Connect with us

Literature

ആത്മാലാപം- പ്രതിച്ഛായ

Published

on

കവയത്രികള്‍മുമ്പും നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹരായിട്ടുണ്ടെങ്കിലും ലൂയിഎലിസബത്ത് ഗ്ലൂക്കിനെ ആ ലോകപുരസ്‌കാരത്തിലേക്ക് എത്തിച്ചത് മറ്റാരും കൈവെക്കാത്ത അവരുടെ അനുപമമായ രചനാശൈലിതന്നെയാണ്. സ്ത്രീകള്‍ നിത്യവും കുടിച്ചുവറ്റിക്കുന്ന കണ്ണീര്‍ തടാകങ്ങളെക്കുറിച്ച് അത്ര ഗഹനമല്ലാത്ത, എന്നാല്‍ തികച്ചും അനുപമമായ സൗന്ദര്യത്തോടെ അവരെഴുതി. ഏഴു പതിറ്റാണ്ടു നീണ്ട ജീവിതത്തിന്റെ സായാഹ്നത്തിലാണ് 77-ാം വയസ്സില്‍, ഏവരും കൊതിക്കുന്ന ലോക സമ്മാനം ലൂയിഗ്ലൂക്കിനെ തേടിയെത്തിയിരിക്കുന്നത്. ഗ്ലൂക്കിന്റെ രചനാരീതിയെക്കുറിച്ച് നൊബേല്‍ സമ്മാനദാതാക്കളായ സ്വീഡിഷ് അക്കാദമി വിശേഷിപ്പിച്ചത്, വ്യക്തിയുടെ അസ്തിത്വത്തെ സാര്‍വലൗകികമാക്കുന്ന ഐന്ദ്രജാലികതയാണ് അവരുടെ കവിതകളിലെന്നാണ്. സ്‌നേഹമാണതിന്റെ കാമ്പ്. എങ്ങുനിന്നോ പെറുക്കിയെടുത്തുവെച്ച വെറും വാക്കുകളല്ല അവ. ഒരുതരം സര്‍ഗൈന്ദ്രജാലികതയാണത്. ആത്മാംശം തുളുമ്പുന്നവയാണവയധികവും. ദുരന്തങ്ങളും ആശകളും പ്രകൃതിയുമെല്ലാം അതില്‍ ഇതിവൃത്തമായി. ജീവിതത്തിന്റെ നെരിപ്പോടില്‍നിന്ന് സ്വാനുഭവങ്ങളിലൂടെ ചുട്ടെടുത്ത അക്ഷരങ്ങള്‍, സഹജീവികള്‍ക്കായി ഒട്ടും അനാവശ്യമില്ലാതെ പ്രയോഗിച്ച ലൂയിയെതേടി മറ്റൊരു ലോക പുരസ്‌കാരമായ പുലിറ്റ്‌സര്‍ പ്രൈസ് എത്തിയിട്ട് 27 വര്‍ഷമായി എന്നറിയുമ്പോഴാണ് അവരുടെ രചനാവൈശിഷ്ട്യം സഹൃദയലോകം കൂടുതല്‍ തിരിച്ചറിയുന്നത.് നന്നേ ചെറുപ്രായത്തില്‍ ആരംഭിച്ച വാക്കുകളോടുള്ള സല്ലാപം കടലാസിലേക്കെത്തിയത് അധികമാരും അറിഞ്ഞിരുന്നില്ല. കാഫ്കയിലായിരുന്നു മനോവ്യാപാരം. കുടുംബത്തിലെ വേദനകളും പരിദേവനങ്ങളും വാക്കുകളുടെ ചൂളമടികളായി കടലാസുകളിലേക്ക് ഒഴുകിയെത്തുമ്പോള്‍ അവയോരോന്നും മാസ്റ്റര്‍പീസുകളാകുകയായിരുന്നു. ചരിത്രത്തില്‍നിന്നും ഇതിഹാസങ്ങളില്‍നിന്നും മനുഷ്യരുടെ ഭയവിഹ്വലതകളില്‍നിന്നും ചിന്താധാരകള്‍ കടംവാങ്ങി സാഹിത്യലോകത്തിന് സമ്മാനിച്ചു. ആ കടം വീട്ടലാണ് ഈ പ്രായത്തിലെ സാഹിത്യനൊബേല്‍. 1968ലാണ് ആദിജാതന്‍ അഥവാ ഫസ്റ്റ്‌ബോണ്‍ എന്ന പ്രഥമകൃതി പ്രസിദ്ധീകരണത്തിനെത്തുന്നത്. നെരൂദയെപോലുള്ളവരുടെ കവിതകള്‍ കാവ്യഹൃദയങ്ങളെ താരാട്ടുന്ന കാലത്ത് അമേരിക്കയുടെ ഇട്ടാവട്ടത്തിലൊതുങ്ങിനിന്നു ലൂയിയുടെ പ്രഥമ കവിതാകൂട്ട്. പിന്നീടുള്ള 22 വര്‍ഷങ്ങളാണ് ലൂയിഗ്ലൂക്കിനെ യൂറോപ്പിലും മറ്റും ശ്രദ്ധേയയാക്കിയത്. അതിനകം നാല് കവിതാസമാഹാരങ്ങള്‍ പ്രസിദ്ധപ്പെടുത്തി. 1992ല്‍ പ്രസിദ്ധീകരിച്ച ‘കാട്ടുകണ്ണുകള്‍’ വലിയ സഹൃദയ ശ്രദ്ധപിടിച്ചുപറ്റി. ഗദ്യ സാഹിത്യത്തിലും ഇതിനിടെ ലൂയി തന്റേതായ ഇടംപിടിച്ചു. ലൂയിയുടേതായി മൊത്തം 13 കവിതാസമാഹാരങ്ങളാണ് വായനാലോകം ഇതുവരെ വായിച്ച് നിര്‍വൃതിയടഞ്ഞത്. സത്യത്തില്‍ ഇത് ഒരു കവിക്ക് മാത്രമല്ല, സ്ത്രീ രചയിതാക്കള്‍ക്കുള്ള ലോകാംഗീകാരം കൂടിയാണ്.

പാരായണവേദികളായിരുന്നു പുസ്തകങ്ങളേക്കാള്‍ ഗ്ലൂക്കിന് പ്രിയം. ജനമനസ്സുകളിലേക്ക് നേരിട്ട് കടന്നുചെല്ലാമെന്ന് അവര്‍ അതിലൂടെ ആഗ്രഹിച്ചു. ഒരര്‍ത്ഥത്തില്‍ മലയാളിക്ക് കമലാദാസായിരുന്നു 2003-2004ല്‍ രാജ്യത്തിന്റെ ആസ്ഥാനകവിയായിരുന്ന ലൂയി എലിസബത്ത് ഗ്ലൂക്ക് അമേരിക്കക്കാര്‍ക്ക്. 2014ല്‍ നാഷണല്‍ ബുക്ക് അവാര്‍ഡും ലൂയിയെതേടിയെത്തി. ഏഴരക്കോടിരൂപ മതിക്കുന്ന നൊബേല്‍ സമ്മാനവുമായി വീട്ടിലെത്തുമ്പോള്‍ ലൂയിയെ കാത്തിരിക്കാനുള്ളത് പിരിഞ്ഞുപോയ രണ്ട് ഭര്‍ത്താക്കന്മാരുടെ ഓര്‍മയാണ്. ‘ഈ പണംകൊണ്ട് എനിക്ക് പുതിയൊരു വീട് വാങ്ങണം. എന്നെ സ്‌നേഹിക്കുന്നവരുമായി കൂടുതല്‍ സഹവസിക്കണം’ പുരസ്‌കാരനേട്ടത്തിന്‌ശേഷം അഭിമുഖത്തില്‍ ലൂയി പറഞ്ഞതിങ്ങനെ. തനിക്ക് സുഹൃത്തുക്കളേ വേണ്ടെന്നായിരുന്നു ഒരു കാലത്തെ ചിന്തയെന്നും അവരെല്ലാം എഴുത്തുകാരായതിനാലാണങ്ങനെ ചിന്തിച്ചതെന്നും പറയുന്ന ലൂയിയുടെ വാക്കുകളിലൂടെ കവിതാലോകത്തോടുള്ള അവരുടെ അടങ്ങാത്ത തൃഷ്ണയും അഭിവാഞ്ഛയും വ്യതിരിക്തതയും തൊട്ടറിയാനാകും. സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം കൊണ്ടുപോകുന്ന പതിനാറാമത്തെ വനിതയാണ് ലൂയിഗ്ലൂക്ക്. സാഹിത്യകവിതാലോകത്ത് വാഴുന്ന പുരുഷ പോരിമക്കുള്ള പ്രഹരംകൂടിയാണീ പുരസ്‌കാരം.

1943ല്‍ ന്യൂയോര്‍ക്കിലായിരുന്നു ജനനം. ജൂതരാണ് മാതാപിതാക്കള്‍. പിതാവിന്റേത് ഹംഗറിയില്‍നിന്നും മാതാവ് റഷ്യയില്‍നിന്നും കുടിയേറിയ കുടുംബം. പിതാവ് എഴുത്തുകാരനാകാന്‍ കൊതിച്ചെങ്കിലും ന്യൂയോര്‍ക്കില്‍ പലവ്യഞ്ജനവ്യാപാരത്തിലാണ് അവസാനിച്ചത്. പക്ഷേ രണ്ട് പെണ്‍മക്കളില്‍ മൂത്തവളായ ലൂയി എലിസബത്തിലൂടെ ആ സ്വപ്‌നം സാക്ഷാത്കൃതമായി. വാക്കുകളോടുള്ള ലൂയിയുടെ പ്രണയം തുടങ്ങുന്നത് 1968ലായിരുന്നു. രോഗത്തിലൂടെ സ്വയം നേരിട്ട ശാരീരികാവശതകളായിരുന്നു അതിന് തുടക്കം. കൂട്ടുകാരികള്‍ സല്ലപിച്ചും ഉല്‍സാഹിച്ചും കാംപസുകള്‍ കീഴടക്കുമ്പോള്‍ രോഗവുമായി മല്ലിടുകയായിരുന്നു യുവതിയായ ലൂയി. അതില്‍നിന്ന് ഉരുവംകൊണ്ട് വാക്കുകള്‍ ലോകമാസ്റ്റര്‍പീസുകളായി. അതുകൊണ്ടുതന്നെ ബിരുദംപോലും നേടാനാകാതെ കാംപസ്ജീവിതം അവസാനിപ്പിക്കേണ്ടിവന്നു. എങ്കിലും കൊളംബിയ സര്‍വകലാശാലയില്‍നിന്ന് പഠനംതുടര്‍ന്നു. താമസിക്കുന്ന കേംബ്രിജിലെ യേല്‍ സര്‍വകലാശാലയില്‍ പ്രൊഫസറാണ് ലൂയിഗ്ലൂക്ക് ഇപ്പോള്‍. സ്വന്തം പരിശ്രമംകൊണ്ട് സഹൃദയ ലോകത്തെ കീഴടക്കിയ വനിതക്ക് കിട്ടുന്ന അര്‍ഹിക്കുന്ന അംഗീകാരംതന്നെയാണീ കോവിഡ് കാല നൊബേല്‍.

 

Continue Reading
Click to comment

Leave a Reply

Your email address will not be published.

kerala

വിഖ്യാത എഴുത്തുകാരന്‍ യുഎ ഖാദര്‍ അന്തരിച്ചു

കുറച്ചുകാലമായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു.

Published

on

കോഴിക്കോട്: ദേശപുരാവൃത്തങ്ങളെ മലയാള സാഹിത്യത്തില്‍ സന്നിവേശിപ്പിച്ച എഴുത്തുകാരന്‍ യുഎ ഖാദര്‍ (85) അന്തരിച്ചു. കുറച്ചുകാലമായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു.

തൃക്കോട്ടൂര്‍ കഥകള്‍, ഒരു പിടി വറ്റ്, ഒരു മാപ്പിളപ്പെണ്ണിന്റെ ലോകം, റസിയ സുല്‍ത്താന, കളിമുറ്റം, ചെമ്പവിഴം, ഖുറൈഷികൂട്ടം, അനുയായി തുടങ്ങി അമ്പതിലധികം കൃതികളുടെ കര്‍ത്താവാണ്.

1935ല്‍ പഴയ ബര്‍മ്മയിലെ റംഗൂണിനു സമീപം മോണ്‍ സംസ്ഥാനത്ത് മൊയ്തീന്‍ കുട്ടി ഹാജി, മാമെദി ദമ്പതികള്‍ക്ക് ബില്ലിന്‍ എന്ന ഗ്രാമത്തിലാണ് യു എ ഖാദര്‍ ജനിച്ചത്. മാതാവ് ബര്‍മ്മക്കാരിയും പിതാവ് കേരളീയനുമാണ്. ജനിച്ച് മൂന്ന് ദിവസത്തിന് ശേഷം മാതാവ് വസൂരി പിടിപെട്ട് മരിച്ചു.

പിന്നാലെ രണ്ടാം ലോക മഹായുദ്ധം ആരംഭിച്ച വേളയില്‍ ഖാദറും കുടുംബവും ബര്‍മയിലെ വാസസ്ഥലത്തുനിന്ന് മറ്റു സുരക്ഷിത മേഖലകളിലേക്ക് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായി. ഏഴാം വയസ്സില്‍ യു എ ഖാദര്‍ പിതാവിനോടൊപ്പം കേരളത്തിലെത്തി. പിതാവിന്റെ ജന്മനാടായ കൊയിലാണ്ടിയില്‍ എത്തുകയും മലയാളിയായി വളരുകയും ചെയ്തു.

കൊയിലാണ്ടി ഗവണ്മെന്റ് ഹൈസ്‌കൂളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയശേഷം മദ്രാസ് കോളെജ് ഓഫ് ആര്‍ട്ട്സില്‍ നിന്ന് ചിത്രകലയില്‍ ബിരുദം നേടി. മദ്രാസില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ കെ. എ. കൊടുങ്ങല്ലൂര്‍, സി. എച്ച്. മുഹമ്മദ് കോയ തുടങ്ങിയവരുമായി ബന്ധം പുലര്‍ത്തി. ഇത് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായി മാറി. സി. എച്ച്. മുഹമ്മദ് കോയയാണ് അദ്ദേഹത്തിന് ബാല്യകലസഖി എന്ന കൃതി വായിക്കുവാന്‍ നല്‍കിക്കൊണ്ട് സാഹിത്യ ലോകത്തേക്കുള്ള അദ്ദേഹത്തിന്റെ പ്രവേശനത്തിന് തുടക്കമിട്ടത്.

1952ല്‍ അച്ചടിച്ചു വന്ന വിവാഹ സമ്മാനമാണ് ആദ്യ കഥ. ചന്ദ്രിക ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയിലാണ് കഥ പ്രസിദ്ധീകൃതമായത്.

ആകാശവാണി കോഴിക്കോട് നിലയത്തിലും മെഡിക്കല്‍ കോളേജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റേണല്‍ ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്തിലും ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയിലും ജോലി ചെയ്ത ഖാദര്‍ 1990-ലാണ് സര്‍ക്കാര്‍ സര്‍വ്വീസില്‍നിന്ന് വിരമിച്ചത്.

‘തൃക്കോട്ടൂര്‍ പെരുമ’യ്ക്ക് 1983ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡും തൃക്കോട്ടൂര്‍ നോവലുകള്‍ക്ക് 2009ലെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചു. എസ്.കെ. പൊറ്റെക്കാട്ട് അവാര്‍ഡ്, പത്മപ്രഭാ പുരസ്‌കാരം, മാതൃഭൂമി സാഹിത്യ പുരസ്‌കാരം, അബുദാബി ശക്തി അവാര്‍ഡ് എന്നീ പുരസ്‌കാരങ്ങളും തേടിയെത്തിയിട്ടുണ്ട്.

ഇംഗ്ലീഷ്, ഹിന്ദി, കന്നട, തമിഴ് ഭാഷകളില്‍ കഥകള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി, കേരള ലളിതകലാ അക്കാദമി എന്നിവയില്‍ അംഗവും സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം ഉപാധ്യക്ഷനുമായിരുന്നു.

 

 

Continue Reading

kerala

ഗ്രാമത്തെ കുറിച്ചൊരു നോവല്‍ പണിപ്പുരയില്‍; മനസ്സു തുറന്ന് എംടി

ജീവിതത്തിന്റെ വിവിധ കാലഘട്ടങ്ങള്‍ എംടി അഭിമുഖത്തില്‍ ഓര്‍ത്തെടുക്കുന്നു.

Published

on

കോഴിക്കോട്: ഗ്രാമത്തെ കുറിച്ചൊരു നോവല്‍ മനസ്സിലുണ്ടെന്ന് വിഖ്യാത എഴുത്തുകാരന്‍ എംടി വാസുദേവന്‍ നായര്‍. നോവല്‍ കുറച്ചെഴുതിയിട്ടുണ്ട് എന്നും കാലം മാറുന്നതിന് അനുസരിച്ച് അതിന് കൂടുതല്‍ പ്രസക്തി കൈവരുകയാണ് എന്നും എംടി പറഞ്ഞു. മനോരമ ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ‘എംടി അനുഭവങ്ങളുടെ പുസ്തകം’ എന്ന പുസ്തകത്തില്‍ മകള്‍ അശ്വനി ശ്രീകാന്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. (അഭിമുഖത്തിന്റെ ഒരു ഭാഗം മനോരമ ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്)

ജീവിതത്തിന്റെ വിവിധ കാലഘട്ടങ്ങള്‍ എംടി അഭിമുഖത്തില്‍ ഓര്‍ത്തെടുക്കുന്നു. ലൈഫ് ഓഫ് എമിലി സോളയാണ് ആദ്യമായി കണ്ട ഇംഗ്ലീഷ് സിനിമ. അന്ന് കോഴിക്കോട്ട് ക്രൗണില്‍ മാത്രമാണ് ഇംഗ്ലീഷ് സിനിമകള്‍ വരുന്നത്. പിന്നെ സ്ഥിരമായി ഇംഗ്ലീഷ് പടങ്ങള്‍ കാണുന്നത് ക്രൗണില്‍ നിന്നാണ്- അദ്ദേഹം പറഞ്ഞു.

ശോഭന പരമേശ്വരന്‍ നായരുമായുള്ള ബന്ധമാണ് സിനിമയിലേക്ക് നയിച്ചത്. അദ്ദേഹം നല്ല വായനക്കാരനായിരുന്നു. ബഷീറിന്റെ അടുത്ത ലോഹ്യക്കാരനും. തൃശൂരുള്ള അദ്ദേഹത്തിന്റെ സ്റ്റുഡിയോയില്‍ പലരും വരും. ഒരിക്കല്‍ സത്യന്‍ മാസ്റ്റര്‍ വന്നിരുന്നു. അദ്ദേഹം സ്റ്റില്‍ ഫോട്ടോഗ്രാഫറായിരുന്നു. അങ്ങനെയാണ് സിനിമയുമായി ബന്ധപ്പെടുന്നത്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ടാമൂഴത്തെ കുറിച്ചുള്ള ചോദ്യത്തിന് പല ക്യാറക്ടറും വികസിപ്പിക്കേണ്ടി വന്നു എന്ന് അദ്ദേഹം പറയുന്നു.

‘ അത്യാവശ്യം ചിലതൊക്കെ വന്നിട്ടുണ്ട്. ഘടോല്‍ക്കചന്‍. അത്രയും വലിയൊരു യോദ്ധാവായിരുന്നു. അതുകൊണ്ട് അതു കുറച്ചുകൂടി വികസിപ്പിച്ചിട്ടുണ്ട്. പിന്നെ കീചകന്‍. നമ്മള്‍ ശ്രദ്ധയാകര്‍ഷിക്കാതെ പോയ ഒരു ക്യാരക്ടറാണ്. പിന്നെ ഭീമന്റെ ഭാര്യ ബലന്ധര. ബലന്ധരയെ ഞാന്‍ കുറച്ചുകൂടി ഡവലപ് ചെയ്തിട്ടുണ്ട്. കുന്തിയെയും ഡവലപ് ചെയ്തു. വ്യാസന്‍ ഋഷിതുല്യനായ ആളാണ്. പക്ഷേ, ബലന്ധര ഒരിക്കലും വെളിച്ചം കണ്ടിട്ടില്ല. ബലന്ധര കുറച്ചുകൂടി ശ്രദ്ധയാകര്‍ഷിക്കണമെന്ന് എനിക്കു തോന്നി. അതിനുവേണ്ടി അത്രയും വര്‍ക്ക് തയാറാക്കിയെന്നുള്ളതാണ്. ഞാന്‍ കുറെ വായിച്ചു നോട്ട് എടുത്തതാണ്. അപ്പോള്‍ ബലന്ധരയെ കുറച്ചുകൂടി വലുതാക്കണമെന്നു തോന്നി’ – അദ്ദേഹം പറഞ്ഞു. തിരക്കഥയ്ക്ക് വേണ്ടി കൂടുതലായൊന്നും റഫര്‍ ചെയ്യേണ്ടി വന്നില്ല എന്നും നോവലിനു വേണ്ടി അന്നു ചെയ്ത റഫറന്‍സ് ഉപകാരപ്പെട്ടു എന്നും അദ്ദേഹം പറയുന്നു.

Continue Reading

Books

ഇന്ത്യന്‍വംശജ അവ്‌നി ദോഷിയുടെ ബേണ്‍ഡ് ഷുഗര്‍ മാന്‍ബുക്കര്‍ പട്ടികയില്‍

Published

on

ദുബായ്- ഇന്ത്യന്‍ വംശജയായ എഴുത്തുകാരി അവ്‌നി ദോഷിയുടെ കന്നി നോവല്‍ ബേണ്‍ഡ് ഷുഗര്‍ 2020ലെ മാന്‍ബുക്കര്‍ പുരസ്‌കാരത്തിന്റെ പ്രാഥമിക പട്ടികയില്‍. ഗേള്‍ ഇന്‍ വൈറ്റ് കോട്ടണ്‍ എന്ന പേരിലാണ് നോവല്‍ ഇന്ത്യയില്‍ പുറത്തിറങ്ങിയിട്ടുള്ളത്. യു.എസ് പൗരയാണ് അവ്‌നി ദോഷി. ന്യൂജഴ്‌സിയില്‍ ജനിച്ച അവര്‍ ഇപ്പോള്‍ താമസിക്കുന്നത് ദുബായിലാണ്.
‘ഇതൊരു പ്രണയകഥയാണ്. വഞ്ചനയെ കുറിച്ചുള്ള കഥയാണ്. അത് പ്രണയിതാക്കള്‍ തമ്മില്ല. അമ്മയും മകളും തമ്മിലാണ്. ബ്ലേഡിന്റെ മൂര്‍ച്ച പോലെ ദോഷി നമ്മോട് ഏറ്റവും അടുത്തവരുടെ പരിധികളെ പരീക്ഷിച്ചിക്കുന്നു. വിശാലാര്‍ത്ഥത്തില്‍ അവര്‍ നമ്മെ തന്നെയാണ് ഉരച്ചുനോക്കുന്നത്’- ബുക്കര്‍പ്രൈസ് സമിതി നിരീക്ഷിച്ചു.
‘എന്റെ എഡിറ്ററാണ് വാര്‍ത്ത അറിയിച്ചത്. അതിന്റെ ഞെട്ടലിലായിരുന്നു ദിവസം മുഴുവന്‍. ഞാന്‍ ആരാധിക്കുന്ന എഴുത്തുകാര്‍ക്കൊപ്പം പട്ടികയില്‍ ഇടംപിടിച്ചത് തന്നെ അഭിമാനകരമാണ്’ – ദോഷി പറഞ്ഞു.
ബ്രിട്ടീഷ് എഴുത്തുകാരി ഹിലരി മാന്‍ഡല്‍ അടക്കം 13 പേരാണ് പുരസ്‌കാരത്തിന്റെ ആദ്യ പട്ടികയിലുള്ളത്. 162 നോവലുകളില്‍ നിന്നാണ് ഇത്രയും കൃതികള്‍ തെരഞ്ഞെടുത്തത്. പബ്ലിഷറും എഡിറ്ററുമായ മാര്‍ഗരറ്റ് ബസ്‌ബൈ ചെയര്‍മാനായ അഞ്ചംഗ ജൂറിയാണ് ആദ്യ പുസ്തകങ്ങള്‍ തെരഞ്ഞെടുത്തത്. ആറു പുസ്തകങ്ങളുടെ അന്തിമ പട്ടിക സെപ്തംബര്‍ 15ന് പുറത്തിറക്കും. നവംബറിലാണ് വിജയിയെ പ്രഖ്യാപിക്കുക.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.