Article
ഭരണത്തിന്റെ നിഴലില്‍ നിറംമങ്ങിയ മാര്‍ക്സിസ്റ്റ് പാര്‍ട്ടി
ഈ നൂറ്റാണ്ടില്‍ അത്രയൊക്കെ നടക്കൂ.
ഭരണത്തിന്റെ നിഴലില്‍ നിറംമങ്ങിയ മാര്‍ക്സിസ്റ്റ് പാര്‍ട്ടിഭരണത്തിന്റെ നിഴലില്‍ നിറംമങ്ങിയ മാര്‍ക്സിസ്റ്റ് പാര്‍ട്ടി
കെ.എന്‍.എ ഖാദര്‍
ഇന്ത്യയിലെ ഇടതുപക്ഷം ഇത്രയേറെ ദുര്‍ബലമായ ഒരുകാലം ഓര്‍മ്മയിലില്ല. കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും സി.പി.ഐയും നേതൃത്വം കൊടുക്കുന്ന ഇടതുപക്ഷത്ത് ജനപിന്തുണയുള്ള മറ്റുകക്ഷികള്‍ കുറവാണ്. ഈ രണ്ട് പാര്‍ട്ടികളുടെയും തന്നെ സ്ഥിതി ദയനീയമാണ്. ഇന്ന് ദേശീയ രാഷ്ട്രീയത്തില്‍ യാതൊരു ചലനവും സൃഷ്ടിക്കാന്‍ ഈ പക്ഷത്തിന് സാധിക്കുന്നില്ല. കേരളത്തില്‍ അവശേഷിക്കുന്ന ഒരു സംസ്ഥാന ഭരണം ഏറെനാള്‍ നീണ്ടുനില്‍ക്കണമെന്നില്ല. കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ വൃദ്ധിക്ഷയങ്ങള്‍ അളക്കേണ്ടത് ഭരണരംഗം മാത്രം നോക്കിയല്ല. ഇന്ന് വിപ്ലവ പ്രസ്ഥാനങ്ങളുടെ ആകെ ലക്ഷ്യം പാര്‍ലമെന്ററി ജനാധിപത്യം നിലനില്‍ക്കുന്നയിടങ്ങളില്‍ വോട്ടും സീറ്റും പദവികളും തന്നെയാണെന്ന് അവര്‍ പോലും ധരിച്ചുവശായിരിക്കയാല്‍ അക്കാര്യം പ്രധാനമാണ്. ബംഗാളിലോ ത്രിപുരയിലോ ഇനിയൊരു തിരിച്ചുവരവ് ഒട്ടും പ്രതീക്ഷിക്കാവുന്ന സാഹചര്യമല്ല ഇപ്പോഴുള്ളത്. കേരളത്തില്‍ ഈ സര്‍ക്കാര്‍ അഞ്ചു വര്‍ഷം തുടരുമോ എന്നുതന്നെ കണ്ടറിയണം. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പെന്ന മുദ്രാവാക്യം പ്രയോഗവത്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുന്നതായാല്‍ 2024 ലെ ലോക്സഭാതെരഞ്ഞെടുപ്പിനോടൊപ്പം കേരളം, ബംഗാള്‍ തുടങ്ങി എല്ലാ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നടന്നേക്കാം.
സുപ്രീംകോടതിയും തെരഞ്ഞെടുപ്പ് കമ്മീഷനും മിക്കവാറും രാഷ്ട്രീയകക്ഷികളും അനുകൂലിക്കുന്നൊരു വിഷയമാണത്. ലോക്സഭയും നിയമസഭയും ഗ്രാമപഞ്ചായത്തുകളും മാത്രമേ പിന്നെ നിലനില്ക്കുകയുള്ളു. കേന്ദ്രം മുന്നോട്ടുവെക്കുന്ന ശിപാര്‍ശകളില്‍ മണ്ഡലം, ബ്ലോക്ക് പഞ്ചായത്തുകളോ, ജില്ലാപഞ്ചായത്തുകളോ ഇനിയുണ്ടാവില്ല. അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ലെങ്കിലും തങ്ങളുടെ രാഷ്ട്രീയമായ ചില ലക്ഷ്യങ്ങള്‍ സഫലീകരിക്കാന്‍ ഈ നിര്‍ദ്ദേശം ഉതകുമെങ്കില്‍ അടുത്ത ലോക്സഭാതെരഞ്ഞെടുപ്പ് കാലത്ത് കേന്ദ്രം ഇത് നടപ്പാക്കിയാല്‍ അത്ഭുതപ്പെടാനില്ല. അങ്ങിനെവന്നാല്‍ ആ കുത്തൊഴുക്കില്‍ കേരളവും ഇടതുപക്ഷത്തിന് നഷ്ടപ്പെടും. ഈ സര്‍ക്കാറിന്റെ പ്രവര്‍ത്തനം ആരംഭിച്ചതേയുള്ളുവെങ്കിലും മന്ത്രിമാരില്‍ പലരും കഴിവുകേട്ടവരും ബലഹീനരുമാണെന്നതിന്റെ സൂചനകള്‍ ധാരാളമുണ്ട്. ഒരു പുനസംഘടന ഇടക്കാലത്ത് എന്തായാലും വേണ്ടിവരും. പാര്‍ട്ടിയേയും ഭരണകൂടത്തേയും ഒരുപോലെ കയ്യടക്കിവെച്ചിട്ടുള്ളത് മുഖ്യമന്ത്രി പിണറായിയാണ്.
അദ്ദേഹത്തിന്റെ അറുപഴഞ്ചന്‍ രാഷ്ട്രീയ ധാരണകളും ഭരണസങ്കല്‍പ്പങ്ങളും പുതിയ കാലത്തിന് ദഹിക്കുന്നതല്ല. മുമ്പൊക്കെ പാര്‍ട്ടി നേതൃത്വം ഭരണത്തില്‍നിന്നും വേര്‍പെട്ട്നില്‍ക്കുകയും ഭരണത്തെ നിയന്ത്രിക്കുകയുമാണ് ചെയ്തിരുന്നത്. ഇന്ന് കാര്യങ്ങള്‍ നേരെ തിരിച്ചാണ് നടക്കുന്നത്. സി.പി.എം പോലുള്ള പാര്‍ട്ടിയും അതിന്റെ സംസ്ഥാന, ദേശീയ നേതൃത്വങ്ങളും പിണറായിയുടെ നിഴല്‍ മാത്രമാണ്. പ്രകാശ് കാരാട്ടിനെപോലുള്ള നേതാക്കള്‍ ചിത്രത്തിലേ ഇല്ല. എസ്.ആര്.പിയും യെച്ചൂരിയും വല്ലതും പറയുന്നത്തന്നെ അപൂര്‍വമാണ്. ദേശവ്യാപകമായി നടക്കുന്ന ജനവിരുദ്ധ വിഷയങ്ങളില്‍ പല കാരണങ്ങാല്‍ ശരിയായി പ്രതികരിക്കാന്‍ പോലും ആ പാര്‍ട്ടിക്ക് കഴിയുന്നില്ല. കേരളത്തിലെ കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്തും, ഇപ്പോഴും പുറത്തുവരുന്ന എല്ലാ അഴിമതികളെയും പാര്‍ട്ടി പ്രതിരോധിക്കുന്നതാണ് നാം കണ്ടത്. പ്രതിപക്ഷത്തിന്റെ ശക്തമായ ഇടപെടല്‍ കാരണം ചില കാര്യങ്ങളില്‍ അവര്‍ക്ക് പിറകോട്ട് പോകേണ്ടിവന്നു. ആരോഗ്യരംഗം അതി പ്രധാനമായിതീര്‍ന്ന ഒരു കാലഘട്ടമാണിത്. ഇവിടെ മാത്രമല്ല, ലോകമാകെ സ്ഥിതി അതാണ്. മഹാമാരിയുടെ പിടിയില്‍നിന്നും നാടിനെ രക്ഷിക്കുക എന്നത് പ്രഥമ പരിഗണന അര്‍ഹിക്കുന്നു. കേരളം കൊട്ടിഘോഷിക്കുന്നതുപോലെ ഒരു വന്‍ വിജയം കോവിഡ് രോഗത്തെ പ്രതിരോധിക്കുന്നതില്‍ ഉണ്ടാക്കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. എങ്കിലും അതൊരു തര്‍ക്ക വിഷയമാക്കാന്‍ മുതിരുന്നില്ല. ദശാബ്ദങ്ങളായി കേരളം കൈവരിച്ച ചില നേട്ടങ്ങള്‍, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ നമുക്ക് സ്വന്തമായുണ്ട്. അപ്രകാരം ഒരു നില കൈവരിക്കുന്നതില്‍ കേരളമുണ്ടായ നാള് മുതല്‍ അധികാരത്തില്‍ വന്ന സര്‍ക്കാറുകള്‍ക്ക് പങ്കുണ്ട്. ഇപ്പോള്‍ കേരളം ഭരിക്കുന്നവര്‍ക്ക് അതുകൊണ്ട്തന്നെ വളരെ താഴെ തട്ടില്‍ നിന്ന് തുടങ്ങേണ്ടിവന്നില്ല. മറ്റു സംസ്ഥാനങ്ങള്‍ക്കില്ലാത്ത ഭദ്രമായ അടിത്തറ നേരത്തെ ഇവിടെ പണിതിരുന്നു. ആ അവസ്ഥയില്‍നിന്ന് ചിന്തിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാവും. വിദ്യാഭ്യാസ മേഖലയില്‍ ഇന്ന് കൂടുതല്‍ അവ്യക്തത നിലനില്‍ക്കുകയാണ്. കൃത്യമായ ധാരണകള്‍ വിദ്യാഭ്യാസത്തെക്കുറിച്ച് ഇല്ലാത്തവരാണ് ഇപ്പോള്‍ അത് കൈകാര്യം ചെയ്യുന്നതെന്ന് നാട്ടില്‍ പ്രചാരണമുണ്ട്. മറ്റു വകുപ്പുകളുടെ ഭരണം സംബന്ധിച്ചൊന്നും ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നില്ല. ന്യായമായ സമയം ഭരിക്കുന്നവര്‍ക്ക് കിട്ടിയില്ലെന്ന് പറയേണ്ടതില്ലല്ലോ. സര്‍ക്കാറിന്റെ കഴിഞ്ഞ അഞ്ചു വര്‍ഷം വന്‍ അഴിമതികളുടെ തുടര്‍ പ്രവാഹമായിരുന്നു. കേരളമിന്നുവരെ കേട്ടിട്ടും കണ്ടിട്ടുമില്ലാത്തവിധം അഴിഞ്ഞാട്ടം ഭരണ രംഗത്ത് നടന്നുവെന്ന് നമുക്ക് ബോധ്യമായി. തെരഞ്ഞെടുപ്പില്‍ അവര്‍ വീണ്ടും വിജയിച്ചുവെന്നത് കഴിഞ്ഞ സര്‍ക്കാറിന്റെ വീഴ്ചകളെ ന്യായികരിക്കുന്നില്ല. ജനം രണ്ടാം തവണയും നരേന്ദ്രമോദിക്കും അമിത്ഷാക്കും അവസരം നല്കിയില്ലേ. അതുകൊണ്ട് കേന്ദ്ര നടപടികള്‍ ശരിയായിരുന്നുവെന്ന് സി.പി.എം സമ്മതിക്കുമോ. തെരഞ്ഞെടുപ്പ് വിജയ, പരാജയങ്ങള്‍ക്ക് എണ്ണമറ്റ കാരണങ്ങള്‍ കാണും. ജനം ചിലപ്പോള്‍ പ്രവചനാതീതമായ രീതിയില്‍ പ്രതികരിച്ചേക്കാം. എത്രയോ ഉദാഹരണങ്ങള്‍ ഇക്കാര്യം വ്യക്തമാക്കാന്‍ മുന്നിലുണ്ട്. ഇന്ത്യയിലും പുറത്തും അതിന് തെളിവുകളുണ്ട്.
ഇവിടെ സി.പി.എം എന്ന പാര്‍ട്ടി ആശയപരമായും സംഘടനാപരമായും പാപ്പരത്തം അനുഭവിക്കുന്ന കാലമാണ്. കമ്യൂണിസ്റ്റ് സൈദ്ധാന്തിക വീക്ഷണങ്ങളില്‍ മൂന്നുതരം സമരങ്ങള്‍ പാര്‍ട്ടി നടത്തേണ്ടതുണ്ട്. ആശയസമരം, സാമ്പത്തികസമരം, രാഷ്ട്രീയസമരം എന്നിവയാണിവ. ഇവയൊന്നും പ്രാവര്‍ത്തികമാക്കാന്‍ ഇന്ന് ആ പാര്‍ട്ടികള്‍ക്ക് സാധ്യമല്ല. കമ്യൂണിസ്റ്റ് ആശയങ്ങള്‍ പാര്‍ട്ടിയുടെ നേതൃത്വം പോലും ഉപേക്ഷിച്ച മട്ടാണ്. വൈരുദ്ധ്യാധിഷ്ഠിത ഭൗതിക വാദം പ്രായോഗികമല്ലെന്ന്വരെ പാര്‍ട്ടി നേതാക്കള്‍ വാദിച്ചുതുടങ്ങി. അത് സത്യമായിരുന്നുവെങ്കിലും തുറന്നു പറയാറില്ല. ഇപ്പോള്‍ അതൊക്കെ തുറന്നുപറയാന്‍ അവര്‍ക്ക് മനസ്സായി. വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദം ഉപേക്ഷിച്ചാല്‍പിന്നെ കമ്യൂണിസ്റ്റു പാര്‍ട്ടിയില്ല. വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദത്തിന്റെ കുഴല്‍ കണ്ണാടിയിലൂടെ കമ്യൂണിസ്റ്റുകാര്‍ ലോകത്തെ ദര്‍ശിക്കേണ്ടതാണ്.
ആ ദര്‍ശനത്തിന്റെ അനന്തര ഫലമായി എത്തിച്ചേരുന്ന നിഗമനങ്ങളാണ് പാര്‍ട്ടിയെ പിന്നീട് നയിക്കേണ്ടത്. ചരിത്രപരമായ ഭൗതിക വാദവും മൂലധനം അഥവാ മാര്‍ക്സിയന്‍ സാമ്പത്തിക ശാസ്ത്രം എന്നിവയാണ് മറ്റു മുഖ്യദര്‍ശനങ്ങള്‍. ഇവയെല്ലാം യഥാവിധി പ്രയോഗിച്ചും ലെനിനിസ്റ്റ് സംഘടനാതത്വങ്ങള്‍ മുറുകെ പിടിച്ചും മുന്നോട്ടുപോയ സോവിയറ്റ് യൂണിയനിലും മാര്‍ക്സിസത്തിന്റെ മറ്റൊരു വകഭേദമായ മാവോയിസം നേരിട്ട് പരീക്ഷിച്ച ചൈനയിലും കമ്യൂണിസം വന്നില്ല. ജനിതക മാറ്റം സംഭവിച്ച മുതലാളിത്തമാണ് ചൈനയിലും വിയറ്റ്നാമിലും ക്യൂബയിലും ഇപ്പോള്‍ കാണുന്നത്. പ്രസ്തുത ജനിതകമാറ്റം സംഭവിച്ചത് മാര്‍ക്സിസത്തിനാണെന്നും പറയുന്നതില്‍ തെറ്റില്ല. തുടര്‍ന്നും നിലനില്ക്കാനും അതിജീവനത്തിന് ശേഷി കൂടുതലുള്ളത് മുതലാളിത്തമാണ്. അതുകൊണ്ടാണിവിടെ അങ്ങിനെ പ്രതിപാദിക്കുന്നത്.
കമ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ ഒന്നൊന്നായി തകര്‍ന്നുവീണ ഒട്ടനേകം രാഷ്ട്രങ്ങള്‍ വേറെയുമുണ്ട്. കിഴക്കന്‍ ജര്‍മ്മനി, പോളണ്ട്, ചെക്കോസ്ലോവാക്കിയ, യുഗോസ്ലാവിയ, റൊമാനിയ, ഹംഗറി, മംഗോളിയ, അല്‍ബേനിയ ഇവയെല്ലാം അവയില്‍ ഉള്‍പ്പെടുന്നു. അര നൂറ്റാണ്ടുകാലവും അതിലധികവും നിലനിന്ന കമ്യൂണിസ്റ്റുകാരുടെ ഭരണകാലത്ത് അവിടങ്ങളില്‍ മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ അനുവദിക്കപ്പെട്ടിരുന്നില്ല. പ്രതിപക്ഷം ഉണ്ടായിരുന്നില്ല. എതിര്‍പ്പുകള്‍ ഒരു വിധത്തിലും സമ്മതിച്ചില്ല. കൊന്നും തുറങ്കലില്‍ അടച്ചും പീഢിപ്പിച്ചും എല്ലാത്തിനേയും നേരിട്ടു. പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പെടെ ലക്ഷങ്ങളെ കൊന്ന് ഭരണത്തില്‍ തുടര്‍ന്നിട്ടും ആ പരീക്ഷണങ്ങളെല്ലാം പരാജയപ്പെട്ടു. അക്കാലത്തെ ഭരണാധികാരികളും പാര്‍ട്ടി നേതാക്കളും പ്രഗത്ഭരായിരുന്നു. അവര്‍ക്ക് അറിവുണ്ടായിരുന്നു. തന്റേടമുണ്ടായിരുന്നു. കമ്യൂണിസ്റ്റ് തത്വസംഹിത പരിചിതമായിരുന്നു. അവര്‍ ഭാവനാസമ്പന്നരായിരുന്നു. എങ്കിലും ഏകാധിപതികളായിരുന്നു. അതിലേറെ വിവരവും അനുഭവ സമ്പത്തും ഇന്ത്യയിലെ കമ്യൂണിസ്റ്റുകാര്‍ക്കില്ലല്ലോ. മേല്‍ പ്രസ്താവിച്ച രാഷ്ട്രങ്ങളിലെല്ലാം കമ്യൂണിസ്റ്റുകള്‍ക്ക് ഭരണം പിടിച്ചെടുക്കാനായി. തലമുറകളോളം ഭരിക്കാന്‍ സാധിച്ചു. ഒന്നും തെരഞ്ഞെടുപ്പിലൂടെ ആയിരുന്നില്ല. എവിടെയും ജനാധിപത്യം തൊട്ടുതീണ്ടിയില്ല. പൗരസ്വാതന്ത്ര്യം അനുവദിച്ചുകൊടുത്തതുമില്ല. ആ രാഷ്ട്രങ്ങളിലെ ഭരണാധികാരികള്‍ തെരഞ്ഞെടുപ്പിലൂടെ വന്നതുമില്ല, പോയതുമില്ല. അവരുടെ ഭരണകാലത്തുടനീളം തെരഞ്ഞെടുപ്പ് അവര്‍ നടത്തിയതുമില്ല. ഇവയെല്ലാം കണക്കിലെടുക്കുമ്പോള്‍ ഇന്ത്യയിലും കേരളത്തിലും പ്രവര്‍ത്തിക്കുന്ന കമ്യൂണിസ്റ്റുകാര്‍ ഒട്ടും പരിഗണന അര്‍ഹിക്കുന്നില്ല.
പിണറായിയിലേക്കും അദ്ദേഹത്തിന്റെ ഭരണ രീതികളില്‍ കാണപ്പെടുന്ന ഏകാധിപത്യ പ്രവണതകളിലേക്കും കടന്നാല്‍ അതെല്ലാം എത്ര നിസാരമെന്ന് തോന്നിയേക്കാം. ജനാധിപത്യ ഇന്ത്യയെ അവര്‍ക്ക് പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ ഇതുവരെ കഴിഞ്ഞില്ല. പാര്‍ട്ടിയിലോ ഭരണത്തിലോ തന്നേക്കാള്‍ പ്രാമുഖ്യം നേടാന്‍ ആരെയും അദ്ദേഹം അനുവദിക്കുകയില്ല. സ്റ്റാലിന് കാണിച്ചുതന്ന വഴിയാണിത്. പി.ജെ ആര്‍മി എന്ന കൂട്ടായ്മ പോലും പിരിച്ചുവിട്ടു. കണ്ണൂരിലെ ഒരു പ്രമുഖ നേതാവിനെ ജനങ്ങള്‍ കൂടുതല്‍ അംഗീകരിച്ചേക്കുമോ എന്ന സംശയം പോലും നിവാരണം ചെയ്തു. ആ വ്യക്തിപൂജയെ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ അമ്പാടിമുക്കിലെ ഏതോ സാധാരണ സഖാക്കളെ ബലിയാടാക്കി. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും മന്ത്രിമാരെ തെരഞ്ഞെടുത്തതിലും ഇത്തരം ചിന്തകള്‍ അന്തര്‍ലീനമാണ്. മറ്റുചില അമ്പാടിമുക്ക് പ്രവണതകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തതാണ്. ചിലരെ മന്ത്രിമാരാക്കാന്‍ ചാടിയിറങ്ങിയ അമ്പാടിമുക്കുകാരുടെ പേരുകള്‍ സാവധാനം വെട്ടിക്കളയുകതന്നെ ചെയ്യും. ഈ നൂറ്റാണ്ടില്‍ അത്രയൊക്കെ നടക്കൂ.
ഭരണത്തിന്റെ നിഴലില്‍ നിറംമങ്ങിയ മാര്‍ക്സിസ്റ്റ് പാര്‍ട്ടിഭരണത്തിന്റെ നിഴലില്‍ നിറംമങ്ങിയ മാര്‍ക്സിസ്റ്റ് പാര്‍ട്ടി
Article
അമരത്ത് അലങ്കാരമായിരുന്നു-പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര്
ഭൗതിക ലോകത്ത് നിന്ന് വിടപറഞ്ഞാലും ഈ നാട്ടിലെ ലക്ഷോപലക്ഷം ജനങ്ങളുടെ മനസ്സില്‍ സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും നീതിയുടെയും പ്രതീകമായി ബഹുമാനപ്പെട്ട തങ്ങള്‍ എന്നും ഓര്‍മിക്കപ്പെടും.
പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര് (ജനറല്‍ സെക്രട്ടറി, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ)
ആത്മീയ കേരളത്തിന്റെ അനിഷേധ്യ അമരക്കാരന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നമ്മെ വിട്ടുപിരിഞ്ഞു. അറിവും ആത്മീയ ഉല്‍ക്കര്‍ഷവും കൊണ്ട് സമുദായ നേതൃനിരയില്‍ ജ്വലിച്ചുനിന്ന നക്ഷത്രമാണ് കണ്ണടച്ചത്. ആറു പതിറ്റാണ്ടിലേറെ കാലമായി കേരളത്തിലെ ദീനീ രംഗത്തും നമ്മുടെ മഹത്തായ സ്ഥാപനങ്ങളുടെ നേതൃനിരയിലും സാമൂഹിക രാഷ്ട്രീയ രംഗത്തും എല്ലാവരും ആദരിക്കപ്പെടുന്ന, അംഗീകരിക്കപ്പെടുന്ന വ്യക്തിത്വമായും നേതൃത്വമായും ശോഭിക്കാന്‍ അല്ലാഹു പ്രത്യേകം തൗഫീഖ് നല്കിയ സയ്യിദാണ് നമ്മളോട് വിട പറഞ്ഞിരിക്കുന്നത്. വന്ദ്യരായ തങ്ങളുടെ വേര്‍പാട് ഉമ്മത്തിന് തീരാനഷ്ടമാണ്. അത്രമേല്‍ മഹത്വമേറിയ സേവനങ്ങളാണ് മഹാനായ തങ്ങള്‍ പതിറ്റാണ്ടുകളായി കേരളത്തില്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്.
വ്യക്തിപരമായി നീണ്ട പതിറ്റാണ്ടുകളുടെ ബന്ധം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുമായി എനിക്കുണ്ട്. നിരവധി സ്ഥാപനങ്ങളിലും സംഘടനാ നേതൃത്വങ്ങളിലും തങ്ങളോട് കൂടെ സേവനം ചെയ്യാന്‍ ഭാഗ്യം ലഭിച്ചിട്ടുണ്ട്. ജാമിഅ നൂരിയ്യ അറബിയ്യയുടെ സ്ഥാപിത കാലം മുതല്ക്കുതന്നെ പാണക്കാട് കുടുംബം ഈ സ്ഥാപനവുമായി അഭേദ്യമായ ബന്ധം പുലര്‍ത്തിയിരുന്നു. മഹാനായ പി.എം.എസ്.എ പൂക്കോയ തങ്ങള്‍ ഈ സ്ഥാപനത്തിന്റെ എല്ലാമെല്ലാം ആയിരുന്നു. തുടര്‍ന്ന് മുഹമ്മദലി ശിഹാബ് തങ്ങളും ജാമിഅയെ അളവറ്റ് സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതില്‍ നേതൃപരമായ പങ്കുവഹിച്ചിരുന്നു. ജാമിഅ സ്ഥാപിച്ച കാലഘട്ടത്തില്‍ തന്നെയാണ് സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ ജാമിഅയില്‍ ഉപരിപഠനത്തിനായി ചേര്‍ന്നത്.
ഉമറലി ശിഹാബ് തങ്ങള്‍ ജാമിഅയില്‍ നിന്ന് ബിരുദമെടുത്ത പുറത്തിറങ്ങി അധികം താമസിയാതെതന്നെ പ്രിയപ്പെട്ട ഹൈദരലി ശിഹാബ് തങ്ങളും ജാമിഅയിലെ ഒരു വിദ്യാര്‍ഥിയായി പ്രവേശനം നേടിയിരുന്നു. ജാമിഅയുടെ ആ സുവര്‍ണ കാലഘട്ടത്തില്‍ ശൈഖുന ശംസുല്‍ ഉലമയുടെയും കോട്ടുമല ഉസ്താദിന്റെയും മറ്റു പ്രഗല്ഭരായ നമ്മുടെ ഉലമാക്കളുടെയും ശിഷ്യത്വം സ്വീകരിക്കാന്‍ ബഹുമാനപ്പെട്ട തങ്ങള്‍ക്ക് സൗഭാഗ്യം ലഭിച്ചുവെന്നുമാത്രമല്ല വിദ്യാര്‍ഥിയായിരിക്കെ തന്നെ മഹാന്മാരായ ഉസ്താദുമാരുടെ ആദരവ് നേടാനും തങ്ങള്‍ക്ക് തൗഫീഖുണ്ടായി. ശംസുല്‍ ഉലമ (ന: മ ) പല വേദികളിലും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ കൊണ്ട് ദുആ ചെയ്യിപ്പിച്ചിരുന്നു. ഒരു പതിറ്റാണ്ടിലധികമായി ജാമിഅ നൂരിയ്യ അറബിയ്യയുടെ പ്രസിഡന്റ് പദവിയിലിരുന്ന് ജാമിഅക്ക് നേതൃത്വം നല്കിയ മഹാനവര്‍കളുടെ കരങ്ങളില്‍ നിന്ന് നൂറുകണക്കിന് ഫൈസിമാരാണ് സനദ് സ്വീകരിച്ച് പ്രബോധന വീഥിയില്‍ സഞ്ചരിക്കുന്നത്. അതുപോലെ സുന്നി യുവജന സംഘത്തിന്റെ പ്രസിഡന്റായി തങ്ങള്‍ സേവനം ചെയ്തു കൊണ്ടിരിക്കെ തങ്ങളോടൊപ്പം ജനറല്‍ സെക്രട്ടറിയായി ധാരാളം വര്‍ഷം സേവനം ചെയ്യാനുള്ള സൗഭാഗ്യവുമുണ്ടായി. സ്ഥാപനങ്ങളുടെയും സംഘടനയുടെയും അധ്യക്ഷ പദവികള്‍ കേവലമായി അലങ്കരിക്കുക എന്നതായിരുന്നില്ല തങ്ങളുടെ രീതി, ഓരോ കാര്യങ്ങളിലും സൂക്ഷ്മമായി ഇടപെടുകയും യോഗങ്ങളിലും നയപരമായ തീരുമാനങ്ങളിലും കൃത്യമായി നിലപാടെടുക്കുകയും ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകാതെ സജീവമായി കാര്യങ്ങളുമായി ബന്ധപ്പെടുകയും ചെയ്തിരുന്ന ശൈലിയാണ് തങ്ങള്‍ക്ക് ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ യോഗങ്ങളിലും മറ്റും തങ്ങളുടെ തീരുമാനമാണ് അന്തിമമായി പരിഗണിക്കപ്പെടുക. അത് എല്ലാവര്ക്കും സ്വീകാര്യമായ നീതിയുക്തമായ തീരുമാനം ആയിരിക്കും.ഭൗതിക ലോകത്ത് നിന്ന് വിടപറഞ്ഞാലും ഈ നാട്ടിലെ ലക്ഷോപലക്ഷം ജനങ്ങളുടെ മനസ്സില്‍ സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും നീതിയുടെയും പ്രതീകമായി ബഹുമാനപ്പെട്ട തങ്ങള്‍ എന്നും ഓര്‍മിക്കപ്പെടും. അല്ലാഹു അവിടുത്തെ പദവി ഉയര്‍ത്തി കൊടുക്കട്ടെ. ജന്നാത്തുല്‍ ഫിര്‍ദൗസില്‍ ഒരുമിച്ചു കൂടാന്‍ അല്ലാഹു തൗഫീഖ് നല്കട്ടെ… ആമീന്‍.
Article
ബാപ്പാന്റെ ആറ്റപ്പൂ-പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
സുബ്ഹിക്ക് ശേഷം തന്നെ ആളുകളുമായുള്ള ഇടപഴകലിലൂടെയാണ് അദ്ദേഹത്തിന്റെ ദിവസം തുടങ്ങുന്നത്. പാതിരാവോളം ജനങ്ങളോടൊപ്പം നിന്ന രീതിയാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. മരണം വരെ അത് തുടരുകയും ചെയ്തു.
സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ മരണത്തില്‍ പകച്ചുനിന്നപ്പോള്‍ ആശ്വാസമായിരുന്നത് ഹൈദരലി ശിഹാബ് തങ്ങളായിരുന്നു. ഇപ്പോള്‍ ആ അത്താണിയും നഷ്ടപ്പെട്ടിരിക്കുകയാണ്. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെക്കുറിച്ച് ചെറുപ്പം തൊട്ടുള്ള ഓര്‍മ്മകളാണുള്ളത്.
1975 ലാണ് ബാപ്പ പി.എം.എസ്.എ പൂക്കോയ തങ്ങള്‍ മരിക്കുന്നത്. അതിന് ഒരു വര്‍ഷം മുമ്പാണ് അദ്ദേഹത്തിന് സുഖമില്ലാതാവുന്നതും ചികിത്സയില്‍ പ്രവേശിക്കുന്നതും. ഹൈദരലി ശിഹാബ് തങ്ങള്‍ അപ്പോള്‍ പഠനം പൂര്‍ത്തിയാക്കി വന്ന സമയമാണ്. ആ സമയത്ത് പിതാവിനെ ശുശ്രൂഷിക്കുന്നതില്‍ ഹൈദരലി തങ്ങളായിരുന്നു ശ്രദ്ധ പുലര്‍ത്തിയിരുന്നത്. ശിഹാബ് തങ്ങളും ഉമറലി ശിഹാബ് തങ്ങളുമൊക്കെ മറ്റ് തിരക്കുകളിലായിരുന്ന സമയത്ത് പിതാവിന്റെ കാര്യങ്ങളെല്ലാം ശ്രദ്ധിച്ചിരുന്നത് ഹൈദരലി തങ്ങളായിരുന്നു.
കൃത്യസമയത്ത് മരുന്നുകളൊക്കെ എടുത്തുകൊടുക്കുന്നതിലും ഭക്ഷണം കൊടുക്കുന്ന കാര്യങ്ങളുമെല്ലാം ശ്രദ്ധിച്ചിരുന്നത് ഹൈദരലി തങ്ങളായിരുന്നു. ബാപ്പയെ ബോംബെയിലേക്ക് ചികിത്സക്ക് കൊണ്ടുപോയ സന്ദര്‍ഭത്തില്‍ അന്ന് ഹൈദരലി തങ്ങളും ചാക്കീരി അഹമ്മദ് കുട്ടിയും ബാപ്പയുടെ സന്തത സഹചാരി പാണക്കാട് അഹമ്മദാജിയും മറ്റുമായിരുന്നു കൂടെ പോയിരുന്നത്. അന്ന്, ബാപ്പാന്റെ ആഗ്രഹപ്രകാരമാണ് ഹൈദരലി തങ്ങള്‍ കൂടെ പോയിരുന്നത്. ടാറ്റ ആശുപത്രിയിലെ ചികിത്സക്ക് ശേഷം തിരിച്ച് വീട്ടില്‍ വിശ്രമിക്കുമ്പോഴും പുറത്തൊന്നും പോകാതെ ഹൈദരലി തങ്ങള്‍ ബാപ്പാന്റെ കൂടെത്തന്നെ ഉണ്ടായിരുന്നു. ബാപ്പാക്കും ഹൈദരലി തങ്ങളെ വലിയ ഇഷ്ടമായിരുന്നു. ഞാനും അനിയന് അബ്ബാസലിയും ജനിക്കുന്നതിനുമുമ്പ് വലിയ ഇടവേളയുണ്ടായിരുന്നു. അപ്പോള്‍ ഹൈദരലി തങ്ങളായിരുന്നു ഇളയ മകന്. ആ നിലക്കും ബാപ്പാക്ക് വലിയ സ്നേഹമായിരുന്നു. ആറ്റപ്പൂ എന്നാണ് ബാപ്പ ഹൈദരലി തങ്ങളെ വിളിച്ചിരുന്നത്. ഹൈദരലി തങ്ങള്‍ക്ക് അങ്ങോട്ടും ബാപ്പാനെ വലിയ ഇഷ്ടവും ബഹുമാനവുമൊക്കെയായിരുന്നു.
ഹൈദരലി തങ്ങളുടെ സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും മദ്രസ പഠനത്തിന്റെ കാര്യത്തിലും ബാപ്പാക്ക് പ്രത്യേക ശ്രദ്ധയായിരുന്നുവെന്ന് പിന്നീട് പറഞ്ഞുകേട്ടിട്ടുണ്ട്. പൊന്നാനി മഊനത്തുല്‍ ഇസ്്ലാം അറബി കോളജിലാണ് ആദ്യകാലത്തെ വിദ്യാഭ്യാസം. സ്കൂള്‍ വിദ്യാഭ്യാസം കോഴിക്കോട് എം.എം ഹൈസ്കൂളിലായിരുന്നു. ഉമറലി തങ്ങളും ശിഹാബ് തങ്ങളുമൊക്കെ എം.എം ഹൈസ്കൂളില്‍ തന്നെയായിരുന്നു പഠിച്ചിരുന്നത്. ബാപ്പാന്റെ സഹോദരിയെ വിവാഹം ചെയ്തയച്ചിരുന്നത് കോഴിക്കോട്ടേക്കായിരുന്നു. കോഴിക്കോട് ഇടിയങ്ങരയിലെ ശൈഖ് പള്ളിയുടെ അടുത്തായിരുന്നു അമ്മായി താമസിച്ചിരുന്നത്. ഹൈദരലി തങ്ങളും ശിഹാബ് തങ്ങളും ഉമറലി തങ്ങളുമെല്ലാം അവിടെ താമസിച്ചാണ് പഠിച്ചത്. നാട്ടില്‍ നല്ല സ്കൂള്‍ വിദ്യാഭ്യാസം ഇല്ലാത്ത കാലമായിരുന്നു. മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം ലഭിക്കണമെന്ന ഉദ്ദേശത്തിലായിരുന്നു ബാപ്പ ഇവരെ കോഴിക്കോട്ടേക്കയച്ചത്. കോഴിക്കോടുമായി ഹൃദയ ബന്ധമാണുള്ളത്. ധാരാളം കുടുംബ ബന്ധമുണ്ട് കോഴിക്കോട്ട്. മുന്‍ ഖാസി സയ്യിദ് ശിഹാബുദ്ദീന് ഇമ്പിച്ചിക്കോയ തങ്ങള്‍ അടുത്ത ബന്ധുവാണ്. സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ഹൈദരലി തങ്ങള്‍ പൊന്നാനിയിലെത്തി മഊനത്തില്‍നിന്ന് ബിരുദമെടുത്തു. പീന്നീട് പട്ടിക്കാട് ജാമിഅ നൂരിയ അറബി കോളജില്‍ നിന്ന് ഫൈസി ബിരുദവും കരസ്ഥമാക്കി. പിതാവിന്റെ മരണശേഷം ശിഹാബ് തങ്ങള്‍ രംഗത്തേക്ക് വന്നു. മലപ്പുറം ജില്ലാ നേതൃ പദവി ഏറ്റെടുത്തുകൊണ്ടാണ് ഹൈദരലി തങ്ങള്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്. അതിനു മുമ്പു തന്നെ യോഗങ്ങളിലും മറ്റും സംബന്ധിക്കാറുണ്ടായിരുന്നു. സമസ്തയുടെ യോഗങ്ങളിലും സജീവമായിരുന്നു.
സംസ്ഥാന പ്രസിഡന്റ് എന്ന നിലയില്‍ എസ്.എസ്.എഫിനെ കെട്ടിപ്പടുക്കുന്നതില്‍ ഹൈദരലി തങ്ങള്‍ സജീവ പങ്ക് വഹിച്ചിട്ടുണ്ട്. എസ്.കെ.എസ്.എസ്.എഫിന് മുമ്പുണ്ടായിരുന്ന സമസ്തയുടെ കീഴ് ഘടകമായിരുന്നു എസ്.എസ്.എഫ്. ഹൈദരലി ശിഹാബ് തങ്ങളായിരുന്നു അതിന്റെ പ്രഥമ പ്രസിഡന്റ്. ആ കാലത്ത് സുന്നി വിദ്യാര്‍ത്ഥി പ്രസ്ഥാനത്തെ കെട്ടിപ്പടുക്കുന്നതില്‍ ഹൈദരലി തങ്ങള്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. പട്ടിക്കാട് ജാമിഅ നൂരിയ കേന്ദ്രമായായിരുന്നു അന്നത്തെ പ്രവര്‍ത്തനങ്ങള്‍. രാഷ്ട്രീയത്തിലേക്ക് വരുന്നതിനുമുമ്പ് എസ്.കെ.എസ്.എസ്.എഫില്‍ പ്രവര്‍ത്തിച്ച പരിചയമുണ്ട്. സംഘാടനം, സംഘടനാ പ്രവര്‍ത്തനം
എന്നിവയിലൊക്കെ നല്ല പരിചയ സമ്പത്ത് നേടിയെടുക്കാന്‍ ഇതിലൂടെ സാധിച്ചു. സമസ്തയിലുണ്ടായ പിളര്‍പ്പിനെ തുടര്‍ന്ന് എസ്.എസ്.എഫില്‍ നിന്ന് രാജിവെക്കുകയാണുണ്ടായത്. പിന്നീടാണ് എസ്.കെ.എസ്.എസ്.എഫ് രൂപീകരിക്കപ്പെടുന്നത്. ശിഹാബ് തങ്ങള്‍ സംസ്ഥാന പ്രസിഡന്റായപ്പോള്‍ മലപ്പുറം ജില്ലാ മുസ്്ലിം ലീഗിന്റെ അമരത്തേക്ക് ഹൈദരലി തങ്ങളെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. രണ്ട് പതിറ്റാണ്ടിലേറെ ജില്ലാ മുസ്്ലിം ലീഗിന്റെ നേതൃത്വം അലങ്കരിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. ശിഹാബ് തങ്ങളുടെ മരണം വരെ പദവിയില്‍ തുടര്‍ന്നു. മലപ്പുറം ജില്ലാ മുസ്്ലിംലീഗ് പ്രസിഡന്റ് എന്ന നിലയില്‍ നല്ല പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. കെ.പി.എ മജീദായിരുന്നു അന്ന് ജനറല്‍ സെക്രട്ടറി. മലപ്പുറം ജില്ലാ മുസ്്ലിം ലീഗ് ഓഫീസ് കെട്ടിടം നവീകരിച്ചായിരുന്നു തുടക്കം കുറിച്ചത്.
ശിഹാബ് തങ്ങളുടെ മരണത്തെതുടര്‍ന്ന് സംസ്ഥാന മുസ്്ലിംലീഗിന്റെ നേതൃപദവി അദ്ദേഹമെറ്റെടുത്തു. അതോടൊപ്പം നിരവധി മഹല്ലുകളുടെ തലപ്പത്തിരിക്കാനും അദ്ദേഹത്തിന് സാധിച്ചു. പിതാവിന്റെ കാലം മുതല്‍ തുടര്‍ന്നുപോരുന്ന ഖാളി സ്ഥാനമാണ് ശിഹാബ് തങ്ങളുടെ മരണ ശേഷം ഹൈദരലി തങ്ങള്‍ ഏറ്റെടുത്തത്. ആയിരക്കണക്കിന് മഹല്ലുകളുടെ ഖാളി സ്ഥാനം ഇപ്പോള്‍ അലങ്കരിക്കുന്നുണ്ട്.
ആത്മീയവും രാഷ്ട്രീയവുമായുള്ള നേതൃത്വമാണ് പാണക്കാട് കുടുംബത്തില്‍നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. ശിഹാബ് തങ്ങളില്‍നിന്ന് ഹൈദരലി തങ്ങളില്‍ എത്തിയപ്പോള്‍ അതിന് മാറ്റമൊന്നും ഉണ്ടായില്ല. ആത്മീയ നേതാവും രാഷ്ട്രീയ നേതാവും എന്ന നിലയില്‍ തന്നെയാണ് ഹൈദരലി തങ്ങളും അറിയപ്പെട്ടത്. ജനങ്ങളും ആ നിലക്കുതന്നെയാണ് അദ്ദേഹത്തെ കണ്ടിരുന്നത്. മുസ്്ലിംലീഗ് പ്രസിഡന്റ് എന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെയും സമസ്തയിലും സജീവമായിരുന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റും സമസ്ത മുശാവറ അംഗവുമായിരുന്നു. മുസ്്ലിംലീഗിനെയും സമസ്തയേയും യോജിച്ചുകൊണ്ടുപോകുന്നതില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. സമസ്തയുടെ ബഹുമുഖ പണ്ഡിതന്മാരായ ഇ.കെ അബൂബക്കര്‍ മുസ്്ല്യാരെ പോലുള്ളവര്‍ അദ്ദേഹത്തിന്റെ ഗുരുവര്യന്മാരായിരുന്നു. കുമരംപുത്തുരിലെ മുഹമ്മദ് മുസ്ലിയാരായിരുന്നു പൊന്നാനിലെ പഠന കാലത്തെ പ്രധാന ഗുരുനാഥന്. സമസ്തയുടെ വലിയ സ്ഥാപനമായ പട്ടിക്കാട് ജാമിഅ നൂരിയ പ്രസിഡന്റ് പദവിയും ഹൈദരലി തങ്ങളിലേക്ക് എത്തുകയായിരുന്നു. സമസ്തയുടെ കീഴിലുള്ള അനവധി സ്ഥാപനങ്ങളുടെ പ്രസിഡന്റാണ്.
വിദ്യാഭ്യാസം, സാമൂഹികം, സംസ്കാരികം തുടങ്ങി എല്ലാ മേഖലകളിലും തന്റേതായ വ്യക്തിത്വം ഉയര്‍ത്തിപ്പിടിച്ച് ജീവിച്ച അദ്ദേഹത്തിന്റെ നിറഞ്ഞ ജീവിതത്തെ കാണാനാവുന്നത്. സുബ്ഹിക്ക് ശേഷം തന്നെ ആളുകളുമായുള്ള ഇടപഴകലിലൂടെയാണ് അദ്ദേഹത്തിന്റെ ദിവസം തുടങ്ങുന്നത്. പാതിരാവോളം ജനങ്ങളോടൊപ്പം നിന്ന രീതിയാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. മരണം വരെ അത് തുടരുകയും ചെയ്തു. കഴിഞ്ഞ റമസാന്‍ മാസത്തിന് ശേഷമാണ് രോഗാതുരനായി മാറിയത്. ഇടക്കിടെ വരുന്ന പനിയായിരുന്നു തുടക്കത്തിലെ അനുഭവപ്പെട്ടത്. ജീവന് തരുന്നവന് മരണത്തെയും തരുന്നുണ്ടല്ലൊ. ഹൈദരലി തങ്ങളും ആ വിധിക്ക് കീഴടങ്ങിയിരിക്കുകയാണ്. അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്കട്ടെ.
Article
പ്രവാചകനും പ്രബോധന വിജയത്തിന്റെ രഹസ്യവും
വിശ്വാസം, സ്വഭാവം, സമീപനങ്ങള്‍, കടമകള്‍, കടപ്പാടുകള്‍, ബന്ധങ്ങള്‍, ബാധ്യതകള്‍ തുടങ്ങി ഇസ്ലാം ഉദ്ഘോഷിക്കുന്ന എല്ലാ കാര്യങ്ങളുടെയും അടിത്തറ സ്നേഹമാണ്. സ്നേഹത്തിന്റെ രൂപത്തിലാണ് ഇസ്ലാം മനസ്സുകളിലേക്കും ബന്ധങ്ങളിലേക്കും വീടുകളിലേക്കും
കുടുംബങ്ങളിലേക്കും അയല്‍പക്കങ്ങളിലേക്കും അന്യ മതസ്ഥരിലേക്കും ജന്തുജാലങ്ങളിലേക്കും പ്രകൃതിയിലേക്കു പോലും ഇറങ്ങിയത്. ആശയങ്ങള്‍ മനുഷ്യമനസ്സുകളില്‍ പകര്‍ന്ന്കൊടുത്ത് അതിനെ ജീവിതത്തിന്റെ അടിസ്ഥാന വിചാരമാക്കി പരിവര്‍ത്തിപ്പിച്ചെടുത്തതോടെയാണ് കൂട്ടംകൂട്ടമായി ഒഴുകിയെത്തി നിറയുന്ന ഒരു സംഹിതയായി ഇസ്ലാം മാറിയത്.
ടി.എച്ച് ദാരിമി
മത സംഹിത എന്ന നിലക്ക് ലോകത്തെ അല്‍ഭുതപ്പെടുത്തുന്ന വളര്‍ച്ചയാണ് ഇസ്ലാം അടയാളപ്പെടുത്തിയിട്ടുള്ളത് എന്നത് ഒരു വാദമല്ല, വസ്തുതയാണ്. ഇക്കാര്യത്തില്‍ മറ്റു മതങ്ങളൊന്നും ഇസ്ലാമോളം വിജയിച്ചതായി കാണുന്നില്ല. നബി തിരുമേനി വരുന്നതിനു പത്തു നൂറ്റാണ്ട്മുമ്പ് ബി.സി ആറാം നൂറ്റാണ്ടില്‍ വന്ന രണ്ട് മതസംഹിതകളെ നാം ഭാരതീയര്‍ക്കറിയാം. ബുദ്ധ മതവും ജൈനമതവും. ഇനി പ്രത്യയശാസ്ത്രങ്ങള്‍ക്കാവട്ടെ കൊമ്പു കുലുക്കിയും മോഹന സ്വപ്നങ്ങള്‍ വാരിയെറിഞ്ഞും കഴിഞ്ഞ നൂറ്റാണ്ടില്‍ വന്ന കമ്യൂണിസം ഉദാഹരണമായി ഉണ്ട്. ഇതൊക്കെ അതിന്റെ ആചാര്യന്മാര് നന്നായി പ്രബോധനം ചെയ്തെങ്കിലും ഇസ്ലാമിനോളം വളര്‍ച്ച ഇതുവരെ അടയാളപ്പെടുത്തിയിട്ടില്ല. ഞെട്ടിക്കുന്ന വളര്‍ച്ചയാണ് ഇസ്ലാമിന്റേത്. ഇപ്പോള്‍ ലോക ജനസംഖ്യയുടെ 24.1 ശതമാനം പേര് മുസ്ലിംകളാണ്. അഥവാ നാലു പേരെയെടുത്താല്‍ അതിലൊന്ന് മുസ്ലിമാണ്. ഇത്രയും വലിയ വളര്‍ച്ചയുടെ തുടക്കമറിയാന്‍ അംറ് ബിന്‍ അബസ(റ) എന്ന സ്വഹാബി തുടക്കത്തില്‍ നബിയോട് ചോദിക്കുന്ന ഒരു ചോദ്യം ഓര്‍ത്താല്‍ മതി. ഈ മതത്തില്‍ താങ്കളോടൊപ്പം ആരൊക്കെയുണ്ട് എന്ന ചോദ്യത്തിന് നബി(സ) പറഞ്ഞു. ഒരു സ്വതന്ത്രനും ഒരു അടിമയുംമാത്രം എന്ന്. അവിടെ നിന്നാണ് ഈ വളര്‍ച്ചയുടെ ഗ്രാഫ് തുടങ്ങുന്നത്.
ഏറ്റവും അവസാനത്തെ സ്ഥിതിവിവരക്കണക്കുകള്‍ അനുസരിച്ച് ഐക്യരാഷ്ട്ര സഭ അംഗീകരിച്ച 193 രാജ്യങ്ങളില്‍ 51 എണ്ണം മുസ്ലിംകളാണ് ഭരിക്കുന്നത്. അഫ്ഗാനിസ്ഥാന് മുതല്‍ യമന്‍ വരെ അവരുടെ മണ്ണ് നീണ്ടുകിടക്കുന്നു. ബാക്കിയുള്ളതില്‍ പത്തോളം രാജ്യങ്ങളില്‍ മുസ്ലിംകള് 50 ശതമാനത്തിലധികം വരും. അറേബ്യക്ക് ചുറ്റും ഏതാനും രാജ്യങ്ങളാണ് അവരുടെ മണ്ണെന്ന് കരുതിയവര്‍ക്ക് തെറ്റി. ഏഷ്യയുടെ 31 ശതമാനം, മധ്യേഷ്യയുടെ 89 ശതമാനം എന്നിങ്ങനെ ഏഷ്യ കടന്ന് ഉത്തരാഫ്രിക്ക വരെ അവരുടെ 91 ശതമാനം അധിവസിക്കുന്നു. യൂറോപ്പിലാകട്ടെ ആറ് ശതമാനമാണ് അവരുടെ സാന്നിധ്യം. അമേരിക്കന്‍ ഐക്യനാടുകളില്‍ പോലും അവര്‍ ദശാംശം കടന്ന് ഒന്നിനു മുകളിലെത്തിയിരിക്കുന്നു.
ലബനാനിലേതിനേക്കാളും മുസ്ലിംകള് ഇപ്പോള്‍ ജര്‍മ്മനിയിലുണ്ടെന്നാണ്. അപ്രകാരം തന്നെ സിറിയയിലുള്ളതിനേക്കാള്‍ അധികം കമ്യൂണിസ്റ്റ് ചൈനയിലും. ഏറ്റവും അധികം മുസ്ലിംകള് ഉള്ളത് ഇന്തോനേഷ്യയിലാണെങ്കില്‍ തൊട്ടുപിന്നില്‍ ഇന്ത്യയാണ്. ആരെയും ഞെട്ടിക്കുന്ന ഈ കണക്കുകള്‍ക്കൊപ്പം ചില പ്രവചനങ്ങള്‍ കൂടിയുണ്ട്. അവ ഈ വളര്‍ച്ച സ്ഥിരപ്രതിഭാസമായി നില്‍ക്കുകയും വളരുകയും ചെയ്യുന്നു എന്നാണ്. ഉദാഹരണമായി വാഷിംഗ്ടണിലെ പ്യൂ റിസര്‍ച്ച് ഇന്‍സ്റ്റിറ്യൂട്ടിലെ മിഖായില്‍ ലിപ്കയുടെയും കോണ്ട്രാഡ് ഹാക്കെറ്റിന്റെയും സൂക്ഷ്മമായ പഠനം എടുക്കാം. 2017 ലായിരുന്നു ഇവരുടെ പഠനം. 2050 ല്‍ ഇസ്ലാം ജനസംഖ്യയുടെ കാര്യത്തില്‍ ഇപ്പോള്‍ 31.5 ശതമാനം വരുന്ന ക്രിസ്ത്യാനിറ്റിക്ക് ഒപ്പമെത്തും എന്നവര്‍ തെളിയിക്കുന്നു. മാത്രമല്ല, 2070 ല്‍ മുസ്ലിംകള് ക്രിസ്ത്യാനികളെ മറികടക്കും എന്നും ലോകത്തെ ഏറ്റവും വലിയ മതമായി തീരുമെന്നും അവര്‍ പറയുന്നു. വെറുതെ പറയുകയല്ല. തെളിവുകള്‍ ഉണ്ട്. ഇനി ഈ വളര്‍ച്ച തന്നെ കേവല കാനേഷുമാരിയിലേതല്ല. സാമ്പത്തിക രംഗത്ത് അവരുടെ ജി.ഡി.പി 5.7 ട്രില്യണ്‍ (2016) ആണ്. മാത്രമല്ല എണ്ണ സമ്പന്ന രാജ്യങ്ങളാണ് അവരുടേത്. എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിലെ 13 രാജ്യങ്ങളില്‍ 8 രാജ്യങ്ങള്‍ അവരുടെ അധികാരത്തിലാണ്.
ഇത്രയും വലിയ വളര്‍ച്ചയിലേക്ക് അവര്‍ നീങ്ങിയത് നിരന്തര വൈതരണികള്‍ പിന്നിട്ടാണ്. നാടുവിട്ട് മറ്റൊരിടത്ത് കൂടുകൂട്ടിയാലും അതിനനുവദിക്കില്ല എന്ന് ആക്രോശിച്ച ബദര്‍ മുതല്‍ മുസ്ലിമാണെങ്കില് അതിര്‍ത്തി കടന്നെത്തിയവരെ പൊറുപ്പിക്കില്ല എന്നു പറയുന്ന മോദിസം വരെ. കുരിശു യുദ്ധങ്ങള്‍ മുതല്‍ ഒന്നാം ലോക യുദ്ധം വരെ. താടിയുള്ളവന് വിമാനത്തില്‍ വരെ കുത്തു കണ്ണ് കാണേണ്ടിവരുന്നു. അവര്‍ അപരിഷ്കൃതരാണ് എന്നതു മുതല്‍ കള്ള് വിളമ്പി മതത്തില്‍ ചേര്‍ക്കുന്നവരാണ് എന്നതുവരെ ആക്ഷേപങ്ങള്‍ കേള്‍ക്കേണ്ടിവരുന്നു. ഇതിനെല്ലാം ഇടയില്‍ അവര്‍ നിരവധി സാമ്രാജ്യങ്ങള്‍ തന്നെ സ്ഥാപിച്ചു. റാഷിദീ, അമവീ, അബ്ബാസീ, ഫാത്വിമീ, സല്‍ജൂഖി, ഉസ്മാനീ ഖിലാഫത്തുകള്‍. കേവല ജനസംഖ്യാരാഷ്ട്രീയ വളര്‍ച്ചകള്‍ മാത്രമല്ല വൈജ്ഞാനിക വളര്‍ച്ചകളും അവര്‍ നേടി. അല്‍ജിബ്രയും ക്യാമറയും ഗ്ലോബുമെല്ലാം ഉണ്ടാക്കിക്കൊടുത്തവരും അല്‍ ജാബിറിനെയും അവിസന്നയെയും റാസിയെയും ഗസ്സാലിയെയുമെല്ലാം അവര്‍ ലോകത്തിനു സമ്മാനിക്കുകയും ചെയ്തു.
ഇതൊക്കെയുണ്ടായിട്ടെന്താ എന്ന ചോദ്യമുണ്ട് എന്ന് സമ്മതിക്കുന്നു. അതു വേറെ ചര്‍ച്ചയാണ്. ഇവിടെ ഇവ്വിധം ഒരു പ്രബോധനം വിജയിച്ചതിനുപിന്നിലെ രഹസ്യമാണ് ചികയുന്നത്. അത് കേവല പ്രബോധനമായിരിക്കാന്‍ വഴിയില്ല. ആണെങ്കില്‍ മറ്റു മതങ്ങളും പ്രത്യയശാസ്ത്രങ്ങളും എന്തുകൊണ്ട് ഇത്ര വിജയിച്ചില്ല എന്ന ചോദ്യം ഉയരും. അത് പ്രബോധനത്തിന്റെ വേറിട്ട രസതന്ത്രം തന്നെയാണ്. അതാണ് നാം പഠിക്കേണ്ടത്. അത് പഠിക്കുമ്പോള്‍ മുഹമ്മദ് നബി (സ) എങ്ങനെ ലോകത്തിന്റെ ജേതാവായി എന്നു കണ്ടെത്താം. അത് ചുരുക്കത്തില്‍ ഇപ്രകാരമാണ്. ഒന്നാമതായി നബി(സ) പരമമായ സത്യത്തെ സ്വാംശീകരിച്ചു എന്നതാണ്. സത്യം നബി (സ)യുടെ ജീവിതത്തിന്റെ ഉണ്മ തന്നെയായിരുന്നു. സത്യസന്ധത ഓരോരുത്തരുടെയും വെറും അര്‍ഥമില്ലാത്ത അവകാശവാദങ്ങളായി മാറിയിരുന്ന ഒരു കാലത്ത് ഈ പ്രവാചകന്റെ സത്യത്തോടുള്ള അഭിവാജ്ഞ ആദ്യം അംഗീകരിച്ചത് ശത്രുക്കളായ ഇരുട്ടിന്റെ ശക്തികള്‍ തന്നെയായിരുന്നു. അതുകൊണ്ടായിരുന്നുവല്ലോ അവര്‍ ആ വ്യക്തിത്വത്തെ അല്അമീന് എന്നു വിളിച്ചത്. പില്ക്കാലത്ത് റോമിലെ ഹിരാക്ലിയസ് ചക്രവര്‍ത്തി ഈ പ്രവാചകനെ നിരൂപണം ചെയ്യാന്‍ അബൂസുഫ്യാനിലൂടെ ചോദ്യങ്ങളില്‍ തൂങ്ങിപ്പിടിച്ച് ആഴ്ന്നിറങ്ങാന്‍ ശ്രമിക്കുമ്പോള്‍ അദ്ദേഹം ചോദിക്കുന്നുണ്ട്. നിങ്ങള്‍ അദ്ദേഹം കളവു പറയും എന്ന് സന്ദേഹിക്കുന്നുണ്ടോ?. അതിന് അപ്പോള്‍ ശത്രുവായിരുന്ന അബൂസുഫ്യാന് ഒന്നാലോചിക്കുക പോലും ചെയ്യാതെ ഇല്ല എന്ന് മറുപടി നല്‍കുന്നുണ്ട്. അടുത്ത ചോദ്യം അദ്ദേഹം ചതിക്കുമോ എന്നായിരുന്നു. അതിനും ഇല്ല എന്നായിരുന്നു അബൂസുഫ്യാന്റെ മറുപടി. അപ്പോള്‍ ശത്രു പക്ഷത്തായിരുന്ന ഒരാള്‍ ഇങ്ങനെ സാക്ഷ്യപ്പെടുത്തുമ്പോള്‍ പിന്നെ നബി സത്യത്തെ അവര്‍ ചേര്‍ത്തുപിടിച്ചതിന് മറ്റു തെളിവുകള്‍ തെരയേണ്ടിവരില്ല.
തന്റെ ജീവിതംകൊണ്ട് സ്വാംശീകരിച്ചെടുത്ത ഇതേ സത്യത്തെ മറ്റുള്ളവര്‍ക്ക് സ്നേഹത്തോടെ കൈമാറുകയായിരുന്നു രണ്ടാമത്തെ ചുവട്. സ്നേഹം ഒരു വികാരമാണ്. രണ്ടെണ്ണത്തിനിടയിലേ അതു രൂപപ്പെടൂ. ഏകപക്ഷീയമായ സ്നേഹം വെറുമൊരു ബലപ്രയോഗമായിരിക്കും. അതിനാല്‍ കൊടുക്കുന്നവനും വാങ്ങുന്നവനും സ്വാശീകരിക്കുന്നവനും കൈമാറുന്നവനുമെല്ലാം ഈ മധുരം ഉണ്ടായിരിക്കണം. എവിടെയെങ്കിലും ഒരിടത്ത് അതു മുറിഞ്ഞുപോയാല്‍ അവിടന്നങ്ങോട്ട് മധുരമാണെങ്കിലും സ്നേഹം കയ്പ്പായിരിക്കും. ഈ അര്‍ഥങ്ങളെല്ലാം സമ്മേളിച്ച സ്നേഹമാണ് നബി(സ) സ്വീകരിച്ചതും അവലംബിച്ചതും പഠിപ്പിച്ചതുമെല്ലാം. അതിനാല്‍ നബി തിരുമേനി(സ) പ്രപഞ്ചത്തിലുള്ള തന്റെ ദൗത്യം നിര്‍വഹിക്കാന്‍ ഉപയോഗപ്പെടുത്തിയ ഒറ്റമൂലി ഈ സ്നേഹമായിരുന്നു എന്ന് ഒറ്റവാക്കില്‍ പറയാം. സ്നേഹത്തിന്റെ സ്പര്‍ശമില്ലാത്ത ഒന്നും ആ ജീവിതത്തിലുണ്ടായിരുന്നില്ല. സ്നേഹം എന്ന വ്യാഖ്യാനത്തിന്റെ പരിധിയില്‍ വരാത്ത ഒന്നും ഉണ്ടായിരുന്നേയില്ല.
വിശ്വാസം, സ്വഭാവം, സമീപനങ്ങള്‍, കടമകള്‍, കടപ്പാടുകള്‍, ബന്ധങ്ങള്‍, ബാധ്യതകള്‍ തുടങ്ങി ഇസ്ലാം ഉദ്ഘോഷിക്കുന്ന എല്ലാ കാര്യങ്ങളുടെയും അടിത്തറ സ്നേഹമാണ്. സ്നേഹത്തിന്റെ രൂപത്തിലാണ് ഇസ്ലാം മനസ്സുകളിലേക്കും ബന്ധങ്ങളിലേക്കും വീടുകളിലേക്കും കുടുംബങ്ങളിലേക്കും അയല്‍പക്കങ്ങളിലേക്കും അന്യ മതസ്ഥരിലേക്കും ജന്തുജാലങ്ങളിലേക്കും പ്രകൃതിയിലേക്കുപോലും ഇറങ്ങിയത്. സത്യം, സ്നേഹം എന്നീ മഹദ് ഗുണങ്ങളെയെല്ലാം ഒരു സദ് വിചാരമായി പരിവര്‍ത്തിപ്പിച്ചെടുത്ത് അത് മൊത്തം മാനുഷ്യകത്തിന്റെ സ്വഭാവമാക്കി പരിവര്‍ത്തിപ്പിച്ചെടുത്തിടത്ത് നബി(സ) യുടെ ദൗത്യം മൂന്നാം ഘടത്തിലെത്തി വിജയം അയാളപ്പെടുത്തുന്നു. ഇതാണ് ആ പ്രബോധന രഹസ്യത്തിന്റെ മൂന്നാം രഹസ്യം. അറിവ്, ഓര്‍മ്മ തുടങ്ങിയവ സദാ പിന്തുടരുന്ന ഒരു തിരിച്ചറിവായി മാറുമ്പോള്‍ അത് വിചാരമായി മാറുന്നു. ഇസ്ലാം ഈ വിചാരങ്ങളുടെ സമാഹാരമാണ്. ആശയങ്ങള്‍ മനുഷ്യമനസ്സുകളില്‍ പകര്‍ന്ന്കൊടുത്ത് അതിനെ ജീവിതത്തിന്റെ അടിസ്ഥാന വിചാരമാക്കി പരിവര്‍ത്തിപ്പിച്ചെടുത്തതോടെയാണ് കൂട്ടം കൂട്ടമായി ഒഴുകിയെത്തി നിറയുന്ന ഒരു സംഹിതയായി ഇസ്ലാം മാറിയത്.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture7 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture7 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture7 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ