Connect with us

Article

സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടും ന്യൂനപക്ഷ ക്ഷേമ വകുപ്പും

പഠനത്തിന്റെ അടിസ്ഥാനത്തില്‍ പിന്നാക്കമാണെന്ന് കണ്ടെത്തിയ ഒരു സമുദായത്തിന് കൊടുക്കുന്ന ആനുകൂല്യങ്ങള്‍ തുല്യമായ പഠനംകൊണ്ട് തന്നെ
മുന്നോക്കമാണെന്ന് കണ്ടെത്തിയ വിഭാഗത്തിന് വേണമെന്നാവശ്യപ്പെടുന്നതില്‍ ഔചിത്യമുണ്ടോ. വിശ്വാസത്തിന്റെ പേരില്‍ തര്‍ക്കിക്കാനോ ഇകഴ്ത്താനോ പാടില്ല. അത് തീവ്രചിന്തയാണ്. എന്നാല്‍ അര്‍ഹതപ്പെട്ട അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തല്‍ ശരിയാണ് എന്ന് മാത്രമല്ല അതൊരു ഉത്തരവാദിത്വവുമാണ്. സംഘ്പരിവാര്‍ പരത്തുന്ന വ്യാജ പ്രചാരണത്തെ ശരിയുടെ പക്ഷത്ത്‌നിന്ന് അവലോകനം ചെയ്യാന്‍ എല്ലാവര്‍ക്കും സാധിക്കണം.

Published

on

അഡ്വ. മുഹമ്മദ് ഷാ 

ഒരു പ്രത്യേക സമുദായത്തില്‍പെട്ട ഒരാള്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് കൈകാര്യം ചെയ്താല്‍, അദ്ദേഹം സ്വജനപക്ഷപാതം നടത്തുമെന്ന ആശങ്ക ഉയര്‍ത്തി മുഖ്യമന്ത്രിക്ക് മറ്റൊരു സമുദായസംഘടന കത്തയക്കുന്നു. ആശങ്ക ഉള്‍കൊണ്ട് വകുപ്പ് സ്വയം കൈകാര്യം ചെയ്യാന്‍ മുഖ്യമന്ത്രി തീരുമാനിക്കുന്നു. ഈ ആക്ഷേപം തികച്ചും ന്യായമായ കാര്യമാണെന്നും അതില്‍ യാതൊരു തെറ്റുമില്ലെന്നും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഇടത്പക്ഷത്തെ പിന്തുണച്ചേ മതിയാവു എന്ന് വ്യഗ്രതയുള്ള ചില മുസ്‌ലിം സംഘടനകള്‍ക്കും തോന്നിയിരിക്കുന്നു. മറ്റൊരു സമുദായത്തില്‍പെട്ട ആരോഗ്യമന്ത്രി സ്വജനപക്ഷപാതം നടത്തി കോവിഡ് ചികിത്സ നല്‍കുന്നതിലും കോവിഡ് വാക്‌സിന്‍ നല്‍കുന്നതിലും മതപരമായി വേര്‍തിരിവ് കാണിക്കുമെന്ന് മറ്റിതര മത സംഘടന ആരോപണം ഉന്നയിച്ചാല്‍ മുഖ്യമന്ത്രി ആരോഗ്യ വകുപ്പ് സ്വയം ഏറ്റെടുക്കുമോ. എന്ത്തരം സന്ദേശമാണ് ഇവര്‍ സമൂഹത്തിന് നല്‍കുന്നത്. ഒരു തരം ഇസ്‌ലാമോഫോബിയ നമ്മുടെ അന്തരീക്ഷത്തില്‍ പടര്‍ന്നിരിക്കുന്നു. ഇടത്പക്ഷം ഈ പ്രത്യേകതരം നറേറ്റീവ് അംഗീകരിച്ചിരിക്കുന്നു.

സംവരണാനുകൂല്യം നല്‍കുന്നത്‌കൊണ്ടോ ന്യൂനപക്ഷാവകാശങ്ങള്‍ നടപ്പിലാക്കുന്നതിന്റെ പേരിലോ മതപരമായതോ സാമുദായികമായതോ ആയ അനൈക്യം ഒരിക്കലുമുണ്ടാകാന്‍ പാടില്ല. കാരണം അത് ഭരണഘടനയുടെ ഹൃദയമായ മൂന്നാം അധ്യായം നല്‍കുന്ന മൗലികവകാശത്തിന്റെ സംരക്ഷണം നല്‍കാന്‍ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ്. എന്നാല്‍ അനര്‍ഹമായി ആര്‍ക്കെങ്കിലും അത്തരമൊരവകാശം നല്‍കിയാല്‍ അത് ചോദ്യംചെയ്യാന്‍ ഇതര വിഭാഗത്തിന് അവകാശവുമുണ്ട്.

അര്‍ഹതയും അനര്‍ഹതയും പരിശോധിക്കുന്ന ഒരേയൊരു അളവ് കോല്‍ ‘പര്യാപ്തമായ’ പ്രാതിനിധ്യമുണ്ടോ എന്ന പരിശോധന മാത്രമാണ് എന്ന് മെയ് ആദ്യവാരത്തില്‍ ഇറങ്ങിയ മറാത്താ കേസിലെ സുപ്രീംകോടതി വിധി ഉള്‍പെടെ നിരവധി വിധികളില്‍ പറഞ്ഞിട്ടുണ്ട്. ഈ ‘പര്യാപ്തമായ’ പ്രാതിനിധ്യം പരിശോധിക്കാനാണ് കാലാകാലങ്ങളില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കമ്മീഷനുകളെ നിയമിക്കുന്നതും ആ കമ്മീഷനുകളുടെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സംവരണാനുകൂല്യവും ന്യൂനപക്ഷാനുകൂല്യങ്ങളും നല്‍കുന്നതും. അതായത് നിയമ ഭാഷയില്‍ പറഞ്ഞാല്‍ ആ റിപ്പോര്‍ട്ടുകളാണ് ആനുകൂല്യങ്ങള്‍ നല്‍കാന്‍ കാരണമാകുന്ന ‘പ്രസക്തമായ ഘടകങ്ങള്‍’ (ൃലഹല്മി േളമരീേൃ). ഈ ‘പ്രസക്തമായ ഘടകങ്ങള്‍’ പരിഗണിക്കാതെ എടുക്കുന്ന ഒരു തീരുമാനങ്ങളും നിയമപരമായി നിലനില്‍ക്കില്ല എന്ന് സുപ്രീംകോടതി പലപ്പോഴും വിധി പ്രസ്താവിച്ചിട്ടുണ്ട്.

ഇന്ത്യയിലും കേരളത്തിലും പ്രധാനമായും സംവരണാനുകൂല്യവും ന്യൂനപക്ഷക്ഷേമ സ്‌കീമുകളും നല്‍കുന്നത് സംബന്ധിച്ചും അഞ്ച് കമ്മീഷന്‍ റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ അഞ്ച് ദശകങ്ങളില്‍ ഉണ്ടായിട്ടുള്ളത്. 1980 ഡിസംബര്‍ 31 ന് കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച ബി.പി മണ്ഡല്‍ ചെയര്‍മാനായ ആറംഗ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടാണ് ആദ്യമായിറങ്ങിയത്. രാജ്യത്ത് പട്ടികജാതിക്കാരും പട്ടികവര്‍ഗക്കാരും മുസ്‌ലിംകള്‍ ഉള്‍പ്പെടുന്ന പിന്നാക്കക്കാരും ഇപ്പോഴും വളരെ പിന്നാക്കമാണെന്നും 50 ശതമാനം സംവരണം അവര്‍ക്ക് നല്‍കണമെന്നും മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഈ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ രാജ്യമൊട്ടാകെ പ്രക്ഷോഭം നടന്നു.

അതിന്‌ശേഷം കേരള സര്‍ക്കാര്‍ ജസ്റ്റിസ് കെ.കെ നരേന്ദ്രന്‍ അധ്യക്ഷനായും മുന്‍ ചീഫ് സെക്രട്ടറി കെ.വി രബീന്ദ്രന്‍ നായര്‍ മുന്‍ പി.എസ്.സി ചെയര്‍മാന്‍ സാവാന്‍ കുട്ടി എന്നിവര്‍ അംഗങ്ങളുമായ മൂന്നംഗ കമ്മിറ്റിയെ സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, യൂണിവേഴ്‌സിറ്റി തുടങ്ങിയ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവടങ്ങളില്‍ മുസ്‌ലിംകള്‍, ഈഴവര്‍ തുടങ്ങിയ പിന്നാക്ക ജാതിക്കാരുടെ പ്രാതിനിധ്യം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിയോഗിച്ചു. 2001 ഒക്ടോബറില്‍ നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പിച്ചു. റിപ്പോര്‍ട്ടിന്റെ 42, 44, 46 പേജുകളില്‍ സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, യൂണിവേഴ്‌സിറ്റി എന്നിവയില്‍ യഥാക്രമം 10.45, 8.67, 11.15 ശതമാനം പ്രാതിനിധ്യം മാത്രമേ 24 ശതമാനം ജനസംഖ്യയുള്ള മുസ്‌ലിം സമുദായത്തിനുള്ളൂവെന്ന് കണ്ടെത്തി. എന്നാല്‍ 23 ശതമാനം വരുന്ന മുന്നാക്കക്കാര്‍ക്ക് സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, യൂണിവേഴ്‌സിറ്റി എന്നിവയില്‍ യഥാക്രമം 38, 36.84, 45.86 ശതമാനം പ്രാതിനിധ്യമുണ്ട് എന്നും കണ്ടെത്തി. മുസ്‌ലിം സമുദായത്തിന് ഇങ്ങനെയൊരു പിന്നാക്കാവസ്ഥ വന്നത് വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥ കൊണ്ടാണെന്നും സര്‍ക്കാര്‍ ഈ കുറവുകള്‍ പരിഹരിക്കണമെന്നും നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പേജ് 76ല്‍ ശിപാര്‍ശ ചെയ്തു.

2004ല്‍ യു.പി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്‌ശേഷം 09.03.2005ന് രാജ്യത്തെ മുസ്‌ലിം സമുദായത്തിന്റെ പിന്നാക്കാവസ്ഥ പഠിക്കുന്നതിനായി മാത്രം സുപ്രീംകോടതി റിട്ടയേഡ് ജഡ്ജി രജീന്ദര്‍ സച്ചാര്‍ ചെയര്‍മാനായും സെയ്ദ് ഹമീദ്, ഡോ ടി.കെ ഉമ്മന്‍, ഡോ. രാകേഷ് ബസന്ത് തുടങ്ങിയവര്‍ ഉള്‍ക്കൊള്ളുന്ന ഏഴംഗ സമിതിയെ നിയോഗിച്ചു. 17.11.2006 ന് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടിലെ 72 ശിപാര്‍ശകളെ കേന്ദ്ര സര്‍ക്കാര്‍ 2007 ജൂലൈ 17ന് അംഗീകരിച്ചു. റിപ്പോര്‍ട്ടില്‍ കേരളത്തെ കുറിച്ച് പഠനം നടത്തിയിട്ടില്ല എന്ന വാദം കേരളത്തിലെ ചില സാമുദായിക സംഘടനകള്‍ ബോധപൂര്‍വം പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ രാജ്യത്തെ കേരളമുള്‍പെടെ എല്ലാ സംസ്ഥാനങ്ങളിലെയും മുസ്‌ലിം പിന്നാക്കാവസ്ഥ റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നുണ്ട്.

കേരളത്തിലെ ദാരിദ്ര്യ രേഖക്ക് താഴെയുള്ള ആളുകളില്‍ 30.8 ശതമാനം മുസ്‌ലിം സമുദായത്തില്‍പെട്ടവരാണെന്നും സര്‍ക്കാര്‍ സ്‌കീമുകളുടെ അഞ്ച് മുതല്‍ 16 ശതമാനം വരെ പ്രയോജനം മാത്രമേ മുസ്‌ലിം സമുദായത്തിന് ലഭിക്കുന്നുള്ളൂ എന്നും സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പേജ് 177 ല്‍ വ്യക്തമായി പ്രതിപാദിക്കുന്നു. കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളില്‍ 57 ശതമാനം മുസ്‌ലിം സമുദായംഗങ്ങളാണെങ്കിലും ന്യൂനപക്ഷ/പിന്നാക്ക വിഭാഗങ്ങളുടെ ആനുകൂല്യങ്ങളുടെ 22 ശതമാനം മാത്രമേ മുസ്‌ലിം സമുദായത്തിന് ലഭിക്കുന്നുള്ളൂ എന്ന് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പേജ് 184 ല്‍ പറയുന്നു.

കേരളത്തില്‍ ദരിദ്രരില്‍ 24 ശതമാനം മുസ്‌ലിം സമുദായംഗങ്ങളാണെന്നും മറ്റ് ന്യൂനപക്ഷങ്ങള്‍ ദരിദ്രരില്‍ 9 ശതമാനം മാത്രമാണെന്നും സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പേജ് 159 ല്‍ പറയുന്നു. കേരളത്തില്‍ മുസ്‌ലിം സമുദായം 24.6 ശതമാനം ഉണ്ടെങ്കിലും സര്‍ക്കാര്‍ സര്‍വീസില്‍ 10.4 ശതമാനം മാത്രമേ പ്രതിനിധ്യമുള്ളൂ എന്ന് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പേജ് 370, ടേബിള്‍ 9.4ല്‍ പ്രതിപാദിക്കുന്നു. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന കാലഘട്ടത്തില്‍തന്നെ ഇന്ത്യയില്‍ മുസ്‌ലിം ന്യൂനപക്ഷം വളരെ പിന്നാക്കാവസ്ഥയിലാണെന്ന് കാണിച്ച് രംഗനാഥ്മിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ടും വന്നു.

സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ മുസ്‌ലിം സമുദായത്തിന്റെ കേരളത്തിലെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിന് മാത്രമായി ഏഛ ( ങട) ചീ.468/2007/ഏഅഉ നമ്പര്‍ ഉത്തരവിലൂടെ 15.10.2007ലാണ് പതിനൊന്നംഗ പാലൊളി മുഹമ്മദ് കുട്ടി കമ്മിറ്റിയെ കേരള സര്‍ക്കാര്‍ നിയോഗിച്ചത്. 21.02.2008 പാലൊളി കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടിനെ 06.05.2008 ല്‍ കേരള സര്‍ക്കാര്‍ അംഗീകരിച്ചു. കേരളത്തിലെ മുസ്‌ലിം സമുദായത്തിലെ 14.3 ശതമാനം ആളുകള്‍ മാത്രമാണ് വിദ്യാലയങ്ങളില്‍ പഠിക്കുന്നതെന്നും മുസ്‌ലിംകളില്‍ 55 ശതമാനം തൊഴില്‍ രഹിതരാണെന്നും പാലൊളി കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പേജ് 3 ല്‍ പ്രതിപാദിക്കുന്നു. അതേസമയം ക്രിസ്ത്യാനികളില്‍ 35.4 ശതമാനവും മുന്നോക്ക ഹിന്ദുക്കളില്‍ 39.8 ശതമാനം വിദ്യാര്‍ ത്ഥികളും 31.9 ശതമാനവും 36.3 ശതമാനവും മാത്രമാണ് തൊഴില്‍ രഹിതരെന്നും റിപ്പോര്‍ട്ടിന്റെ പേജ് 3 ല്‍ പറയുന്നു.

നാഷണല്‍ സാമ്പിള്‍ സര്‍വേയുടെ പഠനത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ 38.6 ശതമാനം മുസ്‌ലിംകള്‍ ഭൂരഹിതരായിട്ടുള്ളപ്പോള്‍ ക്രിസ്ത്യാനികളില്‍ മൂന്ന് ശതമാനം മാത്രമാണ് ഭൂരഹിതര്‍ എന്നും റിപ്പോര്‍ട്ടിന്റെ മൂന്നാം പേജില്‍ പറയുന്നു. കേരളത്തിലെ ദരിദ്രരില്‍ 28.7 ശതമാനം മുസ്‌ലിംകളാണെന്നും ദരിദ്രരില്‍ ക്രിസ്ത്യാനികള്‍ നാല് ശതമാനം മാത്രമാണെന്നും പേജ് 3 ല്‍ പ്രതിപാദിക്കുന്നു. മുസ്‌ലിം സമുദായം ജനസംഖ്യയില്‍ 26 ശതമാനമുണ്ടെങ്കിലും സര്‍ക്കാര്‍ സര്‍വീസില്‍ 11 ശതമാനം മാത്രമാണ് പ്രാതിനിധ്യമുള്ളത് എന്ന് 17, 18 പേജുകളില്‍ പറയുന്നു. ഇതിലൂടെ പിന്നാക്ക ന്യൂനപക്ഷ സമുദായമായ മുസ്‌ലിം സമുദായം വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ പിന്നാക്കമാണെന്നും തൊഴില്‍രഹിതരാണെന്നും നല്ലൊരു ശതമാനം ദരിദ്രരും ഭവനരഹിതരുമാണെന്ന് റിപ്പോര്‍ട്ട് സമര്‍ത്ഥിക്കുന്നു.

ഈ കാര്യങ്ങളെല്ലാം പ്രതിപാദിച്ചതിന്‌ശേഷം മേല്‍പറഞ്ഞ കണ്ടെത്തലുകളിലെ കുറവുകള്‍ പരിഹരിക്കാനായി അടിയന്തിരമായി ഒരു ന്യൂനപക്ഷ സെല്ലും പിന്നീട് ന്യൂനപക്ഷ ക്ഷേമ ഡിപ്പാര്‍ട്ട്‌മെന്റും രൂപീകരിക്കണമെന്നും റിപ്പോര്‍ട്ടിന്റെ 25, 26 പേജുകളില്‍ പാലൊളി കമ്മിറ്റി നിര്‍ദ്ദേശിച്ചു. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന്റെ ഭാഗമായി മദ്രസ അധ്യാപകര്‍ക്ക് വെല്‍ഫയര്‍ ഫണ്ടും പെന്‍ഷനും കൊടുക്കണമെന്നും തീരദേശ മേഖലകളിലെയും മലയോര മേഖലകളിലെയും മുസ്‌ലിം കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് കൊടുക്കണമെന്നും മൈനോരിറ്റി പാക്കേജ് നടപ്പാക്കണമെന്നും റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്തു. റിപ്പോര്‍ട്ട് അവസാനിപ്പിക്കുന്നതിങ്ങനെയാണ്, ‘ഞങ്ങളുടെ കണ്ടെത്തലുകളും ശിപാര്‍ശകളും കേരളത്തിലെ പിന്നാക്ക ന്യൂനപക്ഷ സമുദായമായ മുസ്‌ലിം സമുദായത്തിന് അനുകൂലമാറ്റമുണ്ടാകുമെന്ന് പ്രത്യാശിക്കുന്നു’.

കേരളത്തില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് രൂപീകരിക്കുന്നത് 01. 01.2011ലെ GO(p)NO 2/2011/ GAD ഉത്തരവ് പ്രകാരമാണ്. സര്‍ക്കാരുത്തരവിലെ വാക്കുകളിതാണ്. ‘സച്ചാര്‍ കമ്മിറ്റി ശിപാര്‍ശകള്‍ നടപ്പിലാക്കുന്നതിനായി നിയോഗിച്ച പാലൊളി കമ്മിറ്റിയുടെ കണ്ടെത്തലുകള്‍ നടപ്പാക്കുന്നതിനായി കേരളത്തില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് രൂപീകരിക്കുന്നു’. പിന്നീട് 22.02. 2011 മുതല്‍ ന്യൂനപക്ഷ ക്ഷേമ സ്‌കീമുകള്‍ നടപ്പാക്കുന്നതിനായി ഇറക്കുന്ന ഉത്തരവുകളില്‍ പലതിലും 80 ശതമാനം മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കും 20 ശതമാനം മറ്റ് ന്യൂനപക്ഷങ്ങള്‍ക്കും എന്ന് തെറ്റായി എഴുതിചേര്‍ത്ത്‌കൊണ്ടിരുന്നു. സത്യത്തില്‍ ഈ വകുപ്പുണ്ടാക്കിയത് സച്ചാര്‍ കമ്മിറ്റിയുടെയും പാലൊളി കമ്മിറ്റിയുടെയും ശിപാര്‍ശകള്‍ നടപ്പാക്കാനാണ്.

രണ്ട് കമ്മിറ്റികളെയും രൂപീകരിച്ചത് മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥ പഠിക്കാനാണ്. രണ്ട് കമ്മിറ്റികളും മുസ്‌ലിം സമുദായം വളരെ പിന്നാക്കമാണെന്നും മറ്റിതര ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് പിന്നാക്കാവസ്ഥയില്ലെന്നും കണ്ടെത്തി. എന്നാലിപ്പോള്‍ ഉയര്‍ത്തുന്ന ആവശ്യം പിന്നാക്കമാണെന്ന് റിപ്പോര്‍ട്ടുകള്‍ കണ്ടെത്തിയ മുസ്‌ലിംകള്‍ക്ക് കൊടുക്കുന്ന ആനുകൂല്യങ്ങള്‍ തുല്യമായി മുന്നാക്കമാണെന്ന് റിപ്പോര്‍ട്ടുകള്‍ കണ്ടെത്തിയവര്‍ക്കും വേണമെന്നാണ്.

അങ്ങനെ രൂപീകരിച്ച ന്യൂനപക്ഷ ക്ഷേമ വകുപ്പില്‍ പിന്നാക്കമാണെന്ന പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഒരു സമുദായത്തിന് കൊടുക്കുന്ന ആനുകൂല്യങ്ങള്‍ തുല്യമായ പഠനംകൊണ്ട് തന്നെ മുന്നോക്കമാണെന്ന് കണ്ടെത്തിയ വിഭാഗത്തിന് വേണമെന്നാവശ്യപ്പെടുന്നതില്‍ ഔചിത്യമുണ്ടോ. അക്ഷരത്തെറ്റിന്റെ ആനുകൂല്യത്തിലായാലും അന്യന് അവകാശപ്പെട്ടത് കിട്ടിയാല്‍ അതും വേണം എന്ന് കരുതുന്നത് ശരിയോ തെറ്റോ എന്ന് പരിശോധിക്കേണ്ടതുണ്ട്. വിശ്വാസത്തിന്റെ പേരില്‍ തര്‍ക്കിക്കാനോ ഇകഴ്ത്താനോ പാടില്ല. അത് തീവ്രചിന്തയാണ്. എന്നാല്‍ അര്‍ഹതപ്പെട്ട അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തല്‍ ശരിയാണ് എന്ന് മാത്രമല്ല അതൊരു ഉത്തരവാദിത്വവുമാണ്. സംഘ്പരിവാര്‍ പരത്തുന്ന വ്യാജ പ്രചാരണത്തെ ശരിയുടെ പക്ഷത്ത്‌നിന്ന് അവലോകനം ചെയ്യാന്‍ എല്ലാവര്‍ക്കും സാധിക്കണം.

80 ശതമാനം മുസ്‌ലിം സമുദായത്തിന് കൊടുത്തത് തെറ്റാണെന്നും ജനസംഖ്യാനുപാധികമായി മറ്റ് ന്യൂനപക്ഷങ്ങള്‍ക്കും കിട്ടണം എന്ന് ആവസശ്യപ്പെട്ട് കത്തോലിക്കാ സഭ ഹൈക്കോടതിയില്‍ കൊടുത്ത കേസില്‍ സര്‍ക്കാര്‍ നാല് മാസത്തിനകം തീരുമാനമെടുക്കാന്‍ 2021 ജനുവരിയില്‍ ഹൈക്കോടതി ഉത്തരവിട്ടുണ്ട്. അതില്‍ തീരുമാനമെടുക്കുമ്പോള്‍ യാഥാര്‍ത്ഥ്യം മനസ്സിലാക്കി മുഖ്യമന്ത്രി പ്രവര്‍ത്തിക്കുമെന്നും വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന ആവശ്യം ഉന്നയിച്ചതിനും മുഖ്യമന്ത്രി വകുപ്പ് ഏറ്റെടുത്തതിനും ഈ പരിഗണനയുമായി ബന്ധമില്ലെന്നും പ്രത്യാശിക്കാം.

Continue Reading
Click to comment

Leave a Reply

Your email address will not be published.

Article

അമരത്ത് അലങ്കാരമായിരുന്നു-പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍

ഭൗതിക ലോകത്ത് നിന്ന് വിടപറഞ്ഞാലും ഈ നാട്ടിലെ ലക്ഷോപലക്ഷം ജനങ്ങളുടെ മനസ്സില്‍ സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും നീതിയുടെയും പ്രതീകമായി ബഹുമാനപ്പെട്ട തങ്ങള്‍ എന്നും ഓര്‍മിക്കപ്പെടും.

Published

on

പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ (ജനറല്‍ സെക്രട്ടറി, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ)

ആത്മീയ കേരളത്തിന്റെ അനിഷേധ്യ അമരക്കാരന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നമ്മെ വിട്ടുപിരിഞ്ഞു. അറിവും ആത്മീയ ഉല്‍ക്കര്‍ഷവും കൊണ്ട് സമുദായ നേതൃനിരയില്‍ ജ്വലിച്ചുനിന്ന നക്ഷത്രമാണ് കണ്ണടച്ചത്. ആറു പതിറ്റാണ്ടിലേറെ കാലമായി കേരളത്തിലെ ദീനീ രംഗത്തും നമ്മുടെ മഹത്തായ സ്ഥാപനങ്ങളുടെ നേതൃനിരയിലും സാമൂഹിക രാഷ്ട്രീയ രംഗത്തും എല്ലാവരും ആദരിക്കപ്പെടുന്ന, അംഗീകരിക്കപ്പെടുന്ന വ്യക്തിത്വമായും നേതൃത്വമായും ശോഭിക്കാന്‍ അല്ലാഹു പ്രത്യേകം തൗഫീഖ് നല്‍കിയ സയ്യിദാണ് നമ്മളോട് വിട പറഞ്ഞിരിക്കുന്നത്. വന്ദ്യരായ തങ്ങളുടെ വേര്‍പാട് ഉമ്മത്തിന് തീരാനഷ്ടമാണ്. അത്രമേല്‍ മഹത്വമേറിയ സേവനങ്ങളാണ് മഹാനായ തങ്ങള്‍ പതിറ്റാണ്ടുകളായി കേരളത്തില്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്.

വ്യക്തിപരമായി നീണ്ട പതിറ്റാണ്ടുകളുടെ ബന്ധം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുമായി എനിക്കുണ്ട്. നിരവധി സ്ഥാപനങ്ങളിലും സംഘടനാ നേതൃത്വങ്ങളിലും തങ്ങളോട് കൂടെ സേവനം ചെയ്യാന്‍ ഭാഗ്യം ലഭിച്ചിട്ടുണ്ട്. ജാമിഅ നൂരിയ്യ അറബിയ്യയുടെ സ്ഥാപിത കാലം മുതല്‍ക്കുതന്നെ പാണക്കാട് കുടുംബം ഈ സ്ഥാപനവുമായി അഭേദ്യമായ ബന്ധം പുലര്‍ത്തിയിരുന്നു. മഹാനായ പി.എം.എസ്.എ പൂക്കോയ തങ്ങള്‍ ഈ സ്ഥാപനത്തിന്റെ എല്ലാമെല്ലാം ആയിരുന്നു. തുടര്‍ന്ന് മുഹമ്മദലി ശിഹാബ് തങ്ങളും ജാമിഅയെ അളവറ്റ് സ്‌നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതില്‍ നേതൃപരമായ പങ്കുവഹിച്ചിരുന്നു. ജാമിഅ സ്ഥാപിച്ച കാലഘട്ടത്തില്‍ തന്നെയാണ് സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ ജാമിഅയില്‍ ഉപരിപഠനത്തിനായി ചേര്‍ന്നത്.

ഉമറലി ശിഹാബ് തങ്ങള്‍ ജാമിഅയില്‍ നിന്ന് ബിരുദമെടുത്ത പുറത്തിറങ്ങി അധികം താമസിയാതെതന്നെ പ്രിയപ്പെട്ട ഹൈദരലി ശിഹാബ് തങ്ങളും ജാമിഅയിലെ ഒരു വിദ്യാര്‍ഥിയായി പ്രവേശനം നേടിയിരുന്നു. ജാമിഅയുടെ ആ സുവര്‍ണ കാലഘട്ടത്തില്‍ ശൈഖുന ശംസുല്‍ ഉലമയുടെയും കോട്ടുമല ഉസ്താദിന്റെയും മറ്റു പ്രഗല്‍ഭരായ നമ്മുടെ ഉലമാക്കളുടെയും ശിഷ്യത്വം സ്വീകരിക്കാന്‍ ബഹുമാനപ്പെട്ട തങ്ങള്‍ക്ക് സൗഭാഗ്യം ലഭിച്ചുവെന്നുമാത്രമല്ല വിദ്യാര്‍ഥിയായിരിക്കെ തന്നെ മഹാന്മാരായ ഉസ്താദുമാരുടെ ആദരവ് നേടാനും തങ്ങള്‍ക്ക് തൗഫീഖുണ്ടായി. ശംസുല്‍ ഉലമ (ന: മ ) പല വേദികളിലും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ കൊണ്ട് ദുആ ചെയ്യിപ്പിച്ചിരുന്നു. ഒരു പതിറ്റാണ്ടിലധികമായി ജാമിഅ നൂരിയ്യ അറബിയ്യയുടെ പ്രസിഡന്റ് പദവിയിലിരുന്ന് ജാമിഅക്ക് നേതൃത്വം നല്‍കിയ മഹാനവര്‍കളുടെ കരങ്ങളില്‍ നിന്ന് നൂറുകണക്കിന് ഫൈസിമാരാണ് സനദ് സ്വീകരിച്ച് പ്രബോധന വീഥിയില്‍ സഞ്ചരിക്കുന്നത്. അതുപോലെ സുന്നി യുവജന സംഘത്തിന്റെ പ്രസിഡന്റായി തങ്ങള്‍ സേവനം ചെയ്തു കൊണ്ടിരിക്കെ തങ്ങളോടൊപ്പം ജനറല്‍ സെക്രട്ടറിയായി ധാരാളം വര്‍ഷം സേവനം ചെയ്യാനുള്ള സൗഭാഗ്യവുമുണ്ടായി. സ്ഥാപനങ്ങളുടെയും സംഘടനയുടെയും അധ്യക്ഷ പദവികള്‍ കേവലമായി അലങ്കരിക്കുക എന്നതായിരുന്നില്ല തങ്ങളുടെ രീതി, ഓരോ കാര്യങ്ങളിലും സൂക്ഷ്മമായി ഇടപെടുകയും യോഗങ്ങളിലും നയപരമായ തീരുമാനങ്ങളിലും കൃത്യമായി നിലപാടെടുക്കുകയും ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകാതെ സജീവമായി കാര്യങ്ങളുമായി ബന്ധപ്പെടുകയും ചെയ്തിരുന്ന ശൈലിയാണ് തങ്ങള്‍ക്ക് ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ യോഗങ്ങളിലും മറ്റും തങ്ങളുടെ തീരുമാനമാണ് അന്തിമമായി പരിഗണിക്കപ്പെടുക. അത് എല്ലാവര്‍ക്കും സ്വീകാര്യമായ നീതിയുക്തമായ തീരുമാനം ആയിരിക്കും.ഭൗതിക ലോകത്ത് നിന്ന് വിടപറഞ്ഞാലും ഈ നാട്ടിലെ ലക്ഷോപലക്ഷം ജനങ്ങളുടെ മനസ്സില്‍ സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും നീതിയുടെയും പ്രതീകമായി ബഹുമാനപ്പെട്ട തങ്ങള്‍ എന്നും ഓര്‍മിക്കപ്പെടും. അല്ലാഹു അവിടുത്തെ പദവി ഉയര്‍ത്തി കൊടുക്കട്ടെ. ജന്നാത്തുല്‍ ഫിര്‍ദൗസില്‍ ഒരുമിച്ചു കൂടാന്‍ അല്ലാഹു തൗഫീഖ് നല്‍കട്ടെ… ആമീന്‍.

Continue Reading

Article

ബാപ്പാന്റെ ആറ്റപ്പൂ-പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

സുബ്ഹിക്ക് ശേഷം തന്നെ ആളുകളുമായുള്ള ഇടപഴകലിലൂടെയാണ് അദ്ദേഹത്തിന്റെ ദിവസം തുടങ്ങുന്നത്. പാതിരാവോളം ജനങ്ങളോടൊപ്പം നിന്ന രീതിയാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. മരണം വരെ അത് തുടരുകയും ചെയ്തു.

Published

on

സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ മരണത്തില്‍ പകച്ചുനിന്നപ്പോള്‍ ആശ്വാസമായിരുന്നത് ഹൈദരലി ശിഹാബ് തങ്ങളായിരുന്നു. ഇപ്പോള്‍ ആ അത്താണിയും നഷ്ടപ്പെട്ടിരിക്കുകയാണ്. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെക്കുറിച്ച് ചെറുപ്പം തൊട്ടുള്ള ഓര്‍മ്മകളാണുള്ളത്.

1975 ലാണ് ബാപ്പ പി.എം.എസ്.എ പൂക്കോയ തങ്ങള്‍ മരിക്കുന്നത്. അതിന് ഒരു വര്‍ഷം മുമ്പാണ് അദ്ദേഹത്തിന് സുഖമില്ലാതാവുന്നതും ചികിത്സയില്‍ പ്രവേശിക്കുന്നതും. ഹൈദരലി ശിഹാബ് തങ്ങള്‍ അപ്പോള്‍ പഠനം പൂര്‍ത്തിയാക്കി വന്ന സമയമാണ്. ആ സമയത്ത് പിതാവിനെ ശുശ്രൂഷിക്കുന്നതില്‍ ഹൈദരലി തങ്ങളായിരുന്നു ശ്രദ്ധ പുലര്‍ത്തിയിരുന്നത്. ശിഹാബ് തങ്ങളും ഉമറലി ശിഹാബ് തങ്ങളുമൊക്കെ മറ്റ് തിരക്കുകളിലായിരുന്ന സമയത്ത് പിതാവിന്റെ കാര്യങ്ങളെല്ലാം ശ്രദ്ധിച്ചിരുന്നത് ഹൈദരലി തങ്ങളായിരുന്നു.

കൃത്യസമയത്ത് മരുന്നുകളൊക്കെ എടുത്തുകൊടുക്കുന്നതിലും ഭക്ഷണം കൊടുക്കുന്ന കാര്യങ്ങളുമെല്ലാം ശ്രദ്ധിച്ചിരുന്നത് ഹൈദരലി തങ്ങളായിരുന്നു. ബാപ്പയെ ബോംബെയിലേക്ക് ചികിത്സക്ക് കൊണ്ടുപോയ സന്ദര്‍ഭത്തില്‍ അന്ന് ഹൈദരലി തങ്ങളും ചാക്കീരി അഹമ്മദ് കുട്ടിയും ബാപ്പയുടെ സന്തത സഹചാരി പാണക്കാട് അഹമ്മദാജിയും മറ്റുമായിരുന്നു കൂടെ പോയിരുന്നത്. അന്ന്, ബാപ്പാന്റെ ആഗ്രഹപ്രകാരമാണ് ഹൈദരലി തങ്ങള്‍ കൂടെ പോയിരുന്നത്. ടാറ്റ ആശുപത്രിയിലെ ചികിത്സക്ക് ശേഷം തിരിച്ച് വീട്ടില്‍ വിശ്രമിക്കുമ്പോഴും പുറത്തൊന്നും പോകാതെ ഹൈദരലി തങ്ങള്‍ ബാപ്പാന്റെ കൂടെത്തന്നെ ഉണ്ടായിരുന്നു. ബാപ്പാക്കും ഹൈദരലി തങ്ങളെ വലിയ ഇഷ്ടമായിരുന്നു. ഞാനും അനിയന്‍ അബ്ബാസലിയും ജനിക്കുന്നതിനുമുമ്പ് വലിയ ഇടവേളയുണ്ടായിരുന്നു. അപ്പോള്‍ ഹൈദരലി തങ്ങളായിരുന്നു ഇളയ മകന്‍. ആ നിലക്കും ബാപ്പാക്ക് വലിയ സ്‌നേഹമായിരുന്നു. ആറ്റപ്പൂ എന്നാണ് ബാപ്പ ഹൈദരലി തങ്ങളെ വിളിച്ചിരുന്നത്. ഹൈദരലി തങ്ങള്‍ക്ക് അങ്ങോട്ടും ബാപ്പാനെ വലിയ ഇഷ്ടവും ബഹുമാനവുമൊക്കെയായിരുന്നു.

ഹൈദരലി തങ്ങളുടെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും മദ്രസ പഠനത്തിന്റെ കാര്യത്തിലും ബാപ്പാക്ക് പ്രത്യേക ശ്രദ്ധയായിരുന്നുവെന്ന് പിന്നീട് പറഞ്ഞുകേട്ടിട്ടുണ്ട്. പൊന്നാനി മഊനത്തുല്‍ ഇസ്്‌ലാം അറബി കോളജിലാണ് ആദ്യകാലത്തെ വിദ്യാഭ്യാസം. സ്‌കൂള്‍ വിദ്യാഭ്യാസം കോഴിക്കോട് എം.എം ഹൈസ്‌കൂളിലായിരുന്നു. ഉമറലി തങ്ങളും ശിഹാബ് തങ്ങളുമൊക്കെ എം.എം ഹൈസ്‌കൂളില്‍ തന്നെയായിരുന്നു പഠിച്ചിരുന്നത്. ബാപ്പാന്റെ സഹോദരിയെ വിവാഹം ചെയ്തയച്ചിരുന്നത് കോഴിക്കോട്ടേക്കായിരുന്നു. കോഴിക്കോട് ഇടിയങ്ങരയിലെ ശൈഖ് പള്ളിയുടെ അടുത്തായിരുന്നു അമ്മായി താമസിച്ചിരുന്നത്. ഹൈദരലി തങ്ങളും ശിഹാബ് തങ്ങളും ഉമറലി തങ്ങളുമെല്ലാം അവിടെ താമസിച്ചാണ് പഠിച്ചത്. നാട്ടില്‍ നല്ല സ്‌കൂള്‍ വിദ്യാഭ്യാസം ഇല്ലാത്ത കാലമായിരുന്നു. മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം ലഭിക്കണമെന്ന ഉദ്ദേശത്തിലായിരുന്നു ബാപ്പ ഇവരെ കോഴിക്കോട്ടേക്കയച്ചത്. കോഴിക്കോടുമായി ഹൃദയ ബന്ധമാണുള്ളത്. ധാരാളം കുടുംബ ബന്ധമുണ്ട് കോഴിക്കോട്ട്. മുന്‍ ഖാസി സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അടുത്ത ബന്ധുവാണ്. സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ഹൈദരലി തങ്ങള്‍ പൊന്നാനിയിലെത്തി മഊനത്തില്‍നിന്ന് ബിരുദമെടുത്തു. പീന്നീട് പട്ടിക്കാട് ജാമിഅ നൂരിയ അറബി കോളജില്‍ നിന്ന് ഫൈസി ബിരുദവും കരസ്ഥമാക്കി. പിതാവിന്റെ മരണശേഷം ശിഹാബ് തങ്ങള്‍ രംഗത്തേക്ക് വന്നു. മലപ്പുറം ജില്ലാ നേതൃ പദവി ഏറ്റെടുത്തുകൊണ്ടാണ് ഹൈദരലി തങ്ങള്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്. അതിനു മുമ്പു തന്നെ യോഗങ്ങളിലും മറ്റും സംബന്ധിക്കാറുണ്ടായിരുന്നു. സമസ്തയുടെ യോഗങ്ങളിലും സജീവമായിരുന്നു.

സംസ്ഥാന പ്രസിഡന്റ് എന്ന നിലയില്‍ എസ്.എസ്.എഫിനെ കെട്ടിപ്പടുക്കുന്നതില്‍ ഹൈദരലി തങ്ങള്‍ സജീവ പങ്ക് വഹിച്ചിട്ടുണ്ട്. എസ്.കെ.എസ്.എസ്.എഫിന് മുമ്പുണ്ടായിരുന്ന സമസ്തയുടെ കീഴ് ഘടകമായിരുന്നു എസ്.എസ്.എഫ്. ഹൈദരലി ശിഹാബ് തങ്ങളായിരുന്നു അതിന്റെ പ്രഥമ പ്രസിഡന്റ്. ആ കാലത്ത് സുന്നി വിദ്യാര്‍ത്ഥി പ്രസ്ഥാനത്തെ കെട്ടിപ്പടുക്കുന്നതില്‍ ഹൈദരലി തങ്ങള്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. പട്ടിക്കാട് ജാമിഅ നൂരിയ കേന്ദ്രമായായിരുന്നു അന്നത്തെ പ്രവര്‍ത്തനങ്ങള്‍. രാഷ്ട്രീയത്തിലേക്ക് വരുന്നതിനുമുമ്പ് എസ്.കെ.എസ്.എസ്.എഫില്‍ പ്രവര്‍ത്തിച്ച പരിചയമുണ്ട്. സംഘാടനം, സംഘടനാ പ്രവര്‍ത്തനം

എന്നിവയിലൊക്കെ നല്ല പരിചയ സമ്പത്ത് നേടിയെടുക്കാന്‍ ഇതിലൂടെ സാധിച്ചു. സമസ്തയിലുണ്ടായ പിളര്‍പ്പിനെ തുടര്‍ന്ന് എസ്.എസ്.എഫില്‍ നിന്ന് രാജിവെക്കുകയാണുണ്ടായത്. പിന്നീടാണ് എസ്.കെ.എസ്.എസ്.എഫ് രൂപീകരിക്കപ്പെടുന്നത്. ശിഹാബ് തങ്ങള്‍ സംസ്ഥാന പ്രസിഡന്റായപ്പോള്‍ മലപ്പുറം ജില്ലാ മുസ്്‌ലിം ലീഗിന്റെ അമരത്തേക്ക് ഹൈദരലി തങ്ങളെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. രണ്ട് പതിറ്റാണ്ടിലേറെ ജില്ലാ മുസ്്‌ലിം ലീഗിന്റെ നേതൃത്വം അലങ്കരിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. ശിഹാബ് തങ്ങളുടെ മരണം വരെ പദവിയില്‍ തുടര്‍ന്നു. മലപ്പുറം ജില്ലാ മുസ്്‌ലിംലീഗ് പ്രസിഡന്റ് എന്ന നിലയില്‍ നല്ല പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. കെ.പി.എ മജീദായിരുന്നു അന്ന് ജനറല്‍ സെക്രട്ടറി. മലപ്പുറം ജില്ലാ മുസ്്‌ലിം ലീഗ് ഓഫീസ് കെട്ടിടം നവീകരിച്ചായിരുന്നു തുടക്കം കുറിച്ചത്.

ശിഹാബ് തങ്ങളുടെ മരണത്തെതുടര്‍ന്ന് സംസ്ഥാന മുസ്്‌ലിംലീഗിന്റെ നേതൃപദവി അദ്ദേഹമെറ്റെടുത്തു. അതോടൊപ്പം നിരവധി മഹല്ലുകളുടെ തലപ്പത്തിരിക്കാനും അദ്ദേഹത്തിന് സാധിച്ചു. പിതാവിന്റെ കാലം മുതല്‍ തുടര്‍ന്നുപോരുന്ന ഖാളി സ്ഥാനമാണ് ശിഹാബ് തങ്ങളുടെ മരണ ശേഷം ഹൈദരലി തങ്ങള്‍ ഏറ്റെടുത്തത്. ആയിരക്കണക്കിന് മഹല്ലുകളുടെ ഖാളി സ്ഥാനം ഇപ്പോള്‍ അലങ്കരിക്കുന്നുണ്ട്.

ആത്മീയവും രാഷ്ട്രീയവുമായുള്ള നേതൃത്വമാണ് പാണക്കാട് കുടുംബത്തില്‍നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. ശിഹാബ് തങ്ങളില്‍നിന്ന് ഹൈദരലി തങ്ങളില്‍ എത്തിയപ്പോള്‍ അതിന് മാറ്റമൊന്നും ഉണ്ടായില്ല. ആത്മീയ നേതാവും രാഷ്ട്രീയ നേതാവും എന്ന നിലയില്‍ തന്നെയാണ് ഹൈദരലി തങ്ങളും അറിയപ്പെട്ടത്. ജനങ്ങളും ആ നിലക്കുതന്നെയാണ് അദ്ദേഹത്തെ കണ്ടിരുന്നത്. മുസ്്‌ലിംലീഗ് പ്രസിഡന്റ് എന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെയും സമസ്തയിലും സജീവമായിരുന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റും സമസ്ത മുശാവറ അംഗവുമായിരുന്നു. മുസ്്‌ലിംലീഗിനെയും സമസ്തയേയും യോജിച്ചുകൊണ്ടുപോകുന്നതില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. സമസ്തയുടെ ബഹുമുഖ പണ്ഡിതന്മാരായ ഇ.കെ അബൂബക്കര്‍ മുസ്്‌ല്യാരെ പോലുള്ളവര്‍ അദ്ദേഹത്തിന്റെ ഗുരുവര്യന്മാരായിരുന്നു. കുമരംപുത്തുരിലെ മുഹമ്മദ് മുസ്‌ലിയാരായിരുന്നു പൊന്നാനിലെ പഠന കാലത്തെ പ്രധാന ഗുരുനാഥന്‍. സമസ്തയുടെ വലിയ സ്ഥാപനമായ പട്ടിക്കാട് ജാമിഅ നൂരിയ പ്രസിഡന്റ് പദവിയും ഹൈദരലി തങ്ങളിലേക്ക് എത്തുകയായിരുന്നു. സമസ്തയുടെ കീഴിലുള്ള അനവധി സ്ഥാപനങ്ങളുടെ പ്രസിഡന്റാണ്.

വിദ്യാഭ്യാസം, സാമൂഹികം, സംസ്‌കാരികം തുടങ്ങി എല്ലാ മേഖലകളിലും തന്റേതായ വ്യക്തിത്വം ഉയര്‍ത്തിപ്പിടിച്ച് ജീവിച്ച അദ്ദേഹത്തിന്റെ നിറഞ്ഞ ജീവിതത്തെ കാണാനാവുന്നത്. സുബ്ഹിക്ക് ശേഷം തന്നെ ആളുകളുമായുള്ള ഇടപഴകലിലൂടെയാണ് അദ്ദേഹത്തിന്റെ ദിവസം തുടങ്ങുന്നത്. പാതിരാവോളം ജനങ്ങളോടൊപ്പം നിന്ന രീതിയാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. മരണം വരെ അത് തുടരുകയും ചെയ്തു. കഴിഞ്ഞ റമസാന്‍ മാസത്തിന് ശേഷമാണ് രോഗാതുരനായി മാറിയത്. ഇടക്കിടെ വരുന്ന പനിയായിരുന്നു തുടക്കത്തിലെ അനുഭവപ്പെട്ടത്. ജീവന്‍ തരുന്നവന്‍ മരണത്തെയും തരുന്നുണ്ടല്ലൊ. ഹൈദരലി തങ്ങളും ആ വിധിക്ക് കീഴടങ്ങിയിരിക്കുകയാണ്. അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കട്ടെ.

Continue Reading

Article

പ്രവാചകനും പ്രബോധന വിജയത്തിന്റെ രഹസ്യവും

വിശ്വാസം, സ്വഭാവം, സമീപനങ്ങള്‍, കടമകള്‍, കടപ്പാടുകള്‍, ബന്ധങ്ങള്‍, ബാധ്യതകള്‍ തുടങ്ങി ഇസ്‌ലാം ഉദ്‌ഘോഷിക്കുന്ന എല്ലാ കാര്യങ്ങളുടെയും അടിത്തറ സ്‌നേഹമാണ്. സ്‌നേഹത്തിന്റെ രൂപത്തിലാണ് ഇസ്‌ലാം മനസ്സുകളിലേക്കും ബന്ധങ്ങളിലേക്കും വീടുകളിലേക്കും
കുടുംബങ്ങളിലേക്കും അയല്‍പക്കങ്ങളിലേക്കും അന്യ മതസ്ഥരിലേക്കും ജന്തുജാലങ്ങളിലേക്കും പ്രകൃതിയിലേക്കു പോലും ഇറങ്ങിയത്. ആശയങ്ങള്‍ മനുഷ്യമനസ്സുകളില്‍ പകര്‍ന്ന്‌കൊടുത്ത് അതിനെ ജീവിതത്തിന്റെ അടിസ്ഥാന വിചാരമാക്കി പരിവര്‍ത്തിപ്പിച്ചെടുത്തതോടെയാണ് കൂട്ടംകൂട്ടമായി ഒഴുകിയെത്തി നിറയുന്ന ഒരു സംഹിതയായി ഇസ്‌ലാം മാറിയത്.

Published

on

By

ടി.എച്ച് ദാരിമി

മത സംഹിത എന്ന നിലക്ക് ലോകത്തെ അല്‍ഭുതപ്പെടുത്തുന്ന വളര്‍ച്ചയാണ് ഇസ്‌ലാം അടയാളപ്പെടുത്തിയിട്ടുള്ളത് എന്നത് ഒരു വാദമല്ല, വസ്തുതയാണ്. ഇക്കാര്യത്തില്‍ മറ്റു മതങ്ങളൊന്നും ഇസ്‌ലാമോളം വിജയിച്ചതായി കാണുന്നില്ല. നബി തിരുമേനി വരുന്നതിനു പത്തു നൂറ്റാണ്ട്മുമ്പ് ബി.സി ആറാം നൂറ്റാണ്ടില്‍ വന്ന രണ്ട് മതസംഹിതകളെ നാം ഭാരതീയര്‍ക്കറിയാം. ബുദ്ധ മതവും ജൈനമതവും. ഇനി പ്രത്യയശാസ്ത്രങ്ങള്‍ക്കാവട്ടെ കൊമ്പു കുലുക്കിയും മോഹന സ്വപ്‌നങ്ങള്‍ വാരിയെറിഞ്ഞും കഴിഞ്ഞ നൂറ്റാണ്ടില്‍ വന്ന കമ്യൂണിസം ഉദാഹരണമായി ഉണ്ട്. ഇതൊക്കെ അതിന്റെ ആചാര്യന്‍മാര്‍ നന്നായി പ്രബോധനം ചെയ്‌തെങ്കിലും ഇസ്‌ലാമിനോളം വളര്‍ച്ച ഇതുവരെ അടയാളപ്പെടുത്തിയിട്ടില്ല. ഞെട്ടിക്കുന്ന വളര്‍ച്ചയാണ് ഇസ്‌ലാമിന്റേത്. ഇപ്പോള്‍ ലോക ജനസംഖ്യയുടെ 24.1 ശതമാനം പേര്‍ മുസ്‌ലിംകളാണ്. അഥവാ നാലു പേരെയെടുത്താല്‍ അതിലൊന്ന് മുസ്‌ലിമാണ്. ഇത്രയും വലിയ വളര്‍ച്ചയുടെ തുടക്കമറിയാന്‍ അംറ് ബിന്‍ അബസ(റ) എന്ന സ്വഹാബി തുടക്കത്തില്‍ നബിയോട് ചോദിക്കുന്ന ഒരു ചോദ്യം ഓര്‍ത്താല്‍ മതി. ഈ മതത്തില്‍ താങ്കളോടൊപ്പം ആരൊക്കെയുണ്ട് എന്ന ചോദ്യത്തിന് നബി(സ) പറഞ്ഞു. ഒരു സ്വതന്ത്രനും ഒരു അടിമയുംമാത്രം എന്ന്. അവിടെ നിന്നാണ് ഈ വളര്‍ച്ചയുടെ ഗ്രാഫ് തുടങ്ങുന്നത്.

ഏറ്റവും അവസാനത്തെ സ്ഥിതിവിവരക്കണക്കുകള്‍ അനുസരിച്ച് ഐക്യരാഷ്ട്ര സഭ അംഗീകരിച്ച 193 രാജ്യങ്ങളില്‍ 51 എണ്ണം മുസ്‌ലിംകളാണ് ഭരിക്കുന്നത്. അഫ്ഗാനിസ്ഥാന്‍ മുതല്‍ യമന്‍ വരെ അവരുടെ മണ്ണ് നീണ്ടുകിടക്കുന്നു. ബാക്കിയുള്ളതില്‍ പത്തോളം രാജ്യങ്ങളില്‍ മുസ്‌ലിംകള്‍ 50 ശതമാനത്തിലധികം വരും. അറേബ്യക്ക് ചുറ്റും ഏതാനും രാജ്യങ്ങളാണ് അവരുടെ മണ്ണെന്ന് കരുതിയവര്‍ക്ക് തെറ്റി. ഏഷ്യയുടെ 31 ശതമാനം, മധ്യേഷ്യയുടെ 89 ശതമാനം എന്നിങ്ങനെ ഏഷ്യ കടന്ന് ഉത്തരാഫ്രിക്ക വരെ അവരുടെ 91 ശതമാനം അധിവസിക്കുന്നു. യൂറോപ്പിലാകട്ടെ ആറ് ശതമാനമാണ് അവരുടെ സാന്നിധ്യം. അമേരിക്കന്‍ ഐക്യനാടുകളില്‍ പോലും അവര്‍ ദശാംശം കടന്ന് ഒന്നിനു മുകളിലെത്തിയിരിക്കുന്നു.

ലബനാനിലേതിനേക്കാളും മുസ്‌ലിംകള്‍ ഇപ്പോള്‍ ജര്‍മ്മനിയിലുണ്ടെന്നാണ്. അപ്രകാരം തന്നെ സിറിയയിലുള്ളതിനേക്കാള്‍ അധികം കമ്യൂണിസ്റ്റ് ചൈനയിലും. ഏറ്റവും അധികം മുസ്‌ലിംകള്‍ ഉള്ളത് ഇന്തോനേഷ്യയിലാണെങ്കില്‍ തൊട്ടുപിന്നില്‍ ഇന്ത്യയാണ്. ആരെയും ഞെട്ടിക്കുന്ന ഈ കണക്കുകള്‍ക്കൊപ്പം ചില പ്രവചനങ്ങള്‍ കൂടിയുണ്ട്. അവ ഈ വളര്‍ച്ച സ്ഥിരപ്രതിഭാസമായി നില്‍ക്കുകയും വളരുകയും ചെയ്യുന്നു എന്നാണ്. ഉദാഹരണമായി വാഷിംഗ്ടണിലെ പ്യൂ റിസര്‍ച്ച് ഇന്‍സ്റ്റിറ്യൂട്ടിലെ മിഖായില്‍ ലിപ്കയുടെയും കോണ്‍ട്രാഡ് ഹാക്കെറ്റിന്റെയും സൂക്ഷ്മമായ പഠനം എടുക്കാം. 2017 ലായിരുന്നു ഇവരുടെ പഠനം. 2050 ല്‍ ഇസ്‌ലാം ജനസംഖ്യയുടെ കാര്യത്തില്‍ ഇപ്പോള്‍ 31.5 ശതമാനം വരുന്ന ക്രിസ്ത്യാനിറ്റിക്ക് ഒപ്പമെത്തും എന്നവര്‍ തെളിയിക്കുന്നു. മാത്രമല്ല, 2070 ല്‍ മുസ്‌ലിംകള്‍ ക്രിസ്ത്യാനികളെ മറികടക്കും എന്നും ലോകത്തെ ഏറ്റവും വലിയ മതമായി തീരുമെന്നും അവര്‍ പറയുന്നു. വെറുതെ പറയുകയല്ല. തെളിവുകള്‍ ഉണ്ട്. ഇനി ഈ വളര്‍ച്ച തന്നെ കേവല കാനേഷുമാരിയിലേതല്ല. സാമ്പത്തിക രംഗത്ത് അവരുടെ ജി.ഡി.പി 5.7 ട്രില്യണ്‍ (2016) ആണ്. മാത്രമല്ല എണ്ണ സമ്പന്ന രാജ്യങ്ങളാണ് അവരുടേത്. എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിലെ 13 രാജ്യങ്ങളില്‍ 8 രാജ്യങ്ങള്‍ അവരുടെ അധികാരത്തിലാണ്.

ഇത്രയും വലിയ വളര്‍ച്ചയിലേക്ക് അവര്‍ നീങ്ങിയത് നിരന്തര വൈതരണികള്‍ പിന്നിട്ടാണ്. നാടുവിട്ട് മറ്റൊരിടത്ത് കൂടുകൂട്ടിയാലും അതിനനുവദിക്കില്ല എന്ന് ആക്രോശിച്ച ബദര്‍ മുതല്‍ മുസ്‌ലിമാണെങ്കില്‍ അതിര്‍ത്തി കടന്നെത്തിയവരെ പൊറുപ്പിക്കില്ല എന്നു പറയുന്ന മോദിസം വരെ. കുരിശു യുദ്ധങ്ങള്‍ മുതല്‍ ഒന്നാം ലോക യുദ്ധം വരെ. താടിയുള്ളവന് വിമാനത്തില്‍ വരെ കുത്തു കണ്ണ് കാണേണ്ടിവരുന്നു. അവര്‍ അപരിഷ്‌കൃതരാണ് എന്നതു മുതല്‍ കള്ള് വിളമ്പി മതത്തില്‍ ചേര്‍ക്കുന്നവരാണ് എന്നതുവരെ ആക്ഷേപങ്ങള്‍ കേള്‍ക്കേണ്ടിവരുന്നു. ഇതിനെല്ലാം ഇടയില്‍ അവര്‍ നിരവധി സാമ്രാജ്യങ്ങള്‍ തന്നെ സ്ഥാപിച്ചു. റാഷിദീ, അമവീ, അബ്ബാസീ, ഫാത്വിമീ, സല്‍ജൂഖി, ഉസ്മാനീ ഖിലാഫത്തുകള്‍. കേവല ജനസംഖ്യാരാഷ്ട്രീയ വളര്‍ച്ചകള്‍ മാത്രമല്ല വൈജ്ഞാനിക വളര്‍ച്ചകളും അവര്‍ നേടി. അല്‍ജിബ്രയും ക്യാമറയും ഗ്ലോബുമെല്ലാം ഉണ്ടാക്കിക്കൊടുത്തവരും അല്‍ ജാബിറിനെയും അവിസന്നയെയും റാസിയെയും ഗസ്സാലിയെയുമെല്ലാം അവര്‍ ലോകത്തിനു സമ്മാനിക്കുകയും ചെയ്തു.

ഇതൊക്കെയുണ്ടായിട്ടെന്താ എന്ന ചോദ്യമുണ്ട് എന്ന് സമ്മതിക്കുന്നു. അതു വേറെ ചര്‍ച്ചയാണ്. ഇവിടെ ഇവ്വിധം ഒരു പ്രബോധനം വിജയിച്ചതിനുപിന്നിലെ രഹസ്യമാണ് ചികയുന്നത്. അത് കേവല പ്രബോധനമായിരിക്കാന്‍ വഴിയില്ല. ആണെങ്കില്‍ മറ്റു മതങ്ങളും പ്രത്യയശാസ്ത്രങ്ങളും എന്തുകൊണ്ട് ഇത്ര വിജയിച്ചില്ല എന്ന ചോദ്യം ഉയരും. അത് പ്രബോധനത്തിന്റെ വേറിട്ട രസതന്ത്രം തന്നെയാണ്. അതാണ് നാം പഠിക്കേണ്ടത്. അത് പഠിക്കുമ്പോള്‍ മുഹമ്മദ് നബി (സ) എങ്ങനെ ലോകത്തിന്റെ ജേതാവായി എന്നു കണ്ടെത്താം. അത് ചുരുക്കത്തില്‍ ഇപ്രകാരമാണ്. ഒന്നാമതായി നബി(സ) പരമമായ സത്യത്തെ സ്വാംശീകരിച്ചു എന്നതാണ്. സത്യം നബി (സ)യുടെ ജീവിതത്തിന്റെ ഉണ്‍മ തന്നെയായിരുന്നു. സത്യസന്ധത ഓരോരുത്തരുടെയും വെറും അര്‍ഥമില്ലാത്ത അവകാശവാദങ്ങളായി മാറിയിരുന്ന ഒരു കാലത്ത് ഈ പ്രവാചകന്റെ സത്യത്തോടുള്ള അഭിവാജ്ഞ ആദ്യം അംഗീകരിച്ചത് ശത്രുക്കളായ ഇരുട്ടിന്റെ ശക്തികള്‍ തന്നെയായിരുന്നു. അതുകൊണ്ടായിരുന്നുവല്ലോ അവര്‍ ആ വ്യക്തിത്വത്തെ അല്‍അമീന്‍ എന്നു വിളിച്ചത്. പില്‍ക്കാലത്ത് റോമിലെ ഹിരാക്ലിയസ് ചക്രവര്‍ത്തി ഈ പ്രവാചകനെ നിരൂപണം ചെയ്യാന്‍ അബൂസുഫ്‌യാനിലൂടെ ചോദ്യങ്ങളില്‍ തൂങ്ങിപ്പിടിച്ച് ആഴ്ന്നിറങ്ങാന്‍ ശ്രമിക്കുമ്പോള്‍ അദ്ദേഹം ചോദിക്കുന്നുണ്ട്. നിങ്ങള്‍ അദ്ദേഹം കളവു പറയും എന്ന് സന്ദേഹിക്കുന്നുണ്ടോ?. അതിന് അപ്പോള്‍ ശത്രുവായിരുന്ന അബൂസുഫ്‌യാന്‍ ഒന്നാലോചിക്കുക പോലും ചെയ്യാതെ ഇല്ല എന്ന് മറുപടി നല്‍കുന്നുണ്ട്. അടുത്ത ചോദ്യം അദ്ദേഹം ചതിക്കുമോ എന്നായിരുന്നു. അതിനും ഇല്ല എന്നായിരുന്നു അബൂസുഫ്‌യാന്റെ മറുപടി. അപ്പോള്‍ ശത്രു പക്ഷത്തായിരുന്ന ഒരാള്‍ ഇങ്ങനെ സാക്ഷ്യപ്പെടുത്തുമ്പോള്‍ പിന്നെ നബി സത്യത്തെ അവര്‍ ചേര്‍ത്തുപിടിച്ചതിന് മറ്റു തെളിവുകള്‍ തെരയേണ്ടിവരില്ല.

തന്റെ ജീവിതംകൊണ്ട് സ്വാംശീകരിച്ചെടുത്ത ഇതേ സത്യത്തെ മറ്റുള്ളവര്‍ക്ക് സ്‌നേഹത്തോടെ കൈമാറുകയായിരുന്നു രണ്ടാമത്തെ ചുവട്. സ്‌നേഹം ഒരു വികാരമാണ്. രണ്ടെണ്ണത്തിനിടയിലേ അതു രൂപപ്പെടൂ. ഏകപക്ഷീയമായ സ്‌നേഹം വെറുമൊരു ബലപ്രയോഗമായിരിക്കും. അതിനാല്‍ കൊടുക്കുന്നവനും വാങ്ങുന്നവനും സ്വാശീകരിക്കുന്നവനും കൈമാറുന്നവനുമെല്ലാം ഈ മധുരം ഉണ്ടായിരിക്കണം. എവിടെയെങ്കിലും ഒരിടത്ത് അതു മുറിഞ്ഞുപോയാല്‍ അവിടന്നങ്ങോട്ട് മധുരമാണെങ്കിലും സ്‌നേഹം കയ്പ്പായിരിക്കും. ഈ അര്‍ഥങ്ങളെല്ലാം സമ്മേളിച്ച സ്‌നേഹമാണ് നബി(സ) സ്വീകരിച്ചതും അവലംബിച്ചതും പഠിപ്പിച്ചതുമെല്ലാം. അതിനാല്‍ നബി തിരുമേനി(സ) പ്രപഞ്ചത്തിലുള്ള തന്റെ ദൗത്യം നിര്‍വഹിക്കാന്‍ ഉപയോഗപ്പെടുത്തിയ ഒറ്റമൂലി ഈ സ്‌നേഹമായിരുന്നു എന്ന് ഒറ്റവാക്കില്‍ പറയാം. സ്‌നേഹത്തിന്റെ സ്പര്‍ശമില്ലാത്ത ഒന്നും ആ ജീവിതത്തിലുണ്ടായിരുന്നില്ല. സ്‌നേഹം എന്ന വ്യാഖ്യാനത്തിന്റെ പരിധിയില്‍ വരാത്ത ഒന്നും ഉണ്ടായിരുന്നേയില്ല.

വിശ്വാസം, സ്വഭാവം, സമീപനങ്ങള്‍, കടമകള്‍, കടപ്പാടുകള്‍, ബന്ധങ്ങള്‍, ബാധ്യതകള്‍ തുടങ്ങി ഇസ്‌ലാം ഉദ്‌ഘോഷിക്കുന്ന എല്ലാ കാര്യങ്ങളുടെയും അടിത്തറ സ്‌നേഹമാണ്. സ്‌നേഹത്തിന്റെ രൂപത്തിലാണ് ഇസ്‌ലാം മനസ്സുകളിലേക്കും ബന്ധങ്ങളിലേക്കും വീടുകളിലേക്കും കുടുംബങ്ങളിലേക്കും അയല്‍പക്കങ്ങളിലേക്കും അന്യ മതസ്ഥരിലേക്കും ജന്തുജാലങ്ങളിലേക്കും പ്രകൃതിയിലേക്കുപോലും ഇറങ്ങിയത്. സത്യം, സ്‌നേഹം എന്നീ മഹദ് ഗുണങ്ങളെയെല്ലാം ഒരു സദ് വിചാരമായി പരിവര്‍ത്തിപ്പിച്ചെടുത്ത് അത് മൊത്തം മാനുഷ്യകത്തിന്റെ സ്വഭാവമാക്കി പരിവര്‍ത്തിപ്പിച്ചെടുത്തിടത്ത് നബി(സ) യുടെ ദൗത്യം മൂന്നാം ഘടത്തിലെത്തി വിജയം അയാളപ്പെടുത്തുന്നു. ഇതാണ് ആ പ്രബോധന രഹസ്യത്തിന്റെ മൂന്നാം രഹസ്യം. അറിവ്, ഓര്‍മ്മ തുടങ്ങിയവ സദാ പിന്തുടരുന്ന ഒരു തിരിച്ചറിവായി മാറുമ്പോള്‍ അത് വിചാരമായി മാറുന്നു. ഇസ്‌ലാം ഈ വിചാരങ്ങളുടെ സമാഹാരമാണ്. ആശയങ്ങള്‍ മനുഷ്യമനസ്സുകളില്‍ പകര്‍ന്ന്‌കൊടുത്ത് അതിനെ ജീവിതത്തിന്റെ അടിസ്ഥാന വിചാരമാക്കി പരിവര്‍ത്തിപ്പിച്ചെടുത്തതോടെയാണ് കൂട്ടം കൂട്ടമായി ഒഴുകിയെത്തി നിറയുന്ന ഒരു സംഹിതയായി ഇസ്‌ലാം മാറിയത്.

 

 

 

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.