Connect with us

india

അമിത് ഷായെ കെട്ടുകെട്ടിച്ച രാഷ്ട്രീയ ചാണക്യന്‍; കോണ്‍ഗ്രസില്‍ പട്ടേല്‍ യുഗം അവസാനിക്കുമ്പോള്‍

കോണ്‍ഗ്രസില്‍ പട്ടേലിന്റെ കളിയെപ്പോഴും തിരശ്ശീലയ്ക്ക് പിന്നിലായിരുന്നു. വിശ്വസിച്ച് കാര്യങ്ങള്‍ ഏല്‍പ്പിക്കാവുന്ന ഒരാള്‍ എന്നതു കൊണ്ടു തന്നെ അഹമ്മദ് പട്ടേല്‍ ഗാന്ധി കുടുംബത്തിലെ അവിഭാജ്യഘടകമായി.

Published

on

അഹമ്മദാബാദ്: ഭറൂച്ചിലെ ജയേന്ദ്രപുരി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ പഠിക്കുന്ന കാലത്ത് ക്രിക്കറ്റ്-ബാഡ്മിന്റണ്‍ ടീമുകളുടെ ക്യാപ്റ്റനായിരുന്നു അഹമ്മദ് പട്ടേല്‍. അന്നണിഞ്ഞ ക്യാപ്റ്റന്റെ കുപ്പായം ഒരിക്കല്‍പോലും അഴിച്ചുവച്ചില്ല പട്ടേല്‍. കളിക്കളത്തില്‍ ആയിരുന്നില്ല, രാഷ്ട്രീയത്തിലായിരുന്നു അതെന്ന് മാത്രം. കോണ്‍ഗ്രസില്‍ പട്ടേലിന്റെ കളിയെപ്പോഴും തിരശ്ശീലയ്ക്ക് പിന്നിലായിരുന്നു. വിശ്വസിച്ച് കാര്യങ്ങള്‍ ഏല്‍പ്പിക്കാവുന്ന ഒരാള്‍ എന്നതു കൊണ്ടു തന്നെ അഹമ്മദ് പട്ടേല്‍ ഗാന്ധി കുടുംബത്തിലെ അവിഭാജ്യഘടകമായി.

അഹമ്മദ് ഭായ് എന്ന് സുഹൃത്തുക്കള്‍ക്കിടയിലും എപി എന്ന് കോണ്‍ഗ്രസ് വൃത്തങ്ങളിലും അറിയപ്പെട്ടിരുന്ന പട്ടേല്‍ പത്തുവര്‍ഷമാണ് സോണിയാ ഗാന്ധിയുടെ രാഷ്ട്രീയ സെക്രട്ടറിയായിരുന്നത്. മന്‍മോഹന്‍സിങിന്റെ നേതൃത്വത്തില്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്ന വേളയില്‍ പാര്‍ട്ടിയും സര്‍ക്കാറും തമ്മിലുള്ള പാലമായിരുന്നു അദ്ദേഹം. ഒരുപക്ഷേ, കാബിനറ്റ് മന്ത്രിമാരോളം ശക്തിയും സ്വാധീനവുമുള്ള ഒരാള്‍.

1949 ഓഗസ്റ്റ് 21ന് ഭറൂചിലെ കര്‍ഷക കുടുംബത്തില്‍ ജനിച്ച അഹമ്മദ് പട്ടേല്‍ യൂത്ത് കോണ്‍ഗ്രസിലൂടെയാണ് രാഷ്ട്രീയരംഗത്തേക്ക് വന്നത്. 1976ല്‍ ഭറൂചിലെ തദ്ദേശ തെരഞ്ഞെടുപ്പ് വഴി അധികാര രാഷ്ട്രീയത്തിന്റെ ഭാഗമാകുകയും ചെയ്തു.

1977ല്‍ ഭറൂചില്‍ നിന്ന് ഇന്ദിരാഗാന്ധിയുടെ നിര്‍ദേശ പ്രകാരം ലോക്‌സഭയിലേക്ക് മത്സരിച്ചു. അന്ന് വയസ്സ് 28. അടിയന്തരാവസ്ഥയ്ക്കു ശേഷമുള്ള ആ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി നേരിട്ടപ്പോഴും പട്ടേല്‍ വിജയശ്രീലാളിതനായി ഡല്‍ഹിയിലേക്ക് പറന്നു. 1980ലും 84ലും വിജയം ആവര്‍ത്തിച്ചു.

1985ല്‍ രാജീവ്ഗാന്ധിയുടെ പാര്‍ലമെന്ററി സെക്രട്ടറിയായി. പട്ടേലിനൊപ്പം അരുണ്‍സിങ്, ഓസ്‌കര്‍ ഫെര്‍ണാണ്ടസ് എന്നിവരും. കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്കുള്ള യുവശബ്ദങ്ങളുടെ പ്രഖ്യാപനം കൂടിയായിരുന്നു അ്ത്. ഈ ടീം പെട്ടെന്നു തന്നെ രാജീവ് ഗാന്ധിയുടെ അമര്‍ അക്ബര്‍ അന്തോണി എന്ന രീതിയില്‍ അറിയപ്പെട്ടു.

എന്നാല്‍ പഴയ പടക്കുതിരകളുമായുള്ള അഭിപ്രായ ഭിന്നതകളില്‍ ഈ പരീക്ഷണം വിജയിച്ചില്ല. എന്നാല്‍ പട്ടേലിലുള്ള വിശ്വാസം രാജീവ് ഉപേക്ഷിച്ചില്ല. അദ്ദേഹത്തെ ഗുജറാത്ത് പിസിസി അധ്യക്ഷനാക്കി. മാധവ് സിങ് സോളങ്കി, ജിനഭായ് ദര്‍ജി, സനത് മേത്ത, അമരീഷ് ചൗധരി, പ്രഭോദ് റാവല്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ ഇരിക്കുന്ന കാലത്താണ് പട്ടേല്‍ സംസ്ഥാന പാര്‍ട്ടി അധ്യക്ഷനായത്.

ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട കാലത്ത് പ്രധാനമന്ത്രി നരസിംഹ റാവുവിന് എതിരെ അണിനിരന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം ചേരാന്‍ പട്ടേല്‍ വിസമ്മതിച്ചു. അര്‍ജുന്‍ സിങ്, നട്‌വര്‍സിങ്, എം.എല്‍ ഫടോദാര്‍, ശിവ് ശങ്കര്‍, ഷീലാ ദീക്ഷിത് എന്നിവരാണ് റാവുവിനെതിരെയുള്ള നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. എന്നാല്‍ രാജ്യം വര്‍ഗീയ വിദ്വേഷത്തിന്റെ പിടിയില്‍ അകപ്പെട്ട നേരത്ത് പാര്‍ട്ടിക്കുള്ളില്‍ കലാപം വേണ്ടെന്ന നിലപാടായിരുന്നു പട്ടേലിന്റേത്.

ഇക്കാലയളവില്‍ ഒന്നും കാണപ്പെടുന്ന അധികാരത്തിന്റെ കസേരകളില്‍ ഒന്നും പട്ടേലിനെ കണ്ടില്ല. രാഷ്ട്രപതി ഭവനിലോ ഹൈദരാബാദ് ഹൗസിലെ വിരുന്നിലോ അദ്ദേഹം സ്ഥിരമായി പങ്കെടുത്തില്ല. എന്നാല്‍ അണിയറയില്‍ പാര്‍ട്ടിക്കു വേണ്ടി അക്ഷീണം ജോലി ചെയ്തു.

വ്യക്തിജീവിതത്തിലും ആ വിശുദ്ധി കാത്തുസൂക്ഷിച്ചു പട്ടേല്‍. ചോദിച്ചാല്‍ ഡല്‍ഹിയിലെ ഏതു വലിയ ബംഗ്ലാവും തരപ്പെടുത്താനുള്ള സ്വാധീനങ്ങളുണ്ടായിട്ടും മൂന്നു ദശാബ്ദവും പട്ടേല്‍ കഴിഞ്ഞത് 23 വില്ലിങ്ഡണ്‍ ക്രസന്റിലെ (ഇപ്പോള്‍ മദര്‍ തെരേസ ക്രസന്റ്) ചെറിയ വീട്ടിലാണ്.

അതിനിടെ, 2005ല്‍ പട്ടേല്‍ രാജ്യസഭയിലൂടെ പാര്‍ലമെന്റിലെത്തി. 2017ലാണ് ഒടുവില്‍ രാജ്യസഭയിലെത്തിയത്. ഗുജറാത്ത് നിയമസഭയില്‍ പട്ടേല്‍ മത്സരിച്ച തെരഞ്ഞെടുപ്പ് പുതിയ രാഷ്ട്രീയ ചരിത്രത്തിലെ മറക്കാന്‍ ആകാത്ത അധ്യായങ്ങളില്‍ ഒന്നാണ്.

ഗുജറാത്തില്‍ നിന്നായിരുന്നു പട്ടേലിന്റെ പോരാട്ടം. ഒഴിവുള്ള മൂന്നു സീറ്റുകളില്‍ ബിജെപി അമിത് ഷായെയും സ്മൃതി ഇറാനിയെയും നിര്‍ദേശിച്ചു. മൂന്നാം സീറ്റ് സഭയിലെ പ്രാതിനിധ്യ പ്രകാരം കോണ്‍ഗ്രസിനായിരുന്നു. എന്നാല്‍ പട്ടേലിനെതിരെ ബിജെപി എതിര്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ആറ് കോണ്‍ഗ്രസുകാര്‍ രാജിവച്ചു. ജയിക്കാന്‍ വേണ്ട 44 വോട്ടുകള്‍ കിട്ടുമോ എന്ന ആശങ്ക.

സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയെ എന്തു വില കൊടുത്തും തോല്‍പിക്കുക എന്നതായിരുന്നു ബിജെപിയുടെ ലക്ഷ്യം. അതിനുള്ള തന്ത്രങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചത് ബിജെപിയുടെ ദേശീയ അധ്യക്ഷനായിരുന്ന അമിത് ഷാ. എന്നാല്‍ ഷാക്ക് മുമ്പില്‍ പട്ടേല്‍ വീണില്ല. അസാധാരണമായ ഇച്ഛാശക്തിയില്‍ അദ്ദേഹം ജയിച്ചു കയറി. കോണ്‍ഗ്രസില്‍ നിന്നടര്‍ത്തിയെടുത്ത എംഎല്‍എമാരില്‍ രണ്ടുപേര്‍ വോട്ടിങ്ങിനു ശേഷം ബാലറ്റ് ഉയര്‍ത്തിക്കാട്ടി അയോഗ്യരാക്കപ്പെട്ടത് ബിജെപിക്ക് തിരിച്ചടിയായി. സ്ഥാനാര്‍ത്ഥികളുടെ വോട്ടുകള്‍ ഇങ്ങനെയായിരുന്നു. അമിത് ഷാ 46, സ്മൃതി ഇറാനി 46, അഹമ്മദ് പട്ടേല്‍ 44. തന്റെ വിജയം പ്രഖ്യാപിച്ചയുടന്‍ സത്യമേ വ ജയതേ എന്നാണ് പട്ടേല്‍ പ്രതികരിച്ചത്. രാജ്യത്തുടനീളം ബിജെപിക്കെതിരെ പൊരുതി നില്‍ക്കാനുള്ള ഊര്‍ജം നല്‍കുന്നതായി ഈ മധുരിക്കുന്ന വിജയം.

ബിഹാര്‍ തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി പുതിയ അധ്യക്ഷനെ തേടുന്ന വേളയിലാണ് പട്ടേലിന്റെ വിയോഗമുണ്ടാകുന്നത്. സംഘടനാ പ്രശ്‌നങ്ങളില്‍ ഒരു തീര്‍പ്പു കല്‍പ്പിക്കേണ്ട സന്ദര്‍ഭത്തില്‍ കോണ്‍ഗ്രസ് പട്ടേലിന്റെ നയതന്ത്രചാതുരിയെ മിസ് ചെയ്യുമെന്ന് തീര്‍ച്ച.

Continue Reading
Click to comment

Leave a Reply

Your email address will not be published.

india

സ്മൃതിയുടെ മകളുടെ റസ്റ്റോറന്റിന്റെ മദ്യ ലൈസന്‍സ് അനധികൃതം

വടക്കന്‍ ഗോവയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന് റിപ്പോര്‍ട്ട്.

Published

on

പനജി: വടക്കന്‍ ഗോവയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന് റിപ്പോര്‍ട്ട്. മരിച്ചയാളുടെ പേരിലാണ് ലൈസന്‍സ് പുതുക്കിയതെന്നാണ് ആരോപണം. ഇതേത്തുടര്‍ന്ന് ഗോവ എക്‌സൈസ് കമ്മിഷണര്‍ നാരായണ്‍ എം. ഗാഡ് ലൈസന്‍സ് റദ്ദാക്കാതിരിക്കണമെങ്കില്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുകയാണ്.

ഗോവയിലെ അസന്‍ഗൗവിലാണ് സ്മൃതിയുടെ മകള്‍ സോയിഷ് ഇറാനിയുടെ പോഷ് റസ്റ്ററന്റായ സില്ലി സോള്‍സ് കഫേ ആന്റ് ബാര്‍ ഉള്ളത്. ബാറിനുള്ള ലൈസന്‍സ് കൃത്രിമ രേഖകള്‍ നല്‍കിയാണ് ഉടമകള്‍ കൈവശപ്പെടുത്തിയതെന്ന് അഭിഭാഷകനായ എയ്‌റിസ് റോഡ്രിഗസ് നല്‍കിയ പരാതിയിലാണ് ജൂലൈ 21ന് എക്‌സൈസ് കമ്മിഷണര്‍ നോട്ടിസ് അയച്ചത്. വിഷയം ജൂലൈ 29ന് കോടതി പരിഗണിക്കും.
കഴിഞ്ഞമാസമാണ് ലൈസന്‍സ് പുതുക്കിയത്. എന്നാല്‍ ലൈസന്‍സിന്റെ ഉടമ ആയിരുന്ന ആന്തണി ഡിഗാമ 2021 മേയ് 17ന് അന്തരിച്ചിരുന്നു. ഡിഗാമയുടെ ആധാര്‍ കാര്‍ഡിലെ വിവരം അനുസരിച്ച് മുംബൈയിലെ വിലേ പാര്‍ലെയിലെ താമസക്കാരനാണിയാള്‍. ഇയാളുടെ മരണ സര്‍ട്ടിഫിക്കറ്റ് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍നിന്ന് റോഡ്രിഗസിന് ലഭിച്ചിട്ടുമുണ്ട്.

ആറുമാസത്തിനുള്ളില്‍ ലൈസന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യുമെന്നാണ് അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നതെന്ന് സംസ്ഥാന എക്‌സൈസ് വിഭാഗം പറയുന്നു.വിവരാവകാശ നിയമപ്രകാരമാണ് റോഡ്രിഗസ് വിവരങ്ങള്‍ ശേഖരിച്ചത്. സില്ലി സോള്‍സ് കഫേ ആന്റ് ബാറിന് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതിന് റസ്റ്ററന്റ് ലൈസന്‍സ് ഇല്ലെന്നും അഭിഭാഷകനായ റോഡ്രിഗസ് പറയുന്നു.

Continue Reading

india

സിഖ് വിദ്യാര്‍ഥികളോട് തലപ്പാവും കൃപാണും ധരിക്കരുതെന്ന് യു.പിയിലെ സ്‌കൂള്‍

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സ്‌കൂളല്‍ സിഖ് വിദ്യാര്‍ഥികളോട് തലപ്പാവും കൃപാണും ധരിക്കരുതെന്ന് ആവശ്യപ്പെട്ട സംഭവത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ച് പ്രമുഖ സിഖ് മത നേതൃത്വമായ ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി (എസ്.ജി.പി.സി). രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ അജ്ഞാതര്‍ സിഖ് പുരോഹിതനെ മര്‍ദിക്കുകയും മുടി മുറിക്കുകയും ചെയ്ത സംഭവത്തെയും സിഖുകാരുടെ പരമോന്നത മതസംഘടന അപലപിച്ചു.

വ്യാഴാഴ്ച ഉത്തര്‍പ്രദേശിലെ ബറേലിയിലെ സിഖ് സമുദായാംഗങ്ങള്‍ സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ഉത്തരവിനെതിരെ പ്രതിഷേധിച്ചിരുന്നു. ഉത്തരവ് പാലിക്കാത്തതിനാല്‍ കുട്ടികളോട് സ്‌കൂളിലേക്ക് പ്രവേശിക്കരുതെന്ന് പറഞ്ഞതായും അവര്‍ ആരോപിച്ചു.

Continue Reading

india

ഇന്ത്യയില്‍ ഒരു ഡോസ് വാക്‌സിന്‍ പോലും എടുക്കാതെ 4 കോടി ആളുകള്‍

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്.

Published

on

ന്യൂഡല്‍ഹി: ഇന്ത്യയില്‍ യോഗ്യരായ നാലു കോടി ആളുകള്‍ ഇതുവരെ ഒരു ഡോസ് വാക്‌സിന്‍ പോലും സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍. ജൂലൈ 18 വരെ സര്‍ക്കാര്‍ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളില്‍ 1,78,38,52,566 വാക്‌സിന്‍ ഡോസുകള്‍ സൗജന്യമായി നല്‍കിയിട്ടുണ്ടെന്നും രേഖാമൂലമുള്ള മറുപടിയില്‍ വ്യക്തമാക്കി.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്. 90 ശതമാനം പേര്‍ പൂര്‍ണമായി വാക്‌സിന്‍ എടുത്തിട്ടുണ്ടെന്നും കണക്കില്‍ പറയുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.