Connect with us

Culture

കാവേരി ജലയുദ്ധം: ഒരു മരണം കൂടി; അക്രമത്തിന് അയവ്

Published

on

ബംഗളൂരു: തമിഴ്‌നാടിന് കാവേരി നദീജലം വിട്ടുകൊടുക്കാനുള്ള ഉത്തരവിനെതിരെ സമര്‍പ്പിച്ച പുനഃപരിശോധനാ ഹരജിയില്‍ സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടാവത്തതിനെ തുടര്‍ന്ന് കര്‍ണാടകയുടെ വിവിധ ഭാഗങ്ങളിലുണ്ടായ സംഘര്‍ഷം ശാന്തമാകുന്നു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായതോടെ ബംഗളൂരുവില്‍ സിറ്റി ബസ് സര്‍വീസ് ഭാഗികമായി പുനരാരംഭിച്ചിട്ടുണ്ട്. സ്വകാര്യ വാഹനങ്ങളും ടാക്‌സികളും നിരത്തിലിറങ്ങിയതായി ഡി.സി.പി അഭിഷേക് ഗോയല്‍ അറിയിച്ചു.

അതേസമയം സമരം വീണ്ടും ശക്തമാക്കുമെന്ന മുന്നറിയിപ്പുമായി കന്നട സംഘടനകള്‍ രംഗത്തെത്തി. ഇന്ന് ബംഗളൂരു ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ കുത്തിയിരിപ്പ് സമരം നടത്തും. നാളെ ട്രെയിന്‍ തടയല്‍ സമരത്തിനും ആഹ്വാനം നല്‍കിയിട്ടുണ്ട്.

തിങ്കളാഴ്ച അക്രമവും തീവെപ്പും നടന്ന ഐ.ടി നഗരത്തിന്റെ ഭാഗങ്ങള്‍ നിശാനിയമത്തിനു കീഴിലാണ്. ബംഗളൂരു നഗരത്തില്‍ കൂടുതല്‍ കേന്ദ്ര സേനയെ വിന്യസിച്ചു. സി.ആര്‍.പി.എഫ്, സി.ഐ.എസ്.എഫ്, ആര്‍.പി.എഫ്, ഇന്തോ തിബത്തന്‍ അതിര്‍ത്തി പൊലീസ്, ആര്‍.എ.എഫ് സേനകളെയാണ് വിന്യസിച്ചിരിക്കുന്നത്. ഇതിനു പുറമെ കലാപം നിയന്ത്രിക്കുന്നതിനായി 700 റയറ്റ് കണ്‍ട്രോള്‍ പൊലീസിനെ കൂടി കേന്ദ്രം അയച്ചിട്ടുണ്ട്. ബുധനാഴ്ച വരെ കര്‍ഫ്യൂ തുടരും. ഇതിനിടെ കഴിഞ്ഞ ദിവസം പൊലീസ് വെടിവെപ്പില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. ബംഗളൂരു സ്വദേശി കുമാര്‍ (30)ആണ് മരിച്ചത്. ഇതോടെ പൊലീസ് വെടിവെപ്പില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. അതേ സമയം കാവേരി നദീജലതര്‍ക്കവുമായി ബന്ധപ്പെട്ട് സംഘര്‍ഷം ഉടലെടുത്ത ബംഗളൂരുവില്‍ സമാധാനത്തിന് ആഹ്വാനം ചെയ്ത് കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി. ജനങ്ങള്‍ സമാധാനം പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അക്രമം ഒന്നിനും പരിഹാരമല്ല. പരസ്പര ചര്‍ച്ചയിലൂടെയാണ് പരിഹാരം കാണേണ്ടത്. വേദനാജനകമായ സംഭവങ്ങളാണ് ഉണ്ടായത്. രാജ്യതാല്‍പര്യത്തിന് എല്ലാവരും മുന്‍തൂക്കം നല്‍കുമെന്നു പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

തമിഴ്‌നാട്, കര്‍ണാടക സര്‍ക്കാറുകള്‍ കാവേരി വിഷയത്തില്‍ ക്രിയാത്മകമായി ഇടപെടണമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ആവശ്യപ്പെട്ടു. ജനങ്ങളെ ശാന്തരാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തിറങ്ങണം. മാധ്യമങ്ങള്‍ സംയമനം പാലിക്കണമെന്നും വെങ്കയ്യ നായിഡു പറഞ്ഞു. ജനങ്ങള്‍ സമാധാനം പാലിക്കണമെന്നു കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ആവശ്യപ്പെട്ടു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കര്‍ണാടക മന്ത്രിസഭ ഇന്നലെ അടിയന്തര യോഗം ചേര്‍ന്നു. അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട രണ്ടു പേരുടെയും കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

300ലേറെ സമരക്കാരെ അറസ്റ്റു ചെയ്തിട്ടുണ്ട്. ഐ.ടി സ്ഥാപനങ്ങളും സ്‌കൂള്‍, ഓഫീസുകളും അടഞ്ഞ് കിടക്കുകയാണ്. കേരള സര്‍ക്കാര്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാത്രി 10.30 ന് ശേഷം നഗരത്തില്‍ അക്രമ സംഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നു ബംഗളൂരു പൊലീസ് കമ്മീഷണര്‍ എന്‍.എസ് മെഗാരിക് അറിയിച്ചു. കഴിഞ്ഞ ദിവസം നദീജല പ്രശ്‌നത്തെ തുടര്‍ന്ന് ബംഗളൂരുവില്‍ അക്രമികള്‍ ഇരുന്നൂറിലധികം തമിഴ്‌നാട് റജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ തീവച്ചു നശിപ്പിച്ചിരുന്നു. ബംഗളൂരുവിലെ നയന്തഹള്ളിയില്‍ സേലം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെ.പി. എന്‍ ട്രാവല്‍സിന്റെ 56 ബസുകള്‍ക്കും അക്രമികള്‍ തീയിട്ടു.

Continue Reading
Click to comment

Leave a Reply

Your email address will not be published.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.