Connect with us

columns

കര്‍ഷകരുടെ അതിജീവന പോരാട്ടം

Published

on

വരീന്ദര്‍ ഭാട്യ

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് നിയമനിര്‍മ്മാണങ്ങളില്‍ പ്രതിഷേധിച്ച് സെപ്തംബര്‍ മുതല്‍ രാജ്യത്തെ കര്‍ഷകര്‍ സമരമുഖത്താണ്. കഴിഞ്ഞ മൂന്ന് ദിവസമായി പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍നിന്നുള്ള ആയിരക്കണക്കിന് കര്‍ഷകര്‍ ദേശീയ തലസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തി അതിര്‍ത്തിക്കടുത്താണ്. അതത് സംസ്ഥാന സര്‍ക്കാരുകളുടെ പിന്തുണ നേടുന്നതില്‍ പരാജയപ്പെട്ടതിന്‌ശേഷം, കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കര്‍ഷകര്‍ തീരുമാനിച്ചു, അതിനാലാണ് അവര്‍ ഡല്‍ഹിയിലേക്ക് വരുന്നത്. ഉത്തര്‍പ്രദേശിലെയും ഹരിയാനയിലെയും ബി.ജെ.പി സര്‍ക്കാരുകള്‍ കര്‍ഷകരെ ബോധ്യപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടപ്പോള്‍ രാജസ്ഥാന്‍, പഞ്ചാബ് സര്‍ക്കാരുകള്‍ കര്‍ഷക പ്രക്ഷോഭത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കി. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് പുതിയ നിയമനിര്‍മ്മാണങ്ങള്‍ പിന്‍വലിക്കുകയോ അല്ലെങ്കില്‍ അവരുടെ വിളകള്‍ക്ക് മിനിമം പിന്തുണ വില-തറവില (എം.എസ്.പി) ഉറപ്പ് നല്‍കുകയോ ചെയ്യണമെന്ന് കര്‍ഷകര്‍ ആഗ്രഹിക്കുന്നു.
ഹരിയാനയില്‍ നിന്നുള്ള പ്രതിഷേധക്കാരെ ഗുര്‍നംസിംഗ് ചാദുനിയാണ് നയിക്കുന്നത്. കുരുക്ഷേത്ര ജില്ലയിലെ ലദ്‌വ നിയോജക മണ്ഡലത്തില്‍നിന്ന് 2019 ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ ഗുര്‍നം മത്സരിച്ചെങ്കിലും 1,307 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. എന്നിരുന്നാലും, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നതില്‍ അദ്ദേഹം സജീവമായിരുന്നു, സംസ്ഥാനത്തുടനീളം നിരവധി പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. മൂന്ന് കര്‍ഷക ബില്ലുകള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചയുടന്‍ അദ്ദേഹം വീണ്ടും ശ്രദ്ധിക്കപ്പെട്ടു. പ്രതിഷേധത്തിന് നേതൃത്വം നല്‍കിയതിനും ക്രമസമാധാനപ്രശ്‌നം സൃഷ്ടിച്ചതിനും നിരവധി ക്രിമിനല്‍ കേസുകള്‍ ഗുര്‍നം നേരിടുന്നുണ്ട്. ഗുര്‍നമിനുപുറമെ, നിരവധി നേതാക്കളടങ്ങുന്ന അനവധി ദേശീയ, പ്രാദേശിക കര്‍ഷക യൂണിയനുകള്‍ സംയുക്ത് കിസാന്‍ മോര്‍ച്ചയുടെ കുടക്കീഴില്‍ കൈകോര്‍ത്തിരിക്കുകയാണ്. നിരവധി നേതാക്കളെ അറസ്റ്റുചെയ്തതുമായി ബന്ധപ്പെട്ട് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയില്‍ അടുത്തിടെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഈ ഗ്രൂപ്പുകളില്‍ ഭൂരിഭാഗത്തെയും ഹരിയാന സര്‍ക്കാര്‍ വിശേഷിപ്പിച്ചത് ‘ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതും ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതും പൊതു സമാധാനവും ക്രമസമാധാനവും തടസ്സപ്പെടുത്തുന്നതുമായ ചരിത്രമുള്ള സംഘടനകള്‍’ എന്നാണ്.
പുതിയ നിയമനിര്‍മ്മാണങ്ങള്‍ കര്‍ഷകര്‍ അംഗീകരിക്കുന്നില്ല. കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് കര്‍ഷകര്‍ക്ക് പരമാവധി വില ലഭിക്കുന്നതിന് രൂപീകരിച്ച കാര്‍ഷിക ഉത്പന്ന വിപണനസംഘ (അജങഇ) ത്തിനുപുറത്ത് വില്‍പ്പനയും വിപണനവും നടത്തേണ്ടിവരുമെന്നതാണ് കര്‍ഷകരെ ആശങ്കപ്പെടുത്തുന്നത്. എ.പി.എം.സി മാര്‍ക്കറ്റുകള്‍ക്ക്പുറത്ത് ഓണ്‍ലൈന്‍ ഇലക്‌ട്രോണിക് വ്യാപാരങ്ങളും ഇടപാടുകളും നടത്താനുള്ള അന്തര്‍ സംസ്ഥാന പ്ലാറ്റ്‌ഫോമുകള്‍ ഉണ്ടാക്കി അതിലൂടെ കാര്‍ഷിക ഉത്പന്നങ്ങള്‍ കര്‍ഷകരെക്കൊണ്ട് കച്ചവടം നടത്തിക്കുമെന്നതും അവര്‍ ഭയപ്പെടുന്നു. എ.പി.എം.സി മാര്‍ക്കറ്റുകള്‍ക്ക്പുറത്ത് കമ്പോള ഫീസ്, സെസ് അല്ലെങ്കില്‍ ലെവി എന്നിവ ശേഖരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കഴിയില്ല എന്നതിനാല്‍, ക്രമേണ മണ്ഡി സമ്പ്രദായം അവസാനിപ്പിച്ച് കോര്‍പറേറ്റുകളുടെ കൈകളില്‍ കര്‍ഷകരെ എത്തിക്കുമെന്ന് കര്‍ഷകര്‍ വിശ്വസിക്കുന്നു. മണ്ഡി സമ്പ്രദായം പൊളിച്ചുമാറ്റുന്നത് തങ്ങളുടെ വിളകള്‍ക്ക് താങ്ങുവില ഉറപ്പുനല്‍കുന്നത് അവസാനിപ്പിക്കുമെന്ന് കര്‍ഷകര്‍ കരുതുന്നു. അതുപോലെ, വില ഉറപ്പാക്കല്‍ നിയമം കര്‍ഷകര്‍ക്ക് വില ചൂഷണത്തിനെതിരെ സംരക്ഷണം നല്‍കുമെന്ന് പറയുമ്പോഴും വില നിര്‍ണ്ണയിക്കാനുള്ള സംവിധാനം നിര്‍ദ്ദേശിക്കുന്നില്ല. തറവില രേഖാമൂലം സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നു, അല്ലാത്തപക്ഷം സ്വകാര്യ കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ളുടെ ചൂഷണത്തിലേക്ക് നയിക്കും. അര്‍ത്തിയാസും (കമ്മീഷന്‍ ഏജന്റുമാരും) കര്‍ഷകരും പതിറ്റാണ്ടുകള്‍ പഴക്കമുള്ള സൗഹൃദ ബന്ധമാണ് പുലര്‍ത്തിപ്പോരുന്നത്. ഓരോ അര്‍ത്തിയയുമായി ശരാശരി 50-100 കര്‍ഷകരെങ്കിലും ബന്ധമുള്ളവരായിരിക്കും, അവര്‍ കര്‍ഷകരുടെ സാമ്പത്തിക വായ്പകള്‍ ശ്രദ്ധിക്കുകയും സമയബന്ധിതമായി സംഭരണവും വിളക്ക് മതിയായ വില ഉറപ്പാക്കുകയും ചെയ്യുന്നു. പുതിയ നിയമങ്ങള്‍ ഈ ഏജന്റുമാരുമായുള്ള ബന്ധം അവസാനിപ്പിക്കുമെന്നും ആവശ്യമുള്ള സമയങ്ങളില്‍ കോര്‍പറേറ്റുകള്‍ അവരോട് സഹതാപം കാണിക്കില്ലെന്നും കര്‍ഷകര്‍ വിശ്വസിക്കുന്നു.
പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകര്‍ നിര്‍ബന്ധബുദ്ധിയുള്ള മനോഭാവത്തിന് പേരുകേട്ടവരാണ്. ഭരണകൂടത്തിന്റെ ഏതെങ്കിലും ബലപ്രയോഗം അവരെ കൂടുതല്‍ പ്രകോപിതരാക്കും. കാര്‍ഷിക നിയമനിര്‍മ്മാണങ്ങള്‍ നടപ്പാക്കി ഒരു മാസത്തിനുശേഷം ഒക്ടോബറില്‍, പഞ്ചാബ് വിധാന്‍ സഭ പ്രത്യേക സമ്മേളനം വിളിച്ച് ഏകകണ്ഠമായ പ്രമേയത്തിലൂടെ നിയമങ്ങള്‍ നിരസിക്കുക മാത്രമല്ല, കേന്ദ്രത്തിന്റെ മൂന്ന് കാര്‍ഷിക ഭേദഗതി ബില്ലുകളില്‍നിന്ന് പഞ്ചാബിനെ ഒഴിവാക്കുകയും ചെയ്തു. പഞ്ചാബിന്റെ ഈ നീക്കത്തിനുശേഷം ഹരിയാനയിലെ കര്‍ഷകരും അവരുടെ സര്‍ക്കാരിന്റെ പിന്തുണ തേടിയെങ്കിലും യാതൊരു പ്രയോജനവുമുണ്ടായില്ല. പ്രതിഷേധത്തിന്റെ ഭാഗമായി ഉപമുഖ്യമന്ത്രി ദുശ്യന്ത് ചൗതാലയുടെയും വൈദ്യുതി മന്ത്രി രഞ്ജിത് ചൗതാലയുടെയും സിര്‍സയിലെ വസതികള്‍ക്ക്പുറത്ത് കര്‍ഷകര്‍ തമ്പടിച്ചു. കര്‍ഷകരുടെ പാര്‍ട്ടിയെന്ന് കരുതുന്ന ദുശ്യന്തിന്റെ പാര്‍ട്ടിയായ ജന്നായക് ജനതാപാര്‍ട്ടി (ജെ.ജെ.പി)ക്ക് ഗ്രാമീണ മേഖലയില്‍ വോട്ട് ബാങ്കുണ്ട്. എന്നാല്‍, ദുശ്യന്ത് ബി.ജെ.പിയുമായി ചേര്‍ന്ന് പുതിയ കേന്ദ്ര കാര്‍ഷിക നിയമങ്ങളെ പിന്തുണക്കുകയാണ്. മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖത്താര്‍ ചില കര്‍ഷക യൂണിയനുകളുമായി ചര്‍ച്ച നടത്തിയെങ്കിലും പുതിയ കേന്ദ്ര നിയമങ്ങളെക്കുറിച്ച് അവരെ ബോധ്യപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടു. ഹരിയാന സര്‍ക്കാര്‍ തങ്ങളെ സഹായിക്കില്ലെന്ന് മനസ്സിലാക്കി കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ തീരുമാനിച്ചു. സെപ്തംബറിലും ബി.കെ.യു പ്രസിഡന്റ് ഗുര്‍നം സിംഗ് ചാഡൂണിയുടെ നേതൃത്വത്തിലുള്ള കര്‍ഷകര്‍ അംബാല-ഡല്‍ഹി ദേശീയപാത മൂന്ന് മണിക്കൂറോളം തടഞ്ഞിരുന്നു. പ്രതിഷേധക്കാര്‍ക്കുനേരെ ലാത്തിപ്രയോഗിച്ച പൊലീസ് ക്രിമിനല്‍ കുറ്റംചുമത്തി കേസ് ഫയല്‍ ചെയ്യുകയായിരുന്നു. കൊലപാതകശ്രമം, പ്രകോപനം തുടങ്ങിയ ഗുരുതര വകുപ്പുകള്‍ ചുമത്തിയിരുന്നു. തുടര്‍ന്നാണ് ഡല്‍ഹി മാര്‍ച്ചിന് ആഹ്വാനമുണ്ടായത്. ഹരിയാനയില്‍ ഭരണകക്ഷിയായ ബി.ജെ.പിയും സഖ്യകക്ഷിയായ ജെ.ജെ.പിയും ഒഴികെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കര്‍ഷകരെ പിന്തുണക്കുന്നു. ഭൂപീന്ദര്‍ സിംഗ് ഹൂഡയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസും അഭയ് ചൗതാലയുടെ നേതൃത്വത്തിലുള്ള ഐ.എന്‍.എല്‍.ഡിയും കര്‍ഷകരുടെ പ്രക്ഷോഭത്തെ പരസ്യമായി പിന്തുണച്ചിട്ടുണ്ട്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി ബി.ജെ.പി സഖ്യത്തില്‍നിന്ന് ജെ.ജെ.പിയെ അടര്‍ത്തിയെടുക്കാന്‍ ഹരിയാനയിലെ പ്രതിപക്ഷത്തിന് പറ്റിയ അവസരമാണിത്. കര്‍ഷക പ്രക്ഷോഭം രൂക്ഷമായശേഷം അടുത്തിടെ നടന്ന ബറോഡ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഫലം നല്‍കിയിട്ടുണ്ട്, അവിടെ എല്ലാ ശക്തിയും ചെലുത്തിയിട്ടും ബി.ജെ.പിയും ജെ.ജെ.പിയുമടങ്ങുന്ന ഭരണ സഖ്യത്തിന് വിജയിക്കാനായില്ല.
മറുവശത്ത് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബില്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ശിരോമണി അകാലിദള്‍ (എസ്.എ.ഡി) ഇതിനകം തന്നെ കര്‍ഷകര്‍ക്ക് പിന്തുണ നല്‍കിയിട്ടുണ്ട്. ബില്ലില്‍ പ്രതിഷേധിച്ച് നേരത്തെതന്നെ കേന്ദ്ര മന്ത്രി ഹര്‍സിമ്രത്ത് ബാദല്‍ രാജിവെക്കുകയും ചെയ്തു. ഭരണകക്ഷികളില്‍നിന്നും പ്രതിപക്ഷ പാര്‍ട്ടികളില്‍നിന്നും കര്‍ഷകര്‍ക്ക് പഞ്ചാബില്‍ വലിയ പിന്തുണയാണ് ലഭിക്കുന്നത്. അതുകൊണ്ടാണ് പഞ്ചാബിലെ കര്‍ഷകര്‍ പ്രതിഷേധം പ്രകടിപ്പിക്കുകയും റെയില്‍, റോഡ് ശൃംഖലകള്‍ തടയുകയും ചെയ്തത്. കര്‍ഷകരെ ബോധ്യപ്പെടുത്തുന്നതില്‍ കേന്ദ്ര-ഹരിയാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും നിരവധി കേന്ദ്രമന്ത്രിമാരും ഹരിയാന മുഖ്യമന്ത്രി ഖട്ടറും ഉറപ്പ്‌നല്‍കിയിട്ടും നിയമനിര്‍മ്മാണം അംഗീകരിക്കാന്‍ കര്‍ഷകര്‍ വിസമ്മതിച്ചു. കര്‍ഷകരെ ബോധ്യപ്പെടുത്താനുള്ള സോഷ്യല്‍ മീഡിയ പ്രചാരണങ്ങള്‍ മുതല്‍ ട്രാക്ടര്‍ റാലികള്‍ വരെയുള്ള ബി.ജെ.പിയുടെ ശ്രമങ്ങള്‍ ദയനീയമായി പരാജയപ്പെട്ടു.
കര്‍ഷകര്‍ ഡല്‍ഹിയില്‍ പ്രവേശിച്ച് അവിടെ തമ്പടിക്കാന്‍ തീരുമാനിച്ചിരിക്കുന്നതിനാല്‍ സ്ഥിതി വളരെ സങ്കീര്‍ണമാണ്. ഭക്ഷ്യ വസ്തുക്കളുമായി വന്നത് പ്രക്ഷോഭം മാസങ്ങളോളം തുടരുമെന്നതിന്റെയും പിന്നോട്ടില്ലെന്നതിന്റെയും സൂചനയാണ്. ഭരണകൂടത്തിന്റെ ഏതെങ്കിലും ബലപ്രയോഗം വലിയ ക്രമസമാധാന തടസ്സത്തിന് കാരണമായേക്കാം. ഹരിയാനയിലെ ബി.ജെ.പി സര്‍ക്കാര്‍ സങ്കീര്‍ണ സാഹചര്യത്തിലാണ്. ഹരിയാന കടന്നുവേണം കര്‍ഷകര്‍ക്ക് ഡല്‍ഹിയിലെത്താന്‍. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളായ രാജസ്ഥാനില്‍നിന്നും പഞ്ചാബില്‍നിന്നും വരുന്ന കര്‍ഷകരുടെ എണ്ണം വളരെ കൂടുതലായതിനാല്‍ അവരെ തടയുന്നതില്‍ ഹരിയാന സര്‍ക്കാര്‍ പരാജയപ്പെടുകയായിരുന്നു. ഹരിയാനയിലെ ഭരണകക്ഷിക്കു മറ്റൊരു ക്രമസമാധാനപ്രശ്‌നംകൂടി നേരിടാന്‍ കഴിയില്ല, കാരണം 2019 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യ കാലയളവില്‍ ഇത്തരം സംഭവങ്ങള്‍ മൂലം കനത്ത നഷ്ടം നേരിട്ടിരുന്നു. 2014 നും 2019 നും ഇടയില്‍ ഹരിയാന മൂന്ന് പ്രധാന ക്രമസമാധാന സാഹചര്യങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്: 30 ഓളം പേര്‍ കൊല്ലപ്പെട്ട ജാട്ട് പ്രക്ഷോഭം; ദേരാ സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിംഗിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് 41 പേര്‍ മരിക്കാനിടയായ സംഭവം; സ്വയംപ്രഖ്യാപിത ദൈവം രാംപാലിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് ഏഴ് പേര്‍ കൊല്ലപ്പെട്ട സംഭവം. നിലവിലെ സാഹചര്യത്തില്‍, പ്രക്ഷോഭം നേരിടുന്ന കര്‍ഷകരെ പിരിച്ചുവിടാന്‍ പൊലീസ് ഇതിനകം തന്നെ ജലപീരങ്കികളും കണ്ണീര്‍ വാതകവും ഉപയോഗിച്ചു. എന്നാല്‍ രണ്ട് രീതികളും പരാജയപ്പെട്ടു.
(കടപ്പാട്: indianexpress.com)

columns

ദേശീയത ചര്‍ച്ചയാകുമ്പോള്‍-പി.എ ജലീല്‍ വയനാട്

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Published

on

പ്രത്യേക ഭൂവിഭാഗത്തില്‍ ജനങ്ങള്‍ സ്ഥിരമായി, പരമാധികാരമുള്ള ഭരണത്തിന്‍ കീഴില്‍ ജീവിച്ചാല്‍ അതൊരു രാജ്യമായി മാറുന്നു. എന്നാല്‍ ആ പ്രത്യേക ഭൂവിഭാഗത്തിലെ ജനങ്ങളുടെ ഏകതാ ബോധവും പരസ്പര സ്‌നേഹവും സുഖദുഃഖങ്ങളുടെ മത വര്‍ഗ നിരപേക്ഷ സ്വീകാര്യതയും ചരിത്ര ബോധവുമാണ് ആ രാജ്യത്തെ ദേശ രാഷ്ട്രമാക്കുന്നത്. പാശ്ചാത്യ യൂറോപ്യന്‍ രാജ്യങ്ങളെ ഏകോപിപ്പിച്ചതിനും ചരിത്രബോധം നല്‍കിയതിനും പിന്നില്‍ മതത്തിനോ മതാധിഷ്ഠിത ഭരണകൂടങ്ങള്‍ക്കോ ഉള്ള പങ്ക് നിഷേധിക്കാന്‍ കഴിയില്ല. അതുവഴിയാണവരുടെ ദേശീയത അടയാളപ്പെടുത്തുന്നതും. എന്നാല്‍ ഇന്ത്യന്‍ ദേശീയത രൂപപ്പെടുന്നതില്‍ മതത്തിനോ മതാധിഷ്ഠിത ശക്തികള്‍ക്കോ ഒരു പങ്കുമില്ലെന്നതാണ് വിസ്മയം. നൂറ്റാണ്ടുകള്‍ പിന്നിട്ട കോളനി വാഴ്ചയും അതേതുടര്‍ന്നുണ്ടായ ബ്രിട്ടീഷ് വിരുദ്ധതയുമാണ് ഇന്ത്യന്‍ ദേശീയതക്കാധാരം. ഇന്ത്യന്‍ ദേശീയത രൂപപ്പെടുത്തുന്നതില്‍ ജാതി മത ഭേദമെന്യ ഉള്ളില്‍ ഊറിക്കൂടി ഉറച്ച കോളനി വിരോധമുണ്ട്. ആ അര്‍ഥത്തിലാണ് നമ്മുടെ ചരിത്രത്തെ നോക്കി കാണേണ്ടത്. സ്വാതന്ത്ര്യ പ്രഖ്യാപനമുണ്ടാകുന്നതിനു മുന്‍പ്തന്നെ നമ്മുടെ ഭരണഘടന രൂപീകരണത്തെക്കുറിച്ച്ആലോചിച്ചിട്ടുണ്ട്.

മത, വര്‍ഗ വേര്‍തിരുവുകള്‍ക്കതീതമായ ഭരണഘടന ഉണ്ടാക്കാനുള്ള പരിശ്രമം രണ്ടു വര്‍ഷവും ഒന്‍പതു മാസവും 18 ദിവസവും നീണ്ടുനിന്നു. രാജ്യത്തിനു ഒരൗദ്യോഗിക മതമില്ലാത്ത രീതിയില്‍, മതേതരമായി ഭരണഘടന സങ്കല്‍പിക്കപ്പെട്ടു. എന്നാല്‍ ഭൂരിപക്ഷ ന്യൂനപക്ഷ വിശ്വാസികളെ ഉള്‍ക്കൊണ്ട് പോകാനും അവരവരുടെ സംസ്‌കാരങ്ങളോട് കൂറുപുലര്‍ത്തി സമഭാവനയോടെ മുന്നോട്ടുപോകാനും ആഹ്വാനം ചെയ്യുന്നതായി ഭരണഘടനയുടെ സൂക്ഷ്മ വായന വ്യക്തമാക്കുന്നു. ഭരണഘടനയുടെ മുഖവുര തന്നെ സത്താപരമായി എന്താണ് ആ പ്രമാണത്തിന്റെ അവതരണ താത്പര്യമെന്ന് വ്യക്തമാക്കുന്നതാണ്. ജനങ്ങളാല്‍ എഴുതപ്പെട്ട എന്ന തുടക്കം അതിന്റെ മാനവിക മുഖമാണ് തുറക്കപ്പെടുന്നത്.

ദൈവനാമത്തില്‍ എന്ന് തുടങ്ങണമെന്ന് ശഠിച്ച എച്ച്.വി കമ്മത്തിന്റെ വാദമോ, പരമേശ്വര നാമത്തില്‍ വേണമെന്ന് വാദിച്ച ഗോവിന്ദ മാളവ്യയുടെ താല്‍പര്യമോ അല്ല ഇന്ത്യയുടെ മത നിരപേക്ഷ ഭരണ ഘടനാനിര്‍മാണ സമിതി പരിഗണിച്ചത്. ഇന്ത്യ-പാക് വിഭജനത്തിന്റെ വേരുകള്‍ ചെന്നെത്തുന്ന പരിസരം ഹിന്ദു-മുസ്‌ലിം വിദ്വേഷത്തിന്റേതാണ്. താല്‍പര്യമില്ലാതെ നാട് കടത്തപ്പെട്ടവര്‍ ഇരു ഭാഗത്തുമുണ്ട്. മാനവിക ചിന്തകളെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ജയിച്ചടക്കിയതാണ് വിഭജനത്തിന്റെ കാതല്‍. ഇവിടെ നിരപരാധികളുടെ മനഃസാക്ഷി വായിക്കാന്‍ ഭരണഘടനാ നിര്‍മാണ സഭക്ക് കഴിഞ്ഞിട്ടുണ്ട്. പാകിസ്ഥാനിലേക്കു പോയവര്‍ തിരിച്ചുവന്നാല്‍ ഇന്ത്യന്‍ പൗരത്വം അവര്‍ക്കു നല്‍കിയേ തീരുവെന്ന് വാദിച്ച ബീഹാറുകാരന്‍ ബ്രിജേഷ് മിശ്രയെ ഓര്‍ക്കുന്നത് അതുകൊണ്ടാണ്. പൗരാവകാശങ്ങളുടെ നീണ്ട വിശദീകരണം 5 മുതല്‍ 11 വരെ അനുഛേദങ്ങള്‍ പറയുന്നത്. പൗരനെ എങ്ങനെ നാടുകടത്താമെന്നല്ല അവനെ എങ്ങനെ ഉള്‍ക്കൊള്ളാമെന്നതിന്റെ വിവരണമാണത്. എന്നാല്‍ ഭരണഘടനയുടെ പിറവിയില്‍ തന്നെ അതില്‍ അസഹിഷ്ണുത കാണിച്ചവരും ചോദ്യംചെയ്തവരുമുണ്ട്. രാഷ്ട്രത്തെ ഒറ്റക്കല്ലില്‍ കൊത്തിയെടുക്കാനുള്ള അവരുടെ ശ്രമത്തിന് കോളനി വാഴ്ചയുടെ പഴക്കമുണ്ട്. അവരുടെ താല്‍പര്യത്തിന് എതിരുനിന്ന പ്രധാന ശക്തി രാഷ്ട്ര പിതാവായിരുന്നു. മഹാത്മജിയെ വകവരുത്തിയതിലൂടെയും ഇപ്പോഴും വീണ്ടും വീണ്ടും കൊന്നുകൊണ്ടിരിക്കുന്നതിലൂടെയും അവരുടെ ലക്ഷ്യത്തിലേക്കു അടുത്തുകൊണ്ടിരിക്കുന്നു.

ബഹുസ്വര സങ്കര സംസ്‌കാരങ്ങളുടെ നിലനില്‍പ്പും വളര്‍ച്ചയും അംഗീകരിക്കാന്‍ കഴിയാത്തവര്‍ ഒരു രാഷ്ട്രമെന്ന നിലക്ക് രാഷ്ട്രരൂപീകരണത്തിന്റെ ചരിത്രമറിയാത്തവരും ദേശീയ പൈതൃകത്തിന്റെ ഘടന അറിയാത്തവരുമാണ്. ദ്രാവിഡ അടിത്തറയിലേക്ക് പിന്നീട് ഉള്‍ച്ചേര്‍ക്കപ്പെട്ട സംസ്‌കാരങ്ങളാണ് ആര്യ, ബൗദ്ധ പൗരസ്ത്യ, പൗരസ്‌ത്യേതര അടരുകള്‍. ഈ കൂടിക്കലര്‍ന്ന ബഹുപാളികളെ വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്ത ഒരു ചരിത്ര പശ്ചാത്തലം ബോധപൂര്‍വം മറന്നുകൊണ്ട് വ്യക്തികളുടെ പ്രാഥമിക പരിഗണനയിലുള്ള ഐച്ഛിക വിഷയമായ വസ്ത്രത്തിലും ഭക്ഷണത്തില്‍പോലും ഇടപെടുന്ന അവസ്ഥ സാമൂഹ്യഘടനയെ തകര്‍ക്കുമെന്നതില്‍ സംശയിക്കേണ്ടതില്ല. ഇന്ത്യയുടെ നാനാത്വത്തിലുള്ള ഏകത്വമെന്ന കാഴ്ചപ്പാട് അംഗീകരിക്കപ്പെടണം. ബഹുസ്വര സങ്കര സംസ്‌കാരം സംരക്ഷിക്കപ്പെട്ടുകൊണ്ടുള്ള ദേശീയ ബോധങ്ങളാണുണ്ടാകേണ്ടത്. മറിച്ചുള്ള വികാരങ്ങളെ ദേശീയതയെന്ന് വിളിക്കാന്‍ കഴിയില്ല.

ഇന്ത്യയുടെ ദേശീയ കവിയാണ് രവീന്ദ്രനാഥ ടാഗോര്‍. ടാഗോര്‍ ദേശീയതയെ നിര്‍വചിച്ചിട്ടുണ്ട്. അത് മാനവികതയില്‍ അധിഷ്ഠിതമാണ്. മാനവികതയില്ലാത്ത ദേശീയത ശാപമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അത് സകല തിന്മയുടെയും മൂലഹേതുവാകുമെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്ന് പുലര്‍ന്നിരിക്കുകയാണ്. മനുഷ്യത്വത്തിനപ്പുറമുള്ള രാജ്യ സ്‌നേഹത്തെപ്പോലും അദ്ദേഹം ശക്തിയായി അപലപിച്ചു. ശാന്തിനികേതനില്‍ താന്‍ നിര്‍മിച്ച സര്‍വകലാശാലയുടെ ആപ്തവാക്യം ‘യത്ര വിശ്വം ഭവത് ഏക നീഡം’ എന്നതായിരുന്നു. അഥവാ ഈ ലോകം മുഴുവന്‍ ഒരു പക്ഷികൂടായിതീരുക വിവിധ വര്‍ണങ്ങളില്‍, വൈവിധ്യമേറിയ കൊഞ്ചലുകളുള്ള കിളിക്കൂടായി ലോകം മാറണമെന്നാഗ്രഹിച്ചു അദ്ദേഹം.

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Continue Reading

columns

സത്യാന്വേഷി-പ്രതിഛായ

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്.

Published

on

‘അത് വക്കീലിനോട് ഇനി മുതല്‍ വാദിക്കരുതെന്ന് ആവശ്യപ്പെടുന്നതുപോലെയാണ്. ഒരു മാധ്യമപ്രവര്‍ത്തകനോട് എങ്ങനെയാണ് എഴുതരുതെന്ന് ആവശ്യപ്പെടാനാകുക? നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹമതിന് മറുപടി പറയാന്‍ ബാധ്യസ്ഥനാണ്. പക്ഷേ ഒരാള്‍ അഭിപ്രായം പറയുന്നതിനെ എങ്ങനെയാണ് മുന്‍കൂട്ടി എതിര്‍ക്കാന്‍കഴിയുക?’ സുപ്രീംകോടതിയിലെ പ്രമുഖന്യായാധിപന്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റേതാണ് ഈകുറിക്കുകൊള്ളുന്ന വാക്കുകള്‍. ‘ആള്‍ട്ട്‌ന്യൂസ് സ്ഥാപകനും മാധ്യമപ്രവര്‍ത്തകനുമായ മുഹമ്മദ്‌സുബൈറിനെ സമൂഹമാധ്യമമായ ട്വിറ്ററില്‍ എഴുതുന്നതില്‍നിന്ന് തടയണമെന്ന ഉത്തര്‍പ്രദേശ് പൊലീസിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു രാജ്യത്തെ അത്യുന്നത നീതിപീഠം. സമൂഹമാധ്യമങ്ങളിലെ തെറ്റായവിവരങ്ങളുടെ വസ്തുതാന്വേഷകനായി പ്രസിദ്ധനായ സുബൈറിനെ തുടരെത്തുടരെ കേസുകളുമായി വരിഞ്ഞുമുറുക്കി കാലാകാലത്തേക്ക് തുറുങ്കിലടക്കാനും ബി.ജെ.പി സര്‍ക്കാരുകള്‍ക്കെതിരെ പ്രതികരിക്കാതിരിക്കാനുമായി ഇട്ട പദ്ധതിയെ പൊളിച്ചടുക്കുകയായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്. നാലരക്കൊല്ലംമുമ്പ് ട്വീറ്റ്‌ചെയ്ത ഒരു വിഷയത്തിന്റെ പേരിലായിരുന്നു യു.പി സര്‍ക്കാര്‍ സുബൈറിനെ അറസ്റ്റ്‌ചെയ്ത് ജയിലിടച്ചത്. ജൂണ്‍ 27ന് അറസ്റ്റുചെയ്ത സുബൈറിനെ സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യത്തെതുടര്‍ന്ന് മോചിപ്പിച്ചത് ജൂലൈ 21നായിരുന്നു; കൃത്യം 23 ദിവസത്തിനുശേഷം. ഡല്‍ഹിക്കുപുറമെ യു.പിയില്‍ ആറു കേസുകളാണ് സുബൈറിനെതിരെ ചുമത്തിയത്. ഓരോ കേസിലും ജാമ്യം നേടുമ്പോള്‍ വൈകാതെ മറ്റൊരു കേസില്‍ അറസ്റ്റുരേഖപ്പെടുത്തി യുവാവിന്റെ മോചനം വൈകിക്കലായിരുന്നു തന്ത്രം. എന്നാല്‍ ഇത് തിരിച്ചറിഞ്ഞായിരുന്നു കോടതിയുടെ ഇടപെടല്‍. എഫ്.ഐ.ആറുകള്‍ റദ്ദാക്കിയില്ലെങ്കിലും എല്ലാകേസുകളും ഡല്‍ഹി കോടതിയിലേക്ക് മാറ്റാനും സുബൈറിന് ഇടക്കാലം ജാമ്യം നല്‍കി വിട്ടയക്കാനുമായിരുന്നു 21ലെ വിധി.

ഇന്ത്യയുടെ പാരമ്പര്യമാണ് സത്യം. മുണ്ഡകോപനിഷത്തിലെ ‘സത്യമേവ ജയതേ’ ആണ് രാജ്യത്തിന്റെ ഔദ്യോഗികചിഹ്നത്തില്‍ ആലേഖന ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ സത്യം കണ്ടെത്തി അവതരിപ്പിക്കുന്ന ആരും ആര്‍ഷഭാരത പാരമ്പര്യത്തെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. മാധ്യമപ്രവര്‍ത്തകോട്, വിശേഷിച്ച് സര്‍ക്കാരിനെതിരെ പ്രതികരിക്കുന്നവരോട് ബി.ജെ.പി ഭരണകൂടങ്ങള്‍ പൊലീസിനെ ഉപയോഗിച്ച് ചെയ്തുകൂട്ടുന്നതെന്തെല്ലാമാണെന്നതിന് മികച്ച തെളിവാണ് സുബൈറിന്റെ അറസ്റ്റും തുടര്‍ന്നുള്ള സംഭവങ്ങളും. എന്നാല്‍ ഇതിന് നേര്‍വിപരീതമായിരുന്നു രാഹുല്‍ഗാന്ധിക്കെതിരായി വ്യാജ വീഡിയോ സംപ്രേഷണംചെയ്തതിന് ‘ടൈംസ് നൗ’ ടി.വി അവതാരകന്‍ രോഹിത് രഞ്ജന് അനുകൂലമായ ബി.ജെ.പി സര്‍ക്കാരിന്റെ നീക്കം. രാഹുല്‍ഗാന്ധി രാജസ്ഥാനില്‍ ടെയ്‌ലറെ കൊലപ്പെടുത്തിയ യുവാക്കളെ കുട്ടികളല്ലേ എന്നു വിളിച്ചെന്ന വ്യാജ പ്രചാരണം നടത്തിയതിന് കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ പൊലീസ് രോഹിത്തിനെ അറസ്റ്റ്‌ചെയ്യാനെത്തിയപ്പോള്‍ മറ്റൊരു കേസ് ചുമത്തി അറസ്റ്റില്‍നിന്ന് രക്ഷിച്ചെടുക്കുകയായിരുന്നു ഡല്‍ഹി പൊലീസ്. പഴയ ഹിന്ദിസിനിമയിലെ ഒരു ഡയലോഗ് പങ്കുവെച്ചായിരുന്നു സുബൈറിന്റെ നാലരവര്‍ഷം മുമ്പത്തെ ട്വീറ്റ്. വിദ്വേഷ പ്രചാരകരോട് വിട്ടുവീഴ്ചയില്ലെന്നാണ് 33 കാരനായ സുബൈറിന്റെ സുധീര പ്രഖ്യാപനം.

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്. നിമിഷങ്ങളെന്നോണം വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്ന നുണ ഫാക്ടറികളുടെ ഓശാരത്തില്‍ അധികാരത്തിലെത്തുന്ന ഭരണകൂടങ്ങള്‍ക്കാണ് ആള്‍ട്ട്‌ന്യൂസ് പ്രധാനമായും വെല്ലുവിളിയുയര്‍ത്തിയത്. സുബൈറിന്റെ ഫാക്ട്‌ചെക് വാര്‍ത്തകള്‍ ലോകത്തെ ഉന്നതമാധ്യമങ്ങള്‍വരെ എടുത്തുകൊടുക്കാനാരംഭിച്ചു. പ്രവാചകനെതിരെ ബി.ജെ.പി വക്താവ് നൂപുര്‍ശര്‍മ നടത്തിയ വിവാദ പ്രസ്താവത്തിന്റെ വീഡിയോ അതേപടി ആള്‍ട്ട്‌ന്യൂസ് പ്രസിദ്ധപ്പെടുത്തിയതാണ് സത്യത്തില്‍ സുബൈറിനെ നോട്ടമിട്ടിരുന്ന ബി.ജെ.പി നേതാക്കളെ പെട്ടെന്ന് പൊലീസിനെ വിട്ട് അറസ്റ്റുചെയ്യാന്‍ നിര്‍ബന്ധിച്ചത്. എന്നാല്‍ ഇതാണ് കാരണമെന്ന് പറയാതെ നാലര വര്‍ഷം മുമ്പത്തെ കാര്യമാണ് പറഞ്ഞതെന്നുമാത്രം. വിവാഹേതര ബന്ധമുണ്ടെന്നതിന് ഭാര്യയെ ഭര്‍ത്താവ് മര്‍ദിക്കുന്നതിന്റെ ദൃശ്യം കാട്ടി അത് ‘ലൗ ജിഹാദാ’ണെന്ന് പ്രചരിപ്പിക്കുന്നവരെപോലുള്ളവരെയും സുബൈര്‍ തുറന്നുകാട്ടി. മേയില്‍ ജ്ഞാന്‍വ്യാപി പള്ളി വിവാദത്തിലും തീവ്ര ഹിന്ദുത്വവാദികള്‍ക്കെതിരെ സുബൈര്‍ നിരവധി പോസ്റ്റുകളിട്ടിരുന്നു. ദേശീയ മാധ്യമങ്ങളിലെ അവതാരകരുടെ തനിനിറം തുറന്നുകാട്ടുകയും സുബൈറിന്റെ പ്രധാന ജോലിയായിരുന്നു. സുബൈറിന്റെ വരുമാനം ലാഭം പ്രതീക്ഷിക്കാതെ സംഭാവനയിലൂടെ പ്രവര്‍ത്തിക്കുന്ന ആള്‍ട്ട്‌ന്യൂസില്‍നിന്ന് കിട്ടുന്ന തുച്ഛമായ വേതനമാണ്. സ്ഥാപനത്തിന്റെ ഉടമകളായ പ്രാവ്ദ മീഡിയ ഫൗണ്ടേഷന്റെ ഡയറക്ടര്‍മാരിലൊരാളാണിപ്പോള്‍. ബെംഗളൂരുവില്‍ ജനിച്ച സുബൈറിന്റെ സ്‌കൂള്‍-കോളജ് വിദ്യാഭ്യാസവും അവിടെയായിരുന്നു.

Continue Reading

columns

ജനാധിപത്യ പോരാട്ടങ്ങളുടെ വിജയം- പി.എം.എ സലാം

വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് മുസ്‌ലിംലീഗ് നടത്തിവന്ന നിരന്തര പോരാട്ടങ്ങളുടെ വിജയമാണ്. രാജ്യത്തെവിടെയും ഇല്ലാത്ത നിയമമാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിച്ചത് മുതല്‍ മുസ്‌ലിംലീഗ് വിശ്രമരഹിതമായി സമരമുഖത്തായിരുന്നു. നിയമസഭയുടെ അകത്തും പുറത്തും പാര്‍ട്ടി പോരാട്ടം ശക്തമാക്കി. 2021 ഡിസംബര്‍ 9ന് കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിച്ചു. പതിനായിരങ്ങള്‍ അണിനിരന്ന റാലിക്ക് ശേഷം മുസ്‌ലിംലീഗിന് ചെയ്യാന്‍ പറ്റുന്നത് അവര്‍ ചെയ്യട്ടെ. മുസ്‌ലിംലീഗിനെ ആര് ഗൗനിക്കുന്നു? എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേ മുഖ്യമന്ത്രിയുടെ നാവ് കൊണ്ടുതന്നെ തീരുമാനം പുനഃപരിശോധിക്കുമെന്ന് പറയിപ്പിച്ചതാണ് മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ വിജയം.

Published

on

വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് മുസ്‌ലിംലീഗ് നടത്തിവന്ന നിരന്തര പോരാട്ടങ്ങളുടെ വിജയമാണ്. രാജ്യത്തെവിടെയും ഇല്ലാത്ത നിയമമാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിച്ചത് മുതല്‍ മുസ്‌ലിംലീഗ് വിശ്രമരഹിതമായി സമരമുഖത്തായിരുന്നു. നിയമസഭയുടെ അകത്തും പുറത്തും പാര്‍ട്ടി പോരാട്ടം ശക്തമാക്കി. 2021 ഡിസംബര്‍ 9ന് കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിച്ചു. പതിനായിരങ്ങള്‍ അണിനിരന്ന റാലിക്ക് ശേഷം മുസ്‌ലിംലീഗിന് ചെയ്യാന്‍ പറ്റുന്നത് അവര്‍ ചെയ്യട്ടെ. മുസ്‌ലിംലീഗിനെ ആര് ഗൗനിക്കുന്നു? എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേ മുഖ്യമന്ത്രിയുടെ നാവ് കൊണ്ടുതന്നെ തീരുമാനം പുനഃപരിശോധിക്കുമെന്ന് പറയിപ്പിച്ചതാണ് മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ വിജയം.

വഖഫ് സംരക്ഷണ റാലിക്ക് ശേഷം വളരെ മോശമായ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയമാണ് സി.പി.എം പയറ്റിയത്. കേരളത്തിലെ മുസ്‌ലിംകളുടെ അട്ടിപ്പേറവകാശം മുസ് ലിംലീഗിനില്ലെന്ന് പറഞ്ഞ് മുസ്‌ലിംലീഗിനെയും മതസംഘടനകളെയും ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തിയത്. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ എല്ലാ മത സംഘടനകളും അംഗങ്ങളായ മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി വഖഫ് നിയമന വിഷയത്തില്‍ പലതവണ മുഖ്യമന്ത്രിയെ കണ്ടിരുന്നു. മുസ്‌ലിം സംഘടനകള്‍ ഒറ്റക്കെട്ടായാണ് ഈ ആവശ്യത്തിനുവേണ്ടി നിലകൊണ്ടത്. എന്നാല്‍ അതിനെയൊന്നും സര്‍ക്കാര്‍ ഗൗനിച്ചില്ല. മതസംഘടനകള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിച്ചതോടൊപ്പം തീരുമാനത്തില്‍നിന്ന് പിന്നോട്ടില്ലെന്ന മട്ടിലാണ് നിയമസഭയില്‍ മന്ത്രിമാര്‍ പോലും സംസാരിച്ചത്.

എന്നാല്‍ ഒരു ഘട്ടത്തിലും സമരത്തില്‍നിന്ന് പിന്തിരിയാന്‍ മുസ്‌ലിംലീഗ് തയ്യാറായില്ല. കേന്ദ്ര വഖഫ് ആക്ടിന് വിരുദ്ധമായി കേരളത്തില്‍ മാത്രം വിവേചനത്തിന്റെ ഈ നിയമം അനുവദിക്കില്ലെന്ന് മുസ്‌ലിംലീഗ് അസന്നിഗ്ധമായി വ്യക്തമാക്കി. വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നതിനെ ന്യായീകരിച്ച്‌കൊണ്ട് സി.പി.എം നേതാക്കളും സൈബര്‍ സഖാക്കളും ധാരാളം എഴുതി. പലപ്പോഴും അനാവശ്യമായി മുസ് ലിം ലീഗിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനും ഇവര്‍ ശ്രമിച്ചു. വഖഫ് ബോര്‍ഡില്‍ യു.ഡി.എഫ് അമുസ്‌ലിം നിയമനം നടത്തിയിട്ടുണ്ടെന്ന പച്ചക്കള്ളം അടിച്ചിറക്കി. പി.എസ്.സിക്ക് വിടാനുള്ള തീരുമാനം വഖഫ് ബോര്‍ഡ് ഏകകണ്ഠമായി സ്വീകരിച്ചതാണെന്ന് മുഖ്യമന്ത്രി പോലും നുണ പറഞ്ഞു. കേരളത്തിലെ വന്ദ്യവയോധികരായ മതസംഘടനാ നേതാക്കള്‍ പലപ്പോഴായി മുഖ്യമന്ത്രിയെ കണ്ടെങ്കിലും ഉറപ്പ് നല്‍കുകയല്ലാതെ ഒന്നും നടന്നില്ല. ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ മുസ്‌ലിംലീഗ് അംഗങ്ങള്‍ വഖഫ് നിയമന തീരുമാനം പിന്‍വലിക്കാന്‍ പലതവണ ആവശ്യപ്പെട്ടു. ഒടുവില്‍ ഗത്യന്തരമില്ലാതെയാണ് ഇപ്പോള്‍ തീരുമാനം പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചിരിക്കുന്നത്. മുസ്‌ലിംലീഗിന്റെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം ഉറപ്പ് നല്‍കിയത്.

ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ വഖഫ് ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഏറ്റവുമൊടുവില്‍ കഴിഞ്ഞ ജൂണ്‍ 28ന് സെക്രട്ടേറിയറ്റിന് മുന്നില്‍ സംസ്ഥാന കമ്മിറ്റി ധര്‍ണ സംഘടിപ്പിച്ചു. മതസംഘടനാ നേതാക്കളോട് പച്ചക്കള്ളം പറഞ്ഞ് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയും കൂട്ടരും പലപ്പോഴായി ശ്രമിച്ചത്. 2016 ല്‍ തന്നെ എല്ലാ മുസ്‌ലിം മത സംഘടനകളും മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കീഴില്‍ ഒന്നിച്ച് ഗവര്‍ണറെ പോയി കാണുകയും സര്‍ക്കാര്‍ നീക്കത്തിനെതിരെ ശബ്ദമുയര്‍ത്തുകയും ചെയ്തിരുന്നു. കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരവും നടത്തി. മുഖ്യമന്ത്രിക്കും നിവേദനം നല്‍കി. നിയമസഭക്ക് അകത്ത് മുസ്‌ലിംലീഗിന്റെയും പ്രതിപക്ഷത്തിന്റെയും ശക്തമായ പ്രതിഷേധം ഉണ്ടായി. ബില്ല് വരുന്ന സമയത്തും പാസ്സാക്കുന്ന സമയത്തും ശക്തമായ ഭാഷയില്‍ തന്നെ പ്രതിപക്ഷം എതിര്‍പ്പറിയിച്ചിരുന്നു. ഇതെല്ലാം നിയമസഭാ രേഖയിലുള്ളതാണ്. എന്നാല്‍ അതെല്ലാം മറന്നുകൊണ്ടാണ് മുഖ്യമന്ത്രി കള്ളം പറഞ്ഞത്.

നിയമസഭ പാസ്സാക്കിയ നിയമം ആയതുകൊണ്ട് നിയസമഭയില്‍ തന്നെ അവതരിപ്പിച്ച് തിരുത്തണമെന്നാണ് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടത്. കോഴിക്കോട്ട് നടന്നത് സമരപ്രഖ്യാപനം മാത്രമായിരുന്നു. പിന്നീട് നിരന്തര സമരങ്ങളുടെ ദിവസങ്ങളായിരുന്നു. പ്രതിസന്ധികള്‍ ഏറെയുണ്ടായിട്ടും നിയമം പിന്‍വലിക്കും വരെ മുസ്‌ലിം ലീഗ് സമര രംഗത്ത് ഉറച്ചുനിന്നു. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ തിരുവനന്തപുരത്ത് മുസ്‌ലിംലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സര്‍ക്കാര്‍ പിന്മാറും വരെ സമരം തുടരുമെന്ന് ഈ പരിപാടിയില്‍ നിയമസഭാ പാര്‍ട്ടി ലീഡര്‍ പി.കെ കുഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചു. കോഴിക്കോട് നടത്തിയ വഖഫ് സംരക്ഷണ റാലിക്ക് ശേഷം രണ്ടാം ഘട്ടമായി പഞ്ചായത്ത്, മുനിസിപ്പല്‍, മേഖലാ കേന്ദ്രങ്ങളില്‍ സമര സംഗമങ്ങള്‍ സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് നടന്ന പ്രതിഷേധ പരിപാടികളായിരുന്നു സമരത്തിന്റെ മൂന്നാം ഘട്ടം.

ഇടക്കാലത്ത് കോവിഡ് വ്യാപകമായപ്പോള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് വഖഫ് സംരക്ഷണ പ്രക്ഷോഭം തുടര്‍ന്നു. മുസ്‌ലിംലീഗിന്റെ വഖഫ് സംരക്ഷണ പ്രക്ഷോഭത്തില്‍ സഹികെട്ട സര്‍ക്കാര്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന കുറ്റം ചുമത്തി പ്രാദേശികമായി കേസുകളെടുത്തു. കോഴിക്കോട് നടന്ന മഹാറാലിക്ക് ശേഷം പതിനായിരം പേര്‍ക്കെതിരെ കേസെടുത്തായിരുന്നു പ്രതികാര നടപടി. വഖഫ് സംരക്ഷണ പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായി മുസ്‌ലിം ലീഗ് കലക്ടറേറ്റ് മാര്‍ച്ചുകളും സംഘടിപ്പിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.