Connect with us

columns

സുതാര്യത ജീവിതനിഷ്ഠയാവട്ടെ

Published

on

പ്രൊഫ. പി.കെ.കെ തങ്ങള്‍

ഓരോ ഭരണാധികാരിക്കും അതിര്‍ത്തികളുണ്ട്. ആ പരിധിക്കകത്ത് ഭരണം നിര്‍വഹിക്കുകയെന്നതാണവരിലോരോരുത്തരുടെയും കടമ. അങ്ങിനെ വരുമ്പോള്‍ നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം ചൈന, പാക്കിസ്താന്‍, ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങിയുള്ള രാജ്യങ്ങളുടെ അതിര്‍ത്തികള്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. രാജ്യാതിര്‍ത്തി തീരുന്നിടത്ത് ആ രാജ്യങ്ങളുടെ അതിര്‍ത്തി ആരംഭിക്കുന്നു. ആധുനിക കാലഘട്ടത്തില്‍ സൗകര്യത്തിനും സുരക്ഷിതത്വത്തിനും സുതാര്യതക്കുംവേണ്ടി ഓരോ രാജ്യവും അതിര്‍ത്തി പങ്കിടുന്നിടത്ത് ആര്‍ക്കും അവകാശപ്പെടാന്‍ പാടില്ലാത്ത ‘ആരുടേതുമല്ലാത്ത ഭൂമി’ (നോമേന്‍സ് ലാന്റ്) എന്ന ഒരു നിശ്ചിത അകലം, സംരക്ഷണമേഖല എന്ന് വിശേഷിപ്പിക്കാവുന്ന വിധത്തില്‍ നിലനിര്‍ത്തിപ്പോരുന്നുണ്ട്. സംശയത്തിന്റെയോ അവ്യക്തതയുടെയോ പേരില്‍ ഒരാളും അയല്‍ രാജ്യത്ത് അനധികൃതമായി കാലുകുത്താനിടയാവരുത് എന്ന മൗലികമായ സൂക്ഷ്മതക്കുവേണ്ടിയാണ് ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തപ്പെട്ടിട്ടുള്ളത്.

കൃഷിയിടങ്ങളില്‍ നടന്നുകയറി വിള തിന്നു നശിപ്പിക്കാനിടയാവുമെന്ന സൂക്ഷ്മതയുടെ പേരിലാണല്ലോ കാലികളെ കയറില്‍ കെട്ടിയിട്ടു മേച്ചില്‍ അതിര്‍ത്തി നിശ്ചയിച്ചുകൊടുക്കുന്നത്. അത് കാലികളുടെ കാര്യം. എന്നാല്‍ മനുഷ്യന് അതിര്‍ത്തി നിര്‍ണ്ണയിച്ചുകൊടുക്കുന്നത് കയര്‍ ബന്ധനത്തിലൂടെയല്ല, മറിച്ച് നിയമ-ധാര്‍മ്മിക അതിര്‍ത്തി നിര്‍ണ്ണയത്തിലൂടെയാണ്. അത്തരം നിയമ-ധാര്‍മ്മിക അതിര്‍ത്തികള്‍ ലംഘിക്കുന്നിടത്താണ് ‘നിയമലംഘന’മെന്ന അതിര്‍ത്തിലംഘന പ്രശ്‌നം ഉടലെടുക്കുന്നതും തുടര്‍ന്ന് ഗുരുതരമായ ഭവിഷ്യത്തുക്കള്‍ക്ക് കാരണമാകുന്നതും. ഭൂമിക്കു മാത്രമല്ല സമുദ്രം, ആകാശം എന്നിവക്കും അതിര്‍ത്തിരേഖകളുണ്ട്. ഇവയെല്ലാം സൂക്ഷ്മമായി പാലിക്കപ്പെടേണ്ടതുണ്ട്. രാജ്യങ്ങളുടെ സുരക്ഷിതത്തിനും ജനങ്ങളുടെ സൈ്വര ജീവിതത്തിനും അനിവാര്യമാണ്. ‘അതിര്‍വരമ്പുകള്‍’ എന്ന് സാമാന്യേന ഉപയോഗിക്കപ്പെടുന്ന അതിര്‍ത്തി രേഖകള്‍ ഭൂമിശാസ്ത്രപരവും രാഷ്ട്രീയവും ശാസ്ത്രീയവുമായ അടിത്തറയുടെ പേരിലാണെങ്കില്‍, അതിനെല്ലാം മീതെയായി, മനുഷ്യരാശിയുടെ ശാന്തിക്കും സമാധാനത്തിനും ആത്മീയവും ഭൗതികവുമായ ജീവിതസുരക്ഷക്കും വേണ്ടി നിശ്ചയിക്കപ്പെട്ടിട്ടുള്ളതാണ് ‘മാനവിക ധാര്‍മ്മികത’.

വളര്‍ന്നു വികസിച്ച സമൂഹമെന്ന നിലയില്‍ മനുഷ്യവംശത്തിലെ ആദ്യത്തെ കക്ഷി വ്യക്തിയാണ്. തുടര്‍ന്ന് കുടുംബം, നാട്, രാജ്യം, ലോകം എന്നീ വികാസങ്ങളിലൂടെ ഇന്ന് നാം നിലകൊള്ളുന്നിടത്തെത്തി നില്‍ക്കുന്നു; ആ പ്രതിഭാസം തുടര്‍ന്നുകൊണ്ടേയിരിക്കുകയും ചെയ്യും. ആ പ്രയാണത്തില്‍, ഒരു വലിയ സമൂഹമെന്ന നിലയില്‍ തൊട്ടുരുമ്മി, തിക്കിത്തിരക്കി മുന്നേറേണ്ടതുണ്ടെന്നതിനാല്‍, മനുഷ്യ സമൂഹത്തിന് ആകമാനം പ്രായോഗികമാക്കാവുന്ന നിയമ-കര്‍മ്മ പദ്ധതികള്‍ മനുഷ്യന്‌വേണ്ടി അവതരിക്കപ്പെട്ടിട്ടുണ്ട്. അത്തരം ആശായാദര്‍ശ പദ്ധതികളുടെ പ്രായോഗികതയും ഗുണഫലങ്ങളുമെല്ലാം തുറന്ന പുസ്തകം പോലെ നമ്മുടെ മുമ്പിലുണ്ട്. പ്രവാചകന്മാര്‍, മഹത്തുക്കള്‍, പണ്ഡിതന്മാര്‍ എന്നിവരുടെയെല്ലാം ജീവിതം നമുക്ക് മാതൃകയായി സ്രഷ്ടാവ് നിശ്ചയിച്ചു തന്നിരിക്കുന്നത് പുതുസമൂഹം ഇരുട്ടില്‍ തപ്പാതിരിക്കാനും നേര്‍വഴിയില്‍ ശക്തരായി മുന്നേറി വിജയം വരിക്കാനുമാണ്.

ആധുനിക സമൂഹ സംവിധാനത്തില്‍ നമ്മുടെ മുന്നിലുള്ളത് ഹ്രസ്വമായി പറഞ്ഞാല്‍ ഭരണകര്‍ത്താക്കളും ഭരണീയരും- പഴയ ശൈലിയില്‍ പറഞ്ഞാല്‍ രാജാവും പ്രജകളും. പേരെന്ത് പറഞ്ഞാലും പ്രാഥമിക വിലയിരുത്തലില്‍ എല്ലാവരും മനുഷ്യര്‍, വ്യക്തികള്‍. എന്നുവെച്ചാല്‍ സമൂഹത്തിന്റെ ആദ്യപടി (അടിത്തറ) വ്യക്തി എന്നര്‍ത്ഥം. വ്യക്തികള്‍ ചേര്‍ന്ന് സമൂഹം രൂപപ്പെടുന്നു- സമൂഹത്തിന്റെ നാനാവിധ ഘടനകള്‍ രൂപപ്പെടുന്നു. ഭരണാധികാരികളും ഭരണീയരും രൂപപ്പെടുന്നു- നേതാവും അനുയായികളുമുണ്ടാവുന്നു. തൊഴിലാളിയും തൊഴില്‍ ദാതാവുമുണ്ടാകുന്നു -അങ്ങിനെ സമൂഹത്തിലെന്തെല്ലാം വേദികളുണ്ടോ അവിടെയെല്ലാം കൃത്യമായ ഒരു സംവിധാനം നിലവില്‍വരുന്നു. അങ്ങിനെ ഉടലെടുക്കുന്ന സംവിധാനങ്ങള്‍, പ്രസ്ഥാനങ്ങള്‍, സ്ഥാപനങ്ങള്‍ എന്തു തന്നെയായാലും എല്ലാറ്റിനും കൃത്യമായ ആരോഹണാവരോഹണക്രമങ്ങള്‍ സംജാതമാകുന്നു.

കുടുംബ സംവിധാനത്തില്‍ മാതാപിതാക്കളില്‍ നിന്ന് തുടക്കം- മക്കള്‍ മാതാപിതാക്കളെ പിന്തുടര്‍ന്ന്, അനുകരിച്ച് ജീവിക്കാന്‍ തുടങ്ങുന്നു. അവിടെയാണ് യഥാര്‍ത്ഥത്തിലുള്ള തുടക്കും മാതാപിതാക്കളുടെ സ്വഭാവം, ശീലങ്ങള്‍, തെരഞ്ഞെടുപ്പ് (ചോയ്‌സ്) എന്നിവ മക്കളില്‍ പതിഞ്ഞിരിക്കും. ഈ യാഥാര്‍ത്ഥ്യം രക്ഷിതാക്കള്‍ വേണ്ടവിധം ഉള്‍ക്കൊണ്ട്, ഉത്തമ കുടുംബനാഥനാകാനുള്ള ഒരുക്കം നടത്തിയിരിക്കണം. ജനിക്കാന്‍ പോകുന്ന മക്കള്‍, എന്നെ -അല്ലെങ്കില്‍ ഞങ്ങളെ കണ്ടാണ് ജീവിതം പകര്‍ത്തുകയെന്ന പ്രാഥമിക ബോധമെങ്കിലും ഉള്‍ക്കൊണ്ട് മാതാപിതാക്കള്‍ ജീവിതം ക്രമപ്പെടുത്താന്‍ തയ്യാറായില്ലെങ്കില്‍ അതിനര്‍ത്ഥം, വളര്‍ന്നുവരുന്ന മക്കള്‍ക്ക് തന്നിഷ്ടത്തിനുള്ള പച്ചക്കൊടി അവര്‍ കാണിച്ചുകൊടുത്തുവെന്ന് തന്നെയാണ്.

വൃത്തി, നല്ല പെരുമാറ്റം, സമയബോധം, അധ്വാനശീലം, സൗഹൃദ സമ്പര്‍ക്കം, സ്‌നേഹം, സഹാനുഭൂതി, ഗുരുഭക്തി, തെളിഞ്ഞ അയല്‍പക്കബന്ധം, ഗുണകരമായ സമൂഹബന്ധങ്ങള്‍, മിതത്വശീലം, ആരോഗ്യ-വൃത്തി പാഠങ്ങള്‍, മൂല്യങ്ങള്‍, ധര്‍മ്മബോധം, മിതവ്യയം, ഉള്ളതില്‍ തൃപ്തിപ്പെടല്‍, സഹജാവബോധം തുടങ്ങിയുള്ള എല്ലാ സദ്ഗുണങ്ങളുടെയും ആദ്യപാഠങ്ങള്‍ ‘പ്രസംഗ രൂപത്തിലല്ലാതെ’, ഒരു കണ്ണാടിയിലെന്നപോലെ തെളിഞ്ഞുകണ്ടു മുന്നേറാനുള്ള അവസരം മാതാപിതാക്കളുടെ ജീവിത രീതിയിലൂടെ മക്കള്‍ക്ക് ലഭ്യമാവണം. മക്കളില്‍ നിന്നൊളിച്ചുവെക്കേണ്ട, മറച്ചുപിടിക്കേണ്ടതൊന്നും മാതാപിതാക്കളില്‍ ഉണ്ടാവരുത്. വാചകങ്ങള്‍ കുറച്ച്, കഴിവതും മാതൃകാപ്രവര്‍ത്തനരീതിയിലൂടെ മക്കളുടെ മുന്നില്‍ മാതൃകയാവുക. ‘ഞാന്‍ എന്റെ മക്കള്‍ക്ക് കണ്ടുപഠിക്കാന്‍ യോഗ്യനാണോ’ എന്ന ആത്മപരിശോധന നടത്താന്‍ രക്ഷിതാവ് മാനസിക ക്രമീകരണം വരുത്തണം.

കുടുംബത്തിനകത്തെ പെരുമാറ്റം, ബാഹ്യ ഇടപെടലുകളിലെ രീതികള്‍, ചങ്ങാത്തത്തിലെയും അയല്‍ ബന്ധങ്ങളിലെയും സുതാര്യത എന്നിവയെല്ലാം മക്കള്‍ക്ക് കണ്ടുപഠിക്കാവുന്നത് തന്നെയാണെന്ന മാനസിക സംതൃപ്തി രക്ഷിതാവിനുണ്ടാവണം. വായ് തുറന്ന് സംസാരിക്കാനും ചോദ്യം ചെയ്യാനുമൊക്കെയുള്ള പ്രായമെത്തുമ്പോള്‍ സ്വന്തം മക്കള്‍ പിതാവിന്റെ മുഖത്ത് നോക്കി ‘എനിക്കൊന്നും അറിയില്ലെന്ന് കരുതി എന്തെല്ലാം വേണ്ടാത്തരങ്ങള്‍ നിങ്ങള്‍ ചെയ്യുന്നത് ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ടെ’ന്ന് ചോദിക്കാനിടവന്നാല്‍ ആ പിതാവിന്റെ സ്ഥാനമെന്തായിരിക്കും. അതിനാല്‍ മാതാപിതാക്കള്‍ കഴിവിന്റെ പരമാവധി മാതൃകാപദവി ബോധമുള്‍ക്കൊണ്ട് തന്നെ മക്കളുടെ മുന്നില്‍ ജീവിക്കണം; മക്കളുടെ ആദ്യ മാതൃകയാവണം മാതാപിതാക്കള്‍.

ഈ സുതാര്യത തന്നെയാണ് ഗുരുനാഥന്മാരും ശിഷ്യന്മാരുടെ മുന്നില്‍ പുലര്‍ത്തേണ്ടത്. അവര്‍ക്ക് കുട്ടികളുടെ മുന്നില്‍ ഒളിക്കാന്‍ ഒന്നുമുണ്ടാവരുത്. അകവും പുറവും നിഷ്‌കളങ്കമായിരിക്കണം. കുട്ടികള്‍ക്ക് ലഭ്യമാവേണ്ടത് ഭാവിജീവിതത്തില്‍ അവര്‍ക്ക് പുലര്‍ത്തേണ്ട ഉത്തമമാതൃകയാണ്. കുറെ വിഷയ ഭാഗങ്ങള്‍ മനഃപാഠം പഠിപ്പിക്കലും പരീക്ഷയില്‍ മാര്‍ക്കുവാങ്ങലും മാത്രമല്ല ഗുരുശിഷ്യബന്ധത്തിന്റെ അടിസ്ഥാനം. വരവും പോക്കും ഇടപെടലും അത്യാവശ്യം കളിയും ചിരിയും ചര്‍ച്ചകളും വാദപ്രതിവാദങ്ങളും ബാഹ്യവിജ്ഞാനാര്‍ജ്ജനവും വ്യക്തിവികാസവും ഭാവനാശീലവും സദ്ഭാഷണവുമെല്ലാം കുട്ടികള്‍ പകര്‍ത്തിയെടുക്കേണ്ടത് ഗുരുനാഥന്മാരില്‍നിന്നു തന്നെയാണ്. അത് സത്യസന്ധവുമായിരിക്കണം. ഒരു ഭരണാധികാരിയെ സംബന്ധിച്ചിടത്തോളം ഒളിക്കാന്‍ ഒന്നുമുണ്ടാവരുത്.

കുടുംബ ജീവിതം പോലും അങ്ങേയറ്റം സുതാര്യമായിരിക്കണമല്ലോ. വ്യക്തിബന്ധങ്ങള്‍, ഇടപാടുകള്‍, സംഭാഷണരീതികള്‍ തുടങ്ങി എല്ലാം സ്ഫുടമായിരിക്കണം. അവ്യക്തമോ സംശയം ജനിപ്പിക്കുന്നതോ ആയിക്കൂടാ. പകുതി വിഴുങ്ങി ബാക്കിമാത്രം സംസാരിക്കാന്‍ ഒരു ഭരണാധികാരിക്ക് പാടില്ല. കുടുംബ-വ്യക്തിജീവിതത്തില്‍പോലും സുതാര്യത പുലര്‍ത്താന്‍ ഒരു ഭരണാധികാരിക്ക് കഴിയണം. സംസാരത്തില്‍ വ്യക്തതയില്ലാതെ വരുമ്പോള്‍ അതിനര്‍ത്ഥം ഒളിച്ചുവെക്കേണ്ടതായി എന്തോ ഉണ്ടെന്നല്ലേ? നിര്‍ദ്ദോഷിയാണെന്നൊരാള്‍ക്കുറപ്പുണ്ടെങ്കില്‍ അയാള്‍ ശങ്കിക്കേണ്ടതില്ലല്ലോ. ഗുരുനാഥന്റെയും അവസ്ഥ ഇതു തന്നെയാണ്.

ധനത്തേക്കാള്‍, സമ്പത്തിനേക്കാള്‍ വളരെയധികം വിലപ്പെട്ട മൂല്യങ്ങള്‍ കൈകാര്യം ചെയ്യുന്നവരാണ് അധ്യാപകര്‍. അപ്പോള്‍ തീര്‍ച്ചയായും വ്യക്തതയുടെയും പൂര്‍ണ്ണതയുടെയും സുതാര്യതയുടെയും വക്താക്കളായിരിക്കണം അവര്‍. ഈയോരു ദൗത്യം പുതുതലമുറയില്‍ പ്രായോഗികതലത്തില്‍ എത്തിക്കേണ്ട ചുമതലക്കാര്‍ കൂടിയാണ് അവര്‍. ‘ഒളിപ്പിക്കാനില്ലാത്തവന് പേടിക്കാനുമില്ല’ എന്ന ഒരു പ്രയോഗം സുതാര്യജീവിതത്തെക്കുറിച്ചുള്ള അര്‍ത്ഥവത്തായ ശൈലിയാണ്. ‘മര്‍ത്ത്യനു കൈപ്പിഴ ജന്മസിദ്ധം’ എന്നൊരു മൊഴിയുണ്ട്. അത്തരം കൈപ്പിഴകള്‍ മാപ്പര്‍ഹിക്കുന്നതാണെങ്കില്‍, തിരിച്ചറിയുക ബോധപൂര്‍വമോ, ലാഘവത്വം മൂലമോ വരുത്തിവെക്കുന്ന വിനകള്‍ കുറ്റകരം തന്നെയാണ്. ഒരുപാട് അഭിലഷണീയമായ കാര്യങ്ങളിലിടപെട്ട് പലതും സ്വന്തം ഭാര്യയുടെയും മക്കളുടെയും സമൂഹത്തിന്റെയും മുന്നില്‍ ഒളിപ്പിച്ച് ശ്വാസംമുട്ടി ഞെരുങ്ങി ജീവിക്കുന്നതിനേക്കാള്‍ വളരെ സരളമാണ് സുതാര്യജീവിതം. ഭരണാധികാരിതൊട്ട് ഒടുവിലത്തെ സാധാരണ പൗരന്‌വരെ തുല്യ ബാധകമായ ദര്‍ശനമാണിത്. സുതാര്യത സംശയാതീതമല്ലെങ്കില്‍ പിന്നെ, വ്യക്തിയായാലും നേതാവായാലും ഭരണാധിപനായാലും അവശേഷിക്കുക അവിശ്വാസ്യതയായിരിക്കും.

 

columns

ദേശീയത ചര്‍ച്ചയാകുമ്പോള്‍-പി.എ ജലീല്‍ വയനാട്

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Published

on

പ്രത്യേക ഭൂവിഭാഗത്തില്‍ ജനങ്ങള്‍ സ്ഥിരമായി, പരമാധികാരമുള്ള ഭരണത്തിന്‍ കീഴില്‍ ജീവിച്ചാല്‍ അതൊരു രാജ്യമായി മാറുന്നു. എന്നാല്‍ ആ പ്രത്യേക ഭൂവിഭാഗത്തിലെ ജനങ്ങളുടെ ഏകതാ ബോധവും പരസ്പര സ്‌നേഹവും സുഖദുഃഖങ്ങളുടെ മത വര്‍ഗ നിരപേക്ഷ സ്വീകാര്യതയും ചരിത്ര ബോധവുമാണ് ആ രാജ്യത്തെ ദേശ രാഷ്ട്രമാക്കുന്നത്. പാശ്ചാത്യ യൂറോപ്യന്‍ രാജ്യങ്ങളെ ഏകോപിപ്പിച്ചതിനും ചരിത്രബോധം നല്‍കിയതിനും പിന്നില്‍ മതത്തിനോ മതാധിഷ്ഠിത ഭരണകൂടങ്ങള്‍ക്കോ ഉള്ള പങ്ക് നിഷേധിക്കാന്‍ കഴിയില്ല. അതുവഴിയാണവരുടെ ദേശീയത അടയാളപ്പെടുത്തുന്നതും. എന്നാല്‍ ഇന്ത്യന്‍ ദേശീയത രൂപപ്പെടുന്നതില്‍ മതത്തിനോ മതാധിഷ്ഠിത ശക്തികള്‍ക്കോ ഒരു പങ്കുമില്ലെന്നതാണ് വിസ്മയം. നൂറ്റാണ്ടുകള്‍ പിന്നിട്ട കോളനി വാഴ്ചയും അതേതുടര്‍ന്നുണ്ടായ ബ്രിട്ടീഷ് വിരുദ്ധതയുമാണ് ഇന്ത്യന്‍ ദേശീയതക്കാധാരം. ഇന്ത്യന്‍ ദേശീയത രൂപപ്പെടുത്തുന്നതില്‍ ജാതി മത ഭേദമെന്യ ഉള്ളില്‍ ഊറിക്കൂടി ഉറച്ച കോളനി വിരോധമുണ്ട്. ആ അര്‍ഥത്തിലാണ് നമ്മുടെ ചരിത്രത്തെ നോക്കി കാണേണ്ടത്. സ്വാതന്ത്ര്യ പ്രഖ്യാപനമുണ്ടാകുന്നതിനു മുന്‍പ്തന്നെ നമ്മുടെ ഭരണഘടന രൂപീകരണത്തെക്കുറിച്ച്ആലോചിച്ചിട്ടുണ്ട്.

മത, വര്‍ഗ വേര്‍തിരുവുകള്‍ക്കതീതമായ ഭരണഘടന ഉണ്ടാക്കാനുള്ള പരിശ്രമം രണ്ടു വര്‍ഷവും ഒന്‍പതു മാസവും 18 ദിവസവും നീണ്ടുനിന്നു. രാജ്യത്തിനു ഒരൗദ്യോഗിക മതമില്ലാത്ത രീതിയില്‍, മതേതരമായി ഭരണഘടന സങ്കല്‍പിക്കപ്പെട്ടു. എന്നാല്‍ ഭൂരിപക്ഷ ന്യൂനപക്ഷ വിശ്വാസികളെ ഉള്‍ക്കൊണ്ട് പോകാനും അവരവരുടെ സംസ്‌കാരങ്ങളോട് കൂറുപുലര്‍ത്തി സമഭാവനയോടെ മുന്നോട്ടുപോകാനും ആഹ്വാനം ചെയ്യുന്നതായി ഭരണഘടനയുടെ സൂക്ഷ്മ വായന വ്യക്തമാക്കുന്നു. ഭരണഘടനയുടെ മുഖവുര തന്നെ സത്താപരമായി എന്താണ് ആ പ്രമാണത്തിന്റെ അവതരണ താത്പര്യമെന്ന് വ്യക്തമാക്കുന്നതാണ്. ജനങ്ങളാല്‍ എഴുതപ്പെട്ട എന്ന തുടക്കം അതിന്റെ മാനവിക മുഖമാണ് തുറക്കപ്പെടുന്നത്.

ദൈവനാമത്തില്‍ എന്ന് തുടങ്ങണമെന്ന് ശഠിച്ച എച്ച്.വി കമ്മത്തിന്റെ വാദമോ, പരമേശ്വര നാമത്തില്‍ വേണമെന്ന് വാദിച്ച ഗോവിന്ദ മാളവ്യയുടെ താല്‍പര്യമോ അല്ല ഇന്ത്യയുടെ മത നിരപേക്ഷ ഭരണ ഘടനാനിര്‍മാണ സമിതി പരിഗണിച്ചത്. ഇന്ത്യ-പാക് വിഭജനത്തിന്റെ വേരുകള്‍ ചെന്നെത്തുന്ന പരിസരം ഹിന്ദു-മുസ്‌ലിം വിദ്വേഷത്തിന്റേതാണ്. താല്‍പര്യമില്ലാതെ നാട് കടത്തപ്പെട്ടവര്‍ ഇരു ഭാഗത്തുമുണ്ട്. മാനവിക ചിന്തകളെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ജയിച്ചടക്കിയതാണ് വിഭജനത്തിന്റെ കാതല്‍. ഇവിടെ നിരപരാധികളുടെ മനഃസാക്ഷി വായിക്കാന്‍ ഭരണഘടനാ നിര്‍മാണ സഭക്ക് കഴിഞ്ഞിട്ടുണ്ട്. പാകിസ്ഥാനിലേക്കു പോയവര്‍ തിരിച്ചുവന്നാല്‍ ഇന്ത്യന്‍ പൗരത്വം അവര്‍ക്കു നല്‍കിയേ തീരുവെന്ന് വാദിച്ച ബീഹാറുകാരന്‍ ബ്രിജേഷ് മിശ്രയെ ഓര്‍ക്കുന്നത് അതുകൊണ്ടാണ്. പൗരാവകാശങ്ങളുടെ നീണ്ട വിശദീകരണം 5 മുതല്‍ 11 വരെ അനുഛേദങ്ങള്‍ പറയുന്നത്. പൗരനെ എങ്ങനെ നാടുകടത്താമെന്നല്ല അവനെ എങ്ങനെ ഉള്‍ക്കൊള്ളാമെന്നതിന്റെ വിവരണമാണത്. എന്നാല്‍ ഭരണഘടനയുടെ പിറവിയില്‍ തന്നെ അതില്‍ അസഹിഷ്ണുത കാണിച്ചവരും ചോദ്യംചെയ്തവരുമുണ്ട്. രാഷ്ട്രത്തെ ഒറ്റക്കല്ലില്‍ കൊത്തിയെടുക്കാനുള്ള അവരുടെ ശ്രമത്തിന് കോളനി വാഴ്ചയുടെ പഴക്കമുണ്ട്. അവരുടെ താല്‍പര്യത്തിന് എതിരുനിന്ന പ്രധാന ശക്തി രാഷ്ട്ര പിതാവായിരുന്നു. മഹാത്മജിയെ വകവരുത്തിയതിലൂടെയും ഇപ്പോഴും വീണ്ടും വീണ്ടും കൊന്നുകൊണ്ടിരിക്കുന്നതിലൂടെയും അവരുടെ ലക്ഷ്യത്തിലേക്കു അടുത്തുകൊണ്ടിരിക്കുന്നു.

ബഹുസ്വര സങ്കര സംസ്‌കാരങ്ങളുടെ നിലനില്‍പ്പും വളര്‍ച്ചയും അംഗീകരിക്കാന്‍ കഴിയാത്തവര്‍ ഒരു രാഷ്ട്രമെന്ന നിലക്ക് രാഷ്ട്രരൂപീകരണത്തിന്റെ ചരിത്രമറിയാത്തവരും ദേശീയ പൈതൃകത്തിന്റെ ഘടന അറിയാത്തവരുമാണ്. ദ്രാവിഡ അടിത്തറയിലേക്ക് പിന്നീട് ഉള്‍ച്ചേര്‍ക്കപ്പെട്ട സംസ്‌കാരങ്ങളാണ് ആര്യ, ബൗദ്ധ പൗരസ്ത്യ, പൗരസ്‌ത്യേതര അടരുകള്‍. ഈ കൂടിക്കലര്‍ന്ന ബഹുപാളികളെ വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്ത ഒരു ചരിത്ര പശ്ചാത്തലം ബോധപൂര്‍വം മറന്നുകൊണ്ട് വ്യക്തികളുടെ പ്രാഥമിക പരിഗണനയിലുള്ള ഐച്ഛിക വിഷയമായ വസ്ത്രത്തിലും ഭക്ഷണത്തില്‍പോലും ഇടപെടുന്ന അവസ്ഥ സാമൂഹ്യഘടനയെ തകര്‍ക്കുമെന്നതില്‍ സംശയിക്കേണ്ടതില്ല. ഇന്ത്യയുടെ നാനാത്വത്തിലുള്ള ഏകത്വമെന്ന കാഴ്ചപ്പാട് അംഗീകരിക്കപ്പെടണം. ബഹുസ്വര സങ്കര സംസ്‌കാരം സംരക്ഷിക്കപ്പെട്ടുകൊണ്ടുള്ള ദേശീയ ബോധങ്ങളാണുണ്ടാകേണ്ടത്. മറിച്ചുള്ള വികാരങ്ങളെ ദേശീയതയെന്ന് വിളിക്കാന്‍ കഴിയില്ല.

ഇന്ത്യയുടെ ദേശീയ കവിയാണ് രവീന്ദ്രനാഥ ടാഗോര്‍. ടാഗോര്‍ ദേശീയതയെ നിര്‍വചിച്ചിട്ടുണ്ട്. അത് മാനവികതയില്‍ അധിഷ്ഠിതമാണ്. മാനവികതയില്ലാത്ത ദേശീയത ശാപമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അത് സകല തിന്മയുടെയും മൂലഹേതുവാകുമെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്ന് പുലര്‍ന്നിരിക്കുകയാണ്. മനുഷ്യത്വത്തിനപ്പുറമുള്ള രാജ്യ സ്‌നേഹത്തെപ്പോലും അദ്ദേഹം ശക്തിയായി അപലപിച്ചു. ശാന്തിനികേതനില്‍ താന്‍ നിര്‍മിച്ച സര്‍വകലാശാലയുടെ ആപ്തവാക്യം ‘യത്ര വിശ്വം ഭവത് ഏക നീഡം’ എന്നതായിരുന്നു. അഥവാ ഈ ലോകം മുഴുവന്‍ ഒരു പക്ഷികൂടായിതീരുക വിവിധ വര്‍ണങ്ങളില്‍, വൈവിധ്യമേറിയ കൊഞ്ചലുകളുള്ള കിളിക്കൂടായി ലോകം മാറണമെന്നാഗ്രഹിച്ചു അദ്ദേഹം.

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Continue Reading

columns

സത്യാന്വേഷി-പ്രതിഛായ

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്.

Published

on

‘അത് വക്കീലിനോട് ഇനി മുതല്‍ വാദിക്കരുതെന്ന് ആവശ്യപ്പെടുന്നതുപോലെയാണ്. ഒരു മാധ്യമപ്രവര്‍ത്തകനോട് എങ്ങനെയാണ് എഴുതരുതെന്ന് ആവശ്യപ്പെടാനാകുക? നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹമതിന് മറുപടി പറയാന്‍ ബാധ്യസ്ഥനാണ്. പക്ഷേ ഒരാള്‍ അഭിപ്രായം പറയുന്നതിനെ എങ്ങനെയാണ് മുന്‍കൂട്ടി എതിര്‍ക്കാന്‍കഴിയുക?’ സുപ്രീംകോടതിയിലെ പ്രമുഖന്യായാധിപന്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റേതാണ് ഈകുറിക്കുകൊള്ളുന്ന വാക്കുകള്‍. ‘ആള്‍ട്ട്‌ന്യൂസ് സ്ഥാപകനും മാധ്യമപ്രവര്‍ത്തകനുമായ മുഹമ്മദ്‌സുബൈറിനെ സമൂഹമാധ്യമമായ ട്വിറ്ററില്‍ എഴുതുന്നതില്‍നിന്ന് തടയണമെന്ന ഉത്തര്‍പ്രദേശ് പൊലീസിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു രാജ്യത്തെ അത്യുന്നത നീതിപീഠം. സമൂഹമാധ്യമങ്ങളിലെ തെറ്റായവിവരങ്ങളുടെ വസ്തുതാന്വേഷകനായി പ്രസിദ്ധനായ സുബൈറിനെ തുടരെത്തുടരെ കേസുകളുമായി വരിഞ്ഞുമുറുക്കി കാലാകാലത്തേക്ക് തുറുങ്കിലടക്കാനും ബി.ജെ.പി സര്‍ക്കാരുകള്‍ക്കെതിരെ പ്രതികരിക്കാതിരിക്കാനുമായി ഇട്ട പദ്ധതിയെ പൊളിച്ചടുക്കുകയായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്. നാലരക്കൊല്ലംമുമ്പ് ട്വീറ്റ്‌ചെയ്ത ഒരു വിഷയത്തിന്റെ പേരിലായിരുന്നു യു.പി സര്‍ക്കാര്‍ സുബൈറിനെ അറസ്റ്റ്‌ചെയ്ത് ജയിലിടച്ചത്. ജൂണ്‍ 27ന് അറസ്റ്റുചെയ്ത സുബൈറിനെ സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യത്തെതുടര്‍ന്ന് മോചിപ്പിച്ചത് ജൂലൈ 21നായിരുന്നു; കൃത്യം 23 ദിവസത്തിനുശേഷം. ഡല്‍ഹിക്കുപുറമെ യു.പിയില്‍ ആറു കേസുകളാണ് സുബൈറിനെതിരെ ചുമത്തിയത്. ഓരോ കേസിലും ജാമ്യം നേടുമ്പോള്‍ വൈകാതെ മറ്റൊരു കേസില്‍ അറസ്റ്റുരേഖപ്പെടുത്തി യുവാവിന്റെ മോചനം വൈകിക്കലായിരുന്നു തന്ത്രം. എന്നാല്‍ ഇത് തിരിച്ചറിഞ്ഞായിരുന്നു കോടതിയുടെ ഇടപെടല്‍. എഫ്.ഐ.ആറുകള്‍ റദ്ദാക്കിയില്ലെങ്കിലും എല്ലാകേസുകളും ഡല്‍ഹി കോടതിയിലേക്ക് മാറ്റാനും സുബൈറിന് ഇടക്കാലം ജാമ്യം നല്‍കി വിട്ടയക്കാനുമായിരുന്നു 21ലെ വിധി.

ഇന്ത്യയുടെ പാരമ്പര്യമാണ് സത്യം. മുണ്ഡകോപനിഷത്തിലെ ‘സത്യമേവ ജയതേ’ ആണ് രാജ്യത്തിന്റെ ഔദ്യോഗികചിഹ്നത്തില്‍ ആലേഖന ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ സത്യം കണ്ടെത്തി അവതരിപ്പിക്കുന്ന ആരും ആര്‍ഷഭാരത പാരമ്പര്യത്തെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. മാധ്യമപ്രവര്‍ത്തകോട്, വിശേഷിച്ച് സര്‍ക്കാരിനെതിരെ പ്രതികരിക്കുന്നവരോട് ബി.ജെ.പി ഭരണകൂടങ്ങള്‍ പൊലീസിനെ ഉപയോഗിച്ച് ചെയ്തുകൂട്ടുന്നതെന്തെല്ലാമാണെന്നതിന് മികച്ച തെളിവാണ് സുബൈറിന്റെ അറസ്റ്റും തുടര്‍ന്നുള്ള സംഭവങ്ങളും. എന്നാല്‍ ഇതിന് നേര്‍വിപരീതമായിരുന്നു രാഹുല്‍ഗാന്ധിക്കെതിരായി വ്യാജ വീഡിയോ സംപ്രേഷണംചെയ്തതിന് ‘ടൈംസ് നൗ’ ടി.വി അവതാരകന്‍ രോഹിത് രഞ്ജന് അനുകൂലമായ ബി.ജെ.പി സര്‍ക്കാരിന്റെ നീക്കം. രാഹുല്‍ഗാന്ധി രാജസ്ഥാനില്‍ ടെയ്‌ലറെ കൊലപ്പെടുത്തിയ യുവാക്കളെ കുട്ടികളല്ലേ എന്നു വിളിച്ചെന്ന വ്യാജ പ്രചാരണം നടത്തിയതിന് കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ പൊലീസ് രോഹിത്തിനെ അറസ്റ്റ്‌ചെയ്യാനെത്തിയപ്പോള്‍ മറ്റൊരു കേസ് ചുമത്തി അറസ്റ്റില്‍നിന്ന് രക്ഷിച്ചെടുക്കുകയായിരുന്നു ഡല്‍ഹി പൊലീസ്. പഴയ ഹിന്ദിസിനിമയിലെ ഒരു ഡയലോഗ് പങ്കുവെച്ചായിരുന്നു സുബൈറിന്റെ നാലരവര്‍ഷം മുമ്പത്തെ ട്വീറ്റ്. വിദ്വേഷ പ്രചാരകരോട് വിട്ടുവീഴ്ചയില്ലെന്നാണ് 33 കാരനായ സുബൈറിന്റെ സുധീര പ്രഖ്യാപനം.

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്. നിമിഷങ്ങളെന്നോണം വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്ന നുണ ഫാക്ടറികളുടെ ഓശാരത്തില്‍ അധികാരത്തിലെത്തുന്ന ഭരണകൂടങ്ങള്‍ക്കാണ് ആള്‍ട്ട്‌ന്യൂസ് പ്രധാനമായും വെല്ലുവിളിയുയര്‍ത്തിയത്. സുബൈറിന്റെ ഫാക്ട്‌ചെക് വാര്‍ത്തകള്‍ ലോകത്തെ ഉന്നതമാധ്യമങ്ങള്‍വരെ എടുത്തുകൊടുക്കാനാരംഭിച്ചു. പ്രവാചകനെതിരെ ബി.ജെ.പി വക്താവ് നൂപുര്‍ശര്‍മ നടത്തിയ വിവാദ പ്രസ്താവത്തിന്റെ വീഡിയോ അതേപടി ആള്‍ട്ട്‌ന്യൂസ് പ്രസിദ്ധപ്പെടുത്തിയതാണ് സത്യത്തില്‍ സുബൈറിനെ നോട്ടമിട്ടിരുന്ന ബി.ജെ.പി നേതാക്കളെ പെട്ടെന്ന് പൊലീസിനെ വിട്ട് അറസ്റ്റുചെയ്യാന്‍ നിര്‍ബന്ധിച്ചത്. എന്നാല്‍ ഇതാണ് കാരണമെന്ന് പറയാതെ നാലര വര്‍ഷം മുമ്പത്തെ കാര്യമാണ് പറഞ്ഞതെന്നുമാത്രം. വിവാഹേതര ബന്ധമുണ്ടെന്നതിന് ഭാര്യയെ ഭര്‍ത്താവ് മര്‍ദിക്കുന്നതിന്റെ ദൃശ്യം കാട്ടി അത് ‘ലൗ ജിഹാദാ’ണെന്ന് പ്രചരിപ്പിക്കുന്നവരെപോലുള്ളവരെയും സുബൈര്‍ തുറന്നുകാട്ടി. മേയില്‍ ജ്ഞാന്‍വ്യാപി പള്ളി വിവാദത്തിലും തീവ്ര ഹിന്ദുത്വവാദികള്‍ക്കെതിരെ സുബൈര്‍ നിരവധി പോസ്റ്റുകളിട്ടിരുന്നു. ദേശീയ മാധ്യമങ്ങളിലെ അവതാരകരുടെ തനിനിറം തുറന്നുകാട്ടുകയും സുബൈറിന്റെ പ്രധാന ജോലിയായിരുന്നു. സുബൈറിന്റെ വരുമാനം ലാഭം പ്രതീക്ഷിക്കാതെ സംഭാവനയിലൂടെ പ്രവര്‍ത്തിക്കുന്ന ആള്‍ട്ട്‌ന്യൂസില്‍നിന്ന് കിട്ടുന്ന തുച്ഛമായ വേതനമാണ്. സ്ഥാപനത്തിന്റെ ഉടമകളായ പ്രാവ്ദ മീഡിയ ഫൗണ്ടേഷന്റെ ഡയറക്ടര്‍മാരിലൊരാളാണിപ്പോള്‍. ബെംഗളൂരുവില്‍ ജനിച്ച സുബൈറിന്റെ സ്‌കൂള്‍-കോളജ് വിദ്യാഭ്യാസവും അവിടെയായിരുന്നു.

Continue Reading

columns

ജനാധിപത്യ പോരാട്ടങ്ങളുടെ വിജയം- പി.എം.എ സലാം

വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് മുസ്‌ലിംലീഗ് നടത്തിവന്ന നിരന്തര പോരാട്ടങ്ങളുടെ വിജയമാണ്. രാജ്യത്തെവിടെയും ഇല്ലാത്ത നിയമമാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിച്ചത് മുതല്‍ മുസ്‌ലിംലീഗ് വിശ്രമരഹിതമായി സമരമുഖത്തായിരുന്നു. നിയമസഭയുടെ അകത്തും പുറത്തും പാര്‍ട്ടി പോരാട്ടം ശക്തമാക്കി. 2021 ഡിസംബര്‍ 9ന് കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിച്ചു. പതിനായിരങ്ങള്‍ അണിനിരന്ന റാലിക്ക് ശേഷം മുസ്‌ലിംലീഗിന് ചെയ്യാന്‍ പറ്റുന്നത് അവര്‍ ചെയ്യട്ടെ. മുസ്‌ലിംലീഗിനെ ആര് ഗൗനിക്കുന്നു? എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേ മുഖ്യമന്ത്രിയുടെ നാവ് കൊണ്ടുതന്നെ തീരുമാനം പുനഃപരിശോധിക്കുമെന്ന് പറയിപ്പിച്ചതാണ് മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ വിജയം.

Published

on

വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് മുസ്‌ലിംലീഗ് നടത്തിവന്ന നിരന്തര പോരാട്ടങ്ങളുടെ വിജയമാണ്. രാജ്യത്തെവിടെയും ഇല്ലാത്ത നിയമമാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിച്ചത് മുതല്‍ മുസ്‌ലിംലീഗ് വിശ്രമരഹിതമായി സമരമുഖത്തായിരുന്നു. നിയമസഭയുടെ അകത്തും പുറത്തും പാര്‍ട്ടി പോരാട്ടം ശക്തമാക്കി. 2021 ഡിസംബര്‍ 9ന് കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിച്ചു. പതിനായിരങ്ങള്‍ അണിനിരന്ന റാലിക്ക് ശേഷം മുസ്‌ലിംലീഗിന് ചെയ്യാന്‍ പറ്റുന്നത് അവര്‍ ചെയ്യട്ടെ. മുസ്‌ലിംലീഗിനെ ആര് ഗൗനിക്കുന്നു? എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേ മുഖ്യമന്ത്രിയുടെ നാവ് കൊണ്ടുതന്നെ തീരുമാനം പുനഃപരിശോധിക്കുമെന്ന് പറയിപ്പിച്ചതാണ് മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ വിജയം.

വഖഫ് സംരക്ഷണ റാലിക്ക് ശേഷം വളരെ മോശമായ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയമാണ് സി.പി.എം പയറ്റിയത്. കേരളത്തിലെ മുസ്‌ലിംകളുടെ അട്ടിപ്പേറവകാശം മുസ് ലിംലീഗിനില്ലെന്ന് പറഞ്ഞ് മുസ്‌ലിംലീഗിനെയും മതസംഘടനകളെയും ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തിയത്. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ എല്ലാ മത സംഘടനകളും അംഗങ്ങളായ മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി വഖഫ് നിയമന വിഷയത്തില്‍ പലതവണ മുഖ്യമന്ത്രിയെ കണ്ടിരുന്നു. മുസ്‌ലിം സംഘടനകള്‍ ഒറ്റക്കെട്ടായാണ് ഈ ആവശ്യത്തിനുവേണ്ടി നിലകൊണ്ടത്. എന്നാല്‍ അതിനെയൊന്നും സര്‍ക്കാര്‍ ഗൗനിച്ചില്ല. മതസംഘടനകള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിച്ചതോടൊപ്പം തീരുമാനത്തില്‍നിന്ന് പിന്നോട്ടില്ലെന്ന മട്ടിലാണ് നിയമസഭയില്‍ മന്ത്രിമാര്‍ പോലും സംസാരിച്ചത്.

എന്നാല്‍ ഒരു ഘട്ടത്തിലും സമരത്തില്‍നിന്ന് പിന്തിരിയാന്‍ മുസ്‌ലിംലീഗ് തയ്യാറായില്ല. കേന്ദ്ര വഖഫ് ആക്ടിന് വിരുദ്ധമായി കേരളത്തില്‍ മാത്രം വിവേചനത്തിന്റെ ഈ നിയമം അനുവദിക്കില്ലെന്ന് മുസ്‌ലിംലീഗ് അസന്നിഗ്ധമായി വ്യക്തമാക്കി. വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നതിനെ ന്യായീകരിച്ച്‌കൊണ്ട് സി.പി.എം നേതാക്കളും സൈബര്‍ സഖാക്കളും ധാരാളം എഴുതി. പലപ്പോഴും അനാവശ്യമായി മുസ് ലിം ലീഗിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനും ഇവര്‍ ശ്രമിച്ചു. വഖഫ് ബോര്‍ഡില്‍ യു.ഡി.എഫ് അമുസ്‌ലിം നിയമനം നടത്തിയിട്ടുണ്ടെന്ന പച്ചക്കള്ളം അടിച്ചിറക്കി. പി.എസ്.സിക്ക് വിടാനുള്ള തീരുമാനം വഖഫ് ബോര്‍ഡ് ഏകകണ്ഠമായി സ്വീകരിച്ചതാണെന്ന് മുഖ്യമന്ത്രി പോലും നുണ പറഞ്ഞു. കേരളത്തിലെ വന്ദ്യവയോധികരായ മതസംഘടനാ നേതാക്കള്‍ പലപ്പോഴായി മുഖ്യമന്ത്രിയെ കണ്ടെങ്കിലും ഉറപ്പ് നല്‍കുകയല്ലാതെ ഒന്നും നടന്നില്ല. ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ മുസ്‌ലിംലീഗ് അംഗങ്ങള്‍ വഖഫ് നിയമന തീരുമാനം പിന്‍വലിക്കാന്‍ പലതവണ ആവശ്യപ്പെട്ടു. ഒടുവില്‍ ഗത്യന്തരമില്ലാതെയാണ് ഇപ്പോള്‍ തീരുമാനം പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചിരിക്കുന്നത്. മുസ്‌ലിംലീഗിന്റെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം ഉറപ്പ് നല്‍കിയത്.

ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ വഖഫ് ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഏറ്റവുമൊടുവില്‍ കഴിഞ്ഞ ജൂണ്‍ 28ന് സെക്രട്ടേറിയറ്റിന് മുന്നില്‍ സംസ്ഥാന കമ്മിറ്റി ധര്‍ണ സംഘടിപ്പിച്ചു. മതസംഘടനാ നേതാക്കളോട് പച്ചക്കള്ളം പറഞ്ഞ് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയും കൂട്ടരും പലപ്പോഴായി ശ്രമിച്ചത്. 2016 ല്‍ തന്നെ എല്ലാ മുസ്‌ലിം മത സംഘടനകളും മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കീഴില്‍ ഒന്നിച്ച് ഗവര്‍ണറെ പോയി കാണുകയും സര്‍ക്കാര്‍ നീക്കത്തിനെതിരെ ശബ്ദമുയര്‍ത്തുകയും ചെയ്തിരുന്നു. കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരവും നടത്തി. മുഖ്യമന്ത്രിക്കും നിവേദനം നല്‍കി. നിയമസഭക്ക് അകത്ത് മുസ്‌ലിംലീഗിന്റെയും പ്രതിപക്ഷത്തിന്റെയും ശക്തമായ പ്രതിഷേധം ഉണ്ടായി. ബില്ല് വരുന്ന സമയത്തും പാസ്സാക്കുന്ന സമയത്തും ശക്തമായ ഭാഷയില്‍ തന്നെ പ്രതിപക്ഷം എതിര്‍പ്പറിയിച്ചിരുന്നു. ഇതെല്ലാം നിയമസഭാ രേഖയിലുള്ളതാണ്. എന്നാല്‍ അതെല്ലാം മറന്നുകൊണ്ടാണ് മുഖ്യമന്ത്രി കള്ളം പറഞ്ഞത്.

നിയമസഭ പാസ്സാക്കിയ നിയമം ആയതുകൊണ്ട് നിയസമഭയില്‍ തന്നെ അവതരിപ്പിച്ച് തിരുത്തണമെന്നാണ് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടത്. കോഴിക്കോട്ട് നടന്നത് സമരപ്രഖ്യാപനം മാത്രമായിരുന്നു. പിന്നീട് നിരന്തര സമരങ്ങളുടെ ദിവസങ്ങളായിരുന്നു. പ്രതിസന്ധികള്‍ ഏറെയുണ്ടായിട്ടും നിയമം പിന്‍വലിക്കും വരെ മുസ്‌ലിം ലീഗ് സമര രംഗത്ത് ഉറച്ചുനിന്നു. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ തിരുവനന്തപുരത്ത് മുസ്‌ലിംലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സര്‍ക്കാര്‍ പിന്മാറും വരെ സമരം തുടരുമെന്ന് ഈ പരിപാടിയില്‍ നിയമസഭാ പാര്‍ട്ടി ലീഡര്‍ പി.കെ കുഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചു. കോഴിക്കോട് നടത്തിയ വഖഫ് സംരക്ഷണ റാലിക്ക് ശേഷം രണ്ടാം ഘട്ടമായി പഞ്ചായത്ത്, മുനിസിപ്പല്‍, മേഖലാ കേന്ദ്രങ്ങളില്‍ സമര സംഗമങ്ങള്‍ സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് നടന്ന പ്രതിഷേധ പരിപാടികളായിരുന്നു സമരത്തിന്റെ മൂന്നാം ഘട്ടം.

ഇടക്കാലത്ത് കോവിഡ് വ്യാപകമായപ്പോള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് വഖഫ് സംരക്ഷണ പ്രക്ഷോഭം തുടര്‍ന്നു. മുസ്‌ലിംലീഗിന്റെ വഖഫ് സംരക്ഷണ പ്രക്ഷോഭത്തില്‍ സഹികെട്ട സര്‍ക്കാര്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന കുറ്റം ചുമത്തി പ്രാദേശികമായി കേസുകളെടുത്തു. കോഴിക്കോട് നടന്ന മഹാറാലിക്ക് ശേഷം പതിനായിരം പേര്‍ക്കെതിരെ കേസെടുത്തായിരുന്നു പ്രതികാര നടപടി. വഖഫ് സംരക്ഷണ പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായി മുസ്‌ലിം ലീഗ് കലക്ടറേറ്റ് മാര്‍ച്ചുകളും സംഘടിപ്പിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.