columns
സക്കാത്തും സാമ്പത്തിക സക്രിയതയും-ടി.എച്ച് ദാരിമി
പരിശുദ്ധ റമസാനില്‍ പ്രത്യേകിച്ചും അവസാന ദിനങ്ങളില്‍ വിശ്വാസികളുടെ ചിന്താപരിസരത്ത് സജീവമാകുന്ന വിഷയമാണ് സകാത്ത്. സകാത്തുകള്‍ രണ്ടു വിധമുണ്ട്. ശരീരത്തിനുള്ളതും സമ്പത്തിനുള്ളതും.
പരിശുദ്ധ റമസാനില്‍ പ്രത്യേകിച്ചും അവസാന ദിനങ്ങളില്‍ വിശ്വാസികളുടെ ചിന്താപരിസരത്ത് സജീവമാകുന്ന വിഷയമാണ് സകാത്ത്. സകാത്തുകള്‍ രണ്ടു വിധമുണ്ട്. ശരീരത്തിനുള്ളതും സമ്പത്തിനുള്ളതും. ഇവയില്‍ ശരീരത്തിനുള്ള സകാത്തിന്റെ സമയം റമസാന്‍ അവസാനം കുറിച്ചു കൊണ്ട് ശവ്വാല്‍ പിറ ദൃശ്യമാകുന്നതോടെയാണ് തുടങ്ങുന്നത്. അതാണ് ഈ മാസവുമായി സകാത്തിനെ ബന്ധിപ്പിക്കുന്ന ഏക ഘടകം. ഇത് ഫിത്വര്‍ സകാത്ത് എന്നറിയപ്പെടുന്നു. റമസാന്‍ നോമ്പ് അവസാനിക്കുന്ന സമയത്ത് അടിസ്ഥാനപരമായ സാമ്പത്തിക കഴിവുള്ള എല്ലാ മുസ്‌ലിംകളുടെ മേലും ഇത് ഓരോ വര്‍ഷവും നിര്‍ബന്ധമാണ്. ഇബ്‌നു ഉമര്‍(റ) പറയുന്നു: എല്ലാ മുസ്‌ലിംകളുടെമേലും നബി (സ) റമസാനിലെ സകാത്തുല്‍ ഫിത്വര്‍ നിര്‍ബന്ധമാക്കിയിരിക്കുന്നു (ബുഖാരി, മുസ്‌ലിം). ഇതടക്കമുള്ള ഹദീസുകളും പ്രമാണങ്ങളും വ്യക്തമാക്കുന്നതനുസരിച്ച് ഈ സകാത്ത് നിര്‍ബന്ധമാകാന്‍ മൂന്ന് നിബന്ധനകള്‍ മാത്രമേയുള്ളൂ. മുസ്‌ലിമായിരിക്കുക, അവനും കുടുംബത്തിനും ആവശ്യമായ പെരുന്നാള്‍ ദിവസത്തെ ഭക്ഷണം, വസ്ത്രം തുടങ്ങി വളരെ അടിസ്ഥാനപരമായ ആവശ്യങ്ങള്‍ കഴിച്ച് ഒരു സ്വാഇലധികം ഭക്ഷണം ഉണ്ടാവുക, സകാത്തുല്‍ ഫിത്വറിന്റെ സമയത്തിലേക്ക് പ്രവേശിക്കുക. ഒരാള്‍ തന്റേതായി നല്‍കേണ്ടതും ആപേക്ഷികമായി തുഛമായതാണ്. നാല് മുദ്ദ് അഥവാ ഒരു സ്വാഅ് ധാന്യമാണ് നല്‍കേണ്ടത്. ഒരു സ്വാഅ് 3.200 ലിറ്റര്‍ ആണെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. അളവാണ് മാനദണ്ഡം. തൂക്കമല്ല. തൂക്കമനുസരിച്ച് നല്‍കുന്നവര്‍ മേല്‍ അളവില്‍ കുറയാത്ത തൂക്കം നല്‍കേണ്ടതാണ്. കുറഞ്ഞത് 2 കിലോ 400 ഗ്രാമെങ്കിലും വരും ഇതെന്നാണ് അനുമാനം.
ഇസ്‌ലാമിക ശരീഅത്തില്‍ ഏതു നിയമവും യുക്തിഭദ്രമായിരിക്കും. മനസ്സും നിയ്യത്തും ഒപ്പമില്ലാതെ ഒന്നും ഉണ്ടാവില്ല എന്നാണ് ഇസ്‌ലാമിന്റെ നയം. അതിനാല്‍ മനസ്സിനെ ബോധ്യപ്പെടുത്താന്‍ കഴിയുന്ന യുക്തിയെങ്കിലും പ്രകടമായി ഓരോ നിയമത്തിനും പിന്നില്‍ ഉണ്ടായിരിക്കും. ഫിത്വര്‍ സകാത്തിനു പിന്നിലെ യുക്തി പരതുമ്പോള്‍ പ്രധാനപ്പെട്ട ചിലത് കിട്ടും. നോമ്പില്‍ സംഭവിച്ച തെറ്റുകള്‍ക്കും കുറവുകള്‍ക്കും പ്രായശ്ചിത്തവും ശുദ്ധീകരണവുമാണ് സകാത്തുല്‍ ഫിത്വര്‍ എന്നതാണ് അവയിലൊന്ന്. സക്കാത്ത് നല്‍കുക വഴി നോമ്പ് കൂടുതല്‍ ശുദ്ധമായി എന്ന് അറിയുന്നത് നോമ്പുകാരന് പെരുന്നാളില്‍ സന്തോഷം വര്‍ധിപ്പിക്കുമെന്നതാണ് ഒരു ഗുണം. ദരിദ്രര്‍ക്ക് ആശ്വാസവും എളുപ്പവും സകാത്തുല്‍ ഫിത്വറിലൂടെ ലഭിക്കുന്നു എന്നത് രണ്ടാമത്തേത്തേത്. പാവങ്ങള്‍ക്ക് പെരുന്നാള്‍ ദിവസം ഭക്ഷണം അന്വേഷിച്ചു നടക്കുകയോ അതിനെ കുറിച്ച് ആവലാതിപ്പെടുകയോ ചെയ്യേണ്ടതില്ലാത്ത അവസ്ഥ തന്റെ ഈ ദാനത്താല്‍ ഉണ്ടായി എന്നറിയുന്നത് അവന് അഭിമാനം നല്‍കുന്ന കാര്യമാണ്. മൂന്നാമത്തേത് ശരീരത്തിന്റെ സകാത്താണ് സകാത്തുല്‍ ഫിത്വര്‍ എന്നതില്‍ നിന്ന് വരുന്നതാണ്. ഒരു വര്‍ഷം കൂടെ ജീവിക്കാന്‍ അല്ലാഹു അവസരം നല്‍കിയെന്നതിലുള്ള സന്തോഷം ഓരോ മുസ്‌ലിമും സകാത്തുല്‍ ഫിത്വറിലൂടെ പ്രകടിപ്പിക്കുന്നു. അതിനുംപുറമെ നോമ്പ് പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷവും നന്ദിയും പ്രകടിപ്പിക്കാന്‍ സകാത്തുല്‍ ഫിത്വറിലൂടെ വിശ്വാസിക്ക് സാധിക്കുന്നു. ഇതിനെല്ലാം പുറമെ അല്ലാഹുവിന് മാത്രം അറിയാന്‍ കഴിയുന്ന, നമ്മുടെ ചിന്തകള്‍ക്കും അപ്പുറമുള്ള അനേകം രഹസ്യങ്ങള്‍ സക്കാത്ത് വ്യവസ്ഥക്ക് പിന്നില്‍ തീര്‍ച്ചയായും ഉണ്ടായിരിക്കും.
രണ്ടാമത്തെ സക്കാത്ത് സമ്പാദ്യത്തിനുള്ളതാണ്. സമ്പത്തുക്കളില്‍നിന്ന് വളര്‍ച്ച നേടുന്നതും സമ്പാദ്യമായി അനുഭവപ്പെടുന്നതും വിലയായി വ്യവഹാരം ചെയ്യാന്‍ കഴിയുന്നതുമായ ഇനം സമ്പത്തുകള്‍ നിശ്ചിത അളവിലധികം ഒരു വര്‍ഷം കയ്യിരിപ്പുണ്ടെങ്കില്‍ നിശ്ചിത വിഹിതം സകാത്തായി നല്‍കലാണ് നിര്‍ബന്ധം. ഇത് ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ ഒന്നും പാലിക്കാത്തവര്‍ ഇസ്‌ലാമിന് പുറത്തുമാണ്. ഈ പറഞ്ഞ ആമുഖത്തില്‍ നിന്നു തന്നെ സക്കാത്ത് റമസാനുമായി പ്രത്യേക ബന്ധമൊന്നും പുലര്‍ത്തുന്നില്ല എന്നു മനസ്സിലായി. അത് ബന്ധപ്പെട്ടു കിടക്കുന്നത് ആ സസാദ്യം മേല്‍ പറഞ്ഞ അളവില്‍ കയ്യില്‍ വന്നു ചേര്‍ന്ന തിയ്യതിയോടാണ്. അതേ തിയ്യതി വീണ്ടും കറങ്ങി എത്തുമ്പോഴാണ് സക്കാത്ത് നിര്‍ബന്ധമാകുന്നത്. എന്നാല്‍ ചിലര്‍ സക്കാത്ത് കൊടുക്കുന്നത് ഈ മാസത്തിലായിരിക്കുവാന്‍ ശ്രമിക്കാറുണ്ട്. കൃത്യമായ കണക്കും തിയ്യതിയുമെല്ലാം കൈവശം വെക്കുന്ന ഇവര്‍ ഒന്നുകില്‍ ആ കണക്കിന്റെ പരിധിയില്‍ വരുന്ന തുക മുന്‍കൂറായോ അല്ലെങ്കില്‍ അവസാനിച്ച വര്‍ഷത്തെ സക്കാത്ത് മാറ്റിവെച്ച് ഉപയോഗിക്കുകയോ ചെയ്യുകയാവാം. റമസാനിലെ പുണ്യമായിത്തീരാന്‍ വേണ്ടിയാണിങ്ങനെ ചെയ്യാറ്. അത്തരക്കാര്‍ക്ക് ഉപയോഗപ്പെടാന്‍ വേണ്ടി മുതലിന്റെ സക്കാത്തിനെ കുറിച്ച് ചിലത് പറയാം.
ഈ സക്കാത്തിന്റെ കാര്യത്തില്‍ പക്ഷേ പലരും വീഴ്ച വരുത്താറുണ്ട്. ചിലര്‍ താന്‍ നല്‍കുന്ന ദാനധര്‍മങ്ങളെയെല്ലാം സക്കാത്താണ് എന്ന് കരുതി ആശ്വസിച്ചിരിക്കും. മറ്റു ചിലരാവട്ടെ, കണക്കൊന്നും നോക്കാതെ ആര്‍ക്കെന്നും നോക്കാതെ കുറച്ചെന്തെങ്കിലുമൊക്കെ കൊടുത്ത് സായൂജ്യമടയും. മറ്റൊരു വിഭാഗം തനിക്ക് സക്കാത്തില്ല എന്നു കാടടച്ചു കരുതി നടക്കും. ചിലര്‍ അതൊരു വലിയ ബാധ്യതയാണ് എന്നു കരുതി അങ്ങോട്ട് നോക്കാതെ മുന്നോട്ടുപോകും. ഇതെല്ലാം ഉണ്ടാകുന്നത് അറിവില്ലായ്മ കാരണമാണ്. ഈ ഭയവും അറിവില്ലായ്മയും ഒക്കെ ഉണ്ടാക്കുന്നതില്‍ ചില പ്രബോധകരുടെ പ്രഭാഷണങ്ങള്‍ക്കും അവതരണങ്ങള്‍ക്കും ചെറിയ പങ്കുണ്ട് എന്ന് പറയാതെ വയ്യ. അവര്‍ സക്കാത്തിന്റെ പ്രാധാന്യം സ്ഥാപിക്കാന്‍ ശ്രമിക്കുക സക്കാത്ത് കൊടുക്കാതിരുന്നാലുണ്ടാകുന്ന കഠിനമായ ശിക്ഷകളും മറ്റും വിവരിച്ച് കൊണ്ടായിരിക്കും. സക്കാത്ത് എന്നത് സാമ്പത്തിക ബാധ്യതയാണെന്നതും അതു കൊടുക്കാന്‍ സരളമായ വഴികളിലൂടെ ഉപദേശിച്ച് മനസ്സുകളെ കീഴടക്കുകയാണ് ആദ്യം വേണ്ടതെന്നും വികാരത്തിനിടയില്‍ മറന്നു പോകും. സക്കാത്തിലേക്ക് മനസ്സിനെയും ശരീരത്തെയും കൊണ്ടുവരാനുള്ള വഴി ഇതിനെ കുറിച്ച് പഠിക്കുകയും ചിന്തിക്കുകയും ചെയ്യുക എന്നതാണ്. അങ്ങനെ ചെയ്യുമ്പോള്‍ മനസ്സിലാകും, ഇതൊരു കുറ്റമറ്റ സാമ്പത്തിക പദ്ധതിയാണെന്നും അത് ശരിക്കും ന്യായീകരിക്കത്തക്കമാണെന്നും അതിലെ ഓരോ അധ്യായവും തികഞ്ഞ ശാസ്ത്രീയത ഉള്‍ക്കൊള്ളുന്നുണ്ട് എന്നും.
ഇതില്‍ തിരിച്ചറിയേണ്ടതും പൊതു സമൂഹത്തെ തര്യപ്പെടുത്തേണ്ടതുമായ ആദ്യത്തെ കാര്യം അല്ലാഹു മനുഷ്യന് നല്‍കിയ അനുഗ്രഹങ്ങളെ കുറിച്ചാണ്. അവന്‍ ചെയ്ത അനുഗ്രഹങ്ങള്‍ എണ്ണിയാല്‍ ഒടുങ്ങുകയില്ല എന്ന് അല്ലാഹു തന്നെ പറയുന്നുണ്ട്. ഈ പ്രപഞ്ചത്തിലുള്ളതെല്ലാം നിങ്ങള്‍ക്കു വേണ്ടിയുള്ളതാണ് എന്നും അല്ലാഹു പറയുന്നുണ്ട്. അതനുസരിച്ച് എണ്ണിയാലൊടുങ്ങാത്ത അനുഗ്രഹങ്ങള്‍ അല്ലാഹു മനുഷ്യര്‍ക്ക് നല്‍കിയിട്ടുണ്ട്. ഇനി മനസ്സിലാക്കേണ്ട ആദ്യത്തെ വസ്തുത നമ്മുടെ എല്ലാതരം മുതലുകള്‍ക്കും അല്ലാഹു സക്കാത്ത് ഏര്‍പ്പെടുത്തിയിട്ടൊന്നുമില്ല എന്നതാണ്. വെറും നാല് ഇനങ്ങളുടെ പരിധിയില്‍ വരുന്ന 8 ഇനം മുതലുകള്‍ക്കേ സക്കാത്തുള്ളൂ. നാണ്യങ്ങള്‍ എന്ന നിലക്ക് സ്വര്‍ണം, വെള്ളി എന്നിവയിലും കാലി സമ്പത്ത് എന്ന ഇനത്തില്‍ ആട്, മാട്, ഒട്ടകം എന്നിവക്കും ധാന്യം എന്ന നിലക്ക് നാട്ടിലെ മുഖ്യ ആഹാരമായി ഉപയോഗിക്കുന്ന ധാന്യത്തിനും പഴങ്ങള്‍ എന്ന നിലക്ക് മുന്തിരി, കാരക്ക എന്നിവക്കും മാത്രമേ സക്കാത്തുള്ളൂ. പിന്നെ നിധി, ഖനിജങ്ങള്‍ എന്നിവക്കും കച്ചവടച്ചരക്കിനും സക്കാത്ത് ഉണ്ടെങ്കിലും അവയൊക്കെ സ്വര്‍ണം, വെള്ളി എന്നിവയുടെ പരിധിയില്‍ ആണ് അവ വരുന്നത്.
ഓരോ സമ്പാദ്യത്തിനും അതിന്റെ മൂല്യം പരിഗണിച്ചുള്ള നിസ്വാബ് വെച്ചിട്ടുണ്ട്. അത്ര ഉണ്ടെങ്കില്‍ മാത്രമേ കൊടുക്കേണ്ടതുള്ളൂ. ഈ ഇനങ്ങളില്‍ തന്നെ എല്ലാറ്റിനും ഒരേ മൂല്യവും അധ്വാനവുമല്ല ഉള്ളത്. മൂല്യം അധ്വാനം തുടങ്ങിയവയെയും പരിഗണിക്കുന്നുണ്ട്. ഉദാഹരണമായി നിധിയുടെ കാര്യമെടുക്കാം. അത് അധ്വാനമില്ലാതെ കിട്ടുന്നതാണ്. അതിന് ഇരുപത് ശതമാനം നല്‍കണം. അതേസമയം കൃഷി ഒരു കൊല്ലത്തെ മൊത്തം വിളക്ക് നല്‍കിയാല്‍ മതി. അതുതന്നെ സ്വാഭാവിക ജലസേചനം വഴി ഉണ്ടായതാണെങ്കില്‍ പത്തു ശതമാനവും കൃത്രിമ ജലസേചനം വഴി ഉണ്ടായതാണെങ്കില്‍ അതിനു വേണ്ടിവരുന്ന ചെലവ് പരിഗണിച്ച് അതിന്റെ പകുതിയും നല്‍കിയാല്‍ മതി. ഖനിജങ്ങള്‍ക്കും കച്ചവടത്തിനും രണ്ടര ശതമാനമാണ് സകാത്ത്. ഇതില്‍ ഖനിജത്തിന് വളര്‍ച്ചയില്ല എന്ന കുറവിനെയും കച്ചവടത്തിന് വളര്‍ച്ചയുണ്ടെങ്കിലും അധ്വാനം വേണം എന്ന സത്യത്തെയും ബാലന്‍സ് ചെയ്തിരിക്കുകയാണ്. കാലി സമ്പത്തിലും മറ്റും സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ഇത്തരം പരിഗണനകള്‍ കാണാം. അപ്രകാരം തന്നെയാണ് കൊടുക്കേണ്ടത് ശതമാനം വെച്ചാണ് എന്നതും. തുകക്കനുസരിച്ച് വിഹിതം കൂടാതിരിക്കാന്‍ ഇതു സഹായകമാണ്.
പ്രധാനമായും സക്കാത്ത് ബാധകമാകുന്നത് കച്ചവടങ്ങള്‍ക്കും വരുമാനങ്ങള്‍ക്കുമാണ്. വാര്‍ഷിക കണക്കെടുപ്പ് വഴിയാണ് കച്ചവടത്തിന്റെ സക്കാത്ത് നിര്‍ണയിക്കുന്നത്. ഇതിനായി കച്ചവടം തുടങ്ങി കൃത്യം ഒരു ഹിജ്‌റ വര്‍ഷം പൂര്‍ത്തിയാവുന്ന ദിവസത്തില്‍ സ്റ്റോക്കെടുക്കണം. ആകെ ചരക്കുകളുടെ മാര്‍ക്കറ്റ് മൂല്യത്തോട് കിട്ടാനുള്ള കടങ്ങള്‍ ചേര്‍ക്കണം. ഇങ്ങനെ കിട്ടുന്ന തുക ഇപ്പോഴത്തെ മാര്‍ക്കറ്റ് വിലയനുസരിച്ച് പത്തര പവന്‍ സ്വര്‍ണത്തിന്റെയോ 595 ഗ്രാം വെള്ളിയുടെയോ വിലയോളം വരുമെങ്കിലാണ് സക്കാത്ത് കൊടുക്കേണ്ടത്. വിവിധ വരുമാനങ്ങള്‍ വഴി വന്നുചേരുകയും ഒരു വര്‍ഷമായി കയ്യിരിപ്പുണ്ടാവുകയും ചെയ്ത പണത്തിന്റെ കണക്കും ഇങ്ങനെയാണ് കണ്ടുപിടിക്കുക. കച്ചവടച്ചരക്കുകളുടേത് വര്‍ഷാവസാനം മാത്രം ഈ തുക ഉണ്ടായാല്‍ മതി എന്നും ഇടക്ക് കുറഞ്ഞാലും കുഴപ്പമില്ല എന്നതും പണത്തിന്റേത് വര്‍ഷം മുഴുവനും കുറവില്ലാതെ കയ്യിരിപ്പുണ്ടായിരിക്കണമെന്നും മാത്രമാണ് വ്യത്യാസം. രണ്ടിലും കൊടുക്കേണ്ടത് ആകെ മൂല്യത്തിന്റെ രണ്ടര ശതമാനമാണ്. വിവിധ ഫാമുകള്‍, ജ്വല്ലറികള്‍, മാര്‍ക്കറ്റുകള്‍ എന്നിവ മുതല്‍ റിയല്‍ എസ്റ്റേറ്റ്, കമ്മീഷന്‍ ഏജന്‍സി തുടങ്ങിയവ വരെ കച്ചവടത്തിന്റെ പരിധിയില്‍ വരുന്നു. ഒരു നിലക്ക് സക്കാത്തിന് വിധേയമാകുന്ന പണം മറ്റൊരു നിലക്ക് വീണ്ടും അതേ വര്‍ഷം സകാത്തിന് വിധേയമാകില്ല. ഇങ്ങനെ രണ്ടു നിലക്ക് സക്കാത്തിന്റെ പരിധിയില്‍ ഒരു പണം വരുന്നുണ്ടെങ്കില്‍ കൂട്ടത്തില്‍ ആദ്യം പരിധിയിലെത്തുന്നതിനെയാണ് പരിഗണിക്കേണ്ടത്. സക്കാത്ത് നിശ്ചയിക്കുന്നതിന്റെ ആധാരമാക്കുന്ന സ്വര്‍ണം, വെള്ളി എന്നിവയുടെ വില ഇന്നത്തേതു പോലെ വലിയ അന്തരമുണ്ടെങ്കില്‍ ഏറ്റവുമാദ്യം കണക്കെത്തുന്നതിനെ (ഇപ്പോള്‍ വെള്ളിയുടെ വില) ആണ് പരിഗണിക്കേണ്ടത്. സക്കാത്തിന് നിശ്ചിത അവകാശികളെ വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും നിര്‍ണയിച്ചിട്ടുണ്ട്. ഫഖീര്‍, മിസ്‌കീന്‍, നവമുസ്‌ലിംകള്‍, കട ബാധ്യതയുള്ളവര്‍, മോചന പത്രം എഴുതപ്പെട്ട അടിമ, യാത്രക്കാര്‍, സക്കാത്ത് സംബന്ധമായ ജോലിക്കാര്‍, യോദ്ധാവ് എന്നിവരാണ് അവകാശികള്‍. സമ്പാദ്യത്തിനുള്ള ശുദ്ധീകരണ പ്രക്രിയയായാണ് ഇസ്‌ലാം സക്കാത്തിനെ കാണുന്നത്.
columns
ദേശീയത ചര്‍ച്ചയാകുമ്പോള്‍-പി.എ ജലീല്‍ വയനാട്
‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.
പ്രത്യേക ഭൂവിഭാഗത്തില്‍ ജനങ്ങള്‍ സ്ഥിരമായി, പരമാധികാരമുള്ള ഭരണത്തിന്‍ കീഴില്‍ ജീവിച്ചാല്‍ അതൊരു രാജ്യമായി മാറുന്നു. എന്നാല്‍ ആ പ്രത്യേക ഭൂവിഭാഗത്തിലെ ജനങ്ങളുടെ ഏകതാ ബോധവും പരസ്പര സ്‌നേഹവും സുഖദുഃഖങ്ങളുടെ മത വര്‍ഗ നിരപേക്ഷ സ്വീകാര്യതയും ചരിത്ര ബോധവുമാണ് ആ രാജ്യത്തെ ദേശ രാഷ്ട്രമാക്കുന്നത്. പാശ്ചാത്യ യൂറോപ്യന്‍ രാജ്യങ്ങളെ ഏകോപിപ്പിച്ചതിനും ചരിത്രബോധം നല്‍കിയതിനും പിന്നില്‍ മതത്തിനോ മതാധിഷ്ഠിത ഭരണകൂടങ്ങള്‍ക്കോ ഉള്ള പങ്ക് നിഷേധിക്കാന്‍ കഴിയില്ല. അതുവഴിയാണവരുടെ ദേശീയത അടയാളപ്പെടുത്തുന്നതും. എന്നാല്‍ ഇന്ത്യന്‍ ദേശീയത രൂപപ്പെടുന്നതില്‍ മതത്തിനോ മതാധിഷ്ഠിത ശക്തികള്‍ക്കോ ഒരു പങ്കുമില്ലെന്നതാണ് വിസ്മയം. നൂറ്റാണ്ടുകള്‍ പിന്നിട്ട കോളനി വാഴ്ചയും അതേതുടര്‍ന്നുണ്ടായ ബ്രിട്ടീഷ് വിരുദ്ധതയുമാണ് ഇന്ത്യന്‍ ദേശീയതക്കാധാരം. ഇന്ത്യന്‍ ദേശീയത രൂപപ്പെടുത്തുന്നതില്‍ ജാതി മത ഭേദമെന്യ ഉള്ളില്‍ ഊറിക്കൂടി ഉറച്ച കോളനി വിരോധമുണ്ട്. ആ അര്‍ഥത്തിലാണ് നമ്മുടെ ചരിത്രത്തെ നോക്കി കാണേണ്ടത്. സ്വാതന്ത്ര്യ പ്രഖ്യാപനമുണ്ടാകുന്നതിനു മുന്‍പ്തന്നെ നമ്മുടെ ഭരണഘടന രൂപീകരണത്തെക്കുറിച്ച്ആലോചിച്ചിട്ടുണ്ട്.
മത, വര്‍ഗ വേര്‍തിരുവുകള്‍ക്കതീതമായ ഭരണഘടന ഉണ്ടാക്കാനുള്ള പരിശ്രമം രണ്ടു വര്‍ഷവും ഒന്‍പതു മാസവും 18 ദിവസവും നീണ്ടുനിന്നു. രാജ്യത്തിനു ഒരൗദ്യോഗിക മതമില്ലാത്ത രീതിയില്‍, മതേതരമായി ഭരണഘടന സങ്കല്‍പിക്കപ്പെട്ടു. എന്നാല്‍ ഭൂരിപക്ഷ ന്യൂനപക്ഷ വിശ്വാസികളെ ഉള്‍ക്കൊണ്ട് പോകാനും അവരവരുടെ സംസ്‌കാരങ്ങളോട് കൂറുപുലര്‍ത്തി സമഭാവനയോടെ മുന്നോട്ടുപോകാനും ആഹ്വാനം ചെയ്യുന്നതായി ഭരണഘടനയുടെ സൂക്ഷ്മ വായന വ്യക്തമാക്കുന്നു. ഭരണഘടനയുടെ മുഖവുര തന്നെ സത്താപരമായി എന്താണ് ആ പ്രമാണത്തിന്റെ അവതരണ താത്പര്യമെന്ന് വ്യക്തമാക്കുന്നതാണ്. ജനങ്ങളാല്‍ എഴുതപ്പെട്ട എന്ന തുടക്കം അതിന്റെ മാനവിക മുഖമാണ് തുറക്കപ്പെടുന്നത്.
ദൈവനാമത്തില്‍ എന്ന് തുടങ്ങണമെന്ന് ശഠിച്ച എച്ച്.വി കമ്മത്തിന്റെ വാദമോ, പരമേശ്വര നാമത്തില്‍ വേണമെന്ന് വാദിച്ച ഗോവിന്ദ മാളവ്യയുടെ താല്‍പര്യമോ അല്ല ഇന്ത്യയുടെ മത നിരപേക്ഷ ഭരണ ഘടനാനിര്‍മാണ സമിതി പരിഗണിച്ചത്. ഇന്ത്യ-പാക് വിഭജനത്തിന്റെ വേരുകള്‍ ചെന്നെത്തുന്ന പരിസരം ഹിന്ദു-മുസ്‌ലിം വിദ്വേഷത്തിന്റേതാണ്. താല്‍പര്യമില്ലാതെ നാട് കടത്തപ്പെട്ടവര്‍ ഇരു ഭാഗത്തുമുണ്ട്. മാനവിക ചിന്തകളെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ജയിച്ചടക്കിയതാണ് വിഭജനത്തിന്റെ കാതല്‍. ഇവിടെ നിരപരാധികളുടെ മനഃസാക്ഷി വായിക്കാന്‍ ഭരണഘടനാ നിര്‍മാണ സഭക്ക് കഴിഞ്ഞിട്ടുണ്ട്. പാകിസ്ഥാനിലേക്കു പോയവര്‍ തിരിച്ചുവന്നാല്‍ ഇന്ത്യന്‍ പൗരത്വം അവര്‍ക്കു നല്‍കിയേ തീരുവെന്ന് വാദിച്ച ബീഹാറുകാരന്‍ ബ്രിജേഷ് മിശ്രയെ ഓര്‍ക്കുന്നത് അതുകൊണ്ടാണ്. പൗരാവകാശങ്ങളുടെ നീണ്ട വിശദീകരണം 5 മുതല്‍ 11 വരെ അനുഛേദങ്ങള്‍ പറയുന്നത്. പൗരനെ എങ്ങനെ നാടുകടത്താമെന്നല്ല അവനെ എങ്ങനെ ഉള്‍ക്കൊള്ളാമെന്നതിന്റെ വിവരണമാണത്. എന്നാല്‍ ഭരണഘടനയുടെ പിറവിയില്‍ തന്നെ അതില്‍ അസഹിഷ്ണുത കാണിച്ചവരും ചോദ്യംചെയ്തവരുമുണ്ട്. രാഷ്ട്രത്തെ ഒറ്റക്കല്ലില്‍ കൊത്തിയെടുക്കാനുള്ള അവരുടെ ശ്രമത്തിന് കോളനി വാഴ്ചയുടെ പഴക്കമുണ്ട്. അവരുടെ താല്‍പര്യത്തിന് എതിരുനിന്ന പ്രധാന ശക്തി രാഷ്ട്ര പിതാവായിരുന്നു. മഹാത്മജിയെ വകവരുത്തിയതിലൂടെയും ഇപ്പോഴും വീണ്ടും വീണ്ടും കൊന്നുകൊണ്ടിരിക്കുന്നതിലൂടെയും അവരുടെ ലക്ഷ്യത്തിലേക്കു അടുത്തുകൊണ്ടിരിക്കുന്നു.
ബഹുസ്വര സങ്കര സംസ്‌കാരങ്ങളുടെ നിലനില്‍പ്പും വളര്‍ച്ചയും അംഗീകരിക്കാന്‍ കഴിയാത്തവര്‍ ഒരു രാഷ്ട്രമെന്ന നിലക്ക് രാഷ്ട്രരൂപീകരണത്തിന്റെ ചരിത്രമറിയാത്തവരും ദേശീയ പൈതൃകത്തിന്റെ ഘടന അറിയാത്തവരുമാണ്. ദ്രാവിഡ അടിത്തറയിലേക്ക് പിന്നീട് ഉള്‍ച്ചേര്‍ക്കപ്പെട്ട സംസ്‌കാരങ്ങളാണ് ആര്യ, ബൗദ്ധ പൗരസ്ത്യ, പൗരസ്‌ത്യേതര അടരുകള്‍. ഈ കൂടിക്കലര്‍ന്ന ബഹുപാളികളെ വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്ത ഒരു ചരിത്ര പശ്ചാത്തലം ബോധപൂര്‍വം മറന്നുകൊണ്ട് വ്യക്തികളുടെ പ്രാഥമിക പരിഗണനയിലുള്ള ഐച്ഛിക വിഷയമായ വസ്ത്രത്തിലും ഭക്ഷണത്തില്‍പോലും ഇടപെടുന്ന അവസ്ഥ സാമൂഹ്യഘടനയെ തകര്‍ക്കുമെന്നതില്‍ സംശയിക്കേണ്ടതില്ല. ഇന്ത്യയുടെ നാനാത്വത്തിലുള്ള ഏകത്വമെന്ന കാഴ്ചപ്പാട് അംഗീകരിക്കപ്പെടണം. ബഹുസ്വര സങ്കര സംസ്‌കാരം സംരക്ഷിക്കപ്പെട്ടുകൊണ്ടുള്ള ദേശീയ ബോധങ്ങളാണുണ്ടാകേണ്ടത്. മറിച്ചുള്ള വികാരങ്ങളെ ദേശീയതയെന്ന് വിളിക്കാന്‍ കഴിയില്ല.
ഇന്ത്യയുടെ ദേശീയ കവിയാണ് രവീന്ദ്രനാഥ ടാഗോര്‍. ടാഗോര്‍ ദേശീയതയെ നിര്‍വചിച്ചിട്ടുണ്ട്. അത് മാനവികതയില്‍ അധിഷ്ഠിതമാണ്. മാനവികതയില്ലാത്ത ദേശീയത ശാപമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അത് സകല തിന്മയുടെയും മൂലഹേതുവാകുമെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്ന് പുലര്‍ന്നിരിക്കുകയാണ്. മനുഷ്യത്വത്തിനപ്പുറമുള്ള രാജ്യ സ്‌നേഹത്തെപ്പോലും അദ്ദേഹം ശക്തിയായി അപലപിച്ചു. ശാന്തിനികേതനില്‍ താന്‍ നിര്‍മിച്ച സര്‍വകലാശാലയുടെ ആപ്തവാക്യം ‘യത്ര വിശ്വം ഭവത് ഏക നീഡം’ എന്നതായിരുന്നു. അഥവാ ഈ ലോകം മുഴുവന്‍ ഒരു പക്ഷികൂടായിതീരുക വിവിധ വര്‍ണങ്ങളില്‍, വൈവിധ്യമേറിയ കൊഞ്ചലുകളുള്ള കിളിക്കൂടായി ലോകം മാറണമെന്നാഗ്രഹിച്ചു അദ്ദേഹം.
‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.
columns
സത്യാന്വേഷി-പ്രതിഛായ
സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്.
‘അത് വക്കീലിനോട് ഇനി മുതല്‍ വാദിക്കരുതെന്ന് ആവശ്യപ്പെടുന്നതുപോലെയാണ്. ഒരു മാധ്യമപ്രവര്‍ത്തകനോട് എങ്ങനെയാണ് എഴുതരുതെന്ന് ആവശ്യപ്പെടാനാകുക? നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹമതിന് മറുപടി പറയാന്‍ ബാധ്യസ്ഥനാണ്. പക്ഷേ ഒരാള്‍ അഭിപ്രായം പറയുന്നതിനെ എങ്ങനെയാണ് മുന്‍കൂട്ടി എതിര്‍ക്കാന്‍കഴിയുക?’ സുപ്രീംകോടതിയിലെ പ്രമുഖന്യായാധിപന്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റേതാണ് ഈകുറിക്കുകൊള്ളുന്ന വാക്കുകള്‍. ‘ആള്‍ട്ട്‌ന്യൂസ് സ്ഥാപകനും മാധ്യമപ്രവര്‍ത്തകനുമായ മുഹമ്മദ്‌സുബൈറിനെ സമൂഹമാധ്യമമായ ട്വിറ്ററില്‍ എഴുതുന്നതില്‍നിന്ന് തടയണമെന്ന ഉത്തര്‍പ്രദേശ് പൊലീസിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു രാജ്യത്തെ അത്യുന്നത നീതിപീഠം. സമൂഹമാധ്യമങ്ങളിലെ തെറ്റായവിവരങ്ങളുടെ വസ്തുതാന്വേഷകനായി പ്രസിദ്ധനായ സുബൈറിനെ തുടരെത്തുടരെ കേസുകളുമായി വരിഞ്ഞുമുറുക്കി കാലാകാലത്തേക്ക് തുറുങ്കിലടക്കാനും ബി.ജെ.പി സര്‍ക്കാരുകള്‍ക്കെതിരെ പ്രതികരിക്കാതിരിക്കാനുമായി ഇട്ട പദ്ധതിയെ പൊളിച്ചടുക്കുകയായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്. നാലരക്കൊല്ലംമുമ്പ് ട്വീറ്റ്‌ചെയ്ത ഒരു വിഷയത്തിന്റെ പേരിലായിരുന്നു യു.പി സര്‍ക്കാര്‍ സുബൈറിനെ അറസ്റ്റ്‌ചെയ്ത് ജയിലിടച്ചത്. ജൂണ്‍ 27ന് അറസ്റ്റുചെയ്ത സുബൈറിനെ സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യത്തെതുടര്‍ന്ന് മോചിപ്പിച്ചത് ജൂലൈ 21നായിരുന്നു; കൃത്യം 23 ദിവസത്തിനുശേഷം. ഡല്‍ഹിക്കുപുറമെ യു.പിയില്‍ ആറു കേസുകളാണ് സുബൈറിനെതിരെ ചുമത്തിയത്. ഓരോ കേസിലും ജാമ്യം നേടുമ്പോള്‍ വൈകാതെ മറ്റൊരു കേസില്‍ അറസ്റ്റുരേഖപ്പെടുത്തി യുവാവിന്റെ മോചനം വൈകിക്കലായിരുന്നു തന്ത്രം. എന്നാല്‍ ഇത് തിരിച്ചറിഞ്ഞായിരുന്നു കോടതിയുടെ ഇടപെടല്‍. എഫ്.ഐ.ആറുകള്‍ റദ്ദാക്കിയില്ലെങ്കിലും എല്ലാകേസുകളും ഡല്‍ഹി കോടതിയിലേക്ക് മാറ്റാനും സുബൈറിന് ഇടക്കാലം ജാമ്യം നല്‍കി വിട്ടയക്കാനുമായിരുന്നു 21ലെ വിധി.
ഇന്ത്യയുടെ പാരമ്പര്യമാണ് സത്യം. മുണ്ഡകോപനിഷത്തിലെ ‘സത്യമേവ ജയതേ’ ആണ് രാജ്യത്തിന്റെ ഔദ്യോഗികചിഹ്നത്തില്‍ ആലേഖന ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ സത്യം കണ്ടെത്തി അവതരിപ്പിക്കുന്ന ആരും ആര്‍ഷഭാരത പാരമ്പര്യത്തെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. മാധ്യമപ്രവര്‍ത്തകോട്, വിശേഷിച്ച് സര്‍ക്കാരിനെതിരെ പ്രതികരിക്കുന്നവരോട് ബി.ജെ.പി ഭരണകൂടങ്ങള്‍ പൊലീസിനെ ഉപയോഗിച്ച് ചെയ്തുകൂട്ടുന്നതെന്തെല്ലാമാണെന്നതിന് മികച്ച തെളിവാണ് സുബൈറിന്റെ അറസ്റ്റും തുടര്‍ന്നുള്ള സംഭവങ്ങളും. എന്നാല്‍ ഇതിന് നേര്‍വിപരീതമായിരുന്നു രാഹുല്‍ഗാന്ധിക്കെതിരായി വ്യാജ വീഡിയോ സംപ്രേഷണംചെയ്തതിന് ‘ടൈംസ് നൗ’ ടി.വി അവതാരകന്‍ രോഹിത് രഞ്ജന് അനുകൂലമായ ബി.ജെ.പി സര്‍ക്കാരിന്റെ നീക്കം. രാഹുല്‍ഗാന്ധി രാജസ്ഥാനില്‍ ടെയ്‌ലറെ കൊലപ്പെടുത്തിയ യുവാക്കളെ കുട്ടികളല്ലേ എന്നു വിളിച്ചെന്ന വ്യാജ പ്രചാരണം നടത്തിയതിന് കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ പൊലീസ് രോഹിത്തിനെ അറസ്റ്റ്‌ചെയ്യാനെത്തിയപ്പോള്‍ മറ്റൊരു കേസ് ചുമത്തി അറസ്റ്റില്‍നിന്ന് രക്ഷിച്ചെടുക്കുകയായിരുന്നു ഡല്‍ഹി പൊലീസ്. പഴയ ഹിന്ദിസിനിമയിലെ ഒരു ഡയലോഗ് പങ്കുവെച്ചായിരുന്നു സുബൈറിന്റെ നാലരവര്‍ഷം മുമ്പത്തെ ട്വീറ്റ്. വിദ്വേഷ പ്രചാരകരോട് വിട്ടുവീഴ്ചയില്ലെന്നാണ് 33 കാരനായ സുബൈറിന്റെ സുധീര പ്രഖ്യാപനം.
സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്. നിമിഷങ്ങളെന്നോണം വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്ന നുണ ഫാക്ടറികളുടെ ഓശാരത്തില്‍ അധികാരത്തിലെത്തുന്ന ഭരണകൂടങ്ങള്‍ക്കാണ് ആള്‍ട്ട്‌ന്യൂസ് പ്രധാനമായും വെല്ലുവിളിയുയര്‍ത്തിയത്. സുബൈറിന്റെ ഫാക്ട്‌ചെക് വാര്‍ത്തകള്‍ ലോകത്തെ ഉന്നതമാധ്യമങ്ങള്‍വരെ എടുത്തുകൊടുക്കാനാരംഭിച്ചു. പ്രവാചകനെതിരെ ബി.ജെ.പി വക്താവ് നൂപുര്‍ശര്‍മ നടത്തിയ വിവാദ പ്രസ്താവത്തിന്റെ വീഡിയോ അതേപടി ആള്‍ട്ട്‌ന്യൂസ് പ്രസിദ്ധപ്പെടുത്തിയതാണ് സത്യത്തില്‍ സുബൈറിനെ നോട്ടമിട്ടിരുന്ന ബി.ജെ.പി നേതാക്കളെ പെട്ടെന്ന് പൊലീസിനെ വിട്ട് അറസ്റ്റുചെയ്യാന്‍ നിര്‍ബന്ധിച്ചത്. എന്നാല്‍ ഇതാണ് കാരണമെന്ന് പറയാതെ നാലര വര്‍ഷം മുമ്പത്തെ കാര്യമാണ് പറഞ്ഞതെന്നുമാത്രം. വിവാഹേതര ബന്ധമുണ്ടെന്നതിന് ഭാര്യയെ ഭര്‍ത്താവ് മര്‍ദിക്കുന്നതിന്റെ ദൃശ്യം കാട്ടി അത് ‘ലൗ ജിഹാദാ’ണെന്ന് പ്രചരിപ്പിക്കുന്നവരെപോലുള്ളവരെയും സുബൈര്‍ തുറന്നുകാട്ടി. മേയില്‍ ജ്ഞാന്‍വ്യാപി പള്ളി വിവാദത്തിലും തീവ്ര ഹിന്ദുത്വവാദികള്‍ക്കെതിരെ സുബൈര്‍ നിരവധി പോസ്റ്റുകളിട്ടിരുന്നു. ദേശീയ മാധ്യമങ്ങളിലെ അവതാരകരുടെ തനിനിറം തുറന്നുകാട്ടുകയും സുബൈറിന്റെ പ്രധാന ജോലിയായിരുന്നു. സുബൈറിന്റെ വരുമാനം ലാഭം പ്രതീക്ഷിക്കാതെ സംഭാവനയിലൂടെ പ്രവര്‍ത്തിക്കുന്ന ആള്‍ട്ട്‌ന്യൂസില്‍നിന്ന് കിട്ടുന്ന തുച്ഛമായ വേതനമാണ്. സ്ഥാപനത്തിന്റെ ഉടമകളായ പ്രാവ്ദ മീഡിയ ഫൗണ്ടേഷന്റെ ഡയറക്ടര്‍മാരിലൊരാളാണിപ്പോള്‍. ബെംഗളൂരുവില്‍ ജനിച്ച സുബൈറിന്റെ സ്‌കൂള്‍-കോളജ് വിദ്യാഭ്യാസവും അവിടെയായിരുന്നു.
columns
ജനാധിപത്യ പോരാട്ടങ്ങളുടെ വിജയം- പി.എം.എ സലാം
വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് മുസ്‌ലിംലീഗ് നടത്തിവന്ന നിരന്തര പോരാട്ടങ്ങളുടെ വിജയമാണ്. രാജ്യത്തെവിടെയും ഇല്ലാത്ത നിയമമാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിച്ചത് മുതല്‍ മുസ്‌ലിംലീഗ് വിശ്രമരഹിതമായി സമരമുഖത്തായിരുന്നു. നിയമസഭയുടെ അകത്തും പുറത്തും പാര്‍ട്ടി പോരാട്ടം ശക്തമാക്കി. 2021 ഡിസംബര്‍ 9ന് കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിച്ചു. പതിനായിരങ്ങള്‍ അണിനിരന്ന റാലിക്ക് ശേഷം മുസ്‌ലിംലീഗിന് ചെയ്യാന്‍ പറ്റുന്നത് അവര്‍ ചെയ്യട്ടെ. മുസ്‌ലിംലീഗിനെ ആര് ഗൗനിക്കുന്നു? എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേ മുഖ്യമന്ത്രിയുടെ നാവ് കൊണ്ടുതന്നെ തീരുമാനം പുനഃപരിശോധിക്കുമെന്ന് പറയിപ്പിച്ചതാണ് മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ വിജയം.
വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് മുസ്‌ലിംലീഗ് നടത്തിവന്ന നിരന്തര പോരാട്ടങ്ങളുടെ വിജയമാണ്. രാജ്യത്തെവിടെയും ഇല്ലാത്ത നിയമമാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിച്ചത് മുതല്‍ മുസ്‌ലിംലീഗ് വിശ്രമരഹിതമായി സമരമുഖത്തായിരുന്നു. നിയമസഭയുടെ അകത്തും പുറത്തും പാര്‍ട്ടി പോരാട്ടം ശക്തമാക്കി. 2021 ഡിസംബര്‍ 9ന് കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിച്ചു. പതിനായിരങ്ങള്‍ അണിനിരന്ന റാലിക്ക് ശേഷം മുസ്‌ലിംലീഗിന് ചെയ്യാന്‍ പറ്റുന്നത് അവര്‍ ചെയ്യട്ടെ. മുസ്‌ലിംലീഗിനെ ആര് ഗൗനിക്കുന്നു? എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേ മുഖ്യമന്ത്രിയുടെ നാവ് കൊണ്ടുതന്നെ തീരുമാനം പുനഃപരിശോധിക്കുമെന്ന് പറയിപ്പിച്ചതാണ് മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ വിജയം.
വഖഫ് സംരക്ഷണ റാലിക്ക് ശേഷം വളരെ മോശമായ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയമാണ് സി.പി.എം പയറ്റിയത്. കേരളത്തിലെ മുസ്‌ലിംകളുടെ അട്ടിപ്പേറവകാശം മുസ് ലിംലീഗിനില്ലെന്ന് പറഞ്ഞ് മുസ്‌ലിംലീഗിനെയും മതസംഘടനകളെയും ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തിയത്. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ എല്ലാ മത സംഘടനകളും അംഗങ്ങളായ മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി വഖഫ് നിയമന വിഷയത്തില്‍ പലതവണ മുഖ്യമന്ത്രിയെ കണ്ടിരുന്നു. മുസ്‌ലിം സംഘടനകള്‍ ഒറ്റക്കെട്ടായാണ് ഈ ആവശ്യത്തിനുവേണ്ടി നിലകൊണ്ടത്. എന്നാല്‍ അതിനെയൊന്നും സര്‍ക്കാര്‍ ഗൗനിച്ചില്ല. മതസംഘടനകള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിച്ചതോടൊപ്പം തീരുമാനത്തില്‍നിന്ന് പിന്നോട്ടില്ലെന്ന മട്ടിലാണ് നിയമസഭയില്‍ മന്ത്രിമാര്‍ പോലും സംസാരിച്ചത്.
എന്നാല്‍ ഒരു ഘട്ടത്തിലും സമരത്തില്‍നിന്ന് പിന്തിരിയാന്‍ മുസ്‌ലിംലീഗ് തയ്യാറായില്ല. കേന്ദ്ര വഖഫ് ആക്ടിന് വിരുദ്ധമായി കേരളത്തില്‍ മാത്രം വിവേചനത്തിന്റെ ഈ നിയമം അനുവദിക്കില്ലെന്ന് മുസ്‌ലിംലീഗ് അസന്നിഗ്ധമായി വ്യക്തമാക്കി. വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നതിനെ ന്യായീകരിച്ച്‌കൊണ്ട് സി.പി.എം നേതാക്കളും സൈബര്‍ സഖാക്കളും ധാരാളം എഴുതി. പലപ്പോഴും അനാവശ്യമായി മുസ് ലിം ലീഗിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനും ഇവര്‍ ശ്രമിച്ചു. വഖഫ് ബോര്‍ഡില്‍ യു.ഡി.എഫ് അമുസ്‌ലിം നിയമനം നടത്തിയിട്ടുണ്ടെന്ന പച്ചക്കള്ളം അടിച്ചിറക്കി. പി.എസ്.സിക്ക് വിടാനുള്ള തീരുമാനം വഖഫ് ബോര്‍ഡ് ഏകകണ്ഠമായി സ്വീകരിച്ചതാണെന്ന് മുഖ്യമന്ത്രി പോലും നുണ പറഞ്ഞു. കേരളത്തിലെ വന്ദ്യവയോധികരായ മതസംഘടനാ നേതാക്കള്‍ പലപ്പോഴായി മുഖ്യമന്ത്രിയെ കണ്ടെങ്കിലും ഉറപ്പ് നല്‍കുകയല്ലാതെ ഒന്നും നടന്നില്ല. ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ മുസ്‌ലിംലീഗ് അംഗങ്ങള്‍ വഖഫ് നിയമന തീരുമാനം പിന്‍വലിക്കാന്‍ പലതവണ ആവശ്യപ്പെട്ടു. ഒടുവില്‍ ഗത്യന്തരമില്ലാതെയാണ് ഇപ്പോള്‍ തീരുമാനം പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചിരിക്കുന്നത്. മുസ്‌ലിംലീഗിന്റെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം ഉറപ്പ് നല്‍കിയത്.
ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ വഖഫ് ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഏറ്റവുമൊടുവില്‍ കഴിഞ്ഞ ജൂണ്‍ 28ന് സെക്രട്ടേറിയറ്റിന് മുന്നില്‍ സംസ്ഥാന കമ്മിറ്റി ധര്‍ണ സംഘടിപ്പിച്ചു. മതസംഘടനാ നേതാക്കളോട് പച്ചക്കള്ളം പറഞ്ഞ് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയും കൂട്ടരും പലപ്പോഴായി ശ്രമിച്ചത്. 2016 ല്‍ തന്നെ എല്ലാ മുസ്‌ലിം മത സംഘടനകളും മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കീഴില്‍ ഒന്നിച്ച് ഗവര്‍ണറെ പോയി കാണുകയും സര്‍ക്കാര്‍ നീക്കത്തിനെതിരെ ശബ്ദമുയര്‍ത്തുകയും ചെയ്തിരുന്നു. കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരവും നടത്തി. മുഖ്യമന്ത്രിക്കും നിവേദനം നല്‍കി. നിയമസഭക്ക് അകത്ത് മുസ്‌ലിംലീഗിന്റെയും പ്രതിപക്ഷത്തിന്റെയും ശക്തമായ പ്രതിഷേധം ഉണ്ടായി. ബില്ല് വരുന്ന സമയത്തും പാസ്സാക്കുന്ന സമയത്തും ശക്തമായ ഭാഷയില്‍ തന്നെ പ്രതിപക്ഷം എതിര്‍പ്പറിയിച്ചിരുന്നു. ഇതെല്ലാം നിയമസഭാ രേഖയിലുള്ളതാണ്. എന്നാല്‍ അതെല്ലാം മറന്നുകൊണ്ടാണ് മുഖ്യമന്ത്രി കള്ളം പറഞ്ഞത്.
നിയമസഭ പാസ്സാക്കിയ നിയമം ആയതുകൊണ്ട് നിയസമഭയില്‍ തന്നെ അവതരിപ്പിച്ച് തിരുത്തണമെന്നാണ് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടത്. കോഴിക്കോട്ട് നടന്നത് സമരപ്രഖ്യാപനം മാത്രമായിരുന്നു. പിന്നീട് നിരന്തര സമരങ്ങളുടെ ദിവസങ്ങളായിരുന്നു. പ്രതിസന്ധികള്‍ ഏറെയുണ്ടായിട്ടും നിയമം പിന്‍വലിക്കും വരെ മുസ്‌ലിം ലീഗ് സമര രംഗത്ത് ഉറച്ചുനിന്നു. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ തിരുവനന്തപുരത്ത് മുസ്‌ലിംലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സര്‍ക്കാര്‍ പിന്മാറും വരെ സമരം തുടരുമെന്ന് ഈ പരിപാടിയില്‍ നിയമസഭാ പാര്‍ട്ടി ലീഡര്‍ പി.കെ കുഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചു. കോഴിക്കോട് നടത്തിയ വഖഫ് സംരക്ഷണ റാലിക്ക് ശേഷം രണ്ടാം ഘട്ടമായി പഞ്ചായത്ത്, മുനിസിപ്പല്‍, മേഖലാ കേന്ദ്രങ്ങളില്‍ സമര സംഗമങ്ങള്‍ സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് നടന്ന പ്രതിഷേധ പരിപാടികളായിരുന്നു സമരത്തിന്റെ മൂന്നാം ഘട്ടം.
ഇടക്കാലത്ത് കോവിഡ് വ്യാപകമായപ്പോള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് വഖഫ് സംരക്ഷണ പ്രക്ഷോഭം തുടര്‍ന്നു. മുസ്‌ലിംലീഗിന്റെ വഖഫ് സംരക്ഷണ പ്രക്ഷോഭത്തില്‍ സഹികെട്ട സര്‍ക്കാര്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന കുറ്റം ചുമത്തി പ്രാദേശികമായി കേസുകളെടുത്തു. കോഴിക്കോട് നടന്ന മഹാറാലിക്ക് ശേഷം പതിനായിരം പേര്‍ക്കെതിരെ കേസെടുത്തായിരുന്നു പ്രതികാര നടപടി. വഖഫ് സംരക്ഷണ പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായി മുസ്‌ലിം ലീഗ് കലക്ടറേറ്റ് മാര്‍ച്ചുകളും സംഘടിപ്പിച്ചു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്‍
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture7 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ