Connect with us

kerala

ആശുപത്രികളില്‍ കയറിയിറങ്ങി 14 മണിക്കൂര്‍; മാധ്യമങ്ങള്‍ക്കു മുന്നില്‍ പൊട്ടിക്കരഞ്ഞ് ഷെരീഫ്

അതേസമയം, വിഷയത്തില്‍ കൂടുതല്‍ പ്രതികരണവുമായി യുവതിയുടെ ഭര്‍ത്താവ് രംഗത്തെത്തി. സുപ്രഭാതം പത്രത്തിന്റെ ലേഖകന്‍ കൂടിയായ ഷരീഫ് മാധ്യമങ്ങള്‍ക്കു മുന്നില്‍ പലപ്പോഴും വികാരാധീതനായി. കഴിഞ്ഞ 14 മണിക്കൂറിനുള്ളില്‍ അവര്‍ കടന്നുപോയ വേദനകളെ കുറിച്ച് പലരുടേയും ചോദ്യങ്ങള്‍ക്ക് പ്രതികരിച്ചു. പക്ഷേ പറയുന്നതിനിടയില്‍ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ മോശമായാണ് പെരുമാറിയതെന്നും കെ.എം.സി.ടി. ആശുപത്രി മാത്രമാണ് തങ്ങളോട് സഹകരിച്ചതെന്നും ഷരീഫ് പറഞ്ഞു.

Published

on

കോഴിക്കോട്: ആശുപത്രികളില്‍നിന്ന് ആശുപത്രികളിലേക്ക് 14 മണിക്കൂര്‍ കയറിയിറങ്ങിയപ്പോഴേക്കും ആ കുഞ്ഞുങ്ങള്‍ മരിച്ചിരുന്നു. കോവിഡ് നെഗറ്റീവായ യുവതിയ്ക്ക് മഞ്ചേരി മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ സ്വകാര്യ ആശുപത്രികള്‍ പലതും ചികിത്സ നിഷേധിക്കുകയായിരുന്നു. ഒരു ദിവസം മുഴുവനും പ്രസവവേദന അനുഭവപ്പെട്ട യുവതിയുമായി ഭര്‍ത്താവ് വിവിധ ആശുപത്രികള്‍ കയറി ഇറങ്ങി. ഒടുവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തി യുവതിയെ ശസ്ത്രക്രിയക്ക് വിധേയമാക്കിയപ്പോഴേക്കും കുട്ടികള്‍ മരിച്ചിരുന്നു. കിഴിശ്ശേരി എന്‍.സി ഷരീഫ്-സഹല ദമ്പതികള്‍ക്കാണ് ഈ ദാരുണാനുഭവമുണ്ടായത്.

അതേസമയം, വിഷയത്തില്‍ കൂടുതല്‍ പ്രതികരണവുമായി യുവതിയുടെ ഭര്‍ത്താവ് രംഗത്തെത്തി. സുപ്രഭാതം പത്രത്തിന്റെ ലേഖകന്‍ കൂടിയായ ഷരീഫ് മാധ്യമങ്ങള്‍ക്കു മുന്നില്‍ പലപ്പോഴും വികാരാധീതനായി. കഴിഞ്ഞ 14 മണിക്കൂറിനുള്ളില്‍ അവര്‍ കടന്നുപോയ വേദനകളെ കുറിച്ച് പലരുടേയും ചോദ്യങ്ങള്‍ക്ക് പ്രതികരിച്ചു. പക്ഷേ പറയുന്നതിനിടയില്‍ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ മോശമായാണ് പെരുമാറിയതെന്നും കെ.എം.സി.ടി. ആശുപത്രി മാത്രമാണ് തങ്ങളോട് സഹകരിച്ചതെന്നും ഷരീഫ് പറഞ്ഞു.

സംഭവത്തെ കുറിച്ച് ഷരീഫ് വിശദീകരിക്കുന്നത് ഇങ്ങനെ…

തിങ്കളാഴ്ച പുലര്‍ച്ചെ നാലര ആയപ്പോഴേക്കും മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഞങ്ങള്‍ എത്തിയിരുന്നു. ഇവിടെ മുഴുവന്‍ കോവിഡ് ആണ് അതുകൊണ്ട് എടുക്കാന്‍ കഴിയില്ലെന്നാണ് അവിടെനിന്ന് പറഞ്ഞത്. ഭാര്യ അഞ്ചാം തിയ്യതി കോവിഡ് പോസിറ്റീവ് ആയി പിന്നീട് 15ാം തിയതി നെഗറ്റീവ് ആയതാണ്. 14 ദിവസത്തെ ക്വാറന്റീന്‍ ആണ് നിര്‍ദ്ദേശിച്ചിരുന്നത്. 29-ാം തിയ്യതിയെ 14 ദിവസം പൂര്‍ത്തിയാവുകയുള്ളു. അതുവരെ എന്തുണ്ടെങ്കിലും മഞ്ചേരിയില്‍ തന്നെ കാണിക്കാമെന്നും ഡോക്ടര്‍ പറഞ്ഞിരുന്നു. ഇന്നലെ 26ാം തിയ്യതിയെ ആയിരുന്നുള്ളു. വെള്ളിയാഴ്ച എടവണ്ണ ഇ.എം.സി. ആശുപത്രിയില്‍ പോയിരുന്നു. മഞ്ചേരിയില്‍ പോകാന്‍ ഭയമാണെന്ന് ഭാര്യ പറഞ്ഞതിനെ തുടര്‍ന്നാണിത്. കോവിഡ് ഉള്ളവരെ എടുക്കില്ലെന്നാണ് അവിടെ നിന്ന് പറഞ്ഞത്. പിന്നീട് കോഴിക്കോട് ഇഖ്‌റയില്‍ വന്നു. അവിടെ നിന്നും ഇതേ മറപടിയാണ് ലഭിച്ചത്. കോട്ടപ്പറമ്പ് ആശുപത്രിയില്‍ പോയി. അവിടെ എത്തിയപ്പോള്‍ തിങ്കളാഴ്ച വന്നോളു എന്നാണ് പറഞ്ഞത്.

അങ്ങനെ തിങ്കളാഴ്ച ആശുപത്രിയില്‍ പോകാന്‍ ഇരുന്നപ്പോഴാണ് ശനിയാഴ്ച പുലര്‍ച്ചെ ഭാര്യയ്ക്ക് വേദന ഉണ്ടാകുന്നത്. നാലരയ്ക്ക് തന്നെ മഞ്ചേരിയില്‍ എത്തിയിരുന്നു. അവിടെ എത്തുമ്പോള്‍ അവര്‍ക്ക് ഞങ്ങള്‍ വന്നത് പറ്റുന്നുണ്ടായിരുന്നില്ല. കുറെ സംസാരിച്ചതിന് ശേഷമാണ് ലേബര്‍ റൂമില്‍ കയറ്റിയത്. പിന്നീട് 8 മണി ആയപ്പോള്‍ കൊണ്ടുപോയ്‌ക്കോളു വേദന ഇല്ലെന്നാണ് പറഞ്ഞത്. എന്നാല്‍ ഭാര്യയോട് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞത് വേദനയുണ്ടെന്നാണ്. ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് പോകാനാണ് നിര്‍ദ്ദേശിച്ചത്. എന്നാല്‍ ഇതിന് സാധ്യമല്ലെന്നും എഴുതി തന്നാല്‍ കോട്ടപ്പറമ്പ് ആശുപത്രിയിലേക്ക് പോകാമെന്നും ഞാന്‍ പറഞ്ഞു. അങ്ങനെ ഡിസ്ച്ചാര്‍ജ് കാര്‍ഡൊക്കെ എഴുതിവെച്ചു. 10 മണിക്ക് ഒരു ഡോക്ടര്‍ വന്നപ്പോള്‍ നല്ല വേദന ഉള്ളതുകൊണ്ട് പരിശോധിച്ചിട്ട് പോകാമെന്ന് പറഞ്ഞു. ഇപ്പോള്‍ പോകണ്ടെന്നും ഡോക്ടര്‍ പറഞ്ഞു. പോകുന്നില്ലെന്നും ചികിത്സ ലഭിച്ചാല്‍ മതിയെന്നുമാണ് ഞാന്‍ പറഞ്ഞത്.

പക്ഷേ 11.45 ആയപ്പോള്‍ പൊയ്‌ക്കോളാന്‍ പറഞ്ഞു. അങ്ങനെ ഞങ്ങള്‍ കോട്ടപ്പറമ്പ് ആശുപത്രിയിലേക്ക് പോയി. വണ്ടിയില്‍ വെച്ച് വേദനകൊണ്ട് ഇരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു ഭാര്യ. ഒന്നേ മൂക്കാലോടെയാണ് കോട്ടപ്പറമ്പ് എത്തിയത്. അപ്പോഴേക്കും ഡോക്ടര്‍മാര്‍ എല്ലാവരും പോയിരുന്നു. ഇവിടെ പറ്റില്ല കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പോയ്‌ക്കോളു എന്നാണ് പറഞ്ഞത്. ഞായറാഴ്ച ആയതുകൊണ്ട് മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാര്‍ ഉണ്ടാകില്ലെന്നും മറ്റേതെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകാനുമാണ് പറഞ്ഞത്. അങ്ങനെ ഓമശ്ശേരി ശാന്തി ആശുപത്രിയിലേക്ക് വിളിച്ചു. അവര്‍ വന്നോളു എന്നാണ് പറഞ്ഞത്. എന്നാല്‍ കുറച്ചുകഴിഞ്ഞ് വിളിച്ച് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് ഉണ്ടോ എന്ന് ചോദിച്ചു. മഞ്ചേരിയില്‍ നിന്ന് ലഭിച്ച അന്റിജന്‍ ടെസ്റ്റ് റിസല്‍ട്ട് ഉണ്ടെന്ന് പറഞ്ഞപ്പോള്‍. അത് പറ്റില്ല ആര്‍.ടി. പി.സി.ആര്‍ വേണമെന്ന് പറഞ്ഞു. ഞാന്‍ കരഞ്ഞ് പറഞ്ഞിട്ടും അവര്‍ കേട്ടില്ല.

ഒടുവില്‍ പാളയത്തെ അശ്വനി ലാബില്‍ പോയി അന്വേഷിച്ചപ്പോള്‍ 24 മണിക്കൂറ് കഴിഞ്ഞേ റിസല്‍ട്ട് കിട്ടുകയുള്ളു എന്ന് പറഞ്ഞു. ഈ വിവരം ഞാന്‍ ശാന്തിയില്‍ വിളിച്ചു പറഞ്ഞു. ഭാര്യ വേദനകൊണ്ട് പുളയുകയാണെന്നും പറഞ്ഞു. എന്നിട്ടും സമ്മതിച്ചില്ല. ഒടുവില്‍ ഞാന്‍ നേരിട്ട് ഡോക്ടറോട് സംസാരിച്ചു. ഡോക്ടറും ആര്‍.ടി.പി.സി.ആര്‍ ഇല്ലാതെ എടുക്കാന്‍ കഴിയില്ലെന്ന് പറഞ്ഞു. സര്‍ട്ടിഫിക്കറ്റുമായി നാളെ വരാന്‍ ആണ് അവര്‍ മറുപടി നല്‍കിയത്. പിന്നീട് ഞാന്‍ കെ.എം.സി.റ്റിയിലേക്ക് പോയി. അവര്‍ ആന്റിജന്‍ ടെസ്റ്റ് നടത്തിയപ്പോള്‍ റിസള്‍റ്റ് നെഗറ്റീവായി. ഉടന്‍ തന്നെ അവര്‍ സ്‌കാന്‍ ചെയ്തുനോക്കി. കുട്ടികള്‍ക്ക് ഹൃദയമിടിപ്പൊന്നും ഇല്ലായിരുന്നു അപ്പോള്‍. ഡോക്ടര്‍ ഈ വിവരം എന്നോട് അപ്പോള്‍ തന്നെ പറഞ്ഞു. ഞാന്‍ ഇത് ആരോടും പറഞ്ഞില്ല. അത് തെറ്റാകണേ എന്നാണ് ആഗ്രഹിച്ചത്.

അവിടെ നിന്ന് റഫര്‍ ചെയ്ത് രാത്രി ആറരയ്ക്കാണ് മെഡിക്കല്‍ കോളേജില്‍ എത്തുന്നത്. പുലര്‍ച്ചെ 4.30ന് മഞ്ചേരി ആശുപത്രിയില്‍ എത്തിയ ഞങ്ങള്‍ക്ക് ചികിത്സ ലഭിക്കുന്നത് വൈകിട്ട് ആറരയ്ക്ക് മെഡിക്കല്‍ കോളേജില്‍ എത്തിയപ്പോഴാണ്. ബ്ലീഡിങ് ഉണ്ടായതോടെ ഭാര്യയെ ഓപ്പറേഷന്‍ ചെയ്തു. എടുത്തപ്പോള്‍ തന്നെ കുട്ടികള്‍ക്ക് അനക്കമില്ലായിരുന്നു എന്നാണ് പറഞ്ഞത്. മഞ്ചേരിയില്‍ വെച്ച് ഒന്ന് സ്‌കാന്‍ ചെയ്തുനോക്കിയിരുന്നെങ്കില്‍ ഇതൊന്നും ഉണ്ടാകില്ലായിരുന്നു. കാരണം ഇന്നലെ ഉച്ച മുതലേ കുട്ടികള്‍ക്ക് അനക്കമില്ലെന്ന് ഭാര്യ പറയുന്നുണ്ടായിരുന്നു. ഏതെങ്കിലും ഒരു ആശുപത്രിയില്‍ ചികിത്സ ലഭ്യമാക്കാന്‍ മലപ്പുറം ഡിഎംഒയെ വരെ ബന്ധപ്പെട്ടിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിയ ശേഷമാണ് ഡി.എം.ഒയും മന്ത്രിയും ഒക്കെ വിളിക്കുന്നത്. കഴിഞ്ഞ ആഴ്ച മഞ്ചേരി ആശുപത്രിയില്‍ ഗര്‍ഭിണികള്‍ക്ക് സമാനരീതിയിലുള്ള അനുഭവം ഉണ്ടായപ്പോള്‍ അതേകുറിച്ച് വാര്‍ത്ത എഴുതിയ ആളാണ് ഞാന്‍. ഭാര്യ ഇപ്പോള്‍ അമിതരക്തസ്രാവത്തെ തുടര്‍ന്ന് ഐ.സി.യുവില്‍ ആണ്.

 

kerala

അപേക്ഷ പോലും വേണ്ട; കെട്ടിട നമ്പര്‍ റെഡി

സംസ്ഥാനത്തെ നഗരസഭകളിലും മുനിസിപ്പാലിറ്റികളിലും ‘ഓപ്പറേഷന്‍ ട്രൂ ഹൗസ്’ എന്ന പേരില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കെട്ടിട നമ്പര്‍ നല്‍കുന്നതില്‍ വ്യാപക ക്രമക്കേട് കണ്ടെത്തി.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ നഗരസഭകളിലും മുനിസിപ്പാലിറ്റികളിലും ‘ഓപ്പറേഷന്‍ ട്രൂ ഹൗസ്’ എന്ന പേരില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കെട്ടിട നമ്പര്‍ നല്‍കുന്നതില്‍ വ്യാപക ക്രമക്കേട് കണ്ടെത്തി. കെട്ടിട്ടത്തിന്റെ പ്ലാന്‍ പോലും സമര്‍പ്പിക്കാതെ പലയിടത്തും നമ്പര്‍ അനുവദിച്ചു നല്‍കിയതായും പണി പൂര്‍ത്തിയാക്കാത്ത കെട്ടിടങ്ങള്‍ക്കുവരെ കെട്ടിട നമ്പര്‍ നല്‍കിയതായും കണ്ടെത്തി.

സംസ്ഥാനത്തെ കോര്‍പറേഷനുകളിലും 53 മുന്‍സിപ്പാലിറ്റികളുമാണ് മിന്നല്‍ പരിശോധന നടന്നത്. കണ്ണൂരിലെ പാനൂര്‍ മുനിസിപ്പാലിറ്റിയില്‍ അപേക്ഷ കൂടാതെ തന്നെ 4 കെട്ടിടങ്ങള്‍ക്കും തിരുവനന്തപുരം കുന്നുകുഴിയില്‍ ഒരു കെട്ടിടത്തിനും ഫയല്‍ പോലുമില്ലാതെ തന്നെ അനധികൃതമായി നമ്പരുകള്‍ അനുവദിച്ച് നല്‍കിയിട്ടുള്ളതായും വിജിലന്‍സ് കണ്ടെത്തി. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വഞ്ചിയൂരില്‍ ഡോക്ടറുടെ ഉടമസ്ഥതയിലുള്ള ഷോപ്പിംഗ് കോംപ്ലക്‌സിന് സ്ഥലപരിശോധന നടത്താതെ നിര്‍മ്മാണാനുമതി നല്‍കിയതായും പണി പൂര്‍ത്തിയാക്കാത്ത കെട്ടിടങ്ങള്‍ക്ക് കെട്ടിട നമ്പര്‍ നല്‍കുന്നതായും കണ്ടെത്തി.

കരുനാഗപ്പള്ളി, കോട്ടയ്ക്കല്‍ മുനിസിപ്പാലിറ്റിയില്‍ നടന്ന പരിശോധനയില്‍ കരാര്‍ ജീവനക്കാര്‍ അസി.എഞ്ചിനീയറുടെയും ഓവര്‍സീയറുടെയും യൂസര്‍ ഐ.ഡി, പാസ്‌വേര്‍ഡ് എന്നിവ ഉപയോഗിച്ച് പ്ലാന്റ മാനേജ്‌മെന്റ് സിസ്റ്റം ഓപ്പറേറ്റ് ചെയ്യുന്നതായി കണ്ടെത്തി.കൊച്ചി വൈറ്റില, ഇടപ്പള്ളി സോണല്‍ മേഖലകളില്‍ കെട്ടിട നിര്‍മ്മാണ ചട്ടം കാറ്റില്‍ പറത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ നിരവധി കെട്ടിടങ്ങള്‍ വിജിലന്‍സ് കണ്ടെത്തി. ഇടപ്പള്ളി സോണല്‍ ഓഫീസിലെ വെണ്ണല ജനതാ റോഡിലെ മൂന്നു നില കെട്ടിടത്തിന് അനുമതി വാങ്ങി നാലുനില കെട്ടിടം നിര്‍മ്മിച്ചതായും കാസര്‍കോട് മുനിസിപ്പാലിറ്റി പരിധിയിലെ 45 അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് നിര്‍മ്മാണ അനുമതി നല്‍കിയിട്ടുള്ളതായും തുടര്‍ന്ന് കംപ്‌ളീഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതായും കണ്ടെത്തി.

പന്തളം മുനിസിപ്പാലിറ്റിയില്‍ ഫയര്‍ ആന്‍ഡ് സോഫ്റ്റ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ബഹുനില കെട്ടിടങ്ങള്‍ക്കും കെട്ടിടനമ്പര്‍ നല്‍കി. തിരുവനന്തപുരം കോര്‍പ്പറേഷന്‍ കടകംപള്ളി സോണല്‍, തൃപ്പൂണിത്തുറ, വര്‍ക്കല, കാഞ്ഞങ്ങാട്, വടകര, പെരിന്തല്‍മണ്ണ, ഗുരുവായൂര്‍ തുടങ്ങിയ മുനിസിപ്പാലിറ്റി പരിധിയില്‍ കെട്ടിട നിര്‍മാണ ചട്ടം ലംഘിച്ച് നിര്‍മാണം നടത്തിയ നിരവധി കെട്ടിടങ്ങള്‍ വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തി. ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റി, കോട്ടയം മുനിസിപ്പാലിറ്റി, ഏറ്റുമാനൂര്‍ എന്നിവിടങ്ങളിലും ക്രമക്കേട് കണ്ടെത്തി.കണ്ണൂര്‍ കോപ്പറേഷനിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ ശക്തന്‍ ബസ് സ്റ്റാന്‍ഡിന് സമീപം കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ ലംഘിച്ച് പുതുക്കി പണിത കെട്ടിടത്തിന് നിര്‍മ്മാണ ശേഷം അനുമതി നല്‍കി നമ്പര്‍ അനുവദിച്ചതായും വിജിലന്‍സ് കണ്ടെത്തി. പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്ട്‌സ് ആപ്പ് നമ്പരായ 9447789100എന്ന നമ്പരിലോ അറിയിക്കണം,.

Continue Reading

india

രാജ്യത്ത് കാന്‍സര്‍ രോഗം വര്‍ധിക്കുന്നു; മരണ നിരക്കും മുകളിലേക്ക്

സമദാനിക്ക് കേന്ദ്രമന്ത്രിയുടെ മറുപടി

Published

on

ന്യൂഡല്‍ഹി: രാജ്യത്ത് കാന്‍സര്‍ രോഗബാധ വര്‍ദ്ധിച്ചു വരുന്നതായി ആരോഗ്യ, കുടുംബ ക്ഷേമ മന്ത്രി ഡോ. ഭാരതി പ്രവീണ്‍ പവാര്‍ ഡോ.എം. പി അബ്ദുസ്സമദ് സമദാനി എം.പിയെ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ വിവിധ തോതിലാണ് രോഗം വര്‍ധിച്ചുവരുന്നത്. കേരളത്തില്‍ 2018ല്‍ 55,145 പേര്‍ക്കും 2019 ല്‍ 56,148 പേര്‍ക്കും 2020ല്‍ 57,155 പേര്‍ക്കും കാന്‍സര്‍ ബാധിച്ചു. രാജ്യത്ത് വര്‍ധിച്ചുവരുന്ന കാന്‍സര്‍ ബാധ തടയാന്‍ സ്വീകരിക്കുന്ന നടപടിയെപ്പറ്റി ലോക്‌സഭയില്‍ ഉന്നയിച്ച ചോദ്യത്തിനാണ് മന്ത്രിയുടെ രേഖാമൂലമുള്ള മറുപടി. സംസ്ഥാനത്ത് 2018ല്‍ 30,057 പേരും 2019 ല്‍ 30,615 പേരും 2020ല്‍ 31,166 പേരും കാന്‍സര്‍ ബാധിച്ച് മരണപ്പെട്ടതായും മന്ത്രി മറുപടിയില്‍ പറഞ്ഞു. കാന്‍സര്‍ രോഗം ചികിത്സിക്കാന്‍ കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സാങ്കേതികവും സാമ്പത്തികവുമായ പിന്തുണ നല്‍കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

ഓരോ പ്രദേശത്തെയും ആവശ്യങ്ങള്‍ക്കനുസരിച്ചാണ് നാഷണല്‍ ഹെല്‍ത്ത് മിഷന് കീഴില്‍ പദ്ധതികളും ഫണ്ടും അനുവദിക്കുന്നത്. ഭൗതിക സൗകര്യങ്ങളുടെ ശാക്തീകരണം, മാനവ വിഭവശേഷി വികസനം, ആരോഗ്യ പരിപോഷണവും ബോധവല്‍ക്കരണവും തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കായാണ് മുഖ്യമായും കേന്ദ്രസഹായം നല്‍കുന്നത്.

സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സ സൗജന്യമായോ പാവപ്പെട്ടവരും അവശരുമായ രോഗികള്‍ക്ക് വലിയ തോതിലുള്ള സബ്‌സിഡിയോടുകൂടിയോ നല്‍കുന്നുണ്ട്. ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന പദ്ധതിക്ക് കീഴിലും കാന്‍സ ര്‍ ചികിത്സ ലഭ്യമാക്കുന്നു. ഉന്നതനിലവാരമുള്ള ജനറിക് മരുന്നുകള്‍ പ്രധാന്‍ മന്ത്രി ഭാരതീയ ജന്‍ ഔഷധി പരിയോജനക്ക് കീഴില്‍ സംസ്ഥാന സര്‍ക്കാറുകളുമായി സഹകരിച്ച് താങ്ങാവുന്ന വിലക്ക് ലഭ്യമാക്കാനും നടപടി സ്വീകരിച്ചു. മരുന്നുകള്‍ക്കും ഇംപ്ലാന്റ് സിനുമായി അമൃത് ഫാര്‍മസി സ്‌റ്റോറുകള്‍ ചില ആശുപത്രികളിലും സ്ഥാപനങ്ങളിലും സംവിധാനിക്കുകയും ചെയ്തിട്ടുണ്ട്. ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് രാഷ്ട്രീയ ആരോഗ്യനിധിയുടെ കീഴില്‍ സാമ്പത്തിക സഹായം നല്‍കുന്നതായും മന്ത്രി പറഞ്ഞു.

Continue Reading

Health

സോനു സൂദും ആസ്റ്റര്‍ മെഡ്‌സിറ്റിയും കൈകോര്‍ത്തു; ഏഴു മാസം പ്രായമുള്ള കുഞ്ഞില്‍ കരള്‍ മാറ്റിവയ്ക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി

ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ബോളിവുഡ് നടന്‍ സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി.

Published

on

കൊച്ചി: ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ബോളിവുഡ് നടന്‍ സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി. മുഹമ്മദ് സഫാന്‍ അലി എന്ന ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ കരളാണ് മാറ്റിവച്ചത്. കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയില്‍ കുട്ടിയുടെ അമ്മ തന്നെയായിരുന്നു കരള്‍ ദാതാവ്.

നാല് മാസം പ്രായമുള്ളപ്പോഴാണ് സഫാന്‍ അലിയെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് കൊണ്ടുവരുന്നത്. പിത്തരസം കുഴലുകള്‍ അഥവാ, കരളിനെ കുടലുമായി ബന്ധിപ്പിക്കുന്ന ട്യൂബ് വികസിക്കാത്ത അപൂര്‍വ രോഗാവസ്ഥയായ ബിലിയറി അട്രേസിയയാണ് കുഞ്ഞിനെന്ന് രോഗനിര്‍ണയത്തിലൂടെ കണ്ടെത്തി. മഞ്ഞപ്പിത്തത്തിനും കണ്ണുകളുടെ മഞ്ഞനിറത്തിനും കാരണമാകുന്ന രോഗം ക്രമേണ കരളിന്റെ പ്രവര്‍ത്തനത്തെ തകരാറിലാക്കുകയാണ് ചെയ്യുക. തെലങ്കാന സ്വദേശികളായ കുടുംബം ജന്മനാടായ കരിംനഗറിലെ ആശുപത്രിയില്‍ വച്ച് നടത്തിയ ശസ്ത്രക്രിയ പരാജയപ്പെട്ടിരുന്നു. ഇത് മഞ്ഞപ്പിത്തത്തിന്റേയും സിറോസിസ് ബാധയുടേയും മൂര്‍ച്ച കൂട്ടി. ഇതോടെ കരള്‍ മാറ്റിവയ്ക്കുകയെല്ലാതെ വേറെ വഴിയില്ലെന്നായി. കുഞ്ഞിന്റെ രോഗവിവരം അറിഞ്ഞ സോനു സൂദിന്റെ സഹായത്തോടെയാണ് കുടുംബം കൊച്ചിയിലെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് എത്തുന്നതും കഴിഞ്ഞ ദിവസം ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതും.

സഫാന്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയിലെത്തുമ്പോള്‍ മഞ്ഞപ്പിത്തം, പോഷകാഹാരക്കുറവ്, വളര്‍ച്ചക്കുറവ് തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ കാര്യമായി അലട്ടിയിരുന്നതായി ആസ്റ്റര്‍ മെഡ്‌സിറ്റി ലീഡ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മാത്യു ജേക്കബ് പറഞ്ഞു. കുഞ്ഞിന്റെ രോഗസ്ഥിതിയെ കുറിച്ചും, അടിയന്തരമായി ശസ്ത്രക്രിയ വേണമെന്നും കുടുംബത്തെ അറിയിച്ചു. കുട്ടിയുടെ പ്രായവും അവികസിത ശരീരഘടനയുള്‍പ്പടെ വലിയ വെല്ലുവിളിയായിരുന്നു എങ്കിലും തടസ്സങ്ങളില്ലാതെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കാനായി. കുഞ്ഞ് വളരെ വേഗം സുഖം പ്രാപിച്ചു വരുന്നതായും മഞ്ഞപ്പിത്തം ഉള്‍പ്പടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നീങ്ങിയതായും ഡോ. മാത്യു ജേക്കബ് വ്യക്തമാക്കി.

ഹെപ്പറ്റോളജിസ്റ്റ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ചാള്‍സ് പനക്കല്‍, പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തിലെ ഡോ. ഗീത മമ്മയില്‍, കണ്‍സള്‍ട്ടന്റ് സര്‍ജന്‍ ഡോ. സുധീര്‍ മുഹമ്മദ് എം, ഡോ. ബിജു ചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട വിദഗ്ധ സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.സഫാനെ പോലെ വളരെ ചെറിയ പ്രായമുള്ള കുഞ്ഞിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. കരള്‍ മാറ്റിവയ്ക്കല്‍ ഏറെ ചിലവേറിയതും രാജ്യത്ത് ചുരുക്കം ചില ആശുപത്രികളില്‍ മാത്രം സൗകര്യവുമുള്ള ചികിത്സ രീതിയാണ്. ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഇന്റഗ്രേറ്റഡ് ലിവര്‍ ട്രാന്‍സ്പ്ലാന്റ് ടീം രാജ്യത്തെ തന്നെ ഏറ്റവും മികച്ച പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗമാണ്. മെഡ്‌സിറ്റിയിലെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മറ്റിടങ്ങളേക്കാള്‍ ചിലവ് കുറവാണെങ്കിലും, പല രക്ഷിതാക്കള്‍ക്കും അത് താങ്ങാനാവുന്നതിലും അപ്പുറമാണ്. സോനു സൂദിനെ പോലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏറെ തല്‍പരനായ താരത്തോടടൊപ്പം പദ്ധതിയില്‍ സഹകരിക്കാനായതിലും, നിരാലംബരായ നിരവധി കുടുംബങ്ങള്‍ക്ക് പ്രതീക്ഷയാകാനായതിലും ആസ്റ്ററിന് വലിയ സന്തോഷമുണ്ടെന്നും ആസാദ് മൂപ്പന്‍ വ്യക്തമാക്കി.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 50 കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവിന്റെ ഭാഗമായി ചികിത്സ സഹായം ലഭിക്കുക. മെയ് മാസത്തില്‍ പദ്ധതിയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ അര്‍ഹരായ നിരവധി പേരാണ് ചികിത്സ സഹായം ആവശ്യപ്പെട്ട് മുന്നോട്ട് വന്നത്. മെഡിക്കല്‍ രംഗത്ത് രാജ്യം വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും സഫാന്‍ അലിയെയും കുടുംബത്തെയും പോലുള്ളവര്‍ക്ക് ഉയര്‍ന്ന ചിലവ് കാരണം അതിന്റെ പ്രയോജനം ഇപ്പോഴും അകലെയാണെന്ന് സോനു സൂദ് പറഞ്ഞു. സെക്കന്‍ഡ് ചാന്‍സ് ഇനീഷ്യേറ്റീവിലൂടെ കൂടുതല്‍ കുട്ടികള്‍ക്ക് പുതിയ ജീവിതം സമ്മാനിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കായി അത്യാധുനിക സൗകര്യങ്ങളോട് കൂടിയ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് സെന്ററിന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് രൂപം നല്‍കിയിരുന്നു. കരള്‍, വൃക്ക, ഹൃദയം, ശ്വാസകോശം, കോര്‍ണിയ, മജ്ജ തുടങ്ങി വിവിധ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടത്തുന്നതില്‍ ഏറെ വൈദഗ്ധ്യമുള്ള സര്‍ജന്‍മാരുടെ സംഘമാണ് ഈ കേന്ദ്രത്തെ നയിക്കുന്നത്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗവും ഇവിടെയുണ്ട്. കുട്ടികളിലെ കരള്‍ രോഗ സംബന്ധമായി സമഗ്രമായ പരിചരണം ലക്ഷ്യമിട്ടുള്ളതാണ് ഇത്. മികച്ച കരള്‍ രോഗ വിദഗ്ധര്‍, കരള്‍ ശസ്ത്രക്രിയാ വിദഗ്ധര്‍, പരിശീലനം ലഭിച്ച കോര്‍ഡിനേറ്റര്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ക്ക് പുറമേ ക്രിട്ടിക്കല്‍ കെയര്‍ സ്പെഷ്യലിസ്റ്റുകള്‍, അനസ്തെറ്റിസ്റ്റുകള്‍, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിസ്റ്റുകള്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍ എന്നിവരും മികച്ച ഒരു നഴ്സിങ്ങ് ടീമും ഈ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് കേന്ദ്രത്തിലുണ്ട്. അഞ്ഞൂറിലധികം കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ ഇതിനോടകം വിജകരമായി ഇവിടെ പൂര്‍ത്തിയാക്കി കഴിഞ്ഞു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.