Connect with us

gulf

വിടപറഞ്ഞത് ഖത്തറുമായി ആത്മബന്ധത്തിന് കാരണക്കാരനായ യു.എ.ഇ രാഷ്ട്രനേതാവ്

2008ലെ അദ്ദേഹത്തിന്റെ ഖത്തര്‍ സന്ദര്‍ശനമാണ് ഏറെകാലങ്ങള്‍ക്ക് ശേഷം ഇരു രാഷ്ട്രങ്ങള്‍ക്കുമിടയിലെ ബന്ധത്തിന് പുത്തനുണര്‍വ്വാണുണ്ടാക്കിയത്.

Published

on

അശ്‌റഫ് തൂണേരി

ദോഹ: വര്‍ഷങ്ങള്‍ പഴക്കമുള്ള നയതന്ത്ര ബന്ധം നിലവിലുണ്ടെങ്കിലും ഖത്തറും യു.എ.ഇയും സഹകരണം വിവിധ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ കാരണക്കാരനായ ഭരണാധികാരിയായിരുന്നു വിടപറഞ്ഞ യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍നഹ്യാന്‍. 2008ലെ അദ്ദേഹത്തിന്റെ ഖത്തര്‍ സന്ദര്‍ശനമാണ് ഏറെകാലങ്ങള്‍ക്ക് ശേഷം ഇരു രാഷ്ട്രങ്ങള്‍ക്കുമിടയിലെ ബന്ധത്തിന് പുത്തനുണര്‍വ്വാണുണ്ടാക്കിയത്. അന്നത്തെ ഖത്തര്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫാ അല്‍താനിയുമായി ചേര്‍ന്നുണ്ടാക്കിയ ധാരണപ്രകാരമാണ് സംയുക്ത നിക്ഷേപ ഫണ്ട് എന്ന സംവിധാനം നിലവില്‍ വന്നത്. പിന്നീട് ഊര്‍ജ്ജ മേഖലയിലും വ്യാപാര വാണിജ്യ രംഗങ്ങളിലും ഇരു രാഷ്ട്രങ്ങളും വിനിമയം ശക്തമാക്കി. അബൂദബി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്‍ര്‍നാഷണല്‍ പെട്രോളിയം ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി (ഐ.പി.ഐ.സി)യും ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അഥോറിറ്റി (ക്യു.ഐ.എ)യുമാണ് എണ്ണ മേഖലക്ക് പുറമെ പെട്രോകെമിക്കല്‍ ഉള്‍പ്പെടെ വിവിധ പദ്ധതികളില്‍ ഒരുമിച്ചുള്ള നിക്ഷേപത്തിന് അടിത്തറ പാകിയത്.

മധ്യപൂര്‍വ്വേഷ്യക്കു പുറമെ ഏഷ്യയും ആഫ്രിക്കയും യൂറോപ്പുമെല്ലാം ഇവരുടെ പദ്ധതികളിലുള്‍പ്പെടുത്തിയിരുന്നുവെന്നത് ഏറെ ശ്രദ്ധേയമായി വിലയിരുത്തപ്പെട്ടിരുന്നു. തൊണ്ണൂറുകളുടെ അവസാനം ധാരണയിലെത്തിയ ഡോള്‍ഫിന്‍ വാതക പദ്ധതിയുള്‍പ്പെടെ നേരത്തെ തന്നെ ഊര്‍ജ്ജമേഖലയില്‍ ഇരു രാഷ്ട്രങ്ങളും ഒമാനും സഹകരിച്ചിരുന്നു. ശക്തമായ പിന്തുണയും സഹകരണവും നല്‍കുന്ന സഹോദര രാജ്യമായ ഖത്തറിനുള്ള ആദരമായി 2013ല്‍ ശൈഖ് സായിദ് പുരസ്‌കാരവും യു.എ.ഇ ഖത്തറിനു കൈമാറിയിരുന്നു.

ഗള്‍ഫ് സഹകരണ രാഷ്ട്രങ്ങളുടെ ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി അബൂദബിയിലെത്തിയ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിക്ക് അല്‍ഐനിലെ അല്‍റൗദ പാലസില്‍ വെച്ച് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍നഹ്യാന്‍ തന്നെയാണ് പുരസ്‌കാരം നല്‍കിയത്. വര്‍ഷങ്ങള്‍ നീണ്ട ഗള്‍ഫ് ഉപരോധം ഇരു രാഷ്ട്രങ്ങള്‍ക്കുമിടയിലെ ബന്ധത്തെ പോറലേല്‍പ്പിച്ചതില്‍ ഏറെ വേദനയുള്ള നേതാവ് കൂടിയായിരുന്നു ശൈഖ് ഖലീഫ് ബിന്‍ സായിദെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഖത്തറുമായി യു.എ.ഇയുടെ ബന്ധത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും 1960 മുതല്‍ 1972 വരെ ഖത്തര്‍ ഭരണാധികാരിയായിരുന്ന ശൈഖ് അഹ്മദ് ബിന്‍ അലി അല്‍താനിയുടെ കാലത്ത് പുതിയ മാനങ്ങള്‍ കൈവരികയുണ്ടായി. ശൈഖ് അലിയുടെ കാലയളവിലാണ് ഖത്തര്‍ ഒരു പരമാധികാര സ്വതന്ത്ര രാഷ്ട്രമായി മാറിയത്. 1966 മാര്‍ച്ച് 21ന് ഖത്തറും ദുബൈയും തമ്മില്‍ സംയുക്ത നാണയ കരാറിലേര്‍പ്പെട്ടത് അക്കാലത്ത് ഗള്‍ഫ് മേഖലയിലെ ധന വിനിമയ രംഗത്തെ വലിയൊരു ചുവടുവെപ്പായിരുന്നു. ഇതിനായി ഖത്തര്‍ദുബൈ കറന്‍സി ബോര്‍ഡും രൂപീകരിക്കപ്പെട്ടു. ഇതോടെ ഖത്തര്‍ദുബൈ റിയാല്‍ (ക്യു.ഡി.എസ്) നിലവില്‍ വന്നു. എഴുപതുകളുടെ ആദ്യം വരെ അത് നിലനിന്നിരുന്നു. ശൈഖ് അഹ്മദ് ബിന്‍ അലിയുടെ രണ്ടാം ഭാര്യ യു.എ.ഇയിലെ രാജകുടുബാംഗമായ മര്‍യം ബിന്‍ത് റാഷിദ് അല്‍മക്തൂം ആയിരുന്നുവെന്നതും ബന്ധത്തിന് കൂടുതല്‍ ഊഷ്മളതയുണ്ടാവാന്‍ കാരണമായി.

ശൈഖ് ഖലീഫ ബിന്‍ സായിദ് ജ്ഞാനിയും വിവേകിയുമായ വലിയൊരു നേതാവായിരുന്നുവെന്നും രാജ്യത്തിനും സമുദായത്തിനും വേണ്ടി സമര്‍പ്പിച്ചതായിരുന്നു അദ്ദേഹത്തിന്റെ ജീവിതമെന്നും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഔദ്യോഗിക അനുശോചനക്കുറിപ്പില്‍ അനുസ്മരിച്ചു. യു.എ.ഇക്കും അറബ് ഇസ്ലാമിക രാജ്യങ്ങള്‍ക്കും അദ്ദേഹത്തിന്റെ വിയോഗമുണ്ടാക്കിയ നഷ്ടം വലുതാണ്. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിനും അറബ് സഹോദരങ്ങള്‍ക്കുമുണ്ടായ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും പരലോക മോക്ഷത്തിനായി പ്രാര്‍ത്ഥിക്കുന്നുവെന്നും അമീരി ദിവാന്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ വിശദീകരിച്ചു.

Continue Reading
Click to comment

Leave a Reply

Your email address will not be published.

gulf

സഊദി സ്വീകരിക്കാനിരിക്കുന്നത് ഒരുകോടി ഉംറ തീര്‍ത്ഥാടകരെ

അടുത്ത ഹിജ്‌റ വര്‍ഷം ഉംറകര്‍മ്മം നിര്‍വഹിക്കാന്‍ വിദേശങ്ങളില്‍ നിന്ന് ഒരു കോടിയിലധികം തീര്‍ത്ഥാടകര്‍ എത്തുമെന്ന് ദേശീയ ഹജ്ജ് ഉംറ കമ്മിറ്റി വൈസ് പ്രസിഡണ്ട് ഹാനി അല്‍ ഉമൈരി അറിയിച്ചു.

Published

on

അടുത്ത ഹിജ്‌റ വര്‍ഷം ഉംറകര്‍മ്മം നിര്‍വഹിക്കാന്‍ വിദേശങ്ങളില്‍ നിന്ന് ഒരു കോടിയിലധികം തീര്‍ത്ഥാടകര്‍ എത്തുമെന്ന് ദേശീയ ഹജ്ജ് ഉംറ കമ്മിറ്റി വൈസ് പ്രസിഡണ്ട് ഹാനി അല്‍ ഉമൈരി അറിയിച്ചു. ഓണ്‍ലൈന്‍ വഴി മിനിട്ടുകള്‍ക്കകം വിസ നേടാനും ഉംറ പാക്കേജ് വാങ്ങാനും വിദേശ ഉംറ തീര്‍ത്ഥാടകര്‍ക്ക് സാധിക്കുമെന്നും മുന്‍ വര്‍ഷങ്ങളേക്കാള്‍ ഈ രംഗത്ത് നൂതനമായ സംവിധാനങ്ങളാണ് നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു .

തീര്‍ത്ഥാടകര്‍ക്ക് സേവനങ്ങള്‍ നല്‍കാനായി ഹജ്ജ് ഉംറ കമ്പനികളും വിദേശ രാജ്യങ്ങളിലെ ഏജന്റുമാരെയും ആക്ടിവേറ്റ് ചെയ്തു വരികയാണ്. ഉംറ തീര്‍ത്ഥാടകര്‍ക്ക് സേവനം നല്‍കാന്‍ അഞ്ഞൂറിലധികം കമ്പനികള്‍ക്കാണ് ഹജ്ജ് ഉംറ മന്ത്രാലയം അനുമതി നല്‍കിയത്. വിദേശ രാജ്യങ്ങളില്‍ രണ്ടായിരത്തിലധികം ഏജന്റുമാരാണ് പ്രവര്‍ത്തിക്കുന്നത്. ഉംറ ഗ്രൂപ്പുകള്‍ക്കും വ്യക്തികള്‍ക്കും ബി ടു ബി ,ബി ടു സി സംവിധാനങ്ങള്‍ അനുസരിച്ച് ഉംറ പാക്കേജുകള്‍ പ്രകാരം കരാറുകള്‍ ഒപ്പുവെക്കാന്‍ ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള 34 ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. ഗള്‍ഫ് ഇന്റര്‍നാഷണല്‍ ബാങ്ക് അംഗീകരിച്ച വാലറ്റുകള്‍ വഴി പണമടച്ച് ഉംറ പാക്കേജുകള്‍ വാങ്ങാന്‍ സാധിക്കും. ഉംറക്കെത്തുന്ന വിദേശ തീര്‍ത്ഥാടകര്‍ക്ക് പുണ്യഭൂമിയില്‍ യാത്ര ചെയ്യാന്‍ വിപുലമായ സൗകര്യങ്ങളാണ് കമ്പനികള്‍ ഒരുക്കുക. തീര്‍ത്ഥാടകര്‍ക്ക് താമസ സൗകര്യം നല്‍കാനായി രണ്ടായിരത്തോളം ഹോട്ടലുകളും അപ്പാര്‍ട്‌മെന്റുകളും ടൂറിസം വകുപ്പിന് കീഴില്‍ സജ്ജമാണ്.

Continue Reading

gulf

കെഎംസിസി നേതാവ് നരിപ്പറ്റ ഹനീഫ
സഊദിയിൽ നിര്യാതനായി

മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നതായി റിയാദ് കെഎംസിസി വെൽഫെയർ വിഭാഗം അറിയിച്ചു.

Published

on

അഷ്‌റഫ് ആളത്ത്

ദമ്മാം:കെഎംസിസി നേതാക്കളിൽ പ്രമുഖനും സമസ്തയുടെ സജീവ പ്രവർത്തകനുമായിരുന്ന മലപ്പുറം വേങ്ങര മിനി കാപ്പിൽ സ്വദേശി നരിപ്പറ്റ മുഹമ്മദ് ഹനീഫ (54) നിര്യാതനായി.
ഒരാഴ്ചയോളമായി റിയാദിലെ ആശുപത്രയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ബുധനാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് മരണപ്പെട്ടത്‌.

മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നതായി റിയാദ് കെഎംസിസി വെൽഫെയർ വിഭാഗം അറിയിച്ചു.ചികിത്സയിലിരിക്കെ രോഗം ഗുരുതരമായതിനെത്തുടർന്ന് ജിദ്ദയിൽനിന്നെത്തിയ അദ്ദേഹത്തിൻറെ സഹോദരൻ അജ്‌മൽ,അളിയൻ അഹമ്മദ് കുട്ടി എന്നിവർ മരണസമയത്ത് റിയാദിലെ ആശുപത്രിയിൽ ഉണ്ടായിരുന്നു.

മുപ്പത് വർഷത്തോളമായി സഊദിയിൽ ഉള്ള അദ്ദേഹം രണ്ട് മാസം മുമ്പാണ് അവധി കഴിഞ് നാട്ടിൽ നിന്നെത്തിയത്.
ജിദ്ദ,റിയാദ്,ദമ്മാം എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുള്ള ഹനീഫക്ക് പ്രവാസലോകത്ത് വലിയ സൗഹൃദ ബന്ധങ്ങൾ ഉണ്ട്.

കെഎംസിസിയുടെ വേങ്ങരമണ്ഡലം കമ്മിറ്റി,മലപ്പുറം ജില്ല കമ്മിറ്റി സഊദിയിൽ വിവിധ പ്രവിശ്യ കളിലെ സെൻട്രൽ കമ്മിറ്റി എന്നിവിടങ്ങളിലെല്ലാം ഉന്നതമായ നേതൃ പദവികളിലിരുന്ന അദ്ദേഹം പൊതുസമൂഹത്തിൽ നിറഞ്ഞുനിന്ന സംഘാടകനും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യവുമായിരുന്നു.

നാട്ടിലും മറുനാട്ടിലും അദ്ദേഹം വിഭാവനം ചെയ്തു നടപ്പിലാക്കിയ വിവിധ പദ്ധതികൾ ജീവകാരുണ്യ സേവന രംഗത്ത് പുതിയ ആശയങ്ങൾക്കും കർമ്മങ്ങൾക്കും തുടക്കമാവുകയും സംഘടനാ തലത്തിലെ ഇതര ഘടകങ്ങൾക്ക് അനുകരണീയമാം വിധം മാതൃകാപരവുമായിരുന്നു.
സ്‌പോട്‌സ് രംഗത്തും അതീവ തല്പരനായിരുന്ന ഹനീഫ ദമ്മാം ഖാലിദിയ്യ സ്‌പോട്‌സ് ക്ലബ്ബിന്റ നേതൃത്വമായും പ്രവർത്തിച്ചിരുന്നു.
പരേതരായ നരിപ്പറ്റ ബീരാൻ-റുഖിയ ദമ്പതികളാണ് മാതാപിതാക്കൾ.
ഭാര്യ.സാജിദ.മക്കൾ.ശിബിലി,ശാനു, ശാലു.മുഹമ്മദ് ഹനീഫയുടെ നിര്യാണത്തിൽ കെഎംസിസി യുടെ വിവിധ ഘടകങ്ങൾ അനുശോചനം രേഖപ്പെടുത്തി.

Continue Reading

gulf

വിമാന കമ്പനിയുടെ അനാസ്ഥ; ഹാജിമാര്‍ വലയുന്നു

സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മം പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഹാജിമാരുടെ മടക്കയാത്രയില്‍ വിമാന കമ്പനിയുടെ അനാസ്ഥ മൂലം ഹാജിമാര്‍ വലയുന്നു.

Published

on

നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മം പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഹാജിമാരുടെ മടക്കയാത്രയില്‍ വിമാന കമ്പനിയുടെ അനാസ്ഥ മൂലം ഹാജിമാര്‍ വലയുന്നു. ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ യാത്ര ചെയ്തിട്ട് പോലും മടങ്ങിയെത്തുന്ന ഹാജിമാര്‍ക്ക് അവരുടെ ലഗേജുകള്‍ കൃത്യമായി എത്തിച്ചു കൊടുക്കാന്‍ പോലും കഴിയുന്നില്ല. മാത്രമല്ല ഷെഡ്യൂള്‍ ചെയ്ത സമയത്തില്‍ നിന്നും മണിക്കൂറുകള്‍ വൈകിയാണ് ഹജ്ജ് വിമാനങ്ങള്‍ നെടുമ്പാശ്ശേരിയില്‍ എത്തുന്നത്. ഇത് മൂലം ഹാജിമാരും അവരെ സ്വീകരിക്കാനെത്തുന്ന ബന്ധുക്കളും വലയുകയാണ് . വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലായി സഊദി എയര്‍ലൈന്‍സിന്റെ അഞ്ച് വിമാനങ്ങളാണ് ജിദ്ദയില്‍ നിന്നും ഹാജിമാരുമായി നെടുമ്പാശ്ശേരിയിലേക്ക് സര്‍വീസ് നടത്തിയത്.

ആദ്യ രണ്ട് വിമാനങ്ങള്‍ സമയക്രമം പാലിച്ചെങ്കിലും പിന്നീട് മൂന്ന് വിമാനങ്ങളും രണ്ട് മണിക്കൂറിലേറെ വൈകിയാണ് എത്തിയത്. ശനിയാഴ്ച വൈകീട്ട് 5.15 ന് എത്തേണ്ട വിമാനം 6.30 നും, ഞായറാഴ്ച വൈകീട്ട് 4.30 എത്തേണ്ട വിമാനം 6.15 നും, രാത്രി 7.40 ന്‍ എത്തേണ്ട വിമാനം 9.58 നുമാണ് എത്തിയത്. വടക്കന്‍ ജില്ലകളില്‍ നിന്നും മറ്റുമായി ഹാജിമാരെ സ്വീകരിക്കാനെത്തുന്ന ബന്ധുക്കളും നാട്ടുകാരും അടക്കമുള്ളവരും ഇത് മൂലം വലയുകയാണ്. വിമാനം തുടര്‍ച്ചയായി വൈകാനുള്ള കാരണവും ബന്ധപ്പെട്ടവര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മാത്രമല്ല ഞായറാഴ്ച്ച രാത്രി 9.58 ന് എത്തിയ വിമാനത്തിലെ 250 ഓളം ഹാജിമാരുടെ ലഗേജുകളും ലഭ്യമായിട്ടില്ല.

ഇവ അടുത്ത ദിവസം എത്തിച്ചു നല്‍കാമെന്നാണ് പറഞ്ഞിരുന്നതെങ്കിലും ഇന്നലെയും ലഗേജുകള്‍ എത്തിച്ചു നല്‍കിയിട്ടില്ല. ശനിയാഴ്ച എത്തിയ 100 ഓളം ഹാജിമാരുടെ ലഗേജുകളും ലഭിക്കാതെ വന്നിരുന്നു. ഇവ ഞായറാഴ്ച എത്തിച്ചു നല്‍കുകയാണ് ചെയ്തത്. സാധാരണ യാത്രാ വിമാനത്തിലെ യാത്രക്കാരുടെ ലഗേജുകള്‍ ഹജ്ജ് വിമാനത്തില്‍ കയാട്ടിക്കൊണ്ടുവന്നതാണ് ഹാജിമാരുടെ ലഗേജുകള്‍ എത്തിക്കുന്നതില്‍ വീഴ്ചയുണ്ടാകാന്‍ കാരണമെന്നാണ് വിവരം. ഹജ്ജ് വിമാനങ്ങളില്‍ ഇത്തരത്തില്‍ അനാസ്ഥയുണ്ടാകുന്നത് ഗുരുതരമായ വീഴ്ചയായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ചാര്‍ട്ടേര്‍ഡ് വിമാനങ്ങളിലെ യാത്രക്കാര്‍ ആയിട്ട് പോലും ഹാജിമാരോട് എയര്‍ലൈന്‍സ് അധികൃതര്‍ കാണിക്കുന്ന അനാസ്ഥയ്‌ക്കെതിരെ വ്യാപകമായ ആക്ഷേപം ഉയരുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റിയും മൗനം പാലിക്കുകയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. നാല് വര്‍ഷം മുന്‍പ് വരെ എയര്‍ ഇന്ത്യ നെടുമ്പാശ്ശേരിയില്‍ നിന്നും നടത്തിയ ഹജ്ജ് യാതൊരു ആക്ഷേപവും ഉണ്ടാകാതെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.