Connect with us

Video Stories

കണ്ടാലും കൊണ്ടാലും പഠിക്കാത്ത സി.പി.എം

Published

on

രാജ്യത്തെ മുഖ്യ മതേതര കക്ഷിയായ കോണ്‍ഗ്രസുമായുള്ള ബന്ധം സംബന്ധിച്ച് ഇന്ത്യയിലെ പ്രമുഖ പ്രതിപക്ഷ കക്ഷികളിലൊന്നായ സി.പി.എം സ്വീകരിച്ചിരിക്കുന്ന ഏറ്റവും പുതിയ രാഷ്ട്രീയനിലപാട് മുത്തശ്ശി ചത്താലും കട്ടിലൊഴിയണം എന്ന പഴഞ്ചൊല്ലിനെയാണ് അനുസ്മരിപ്പിക്കുന്നത്. കോണ്‍ഗ്രസുമായി ഒരുവിധ ബന്ധവും വേണ്ടെന്ന് പാര്‍ട്ടിയുടെ ഉന്നത നയ രൂപീകരണസമിതിയായ കേന്ദ്ര കമ്മിറ്റി ഒക്‌ടോബര്‍ 14 മുതല്‍ 16വരെ ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന് സ്വീകരിച്ചിരിക്കുന്ന നിലപാട് ഈവര്‍ഷത്തെ ഏറ്റവും വലിയ രാഷ്ട്രീയ തമാശയായി മാറിയിരിക്കുന്നു. ശത്രുവിനെ സഹായിക്കുന്ന നിലപാടെന്നതിലുപരി ആ പാര്‍ട്ടിയില്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്ന ജനങ്ങളോടുള്ള വെല്ലുവിളിയാണിത്. കോണ്‍ഗ്രസുമായി ബന്ധം സ്ഥാപിച്ചുകൊണ്ടും തെരഞ്ഞെടുപ്പ് നീക്കുപോക്കുകളിലൂടെയുമേ ബി.ജെ.പിയെ അതിന്റെ മടയില്‍ചെന്ന് കീഴ്‌പെടുത്താനാകൂ എന്ന തിരിച്ചറിവ് നഷ്ടപ്പെട്ടുവെന്ന തോന്നലാണ് കേന്ദ്ര കമ്മിറ്റിപ്രമേയം ഉളവാക്കിയിരിക്കുന്നത്.
രാജ്യത്തെ ബി.ജെ.പി സര്‍ക്കാര്‍ സാമ്പത്തിക രാഷ്ട്രീയ രംഗങ്ങളില്‍ പ്രതിലോമകരമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നാണ് കേന്ദ്രകമ്മിറ്റിയുടെ പ്രമേയം ചൂണ്ടിക്കാട്ടുന്നത്. ജനവിരുദ്ധ നയങ്ങള്‍ക്കൊപ്പം വിദ്യാഭ്യാസ-സാംസ്‌കാരിക സ്ഥാപനങ്ങളെയും പാര്‍ലമെന്ററി ജനാധിപത്യത്തെയും ദുര്‍ബലപ്പെടുത്താനുള്ള പാര്‍ട്ടി- സര്‍ക്കാര്‍ നീക്കങ്ങളെയും യു.എസ് സാമ്രാജ്യത്വത്തിന് പൂര്‍ണമായും കീഴ്‌പെടുന്ന വിദേശനയത്തെയും ശക്തമായി എതിര്‍ക്കും. ചരക്കുസേവന നികുതിയും രാജ്യത്തെ വര്‍ഗീയ അക്രമങ്ങളും ജനജീവിതത്തെ ശ്വാസംമുട്ടിക്കുകയാണെന്നും ഇതിനെതിരായ ജനങ്ങളുടെയും കര്‍ഷകാദിവിഭാഗങ്ങളുടെയും പോരാട്ടത്തിന് ശക്തമായ പിന്തുണ നല്‍കുമെന്നും കേന്ദ്ര കമ്മിറ്റിയുടെ പ്രമേയം വ്യക്തമാക്കുന്നു. എന്നാല്‍ ഇതൊക്കെ എഴുതിവെച്ചിരിക്കുമ്പോഴും കോണ്‍ഗ്രസുമായി കൂട്ടുചേര്‍ന്നുകൊണ്ടുള്ള ഒരു പോരാട്ടത്തിന് സി.പി.എം തയ്യാറായില്ല എന്നതാണ് ജനങ്ങളെ ഞെട്ടിപ്പിച്ചിരിക്കുന്നത്. 544 ലോക്‌സഭാ സീറ്റുകളില്‍ ഇരുപതംഗങ്ങളുള്ള കേരളത്തിലും രണ്ട് പേരുള്ള ത്രിപുരയിലും മാത്രം ഭരണമുള്ള പാര്‍ട്ടിക്ക് ബി.ജെ.പിയെ നേരിടാനുള്ള ശക്തിയില്ലെന്ന് അവര്‍ക്കുതന്നെ ബോധ്യമുള്ളതാണ്. എന്നാല്‍ അണ്ണാറക്കണ്ണനും തന്നാലായത് എന്ന നിലക്ക് വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ വര്‍ഗീയ ഫാസിസത്തിനെതിരായ ചെറിയ ചെറുത്തുനില്‍പെങ്കിലും നടത്താന്‍ ആ പാര്‍ട്ടി തയ്യാറല്ലെന്നാണ് പുതിയ നയം വ്യക്തമാക്കിയിരിക്കുന്നത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും അദ്ദേഹത്തെ പിന്തുണക്കുന്ന പശ്ചിമബംഗാള്‍ സംസ്ഥാന ഘടകവും പിന്തുണച്ചിട്ടും കോണ്‍ഗ്രസ് ബന്ധത്തെ തള്ളിക്കളയുന്ന നിലപാടാണ് കേന്ദ്ര കമ്മിറ്റി പാസാക്കിയിരിക്കുന്നത്. മുപ്പതിനെതിരെ മുപ്പത്തിയൊന്ന് വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ച പ്രമേയം പാസായതെന്നാണ് വിവരം.
പശ്ചിമ ബംഗാളില്‍ മൂന്നര പതിറ്റാണ്ടോളം ഭരിച്ച ജ്യോതിബസുവിന്റെ നേതൃത്വത്തിലുള്ള സി.പി.എമ്മിന് ഇന്ന് അവിടെ ബി.ജെ.പിയുടെ പോലും പിറകെ നില്‍ക്കേണ്ട അവസ്ഥയാണുള്ളത്. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കേവലം രണ്ടുസീറ്റിലാണ് സി.പി.എമ്മിന് വിജയിക്കാനായത്. ന്യൂനപക്ഷ-കര്‍ഷക വിരുദ്ധ നിലപാടുകളും നടപടികളുമാണ് ആ പാര്‍ട്ടിയെ ബംഗാളില്‍ നിന്ന് കെട്ടുകെട്ടിച്ചതെങ്കില്‍ കേരളത്തില്‍ പിടിച്ചുനില്‍ക്കുന്നത് ഇന്നും ശക്തമായ മതേതര അടിത്തറയുള്ള പിന്നാക്ക-ന്യൂനപക്ഷജനവിഭാഗങ്ങളുടെ പിന്തുണയാലാണ്. ബീഹാറില്‍ 2015ല്‍ ബി.ജെ.പിക്കെതിരെ മഹാസഖ്യം രൂപീകരിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ട കോണ്‍ഗ്രസ്- ജനതാദള്‍ (യു) സഖ്യത്തിന് ബി.ജെ.പിയെ മൂലക്കിരുത്താനായിട്ടും അവിടെ പരോക്ഷമായി ബി.ജെ.പിയെ സഹായിക്കുന്ന നിലപാടാണ് സി.പി.എം സ്വീകരിച്ചത്. എന്നിട്ടും ബി.ജെ.പിക്കെതിരെ കാടിളക്കി പ്രസ്താവന നടത്തുകയല്ലാതെ പ്രായോഗിക തലത്തില്‍ എങ്ങനെ മുട്ടുകുത്തിക്കാമെന്നതുസംബന്ധിച്ച് സി.പി.എമ്മിന് നിലപാടില്ലാത്തത് അവര്‍ പരിതപിക്കുന്ന പതിതജനങ്ങളോടുള്ള കാപട്യമായേ വിലയിരുത്താനാകൂ. മുന്‍ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും നിലവിലെ ജനറല്‍സെക്രട്ടറി സീതാറാംയെച്ചൂരിയും തമ്മിലുള്ള ഗ്രൂപ്പു പോരായി രാജ്യത്തെ നീറുന്നൊരു വിഷയത്തില്‍ മൂന്നു ദിവസത്തെ യോഗം ആശയപരമായി തമ്മില്‍തല്ലി പിരിയാന്‍ ഇടവരരുതായിരുന്നു.
കേരളത്തില്‍ നിന്ന് പിണറായി-കോടിയേരി പക്ഷത്തിന്റെ നിലപാടിനെതിരെ പരോക്ഷമായെങ്കിലും രംഗത്തുവന്നത് മുന്‍മുഖ്യമന്ത്രിയും പിണറായി വിരുദ്ധനുമായ വി.എസ് അച്യുതാനന്ദനും കേന്ദ്ര കമ്മിറ്റിയംഗം മന്ത്രി തോമസ് ഐസക്കുമാണെന്നത് കൗതുകകരവും ചിന്തനീയവുമാണ്. പിണറായി പക്ഷത്തിന്റെ നവലിബറല്‍ നയങ്ങളോട് പോരാടുമ്പോള്‍ തന്നെ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.ഡി.എഫിനെ ശക്തമായി പ്രതിരോധിക്കാനും ആക്രമിക്കാനും വി.എസ് തയ്യാറാകുന്നുണ്ട്. വലിയ കോണ്‍ഗ്രസ് വിരോധമുള്ളൊരു മുന്‍ പി.ബി അംഗത്തിന് കോണ്‍ഗ്രസുമായി ബന്ധം സ്ഥാപിക്കുന്നതിന് തടസ്സമില്ലെങ്കില്‍ പിണറായി പക്ഷത്തിന് എന്തുകൊണ്ട് അതായിക്കൂടാ എന്ന ചോദ്യം പ്രസക്തമാകുന്നു. ബംഗാളില്‍നിന്ന് ഒരു തവണത്തേക്കുകൂടി കോണ്‍ഗ്രസ് പിന്തുണയോടെ രാജ്യസഭയിലെത്താനുള്ള പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ മോഹത്തിന് പാര പണിതതും കേരളത്തിലെ പിണറായി പക്ഷമായിരുന്നു. ഫലം രാജ്യസഭയിലും പ്രത്യേകിച്ച് രാജ്യത്തെ പാര്‍ലമെന്ററിരംഗത്തും നിറസാന്നിധ്യമായിരുന്ന നേതാവിനെ മാറ്റിയതുവഴി ഉപരിസഭയില്‍ ബി.ജെ.പിക്കെതിരെ ശക്തമായി പ്രതിരോധിക്കുന്നവര്‍ നന്നേ ചുരുങ്ങിയിരിക്കുന്നു. ഇത്തരമൊരു ഹിമാലയന്‍ മണ്ടത്തരമാണ് വരട്ടുതത്വവാദം പറഞ്ഞ് ജ്യോതിബസുവിന് പ്രധാനമന്ത്രിപദം നിഷേധിച്ച കേരളഘടകം ഇന്നും കാട്ടുന്നത്. രാജ്യത്തിന്റെ പ്രഥമ പ്രതിപക്ഷ നേതൃപദവിപോയിട്ട് ലോക്‌സഭയിലെ അറുപത്തഞ്ചില്‍ നിന്ന് ചെന്നെത്തിനില്‍ക്കുന്നത് ഒന്‍പതിലും. കോണ്‍ഗ്രസിതര മൂന്നാംമുന്നണി ഏട്ടില്‍പോലുമില്ല. ബി.ജെ.പിയെ കോണ്‍ഗ്രസ് വിരോധം കൊണ്ട് ഇന്നത്തെ നിലയിലേക്ക് മലപോലെ വളര്‍ത്തിയ മുന്‍ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍സിങ് സുര്‍ജിത്തും എല്‍.കെ അദ്വാനിയും ചേര്‍ന്ന് ഭരണത്തണലില്‍ അന്തിയത്താഴമുണ്ട കാഴ്ചകള്‍ ഇന്നും ജനം മറന്നിട്ടില്ല. രണ്ടില്‍ നിന്ന് എണ്‍പതിലേക്ക് കാവിരാഷ്ട്രീയത്തെ വളര്‍ത്തിയ കോണ്‍ഗ്രസ് വിരോധം കൊണ്ട് കണ്ടിട്ടും കൊണ്ടിട്ടും പഠിച്ചിട്ടില്ല സി.പി.എം. ഇപ്പോഴും ഒന്നാം യു.പി.എ സര്‍ക്കാരിനെ പിന്തുണച്ച കാലത്ത് രാജ്യം നേടിയ പുരോഗതിയെക്കുറിച്ച് ഊറ്റം കൊള്ളുന്നവരാണിക്കൂട്ടര്‍. രാജ്യത്തിന്റെ സുരക്ഷിതത്വവും ഭാവിയും ജനങ്ങളുടെ ക്ഷേമവുമാണ് സി.പി.എമ്മിന്റെ യഥാര്‍ത്ഥ താല്‍പര്യങ്ങളെങ്കില്‍ ഉള്‍പാര്‍ട്ടി ജനാധിപത്യത്തിന്റെ ഈ പാര്‍ട്ടി സമ്മേളനകാലത്ത് അന്ധമായ കോണ്‍ഗ്രസ് വിരോധം പുരണ്ട കേന്ദ്ര കമ്മിറ്റി പ്രമേയം വെട്ടിമാറ്റുകയാണ്് സി.പി.എമ്മിന് അഭികാമ്യം.

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.