Connect with us

Video Stories

സംസ്‌കാര സംഗമ ഭൂമിയില്‍ സാഭിമാനം

Published

on

 

ചരിത്രമുഹൂര്‍ത്തമാണിത്്. ബഹുഭാഷാ-സംസ്‌കാരങ്ങളുടെ സംഗമഭൂമിയായ പാലക്കാട്ടുനിന്ന് ചന്ദ്രിക പ്രസിദ്ധീകരണമാരംഭിച്ചിരിക്കുന്നു. ചന്ദ്രികയുടെ പതിമൂന്നാമത് എഡിഷനായി, പാലക്കാട്ടുകാരുടെ സ്വന്തം ചന്ദ്രികയായി. ടിപ്പുസുല്‍ത്താന്റെയും, കുഞ്ചന്‍നമ്പ്യാരൂടെയും എം.ടിയൂടെയും ഒ.വി വിജയന്റെയും ജീവിത യാത്രയുടെ മുദ്രകള്‍ പതിഞ്ഞ മലയാണ്മയുടെ ഹൃദയ ഭൂമിയില്‍, ആശയ സമ്പത്തിന്റെയും ആത്മാഭിമാനത്തിന്റെയും അക്ഷരത്തലയെടുപ്പോടെ ചന്ദ്രിക വീണ്ടുംവരുന്നു, കൂടുതല്‍ ഉള്ളടക്കത്തോടെയും പുതുമോടിയോടെയും. കൂടുതല്‍ അരികത്തേക്ക്, കൂടുതല്‍ ആത്മവിശ്വാസത്തോടെ. അന്യായങ്ങളോട് കലഹിച്ചും സമൂഹത്തിന് അര്‍ഹമായത് നേടിക്കൊടുക്കുമെന്നുള്ള ദൃഢപ്രതിജ്ഞ പുതുക്കിക്കൊണ്ടും ആ വിശ്വാസം പരസ്പരം പകര്‍ന്നുനല്‍കിക്കൊണ്ടും.
എട്ടരപതിറ്റാണ്ടോളംമുമ്പ്് 1934 മാര്‍ച്ച് 26 ലെ ബലിപെരുന്നാള്‍ സുദിനത്തില്‍ തലശ്ശേരിയില്‍ ഉദയം ചെയ്ത അധ:സ്ഥിത-പിന്നാക്ക പതിതകോടികളുടെ ജിഹ്വ ഇപ്പോള്‍ കേരളത്തിന്റെ നെല്ലറകൂടിയായ പാലക്കാട്ടേക്ക് വരുമ്പോള്‍ ഇതിഹാസഭൂമിയില്‍ മറ്റൊരു ചരിത്രദൗത്യംകൂടിനിറവേറപ്പെടുകയാണ്. ബലിപെരുന്നാളിന്റെ രണ്ടാംദിനത്തില്‍ അത്യന്തം ലളിതവും അതേസമയം പ്രൗഢഗംഭീരവുമായി മലപ്പുറം പാണക്കാട്ട് നടന്ന ഊഷ്മളമായ ചടങ്ങിലാണ് മുസ്‌ലിംലീഗ് സംസ്ഥാന അദ്ധ്യക്ഷനും ചന്ദ്രിക മാനേജിങ് ഡയറക്ടറുമായ സയ്യിദ് ഹൈദരലിശിഹാബ് തങ്ങള്‍ പാലക്കാട് -കോയമ്പത്തൂര്‍ പതിപ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ചന്ദ്രികയുടെ ആശയഗംഭീരവും വിവരസാങ്കേതികവുമായ കുതിപ്പിന്റെ പാന്ഥാവിലെ പുതുനാഴികക്കല്ലാണിത്. എഴുപത്തൊന്നാം സ്വാതന്ത്ര്യദിനത്തില്‍ പാലക്കാട്ടുവെച്ച് നടത്താന്‍ നിശ്ചയിച്ചിരുന്ന ഉദ്ഘാടന പരിപാടി സംസ്ഥാനം നൂറ്റാണ്ടിനിടെ നേരിട്ട കൊടുംപ്രളയത്തിന്റെ, ഇരുന്നൂറില്‍പരം മനുഷ്യരുടെ ജീവഹാനിയുടെ പശ്ചാത്തലത്തില്‍ കേരള നാടിന്റെ പുനര്‍നിര്‍മാണത്തിന് കൈകോര്‍ക്കാനുള്ള ആഹ്വാനം കേട്ട് ആഘോഷപ്പൊലിമയാര്‍ന്ന ചടങ്ങുകളും പ്രചാരണ ഘോഷങ്ങളും മാറ്റിവെച്ച് അതീവ ലളിതമായി നിര്‍വഹിക്കുകയായിരുന്നു. ചന്ദ്രികയുടെ അഭ്യുദയകാംക്ഷികളെല്ലാം ഈ സാഹചര്യത്തിലെ പരിപാടി മാറ്റത്തെ ഔചിത്യപൂര്‍വം ഉള്‍ക്കൊള്ളുകയും അഭിവാദ്യം നേരുകയും ചെയ്തു. ഉദ്ഘാടന ചടങ്ങ് രാഷ്ട്രീയ-സാമൂഹികപൊതുമണ്ഡലങ്ങളിലെ പ്രമുഖരുടെയും പഴയതും പുതിയതുമായ തലമുറകളുടെയും സംഗമവേദിയായി.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ നെല്ലുല്‍പാദിപ്പിക്കുന്ന ജില്ല എന്നതിനുപുറമെ പരമ്പരാഗതമായ കാരണങ്ങളാലും ഭൂശാസ്ത്രപ്രത്യേകതകള്‍കൊണ്ടും വിവിധ സമുദായങ്ങള്‍ക്കും സംസ്‌കാരങ്ങള്‍ക്കും അന്നമൂട്ടിയ മണ്ണാണ് പാലക്കാട്. മാപ്പിളമാരും റാവുത്തര്‍മാരും പഠാണികളും തമിഴ് ബ്രാഹ്മണരുമൊക്കെ തോളോടുതോള്‍ ചേര്‍ന്ന് വിയര്‍പ്പൊഴുക്കിയ നിളാനദിക്കര. അവിഭക്തപാലക്കാട് ജില്ല ഉള്‍പെടുന്ന മലബാര്‍ പ്രവിശ്യയില്‍നിന്നാണ് ഇന്നത്തെ തമിഴ്‌നാടായ പഴയ മദ്രാസ് നിയമസഭയിലേക്ക് മതന്യൂനപക്ഷസമുദായത്തില്‍നിന്ന് നിരവധി അംഗങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടത്. മുസ്്‌ലിംലീഗിനെ ഇന്ത്യയില്‍ നിലനിര്‍ത്താന്‍ തീരുമാനിച്ചതിനുശേഷം ആദ്യമായി ഖാഇദേമില്ലത്ത് ഇസ്്മായില്‍സാഹിബ് പാലക്കാടിന്റെ അതിര്‍ത്തിപ്രദേശമായ പുതുനഗരത്തില്‍ വന്ന് ഉയര്‍ത്തിയ ഹരിതപതാക ഇന്ന് അതിരുകളില്ലാതെ കേരളത്തിലും രാജ്യത്താകെയും പാറിപറക്കുന്നു. ഇവിടെതന്നെയാണ് തൊഴിലാളി യൂണിയനടക്കമുള്ള കരുത്തുറ്റ പ്രസ്ഥാനങ്ങള്‍ നട്ടുപിടിപ്പിച്ചതും. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ മതിയായ അക്ഷരജ്ഞാനംപോലുമില്ലാതിരുന്ന നിര്‍ഭാഗ്യരും നിത്യദരിദ്രരുമായ സമൂഹത്തെ പ്രബുദ്ധമാക്കിയും സ്വപ്‌ന സാക്ഷാല്‍ക്കാരങ്ങളിലേക്കുയര്‍ത്തിയുമാണ് അവരുടെ പരിദേവനങ്ങളെയൊക്കെയും വെളുത്ത പ്രതലത്തിലെ കറുത്ത മഷിയിലാക്കിക്കൊണ്ട് അധികാരത്തിന്റെ കോട്ടകൊത്തങ്ങളിലേക്ക് ചന്ദ്രിക തൂലിക ചലിപ്പിച്ചത്. അക്ഷരങ്ങള്‍ അഗ്നിസ്ഫുലിംഗങ്ങളായ ദിനരാത്രങ്ങള്‍. ഈ പത്രം മുസ്്‌ലിംലീഗ് അടക്കമുള്ള പിന്നാക്ക ന്യൂനപക്ഷ പ്രസ്ഥാന നേതാക്കളുടെ പടവാളും പടച്ചട്ടയുമായതും കേരളത്തിന്റെ നവോത്ഥാനചരിത്രത്തില്‍ നിര്‍ണായകമായ ഭാഗഭാക്കായതും മറ്റൊന്നും കൊണ്ടല്ല. കേരള നവോത്ഥാന നായകരിലൊരാളായ സീതിസാഹിബ് അടക്കം പലരും നേരിട്ടും ചന്ദ്രികയുടെ പുറങ്ങളിലൂടെയും പതിതജനകോടികളുമായി ഹൃദയത്തിന്റെ ഭാഷയില്‍ സംവദിച്ചു. വെള്ളപ്പട്ടാളത്തിന്റെയും ഭൂ ജന്മിമാരുടെയും നുകങ്ങള്‍ക്കുള്ളില്‍ കഴിയാന്‍ വിധിക്കപ്പെട്ടതു മുതല്‍ മലബാര്‍ കലാപാനന്തരകാലത്ത് പിറന്ന മണ്ണുപോലും അന്യാധീനപ്പെട്ട പശ്ചാത്തലത്തില്‍ ദരിദ്ര ലക്ഷങ്ങളുടെയും കര്‍ഷകരുടെയും തൊഴിലാളികളുടെയും കച്ചവടക്കാരുടെയും ആശ്രയബിന്ദുവായി ചന്ദ്രിക. പിന്നീട് തൊഴില്‍ തേടി അവര്‍ മണലാരണ്യങ്ങളിലേക്ക് പോയപ്പോഴും വിരല്‍തുമ്പില്‍ പിടിച്ച് കൂടെനിന്നു, നില്‍ക്കുന്നു.
തനിക്ക് ആദ്യമായി കിട്ടിയ എഴുത്തിന്റെ പ്രതിഫലം ചന്ദ്രികയില്‍നിന്നാണെന്നു പറയുന്നതില്‍ അഭിമാനിക്കുന്ന ജ്ഞാനപീഠജേതാവ് എം.ടി വാസുദേവന്‍നായര്‍ മുതല്‍ സാംസ്‌കാരിക-മാധ്യമലോകത്തെ പല പ്രമുഖരുടെയും എഴുത്തുതൊട്ടിലുമായിരുന്നു ചന്ദ്രിക. എണ്ണമറ്റ രചനകളുടെയും പ്രതിഭകളുടെയും പ്രസ്ഥാനങ്ങളുടെയും വ്യക്തികളുടെയും പൊതുമണ്ഡലത്തിലെയും മതസാമൂഹികരംഗങ്ങളിലെയും സ്ഥാപനങ്ങളുടെയും ഇന്ധനമായി അത് നിലകൊള്ളുന്ന പതിതകോടികളുടെ പുനരുത്ഥാനത്തിനുള്ള നിലപാട് തറയായി ചന്ദ്രിക. മലപ്പുറം ജില്ലയും കോഴിക്കോട് ഫാറൂഖ്‌കോളജും കാലിക്കറ്റ് സര്‍വകലാശാലയും കരിപ്പൂര്‍ വിമാനത്താവളവുമൊക്കെ ആ നീണ്ട പട്ടികയിലെ വിരലിലെണ്ണാവുന്നവ മാത്രം. തീവ്രവര്‍ഗീയതയുടെ സമകാലികത്തിലും ചന്ദ്രികയുടെ പ്രതിരോധമാണ് വൈകാരിക വിക്ഷോഭങ്ങളിലേക്ക് ഇടംതിരിഞ്ഞു പോകുമായിരുന്ന ഒരു സമൂഹത്തെ സംയമനത്തിന്റെ നേര്‍വഴിയില്‍ പിടിച്ചുനിര്‍ത്തിയത്. ഇതിനൊക്കെ പ്രതിഭയും പ്രയത്‌നവും പകര്‍ന്ന കെ.എം. സീതി സാഹിബ്, സത്താര്‍ സേട്ട് സാഹിബ്, സി.പി. മമ്മുക്കേയി, എ.കെ. കുഞ്ഞിമായിന്‍ ഹാജി, സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍, പി.എം.എസ്.എ പൂക്കോയ തങ്ങള്‍, സി.എച്ച്. മുഹമ്മദ്‌കോയ, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ തുടങ്ങി ചന്ദ്രികയുടെ സാരഥ്യം വഹിച്ച അസംഖ്യം പൂര്‍വസൂരികളെ നന്ദിപൂര്‍വം സ്മരിക്കട്ടെ. തൊട്ടടുത്ത തമിഴ്‌നാട്ടിലെ കോയമ്പത്തൂരടക്കമുള്ള വ്യാവസായികപട്ടണങ്ങളിലേക്കുകൂടിയാണ് പാലക്കാട്ടെ ചന്ദ്രിക ഇനിയെത്തുക. മതന്യൂനപക്ഷപിന്നാക്ക ജനതയുടെ ആവേശമായ ചന്ദ്രികയുടെ ചിരപ്രശോഭിതമായ ഉന്നതിക്ക്് സര്‍വവിധ അകമഴിഞ്ഞ പിന്തുണയും പാലക്കാട്ടെയും തമിഴ്‌നാട്ടിലെയും രാജ്യത്തും ലോകത്താകെയുമുള്ള മതേതര ജനവിഭാഗങ്ങളില്‍ നിന്ന് പത്രബന്ധുക്കളില്‍ നിന്ന് തുടര്‍ന്നും ലഭിക്കുമെന്ന ശുഭപ്രതീക്ഷയോടെ.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.