Connect with us

Video Stories

ഫാറൂഖിലെ തട്ടവും തമ്പുരാട്ടിയുടെ തലക്കെട്ടും

Published

on

സി.പി സൈതലവി

കോഴിക്കോട് നഗരത്തില്‍ നിന്ന് അത്രയകലെയല്ലാത്ത കരിങ്കല്ലായ്കുന്നിലെ ഇരുപത്തെട്ട് ഏക്കര്‍ ഭൂമി, ഫാറൂഖ് കോളജിന്റെ അടിത്തറയായ റൗസത്തുല്‍ ഉലൂം അസോസിയേഷന് വഖഫ് ആയി രജിസ്റ്റര്‍ ചെയ്തു കൊടുക്കുമ്പോള്‍, ഫറോക്കിലെ പുളിയാളി അബ്ദുല്ലക്കുട്ടി ഹാജി നിയ്യത്ത് (സത്യപ്രസ്താവന) വെച്ചത് ആധാരത്തിന്റെ മൂന്നാം ഖണ്ഡികയിലുണ്ട്. ‘മേപ്പടി വഹകളിന്മേല്‍ എനിക്കുള്ള സമസ്തവകാശങ്ങളും എന്റെ പരലോക ഗുണത്തിനു വേണ്ടിയും മുസ്‌ലിം സമുദായത്തിന്റെ അഭിവൃദ്ധിക്കു വേണ്ടിയും ഞാന്‍ എന്റെ പൂര്‍ണ മനസ്സാലെ, ഇന്ത്യാ ഗവണ്മെന്റിന്റെ 1860 ലെ 21ാം നമ്പര്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ട റൗസത്തുല്‍ ഉലൂം അസോസിയേഷനിലേക്ക്, മേപ്പടി അസോസിയേഷന്റെ ഉദ്ദേശ്യങ്ങള്‍ അനുസരിച്ച് ഉപയോഗിപ്പാനും അതിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്നതും മദ്രാസ് സര്‍വകലാശാലയില്‍ അംഗീകരിക്കപ്പെട്ടതുമായ റൗസത്തുല്‍ ഉലൂം അറബിക് കോളജിന്റെയും മറ്റു സ്ഥാപനങ്ങളുടെയും ആവശ്യത്തിലേക്കും അവയുടെ വക എടുപ്പുകള്‍, തോട്ടങ്ങള്‍ മുതലായവ ഉണ്ടാക്കുവാനും മറ്റുമായി ഞാന്‍ ഇതിനാല്‍ വഖഫ് ചെയ്യുകയും മേപ്പടി സ്ഥലം ഇന്നത്തേക്ക് റൗസത്തുല്‍ ഉലൂം അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് കൈവിട്ട് ഒഴിഞ്ഞു കൊടുക്കുകയും ചെയ്തിരിക്കുന്നു’ (1946 ഡിസം.10). തനതായി ഒരു തുണ്ട് ഭൂമിയോ അതു വാങ്ങാനുള്ള മടിശ്ശീലയോ റൗസത്തുല്‍ ഉലൂമിന് ഇല്ലാത്ത കാലത്താണ് സ്വന്തം കുടുംബപരമ്പരയുടെ ജീവസന്ധാരണത്തിനുപയോഗിക്കാന്‍ ജന്മംതീരായി കൈവശമുണ്ടായിരുന്ന വിസ്തൃതമായ മണ്ണ്, ഏതോ ദേശങ്ങളില്‍നിന്ന് അറിവ് നേടാനെത്തുന്ന അജ്ഞാത തലമുറകള്‍ക്കായി അബ്ദുല്ലക്കുട്ടി ഹാജി ദാനം ചെയ്യുന്നത്. ഇങ്ങനെ അനേകം പേര്‍ ദൈവ പ്രീതി കാംക്ഷിച്ച് വഖഫ് ചെയ്ത സ്ഥാവരജംഗമ സ്വത്തുക്കളിന്മേല്‍ പണിതുയര്‍ത്തിയ ഒരു മണിമന്ദിരത്തിലിരുന്നാണ് ആ പരലോക ഗുണത്തിന്റെ പുറത്ത് കയറി പലരും ചെണ്ട കൊട്ടുന്നത്. ജൗഹര്‍ മുനവ്വര്‍ എന്ന അധ്യാപകന്‍ പറഞ്ഞതിലെ ആലങ്കാരികമെന്നോ ആഭാസകരമെന്നോ ശ്രോതാവിന്റെ ഇച്ഛക്കൊത്ത് വ്യാഖ്യാനിച്ച നാലു വാക്കുകള്‍ മാറ്റിവെച്ചാല്‍ ഫാറൂഖ് കോളജിന്റെ തത്വമാണ്. അസാധ്യമെന്ന് കരുതിയ കേവല സ്വപ്‌നത്തിന്റെ അടിത്തറക്കുമേല്‍ ഓരോരോ കല്ലുകള്‍ അടുക്കിവെച്ച് മഹാപ്രസ്ഥാനമാക്കി മാറ്റിയെടുത്ത ഒരു ജനതയുടെ, അതിനായി ദേശാന്തരങ്ങളില്‍ അലഞ്ഞുനടന്ന മഹാപുരുഷന്മാരുടെ വിശ്വാസമാണ്. ജൗഹര്‍ മുനവ്വര്‍ പിറന്നുവളര്‍ന്ന വിശ്വാസധാരയുടെ അച്ചുതണ്ടില്‍ നിന്നു തനിക്കു പ്രിയപ്പെട്ടവര്‍ വേര്‍പെട്ടുപോവാതിരിക്കാന്‍ അനിവാര്യമായ ചിട്ടവട്ടങ്ങളാണ്. അതേറ്റു പാടാതിരിക്കാനാവില്ല ഒരു തലമുറക്കും. തല്ലിനും തടവറക്കും ആര്‍പ്പുവിളികള്‍ക്കും അതിനെ പിന്തിരിപ്പിക്കാനാവില്ല. ഇന്ത്യന്‍ ഭരണഘടനയുടെ ഇരുപത്തഞ്ചാം ഖണ്ഡിക ഉറപ്പു തരുന്ന മൗലികാടിത്തറയുള്ള മനുഷ്യ സ്വാതന്ത്ര്യമാണത്. ഇഷ്ടമുള്ള മതം വിശ്വസിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം. മറ്റാരുടെയും മനസ്സിനു മുറിവേല്‍പ്പിക്കാതെ, ഒരു ശത്രുവിനെ സങ്കല്‍പ്പിക്കാതെ, മിതമായ ഭാഷയില്‍, സൗമ്യഭാവത്തില്‍ പരസ്പരം ക്ഷണിക്കുന്ന സ്വാതന്ത്ര്യം തടയാനാവില്ല. ജൗഹര്‍ മുനവ്വറിന്റെ പദപ്രയോഗങ്ങളിലേതെങ്കിലും ആര്‍ക്കെങ്കിലും അരോചകമോ അശ്ലീലമോ ആയി തോന്നിയിട്ടുണ്ടെങ്കില്‍ ഒരു നിശിത വിമര്‍ശനത്തിനോ രൂക്ഷമായ പ്രതികരണത്തിനോ ശക്തമായൊരു വാദപ്രതിവാദത്തിനോ ഉള്ള വകുപ്പേ ആ പ്രസംഗം പൂര്‍ണമായി കേട്ട ആര്‍ക്കും തോന്നൂ. എന്നിട്ടും പ്രഭാഷകനു പിന്നാലെ വേട്ടക്കാര്‍ പായുന്നുവെങ്കില്‍ അതിനര്‍ത്ഥം പ്രകോപനം ജൗഹര്‍ മുനവ്വറിന്റെ പ്രസംഗത്തിലല്ല; കാനേഷുമാരിയില്‍ എഴുതപ്പെട്ട സമുദായ നാമത്തിലാണ്. ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ നാമ മുദ്രണത്തിലാണ്. അതുകൊണ്ടാണ് ഫറോക്കില്‍ നിന്നും നാല്‍പത് കിലോമീറ്ററെങ്കിലും അകലെ മറ്റൊരു താലൂക്കിലുള്ള ഉള്‍നാടന്‍ ഗ്രാമത്തിലെ കുടുംബസദസ്സില്‍, വിരലിലെണ്ണാവുന്ന ആളുകള്‍ക്കു മുന്നില്‍ ഇത്തിരി നര്‍മ്മവും വാമൊഴിവഴക്കവുമായി നടന്ന ഒരു സാധാരണ ബോധവത്കരണ പ്രസംഗത്തിന്റെ പേരില്‍ പ്രസിദ്ധമായ ഫാറൂഖ് കോളജിലേക്ക് മാര്‍ക്‌സിസ്റ്റ്‌സംഘ്പരിവാര്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ അണിയറയില്‍ കോപ്പുകൂട്ടി പ്രക്ഷോഭം നയിച്ചത്. പ്രസംഗം നടത്തിയ അധ്യാപകന്‍ പഠിപ്പിക്കുന്ന ട്രെയിനിങ് കോളജിലേക്ക് പോലുമായിരുന്നില്ല മാര്‍ച്ച്. ആ പ്രസംഗത്തില്‍ രാജ്യദ്രോഹമോ വര്‍ഗീയതയോ ഉണ്ടായിരുന്നില്ല. ഒരു വരിപോലും പരമത നിന്ദയോ മത നിഷേധികളോടുള്ള യുദ്ധ പ്രഖ്യാപനമോ ഇല്ല. ഗവണ്‍മെന്റിനോടോ സംഘടനകളോടോ ഏതെങ്കിലും വ്യക്തികളോടോ പേരെടുത്ത് പറഞ്ഞും അല്ലാതെയുമുള്ള പരിഹാസമോ ആക്ഷേപമോ ഇല്ല. തന്റെ കുടുംബത്തെ, നാടിനെ, താന്‍ ജോലി ചെയ്യുന്ന സ്ഥാപന പരിസരങ്ങളെ ഉദാഹരിച്ചു കൊണ്ട് ചില കാര്യങ്ങള്‍ പറഞ്ഞു. അങ്ങനെ പ്രസംഗിക്കാത്തവരായി ആരുണ്ട്. താന്‍ വിശ്വസിക്കുന്ന പ്രമാണങ്ങളെ പിന്തുടരുന്നവരുടെ വേഷവിധാനവും ജീവിതരീതിയും അതിനോട് നീതിപുലര്‍ത്തുന്നതാവണമെന്നേ പ്രസംഗത്തിലുള്ളു. തല മറക്കുന്നുവെങ്കില്‍ അതിന്റെ പൂര്‍ണതയോടെയാവട്ടെ. ഇല്ലെങ്കില്‍ ഈ ചൂട് കാലത്ത് വെറുതെ എന്തിന് അസ്വസ്ഥമാകണം. മറ്റു വേഷങ്ങളിലും മത തത്വങ്ങള്‍ പാലിക്കുന്നതിലാണ് നന്മ. വിശ്വാസിയുടെ പരലോക ഗുണത്തിനാണെങ്കില്‍ അതിനൊത്ത് ചെയ്യൂ എന്ന് മതത്തെ സംബന്ധിച്ച ഒരു ക്ലാസില്‍ പറയാന്‍ പാടില്ലെന്നുണ്ടോ. മാര്‍ക്‌സിസ്റ്റുകളുടെയോ സംഘ്പരിവാരത്തിന്റെയോ മറ്റാരുടെയെങ്കിലുമോ വേഷവിധാനം ഇവ്വിധമായിരിക്കണമെന്ന് അതിലില്ല. പൊതുസമൂഹത്തോടു പോലുമല്ല ആ സ്വകാര്യ സംഭാഷണം. ഇസ്‌ലാംമത വിശ്വാസിയുടെ വസ്ത്രധാരണത്തെ കുറിച്ചുള്ള സങ്കല്‍പങ്ങള്‍ പങ്കുവെച്ചു. പക്ഷേ, അതില്‍ ചില പ്രയോഗങ്ങള്‍ ഒഴിവാക്കാവുന്നത് തന്നെയായിരുന്നു. സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്താല്‍ തെറ്റായി വ്യാഖ്യാനിക്കുന്നവര്‍ക്ക് ദുരുപയോഗം ചെയ്യാവുന്ന പ്രയോഗങ്ങള്‍ കടന്നുകൂടി. അങ്ങനെ സംഭവിക്കാത്ത എത്ര പ്രഭാഷകരുണ്ട്. ‘ആയിരം രൂപയും മള്ളൂരുമുണ്ടെങ്കില്‍ ആരെയും കൊന്നിടാം രാമനാരായണ’ എന്നപോലെ റിക്കാര്‍ഡിങ് സൗകര്യമുള്ള ഒരു സെല്‍ഫോണും എഡിറ്റിങു മിടുക്കുമുണ്ടെങ്കില്‍ ഏത് വാഗ്മിയെയും പൂട്ടാം. ഇത് ജൗഹര്‍ മുനവ്വറിനു മാത്രമല്ല, മൈക്കിന് മുന്നില്‍ നില്‍ക്കുന്ന എല്ലാവര്‍ക്കും ബാധകം. പ്രസംഗത്തില്‍ പ്രയോഗിക്കേണ്ട സൂക്ഷ്മതയും പ്രയോഗത്തിലെ മാന്യതയും അനിവാര്യമാണ്. അല്ലാത്തത് വിമര്‍ശിക്കപ്പെടണം. തനിക്കു തെറ്റു പറ്റി എന്ന് പ്രസംഗകന് ഖേദം തോന്നുമാറ് പ്രതിഷേധ സ്വരങ്ങള്‍ അതിന്റെ ഉദ്ദേശ്യ ശുദ്ധികൊണ്ട് ഉത്കൃഷ്ടമായാല്‍ ഇവിടെ എല്ലാ പ്രസംഗവും കുറ്റമറ്റതാകും. പക്ഷേ, ഒരു മാസം മുമ്പ് ചെറു സദസ്സില്‍ ചെയ്ത പ്രസംഗത്തിലെ വാക്ക് അടര്‍ത്തിയെടുത്ത് സമരമുണ്ടാക്കാന്‍ മാത്രം അജണ്ടയില്ലാത്തവരായോ ഭാവിയുടെ വിപ്ലവകാരികള്‍. അതോ അത്രയ്ക്കു തലക്കുപിടിച്ച വര്‍ഗീയതയില്‍ വിപ്ലവ പതാകയും മുക്കിയെടുത്തോ? മതപഠന വേദികളില്‍ എന്ത് പറയണമെന്ന് ബാഹ്യശക്തികള്‍ നിശ്ചയിക്കുന്നുവെങ്കില്‍ അതൊരു കടന്ന കൈയാണ്. ഒരു സംഘടന, ഒരു സമൂഹം, ഒരു വ്യക്തി എന്ത് പറയണമെന്ന് അവരുടെ സ്വകാര്യ സദസ്സുകളില്‍പോലും എന്ത് പഠിപ്പിക്കണമെന്ന് മറ്റൊരു ശക്തി തീരുമാനിക്കുന്ന കേരളം മലയാളികളുടേതല്ല. സംഘ്പരിവാറിന് ഇതാവശ്യമാണ്. പക്ഷേ, സി.പി.എം വിദ്യാര്‍ത്ഥി സംഘടന അതിന്റെ ചരിത്രദൗത്യം ഇവ്വിധം നിറവേറ്റിക്കഴിഞ്ഞ് കാവിക്കൊടിക്കായി കളമൊഴിയുകയാണോ?
‘ലെഗിന്‍സ് മദമിളകിയ പെണ്ണുങ്ങളുടെ ലക്ഷണം’ എന്ന തലക്കെട്ടില്‍ ലക്ഷ്മിഭായ് തമ്പുരാട്ടി കലാകൗമുദിയില്‍ (ലക്കം 1970, 2012 ജൂണ്‍) ലേഖനമെഴുതിയാല്‍ അത് സാരോപദേശവും ലെഗിന്‍സ് ധരിച്ചിട്ടുണ്ടെന്നറിയാന്‍ ചില മുസ്‌ലിം പെണ്‍കുട്ടികള്‍ പര്‍ദ്ദ ഇത്തിരി ഉയര്‍ത്തിപ്പിടിക്കുന്നുവെന്ന് മതപ്രഭാഷകന്‍ പറഞ്ഞാല്‍ അത് സ്ത്രീത്വത്തെ അപമാനിക്കലുമാണെങ്കില്‍ അതിന്റെ പേരാണ് കുടില വര്‍ഗീയത.
സ്ത്രീകളുടെ ശരീരഭാഗങ്ങളെ പുറത്തേക്ക് തള്ളി നില്‍ക്കുന്ന ഇറച്ചിപ്പൊതികളായി സിനിമാനടന്‍മാര്‍ പൊതുവേദിയിലും ചാനല്‍ അഭിമുഖങ്ങളിലും അപഹസിക്കുമ്പോള്‍ അതിലെ നര്‍മ്മമാസ്വദിച്ച് കുലുങ്ങിച്ചിരിച്ച വിപ്ലവ വനിതകളാണ്, ‘കുട്ടികളേ; ആ തലയിലെ തട്ടമൊന്ന് മാറത്തേക്ക് താഴ്ത്തിയിട്ടുകൂടേ’ എന്ന വിശ്വാസപരമായ ചോദ്യമുന്നയിച്ച അധ്യാപകനെതിരെ അപമാനത്തിന്റെ വാളെടുക്കുന്നത്.
എഴുപത് ശതമാനത്തിലധികം മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഫാറൂഖ് കോളജ് കാമ്പസില്‍ തട്ടമിടാതിരിക്കാനുള്ള സ്വാതന്ത്ര്യം ആസ്വദിക്കുന്ന നൂറുകണക്കിന് പേരില്‍ ഒരാളോടെങ്കിലും മതപരമായ ബാധ്യതയെന്ന നിലക്കുപോലും അതു പറഞ്ഞിട്ടുണ്ടാവില്ല ഒരധ്യാപകനും. പക്ഷേ, ഇടുക്കിയിലെ തേയിലത്തൊഴിലാളികളായ പട്ടിണിപ്പാവം വനിതകള്‍ അവകാശത്തിനു സമരം ചെയ്തപ്പോള്‍ അവര്‍ക്കു തേയിലക്കാട്ടിനുള്ളില്‍ മറ്റേ പണിയാണെന്നു പറഞ്ഞ മാര്‍ക്‌സിസ്റ്റ് മന്ത്രിക്കെതിരെ ഇപ്പറഞ്ഞ ഒരു സ്ത്രീത്വ സംരക്ഷകരും കൊടിയെടുത്തിട്ടില്ല.
മുസ്‌ലിം പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യണമെന്ന് ബി.ജെ.പി നേതാവ് രാധാകൃഷ്ണന്‍പിള്ള പരസ്യാഹ്വാനം ചെയ്തിട്ടും ചെങ്കൊടിക്കാര്‍ മിണ്ടിയിട്ടില്ല. മാധ്യമ പ്രവര്‍ത്തകയായ കെ.കെ ഷാഹിന പരാതി നല്‍കിയിട്ടു പോലും മാര്‍ക്‌സിസ്റ്റ് ഭരണത്തിലെ പൊലീസ് കേസെടുത്തില്ല. ഡോ. ഹാദിയയെ കാണാന്‍ ചെന്ന പെണ്‍കുട്ടികളില്‍ തട്ടമിട്ടവളെ മാത്രം വളഞ്ഞിട്ടു തല്ലിയപ്പോഴും മതം മാറി മുസ്‌ലിമായ ഹാദിയക്കു കൊടിയ പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നപ്പോഴും ഈ സ്ത്രീവാദികളാരും പ്രതിഷേധത്തിന്റെ ഒരു പോസ്റ്റര്‍ പോലും പതിച്ചിട്ടില്ല.
കണ്ണൂരിലെ പാര്‍ട്ടി ഗ്രാമമായ ധര്‍മശാലയിലെ ദേശാന്തര കീര്‍ത്തിയുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി(നിഫ്റ്റ്)യിലെ അഞ്ഞൂറോളം വിദ്യാര്‍ത്ഥിനികള്‍ ലൈംഗികാതിക്രമങ്ങളില്‍ പ്രതിഷേധിച്ച് തുടര്‍ സമരത്തില്‍ തെരുവിലാണ്. അപമാന ഭാരത്താല്‍ പെണ്‍കുട്ടികളുടെ ആത്മഹത്യാശ്രമങ്ങള്‍ പോലും നടന്നു. ഒരു വിപ്ലവ വനിതയും മാര്‍ക്‌സിസ്റ്റ് നേതാവും അവര്‍ക്ക് അഭയം നല്‍കണമെന്ന് പറയാന്‍ പോലും രംഗത്തില്ല. പ്രതികളെ ചൂണ്ടിക്കാണിച്ചിട്ടും കേസ് പോലുമില്ല. പക്ഷേ, നന്മ ഉപദേശിച്ചതിന്റെ പേരില്‍ അതിലെ നര്‍മപ്രയോഗങ്ങളെ ദുര്‍വ്യാഖ്യാനിച്ച് ഒരു സാധാരണ കുടുംബത്തിന്റെ അത്താണിയായ അധ്യാപകനെ ജയിലിലടപ്പിക്കാന്‍ വട്ടം കൂട്ടുന്നതില്‍ സ്ത്രീത്വ സംരക്ഷകര്‍ വിജയിച്ചിരിക്കുന്നു. അധ്യാപകന്റെ മതം പാര്‍ട്ടി ഗ്രാമത്തിലെ പെണ്‍കുട്ടികളെ അക്രമിക്കുന്നവരുടെയോ ബലാത്സംഗാഹ്വാനം ചെയ്ത രാധാകൃഷ്ണന്റെയോ അല്ലെന്നതു തന്നെ ധൈര്യം. അതാണ് പിണറായി ഭരണത്തിലെ പൊലീസിന്റെ ധൈര്യവും. കേരള പൊലീസില്‍ ആര്‍.എസ്.എസിന്റെ ശാഖ സജീവമാണെന്ന് തുറന്നുപറയുന്നത് ഡി.ജി.പിയാണ്. സംഘ്പരിവാറുകാരായ മുപ്പത് പൊലീസ് ഉദ്യോഗസ്ഥര്‍ കന്യാകുമാരിയില്‍ യോഗം ചേര്‍ന്നത് സമ്മതിക്കേണ്ടി വന്ന സി.പി.എം ഭരണത്തിലെ ആഭ്യന്തര വകുപ്പില്‍ നിന്ന് എല്ലാ സമുദായവും നീതി പ്രതീക്ഷിക്കേണ്ടതില്ല എന്ന താക്കീതാണ് ഓരോ ദിനവും. എം. എം അക്ബറിനും ശംസുദ്ദീന്‍ പാലത്തിനും ഹാദിയക്കും കൊടുത്ത നീതിയും മോഹന്‍ഭാഗവതിനും ശശികലക്കും രാധാകൃഷ്ണന്‍ പിള്ളക്കും വിളമ്പിയ സദ്യയും അതിന്റെ പ്രാഥമിക ലക്ഷണങ്ങള്‍ മാത്രം. കേരളത്തില്‍ മതപ്രഭാഷണം നടത്താന്‍, സ്വന്തം വിശ്വാസ പ്രമാണങ്ങളുടെ മഹത്വം പറയാന്‍ ഇനി എത്രത്തോളം കഴിയുമെന്ന ആശങ്കയുടെ പുകയുയരുന്നുണ്ട് ചുറ്റും. ഇനി മേല്‍ മതം പറയുന്നവര്‍ സൂക്ഷിക്കുക എന്നൊരു മുന്നറിയിപ്പ്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ എം.ബി.ബി.എസ് ക്ലാസുകളില്‍ മഫ്ത ധരിച്ച പെണ്‍കുട്ടികള്‍ നിരനിരയായി ഇരിക്കുന്നത് കണ്ടപ്പോള്‍ ഇതെന്താ അറബിക് കോളജോ എന്ന് പരിഹസിച്ച ഒരു ഗസ്റ്റ് അധ്യാപകന്റെ അസഹിഷ്ണുത തിളച്ചു തൂവിയത് കണ്ടു ഏതാനും വര്‍ഷം മുമ്പ്. ഈ അസഹിഷ്ണുതയുടെ വിപ്ലവ രൂപങ്ങളാണ് ഫാറൂഖ് കോളജിന്റെ മുറ്റത്തേക്കും പടരുന്നത്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഇല്‍മ് പഠിപ്പിച്ചാല്‍ (വിജ്ഞാനം പകര്‍ന്നാല്‍) കിട്ടുന്ന പരലോക ഗുണത്തിനുവേണ്ടി വഖഫ് ചെയ്യപ്പെട്ട കുടുംബ സ്വത്തുക്കളാല്‍ പണിതുയര്‍ത്തിയ ഈ കോളജില്‍ മതവും വിശ്വാസവും നോക്കാതെയാണ് അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം നല്‍കിയത്. പര്‍ദ്ദക്കെതിരെയും ശരീഅത്തിനെതിരെയും വിപ്ലവം നയിച്ച അധ്യാപകവിദ്യാര്‍ത്ഥി നേതാക്കള്‍ എത്ര പേര്‍ ആദരവോടെ കടന്നുപോയി ഈ കലാലയത്തില്‍.
മുസ്‌ലിം കുടുംബത്തില്‍ ജനിച്ച യുക്തിവാദികളായ അധ്യാപകര്‍ ദൈവത്തെയും പ്രവാചകന്മാരെയും നിഷേധിച്ച് കലഹിച്ചിട്ടും അവര്‍ക്കു നേരെ ഒരു കറുത്ത ചിരി പോലുമുണ്ടായിട്ടില്ല ഇവിടെ. വഖഫ് സ്വത്തുക്കളുടെ നനവുള്ള ഈ സ്ഥാപനത്തില്‍ മാര്‍ക്‌സിസ്റ്റ് യൂനിയനായിരുന്നു ആദ്യം വന്ന അധ്യാപക സംഘടന. ഒരു രൂപ പോലും സംഭാവന നല്‍കാതെ സര്‍വീസില്‍ കയറിയവരോട് 198788ലെ റൂബി ജൂബിലിയുടെ സ്മാരകമായി ഒരു ബ്ലോക്ക് നിര്‍മിക്കാന്‍ ആയിരം രൂപ വീതം നല്‍കണമെന്ന് മാനേജ്‌മെന്റ് നിര്‍ദേശിച്ചപ്പോള്‍ ആദ്യം എതിര്‍പ്പുമായി വന്നത് സി.പി.എം അധ്യാപക സംഘടനയാണ്. എന്നിട്ടും ഒരു മുറുമുറുപ്പും കാണിക്കാത്തവരാണ് ഫാറൂഖ് കോളജിന്റെ സാരഥികള്‍. ഒരു വിവേചനവുമില്ലാതെ ഉദാര നയം കാണിച്ചിട്ടും കോളജിന്റെ പുരോഗതിയില്‍ ഒരിടത്തു പോലും ഇടത് സംഘടനകളുണ്ടായിട്ടില്ല. നാക് അക്രഡിറ്റേഷനും സ്വയം ഭരണ പദവിയുമെല്ലാം കൈവരുമ്പോഴും അതിനെതിരെ സമര കോലാഹലങ്ങളുയര്‍ത്തി ഇല്ലാതാക്കാന്‍ നോക്കിയവര്‍ അപകീര്‍ത്തിയുടെ ചെറുസാധ്യതകള്‍ പോലും തേടി കഠിനാധ്വാനം ചെയ്യുന്നു. ഫാറൂഖ് കോളജിന് മണിച്ചിത്രതാഴിട്ടാല്‍ മാത്രം മന:സമാധാനമാകുന്നവരാണ് ഇല്ലാക്കഥകളുടെ വെടിമരുന്നു നിറച്ചു നടക്കുന്നത്. ചെങ്കൊടിയുമായി വന്ന് കോളജ് പ്രിന്‍സിപ്പലുടെ കാര്‍ അടിച്ചുതകര്‍ക്കുന്നത് കണ്‍മുന്നില്‍ കണ്ടാലും കുട്ടികളല്ലേ എന്ന് കരുതി പരാതി പോലും കൊടുക്കാത്ത; കോളജ് സ്ഥാപകന്റെ പേരില്‍ സ്മാരക പ്രഭാഷണം വെച്ചാല്‍ അതില്‍ രാഷ്ട്രീയം കാണുമോ എന്ന് ഭയന്ന് മടിച്ചുനില്‍ക്കുന്ന മാനേജ്‌മെന്റ്. എന്നിട്ടും തിരിച്ചറിയുന്നില്ല ഇടതുപക്ഷം മലബാറിന്റെ പ്രകാശമായ ഫാറൂഖ് കോളജിന്റെ മനസ്സ്.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.