Connect with us

Video Stories

സാധാരണക്കാരെ മറന്ന സി.പി.എം- ഷിബു മീരാന്‍

പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് തുടക്കമാകുമ്പോള്‍ സി.പി. എമ്മിനെ അലട്ടുന്നത് പാര്‍ട്ടിയെ ജനങ്ങള്‍ കൈയ്യൊഴിയുന്നു എന്നതാണ്. ഏറ്റവും വലിയ തകര്‍ച്ച നേരിട്ടത് ബംഗാളിലാണെന്ന് പാര്‍ട്ടി സംഘടനാ റിപ്പോര്‍ട്ട് പറയുമ്പോള്‍ ആ തകര്‍ച്ചക്ക് ആക്കം കൂട്ടിയ നയങ്ങളും സമീപനങ്ങളുമാണ് പിണറായി സര്‍ക്കാര്‍ എടുത്തണിയുന്നത് എന്നതാണ് ചര്‍ച്ചാ വിഷയമാവേണ്ടത്.

Published

on

ഷിബു മീരാന്‍

സി.പി.എമ്മിന്റെ 23 ാം പാര്‍ട്ടി കോണ്‍ ഗ്രസിന് കണ്ണൂരില്‍ ഇന്ന് തുടക്കം കുറിക്കുമ്പോള്‍ ജനങ്ങളില്‍ നിന്ന് പാര്‍ട്ടി ഏറെ അകലെയാണ്. കെ റെയില്‍ എന്ന പേരില്‍ നടപ്പാക്കാനിരിക്കുന്ന ഇനിയും കേന്ദ്ര അനുമതി ലഭിക്കാത്ത പദ്ധതി, കേരളം കണ്ടതില്‍ വെച്ച് ഏറ്റവും ബൃഹത്തായ, ഏറ്റവും പ്രകൃതി വിഭവങ്ങള്‍ വേണ്ട, വലിയ കുടിയൊഴിപ്പിക്കല്‍ അനിവാര്യമായ പദ്ധതിയെക്കുറിച്ച് ഉന്നയിക്കപ്പെടുന്ന സാമ്പത്തികവും സാമൂഹികവും പാരസ്ഥികവുമായ ആശങ്കകളെക്കുറിച്ചുള്ള ന്യായമായ ആശങ്കകളെയും മുഖ്യമന്ത്രിയും മന്ത്രിമാരും മുതല്‍ താഴോട്ട് ചാനല്‍ സൈദ്ധാന്തികന്‍മാര്‍ വരെ ന്യായീകരിക്കാന്‍ പാടുപെടുന്ന കാഴ്ചയാണ്.

പശ്ചിമ ബംഗാളിലെ നന്ദിഗ്രാമിലും സിംഗൂരിലും സ്വന്തം കൃഷിഭൂമി സംരക്ഷിക്കാന്‍ സമരം ചെയ്ത കര്‍ഷകരെ കമ്യൂണിസ്റ്റ് പൊലീസ് വെടിവച്ച് കൊന്നതിന് ശേഷവും ഭൂമി, പരിസ്ഥിതി, ജനപക്ഷ വികസനം എന്നിവയുടെ പേരിലുള്ള പൊങ്ങച്ചവര്‍ത്തമാനങ്ങള്‍ സി.പി.എം എന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചര്‍മ്മ ബലത്തെക്കുറിച്ച് മാത്രമാണ് കേള്‍ക്കുന്നവരില്‍ ബഹുമാനമുണ്ടാക്കുക എന്നിരിക്കിലും അതിന്റെ ഒരു അഹങ്കാരവുമില്ലാതെ സി.പി. എം പരിസ്ഥിതി രാഷ്ട്രീയം പറഞ്ഞും കവിത ചൊല്ലിയും ജാഥകള്‍ നടത്തി പോന്ന കാലത്താണ് കെ റെയില്‍ എന്ന ബോധോദയം.

കേരളത്തില്‍ സി.പി.എം നടപ്പാക്കാന്‍ പോകുന്ന സില്‍വര്‍ ലൈന്‍ പദ്ധതിയെ ആര് എന്ത്‌കൊണ്ട് എതിര്‍ക്കുന്ന എന്ന ചോദ്യം പ്രസക്തമാണ്. സമരം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും സൃഷ്ടിയല്ല. പദ്ധതിയുടെ ഭാഗമായി ഭൂമി നഷ്ടപ്പെടുന്നവര്‍ സ്വയം ഏറ്റെടുത്തതാണത്. സാമൂഹ്യ ആഘാതപഠനത്തന്റെ പേരില്‍ നടക്കുന്ന മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത കല്ലിടലിന്റെ പേരില്‍ കുടിയൊഴിക്കപ്പെടും എന്ന് ഭയന്നവര്‍ സ്വയം സമരമായി മാറി. പ്രതിപക്ഷ പാര്‍ട്ടികള്‍ സ്വാഭാവികമായും ജനങ്ങളുടെ ആശങ്കകള്‍ ഏറ്റെടുത്തു. ഭൂമി നഷ്ടപ്പെടുന്നവരല്ല സമരം ചെയ്യുന്നത് എന്നതാണ് സമരത്തിനെതിരായ ഒന്നാമത്തെ വിമര്‍ശനം. അവനവന് നഷ്ടം വരുമ്പോള്‍ മാത്രം സമരം ചെയ്താല്‍ മതി എന്ന് കമ്യൂണിസ്റ്റുകാര്‍ പറയുന്നത് കേട്ട് മൂക്കത്ത് വിരല്‍ വച്ചുനില്‍പാണ് കേരളം. ‘അവനവനു വേണ്ടിയല്ലാതെ അപരനു ചുടുരക്തമൂറ്റി കുലം വിട്ടു പോയവന്‍ രക്തസാക്ഷി’ എന്ന കവിതയും ഇവര്‍ തന്നെ ചൊല്ലും. ഭൂമി നഷ്ടപ്പെടുന്ന പാവപ്പെട്ടവരോട് ഐക്യദാര്‍ഡ്യപ്പെടുന്നവരെ തീവ്രവാദികള്‍ എന്ന് ഇവര്‍ വിളിക്കും. പ്രപഞ്ചത്തിലെ മുഴുവന്‍ വൈരുധ്യങ്ങളെയും വിശദീകരിച്ച മാര്‍ക്‌സിന് പുനര്‍ജന്‍മ ഭാഗ്യം ഉണ്ടായെങ്കില്‍ കേരളത്തിലെ അഭിനവ ഭരണ വര്‍ഗ മാര്‍ക്‌സിസ്റ്റുകളുടെ നിലപാടുകളിലെ ഈ വൈരുധ്യംകണ്ട് ഒരു വട്ടം കൂടി പറഞ്ഞേനെ., ‘താങ്ക് ഗോഡ് ഐ ആം നോട്ട് എ മാര്‍ക്‌സിസ്റ്റ്’.

എന്തുമേതും സാമ്പത്തികമായി അളക്കുക എന്നത് മുതലാളിത്തത്തിന്റെ സവിശേഷതയാണ് എന്ന് പറഞ്ഞതും മാര്‍ക്‌സ് ആണ്. അദ്ദേഹം പറഞ്ഞ ഹൃദയശൂന്യമായ ആ റൊക്കം പണത്തിന്റെ ലാഭക്കണക്ക് പറഞ്ഞാണ് കെ റെയിലിനെ സി.പി.എം ന്യായീരിക്കുന്നത്. യാത്ര സമയം കുറഞ്ഞാല്‍ ലാഭിക്കാവുന്ന മണിക്കൂറുകളുടെ സാമ്പത്തിക മൂല്യം, ഇന്ധനത്തിന്റെ മൂല്യം അങ്ങനെ ക്യാപ്‌സൂള്‍ കണക്കുകള്‍ വാരി എറിയുകയാണ്. പക്ഷേ ഒരു കണക്കുകള്‍ക്കും പരിഹരിക്കാനാവാത്തതാണ് കെ റെയില്‍ ഉണ്ടാക്കാന്‍ പോകുന്ന നഷ്ടം. ഇതിലേറ്റവും പ്രധാനമാണ് പദ്ധതി ഉണ്ടാക്കാന്‍ പോകുന്ന പാരിസ്ഥിതിക ആഘാതം. കെ റെയില്‍ പദ്ധതി ഉയര്‍ത്തുന്ന കുടിയൊഴിപ്പിക്കല്‍ ഭീഷണിയേക്കാള്‍ പ്രധാനമാണിത്. 529 കിലോമീറ്റര്‍ നീളമുള്ള പാതയില്‍ 292 കിലോമീറ്ററും മണ്‍തിട്ടയാണ്. വെറുതെ മണ്ണിട്ട് ഉയര്‍ത്തി റെയില്‍വേ ലൈന്‍ സ്ഥാപിച്ചാല്‍ പോര. കല്ലും മണ്ണും മണലും സിമന്റും ഒക്കെ വേണം. എത്ര വേണം എന്ന കൃത്യമായ കണക്ക് കെ റെയില്‍ ഡി.പി. ആറിലില്ല. 80 ലക്ഷം ലോഡ് കരിങ്കല്ല്, 50 ലക്ഷം ലോഡ് മണല്‍ എന്നൊരു കണക്ക് ശാസ്ത്ര സഹിത്യ പരിഷത്ത് ആണ് പുറത്ത്‌വിടുന്നത്. ഇത് കെ റെയില്‍ അധികൃതര്‍ നിഷേധിച്ചിട്ടില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച, കെ റെയിലുമായി താരതമ്യം ചെയ്യുമ്പോള്‍ നന്നെ ചെറുത് എന്ന് പറയാവുന്ന വിഴിഞ്ഞം പദ്ധതി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി കരിങ്കല്ലിന്റ ദൗര്‍ലഭ്യമാണ്. കെ റെയില്‍ പദ്ധതിക്കു വേണ്ടി കേരളത്തിലെ പശ്ചിമഘട്ട മലനിരകളെ മുഴുവന്‍ തകര്‍ക്കാനാണോ സി.പി.എം ലക്ഷ്യം? 2018 ലെ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ പ്രളയത്തിനുശേഷം കേരളത്തിന്റെ വികസന കാഴ്ചപാട് പരിസ്ഥിതി സന്തുലിതം ആകണം എന്നത് ആര്‍ക്കാണറിയാത്തത്. 2019 ലും 2020 ലും 2021 ലും പ്രകൃതി ദുരന്തങ്ങളില്‍ നഷ്ടമായ ജീവനുകളെക്കുറിച്ച് നാം ഓര്‍ക്കണ്ടേ? പ്രളയം ഒരു വാര്‍ഷിക പരിപാടി ആയിക്കഴിഞ്ഞ കേരളത്തില്‍ കെ റെയില്‍ ഉണ്ടാക്കുന്ന ആഘാതം പരിശോധിക്കപ്പെടണ്ടേ? 50000 കോടി രൂപയാണ് 2018ലെ പ്രളയമുണ്ടാക്കിയ നഷ്ടത്തെക്കുറിച്ചുള്ള സര്‍ക്കാര്‍ കണക്ക്. ഇത്ര സാമ്പത്തിക നഷ്ടമുണ്ടാക്കിയ പ്രകൃതിദുരന്തം ഇനി ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ വേണ്ടേ? ഇപ്പോള്‍ തന്നെ ചൂട് അസഹനീയമായി കുതിച്ചുയരുന്നു എന്നത് ഒരു കണക്കും പറയാതെ മലയാളിക്ക് ബോധ്യമാകുന്നതാണ്. കുടിവെള്ള ക്ഷാമവും അത് പരിഹരിക്കാന്‍ നടത്തുന്ന കുടിവെള്ള വിതരണവും നമുക്കുണ്ടാക്കുന്ന സാമ്പത്തിക നഷ്ടവും ഇനിയും തിട്ടപ്പെടുത്തിയിട്ടില്ല. കിഴക്കുനിന്ന് പടിഞ്ഞാറേക്ക് സമുദ്രത്തിലേക്ക് ചെരിഞ്ഞുകിടക്കുന്ന ഭൂപ്രകൃതിയുള്ള കേരളത്തില്‍ ഈ നെടുങ്കന്‍ നിര്‍മ്മിതി ഉണ്ടാക്കാന്‍ പോകുന്ന ആഘാതത്തെ പറ്റി ചര്‍ച്ചയേ വേണ്ട, കാരണം റെയില്‍വേ പദ്ധതികള്‍ക്ക് പരിസ്ഥിതി ആഘാത പഠനം ആവശ്യമില്ല എന്നാണ് മുഖ്യന്റെ ന്യായം. എന്തുവന്നാലും ഇത് നടപ്പാക്കും എന്ന ധാര്‍ഷ്ട്യം നിഷ്‌കളങ്കമല്ല എന്ന് സംശയിക്കുന്നത് ഇത് കൊണ്ടൊക്കെയാണ്.

പദ്ധതി ചിലവ്, സാമ്പത്തിക ലാഭം, യാത്രക്കാരുടെ കണക്ക്, ഭൂമി ഏറ്റെടുക്കല്‍, ബഫര്‍ സോണ്‍ അടിമുടി ദുരൂഹതയാണ്. ഇതിലൊന്നും മന്ത്രിമാര്‍ പറയുന്നതല്ല കെ റെയില്‍ എം.ഡി പറയുക. വലിയ എതിര്‍പ്പുയര്‍ത്തിയ കല്ലിടല്‍ റവന്യൂ വകുപ്പ് ചെയ്യുന്നതാണെന്ന് കെ റെയിലും അതല്ലെന്ന് റവന്യൂ വകുപ്പ് മന്ത്രിയും പറയുന്നു. ബഫര്‍ സോണ്‍ ഇല്ലെന്ന് മന്ത്രി, ഉണ്ടെന്ന് കെ റെയില്‍ എം.ഡി. ഒടുവില്‍ പാര്‍ട്ടി സെക്രട്ടറി തീര്‍പ്പാക്കി ബഫര്‍ സോണ്‍ ഉണ്ട്. എത്രയാണെന്ന് പക്ഷേ ആരും പറഞ്ഞിട്ടില്ല. കല്ലിട്ട ഭൂമിയില്‍ ബാങ്ക് ലോണ്‍ കിട്ടുമെന്ന് ധനമന്ത്രി. ലോണ്‍ കൊടുക്കില്ലെന്ന് ബാങ്കുകള്‍. പദ്ധതി പ്രദേശത്തെ ഭൂമിക്ക് കൈവശരേഖ പോലും നല്‍കാതെ വില്ലേജ് ആഫീസര്‍മാര്‍. പൊലീസ് കാവല്‍ നിന്നിട്ടും ജനകീയരോഷം നേരിടാനാകാതെ സര്‍വ്വേ കമ്പനി മടങ്ങി. കോടികള്‍ ചിലവാക്കി പാവപ്പെട്ടവന്റെ വീടിന്റെ അടുക്കളയിലും ആകെയുള്ള ഭൂമിയിലും സ്ഥാപിച്ച ‘ശാപ ശിലകള്‍’ ജനകീയ സമരക്കാരുടെ കൈകള്‍ കൊണ്ട് തോട്ടിലും പുഴയിലും വീണ് മോക്ഷം തേടി കടലിലേക്കൊഴുകുകയാണ്. തത്വത്തില്‍ അംഗീകാരമല്ലാതെ മറ്റൊന്നും നല്‍കിയിട്ടില്ലെന്ന് കേന്ദ്രം. എന്നിട്ടും തുടരുന്ന പിണറായിയുടെ ധാര്‍ഷ്ട്യം. അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും കൂട്ടക്കരച്ചില്‍. അടിമുടി അരാജകത്വം. ഇതാണ് അതിവേഗപ്പാതയുടെ പേരില്‍ ഇപ്പോള്‍ കേരളത്തിന്റെ ചിത്രം. ഭൂമിയും കിടപ്പാടവും ജീവിതവും നഷ്ടപ്പെടുന്നവന്റെ സമരത്തെ അടിച്ചമര്‍ത്താനാവില്ലെന്ന് കര്‍ഷക സമരം മോദിയെ പഠിപ്പിച്ചു. കെ റെയില്‍ സമരം പിണറായിയെ ആ പാഠം പടിപ്പിക്കും. നിസ്വന്റെ സമരക്കരുത്തിന്റെ ചരിത്രം മറ്റാര് മറന്നാലും കമ്യൂണിസ്റ്റ്കാര്‍ മറക്കരുത്. അതറിയാത്ത ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ഒറ്റവാക്കില്‍ ദുരന്തമാണ്. അദ്ദേഹത്തെ തിരുത്താനാകാത്ത പാര്‍ട്ടി മഹാദുരന്തവും.

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.