Connect with us

പുതുവര്‍ഷത്തിലെ യുദ്ധ കാഹളം

Published

on

എഴുന്നൂറ്ററുപതുകോടി വരുന്ന ലോക മാനവ സമൂഹത്തിന് ജീവിതത്തില്‍ പുതുപുത്തന്‍ പ്രതീക്ഷകള്‍ സമ്മാനിച്ചുകൊണ്ടും അവ പരസ്പരം കൈമാറിയുമാണ് റോമന്‍ കലണ്ടറിലെ ഒരുവര്‍ഷം കൂടി ഇന്നലെ നമ്മിലേക്ക് കടന്നുവന്നിരിക്കുന്നത്. 2017ല്‍ പതിവുപോലെ പ്രതീക്ഷകളോടൊപ്പം വലിയ തോതിലുള്ള ആകുലതകളും ലോകം നമുക്കു മുന്നില്‍ സമര്‍പ്പിക്കുകയുണ്ടായി. തദനുസരണം 2018ലും കാര്യങ്ങള്‍ സമ്മിശ്രമായിരിക്കുമെന്നോ അതിലും ആകുലമായിത്തീരുമെന്നോ ഒക്കെയാണ് ഇന്നലെ പുറത്തുവന്ന വര്‍ത്തമാനങ്ങളില്‍ ചിലത് മാനവരാശിയോട് വിളംബരം ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ഏതാനും മാസമായി ഡൊണാള്‍ഡ് ജോണ്‍ ട്രംപിന്റെ അമേരിക്കക്ക് കടുത്ത വെല്ലുവിളിയുയര്‍ത്തിയിരിക്കുകയാണ് ഏഷ്യാഭൂഖണ്ഡത്തുനിന്ന് ഒരു ചെറിയ രാഷ്ട്രമായ വടക്കന്‍കൊറിയ. അതിന്റെ ഏകഛത്രാധിപതി കിം ജോങ് ഉന്‍ തന്റെ പുതുവല്‍സര സന്ദേശത്തില്‍ അമേരിക്കന്‍ പ്രസിഡണ്ടിനെ യുദ്ധത്തിന് ഒരിക്കല്‍കൂടി വെല്ലുവിളിച്ചിരിക്കുന്നു. തന്റെ കയ്യിലാണ് ആണവായുധത്തിന്റെ, അഥവാ അമേരിക്കയെ തരിപ്പണമാക്കാനുള്ള ബട്ടണെന്ന കിമ്മിന്റെ വീമ്പടിയെ ഡൊണാള്‍ഡ് ട്രംപ് നേരിട്ടത് എന്നാല്‍ നമുക്ക് കാണാം എന്നു പറഞ്ഞായിരുന്നു. അമേരിക്കയുടെ എല്ലാ നഗരങ്ങളെയും ചുട്ടു ചാമ്പലാക്കാന്‍ തനിക്ക് ശേഷിയുണ്ടെന്നാണ് കിമ്മിന്റെ പുതുവര്‍ഷ പ്രഖ്യാപനം. താനാണ് ആദ്യം യുദ്ധമാരംഭിക്കുക എന്നും കിം പറയുന്നു. ഇതുകേട്ട് അമേരിക്ക വിരുദ്ധര്‍ക്ക് ആഹ്ലാദിക്കാന്‍ തോന്നുമെങ്കിലും ഒരു യുദ്ധമുണ്ടായാലുണ്ടാകാവുന്ന കൊടിയ ഭവിഷ്യത്തുകളെക്കുറിച്ച് ചിന്തിക്കുന്നവര്‍ക്ക് കദനത്തില്‍ കനല്‍വീണ അനുഭവമാണ് ഉണ്ടായിട്ടുണ്ടാകുക. കിമ്മിന്റെ പ്രഖ്യാപനത്തെ ചോരത്തിളപ്പുള്ളൊരു ചെറുപ്പക്കാരന്റെ അവിവേകമായി മാത്രം കാണാനാവില്ലെന്നതിന് മികച്ച ദൃഷ്ടാന്തമാണ് അദ്ദേഹത്തിന്റെയും സൈന്യത്തിന്റെയും കയ്യിലിരിക്കുന്ന ആണവായുധം. ഒരു ബോംബിനേക്കാള്‍ എത്രയോ മടങ്ങ് നശീകരണശേഷിയുള്ള ആണവായുധം പ്രയോഗിച്ചാല്‍ അതിനിരയാകുന്ന ശതലക്ഷക്കണക്കിന് മനുഷ്യര്‍ ഈ രണ്ടു നേതാക്കളുടെയും കുടുംബക്കാര്‍ ആയിരിക്കില്ല. മറിച്ച് നിരപരാധികളായ മനുഷ്യരാകുമെന്നതിന് ഹിരോഷിമ, നാഗസാക്കി, വിയറ്റ്‌നാം, നാസി യുദ്ധങ്ങള്‍ നമുക്ക് സാക്ഷ്യപത്രങ്ങളായുണ്ട്. ഈ പശ്ചാത്തലത്തില്‍ വേണം ഈ യുദ്ധ വെറിയെ നാം നോക്കിക്കാണാന്‍. അതേസമയം കിമ്മിനെയും ട്രംപിനെയും തനിക്കറിയാമെന്നും അവര്‍ക്ക് സ്വയം നിയന്ത്രിക്കാന്‍ കഴിവുണ്ടെന്നുമുള്ള ഉത്തര കൊറിയന്‍ വിദഗ്ധന്‍ ഡെന്നിസ് റോഡ്മാന്റെ വാക്കുകള്‍ വിശ്വസിക്കുകയുമാകാം.

ഇതിനോടകം ആറു മാസത്തിലധികം പിന്നിട്ട കൊറിയന്‍ യുദ്ധഭീഷണിയും തദനുസാരിയായ സംഘര്‍ഷാവസ്ഥയും കുറയ്ക്കുന്നതിന് റഷ്യ പോലുള്ള വന്‍ ശക്തി രാഷ്ട്രങ്ങള്‍ മുന്നോട്ടുവന്നിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഇനിയും പുരോഗതിയല്ല മറിച്ച് നിരാശമാത്രമാണ് ഉണ്ടാക്കിയിട്ടുള്ളത്. റഷ്യയുടെ മാധ്യസ്ഥത അംഗീകരിക്കാന്‍ ഇരു രാജ്യങ്ങളും കൂട്ടാക്കുന്നില്ല. മറിച്ച് തൊട്ടടുത്ത ജപ്പാന്‍ പോലുള്ള രാജ്യങ്ങള്‍ കുറേക്കൂടി ചേരിതിരിഞ്ഞാണ് പ്രതികരിക്കുന്നത്. ജപ്പാന്റെ അതിര്‍ത്തി മേഖലയില്‍ മിസൈല്‍ പ്രയോഗം പരീക്ഷിക്കാന്‍ വരെ ഉത്തര കൊറിയ തയ്യാറായി എന്നത് കാര്യങ്ങള്‍ പെട്ടെന്നൊരു ഗര്‍ത്തത്തിലേക്ക് പതിക്കാനുള്ള സാധ്യതയാണ് സന്ദേഹിപ്പിക്കുന്നത്. അതേസമയം 1950 മുതല്‍ വേര്‍പിരിഞ്ഞ ശേഷം നിത്യവൈരികളായ വടക്കന്‍-തെക്കന്‍ കൊറിയകള്‍ തമ്മില്‍ അടുക്കുന്നതിലേക്കുള്ള സൂചനകള്‍ കിമ്മിന്റെ പുതുവല്‍സര പ്രഖ്യാപനത്തില്‍ ഉണ്ടെന്നുള്ളത് നേരിയ പ്രതീക്ഷക്കും വക നല്‍കുന്നുണ്ട്. പിളര്‍ത്തിയ അന്നുമുതല്‍ ദക്ഷിണ കൊറിയയുടെ പക്ഷത്ത് ഏകപക്ഷീയമായി നിലയുറപ്പിക്കുന്ന രാജ്യമാണ് അമേരിക്ക. ദക്ഷിണകൊറിയന്‍ തലസ്ഥാനമായ സോളില്‍ നടക്കാനിരിക്കുന്ന ശീതകാല ഒളിമ്പിക്‌സില്‍ തന്റെ രാജ്യത്തുനിന്ന് താരങ്ങളെ അയക്കാമെന്ന കിമ്മിന്റെ പ്രസ്താവന ഇരു രാജ്യങ്ങളും തമ്മിലുള്ള മഞ്ഞുരുക്കമായും അതേസമയംതന്നെ ട്രംപിനെ വെട്ടിലാക്കാനുള്ള തന്ത്രമായും വിലയിരുത്തപ്പെടാവുന്നതാണ്.

ഭീതി വര്‍ധിപ്പിക്കുന്നത് കിമ്മിന്റെ ആക്രമോല്‍സുക ശൈലിയും കയ്യിലുള്ള സൈനിക ശേഷിയുമാണ്. ലോകത്തെ നാലാമത്തെ വലിയ സൈനികപ്പടയാണ് (അരക്കോടി) ഉത്തര കൊറിയക്കുള്ളതെങ്കില്‍ അമേരിക്കക്ക് മുന്‍നിരയിലുള്ളത് പത്തുലക്ഷത്തില്‍ താഴെമാത്രം. ചൈനയാണ് ഇക്കാര്യത്തില്‍ ലോകത്ത് ഒന്നാമത്. 967 യുദ്ധക്കപ്പലുകള്‍ ഉത്തരകൊറിയക്കുള്ളപ്പോള്‍ അമേരിക്കക്കുള്ളത് 415 മാത്രം. എന്നാല്‍ ആകാശത്ത് കിമ്മിന്റെ ആയിരം യുദ്ധവിമാനങ്ങള്‍ക്ക് പകരം ട്രംപിനുള്ളത് 13500ഉം. അത്യന്തം മാരകശേഷിയുള്ള ഹൈഡ്രജന്‍ ബോംബാണ് കിമ്മിന്റെ കൈവശമുള്ളത്. കഴിഞ്ഞവര്‍ഷം മുഴുവന്‍ കിം ശ്രദ്ധ കേന്ദ്രീകരിച്ചത് മിസൈല്‍ ശേഷി വര്‍ധിപ്പിക്കുന്നതിനായിരുന്നു. തന്റെ കയ്യില്‍ ചാവേര്‍പടയുടെ വന്‍നിരയുണ്ടെന്നതും കിമ്മിന്റെ അതിസാഹസികതയെ കുറച്ചു കാണരുതെന്നുള്ള വിദഗ്ധരുടെ മുന്നറിയിപ്പും വെറുതെയല്ല. ചൈനീസ് കമ്യൂണിസം ഉത്തരകൊറിയയോട് ചേര്‍ന്നുനില്‍ക്കുമ്പോള്‍ യുദ്ധം, അതുസംഭവിച്ചാല്‍ ഏതുനിലക്ക് പര്യവസാനിക്കുമെന്നത് അപ്രവചനീയമായിരിക്കും. അതേസമയം ഇറാഖിലെ പഴയ സദ്ദാം ഹുസൈന്റെ വാക്‌പോരുമായി ചേര്‍ത്ത് കിമ്മിനെ നിസ്സാരവല്‍കരിക്കുന്നവരുമുണ്ട്. പതിവു സഖ്യരാജ്യങ്ങളായ ജര്‍മനി, ഫ്രാന്‍സ്, ബ്രിട്ടന്‍, കാനഡ തുടങ്ങിയ പാശ്ചാത്യ ശക്തികള്‍ ട്രംപിനെ പഴയ അമേരിക്കയെപോലെ വിശ്വസിച്ച് കൂടെനില്‍ക്കുമോ എന്ന സംശയം മറുഭാഗത്തും ഉയരുന്നുണ്ടെന്ന് മറക്കുന്നില്ല. ഫലസ്തീന്‍ പ്രശ്‌നത്തില്‍ ഈ രാജ്യങ്ങളൊന്നും വിടുവായന്‍ ട്രംപുമായി ചേരുന്നില്ലെന്ന് ഓര്‍ക്കണം. ഇതൊക്കയാണെങ്കിലും ഇപ്പോള്‍ ഐക്യരാഷ്ട്ര രക്ഷാസമിതി പ്രഖ്യാപിച്ചിരിക്കുന്ന സാമ്പത്തിക ഉപരോധം ഉത്തരകൊറിയയെ തളര്‍ത്തുമെന്നത് തീര്‍ച്ചയായ കാര്യമാണ്. ജനങ്ങളെ ഉപരോധക്കെണിയില്‍ ഇട്ട് എത്രകാലത്തേക്ക് യുദ്ധവുമായി കിമ്മിന് മുന്നോട്ടുപോകാന്‍ കഴിയുമെന്ന ചോദ്യം ഉയരുന്നുണ്ട്. അമേരിക്കപ്രതിവര്‍ഷം നീക്കിവെക്കുന്ന പ്രതിരോധച്ചെലവ് 439 ബില്യന്‍ പൗണ്ടാണെങ്കില്‍ (37800 ബില്യന്‍ രൂപ) ഉത്തരകൊറിയ നീക്കിവെക്കുന്നത് വെറും 5.9 ബില്യന്‍ പൗണ്ടാണ് (482 ബില്യന്‍ രൂപ). ഈ കണക്കുകള്‍ക്കെല്ലാമപ്പുറമാണ് ചേതനയറ്റു വീഴേണ്ടിവരുന്ന മനുഷ്യരുടെ സംഖ്യ. യുദ്ധം പടര്‍ന്നുപിടിച്ചാലുണ്ടാകുന്ന നാശനഷ്ടങ്ങള്‍ ഇതിലുമെത്രയോ വരും.

ആധുനിക യുഗത്തിന്റെ വൈരരാഷ്ട്രീയം ഇറക്കിവെച്ച് മുന്നോട്ടുപോകാന്‍ കഴിയില്ലെങ്കിലും പരമാവധി ഇരുരാജ്യങ്ങളെയും വിവേകത്തിന്റെയും സഹിഷ്ണുതയുടെയും സഹവര്‍തിത്വത്തിന്റെയും സമാധാന ഇടങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകാനെങ്കിലും വിവേകികളായ ഇതര രാജ്യഭരണാധികാരികള്‍ക്ക് കഴിയണം. അതാകട്ടെ അന്താരാഷ്ട്ര സമൂഹത്തിന്റെ പുതുവര്‍ഷ പ്രതിജ്ഞ.

Continue Reading
Click to comment

Leave a Reply

Your email address will not be published.

ദേശീയത ചര്‍ച്ചയാകുമ്പോള്‍-പി.എ ജലീല്‍ വയനാട്

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Published

on

പ്രത്യേക ഭൂവിഭാഗത്തില്‍ ജനങ്ങള്‍ സ്ഥിരമായി, പരമാധികാരമുള്ള ഭരണത്തിന്‍ കീഴില്‍ ജീവിച്ചാല്‍ അതൊരു രാജ്യമായി മാറുന്നു. എന്നാല്‍ ആ പ്രത്യേക ഭൂവിഭാഗത്തിലെ ജനങ്ങളുടെ ഏകതാ ബോധവും പരസ്പര സ്‌നേഹവും സുഖദുഃഖങ്ങളുടെ മത വര്‍ഗ നിരപേക്ഷ സ്വീകാര്യതയും ചരിത്ര ബോധവുമാണ് ആ രാജ്യത്തെ ദേശ രാഷ്ട്രമാക്കുന്നത്. പാശ്ചാത്യ യൂറോപ്യന്‍ രാജ്യങ്ങളെ ഏകോപിപ്പിച്ചതിനും ചരിത്രബോധം നല്‍കിയതിനും പിന്നില്‍ മതത്തിനോ മതാധിഷ്ഠിത ഭരണകൂടങ്ങള്‍ക്കോ ഉള്ള പങ്ക് നിഷേധിക്കാന്‍ കഴിയില്ല. അതുവഴിയാണവരുടെ ദേശീയത അടയാളപ്പെടുത്തുന്നതും. എന്നാല്‍ ഇന്ത്യന്‍ ദേശീയത രൂപപ്പെടുന്നതില്‍ മതത്തിനോ മതാധിഷ്ഠിത ശക്തികള്‍ക്കോ ഒരു പങ്കുമില്ലെന്നതാണ് വിസ്മയം. നൂറ്റാണ്ടുകള്‍ പിന്നിട്ട കോളനി വാഴ്ചയും അതേതുടര്‍ന്നുണ്ടായ ബ്രിട്ടീഷ് വിരുദ്ധതയുമാണ് ഇന്ത്യന്‍ ദേശീയതക്കാധാരം. ഇന്ത്യന്‍ ദേശീയത രൂപപ്പെടുത്തുന്നതില്‍ ജാതി മത ഭേദമെന്യ ഉള്ളില്‍ ഊറിക്കൂടി ഉറച്ച കോളനി വിരോധമുണ്ട്. ആ അര്‍ഥത്തിലാണ് നമ്മുടെ ചരിത്രത്തെ നോക്കി കാണേണ്ടത്. സ്വാതന്ത്ര്യ പ്രഖ്യാപനമുണ്ടാകുന്നതിനു മുന്‍പ്തന്നെ നമ്മുടെ ഭരണഘടന രൂപീകരണത്തെക്കുറിച്ച്ആലോചിച്ചിട്ടുണ്ട്.

മത, വര്‍ഗ വേര്‍തിരുവുകള്‍ക്കതീതമായ ഭരണഘടന ഉണ്ടാക്കാനുള്ള പരിശ്രമം രണ്ടു വര്‍ഷവും ഒന്‍പതു മാസവും 18 ദിവസവും നീണ്ടുനിന്നു. രാജ്യത്തിനു ഒരൗദ്യോഗിക മതമില്ലാത്ത രീതിയില്‍, മതേതരമായി ഭരണഘടന സങ്കല്‍പിക്കപ്പെട്ടു. എന്നാല്‍ ഭൂരിപക്ഷ ന്യൂനപക്ഷ വിശ്വാസികളെ ഉള്‍ക്കൊണ്ട് പോകാനും അവരവരുടെ സംസ്‌കാരങ്ങളോട് കൂറുപുലര്‍ത്തി സമഭാവനയോടെ മുന്നോട്ടുപോകാനും ആഹ്വാനം ചെയ്യുന്നതായി ഭരണഘടനയുടെ സൂക്ഷ്മ വായന വ്യക്തമാക്കുന്നു. ഭരണഘടനയുടെ മുഖവുര തന്നെ സത്താപരമായി എന്താണ് ആ പ്രമാണത്തിന്റെ അവതരണ താത്പര്യമെന്ന് വ്യക്തമാക്കുന്നതാണ്. ജനങ്ങളാല്‍ എഴുതപ്പെട്ട എന്ന തുടക്കം അതിന്റെ മാനവിക മുഖമാണ് തുറക്കപ്പെടുന്നത്.

ദൈവനാമത്തില്‍ എന്ന് തുടങ്ങണമെന്ന് ശഠിച്ച എച്ച്.വി കമ്മത്തിന്റെ വാദമോ, പരമേശ്വര നാമത്തില്‍ വേണമെന്ന് വാദിച്ച ഗോവിന്ദ മാളവ്യയുടെ താല്‍പര്യമോ അല്ല ഇന്ത്യയുടെ മത നിരപേക്ഷ ഭരണ ഘടനാനിര്‍മാണ സമിതി പരിഗണിച്ചത്. ഇന്ത്യ-പാക് വിഭജനത്തിന്റെ വേരുകള്‍ ചെന്നെത്തുന്ന പരിസരം ഹിന്ദു-മുസ്‌ലിം വിദ്വേഷത്തിന്റേതാണ്. താല്‍പര്യമില്ലാതെ നാട് കടത്തപ്പെട്ടവര്‍ ഇരു ഭാഗത്തുമുണ്ട്. മാനവിക ചിന്തകളെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ജയിച്ചടക്കിയതാണ് വിഭജനത്തിന്റെ കാതല്‍. ഇവിടെ നിരപരാധികളുടെ മനഃസാക്ഷി വായിക്കാന്‍ ഭരണഘടനാ നിര്‍മാണ സഭക്ക് കഴിഞ്ഞിട്ടുണ്ട്. പാകിസ്ഥാനിലേക്കു പോയവര്‍ തിരിച്ചുവന്നാല്‍ ഇന്ത്യന്‍ പൗരത്വം അവര്‍ക്കു നല്‍കിയേ തീരുവെന്ന് വാദിച്ച ബീഹാറുകാരന്‍ ബ്രിജേഷ് മിശ്രയെ ഓര്‍ക്കുന്നത് അതുകൊണ്ടാണ്. പൗരാവകാശങ്ങളുടെ നീണ്ട വിശദീകരണം 5 മുതല്‍ 11 വരെ അനുഛേദങ്ങള്‍ പറയുന്നത്. പൗരനെ എങ്ങനെ നാടുകടത്താമെന്നല്ല അവനെ എങ്ങനെ ഉള്‍ക്കൊള്ളാമെന്നതിന്റെ വിവരണമാണത്. എന്നാല്‍ ഭരണഘടനയുടെ പിറവിയില്‍ തന്നെ അതില്‍ അസഹിഷ്ണുത കാണിച്ചവരും ചോദ്യംചെയ്തവരുമുണ്ട്. രാഷ്ട്രത്തെ ഒറ്റക്കല്ലില്‍ കൊത്തിയെടുക്കാനുള്ള അവരുടെ ശ്രമത്തിന് കോളനി വാഴ്ചയുടെ പഴക്കമുണ്ട്. അവരുടെ താല്‍പര്യത്തിന് എതിരുനിന്ന പ്രധാന ശക്തി രാഷ്ട്ര പിതാവായിരുന്നു. മഹാത്മജിയെ വകവരുത്തിയതിലൂടെയും ഇപ്പോഴും വീണ്ടും വീണ്ടും കൊന്നുകൊണ്ടിരിക്കുന്നതിലൂടെയും അവരുടെ ലക്ഷ്യത്തിലേക്കു അടുത്തുകൊണ്ടിരിക്കുന്നു.

ബഹുസ്വര സങ്കര സംസ്‌കാരങ്ങളുടെ നിലനില്‍പ്പും വളര്‍ച്ചയും അംഗീകരിക്കാന്‍ കഴിയാത്തവര്‍ ഒരു രാഷ്ട്രമെന്ന നിലക്ക് രാഷ്ട്രരൂപീകരണത്തിന്റെ ചരിത്രമറിയാത്തവരും ദേശീയ പൈതൃകത്തിന്റെ ഘടന അറിയാത്തവരുമാണ്. ദ്രാവിഡ അടിത്തറയിലേക്ക് പിന്നീട് ഉള്‍ച്ചേര്‍ക്കപ്പെട്ട സംസ്‌കാരങ്ങളാണ് ആര്യ, ബൗദ്ധ പൗരസ്ത്യ, പൗരസ്‌ത്യേതര അടരുകള്‍. ഈ കൂടിക്കലര്‍ന്ന ബഹുപാളികളെ വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്ത ഒരു ചരിത്ര പശ്ചാത്തലം ബോധപൂര്‍വം മറന്നുകൊണ്ട് വ്യക്തികളുടെ പ്രാഥമിക പരിഗണനയിലുള്ള ഐച്ഛിക വിഷയമായ വസ്ത്രത്തിലും ഭക്ഷണത്തില്‍പോലും ഇടപെടുന്ന അവസ്ഥ സാമൂഹ്യഘടനയെ തകര്‍ക്കുമെന്നതില്‍ സംശയിക്കേണ്ടതില്ല. ഇന്ത്യയുടെ നാനാത്വത്തിലുള്ള ഏകത്വമെന്ന കാഴ്ചപ്പാട് അംഗീകരിക്കപ്പെടണം. ബഹുസ്വര സങ്കര സംസ്‌കാരം സംരക്ഷിക്കപ്പെട്ടുകൊണ്ടുള്ള ദേശീയ ബോധങ്ങളാണുണ്ടാകേണ്ടത്. മറിച്ചുള്ള വികാരങ്ങളെ ദേശീയതയെന്ന് വിളിക്കാന്‍ കഴിയില്ല.

ഇന്ത്യയുടെ ദേശീയ കവിയാണ് രവീന്ദ്രനാഥ ടാഗോര്‍. ടാഗോര്‍ ദേശീയതയെ നിര്‍വചിച്ചിട്ടുണ്ട്. അത് മാനവികതയില്‍ അധിഷ്ഠിതമാണ്. മാനവികതയില്ലാത്ത ദേശീയത ശാപമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അത് സകല തിന്മയുടെയും മൂലഹേതുവാകുമെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്ന് പുലര്‍ന്നിരിക്കുകയാണ്. മനുഷ്യത്വത്തിനപ്പുറമുള്ള രാജ്യ സ്‌നേഹത്തെപ്പോലും അദ്ദേഹം ശക്തിയായി അപലപിച്ചു. ശാന്തിനികേതനില്‍ താന്‍ നിര്‍മിച്ച സര്‍വകലാശാലയുടെ ആപ്തവാക്യം ‘യത്ര വിശ്വം ഭവത് ഏക നീഡം’ എന്നതായിരുന്നു. അഥവാ ഈ ലോകം മുഴുവന്‍ ഒരു പക്ഷികൂടായിതീരുക വിവിധ വര്‍ണങ്ങളില്‍, വൈവിധ്യമേറിയ കൊഞ്ചലുകളുള്ള കിളിക്കൂടായി ലോകം മാറണമെന്നാഗ്രഹിച്ചു അദ്ദേഹം.

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Continue Reading

സത്യാന്വേഷി-പ്രതിഛായ

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്.

Published

on

‘അത് വക്കീലിനോട് ഇനി മുതല്‍ വാദിക്കരുതെന്ന് ആവശ്യപ്പെടുന്നതുപോലെയാണ്. ഒരു മാധ്യമപ്രവര്‍ത്തകനോട് എങ്ങനെയാണ് എഴുതരുതെന്ന് ആവശ്യപ്പെടാനാകുക? നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹമതിന് മറുപടി പറയാന്‍ ബാധ്യസ്ഥനാണ്. പക്ഷേ ഒരാള്‍ അഭിപ്രായം പറയുന്നതിനെ എങ്ങനെയാണ് മുന്‍കൂട്ടി എതിര്‍ക്കാന്‍കഴിയുക?’ സുപ്രീംകോടതിയിലെ പ്രമുഖന്യായാധിപന്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റേതാണ് ഈകുറിക്കുകൊള്ളുന്ന വാക്കുകള്‍. ‘ആള്‍ട്ട്‌ന്യൂസ് സ്ഥാപകനും മാധ്യമപ്രവര്‍ത്തകനുമായ മുഹമ്മദ്‌സുബൈറിനെ സമൂഹമാധ്യമമായ ട്വിറ്ററില്‍ എഴുതുന്നതില്‍നിന്ന് തടയണമെന്ന ഉത്തര്‍പ്രദേശ് പൊലീസിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു രാജ്യത്തെ അത്യുന്നത നീതിപീഠം. സമൂഹമാധ്യമങ്ങളിലെ തെറ്റായവിവരങ്ങളുടെ വസ്തുതാന്വേഷകനായി പ്രസിദ്ധനായ സുബൈറിനെ തുടരെത്തുടരെ കേസുകളുമായി വരിഞ്ഞുമുറുക്കി കാലാകാലത്തേക്ക് തുറുങ്കിലടക്കാനും ബി.ജെ.പി സര്‍ക്കാരുകള്‍ക്കെതിരെ പ്രതികരിക്കാതിരിക്കാനുമായി ഇട്ട പദ്ധതിയെ പൊളിച്ചടുക്കുകയായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്. നാലരക്കൊല്ലംമുമ്പ് ട്വീറ്റ്‌ചെയ്ത ഒരു വിഷയത്തിന്റെ പേരിലായിരുന്നു യു.പി സര്‍ക്കാര്‍ സുബൈറിനെ അറസ്റ്റ്‌ചെയ്ത് ജയിലിടച്ചത്. ജൂണ്‍ 27ന് അറസ്റ്റുചെയ്ത സുബൈറിനെ സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യത്തെതുടര്‍ന്ന് മോചിപ്പിച്ചത് ജൂലൈ 21നായിരുന്നു; കൃത്യം 23 ദിവസത്തിനുശേഷം. ഡല്‍ഹിക്കുപുറമെ യു.പിയില്‍ ആറു കേസുകളാണ് സുബൈറിനെതിരെ ചുമത്തിയത്. ഓരോ കേസിലും ജാമ്യം നേടുമ്പോള്‍ വൈകാതെ മറ്റൊരു കേസില്‍ അറസ്റ്റുരേഖപ്പെടുത്തി യുവാവിന്റെ മോചനം വൈകിക്കലായിരുന്നു തന്ത്രം. എന്നാല്‍ ഇത് തിരിച്ചറിഞ്ഞായിരുന്നു കോടതിയുടെ ഇടപെടല്‍. എഫ്.ഐ.ആറുകള്‍ റദ്ദാക്കിയില്ലെങ്കിലും എല്ലാകേസുകളും ഡല്‍ഹി കോടതിയിലേക്ക് മാറ്റാനും സുബൈറിന് ഇടക്കാലം ജാമ്യം നല്‍കി വിട്ടയക്കാനുമായിരുന്നു 21ലെ വിധി.

ഇന്ത്യയുടെ പാരമ്പര്യമാണ് സത്യം. മുണ്ഡകോപനിഷത്തിലെ ‘സത്യമേവ ജയതേ’ ആണ് രാജ്യത്തിന്റെ ഔദ്യോഗികചിഹ്നത്തില്‍ ആലേഖന ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ സത്യം കണ്ടെത്തി അവതരിപ്പിക്കുന്ന ആരും ആര്‍ഷഭാരത പാരമ്പര്യത്തെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. മാധ്യമപ്രവര്‍ത്തകോട്, വിശേഷിച്ച് സര്‍ക്കാരിനെതിരെ പ്രതികരിക്കുന്നവരോട് ബി.ജെ.പി ഭരണകൂടങ്ങള്‍ പൊലീസിനെ ഉപയോഗിച്ച് ചെയ്തുകൂട്ടുന്നതെന്തെല്ലാമാണെന്നതിന് മികച്ച തെളിവാണ് സുബൈറിന്റെ അറസ്റ്റും തുടര്‍ന്നുള്ള സംഭവങ്ങളും. എന്നാല്‍ ഇതിന് നേര്‍വിപരീതമായിരുന്നു രാഹുല്‍ഗാന്ധിക്കെതിരായി വ്യാജ വീഡിയോ സംപ്രേഷണംചെയ്തതിന് ‘ടൈംസ് നൗ’ ടി.വി അവതാരകന്‍ രോഹിത് രഞ്ജന് അനുകൂലമായ ബി.ജെ.പി സര്‍ക്കാരിന്റെ നീക്കം. രാഹുല്‍ഗാന്ധി രാജസ്ഥാനില്‍ ടെയ്‌ലറെ കൊലപ്പെടുത്തിയ യുവാക്കളെ കുട്ടികളല്ലേ എന്നു വിളിച്ചെന്ന വ്യാജ പ്രചാരണം നടത്തിയതിന് കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ പൊലീസ് രോഹിത്തിനെ അറസ്റ്റ്‌ചെയ്യാനെത്തിയപ്പോള്‍ മറ്റൊരു കേസ് ചുമത്തി അറസ്റ്റില്‍നിന്ന് രക്ഷിച്ചെടുക്കുകയായിരുന്നു ഡല്‍ഹി പൊലീസ്. പഴയ ഹിന്ദിസിനിമയിലെ ഒരു ഡയലോഗ് പങ്കുവെച്ചായിരുന്നു സുബൈറിന്റെ നാലരവര്‍ഷം മുമ്പത്തെ ട്വീറ്റ്. വിദ്വേഷ പ്രചാരകരോട് വിട്ടുവീഴ്ചയില്ലെന്നാണ് 33 കാരനായ സുബൈറിന്റെ സുധീര പ്രഖ്യാപനം.

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്. നിമിഷങ്ങളെന്നോണം വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്ന നുണ ഫാക്ടറികളുടെ ഓശാരത്തില്‍ അധികാരത്തിലെത്തുന്ന ഭരണകൂടങ്ങള്‍ക്കാണ് ആള്‍ട്ട്‌ന്യൂസ് പ്രധാനമായും വെല്ലുവിളിയുയര്‍ത്തിയത്. സുബൈറിന്റെ ഫാക്ട്‌ചെക് വാര്‍ത്തകള്‍ ലോകത്തെ ഉന്നതമാധ്യമങ്ങള്‍വരെ എടുത്തുകൊടുക്കാനാരംഭിച്ചു. പ്രവാചകനെതിരെ ബി.ജെ.പി വക്താവ് നൂപുര്‍ശര്‍മ നടത്തിയ വിവാദ പ്രസ്താവത്തിന്റെ വീഡിയോ അതേപടി ആള്‍ട്ട്‌ന്യൂസ് പ്രസിദ്ധപ്പെടുത്തിയതാണ് സത്യത്തില്‍ സുബൈറിനെ നോട്ടമിട്ടിരുന്ന ബി.ജെ.പി നേതാക്കളെ പെട്ടെന്ന് പൊലീസിനെ വിട്ട് അറസ്റ്റുചെയ്യാന്‍ നിര്‍ബന്ധിച്ചത്. എന്നാല്‍ ഇതാണ് കാരണമെന്ന് പറയാതെ നാലര വര്‍ഷം മുമ്പത്തെ കാര്യമാണ് പറഞ്ഞതെന്നുമാത്രം. വിവാഹേതര ബന്ധമുണ്ടെന്നതിന് ഭാര്യയെ ഭര്‍ത്താവ് മര്‍ദിക്കുന്നതിന്റെ ദൃശ്യം കാട്ടി അത് ‘ലൗ ജിഹാദാ’ണെന്ന് പ്രചരിപ്പിക്കുന്നവരെപോലുള്ളവരെയും സുബൈര്‍ തുറന്നുകാട്ടി. മേയില്‍ ജ്ഞാന്‍വ്യാപി പള്ളി വിവാദത്തിലും തീവ്ര ഹിന്ദുത്വവാദികള്‍ക്കെതിരെ സുബൈര്‍ നിരവധി പോസ്റ്റുകളിട്ടിരുന്നു. ദേശീയ മാധ്യമങ്ങളിലെ അവതാരകരുടെ തനിനിറം തുറന്നുകാട്ടുകയും സുബൈറിന്റെ പ്രധാന ജോലിയായിരുന്നു. സുബൈറിന്റെ വരുമാനം ലാഭം പ്രതീക്ഷിക്കാതെ സംഭാവനയിലൂടെ പ്രവര്‍ത്തിക്കുന്ന ആള്‍ട്ട്‌ന്യൂസില്‍നിന്ന് കിട്ടുന്ന തുച്ഛമായ വേതനമാണ്. സ്ഥാപനത്തിന്റെ ഉടമകളായ പ്രാവ്ദ മീഡിയ ഫൗണ്ടേഷന്റെ ഡയറക്ടര്‍മാരിലൊരാളാണിപ്പോള്‍. ബെംഗളൂരുവില്‍ ജനിച്ച സുബൈറിന്റെ സ്‌കൂള്‍-കോളജ് വിദ്യാഭ്യാസവും അവിടെയായിരുന്നു.

Continue Reading

ലണ്ടനിലെത്തി മഞ്ഞപ്പട

26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി.

Published

on

കൊച്ചി: 26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി. ഗോവയില്‍ നടന്ന റിലയന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്‌മെന്റ് ലീഗില്‍ റണ്ണേഴ്‌സ് അപ്പായാണ് ബ്ലാസ്‌റ്റേഴ്‌സ് നെക്സ്റ്റ് ജെന്‍ കപ്പിന് യോഗ്യത നേടിയത്. പ്രമുഖ പ്രീമിയര്‍ ലീഗ് ക്ലബ്ബുകളുടെ യൂത്ത് ടീമുകളെയാണ് ബ്ലാസ്‌റ്റേഴ്‌സ് നേരിടുന്നത്. ബെംഗളൂരു എഫ്‌സി, റിലയന്‍സ് ഫൗണ്ടേഷന്‍ യങ് ചാമ്പ്‌സ് എന്നീ ടീമുകളും ഇന്ത്യയില്‍ നിന്ന് മത്സരത്തിനുണ്ട്.

നിലവിലെ ചാമ്പ്യന്‍മാരായ ചെല്‍സി എഫ്‌സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, സതാംപ്ടണ്‍ എഫ്‌സി എന്നിവയാണ് ഇംഗ്ലീഷ് ടീമുകള്‍. അണ്ടര്‍ 21 താരങ്ങളാണ് ബ്ലാസ്‌റ്റേഴ്‌സിനായി ബൂട്ടണിയുന്നത്. രണ്ട് അണ്ടര്‍ 23 താരങ്ങളും ടീമിലുണ്ട്. പ്രീമിയര്‍ ലീഗും ഇന്ത്യന്‍ സൂപ്പര്‍ലീഗും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് നെക്സ്റ്റ് ജെന്‍ കപ്പ് സംഘടിപ്പിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് ടീം: സച്ചിന്‍ സുരേഷ്, മുഹമ്മദ് മുര്‍ഷിദ്, മുഹീത് ഷബീര്‍ ഖാന്‍, മുഹമ്മദ് ബാസിത്, ഹോര്‍മിപാം റൂയിവാ, ബിജോയ് വി, തേജസ് കൃഷ്ണ, മര്‍വാന്‍ ഹുസൈന്‍, ഷെറിന്‍ സലാറി, അരിത്ര ദാസ്, മുഹമ്മദ് ജാസിം, ജീക്‌സണ്‍ സിങ്, ആയുഷ് അധികാരി, ഗിവ്‌സണ്‍ സിങ്, മുഹമ്മദ് അസര്‍, മുഹമ്മദ് അജ്‌സല്‍, മുഹമ്മദ് അയ്‌മെന്‍, നിഹാല്‍ സുധീഷ്. തോമക് ഷ്വാസാണ് മുഖ്യ പരിശീലകന്‍. ടി.ജി പുരുഷോത്തമന്‍ സഹപരിശീലകന്‍.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.