Connect with us

Sports

കോലി വിതച്ചു; ബൗളര്‍മാര്‍ കൊയ്തു; ഓസ്‌ട്രേലിയയെ എട്ടു റണ്‍സിന് തകര്‍ത്ത് ഇന്ത്യ

Published

on

നാഗ്പൂര്‍: ആവേശം അവസാന ഓവര്‍വരെ നീണ്ട രണ്ടാം ഏകദിനത്തില്‍ ഓസ്‌ട്രേലിയയെ എട്ടു റണ്‍സിന് തകര്‍ത്ത് ഏകദിന പരമ്പരയില്‍ 2-0 ന് മുന്നിലെത്തി. ടോസ് നഷ്ടമായി ബാറ്റ് ചെയ്യേണ്ടി വന്ന ഇന്ത്യ ക്യാപ്്ടന്‍ കോലിയുടെ 40-ാം ശതകത്തിന്റെ ബലത്തില്‍ 250 റണ്‍സെടുത്തപ്പോള്‍ സന്ദര്‍ശകര്‍ 49.3 ഓവറില്‍ 242 ന് എല്ലാവരും പുറത്തായി. ഇന്ത്യന്‍ ഇന്നിങ്‌സിനെ ഏറെക്കുറെ ഒറ്റക്ക് താങ്ങിനിര്‍ത്തിയ കോലിയാണ് (116) മാന്‍ ഓഫ് ദി മാച്ച്.

ടോസ് നേടി ഇന്ത്യയെ ബാറ്റിങ്ങിനു ക്ഷണിച്ച ഓസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ചിന്റെ കണക്കുകൂട്ടല്‍ ശരിവെക്കുന്ന തരത്തിലായിരുന്നു ആദ്യ ഓവറില്‍ തന്നെ ഓപണിങ് ബാറ്റ്‌സമാന്‍ രോഹിത് ശര്‍മയുടെ പുറത്താവല്‍. പാറ്റ് കമ്മിന്‍സിന്റെ ആറാം പന്തില്‍ ആദം സാംപക്ക് ക്യാച്ച് നല്‍കി സംപൂജ്യനായായിരുന്നു ഉപനായകന്റെ മടക്കം. തുടര്‍ന്ന് നായകന്‍ കോലിയുമായി ചേര്‍ന്ന് ശിഖര്‍ ധവാന്‍ ഇന്ത്യന്‍ സ്‌കോറിനു വേഗം കൂട്ടാന്‍ ശ്രമിച്ചെങ്കിലും മാക്‌സ്‌വെല്‍ എറിഞ്ഞ ഒന്‍പതാം ഓവറില്‍ എല്‍.ബി.ഡബ്ല്യു ആയി പുറത്തായി. 29 പന്തില്‍ നാല് ബൗണ്ടറികളോടെ 21 റണ്‍സ് ആയിരുന്നു ധവാന്റെ സമ്പാദ്യം.

രണ്ട് ഓപണര്‍മാരും കൂടാരം കയറിയിതിനു പിറകെ വന്ന റായ്ഡു കോലിയൊടൊപ്പം രക്ഷാപ്രവര്‍ത്തനത്തിനു ശ്രമിച്ചെങ്കിലും അധികം ആയുസുണ്ടായില്ല. സ്‌കോര്‍ 75ല്‍ നില്‍ക്കെ ലിയോണിന്റെ ബോളില്‍ എല്‍.ബി.ഡബ്ല്യു ആയി റായിഡു മടങ്ങി. 32 ബോളില്‍ രണ്ട് ബൗണ്ടറികളോടെ 18 റണ്‍സാണ് റായിഡുവിനു നേടാനായത്. തുടര്‍ന്നുവന്ന വിജയ് ശങ്കറാണ് ഇഴഞ്ഞുനീങ്ങിയ ഇന്ത്യന്‍ സ്‌കോറിനു വേഗം കൂട്ടിയത്.

ഒരു വശത്ത് നായകന്‍ കരുതിക്കളിച്ചപ്പോള്‍ ശങ്കര്‍ ആക്രമണ ചുമതല ഏറ്റെടുത്തു. ഇതിനിടയില്‍ 53 ബോളില്‍ കോലി അര്‍ധ സെഞ്ച്വറി കടന്നു. സ്‌കോര്‍ ശക്തമായ നിലയിലെത്തുമെന്നു തോന്നിച്ച ഘട്ടത്തില്‍ അപ്രതീക്ഷിതമായുണ്ടായ ശങ്കറിന്റെ റണ്‍ഔട്ട് ഇന്ത്യയ്ക്കു തിരിച്ചടിയായി. സാംപ എറിഞ്ഞ പന്തില്‍ കോലിയുടെ സ്‌ട്രൈറ്റ് ഹിറ്റ് ബൗളറുടെ കൈയില്‍ തട്ടി നോണ്‍ സ്‌ട്രൈക്ക് എന്‍ഡിലെ സ്റ്റംപ് തെറിപ്പിക്കുമ്പോള്‍ ശങ്കര്‍ ക്രീസിനു പുറത്തായിരുന്നു. 41 പന്തില്‍ അഞ്ച് ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 46 റണ്‍സാണ് വിജയ് നേടിയത്.

കഴിഞ്ഞ മത്സരത്തിലെ വിജയശില്‍പി കേദാര്‍ ജാദവിനു കാര്യമായ സംഭാവനകളൊന്നും നല്‍കാനായില്ല. 11 റണ്‍സുമായി സാംപയുടെ ബൗളില്‍ ഫിഞ്ചിന് ക്യാച്ച് നല്‍കി മടങ്ങി. ആറാമനായി ഇറങ്ങിയ ധോണി വന്നതു പോലെ മടങ്ങുകയും ചെയ്തു. സാംപയുടെ തന്നെ ബൗളില്‍ ഉസ്മാന്‍ ഖവാജയ്ക്ക് ക്യാച്ച് നല്‍കിയ സംപൂജ്യനായി ധോണി മ
ടങ്ങുമ്പോള്‍ ഇന്ത്യ സ്‌കോര്‍ ആറിന് 171.
തുടര്‍ന്ന് ഒന്നിച്ച കോലിയും രവീന്ദ്ര ജഡേജയും കരുതലോടെ കളിച്ച് സ്‌കോര്‍ 200 കടത്തി. പിറകെ കോള്‍ട്ടര്‍ നൈലിന്റെ പന്ത് അതിര്‍ത്തി കടത്തി കോലി നാല്‍പതാം ഏകദിന ശതകവും സ്വന്തമാക്കി.

അതിനിടെ, സ്‌കോര്‍ 238ല്‍ നില്‍ക്ക കമ്മിന്‍സിന്റെ പന്തില്‍ ഖവാജയ്ക്ക് ക്യാച്ച് നല്‍കി ജഡേജ മടങ്ങി. 40 ബൗളില്‍ 21 ആയിരുന്നു ജഡേജ സ്വന്തമാക്കിയത്. അധികം വൈകാതെ കോലിയും ഇന്നിങ്‌സ് അവസാനിപ്പിച്ചു. 120 പന്തില്‍ നാല് ബൗണ്ടറികളോടെ 116 റണ്‍സ് അടിച്ചെടുത്ത ക്യാപ്റ്റനെ കമ്മിന്‍സിന്റെ പന്തില്‍ സ്റ്റോയ്‌നിസ് പിടിച്ചു. തുടര്‍ന്നു വന്ന കുല്‍ദീപ് യാദവും ബുംറയും കാര്യമായൊന്നും ചെയ്യാനില്ലാതെ കൂടാരം പുല്‍കി.
ഓസ്‌ട്രേലിയന്‍ ബൗളര്‍മാരില്‍ 29ന് നാല് വിക്കറ്റ് പിഴുത പാറ്റ് കമ്മിന്‍സാണ് തിളങ്ങിയത്. സാംപ രണ്ടും കോള്‍ട്ടര്‍ നൈല്‍, മാക്‌സ്‌വെല്‍, ലയോണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

താരതമ്യേന എളുപ്പമെന്ന് തോന്നിച്ച സ്‌കോര്‍ തേടി ബാറ്റിങ് ആരംഭിച് ഓസീസിന് ഓപണര്‍മാര്‍ മികച്ച തുടക്കം നല്‍കിയെങ്കിലും അവസാനം വരെ ക്രീസില്‍ നില്‍ക്കാന്‍ മുന്‍നിരക്കാര്‍ ഇല്ലാത്തത് തിരിച്ചടിയായി. ഫിഞ്ച് (37), ഉസ്മാന്‍ ഖവാജ (38), പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ് (48), മാര്‍ക്കസ് സ്‌റ്റോയ്‌നിസ് (52) എന്നിവര്‍ തിളങ്ങിയെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യ മത്സരം പിടിച്ചെടുത്തു. ഡെത്ത് ഓവറുകളില്‍ ജസ്പ്രിത് ബുംറയുടെയും വിജയ് ശങ്കറിന്റെയും ബൗളിങ് ആണ് കൈവിടുമെന്ന് തോന്നിച്ച മത്സരത്തില്‍ ഇന്ത്യയെ തിരിച്ചെത്തിച്ചത്. കുല്‍ദീപ് 54 റണ്‍സിന് മൂന്നു വിക്കറ്റെടുത്തപ്പോള്‍ ബുംറ 29-ന് രണ്ടും വിജയ് ശങ്കര്‍ 15 ന് രണ്ടും വിക്കറ്റെടുത്തു. രവീന്ദ്ര ജഡേജയും കേദാര്‍ ജാദവും ഒാരോ വിക്കറ്റ് വീതം വീഴ്ത്തി.

ഓസീസിന് ജയിക്കാന്‍ 11 റണ്‍സ് വേണമായിരുന്ന അവസാന ഓവറില്‍ സ്‌റ്റോയ്‌നി സിനെയും ആദം സാംപയെയും പുറത്താക്കിയാണ് വിജയ് ടീമിനെ വിജയതീരമണിയിച്ചത്. ആദ്യപന്തില്‍ സ്റ്റോയ്‌നിസിനെ വിക്കറ്റിനു മുന്നില്‍ കുടുക്കിയ ശങ്കര്‍ മൂന്നാം പന്തില്‍ സാംപയുടെ കുറ്റി തെറിപ്പിക്കുകയായിരുന്നു.

News

ലണ്ടനിലെത്തി മഞ്ഞപ്പട

26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി.

Published

on

കൊച്ചി: 26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി. ഗോവയില്‍ നടന്ന റിലയന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്‌മെന്റ് ലീഗില്‍ റണ്ണേഴ്‌സ് അപ്പായാണ് ബ്ലാസ്‌റ്റേഴ്‌സ് നെക്സ്റ്റ് ജെന്‍ കപ്പിന് യോഗ്യത നേടിയത്. പ്രമുഖ പ്രീമിയര്‍ ലീഗ് ക്ലബ്ബുകളുടെ യൂത്ത് ടീമുകളെയാണ് ബ്ലാസ്‌റ്റേഴ്‌സ് നേരിടുന്നത്. ബെംഗളൂരു എഫ്‌സി, റിലയന്‍സ് ഫൗണ്ടേഷന്‍ യങ് ചാമ്പ്‌സ് എന്നീ ടീമുകളും ഇന്ത്യയില്‍ നിന്ന് മത്സരത്തിനുണ്ട്.

നിലവിലെ ചാമ്പ്യന്‍മാരായ ചെല്‍സി എഫ്‌സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, സതാംപ്ടണ്‍ എഫ്‌സി എന്നിവയാണ് ഇംഗ്ലീഷ് ടീമുകള്‍. അണ്ടര്‍ 21 താരങ്ങളാണ് ബ്ലാസ്‌റ്റേഴ്‌സിനായി ബൂട്ടണിയുന്നത്. രണ്ട് അണ്ടര്‍ 23 താരങ്ങളും ടീമിലുണ്ട്. പ്രീമിയര്‍ ലീഗും ഇന്ത്യന്‍ സൂപ്പര്‍ലീഗും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് നെക്സ്റ്റ് ജെന്‍ കപ്പ് സംഘടിപ്പിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് ടീം: സച്ചിന്‍ സുരേഷ്, മുഹമ്മദ് മുര്‍ഷിദ്, മുഹീത് ഷബീര്‍ ഖാന്‍, മുഹമ്മദ് ബാസിത്, ഹോര്‍മിപാം റൂയിവാ, ബിജോയ് വി, തേജസ് കൃഷ്ണ, മര്‍വാന്‍ ഹുസൈന്‍, ഷെറിന്‍ സലാറി, അരിത്ര ദാസ്, മുഹമ്മദ് ജാസിം, ജീക്‌സണ്‍ സിങ്, ആയുഷ് അധികാരി, ഗിവ്‌സണ്‍ സിങ്, മുഹമ്മദ് അസര്‍, മുഹമ്മദ് അജ്‌സല്‍, മുഹമ്മദ് അയ്‌മെന്‍, നിഹാല്‍ സുധീഷ്. തോമക് ഷ്വാസാണ് മുഖ്യ പരിശീലകന്‍. ടി.ജി പുരുഷോത്തമന്‍ സഹപരിശീലകന്‍.

Continue Reading

News

ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം; ജയിച്ചാല്‍ പരമ്പര

ആദ്യ ഏകദിനത്തില്‍ കേവലം നാല് റണ്‍സിന് ഭാഗ്യത്തിന് രക്ഷപ്പെട്ട ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം.

Published

on

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ആദ്യ ഏകദിനത്തില്‍ കേവലം നാല് റണ്‍സിന് ഭാഗ്യത്തിന് രക്ഷപ്പെട്ട ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം. രാത്രി ഏഴിന് ആരംഭിക്കുന്ന മല്‍സരത്തില്‍ ജയിച്ചാല്‍ ശിഖര്‍ ധവാന്റെ സംഘത്തിന് പരമ്പര സ്വന്തമാക്കാം. പക്ഷേ ആദ്യ മല്‍സരത്തില്‍ തന്നെ വിന്‍ഡീസ് ഇന്ത്യയെ ഞെട്ടിച്ച സാഹചര്യത്തില്‍ ധവാന്റെ സംഘത്തിന് മുന്‍ കരുതല്‍ നന്നായി വേണ്ടി വരും. ആദ്യ മല്‍സരത്തില്‍ വന്‍ സ്‌ക്കോര്‍ ഉയര്‍ത്തിയിരുന്നു ഇന്ത്യ. നായകന്‍ ധവാന്‍ സ്വന്തമാക്കിയ 97 റണ്‍സ്, സഹ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, മൂന്നാമനായ ശ്രേയാംസ് അയ്യര്‍ എന്നിവരുടെ അര്‍ധ ശതകങ്ങള്‍ എന്നിവയെല്ലാം സഹായമായപ്പോള്‍ ഏഴ് വിക്കറ്റിന് 308 റണ്‍സ്.

പക്ഷേ മറുപടിയില്‍ വിന്‍ഡീസ് 305 ലെത്തി. ഓപ്പണര്‍ ഷായ് ഹോപ്പിനെ (7) മുഹമ്മദ് സിറാജ് പെട്ടെന്ന് പുറത്താക്കിയെങ്കിലും കൈല്‍ മേയേഴ്‌സ്, ഷംറോ ബ്രുക്‌സ് എന്നിവര്‍ തകര്‍ത്തടിച്ചു. അപാര ഫോമിലായിരുന്നു മേയേഴ്‌സ്. 10 ബൗണ്ടറികളും ഒരു സിക്‌സറും ഉള്‍പ്പെടെ ഗംഭീര ഇന്നിംഗ്‌സ്. ബ്രൂക്‌സാവട്ടെ കൂറ്റനടികള്‍ക്ക് നിന്നില്ല. പക്ഷേ ന്നായി പിന്തുണച്ചു. ഈ സഖ്യത്തെ ഷാര്‍ദുല്‍ ഠാക്കൂര്‍ പുറത്താക്കുമ്പോഴേക്കും നല്ല അടിത്തറ കിട്ടിയിരുന്നു ആതിഥേയര്‍ക്ക്. ബ്രൂക്‌സ് പുറത്തായ ശേഷമെത്തിയ ബ്രാന്‍ഡണ്‍ കിംഗും പൊരുതി നിന്നതോടെ ഇന്ത്യ വിറക്കാന്‍ തുടങ്ങി. ബൗളര്‍മാര്‍ തെറ്റുകള്‍ ആവര്‍ത്തിച്ചു. പന്തുകള്‍ അതിര്‍ത്തിയിലേക്ക് പായാന്‍ തുടങ്ങി. മേയേഴ്‌സിനെ സഞ്ജു സാംസണിന്റെ കരങ്ങളിലെത്തിച്ച് ഷാര്‍ദുല്‍ തന്നെയാണ് മല്‍സരത്തിലേക്ക് ടീമിനെ തിരികെ കൊണ്ടുവന്നത്. 189 റണ്‍സിലായിരുന്നു മേയേഴ്‌സിന്റെ മടക്കം. ഫോമിലുള്ള നായകന്‍ നിക്കോളാസ് പുരാനെ സിറാജ് രണ്ടാം വരവില്‍ മടക്കിയതോടെ ആവേശമായി. യൂസവേന്ദ്ര ചാഹല്‍ റോവ്മാന്‍ പവലിനെ (6) വേഗം മടക്കി. പക്ഷേ അപ്പോഴും വാലറ്റത്തില്‍ അഖില്‍ ഹുസൈന്‍ (32 നോട്ടൗട്ട്), റോമാരിയോ ഷെപ്പേര്‍ഡ് എന്നിവര്‍ അവസാനം വരെ പൊരുതി.

Continue Reading

News

കളി കാര്യവട്ടത്ത്; മല്‍സരം സെപ്തംബര്‍ 28ന്

ഓസ്‌ട്രേലിയയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തേക്ക്.

Published

on

മുംബൈ: ഓസ്‌ട്രേലിയയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തേക്ക്. ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 പരമ്പരയിലെ ഒരു മല്‍സരം തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലായിരിക്കും.

സെപ്തംബര്‍ 28 നാണ് അങ്കം. ലോകകപ്പിന് മുമ്പ് ഓസ്‌ട്രേലിയന്‍ ടി-20 സംഘം ഇന്ത്യയിലെത്തുന്നുണ്ട്. മൊഹാലി (സെപ്തംബര്‍ 20,) നാഗ്പ്പൂര്‍ (സെപ്തംബര്‍ 23), ഹൈദരാബാദ് (സെപ്തംബര്‍ 25) എന്നിവിടങ്ങളലായിരിക്കും ഈ മല്‍സരങ്ങള്‍. ഇതിന് ശേഷമായിരിക്കും ദക്ഷിണാഫ്രിക്ക വരുന്നത്. ആദ്യ മല്‍സരം തിരുവനന്തപുരത്തും രണ്ടാംമല്‍സരം ഗോഹട്ടിയിലും (ഒക്ടോബര്‍ 01), മൂന്നാം മല്‍സരം ഇന്‍ഡോറിലുമായിരിക്കും (ഒക്ടോബര്‍ 3). ഈ പരമ്പരക്ക് ശേഷം മൂന്ന് മല്‍സര ഏകദിന പരമ്പരയിലും ദക്ഷിണാഫ്രിക്ക കളിക്കും. റാഞ്ചി (ഒക്ടോബര്‍ 6), ലക്‌നൗ (ഒക്ടോബര്‍ 9), ഡല്‍ഹി (ഒക്ടോബര്‍ 3) എന്നിവിടങ്ങളിലാണ് ഈ മല്‍സരം. കോവിഡ് കാലത്ത് കളിക്കാന്‍ കഴിയാതിരുന്ന പരമ്പരയാണ് ക്രിക്കറ്റ് ബോര്‍ഡ് ഇപ്പോള്‍ റീ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

2019 ലാണ് അവസാനമായി തിരുവനന്തപുരത്ത് ഒരു രാജ്യാന്തര മല്‍സരം നടന്നത്. ഡിസംബര്‍ എട്ടിന് നടന്ന ആ മല്‍സരത്തില്‍ വിരാത് കോലിയുടെ ഇന്ത്യയെ വിന്‍ഡീസ് തറപറ്റിച്ചിരുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.