Connect with us

ആര്‍.സി.ഇ.പി ഇന്ത്യയുടെ അന്തകന്‍

Published

on

കെ.എന്‍.എ ഖാദര്‍

2020 ന്റെ ആരംഭത്തോടെ ഇന്ത്യ മറ്റൊരു സ്വതന്ത്ര വ്യാപാരക്കാരാറില്‍ കൂടി ഒപ്പുവെക്കുകയാണ്. RCEP (Regional Comprehensive Economic Partnersh- ip) അഥവാ മേഖലാ സമഗ്രസാമ്പത്തിക പങ്കാളിത്ത കരാര്‍. ആസിയാന്‍ (ASEAN) ബ്ലോക്കില്‍ ഉള്‍പ്പെടുന്ന പത്തു രാഷ്ട്രങ്ങളായ ഇന്തോനേഷ്യ, തായ്‌ലാന്‍ഡ്, സിംഗപ്പൂര്‍, മലേഷ്യ, ഫിലിപ്പൈന്‍സ്, വിയറ്റ്‌നാം, മ്യാന്‍മര്‍, ബ്രൂണെ, കമ്പോഡിയ, ലാവോസ് എന്നിവയും അവരുമായി സ്വതന്ത്ര വ്യാപാരക്കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ള (FTA) ആസ്‌ത്രേലിയ, ചൈന, ഇന്ത്യ, ജപ്പാന്‍, ന്യൂസിലാന്‍ഡ്, ദക്ഷിണ കൊറിയ തുടങ്ങിയ ആറു രാഷ്ട്രങ്ങളുമാണ് പുതിയ കരാറിലെ അംഗങ്ങള്‍. പതിനാറു രാഷ്ട്രങ്ങള്‍ ചേര്‍ന്നാല്‍ ലോക ജനസംഖ്യയുടെ 45 ശതമാനം, ലോക വ്യാപാരത്തിന്റെ 30 ശതമാനം, പ്രത്യക്ഷ വിദേശ നിക്ഷേപ (FDI) ത്തിന്റെ 26 ശതമാനം, ജി.ഡി.പി യുടെ 25 ശതമാനം എന്നിങ്ങനെ വരും.
ഈ കരാര്‍ സംബന്ധിച്ച ആദ്യ നിര്‍ദേശം ഉയര്‍ന്നുവന്നത് 2012 ലാണ്. ഇതിനുശേഷം 24 തവണ വിവിധ രാഷ്ട്രനേതാക്കളും ഉദ്യോഗസ്ഥ പ്രമുഖരും ചര്‍ച്ചകള്‍ നടത്തി. മന്ത്രിതല ചര്‍ച്ചകള്‍ തന്നെ എട്ട് തവണ നടന്നു. കരാറില്‍ ഉള്‍പ്പെടുന്ന സുമാര്‍ 18 അധ്യായങ്ങളിലായി ചരക്കുകള്‍, സേവനങ്ങള്‍, മൂലധന നിക്ഷേപം, സാമ്പത്തിക സഹകരണം, സാങ്കേതിക സഹകരണം, ബൗദ്ധിക സ്വത്തവകാശം എന്നീ മേഖലകളിലുള്ള പങ്കാളിത്ത വ്യവസ്ഥകള്‍ വിശദീകരിക്കപ്പെട്ടിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാരക്കരാറായി ഇതിനെ വിശേഷിപ്പിക്കപ്പെടുന്നു. 1994 ഏപ്രില്‍ മാസം 15 ന് മൊറോക്കോയിലെ മരാക്കേഷില്‍ ഒപ്പു വെച്ച 23000 പേജുകളുള്ള ആറ് കരാറുകളും അനുബന്ധ വ്യവസ്ഥകളും വിശദീകരണവും ഉള്‍ക്കൊള്ളുന്ന ഗാട്ട് കരാറില്‍ ലോകത്തിലെ ഏതാണ്ട് മുഴുവന്‍ രാജ്യങ്ങളും പങ്കാളികളാണ്. ഒപ്പുവെക്കുന്ന വേളയില്‍ 116 രാഷ്ട്രങ്ങളാണ് ഉണ്ടായിരുന്നത്. ചൈന ആദ്യഘട്ടത്തില്‍ വേര്‍പെട്ടു നിന്നെങ്കിലും 2001 മുതല്‍ ഗാട്ട് കരാറിന്റെ ഭാഗമായി ചേരുകയുണ്ടായി. അതിനെത്തുടര്‍ന്ന് ലോക രാഷ്ട്രങ്ങളുടെ സാമ്പത്തിക കവാടങ്ങള്‍ പരസ്പരം മലര്‍ക്കെ തുറന്നിട്ടു. അതിര്‍ത്തികള്‍ തകര്‍ത്തു കൊണ്ട് കൊടുങ്കാറ്റുപോലെ സമ്പത്തും നയനിലപാടുകളും വിവിധ രാഷ്ട്രങ്ങളിലേക്കു ഒഴുകിയെത്തി. ഏകധ്രുവ ലോകം അതോടെ പിറന്നു. തൊഴില്‍ മേഖലകളും തൊഴിലാളി സംഘടനകളും ദുര്‍ബലമായി. ഓരോ രാജ്യങ്ങളും അവിടങ്ങളില്‍ നിലനിന്നിരുന്ന സബ്‌സിഡി പോലുള്ള ആനുകൂല്യങ്ങള്‍ റദ്ദാക്കി. കാലാകാലങ്ങളായി തൊഴിലാളികള്‍ നേടിയെടുത്ത അവകാശങ്ങള്‍ അവര്‍ക്ക് നഷ്ടമാക്കിക്കൊണ്ടാണ് പുതിയ തൊഴില്‍ നിയമങ്ങള്‍ ആഗോളവത്കൃത ലോകത്തിനുവേണ്ടി പടച്ചെടുത്തത്. ഉദാരീകരണവും സ്വകാര്യവത്കരണവും ലോക സമ്പദ് വ്യവസ്ഥക്കുമേല്‍ തങ്ങളുടെ കൊടികള്‍ നാട്ടി ഉയര്‍ത്തി. സാധാരണക്കാര്‍ ജീവിത്തിന്റെ പുറമ്പോക്കിലേക്ക് എടുത്തെറിയപ്പെട്ടു. ദാരിദ്ര്യവും തൊഴിലില്ലായ്മയും പെരുകി. ഭൂഗോളത്തിലെ മനുഷ്യജീവിതം കഴുത്തറപ്പന്‍ സ്വഭാവമുള്ളതായി മാറി. കിടമത്സരങ്ങള്‍ വ്യാപകമായി. അര്‍ഹതയുള്ളവര്‍ മാത്രം അതിജീവിച്ചാല്‍ മതിയെന്ന പുതിയ മുദ്രാവാക്യം രാഷ്ട്രത്തലവന്‍മാര്‍ ഏറ്റെടുത്തു. ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളും ട്രേഡ് യൂണിയനുകളും കര്‍ഷക സംഘടനകളും രാഷ്ട്രീയ കക്ഷികളും അടരാടാന്‍ ആയുധങ്ങളില്ലാതെ പുതിയ സമ്പദ് വ്യവസ്ഥക്ക് കീഴടങ്ങി. ജീവിതം വഴിമുട്ടിയപ്പോള്‍ അനേക ലക്ഷം കൃഷിക്കാര്‍ ഉള്‍പ്പെടെ ആത്മഹത്യ ചെയ്തു. പുതിയ സാഹചര്യത്തില്‍ ആയുധ വ്യാപാരം ശക്തിപ്പെടുത്തി അസംസ്‌കൃത പദാര്‍ത്ഥങ്ങളും എണ്ണയും സ്വര്‍ണവും ഖനിജങ്ങളും കുന്നുകൂട്ടുവാനും വികസിത രാഷ്ട്രങ്ങള്‍ മത്സരിച്ചു. യുദ്ധങ്ങള്‍ അടിച്ചേല്‍പ്പിച്ചു. വന്‍തോതിലുള്ള അഭയാര്‍ത്ഥി പ്രവാഹങ്ങളുണ്ടായി. സ്വന്തം നാട്ടില്‍ പലരും അന്യരായി. പറഞ്ഞാലനുസരിക്കാത്ത ദേശാഭിമാനികളായ രാഷ്ട്രത്തലവന്‍മാരെ കൊന്നൊടുക്കി പുത്തന്‍ സാങ്കേതിക വിദ്യകളുപയോഗിച്ച് ഭൂവിഭവങ്ങള്‍ അമേരിക്ക ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ കയ്യടുക്കി. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത ഭരണകൂടങ്ങളെ കടപുഴക്കിയെറിഞ്ഞു. അവിടങ്ങളില്‍ പാവ ഗവണ്‍മെന്റുകളെ പ്രതിഷ്ഠിച്ചു. ഏകാധിപത്യവും ഫാസിസവും വലതുപക്ഷ ശക്തികളും ഒരിക്കല്‍കൂടി ഉയര്‍ത്തെഴുന്നേറ്റു. മനുഷ്യാവകാശങ്ങളും നീതിയും ചവിട്ടിമെതിക്കപ്പെട്ടു. ജനങ്ങളുടെമേല്‍ ഭരണകൂട ഭീകരത താണ്ഡവമാടി.
ഇത്രയൊക്കെ നടന്നിട്ടും ചില രാഷ്ട്രങ്ങള്‍ സമ്പത്ത് കുന്നുകൂട്ടാനുള്ള ആര്‍ത്തിയും നവീന രീതിയിലുള്ള കൊളോണിയല്‍ ആധിപത്യ മനോഭാവങ്ങളും പുത്തന്‍ വ്യാപാരക്കരാറുകളും സാമ്പത്തിക വ്യവസ്ഥകളുമായി ഊരു ചുറ്റുകയാണ്. അതിലൊന്നാണ് മാസങ്ങള്‍ക്കകം ഒപ്പുവെക്കാന്‍ പോകുന്ന ആര്‍സെപ് എന്നു വിളിക്കാവുന്ന ഈ കരാര്‍. ഗാട്ട് കരാറിലെ വ്യവസ്ഥകളെക്കാള്‍ ചില വ്യവസ്ഥകള്‍ ഇതില്‍ കാര്‍ക്കശ്യം നേടിയിട്ടുണ്ട്. ഠഞകജട അഥവാ ഠൃമറല ഞലഹമലേറ കിലേഹഹലരൗേമഹ ജൃീുലൃ്യേ ഞശഴവെേ പ്രകാരം പ്രക്രിയാധിഷ്ഠിത പേറ്റന്റ് റേറ്റ് കാലാവധി 20 വര്‍ഷത്തില്‍നിന്ന് 25 വര്‍ഷമാക്കാന്‍ പോകുന്നു. ഞഇഋജ ഒപ്പുവെച്ച രാഷ്ട്രങ്ങളുടെ ഉത്പന്നങ്ങളെ ഏതെങ്കിലും രാഷ്ട്രം പിന്നീട് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുന്നതു പോലും കുറ്റകരമാക്കാന്‍ ഇതില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. അപൂര്‍വ ഇനങ്ങളില്‍പെട്ട സംരക്ഷിക്കപ്പെടേണ്ട വിത്തുകള്‍ കൈവശംവെക്കാനും കൈമാറ്റം ചെയ്യാനുമുള്ള അവകാശം കൃഷിക്കാര്‍ക്ക് നഷ്ടപ്പെടും. കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന റബര്‍, കുരുമുളക്, അടക്ക, നാളികേരം തുടങ്ങിയ കാര്‍ഷിക ഉത്പന്നങ്ങള്‍ യഥേഷ്ടം സ്വതന്ത്രമായി ഒരു തീരുവയും കൊടുക്കാതെ ഇന്ത്യയിലേക്ക് നിരന്തരമായി ഒഴുകുന്ന സ്ഥിതി വരും. പാലും പാലുത്പന്നങ്ങളും ക്ഷീര കര്‍ഷകരുടെ ജീവിതം തകര്‍ക്കും. 15 കോടി ക്ഷീര കര്‍ഷകരുള്ള ഇന്ത്യയില്‍ നിന്ന് 0.3 ശതമാനം പാലുത്പന്നങ്ങള്‍ മാത്രമാണ് ഇപ്പോള്‍ കയറ്റുമതി ചെയ്യുന്നത്. കോടിക്കണക്കിന് ക്ഷീരകര്‍ഷകര്‍ അവരവരുടെ കറവപ്പശുക്കളെ ഭക്ഷണം നല്‍കാന്‍ പോലുമാവാതെ അറവുശാലകളില്‍ കൊണ്ടുതള്ളേണ്ടിവരും. അവയുടെ തീറ്റ വസ്തുക്കളായ പിണ്ണാക്കുപോലും ഉത്പാദിപ്പിക്കുന്ന വ്യവസായങ്ങള്‍ ഉപേക്ഷിക്കപ്പെടും. സംസ്‌കരിക്കപ്പെട്ട എണ്ണയും മറ്റും ധാരാളമായി വരുന്നതോടെയാണ് ഇത് സംഭവിക്കുക. 12000 ക്ഷീരകര്‍ഷകര്‍ മാത്രമാണ് ആസ്‌ത്രേലിയയിലുള്ളത്. ന്യൂസിലാന്‍ഡിലാകട്ടെ വെറും 6300 പേരും. അവിടങ്ങളില്‍ ലക്ഷക്കണക്കിന് ടണ്‍ പാലുത്പാദിപ്പിക്കാന്‍ ഇത്രയും പേര്‍ക്കു സാധിക്കുന്ന സൗകര്യങ്ങളും സംവിധാനങ്ങളും ഉണ്ട്. അവിടങ്ങളില്‍ ഇത് വ്യവസായമാണെങ്കില്‍ ഇന്ത്യയില്‍ 15 കോടി ജനങ്ങളുടെ ഉപജീവനമാര്‍ഗമാണ്. ഇത്രയേറെ ജനസംഖ്യയുള്ള ഇന്ത്യയെപ്പോലെ ഒരു സ്വതന്ത്രമായ കമ്പോളം ഇതര രാഷ്ട്രങ്ങള്‍ക്ക് വേറെ എവിടെ കിട്ടും? ആരോഗ്യമുള്ള സമ്പദ് വ്യവസ്ഥ നിലനില്‍ക്കുന്ന രാഷ്ട്രങ്ങള്‍ക്കാണ് കരാര്‍ പ്രയോജനം ചെയ്യുക. ഇന്ത്യയെപ്പോലെ തകര്‍ന്നുകൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥകള്‍ കൂടുതല്‍ തകര്‍ച്ചയിലേക്ക് നിപതിക്കും. ശക്തമായ സമ്പദ് വ്യവസ്ഥയുള്ള അമേരിക്ക മുന്‍കൈയെടുത്തു രൂപീകരിച്ച T-PP (Trans Pacific Partnership) എന്ന വ്യാപാരക്കരാറില്‍നിന്ന് അവരുപോലും പിന്മാറി സ്വന്തം സമ്പദ് വ്യവസ്ഥയെ ഊരിയെടുത്ത് രക്ഷിക്കുകയാണ് ചെയ്തത്. ഠജജ യില്‍ ചൈനയെ അംഗമാക്കാന്‍ അമേരിക്ക കൂട്ടാക്കിയിരുന്നില്ല. അക്കാരണത്താല്‍ അമേരിക്കയുമായി സാമ്പത്തിക മത്സരമുള്ള ചൈന 15 രാഷ്ട്രങ്ങളെക്കൂട്ടി പുതിയ ഒരു കരാര്‍ മുഖേന തങ്ങളുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനുള്ള കമ്പോളം സൃഷ്ടിക്കുകയാണ് ഈ കരാര്‍ വഴി ചെയ്യുന്നത്. ഇതു മനസ്സിലാക്കാന്‍ അതിബുദ്ധിയുടെ ആവശ്യമില്ല. ഇതിനുമുമ്പ് ഇന്ത്യ ഒപ്പിട്ട കരാറുകളെ 5 ശതമാനം മുതല്‍ 25 ശതമാനം വരെ പ്രയോജനപ്പെടുത്താനേ ഇന്ത്യക്കു കഴിഞ്ഞിട്ടുള്ളൂ. അക്കാരണത്താല്‍ ഇറക്കുമതി 26 ശതമാനം ആയി ഉയരുകയും കയറ്റുമതി 13 ശതമാനത്തിലേക്ക് താഴുകയും ചെയ്തു.
ഇന്ത്യയുടെ ആകെ വ്യാപാരകമ്മി 109 ബില്യണ്‍ അമേരിക്കന്‍ ഡോളറാണ്. അതില്‍ തന്നെ ചൈനയുമായുള്ള വ്യാപാരകമ്മി 60ബില്യണ്‍ അമേരിക്കന്‍ ഡോളറാണ്. 2005 ല്‍ ആകെ വ്യാപാരകമ്മി 9 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ മാത്രമായിരുന്നു. 2017 ല്‍ ഇത് 83 ബില്യണ്‍ അമേരിക്കന്‍ ഡോളറായി ഉയര്‍ന്നു. ഇപ്പോഴാകട്ടെ 109 ബില്യണ്‍ അമേരിക്കന്‍ ഡോളറും. കരാര്‍ പ്രകാരം കാര്‍ഷിക ഉത്പന്നങ്ങള്‍, ഓട്ടോമൊബൈല്‍ ഉത്പന്നങ്ങള്‍, ടെക്സ്റ്റയില്‍സ്, ലോഹം, മരുന്നുകള്‍ എന്നിവ ചരക്കു വ്യാപാരത്തില്‍ ഉള്‍പ്പെടുന്നവയാണ്. ഇന്ത്യയിലെ 50 മില്യണ്‍ ഗ്രാമീണ ജനതക്ക് പുതുതായി തൊഴില്‍ നഷ്ടപ്പെടുമെന്നാണ് സാമ്പത്തിക വിദഗ്ധന്‍മാര്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. തീരുവ പൂജ്യമാക്കുന്നതിനാണ് കരാറില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്. എങ്കിലും ഇത് 90 ശതമാനംവരെ കുറക്കാമെന്ന് ഇന്ത്യ സമ്മതിച്ചിട്ടുണ്ട്. ഇനി സെന്‍സിറ്റീവ് ഇനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുക മാത്രമെ ബാക്കിയുള്ളൂ.
ഇന്ത്യക്ക് നിലവില്‍ ചൈന ഉള്‍പ്പെടെ കരാറില്‍പെടുന്ന 11 രാജ്യങ്ങളോടും നെഗറ്റീവ് ട്രേഡ് ബാലന്‍സാണ്. നാലു രാജ്യങ്ങളുമായി മാത്രമെ പോസിറ്റീവ് ട്രേഡ് ബാലന്‍സ് ഉള്ളൂ. കരാറില്‍ ഒപ്പിട്ട ശേഷം ഏതെങ്കിലും രാഷ്ട്രങ്ങളില്‍നിന്ന് ഒരിനം ഇറക്കുമതി ചെയ്യുന്നത് ഒഴിവാക്കാന്‍ ഇന്ത്യ ആഗ്രഹിച്ചാല്‍ അതേ വസ്തു മറ്റു രാഷ്ട്രങ്ങളിലൂടെ ഇന്ത്യയിലേക്കു വരും. അതിനെ തടയാന്‍ കഴിയില്ല. ഉദാഹരണത്തിന് ദക്ഷിണ കൊറിയ ഇന്ത്യയില്‍ യഥേഷ്ടം വിറ്റഴിച്ചിരുന്ന സാംസങ് ടി.വി ഉള്‍പ്പടെയുള്ള ഉത്പന്നങ്ങള്‍ അവിടെനിന്നും വാങ്ങാന്‍ വിമുഖത കാണിച്ചാല്‍ അവയെല്ലാം തന്നെ വിയറ്റ്‌നാമില്‍ വച്ച് ഉത്പാദിപ്പിച്ചതായി രേഖപ്പെടുത്തി അവര്‍ ഇന്ത്യയില്‍ വിറ്റഴിക്കും. ഏതാണ്ട് എല്ലാ ടി.വി പ്ലാന്റുകളും ഇന്ത്യയില്‍ അടച്ചുപൂട്ടി കഴിഞ്ഞു. നരേന്ദ്രമോദിയുടെ ആശ്രിതവത്സരായിരുന്ന നീതി ആയോഗിലെ ഉദ്യോഗസ്ഥര്‍പോലും കരാറില്‍ അതൃപ്തി പ്രകടിപ്പിക്കുകയും ദോഷങ്ങള്‍ ചൂണ്ടിക്കാണിച്ച് റിപ്പോര്‍ട്ട് ചെയ്യുകയും ഉണ്ടായി. ഇതിനകം ദുര്‍ബലമായ ഓട്ടോമൊബൈല്‍ വ്യവസായ രംഗം ഇന്ത്യയില്‍ കൂടുതല്‍ തകരും. ജപ്പാനും കൊറിയയും ആ രംഗത്ത് മേധാവിത്വം പുലര്‍ത്താന്‍ തുടങ്ങിക്കഴിഞ്ഞു. 2005ല്‍ ചൈനയില്‍നിന്നു നാം 700 കോടി ഡോളറിന്റെ ചരക്കുകള്‍ ഇറക്കുമതി ചെയ്തിരുന്നത് 2018ല്‍ 7600 കോടി ഡോളറിന്റെതായി മാറി. ഇന്ത്യന്‍ ഭരണാധികാരികള്‍ മെയ്ക്ക് ഇന്‍ ഇന്ത്യ എന്ന് ദിവസവും പുരപ്പുറത്ത് കയറി ആഘോഷിക്കുകയാണ്. എന്നാല്‍ ചൈനയും ജപ്പാനും കൊറിയയും ആസ്‌ത്രേലിയയും ന്യൂസിലാന്‍ഡുമൊക്കെ ഒരക്ഷരം ഉരിയാടാതെ കനത്ത നിശബ്ദതയില്‍ ലോകത്തിനാവശ്യമായ ചെറുതും വലുതുമായ ഉത്പന്നങ്ങള്‍ 24 മണിക്കൂറും ഉത്പാദിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ലോക കമ്പോളത്തില്‍ അവരോട് മത്സരിക്കാന്‍ ഇന്ത്യക്ക് ഇന്നത്തെ സ്ഥിതിയില്‍ നൂറ്റാണ്ടുകള്‍ കാത്തിരിക്കേണ്ടിവരും. പുതിയ കരാറില്‍ ഒപ്പുവെക്കുകകൂടി ചെയ്താല്‍ മോദിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നമായി മാറും. ഗോ സംരക്ഷണവാദികളും പശുരാഷ്ട്രീയക്കാരും വേറെ പണിക്കു പോകേണ്ടിവരും. മനുഷ്യര്‍ മാത്രമല്ല കന്നുകാലികളും പട്ടിണി കിടന്ന് ചത്തുകൊണ്ടേയിരിക്കും. കരാറിനുശേഷം ഇന്ത്യക്ക് ചിലയിനം വസ്തുക്കളുടെ ഇറക്കുമതി ഹാനികരമാണെന്നു തോന്നിയാല്‍ അത് നിയന്ത്രിക്കുന്നതിന് ഓട്ടോ ട്രിഗര്‍ എന്ന വകുപ്പ് എഴുതി ചേര്‍ക്കാമോ എന്ന് അന്വേഷിച്ചിരുന്നതായി അറിയുന്നു. അതുപോലെ തീരുവ വ്യത്യാസപ്പെട്ട രീതികളില്‍ ഏര്‍പ്പെടുത്താന്‍ സാധിക്കുമോ എന്നും ഇന്ത്യ അന്വേഷിച്ചിരുന്നുവത്രെ. അതിന് കരാറിലെ മേധാവിത്വം വഹിക്കുന്ന ചൈനീസ് ഉദ്യോഗസ്ഥര്‍ കൊടുത്ത മറുപടി ‘Nothing is agreed until everything is agreed’എന്നാണ്. എല്ലാ വ്യവസ്ഥകളും തൊണ്ട തൊടാതെ വിഴുങ്ങിക്കൊള്ളണമെന്ന് സാരം.

Continue Reading
Click to comment

Leave a Reply

Your email address will not be published.

ദേശീയത ചര്‍ച്ചയാകുമ്പോള്‍-പി.എ ജലീല്‍ വയനാട്

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Published

on

പ്രത്യേക ഭൂവിഭാഗത്തില്‍ ജനങ്ങള്‍ സ്ഥിരമായി, പരമാധികാരമുള്ള ഭരണത്തിന്‍ കീഴില്‍ ജീവിച്ചാല്‍ അതൊരു രാജ്യമായി മാറുന്നു. എന്നാല്‍ ആ പ്രത്യേക ഭൂവിഭാഗത്തിലെ ജനങ്ങളുടെ ഏകതാ ബോധവും പരസ്പര സ്‌നേഹവും സുഖദുഃഖങ്ങളുടെ മത വര്‍ഗ നിരപേക്ഷ സ്വീകാര്യതയും ചരിത്ര ബോധവുമാണ് ആ രാജ്യത്തെ ദേശ രാഷ്ട്രമാക്കുന്നത്. പാശ്ചാത്യ യൂറോപ്യന്‍ രാജ്യങ്ങളെ ഏകോപിപ്പിച്ചതിനും ചരിത്രബോധം നല്‍കിയതിനും പിന്നില്‍ മതത്തിനോ മതാധിഷ്ഠിത ഭരണകൂടങ്ങള്‍ക്കോ ഉള്ള പങ്ക് നിഷേധിക്കാന്‍ കഴിയില്ല. അതുവഴിയാണവരുടെ ദേശീയത അടയാളപ്പെടുത്തുന്നതും. എന്നാല്‍ ഇന്ത്യന്‍ ദേശീയത രൂപപ്പെടുന്നതില്‍ മതത്തിനോ മതാധിഷ്ഠിത ശക്തികള്‍ക്കോ ഒരു പങ്കുമില്ലെന്നതാണ് വിസ്മയം. നൂറ്റാണ്ടുകള്‍ പിന്നിട്ട കോളനി വാഴ്ചയും അതേതുടര്‍ന്നുണ്ടായ ബ്രിട്ടീഷ് വിരുദ്ധതയുമാണ് ഇന്ത്യന്‍ ദേശീയതക്കാധാരം. ഇന്ത്യന്‍ ദേശീയത രൂപപ്പെടുത്തുന്നതില്‍ ജാതി മത ഭേദമെന്യ ഉള്ളില്‍ ഊറിക്കൂടി ഉറച്ച കോളനി വിരോധമുണ്ട്. ആ അര്‍ഥത്തിലാണ് നമ്മുടെ ചരിത്രത്തെ നോക്കി കാണേണ്ടത്. സ്വാതന്ത്ര്യ പ്രഖ്യാപനമുണ്ടാകുന്നതിനു മുന്‍പ്തന്നെ നമ്മുടെ ഭരണഘടന രൂപീകരണത്തെക്കുറിച്ച്ആലോചിച്ചിട്ടുണ്ട്.

മത, വര്‍ഗ വേര്‍തിരുവുകള്‍ക്കതീതമായ ഭരണഘടന ഉണ്ടാക്കാനുള്ള പരിശ്രമം രണ്ടു വര്‍ഷവും ഒന്‍പതു മാസവും 18 ദിവസവും നീണ്ടുനിന്നു. രാജ്യത്തിനു ഒരൗദ്യോഗിക മതമില്ലാത്ത രീതിയില്‍, മതേതരമായി ഭരണഘടന സങ്കല്‍പിക്കപ്പെട്ടു. എന്നാല്‍ ഭൂരിപക്ഷ ന്യൂനപക്ഷ വിശ്വാസികളെ ഉള്‍ക്കൊണ്ട് പോകാനും അവരവരുടെ സംസ്‌കാരങ്ങളോട് കൂറുപുലര്‍ത്തി സമഭാവനയോടെ മുന്നോട്ടുപോകാനും ആഹ്വാനം ചെയ്യുന്നതായി ഭരണഘടനയുടെ സൂക്ഷ്മ വായന വ്യക്തമാക്കുന്നു. ഭരണഘടനയുടെ മുഖവുര തന്നെ സത്താപരമായി എന്താണ് ആ പ്രമാണത്തിന്റെ അവതരണ താത്പര്യമെന്ന് വ്യക്തമാക്കുന്നതാണ്. ജനങ്ങളാല്‍ എഴുതപ്പെട്ട എന്ന തുടക്കം അതിന്റെ മാനവിക മുഖമാണ് തുറക്കപ്പെടുന്നത്.

ദൈവനാമത്തില്‍ എന്ന് തുടങ്ങണമെന്ന് ശഠിച്ച എച്ച്.വി കമ്മത്തിന്റെ വാദമോ, പരമേശ്വര നാമത്തില്‍ വേണമെന്ന് വാദിച്ച ഗോവിന്ദ മാളവ്യയുടെ താല്‍പര്യമോ അല്ല ഇന്ത്യയുടെ മത നിരപേക്ഷ ഭരണ ഘടനാനിര്‍മാണ സമിതി പരിഗണിച്ചത്. ഇന്ത്യ-പാക് വിഭജനത്തിന്റെ വേരുകള്‍ ചെന്നെത്തുന്ന പരിസരം ഹിന്ദു-മുസ്‌ലിം വിദ്വേഷത്തിന്റേതാണ്. താല്‍പര്യമില്ലാതെ നാട് കടത്തപ്പെട്ടവര്‍ ഇരു ഭാഗത്തുമുണ്ട്. മാനവിക ചിന്തകളെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ജയിച്ചടക്കിയതാണ് വിഭജനത്തിന്റെ കാതല്‍. ഇവിടെ നിരപരാധികളുടെ മനഃസാക്ഷി വായിക്കാന്‍ ഭരണഘടനാ നിര്‍മാണ സഭക്ക് കഴിഞ്ഞിട്ടുണ്ട്. പാകിസ്ഥാനിലേക്കു പോയവര്‍ തിരിച്ചുവന്നാല്‍ ഇന്ത്യന്‍ പൗരത്വം അവര്‍ക്കു നല്‍കിയേ തീരുവെന്ന് വാദിച്ച ബീഹാറുകാരന്‍ ബ്രിജേഷ് മിശ്രയെ ഓര്‍ക്കുന്നത് അതുകൊണ്ടാണ്. പൗരാവകാശങ്ങളുടെ നീണ്ട വിശദീകരണം 5 മുതല്‍ 11 വരെ അനുഛേദങ്ങള്‍ പറയുന്നത്. പൗരനെ എങ്ങനെ നാടുകടത്താമെന്നല്ല അവനെ എങ്ങനെ ഉള്‍ക്കൊള്ളാമെന്നതിന്റെ വിവരണമാണത്. എന്നാല്‍ ഭരണഘടനയുടെ പിറവിയില്‍ തന്നെ അതില്‍ അസഹിഷ്ണുത കാണിച്ചവരും ചോദ്യംചെയ്തവരുമുണ്ട്. രാഷ്ട്രത്തെ ഒറ്റക്കല്ലില്‍ കൊത്തിയെടുക്കാനുള്ള അവരുടെ ശ്രമത്തിന് കോളനി വാഴ്ചയുടെ പഴക്കമുണ്ട്. അവരുടെ താല്‍പര്യത്തിന് എതിരുനിന്ന പ്രധാന ശക്തി രാഷ്ട്ര പിതാവായിരുന്നു. മഹാത്മജിയെ വകവരുത്തിയതിലൂടെയും ഇപ്പോഴും വീണ്ടും വീണ്ടും കൊന്നുകൊണ്ടിരിക്കുന്നതിലൂടെയും അവരുടെ ലക്ഷ്യത്തിലേക്കു അടുത്തുകൊണ്ടിരിക്കുന്നു.

ബഹുസ്വര സങ്കര സംസ്‌കാരങ്ങളുടെ നിലനില്‍പ്പും വളര്‍ച്ചയും അംഗീകരിക്കാന്‍ കഴിയാത്തവര്‍ ഒരു രാഷ്ട്രമെന്ന നിലക്ക് രാഷ്ട്രരൂപീകരണത്തിന്റെ ചരിത്രമറിയാത്തവരും ദേശീയ പൈതൃകത്തിന്റെ ഘടന അറിയാത്തവരുമാണ്. ദ്രാവിഡ അടിത്തറയിലേക്ക് പിന്നീട് ഉള്‍ച്ചേര്‍ക്കപ്പെട്ട സംസ്‌കാരങ്ങളാണ് ആര്യ, ബൗദ്ധ പൗരസ്ത്യ, പൗരസ്‌ത്യേതര അടരുകള്‍. ഈ കൂടിക്കലര്‍ന്ന ബഹുപാളികളെ വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്ത ഒരു ചരിത്ര പശ്ചാത്തലം ബോധപൂര്‍വം മറന്നുകൊണ്ട് വ്യക്തികളുടെ പ്രാഥമിക പരിഗണനയിലുള്ള ഐച്ഛിക വിഷയമായ വസ്ത്രത്തിലും ഭക്ഷണത്തില്‍പോലും ഇടപെടുന്ന അവസ്ഥ സാമൂഹ്യഘടനയെ തകര്‍ക്കുമെന്നതില്‍ സംശയിക്കേണ്ടതില്ല. ഇന്ത്യയുടെ നാനാത്വത്തിലുള്ള ഏകത്വമെന്ന കാഴ്ചപ്പാട് അംഗീകരിക്കപ്പെടണം. ബഹുസ്വര സങ്കര സംസ്‌കാരം സംരക്ഷിക്കപ്പെട്ടുകൊണ്ടുള്ള ദേശീയ ബോധങ്ങളാണുണ്ടാകേണ്ടത്. മറിച്ചുള്ള വികാരങ്ങളെ ദേശീയതയെന്ന് വിളിക്കാന്‍ കഴിയില്ല.

ഇന്ത്യയുടെ ദേശീയ കവിയാണ് രവീന്ദ്രനാഥ ടാഗോര്‍. ടാഗോര്‍ ദേശീയതയെ നിര്‍വചിച്ചിട്ടുണ്ട്. അത് മാനവികതയില്‍ അധിഷ്ഠിതമാണ്. മാനവികതയില്ലാത്ത ദേശീയത ശാപമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അത് സകല തിന്മയുടെയും മൂലഹേതുവാകുമെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്ന് പുലര്‍ന്നിരിക്കുകയാണ്. മനുഷ്യത്വത്തിനപ്പുറമുള്ള രാജ്യ സ്‌നേഹത്തെപ്പോലും അദ്ദേഹം ശക്തിയായി അപലപിച്ചു. ശാന്തിനികേതനില്‍ താന്‍ നിര്‍മിച്ച സര്‍വകലാശാലയുടെ ആപ്തവാക്യം ‘യത്ര വിശ്വം ഭവത് ഏക നീഡം’ എന്നതായിരുന്നു. അഥവാ ഈ ലോകം മുഴുവന്‍ ഒരു പക്ഷികൂടായിതീരുക വിവിധ വര്‍ണങ്ങളില്‍, വൈവിധ്യമേറിയ കൊഞ്ചലുകളുള്ള കിളിക്കൂടായി ലോകം മാറണമെന്നാഗ്രഹിച്ചു അദ്ദേഹം.

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Continue Reading

സത്യാന്വേഷി-പ്രതിഛായ

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്.

Published

on

‘അത് വക്കീലിനോട് ഇനി മുതല്‍ വാദിക്കരുതെന്ന് ആവശ്യപ്പെടുന്നതുപോലെയാണ്. ഒരു മാധ്യമപ്രവര്‍ത്തകനോട് എങ്ങനെയാണ് എഴുതരുതെന്ന് ആവശ്യപ്പെടാനാകുക? നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹമതിന് മറുപടി പറയാന്‍ ബാധ്യസ്ഥനാണ്. പക്ഷേ ഒരാള്‍ അഭിപ്രായം പറയുന്നതിനെ എങ്ങനെയാണ് മുന്‍കൂട്ടി എതിര്‍ക്കാന്‍കഴിയുക?’ സുപ്രീംകോടതിയിലെ പ്രമുഖന്യായാധിപന്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റേതാണ് ഈകുറിക്കുകൊള്ളുന്ന വാക്കുകള്‍. ‘ആള്‍ട്ട്‌ന്യൂസ് സ്ഥാപകനും മാധ്യമപ്രവര്‍ത്തകനുമായ മുഹമ്മദ്‌സുബൈറിനെ സമൂഹമാധ്യമമായ ട്വിറ്ററില്‍ എഴുതുന്നതില്‍നിന്ന് തടയണമെന്ന ഉത്തര്‍പ്രദേശ് പൊലീസിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു രാജ്യത്തെ അത്യുന്നത നീതിപീഠം. സമൂഹമാധ്യമങ്ങളിലെ തെറ്റായവിവരങ്ങളുടെ വസ്തുതാന്വേഷകനായി പ്രസിദ്ധനായ സുബൈറിനെ തുടരെത്തുടരെ കേസുകളുമായി വരിഞ്ഞുമുറുക്കി കാലാകാലത്തേക്ക് തുറുങ്കിലടക്കാനും ബി.ജെ.പി സര്‍ക്കാരുകള്‍ക്കെതിരെ പ്രതികരിക്കാതിരിക്കാനുമായി ഇട്ട പദ്ധതിയെ പൊളിച്ചടുക്കുകയായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്. നാലരക്കൊല്ലംമുമ്പ് ട്വീറ്റ്‌ചെയ്ത ഒരു വിഷയത്തിന്റെ പേരിലായിരുന്നു യു.പി സര്‍ക്കാര്‍ സുബൈറിനെ അറസ്റ്റ്‌ചെയ്ത് ജയിലിടച്ചത്. ജൂണ്‍ 27ന് അറസ്റ്റുചെയ്ത സുബൈറിനെ സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യത്തെതുടര്‍ന്ന് മോചിപ്പിച്ചത് ജൂലൈ 21നായിരുന്നു; കൃത്യം 23 ദിവസത്തിനുശേഷം. ഡല്‍ഹിക്കുപുറമെ യു.പിയില്‍ ആറു കേസുകളാണ് സുബൈറിനെതിരെ ചുമത്തിയത്. ഓരോ കേസിലും ജാമ്യം നേടുമ്പോള്‍ വൈകാതെ മറ്റൊരു കേസില്‍ അറസ്റ്റുരേഖപ്പെടുത്തി യുവാവിന്റെ മോചനം വൈകിക്കലായിരുന്നു തന്ത്രം. എന്നാല്‍ ഇത് തിരിച്ചറിഞ്ഞായിരുന്നു കോടതിയുടെ ഇടപെടല്‍. എഫ്.ഐ.ആറുകള്‍ റദ്ദാക്കിയില്ലെങ്കിലും എല്ലാകേസുകളും ഡല്‍ഹി കോടതിയിലേക്ക് മാറ്റാനും സുബൈറിന് ഇടക്കാലം ജാമ്യം നല്‍കി വിട്ടയക്കാനുമായിരുന്നു 21ലെ വിധി.

ഇന്ത്യയുടെ പാരമ്പര്യമാണ് സത്യം. മുണ്ഡകോപനിഷത്തിലെ ‘സത്യമേവ ജയതേ’ ആണ് രാജ്യത്തിന്റെ ഔദ്യോഗികചിഹ്നത്തില്‍ ആലേഖന ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ സത്യം കണ്ടെത്തി അവതരിപ്പിക്കുന്ന ആരും ആര്‍ഷഭാരത പാരമ്പര്യത്തെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. മാധ്യമപ്രവര്‍ത്തകോട്, വിശേഷിച്ച് സര്‍ക്കാരിനെതിരെ പ്രതികരിക്കുന്നവരോട് ബി.ജെ.പി ഭരണകൂടങ്ങള്‍ പൊലീസിനെ ഉപയോഗിച്ച് ചെയ്തുകൂട്ടുന്നതെന്തെല്ലാമാണെന്നതിന് മികച്ച തെളിവാണ് സുബൈറിന്റെ അറസ്റ്റും തുടര്‍ന്നുള്ള സംഭവങ്ങളും. എന്നാല്‍ ഇതിന് നേര്‍വിപരീതമായിരുന്നു രാഹുല്‍ഗാന്ധിക്കെതിരായി വ്യാജ വീഡിയോ സംപ്രേഷണംചെയ്തതിന് ‘ടൈംസ് നൗ’ ടി.വി അവതാരകന്‍ രോഹിത് രഞ്ജന് അനുകൂലമായ ബി.ജെ.പി സര്‍ക്കാരിന്റെ നീക്കം. രാഹുല്‍ഗാന്ധി രാജസ്ഥാനില്‍ ടെയ്‌ലറെ കൊലപ്പെടുത്തിയ യുവാക്കളെ കുട്ടികളല്ലേ എന്നു വിളിച്ചെന്ന വ്യാജ പ്രചാരണം നടത്തിയതിന് കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ പൊലീസ് രോഹിത്തിനെ അറസ്റ്റ്‌ചെയ്യാനെത്തിയപ്പോള്‍ മറ്റൊരു കേസ് ചുമത്തി അറസ്റ്റില്‍നിന്ന് രക്ഷിച്ചെടുക്കുകയായിരുന്നു ഡല്‍ഹി പൊലീസ്. പഴയ ഹിന്ദിസിനിമയിലെ ഒരു ഡയലോഗ് പങ്കുവെച്ചായിരുന്നു സുബൈറിന്റെ നാലരവര്‍ഷം മുമ്പത്തെ ട്വീറ്റ്. വിദ്വേഷ പ്രചാരകരോട് വിട്ടുവീഴ്ചയില്ലെന്നാണ് 33 കാരനായ സുബൈറിന്റെ സുധീര പ്രഖ്യാപനം.

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്. നിമിഷങ്ങളെന്നോണം വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്ന നുണ ഫാക്ടറികളുടെ ഓശാരത്തില്‍ അധികാരത്തിലെത്തുന്ന ഭരണകൂടങ്ങള്‍ക്കാണ് ആള്‍ട്ട്‌ന്യൂസ് പ്രധാനമായും വെല്ലുവിളിയുയര്‍ത്തിയത്. സുബൈറിന്റെ ഫാക്ട്‌ചെക് വാര്‍ത്തകള്‍ ലോകത്തെ ഉന്നതമാധ്യമങ്ങള്‍വരെ എടുത്തുകൊടുക്കാനാരംഭിച്ചു. പ്രവാചകനെതിരെ ബി.ജെ.പി വക്താവ് നൂപുര്‍ശര്‍മ നടത്തിയ വിവാദ പ്രസ്താവത്തിന്റെ വീഡിയോ അതേപടി ആള്‍ട്ട്‌ന്യൂസ് പ്രസിദ്ധപ്പെടുത്തിയതാണ് സത്യത്തില്‍ സുബൈറിനെ നോട്ടമിട്ടിരുന്ന ബി.ജെ.പി നേതാക്കളെ പെട്ടെന്ന് പൊലീസിനെ വിട്ട് അറസ്റ്റുചെയ്യാന്‍ നിര്‍ബന്ധിച്ചത്. എന്നാല്‍ ഇതാണ് കാരണമെന്ന് പറയാതെ നാലര വര്‍ഷം മുമ്പത്തെ കാര്യമാണ് പറഞ്ഞതെന്നുമാത്രം. വിവാഹേതര ബന്ധമുണ്ടെന്നതിന് ഭാര്യയെ ഭര്‍ത്താവ് മര്‍ദിക്കുന്നതിന്റെ ദൃശ്യം കാട്ടി അത് ‘ലൗ ജിഹാദാ’ണെന്ന് പ്രചരിപ്പിക്കുന്നവരെപോലുള്ളവരെയും സുബൈര്‍ തുറന്നുകാട്ടി. മേയില്‍ ജ്ഞാന്‍വ്യാപി പള്ളി വിവാദത്തിലും തീവ്ര ഹിന്ദുത്വവാദികള്‍ക്കെതിരെ സുബൈര്‍ നിരവധി പോസ്റ്റുകളിട്ടിരുന്നു. ദേശീയ മാധ്യമങ്ങളിലെ അവതാരകരുടെ തനിനിറം തുറന്നുകാട്ടുകയും സുബൈറിന്റെ പ്രധാന ജോലിയായിരുന്നു. സുബൈറിന്റെ വരുമാനം ലാഭം പ്രതീക്ഷിക്കാതെ സംഭാവനയിലൂടെ പ്രവര്‍ത്തിക്കുന്ന ആള്‍ട്ട്‌ന്യൂസില്‍നിന്ന് കിട്ടുന്ന തുച്ഛമായ വേതനമാണ്. സ്ഥാപനത്തിന്റെ ഉടമകളായ പ്രാവ്ദ മീഡിയ ഫൗണ്ടേഷന്റെ ഡയറക്ടര്‍മാരിലൊരാളാണിപ്പോള്‍. ബെംഗളൂരുവില്‍ ജനിച്ച സുബൈറിന്റെ സ്‌കൂള്‍-കോളജ് വിദ്യാഭ്യാസവും അവിടെയായിരുന്നു.

Continue Reading

ലണ്ടനിലെത്തി മഞ്ഞപ്പട

26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി.

Published

on

കൊച്ചി: 26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി. ഗോവയില്‍ നടന്ന റിലയന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്‌മെന്റ് ലീഗില്‍ റണ്ണേഴ്‌സ് അപ്പായാണ് ബ്ലാസ്‌റ്റേഴ്‌സ് നെക്സ്റ്റ് ജെന്‍ കപ്പിന് യോഗ്യത നേടിയത്. പ്രമുഖ പ്രീമിയര്‍ ലീഗ് ക്ലബ്ബുകളുടെ യൂത്ത് ടീമുകളെയാണ് ബ്ലാസ്‌റ്റേഴ്‌സ് നേരിടുന്നത്. ബെംഗളൂരു എഫ്‌സി, റിലയന്‍സ് ഫൗണ്ടേഷന്‍ യങ് ചാമ്പ്‌സ് എന്നീ ടീമുകളും ഇന്ത്യയില്‍ നിന്ന് മത്സരത്തിനുണ്ട്.

നിലവിലെ ചാമ്പ്യന്‍മാരായ ചെല്‍സി എഫ്‌സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, സതാംപ്ടണ്‍ എഫ്‌സി എന്നിവയാണ് ഇംഗ്ലീഷ് ടീമുകള്‍. അണ്ടര്‍ 21 താരങ്ങളാണ് ബ്ലാസ്‌റ്റേഴ്‌സിനായി ബൂട്ടണിയുന്നത്. രണ്ട് അണ്ടര്‍ 23 താരങ്ങളും ടീമിലുണ്ട്. പ്രീമിയര്‍ ലീഗും ഇന്ത്യന്‍ സൂപ്പര്‍ലീഗും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് നെക്സ്റ്റ് ജെന്‍ കപ്പ് സംഘടിപ്പിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് ടീം: സച്ചിന്‍ സുരേഷ്, മുഹമ്മദ് മുര്‍ഷിദ്, മുഹീത് ഷബീര്‍ ഖാന്‍, മുഹമ്മദ് ബാസിത്, ഹോര്‍മിപാം റൂയിവാ, ബിജോയ് വി, തേജസ് കൃഷ്ണ, മര്‍വാന്‍ ഹുസൈന്‍, ഷെറിന്‍ സലാറി, അരിത്ര ദാസ്, മുഹമ്മദ് ജാസിം, ജീക്‌സണ്‍ സിങ്, ആയുഷ് അധികാരി, ഗിവ്‌സണ്‍ സിങ്, മുഹമ്മദ് അസര്‍, മുഹമ്മദ് അജ്‌സല്‍, മുഹമ്മദ് അയ്‌മെന്‍, നിഹാല്‍ സുധീഷ്. തോമക് ഷ്വാസാണ് മുഖ്യ പരിശീലകന്‍. ടി.ജി പുരുഷോത്തമന്‍ സഹപരിശീലകന്‍.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.