Connect with us

columns

ആ മരണ മൊഴിക്ക് നീതിയുടെ ഉത്തരം വേണം

ഹാഥ്‌റസ്- ഉത്തര്‍പ്രദേശിലെ കാര്‍ഷിക ജില്ല ഇന്ന് ഇന്ത്യയുടെ കണ്ണിലെ കണ്ണുനീര്‍ തുള്ളിയാണ്. മനുഷ്യര്‍ക്കിടയിലെ തുല്യത എന്ന ആണിക്കല്ലില്‍ അതിശക്തമാംവിധം ബന്ധിക്കപ്പെട്ട ഒരു രാഷ്ട്ര സങ്കല്‍പം അതിന്റെ സംരക്ഷകരാവേണ്ടവരുടെ കൈകൊണ്ട്തന്നെ എത്ര അപകടപ്പെടുത്തപ്പെട്ടു എന്നതിന്റെ ഏറ്റവും പുതിയ അടയാളമാണ്

Published

on

 

സി.കെ സുബൈര്‍

ഹാഥ്‌റസ്- ഉത്തര്‍പ്രദേശിലെ കാര്‍ഷിക ജില്ല ഇന്ന് ഇന്ത്യയുടെ കണ്ണിലെ കണ്ണുനീര്‍ തുള്ളിയാണ്. മനുഷ്യര്‍ക്കിടയിലെ തുല്യത എന്ന ആണിക്കല്ലില്‍ അതിശക്തമാംവിധം ബന്ധിക്കപ്പെട്ട ഒരു രാഷ്ട്ര സങ്കല്‍പം അതിന്റെ സംരക്ഷകരാവേണ്ടവരുടെ കൈകൊണ്ട്തന്നെ എത്ര അപകടപ്പെടുത്തപ്പെട്ടു എന്നതിന്റെ ഏറ്റവും പുതിയ അടയാളമാണ്. സംഘ്പരിവാറിനു രാഷ്ട്രീയ അധികാരമുള്ള ഒരിന്ത്യയില്‍ ഇതു പ്രതീക്ഷിച്ചതാണ്, നമ്മെ പോലെ ഫാസിസ്റ്റ്‌വിരുദ്ധ രാഷ്ട്രീയം പറയുന്നവര്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയതാണ്. പക്ഷേ അതിനെയൊക്കെ തീവ്ര ഹിന്ദുത്വവും സൈനിക ദേശീയതയും സമാസമം ചേര്‍ത്ത രാഷ്ട്രീയ സാംസ്‌കാരിക യുദ്ധത്തിലൂടെ തല്‍ക്കാലത്തേക്കു ജയിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അങ്ങിനെ നേടിയെടുത്ത രാഷ്ട്രീയ അധികാരം ആര്‍.എസ്.എസിന്റെ പ്രഖ്യാപിത ലക്ഷ്യമായ ഹിന്ദുത്വ രാഷ്ട്രത്തിന്റെ നിര്‍മ്മിതിക്കുവേണ്ടി എങ്ങനെ പ്രവര്‍ത്തിക്കും എന്നതിന്റെ ഒന്നാന്തരം ദൃഷ്ടാന്തമാണ് ഇന്നത്തെ യു.പി. മുസ്‌ലിം, ദലിത്, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍, ആര്‍. എസ്.എസിനെതിരെ മതേതരത്വത്തിന്റെ ഭാഷ സംസാരിക്കുന്നവര്‍, ശത്രു എന്ന് ഫാസിസം പ്രഖ്യാപിക്കപ്പെട്ടവര്‍ ഒന്നൊഴിയാതെ ഓരോ ദിവസവും ഇടതടവില്ലാതെ അക്രമിക്കപ്പെടുന്ന ഇടമാണ് യു.പി. ഉത്തര്‍പ്രദേശ് എന്ന നിയമങ്ങളും ഭരണഘടനയുമില്ലാത്ത വെള്ളരിക്കാ പട്ടണത്തിന്റെ വന്യ മുഖമാണ് ഹാഥ്‌റസ് എന്ന പിന്നോക്ക ജില്ല.
ആ ദലിത് പെണ്‍കുട്ടിക്ക് നീതിയാവശ്യപ്പെട്ട് മുസ്‌ലിംലീഗ് പ്രഖ്യാപിച്ച ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കുടുംബത്തെ നേരില്‍കണ്ട് പിന്തുണ പ്രഖ്യാപിക്കണമെന്ന് തീരുമാനിച്ചത് മുസ്‌ലിംലീഗ് ദേശീയ കമ്മിറ്റിയാണ്. കേവലമായ സ്ത്രീ പീഡനമോ ബലാല്‍സംഗമോ അല്ല ഹാഥ്‌റസില്‍ നടന്നത്. ബലാല്‍സംഗത്തെ യുദ്ധ തന്ത്രമായി കാണുന്ന പ്രത്യയശാസ്ത്രം അതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ട്തന്നെയാണ് ആ കുടുംബത്തെ നേരില്‍ കണ്ട് പിന്തുണ അറിയിക്കേണ്ടത് രാഷ്ട്രീയ ബാധ്യതയാണെന്ന് പാര്‍ട്ടി വിലയിരുത്തിയത്.
കുടുംബത്തോടൊപ്പമാണ് സെപ്തംബര്‍ 14ന് അവള്‍ വീടിനു തൊട്ടടുത്തുള്ള വയലില്‍ പുല്ലരിയാന്‍ പോയത്. ഉത്തര്‍പ്രദേശിലെ സവര്‍ണ സമൂഹമായ താക്കൂറുകള്‍ക്ക് അപ്രമാദിത്വമുള്ള സാമൂഹ്യ ഘടനയാണ് ഗ്രാമത്തിലേക്ക്. എല്ലാ അര്‍ത്ഥത്തിലും അരികുവല്‍ക്കരിക്കപ്പെട്ട അവിടുത്തെ ദലിത് വിഭാഗമായ വാത്മീകി സമുദായാംഗങ്ങളാണ് അവളുടെ കുടുംബം. യു.പിയില്‍ എത്രയോ കാലമായി നീറിപ്പുകയുന്ന ജാതി ഭ്രാന്താണ് ബലാല്‍സംഗത്തിനു പിന്നില്‍ ഉണ്ടായിരുന്നതെന്ന് മനസിലാക്കാന്‍ കുട്ടിക്കേറ്റ പരിക്കുകളെ കുറിച്ച് വായിച്ചാല്‍ മതി. നാവരിഞ്ഞ്, നട്ടെല്ലുതകര്‍ത്ത്, കൈകാലുകള്‍ ഒടിച്ച് രക്തംവാര്‍ന്നനിലയില്‍ മൃതപ്രായയായിട്ടാണ് അവളെ കണ്ടെത്തിയത്. രണ്ടാഴ്ചക്കു ശേഷം ഡല്‍ഹിയില്‍ ഉത്തര്‍പ്രദേശിന്റെ നിര്‍ഭയ മരണപ്പെട്ടു. പിന്നീടാണ് യോഗി ഭരണകൂടത്തിന്റെ എല്ലാ ക്രൂരതയും ലോകം കണ്ടത്. ആരോരുമറിയാതെ മൃഗത്തിന്റെ മൃതശരീരത്തിനു നല്‍കേണ്ട മാന്യതപോലും നല്‍കാതെ അവളെ വീടിനടുത്തുള്ള വയലിലിട്ട് ദഹിപ്പിച്ചു. ബലാല്‍സംഗം നടന്നിട്ടില്ല എന്നായി പൊലിസിന്റെ അടുത്ത വാദം. ശരീരത്തില്‍ പുരുഷ ബീജം കണ്ടെത്തിയിട്ടില്ല എന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. ബലാല്‍സംഗം തെളിയിക്കാന്‍ പുരുഷ ബീജം വേണമെന്ന് പറഞ്ഞ പൊലീസ് ഉദ്യോഗസ്ഥനെ ആ നിമിഷം പുറത്താക്കണം. ഇതിനിടയില്‍ താന്‍ പീഡിപ്പിക്കപ്പെട്ടു എന്ന് ആശുപത്രി കിടക്കയില്‍കിടന്ന് അവള്‍ പറയുന്ന വീഡിയോ പുറത്ത്‌വന്നു. ആശുപത്രിയിലെ ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. പ്രതികളെ അറസ്റ്റ് ചെയ്തപ്പോള്‍ താക്കൂര്‍ സമുദായത്തെ വേട്ടയാടുന്നു എന്നാരോപിച്ച് 400 ലധികം പേര്‍ പങ്കെടുത്ത യോഗം വിളിച്ചത് ബി.ജെ.പി മുന്‍ എം.എല്‍.എ രാജ്‌വീര്‍ പെഹല്‍വാന്റെ വസതിയില്‍. ഇരക്കു നീതി ലഭിക്കണം എന്നാവശ്യപ്പെട്ട ബി.ജെ.പിയുടെ ദലിത് എം.പിമാരായ കൗശല്‍ കിഷോര്‍, ഉപേന്ദ്ര റനൗട്ട് അടക്കമുള്ളവരെയും സംഘികള്‍ ശകാരിച്ചു. ബി.ജെ.പി സവര്‍ണ മേധാവിത്വത്തിന്റെ മാത്രം പാര്‍ട്ടിയാണെന്നും ഹിന്ദു എന്ന പൊതു സാമുദായികതയെ ഒരുനിലക്കും അംഗീകരിക്കുന്നവരല്ല അവര്‍ എന്നും വ്യക്തമാക്കുന്ന സംഭവങ്ങളുടെ ഘോഷയാത്ര തന്നെ ചൂണ്ടിക്കാട്ടാനാവും.
‘ഡല്‍ഹി ആഗ്ര ഹൈവേയില്‍ ആഗ്രക്ക് 60 കിലോമീറ്റര്‍ മുന്നേ റായയില്‍ നിന്ന് മഥുര ഹഥ്‌റേസ് റോഡില്‍ വരണം, ഞങ്ങള്‍ വഴിയില്‍ കാത്ത് നില്‍ക്കും’ ഇതാണ് യു.പി യൂത്ത്‌ലീഗ് സംസ്ഥാന നേതൃത്വം പറഞ്ഞത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നേതൃത്വം കൊടുത്ത കോണ്‍ഗ്രസ് പ്രതിനിധി സംഘത്തെ തടയാന്‍ സര്‍വസന്നാഹങ്ങളും യു.പി പൊലിസ് ഒരുക്കിയതും അത് ഭേദിച്ച് അവര്‍ മുന്നോട്ട്‌പോയതും ദേശീയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ഡെറിക് ഒബ്രിയാനെ യു.പി പൊലീസ് തള്ളിവീഴ്ത്തി. അവിടെയെത്തുന്ന രാഷ്ട്രീയ നേതാക്കളെ ശത്രുരാജ്യത്തിന്റെ സൈനികരെ കൈകാര്യം ചെയ്യുംപോലെ യുദ്ധ സന്നാഹങ്ങളൊരുക്കിയാണ് അവര്‍ തടയുന്നത്. പെണ്‍കുട്ടിയുടെ വസതിയില്‍നിന്ന് രണ്ട് കിലോമീറ്റര്‍ ദൂരെ പൊലിസ് കൂറ്റന്‍ ബാരിക്കേഡുകളുയര്‍ത്തിയിട്ടുണ്ട്. ഞങ്ങള്‍ അവിടെയെത്തിയ ഉടന്‍ വഴിയാത്രക്കാര്‍ക്കുവേണ്ടി ഒഴിവാക്കി ഇട്ട വഴി കൂടി അവര്‍ അടച്ചു. അതുവരെ അലസമായിരുന്ന പൊലീസുകാര്‍ സജ്ജരായി. സ്വയം പരിചയപ്പെടുത്തി സന്ദര്‍ശനോദ്ദേശ്യം പറഞ്ഞതോടെ അനുവദിക്കാനാവില്ല എന്നായിരുന്നു മറുപടി. നക്‌സലുകള്‍ വരുന്നു, തീവ്രവാദികള്‍ വരുന്നു, കുടുംബത്തിന് സുരക്ഷാഭീഷണിയുണ്ട് പരുക്കന്‍ സ്വഭാവത്തില്‍ പൊലീസ് വാദങ്ങള്‍ തുടരുകയാണ്. കുടുംബത്തെ കാണാനും സംസാരിക്കാനും പിന്തുണ അറിയിക്കാനും ജനാധിപത്യപരമായ എല്ലാ അവകാശങ്ങളുമുണ്ട് അതു കൊണ്ട് അനുവദിച്ചേ പറ്റു എന്ന കര്‍ശന നിലപാട് സ്വീകരിച്ചതോടെ പൊലീസ് അയഞ്ഞു. അഞ്ച് പേര്‍ വീതം രണ്ട് സംഘങ്ങളായി പോകാമെന്നായി പൊലീസ്. ആദ്യ സംഘത്തില്‍ എന്നെ കൂടാതെ ഖുര്‍റം അനീസ് ഉമര്‍, ടി.പി അഷ്‌റഫലി, അഡ്വ. വി.കെ ഫൈസല്‍ ബാബു, മുഹമ്മദ് ആരിഫ് എന്നിവരടങ്ങുന്ന ആദ്യ സംഘം ഗ്രാമവഴിയിലൂടെ നടന്നു നീങ്ങി. അധികം വൈകാതെ മുഹമ്മദ് സുബൈര്‍, ഷിബു മീരാന്‍, ഇ ഷമീര്‍, അഹമ്മദ് സാജു എന്നിവരും ഞങ്ങളെ അനുഗമിച്ചു.
ഗ്രാമം നിറയെ ബാജ്‌റ വയലകളാണ്. ഗ്രാമവഴികളില്‍ ഓരോ നൂറ് മീറ്ററിലും പൊലീസ് കാവലുണ്ട്. അവിടെയെത്തുന്ന സന്ദര്‍ശകരെ തടയാനും നിരീക്ഷിക്കാനും കാണിക്കുന്ന ഈ ജാഗ്രത ശരിയായ സമയത്തു കാണിച്ചെങ്കില്‍ ഓരോ ദിവസവും പെണ്‍കുട്ടികള്‍ ക്രൂരബലാല്‍സംഗത്തിനിരയാകുന്ന വാര്‍ത്തകള്‍ യു.പിയില്‍നിന്ന് കേള്‍ക്കില്ലായിരുന്നു. വീടിനു മുന്നില്‍ മെറ്റല്‍ ഡിറ്റക്ടര്‍വരെ സ്ഥാപിച്ചിട്ടുണ്ട്. പൊലീസ് ഒട്ടും സൗഹൃദപൂര്‍വ്വമല്ല സന്ദര്‍ശകരോടും കുടുംബത്തോടും അയല്‍വാസികളോടും പെരുമാറുന്നത്. ഭയത്തിന്റെ അന്തരീക്ഷം അവിടെ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുണ്ട്. ചെറിയ വീട്ടിലേക്കു കയറുന്നനേരം ഉമ്മറത്ത് പായ വിരിച്ച് അച്ഛനിരുപ്പുണ്ട്. ജാതി വെറി തലക്ക് പിടിച്ച കുറേ മനുഷ്യരും അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കലാണ് തങ്ങളുടെ ഏക ജോലി എന്ന് കരുതുന്ന യോഗി സര്‍ക്കാരും ചേര്‍ന്ന് തകര്‍ത്തു കളഞ്ഞൊരച്ഛന്‍.ഇനിയാ വൃദ്ധ പിതാവിന് കണ്ണുനീര്‍ ബാക്കിയില്ല. അത്ര വലിയ ആഘാതങ്ങളാണ് സപ്തംബര്‍ 14 മുതല്‍ ഈ നിമിഷംവരെ അദ്ദേഹത്തിനേല്‍ക്കേണ്ടിവന്നത്. ഇടക്കിടെ വിതുമ്പിപോകുമ്പഴും അദ്ദേഹം സംസാരിച്ചു. വയലില്‍ പുല്ലു ശേഖരിക്കുന്നതിനിടെ ഒന്നു കണ്ണു തെറ്റിയപ്പോഴാണ് ജാതിക്കോമരങ്ങള്‍ മകളെ റാഞ്ചിയെടുത്തത്. കേട്ടുകേള്‍വി പോലുമില്ലാത്ത ക്രൂര പീഡനങ്ങള്‍ക്കൊടുവില്‍ മൃതപ്രായായ മകളെ കണ്ടുകിട്ടി. രണ്ടാഴ്ചക്കാലം ആശുപത്രിയില്‍ ജീവനുവേണ്ടി പൊരുതിയ മകള്‍ ഒടുവില്‍ മരണത്തിന് കീഴടങ്ങി. അതുവരെ സഹിക്കേണ്ടിവന്നതിനേക്കാള്‍ വലിയ വേദനയുടെ നിമിഷങ്ങളായിരുന്നു പിന്നെ. വീടിന്റെ വിളിപ്പാടകലെയുളള ബാജ്‌റ വയലില്‍ പൊലീസ് കാര്‍മ്മികത്വത്തില്‍ അവള്‍ക്ക് ചിതയൊരുങ്ങി. പ്രെട്രോളൊഴിച്ചു കത്തിച്ചു. പിതാവ് നിസ്സഹായനായി നോക്കിനില്‍ക്കെതന്നെ, അവളോടിക്കളിച്ച വീട്ടുമുറ്റത്ത് കൊണ്ടുവന്നുവെക്കാന്‍ പോലും സമ്മതിക്കാതെ. ഞങ്ങള്‍ സംസാരിക്കുന്ന നിമിഷം ഓംപ്രകാശ് മനസാന്നിധ്യം വീണ്ടെടുത്തിട്ടുണ്ട്. മരിക്കുന്നതുവരെ അവള്‍ എന്റെ മാത്രം മകളായിരുന്നെങ്കില്‍ ഇപ്പോള്‍ ഈ നാട്ടിലെ ഓരോ മനുഷ്യസ്‌നേഹിയും അവളെ മകളായും സഹോദരിയായും കാണുന്നു. നിങ്ങളൊക്കെ ഞങ്ങളെ തേടിവരുന്നു. പ്രതികള്‍ ശിക്ഷിക്കപ്പെടുക എന്നതാണ് ഇനി അവള്‍ക്കുവേണ്ടി ചെയ്യാനുള്ളത്- അദ്ദേഹം പറഞ്ഞു. സഹോദരിയുടെ ചിതയില്‍നിന്ന് അസ്ഥികള്‍ പെറുക്കിയെടുക്കേണ്ടിവന്ന സഹോദരങ്ങള്‍ക്കും അതേ പറയാനുള്ളു. ഇനിയൊരു പെണ്‍കുട്ടിക്കും ഈ ഗതി വരരുത്. ഇപ്പോഴും പൊലീസ് പരമാവധി ബുദ്ധിമുട്ടിക്കാന്‍ ശ്രമിക്കുന്നുണ്ട്. കുടുംബത്തിന് നക്‌സല്‍ ബന്ധമുണ്ട്. ഏഴു വര്‍ഷം മുമ്പ് വിവാഹിതനായ മൂന്ന് കുട്ടികളുടെ പിതാവുമായ സഹോദരന്റെ വിവാഹം നിയമപരമല്ല തുടങ്ങി നുണകളുടെ പെരുമഴയാണ്. പെണ്‍കുട്ടിയെ സ്വഭാവഹത്യ നടത്താനും ശ്രമമുണ്ട്. അവിടെയെത്തുന്ന ദേശീയ മാധ്യമങ്ങള്‍ക്കും ഇത്തരം അപവാദ പ്രചാരണങ്ങളിലും നുണക്കഥകളിലുമാണ് താല്‍പര്യം. വീണ്ടും വീണ്ടും കുടുംബത്തെ കൊല്ലാക്കൊല ചെയ്യുന്നുണ്ട് ജാതി വെറി തലക്കുപിടിച്ച യോഗി സര്‍ക്കാരും മാധ്യമങ്ങളും. എന്നിരുന്നാലും ആ മനുഷ്യന്‍ തളര്‍ന്ന് പോകില്ല, നാം കൂടെയുണ്ടെങ്കില്‍. നാം കൂടെയുണ്ട്. കാരണം അവള്‍ സംഘ്പരിവാര്‍ എന്ന മനുഷ്യത്വ വിരുദ്ധതയുടെ ഇരയാണ്. നമ്മുടെ പക്ഷം അവര്‍ക്കെതിരായ പക്ഷമാണ്. നമ്മളാ അച്ഛന്റെയും മകളുടെയും പക്ഷത്താണ്. കൊലപാതകം ബി.ജെ.പി പറയുംപോലെ ഒറ്റപ്പെട്ട സംഭവമല്ല. ആ പിതാവ് ഒരു പ്രതീകമാണ്, സംഘ് പരിവാറിന്റെ ദലിത് വിരുദ്ധതയുടെ പ്രതീകം, മുസ്‌ലിംകള്‍ മാത്രമല്ല ദലിതരും പിന്നാക്ക സമുദായങ്ങളും സംഘികളുടെ ശത്രുക്കളാണ് എന്ന ഓര്‍മ്മപ്പെടുത്തല്‍. അത് തിരിച്ചറിഞ്ഞ് ഇനിയിങ്ങനെ പാതിരാവിലും പകല്‍വെളിച്ചത്തിലും മനുഷ്യരെ ജീവനോടെയും അല്ലാതെയും ചുട്ടെരിക്കാന്‍ അവര്‍ക്കു ധൈര്യം വരില്ല. സന്ധ്യയോടെ ഞങ്ങള്‍ മടങ്ങി. മരണക്കിടക്കയിലും അസാമാന്യമായ മനസാന്നിധ്യം കാണിച്ചവളാണ് ആ പെണ്‍കുട്ടി. ക്രൂരബലാല്‍സംഗത്തിനിരയായി എന്നവള്‍ പറഞ്ഞത് അസാമാന്യമായ ധൈര്യത്തോടെയാണ്. ആ മരണ മൊഴി ഒരു ചുമതലപ്പെടുത്തല്‍ കൂടിയാണ്. ഇത്തരം സംഭവങ്ങളില്‍ പെണ്‍കുട്ടികള്‍ നല്‍കുന്ന മരണ മൊഴി ഗൗരവത്തോടെയെടുക്കണമെന്ന് കത്തെഴുതിയ കേന്ദ്രവും അത് വായിക്കുന്ന യോഗിയും എത്ര ആത്മാര്‍ത്ഥത കാണിക്കുമെന്നതിന് ഹാഥ്‌റസ് പെണ്‍കുട്ടി തന്നെയാണ് തെളിവ്. പക്ഷേ നമുക്കത് കേട്ടില്ലെന്ന് തെളിയിക്കാനാവില്ല. അവള്‍ക്ക് നീതി ലഭിക്കണം. ആ മുദ്രാവാക്യം വലിയ മുന്നേറ്റമായി മാറണം. പ്രതികളെ രക്ഷിക്കാന്‍ നടത്തുന്ന നീക്കങ്ങളെ ജനകീയ സമരത്തിന്റെ കരുത്തില്‍ മറികടക്കണം. മുസ്‌ലിംലീഗ് ആ മുന്നേറ്റത്തിന്റെ മുന്‍നിരയിലുണ്ടാകും. അവളുടെ മരണമൊഴിക്ക് നീതിയുടെ ഉത്തരം നല്‍കണം, ഇനിയൊരു ഹാഥ്‌റസ് ആവര്‍ത്തിക്കാതിരിക്കാന്‍.

columns

ദേശീയത ചര്‍ച്ചയാകുമ്പോള്‍-പി.എ ജലീല്‍ വയനാട്

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Published

on

പ്രത്യേക ഭൂവിഭാഗത്തില്‍ ജനങ്ങള്‍ സ്ഥിരമായി, പരമാധികാരമുള്ള ഭരണത്തിന്‍ കീഴില്‍ ജീവിച്ചാല്‍ അതൊരു രാജ്യമായി മാറുന്നു. എന്നാല്‍ ആ പ്രത്യേക ഭൂവിഭാഗത്തിലെ ജനങ്ങളുടെ ഏകതാ ബോധവും പരസ്പര സ്‌നേഹവും സുഖദുഃഖങ്ങളുടെ മത വര്‍ഗ നിരപേക്ഷ സ്വീകാര്യതയും ചരിത്ര ബോധവുമാണ് ആ രാജ്യത്തെ ദേശ രാഷ്ട്രമാക്കുന്നത്. പാശ്ചാത്യ യൂറോപ്യന്‍ രാജ്യങ്ങളെ ഏകോപിപ്പിച്ചതിനും ചരിത്രബോധം നല്‍കിയതിനും പിന്നില്‍ മതത്തിനോ മതാധിഷ്ഠിത ഭരണകൂടങ്ങള്‍ക്കോ ഉള്ള പങ്ക് നിഷേധിക്കാന്‍ കഴിയില്ല. അതുവഴിയാണവരുടെ ദേശീയത അടയാളപ്പെടുത്തുന്നതും. എന്നാല്‍ ഇന്ത്യന്‍ ദേശീയത രൂപപ്പെടുന്നതില്‍ മതത്തിനോ മതാധിഷ്ഠിത ശക്തികള്‍ക്കോ ഒരു പങ്കുമില്ലെന്നതാണ് വിസ്മയം. നൂറ്റാണ്ടുകള്‍ പിന്നിട്ട കോളനി വാഴ്ചയും അതേതുടര്‍ന്നുണ്ടായ ബ്രിട്ടീഷ് വിരുദ്ധതയുമാണ് ഇന്ത്യന്‍ ദേശീയതക്കാധാരം. ഇന്ത്യന്‍ ദേശീയത രൂപപ്പെടുത്തുന്നതില്‍ ജാതി മത ഭേദമെന്യ ഉള്ളില്‍ ഊറിക്കൂടി ഉറച്ച കോളനി വിരോധമുണ്ട്. ആ അര്‍ഥത്തിലാണ് നമ്മുടെ ചരിത്രത്തെ നോക്കി കാണേണ്ടത്. സ്വാതന്ത്ര്യ പ്രഖ്യാപനമുണ്ടാകുന്നതിനു മുന്‍പ്തന്നെ നമ്മുടെ ഭരണഘടന രൂപീകരണത്തെക്കുറിച്ച്ആലോചിച്ചിട്ടുണ്ട്.

മത, വര്‍ഗ വേര്‍തിരുവുകള്‍ക്കതീതമായ ഭരണഘടന ഉണ്ടാക്കാനുള്ള പരിശ്രമം രണ്ടു വര്‍ഷവും ഒന്‍പതു മാസവും 18 ദിവസവും നീണ്ടുനിന്നു. രാജ്യത്തിനു ഒരൗദ്യോഗിക മതമില്ലാത്ത രീതിയില്‍, മതേതരമായി ഭരണഘടന സങ്കല്‍പിക്കപ്പെട്ടു. എന്നാല്‍ ഭൂരിപക്ഷ ന്യൂനപക്ഷ വിശ്വാസികളെ ഉള്‍ക്കൊണ്ട് പോകാനും അവരവരുടെ സംസ്‌കാരങ്ങളോട് കൂറുപുലര്‍ത്തി സമഭാവനയോടെ മുന്നോട്ടുപോകാനും ആഹ്വാനം ചെയ്യുന്നതായി ഭരണഘടനയുടെ സൂക്ഷ്മ വായന വ്യക്തമാക്കുന്നു. ഭരണഘടനയുടെ മുഖവുര തന്നെ സത്താപരമായി എന്താണ് ആ പ്രമാണത്തിന്റെ അവതരണ താത്പര്യമെന്ന് വ്യക്തമാക്കുന്നതാണ്. ജനങ്ങളാല്‍ എഴുതപ്പെട്ട എന്ന തുടക്കം അതിന്റെ മാനവിക മുഖമാണ് തുറക്കപ്പെടുന്നത്.

ദൈവനാമത്തില്‍ എന്ന് തുടങ്ങണമെന്ന് ശഠിച്ച എച്ച്.വി കമ്മത്തിന്റെ വാദമോ, പരമേശ്വര നാമത്തില്‍ വേണമെന്ന് വാദിച്ച ഗോവിന്ദ മാളവ്യയുടെ താല്‍പര്യമോ അല്ല ഇന്ത്യയുടെ മത നിരപേക്ഷ ഭരണ ഘടനാനിര്‍മാണ സമിതി പരിഗണിച്ചത്. ഇന്ത്യ-പാക് വിഭജനത്തിന്റെ വേരുകള്‍ ചെന്നെത്തുന്ന പരിസരം ഹിന്ദു-മുസ്‌ലിം വിദ്വേഷത്തിന്റേതാണ്. താല്‍പര്യമില്ലാതെ നാട് കടത്തപ്പെട്ടവര്‍ ഇരു ഭാഗത്തുമുണ്ട്. മാനവിക ചിന്തകളെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ജയിച്ചടക്കിയതാണ് വിഭജനത്തിന്റെ കാതല്‍. ഇവിടെ നിരപരാധികളുടെ മനഃസാക്ഷി വായിക്കാന്‍ ഭരണഘടനാ നിര്‍മാണ സഭക്ക് കഴിഞ്ഞിട്ടുണ്ട്. പാകിസ്ഥാനിലേക്കു പോയവര്‍ തിരിച്ചുവന്നാല്‍ ഇന്ത്യന്‍ പൗരത്വം അവര്‍ക്കു നല്‍കിയേ തീരുവെന്ന് വാദിച്ച ബീഹാറുകാരന്‍ ബ്രിജേഷ് മിശ്രയെ ഓര്‍ക്കുന്നത് അതുകൊണ്ടാണ്. പൗരാവകാശങ്ങളുടെ നീണ്ട വിശദീകരണം 5 മുതല്‍ 11 വരെ അനുഛേദങ്ങള്‍ പറയുന്നത്. പൗരനെ എങ്ങനെ നാടുകടത്താമെന്നല്ല അവനെ എങ്ങനെ ഉള്‍ക്കൊള്ളാമെന്നതിന്റെ വിവരണമാണത്. എന്നാല്‍ ഭരണഘടനയുടെ പിറവിയില്‍ തന്നെ അതില്‍ അസഹിഷ്ണുത കാണിച്ചവരും ചോദ്യംചെയ്തവരുമുണ്ട്. രാഷ്ട്രത്തെ ഒറ്റക്കല്ലില്‍ കൊത്തിയെടുക്കാനുള്ള അവരുടെ ശ്രമത്തിന് കോളനി വാഴ്ചയുടെ പഴക്കമുണ്ട്. അവരുടെ താല്‍പര്യത്തിന് എതിരുനിന്ന പ്രധാന ശക്തി രാഷ്ട്ര പിതാവായിരുന്നു. മഹാത്മജിയെ വകവരുത്തിയതിലൂടെയും ഇപ്പോഴും വീണ്ടും വീണ്ടും കൊന്നുകൊണ്ടിരിക്കുന്നതിലൂടെയും അവരുടെ ലക്ഷ്യത്തിലേക്കു അടുത്തുകൊണ്ടിരിക്കുന്നു.

ബഹുസ്വര സങ്കര സംസ്‌കാരങ്ങളുടെ നിലനില്‍പ്പും വളര്‍ച്ചയും അംഗീകരിക്കാന്‍ കഴിയാത്തവര്‍ ഒരു രാഷ്ട്രമെന്ന നിലക്ക് രാഷ്ട്രരൂപീകരണത്തിന്റെ ചരിത്രമറിയാത്തവരും ദേശീയ പൈതൃകത്തിന്റെ ഘടന അറിയാത്തവരുമാണ്. ദ്രാവിഡ അടിത്തറയിലേക്ക് പിന്നീട് ഉള്‍ച്ചേര്‍ക്കപ്പെട്ട സംസ്‌കാരങ്ങളാണ് ആര്യ, ബൗദ്ധ പൗരസ്ത്യ, പൗരസ്‌ത്യേതര അടരുകള്‍. ഈ കൂടിക്കലര്‍ന്ന ബഹുപാളികളെ വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്ത ഒരു ചരിത്ര പശ്ചാത്തലം ബോധപൂര്‍വം മറന്നുകൊണ്ട് വ്യക്തികളുടെ പ്രാഥമിക പരിഗണനയിലുള്ള ഐച്ഛിക വിഷയമായ വസ്ത്രത്തിലും ഭക്ഷണത്തില്‍പോലും ഇടപെടുന്ന അവസ്ഥ സാമൂഹ്യഘടനയെ തകര്‍ക്കുമെന്നതില്‍ സംശയിക്കേണ്ടതില്ല. ഇന്ത്യയുടെ നാനാത്വത്തിലുള്ള ഏകത്വമെന്ന കാഴ്ചപ്പാട് അംഗീകരിക്കപ്പെടണം. ബഹുസ്വര സങ്കര സംസ്‌കാരം സംരക്ഷിക്കപ്പെട്ടുകൊണ്ടുള്ള ദേശീയ ബോധങ്ങളാണുണ്ടാകേണ്ടത്. മറിച്ചുള്ള വികാരങ്ങളെ ദേശീയതയെന്ന് വിളിക്കാന്‍ കഴിയില്ല.

ഇന്ത്യയുടെ ദേശീയ കവിയാണ് രവീന്ദ്രനാഥ ടാഗോര്‍. ടാഗോര്‍ ദേശീയതയെ നിര്‍വചിച്ചിട്ടുണ്ട്. അത് മാനവികതയില്‍ അധിഷ്ഠിതമാണ്. മാനവികതയില്ലാത്ത ദേശീയത ശാപമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അത് സകല തിന്മയുടെയും മൂലഹേതുവാകുമെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്ന് പുലര്‍ന്നിരിക്കുകയാണ്. മനുഷ്യത്വത്തിനപ്പുറമുള്ള രാജ്യ സ്‌നേഹത്തെപ്പോലും അദ്ദേഹം ശക്തിയായി അപലപിച്ചു. ശാന്തിനികേതനില്‍ താന്‍ നിര്‍മിച്ച സര്‍വകലാശാലയുടെ ആപ്തവാക്യം ‘യത്ര വിശ്വം ഭവത് ഏക നീഡം’ എന്നതായിരുന്നു. അഥവാ ഈ ലോകം മുഴുവന്‍ ഒരു പക്ഷികൂടായിതീരുക വിവിധ വര്‍ണങ്ങളില്‍, വൈവിധ്യമേറിയ കൊഞ്ചലുകളുള്ള കിളിക്കൂടായി ലോകം മാറണമെന്നാഗ്രഹിച്ചു അദ്ദേഹം.

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Continue Reading

columns

സത്യാന്വേഷി-പ്രതിഛായ

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്.

Published

on

‘അത് വക്കീലിനോട് ഇനി മുതല്‍ വാദിക്കരുതെന്ന് ആവശ്യപ്പെടുന്നതുപോലെയാണ്. ഒരു മാധ്യമപ്രവര്‍ത്തകനോട് എങ്ങനെയാണ് എഴുതരുതെന്ന് ആവശ്യപ്പെടാനാകുക? നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹമതിന് മറുപടി പറയാന്‍ ബാധ്യസ്ഥനാണ്. പക്ഷേ ഒരാള്‍ അഭിപ്രായം പറയുന്നതിനെ എങ്ങനെയാണ് മുന്‍കൂട്ടി എതിര്‍ക്കാന്‍കഴിയുക?’ സുപ്രീംകോടതിയിലെ പ്രമുഖന്യായാധിപന്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റേതാണ് ഈകുറിക്കുകൊള്ളുന്ന വാക്കുകള്‍. ‘ആള്‍ട്ട്‌ന്യൂസ് സ്ഥാപകനും മാധ്യമപ്രവര്‍ത്തകനുമായ മുഹമ്മദ്‌സുബൈറിനെ സമൂഹമാധ്യമമായ ട്വിറ്ററില്‍ എഴുതുന്നതില്‍നിന്ന് തടയണമെന്ന ഉത്തര്‍പ്രദേശ് പൊലീസിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു രാജ്യത്തെ അത്യുന്നത നീതിപീഠം. സമൂഹമാധ്യമങ്ങളിലെ തെറ്റായവിവരങ്ങളുടെ വസ്തുതാന്വേഷകനായി പ്രസിദ്ധനായ സുബൈറിനെ തുടരെത്തുടരെ കേസുകളുമായി വരിഞ്ഞുമുറുക്കി കാലാകാലത്തേക്ക് തുറുങ്കിലടക്കാനും ബി.ജെ.പി സര്‍ക്കാരുകള്‍ക്കെതിരെ പ്രതികരിക്കാതിരിക്കാനുമായി ഇട്ട പദ്ധതിയെ പൊളിച്ചടുക്കുകയായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്. നാലരക്കൊല്ലംമുമ്പ് ട്വീറ്റ്‌ചെയ്ത ഒരു വിഷയത്തിന്റെ പേരിലായിരുന്നു യു.പി സര്‍ക്കാര്‍ സുബൈറിനെ അറസ്റ്റ്‌ചെയ്ത് ജയിലിടച്ചത്. ജൂണ്‍ 27ന് അറസ്റ്റുചെയ്ത സുബൈറിനെ സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യത്തെതുടര്‍ന്ന് മോചിപ്പിച്ചത് ജൂലൈ 21നായിരുന്നു; കൃത്യം 23 ദിവസത്തിനുശേഷം. ഡല്‍ഹിക്കുപുറമെ യു.പിയില്‍ ആറു കേസുകളാണ് സുബൈറിനെതിരെ ചുമത്തിയത്. ഓരോ കേസിലും ജാമ്യം നേടുമ്പോള്‍ വൈകാതെ മറ്റൊരു കേസില്‍ അറസ്റ്റുരേഖപ്പെടുത്തി യുവാവിന്റെ മോചനം വൈകിക്കലായിരുന്നു തന്ത്രം. എന്നാല്‍ ഇത് തിരിച്ചറിഞ്ഞായിരുന്നു കോടതിയുടെ ഇടപെടല്‍. എഫ്.ഐ.ആറുകള്‍ റദ്ദാക്കിയില്ലെങ്കിലും എല്ലാകേസുകളും ഡല്‍ഹി കോടതിയിലേക്ക് മാറ്റാനും സുബൈറിന് ഇടക്കാലം ജാമ്യം നല്‍കി വിട്ടയക്കാനുമായിരുന്നു 21ലെ വിധി.

ഇന്ത്യയുടെ പാരമ്പര്യമാണ് സത്യം. മുണ്ഡകോപനിഷത്തിലെ ‘സത്യമേവ ജയതേ’ ആണ് രാജ്യത്തിന്റെ ഔദ്യോഗികചിഹ്നത്തില്‍ ആലേഖന ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ സത്യം കണ്ടെത്തി അവതരിപ്പിക്കുന്ന ആരും ആര്‍ഷഭാരത പാരമ്പര്യത്തെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. മാധ്യമപ്രവര്‍ത്തകോട്, വിശേഷിച്ച് സര്‍ക്കാരിനെതിരെ പ്രതികരിക്കുന്നവരോട് ബി.ജെ.പി ഭരണകൂടങ്ങള്‍ പൊലീസിനെ ഉപയോഗിച്ച് ചെയ്തുകൂട്ടുന്നതെന്തെല്ലാമാണെന്നതിന് മികച്ച തെളിവാണ് സുബൈറിന്റെ അറസ്റ്റും തുടര്‍ന്നുള്ള സംഭവങ്ങളും. എന്നാല്‍ ഇതിന് നേര്‍വിപരീതമായിരുന്നു രാഹുല്‍ഗാന്ധിക്കെതിരായി വ്യാജ വീഡിയോ സംപ്രേഷണംചെയ്തതിന് ‘ടൈംസ് നൗ’ ടി.വി അവതാരകന്‍ രോഹിത് രഞ്ജന് അനുകൂലമായ ബി.ജെ.പി സര്‍ക്കാരിന്റെ നീക്കം. രാഹുല്‍ഗാന്ധി രാജസ്ഥാനില്‍ ടെയ്‌ലറെ കൊലപ്പെടുത്തിയ യുവാക്കളെ കുട്ടികളല്ലേ എന്നു വിളിച്ചെന്ന വ്യാജ പ്രചാരണം നടത്തിയതിന് കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ പൊലീസ് രോഹിത്തിനെ അറസ്റ്റ്‌ചെയ്യാനെത്തിയപ്പോള്‍ മറ്റൊരു കേസ് ചുമത്തി അറസ്റ്റില്‍നിന്ന് രക്ഷിച്ചെടുക്കുകയായിരുന്നു ഡല്‍ഹി പൊലീസ്. പഴയ ഹിന്ദിസിനിമയിലെ ഒരു ഡയലോഗ് പങ്കുവെച്ചായിരുന്നു സുബൈറിന്റെ നാലരവര്‍ഷം മുമ്പത്തെ ട്വീറ്റ്. വിദ്വേഷ പ്രചാരകരോട് വിട്ടുവീഴ്ചയില്ലെന്നാണ് 33 കാരനായ സുബൈറിന്റെ സുധീര പ്രഖ്യാപനം.

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്. നിമിഷങ്ങളെന്നോണം വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്ന നുണ ഫാക്ടറികളുടെ ഓശാരത്തില്‍ അധികാരത്തിലെത്തുന്ന ഭരണകൂടങ്ങള്‍ക്കാണ് ആള്‍ട്ട്‌ന്യൂസ് പ്രധാനമായും വെല്ലുവിളിയുയര്‍ത്തിയത്. സുബൈറിന്റെ ഫാക്ട്‌ചെക് വാര്‍ത്തകള്‍ ലോകത്തെ ഉന്നതമാധ്യമങ്ങള്‍വരെ എടുത്തുകൊടുക്കാനാരംഭിച്ചു. പ്രവാചകനെതിരെ ബി.ജെ.പി വക്താവ് നൂപുര്‍ശര്‍മ നടത്തിയ വിവാദ പ്രസ്താവത്തിന്റെ വീഡിയോ അതേപടി ആള്‍ട്ട്‌ന്യൂസ് പ്രസിദ്ധപ്പെടുത്തിയതാണ് സത്യത്തില്‍ സുബൈറിനെ നോട്ടമിട്ടിരുന്ന ബി.ജെ.പി നേതാക്കളെ പെട്ടെന്ന് പൊലീസിനെ വിട്ട് അറസ്റ്റുചെയ്യാന്‍ നിര്‍ബന്ധിച്ചത്. എന്നാല്‍ ഇതാണ് കാരണമെന്ന് പറയാതെ നാലര വര്‍ഷം മുമ്പത്തെ കാര്യമാണ് പറഞ്ഞതെന്നുമാത്രം. വിവാഹേതര ബന്ധമുണ്ടെന്നതിന് ഭാര്യയെ ഭര്‍ത്താവ് മര്‍ദിക്കുന്നതിന്റെ ദൃശ്യം കാട്ടി അത് ‘ലൗ ജിഹാദാ’ണെന്ന് പ്രചരിപ്പിക്കുന്നവരെപോലുള്ളവരെയും സുബൈര്‍ തുറന്നുകാട്ടി. മേയില്‍ ജ്ഞാന്‍വ്യാപി പള്ളി വിവാദത്തിലും തീവ്ര ഹിന്ദുത്വവാദികള്‍ക്കെതിരെ സുബൈര്‍ നിരവധി പോസ്റ്റുകളിട്ടിരുന്നു. ദേശീയ മാധ്യമങ്ങളിലെ അവതാരകരുടെ തനിനിറം തുറന്നുകാട്ടുകയും സുബൈറിന്റെ പ്രധാന ജോലിയായിരുന്നു. സുബൈറിന്റെ വരുമാനം ലാഭം പ്രതീക്ഷിക്കാതെ സംഭാവനയിലൂടെ പ്രവര്‍ത്തിക്കുന്ന ആള്‍ട്ട്‌ന്യൂസില്‍നിന്ന് കിട്ടുന്ന തുച്ഛമായ വേതനമാണ്. സ്ഥാപനത്തിന്റെ ഉടമകളായ പ്രാവ്ദ മീഡിയ ഫൗണ്ടേഷന്റെ ഡയറക്ടര്‍മാരിലൊരാളാണിപ്പോള്‍. ബെംഗളൂരുവില്‍ ജനിച്ച സുബൈറിന്റെ സ്‌കൂള്‍-കോളജ് വിദ്യാഭ്യാസവും അവിടെയായിരുന്നു.

Continue Reading

columns

ജനാധിപത്യ പോരാട്ടങ്ങളുടെ വിജയം- പി.എം.എ സലാം

വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് മുസ്‌ലിംലീഗ് നടത്തിവന്ന നിരന്തര പോരാട്ടങ്ങളുടെ വിജയമാണ്. രാജ്യത്തെവിടെയും ഇല്ലാത്ത നിയമമാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിച്ചത് മുതല്‍ മുസ്‌ലിംലീഗ് വിശ്രമരഹിതമായി സമരമുഖത്തായിരുന്നു. നിയമസഭയുടെ അകത്തും പുറത്തും പാര്‍ട്ടി പോരാട്ടം ശക്തമാക്കി. 2021 ഡിസംബര്‍ 9ന് കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിച്ചു. പതിനായിരങ്ങള്‍ അണിനിരന്ന റാലിക്ക് ശേഷം മുസ്‌ലിംലീഗിന് ചെയ്യാന്‍ പറ്റുന്നത് അവര്‍ ചെയ്യട്ടെ. മുസ്‌ലിംലീഗിനെ ആര് ഗൗനിക്കുന്നു? എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേ മുഖ്യമന്ത്രിയുടെ നാവ് കൊണ്ടുതന്നെ തീരുമാനം പുനഃപരിശോധിക്കുമെന്ന് പറയിപ്പിച്ചതാണ് മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ വിജയം.

Published

on

വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് മുസ്‌ലിംലീഗ് നടത്തിവന്ന നിരന്തര പോരാട്ടങ്ങളുടെ വിജയമാണ്. രാജ്യത്തെവിടെയും ഇല്ലാത്ത നിയമമാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിച്ചത് മുതല്‍ മുസ്‌ലിംലീഗ് വിശ്രമരഹിതമായി സമരമുഖത്തായിരുന്നു. നിയമസഭയുടെ അകത്തും പുറത്തും പാര്‍ട്ടി പോരാട്ടം ശക്തമാക്കി. 2021 ഡിസംബര്‍ 9ന് കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിച്ചു. പതിനായിരങ്ങള്‍ അണിനിരന്ന റാലിക്ക് ശേഷം മുസ്‌ലിംലീഗിന് ചെയ്യാന്‍ പറ്റുന്നത് അവര്‍ ചെയ്യട്ടെ. മുസ്‌ലിംലീഗിനെ ആര് ഗൗനിക്കുന്നു? എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേ മുഖ്യമന്ത്രിയുടെ നാവ് കൊണ്ടുതന്നെ തീരുമാനം പുനഃപരിശോധിക്കുമെന്ന് പറയിപ്പിച്ചതാണ് മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ വിജയം.

വഖഫ് സംരക്ഷണ റാലിക്ക് ശേഷം വളരെ മോശമായ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയമാണ് സി.പി.എം പയറ്റിയത്. കേരളത്തിലെ മുസ്‌ലിംകളുടെ അട്ടിപ്പേറവകാശം മുസ് ലിംലീഗിനില്ലെന്ന് പറഞ്ഞ് മുസ്‌ലിംലീഗിനെയും മതസംഘടനകളെയും ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തിയത്. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ എല്ലാ മത സംഘടനകളും അംഗങ്ങളായ മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി വഖഫ് നിയമന വിഷയത്തില്‍ പലതവണ മുഖ്യമന്ത്രിയെ കണ്ടിരുന്നു. മുസ്‌ലിം സംഘടനകള്‍ ഒറ്റക്കെട്ടായാണ് ഈ ആവശ്യത്തിനുവേണ്ടി നിലകൊണ്ടത്. എന്നാല്‍ അതിനെയൊന്നും സര്‍ക്കാര്‍ ഗൗനിച്ചില്ല. മതസംഘടനകള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിച്ചതോടൊപ്പം തീരുമാനത്തില്‍നിന്ന് പിന്നോട്ടില്ലെന്ന മട്ടിലാണ് നിയമസഭയില്‍ മന്ത്രിമാര്‍ പോലും സംസാരിച്ചത്.

എന്നാല്‍ ഒരു ഘട്ടത്തിലും സമരത്തില്‍നിന്ന് പിന്തിരിയാന്‍ മുസ്‌ലിംലീഗ് തയ്യാറായില്ല. കേന്ദ്ര വഖഫ് ആക്ടിന് വിരുദ്ധമായി കേരളത്തില്‍ മാത്രം വിവേചനത്തിന്റെ ഈ നിയമം അനുവദിക്കില്ലെന്ന് മുസ്‌ലിംലീഗ് അസന്നിഗ്ധമായി വ്യക്തമാക്കി. വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നതിനെ ന്യായീകരിച്ച്‌കൊണ്ട് സി.പി.എം നേതാക്കളും സൈബര്‍ സഖാക്കളും ധാരാളം എഴുതി. പലപ്പോഴും അനാവശ്യമായി മുസ് ലിം ലീഗിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനും ഇവര്‍ ശ്രമിച്ചു. വഖഫ് ബോര്‍ഡില്‍ യു.ഡി.എഫ് അമുസ്‌ലിം നിയമനം നടത്തിയിട്ടുണ്ടെന്ന പച്ചക്കള്ളം അടിച്ചിറക്കി. പി.എസ്.സിക്ക് വിടാനുള്ള തീരുമാനം വഖഫ് ബോര്‍ഡ് ഏകകണ്ഠമായി സ്വീകരിച്ചതാണെന്ന് മുഖ്യമന്ത്രി പോലും നുണ പറഞ്ഞു. കേരളത്തിലെ വന്ദ്യവയോധികരായ മതസംഘടനാ നേതാക്കള്‍ പലപ്പോഴായി മുഖ്യമന്ത്രിയെ കണ്ടെങ്കിലും ഉറപ്പ് നല്‍കുകയല്ലാതെ ഒന്നും നടന്നില്ല. ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ മുസ്‌ലിംലീഗ് അംഗങ്ങള്‍ വഖഫ് നിയമന തീരുമാനം പിന്‍വലിക്കാന്‍ പലതവണ ആവശ്യപ്പെട്ടു. ഒടുവില്‍ ഗത്യന്തരമില്ലാതെയാണ് ഇപ്പോള്‍ തീരുമാനം പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചിരിക്കുന്നത്. മുസ്‌ലിംലീഗിന്റെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം ഉറപ്പ് നല്‍കിയത്.

ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ വഖഫ് ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഏറ്റവുമൊടുവില്‍ കഴിഞ്ഞ ജൂണ്‍ 28ന് സെക്രട്ടേറിയറ്റിന് മുന്നില്‍ സംസ്ഥാന കമ്മിറ്റി ധര്‍ണ സംഘടിപ്പിച്ചു. മതസംഘടനാ നേതാക്കളോട് പച്ചക്കള്ളം പറഞ്ഞ് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയും കൂട്ടരും പലപ്പോഴായി ശ്രമിച്ചത്. 2016 ല്‍ തന്നെ എല്ലാ മുസ്‌ലിം മത സംഘടനകളും മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കീഴില്‍ ഒന്നിച്ച് ഗവര്‍ണറെ പോയി കാണുകയും സര്‍ക്കാര്‍ നീക്കത്തിനെതിരെ ശബ്ദമുയര്‍ത്തുകയും ചെയ്തിരുന്നു. കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരവും നടത്തി. മുഖ്യമന്ത്രിക്കും നിവേദനം നല്‍കി. നിയമസഭക്ക് അകത്ത് മുസ്‌ലിംലീഗിന്റെയും പ്രതിപക്ഷത്തിന്റെയും ശക്തമായ പ്രതിഷേധം ഉണ്ടായി. ബില്ല് വരുന്ന സമയത്തും പാസ്സാക്കുന്ന സമയത്തും ശക്തമായ ഭാഷയില്‍ തന്നെ പ്രതിപക്ഷം എതിര്‍പ്പറിയിച്ചിരുന്നു. ഇതെല്ലാം നിയമസഭാ രേഖയിലുള്ളതാണ്. എന്നാല്‍ അതെല്ലാം മറന്നുകൊണ്ടാണ് മുഖ്യമന്ത്രി കള്ളം പറഞ്ഞത്.

നിയമസഭ പാസ്സാക്കിയ നിയമം ആയതുകൊണ്ട് നിയസമഭയില്‍ തന്നെ അവതരിപ്പിച്ച് തിരുത്തണമെന്നാണ് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടത്. കോഴിക്കോട്ട് നടന്നത് സമരപ്രഖ്യാപനം മാത്രമായിരുന്നു. പിന്നീട് നിരന്തര സമരങ്ങളുടെ ദിവസങ്ങളായിരുന്നു. പ്രതിസന്ധികള്‍ ഏറെയുണ്ടായിട്ടും നിയമം പിന്‍വലിക്കും വരെ മുസ്‌ലിം ലീഗ് സമര രംഗത്ത് ഉറച്ചുനിന്നു. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ തിരുവനന്തപുരത്ത് മുസ്‌ലിംലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സര്‍ക്കാര്‍ പിന്മാറും വരെ സമരം തുടരുമെന്ന് ഈ പരിപാടിയില്‍ നിയമസഭാ പാര്‍ട്ടി ലീഡര്‍ പി.കെ കുഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചു. കോഴിക്കോട് നടത്തിയ വഖഫ് സംരക്ഷണ റാലിക്ക് ശേഷം രണ്ടാം ഘട്ടമായി പഞ്ചായത്ത്, മുനിസിപ്പല്‍, മേഖലാ കേന്ദ്രങ്ങളില്‍ സമര സംഗമങ്ങള്‍ സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് നടന്ന പ്രതിഷേധ പരിപാടികളായിരുന്നു സമരത്തിന്റെ മൂന്നാം ഘട്ടം.

ഇടക്കാലത്ത് കോവിഡ് വ്യാപകമായപ്പോള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് വഖഫ് സംരക്ഷണ പ്രക്ഷോഭം തുടര്‍ന്നു. മുസ്‌ലിംലീഗിന്റെ വഖഫ് സംരക്ഷണ പ്രക്ഷോഭത്തില്‍ സഹികെട്ട സര്‍ക്കാര്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന കുറ്റം ചുമത്തി പ്രാദേശികമായി കേസുകളെടുത്തു. കോഴിക്കോട് നടന്ന മഹാറാലിക്ക് ശേഷം പതിനായിരം പേര്‍ക്കെതിരെ കേസെടുത്തായിരുന്നു പ്രതികാര നടപടി. വഖഫ് സംരക്ഷണ പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായി മുസ്‌ലിം ലീഗ് കലക്ടറേറ്റ് മാര്‍ച്ചുകളും സംഘടിപ്പിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.