Connect with us

main stories

സന്തോഷ് ട്രോഫി കിരീടം ലക്ഷ്യമിട്ട് കേരളം ഇന്ന് ബംഗാളിനെതിരെ

ഏഴാം സന്തോഷ് ട്രോഫി കിരീടം ലക്ഷ്യമിട്ട് കേരളം ഇന്ന് ബംഗാളിനെ നേരിടാന്‍ സ്വന്തം മൈതാനത്തിറങ്ങുമ്പോള്‍ തികഞ്ഞ പ്രതീക്ഷയിലാണ് ഏവരും. രാജ്യത്തിലെ തന്നെ രണ്ട് ഫുട്‌ബോള്‍ കരുത്തര്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ മൈതാനത്ത് വീറും വാശിയും ഉറപ്പ്.

Published

on

ഏഴാം സന്തോഷ് ട്രോഫി കിരീടം ലക്ഷ്യമിട്ട് കേരളം ഇന്ന് ബംഗാളിനെ നേരിടാന്‍ സ്വന്തം മൈതാനത്തിറങ്ങുമ്പോള്‍ തികഞ്ഞ പ്രതീക്ഷയിലാണ് ഏവരും. രാജ്യത്തിലെ തന്നെ രണ്ട് ഫുട്‌ബോള്‍ കരുത്തര്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ മൈതാനത്ത് വീറും വാശിയും ഉറപ്പ്. ചരിത്രം ബംഗാളിനൊപ്പമാണെങ്കിലും നിലവിലെ ടീമിന്റെ ഫോം പരിശോധിച്ചാല്‍ കേരളത്തിന് തന്നെയാണ് വിജയ പ്രതീക്ഷ. ഒരു മത്സരവും തോല്‍ക്കാതെയാണ് കേരളം ഫൈനല്‍ വരെ എത്തിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ടുഗോളുകള്‍ക്ക് ബംഗാളിനെ തോല്‍പ്പിച്ചതും കേരളത്തിന് ആത്മവിശ്വാസം കൂട്ടുന്നതാണ്.

എന്നാല്‍ ഇതേ മത്സരത്തില്‍ 80 മിനുറ്റുവരെ കേരളത്തെ ഗോളടിക്കാതെ തടഞ്ഞുനിര്‍ത്തിയ പ്രതിരോധ തന്ത്രം തന്നെയാകും ബംഗാള്‍ ഫൈനലിലും പയറ്റുക. അവസരത്തിനായി പതിയിരിക്കുക, അതുവരെ പ്രതിരോധിക്കുക എന്നതാണ് ബംഗാള്‍ തന്ത്രം. തുടക്കം മുതല്‍ ആക്രമിച്ചുകളിക്കുക എന്നതാണ് കേരള പരിശീലകന്‍ ബിനോ ജോര്‍ജ്ജിന് താരങ്ങളോട് ഉപദേശിക്കാനുള്ളത്. വേഗത്തില്‍ ലീഡ് നേടി കളി കൈപിടിയിലൊതുക്കുക എന്ന പതിവ് ശൈലിയില്‍ നിന്നും ഫൈനലിലും മാറ്റമൊന്നും ഉണ്ടാകില്ലെന്ന് കോച്ച് പറയുന്നു.

ടീമിന്റെ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റും പൂര്‍ണ്ണ സജ്ജമാണെന്നും ശക്തരായ എതിരാളികളെ അതിശക്തമായി തന്നെ നേരിടുമെന്ന് താരങ്ങളും ഉറപ്പുനല്‍കുന്നു. 2018 സന്തോഷ് ട്രോഫി ഫൈനലില്‍ സ്വന്തം നാട്ടില്‍ നിന്നും ഏറ്റുവാങ്ങിയ തോല്‍വിക്ക് കേരളത്തോട് പകരം ചോദിക്കുക എന്ന ലക്ഷ്യം കൂടിയുണ്ട് ബംഗാളിന്. എന്നാല്‍ ശക്തരായ കേരള നിരയെ തോല്‍പിക്കല്‍ അത്രഎളുപ്പമാകില്ലെന്ന് ബംഗാളിനും അറിയാം. എന്നാല്‍ ഇതിനെ മറികടക്കാനുള്ള തന്ത്രങ്ങളെല്ലാം അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നാണ് ബംഗാള്‍ കോച്ച് രഞ്ജന്‍ ബാറ്റര്‍ജി പറയുന്നത്. എന്തൊക്കെയായാലും തികഞ്ഞ പ്രതീക്ഷയില്‍ തന്നെയാണ് ആരാധകര്‍. അവര്‍ മറിച്ചൊരു ഫലം പ്രതീക്ഷിക്കുന്നല്ല.ഈ കപ്പ് പുറത്തുപോവില്ലെന്ന് നമ്മുക്ക്് സ്വപ്‌നം കാണാം. ഈ ടീമില്‍ നമ്മുക്ക് വിശ്വസിക്കാം.

വന്ന വഴി

ഗ്രൂപ്പുഘട്ട മത്സരങ്ങളില്‍ നാലു കളികളില്‍ നിന്നും മൂന്ന് വിജയവും ഒരു സമനിലയുമായിരുന്നു കേരളത്തിന്റെ സമ്പാദ്യം. സെമി ഫൈനലില്‍ കര്‍ണാടകയെ മൂന്നിനെതിരെ ഏഴ് ഗോളുകള്‍ക്ക് തകര്‍ത്താണ് കേരളം ഫൈനലലിലേക്ക് വരുന്നത്. കേരളം ഉള്‍പ്പെട്ട ഗ്രൂപ്പ് എ.യില്‍ നിന്നും രണ്ടാം സ്ഥാനക്കാരായിട്ടാണ് ബംഗാള്‍ സെമിയില്‍ പ്രവേശിക്കുന്നത്. ഗ്രൂപ്പ് മത്സരങ്ങളില്‍ മൂന്ന് വിജയവും ഒരു തോല്‍വിയും. കേരളത്തിനെതിരെ മാത്രമാണ് ടീം പരാജയപ്പെട്ടത്. സെമി ഫൈനലില്‍ കരുത്തരായ മണിപ്പൂരിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തകര്‍ത്താണ് ടീം ഫൈനലില്‍ കേരളത്തെ നേരിടാനെത്തുന്നത്. എതിരാളികളുടെ പോസ്റ്റിലേക്ക് കേരളം അടിച്ചുകൂട്ടിയത് 17 ഗോളുകള്‍. ആറുഗോളുകള്‍ തിരികെയും വാങ്ങി. ബംഗാള്‍ ഇതുവരെ 11 ഗോളുകള്‍ നേടിയപ്പോള്‍ അഞ്ചുഗോളുകള്‍ തിരിച്ചുംകിട്ടി.

സോയല്‍-അര്‍ജുന്‍ ജയരാജ്- ജിജോ

ആക്രമണ ഫുട്‌ബോള്‍ തന്നെയാണ് തുടക്കം മുതല്‍ കേരള ടീമിന്റെ മുദ്രാവാക്യം.അത് കോച്ച് തന്നെ പലതവണ വ്യക്തമാക്കിയതാണ്. ഫൈനലിലും ഇതില്‍ നിന്ന് മാറ്റം പ്രതീക്ഷിക്കണ്ട. അവസരം കിട്ടുമ്പോഴെല്ലാം ഓവര്‍ലാപ് ചെയ്ത് മുന്നേറ്റ താരങ്ങള്‍ക്ക് പന്ത് എത്തിക്കുന്ന വലത് വിംഗ് ബാക്ക് സോയല്‍ ജോഷി ടീമിന്റെ നിര്‍ണായക സാന്നിധ്യമാണ്. പല ഗോളുകള്‍ക്കും സോയല്‍ ജോഷിയുടെ സംഭാവന കാണാം. ഓവര്‍ ടൈം ഡ്യൂട്ടി ചെയ്യുമ്പോഴും സ്വന്തം വിംഗിലൂടെ ആരേയും അകത്തേക്ക് വിടാതെ കവചമൊരുക്കുന്നതിലും സോയല്‍ വിജയിക്കുന്നു. മധ്യനിരയില്‍ ആക്രമണ ഫുട്‌ബോളിന് നേതൃത്വം നല്‍കുന്ന അര്‍ജുന്‍ ജയരാജും ക്യാപറ്റന്‍ ജിജോയും ഫോമിലാണെന്നത് ബംഗാളിനെ പേടിപ്പെടുത്തുന്നതാണ്. സെമിയില്‍ ആദ്യ പത്തുമിനുറ്റില്‍ ജിജോ നല്‍കിയ മികച്ച പാസുകള്‍ ലക്ഷ്യത്തിലെത്തിക്കാന്‍ മുന്നേറ്റനിരക്കായിരുന്നെങ്കില്‍ ജെസിന്‍ ഇറങ്ങുന്നതിന് മുന്നെ തന്നെ അര ഡസനോളം ഗോളുകള്‍ക്ക് ടീം ലീഡ് നേടിയേനെ. അവസരങ്ങള്‍ മുതലാക്കാന്‍ മുന്നേറ്റ നിര താരങ്ങള്‍ കഴിഞ്ഞില്ലെങ്കില്‍ ജിജോക്കും അര്‍ജുന്‍ ജയരാജിനുമെല്ലാം കയറി ഗോളടിക്കേണ്ടിവരും. എന്നാല്‍ മുന്നേറ്റനിരയും ഗോളടിച്ചുതുടങ്ങിയതോടെ മധ്യനിരക്കും നോ ടെന്‍ഷന്‍. കേരളത്തിന്റെ കളികളെല്ലാം നിയന്ത്രിക്കുന്നത് മധ്യനിരയാണ്. അവിടെ അങ്കലാപ്പുണ്ടാക്കാനാകും ബംഗാള്‍ ശ്രമം.

ജസിന്‍- മൊല്ല

കേരളത്തിന് ജസിന്‍ എങ്ങനെയാണോ അതുപോലെയാണ് ബംഗാളിന് മുഹമ്മദ് ഫര്‍ ദിന്‍ അലി മൊല്ല. ടൂര്‍ണമെന്റില്‍ ഉടനീളം മികച്ച കളി പുറത്തെടുക്കുന്ന എ.ടി.കെ താരത്തില്‍ തന്നെയാണ് ബംഗാള്‍ പ്രതീക്ഷ. അഞ്ചു ഗോളുകളാണ് ഈ ടൂര്‍ണമെന്റില്‍ മൊല്ലയുടെ സമ്പാദ്യം. അസാധ്യ വേഗതയും പന്തടക്കവും കിട്ടിയ അവസരങ്ങളെല്ലാം മുതലാക്കാനുള്ള മിടുക്കുമുള്ള മൊല്ലയെ കേരളം സൂക്ഷിക്കണം. വിംഗിലൂടെ കുതിച്ചുവരുന്ന മൊല്ലയെ തടുക്കാന്‍ കേരള പ്രതിരോധ താരങ്ങള്‍ക്ക് ഏറെ വിയര്‍ക്കേണ്ടിവരും. രാജ്യത്തെ തന്നെ പുത്തന്‍ താരോദയമായി വിശേഷിപ്പിക്കപ്പെടുന്ന ജസിന്‍ ടി.കെ തോണിക്കര തന്നെയാണ് മുന്നേറ്റനിരയില്‍ കേരളത്തിന്റെ തുറുപ്പുചീട്ട്. നിലവില്‍ ആറു ഗോളോടെ ടൂര്‍ണമെന്റിലെ ഗോള്‍വേട്ടക്കാരന്‍. ഫൈനലിലും ആദ്യഇലവനില്‍ ജസിന്‍ ഉണ്ടാകാന്‍ ഇടയില്ല. സെമിയില്‍ കളിച്ച അതേ ടീമിനെ തന്നെയാകും കോച്ച് ഫൈനലിലും പരീക്ഷിക്കുക. സബായി വന്ന് ഗോളടിച്ച് സൂപ്പര്‍ സബാവാന്‍ തന്നെയാണ് ജെസിനും താല്‍പര്യം. എതിരാളികളുടെ പിഴവുകള്‍ ബെഞ്ചിലിരുന്ന് നോക്കിക്കാണാമെന്നും പിന്നീട് ഗ്രൗണ്ടിലിറങ്ങുമ്പോള്‍ ഇത് ഗുണം ചെയ്യുമെന്നും ജയിന്‍ തന്നെ വ്യക്തമാക്കുന്നു. കോച്ചിന്റെ രാശിയും അങ്ങനെ തന്നെ. ഫൈനലിലും സൂപ്പര്‍ സബായി കേരളത്തിനെ വിജയ കിരീടം അണിയിക്കാന്‍ ജസിനാകുമോ എന്ന് കാത്തിരുന്ന് കാണേണ്ടതാണ്. ജസിനെ പൂട്ടാന്‍ എന്തെല്ലാം തന്ത്രങ്ങളാണ് ബംഗാള്‍ ഒരുക്കുന്നതെന്ന് കണ്ടറിയാം.

മിഥുന്‍-സുബേന്ദു മന്തി

ഗോള്‍ ബാറിന് താഴെ പരിചയസമ്പത്തിന് മാര്‍ക്കിട്ടാല്‍ ബംഗാള്‍ ഗോള്‍കീപ്പര്‍ സുബേന്ദു മന്തി ഒരുപിടി മുന്നില്‍ നില്‍ക്കും. ഗോകുലം കേരള എഫ്.സിക്കായി ഐ ലീഗ് കളിച്ച ഈ താരം മികച്ച ഫോമിലാണ് എന്നത് കേരള ടീമിന് തലവേദനയാണ്. സെമിയില്‍ മണിപ്പൂരിനെതിരെ മികച്ച സേവുകള്‍ നടത്തിയ സുബേന്ദുവായിരുന്നു കളിയിലെ താരം. കേരളാ കാവല്‍ക്കാരന്‍ മിഥുനും ഒട്ടും മോശമല്ല. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ താരമായ മിഥുന്‍ നിലവില്‍ കേരള യുണൈറ്റഡിനായി കളിക്കുന്നു. സന്തോഷ് ട്രോഫിയിലും ഏറെ പരിചയ സമ്പത്തുള്ള വി.മിഥുന്‍ മികച്ച പ്രകടനമാണ് ഇതുവരെ കാഴ്ച്ചവെച്ചത്. ഇടക്ക് പരിക്കുപറ്റി പുറത്തുപോകേണ്ടിവന്നെങ്കിലും വീണ്ടും തിരിച്ചുവന്നത് കേരളത്തിന് ആശ്വാസമാണ്. കേരളത്തിന്റെ രണ്ടാം ഗോള്‍കീപ്പര്‍ അജ്്മലും നല്ല ഫോമിലാണ്.

ചരിത്ര സത്യങ്ങള്‍

കേരളവും ബംഗാളും ഇത് നാലാംതവണയാണ് ഫൈനലില്‍ മുഖാമുഖം വരുന്നത്. ഇതില്‍ 2018ലാണ് ചരിത്രത്തില്‍ ആദ്യമായി കേരളം ബംഗാളിനെ തോല്‍പ്പിച്ച് കിരീടം നേടുന്നത്. അതും കൊല്‍ക്കത്തയിലായിരുന്നു മത്സരം. 1989, 1994 വര്‍ഷങ്ങളില്‍ കേരളത്തെ തോല്‍പിച്ച് ബംഗാളും കിരീടമുയര്‍ത്തി. 75 വര്‍ഷത്തെ ചരിത്രമുള്ള സന്തോഷ് ട്രോഫിയില്‍ 32 തവണ ബംഗാള്‍ ചാമ്പ്യന്മാരായി. കേരളം ആറുതണവയും. കേരളത്തിന്റെ 15-ാം ഫൈനലാണിത്. കേരളത്തിന്റെ ഹാട്രിക്ക് കിരീട സ്വപ്‌നം തകര്‍ത്ത ചരിത്രവുമുണ്ട് ബംഗാളിന്. 1992 ലെ കോയമ്പത്തൂര്‍, 1993 ലെ കൊച്ചി സന്തോഷ് ട്രോഫി കിരീടം നേടിയത് കേരളമായിരുന്നു. 1994ലെ കട്ടക്ക് സന്തോഷ് ട്രോഫി ഫൈനലില്‍ ബംഗാളിനോട് പെനാല്‍റ്റിഷൂട്ടൗട്ടില്‍ തോറ്റതോടെ ഹാട്രിക്ക് കിരീടം നഷ്ടമായി. കേരള താരം വി.പി ഷാജി നേടിയ ഗോള്‍ അംഗീകരിക്കാത്ത റഫറിക്കെതിരെ പരാതി ഉയര്‍ന്ന ഫൈനലുകൂടിയായിരുന്നു ഇത്.

 

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മങ്കിപോക്‌സ് ആഗോള പകര്‍ച്ചവ്യാധി: ഡബ്ല്യു.എച്ച്.ഒ

മങ്കിപോക്‌സിനെ ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ).

Published

on

ജനീവ: മങ്കിപോക്‌സിനെ ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ). അന്താരാഷ്ട്രതലത്തില്‍ പൊതുജന ആശങ്കയായി രോഗം വളര്‍ന്നിരിക്കുകയാണെന്ന് സംഘടനയുടെ അടിയന്തര യോഗത്തിന് ശേഷം ഡബ്ല്യു.എച്ച്.ഒ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

ലോകത്ത് ഇതുവരെ 72 രാജ്യങ്ങളില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുകയുമാണ്. ഇതുവരെ മങ്കിപോക്‌സ് സ്ഥിരീകരിച്ചതില്‍ 70 ശതമാനവും യൂറോപ്യന്‍ രാജ്യങ്ങളിലാണെന്ന് സംഘടന പറഞ്ഞു. 2020 ജനുവരി 30ന് കോവിഡിനെ ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കുമ്പോള്‍ ചൈനക്ക് പുറത്ത് 82 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. വ്യാപനത്തിന്റെ വേഗതയും തോതും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അടിയന്തര പ്രാധാന്യവും കണക്കിലെടുത്താണ് ഒരു രോഗത്തെ ആഗോള മഹാമാരിയായി പ്രഖ്യാപിക്കുന്നത്.

Continue Reading

india

ഇന്ത്യയില്‍ ഒരു ഡോസ് വാക്‌സിന്‍ പോലും എടുക്കാതെ 4 കോടി ആളുകള്‍

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്.

Published

on

ന്യൂഡല്‍ഹി: ഇന്ത്യയില്‍ യോഗ്യരായ നാലു കോടി ആളുകള്‍ ഇതുവരെ ഒരു ഡോസ് വാക്‌സിന്‍ പോലും സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍. ജൂലൈ 18 വരെ സര്‍ക്കാര്‍ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളില്‍ 1,78,38,52,566 വാക്‌സിന്‍ ഡോസുകള്‍ സൗജന്യമായി നല്‍കിയിട്ടുണ്ടെന്നും രേഖാമൂലമുള്ള മറുപടിയില്‍ വ്യക്തമാക്കി.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്. 90 ശതമാനം പേര്‍ പൂര്‍ണമായി വാക്‌സിന്‍ എടുത്തിട്ടുണ്ടെന്നും കണക്കില്‍ പറയുന്നു.

Continue Reading

india

ഹിമാചല്‍ പ്രദേശിലെ ബി.ജെ.പി നേതാവ് കോണ്‍ഗ്രസില്‍

ഹിമാചല്‍ പ്രദേശിലെ ബി.ജെ.പി നേതാവ് ഇന്ദു വര്‍മ കോണ്‍ഗ്രസില്‍ ചേര്‍ന്നു.

Published

on

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശിലെ ബി.ജെ.പി നേതാവ് ഇന്ദു വര്‍മ കോണ്‍ഗ്രസില്‍ ചേര്‍ന്നു. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇന്ദു വര്‍മയുടെ ചുവടുമാറ്റം. മുന്‍ ബി.ജെ.പി എം.എല്‍.എ രാകേഷ് വര്‍മയുടെ ഭാര്യയാണ് ഇന്ദു വര്‍മ. 20 വര്‍ഷത്തോളമായി ബി.ജെ.പിയില്‍ പ്രവര്‍ത്തിക്കുന്നു.

ഇന്ദു വര്‍മയുടെ കോണ്‍ഗ്രസ് പ്രവേശനം വരുന്ന ഹിമാചല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് സഹായകരമായി മാറുമെന്ന് ഹിമാചല്‍ പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി രാജീവ് ശുക്ല പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പ് ബി.ജെ.പിയുടെ ഹിമാചല്‍ പ്രദേശ് മുന്‍ പ്രസിഡന്റ് ഖിമി റാമും ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.