Connect with us

Culture

രാജ്യത്തെ തൊഴില്‍ മേഖലയില്‍ ആശങ്ക വിതച്ച് നരേന്ദ്ര മോദി സര്‍ക്കാറിന്റെ തൊഴില്‍ നിയമ ഭേദഗതി

Published

on

ന്യൂഡല്‍ഹി: രാജ്യത്തെ തൊഴില്‍ മേഖലയില്‍ ആശങ്ക വിതച്ച് നരേന്ദ്ര മോദി സര്‍ക്കാര്‍ തൊഴില്‍ നിയമം ഭേദഗതി ചെയ്തു കൊണ്ടുള്ള ഒാര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. എല്ലാ തൊഴില്‍ മേഖലയിലും നിശ്ചിത കാലത്തേക്ക് കരാര്‍ വ്യവസ്ഥയില്‍ തൊഴിലാളികളെ നിയമിക്കുന്നതിന് തൊഴിലുടമകള്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നതാണ് നിയമ ഭേദഗതി. ബി.ജെ.പി തൊഴിലാളി സംഘടനയായ ബി.എം.എസ് ഉള്‍പ്പെടെയുള്ളവയുടെ കടുത്ത എതിര്‍പ്പിനെ മറികടന്നാണ് മോദി സര്‍ക്കാറിന്റെ കോര്‍പ്പറേറ്റ് പ്രീണന നീക്കം.

നിയമ ഭേദഗതിയോടെ തൊഴില്‍ മേഖലയിലെ ജോലി സുരക്ഷ പൂര്‍ണമായി ഇല്ലാതാകും. ജോലി സുരക്ഷക്കു പകരം ജോലി സാധ്യത സൃഷ്ടിക്കുന്നതിനാണ് നയം മാറ്റമെന്നാണ് വിശദീകരണം. തൊഴിലാളികളെ പിരിച്ചുവിടുന്നതിനുള്ള എല്ലാ നിയന്ത്രണങ്ങളും ഇല്ലാതാക്കുന്നതോടെ വ്യവസായ സൗഹൃദ അന്തരീക്ഷം രൂപപ്പെടുമെന്നും ലോക ബാങ്കിന്റെ ബിസിനസ് സൗഹൃദ റാങ്കിങില്‍ നില മെച്ചപ്പെടുത്താന്‍ കഴിയുമെന്നും കേന്ദ്രം കണക്കു കൂട്ടുന്നു. പാര്‍ലമെന്റില്‍ വെക്കുകയോ പാര്‍ലമെന്ററി സമിതിയുടെ പരിഗണനക്ക് വിടുകയോ ചെയ്യാതെയാണ് മാര്‍ച്ച് 16ന് കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കിയിരിക്കുന്നത്. ബി.ജെ.പി അംഗങ്ങള്‍ തന്നെ നേരത്തെ ബില്ലിനെതിരെ രംഗത്തു വന്നിരുന്നു. ഇതാണ് പാര്‍ലമെന്റിനെ മറികടന്ന് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ കേന്ദ്രത്തെ പ്രേരിപ്പിച്ചത്.

നേരത്തെ തന്നെ കരാറിന്റെ കാലാവധി പറയുന്നതിനാല്‍ ഈ കാലയളവ് കഴിഞ്ഞാല്‍ സ്വമേധയാ ഇയാള്‍ തൊഴിലില്‍ നിന്നും പുറത്താവും. നേരത്തെ 2003ല്‍ വാജ്‌പേയിയുടെ കാലത്ത് കേന്ദ്രസര്‍ക്കാര്‍ തൊഴില്‍ മേഖലയില്‍ കരാര്‍ വ്യവസ്ഥ കൊണ്ടു വന്നിരുന്നെങ്കിലും പിന്നീട് വന്ന യു.പി.എ സര്‍ക്കാര്‍ വിവാദ ഭേദഗതി പിന്‍വലിക്കുകയായിരുന്നു. കേന്ദ്രം പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് തൊഴില്‍ശാലകളില്‍ തൊഴിലുടമകള്‍ക്ക് നിശ്ചിത കാലത്തേക്ക് തൊഴിലാളികളെ കരാര്‍ വ്യവസ്ഥയില്‍ നിയമിക്കാം. മൂന്ന് മാസം തുടര്‍ച്ചയായി ജോലി ചെയ്ത തൊഴിലാളിയെ രണ്ടാഴ്ച മുമ്പ് മാത്രം നോട്ടീസ് നല്‍കി പിരിച്ചുവിടാനാകും. രണ്ട് മാസത്തില്‍ താഴെ മാത്രം ജോലി ചെയ്ത ആളാണെങ്കില്‍ നോട്ടീസ് പോലും നല്‍കാതെ പിരിച്ചുവിടാമെന്നും വിജ്ഞാപനം പറയുന്നു. കരാര്‍ പുതുക്കാത്ത സാഹചര്യത്തില്‍ നിശ്ചിത കാലയളവ് കഴിഞ്ഞാല്‍ തൊഴിലാളിക്ക് നോട്ടീസ് നല്‍കുകയോ, വേതനം നല്‍കുകയോ വേണ്ട.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനിരിക്കുന്ന മോദി സര്‍ക്കാറിന് മുന്നില്‍ തൊഴിലില്ലായ്മ പ്രധാന വെല്ലുവിളി തീര്‍ക്കുന്ന ഘട്ടത്തിലാണ് തൊഴില്‍ നിയമം പൊളിച്ചെഴുതി തൊഴിലുടമകള്‍ക്ക് അനുകൂലമായി സര്‍ക്കാര്‍ നിയമ ഭേദഗതി കൊണ്ടുവന്നത്. കരാര്‍ നിയമം 2016ല്‍ കേന്ദ്ര സര്‍ക്കാര്‍ ടെക്‌സറ്റൈല്‍, വസ്ത്ര നിര്‍മാണ രംഗത്ത് കൊണ്ടുവന്നിരുന്നു. 1946ലെ വ്യവസായ തൊഴില്‍ (സ്റ്റാന്റിങ് ഓര്‍ഡര്‍) നിയമം ഭേദഗതി ചെയ്തു കൊണ്ടുവന്ന നിയമമനുസരിച്ച് ടെക്‌സ്റ്റൈല്‍, അപ്പാരല്‍ നിര്‍മാണ മേഖലയില്‍ സ്ഥിരം നിയമനം ഇല്ലാതാക്കുകയും, നിശ്ചിത കാലത്തേക്കു മാത്രമായി തൊഴില്‍ നിജപ്പെടുത്തുകയുമായിരുന്നു. ഈ ഭേദഗതിയാണ് എല്ലാ മേഖലകളിലേക്കും നീട്ടാന്‍ പുതിയ ഓര്‍ഡിനന്‍സിലൂടെ കേന്ദ്രം ഉത്തരവിട്ടിരിക്കുന്നത്. നിലവിലെ സ്ഥിരം തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി സ്ഥിരം തൊഴിലാളികളെ കരാര്‍ തൊഴിലാളികളാക്കി മാറ്റില്ലെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും ഇതും ഭേദഗതി ചെയ്യുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.

രാജ്യാന്തര തൊഴില്‍ സംഘടനയുടെ റിപ്പോര്‍ട്ടനുസരിച്ച് ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് 3.5 ശതമാനമാണ്. ഇത് 15-24 വയസുവരെയുള്ളവരില്‍ 10.7 ശതമാനമാണ്. അതേസമയം സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഭരണപക്ഷ തൊഴിലാളി സംഘടനയായ ബി.എം.എസ് തന്നെ രംഗത്തെത്തി. എല്ലാ മേഖലകളിലേക്കും കരാര്‍ തൊഴില്‍ നിയമപരമാക്കുന്നഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്ന് ബി.എം.എസ് അധ്യക്ഷന്‍ സജി നാരായണന്‍ ആവശ്യപ്പെട്ടു.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.