Connect with us

columns

ലങ്കയില്‍ നാട്ടിയ മഞ്ഞക്കുറ്റികള്‍- കെ.എന്‍.എ ഖാദര്‍

അഴിമതിയും കെടുകാര്യസ്ഥതയും കുടുംബവാഴ്ചയും യാതൊരു തത്വദീക്ഷയുമില്ലാത്ത സാമ്പത്തിക നിലപാടുകളും ശ്രീലങ്കയെ കടകെണിയില്‍ വീഴ്ത്തി. സമാനതകളില്ലാത്ത വിലക്കയറ്റവും പണപ്പെരുപ്പവും ഭക്ഷ്യക്ഷാമവും പട്ടിണിയും വൈദ്യുതി ക്ഷാമവും ഇന്ധനക്ഷാമവും ശ്രീലങ്കന്‍ ജനതയെ കലാപകാരികളാക്കി.

Published

on

കെ.എന്‍.എ ഖാദര്‍

ശ്രീലങ്കയില്‍നിന്ന് കേരളത്തിനും ചിലത് പഠിക്കാനുണ്ട്. ആ പാഠം ഭരിക്കുന്നവരാണ് ആദ്യം ഉള്‍കൊള്ളേണ്ടത്. ഒന്നുമറിയാത്ത സാധാരണക്കാര്‍ എല്ലാത്തിനും ഇരകളാണ്. കോണ്‍ഗ്രസുകാര്‍ വന്നപ്പോള്‍ മഞ്ഞക്കുറ്റികള്‍ പിഴുതെറിയാന്‍ അവര്‍ക്കൊപ്പം നിന്നു. മാര്‍ക്‌സിസ്റ്റുകള്‍ വന്നപ്പോള്‍ ആ കുറ്റികള്‍ വീണ്ടും നാട്ടാനും അവര്‍കൂടെ നിന്നു. അവര്‍ക്ക് നട്ടപ്പോഴും ഒരു കുട്ട. കൊയ്തപ്പോഴും ഒരു കുട്ട.

അഴിമതിയും കെടുകാര്യസ്ഥതയും കുടുംബവാഴ്ചയും യാതൊരു തത്വദീക്ഷയുമില്ലാത്ത സാമ്പത്തിക നിലപാടുകളും ശ്രീലങ്കയെ കടകെണിയില്‍ വീഴ്ത്തി. സമാനതകളില്ലാത്ത വിലക്കയറ്റവും പണപ്പെരുപ്പവും ഭക്ഷ്യക്ഷാമവും പട്ടിണിയും വൈദ്യുതി ക്ഷാമവും ഇന്ധനക്ഷാമവും ശ്രീലങ്കന്‍ ജനതയെ കലാപകാരികളാക്കി. പരീക്ഷ എഴുതാന്‍ കടലാസോ മഷിയോ കിട്ടാതെ പരീക്ഷകള്‍ മാറ്റി. മരുന്നും ചികിത്സയും കിട്ടാതെ രോഗികള്‍ മരിച്ചു. ആശുപത്രികള്‍ പൂട്ടി. പവര്‍കട്ട് പത്ത് മണിക്കൂറായി പരമ്പരാഗതമായി ഉത്പാദിപ്പിച്ചും കയറ്റി അയച്ചും ശ്രീലങ്ക ശീലിച്ച തേയില കരിഞ്ഞുപോയി. സംസ്‌കരണ ഫാക്ടറികള്‍ വൈദ്യുതി ഇല്ലാതെ പൂട്ടി. രാസവളങ്ങളുടെ ഇറക്കുമതി പൊടുന്നനെ നിര്‍ത്തിവെച്ചു. സര്‍ക്കാര്‍ ജൈവകൃഷിമാത്രം മതി ശ്രീലങ്കക്കെന്ന് വിധിയെഴുതി. അതോടെ കൃഷികള്‍ നശിച്ചു. ഉത്പാദനം നന്നെ കുറഞ്ഞു. സകല വ്യവസായ ശാലകളും പൂട്ടി. യുവതികളും യുവാക്കളും ആവതുള്ള ശ്രീലങ്കക്കാരും പാസ്‌പോര്‍ട്ട് എടുത്ത് അതിവേഗം സകലതും കെട്ടിപ്പെറുക്കി രാജ്യം വിട്ട് കൊണ്ടിരിക്കുന്നു.

മാതൃരാജ്യത്ത് അവരുടെ വേരുകള്‍ കരിഞ്ഞ് പോയി. ചൈനയോട് കടം വാങ്ങി നിര്‍മിച്ച ഹബ്ബന്‍ടോട്ട തുറമുഖം വായ്പ തിരിച്ചടക്കാത്തതിനാല്‍ ചൈന 99 വര്‍ഷം പാട്ടത്തിനെടുത്ത് കൈവശപ്പെടുത്തി. 1500 ഏക്കര്‍ സ്ഥലം അനുബന്ധമായി ശ്രീലങ്കയില്‍നിന്ന് ചൈന എഴുതിവാങ്ങി. കൊളംബോ തുറമുഖ നഗരം പണിയാന്‍ ബില്യന്‍ കണക്കിന് ഡോളറുകള്‍ ചൈന കടം വേറെ കൊടുത്തു. ഏഷ്യയിലെ തന്നെ വമ്പന്‍ തുറമുഖമാണ് കൊളംബോ. ഇന്ത്യയടക്കം ലോകരാജ്യങ്ങള്‍ അതിനെ ഉപയോഗിക്കുന്നു. അതും അനുബന്ധ നഗരവും ഏതാണ്ട് ചൈനയുടെ നിയന്ത്രണത്തിലായി. ഭരിക്കുന്ന രാജപക്ഷക്കാരുടെ കുടുംബത്തിന്റെ പിടിവാശി കൊണ്ടുമാത്രം ഏതാണ്ടൊരു വന പ്രദേശത്ത് നിര്‍മ്മിച്ച് കഴിഞ്ഞ അതി വിപുലമായ വിമാനത്താവളം ഉപയോഗിക്കാന്‍ ആളില്ലാതെ തുരുമ്പ്പിടിച്ച് നശിച്ച് കൊണ്ടിരിക്കുന്നു. അതിന് വേണ്ടി വാങ്ങിയ വിദേശ വായ്പകളില്‍ മുതലോ പലിശയോ ഒന്നും തിരിച്ച് കൊടുക്കാന്‍ ശ്രീലങ്കക്ക് കഴിഞ്ഞില്ല. ഇനിയതും കടം വീട്ടാനാവാതെ ചൈനക്കോ മറ്റുള്ളവര്‍ക്കോ കൊടുക്കാനിടയുണ്ട്. ആരെങ്കിലും എടുക്കാനിടയുണ്ട് എന്നതാണ് കൂടുതല്‍ ശരി.

ചൈന ശ്രീലങ്ക പോലെ എഴുപത് ചെറുകിട രാഷ്ട്രങ്ങള്‍ക്ക് വന്‍ പദ്ധതികള്‍ പശ്ചാത്തല സൗകര്യ വികസനാര്‍ത്ഥം നിര്‍മിക്കാന്‍ സുമാര്‍ 853 ബില്യന്‍ ഡോളര്‍ വായ്പ കൊടുത്തിട്ടുണ്ട്. അവിടങ്ങളിലെല്ലാം എന്ത് സംഭവിക്കുന്നുവെന്ന് കാത്തിരുന്ന് കാണാം. ഇതൊന്നും ചൈനയുടെ പ്രത്യേക കുഴപ്പമല്ല. ജപ്പാനും ഇതര രാജ്യങ്ങളും ഇതൊക്ക ചെയ്യുന്നുണ്ട്. കൂടുതല്‍ പലിശ കൊടുത്താല്‍ അന്താരാഷ്ട്ര നാണയനിധിയില്‍നിന്നും ലോകബാങ്കില്‍ നിന്നും ഏഷ്യന്‍ ഡവലപ്പ്‌മെന്റ് ബാങ്കില്‍നിന്നും വന്‍ തുക കിട്ടും. പലരും അതു വാങ്ങാറുണ്ട്. സ്വന്തം നിലമറന്ന് കടം വാങ്ങിയ ലങ്ക പോലെ എല്ലാം ആവണമെന്നില്ല.

ഐ.എം.എഫ് വായ്പ കിട്ടണമെങ്കില്‍ ചില വ്യവസ്ഥകള്‍ പാലിക്കണം. വാങ്ങുന്ന രാജ്യത്തിന്റെ സാമ്പത്തിക നയം തന്നെ അവരുടെ വ്യവസ്ഥകളാല്‍ മാറ്റി എഴുതപ്പെടും. തിരിച്ചടവിനുള്ള സാധ്യതയും യോഗ്യതയും അവര്‍ നോക്കും. അതിനുള്ള വഴികളും പറഞ്ഞുതരും. അതു തെറ്റിച്ചാല്‍ മാത്രമെ കുടുങ്ങാനിടയുള്ളൂ. അമേരിക്കയും ചൈനയും ജാപ്പാനുമൊക്കെ അങ്ങിനെയല്ല. തിരിച്ചു തരാനാവാതെ വായ്പ വാങ്ങിയ ഇരകള്‍ കഷ്ടപ്പെടുകയും രാജ്യം സാമ്പത്തികമായി കുട്ടിച്ചോറാവുകയും ചെയ്താലും അവര്‍ക്ക് സന്തോഷമാണ്. രാഷ്ട്രീയ നേട്ടങ്ങള്‍ പകരം കൊയ്യാനും അവര്‍ക്ക് കഴിയും. ചിലപ്പോള്‍ രാജ്യത്തിന്റെ പരമാധികാരം തന്നെ ഇരകള്‍ക്ക് നഷ്ടപ്പെടും. സമ്രാജ്യത്വ വികസന മോഹികളുടെ പുത്തന്‍ കോളനികളായി തെക്കുവടക്കു നോക്കാതെ കടം വാങ്ങുന്ന രാഷ്ട്രങ്ങള്‍ മാറും.

ഭൂഗോള ബ്ലേഡ് കമ്പനികളാണ് പണം കടം കൊടുക്കുന്ന പല സമ്പന്ന രാഷ്ട്രങ്ങളും. പക്ഷേ അവര്‍ പലിശ നിരക്കു മാത്രം കുറച്ച് കാണിക്കുകയും മറ്റു രീതികളിലൂടെ ഇരട്ടി മുതലാക്കുകയും ചെയ്യും. പണപ്പെരുപ്പം 42 ശതമാനമായി മാറിയപ്പോള്‍ ലങ്കന്‍ സര്‍ക്കാര്‍ കറന്‍സി നോട്ടുകള്‍ യഥേഷ്ടം അടിച്ചു വിതരണം ചെയ്തു. അതോടെ വില വാണം വിട്ടപോലെ ഉയര്‍ന്നു. അരി കിലോ 443 രൂപയും പാല്‍ 400 രൂപയുമൊക്കയായി. അടുത്ത വര്‍ഷങ്ങളിലായി സുമാര്‍ 700 ബില്യന്‍ ഡോളര്‍ ലങ്ക തിരിച്ചടക്കണം. അതിനു തക്ക വിദേശ നിക്ഷേപം ഇല്ലാതെ പോയതാണ് പ്രശ്‌നങ്ങള്‍ രൂക്ഷമാക്കിയത്. 35 ബില്യന്‍ ഡോളര്‍ ഉടനെ തിരിച്ച് കൊടുക്കണം.

അവശ്യവസ്തുക്കള്‍ ഇറക്കുമതി ചെയ്യാനും വിദേശ നിക്ഷേപം വേണം. അതിനൊന്നും വകയില്ലാതെ രാജ്യം പാപ്പരായി. ശ്രീലങ്കന്‍ സെന്‍ട്രല്‍ ബാങ്ക് മിക്കവാറും നിശ്ചലമായി. പ്രധാന വരുമാന മാര്‍ഗം ടൂറിസം വ്യവസായമായിരുന്നു. കുറെകാലമായി ആരും ലങ്കയിലേക്ക് ചെല്ലുന്നില്ല. തമിഴ് വംശജര്‍ക്കെതിരെ യുദ്ധം ചെയ്തും ഈസ്റ്റര്‍ ദിന ഭീകരാക്രമണവും കോവിഡും എല്ലാം ആ മേഖലയെ തകര്‍ക്കുന്നതില്‍ പങ്കു വഹിച്ചു.

ഇപ്പോള്‍ ഭരണം നടത്തുന്ന കുടുംബം അഴിമതിയും കൊള്ളയും നടത്തി വരുന്നതായി പറയപ്പെടുന്നു. കടം വാങ്ങിയുണ്ടാക്കുന്ന പദ്ധതികളിലെ നിക്ഷേപത്തിന്റെ നല്ലൊരു ഓഹരി ഈ രാജപക്ഷ കുടുംബം തട്ടിയെടുക്കുന്നുവത്രെ! ചോദ്യം ചെയ്യാന്‍ ആരുമില്ല. പ്രസിഡന്റ് ഗോട്ടഭയ രാജപക്ഷ, പ്രധാനമന്ത്രി മഹീന്ദ്രരാജ പക്ഷ, ധനകാര്യമന്ത്രി ബാസില്‍ രാജപക്ഷ മന്ത്രിമാരില്‍ പലരും ഇവരുടെയൊക്കെ മക്കളും മരുമക്കളും ബന്ധുക്കളുമാണ്. ഇന്ത്യയോട് ആഭിമുഖ്യമുള്ളവരായിട്ടാണ് രാജപക്ഷ കുടുംബങ്ങള്‍ അറിയപ്പെടുന്നത്. ആശയപരമായും ഇന്ത്യന്‍ ഭരണാധികാരികളുടേ നയങ്ങളോട് അവര്‍ക്ക് സമാനതകല്‍ ഉണ്ട്. നമ്മുടെ രാജ്യം ശ്രീലങ്കയെ പരമാവധി സഹായിച്ചുകൊണ്ടിരിക്കുന്നു. അയല്‍പക്കത്തു തന്നെ ധാരാളം ശത്രുക്കളുള്ള ഇന്ത്യക്ക് ശ്രീലങ്കയും ചൈനീസ് നിയന്ത്രണങ്ങളിലേക്ക് വരുന്നത് നല്ലതല്ല. ഇപ്പോള്‍ തന്നെ ഏറെക്കുറെ അങ്ങിനെയാണ്. നമ്മുടെ തൊട്ടടുത്ത തുറമുറഖം തൂത്ത്കുടിയാണ്. അവിടെ ധാരാളം ചെറിയ കപ്പലുകള്‍ക്ക് വരാം. തൂത്തുകുടിയില്‍ ശേഖരിക്കുന്നു ഉത്പന്നങ്ങള്‍ കൊളംബോയില്‍ എത്തിച്ചാണ് ഇപ്പോള്‍ വന്‍ചരക്കു കപ്പലുകളിലേക്ക് മാറ്റുന്നത്. അതു നിന്നു പോയാല്‍ പ്രശ്‌നങ്ങള്‍ ഇന്ത്യയെയും ബാധിക്കും. വെറും രണ്ടര കോടി ജനങ്ങള്‍ മാത്രമുള്ള ശ്രീലങ്കയിലെ കുഴഞ്ഞ് മറിഞ്ഞ സാഹചര്യങ്ങള്‍ 130 കോടി ജനങ്ങളുള്ള ഇന്ത്യയേപോലും വേവലാതിപ്പെടുത്തുന്നതാണ്. അതില്‍ രാഷ്ട്രീയവും സൈനികയും സാമ്പത്തികവുമായ വിഷയങ്ങള്‍ അന്തര്‍ലീനമാണ്. ഇന്ധനവും ഭക്ഷ്യവസ്തുക്കളും റേഷനായി നല്‍കുന്നതിന്റെ ചുമതല സൈന്യത്തെ ഏല്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്. ദേശീയ അടിയന്തിരാവസ്ഥ നിലവിലുണ്ട്. ജനങ്ങള്‍ ക്യൂവില്‍നിന്ന് വീണ് മരിക്കുന്ന വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. ശ്രീലങ്കയിലെ രാജപക്ഷ കുടുംബം ഭരണം നടത്തുന്നതും അവര്‍ക്ക് വേണ്ടിയാണ്. രാജ്യത്തിന് വേണ്ടിയല്ലെന്ന് പ്രതിപക്ഷം വാദിക്കുന്നു. പ്രതിപക്ഷം അവിടെയും അനൈക്യത്തിലും ചിതറികിടക്കുന്ന അവസ്ഥയിലുമാണ്.

കേരളം ഒരു സംസ്ഥാനം മാത്രമാണ്. എല്ലാം രാജ്യം നോക്കികൊള്ളും എന്ന കരുതി സമാധാനിച്ചു കൂട. ശ്രീലങ്കന്‍ സാമ്പത്തിക രീതികള്‍ക്ക് സമാനമായ ദുര്‍വ്യയവും കൊടുകാര്യസ്ഥതയും മാറ്റിയെടുക്കാന്‍ നമുക്ക് കഴിയണം. വ്യവസായവും വ്യാപാരവും സ്വതന്ത്രമായി നടത്തി വല്ലതും ഉത്പാദിപ്പിച്ചു കയറ്റുമതി ചെയ്തു കാശുണ്ടാക്കാന്‍ സംസ്ഥാനത്തിനും നാട്ടുക്കാര്‍ക്കും കഴിയണം. 1092 കോടി രൂപ ഇതിനകം നഷ്ടപ്പെടുത്തിയ മെട്രോ നിര്‍മാണത്തിനും കടം വാങ്ങിയത് 5000 കോടി. ഇനയിപ്പോള്‍ സുമാര്‍ രണ്ട് ലക്ഷം കോടി ചിലവാക്കി ഒരു കെ റെയില്‍. ഇപ്പോള്‍ തന്നെ നഷ്ടത്തില്‍ നടക്കുന്ന നിരവധി പൊതുമേഖലാ വ്യവസായങ്ങള്‍ വരുത്തി വെക്കുന്ന കടം. ആദ്യ കടത്തിന്റെ പലിശയടച്ചു തീര്‍ക്കാന്‍ വീണ്ടും കടം വാങ്ങികൂട്ടുന്ന കിഫ്ബി. കേന്ദ്ര സര്‍ക്കാറിന്റെയും സംസ്ഥാന ബജറ്റിന്റെയും കണ്ണ് വെട്ടിച്ച് യഥേഷ്ടം കൊള്ള പലിശക്ക് കടം വാങ്ങി വിഴുങ്ങുന്ന മൂന്നാമനാണ് കിഫ്ബി. ആരുടെയായാലും തിരിച്ചടക്കേണ്ടത് നാം കേരളീയരാണ്. തോമസ് ഐസക്ക് എന്ന വിരുതന്‍ പണ്ടേ നാട്ടിയ മഞ്ഞ കുറ്റിയാണ് കിഫ്ബി. അസുര ചക്രവര്‍ത്തിയായിരുന്ന രാവണന്റെ ഇന്നത്തെ ലങ്കയെ പോലെ കേരളം മാറണോ..? നീതിമാനായ മഹാബലി ബാക്കി വെച്ചുപോയ നീതി സങ്കല്‍പ്പം വീണ്ടും പാതാളത്തിലാഴ്ത്തുവാന്‍ ഇനിയും അവതാരങ്ങള്‍ വേണോ…?

Continue Reading
Click to comment

Leave a Reply

Your email address will not be published.

columns

ദേശീയത ചര്‍ച്ചയാകുമ്പോള്‍-പി.എ ജലീല്‍ വയനാട്

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Published

on

പ്രത്യേക ഭൂവിഭാഗത്തില്‍ ജനങ്ങള്‍ സ്ഥിരമായി, പരമാധികാരമുള്ള ഭരണത്തിന്‍ കീഴില്‍ ജീവിച്ചാല്‍ അതൊരു രാജ്യമായി മാറുന്നു. എന്നാല്‍ ആ പ്രത്യേക ഭൂവിഭാഗത്തിലെ ജനങ്ങളുടെ ഏകതാ ബോധവും പരസ്പര സ്‌നേഹവും സുഖദുഃഖങ്ങളുടെ മത വര്‍ഗ നിരപേക്ഷ സ്വീകാര്യതയും ചരിത്ര ബോധവുമാണ് ആ രാജ്യത്തെ ദേശ രാഷ്ട്രമാക്കുന്നത്. പാശ്ചാത്യ യൂറോപ്യന്‍ രാജ്യങ്ങളെ ഏകോപിപ്പിച്ചതിനും ചരിത്രബോധം നല്‍കിയതിനും പിന്നില്‍ മതത്തിനോ മതാധിഷ്ഠിത ഭരണകൂടങ്ങള്‍ക്കോ ഉള്ള പങ്ക് നിഷേധിക്കാന്‍ കഴിയില്ല. അതുവഴിയാണവരുടെ ദേശീയത അടയാളപ്പെടുത്തുന്നതും. എന്നാല്‍ ഇന്ത്യന്‍ ദേശീയത രൂപപ്പെടുന്നതില്‍ മതത്തിനോ മതാധിഷ്ഠിത ശക്തികള്‍ക്കോ ഒരു പങ്കുമില്ലെന്നതാണ് വിസ്മയം. നൂറ്റാണ്ടുകള്‍ പിന്നിട്ട കോളനി വാഴ്ചയും അതേതുടര്‍ന്നുണ്ടായ ബ്രിട്ടീഷ് വിരുദ്ധതയുമാണ് ഇന്ത്യന്‍ ദേശീയതക്കാധാരം. ഇന്ത്യന്‍ ദേശീയത രൂപപ്പെടുത്തുന്നതില്‍ ജാതി മത ഭേദമെന്യ ഉള്ളില്‍ ഊറിക്കൂടി ഉറച്ച കോളനി വിരോധമുണ്ട്. ആ അര്‍ഥത്തിലാണ് നമ്മുടെ ചരിത്രത്തെ നോക്കി കാണേണ്ടത്. സ്വാതന്ത്ര്യ പ്രഖ്യാപനമുണ്ടാകുന്നതിനു മുന്‍പ്തന്നെ നമ്മുടെ ഭരണഘടന രൂപീകരണത്തെക്കുറിച്ച്ആലോചിച്ചിട്ടുണ്ട്.

മത, വര്‍ഗ വേര്‍തിരുവുകള്‍ക്കതീതമായ ഭരണഘടന ഉണ്ടാക്കാനുള്ള പരിശ്രമം രണ്ടു വര്‍ഷവും ഒന്‍പതു മാസവും 18 ദിവസവും നീണ്ടുനിന്നു. രാജ്യത്തിനു ഒരൗദ്യോഗിക മതമില്ലാത്ത രീതിയില്‍, മതേതരമായി ഭരണഘടന സങ്കല്‍പിക്കപ്പെട്ടു. എന്നാല്‍ ഭൂരിപക്ഷ ന്യൂനപക്ഷ വിശ്വാസികളെ ഉള്‍ക്കൊണ്ട് പോകാനും അവരവരുടെ സംസ്‌കാരങ്ങളോട് കൂറുപുലര്‍ത്തി സമഭാവനയോടെ മുന്നോട്ടുപോകാനും ആഹ്വാനം ചെയ്യുന്നതായി ഭരണഘടനയുടെ സൂക്ഷ്മ വായന വ്യക്തമാക്കുന്നു. ഭരണഘടനയുടെ മുഖവുര തന്നെ സത്താപരമായി എന്താണ് ആ പ്രമാണത്തിന്റെ അവതരണ താത്പര്യമെന്ന് വ്യക്തമാക്കുന്നതാണ്. ജനങ്ങളാല്‍ എഴുതപ്പെട്ട എന്ന തുടക്കം അതിന്റെ മാനവിക മുഖമാണ് തുറക്കപ്പെടുന്നത്.

ദൈവനാമത്തില്‍ എന്ന് തുടങ്ങണമെന്ന് ശഠിച്ച എച്ച്.വി കമ്മത്തിന്റെ വാദമോ, പരമേശ്വര നാമത്തില്‍ വേണമെന്ന് വാദിച്ച ഗോവിന്ദ മാളവ്യയുടെ താല്‍പര്യമോ അല്ല ഇന്ത്യയുടെ മത നിരപേക്ഷ ഭരണ ഘടനാനിര്‍മാണ സമിതി പരിഗണിച്ചത്. ഇന്ത്യ-പാക് വിഭജനത്തിന്റെ വേരുകള്‍ ചെന്നെത്തുന്ന പരിസരം ഹിന്ദു-മുസ്‌ലിം വിദ്വേഷത്തിന്റേതാണ്. താല്‍പര്യമില്ലാതെ നാട് കടത്തപ്പെട്ടവര്‍ ഇരു ഭാഗത്തുമുണ്ട്. മാനവിക ചിന്തകളെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ജയിച്ചടക്കിയതാണ് വിഭജനത്തിന്റെ കാതല്‍. ഇവിടെ നിരപരാധികളുടെ മനഃസാക്ഷി വായിക്കാന്‍ ഭരണഘടനാ നിര്‍മാണ സഭക്ക് കഴിഞ്ഞിട്ടുണ്ട്. പാകിസ്ഥാനിലേക്കു പോയവര്‍ തിരിച്ചുവന്നാല്‍ ഇന്ത്യന്‍ പൗരത്വം അവര്‍ക്കു നല്‍കിയേ തീരുവെന്ന് വാദിച്ച ബീഹാറുകാരന്‍ ബ്രിജേഷ് മിശ്രയെ ഓര്‍ക്കുന്നത് അതുകൊണ്ടാണ്. പൗരാവകാശങ്ങളുടെ നീണ്ട വിശദീകരണം 5 മുതല്‍ 11 വരെ അനുഛേദങ്ങള്‍ പറയുന്നത്. പൗരനെ എങ്ങനെ നാടുകടത്താമെന്നല്ല അവനെ എങ്ങനെ ഉള്‍ക്കൊള്ളാമെന്നതിന്റെ വിവരണമാണത്. എന്നാല്‍ ഭരണഘടനയുടെ പിറവിയില്‍ തന്നെ അതില്‍ അസഹിഷ്ണുത കാണിച്ചവരും ചോദ്യംചെയ്തവരുമുണ്ട്. രാഷ്ട്രത്തെ ഒറ്റക്കല്ലില്‍ കൊത്തിയെടുക്കാനുള്ള അവരുടെ ശ്രമത്തിന് കോളനി വാഴ്ചയുടെ പഴക്കമുണ്ട്. അവരുടെ താല്‍പര്യത്തിന് എതിരുനിന്ന പ്രധാന ശക്തി രാഷ്ട്ര പിതാവായിരുന്നു. മഹാത്മജിയെ വകവരുത്തിയതിലൂടെയും ഇപ്പോഴും വീണ്ടും വീണ്ടും കൊന്നുകൊണ്ടിരിക്കുന്നതിലൂടെയും അവരുടെ ലക്ഷ്യത്തിലേക്കു അടുത്തുകൊണ്ടിരിക്കുന്നു.

ബഹുസ്വര സങ്കര സംസ്‌കാരങ്ങളുടെ നിലനില്‍പ്പും വളര്‍ച്ചയും അംഗീകരിക്കാന്‍ കഴിയാത്തവര്‍ ഒരു രാഷ്ട്രമെന്ന നിലക്ക് രാഷ്ട്രരൂപീകരണത്തിന്റെ ചരിത്രമറിയാത്തവരും ദേശീയ പൈതൃകത്തിന്റെ ഘടന അറിയാത്തവരുമാണ്. ദ്രാവിഡ അടിത്തറയിലേക്ക് പിന്നീട് ഉള്‍ച്ചേര്‍ക്കപ്പെട്ട സംസ്‌കാരങ്ങളാണ് ആര്യ, ബൗദ്ധ പൗരസ്ത്യ, പൗരസ്‌ത്യേതര അടരുകള്‍. ഈ കൂടിക്കലര്‍ന്ന ബഹുപാളികളെ വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്ത ഒരു ചരിത്ര പശ്ചാത്തലം ബോധപൂര്‍വം മറന്നുകൊണ്ട് വ്യക്തികളുടെ പ്രാഥമിക പരിഗണനയിലുള്ള ഐച്ഛിക വിഷയമായ വസ്ത്രത്തിലും ഭക്ഷണത്തില്‍പോലും ഇടപെടുന്ന അവസ്ഥ സാമൂഹ്യഘടനയെ തകര്‍ക്കുമെന്നതില്‍ സംശയിക്കേണ്ടതില്ല. ഇന്ത്യയുടെ നാനാത്വത്തിലുള്ള ഏകത്വമെന്ന കാഴ്ചപ്പാട് അംഗീകരിക്കപ്പെടണം. ബഹുസ്വര സങ്കര സംസ്‌കാരം സംരക്ഷിക്കപ്പെട്ടുകൊണ്ടുള്ള ദേശീയ ബോധങ്ങളാണുണ്ടാകേണ്ടത്. മറിച്ചുള്ള വികാരങ്ങളെ ദേശീയതയെന്ന് വിളിക്കാന്‍ കഴിയില്ല.

ഇന്ത്യയുടെ ദേശീയ കവിയാണ് രവീന്ദ്രനാഥ ടാഗോര്‍. ടാഗോര്‍ ദേശീയതയെ നിര്‍വചിച്ചിട്ടുണ്ട്. അത് മാനവികതയില്‍ അധിഷ്ഠിതമാണ്. മാനവികതയില്ലാത്ത ദേശീയത ശാപമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അത് സകല തിന്മയുടെയും മൂലഹേതുവാകുമെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്ന് പുലര്‍ന്നിരിക്കുകയാണ്. മനുഷ്യത്വത്തിനപ്പുറമുള്ള രാജ്യ സ്‌നേഹത്തെപ്പോലും അദ്ദേഹം ശക്തിയായി അപലപിച്ചു. ശാന്തിനികേതനില്‍ താന്‍ നിര്‍മിച്ച സര്‍വകലാശാലയുടെ ആപ്തവാക്യം ‘യത്ര വിശ്വം ഭവത് ഏക നീഡം’ എന്നതായിരുന്നു. അഥവാ ഈ ലോകം മുഴുവന്‍ ഒരു പക്ഷികൂടായിതീരുക വിവിധ വര്‍ണങ്ങളില്‍, വൈവിധ്യമേറിയ കൊഞ്ചലുകളുള്ള കിളിക്കൂടായി ലോകം മാറണമെന്നാഗ്രഹിച്ചു അദ്ദേഹം.

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Continue Reading

columns

സത്യാന്വേഷി-പ്രതിഛായ

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്.

Published

on

‘അത് വക്കീലിനോട് ഇനി മുതല്‍ വാദിക്കരുതെന്ന് ആവശ്യപ്പെടുന്നതുപോലെയാണ്. ഒരു മാധ്യമപ്രവര്‍ത്തകനോട് എങ്ങനെയാണ് എഴുതരുതെന്ന് ആവശ്യപ്പെടാനാകുക? നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹമതിന് മറുപടി പറയാന്‍ ബാധ്യസ്ഥനാണ്. പക്ഷേ ഒരാള്‍ അഭിപ്രായം പറയുന്നതിനെ എങ്ങനെയാണ് മുന്‍കൂട്ടി എതിര്‍ക്കാന്‍കഴിയുക?’ സുപ്രീംകോടതിയിലെ പ്രമുഖന്യായാധിപന്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റേതാണ് ഈകുറിക്കുകൊള്ളുന്ന വാക്കുകള്‍. ‘ആള്‍ട്ട്‌ന്യൂസ് സ്ഥാപകനും മാധ്യമപ്രവര്‍ത്തകനുമായ മുഹമ്മദ്‌സുബൈറിനെ സമൂഹമാധ്യമമായ ട്വിറ്ററില്‍ എഴുതുന്നതില്‍നിന്ന് തടയണമെന്ന ഉത്തര്‍പ്രദേശ് പൊലീസിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു രാജ്യത്തെ അത്യുന്നത നീതിപീഠം. സമൂഹമാധ്യമങ്ങളിലെ തെറ്റായവിവരങ്ങളുടെ വസ്തുതാന്വേഷകനായി പ്രസിദ്ധനായ സുബൈറിനെ തുടരെത്തുടരെ കേസുകളുമായി വരിഞ്ഞുമുറുക്കി കാലാകാലത്തേക്ക് തുറുങ്കിലടക്കാനും ബി.ജെ.പി സര്‍ക്കാരുകള്‍ക്കെതിരെ പ്രതികരിക്കാതിരിക്കാനുമായി ഇട്ട പദ്ധതിയെ പൊളിച്ചടുക്കുകയായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്. നാലരക്കൊല്ലംമുമ്പ് ട്വീറ്റ്‌ചെയ്ത ഒരു വിഷയത്തിന്റെ പേരിലായിരുന്നു യു.പി സര്‍ക്കാര്‍ സുബൈറിനെ അറസ്റ്റ്‌ചെയ്ത് ജയിലിടച്ചത്. ജൂണ്‍ 27ന് അറസ്റ്റുചെയ്ത സുബൈറിനെ സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യത്തെതുടര്‍ന്ന് മോചിപ്പിച്ചത് ജൂലൈ 21നായിരുന്നു; കൃത്യം 23 ദിവസത്തിനുശേഷം. ഡല്‍ഹിക്കുപുറമെ യു.പിയില്‍ ആറു കേസുകളാണ് സുബൈറിനെതിരെ ചുമത്തിയത്. ഓരോ കേസിലും ജാമ്യം നേടുമ്പോള്‍ വൈകാതെ മറ്റൊരു കേസില്‍ അറസ്റ്റുരേഖപ്പെടുത്തി യുവാവിന്റെ മോചനം വൈകിക്കലായിരുന്നു തന്ത്രം. എന്നാല്‍ ഇത് തിരിച്ചറിഞ്ഞായിരുന്നു കോടതിയുടെ ഇടപെടല്‍. എഫ്.ഐ.ആറുകള്‍ റദ്ദാക്കിയില്ലെങ്കിലും എല്ലാകേസുകളും ഡല്‍ഹി കോടതിയിലേക്ക് മാറ്റാനും സുബൈറിന് ഇടക്കാലം ജാമ്യം നല്‍കി വിട്ടയക്കാനുമായിരുന്നു 21ലെ വിധി.

ഇന്ത്യയുടെ പാരമ്പര്യമാണ് സത്യം. മുണ്ഡകോപനിഷത്തിലെ ‘സത്യമേവ ജയതേ’ ആണ് രാജ്യത്തിന്റെ ഔദ്യോഗികചിഹ്നത്തില്‍ ആലേഖന ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ സത്യം കണ്ടെത്തി അവതരിപ്പിക്കുന്ന ആരും ആര്‍ഷഭാരത പാരമ്പര്യത്തെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. മാധ്യമപ്രവര്‍ത്തകോട്, വിശേഷിച്ച് സര്‍ക്കാരിനെതിരെ പ്രതികരിക്കുന്നവരോട് ബി.ജെ.പി ഭരണകൂടങ്ങള്‍ പൊലീസിനെ ഉപയോഗിച്ച് ചെയ്തുകൂട്ടുന്നതെന്തെല്ലാമാണെന്നതിന് മികച്ച തെളിവാണ് സുബൈറിന്റെ അറസ്റ്റും തുടര്‍ന്നുള്ള സംഭവങ്ങളും. എന്നാല്‍ ഇതിന് നേര്‍വിപരീതമായിരുന്നു രാഹുല്‍ഗാന്ധിക്കെതിരായി വ്യാജ വീഡിയോ സംപ്രേഷണംചെയ്തതിന് ‘ടൈംസ് നൗ’ ടി.വി അവതാരകന്‍ രോഹിത് രഞ്ജന് അനുകൂലമായ ബി.ജെ.പി സര്‍ക്കാരിന്റെ നീക്കം. രാഹുല്‍ഗാന്ധി രാജസ്ഥാനില്‍ ടെയ്‌ലറെ കൊലപ്പെടുത്തിയ യുവാക്കളെ കുട്ടികളല്ലേ എന്നു വിളിച്ചെന്ന വ്യാജ പ്രചാരണം നടത്തിയതിന് കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ പൊലീസ് രോഹിത്തിനെ അറസ്റ്റ്‌ചെയ്യാനെത്തിയപ്പോള്‍ മറ്റൊരു കേസ് ചുമത്തി അറസ്റ്റില്‍നിന്ന് രക്ഷിച്ചെടുക്കുകയായിരുന്നു ഡല്‍ഹി പൊലീസ്. പഴയ ഹിന്ദിസിനിമയിലെ ഒരു ഡയലോഗ് പങ്കുവെച്ചായിരുന്നു സുബൈറിന്റെ നാലരവര്‍ഷം മുമ്പത്തെ ട്വീറ്റ്. വിദ്വേഷ പ്രചാരകരോട് വിട്ടുവീഴ്ചയില്ലെന്നാണ് 33 കാരനായ സുബൈറിന്റെ സുധീര പ്രഖ്യാപനം.

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്. നിമിഷങ്ങളെന്നോണം വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്ന നുണ ഫാക്ടറികളുടെ ഓശാരത്തില്‍ അധികാരത്തിലെത്തുന്ന ഭരണകൂടങ്ങള്‍ക്കാണ് ആള്‍ട്ട്‌ന്യൂസ് പ്രധാനമായും വെല്ലുവിളിയുയര്‍ത്തിയത്. സുബൈറിന്റെ ഫാക്ട്‌ചെക് വാര്‍ത്തകള്‍ ലോകത്തെ ഉന്നതമാധ്യമങ്ങള്‍വരെ എടുത്തുകൊടുക്കാനാരംഭിച്ചു. പ്രവാചകനെതിരെ ബി.ജെ.പി വക്താവ് നൂപുര്‍ശര്‍മ നടത്തിയ വിവാദ പ്രസ്താവത്തിന്റെ വീഡിയോ അതേപടി ആള്‍ട്ട്‌ന്യൂസ് പ്രസിദ്ധപ്പെടുത്തിയതാണ് സത്യത്തില്‍ സുബൈറിനെ നോട്ടമിട്ടിരുന്ന ബി.ജെ.പി നേതാക്കളെ പെട്ടെന്ന് പൊലീസിനെ വിട്ട് അറസ്റ്റുചെയ്യാന്‍ നിര്‍ബന്ധിച്ചത്. എന്നാല്‍ ഇതാണ് കാരണമെന്ന് പറയാതെ നാലര വര്‍ഷം മുമ്പത്തെ കാര്യമാണ് പറഞ്ഞതെന്നുമാത്രം. വിവാഹേതര ബന്ധമുണ്ടെന്നതിന് ഭാര്യയെ ഭര്‍ത്താവ് മര്‍ദിക്കുന്നതിന്റെ ദൃശ്യം കാട്ടി അത് ‘ലൗ ജിഹാദാ’ണെന്ന് പ്രചരിപ്പിക്കുന്നവരെപോലുള്ളവരെയും സുബൈര്‍ തുറന്നുകാട്ടി. മേയില്‍ ജ്ഞാന്‍വ്യാപി പള്ളി വിവാദത്തിലും തീവ്ര ഹിന്ദുത്വവാദികള്‍ക്കെതിരെ സുബൈര്‍ നിരവധി പോസ്റ്റുകളിട്ടിരുന്നു. ദേശീയ മാധ്യമങ്ങളിലെ അവതാരകരുടെ തനിനിറം തുറന്നുകാട്ടുകയും സുബൈറിന്റെ പ്രധാന ജോലിയായിരുന്നു. സുബൈറിന്റെ വരുമാനം ലാഭം പ്രതീക്ഷിക്കാതെ സംഭാവനയിലൂടെ പ്രവര്‍ത്തിക്കുന്ന ആള്‍ട്ട്‌ന്യൂസില്‍നിന്ന് കിട്ടുന്ന തുച്ഛമായ വേതനമാണ്. സ്ഥാപനത്തിന്റെ ഉടമകളായ പ്രാവ്ദ മീഡിയ ഫൗണ്ടേഷന്റെ ഡയറക്ടര്‍മാരിലൊരാളാണിപ്പോള്‍. ബെംഗളൂരുവില്‍ ജനിച്ച സുബൈറിന്റെ സ്‌കൂള്‍-കോളജ് വിദ്യാഭ്യാസവും അവിടെയായിരുന്നു.

Continue Reading

columns

ജനാധിപത്യ പോരാട്ടങ്ങളുടെ വിജയം- പി.എം.എ സലാം

വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് മുസ്‌ലിംലീഗ് നടത്തിവന്ന നിരന്തര പോരാട്ടങ്ങളുടെ വിജയമാണ്. രാജ്യത്തെവിടെയും ഇല്ലാത്ത നിയമമാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിച്ചത് മുതല്‍ മുസ്‌ലിംലീഗ് വിശ്രമരഹിതമായി സമരമുഖത്തായിരുന്നു. നിയമസഭയുടെ അകത്തും പുറത്തും പാര്‍ട്ടി പോരാട്ടം ശക്തമാക്കി. 2021 ഡിസംബര്‍ 9ന് കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിച്ചു. പതിനായിരങ്ങള്‍ അണിനിരന്ന റാലിക്ക് ശേഷം മുസ്‌ലിംലീഗിന് ചെയ്യാന്‍ പറ്റുന്നത് അവര്‍ ചെയ്യട്ടെ. മുസ്‌ലിംലീഗിനെ ആര് ഗൗനിക്കുന്നു? എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേ മുഖ്യമന്ത്രിയുടെ നാവ് കൊണ്ടുതന്നെ തീരുമാനം പുനഃപരിശോധിക്കുമെന്ന് പറയിപ്പിച്ചതാണ് മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ വിജയം.

Published

on

വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് മുസ്‌ലിംലീഗ് നടത്തിവന്ന നിരന്തര പോരാട്ടങ്ങളുടെ വിജയമാണ്. രാജ്യത്തെവിടെയും ഇല്ലാത്ത നിയമമാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിച്ചത് മുതല്‍ മുസ്‌ലിംലീഗ് വിശ്രമരഹിതമായി സമരമുഖത്തായിരുന്നു. നിയമസഭയുടെ അകത്തും പുറത്തും പാര്‍ട്ടി പോരാട്ടം ശക്തമാക്കി. 2021 ഡിസംബര്‍ 9ന് കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിച്ചു. പതിനായിരങ്ങള്‍ അണിനിരന്ന റാലിക്ക് ശേഷം മുസ്‌ലിംലീഗിന് ചെയ്യാന്‍ പറ്റുന്നത് അവര്‍ ചെയ്യട്ടെ. മുസ്‌ലിംലീഗിനെ ആര് ഗൗനിക്കുന്നു? എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേ മുഖ്യമന്ത്രിയുടെ നാവ് കൊണ്ടുതന്നെ തീരുമാനം പുനഃപരിശോധിക്കുമെന്ന് പറയിപ്പിച്ചതാണ് മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ വിജയം.

വഖഫ് സംരക്ഷണ റാലിക്ക് ശേഷം വളരെ മോശമായ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയമാണ് സി.പി.എം പയറ്റിയത്. കേരളത്തിലെ മുസ്‌ലിംകളുടെ അട്ടിപ്പേറവകാശം മുസ് ലിംലീഗിനില്ലെന്ന് പറഞ്ഞ് മുസ്‌ലിംലീഗിനെയും മതസംഘടനകളെയും ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തിയത്. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ എല്ലാ മത സംഘടനകളും അംഗങ്ങളായ മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി വഖഫ് നിയമന വിഷയത്തില്‍ പലതവണ മുഖ്യമന്ത്രിയെ കണ്ടിരുന്നു. മുസ്‌ലിം സംഘടനകള്‍ ഒറ്റക്കെട്ടായാണ് ഈ ആവശ്യത്തിനുവേണ്ടി നിലകൊണ്ടത്. എന്നാല്‍ അതിനെയൊന്നും സര്‍ക്കാര്‍ ഗൗനിച്ചില്ല. മതസംഘടനകള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിച്ചതോടൊപ്പം തീരുമാനത്തില്‍നിന്ന് പിന്നോട്ടില്ലെന്ന മട്ടിലാണ് നിയമസഭയില്‍ മന്ത്രിമാര്‍ പോലും സംസാരിച്ചത്.

എന്നാല്‍ ഒരു ഘട്ടത്തിലും സമരത്തില്‍നിന്ന് പിന്തിരിയാന്‍ മുസ്‌ലിംലീഗ് തയ്യാറായില്ല. കേന്ദ്ര വഖഫ് ആക്ടിന് വിരുദ്ധമായി കേരളത്തില്‍ മാത്രം വിവേചനത്തിന്റെ ഈ നിയമം അനുവദിക്കില്ലെന്ന് മുസ്‌ലിംലീഗ് അസന്നിഗ്ധമായി വ്യക്തമാക്കി. വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നതിനെ ന്യായീകരിച്ച്‌കൊണ്ട് സി.പി.എം നേതാക്കളും സൈബര്‍ സഖാക്കളും ധാരാളം എഴുതി. പലപ്പോഴും അനാവശ്യമായി മുസ് ലിം ലീഗിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനും ഇവര്‍ ശ്രമിച്ചു. വഖഫ് ബോര്‍ഡില്‍ യു.ഡി.എഫ് അമുസ്‌ലിം നിയമനം നടത്തിയിട്ടുണ്ടെന്ന പച്ചക്കള്ളം അടിച്ചിറക്കി. പി.എസ്.സിക്ക് വിടാനുള്ള തീരുമാനം വഖഫ് ബോര്‍ഡ് ഏകകണ്ഠമായി സ്വീകരിച്ചതാണെന്ന് മുഖ്യമന്ത്രി പോലും നുണ പറഞ്ഞു. കേരളത്തിലെ വന്ദ്യവയോധികരായ മതസംഘടനാ നേതാക്കള്‍ പലപ്പോഴായി മുഖ്യമന്ത്രിയെ കണ്ടെങ്കിലും ഉറപ്പ് നല്‍കുകയല്ലാതെ ഒന്നും നടന്നില്ല. ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ മുസ്‌ലിംലീഗ് അംഗങ്ങള്‍ വഖഫ് നിയമന തീരുമാനം പിന്‍വലിക്കാന്‍ പലതവണ ആവശ്യപ്പെട്ടു. ഒടുവില്‍ ഗത്യന്തരമില്ലാതെയാണ് ഇപ്പോള്‍ തീരുമാനം പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചിരിക്കുന്നത്. മുസ്‌ലിംലീഗിന്റെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം ഉറപ്പ് നല്‍കിയത്.

ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ വഖഫ് ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഏറ്റവുമൊടുവില്‍ കഴിഞ്ഞ ജൂണ്‍ 28ന് സെക്രട്ടേറിയറ്റിന് മുന്നില്‍ സംസ്ഥാന കമ്മിറ്റി ധര്‍ണ സംഘടിപ്പിച്ചു. മതസംഘടനാ നേതാക്കളോട് പച്ചക്കള്ളം പറഞ്ഞ് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയും കൂട്ടരും പലപ്പോഴായി ശ്രമിച്ചത്. 2016 ല്‍ തന്നെ എല്ലാ മുസ്‌ലിം മത സംഘടനകളും മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കീഴില്‍ ഒന്നിച്ച് ഗവര്‍ണറെ പോയി കാണുകയും സര്‍ക്കാര്‍ നീക്കത്തിനെതിരെ ശബ്ദമുയര്‍ത്തുകയും ചെയ്തിരുന്നു. കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരവും നടത്തി. മുഖ്യമന്ത്രിക്കും നിവേദനം നല്‍കി. നിയമസഭക്ക് അകത്ത് മുസ്‌ലിംലീഗിന്റെയും പ്രതിപക്ഷത്തിന്റെയും ശക്തമായ പ്രതിഷേധം ഉണ്ടായി. ബില്ല് വരുന്ന സമയത്തും പാസ്സാക്കുന്ന സമയത്തും ശക്തമായ ഭാഷയില്‍ തന്നെ പ്രതിപക്ഷം എതിര്‍പ്പറിയിച്ചിരുന്നു. ഇതെല്ലാം നിയമസഭാ രേഖയിലുള്ളതാണ്. എന്നാല്‍ അതെല്ലാം മറന്നുകൊണ്ടാണ് മുഖ്യമന്ത്രി കള്ളം പറഞ്ഞത്.

നിയമസഭ പാസ്സാക്കിയ നിയമം ആയതുകൊണ്ട് നിയസമഭയില്‍ തന്നെ അവതരിപ്പിച്ച് തിരുത്തണമെന്നാണ് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടത്. കോഴിക്കോട്ട് നടന്നത് സമരപ്രഖ്യാപനം മാത്രമായിരുന്നു. പിന്നീട് നിരന്തര സമരങ്ങളുടെ ദിവസങ്ങളായിരുന്നു. പ്രതിസന്ധികള്‍ ഏറെയുണ്ടായിട്ടും നിയമം പിന്‍വലിക്കും വരെ മുസ്‌ലിം ലീഗ് സമര രംഗത്ത് ഉറച്ചുനിന്നു. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ തിരുവനന്തപുരത്ത് മുസ്‌ലിംലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സര്‍ക്കാര്‍ പിന്മാറും വരെ സമരം തുടരുമെന്ന് ഈ പരിപാടിയില്‍ നിയമസഭാ പാര്‍ട്ടി ലീഡര്‍ പി.കെ കുഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചു. കോഴിക്കോട് നടത്തിയ വഖഫ് സംരക്ഷണ റാലിക്ക് ശേഷം രണ്ടാം ഘട്ടമായി പഞ്ചായത്ത്, മുനിസിപ്പല്‍, മേഖലാ കേന്ദ്രങ്ങളില്‍ സമര സംഗമങ്ങള്‍ സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് നടന്ന പ്രതിഷേധ പരിപാടികളായിരുന്നു സമരത്തിന്റെ മൂന്നാം ഘട്ടം.

ഇടക്കാലത്ത് കോവിഡ് വ്യാപകമായപ്പോള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് വഖഫ് സംരക്ഷണ പ്രക്ഷോഭം തുടര്‍ന്നു. മുസ്‌ലിംലീഗിന്റെ വഖഫ് സംരക്ഷണ പ്രക്ഷോഭത്തില്‍ സഹികെട്ട സര്‍ക്കാര്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന കുറ്റം ചുമത്തി പ്രാദേശികമായി കേസുകളെടുത്തു. കോഴിക്കോട് നടന്ന മഹാറാലിക്ക് ശേഷം പതിനായിരം പേര്‍ക്കെതിരെ കേസെടുത്തായിരുന്നു പ്രതികാര നടപടി. വഖഫ് സംരക്ഷണ പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായി മുസ്‌ലിം ലീഗ് കലക്ടറേറ്റ് മാര്‍ച്ചുകളും സംഘടിപ്പിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.