Connect with us

kerala

അന്നും ഇന്നും ഒരേ ഒരു ഉഷ

Published

on

ടോക്കിയോവിലേക്ക് ഇനി രണ്ട് നാള്‍ മാത്രം ബാക്കി. ഇന്ത്യയില്‍ നിന്ന് ഇത്തവണ ഏറ്റവും വലിയ സംഘമാണ്-228. ഇതില്‍ 109 പേര്‍ മാത്രമാണ് മല്‍സരിക്കുന്ന് എന്നത് തല്‍ക്കാലം വിസ്മരിക്കുക. പതിവ് പോലെ നാടു കാണാന്‍ പോവുന്നവരുടെ എണ്ണത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കാതിരിക്കുക. അതാണല്ലോ നമ്മുടെ പതിവ് പല്ലവി. ഏത് സര്‍ക്കാര്‍ നാട് ഭരിച്ചാലും കായിക സംഘടനകളെ ഭരിക്കുന്നത് ചില സ്ഥിരക്കാരാണ്. അവരുടെ കാര്യത്തില്‍ മാറ്റമില്ല. ഒരു കാര്യത്തില്‍ മാത്രം മാറ്റമുണ്ട്- താരങ്ങളെ അനുഗമിക്കുന്നവരുടെ കാര്യത്തില്‍ പുതുമയുണ്ട്. അതല്ല നമ്മുടെ വിഷയം. നിറമുള്ള ഒഒളിംപിക്‌സ് ഓര്‍മകള്‍ പങ്ക് വെക്കലാണ്.

ഉഷ എന്ന രണ്ടക്ഷരത്തോട് ഏത് ഒളിംപിക്‌സ് വരുമ്പോഴും നമ്മള്‍ ചേര്‍ത്തുവെക്കുന്ന നഗരമാണ് ലോസാഞ്ചലസ്. ആ വാര്‍ത്തക്കൊപ്പം മലയാള പദാവലയില്‍ ഒരു പുതിയ വാക്ക് ചേര്‍ത്തത് വിഖ്യാതനായ കളിയെഴുത്തുകാരന്‍ വി.രാജഗോപാലായിരുന്നു. സെക്കന്‍ഡിന്റെ നൂറിലൊന്നിന് ഉഷക്ക് വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ വെങ്കലം നഷ്ടമായപ്പോള്‍ ആ തോല്‍വിയെ വി.രാജഗോപാല്‍ വിശേഷിപ്പിച്ചത് തലനാരിഴ എന്ന പദത്തിലായിരുന്നു. ഉഷയെന്ന അത്‌ലറ്റിനെ പുതിയ തലമുറക്ക് ചിലര്‍ പരിചയപ്പെടുത്തിയത് വിവാദങ്ങളുടെ പേരിലാണ്. അത് സ്ഥാപിത താല്‍പ്പര്യം മാത്രം. ഉഷയെന്നാല്‍ അത് അഗ്നിജ്വാലയാണ്-ഇന്ത്യന്‍ അത്‌ലറ്റിക്‌സില്‍ സമാനതകളില്ലാത്ത താരവും പരിശീലകയും സംഘാടകയും. 1980 ലെ മോസ്‌ക്കോ ഒളിംപിക്‌സില്‍ പങ്കെടുക്കുമ്പോള്‍ ഉഷക്ക് പ്രായം കേവലം 16. എട്ടും പൊട്ടും തിരിയാത്ത ആ പ്രായത്തില്‍ മലയാളത്തിന്റെ വിലാസമായി ആ പയ്യോളിക്കാരി മോസ്‌ക്കോയിലെത്തി ഭാഷയറിയാതെ നട്ടം തിരിഞ്ഞു. നാല് വര്‍ഷത്തിന് ശേഷം ലോസാഞ്ചലസിലെത്തിയപ്പോള്‍ കാര്യങ്ങള്‍ മാറി. ഇന്ത്യന്‍ അത്‌ലറ്റിക്‌സില്‍ മാത്രമല്ല രാജ്യാന്തര സര്‍ക്കിളിലും ഉഷയുടെ പേര് ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു അപ്പോഴേക്കും.

ഒളിംപിക്‌സിന് മുമ്പ് 100, 200 മീറ്ററുകളിലെല്ലം ഉഷ മല്‍സരിച്ചിരുന്നു. ആഭ്യന്തര തലത്തില്‍ വിജയം നേടാനുമായി. പക്ഷേ ഒളിംപിക്‌സ് പോലെ വലിയ വേദിയില്‍ മല്‍സരിക്കുമ്പോള്‍ ഒരിനത്തില്‍ മാത്രം ശ്രദ്ധിക്കുന്നതായിരിക്കും നല്ലതെന്ന നിര്‍ദ്ദേശത്തില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സിലായി ഇന്ത്യന്‍ താരത്തിന്റെ ജാഗ്രത. നല്ല ഒരുക്കമാണ് ഉഷ നടത്തിയത്. ലോസാഞ്ചലസിലേക്ക് തിരിക്കുമ്പോള്‍ വെല്ലുവിളികളുമായി മൊറോക്കോയുടെ നവാല്‍ അല്‍ മുതവാക്കില്‍, അമേരിക്കയുടെ ജുഡിത് ബ്രൗണ്‍, റുമേനിയയുടെ ക്രിസ്റ്റീന കോജോകാരു, സ്വീഡന്റെ ആന്‍ ലൂയിസ്, ജമൈക്കയുടെ സാന്ദ്ര ഫാര്‍മര്‍ തുടങ്ങിയവര്‍. പക്ഷേ സ്വന്തം കരുത്തിലുളള വിശ്വാസത്തില്‍ ഉഷ ലോസാഞ്ചലസ് ട്രാക്കില്‍ വിസ്മയം തീര്‍ത്തു. ആദ്യ റൗണ്ടില്‍ 56.81 സെക്കന്‍ഡിന്റെ തകര്‍പ്പന്‍ പ്രകടനം. സെമിയില്‍ 55.54 സെക്കന്‍ഡ്. അങ്ങനെ വ്യക്തിഗത ഇനത്തില്‍ ഒളിംപിക്‌സ് ഫൈനല്‍ ബെര്‍ത്ത് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമായി മാറി.

ഒളിംപിക്‌സ് ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സ്. മൂന്ന് ഘട്ടങ്ങളിലായി നടന്ന മല്‍സരങ്ങളില്‍ ആകെ പങ്കെടുത്തത് 24 പേര്‍. ഇവരില്‍ നിന്നുമായിരുന്നു എട്ട് പേര്‍ അടങ്ങിയ ഫൈനല്‍ സംഘം. ഓഗസ്റ്റ് എട്ടിനായിരുന്നു നിര്‍ണായക മെഡല്‍ പോരാട്ടം. രാജ്യം പ്രാര്‍ത്ഥനയോടെ കാത്തിരുന്ന ദിവസം. അമേരിക്കന്‍ സമയവും ഇന്ത്യന്‍ സമയവും തമ്മിലുള്ള അന്തരത്തില്‍ നമ്മുടെ പുലര്‍ച്ചെയായിരുന്നു അവസാന പോരാട്ടം. ബി.ബി.സി റേഡിയോക്ക് മുന്നില്‍ ചെവി കോര്‍ത്തവരില്‍ രാജ്യത്തെ മുഴുവന്‍ കായിക പ്രേമികളുമുണ്ടായിരുന്നു. പക്ഷേ ഇന്ത്യയുടെ നിര്‍ഭാഗ്യത്തിന്, ഉഷയുടെ ഭാഗ്യ ദോഷത്തില്‍ ആദ്യ ശ്രമത്തില്‍ തന്നെ ഓസ്‌ട്രേലിയക്കാരി ഡെപി ഫഌന്റോഫിന്റെ ഫൗള്‍ സ്റ്റാര്‍ട്ട്. ഉഷക്ക് നല്ല തുടക്കം കിട്ടിയ ആ സ്റ്റാര്‍ട്ടില്‍ എല്ലാവരെയും തിരികെ വിളിച്ചു. ഒരു താരത്തെ സംബന്ധിച്ച് സ്റ്റാര്‍ട്ട് അതിപ്രധാനമാണ്. എല്ലാ ആത്മവിശ്വാസവും ഒരു നിമിഷം ചോരുന്നതായിരുന്നു ഫൗള്‍ സ്റ്റാര്‍ട്ടുകള്‍. രണ്ട് മിനുട്ടിനിടെ വീണ്ടും സ്റ്റാര്‍ട്ട്. പക്ഷേ ആ സ്റ്റാര്‍ട്ടില്‍ ഉഷക്ക് കുതിക്കാനായില്ല. എങ്കിലും ഹീറ്റ്‌സും സെമിയും നല്‍കിയ ആവേശത്തില്‍ 20 കാരി പറന്നു. അപ്പോഴേക്കും മൊറോക്കോയുടെ മുതാവാക്കില്‍ വ്യക്തമായ ലീഡ് നേടിയിരുന്നു. സ്വന്തം നാട്ടുകാരുടെ കൈയ്യടിയില്‍ പിറകെ ജൂഡിത് ബ്രൗണും. മൂന്നാം സ്ഥാനത്തില്‍ ഉഷയും റുമേനിയക്കാരി ക്രിസ്റ്റിനയും ഒപ്പത്തിനൊപ്പം. തകര്‍പ്പന്‍ ഫിനിഷിംഗില്‍ മൂന്നാം സ്ഥാനം ആര്‍ക്കെന്നതില്‍ ആശയക്കുഴപ്പം. ഉഷക്കാണ് മെഡലെന്ന് ആദ്യം വ്യക്തമാക്കപ്പെട്ടപ്പോള്‍ ഇന്ത്യന്‍ ക്യാമ്പില്‍ ആഹ്ലാദം. പക്ഷേ സെക്കന്‍ഡുകള്‍ മാത്രമായിരുന്നു ആ ആഹ്ലാദത്തിന് ആയുസ്. സെക്കന്‍ഡിന്റെ നൂറിലൊന്ന് വിത്യാസത്തില്‍ റുമേനിയക്കാരിയാണ് ആദ്യം ഫിനിഷ് ചെയ്തതെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടപ്പോള്‍ അത് വലിയ വേദനയായി മാറി.

ഉഷ നെഞ്ചൊന്ന് മുന്നോട്ട് വെച്ചിരുന്നെങ്കില്‍ അത് മെഡലായിരുന്നു. പക്ഷേ അത്തരം സാങ്കേതികതയുടെ വിലപ്പെട്ട പറഞ്ഞ് കൊടുക്കാന്‍ ആരുമുണ്ടായിരുന്നില്ല. അന്നും ഇന്നും ഒരു ഇന്ത്യന്‍ വനിതാ താരത്തിന്റെ ഏറ്റവും മികച്ച ഒളിംപിക്‌സ് ട്രാക്ക് പ്രകടനം ഇതാണ്. ഉഷ പിന്നീട് എത്രയോ ഒളിംപിക്‌സുകളിലും ഏഷ്യന്‍ ഗെയിംസുകളിലും കോമണ്‍വെല്‍ത്ത് ഗെയിംസുകളിലുമെല്ലാം പങ്കെടുത്തു. ഇപ്പോഴും അവരുടെ കായിക സാന്നിദ്ദ്യം ശക്തമാണ്. ഇത്തവണ സ്വന്തം ശിഷ്യ ജിസ്‌ന മാത്യുവിന് 4-400 മീറ്റര്‍ റിലേ സംഘത്തില്‍ ഇടം നേടാന്‍ കഴിയാതെ വന്നതോടെ ഉഷക്ക് ടോക്കിയോ യാത്ര നിഷേധിക്കപ്പെട്ടു. അപ്പോഴും രാജ്യത്തിന്റെ താരങ്ങള്‍ക്കായി അവര്‍ കൈയ്യടിക്കുന്നു. ഇപ്പോഴും ലോസാഞ്ചലസ് എന്ന് കേള്‍ക്കുമ്പോള്‍ വേദനയുണ്ടെങ്കിലും ടോക്കിയോവില്‍ നിന്നും ഇന്ത്യക്ക് കൂടുതല്‍ മെഡലുകള്‍ നേടാനാവുമെന്ന് അവര്‍ പറയുന്നു. 1980 മുതല്‍ നടന്ന ഒളിംപിക്‌സുകളിലെല്ലാം ഇന്ത്യന്‍ ഒളിംപിക് സംഘത്തില്‍ മലയാളത്തില്‍ നിന്നുള്ള വനിതാ താരങ്ങളുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. പക്ഷേ ഇത്തവണ ആരുമില്ല. അത് തന്നെ തെളിയിക്കുന്നു ഉഷയുടെ കരുത്ത്.

Continue Reading
Click to comment

Leave a Reply

Your email address will not be published.

kerala

അപേക്ഷ പോലും വേണ്ട; കെട്ടിട നമ്പര്‍ റെഡി

സംസ്ഥാനത്തെ നഗരസഭകളിലും മുനിസിപ്പാലിറ്റികളിലും ‘ഓപ്പറേഷന്‍ ട്രൂ ഹൗസ്’ എന്ന പേരില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കെട്ടിട നമ്പര്‍ നല്‍കുന്നതില്‍ വ്യാപക ക്രമക്കേട് കണ്ടെത്തി.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ നഗരസഭകളിലും മുനിസിപ്പാലിറ്റികളിലും ‘ഓപ്പറേഷന്‍ ട്രൂ ഹൗസ്’ എന്ന പേരില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കെട്ടിട നമ്പര്‍ നല്‍കുന്നതില്‍ വ്യാപക ക്രമക്കേട് കണ്ടെത്തി. കെട്ടിട്ടത്തിന്റെ പ്ലാന്‍ പോലും സമര്‍പ്പിക്കാതെ പലയിടത്തും നമ്പര്‍ അനുവദിച്ചു നല്‍കിയതായും പണി പൂര്‍ത്തിയാക്കാത്ത കെട്ടിടങ്ങള്‍ക്കുവരെ കെട്ടിട നമ്പര്‍ നല്‍കിയതായും കണ്ടെത്തി.

സംസ്ഥാനത്തെ കോര്‍പറേഷനുകളിലും 53 മുന്‍സിപ്പാലിറ്റികളുമാണ് മിന്നല്‍ പരിശോധന നടന്നത്. കണ്ണൂരിലെ പാനൂര്‍ മുനിസിപ്പാലിറ്റിയില്‍ അപേക്ഷ കൂടാതെ തന്നെ 4 കെട്ടിടങ്ങള്‍ക്കും തിരുവനന്തപുരം കുന്നുകുഴിയില്‍ ഒരു കെട്ടിടത്തിനും ഫയല്‍ പോലുമില്ലാതെ തന്നെ അനധികൃതമായി നമ്പരുകള്‍ അനുവദിച്ച് നല്‍കിയിട്ടുള്ളതായും വിജിലന്‍സ് കണ്ടെത്തി. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വഞ്ചിയൂരില്‍ ഡോക്ടറുടെ ഉടമസ്ഥതയിലുള്ള ഷോപ്പിംഗ് കോംപ്ലക്‌സിന് സ്ഥലപരിശോധന നടത്താതെ നിര്‍മ്മാണാനുമതി നല്‍കിയതായും പണി പൂര്‍ത്തിയാക്കാത്ത കെട്ടിടങ്ങള്‍ക്ക് കെട്ടിട നമ്പര്‍ നല്‍കുന്നതായും കണ്ടെത്തി.

കരുനാഗപ്പള്ളി, കോട്ടയ്ക്കല്‍ മുനിസിപ്പാലിറ്റിയില്‍ നടന്ന പരിശോധനയില്‍ കരാര്‍ ജീവനക്കാര്‍ അസി.എഞ്ചിനീയറുടെയും ഓവര്‍സീയറുടെയും യൂസര്‍ ഐ.ഡി, പാസ്‌വേര്‍ഡ് എന്നിവ ഉപയോഗിച്ച് പ്ലാന്റ മാനേജ്‌മെന്റ് സിസ്റ്റം ഓപ്പറേറ്റ് ചെയ്യുന്നതായി കണ്ടെത്തി.കൊച്ചി വൈറ്റില, ഇടപ്പള്ളി സോണല്‍ മേഖലകളില്‍ കെട്ടിട നിര്‍മ്മാണ ചട്ടം കാറ്റില്‍ പറത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ നിരവധി കെട്ടിടങ്ങള്‍ വിജിലന്‍സ് കണ്ടെത്തി. ഇടപ്പള്ളി സോണല്‍ ഓഫീസിലെ വെണ്ണല ജനതാ റോഡിലെ മൂന്നു നില കെട്ടിടത്തിന് അനുമതി വാങ്ങി നാലുനില കെട്ടിടം നിര്‍മ്മിച്ചതായും കാസര്‍കോട് മുനിസിപ്പാലിറ്റി പരിധിയിലെ 45 അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് നിര്‍മ്മാണ അനുമതി നല്‍കിയിട്ടുള്ളതായും തുടര്‍ന്ന് കംപ്‌ളീഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതായും കണ്ടെത്തി.

പന്തളം മുനിസിപ്പാലിറ്റിയില്‍ ഫയര്‍ ആന്‍ഡ് സോഫ്റ്റ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ബഹുനില കെട്ടിടങ്ങള്‍ക്കും കെട്ടിടനമ്പര്‍ നല്‍കി. തിരുവനന്തപുരം കോര്‍പ്പറേഷന്‍ കടകംപള്ളി സോണല്‍, തൃപ്പൂണിത്തുറ, വര്‍ക്കല, കാഞ്ഞങ്ങാട്, വടകര, പെരിന്തല്‍മണ്ണ, ഗുരുവായൂര്‍ തുടങ്ങിയ മുനിസിപ്പാലിറ്റി പരിധിയില്‍ കെട്ടിട നിര്‍മാണ ചട്ടം ലംഘിച്ച് നിര്‍മാണം നടത്തിയ നിരവധി കെട്ടിടങ്ങള്‍ വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തി. ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റി, കോട്ടയം മുനിസിപ്പാലിറ്റി, ഏറ്റുമാനൂര്‍ എന്നിവിടങ്ങളിലും ക്രമക്കേട് കണ്ടെത്തി.കണ്ണൂര്‍ കോപ്പറേഷനിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ ശക്തന്‍ ബസ് സ്റ്റാന്‍ഡിന് സമീപം കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ ലംഘിച്ച് പുതുക്കി പണിത കെട്ടിടത്തിന് നിര്‍മ്മാണ ശേഷം അനുമതി നല്‍കി നമ്പര്‍ അനുവദിച്ചതായും വിജിലന്‍സ് കണ്ടെത്തി. പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്ട്‌സ് ആപ്പ് നമ്പരായ 9447789100എന്ന നമ്പരിലോ അറിയിക്കണം,.

Continue Reading

india

രാജ്യത്ത് കാന്‍സര്‍ രോഗം വര്‍ധിക്കുന്നു; മരണ നിരക്കും മുകളിലേക്ക്

സമദാനിക്ക് കേന്ദ്രമന്ത്രിയുടെ മറുപടി

Published

on

ന്യൂഡല്‍ഹി: രാജ്യത്ത് കാന്‍സര്‍ രോഗബാധ വര്‍ദ്ധിച്ചു വരുന്നതായി ആരോഗ്യ, കുടുംബ ക്ഷേമ മന്ത്രി ഡോ. ഭാരതി പ്രവീണ്‍ പവാര്‍ ഡോ.എം. പി അബ്ദുസ്സമദ് സമദാനി എം.പിയെ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ വിവിധ തോതിലാണ് രോഗം വര്‍ധിച്ചുവരുന്നത്. കേരളത്തില്‍ 2018ല്‍ 55,145 പേര്‍ക്കും 2019 ല്‍ 56,148 പേര്‍ക്കും 2020ല്‍ 57,155 പേര്‍ക്കും കാന്‍സര്‍ ബാധിച്ചു. രാജ്യത്ത് വര്‍ധിച്ചുവരുന്ന കാന്‍സര്‍ ബാധ തടയാന്‍ സ്വീകരിക്കുന്ന നടപടിയെപ്പറ്റി ലോക്‌സഭയില്‍ ഉന്നയിച്ച ചോദ്യത്തിനാണ് മന്ത്രിയുടെ രേഖാമൂലമുള്ള മറുപടി. സംസ്ഥാനത്ത് 2018ല്‍ 30,057 പേരും 2019 ല്‍ 30,615 പേരും 2020ല്‍ 31,166 പേരും കാന്‍സര്‍ ബാധിച്ച് മരണപ്പെട്ടതായും മന്ത്രി മറുപടിയില്‍ പറഞ്ഞു. കാന്‍സര്‍ രോഗം ചികിത്സിക്കാന്‍ കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സാങ്കേതികവും സാമ്പത്തികവുമായ പിന്തുണ നല്‍കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

ഓരോ പ്രദേശത്തെയും ആവശ്യങ്ങള്‍ക്കനുസരിച്ചാണ് നാഷണല്‍ ഹെല്‍ത്ത് മിഷന് കീഴില്‍ പദ്ധതികളും ഫണ്ടും അനുവദിക്കുന്നത്. ഭൗതിക സൗകര്യങ്ങളുടെ ശാക്തീകരണം, മാനവ വിഭവശേഷി വികസനം, ആരോഗ്യ പരിപോഷണവും ബോധവല്‍ക്കരണവും തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കായാണ് മുഖ്യമായും കേന്ദ്രസഹായം നല്‍കുന്നത്.

സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സ സൗജന്യമായോ പാവപ്പെട്ടവരും അവശരുമായ രോഗികള്‍ക്ക് വലിയ തോതിലുള്ള സബ്‌സിഡിയോടുകൂടിയോ നല്‍കുന്നുണ്ട്. ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന പദ്ധതിക്ക് കീഴിലും കാന്‍സ ര്‍ ചികിത്സ ലഭ്യമാക്കുന്നു. ഉന്നതനിലവാരമുള്ള ജനറിക് മരുന്നുകള്‍ പ്രധാന്‍ മന്ത്രി ഭാരതീയ ജന്‍ ഔഷധി പരിയോജനക്ക് കീഴില്‍ സംസ്ഥാന സര്‍ക്കാറുകളുമായി സഹകരിച്ച് താങ്ങാവുന്ന വിലക്ക് ലഭ്യമാക്കാനും നടപടി സ്വീകരിച്ചു. മരുന്നുകള്‍ക്കും ഇംപ്ലാന്റ് സിനുമായി അമൃത് ഫാര്‍മസി സ്‌റ്റോറുകള്‍ ചില ആശുപത്രികളിലും സ്ഥാപനങ്ങളിലും സംവിധാനിക്കുകയും ചെയ്തിട്ടുണ്ട്. ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് രാഷ്ട്രീയ ആരോഗ്യനിധിയുടെ കീഴില്‍ സാമ്പത്തിക സഹായം നല്‍കുന്നതായും മന്ത്രി പറഞ്ഞു.

Continue Reading

Health

സോനു സൂദും ആസ്റ്റര്‍ മെഡ്‌സിറ്റിയും കൈകോര്‍ത്തു; ഏഴു മാസം പ്രായമുള്ള കുഞ്ഞില്‍ കരള്‍ മാറ്റിവയ്ക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി

ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ബോളിവുഡ് നടന്‍ സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി.

Published

on

കൊച്ചി: ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ബോളിവുഡ് നടന്‍ സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി. മുഹമ്മദ് സഫാന്‍ അലി എന്ന ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ കരളാണ് മാറ്റിവച്ചത്. കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയില്‍ കുട്ടിയുടെ അമ്മ തന്നെയായിരുന്നു കരള്‍ ദാതാവ്.

നാല് മാസം പ്രായമുള്ളപ്പോഴാണ് സഫാന്‍ അലിയെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് കൊണ്ടുവരുന്നത്. പിത്തരസം കുഴലുകള്‍ അഥവാ, കരളിനെ കുടലുമായി ബന്ധിപ്പിക്കുന്ന ട്യൂബ് വികസിക്കാത്ത അപൂര്‍വ രോഗാവസ്ഥയായ ബിലിയറി അട്രേസിയയാണ് കുഞ്ഞിനെന്ന് രോഗനിര്‍ണയത്തിലൂടെ കണ്ടെത്തി. മഞ്ഞപ്പിത്തത്തിനും കണ്ണുകളുടെ മഞ്ഞനിറത്തിനും കാരണമാകുന്ന രോഗം ക്രമേണ കരളിന്റെ പ്രവര്‍ത്തനത്തെ തകരാറിലാക്കുകയാണ് ചെയ്യുക. തെലങ്കാന സ്വദേശികളായ കുടുംബം ജന്മനാടായ കരിംനഗറിലെ ആശുപത്രിയില്‍ വച്ച് നടത്തിയ ശസ്ത്രക്രിയ പരാജയപ്പെട്ടിരുന്നു. ഇത് മഞ്ഞപ്പിത്തത്തിന്റേയും സിറോസിസ് ബാധയുടേയും മൂര്‍ച്ച കൂട്ടി. ഇതോടെ കരള്‍ മാറ്റിവയ്ക്കുകയെല്ലാതെ വേറെ വഴിയില്ലെന്നായി. കുഞ്ഞിന്റെ രോഗവിവരം അറിഞ്ഞ സോനു സൂദിന്റെ സഹായത്തോടെയാണ് കുടുംബം കൊച്ചിയിലെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് എത്തുന്നതും കഴിഞ്ഞ ദിവസം ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതും.

സഫാന്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയിലെത്തുമ്പോള്‍ മഞ്ഞപ്പിത്തം, പോഷകാഹാരക്കുറവ്, വളര്‍ച്ചക്കുറവ് തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ കാര്യമായി അലട്ടിയിരുന്നതായി ആസ്റ്റര്‍ മെഡ്‌സിറ്റി ലീഡ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മാത്യു ജേക്കബ് പറഞ്ഞു. കുഞ്ഞിന്റെ രോഗസ്ഥിതിയെ കുറിച്ചും, അടിയന്തരമായി ശസ്ത്രക്രിയ വേണമെന്നും കുടുംബത്തെ അറിയിച്ചു. കുട്ടിയുടെ പ്രായവും അവികസിത ശരീരഘടനയുള്‍പ്പടെ വലിയ വെല്ലുവിളിയായിരുന്നു എങ്കിലും തടസ്സങ്ങളില്ലാതെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കാനായി. കുഞ്ഞ് വളരെ വേഗം സുഖം പ്രാപിച്ചു വരുന്നതായും മഞ്ഞപ്പിത്തം ഉള്‍പ്പടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നീങ്ങിയതായും ഡോ. മാത്യു ജേക്കബ് വ്യക്തമാക്കി.

ഹെപ്പറ്റോളജിസ്റ്റ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ചാള്‍സ് പനക്കല്‍, പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തിലെ ഡോ. ഗീത മമ്മയില്‍, കണ്‍സള്‍ട്ടന്റ് സര്‍ജന്‍ ഡോ. സുധീര്‍ മുഹമ്മദ് എം, ഡോ. ബിജു ചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട വിദഗ്ധ സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.സഫാനെ പോലെ വളരെ ചെറിയ പ്രായമുള്ള കുഞ്ഞിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. കരള്‍ മാറ്റിവയ്ക്കല്‍ ഏറെ ചിലവേറിയതും രാജ്യത്ത് ചുരുക്കം ചില ആശുപത്രികളില്‍ മാത്രം സൗകര്യവുമുള്ള ചികിത്സ രീതിയാണ്. ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഇന്റഗ്രേറ്റഡ് ലിവര്‍ ട്രാന്‍സ്പ്ലാന്റ് ടീം രാജ്യത്തെ തന്നെ ഏറ്റവും മികച്ച പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗമാണ്. മെഡ്‌സിറ്റിയിലെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മറ്റിടങ്ങളേക്കാള്‍ ചിലവ് കുറവാണെങ്കിലും, പല രക്ഷിതാക്കള്‍ക്കും അത് താങ്ങാനാവുന്നതിലും അപ്പുറമാണ്. സോനു സൂദിനെ പോലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏറെ തല്‍പരനായ താരത്തോടടൊപ്പം പദ്ധതിയില്‍ സഹകരിക്കാനായതിലും, നിരാലംബരായ നിരവധി കുടുംബങ്ങള്‍ക്ക് പ്രതീക്ഷയാകാനായതിലും ആസ്റ്ററിന് വലിയ സന്തോഷമുണ്ടെന്നും ആസാദ് മൂപ്പന്‍ വ്യക്തമാക്കി.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 50 കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവിന്റെ ഭാഗമായി ചികിത്സ സഹായം ലഭിക്കുക. മെയ് മാസത്തില്‍ പദ്ധതിയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ അര്‍ഹരായ നിരവധി പേരാണ് ചികിത്സ സഹായം ആവശ്യപ്പെട്ട് മുന്നോട്ട് വന്നത്. മെഡിക്കല്‍ രംഗത്ത് രാജ്യം വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും സഫാന്‍ അലിയെയും കുടുംബത്തെയും പോലുള്ളവര്‍ക്ക് ഉയര്‍ന്ന ചിലവ് കാരണം അതിന്റെ പ്രയോജനം ഇപ്പോഴും അകലെയാണെന്ന് സോനു സൂദ് പറഞ്ഞു. സെക്കന്‍ഡ് ചാന്‍സ് ഇനീഷ്യേറ്റീവിലൂടെ കൂടുതല്‍ കുട്ടികള്‍ക്ക് പുതിയ ജീവിതം സമ്മാനിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കായി അത്യാധുനിക സൗകര്യങ്ങളോട് കൂടിയ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് സെന്ററിന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് രൂപം നല്‍കിയിരുന്നു. കരള്‍, വൃക്ക, ഹൃദയം, ശ്വാസകോശം, കോര്‍ണിയ, മജ്ജ തുടങ്ങി വിവിധ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടത്തുന്നതില്‍ ഏറെ വൈദഗ്ധ്യമുള്ള സര്‍ജന്‍മാരുടെ സംഘമാണ് ഈ കേന്ദ്രത്തെ നയിക്കുന്നത്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗവും ഇവിടെയുണ്ട്. കുട്ടികളിലെ കരള്‍ രോഗ സംബന്ധമായി സമഗ്രമായ പരിചരണം ലക്ഷ്യമിട്ടുള്ളതാണ് ഇത്. മികച്ച കരള്‍ രോഗ വിദഗ്ധര്‍, കരള്‍ ശസ്ത്രക്രിയാ വിദഗ്ധര്‍, പരിശീലനം ലഭിച്ച കോര്‍ഡിനേറ്റര്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ക്ക് പുറമേ ക്രിട്ടിക്കല്‍ കെയര്‍ സ്പെഷ്യലിസ്റ്റുകള്‍, അനസ്തെറ്റിസ്റ്റുകള്‍, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിസ്റ്റുകള്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍ എന്നിവരും മികച്ച ഒരു നഴ്സിങ്ങ് ടീമും ഈ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് കേന്ദ്രത്തിലുണ്ട്. അഞ്ഞൂറിലധികം കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ ഇതിനോടകം വിജകരമായി ഇവിടെ പൂര്‍ത്തിയാക്കി കഴിഞ്ഞു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.