Connect with us

india

കോണ്‍ഗ്രസിന് പിഴച്ചതോ അതോ ബി.ജെ.പിക്ക് വിധിച്ചതോ

ഉത്തര്‍ പ്രദേശ്, പഞ്ചാബ്, മണിപ്പൂര്‍, ഉത്തരാഖണ്ഡ്, ഗോവ എന്നീ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നു കഴിഞ്ഞു.

Published

on

ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശ്, പഞ്ചാബ്, മണിപ്പൂര്‍, ഉത്തരാഖണ്ഡ്, ഗോവ എന്നീ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നു കഴിഞ്ഞു. അഞ്ചില്‍ നാലിടത്തും ബി.ജെ.പി ഭരണം നിലനിര്‍ത്തിയപ്പോള്‍ പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടിയുടെ തേരോട്ടത്തില്‍ വന്‍ തോക്കുകള്‍ കടപുഴകി വീണു. എന്നാല്‍ ഈ തിരഞ്ഞെടുപ്പില്‍ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് ഏറെ സാധ്യതകളുണ്ടായിരുന്ന മൂന്ന് സംസ്ഥാനങ്ങളേയാണ് കയ്യില്‍ നിന്നും അകറ്റിക്കളഞ്ഞത്. രണ്ട് മാസം മുമ്പ് നവജ്യോത് സിങ് സിദ്ദു പഞ്ചാബ് പി.സി.സി അധ്യക്ഷ സ്ഥാനം രാജിവെക്കാന്‍ തയാറായപ്പോള്‍ ആ രാജി സ്വീകരിക്കാതെ സിദ്ദുവിനെ സംസ്ഥാനത്തിന്റെ പൂര്‍ണ ചുമതല ഏല്‍പിച്ചത് കോണ്‍ഗ്രസിന് സംഭവിച്ച ഏറ്റവും വലിയ അമളികളിലൊന്നാണ്. യാഥാര്‍ത്ഥ്യം മനസിലാക്കുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് അന്ന് സംഭവിച്ച പിഴവിന്റെ വിലയാണ് ഇന്ന് ആംആദ്മി പാര്‍ട്ടി പഞ്ചാബില്‍ കൊയ്‌തെടുത്തത്. ചുരുങ്ങിയത് രണ്ട് സംസ്ഥാനങ്ങളിലെങ്കിലും ഭരണത്തിലെത്തേണ്ടിയിരുന്നത് കോണ്‍ഗ്രസായിരുന്നു. ആറു മാസം മുമ്പ് വരെ പൊതു കാഴ്ചപ്പാട് എന്നത് കോണ്‍ഗ്രസ് പഞ്ചാബ് നിലനിര്‍ത്തുമെന്നും അതോടൊപ്പം ഉത്തരാഖണ്ഡ് പിടിക്കുമെന്നുമായിരുന്നു.

ഗോവയില്‍ പാര്‍ട്ടിയില്‍ നിന്നും പലരും മറുകണ്ടം ചാടിയെങ്കിലും അതികാരം പിടിക്കല്‍ ബാലികേറാ മലയായിരുന്നില്ല. കാരണം ഗോവയിലെ ബി.ജെ.പി സര്‍ക്കാറിനെതിരെ ഭരണ വിരുദ്ധ വികാരം അത്രമേല്‍ ശക്തമായിരുന്നു. പഞ്ചാബില്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിനെ മാറ്റി ചന്നിയെ മുഖ്യമന്ത്രി സ്ഥാനത്തെത്തിക്കുകയും സിദ്ദുവിനെ പി.സി.സി അധ്യക്ഷനാക്കുകയും ചെയ്തു. പി. സി.സി അധ്യക്ഷനായതോടെ ശക്തനായ സിദ്ദു എല്ലാമെല്ലാമായി മാറി. ചന്നിയെ മുഖ്യമന്ത്രിയാക്കുക വഴി സംസ്ഥാനത്തിന് ആദ്യ ദളിത് മുഖ്യമന്ത്രി എന്നത് മികച്ച നീക്കമായിരുന്നു. പക്ഷേ ചന്നിയുടെ അവസരങ്ങളെ തല്ലിക്കെടുത്താന്‍ മത്സരിച്ച സിദ്ദുവിനെ താഴെ ഇറക്കാന്‍ അജ്ഞാത കാരണങ്ങളാല്‍ കോണ്‍ഗ്രസ് ധൈര്യം കാണിച്ചില്ല.

ഉത്തരാഖണ്ഡിലും കാര്യങ്ങള്‍ കൈവിട്ടതിന് പിന്നില്‍ തൊഴുത്തില്‍ കുത്തു തന്നെ. ഹരീഷ് റാവത്തിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അധികാരം കോണ്‍ഗ്രസ് നല്‍കിയില്ല. പഞ്ചാബിനെ പോലെ തന്നെ ഉത്തരാഖണ്ഡിലും കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിക്കെതിരെ മത്സരം കാഴ്ചവെക്കുന്നതിന് പകരം പരസ്പരം പഴി ചാരുന്നതിനായാണ് മത്സരിച്ചത്. യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസിനായി കാത്തു നിന്ന സംസ്ഥാനമായിരുന്നു ഉത്തരാഖണ്ഡ്. മൂന്ന് മാസത്തിനിടെ തൊഴുത്തില്‍ കുത്തിന്റെ പേരില്‍ രണ്ട് മുഖ്യമന്ത്രിമാരെ പരീക്ഷിച്ച് തളര്‍ന്ന അവസ്ഥയിലായിരുന്നു സംസ്ഥാനത്ത് ബി.ജെ.പിയെന്ന കാര്യം വിസ്മരിക്കരുത്. ബി.ജെ.പി ഒരു തരത്തിലും സംസ്ഥാനത്ത് തിരിച്ചു വരില്ലെന്നതായിരുന്നു അവസ്ഥ. എന്നാല്‍ ബി.ജെ.പിയെ വിജയിപ്പിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ മത്സരിച്ചു.

ഗോവയില്‍ തീര്‍ച്ചയായും സംഘടനാപരമായി തന്നെ ക്ഷീണിച്ച അവസ്ഥയിലായിരുന്നു കോണ്‍ഗ്രസ്. എങ്കിലും പാര്‍ട്ടിക്ക് മികച്ച അവസരമുണ്ടായിരുന്നു. ബി.ജെ.പി സര്‍ക്കാറിനെതിരായ ജനങ്ങളുടെ വികാരം പാര്‍ട്ടിക്ക് അനുകൂലമാക്കാന്‍ കഴിഞ്ഞില്ല. തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത് ഇതാണ്. സംസ്ഥാനത്ത് ജനങ്ങളെ പിടിച്ചിരുത്താന്‍ കഴിയുന്ന ഏക ബി.ജെ.പി നേതാവായിരുന്ന മനോഹര്‍ പരീക്കറിന്റെ അഭാവത്തിലാണ് ബി.ജെ.പി മത്സരിച്ചതെന്നകാര്യം മറക്കരുത്. പ്രചാരണത്തിലുടനീളം അവ്യക്തതകളും അസ്വാരസ്യങ്ങളും ബി.ജെ.പി ക്യാമ്പില്‍ പ്രകടമായിരുന്നു. എന്നാല്‍ ഭരണം പിടിക്കാനുള്ള വ്യഗ്രതയോ, സഖ്യം രൂപീകരിക്കാനുള്ള നയമോ കോണ്‍ഗ്രസ് പ്രകടിപ്പിച്ചില്ല.

മണിപ്പൂരിലും കോണ്‍ഗ്രസിനെ പിന്നാക്കം വലിച്ചത് സംസ്ഥാനത്തെ നേതാക്കന്‍മാര്‍ തമ്മിലുള്ള വിശ്വാസക്കുറവാണ്. കഴിഞ്ഞ തവണ വിജയിച്ചതിന് ശേഷം പലരും ബി.ജെ.പി പക്ഷത്തേക്ക് ചാഞ്ഞതിനാല്‍ ഇത്തവണയും മണിപ്പൂരിലും ഗോവയിലും സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ പാര്‍ട്ടിക്ക് തന്നെ പൂര്‍ണ വിശ്വാസമില്ലായിരുന്നുവെന്നതാണ് വസ്തുത. അഞ്ച് സംസ്ഥാനങ്ങളിലേയും കോണ്‍ഗ്രസിന്റെ മോശം പ്രകടനത്തേക്കാളും നാലിടത്ത് ബി.ജെ.പി ഭരണം നിലനിര്‍ത്തിയതാണ് തിരഞ്ഞെടുപ്പ് ഫലത്തെ വേറിട്ടതാക്കുന്നത്. വിലക്കയറ്റം, തൊഴിലില്ലായ്മ, കോവിഡ് മഹാമാരിയുടെ കാലത്തെ സര്‍ക്കാറിന്റെ കെടുകാര്യസ്ഥത, കര്‍ഷക പ്രക്ഷോഭം തുടങ്ങി നിരവധി എതിര്‍ ഘടകങ്ങളുണ്ടായിട്ടും യു.പിയില്‍ ബി.ജെ.പി വോട്ടിങ് ശതമാനത്തില്‍ വര്‍ധനവാണുണ്ടാക്കിയത്.

യു.പിയിലെ ബി.ജെ.പി വിജയത്തിന് പിന്നില്‍ പ്രധാനമായും മൂന്ന് ഘടകങ്ങളാണുള്ളത്. ഒന്ന് യോഗി ആദിത്യനാഥ് എന്ന മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബി.ജെ.പിക്ക് അനുകൂലമായി കാര്യങ്ങളെ മാറ്റുന്നതില്‍ നിര്‍ണായകമായി. മോദിയെ പോലെ ഭിന്നിപ്പുണ്ടാക്കാന്‍ കഴിയുന്നയാളാണെങ്കില്‍ പോലും മോദിക്കു ശേഷം ജനത്തെ ഇളക്കി വിടാന്‍ കഴിയുന്ന ഒരു നേതാവായി യോഗി ഉയര്‍ന്നു കഴിഞ്ഞു. അദ്ദേഹത്തിന്റെ അഞ്ചു വര്‍ഷത്തെ ഭരണ കാലം ഏറെ വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു. സി.എ.എ വിരുദ്ധ പ്രതിഷേധക്കാരെ കൈകാര്യം ചെയ്തതിലും ഭിന്നാഭിപ്രായക്കാര്‍ക്കെതിരായ നടപടിയുടെ കാര്യത്തിലും തനിക്കെതിരെ ഉയരുന്ന സ്വരങ്ങളെ അടിച്ചമര്‍ത്തുന്ന കാര്യത്തിലും മോദിയുടെ രീതി ഏറെ വിവാദങ്ങള്‍ ക്ഷണിച്ചു വരുത്തിയിരുന്നു. തന്റേതായ സവിശേഷമായ ഏകാധിപത്യ രീതിയാണ് യോഗി കൊണ്ടുവന്നത് മറ്റു ബി.ജെ.പി മുഖ്യമന്ത്രിമാര്‍ ഇത് അനുകരിക്കാന്‍ മത്സരിക്കുകയും ചെയ്തു. തീവ്ര ഹിന്ദുത്വയ്ക്ക് പുറമെ അധികാരം തന്നില്‍ കേന്ദ്രീകരിച്ച് പൊലീസിനെ വലിയ രൂപത്തില്‍ ഉപയോഗിച്ച് പ്രതിപക്ഷത്തെ പൂര്‍ണമായും അവഗണിക്കുന്ന, സ്വന്തം പാര്‍ട്ടിക്കാരെ പോലും അവഗണിക്കുന്ന ശൈലിയായിരുന്നു യോഗിയുടേത്.

രണ്ടാമതായി ഇത്തവണത്തെ പ്രധാന വാദം ബി.ജെ.പിയ്ക്ക് മണ്ഡല്‍ വോട്ടുകള്‍ നഷ്ടമാകുമെന്നായിരുന്നു. ഇത് സംഭവിച്ചില്ലെന്നു മാത്രമല്ല, ഒ.ബി.സി വോട്ടുകള്‍ കൂടുതല്‍ സമാഹരിക്കാനും ബി.ജെ.പിക്കായി. ഇത് സൂചിപ്പിക്കുന്നത് ഹിന്ദു വോട്ടുകള്‍ മുമ്പൊന്നുമില്ലാത്ത വിധം കൂടുതലായി ബി.ജെ.പിയില്‍ ദ്രുവീകരിക്കപ്പെട്ടുവെന്നാണ്. 1989നു ശേഷം മറ്റൊരു പാര്‍ട്ടിക്കും ഇത്തരത്തില്‍ യു.പിയില്‍ വോട്ടു വിഹിതം കരസ്ഥമാക്കാനായില്ല. ഇതെല്ലാം സൂചിപ്പിക്കുന്നത് വോട്ടു വിഹിതം ഉയര്‍ത്താന്‍ ഏക വഴി ഹിന്ദു-മുസ്‌ലിം വിഭജന തന്ത്രമാണെന്നതാണ്.

മൂന്നാമത്തെ കാര്യം വിലക്കയറ്റം, തൊഴിലില്ലായ്മ, കോവിഡ് കാലത്തെ ദുരിതം എന്നിവ കാരണം സര്‍ക്കാറിനെതിരായുണ്ടായിരുന്ന ഭരണ വിരുദ്ധ വികാരം മറികടക്കാന്‍ റേഷന്‍ വിതരണവും ക്ഷേമ നടപടികളും അവസാന നിമിഷം ബി.ജെ.പി ഫലപ്രദമായി ഉപയോഗപ്പെടുത്തിയതാണ്. നേരത്തെ ബ്രാഹ്മണ-ബനിയ പാര്‍ട്ടിയായി അറിയപ്പെട്ടിരുന്ന ബി.ജെ.പി ഈ തിരഞ്ഞെടുപ്പോടെ ഒ.ബി.സി, ദളിത് വോട്ടര്‍മാരെ കൂടി തങ്ങളുടെ പക്ഷത്തേക്ക് എത്തിച്ചു.

Continue Reading
Click to comment

Leave a Reply

Your email address will not be published.

india

സ്മൃതിയുടെ മകളുടെ റസ്റ്റോറന്റിന്റെ മദ്യ ലൈസന്‍സ് അനധികൃതം

വടക്കന്‍ ഗോവയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന് റിപ്പോര്‍ട്ട്.

Published

on

പനജി: വടക്കന്‍ ഗോവയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന് റിപ്പോര്‍ട്ട്. മരിച്ചയാളുടെ പേരിലാണ് ലൈസന്‍സ് പുതുക്കിയതെന്നാണ് ആരോപണം. ഇതേത്തുടര്‍ന്ന് ഗോവ എക്‌സൈസ് കമ്മിഷണര്‍ നാരായണ്‍ എം. ഗാഡ് ലൈസന്‍സ് റദ്ദാക്കാതിരിക്കണമെങ്കില്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുകയാണ്.

ഗോവയിലെ അസന്‍ഗൗവിലാണ് സ്മൃതിയുടെ മകള്‍ സോയിഷ് ഇറാനിയുടെ പോഷ് റസ്റ്ററന്റായ സില്ലി സോള്‍സ് കഫേ ആന്റ് ബാര്‍ ഉള്ളത്. ബാറിനുള്ള ലൈസന്‍സ് കൃത്രിമ രേഖകള്‍ നല്‍കിയാണ് ഉടമകള്‍ കൈവശപ്പെടുത്തിയതെന്ന് അഭിഭാഷകനായ എയ്‌റിസ് റോഡ്രിഗസ് നല്‍കിയ പരാതിയിലാണ് ജൂലൈ 21ന് എക്‌സൈസ് കമ്മിഷണര്‍ നോട്ടിസ് അയച്ചത്. വിഷയം ജൂലൈ 29ന് കോടതി പരിഗണിക്കും.
കഴിഞ്ഞമാസമാണ് ലൈസന്‍സ് പുതുക്കിയത്. എന്നാല്‍ ലൈസന്‍സിന്റെ ഉടമ ആയിരുന്ന ആന്തണി ഡിഗാമ 2021 മേയ് 17ന് അന്തരിച്ചിരുന്നു. ഡിഗാമയുടെ ആധാര്‍ കാര്‍ഡിലെ വിവരം അനുസരിച്ച് മുംബൈയിലെ വിലേ പാര്‍ലെയിലെ താമസക്കാരനാണിയാള്‍. ഇയാളുടെ മരണ സര്‍ട്ടിഫിക്കറ്റ് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍നിന്ന് റോഡ്രിഗസിന് ലഭിച്ചിട്ടുമുണ്ട്.

ആറുമാസത്തിനുള്ളില്‍ ലൈസന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യുമെന്നാണ് അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നതെന്ന് സംസ്ഥാന എക്‌സൈസ് വിഭാഗം പറയുന്നു.വിവരാവകാശ നിയമപ്രകാരമാണ് റോഡ്രിഗസ് വിവരങ്ങള്‍ ശേഖരിച്ചത്. സില്ലി സോള്‍സ് കഫേ ആന്റ് ബാറിന് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതിന് റസ്റ്ററന്റ് ലൈസന്‍സ് ഇല്ലെന്നും അഭിഭാഷകനായ റോഡ്രിഗസ് പറയുന്നു.

Continue Reading

india

സിഖ് വിദ്യാര്‍ഥികളോട് തലപ്പാവും കൃപാണും ധരിക്കരുതെന്ന് യു.പിയിലെ സ്‌കൂള്‍

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സ്‌കൂളല്‍ സിഖ് വിദ്യാര്‍ഥികളോട് തലപ്പാവും കൃപാണും ധരിക്കരുതെന്ന് ആവശ്യപ്പെട്ട സംഭവത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ച് പ്രമുഖ സിഖ് മത നേതൃത്വമായ ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി (എസ്.ജി.പി.സി). രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ അജ്ഞാതര്‍ സിഖ് പുരോഹിതനെ മര്‍ദിക്കുകയും മുടി മുറിക്കുകയും ചെയ്ത സംഭവത്തെയും സിഖുകാരുടെ പരമോന്നത മതസംഘടന അപലപിച്ചു.

വ്യാഴാഴ്ച ഉത്തര്‍പ്രദേശിലെ ബറേലിയിലെ സിഖ് സമുദായാംഗങ്ങള്‍ സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ഉത്തരവിനെതിരെ പ്രതിഷേധിച്ചിരുന്നു. ഉത്തരവ് പാലിക്കാത്തതിനാല്‍ കുട്ടികളോട് സ്‌കൂളിലേക്ക് പ്രവേശിക്കരുതെന്ന് പറഞ്ഞതായും അവര്‍ ആരോപിച്ചു.

Continue Reading

india

ഇന്ത്യയില്‍ ഒരു ഡോസ് വാക്‌സിന്‍ പോലും എടുക്കാതെ 4 കോടി ആളുകള്‍

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്.

Published

on

ന്യൂഡല്‍ഹി: ഇന്ത്യയില്‍ യോഗ്യരായ നാലു കോടി ആളുകള്‍ ഇതുവരെ ഒരു ഡോസ് വാക്‌സിന്‍ പോലും സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍. ജൂലൈ 18 വരെ സര്‍ക്കാര്‍ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളില്‍ 1,78,38,52,566 വാക്‌സിന്‍ ഡോസുകള്‍ സൗജന്യമായി നല്‍കിയിട്ടുണ്ടെന്നും രേഖാമൂലമുള്ള മറുപടിയില്‍ വ്യക്തമാക്കി.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്. 90 ശതമാനം പേര്‍ പൂര്‍ണമായി വാക്‌സിന്‍ എടുത്തിട്ടുണ്ടെന്നും കണക്കില്‍ പറയുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.