അയോധ്യ: ആര്‍ക്കിയോളജിക്കല്‍ സര്‍വേയും വിശ്വാസ്യതയും

സുഫ്യാന്‍ അബ്ദുസ്സലാം
രാജ്യത്തിന്റെ പരമോന്നത കോടതിയില്‍ ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്തെ കുറിച്ചുള്ള അവകാശ തര്‍ക്കവുമായി ബന്ധപ്പെട്ട വാദം കേള്‍ക്കല്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. കേസിലെ സുപ്രധാന കക്ഷിയായ രാം ലല്ല വിരാജ്മാന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ: സി. എസ്. വൈദ്യനാഥന്‍ അയോധ്യയില്‍ ബാബരി മസ്ജിദ് നിന്നിരുന്ന സ്ഥലത്ത് നേരത്തെ ക്ഷേത്രമുണ്ടായിരുന്നുവെന്ന് സമര്‍ത്ഥിക്കാനായി പ്രധാനമായും അവലംബിച്ചത് 2003 ലെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ (എ എസ് ഐ) ഉല്ഖനന റിപ്പോര്‍ട്ടിനെയാണ്.
മനുഷ്യരാശിയുടെ ചരിത്രം നിര്‍മ്മിക്കാന്‍ സഹായിക്കുന്ന പ്രാചീന കാലം മുതല്‍ മനുഷ്യവര്‍ഗ്ഗം അവശേഷിപ്പിച്ച ഭൗതികാവശിഷ്ടങ്ങളില്‍ നിന്ന് ഭൂതകാല സംസ്‌കാരങ്ങളെ പഠിക്കുന്ന ശാസ്ത്രത്തെയാണ് ആര്‍ക്കിയോളജി എന്നു വിളിക്കുന്നത്. പക്ഷപാതമോ മുന്‍വിധിയോ ചായ്വോ പ്രത്യേക ലക്ഷ്യങ്ങളോ ഇല്ലാതെ ചരിത്രത്തില്‍ സംഭവിച്ച കാര്യങ്ങളെ പഠനവിധേയമാക്കി പുരാവസ്തുക്കളുടെ കാലം ഗണിച്ച് അതിന്റെ സത്യാവസ്ഥ കൃത്യമായും നിഗമനം നടത്തുകയാണ് ആര്‍ക്കിയോളജി വിദഗ്ദര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. വളരെ സത്യസന്ധമായി നിര്‍വ്വഹിക്കപ്പെടേണ്ട പുരാവസ്തു പരിശോധനകളില്‍ മായം ചേര്‍ക്കപ്പെട്ടുകഴിഞ്ഞാല്‍ അത് ചരിത്രത്തോടുള്ള വഞ്ചനയായിത്തീരും. ജീവിക്കുന്ന സമൂഹത്തോടുള്ള കടുത്ത അപരാധമായി അത് മാറും. അയോദ്ധ്യ വിഷയത്തില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എ.എസ്.ഐ) ചെയ്തത് ഇത്തരമൊരു അപരാധമാണെന്ന് പറയാതെ വയ്യ. കടുത്ത വിവാദങ്ങളില്‍ പെടുന്ന ആദ്യത്തെ എഎസ്ഐ റിപ്പോര്‍ട്ടാണിത്. ഹിന്ദുത്വ ശക്തികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുക എന്ന ലക്ഷ്യത്തില്‍ ഊന്നിനിന്നുകൊണ്ടുള്ള ഒരു റിപ്പോര്‍ട്ട് മാത്രമാണിതെന്നും ശാസ്ത്രീയമായ തത്വങ്ങള്‍ വേണ്ടരീതിയില്‍ അവലംബിച്ചുകൊണ്ടല്ല ഇത് തയ്യാറാക്കപ്പെട്ടിട്ടുള്ളത് എന്നുമാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്.
ബി ജെ പി അധികാരത്തിലിരുന്ന സമയത്ത് 2002 ല്‍ അലഹബാദ് ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് അയോധ്യയിലെ 2.77 ഏക്കറിലുള്ള തര്‍ക്കഭൂമിക്ക് താഴെ ഖനനം നടത്താന്‍ എ.എസ്.ഐക്ക് നിര്‍ദേശം നല്‍കി. ഒരു ക്ഷേത്രമോ അതിന്റെ ഘടനയോ ഉണ്ടായിരുന്നോ എന്നും പൊളിച്ചുമാറ്റിയ ശേഷം പള്ളി നിര്‍മ്മിച്ചിട്ടുണ്ടോയെന്നും കണ്ടെത്തുന്നതിനാണ് ഖനനം നടത്താന്‍ നിര്‍ദ്ദേശിച്ചത്. ഗ്രൗണ്ട് പെനെട്രേറ്റിംഗ് സര്‍വേയും (ജിപിആര്‍) ജിയോ റേഡിയോളജിയും ഉപയോഗിച്ച് സര്‍വേ നടത്താനായിരുന്നു കോടതി നിര്‍ദ്ദേശം. സര്‍വ്വേക്ക് വേണ്ടി എ.എസ്.ഐ തെരഞ്ഞെടുത്തത് ദില്ലി ആസ്ഥാനമായിട്ടുള്ള കനേഡിയന്‍ കമ്പനിയായ ടോജോ-വികാസ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിനെയായിരുന്നു. ടോജോ-വികാസിന് ആര്‍ക്കിയോളജിക്കല്‍ സര്‍വേയില്‍ യാതൊരു മുന്‍പരിചയവുമില്ലായിരുന്നു. ഇങ്ങനെയൊരു വിമര്‍ശനമുണ്ടായിരുന്നത് കൊണ്ടുതന്നെ എ എസ് ഐ യുടെ നടപടി സംശയാസ്പദമാണെന്ന നിരീക്ഷണം അന്ന് ശക്തമായിരുന്നു. 2003 ഫിബ്രവരിയില്‍ ഖനനത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ തന്നെ തര്‍ക്കഭൂമിയില്‍ കുഴിച്ചിട്ട ഘടനകളുടെ പാളികളുണ്ടെന്ന് കമ്പനി റിപ്പോര്‍ട്ട് ചെയ്തത് സംശയാസ്പദമായിരുന്നു. പ്രസ്തുത പ്രാഥമിക റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടത്. ജിപിആര്‍ കണ്ടെത്തലുകള്‍ തെളിവായി അംഗീകരിക്കാന്‍ കഴിയില്ലെന്നും സുപ്രീം കോടതി സ്റ്റാറ്റ്സ് കോ നിലനിര്‍ത്തണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും കോടതിയില്‍ വാദങ്ങളുയര്‍ന്നിരുന്നു. പക്ഷെ കോടതി എതിര്‍വാദങ്ങള്‍ ആ ഘട്ടത്തില്‍ പരിഗണിച്ചില്ല. അഞ്ച് മാസത്തെ ഖനനത്തിന് ശേഷം ഓഗസ്റ്റ് 22 ന് എ.എസ്.ഐ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
എ എസ് ഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സാങ്കേതികവും ചരിത്രപരവുമായ അപാകതകള്‍ ധാരാളം ഉള്ളതായി പ്രശസ്ത ചരിത്രകാരന്മാരായ കെ.എം. ശ്രീമാലി, ഇര്‍ഫാന്‍ ഹബീബ്, ആര്‍എസ് ശര്‍മ, ഡി. മണ്ഡല്‍ തുടങ്ങിയവര്‍ ചൂണ്ടിക്കാണിച്ചിരുന്നു. 2003 ഒക്ടോബറില്‍ പുറത്തിറങ്ങിയ ഫ്രണ്ട് ലൈന്‍ വാരികയില്‍ ദല്‍ഹി യൂണിവേഴ്സിറ്റി ചരിത്ര വിഭാഗം തലവന്‍ കൂടിയായിരുന്ന പ്രൊഫ: കെ. എം. ശ്രീമാലി എ എസ് ഐ റിപ്പോര്‍ട്ടിന്റെ ആധികാരികതയെ ചോദ്യം ചെയ്തുകൊണ്ടും ശാസ്ത്രീയതയെ തള്ളിക്കൊണ്ടും ലേഖനമെഴുതുകയുണ്ടായി. ‘ണവശവേലൃ കിറശമി അൃരവമലീഹീ ഴ്യ?’ (ഇന്ത്യന്‍ ആര്‍ക്കിയോളജി എങ്ങോട്ട്?) എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തില്‍ പറഞ്ഞ പരാമര്‍ശങ്ങള്‍ക്ക് എ എസ് ഐക്ക് വ്യക്തമായ മറുപടി നല്‍കാന്‍ ഇന്നേ വരെ സാധിച്ചിട്ടില്ല.
പ്രൊഫ: ശ്രീമാലി ഉന്നയിച്ച പ്രധാനപ്പെട്ട കാര്യങ്ങള്‍ ഇവയാണ്. 1993 ല്‍ സ്റ്റാറ്റസ് കോ നിലനിര്‍ത്തണമെന്ന സുപ്രീംകോടതി നിര്‍ദ്ദേശമുണ്ടായിട്ടും അലഹബാദ് കോടതി ഇങ്ങനെയൊരു ഉല്ഖനനത്തിനു നിര്‍ദ്ദേശിച്ചത് ശരിയായ കീഴ്‌വഴക്കമല്ല. പരിശോധന നടന്നത് പുരാവസ്തു കോണില്‍ നിന്നുകൊണ്ടല്ല എന്നും സാങ്കേതികതയുടെ പരിമിതികള്‍ കാരണമുള്ള പൊരുത്തക്കേടുകള്‍ ഉണ്ടാവാമെന്നുമുള്ള കുറ്റസമ്മതങ്ങള്‍ ഉല്ഖനനം നടത്തിയ ടോജോ-വികാസ് കമ്പനിയുടെ റിപ്പോര്‍ട്ടില്‍ തന്നെയുണ്ട്. എന്നിട്ടും ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യക്ക് സാങ്കേതിക സഹായം നല്‍കാന്‍ ഇതേ കമ്പനിയെ ഏല്‍പ്പിച്ചത് ദുരൂഹമാണ്. ശാസ്ത്രീയമായ ഒട്ടനവധി പൊരുത്തക്കേടുകള്‍ അദ്ദേഹം ആ ലേഖനത്തില്‍ വിശദമായി തന്നെ പ്രതിപാദിച്ചിട്ടുണ്ട്.
‘ക്ഷേത്രം പൊളിച്ചു പള്ളി പണിതു’ എന്ന തിയറി സ്ഥാപിച്ചെടുക്കാന്‍ വേണ്ടി 1990 മുതല്‍ തന്നെ വിശ്വ ഹിന്ദു പരിഷത്ത് പുരാവസ്തു വിഭാഗത്തിന്റെ അനുകൂലമായ റിപ്പോര്‍ട്ടിനായി ശ്രമിച്ചുവന്നിട്ടുണ്ട്. പുരാവസ്തു വിഭാഗത്തിന് ഉല്ഖനനം നടത്തണമെങ്കില്‍ ബാബരി മസ്ജിദ് അവിടെ നിന്ന് മാറ്റി സ്ഥാപിക്കണമെന്നായിരുന്നു ആര്‍. എസ്. എസിന്റെ സൈദ്ധാന്തിക ജിഹ്വയായ ‘മന്തനില്‍’ ബി ബി ലാല്‍ എഴുതിയത്. ബി ബി ലാല്‍ 1968 മുതല്‍ 1972 വരെയുള്ള കാലയളവില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ ഡയറക്ടര്‍ ജനറലായിരുന്നുവെന്ന കാര്യം കൂടി നാം അറിയേണ്ടതുണ്ട്. എ എസ് ഐ യെ ഒരു ഉപകരണമാക്കി ഉപയോഗിക്കാന്‍ ആര്‍. എസ്. എസ്. ശ്രമിച്ചുവെന്ന കാര്യം വളരെ വ്യക്തമാണ്.
കോടതി ചോദിച്ച ചോദ്യത്തിന് നേര്‍ക്കുനേരെ ഉത്തരം നല്‍കി അവസാനിപ്പിക്കുന്ന രീതിയാണ് റിപ്പോര്‍ട്ടിലുള്ളത്. പള്ളിയുടെ അടിഭാഗത്ത് ക്ഷേത്രാവശിഷ്ടങ്ങള്‍ ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് ഉണ്ടായിരുന്നുവെന്ന് പറയുക മാത്രമല്ല പന്ത്രണ്ടാം നൂറ്റാണ്ടില്‍ പണിത ക്ഷേത്രം ബാബ്റി മസ്ജിദ് സ്ഥാപിക്കുന്നതുവരെ അവിടെ ഉണ്ടായിരുന്നു എന്നുപോലും യാതൊരു ചരിത്രബോധവുമില്ലാതെ അമിതാവേശത്തില്‍ റിപ്പോര്‍ട്ട് തട്ടിവിടുകയാണ് ചെയ്തിട്ടുള്ളത്. അതുകൊണ്ടുതന്നെയാണ് ചരിത്രകാരന്മാര്‍ക്കിടയില്‍ ഇത് വലിയ കോലാഹലമുണ്ടാക്കിയതും. ‘ഹൈക്കോടതിയുടെ അനുമതിയോടെ ഞാന്‍ ഒരു മാസത്തോളം ഖനനം നിരീക്ഷിച്ചുകൊണ്ടിരുന്നു. മനുഷ്യാസ്ഥികൂടങ്ങളും മൃഗങ്ങളുടെ എല്ലുകളും പോലുള്ള വളരെ പ്രധാനപ്പെട്ട കണ്ടെത്തലുകള്‍ എ.എസ്.ഐയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ നിരന്തരമായി പോരാടി. എ.എസ്.ഐ എല്ലാ അതിരുകളും മറികടന്നു. ദല്‍ഹി സുല്‍ത്താന്മാരുടെ കാലഘട്ടത്തിനു മുമ്പ് തര്‍ക്കഭൂമിയില്‍ ക്ഷേത്രം ഉണ്ടായിരുന്നുവെന്ന അവരുടെ വാദത്തിന് തെളിവുകളൊന്നുമില്ല.” ദല്‍ഹി യൂണിവേഴ്സിറ്റി ചരിത്രവിഭാഗം പ്രൊഫസര്‍ ആര്‍ സി തകരന്‍ അസന്നിഗ്ധമായി പറഞ്ഞു. (ഫ്രണ്ട് ലൈന്‍, ഒക്ടോബര്‍ 11, 2003).
ഖനന സമയത്ത് സര്‍വ്വേ ടീമിന്റെ കൂടെയുണ്ടായിരുന്ന വിദഗ്ധരില്‍ ഒരാളായിരുന്ന പ്രമുഖ പുരാവസ്തു ഗവേഷകന്‍ പ്രൊഫ: സൂരജ് ബാന്‍ പറയുന്നു: ‘ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ കണ്ടെത്തിയെന്ന് പറയുന്ന കെട്ടിടം ഒരിക്കലും ക്ഷേത്രമാതൃകയിലായിരുന്നില്ല. സങ്കല്‍പ്പങ്ങളെ വലിച്ചു നീട്ടിയാല്‍ പോലും അതിനൊരു ക്ഷേത്രമെന്ന് പറയാനേ സാധിക്കില്ല. അതിന്റെ തറയുടെ മാതൃകയും നിര്‍മ്മാണത്തിനുപയോഗിച്ച വസ്തുക്കളും സുല്‍ത്താന്മാരുടെ കാലഘട്ടത്തിലേതാണെന്നു തറപ്പിച്ചു പറയാന്‍ സാധിക്കും. ആ കാലഘട്ടത്തിലെ പരമ്പരാഗത മുസ്ലിം ആര്‍ക്കിടെക്ച്ചറിന് വേണ്ടി ഉപയോഗിക്കാറുണ്ടായിരുന്ന ലൈം സുര്‍ഖിയാണ് അതിന്റെ നിര്‍മ്മാണത്തിന് ഉപയോഗിച്ചിട്ടുള്ളത്. കെട്ടിടത്തിന്റെ പ്ലാനാവട്ടെ ബാബരി മസ്ജിദിന്റെ അതെ പ്ലാന്‍ തന്നെയാണ്. അവിടെ നേരത്തെയുണ്ടായിരുന്ന പള്ളി വികസിപ്പിച്ചതാണെന്നേ പറയാന്‍ സാധിക്കൂ.’ 2003 സെപ്റ്റംബര്‍ 16 ഫ്രണ്ട് ലൈന്‍ വാരിക പ്രസിദ്ധീകരിച്ച ‘അതൊരു ക്ഷേത്രമായിരുന്നില്ല’ (ക േംമ െിീ േമ ലോുഹല) എന്ന തലക്കെട്ടില്‍ പാര്‍വതി മേനോന്‍ സൂരജ് ബാനുമായി നടത്തിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ കാര്യങ്ങളാണിത്.
2003 സെപ്റ്റംബര്‍ 8 ലെ ഔട്ട്‌ലുക്ക് വാരിക പ്രസിദ്ധീകരിച്ച ‘ജവമിീോ ീള ളീശൈഹ’െ എന്ന ലേഖനവും ആര്‍ക്കിയോളജിക്കല്‍ സര്‍വേയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നുണ്ട്. ‘ചില ജ്യാമിതീയ കണക്കുകള്‍ ഉപയോഗിച്ച് ഒരു സാങ്കല്‍പ്പിക ക്ഷേത്രത്തെ നിര്‍മ്മിക്കാനാണ് എ എസ് ഐ റിപ്പോര്‍ട്ട് ശ്രമിക്കുന്നത്. കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് ഉപയോഗിച്ച് കെട്ടിച്ചമച്ചതാണിത്. ഒരു സ്വത്ത് തര്‍ക്കത്തെ പരിഹരിക്കാന്‍ പുരാവസ്തു സംവാദം എങ്ങനെ ഉപകരിക്കാനാണ്?’ പ്രമുഖ ചരിത്രകാരന്‍ പത്മഭൂഷണ്‍ ഇര്‍ഫാന്‍ ഹബീബ് ഔട്ട്‌ലുക്കിനോട് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.
സഫ്ദര്‍ ഹാഷ്മി മെമ്മോറിയല്‍ ട്രസ്റ്റിലെ (ടഅഒങഅഠ) ലെ റോമിലാ ഥാപ്പര്‍, കെ എന്‍ പണിക്കര്‍ എന്നിവരടക്കമുള്ള 62 അക്കാദമി അംഗങ്ങള്‍ എ എസ് ഐ റിപ്പോര്‍ട്ട് പുരാവസ്തു ഗവേഷകര്‍, പണ്ഡിതര്‍, ചരിത്രകാരന്മാര്‍ എന്നിവരെക്കൊണ്ട് പുനഃപരിശോധിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഈ വിഷയത്തില്‍ ‘ആര്‍ക്കിയോളജി വിഭാഗത്തിലെ വര്‍ഗീയതക്കെതിരെ’ (അഴമശിേെ രീാാൗിമഹശമെശേീി ീള മൃരവമലഹീഴ്യ അ രൃശശേൂൗല ീള അടക ൃലുീൃ)േ എന്ന തലക്കെട്ടില്‍ ഒരു പുസ്തകവും അവര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എങ്ങനെയൊക്കെയായിരുന്നാലും ഇന്ത്യന്‍ ആര്‍ക്കിയോളജിക്കല്‍ വിഭാഗത്തെ വിലക്കെടുത്ത് സംഘ്പരിവാര്‍ നടത്തിയ ഈ നാടകങ്ങള്‍ വരും ദിവസങ്ങളില്‍ എങ്ങനെയാണ് രാജ്യത്തിന്റെ പരമോന്നത കോടതിയുടെ ഭരണഘടന ബെഞ്ചില്‍ പ്രതിഫലിക്കുന്നത് എന്നതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും ബാബരി മസ്ജിദ് നിലനിന്നിരുന്ന ‘തര്‍ക്കഭൂമി’ എന്ന് വിളിക്കപ്പെടുന്ന പ്രദേശത്തിന്റെ ഭാഗധേയം നിര്‍ണയിക്കുകയെന്ന കാര്യത്തില്‍ സംശയമില്ല. ബാബരിയുടെ മാത്രമല്ല, സംഘപരിവാര്‍ നോട്ടമിട്ടിരിക്കുന്ന ഒട്ടനവധി പള്ളികളുടെ ഭാവിയും ഇതിനെ ആശ്രയിച്ചിരിക്കും.

ദേശീയത ചര്‍ച്ചയാകുമ്പോള്‍-പി.എ ജലീല്‍ വയനാട്
‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

പ്രത്യേക ഭൂവിഭാഗത്തില്‍ ജനങ്ങള്‍ സ്ഥിരമായി, പരമാധികാരമുള്ള ഭരണത്തിന്‍ കീഴില്‍ ജീവിച്ചാല്‍ അതൊരു രാജ്യമായി മാറുന്നു. എന്നാല്‍ ആ പ്രത്യേക ഭൂവിഭാഗത്തിലെ ജനങ്ങളുടെ ഏകതാ ബോധവും പരസ്പര സ്‌നേഹവും സുഖദുഃഖങ്ങളുടെ മത വര്‍ഗ നിരപേക്ഷ സ്വീകാര്യതയും ചരിത്ര ബോധവുമാണ് ആ രാജ്യത്തെ ദേശ രാഷ്ട്രമാക്കുന്നത്. പാശ്ചാത്യ യൂറോപ്യന്‍ രാജ്യങ്ങളെ ഏകോപിപ്പിച്ചതിനും ചരിത്രബോധം നല്‍കിയതിനും പിന്നില്‍ മതത്തിനോ മതാധിഷ്ഠിത ഭരണകൂടങ്ങള്‍ക്കോ ഉള്ള പങ്ക് നിഷേധിക്കാന്‍ കഴിയില്ല. അതുവഴിയാണവരുടെ ദേശീയത അടയാളപ്പെടുത്തുന്നതും. എന്നാല്‍ ഇന്ത്യന്‍ ദേശീയത രൂപപ്പെടുന്നതില്‍ മതത്തിനോ മതാധിഷ്ഠിത ശക്തികള്‍ക്കോ ഒരു പങ്കുമില്ലെന്നതാണ് വിസ്മയം. നൂറ്റാണ്ടുകള്‍ പിന്നിട്ട കോളനി വാഴ്ചയും അതേതുടര്‍ന്നുണ്ടായ ബ്രിട്ടീഷ് വിരുദ്ധതയുമാണ് ഇന്ത്യന്‍ ദേശീയതക്കാധാരം. ഇന്ത്യന്‍ ദേശീയത രൂപപ്പെടുത്തുന്നതില്‍ ജാതി മത ഭേദമെന്യ ഉള്ളില്‍ ഊറിക്കൂടി ഉറച്ച കോളനി വിരോധമുണ്ട്. ആ അര്‍ഥത്തിലാണ് നമ്മുടെ ചരിത്രത്തെ നോക്കി കാണേണ്ടത്. സ്വാതന്ത്ര്യ പ്രഖ്യാപനമുണ്ടാകുന്നതിനു മുന്‍പ്തന്നെ നമ്മുടെ ഭരണഘടന രൂപീകരണത്തെക്കുറിച്ച്ആലോചിച്ചിട്ടുണ്ട്.
മത, വര്‍ഗ വേര്‍തിരുവുകള്‍ക്കതീതമായ ഭരണഘടന ഉണ്ടാക്കാനുള്ള പരിശ്രമം രണ്ടു വര്‍ഷവും ഒന്‍പതു മാസവും 18 ദിവസവും നീണ്ടുനിന്നു. രാജ്യത്തിനു ഒരൗദ്യോഗിക മതമില്ലാത്ത രീതിയില്‍, മതേതരമായി ഭരണഘടന സങ്കല്‍പിക്കപ്പെട്ടു. എന്നാല്‍ ഭൂരിപക്ഷ ന്യൂനപക്ഷ വിശ്വാസികളെ ഉള്‍ക്കൊണ്ട് പോകാനും അവരവരുടെ സംസ്‌കാരങ്ങളോട് കൂറുപുലര്‍ത്തി സമഭാവനയോടെ മുന്നോട്ടുപോകാനും ആഹ്വാനം ചെയ്യുന്നതായി ഭരണഘടനയുടെ സൂക്ഷ്മ വായന വ്യക്തമാക്കുന്നു. ഭരണഘടനയുടെ മുഖവുര തന്നെ സത്താപരമായി എന്താണ് ആ പ്രമാണത്തിന്റെ അവതരണ താത്പര്യമെന്ന് വ്യക്തമാക്കുന്നതാണ്. ജനങ്ങളാല്‍ എഴുതപ്പെട്ട എന്ന തുടക്കം അതിന്റെ മാനവിക മുഖമാണ് തുറക്കപ്പെടുന്നത്.
ദൈവനാമത്തില്‍ എന്ന് തുടങ്ങണമെന്ന് ശഠിച്ച എച്ച്.വി കമ്മത്തിന്റെ വാദമോ, പരമേശ്വര നാമത്തില്‍ വേണമെന്ന് വാദിച്ച ഗോവിന്ദ മാളവ്യയുടെ താല്‍പര്യമോ അല്ല ഇന്ത്യയുടെ മത നിരപേക്ഷ ഭരണ ഘടനാനിര്‍മാണ സമിതി പരിഗണിച്ചത്. ഇന്ത്യ-പാക് വിഭജനത്തിന്റെ വേരുകള്‍ ചെന്നെത്തുന്ന പരിസരം ഹിന്ദു-മുസ്‌ലിം വിദ്വേഷത്തിന്റേതാണ്. താല്‍പര്യമില്ലാതെ നാട് കടത്തപ്പെട്ടവര്‍ ഇരു ഭാഗത്തുമുണ്ട്. മാനവിക ചിന്തകളെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ജയിച്ചടക്കിയതാണ് വിഭജനത്തിന്റെ കാതല്‍. ഇവിടെ നിരപരാധികളുടെ മനഃസാക്ഷി വായിക്കാന്‍ ഭരണഘടനാ നിര്‍മാണ സഭക്ക് കഴിഞ്ഞിട്ടുണ്ട്. പാകിസ്ഥാനിലേക്കു പോയവര്‍ തിരിച്ചുവന്നാല്‍ ഇന്ത്യന്‍ പൗരത്വം അവര്‍ക്കു നല്‍കിയേ തീരുവെന്ന് വാദിച്ച ബീഹാറുകാരന്‍ ബ്രിജേഷ് മിശ്രയെ ഓര്‍ക്കുന്നത് അതുകൊണ്ടാണ്. പൗരാവകാശങ്ങളുടെ നീണ്ട വിശദീകരണം 5 മുതല്‍ 11 വരെ അനുഛേദങ്ങള്‍ പറയുന്നത്. പൗരനെ എങ്ങനെ നാടുകടത്താമെന്നല്ല അവനെ എങ്ങനെ ഉള്‍ക്കൊള്ളാമെന്നതിന്റെ വിവരണമാണത്. എന്നാല്‍ ഭരണഘടനയുടെ പിറവിയില്‍ തന്നെ അതില്‍ അസഹിഷ്ണുത കാണിച്ചവരും ചോദ്യംചെയ്തവരുമുണ്ട്. രാഷ്ട്രത്തെ ഒറ്റക്കല്ലില്‍ കൊത്തിയെടുക്കാനുള്ള അവരുടെ ശ്രമത്തിന് കോളനി വാഴ്ചയുടെ പഴക്കമുണ്ട്. അവരുടെ താല്‍പര്യത്തിന് എതിരുനിന്ന പ്രധാന ശക്തി രാഷ്ട്ര പിതാവായിരുന്നു. മഹാത്മജിയെ വകവരുത്തിയതിലൂടെയും ഇപ്പോഴും വീണ്ടും വീണ്ടും കൊന്നുകൊണ്ടിരിക്കുന്നതിലൂടെയും അവരുടെ ലക്ഷ്യത്തിലേക്കു അടുത്തുകൊണ്ടിരിക്കുന്നു.
ബഹുസ്വര സങ്കര സംസ്‌കാരങ്ങളുടെ നിലനില്‍പ്പും വളര്‍ച്ചയും അംഗീകരിക്കാന്‍ കഴിയാത്തവര്‍ ഒരു രാഷ്ട്രമെന്ന നിലക്ക് രാഷ്ട്രരൂപീകരണത്തിന്റെ ചരിത്രമറിയാത്തവരും ദേശീയ പൈതൃകത്തിന്റെ ഘടന അറിയാത്തവരുമാണ്. ദ്രാവിഡ അടിത്തറയിലേക്ക് പിന്നീട് ഉള്‍ച്ചേര്‍ക്കപ്പെട്ട സംസ്‌കാരങ്ങളാണ് ആര്യ, ബൗദ്ധ പൗരസ്ത്യ, പൗരസ്‌ത്യേതര അടരുകള്‍. ഈ കൂടിക്കലര്‍ന്ന ബഹുപാളികളെ വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്ത ഒരു ചരിത്ര പശ്ചാത്തലം ബോധപൂര്‍വം മറന്നുകൊണ്ട് വ്യക്തികളുടെ പ്രാഥമിക പരിഗണനയിലുള്ള ഐച്ഛിക വിഷയമായ വസ്ത്രത്തിലും ഭക്ഷണത്തില്‍പോലും ഇടപെടുന്ന അവസ്ഥ സാമൂഹ്യഘടനയെ തകര്‍ക്കുമെന്നതില്‍ സംശയിക്കേണ്ടതില്ല. ഇന്ത്യയുടെ നാനാത്വത്തിലുള്ള ഏകത്വമെന്ന കാഴ്ചപ്പാട് അംഗീകരിക്കപ്പെടണം. ബഹുസ്വര സങ്കര സംസ്‌കാരം സംരക്ഷിക്കപ്പെട്ടുകൊണ്ടുള്ള ദേശീയ ബോധങ്ങളാണുണ്ടാകേണ്ടത്. മറിച്ചുള്ള വികാരങ്ങളെ ദേശീയതയെന്ന് വിളിക്കാന്‍ കഴിയില്ല.
ഇന്ത്യയുടെ ദേശീയ കവിയാണ് രവീന്ദ്രനാഥ ടാഗോര്‍. ടാഗോര്‍ ദേശീയതയെ നിര്‍വചിച്ചിട്ടുണ്ട്. അത് മാനവികതയില്‍ അധിഷ്ഠിതമാണ്. മാനവികതയില്ലാത്ത ദേശീയത ശാപമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അത് സകല തിന്മയുടെയും മൂലഹേതുവാകുമെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്ന് പുലര്‍ന്നിരിക്കുകയാണ്. മനുഷ്യത്വത്തിനപ്പുറമുള്ള രാജ്യ സ്‌നേഹത്തെപ്പോലും അദ്ദേഹം ശക്തിയായി അപലപിച്ചു. ശാന്തിനികേതനില്‍ താന്‍ നിര്‍മിച്ച സര്‍വകലാശാലയുടെ ആപ്തവാക്യം ‘യത്ര വിശ്വം ഭവത് ഏക നീഡം’ എന്നതായിരുന്നു. അഥവാ ഈ ലോകം മുഴുവന്‍ ഒരു പക്ഷികൂടായിതീരുക വിവിധ വര്‍ണങ്ങളില്‍, വൈവിധ്യമേറിയ കൊഞ്ചലുകളുള്ള കിളിക്കൂടായി ലോകം മാറണമെന്നാഗ്രഹിച്ചു അദ്ദേഹം.
‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.
സത്യാന്വേഷി-പ്രതിഛായ
സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്.

‘അത് വക്കീലിനോട് ഇനി മുതല്‍ വാദിക്കരുതെന്ന് ആവശ്യപ്പെടുന്നതുപോലെയാണ്. ഒരു മാധ്യമപ്രവര്‍ത്തകനോട് എങ്ങനെയാണ് എഴുതരുതെന്ന് ആവശ്യപ്പെടാനാകുക? നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹമതിന് മറുപടി പറയാന്‍ ബാധ്യസ്ഥനാണ്. പക്ഷേ ഒരാള്‍ അഭിപ്രായം പറയുന്നതിനെ എങ്ങനെയാണ് മുന്‍കൂട്ടി എതിര്‍ക്കാന്‍കഴിയുക?’ സുപ്രീംകോടതിയിലെ പ്രമുഖന്യായാധിപന്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റേതാണ് ഈകുറിക്കുകൊള്ളുന്ന വാക്കുകള്‍. ‘ആള്‍ട്ട്‌ന്യൂസ് സ്ഥാപകനും മാധ്യമപ്രവര്‍ത്തകനുമായ മുഹമ്മദ്‌സുബൈറിനെ സമൂഹമാധ്യമമായ ട്വിറ്ററില്‍ എഴുതുന്നതില്‍നിന്ന് തടയണമെന്ന ഉത്തര്‍പ്രദേശ് പൊലീസിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു രാജ്യത്തെ അത്യുന്നത നീതിപീഠം. സമൂഹമാധ്യമങ്ങളിലെ തെറ്റായവിവരങ്ങളുടെ വസ്തുതാന്വേഷകനായി പ്രസിദ്ധനായ സുബൈറിനെ തുടരെത്തുടരെ കേസുകളുമായി വരിഞ്ഞുമുറുക്കി കാലാകാലത്തേക്ക് തുറുങ്കിലടക്കാനും ബി.ജെ.പി സര്‍ക്കാരുകള്‍ക്കെതിരെ പ്രതികരിക്കാതിരിക്കാനുമായി ഇട്ട പദ്ധതിയെ പൊളിച്ചടുക്കുകയായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്. നാലരക്കൊല്ലംമുമ്പ് ട്വീറ്റ്‌ചെയ്ത ഒരു വിഷയത്തിന്റെ പേരിലായിരുന്നു യു.പി സര്‍ക്കാര്‍ സുബൈറിനെ അറസ്റ്റ്‌ചെയ്ത് ജയിലിടച്ചത്. ജൂണ്‍ 27ന് അറസ്റ്റുചെയ്ത സുബൈറിനെ സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യത്തെതുടര്‍ന്ന് മോചിപ്പിച്ചത് ജൂലൈ 21നായിരുന്നു; കൃത്യം 23 ദിവസത്തിനുശേഷം. ഡല്‍ഹിക്കുപുറമെ യു.പിയില്‍ ആറു കേസുകളാണ് സുബൈറിനെതിരെ ചുമത്തിയത്. ഓരോ കേസിലും ജാമ്യം നേടുമ്പോള്‍ വൈകാതെ മറ്റൊരു കേസില്‍ അറസ്റ്റുരേഖപ്പെടുത്തി യുവാവിന്റെ മോചനം വൈകിക്കലായിരുന്നു തന്ത്രം. എന്നാല്‍ ഇത് തിരിച്ചറിഞ്ഞായിരുന്നു കോടതിയുടെ ഇടപെടല്‍. എഫ്.ഐ.ആറുകള്‍ റദ്ദാക്കിയില്ലെങ്കിലും എല്ലാകേസുകളും ഡല്‍ഹി കോടതിയിലേക്ക് മാറ്റാനും സുബൈറിന് ഇടക്കാലം ജാമ്യം നല്‍കി വിട്ടയക്കാനുമായിരുന്നു 21ലെ വിധി.
ഇന്ത്യയുടെ പാരമ്പര്യമാണ് സത്യം. മുണ്ഡകോപനിഷത്തിലെ ‘സത്യമേവ ജയതേ’ ആണ് രാജ്യത്തിന്റെ ഔദ്യോഗികചിഹ്നത്തില്‍ ആലേഖന ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ സത്യം കണ്ടെത്തി അവതരിപ്പിക്കുന്ന ആരും ആര്‍ഷഭാരത പാരമ്പര്യത്തെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. മാധ്യമപ്രവര്‍ത്തകോട്, വിശേഷിച്ച് സര്‍ക്കാരിനെതിരെ പ്രതികരിക്കുന്നവരോട് ബി.ജെ.പി ഭരണകൂടങ്ങള്‍ പൊലീസിനെ ഉപയോഗിച്ച് ചെയ്തുകൂട്ടുന്നതെന്തെല്ലാമാണെന്നതിന് മികച്ച തെളിവാണ് സുബൈറിന്റെ അറസ്റ്റും തുടര്‍ന്നുള്ള സംഭവങ്ങളും. എന്നാല്‍ ഇതിന് നേര്‍വിപരീതമായിരുന്നു രാഹുല്‍ഗാന്ധിക്കെതിരായി വ്യാജ വീഡിയോ സംപ്രേഷണംചെയ്തതിന് ‘ടൈംസ് നൗ’ ടി.വി അവതാരകന്‍ രോഹിത് രഞ്ജന് അനുകൂലമായ ബി.ജെ.പി സര്‍ക്കാരിന്റെ നീക്കം. രാഹുല്‍ഗാന്ധി രാജസ്ഥാനില്‍ ടെയ്‌ലറെ കൊലപ്പെടുത്തിയ യുവാക്കളെ കുട്ടികളല്ലേ എന്നു വിളിച്ചെന്ന വ്യാജ പ്രചാരണം നടത്തിയതിന് കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ പൊലീസ് രോഹിത്തിനെ അറസ്റ്റ്‌ചെയ്യാനെത്തിയപ്പോള്‍ മറ്റൊരു കേസ് ചുമത്തി അറസ്റ്റില്‍നിന്ന് രക്ഷിച്ചെടുക്കുകയായിരുന്നു ഡല്‍ഹി പൊലീസ്. പഴയ ഹിന്ദിസിനിമയിലെ ഒരു ഡയലോഗ് പങ്കുവെച്ചായിരുന്നു സുബൈറിന്റെ നാലരവര്‍ഷം മുമ്പത്തെ ട്വീറ്റ്. വിദ്വേഷ പ്രചാരകരോട് വിട്ടുവീഴ്ചയില്ലെന്നാണ് 33 കാരനായ സുബൈറിന്റെ സുധീര പ്രഖ്യാപനം.
സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്. നിമിഷങ്ങളെന്നോണം വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്ന നുണ ഫാക്ടറികളുടെ ഓശാരത്തില്‍ അധികാരത്തിലെത്തുന്ന ഭരണകൂടങ്ങള്‍ക്കാണ് ആള്‍ട്ട്‌ന്യൂസ് പ്രധാനമായും വെല്ലുവിളിയുയര്‍ത്തിയത്. സുബൈറിന്റെ ഫാക്ട്‌ചെക് വാര്‍ത്തകള്‍ ലോകത്തെ ഉന്നതമാധ്യമങ്ങള്‍വരെ എടുത്തുകൊടുക്കാനാരംഭിച്ചു. പ്രവാചകനെതിരെ ബി.ജെ.പി വക്താവ് നൂപുര്‍ശര്‍മ നടത്തിയ വിവാദ പ്രസ്താവത്തിന്റെ വീഡിയോ അതേപടി ആള്‍ട്ട്‌ന്യൂസ് പ്രസിദ്ധപ്പെടുത്തിയതാണ് സത്യത്തില്‍ സുബൈറിനെ നോട്ടമിട്ടിരുന്ന ബി.ജെ.പി നേതാക്കളെ പെട്ടെന്ന് പൊലീസിനെ വിട്ട് അറസ്റ്റുചെയ്യാന്‍ നിര്‍ബന്ധിച്ചത്. എന്നാല്‍ ഇതാണ് കാരണമെന്ന് പറയാതെ നാലര വര്‍ഷം മുമ്പത്തെ കാര്യമാണ് പറഞ്ഞതെന്നുമാത്രം. വിവാഹേതര ബന്ധമുണ്ടെന്നതിന് ഭാര്യയെ ഭര്‍ത്താവ് മര്‍ദിക്കുന്നതിന്റെ ദൃശ്യം കാട്ടി അത് ‘ലൗ ജിഹാദാ’ണെന്ന് പ്രചരിപ്പിക്കുന്നവരെപോലുള്ളവരെയും സുബൈര്‍ തുറന്നുകാട്ടി. മേയില്‍ ജ്ഞാന്‍വ്യാപി പള്ളി വിവാദത്തിലും തീവ്ര ഹിന്ദുത്വവാദികള്‍ക്കെതിരെ സുബൈര്‍ നിരവധി പോസ്റ്റുകളിട്ടിരുന്നു. ദേശീയ മാധ്യമങ്ങളിലെ അവതാരകരുടെ തനിനിറം തുറന്നുകാട്ടുകയും സുബൈറിന്റെ പ്രധാന ജോലിയായിരുന്നു. സുബൈറിന്റെ വരുമാനം ലാഭം പ്രതീക്ഷിക്കാതെ സംഭാവനയിലൂടെ പ്രവര്‍ത്തിക്കുന്ന ആള്‍ട്ട്‌ന്യൂസില്‍നിന്ന് കിട്ടുന്ന തുച്ഛമായ വേതനമാണ്. സ്ഥാപനത്തിന്റെ ഉടമകളായ പ്രാവ്ദ മീഡിയ ഫൗണ്ടേഷന്റെ ഡയറക്ടര്‍മാരിലൊരാളാണിപ്പോള്‍. ബെംഗളൂരുവില്‍ ജനിച്ച സുബൈറിന്റെ സ്‌കൂള്‍-കോളജ് വിദ്യാഭ്യാസവും അവിടെയായിരുന്നു.
ലണ്ടനിലെത്തി മഞ്ഞപ്പട
26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി.

കൊച്ചി: 26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി. ഗോവയില്‍ നടന്ന റിലയന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്‌മെന്റ് ലീഗില്‍ റണ്ണേഴ്‌സ് അപ്പായാണ് ബ്ലാസ്‌റ്റേഴ്‌സ് നെക്സ്റ്റ് ജെന്‍ കപ്പിന് യോഗ്യത നേടിയത്. പ്രമുഖ പ്രീമിയര്‍ ലീഗ് ക്ലബ്ബുകളുടെ യൂത്ത് ടീമുകളെയാണ് ബ്ലാസ്‌റ്റേഴ്‌സ് നേരിടുന്നത്. ബെംഗളൂരു എഫ്‌സി, റിലയന്‍സ് ഫൗണ്ടേഷന്‍ യങ് ചാമ്പ്‌സ് എന്നീ ടീമുകളും ഇന്ത്യയില്‍ നിന്ന് മത്സരത്തിനുണ്ട്.
നിലവിലെ ചാമ്പ്യന്‍മാരായ ചെല്‍സി എഫ്‌സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, സതാംപ്ടണ്‍ എഫ്‌സി എന്നിവയാണ് ഇംഗ്ലീഷ് ടീമുകള്‍. അണ്ടര്‍ 21 താരങ്ങളാണ് ബ്ലാസ്‌റ്റേഴ്‌സിനായി ബൂട്ടണിയുന്നത്. രണ്ട് അണ്ടര്‍ 23 താരങ്ങളും ടീമിലുണ്ട്. പ്രീമിയര്‍ ലീഗും ഇന്ത്യന്‍ സൂപ്പര്‍ലീഗും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് നെക്സ്റ്റ് ജെന്‍ കപ്പ് സംഘടിപ്പിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് ടീം: സച്ചിന്‍ സുരേഷ്, മുഹമ്മദ് മുര്‍ഷിദ്, മുഹീത് ഷബീര്‍ ഖാന്‍, മുഹമ്മദ് ബാസിത്, ഹോര്‍മിപാം റൂയിവാ, ബിജോയ് വി, തേജസ് കൃഷ്ണ, മര്‍വാന്‍ ഹുസൈന്‍, ഷെറിന്‍ സലാറി, അരിത്ര ദാസ്, മുഹമ്മദ് ജാസിം, ജീക്‌സണ്‍ സിങ്, ആയുഷ് അധികാരി, ഗിവ്‌സണ്‍ സിങ്, മുഹമ്മദ് അസര്‍, മുഹമ്മദ് അജ്‌സല്‍, മുഹമ്മദ് അയ്‌മെന്‍, നിഹാല്‍ സുധീഷ്. തോമക് ഷ്വാസാണ് മുഖ്യ പരിശീലകന്‍. ടി.ജി പുരുഷോത്തമന്‍ സഹപരിശീലകന്‍.