Connect with us

ഇരുട്ടില്‍നിന്ന് വെളിച്ചത്തിലേക്ക് നടക്കാം

Published

on

നജീബ് കാന്തപുരം

അരിസ്റ്റോട്ടിലിന്റെ വിഖ്യാതമായ വാക്കുകള്‍ നമുക്കോര്‍മ്മിക്കാം. ഇരുട്ട് പരക്കുമ്പോള്‍ മാത്രമേ മിനര്‍വ്വ മൂങ്ങ ചിറക് വിരിക്കുകയുള്ളു. കൂടുതല്‍ കൂടുതല്‍ ഇരുട്ട് പരക്കട്ടെ. പ്രതീക്ഷയുടെ മിനര്‍വ്വ മൂങ്ങ ചിറക് വിരിച്ച് പറക്കട്ടെ. മോദിയുടെ രണ്ടാമൂഴം ന്യൂനപക്ഷ ജനവിഭാഗങ്ങളുള്‍പ്പെടെ കൂടുതല്‍ ആശങ്കയോടെ കാണുമ്പോള്‍ അവര്‍ക്ക് കൂടുതല്‍ പ്രത്യാശ പകരുന്ന വര്‍ത്തമാനങ്ങളാണ് നാം മുഴക്കേണ്ടത്. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നശേഷം പല തരത്തിലുള്ള വിശകലനങ്ങള്‍ വായിക്കുകയുണ്ടായി. ഇന്ത്യയുടെ മതേതരത്വം അവസാനിച്ചുവെന്നും ഇനി ഇന്ത്യ ഹിന്ദുത്വ രാഷ്ട്രമായി പരിണമിക്കും എന്നുള്ളതുമായിരുന്നു വിശകലനങ്ങളില്‍ ചിലത്. ആദ്യമെ പറയാം. ഒരു രാഷ്ട്രത്തിന്റെ ചരിത്രത്തില്‍ അഞ്ചോ പത്തോ വര്‍ഷമെന്നത് വലിയ കാലയളവല്ല. അയ്യായിരത്തിലേറെ വര്‍ഷങ്ങളുടെ ലിഖിത ചരിത്രമുള്ള ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രത്യേകിച്ചും ഈ ഇരുട്ടിനെയും വകഞ്ഞുമാറ്റി ഒരു പൊന്‍വെളിച്ചം വരിക തന്നെ ചെയ്യും. തെരഞ്ഞെടുപ്പാനന്തരം വന്ന വിശകലനങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായി തോന്നിയത് ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ വാക്കുകളാണ്. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിന്റെ ദണ്ഡുപയോഗിച്ച് ജയിലിലടച്ച ലാലു പ്രസാദ് യാദവ്, ആരോഗ്യ കാരണങ്ങളാല്‍ പാറ്റ്‌നയിലെ ആസ്പത്രിയില്‍ കഴിയുമ്പോള്‍ ‘ദ ടെലഗ്രോഫ്’ പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ അദ്ദേഹത്തെ കാണാന്‍ ചെന്നു. ഗാന്ധിജിയുടെ ഇന്ത്യ അവസാനിച്ചെന്നും ഇനി ഗോദ്‌സെയുടെ ഇന്ത്യയാണ് വരാനുള്ളതെന്നും അവകാശപ്പെടുന്നവര്‍ക്ക് വലിയ മുന്നറിയിപ്പായിരുന്നു ലാലുവിന്റെ വാക്കുകള്‍. ടാഗോറിന് പകരം ഹെഡ്‌ഗേവാറിന്റെ ചിന്തകള്‍ മേല്‍ക്കൈ നേടുമെന്ന പ്രവചനങ്ങളെ അപ്പാടെ തള്ളി ലാലു പറഞ്ഞു. പ്രധാനമന്ത്രിമാരും മുഖ്യമന്ത്രിമാരും മാറും. എന്നാല്‍ ഇന്ത്യ മാറ്റമില്ലാതെ തുടരും. ഈ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദി രാഹുല്‍ ഗാന്ധിയല്ല. പകരം രാഹുല്‍ഗാന്ധിയെ ഇന്ത്യയുടെ പൊതുനേതാവായി ഉയര്‍ത്തിക്കാണിക്കാന്‍ വിസമ്മതിച്ച പ്രാദേശിക രാഷ്ട്രീയ കക്ഷികളാണ്. അവര്‍ ഈ തെരഞ്ഞെടുപ്പിനെ കേവലം നിയമസഭാതെരഞ്ഞെടുപ്പുകളായാണ് കണ്ടത്. നരേന്ദ്രമോദിയെ ഇന്ത്യയുടെ പൊതു നേതാവായി ബി.ജെ.പി ഉയര്‍ത്തികാണിക്കുമ്പോള്‍ പകരം രാഹുല്‍ ഗാന്ധിയെ പ്രതിഷ്ഠിക്കാന്‍ അവര്‍ ഒരുക്കമായിരുന്നില്ല. വ്യക്തിഗത നേട്ടങ്ങള്‍ക്കപ്പുറം രാഹുല്‍ഗാന്ധിയെ ഉയര്‍ത്തിക്കാട്ടി ഇന്ത്യയെ തിരിച്ചുപിടിക്കാന്‍ അവര്‍ സന്നദ്ധരായില്ല. മോദിയും ബി.ജെ.പിയുമാകട്ടെ ഈ തെരഞ്ഞെടുപ്പിനെ പ്രസിഡന്‍ഷ്യല്‍ രീതിയില്‍ അവതരിപ്പിക്കാനാണ് ശ്രമിച്ചത്. മോദി പ്രഭാവത്തെ വോട്ടാക്കി മാറ്റുകയെന്ന തന്ത്രം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദൈവിക പ്രഭാവത്തോടെ മോദിയെ അവതരിപ്പിക്കുമ്പോള്‍, പകരമൊരു നേതാവിനെ അവര്‍ക്ക് മുന്നോട്ട്‌വെക്കാന്‍ ഉണ്ടായില്ല. ലാലു പറഞ്ഞു. ഏതൊരു കല്യാണ പന്തലിലും ഒരു മണവാട്ടി വേണം. ഈ തെരഞ്ഞെടുപ്പില്‍ അണിഞ്ഞൊരുങ്ങിയ മണവാട്ടിയായി മോദിയെ കൊണ്ടുവരുമ്പോള്‍ പ്രതിപക്ഷ കക്ഷികള്‍ക്ക് മറ്റൊരു മണവാട്ടി ഉണ്ടായിരുന്നില്ല. മണവാട്ടിയില്ലാത്ത കല്യാണ പന്തല്‍ പോലെ പ്രതിപക്ഷം മാറിയതാണ് തോല്‍വിക്കു കാരണം.

ബി.ജെ.പിക്ക് സീറ്റുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. 303 സീറ്റുകളിലേക്ക് അവര്‍ക്ക് ഉയരാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ തവണ നേടിയതിനേക്കാള്‍ ഏഴ് ശതമാനം വോട്ട് മാത്രമാണ് ബി.ജെ.പിക്ക് വര്‍ധിച്ചത്. 31-ല്‍ നിന്ന് 38 ശതമാനമായി ഉയര്‍ന്നു. അപ്പോഴും 62 ശതമാനമാളുകള്‍ ബി.ജെ.പിയോട് വിയോജിക്കുന്നവര്‍ തന്നെയാണ് ഇന്ത്യയിലുള്ളതെന്നത് പരമാര്‍ത്ഥമാണ്. ഇനി കോണ്‍ഗ്രസ് തിരിച്ചുവരില്ലെന്നത് സംഘ്പരിവാറിന്റെ സ്വപ്‌നം മാത്രമാണ്. ഈ കനത്ത ഇരുട്ടിലും ഒരു വജ്രരേഖ പോലെ വീണ്ടെടുക്കാവുന്ന പ്രതീക്ഷകള്‍ ഏറെയുണ്ട്. കോണ്‍ഗ്രസിന് 52 അംഗങ്ങള്‍ മാത്രമാണ് തനിച്ചുള്ളത്. എന്നാല്‍ ഇത് അവസാനത്തെ തെരഞ്ഞെടുപ്പല്ല. അസദുദ്ദീന്‍ ഉവൈസിയെ പോലെയുള്ള വികല രാഷ്ട്രീയ വീക്ഷണുയര്‍ത്തുന്നവര്‍ പറയുന്നത് ഇന്ത്യന്‍ മനസ്സ് ഹിന്ദുത്വത്തിന് വഴങ്ങി എന്നാണ്. എന്നാല്‍ എത്ര പരിതാപകരമാണ് ഈ വിശകലനങ്ങള്‍. കാരണങ്ങള്‍ തേടിയുള്ള യാത്രകള്‍ എത്തിക്കുന്നത് രാഷ്ട്രീയ പാര്‍ട്ടികളുടെ വിശകലന പാപ്പരത്തത്തിലേക്കാണ്. തോല്‍വി ഒരു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ തിരിച്ചുവരവ് അനിവാര്യതയുമാണ്. ആ അനിവാര്യമായ യാത്രക്ക് കൂടുതല്‍ ഇന്ധനം പകരുകയാണ് നാം നിര്‍വഹിക്കേണ്ട രാഷ്ട്രീയ പ്രബുദ്ധത. ഇന്ത്യയിലെ മുസ്്‌ലിം സമുദായം ഒട്ടും ആശങ്കപ്പെടേണ്ടതില്ല. ഒരു രാഷ്ട്രീയ ശാക്തീകരണത്തിന് ഇനിയും ബാല്യമുണ്ടെന്ന് തിരിച്ചറിയണം. ആ നേതൃത്വം ഏറ്റെടുക്കാന്‍ രാഹുല്‍ഗാന്ധിക്ക് മാത്രമേ സാധ്യമാകു എന്ന യാഥാര്‍ത്ഥ്യത്തെ ആയിരം വട്ടം ആവര്‍ത്തിക്കാം. അന്തിമമായ വിജയത്തിന് പൊരുതാം.
അരുന്ധതി റോയ് ഈ തെരഞ്ഞെടുപ്പിന് ശേഷം നടത്തിയ ഒരു വിശകലനമുണ്ട്. ഇന്ത്യയിലെ മാധ്യമങ്ങളും കലവറയില്ലാത്ത അവരുടെ പിന്തുണയും മോദിക്കായിരുന്നു. പണമൊഴുക്കാന്‍ നിറഞ്ഞ ഖജനാവുകളുണ്ടായിരുന്നു. തീപ്പൊരിയായി പടര്‍ത്താന്‍ വിഷം പുരട്ടിയ വാക്കുകളും തീവ്ര ദേശീയതയുമുണ്ടായിരുന്നു. 2024ലെ തെരഞ്ഞെടുപ്പില്‍ മോദിക്കുവേണ്ടി 30 ഇരട്ടിയിലേറെ പണം ഇനിയും ഒഴുക്കാനുണ്ടായേക്കാം. എന്നാല്‍ ആ പണത്തേയും മറികടന്ന് ഇന്ത്യ ജയിക്കുക തന്നെ ചെയ്യും. ഇന്ത്യയിലെ വലിയൊരു വിഭാഗം ഇപ്പോഴും മതേതര ചിന്താഗതിക്കാര്‍ തന്നെയാണ്. ലിബറലുകള്‍, സോഷ്യലിസ്റ്റുകള്‍, ന്യൂനപക്ഷങ്ങള്‍, ബുദ്ധിജീവികള്‍ തുടങ്ങി വലിയൊരു പ്രതിപക്ഷമുണ്ട്. ആ പ്രതിപക്ഷത്തെ ഒന്നിച്ചു നിര്‍ത്താനുള്ള ശ്രമകരമായ ജോലികള്‍ ഇനിയും നമുക്ക് തുടരാനാവും. പുതിയ താരോദയങ്ങള്‍ ഇനിയുമുണ്ടാകും. ആത്മവിശ്വാസം വീണ്ടെടുക്കുകയാണ് ഒരു പോരാളിക്ക് അനിവാര്യമായി വേണ്ടത്. രാഹുല്‍ഗാന്ധിക്ക് ആത്മവിശ്വാസം പകരാന്‍ എന്നും മതേതരത്വത്തിന്റെ കാവലാളായിനിന്ന കേരളത്തിന് കഴിയും.

മാര്‍ക്കണ്ഡേയ കട്ജു പറഞ്ഞു: ഇന്ത്യയിലെ ഒരു ജനത മാത്രമാണ് ഈ തെരഞ്ഞെടുപ്പില്‍ ഏറ്റവും ഉന്നതമായ രാഷ്ട്രീയബോധം പ്രകടിപ്പിച്ചത്. അത് മലയാളികളാണ്. മലയാളി എന്ന നിലയില്‍ നമുക്ക് അഭിമാനിക്കാം. ഈ നാട് എത്ര ശക്തമായാണ് വര്‍ഗീയതക്കെതിരെ ബുദ്ധിപരമായി രാഷ്ട്രീയ ബോധത്തെ ഉയര്‍ത്തിപ്പിടിച്ചത്. രാഹുല്‍ഗാന്ധി ഈ രാജ്യത്തോട് സംസാരിച്ചതത്രയും നിഷ്‌കളങ്കമായിട്ടായിരുന്നു. എതിരാളികള്‍ക്ക് കാപട്യം മാത്രമാണുണ്ടായിരുന്നത്. ആ കാപട്യത്തെ മലയാളി സമൂഹം ചവിട്ടിക്കൂട്ടി ചവറ്റു കൊട്ടയിലേക്ക് എറിഞ്ഞു. നമ്മെളൊരു ചെറിയ സമൂഹമാണ്. ഇന്ത്യയിലെ 29 സംസ്ഥാനങ്ങളില്‍ ഒരു കൊച്ചു സംസ്ഥാനം. രാഹുല്‍ഗാന്ധി ഈ കേരളത്തിലേക്ക് വന്നത് കേരളത്തിന്റെ മനസ്സറിഞ്ഞുതന്നെയാണ്. പ്രധാനമന്ത്രി പദം ഒരിക്കലും രാഹുല്‍ഗാന്ധിയെ പ്രലോഭിച്ചിട്ടില്ല. ഒരു രാജ്യത്തെ വീണ്ടെടുക്കാന്‍ ഒരു ജനതക്കുണ്ടാവേണ്ട ആശയ പോരാട്ടത്തിന്റെ അര്‍ത്ഥ തലങ്ങളെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഒരു കോണ്‍ഗ്രസ് നേതാവ് ആര്‍.എസ്.എസിനെ മുഖ്യശത്രുവായി അവതരിപ്പിച്ച് നേര്‍ക്കുനേര്‍ യുദ്ധം ചെയ്തത് ഇതാദ്യമാണ്. ഈ പോരാട്ടത്തില്‍ അതു കൊണ്ട് തന്നെ രാഹുല്‍ഗാന്ധി തോറ്റിട്ടില്ല.

കേരളത്തിന്റെ വിധിയെഴുത്ത് ഇന്ത്യക്ക് തന്നെയുള്ള പാഠമാണ്. തിരുവനന്തപുരത്തെയും പത്തനംതിട്ടയിലെയും ഹൈന്ദവ സമൂഹം സംഘ്പരിവാറിനെ ആ പാഠം പഠിപ്പിക്കുക തന്നെ ചെയ്തു. വര്‍ഗീയതയെ നേര്‍ക്കുനേര്‍ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിന്റെ ആശയ പ്രചാരണം തന്നെ വേണമെന്ന് അവര്‍ തെളിയിച്ചു. ഇടതുപക്ഷത്തിന് വോട്ട് നല്‍കി അവര്‍ വിലയേറിയ വോട്ടുകള്‍ പാഴാക്കിയില്ല. ബി.ജെ.പിയെ പ്രതിരോധിക്കാന്‍ ശരിയായ ദിശയില്‍ അവര്‍ സമ്മതിദാനാവകാശം വിനിയോഗിക്കുകയും ചെയ്തു. യു.പിയിലെ നിയമസഭാതെരഞ്ഞെടുപ്പിന് തൊട്ടു പിന്നാലെയാണ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ രാഹുല്‍ഗാന്ധിയെ കാണാന്‍ അദ്ദേഹത്തിന്റെ വസതിയിലെത്തിയത്. യു.പി തെരഞ്ഞെടുപ്പിന്‌ശേഷം രാഹുല്‍ഗാന്ധിക്കെതിരായി കടുത്ത വിമര്‍ശനം ഉയരുന്ന സമയമായിരുന്നു. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയും ഒപ്പമുണ്ടായിരുന്നു. 20 മിനിറ്റാണ് രാഹുല്‍ഗാന്ധി ഞങ്ങള്‍ക്ക് അനുവദിച്ചിരുന്നത്. എന്നാല്‍ ആ കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു. അദ്ദേഹം ഞങ്ങളോട് പറഞ്ഞു. ഇനിയൊരു പ്രത്യയശാസ്ത്ര യുദ്ധം കൊണ്ടല്ലാതെ കോണ്‍ഗ്രസിന് തിരിച്ചുവരാനാവില്ല. ഞങ്ങള്‍ കൗതുകത്തോടെ ചോദിച്ചു. എന്താണ് ആ യുദ്ധം? രാഹുല്‍ഗാന്ധി വിശദമാക്കി. ഹിന്ദുത്വ എന്ന തീവ്ര വര്‍ഗീയതയാണ് ബി.ജെ.പി ആയുധമാക്കുന്നത്. അവരെ പ്രതിരോധിക്കാന്‍ പലപ്പോഴും കോണ്‍ഗ്രസ് ആവിഷ്‌കരിച്ചത് മൃദുഹിന്ദുത്വം എന്ന മറുവഴിയായിരുന്നു. അത് ശരിയായ യുദ്ധമായിരുന്നില്ല. ഞാന്‍ വിശ്വസിക്കുന്നത് സംഘ്പരിവാറിന്റെ തീവ്രഹിന്ദുത്വത്തെ കറകളഞ്ഞ മതേതരത്വം എന്ന ആശയം കൊണ്ട് പ്രതിരോധിക്കാനാവണം. അതിന് ഇനിയും തോല്‍വികള്‍ ആവര്‍ത്തിക്കപ്പെട്ടേക്കാം. പക്ഷേ, അന്തിമ വിജയം മതേതരത്വത്തിന് തന്നെയായിരിക്കും. യു.പി തെരഞ്ഞെടുപ്പിന്‌ശേഷം രാഹുല്‍ഗാന്ധി ഓരോ പ്രസ്താവനയിലും അത്തരമൊരു ആശയ സമരത്തിന്റെ പോര്‍മുഖം തുറന്നു. തന്റെ മുഖ്യശത്രു ആര്‍.എസ്.എസാണെന്നും മോദിയുടെ വര്‍ഗീയതയാണെന്നും അദ്ദേഹം ആവര്‍ത്തിച്ചുപറഞ്ഞു. ധീരമായിരുന്നു ആ വാക്കുകള്‍. ആരോടും അദ്ദേഹം വിട്ടുവീഴ്ച ചെയ്തില്ല. അത്തരമൊരു ആശയ സമരം ഈ തെരഞ്ഞെടുപ്പ് കാലത്ത് ഇന്ത്യയില്‍ മുഴക്കാന്‍ അചഞ്ചലനായ നേതാവിന് കഴിഞ്ഞു. നിരായുധനായിരുന്നു അദ്ദേഹം. പണച്ചാക്കുകള്‍കൊണ്ട് അമിത്ഷാ ജനങ്ങളെ വിലക്കെടുക്കാന്‍ പറന്നുനടക്കുമ്പോഴും വിട്ടുവീഴ്ചയില്ലാതെ, വിശ്രമമില്ലാത്തെ രാഹുല്‍ പൊരുതി. മാധ്യമങ്ങളുടെ വിലയേറിയ സമയങ്ങത്രയും മോദി സ്തുതിയില്‍ മുങ്ങിപ്പോയിരുന്നു. കോര്‍പറേറ്റുകളുടെ പണ സഞ്ചികളത്രയും ബി.ജെ.പിയുടെ ഖജനാവുകള്‍ നിറച്ചിരുന്നു. നാല് ജോഡി വസ്ത്രങ്ങള്‍ പോലുമില്ലാത്ത രമ്യഹരിദാസുമാരുടെ ഒഴിഞ്ഞ കൈകളായിരുന്നു കോണ്‍ഗ്രസിനുണ്ടായിരുന്നത്. എന്നാല്‍ ജനങ്ങള്‍ അതേറ്റെടുത്തു. മലയാളികള്‍ ആ ദൗത്യം വിജയിപ്പിച്ചു.

അഞ്ചു വര്‍ഷത്തിനുള്ളില്‍ ഒട്ടേറെ നിമയസഭാ തെരഞ്ഞെടുപ്പുകള്‍ ഇനിയും നമുക്ക് മുമ്പില്‍ വരാനുണ്ട്. മോദി പ്രഭാവം പട്ടിണി മാറ്റില്ലെന്ന് ജനം തിരിച്ചറിയുക തന്നെ ചെയ്യും. ആ ദിനം വരും വരെ ക്ഷമയുള്ളവരാകാന്‍ എത്ര പേരുണ്ടെന്നതാണ് ഇനിയുള്ള ചോദ്യം. രാഹുല്‍ഗാന്ധി ഇന്ന് കേരളത്തിലെത്തുകയാണ്. തന്റെ ആശയ സമരത്തെ നെഞ്ചേറ്റുവാങ്ങിയ മണ്ണില്‍ കാലുകുത്തുകയാണ്. തകര്‍ന്നുപോയ ഒരു പോരാളിയായിട്ടല്ല; താനുയര്‍ത്തിയ ആശയത്തെ കൂടുതല്‍ കരുത്തുറ്റതാക്കാനുള്ള പിന്തുണതേടിയാണ് ആ വരവ്. ഒരു കൊടുങ്കാറ്റിനും അണയ്ക്കാന്‍ കഴിയാത്ത വിളക്കാണ് രാഹുല്‍ എന്ന് ഇന്ത്യയെ പഠിപ്പിച്ച മലയാളികളെ കാണാനാണ് ഈ വരവ്. അമേത്തി ചതിച്ചപ്പോഴും കൂടെ ചങ്കു പറിച്ചുനിന്ന മലയാളികളെ കാണാന്‍.

ഇന്ത്യ നമുക്കൊരു രാജ്യംമാത്രമല്ല. അഭിമാനമുള്ള ഒരു സ്വപ്‌നംകൂടിയാണ്. ഇന്ത്യ നമുക്കൊരു വികാരം മാത്രമല്ല. വിജയിക്കുമെന്നുറപ്പുള്ള ആശയംകൂടിയാണ്. ഈ തെരഞ്ഞെടുപ്പില്‍ രാജ്യം തോറ്റുപോയപ്പോഴും ജയിച്ചവരാണ് മലയാളികള്‍. ആ ജയത്തിന്റെ ആരവമാണ് നമുക്ക് നമ്മുടെ രാജ്യത്തോട് പങ്കുവെക്കാനുള്ളത്. രാഹുല്‍ഗാന്ധി സത്യസന്ധനാണ്. കപടനായ ഒരു രാഷ്ട്രീയനേതാവിന് മുമ്പില്‍ കാലിടറാതെനിന്ന പോരാളിയാണ്. രാഹുല്‍ തോറ്റുപോകരുത്. ഒരുപക്ഷേ ഇന്ത്യയിലെ മുസ്‌ലിംകള്‍ ഇനിയും അധിക്ഷേപിക്കപ്പെട്ടേക്കാം, ആക്രമിക്കപ്പെട്ടേക്കാം, അപമാനിക്കപ്പെട്ടേക്കാം. റെയ്‌സിനാ ഹില്ലില്‍ രണ്ടാമൂഴത്തിന്റെ ആഘോഷങ്ങള്‍ പൊടിപൊടിക്കുമ്പോഴും ആസാമിലെ ഒരു ഗ്രാമത്തില്‍ നെഞ്ചുപൊട്ടിക്കരഞ്ഞ ഒരു സൈനികനുണ്ട്. മുഹമ്മദ് സനാഉല്ല. കാര്‍ഗില്‍ യുദ്ധം നടക്കുമ്പോള്‍ സനാഉല്ല ജൂനിയര്‍ കമാന്റ് ആയിരുന്നു. രാഷ്ട്രപതിയുടെ മെഡലുകള്‍ നേടിയ വ്യോമസേനയിലെ അംഗം. മുപ്പത് വര്‍ഷത്തെ പട്ടാള ജീവിതത്തിനുശേഷം ഹോണററി ലെഫ്റ്റനന്റ് ആയി വിരമിച്ച ധീരന്‍. എന്നാല്‍ അമിത്ഷായുടെ ഭാഷയില്‍ ഇദ്ദേഹം വെറും ചിതലാണ്. ഇന്ത്യയിലേക്കു നുഴഞ്ഞുകയറിയ വിദേശി എന്ന് മുദ്രകുത്തി ആസാമിലെ ബോര്‍ഡര്‍ ട്രിബ്യൂണല്‍ ഇദ്ദേഹത്തെ ഡിറ്റന്‍ഷന്‍ ക്യാമ്പിലേക്കയക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ബംഗാളില്‍വെച്ചാണ് അമിത്ഷാ പ്രഖ്യാപിച്ചത്. ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയ ചിതലുകള്‍ നിങ്ങള്‍ക്കുള്ള ഭക്ഷണമാണ് തിന്നുതീര്‍ക്കുന്നത്. നിങ്ങളുടെ അവസരങ്ങളാണ് കൊള്ളയടിക്കുന്നത്. അത്തരമൊരു ആക്രോശം മുഴക്കിയ ആള്‍ ആഭ്യന്തര മന്ത്രിയായി അധികാരമേല്‍ക്കുമ്പോള്‍ സനാഉല്ലമാര്‍ക്ക് നെഞ്ചുപൊട്ടി കരയാനേ കഴിയൂ. ആ കണ്ണുനീര്‍ തുടയ്ക്കാന്‍ ഇന്ത്യയില്‍ ന്യൂനപക്ഷ സമൂഹം ഒരാളെ മാത്രമേ കാണുന്നൂള്ളൂ. രാഹുല്‍ജീ. അതങ്ങയെയാണ്. വര്‍ഗീയതകൊണ്ട് മതില്‍കെട്ടാത്ത അങ്ങേക്ക് മാത്രമേ ആ കണ്ണീര് തുടക്കാന്‍ കഴിയൂ. അതുകൊണ്ട് ആരൊക്കെ കൈവിട്ടാലും ആരൊക്കെ കല്ലെറിഞ്ഞാലും ഞങ്ങള്‍ മലയാളികള്‍ക്ക് അങ്ങയെ വേണം രാഹുല്‍ജീ. ഇന്ത്യ ജീവിച്ചിരിക്കുന്നുവെന്ന് ഞങ്ങളെ വീണ്ടും വീണ്ടുമോര്‍മിപ്പിക്കാന്‍. അമേത്തി ഒരു ദുഃഖമായി അങ്ങയുടെ മനസ്സിലാണ്ടാകാം. രാജസ്ഥാനും മധ്യപ്രദേശും ഛത്തീസ്ഗഡും ഗുജറാത്തും അങ്ങയെ കൈവിട്ടിട്ടുണ്ടാകാം. എന്നാല്‍ ഈ മലയാളനാടിന്, ഇന്ത്യയുടെ ആത്മാവിനെ ആവാഹിച്ച ഈ മണ്ണിന് അങ്ങയെ കൈവിടാനാകില്ല. ഞങ്ങളുടെ ജീവിതം മതേതരത്വമാണ്. അത് ഞങ്ങള്‍ പുസ്തകങ്ങളിലൂടെ പഠിച്ചതല്ല. ഞങ്ങളുടെ വീടുകളില്‍നിന്ന് അനുഭവിച്ചുപഠിച്ചതാണ്. ഞങ്ങളുടെ ഉമ്മമാര്‍ ഒരേ മേശക്കുചുറ്റുമിരുത്തി വിളമ്പിത്തന്ന ഭക്ഷണത്തില്‍നിന്നാണ് ഞങ്ങള്‍ മതേതരത്വം പഠിച്ചത്. ഞങ്ങള്‍ ഒരുമിച്ചിരുന്ന് പങ്കിട്ട വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണത്തില്‍നിന്നാണ് ഞങ്ങള്‍ മതേതരത്വം പഠിച്ചത്. ഞങ്ങള്‍ ഒരുമിച്ച് കിടന്ന ആസ്പത്രി വരാന്തകളില്‍നിന്നാണ് ഞങ്ങള്‍ ആ മതേതരത്വത്തെ പുണര്‍ന്നത്. ഞങ്ങള്‍ ഒരുമിച്ചുകരഞ്ഞ മരണവീടുകളില്‍നിന്നാണ്, ഞങ്ങള്‍ ഒരുമിച്ചാഹ്ലാദിച്ച ഉല്‍സവപ്പറമ്പുകളില്‍നിന്നാണ് ഞങ്ങള്‍ മതേതരത്വം പഠിച്ചത്. അതുകൊണ്ട് രാഹുല്‍ജീ, ഇനി താങ്കള്‍ ഞങ്ങള്‍ക്കൊരു ജനപ്രതിനിധി മാത്രമല്ല. ഞങ്ങളുടെ സ്വപ്‌നങ്ങള്‍ക്ക് കൂട്ടിരിക്കാനുള്ള കാവല്‍ക്കാരന്‍കൂടിയാണ്. ആ കാവല്‍ക്കാരന്റെ കൂടെ ഞങ്ങള്‍ ചങ്കുപറിച്ചുനല്‍ക്കുമെന്ന് ഉറപ്പാണ്. താങ്കളീ മണ്ണില്‍ കാലുകുത്തുമ്പോള്‍ ഞങ്ങള്‍ക്ക് നല്‍കാനുള്ളത്. ആ ഉറപ്പിന്റെ പ്രഖ്യാപനമാണ് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മലയാളികള്‍ നല്‍കിയ മാന്‍ഡേറ്റ്. അങ്ങ് വരൂ, ചരിത്രം കാത്തിരിക്കുന്ന ആ പോരാട്ടത്തിന് കച്ചമുറുക്കൂ. കേരളം കൂടെയുണ്ട്.

Continue Reading
Click to comment

Leave a Reply

Your email address will not be published.

ദേശീയത ചര്‍ച്ചയാകുമ്പോള്‍-പി.എ ജലീല്‍ വയനാട്

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Published

on

പ്രത്യേക ഭൂവിഭാഗത്തില്‍ ജനങ്ങള്‍ സ്ഥിരമായി, പരമാധികാരമുള്ള ഭരണത്തിന്‍ കീഴില്‍ ജീവിച്ചാല്‍ അതൊരു രാജ്യമായി മാറുന്നു. എന്നാല്‍ ആ പ്രത്യേക ഭൂവിഭാഗത്തിലെ ജനങ്ങളുടെ ഏകതാ ബോധവും പരസ്പര സ്‌നേഹവും സുഖദുഃഖങ്ങളുടെ മത വര്‍ഗ നിരപേക്ഷ സ്വീകാര്യതയും ചരിത്ര ബോധവുമാണ് ആ രാജ്യത്തെ ദേശ രാഷ്ട്രമാക്കുന്നത്. പാശ്ചാത്യ യൂറോപ്യന്‍ രാജ്യങ്ങളെ ഏകോപിപ്പിച്ചതിനും ചരിത്രബോധം നല്‍കിയതിനും പിന്നില്‍ മതത്തിനോ മതാധിഷ്ഠിത ഭരണകൂടങ്ങള്‍ക്കോ ഉള്ള പങ്ക് നിഷേധിക്കാന്‍ കഴിയില്ല. അതുവഴിയാണവരുടെ ദേശീയത അടയാളപ്പെടുത്തുന്നതും. എന്നാല്‍ ഇന്ത്യന്‍ ദേശീയത രൂപപ്പെടുന്നതില്‍ മതത്തിനോ മതാധിഷ്ഠിത ശക്തികള്‍ക്കോ ഒരു പങ്കുമില്ലെന്നതാണ് വിസ്മയം. നൂറ്റാണ്ടുകള്‍ പിന്നിട്ട കോളനി വാഴ്ചയും അതേതുടര്‍ന്നുണ്ടായ ബ്രിട്ടീഷ് വിരുദ്ധതയുമാണ് ഇന്ത്യന്‍ ദേശീയതക്കാധാരം. ഇന്ത്യന്‍ ദേശീയത രൂപപ്പെടുത്തുന്നതില്‍ ജാതി മത ഭേദമെന്യ ഉള്ളില്‍ ഊറിക്കൂടി ഉറച്ച കോളനി വിരോധമുണ്ട്. ആ അര്‍ഥത്തിലാണ് നമ്മുടെ ചരിത്രത്തെ നോക്കി കാണേണ്ടത്. സ്വാതന്ത്ര്യ പ്രഖ്യാപനമുണ്ടാകുന്നതിനു മുന്‍പ്തന്നെ നമ്മുടെ ഭരണഘടന രൂപീകരണത്തെക്കുറിച്ച്ആലോചിച്ചിട്ടുണ്ട്.

മത, വര്‍ഗ വേര്‍തിരുവുകള്‍ക്കതീതമായ ഭരണഘടന ഉണ്ടാക്കാനുള്ള പരിശ്രമം രണ്ടു വര്‍ഷവും ഒന്‍പതു മാസവും 18 ദിവസവും നീണ്ടുനിന്നു. രാജ്യത്തിനു ഒരൗദ്യോഗിക മതമില്ലാത്ത രീതിയില്‍, മതേതരമായി ഭരണഘടന സങ്കല്‍പിക്കപ്പെട്ടു. എന്നാല്‍ ഭൂരിപക്ഷ ന്യൂനപക്ഷ വിശ്വാസികളെ ഉള്‍ക്കൊണ്ട് പോകാനും അവരവരുടെ സംസ്‌കാരങ്ങളോട് കൂറുപുലര്‍ത്തി സമഭാവനയോടെ മുന്നോട്ടുപോകാനും ആഹ്വാനം ചെയ്യുന്നതായി ഭരണഘടനയുടെ സൂക്ഷ്മ വായന വ്യക്തമാക്കുന്നു. ഭരണഘടനയുടെ മുഖവുര തന്നെ സത്താപരമായി എന്താണ് ആ പ്രമാണത്തിന്റെ അവതരണ താത്പര്യമെന്ന് വ്യക്തമാക്കുന്നതാണ്. ജനങ്ങളാല്‍ എഴുതപ്പെട്ട എന്ന തുടക്കം അതിന്റെ മാനവിക മുഖമാണ് തുറക്കപ്പെടുന്നത്.

ദൈവനാമത്തില്‍ എന്ന് തുടങ്ങണമെന്ന് ശഠിച്ച എച്ച്.വി കമ്മത്തിന്റെ വാദമോ, പരമേശ്വര നാമത്തില്‍ വേണമെന്ന് വാദിച്ച ഗോവിന്ദ മാളവ്യയുടെ താല്‍പര്യമോ അല്ല ഇന്ത്യയുടെ മത നിരപേക്ഷ ഭരണ ഘടനാനിര്‍മാണ സമിതി പരിഗണിച്ചത്. ഇന്ത്യ-പാക് വിഭജനത്തിന്റെ വേരുകള്‍ ചെന്നെത്തുന്ന പരിസരം ഹിന്ദു-മുസ്‌ലിം വിദ്വേഷത്തിന്റേതാണ്. താല്‍പര്യമില്ലാതെ നാട് കടത്തപ്പെട്ടവര്‍ ഇരു ഭാഗത്തുമുണ്ട്. മാനവിക ചിന്തകളെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ജയിച്ചടക്കിയതാണ് വിഭജനത്തിന്റെ കാതല്‍. ഇവിടെ നിരപരാധികളുടെ മനഃസാക്ഷി വായിക്കാന്‍ ഭരണഘടനാ നിര്‍മാണ സഭക്ക് കഴിഞ്ഞിട്ടുണ്ട്. പാകിസ്ഥാനിലേക്കു പോയവര്‍ തിരിച്ചുവന്നാല്‍ ഇന്ത്യന്‍ പൗരത്വം അവര്‍ക്കു നല്‍കിയേ തീരുവെന്ന് വാദിച്ച ബീഹാറുകാരന്‍ ബ്രിജേഷ് മിശ്രയെ ഓര്‍ക്കുന്നത് അതുകൊണ്ടാണ്. പൗരാവകാശങ്ങളുടെ നീണ്ട വിശദീകരണം 5 മുതല്‍ 11 വരെ അനുഛേദങ്ങള്‍ പറയുന്നത്. പൗരനെ എങ്ങനെ നാടുകടത്താമെന്നല്ല അവനെ എങ്ങനെ ഉള്‍ക്കൊള്ളാമെന്നതിന്റെ വിവരണമാണത്. എന്നാല്‍ ഭരണഘടനയുടെ പിറവിയില്‍ തന്നെ അതില്‍ അസഹിഷ്ണുത കാണിച്ചവരും ചോദ്യംചെയ്തവരുമുണ്ട്. രാഷ്ട്രത്തെ ഒറ്റക്കല്ലില്‍ കൊത്തിയെടുക്കാനുള്ള അവരുടെ ശ്രമത്തിന് കോളനി വാഴ്ചയുടെ പഴക്കമുണ്ട്. അവരുടെ താല്‍പര്യത്തിന് എതിരുനിന്ന പ്രധാന ശക്തി രാഷ്ട്ര പിതാവായിരുന്നു. മഹാത്മജിയെ വകവരുത്തിയതിലൂടെയും ഇപ്പോഴും വീണ്ടും വീണ്ടും കൊന്നുകൊണ്ടിരിക്കുന്നതിലൂടെയും അവരുടെ ലക്ഷ്യത്തിലേക്കു അടുത്തുകൊണ്ടിരിക്കുന്നു.

ബഹുസ്വര സങ്കര സംസ്‌കാരങ്ങളുടെ നിലനില്‍പ്പും വളര്‍ച്ചയും അംഗീകരിക്കാന്‍ കഴിയാത്തവര്‍ ഒരു രാഷ്ട്രമെന്ന നിലക്ക് രാഷ്ട്രരൂപീകരണത്തിന്റെ ചരിത്രമറിയാത്തവരും ദേശീയ പൈതൃകത്തിന്റെ ഘടന അറിയാത്തവരുമാണ്. ദ്രാവിഡ അടിത്തറയിലേക്ക് പിന്നീട് ഉള്‍ച്ചേര്‍ക്കപ്പെട്ട സംസ്‌കാരങ്ങളാണ് ആര്യ, ബൗദ്ധ പൗരസ്ത്യ, പൗരസ്‌ത്യേതര അടരുകള്‍. ഈ കൂടിക്കലര്‍ന്ന ബഹുപാളികളെ വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്ത ഒരു ചരിത്ര പശ്ചാത്തലം ബോധപൂര്‍വം മറന്നുകൊണ്ട് വ്യക്തികളുടെ പ്രാഥമിക പരിഗണനയിലുള്ള ഐച്ഛിക വിഷയമായ വസ്ത്രത്തിലും ഭക്ഷണത്തില്‍പോലും ഇടപെടുന്ന അവസ്ഥ സാമൂഹ്യഘടനയെ തകര്‍ക്കുമെന്നതില്‍ സംശയിക്കേണ്ടതില്ല. ഇന്ത്യയുടെ നാനാത്വത്തിലുള്ള ഏകത്വമെന്ന കാഴ്ചപ്പാട് അംഗീകരിക്കപ്പെടണം. ബഹുസ്വര സങ്കര സംസ്‌കാരം സംരക്ഷിക്കപ്പെട്ടുകൊണ്ടുള്ള ദേശീയ ബോധങ്ങളാണുണ്ടാകേണ്ടത്. മറിച്ചുള്ള വികാരങ്ങളെ ദേശീയതയെന്ന് വിളിക്കാന്‍ കഴിയില്ല.

ഇന്ത്യയുടെ ദേശീയ കവിയാണ് രവീന്ദ്രനാഥ ടാഗോര്‍. ടാഗോര്‍ ദേശീയതയെ നിര്‍വചിച്ചിട്ടുണ്ട്. അത് മാനവികതയില്‍ അധിഷ്ഠിതമാണ്. മാനവികതയില്ലാത്ത ദേശീയത ശാപമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അത് സകല തിന്മയുടെയും മൂലഹേതുവാകുമെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്ന് പുലര്‍ന്നിരിക്കുകയാണ്. മനുഷ്യത്വത്തിനപ്പുറമുള്ള രാജ്യ സ്‌നേഹത്തെപ്പോലും അദ്ദേഹം ശക്തിയായി അപലപിച്ചു. ശാന്തിനികേതനില്‍ താന്‍ നിര്‍മിച്ച സര്‍വകലാശാലയുടെ ആപ്തവാക്യം ‘യത്ര വിശ്വം ഭവത് ഏക നീഡം’ എന്നതായിരുന്നു. അഥവാ ഈ ലോകം മുഴുവന്‍ ഒരു പക്ഷികൂടായിതീരുക വിവിധ വര്‍ണങ്ങളില്‍, വൈവിധ്യമേറിയ കൊഞ്ചലുകളുള്ള കിളിക്കൂടായി ലോകം മാറണമെന്നാഗ്രഹിച്ചു അദ്ദേഹം.

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Continue Reading

സത്യാന്വേഷി-പ്രതിഛായ

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്.

Published

on

‘അത് വക്കീലിനോട് ഇനി മുതല്‍ വാദിക്കരുതെന്ന് ആവശ്യപ്പെടുന്നതുപോലെയാണ്. ഒരു മാധ്യമപ്രവര്‍ത്തകനോട് എങ്ങനെയാണ് എഴുതരുതെന്ന് ആവശ്യപ്പെടാനാകുക? നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹമതിന് മറുപടി പറയാന്‍ ബാധ്യസ്ഥനാണ്. പക്ഷേ ഒരാള്‍ അഭിപ്രായം പറയുന്നതിനെ എങ്ങനെയാണ് മുന്‍കൂട്ടി എതിര്‍ക്കാന്‍കഴിയുക?’ സുപ്രീംകോടതിയിലെ പ്രമുഖന്യായാധിപന്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റേതാണ് ഈകുറിക്കുകൊള്ളുന്ന വാക്കുകള്‍. ‘ആള്‍ട്ട്‌ന്യൂസ് സ്ഥാപകനും മാധ്യമപ്രവര്‍ത്തകനുമായ മുഹമ്മദ്‌സുബൈറിനെ സമൂഹമാധ്യമമായ ട്വിറ്ററില്‍ എഴുതുന്നതില്‍നിന്ന് തടയണമെന്ന ഉത്തര്‍പ്രദേശ് പൊലീസിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു രാജ്യത്തെ അത്യുന്നത നീതിപീഠം. സമൂഹമാധ്യമങ്ങളിലെ തെറ്റായവിവരങ്ങളുടെ വസ്തുതാന്വേഷകനായി പ്രസിദ്ധനായ സുബൈറിനെ തുടരെത്തുടരെ കേസുകളുമായി വരിഞ്ഞുമുറുക്കി കാലാകാലത്തേക്ക് തുറുങ്കിലടക്കാനും ബി.ജെ.പി സര്‍ക്കാരുകള്‍ക്കെതിരെ പ്രതികരിക്കാതിരിക്കാനുമായി ഇട്ട പദ്ധതിയെ പൊളിച്ചടുക്കുകയായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്. നാലരക്കൊല്ലംമുമ്പ് ട്വീറ്റ്‌ചെയ്ത ഒരു വിഷയത്തിന്റെ പേരിലായിരുന്നു യു.പി സര്‍ക്കാര്‍ സുബൈറിനെ അറസ്റ്റ്‌ചെയ്ത് ജയിലിടച്ചത്. ജൂണ്‍ 27ന് അറസ്റ്റുചെയ്ത സുബൈറിനെ സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യത്തെതുടര്‍ന്ന് മോചിപ്പിച്ചത് ജൂലൈ 21നായിരുന്നു; കൃത്യം 23 ദിവസത്തിനുശേഷം. ഡല്‍ഹിക്കുപുറമെ യു.പിയില്‍ ആറു കേസുകളാണ് സുബൈറിനെതിരെ ചുമത്തിയത്. ഓരോ കേസിലും ജാമ്യം നേടുമ്പോള്‍ വൈകാതെ മറ്റൊരു കേസില്‍ അറസ്റ്റുരേഖപ്പെടുത്തി യുവാവിന്റെ മോചനം വൈകിക്കലായിരുന്നു തന്ത്രം. എന്നാല്‍ ഇത് തിരിച്ചറിഞ്ഞായിരുന്നു കോടതിയുടെ ഇടപെടല്‍. എഫ്.ഐ.ആറുകള്‍ റദ്ദാക്കിയില്ലെങ്കിലും എല്ലാകേസുകളും ഡല്‍ഹി കോടതിയിലേക്ക് മാറ്റാനും സുബൈറിന് ഇടക്കാലം ജാമ്യം നല്‍കി വിട്ടയക്കാനുമായിരുന്നു 21ലെ വിധി.

ഇന്ത്യയുടെ പാരമ്പര്യമാണ് സത്യം. മുണ്ഡകോപനിഷത്തിലെ ‘സത്യമേവ ജയതേ’ ആണ് രാജ്യത്തിന്റെ ഔദ്യോഗികചിഹ്നത്തില്‍ ആലേഖന ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ സത്യം കണ്ടെത്തി അവതരിപ്പിക്കുന്ന ആരും ആര്‍ഷഭാരത പാരമ്പര്യത്തെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. മാധ്യമപ്രവര്‍ത്തകോട്, വിശേഷിച്ച് സര്‍ക്കാരിനെതിരെ പ്രതികരിക്കുന്നവരോട് ബി.ജെ.പി ഭരണകൂടങ്ങള്‍ പൊലീസിനെ ഉപയോഗിച്ച് ചെയ്തുകൂട്ടുന്നതെന്തെല്ലാമാണെന്നതിന് മികച്ച തെളിവാണ് സുബൈറിന്റെ അറസ്റ്റും തുടര്‍ന്നുള്ള സംഭവങ്ങളും. എന്നാല്‍ ഇതിന് നേര്‍വിപരീതമായിരുന്നു രാഹുല്‍ഗാന്ധിക്കെതിരായി വ്യാജ വീഡിയോ സംപ്രേഷണംചെയ്തതിന് ‘ടൈംസ് നൗ’ ടി.വി അവതാരകന്‍ രോഹിത് രഞ്ജന് അനുകൂലമായ ബി.ജെ.പി സര്‍ക്കാരിന്റെ നീക്കം. രാഹുല്‍ഗാന്ധി രാജസ്ഥാനില്‍ ടെയ്‌ലറെ കൊലപ്പെടുത്തിയ യുവാക്കളെ കുട്ടികളല്ലേ എന്നു വിളിച്ചെന്ന വ്യാജ പ്രചാരണം നടത്തിയതിന് കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ പൊലീസ് രോഹിത്തിനെ അറസ്റ്റ്‌ചെയ്യാനെത്തിയപ്പോള്‍ മറ്റൊരു കേസ് ചുമത്തി അറസ്റ്റില്‍നിന്ന് രക്ഷിച്ചെടുക്കുകയായിരുന്നു ഡല്‍ഹി പൊലീസ്. പഴയ ഹിന്ദിസിനിമയിലെ ഒരു ഡയലോഗ് പങ്കുവെച്ചായിരുന്നു സുബൈറിന്റെ നാലരവര്‍ഷം മുമ്പത്തെ ട്വീറ്റ്. വിദ്വേഷ പ്രചാരകരോട് വിട്ടുവീഴ്ചയില്ലെന്നാണ് 33 കാരനായ സുബൈറിന്റെ സുധീര പ്രഖ്യാപനം.

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്. നിമിഷങ്ങളെന്നോണം വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്ന നുണ ഫാക്ടറികളുടെ ഓശാരത്തില്‍ അധികാരത്തിലെത്തുന്ന ഭരണകൂടങ്ങള്‍ക്കാണ് ആള്‍ട്ട്‌ന്യൂസ് പ്രധാനമായും വെല്ലുവിളിയുയര്‍ത്തിയത്. സുബൈറിന്റെ ഫാക്ട്‌ചെക് വാര്‍ത്തകള്‍ ലോകത്തെ ഉന്നതമാധ്യമങ്ങള്‍വരെ എടുത്തുകൊടുക്കാനാരംഭിച്ചു. പ്രവാചകനെതിരെ ബി.ജെ.പി വക്താവ് നൂപുര്‍ശര്‍മ നടത്തിയ വിവാദ പ്രസ്താവത്തിന്റെ വീഡിയോ അതേപടി ആള്‍ട്ട്‌ന്യൂസ് പ്രസിദ്ധപ്പെടുത്തിയതാണ് സത്യത്തില്‍ സുബൈറിനെ നോട്ടമിട്ടിരുന്ന ബി.ജെ.പി നേതാക്കളെ പെട്ടെന്ന് പൊലീസിനെ വിട്ട് അറസ്റ്റുചെയ്യാന്‍ നിര്‍ബന്ധിച്ചത്. എന്നാല്‍ ഇതാണ് കാരണമെന്ന് പറയാതെ നാലര വര്‍ഷം മുമ്പത്തെ കാര്യമാണ് പറഞ്ഞതെന്നുമാത്രം. വിവാഹേതര ബന്ധമുണ്ടെന്നതിന് ഭാര്യയെ ഭര്‍ത്താവ് മര്‍ദിക്കുന്നതിന്റെ ദൃശ്യം കാട്ടി അത് ‘ലൗ ജിഹാദാ’ണെന്ന് പ്രചരിപ്പിക്കുന്നവരെപോലുള്ളവരെയും സുബൈര്‍ തുറന്നുകാട്ടി. മേയില്‍ ജ്ഞാന്‍വ്യാപി പള്ളി വിവാദത്തിലും തീവ്ര ഹിന്ദുത്വവാദികള്‍ക്കെതിരെ സുബൈര്‍ നിരവധി പോസ്റ്റുകളിട്ടിരുന്നു. ദേശീയ മാധ്യമങ്ങളിലെ അവതാരകരുടെ തനിനിറം തുറന്നുകാട്ടുകയും സുബൈറിന്റെ പ്രധാന ജോലിയായിരുന്നു. സുബൈറിന്റെ വരുമാനം ലാഭം പ്രതീക്ഷിക്കാതെ സംഭാവനയിലൂടെ പ്രവര്‍ത്തിക്കുന്ന ആള്‍ട്ട്‌ന്യൂസില്‍നിന്ന് കിട്ടുന്ന തുച്ഛമായ വേതനമാണ്. സ്ഥാപനത്തിന്റെ ഉടമകളായ പ്രാവ്ദ മീഡിയ ഫൗണ്ടേഷന്റെ ഡയറക്ടര്‍മാരിലൊരാളാണിപ്പോള്‍. ബെംഗളൂരുവില്‍ ജനിച്ച സുബൈറിന്റെ സ്‌കൂള്‍-കോളജ് വിദ്യാഭ്യാസവും അവിടെയായിരുന്നു.

Continue Reading

ലണ്ടനിലെത്തി മഞ്ഞപ്പട

26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി.

Published

on

കൊച്ചി: 26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി. ഗോവയില്‍ നടന്ന റിലയന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്‌മെന്റ് ലീഗില്‍ റണ്ണേഴ്‌സ് അപ്പായാണ് ബ്ലാസ്‌റ്റേഴ്‌സ് നെക്സ്റ്റ് ജെന്‍ കപ്പിന് യോഗ്യത നേടിയത്. പ്രമുഖ പ്രീമിയര്‍ ലീഗ് ക്ലബ്ബുകളുടെ യൂത്ത് ടീമുകളെയാണ് ബ്ലാസ്‌റ്റേഴ്‌സ് നേരിടുന്നത്. ബെംഗളൂരു എഫ്‌സി, റിലയന്‍സ് ഫൗണ്ടേഷന്‍ യങ് ചാമ്പ്‌സ് എന്നീ ടീമുകളും ഇന്ത്യയില്‍ നിന്ന് മത്സരത്തിനുണ്ട്.

നിലവിലെ ചാമ്പ്യന്‍മാരായ ചെല്‍സി എഫ്‌സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, സതാംപ്ടണ്‍ എഫ്‌സി എന്നിവയാണ് ഇംഗ്ലീഷ് ടീമുകള്‍. അണ്ടര്‍ 21 താരങ്ങളാണ് ബ്ലാസ്‌റ്റേഴ്‌സിനായി ബൂട്ടണിയുന്നത്. രണ്ട് അണ്ടര്‍ 23 താരങ്ങളും ടീമിലുണ്ട്. പ്രീമിയര്‍ ലീഗും ഇന്ത്യന്‍ സൂപ്പര്‍ലീഗും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് നെക്സ്റ്റ് ജെന്‍ കപ്പ് സംഘടിപ്പിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് ടീം: സച്ചിന്‍ സുരേഷ്, മുഹമ്മദ് മുര്‍ഷിദ്, മുഹീത് ഷബീര്‍ ഖാന്‍, മുഹമ്മദ് ബാസിത്, ഹോര്‍മിപാം റൂയിവാ, ബിജോയ് വി, തേജസ് കൃഷ്ണ, മര്‍വാന്‍ ഹുസൈന്‍, ഷെറിന്‍ സലാറി, അരിത്ര ദാസ്, മുഹമ്മദ് ജാസിം, ജീക്‌സണ്‍ സിങ്, ആയുഷ് അധികാരി, ഗിവ്‌സണ്‍ സിങ്, മുഹമ്മദ് അസര്‍, മുഹമ്മദ് അജ്‌സല്‍, മുഹമ്മദ് അയ്‌മെന്‍, നിഹാല്‍ സുധീഷ്. തോമക് ഷ്വാസാണ് മുഖ്യ പരിശീലകന്‍. ടി.ജി പുരുഷോത്തമന്‍ സഹപരിശീലകന്‍.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.