, റിലയന്‍സ് ഫൗണ്ടേഷന്‍ യങ് ചാമ്പ്‌സ് എന്നീ ടീമുകളും ഇന്ത്യയില്‍ നിന്ന് മത്സരത്തിനുണ്ട്.

നിലവിലെ ചാമ്പ്യന്‍മാരായ ചെല്‍സി എഫ്‌സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, സതാംപ്ടണ്‍ എഫ്‌സി എന്നിവയാണ് ഇംഗ്ലീഷ് ടീമുകള്‍. അണ്ടര്‍ 21 താരങ്ങളാണ് ബ്ലാസ്‌റ്റേഴ്‌സിനായി ബൂട്ടണിയുന്നത്. രണ്ട് അണ്ടര്‍ 23 താരങ്ങളും ടീമിലുണ്ട്. പ്രീമിയര്‍ ലീഗും ഇന്ത്യന്‍ സൂപ്പര്‍ലീഗും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് നെക്സ്റ്റ് ജെന്‍ കപ്പ് സംഘടിപ്പിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് ടീം: സച്ചിന്‍ സുരേഷ്, മുഹമ്മദ് മുര്‍ഷിദ്, മുഹീത് ഷബീര്‍ ഖാന്‍, മുഹമ്മദ് ബാസിത്, ഹോര്‍മിപാം റൂയിവാ, ബിജോയ് വി, തേജസ് കൃഷ്ണ, മര്‍വാന്‍ ഹുസൈന്‍, ഷെറിന്‍ സലാറി, അരിത്ര ദാസ്, മുഹമ്മദ് ജാസിം, ജീക്‌സണ്‍ സിങ്, ആയുഷ് അധികാരി, ഗിവ്‌സണ്‍ സിങ്, മുഹമ്മദ് അസര്‍, മുഹമ്മദ് അജ്‌സല്‍, മുഹമ്മദ് അയ്‌മെന്‍, നിഹാല്‍ സുധീഷ്. തോമക് ഷ്വാസാണ് മുഖ്യ പരിശീലകന്‍. ടി.ജി പുരുഷോത്തമന്‍ സഹപരിശീലകന്‍.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.