Connect with us

main stories

മനോനില മാറുന്നതിനനുസരിച്ച് അക്രമാസക്തമായി മാറുന്ന ഭാഷയുടെയും ശൈലിയുടെയും ആൾരൂപമാണ് പിണറായി-പി.കെ ഫിറോസ്‌

പിണറായി വിജയന്റെ ഭാഷാശൈലിയിലെ സംസ്കാരശൂന്യതയും അക്രമോൽസുകതയും ചൂണ്ടിക്കാട്ടാനോ തിരുത്താനോ പാർട്ടിയും നേതാക്കളും ഇന്നേവരെ തയ്യാറായിട്ടില്ല.

Published

on

പി.കെ ഫിറോസ്‌

രാഷ്ട്രീയ വിമർശനങ്ങളോടുള്ള പ്രതികരണങ്ങളെ ഒരുതരം മല്ലയുദ്ധത്തിന്റെ ഭാഷയിലേക്ക് പരിവർത്തിപ്പിച്ച നേതാവാണ് പിണറായി വിജയൻ. വിമർശനങ്ങൾ കേൾക്കുമ്പോൾ അദ്ദേഹം പ്രകോപിതനാവുകയും പ്രകോപനമുണ്ടാവുമ്പോൾ നിയന്ത്രണം വിടുകയും ചെയ്യുന്നത് കേരളം പലതവണ കണ്ടിട്ടുണ്ട്. അത്തരം സന്ദർഭങ്ങളിലെല്ലാം അൽപ്പന്റെ അഹന്ത നിറഞ്ഞ ഭാഷയാണ് നമ്മൾ കേട്ടത്. ആവർത്തനം കൊണ്ട് സാധാരണമായിത്തീർന്നതും കേട്ടുകേട്ട് ശീലിച്ചുപ്പോയതുമായ ഒന്നാണ് നമുക്കിപ്പോൾ പിണറായി വിജയൻ. അതുകൊണ്ടാണ്, ‘ഉറുമ്പിന് തീറ്റ കൊടുക്കാൻ മറക്കരുത്’ എന്ന വാചകം പിആർ ഏജൻസികൾ എഴുതിക്കൊടുത്ത കുറിപ്പടിയിൽ നിന്ന് അദ്ദേഹം വായിക്കുന്നത് കേട്ടപ്പോൾ കേരളം അമ്പരന്നുപോയത്. അദ്ദേഹത്തിന്റെ ചിരിക്കുന്ന മുഖം കാണുമ്പോൾ അറിയാതെ നമ്മളിൽ ചിരി പടരുന്നത്.
പിണറായി വിജയൻ പ്രകോപിതനായ ചില സന്ദർഭങ്ങൾ നോക്കൂ. പത്രവാർത്തകൾ കണ്ട് നിയന്ത്രണം വിട്ടപ്പോഴാണ് മാതൃഭൂമി പത്രാധിപരെ അദ്ദേഹം ‘എടോ ഗോപാലകൃഷ്ണാ..’ എന്ന് വിളിച്ച് ഭീഷണിപ്പെടുത്തിയത്. ഇടതുമുന്നണിയിൽ സിപിഎമ്മിന്റെ വഞ്ചനാപരമായ നിലപാടിൽ പ്രതിഷേധിച്ച് മുന്നണി വിട്ടുപോയ എൻ കെ പ്രേമചന്ദ്രനെ ‘പരനാറി’ എന്ന് വിളിച്ചത്, കൊല്ലത്ത് തെരഞ്ഞെടുപ്പ് തോൽവി മുന്നിൽ കണ്ട് പരിഭ്രാന്തനായപ്പോഴാണ്. പ്രായം കൊണ്ടും പദവി കൊണ്ടും ഏവർക്കും ആദരണീയനായ താമരശ്ശേരി ബിഷപ്പിനെ ‘നികൃഷ്ടജീവി’ എന്നുവിളിച്ചത്, മത്തായി ചാക്കോയുടെ മരണാസന്ന വേളയിൽ നടന്ന മതാനുഷ്ഠാന ചടങ്ങിലെ സത്യം വെളിപ്പെട്ടതിനെത്തുടർന്ന് സമചിത്തത നഷ്ടപ്പെട്ടപ്പോഴാണ്.
തിരുവനന്തപുരത്ത് സിപിഎം ബിജെപി ഒത്തുതീർപ്പ് ചർച്ച മാധ്യമ പ്രവർത്തകർ ദൃശ്യങ്ങൾ സഹിതം റിപ്പോർട്ട് ചെയ്യുന്നതിലെ ജാള്യതയിൽ നിന്നാണ് അവരോട് ‘കടക്ക് പുറത്ത്’ എന്ന ആക്രോശമുണ്ടായത്. ടി പി ചന്ദ്രശേഖരൻ എന്ന ഇരട്ടച്ചങ്കുള്ള കമ്യൂണിസ്റ്റിന്റെ പടയോട്ടത്തിൽ സിപിഎം എന്ന പിണറായിസ്റ്റ് പാർട്ടിയുടെ അടിത്തറ ഇളകുമോയെന്ന അങ്കലാപ്പിൽ നിന്നാണ്. ‘കുലംകുത്തി’ എന്ന ഏറ്റവും ഹീനമായ നാടുവാഴിഭാഷ ആ നാവിലൂടെ പുറത്തുവന്നത്. ടിപിയുടെ ചോര പിന്തുടർന്ന് വേട്ടയാടിയപ്പോഴാണ് പരിഭ്രാന്തനായി ‘കുലംകുത്തി എന്നും കുലംകുത്തി തന്നെ’ എന്നാവർത്തിച്ചത്.
മനോനില മാറുന്നതിനനുസരിച്ച് അക്രമാസക്തമായി മാറുന്ന ഭാഷയുടെയും ശൈലിയുടെയും ആൾരൂപമാണ് പിണറായി വിജയൻ. പാർട്ടി വേദിയെന്നോ പൊതുവേദിയെന്നോ വ്യത്യാസമില്ലാതെ, പാർട്ടി അണികളെന്നോ പൊതുജനങ്ങളെന്നോ വേർതിരിവില്ലാതെ ആരെയും അധിക്ഷേപിക്കാൻ എല്ലാകാലത്തും അതുപയോഗിച്ചിട്ടുണ്ട്. നിയമസഭ പോലും ആ ആക്ഷേപവാക്കുകൾക്ക് വേദിയായി. പിണറായി വിജയന്റെ ഭാഷാശൈലിയിലെ സംസ്കാരശൂന്യതയും അക്രമോൽസുകതയും ചൂണ്ടിക്കാട്ടാനോ തിരുത്താനോ പാർട്ടിയും നേതാക്കളും ഇന്നേവരെ തയ്യാറായിട്ടില്ല. ഒരു സാംസ്കാരിക നായികാനായകരും വിമർശനങ്ങളുമായി മുന്നോട്ടുവന്നിട്ടുമില്ല.
മല്ലയുദ്ധത്തിന്റെ ഭാഷയിൽ സംസാരിക്കുന്നത് കൊണ്ടാണ്, അക്രമാസക്തി അടിസ്ഥാനവികാരമായി നിലനിൽക്കുന്ന ഇടതുപക്ഷ ആൾക്കൂട്ടത്തിന് പിണറായി വിജയൻ ഇരട്ടച്ചങ്കനായ ആരാധ്യപുരുഷനായി മാറുന്നത്. ആത്മവിശ്വാസം നഷ്ടപ്പെട്ട ആ ആൾക്കൂട്ടത്തിലാണ് അദ്ദേഹത്തിന് ‘ഇതിഹാസം തീർത്ത രാജയായി’ വാഴാൻ കഴിയുന്നത്. അക്കൂട്ടത്തിൽ സാംസ്കാരിക നായകർ മുതൽ നവോത്ഥാന നായകർ വരെയുണ്ട്. കൊലയാളി സംഘങ്ങളും കൊള്ളസംഘങ്ങളും കൂലിയെഴുത്തുകാരുമുണ്ട്. സിനിമാ/നാടകങ്ങളിലെ നായക/വില്ലൻ വേഷക്കാരുണ്ട്. ജേർണലിസ്റ്റുകളും ഫെമിനിസ്റ്റുകളുമുണ്ട്.
പാർട്ടിക്കകത്തും പുറത്തുമുള്ള എതിരാളികളോട് ഏറ്റുമുട്ടലിന്റെ ഭാഷയിൽ മാത്രം സംസാരിച്ചുശീലിച്ച ‘ഇതിഹാസരാജ’, പാർട്ടി അടിമകളുടെ ആൾദൈവം തന്നെയാണ്. ഉൻമാദത്തിന്റെ മൂർധന്യത്തിൽ അടിമക്കൂട്ടം പുറപ്പെടുവിക്കുന്ന ഒച്ചയാണ്, ‘പിണറായി ഡാ!’ എന്ന വായ്ത്താരിയായി നാം കേൾക്കുന്നത്.ആ ഭക്തജനസംഘം കെട്ടിയുയർത്തിയ ദൈവബിംബത്തിനുനേരെയാണ് ‘തട്ടമിട്ട ഒരു താത്തക്കുട്ടി’ ‘മിസ്റ്റർ’ എന്നും ‘താൻ’ എന്നും വിളിച്ചുകൊണ്ട് വിരൽചൂണ്ടി ചോദ്യമുന്നയിച്ചത്.
ആ ചോദ്യത്തിനുമുമ്പിൽ തകർന്നുവീഴുന്നത് പിണറായി വിജയന്റെ വ്യാജബിംബം മാത്രമല്ല, ഇടതുപക്ഷ ആൾക്കൂട്ടത്തിന്റെ കപടമായ ആത്മവിശ്വാസം കൂടിയാണ്. അപ്പോഴവർ പ്രകോപിതരാവും. രാഷ്ട്രീയ ശരികൾ മറന്നുപോകും. ഫാഷിസ്റ്റ് വിരുദ്ധതയുടെ മുഖംമൂടികൾ അഴിഞ്ഞുവീഴും. സംഘിഭാഷയിൽ ആക്രോശിക്കും. എല്ലാ നാട്യങ്ങളും വെളിപ്പെടും. അറിയാതെ ഓരിയിട്ടുപോകും. നിലാവ് കാണുമ്പോൾ അറിയാതെ ഓരിയിട്ടുപോകുന്ന നീലക്കുറുക്കൻമാർ ചരിത്രത്തിൽ മാത്രമല്ല, വർത്തമാനത്തിലുമുണ്ട്.

main stories

മങ്കിപോക്‌സ് ആഗോള പകര്‍ച്ചവ്യാധി: ഡബ്ല്യു.എച്ച്.ഒ

മങ്കിപോക്‌സിനെ ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ).

Published

on

ജനീവ: മങ്കിപോക്‌സിനെ ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ). അന്താരാഷ്ട്രതലത്തില്‍ പൊതുജന ആശങ്കയായി രോഗം വളര്‍ന്നിരിക്കുകയാണെന്ന് സംഘടനയുടെ അടിയന്തര യോഗത്തിന് ശേഷം ഡബ്ല്യു.എച്ച്.ഒ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

ലോകത്ത് ഇതുവരെ 72 രാജ്യങ്ങളില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുകയുമാണ്. ഇതുവരെ മങ്കിപോക്‌സ് സ്ഥിരീകരിച്ചതില്‍ 70 ശതമാനവും യൂറോപ്യന്‍ രാജ്യങ്ങളിലാണെന്ന് സംഘടന പറഞ്ഞു. 2020 ജനുവരി 30ന് കോവിഡിനെ ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കുമ്പോള്‍ ചൈനക്ക് പുറത്ത് 82 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. വ്യാപനത്തിന്റെ വേഗതയും തോതും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അടിയന്തര പ്രാധാന്യവും കണക്കിലെടുത്താണ് ഒരു രോഗത്തെ ആഗോള മഹാമാരിയായി പ്രഖ്യാപിക്കുന്നത്.

Continue Reading

india

ഇന്ത്യയില്‍ ഒരു ഡോസ് വാക്‌സിന്‍ പോലും എടുക്കാതെ 4 കോടി ആളുകള്‍

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്.

Published

on

ന്യൂഡല്‍ഹി: ഇന്ത്യയില്‍ യോഗ്യരായ നാലു കോടി ആളുകള്‍ ഇതുവരെ ഒരു ഡോസ് വാക്‌സിന്‍ പോലും സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍. ജൂലൈ 18 വരെ സര്‍ക്കാര്‍ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളില്‍ 1,78,38,52,566 വാക്‌സിന്‍ ഡോസുകള്‍ സൗജന്യമായി നല്‍കിയിട്ടുണ്ടെന്നും രേഖാമൂലമുള്ള മറുപടിയില്‍ വ്യക്തമാക്കി.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്. 90 ശതമാനം പേര്‍ പൂര്‍ണമായി വാക്‌സിന്‍ എടുത്തിട്ടുണ്ടെന്നും കണക്കില്‍ പറയുന്നു.

Continue Reading

india

ഹിമാചല്‍ പ്രദേശിലെ ബി.ജെ.പി നേതാവ് കോണ്‍ഗ്രസില്‍

ഹിമാചല്‍ പ്രദേശിലെ ബി.ജെ.പി നേതാവ് ഇന്ദു വര്‍മ കോണ്‍ഗ്രസില്‍ ചേര്‍ന്നു.

Published

on

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശിലെ ബി.ജെ.പി നേതാവ് ഇന്ദു വര്‍മ കോണ്‍ഗ്രസില്‍ ചേര്‍ന്നു. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇന്ദു വര്‍മയുടെ ചുവടുമാറ്റം. മുന്‍ ബി.ജെ.പി എം.എല്‍.എ രാകേഷ് വര്‍മയുടെ ഭാര്യയാണ് ഇന്ദു വര്‍മ. 20 വര്‍ഷത്തോളമായി ബി.ജെ.പിയില്‍ പ്രവര്‍ത്തിക്കുന്നു.

ഇന്ദു വര്‍മയുടെ കോണ്‍ഗ്രസ് പ്രവേശനം വരുന്ന ഹിമാചല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് സഹായകരമായി മാറുമെന്ന് ഹിമാചല്‍ പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി രാജീവ് ശുക്ല പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പ് ബി.ജെ.പിയുടെ ഹിമാചല്‍ പ്രദേശ് മുന്‍ പ്രസിഡന്റ് ഖിമി റാമും ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.