കലാപം വിതച്ച് രാഷ്ട്രീയ വിജയം കൊയ്യുന്ന ബി.ജെ.പി

സോഷ്യല്‍ ഓഡിറ്റ് ഡോ. രാംപുനിയാനി
ഭ്രാന്തമായ വര്‍ഗീയ കലാപത്തിന്റെ പേരില്‍ പശ്ചിമബംഗാളിലെ ബാസിര്‍ഘട്ടില്‍ രണ്ട് ജീവനുകളാണ് ഇയ്യിടെ പൊലിഞ്ഞത്. പശ്ചിമ ബംഗാള്‍ ഇസ്‌ലാമിസ്റ്റുകള്‍ക്ക് വഴിമാറുകയാണെന്നും അവിടെ ഹിന്ദുക്കള്‍ കടുത്ത ഭീഷണി നേരിടുന്നതായും അവരുടെ അവസ്ഥ കശ്മീരിലെ പണ്ഡിറ്റുകള്‍ക്കു സമാനമാണെന്നുമൊക്കെയുള്ള പോസ്റ്റുകളാല്‍ കഴിഞ്ഞ കുറച്ചു കാലമായി സോഷ്യല്‍ മീഡിയ മലീമസമായിരുന്നു. പശ്ചിമബംഗാള്‍ ഹിന്ദുക്കള്‍ക്ക് സുരക്ഷിത കേന്ദ്രമല്ലെന്നും എന്നാല്‍ മുസ്‌ലിംകള്‍ക്ക് അത് സ്വര്‍ഗമാണെന്നുമുള്ള തരത്തില്‍ വാര്‍ത്തകളുമായി ഒരു വിഭാഗം ടെലിവിഷന്‍ മാധ്യമങ്ങളും രംഗത്തെത്തി. മുഖ്യമന്ത്രി മമത മുസ്‌ലിംകളെ പ്രീണിപ്പിക്കുകയാണെന്നും മമത സര്‍ക്കാറിന്റെ പിന്തുണയോടെ ഇസ്‌ലാമിക മതമൗലികവാദികള്‍ വളരുകയാണെന്നുമൊക്കെയുള്ള വിദ്വേഷം പരത്തുന്ന പോസ്റ്റുകളും പ്രചരിക്കുകയുണ്ടായി.
ഇത്തരമൊരു ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ബംഗാളില്‍ കലാപത്തിന് വഴിവെച്ചത്. ഇത് പോസ്റ്റ് ചെയ്തത് ആരാണെന്ന് പ്രദേശത്തുള്ളവര്‍ക്ക് അറിയാമായിരുന്നു. പതിനേഴുകാരനായ അവന്റെ വീട് ജനക്കൂട്ടം വളഞ്ഞു. മുസ്‌ലിംകളെ അപകീര്‍ത്തിപ്പെടുത്തുന്നതായിരുന്നു പോസ്റ്റ്. അന്തരീക്ഷം മോശമാകുന്നതുവരെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ മൗനത്തിലായിരുന്നു. വളരെ വൈകിയാണ് പൊലീസ് ഇടപെടലുണ്ടായത്. പ്രകോപനപരമായ പോസ്റ്റിട്ട കുട്ടിയെ വിട്ടുകിട്ടണമെന്ന രോഷാകുലരായ ജനക്കൂട്ടത്തിന്റെ ആവശ്യത്തിനിടയില്‍ അവന്‍ രക്ഷപ്പെടുകയായിരുന്നു.
സംഭവം ബി.ജെ.പി നേതാക്കള്‍ ചര്‍ച്ചാവിഷയമാക്കുകയും അവരുടെ പ്രതിനിധി സംഘം സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തു. അതിനിടയില്‍ മരിച്ച കാര്‍ത്തിക് ചന്ദ്ര ഘോഷിന്റെ മൃതദേഹം ആസ്പത്രിയില്‍ സന്ദര്‍ശിക്കാനുള്ള ശ്രമവും ബി.ജെ.പി നടത്തി. സാഹചര്യം മുതലെടുത്ത് രാഷ്ട്രീയ മൈലേജുണ്ടാക്കാനുള്ള ശ്രമമായിരുന്നു ബി.ജെ.പി നേതാക്കളുടേത്. ബി.ജെ.പി യൂനിറ്റ് പ്രസിഡണ്ടാണ് ചന്ദ്രഘോഷെന്നാണ് പാര്‍ട്ടി വ്യക്തമാക്കിയത്. എന്നാല്‍ അദ്ദേഹത്തിന്റെ മകന്‍ ഇക്കാര്യം നിഷേധിച്ചു.
കലാപത്തിന്റെ പശ്ചാത്തലത്തില്‍ പശ്ചിമബംഗാള്‍ ഗവര്‍ണര്‍ കെ.എന്‍ ത്രിപാഠി മമതാ ബാനര്‍ജിയെ ശാസിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ നിലപാട് മമതയെ അസ്വസ്ഥമാക്കുകയും ഗവര്‍ണര്‍ ബി.ജെ.പി ബ്ലോക്ക്തല നേതാക്കളെപ്പോലെ സംസാരിക്കരുതെന്ന് വ്യക്തമാക്കുകയും ചെയ്തു. ‘മോദിയുടെ ആയുധ സേനയിലെ സമര്‍പ്പിത പട്ടാളക്കാരനെന്ന്’ ഇതേ ഗവര്‍ണറെക്കുറിച്ചു തന്നെയാണ് ബി.ജെ.പി നേതാവ് രാഹുല്‍ സിന്‍ഹ വിശേഷിപ്പിച്ചിരുന്നത്. വര്‍ഗീയ കലാപത്തിന് രാഷ്ട്രീയ നിറം കൈവന്നിട്ടുണ്ട്. മുഖ്യമന്ത്രി മമത ബാനര്‍ജി മുസ്‌ലിംകളെ പ്രീണിപ്പിക്കുകയാണെന്ന് ബി.ജെ.പി ആരോപിക്കുമ്പോള്‍ രാഷ്ട്രീയ മുതലെടുപ്പിനായി ബി.ജെ.പി വര്‍ഗീയ വികാരങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണെന്ന് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു. രണ്ടു പേരുടെ ജീവനെടുത്ത ഈ കലാപത്തില്‍ ഒരാഴ്ചക്കുള്ളില്‍ തന്നെ ക്രമസമാധാനനില പുനസ്ഥാപിക്കാനായ അവസരത്തില്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ബി.ജെ.പിയുടെ ആവശ്യമാണ് അത്ഭുതപ്പെടുത്തുന്നത്.
ബംഗാളിലെ സ്ഥിതി വളരെ സങ്കീര്‍ണമാണ്. ഒരു വിഭാഗം ഇപ്പോഴും കലാപം ആളിക്കത്തിക്കാനുള്ള ശ്രമത്തിലാണ്. പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ കമലേഷ് തിവാരിയെന്നയാളിട്ട പോസ്റ്റ് മുസ്‌ലിംകളില്‍ ഒരു വിഭാഗത്തെ പ്രകോപിപ്പിച്ചത് കലൈചകില്‍ കലാപത്തിന് ഇടയാക്കി. മതപരമായ രീതിയില്‍ സമൂഹത്തെ ധ്രുവീകരിക്കുന്നതിനുള്ള അവസരമായാണ് ഇത് പരിണമിച്ചത്. ഇവിടെ ‘വിശുദ്ധ പശു’ പ്രശ്‌നമോ ‘രാമക്ഷേത്ര’ വിഷയമോ അവര്‍ക്ക് അവതരിപ്പിക്കേണ്ടിവന്നില്ല.
ഇസ്‌ലാമികവത്കരണമെന്ന് പറഞ്ഞാണ് കലൈചകില്‍ കലാപത്തിനു കോപ്പുകൂട്ടിയതെങ്കില്‍ സംസ്ഥാനത്ത് ഹിന്ദുക്കള്‍ സുരക്ഷിതരല്ലെന്ന് പ്രചരിപ്പിച്ചാണ് ഇപ്പോള്‍ കലാപം ആസൂത്രണം ചെയ്തതെന്നാണ് ബംഗാളിലെ ചിത്രത്തില്‍ നിന്ന് വ്യക്തമാകുന്നത്. കലൈചക് കലാപത്തില്‍ ആളപായമുണ്ടായിട്ടില്ലെങ്കിലും വന്‍തോതില്‍ സമ്പത്ത് നശിച്ചിട്ടുണ്ട്. ഹിന്ദുക്കളെ ഇരയാക്കിയാണ് ബി.ജെ.പി-ആര്‍.എസ്.എസ് പ്രചാരണ വിഷയത്തിന്റെ കാതല്‍ സൃഷ്ടിക്കുന്നത്.
കലാപം തടയുന്നതില്‍ സര്‍ക്കാറിന്റെ പങ്ക് തൃപ്തികരമല്ലെന്നു വേണം പറയാന്‍. സാഹചര്യങ്ങള്‍ നിയന്ത്രണത്തിലാക്കാന്‍ ആവശ്യമായ സമയം കിട്ടിയിട്ടും അവരതിന് മുതിര്‍ന്നില്ല. ഇത്തരം സംഭവങ്ങള്‍ പൊങ്ങിവരുന്നത് തടയിടുന്നതിന് ക്രമസമാധാനപാലന വിഭാഗം ഉറപ്പുവരുത്തേണ്ടതുണ്ട്. ആരാണ് കുറ്റവാളിയെന്ന് മുന്‍കൂട്ടി കണക്കിലെടുക്കാതെ നടപടിയെടുക്കുന്ന ഫലപ്രദമായ സംവിധാനങ്ങള്‍ക്ക് മിക്ക കലാപങ്ങളും തടയാനാകുമെന്നത് യാഥാര്‍ത്ഥ്യമാണ്. സര്‍ക്കാര്‍ തക്ക സമയത്ത് ഉണര്‍ന്ന് പ്രവര്‍ത്തിക്കണം.
തീര്‍ച്ചയായും മമതക്കെതിരെയുള്ള മുസ്‌ലിം പ്രീണനം സാമ്പത്തികകാര്യങ്ങളുമായി ബന്ധപ്പെട്ടല്ല. ബംഗാളിലെ മുസ്‌ലിംകളുടെ സാമ്പത്തികസ്ഥിതി രാജ്യത്തെ ഏറ്റവും മോശമായ അവസ്ഥയിലാണെന്നതാണ് യാഥാര്‍ത്ഥ്യം. ബംഗാളില്‍ ന്യൂനപക്ഷങ്ങള്‍ക്കുള്ള ബജറ്റ് വിഹിതം മറ്റു പല സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്. അതേസമയം, ബി.ജെ.പിയുടെ സാമുദായിക ധ്രുവീകരണം ഭീഷണിപ്പെടുത്തുന്ന വേഗതയിലാണ്. കൃഷ്ണന്റെ ജന്മദിനമായ നവമി ആഘോഷം പ്രവൃത്തിയിലൂടെ ആഘോഷിക്കപ്പെടാത്തതായിരുന്നു, എന്നാല്‍ വാളുകള്‍ വീശി ഭയപ്പെടുത്തുന്ന തരത്തിലായിരുന്നു ഈ വര്‍ഷത്തെ നവമി ആഘോഷ പരിപാടികള്‍. ഗണേശോത്സവവും സംസ്ഥാനത്ത് പ്രോത്സാഹിപ്പിക്കപ്പെട്ടു.
കലാപംകൊണ്ട് നേട്ടം കൊയ്തത് ആരാണ്? ഇന്ത്യയിലെ വര്‍ഗീയ കലാപങ്ങളെക്കുറിച്ച് വിവിധ പഠനം നടത്തിയ പ്രമുഖ പണ്ഡിതന്മാരില്‍പെട്ട പോള്‍ ബ്രാസ് അഭിപ്രായപ്പെടുന്നത് ഇവിടെയൊരു സുസ്ഥാപിതമായ കലാപ പ്രവര്‍ത്തനരീതി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ്. യാലെ സര്‍വകലാശാല നടത്തിയ മറ്റൊരു ശ്രദ്ധേയമായ പഠനം വ്യക്തമാക്കുന്നത് വര്‍ഗീയ കലാപങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ അടുത്തുതന്നെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയായിരിക്കുമെന്നും ഇതില്‍ ബി.ജെ.പിയാണ് നേട്ടം കൊയ്യുന്നതെന്നുമാണ്.
ബാസിര്‍ഘട്ട് കലാപത്തെ സംഗ്രഹിക്കുകയാണെങ്കില്‍ പ്രകോപനപരവും കുറ്റകരവുമായ ഫെയ്‌സ് ബുക്ക് പോസ്റ്റാണ് ഒന്നാമതായെത്തുക. ഇതിന്റെ വരും വരായ്കകള്‍ മനസ്സിലാക്കാതെ വികാരത്തിന്റെ പുറത്ത് ഇറങ്ങിപ്പുറപ്പെടുന്ന ഒരു വിഭാഗം മുസ്‌ലിംകളുടെ നിലപാടാണ് രണ്ടാമത്തേത്. കലാപം തടയുന്നതില്‍ സംസ്ഥാന സര്‍ക്കാറിന്റെ പരാജയമാണ് മൂന്നാമത്തേത്. മുസ്‌ലിംകള്‍ ഹിന്ദുക്കളെ അക്രമിക്കുന്ന തരത്തിലുള്ള വ്യാജ വീഡിയോകളും മറ്റും പ്രചരിപ്പിച്ച് വിഷയം കൂടുതല്‍ വഷളാക്കുന്ന ബി.ജെ.പി നിലപാടാണ് നാലാമത്തേത്. എന്നാല്‍ ബാസിര്‍ഘട്ടില്‍ നിന്നുള്ളതല്ല വീഡിയോകളെന്നത് ബി.ജെ.പിയെ തിരിഞ്ഞു കൊത്തി. അവയെല്ലാം 2002ലെ ഗുജറാത്ത് കലാപ വേളയിലുള്ളതായിരുന്നുവെന്നാണ് കണ്ടെത്തല്‍.
ബാസിര്‍ഘട്ടില്‍ സംഭവിക്കുന്നതെന്ന് പറഞ്ഞ് പ്രചരിപ്പിച്ച ഹിന്ദു യുവതിയെ പീഡിപ്പിക്കുന്ന ചിത്രം ബോജ്പൂരി സിനിമയില്‍ നിന്നുള്ള രംഗങ്ങളായിരുന്നു. ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്‌വര്‍ജിയ വിശദമാക്കിയതും ഇക്കാര്യങ്ങള്‍ തന്നെയാണ്. കലാപ ബാധിത പ്രദേശത്ത് ഹിന്ദു സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുകയാണെന്ന് വാര്‍ത്തയുണ്ടെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. വര്‍ഗീയ കലാപം യുക്തിസഹമായി പരിശോധിച്ചതിനാല്‍ സാമുദായിക ധ്രുവീകരണത്തിലേക്ക് ഒരു സംസ്ഥാനത്തെ നയിച്ചില്ല എന്നതാണ് ആകെയുള്ള പ്രതീക്ഷ.

ദേശീയത ചര്‍ച്ചയാകുമ്പോള്‍-പി.എ ജലീല്‍ വയനാട്
‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

പ്രത്യേക ഭൂവിഭാഗത്തില്‍ ജനങ്ങള്‍ സ്ഥിരമായി, പരമാധികാരമുള്ള ഭരണത്തിന്‍ കീഴില്‍ ജീവിച്ചാല്‍ അതൊരു രാജ്യമായി മാറുന്നു. എന്നാല്‍ ആ പ്രത്യേക ഭൂവിഭാഗത്തിലെ ജനങ്ങളുടെ ഏകതാ ബോധവും പരസ്പര സ്‌നേഹവും സുഖദുഃഖങ്ങളുടെ മത വര്‍ഗ നിരപേക്ഷ സ്വീകാര്യതയും ചരിത്ര ബോധവുമാണ് ആ രാജ്യത്തെ ദേശ രാഷ്ട്രമാക്കുന്നത്. പാശ്ചാത്യ യൂറോപ്യന്‍ രാജ്യങ്ങളെ ഏകോപിപ്പിച്ചതിനും ചരിത്രബോധം നല്‍കിയതിനും പിന്നില്‍ മതത്തിനോ മതാധിഷ്ഠിത ഭരണകൂടങ്ങള്‍ക്കോ ഉള്ള പങ്ക് നിഷേധിക്കാന്‍ കഴിയില്ല. അതുവഴിയാണവരുടെ ദേശീയത അടയാളപ്പെടുത്തുന്നതും. എന്നാല്‍ ഇന്ത്യന്‍ ദേശീയത രൂപപ്പെടുന്നതില്‍ മതത്തിനോ മതാധിഷ്ഠിത ശക്തികള്‍ക്കോ ഒരു പങ്കുമില്ലെന്നതാണ് വിസ്മയം. നൂറ്റാണ്ടുകള്‍ പിന്നിട്ട കോളനി വാഴ്ചയും അതേതുടര്‍ന്നുണ്ടായ ബ്രിട്ടീഷ് വിരുദ്ധതയുമാണ് ഇന്ത്യന്‍ ദേശീയതക്കാധാരം. ഇന്ത്യന്‍ ദേശീയത രൂപപ്പെടുത്തുന്നതില്‍ ജാതി മത ഭേദമെന്യ ഉള്ളില്‍ ഊറിക്കൂടി ഉറച്ച കോളനി വിരോധമുണ്ട്. ആ അര്‍ഥത്തിലാണ് നമ്മുടെ ചരിത്രത്തെ നോക്കി കാണേണ്ടത്. സ്വാതന്ത്ര്യ പ്രഖ്യാപനമുണ്ടാകുന്നതിനു മുന്‍പ്തന്നെ നമ്മുടെ ഭരണഘടന രൂപീകരണത്തെക്കുറിച്ച്ആലോചിച്ചിട്ടുണ്ട്.
മത, വര്‍ഗ വേര്‍തിരുവുകള്‍ക്കതീതമായ ഭരണഘടന ഉണ്ടാക്കാനുള്ള പരിശ്രമം രണ്ടു വര്‍ഷവും ഒന്‍പതു മാസവും 18 ദിവസവും നീണ്ടുനിന്നു. രാജ്യത്തിനു ഒരൗദ്യോഗിക മതമില്ലാത്ത രീതിയില്‍, മതേതരമായി ഭരണഘടന സങ്കല്‍പിക്കപ്പെട്ടു. എന്നാല്‍ ഭൂരിപക്ഷ ന്യൂനപക്ഷ വിശ്വാസികളെ ഉള്‍ക്കൊണ്ട് പോകാനും അവരവരുടെ സംസ്‌കാരങ്ങളോട് കൂറുപുലര്‍ത്തി സമഭാവനയോടെ മുന്നോട്ടുപോകാനും ആഹ്വാനം ചെയ്യുന്നതായി ഭരണഘടനയുടെ സൂക്ഷ്മ വായന വ്യക്തമാക്കുന്നു. ഭരണഘടനയുടെ മുഖവുര തന്നെ സത്താപരമായി എന്താണ് ആ പ്രമാണത്തിന്റെ അവതരണ താത്പര്യമെന്ന് വ്യക്തമാക്കുന്നതാണ്. ജനങ്ങളാല്‍ എഴുതപ്പെട്ട എന്ന തുടക്കം അതിന്റെ മാനവിക മുഖമാണ് തുറക്കപ്പെടുന്നത്.
ദൈവനാമത്തില്‍ എന്ന് തുടങ്ങണമെന്ന് ശഠിച്ച എച്ച്.വി കമ്മത്തിന്റെ വാദമോ, പരമേശ്വര നാമത്തില്‍ വേണമെന്ന് വാദിച്ച ഗോവിന്ദ മാളവ്യയുടെ താല്‍പര്യമോ അല്ല ഇന്ത്യയുടെ മത നിരപേക്ഷ ഭരണ ഘടനാനിര്‍മാണ സമിതി പരിഗണിച്ചത്. ഇന്ത്യ-പാക് വിഭജനത്തിന്റെ വേരുകള്‍ ചെന്നെത്തുന്ന പരിസരം ഹിന്ദു-മുസ്‌ലിം വിദ്വേഷത്തിന്റേതാണ്. താല്‍പര്യമില്ലാതെ നാട് കടത്തപ്പെട്ടവര്‍ ഇരു ഭാഗത്തുമുണ്ട്. മാനവിക ചിന്തകളെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ജയിച്ചടക്കിയതാണ് വിഭജനത്തിന്റെ കാതല്‍. ഇവിടെ നിരപരാധികളുടെ മനഃസാക്ഷി വായിക്കാന്‍ ഭരണഘടനാ നിര്‍മാണ സഭക്ക് കഴിഞ്ഞിട്ടുണ്ട്. പാകിസ്ഥാനിലേക്കു പോയവര്‍ തിരിച്ചുവന്നാല്‍ ഇന്ത്യന്‍ പൗരത്വം അവര്‍ക്കു നല്‍കിയേ തീരുവെന്ന് വാദിച്ച ബീഹാറുകാരന്‍ ബ്രിജേഷ് മിശ്രയെ ഓര്‍ക്കുന്നത് അതുകൊണ്ടാണ്. പൗരാവകാശങ്ങളുടെ നീണ്ട വിശദീകരണം 5 മുതല്‍ 11 വരെ അനുഛേദങ്ങള്‍ പറയുന്നത്. പൗരനെ എങ്ങനെ നാടുകടത്താമെന്നല്ല അവനെ എങ്ങനെ ഉള്‍ക്കൊള്ളാമെന്നതിന്റെ വിവരണമാണത്. എന്നാല്‍ ഭരണഘടനയുടെ പിറവിയില്‍ തന്നെ അതില്‍ അസഹിഷ്ണുത കാണിച്ചവരും ചോദ്യംചെയ്തവരുമുണ്ട്. രാഷ്ട്രത്തെ ഒറ്റക്കല്ലില്‍ കൊത്തിയെടുക്കാനുള്ള അവരുടെ ശ്രമത്തിന് കോളനി വാഴ്ചയുടെ പഴക്കമുണ്ട്. അവരുടെ താല്‍പര്യത്തിന് എതിരുനിന്ന പ്രധാന ശക്തി രാഷ്ട്ര പിതാവായിരുന്നു. മഹാത്മജിയെ വകവരുത്തിയതിലൂടെയും ഇപ്പോഴും വീണ്ടും വീണ്ടും കൊന്നുകൊണ്ടിരിക്കുന്നതിലൂടെയും അവരുടെ ലക്ഷ്യത്തിലേക്കു അടുത്തുകൊണ്ടിരിക്കുന്നു.
ബഹുസ്വര സങ്കര സംസ്‌കാരങ്ങളുടെ നിലനില്‍പ്പും വളര്‍ച്ചയും അംഗീകരിക്കാന്‍ കഴിയാത്തവര്‍ ഒരു രാഷ്ട്രമെന്ന നിലക്ക് രാഷ്ട്രരൂപീകരണത്തിന്റെ ചരിത്രമറിയാത്തവരും ദേശീയ പൈതൃകത്തിന്റെ ഘടന അറിയാത്തവരുമാണ്. ദ്രാവിഡ അടിത്തറയിലേക്ക് പിന്നീട് ഉള്‍ച്ചേര്‍ക്കപ്പെട്ട സംസ്‌കാരങ്ങളാണ് ആര്യ, ബൗദ്ധ പൗരസ്ത്യ, പൗരസ്‌ത്യേതര അടരുകള്‍. ഈ കൂടിക്കലര്‍ന്ന ബഹുപാളികളെ വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്ത ഒരു ചരിത്ര പശ്ചാത്തലം ബോധപൂര്‍വം മറന്നുകൊണ്ട് വ്യക്തികളുടെ പ്രാഥമിക പരിഗണനയിലുള്ള ഐച്ഛിക വിഷയമായ വസ്ത്രത്തിലും ഭക്ഷണത്തില്‍പോലും ഇടപെടുന്ന അവസ്ഥ സാമൂഹ്യഘടനയെ തകര്‍ക്കുമെന്നതില്‍ സംശയിക്കേണ്ടതില്ല. ഇന്ത്യയുടെ നാനാത്വത്തിലുള്ള ഏകത്വമെന്ന കാഴ്ചപ്പാട് അംഗീകരിക്കപ്പെടണം. ബഹുസ്വര സങ്കര സംസ്‌കാരം സംരക്ഷിക്കപ്പെട്ടുകൊണ്ടുള്ള ദേശീയ ബോധങ്ങളാണുണ്ടാകേണ്ടത്. മറിച്ചുള്ള വികാരങ്ങളെ ദേശീയതയെന്ന് വിളിക്കാന്‍ കഴിയില്ല.
ഇന്ത്യയുടെ ദേശീയ കവിയാണ് രവീന്ദ്രനാഥ ടാഗോര്‍. ടാഗോര്‍ ദേശീയതയെ നിര്‍വചിച്ചിട്ടുണ്ട്. അത് മാനവികതയില്‍ അധിഷ്ഠിതമാണ്. മാനവികതയില്ലാത്ത ദേശീയത ശാപമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അത് സകല തിന്മയുടെയും മൂലഹേതുവാകുമെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്ന് പുലര്‍ന്നിരിക്കുകയാണ്. മനുഷ്യത്വത്തിനപ്പുറമുള്ള രാജ്യ സ്‌നേഹത്തെപ്പോലും അദ്ദേഹം ശക്തിയായി അപലപിച്ചു. ശാന്തിനികേതനില്‍ താന്‍ നിര്‍മിച്ച സര്‍വകലാശാലയുടെ ആപ്തവാക്യം ‘യത്ര വിശ്വം ഭവത് ഏക നീഡം’ എന്നതായിരുന്നു. അഥവാ ഈ ലോകം മുഴുവന്‍ ഒരു പക്ഷികൂടായിതീരുക വിവിധ വര്‍ണങ്ങളില്‍, വൈവിധ്യമേറിയ കൊഞ്ചലുകളുള്ള കിളിക്കൂടായി ലോകം മാറണമെന്നാഗ്രഹിച്ചു അദ്ദേഹം.
‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.
സത്യാന്വേഷി-പ്രതിഛായ
സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്.

‘അത് വക്കീലിനോട് ഇനി മുതല്‍ വാദിക്കരുതെന്ന് ആവശ്യപ്പെടുന്നതുപോലെയാണ്. ഒരു മാധ്യമപ്രവര്‍ത്തകനോട് എങ്ങനെയാണ് എഴുതരുതെന്ന് ആവശ്യപ്പെടാനാകുക? നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹമതിന് മറുപടി പറയാന്‍ ബാധ്യസ്ഥനാണ്. പക്ഷേ ഒരാള്‍ അഭിപ്രായം പറയുന്നതിനെ എങ്ങനെയാണ് മുന്‍കൂട്ടി എതിര്‍ക്കാന്‍കഴിയുക?’ സുപ്രീംകോടതിയിലെ പ്രമുഖന്യായാധിപന്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റേതാണ് ഈകുറിക്കുകൊള്ളുന്ന വാക്കുകള്‍. ‘ആള്‍ട്ട്‌ന്യൂസ് സ്ഥാപകനും മാധ്യമപ്രവര്‍ത്തകനുമായ മുഹമ്മദ്‌സുബൈറിനെ സമൂഹമാധ്യമമായ ട്വിറ്ററില്‍ എഴുതുന്നതില്‍നിന്ന് തടയണമെന്ന ഉത്തര്‍പ്രദേശ് പൊലീസിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു രാജ്യത്തെ അത്യുന്നത നീതിപീഠം. സമൂഹമാധ്യമങ്ങളിലെ തെറ്റായവിവരങ്ങളുടെ വസ്തുതാന്വേഷകനായി പ്രസിദ്ധനായ സുബൈറിനെ തുടരെത്തുടരെ കേസുകളുമായി വരിഞ്ഞുമുറുക്കി കാലാകാലത്തേക്ക് തുറുങ്കിലടക്കാനും ബി.ജെ.പി സര്‍ക്കാരുകള്‍ക്കെതിരെ പ്രതികരിക്കാതിരിക്കാനുമായി ഇട്ട പദ്ധതിയെ പൊളിച്ചടുക്കുകയായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്. നാലരക്കൊല്ലംമുമ്പ് ട്വീറ്റ്‌ചെയ്ത ഒരു വിഷയത്തിന്റെ പേരിലായിരുന്നു യു.പി സര്‍ക്കാര്‍ സുബൈറിനെ അറസ്റ്റ്‌ചെയ്ത് ജയിലിടച്ചത്. ജൂണ്‍ 27ന് അറസ്റ്റുചെയ്ത സുബൈറിനെ സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യത്തെതുടര്‍ന്ന് മോചിപ്പിച്ചത് ജൂലൈ 21നായിരുന്നു; കൃത്യം 23 ദിവസത്തിനുശേഷം. ഡല്‍ഹിക്കുപുറമെ യു.പിയില്‍ ആറു കേസുകളാണ് സുബൈറിനെതിരെ ചുമത്തിയത്. ഓരോ കേസിലും ജാമ്യം നേടുമ്പോള്‍ വൈകാതെ മറ്റൊരു കേസില്‍ അറസ്റ്റുരേഖപ്പെടുത്തി യുവാവിന്റെ മോചനം വൈകിക്കലായിരുന്നു തന്ത്രം. എന്നാല്‍ ഇത് തിരിച്ചറിഞ്ഞായിരുന്നു കോടതിയുടെ ഇടപെടല്‍. എഫ്.ഐ.ആറുകള്‍ റദ്ദാക്കിയില്ലെങ്കിലും എല്ലാകേസുകളും ഡല്‍ഹി കോടതിയിലേക്ക് മാറ്റാനും സുബൈറിന് ഇടക്കാലം ജാമ്യം നല്‍കി വിട്ടയക്കാനുമായിരുന്നു 21ലെ വിധി.
ഇന്ത്യയുടെ പാരമ്പര്യമാണ് സത്യം. മുണ്ഡകോപനിഷത്തിലെ ‘സത്യമേവ ജയതേ’ ആണ് രാജ്യത്തിന്റെ ഔദ്യോഗികചിഹ്നത്തില്‍ ആലേഖന ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ സത്യം കണ്ടെത്തി അവതരിപ്പിക്കുന്ന ആരും ആര്‍ഷഭാരത പാരമ്പര്യത്തെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. മാധ്യമപ്രവര്‍ത്തകോട്, വിശേഷിച്ച് സര്‍ക്കാരിനെതിരെ പ്രതികരിക്കുന്നവരോട് ബി.ജെ.പി ഭരണകൂടങ്ങള്‍ പൊലീസിനെ ഉപയോഗിച്ച് ചെയ്തുകൂട്ടുന്നതെന്തെല്ലാമാണെന്നതിന് മികച്ച തെളിവാണ് സുബൈറിന്റെ അറസ്റ്റും തുടര്‍ന്നുള്ള സംഭവങ്ങളും. എന്നാല്‍ ഇതിന് നേര്‍വിപരീതമായിരുന്നു രാഹുല്‍ഗാന്ധിക്കെതിരായി വ്യാജ വീഡിയോ സംപ്രേഷണംചെയ്തതിന് ‘ടൈംസ് നൗ’ ടി.വി അവതാരകന്‍ രോഹിത് രഞ്ജന് അനുകൂലമായ ബി.ജെ.പി സര്‍ക്കാരിന്റെ നീക്കം. രാഹുല്‍ഗാന്ധി രാജസ്ഥാനില്‍ ടെയ്‌ലറെ കൊലപ്പെടുത്തിയ യുവാക്കളെ കുട്ടികളല്ലേ എന്നു വിളിച്ചെന്ന വ്യാജ പ്രചാരണം നടത്തിയതിന് കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ പൊലീസ് രോഹിത്തിനെ അറസ്റ്റ്‌ചെയ്യാനെത്തിയപ്പോള്‍ മറ്റൊരു കേസ് ചുമത്തി അറസ്റ്റില്‍നിന്ന് രക്ഷിച്ചെടുക്കുകയായിരുന്നു ഡല്‍ഹി പൊലീസ്. പഴയ ഹിന്ദിസിനിമയിലെ ഒരു ഡയലോഗ് പങ്കുവെച്ചായിരുന്നു സുബൈറിന്റെ നാലരവര്‍ഷം മുമ്പത്തെ ട്വീറ്റ്. വിദ്വേഷ പ്രചാരകരോട് വിട്ടുവീഴ്ചയില്ലെന്നാണ് 33 കാരനായ സുബൈറിന്റെ സുധീര പ്രഖ്യാപനം.
സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്. നിമിഷങ്ങളെന്നോണം വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്ന നുണ ഫാക്ടറികളുടെ ഓശാരത്തില്‍ അധികാരത്തിലെത്തുന്ന ഭരണകൂടങ്ങള്‍ക്കാണ് ആള്‍ട്ട്‌ന്യൂസ് പ്രധാനമായും വെല്ലുവിളിയുയര്‍ത്തിയത്. സുബൈറിന്റെ ഫാക്ട്‌ചെക് വാര്‍ത്തകള്‍ ലോകത്തെ ഉന്നതമാധ്യമങ്ങള്‍വരെ എടുത്തുകൊടുക്കാനാരംഭിച്ചു. പ്രവാചകനെതിരെ ബി.ജെ.പി വക്താവ് നൂപുര്‍ശര്‍മ നടത്തിയ വിവാദ പ്രസ്താവത്തിന്റെ വീഡിയോ അതേപടി ആള്‍ട്ട്‌ന്യൂസ് പ്രസിദ്ധപ്പെടുത്തിയതാണ് സത്യത്തില്‍ സുബൈറിനെ നോട്ടമിട്ടിരുന്ന ബി.ജെ.പി നേതാക്കളെ പെട്ടെന്ന് പൊലീസിനെ വിട്ട് അറസ്റ്റുചെയ്യാന്‍ നിര്‍ബന്ധിച്ചത്. എന്നാല്‍ ഇതാണ് കാരണമെന്ന് പറയാതെ നാലര വര്‍ഷം മുമ്പത്തെ കാര്യമാണ് പറഞ്ഞതെന്നുമാത്രം. വിവാഹേതര ബന്ധമുണ്ടെന്നതിന് ഭാര്യയെ ഭര്‍ത്താവ് മര്‍ദിക്കുന്നതിന്റെ ദൃശ്യം കാട്ടി അത് ‘ലൗ ജിഹാദാ’ണെന്ന് പ്രചരിപ്പിക്കുന്നവരെപോലുള്ളവരെയും സുബൈര്‍ തുറന്നുകാട്ടി. മേയില്‍ ജ്ഞാന്‍വ്യാപി പള്ളി വിവാദത്തിലും തീവ്ര ഹിന്ദുത്വവാദികള്‍ക്കെതിരെ സുബൈര്‍ നിരവധി പോസ്റ്റുകളിട്ടിരുന്നു. ദേശീയ മാധ്യമങ്ങളിലെ അവതാരകരുടെ തനിനിറം തുറന്നുകാട്ടുകയും സുബൈറിന്റെ പ്രധാന ജോലിയായിരുന്നു. സുബൈറിന്റെ വരുമാനം ലാഭം പ്രതീക്ഷിക്കാതെ സംഭാവനയിലൂടെ പ്രവര്‍ത്തിക്കുന്ന ആള്‍ട്ട്‌ന്യൂസില്‍നിന്ന് കിട്ടുന്ന തുച്ഛമായ വേതനമാണ്. സ്ഥാപനത്തിന്റെ ഉടമകളായ പ്രാവ്ദ മീഡിയ ഫൗണ്ടേഷന്റെ ഡയറക്ടര്‍മാരിലൊരാളാണിപ്പോള്‍. ബെംഗളൂരുവില്‍ ജനിച്ച സുബൈറിന്റെ സ്‌കൂള്‍-കോളജ് വിദ്യാഭ്യാസവും അവിടെയായിരുന്നു.
ലണ്ടനിലെത്തി മഞ്ഞപ്പട
26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി.

കൊച്ചി: 26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി. ഗോവയില്‍ നടന്ന റിലയന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്‌മെന്റ് ലീഗില്‍ റണ്ണേഴ്‌സ് അപ്പായാണ് ബ്ലാസ്‌റ്റേഴ്‌സ് നെക്സ്റ്റ് ജെന്‍ കപ്പിന് യോഗ്യത നേടിയത്. പ്രമുഖ പ്രീമിയര്‍ ലീഗ് ക്ലബ്ബുകളുടെ യൂത്ത് ടീമുകളെയാണ് ബ്ലാസ്‌റ്റേഴ്‌സ് നേരിടുന്നത്. ബെംഗളൂരു എഫ്‌സി, റിലയന്‍സ് ഫൗണ്ടേഷന്‍ യങ് ചാമ്പ്‌സ് എന്നീ ടീമുകളും ഇന്ത്യയില്‍ നിന്ന് മത്സരത്തിനുണ്ട്.
നിലവിലെ ചാമ്പ്യന്‍മാരായ ചെല്‍സി എഫ്‌സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, സതാംപ്ടണ്‍ എഫ്‌സി എന്നിവയാണ് ഇംഗ്ലീഷ് ടീമുകള്‍. അണ്ടര്‍ 21 താരങ്ങളാണ് ബ്ലാസ്‌റ്റേഴ്‌സിനായി ബൂട്ടണിയുന്നത്. രണ്ട് അണ്ടര്‍ 23 താരങ്ങളും ടീമിലുണ്ട്. പ്രീമിയര്‍ ലീഗും ഇന്ത്യന്‍ സൂപ്പര്‍ലീഗും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് നെക്സ്റ്റ് ജെന്‍ കപ്പ് സംഘടിപ്പിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് ടീം: സച്ചിന്‍ സുരേഷ്, മുഹമ്മദ് മുര്‍ഷിദ്, മുഹീത് ഷബീര്‍ ഖാന്‍, മുഹമ്മദ് ബാസിത്, ഹോര്‍മിപാം റൂയിവാ, ബിജോയ് വി, തേജസ് കൃഷ്ണ, മര്‍വാന്‍ ഹുസൈന്‍, ഷെറിന്‍ സലാറി, അരിത്ര ദാസ്, മുഹമ്മദ് ജാസിം, ജീക്‌സണ്‍ സിങ്, ആയുഷ് അധികാരി, ഗിവ്‌സണ്‍ സിങ്, മുഹമ്മദ് അസര്‍, മുഹമ്മദ് അജ്‌സല്‍, മുഹമ്മദ് അയ്‌മെന്‍, നിഹാല്‍ സുധീഷ്. തോമക് ഷ്വാസാണ് മുഖ്യ പരിശീലകന്‍. ടി.ജി പുരുഷോത്തമന്‍ സഹപരിശീലകന്‍.