Connect with us

Career

career chandrika:ബിരുദ പ്രവേശനം; സൂക്ഷ്മതയോടെ അപേക്ഷ സമര്‍പ്പിക്കാം

പ്ലസ്ടു പരീക്ഷയുടെ ഫലമറിഞ്ഞതോടെ ഭാവി പഠനസാധ്യതകളെക്കുറിച്ച് വിദ്യാര്‍ഥികള്‍ ഗൗരവമായി ചിന്തിച്ചു കൊണ്ടിരിക്കുന്ന സമയമാണിപ്പോള്‍.

Published

on

പ്ലസ്ടു പരീക്ഷയുടെ ഫലമറിഞ്ഞതോടെ ഭാവി പഠനസാധ്യതകളെക്കുറിച്ച് വിദ്യാര്‍ഥികള്‍ ഗൗരവമായി ചിന്തിച്ചു കൊണ്ടിരിക്കുന്ന സമയമാണിപ്പോള്‍. കൂടുതല്‍ പേര്‍ ഉപരിപഠന മേഖലയായി തിരഞ്ഞെടുക്കാറുള്ളത് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളിലെ തുടര്‍ പഠനാവസരങ്ങളാണ്. ഓട്ടണോമസ് കോളേജുകള്‍ ഒഴികെയുള്ള ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളിലെ ബിരുദ, ഇന്റഗ്രേറ്റഡ് പിജി കോഴ്‌സുകളുടെ പ്രവേശനത്തിന് അതത് സര്‍വകലാശാലകള്‍ നടത്തുന്ന കേന്ദ്രീകൃത പ്രവേശന നടപടികള്‍ വഴിയാണ് അഡ്മിഷന്‍ നടത്തുന്നത്. ഇതിനായി കേരള, മഹാത്മാഗാന്ധി, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളുടെ വെബ്‌സൈറ്റുകള്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. മഹാത്മാഗാന്ധി, കണ്ണൂര്‍ സര്‍വകലാശാലകളുടെ പ്രവേശന നടപടികള്‍ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്.

അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പായി തിരഞ്ഞെടുക്കാനുദ്ദേശിക്കുന്ന കോഴ്‌സ്, കോളജ് എന്നിവ സംബന്ധിച്ച ധാരണ കൃത്യമായി ഉണ്ടാവേണ്ടതുണ്ട്. കോഴ്‌സുകളെയും കോളേജുകളെയും മുന്‍ഗണനാടിസ്ഥാനത്തില്‍ പട്ടികയുണ്ടാക്കിവേണം അപേക്ഷ സമര്‍പ്പിക്കാന്‍. സ്വാശ്രയ കോളേജുകളിലെയും മറ്റു കോളജുകളിലെ സ്വാശ്രയ കോഴ്‌സുകളിലെയും പഠന സാധ്യതകള്‍ തിരഞ്ഞെടുക്കുമ്പോള്‍ താരതമ്യേന ഉയര്‍ന്ന ഫീസ് വരുമെന്നത് ഓര്‍ക്കണം. പട്ടികയിലെ ആദ്യ കോഴ്‌സുകള്‍ക്ക് പ്രവേശനം ലഭിക്കുന്ന പക്ഷം തുടര്‍ ഓപ്ഷനുകള്‍ റദ്ദാവുന്നതിനാല്‍ മുന്‍ഗണനാക്രമം വളരെ പ്രധാനമാണെന്നത് മറക്കരുത്.

ഒരേ കോഴ്‌സ് തന്നെ വിവിധ കോളജുകളില്‍ പഠിക്കാനാവസരമുണ്ടെങ്കിലും നിലവാരമുള്ള കോളജുകള്‍ കണ്ടെത്താനും മുന്‍ഗണനാടിസ്ഥാനത്തില്‍ ഓപ്ഷനില്‍ ഉള്‍പ്പെടുത്താനും പ്രത്യേകം ശ്രദ്ധിക്കണം. അവരുവരുടെ വീടിനടുത്ത സ്ഥാപനങ്ങള്‍ തിരഞ്ഞെടുക്കുക എന്നതിന് പകരം വിവിധ സര്‍വകലാശാലകള്‍ക്ക് കീഴിലുള്ള ഉന്നത നിലവാരം പുലര്‍ത്തുന്ന സ്ഥാപനങ്ങള്‍ തിരഞ്ഞെടുക്കുന്ന രീതി സ്വീകരിക്കുന്നത് ഉചിതമായിരിക്കും.

വിവിധ സര്‍വകലാശാലകളില്‍ അഫിലിയേറ്റ് ചെയ്ത കോളേജുകളില്‍ പ്രവേശനത്തിനായി വെബ്‌സൈറ്റില്‍ കേന്ദ്രീകൃത അലോട്‌മെന്റിനായി അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പായി പ്രോസ്‌പെക്ടസ് വിശദമായി വായിച്ച് മനസ്സിലാക്കണം. എയിഡഡ്, സ്വാശ്രയ കോളജുകളിലെ സമുദായ, മാനേജ്‌മെന്റ് സീറ്റുകളിലെ പ്രവേശനത്തിന് ശ്രമിക്കുന്നവര്‍ കേന്ദ്രീകൃത അലോട്‌മെന്റിന് അപേക്ഷ സമര്‍പ്പിക്കുന്നതോടൊപ്പം യൂണിവേഴ്‌സിറ്റികളുടെ നിബന്ധനകള്‍ക്കനുസൃതമായി കോളജുകളിലെ പ്രത്യേകം അപേക്ഷിക്കണം. കേരള, എംജി, കോഴിക്കോട്, കണ്ണൂര്‍ സര്‍വകലാശാലകള്‍ക്ക് കീഴിലെ കോളേജുകളില്‍ കേന്ദ്രീകൃത അലോട്‌മെന്റ് വഴിയുള്ള ബിരുദ, ഇന്റഗ്രേറ്റഡ് പിജി കോഴ്‌സുകളിലെ പ്രവേശനത്തിന് യഥാക്രമം https://admissions. kerala universtiy.ac.in/, https://cap. mgu.ac.in/, https://admission. uoc.ac.in/, https://admission. kannuruniverstiy. ac.in/ എന്നീ വെബ്‌സൈറ്റുകളിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

ഓട്ടണോമസില്‍ അപേക്ഷ വെവ്വേറെ

കാലിക്കറ്റ്, എംജി, കേരള സര്‍വകലാശാലകളില്‍ അഫിലിയേഷനുള്ള ഓട്ടണോമസ് കോളേജുകള്‍ അക്കാദമിക രംഗത്തും മറ്റു മേഖലകളിലും മികവ് പുലര്‍ത്തുന്ന സ്ഥാപനങ്ങളാണ്. അക്കാദമിക സ്വയം ഭരണമുള്ളതുകൊണ്ടുതന്നെ കോഴ്‌സുകളിലെ പ്രവേശനം, പരീക്ഷ, ഫലപ്രഖ്യാപനം എന്നിവ കൃത്യതയോടെയും സമയബന്ധിതമായും നടക്കുന്നുവെന്ന പ്രത്യേകതയുണ്ട്. ഓട്ടണോമസ് കോളജുകളില്‍ നടത്തപ്പെടുന്ന വിവിധ ബിരുദ, ഇന്റഗ്രേറ്റഡ് പിജി പ്രവേശനത്തിന് സര്‍വകലാശാലകള്‍ക്ക് പകരം അതത് കോളജുകളില്‍ വെവ്വേറെ അപേക്ഷ സമര്‍പ്പിക്കേണ്ടതുണ്ട്. മിക്ക ഓട്ടണോമാസ് കോളജുകളിലെയും പ്രവേശന നടപടികള്‍ വളരെ നേരത്തെത്തന്നെ ആരംഭിച്ചുവെന്നത് ഏറെ ശ്രദ്ധേയമാണ്. വിവിധ സര്‍വകലാശാലകളില്‍ അഫിലിയേറ്റ് ചെയ്ത ഓട്ടണോമസ് കോളജുകള്‍ ഏതെല്ലാമാണെന്ന് പരിശോധിക്കാം. അതത് കോളജുകളുടെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ സമര്‍പ്പിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

കാലിക്കറ്റ് സര്‍വകലാശാല

ഫാറൂഖ് കോളജ് കോഴിക്കോട്
സെന്റ് ജോസഫ്‌സ് കോളജ്, ദേവഗിരി, കോഴിക്കോട്
എം.ഇ.എസ് കോളജ് മമ്പാട്, മലപ്പുറം
െ്രെകസ്റ്റ് കോളജ്, ഇരിങ്ങാലക്കുട
സെന്റ് ജോസഫ്‌സ് കോളജ്, ഇരിങ്ങാലക്കുട
സെന്റ് തോമസ് കോളജ്, തൃശൂര്‍
വിമല കോളേജ്, തൃശൂര്‍

മഹാത്മാഗാന്ധി സര്‍വകലാശാല

മഹാരാജാസ് കോളജ്, എറണാകുളം
സെന്റ് തെരേസാസ് കോളജ്, എറണാകുളം
രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സ്
സേക്രഡ് ഹാര്‍ട്ട് കോളജ്, തേവര, എറണാകുളം
സെന്റ് ആല്‍ബര്‍ട്ട് കോളജ്, എറണാകുളം
മാര്‍ അത്തനോഷ്യസ് കോളജ്, കോതമംഗലം
അസംഷന്‍ കോളജ്, ചങ്ങനാശേരി
സി.എം.എസ് കോളജ്, കോട്ടയം
എസ്.ബി കോളജ്, ചങ്ങനാശേരി
മരിയന്‍ കോളജ്, കുട്ടിക്കാനം

കേരള സര്‍വകലാശാല

ഫാതിമ മാതാ നാഷണല്‍ കോളജ്, കൊല്ലം
മാര്‍ ഇവാനിയോസ് കോളജ്, തിരുവനന്തപുരം

Continue Reading
Click to comment

Leave a Reply

Your email address will not be published.

Career

career chandrika:പോളിടെക്‌നിക് കോളജുകള്‍ ശ്രദ്ധേയ സാധ്യതകളൊരുക്കുന്ന സ്ഥാപനങ്ങള്‍

പത്താംക്ലാസ് പഠനം കഴിഞ്ഞതിന് ശേഷം പ്ലസ്ടു ശേഷം ഡിഗ്രി എന്നിങ്ങനെയുള്ള സാധ്യതകള്‍ തിരഞ്ഞെടുത്ത് മുന്നേറുന്നതില്‍ നിന്ന് വ്യത്യസ്തമായി സാങ്കേതിക മേഖലയില്‍ പഠനമാഗ്രഹിക്കുന്നവരുടെ മുന്നിലുള്ള സവിശേഷമായ സാധ്യതയാണ് പോളിടെക്‌നിക് കോളജുകളിലെ എന്‍ജിനീയറിങ് ഡിപ്ലോമ പ്രോഗ്രാം.

Published

on

പത്താംക്ലാസ് പഠനം കഴിഞ്ഞതിന് ശേഷം പ്ലസ്ടു ശേഷം ഡിഗ്രി എന്നിങ്ങനെയുള്ള സാധ്യതകള്‍ തിരഞ്ഞെടുത്ത് മുന്നേറുന്നതില്‍ നിന്ന് വ്യത്യസ്തമായി സാങ്കേതിക മേഖലയില്‍ പഠനമാഗ്രഹിക്കുന്നവരുടെ മുന്നിലുള്ള സവിശേഷമായ സാധ്യതയാണ് പോളിടെക്‌നിക് കോളജുകളിലെ എന്‍ജിനീയറിങ് ഡിപ്ലോമ പ്രോഗ്രാം. പ്രായോഗിക പരിജ്ഞാനത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പോളിടെക്‌നിക്കുകളിലെ പഠന ശേഷം ശ്രദ്ധേയമായ തൊഴിലവസരങ്ങളാണുള്ളതെന്നത് പലപ്പോഴും വിദ്യാര്‍ഥികള്‍ വേണ്ടത്ര പരിഗണിക്കുന്നത് കാണാറില്ല.

കേരള സര്‍ക്കാറിന്റെ പൊതുമരാമത്ത്, വൈദ്യുതി, ജലസേചനം തുടങ്ങിയ വിവിധ വകുപ്പുകള്‍ക്ക് പുറമെ ഇന്ത്യന്‍ റെയില്‍വേ, ബിഎച്ച്ഇഎല്‍, എന്‍ടിപിസി, പവര്‍ഗ്രിഡ്, ഇന്ത്യന്‍ ഓയില്‍, ഗെയില്‍, സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ, ഭാരത് പെട്രോളിയം, ഒഎന്‍ജിസി, കോള്‍ ഇന്ത്യ, എച്ച്പിസിഎല്‍, ബിഎസ്എന്‍എല്‍, ഐടി കമ്പനികള്‍, നിര്‍മാണ, ഉദ്പാദന, മെയിന്റനന്‍സ് കമ്പനികള്‍ തുടങ്ങിയ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ തൊഴിലവസരം നേടാവുന്നതാണ്. സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇന്‍സ്ട്രുമെന്റെഷന്‍ ബ്രാഞ്ചുകളില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം പ്രായോഗിക തൊഴിലനുഭവങ്ങള്‍ കൂടി ആര്‍ജ്ജിച്ചെടുക്കാനായാല്‍ ഗള്‍ഫ് രാജ്യങ്ങളടക്കമുള്ള വിദേശ നാടുകളിള്‍ കൂടുതല്‍ സാധ്യതകള്‍ കണ്ടെത്താനാവും.

വിവിധ പഠനശാഖകള്‍ തിരഞ്ഞെടുത്ത് കോഴ്‌സ് പൂര്‍ത്തിയാക്കുന്ന മുറക്ക് അനുയോജ്യമായ ഹ്രസ്വകാല കോഴ്‌സുകളും മറ്റു പരിശീലനങ്ങളും നേടി തൊഴിലന്വേഷണത്തിന് വേണ്ട മുന്നൊരുക്കം നടത്താന്‍ പ്രത്യേകം ജാഗ്രത വേണം. നേരിട്ട് തൊഴില്‍ മേഖലയിലേക്ക് പ്രവേശിക്കുന്നതിന് പകരം നിബന്ധനകള്‍ക്ക് വിധേയമായി എന്‍ജിനീയറിങ് ബിരുദ കോഴ്‌സുകളിലെ രണ്ടാം വര്‍ഷത്തിലേക്ക് നേരിട്ട് പ്രവേശനമൊരുക്കുന്ന ലാറ്ററല്‍ എന്‍ട്രി, അസോസിയേറ്റ് മെമ്പര്‍ ഓഫ് ദി ഇസ്‌നറ്റിറ്റിയൂഷന്‍ ഓഫ് എന്‍ജിനീയേഴ്‌സ് (എഎംഐഇ) എന്നിവ വഴി ഉയര്‍ന്ന യോഗ്യതകള്‍ നേടി കുറേക്കൂടി മികച്ച ജോലികള്‍ നേടാനും ശ്രമിക്കാം. താല്പര്യമുള്ളവര്‍ക്ക് അനുയോജ്യമായ മേഖലയില്‍ സംരഭകത്വവും പരിഗണിക്കാവുന്നതാണ്.

പത്താം തരം കഴിഞ്ഞവര്‍ക്ക് സര്‍ക്കാര്‍, സര്‍ക്കാര്‍ നിയന്ത്രിത, എയിഡഡ്, സ്വാശ്രയ മേഖലകളിലായി നിലവിലുള്ള പോളിടെക്‌നിക്ക് കോളേജുകളില്‍ സിവില്‍. മെക്കാനിക്കല്‍, ഇലക്ട്രോണിക്‌സ്, ഇലട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഇന്‍സ്ട്രുമെന്റേഷന്‍, ഓട്ടോമൊബൈല്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍, കെമിക്കല്‍, ബയോമെഡിക്കല്‍, ടെക്‌സ്‌റ്റൈല്‍ ടെക്‌നോളജി, പോളിമര്‍, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്മന്റ്, ആര്‍ക്കിടെക്ചര്‍ തുടങ്ങിയ നിരവധി ബ്രാഞ്ചുകളിലായാണ് പഠനാവസരമുള്ളത്. കേള്‍വി പരിമിതരായ കുട്ടികള്‍ക്ക് മാത്രമായി കമ്പ്യൂട്ടര്‍ സയന്‍സ്, സിവില്‍ എഞ്ചിനീയിറിംഗ് എന്നിവ പഠിക്കാന്‍ അവസരമുള്ള പോളിടെക്‌നിക്കുകളുമുണ്ട്. 2021 മുതല്‍ റോബോട്ടിക്, ക്ലൗഡ് കമ്പ്യൂട്ടിങ്, സൈബര്‍ ഫോറന്‍സിക്, റിന്യൂവബിള്‍ എനര്‍ജി തുടങ്ങിയ പുതുതലമുറ കോഴ്‌സുകള്‍ തുടങ്ങിയിട്ടുണ്ട്. സാങ്കേതിക മേഖലയിലെ പഠനാവസരങ്ങള്‍ക്ക് പുറമെ ചില പോളിടെക്‌നിക്ക് കോളേജുകളില്‍ കൊമേര്‍ഷ്യല്‍ പ്രാക്ടീസസില്‍ ഡിപ്ലോമയുമുണ്ട്.

സാങ്കേതിക വിഭാഗത്തിലെ ഓരോ പ്രോഗ്രാമിലെയും 10 ശതമാനം സീറ്റുകളില്‍ ലാറ്ററല്‍ എന്‍ട്രി വഴി നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് നേരിട്ട് രണ്ടാം വര്‍ഷത്തിലേക്ക് പ്രവേശനം നേടാം. ഇതിനായി 50 ശതമാനം മാര്‍ക്കോടെ ഇംഗ്ലീഷ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി എന്നിവ പഠിച്ച പ്ലസ്ടു/ വിഎച്ച്എസ്ഇ, എന്‍സിവിടി/എസ്.സി.വി.ടി/കെജിസിഇ എന്നിവയിലേതെങ്കിലുമൊന്ന് പൂര്‍ത്തിയാക്കിയിരിക്കണമെന്ന നിബന്ധനയുണ്ട്.

എല്ലാ ബ്രാഞ്ചുകളും ഒരേ നിലവാരത്തിലുള്ള തൊഴില്‍ സാധ്യതകളല്ല നല്‍കുന്നതെന്ന തിരിച്ചറിവോടെ അവരവരുടെ അഭിരുചിയും താല്പര്യവും വ്യക്തിത്വ സവിശേഷതകളും നോക്കി വിവേകത്തോടെ വേണം പഠനശാഖ തിരഞ്ഞെടുക്കാന്‍. ഓരോ ബ്രാഞ്ചും പഠിച്ചാലുള്ള തൊഴിലവസരങ്ങളും തുടര്‍ പഠന സാധ്യതകളും മനസ്സിലാക്കേണ്ടത്യാവശ്യമാണ്. ഉദാഹരണത്തിന് ആര്‍ക്കിടെക്ച്ചര്‍ ശാഖ തിരഞ്ഞെടുത്താല്‍ ലാറ്ററല്‍ എന്‍ട്രി വഴി ബി.ആര്‍ക്ക് കോഴ്‌സിന് പ്രവേശനം നേടാനാവില്ല എന്നതാദ്യമേ അറിയണം. സൈദ്ധാന്തികവും പ്രായോഗികവുമായ പഠനമേഖലകളില്‍ അവഗാഹം നേടുന്നതിനോടൊപ്പം ജോലി നേടാനാവശ്യമായ മത്സരപരീക്ഷകളിലെ മികവ് പുലര്‍ത്താനുള്ള തയ്യാറെടുപ്പ്, ആശയ വിനിമയ ശേഷി, ഇംഗ്ലീഷടക്കമുള്ള മറ്റു ഭാഷകളിലെ പരിജ്ഞാനം, നേതൃഗുണം എന്നിവയും പ്രധാനമാണെന്നത് മറക്കരുത്.

2022-23 വര്‍ഷത്തെ പ്രവേശന നടപടികള്‍ വിശദമാക്കുന്ന പ്രോസ്‌പെക്ടസ് www.polyadmission.org എന്ന വെബ്‌സെറ്റില്‍ പ്രസിദ്ധീകരിക്കും. ഓരോ പോളിടെക്‌നിക് കോളജിലും ലഭ്യമായ കോഴ്‌സുകളുടെ വിശദാംശങ്ങളും വെബ്‌സൈറ്റിലുണ്ടാവും.

Continue Reading

Career

career chandrika: ശാസ്ത്രം പഠിച്ചുയരാന്‍ ഐഎസിഎസില്‍ പ്രവേശനം നേടാം

കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴില്‍ കൊല്‍ക്കത്തയിലെ ജാദവ്പൂരില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ ദ കള്‍ട്ടിവേഷന്‍ ഓഫ് സയന്‍സ് (ഐഎസിഎസ്) ശാസ്ത്ര ഗവേഷണ മേഖലയിലെ ഏറെ പഴക്കമുള്ള സ്ഥാപനമാണ്.

Published

on

കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴില്‍ കൊല്‍ക്കത്തയിലെ ജാദവ്പൂരില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ ദ കള്‍ട്ടിവേഷന്‍ ഓഫ് സയന്‍സ് (ഐഎസിഎസ്) ശാസ്ത്ര ഗവേഷണ മേഖലയിലെ ഏറെ പഴക്കമുള്ള സ്ഥാപനമാണ്. പ്ലസ്ടു സയന്‍സ് വിഷയങ്ങളെടുത്ത് പഠിച്ചവര്‍ക്ക് ഈ സ്ഥാപനത്തില്‍ അഞ്ചു വര്‍ഷം ദൈര്‍ഘ്യമുള്ള ഇന്റഗ്രേറ്റഡ് ബാച്ചിലര്‍ മാസ്‌റ്റേഴ്‌സ് പ്രോഗ്രാമിനു ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം. ശാസ്ത്ര പഠന മേഖലയില്‍ നിലാവാരമുള്ള പഠന, ഗവേഷണ പരിശീലനത്തിന് അവസരമൊരുക്കുന്ന ബിരുദ പാഠ്യപദ്ധതിയുടെ ഭാഗമായിത്തന്നെ ആധുനിക ഗവേഷണ മേഖലകളുമായി ഇടപെടാനാവസരം ലഭിക്കും.

അപ്ലൈഡ് & ഇന്റര്‍ ഡിസിപ്ലിനറി സയന്‍സസ്, ബയോളജിക്കല്‍ സയന്‍സസ്, കെമിക്കല്‍ സയന്‍സസ്, മെറ്റീരിയല്‍സ് സയന്‍സസ്, മാത്തമാറ്റിക്കല്‍ & കമ്പ്യൂട്ടേഷണല്‍ സയന്‍സസ്, ഫിസിക്കല്‍ സയന്‍സസ് എന്നിങ്ങനെ വിവിധ സ്‌കൂളുകളാണ് ഐഎസിഎസ്‌ന്റെ ഭാഗമായുള്ളത്. ആദ്യ മൂന്ന് സെമസ്റ്ററുകളില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, കമ്പ്യൂട്ടര്‍ സയന്‌സ്, ബയോളജി എന്നീ വിഷയങ്ങളിലെ അടിസ്ഥാന പാഠങ്ങളും നാലാം സെമസ്റ്റര്‍ മുതല്‍ സീറ്റു ലഭ്യതക്കും മറ്റു യോഗ്യതകള്‍ക്കുമനുസൃതമായി ഈ വിഷയങ്ങളിലേതെങ്കിലുമൊന്ന് മുഖ്യ വിഷയമായി തിരഞ്ഞെടുക്കാനുമവസരമുണ്ടാവും. ഏഴാം സെമസ്റ്റര്‍ മുതല്‍ ഗവേഷണത്തില്‍ പങ്കാളിത്തവുമുണ്ടാവും.
യുജി പ്രീ ഇന്റര്‍വ്യൂ സ്‌ക്രീനിങ്ങ് ടെസ്റ്റ് (യു.പി.എസ്.ടി) വഴി നടക്കുന്ന പ്രവേശനത്തിന് 2022ല്‍ പ്ലസ്ടു പരീക്ഷ എഴുതുന്നവര്‍ക്ക് ജൂണ്‍ 15 വരെ http://iacs.res.in/ എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. ജൂലായ് 9 ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ബയോളജി അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ് എന്നിങ്ങനെ 4 വിഷയങ്ങളില്‍ മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളുണ്ടാവും.

+2 വിന് 60% മാര്‍ക്ക് നേടുകയും പ്രവേശന പരീക്ഷയില്‍ മികവ് തെളിയിക്കുകയും ചെയ്തവര്‍ക്ക് ഇന്റര്‍വ്യൂവിലെ പ്രകടനം കൂടി പരിഗണിച്ച് അഡ്മിഷന്‍ നല്‍കും. കെവിപിവൈ ഫെലോഷിപ്പ് ലഭിച്ചവര്‍ക്ക് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി നേരിട്ട് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. നാലാം വര്‍ഷത്തിലെത്തിയാല്‍ പ്രതിമാസ സ്‌റ്റൈപ്പന്റുമുണ്ടാവും.

‘സിഫ്‌നെറ്റി’ലെ കോഴ്‌സുകള്‍ക്ക് ജൂണ്‍ 20 വരെ അപേക്ഷിക്കാം

‘സിഫ്‌നെറ്റ്’ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന സെന്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കല്‍ ആന്‍ഡ് എന്‍ജിനീയറിങ് നടത്തുന്ന നാലു വര്‍ഷത്തെ ബാച്ചിലര്‍ ഓഫ് ഫിഷറീസ് സയന്‍സ് (നോട്ടിക്കല്‍ സയന്‍സ്) കോഴ്‌സിന് ഇപ്പോള്‍ അപേക്ഷിക്കാം. മത്സ്യബന്ധന രീതികള്‍, നോട്ടിക്കല്‍ സയന്‍സ്, മത്സ്യബന്ധന ബോട്ടുകളുടെ പ്രവര്‍ത്തനം, പരിപാലനം എന്നിവയെക്കുറിച്ച ആഴത്തിലുള്ള അറിവ് പകരാന്‍ ഈ കോഴ്‌സ് സഹായകരമാവും.

കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയുടെ അംഗീകാരത്തോടെ നടത്തുന്ന ഈ കോഴ്‌സ് മത്സ്യബന്ധന മേഖലയില്‍ വൈദഗ്ധ്യമുള്ള ആളുകളെ വളര്‍ത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗിന്റെ അംഗീകാരമുണ്ട് 45 സീറ്റുകളാണുള്ളത്.ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി അല്ലെങ്കില്‍ മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ക്ക് 50 % മാര്‍ക്കോടെ പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ പാസായിരിക്കണം. ഫലം കാത്തിരിക്കുന്നവര്‍ക്കുമപേക്ഷിക്കാം. ജൂലായ് രണ്ടിന് കൊച്ചി, ചെന്നൈ എന്നിവിടങ്ങളിലടക്കം നടക്കുന്ന പ്രവേശന പരീക്ഷയിലെ പ്രകടനത്തിന്റെയും മറ്റു അക്കാദമിക മികവിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം.

മാത്തമാറ്റിക്‌സിലും സയന്‍സിലും 40% മാര്‍ക്കോടെ പത്താം ക്ലാസ് വിജയിച്ചവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും വെസല്‍ നാവിഗേറ്റര്‍, മറൈന്‍ ഫിറ്റര്‍ കോഴ്‌സുകള്‍ക്കപേക്ഷിക്കാം. രണ്ടുവര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്‌സുകള്‍ എന്‍സിവിടി ക്രഫ്ട്മാന്‍ ട്രെയ്‌നിങ് സ്‌കീമിന്റെ ഭാഗമായാണ് നടത്തുന്നത്. സിഫ്‌നെറ്റ് കൊച്ചിക്ക് പുറമെ ചെന്നൈയിലും വിശാഖപട്ടണത്തും ഈ കോഴ്‌സുകളുണ്ട്. പ്രതിമാസം 1,500 രൂപ സ്‌റ്റൈപ്പന്റ് ലഭിക്കും. കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്രതിമാസം 20,500 രൂപ സ്‌റ്റൈപന്റോടെ പരിശീലനം ലഭിക്കും. യൂണിഫോമിനായി ഒറ്റത്തവണ അലവന്‍സായി 2,500 രൂപയും ലഭിക്കും. ജൂലായ് 16 നാണു പ്രവേശന പരീക്ഷ നടക്കുന്നത്.
എല്ലാ കോഴ്‌സുകളുടെയും അപേക്ഷാഫോറവും പ്രോസ്‌പെക്ടസും www.cifnet.gov.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ബന്ധപ്പെട്ട രേഖകള്‍ സഹിതം അപേക്ഷ ഡയറക്ടര്‍, സിഫ്‌നറ്റ്, ഫൈന്‍ ആര്‍ട്‌സ് അവന്യു, കൊച്ചി, 682016 എന്ന വിലാസത്തില്‍ ജൂണ്‍ 20 നകം ലഭിക്കണം.

Continue Reading

Career

Career Chandrika:ശാസ്ത്രം പഠിച്ചുയരാന്‍ ‘ഐസര്‍’

ശാസ്ത്രവിഷയങ്ങളില്‍ പഠനവും ഗവേഷണവും നടത്താനാഗ്രഹിക്കുന്നവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന മികവിന്റെ കേന്ദ്രങ്ങളായ സ്ഥാപനങ്ങളാണ് ‘ഐസര്‍’ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച്.

Published

on

ശാസ്ത്രവിഷയങ്ങളില്‍ പഠനവും ഗവേഷണവും നടത്താനാഗ്രഹിക്കുന്നവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന മികവിന്റെ കേന്ദ്രങ്ങളായ സ്ഥാപനങ്ങളാണ് ‘ഐസര്‍’ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച്. തിരുവനന്തപുരം, ഭോപാല്‍, മൊഹാലി, കൊല്‍ക്കത്ത, പൂനെ, തിരുപ്പതി, ബെര്‍ഹാംപൂര്‍ എന്നിവിടങ്ങളിലായി 7 ക്യാമ്പസുകളാണുള്ളത്. സമര്‍ഥരായ വിദ്യാര്‍ഥികളുടെ സാന്നിധ്യം, മികച്ച അധ്യാപകര്‍, അതിവിപുലമായ ക്യാമ്പസ്, അത്യാധുനിക ലബോറട്ടറി സൗകര്യം, പഠന ശേഷം ലോകോത്തര സര്‍വകലാശാലകളില്‍ ഗവേഷണത്തിനായി അവസരം ലഭിക്കാനുള്ള സാധ്യത തുടങ്ങിയവ ഐസറുകളുടെ പ്രധാന സവിശേഷതകളാണ്.

ബയോളജിക്കല്‍ സയന്‍സ്, കെമിക്കല്‍ സയന്‍സ്, മാത്തമാറ്റിക്കല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, എര്‍ത്ത് ആന്റ് എന്‍വയോണ്‍മെന്റല്‍ സയന്‍സ്, എര്‍ത്ത് ആന്റ് ക്ലൈമറ്റ് സയന്‍സ്, ജിയോളജിക്കല്‍ സയന്‍സ്, ഇന്റഗ്രേറ്റഡ് ഇന്റര്‍ ഡിസിപ്ലിനറി സയന്‍സ് തുടങ്ങിയ വിഷയങ്ങളിലെ അഞ്ച് വര്‍ഷത്തെ ബിഎസ്എം.എസ് പ്രോഗ്രാമുകളിലേക്കും ഭോപാല്‍ ‘ഐസറി’ല്‍ മാത്രമുള്ള എന്‍ജിനീയറിങ് സയന്‍സസ്, എക്കണോമിക് സയന്‍സ് എന്നിവയിലെ നാലു വര്‍ഷത്തെ ബിഎസ് കോഴ്‌സുകളിലേക്കുമാണ് +2 കഴിഞ്ഞവര്‍ക്ക് പ്രവേശനം നേടാനാവുക.

എല്ലാ ‘ഐസറു’കളിലുമായി മൊത്തം ബിഎസ്എം.എസ് കോഴ്‌സിന് 1700ലധികം സീറ്റുകളും ബി.എസ് കോഴ്‌സിന് 115 സീറ്റുകളുമാണുള്ളത്. എല്ലാ കോഴ്‌സുകളും എല്ലാ ക്യാമ്പസുകളിലുമില്ല എന്നത് പ്രത്യേകം ഓര്‍ക്കണം.ബിഎസ്എംഎസ് കോഴ്‌സിന്റെ ആദ്യ രണ്ടുവര്‍ഷം അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിലും മൂന്നും നാലും വര്‍ഷങ്ങളില്‍ ഇഷ്ടമുള്ള വിഷയങ്ങളിലുമുള്ള പഠനമാണുണ്ടാവുക. അഞ്ചാം വര്‍ഷം ഗവേഷണ പ്രവര്‍ത്തനങ്ങളാണ് കൂടുതലുണ്ടാവുക. പ്ലസ്ടു കഴിഞ്ഞവര്‍ക്കുള്ള കോഴ്‌സുകള്‍ക്ക് പുറമെ ബിരുദധാരികള്‍ക്കുള്ള പിജി, ഇന്റഗ്രേറ്റഡ് പി.എച്ച്.ഡി കോഴ്‌സുകളും ഐസറുകളിലുണ്ട്.

ജെ.ഇ.ഇ അഡ്വാന്‍സ്ഡ്, കെവിപിവൈ എന്നിങ്ങനെയുള്ള രണ്ട് പ്രവേശന മാര്‍ഗങ്ങള്‍ക്ക് പുറമെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷന്‍ നല്‍കുന്ന സ്‌റ്റേറ്റ് ആന്റ് സെന്‍ട്രല്‍ ബോര്‍ഡ് എന്ന രീതിയിലൂടെ പ്രവേശനം നേടാന്‍ ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം.
ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ബയോളജി എന്നിവയില്‍ ഏതെങ്കിലും മൂന്ന് വിഷയങ്ങളെടുത്ത് 60% മാര്‍ക്കോടെ (പട്ടിക വിഭാഗക്കാര്‍ക്കും ഭിന്ന ശേഷിക്കാര്‍ക്കും 55 %) വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. ജൂലായ് 3 ന് നടക്കുന്ന ‘ഐസര്‍’ അഭിരുചി പരീക്ഷ (ഐഎടി2022) വഴി യോഗ്യത നേടണം. ഇതിനായി ജൂണ്‍ 15 നകം https://www.iiseradmission.in/ എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കണം. 2021, 2022 വര്‍ഷങ്ങളില്‍ പ്ലസ്ടു പരീക്ഷ എഴുതിയവരായിരിക്കണം.

ഡിസൈന്‍ പഠനത്തിന്
ഐ.എഫ്.ടി.കെ

കേരള സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സെന്റര്‍ ഫോര്‍ കണ്ടിന്യൂയിങ് എജ്യുക്കേഷന്റെ കീഴില്‍ സ്ഥാപിതമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫേഷന്‍ ടെക്‌നോളജി കേരള (ഐ.എഫ്.ടി.കെ) എന്‍.ഐ.എഫ്.ടിയുമായി സഹകരിച്ച് നടത്തുന്ന നാല് വര്‍ഷ ബാച്ചിലര്‍ ഓഫ് ഡിസൈന്‍ (ബി.ഡിസ് ഫാഷന്‍ ഡിസൈന്‍) പ്രോഗ്രാമിന് ഇപ്പോള്‍ അപേക്ഷിക്കാം. കൊല്ലം ജില്ലയിലെ കുണ്ടറക്കടുത്ത് സ്ഥിതി ചെയ്യുന്ന ഐ.എഫ്.ടി.കെ ക്യാംപസില്‍ നടത്തപ്പെടുന്ന ഈ കോഴ്‌സിന് കേരള യൂണിവേഴ്‌സിറ്റിയുടെ അഫിലിയേഷനുണ്ട്. 60 സീറ്റുകളാണുള്ളത്. 50% മാര്‍ക്കോടെ ഏത് വിഷയമെടുത്ത് പ്ലസ്ടു വിജയിച്ചവര്‍ക്കും അപേക്ഷിക്കാം.

ജനറല്‍ എബിലിറ്റി, ക്രീയേറ്റീവ് എബിലിറ്റി എന്നിങ്ങനെ ടെസ്റ്റുകളുണ്ടാവും. ജനറല്‍ എബിലിറ്റിയില്‍ ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി, ഇംഗ്ലീഷ്ഭാഷാ പരിജ്ഞാനം, ആശയവിനിമയ ശേഷി, അനലറ്റിക്കല്‍ എബിലിറ്റി, പൊതുവിജ്ഞാനം, ആനുകാലികം എന്നിവയിലും ക്രിയേറ്റീവ് എബിലിറ്റി ടെസ്റ്റില്‍ നൈപുണ്യം, നിരീക്ഷണ പാടവം, പുതുമ സൃഷ്ടിക്കാനുള്ള കഴിവ്, രൂപകല്പനയിലെ വൈദഗ്ധ്യം. വര്‍ണങ്ങളും ചിത്രീകരണങ്ങളും ഉപയോഗിക്കുന്നതിലെ സാമര്‍ഥ്യം എന്നിവ പരിശോധിക്കപ്പെടും. മുന്‍വര്‍ഷത്തെ ചോദ്യപേപ്പര്‍ വെബ്‌സൈറ്റിലുണ്ട്. രണ്ടാം ഘട്ടത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ കരിയര്‍ ഓറിയന്റേഷന്‍, ഈ മേഖല തിരഞ്ഞെടുക്കുന്നതിനുള്ള അനുയോജ്യത, പാഠ്യ പാഠ്യേതര മേഖലകളിലെ വ്യക്തിഗത നേട്ടങ്ങള്‍, ആശയവിനിമയ വൈഭവം, പൊതുവിജ്ഞാനം, അഭിരുചി എന്നിവ പരിശോധിക്കപെടും. സെമസ്റ്ററിന് 48,000 രൂപയോളം ഫീസ് വരും. https://www.iftk.ac.in/ എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ ജൂണ്‍ 15 വരെ സമര്‍പ്പിക്കാം.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.