Connect with us

Sports

ഇംഗ്ലീഷ് സിക്‌സറില്‍ ചതഞ്ഞ് പാനമ

Published

on

 

നൊവൊഗാര്‍ഡ്: ലോകകപ്പ് ഗ്രൂപ്പ് ജി മത്സരത്തില്‍ നിഷ്‌നി സ്‌റ്റേഡിയത്തില്‍ ഇംഗ്ലണ്ട് സംഹാര താണ്ഡവമാടിയപ്പോള്‍ കന്നിക്കാരായ പാനമ എട്ടു നിലയില്‍ പൊട്ടി. ഒന്നിനെതിരെ ആറു ഗോളുകള്‍ക്കായിരുന്നു ഇംഗ്ലണ്ട് പാനമയെ ചതച്ചത്. നിരവധി ഇംഗ്ലീഷ് റെക്കോര്‍ഡുകള്‍ കണ്ട മത്സരത്തില്‍ ഒന്നാം പകുതിയില്‍ തന്നെ ഇംഗ്ലണ്ട് എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് മുന്നിലെത്തിയിരുന്നു.
ഹാട്രിക് നേടിയ ഹാരി കെയ്‌നും, ഡബിളടിച്ച സ്‌റ്റോണ്‍സുമാണ് ഇംഗ്ലണ്ടിന്റെ കുതിപ്പിന്റെ കരുത്ത് പകര്‍ന്നത്. ഇതാദ്യമായാണ് ഇംഗ്ലണ്ട് ഒരു ലോകകപ്പില്‍ ആറു ഗോളടിക്കുന്നത്. രണ്ടാം ജയത്തോടെ ഇംഗ്ലണ്ട് പ്രീക്വാര്‍ട്ടര്‍ ബെര്‍ത്തു നേടിയപ്പോള്‍. തുടര്‍ തോല്‍വികള്‍ ഏറ്റുവാങ്ങിയ പാനമ മടക്ക ടിക്കറ്റും സ്വന്തമാക്കി. ഇംഗ്ലണ്ടിനൊപ്പം ഗ്രൂപ്പ് ജിയില്‍ ബെല്‍ജിയവും പ്രീ ക്വാര്‍ട്ടറിന് ടിക്കറ്റെടുത്തു. പാനമക്കൊപ്പം ടുണീഷ്യയും ലോകകപ്പില്‍ നിന്ന് പുറത്തായി. എഴുപത്തിയെട്ടാം മിനിറ്റില്‍ ഫെലിപ്പ് ബലോയുടെ വകയായിരുന്നു പാനമയുടെ ആശ്വാസഗോള്‍.
ടീമിലെ ഏറ്റവും പ്രായം കൂടിയ താരമായ ബലോയ് നേടിയത് ലോകകപ്പിന്റെ ചരിത്രത്തിലെ പാനമയുടെ ആദ്യത്തെ ഗോളാണ്. ലോകകപ്പില്‍ ഗോളടിക്കുന്ന ഏറ്റവും പ്രായം കൂടിയ നാലാമത്തെ താരമാണ് 37കാരനായ ബലോയ്. 22, 46, 62 മിനിറ്റുകളിലായിരുന്നു കെയ്‌നിന്റെ ഗോളുകള്‍. ആദ്യത്തെ രണ്ടെണ്ണം പെനാല്‍റ്റിയില്‍ നിന്നും മൂന്നാമത്തേത് ഭാഗ്യത്തിന്റെ അകമ്പടി കൊണ്ട് സ്വന്തം പേരില്‍ കുറിക്കപ്പെട്ട ഒന്നും. ലോഫ്റ്റസ് ചീക്കിന്റെ ഒരു വെടിയുണ്ട കെയ്‌നിന്റെ കാലില്‍ തട്ടി നെറ്റിലെത്തുകയായിരുന്നു.
ഇതോടെ ഈ ലോകകപ്പിലെ മൊത്തം ഗോള്‍ സമ്പാദ്യം അഞ്ചാക്കിയ കെയ്ന്‍ ഗോള്‍വേട്ടയില്‍ മുന്നിലെത്തി. നാലു ഗോള്‍ വീതം നേടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും, റൊമേലു ലുക്കാക്കുവുമാണ് രണ്ടാം സ്ഥാനത്ത്. എട്ട്, നാല്‍പത് മിനിറ്റുകളിലായിരുന്നു ജോണ്‍ സ്‌റ്റോണ്‍സിന്റെ ഗോളുകള്‍. മുപ്പത്തിയാറാം മിനിറ്റില്‍ ജെസ്സെ ലിംഗാര്‍ഡും ഇംഗ്ലണ്ടിനുവേണ്ടി വല കുലുക്കി.
ഒരു കോര്‍ണറില്‍ നിന്നായിരുന്നു സ്‌റ്റോണ്‍സിന്റെ ഗോള്‍. പ്രതിരോധഭടന്മാരുടെ മാര്‍ക്കിങ്ങില്‍ നിന്ന് മാറി ഒറ്റപ്പെട്ടുനിന്ന് തൊടുത്ത ഹെഡ്ഡറിന് മുന്നില്‍ പാനമ ഗോളി നിസ്സഹായനായിരുന്നു. ഇംഗ്ലണ്ടിനുവേണ്ടിയുളള സ്‌റ്റോണ്‍സിന്റെ ആദ്യ അന്താരാഷ്ട്ര ഗോളാണിത്. പെനാല്‍റ്റിയിലൂടെയാണ് കെയ്ന്‍ ഇംഗ്ലണ്ടിന്റെ ലീഡുയര്‍ത്തിയത്. എസ്‌കോബാര്‍ ബോക്‌സില്‍ ലിങ്ഗാര്‍ഡിനെ ഫൗള്‍ ചെയ്തതിന് കിട്ടിയ പെനാല്‍റ്റിയാണ് അനായാസം വലയിലാക്കി കെയ്ന്‍ ലീഡ് രണ്ടാക്കിയത്. ടുണീഷ്യയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ കെയ്ന്‍ രണ്ട് ഗോള്‍ നേടിയിരുന്നു. നാലു മിനിറ്റിനുള്ളിലായിരുന്നു പിന്നീടുള്ള രണ്ട് ഗോളുകള്‍. ബോക്‌സിന്റെ പുറത്ത് നിന്ന് പിടിച്ചെടുത്ത പന്തുമായി വേഗത കൂട്ടി ഡിഫന്‍ഡറെ കബളിപ്പിച്ച് ലിങ്ഗാര്‍ഡ് തൊടുത്ത ഷോട്ടിന് മുന്നില്‍ പാനമ ഗോളി തീര്‍ത്തും നിസ്സഹായനായിരുന്നു.
ഒരു ഫ്രീകിക്കില്‍ നിന്ന് വീണുകിട്ടിയ പന്താണ് സ്‌റ്റോണ്‍സ് ഹെഡ്ഡറിലൂടെ വലയിലാക്കിയത്. ട്രിപ്പിയര്‍ എടുത്ത ഫ്രീകിക്കിനു ശേഷം ഹെന്‍ഡേഴ്‌സണ്‍ ബോക്‌സിലേയ്ക്ക് തന്ത്രപൂര്‍വം ചെത്തിയിട്ടുകൊടുത്ത പന്ത് ആദ്യം ഹെഡ്ഡ് ചെയ്തത് കെയ്ന്‍. പന്ത് കിട്ടിയ സ്‌റ്റെര്‍ലിങ് വലയിലേയ്ക്ക് കുത്തി. എന്നാല്‍, ഗോളി അത് തടുത്തിട്ടു. പക്ഷേ, തൊട്ടടുത്ത് നിന്ന സ്‌റ്റോണ്‍സിന് ഒന്ന് കുത്തിയിടുകയേ വേണ്ടിയിരുന്നുള്ളൂ സ്‌കോര്‍ 4-0. ഒരു കോര്‍ണറിനിടെ ഗോഡോയ് കെയ്‌നിനെ പിടിച്ചുവച്ചതിനാണ് ഇംഗ്ലണ്ടിന് രണ്ടാം പെനാല്‍റ്റി കിട്ടിയത്. കിക്കെടുക്കാനെത്തിയത് ഇത്തവണയും കെയ്ന്‍ തന്നെ.
ആദ്യ ഗോളിന് സമാനമായ ഫിനിഷിങ. വലയില്‍ നിന്നും പന്ത് പെറുക്കാന്‍ മാത്രമായിരുന്നു ഇത്തവണയും നിസ്സഹായനായ പാനമ ഗോളിയുടെ വിധി. 5-0. 62-ാം മിനിറ്റില്‍ ലോഫ്റ്റസ് ചീക്കിന്റെ ഷോട്ട് കെയ്‌നിന്റെ കാലില്‍ തട്ടി വലയിലേക്ക്. കെയ്‌നിന് ഹാട്രിക്്. ഇംഗ്ലണ്ടിന്റെ ഗോള്‍ സമ്പാദ്യം അരഡസന്‍. 6-0ന് പിന്നില്‍ നിന്നതോടെ അല്‍പം ഉണര്‍ന്ന് കളിച്ച പാനമ 78-ാം മിനിറ്റില്‍ ചരിത്രം കുറിച്ചു കൊണ്ട് ഫെലിപ്പ് ബലോയിയിലൂടെ ഇംഗ്ലീഷ് വല ചലിപ്പിച്ചു. സ്‌കോര്‍ 6-1.

News

ലണ്ടനിലെത്തി മഞ്ഞപ്പട

26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി.

Published

on

കൊച്ചി: 26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി. ഗോവയില്‍ നടന്ന റിലയന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്‌മെന്റ് ലീഗില്‍ റണ്ണേഴ്‌സ് അപ്പായാണ് ബ്ലാസ്‌റ്റേഴ്‌സ് നെക്സ്റ്റ് ജെന്‍ കപ്പിന് യോഗ്യത നേടിയത്. പ്രമുഖ പ്രീമിയര്‍ ലീഗ് ക്ലബ്ബുകളുടെ യൂത്ത് ടീമുകളെയാണ് ബ്ലാസ്‌റ്റേഴ്‌സ് നേരിടുന്നത്. ബെംഗളൂരു എഫ്‌സി, റിലയന്‍സ് ഫൗണ്ടേഷന്‍ യങ് ചാമ്പ്‌സ് എന്നീ ടീമുകളും ഇന്ത്യയില്‍ നിന്ന് മത്സരത്തിനുണ്ട്.

നിലവിലെ ചാമ്പ്യന്‍മാരായ ചെല്‍സി എഫ്‌സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, സതാംപ്ടണ്‍ എഫ്‌സി എന്നിവയാണ് ഇംഗ്ലീഷ് ടീമുകള്‍. അണ്ടര്‍ 21 താരങ്ങളാണ് ബ്ലാസ്‌റ്റേഴ്‌സിനായി ബൂട്ടണിയുന്നത്. രണ്ട് അണ്ടര്‍ 23 താരങ്ങളും ടീമിലുണ്ട്. പ്രീമിയര്‍ ലീഗും ഇന്ത്യന്‍ സൂപ്പര്‍ലീഗും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് നെക്സ്റ്റ് ജെന്‍ കപ്പ് സംഘടിപ്പിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് ടീം: സച്ചിന്‍ സുരേഷ്, മുഹമ്മദ് മുര്‍ഷിദ്, മുഹീത് ഷബീര്‍ ഖാന്‍, മുഹമ്മദ് ബാസിത്, ഹോര്‍മിപാം റൂയിവാ, ബിജോയ് വി, തേജസ് കൃഷ്ണ, മര്‍വാന്‍ ഹുസൈന്‍, ഷെറിന്‍ സലാറി, അരിത്ര ദാസ്, മുഹമ്മദ് ജാസിം, ജീക്‌സണ്‍ സിങ്, ആയുഷ് അധികാരി, ഗിവ്‌സണ്‍ സിങ്, മുഹമ്മദ് അസര്‍, മുഹമ്മദ് അജ്‌സല്‍, മുഹമ്മദ് അയ്‌മെന്‍, നിഹാല്‍ സുധീഷ്. തോമക് ഷ്വാസാണ് മുഖ്യ പരിശീലകന്‍. ടി.ജി പുരുഷോത്തമന്‍ സഹപരിശീലകന്‍.

Continue Reading

News

ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം; ജയിച്ചാല്‍ പരമ്പര

ആദ്യ ഏകദിനത്തില്‍ കേവലം നാല് റണ്‍സിന് ഭാഗ്യത്തിന് രക്ഷപ്പെട്ട ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം.

Published

on

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ആദ്യ ഏകദിനത്തില്‍ കേവലം നാല് റണ്‍സിന് ഭാഗ്യത്തിന് രക്ഷപ്പെട്ട ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം. രാത്രി ഏഴിന് ആരംഭിക്കുന്ന മല്‍സരത്തില്‍ ജയിച്ചാല്‍ ശിഖര്‍ ധവാന്റെ സംഘത്തിന് പരമ്പര സ്വന്തമാക്കാം. പക്ഷേ ആദ്യ മല്‍സരത്തില്‍ തന്നെ വിന്‍ഡീസ് ഇന്ത്യയെ ഞെട്ടിച്ച സാഹചര്യത്തില്‍ ധവാന്റെ സംഘത്തിന് മുന്‍ കരുതല്‍ നന്നായി വേണ്ടി വരും. ആദ്യ മല്‍സരത്തില്‍ വന്‍ സ്‌ക്കോര്‍ ഉയര്‍ത്തിയിരുന്നു ഇന്ത്യ. നായകന്‍ ധവാന്‍ സ്വന്തമാക്കിയ 97 റണ്‍സ്, സഹ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, മൂന്നാമനായ ശ്രേയാംസ് അയ്യര്‍ എന്നിവരുടെ അര്‍ധ ശതകങ്ങള്‍ എന്നിവയെല്ലാം സഹായമായപ്പോള്‍ ഏഴ് വിക്കറ്റിന് 308 റണ്‍സ്.

പക്ഷേ മറുപടിയില്‍ വിന്‍ഡീസ് 305 ലെത്തി. ഓപ്പണര്‍ ഷായ് ഹോപ്പിനെ (7) മുഹമ്മദ് സിറാജ് പെട്ടെന്ന് പുറത്താക്കിയെങ്കിലും കൈല്‍ മേയേഴ്‌സ്, ഷംറോ ബ്രുക്‌സ് എന്നിവര്‍ തകര്‍ത്തടിച്ചു. അപാര ഫോമിലായിരുന്നു മേയേഴ്‌സ്. 10 ബൗണ്ടറികളും ഒരു സിക്‌സറും ഉള്‍പ്പെടെ ഗംഭീര ഇന്നിംഗ്‌സ്. ബ്രൂക്‌സാവട്ടെ കൂറ്റനടികള്‍ക്ക് നിന്നില്ല. പക്ഷേ ന്നായി പിന്തുണച്ചു. ഈ സഖ്യത്തെ ഷാര്‍ദുല്‍ ഠാക്കൂര്‍ പുറത്താക്കുമ്പോഴേക്കും നല്ല അടിത്തറ കിട്ടിയിരുന്നു ആതിഥേയര്‍ക്ക്. ബ്രൂക്‌സ് പുറത്തായ ശേഷമെത്തിയ ബ്രാന്‍ഡണ്‍ കിംഗും പൊരുതി നിന്നതോടെ ഇന്ത്യ വിറക്കാന്‍ തുടങ്ങി. ബൗളര്‍മാര്‍ തെറ്റുകള്‍ ആവര്‍ത്തിച്ചു. പന്തുകള്‍ അതിര്‍ത്തിയിലേക്ക് പായാന്‍ തുടങ്ങി. മേയേഴ്‌സിനെ സഞ്ജു സാംസണിന്റെ കരങ്ങളിലെത്തിച്ച് ഷാര്‍ദുല്‍ തന്നെയാണ് മല്‍സരത്തിലേക്ക് ടീമിനെ തിരികെ കൊണ്ടുവന്നത്. 189 റണ്‍സിലായിരുന്നു മേയേഴ്‌സിന്റെ മടക്കം. ഫോമിലുള്ള നായകന്‍ നിക്കോളാസ് പുരാനെ സിറാജ് രണ്ടാം വരവില്‍ മടക്കിയതോടെ ആവേശമായി. യൂസവേന്ദ്ര ചാഹല്‍ റോവ്മാന്‍ പവലിനെ (6) വേഗം മടക്കി. പക്ഷേ അപ്പോഴും വാലറ്റത്തില്‍ അഖില്‍ ഹുസൈന്‍ (32 നോട്ടൗട്ട്), റോമാരിയോ ഷെപ്പേര്‍ഡ് എന്നിവര്‍ അവസാനം വരെ പൊരുതി.

Continue Reading

News

കളി കാര്യവട്ടത്ത്; മല്‍സരം സെപ്തംബര്‍ 28ന്

ഓസ്‌ട്രേലിയയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തേക്ക്.

Published

on

മുംബൈ: ഓസ്‌ട്രേലിയയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തേക്ക്. ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 പരമ്പരയിലെ ഒരു മല്‍സരം തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലായിരിക്കും.

സെപ്തംബര്‍ 28 നാണ് അങ്കം. ലോകകപ്പിന് മുമ്പ് ഓസ്‌ട്രേലിയന്‍ ടി-20 സംഘം ഇന്ത്യയിലെത്തുന്നുണ്ട്. മൊഹാലി (സെപ്തംബര്‍ 20,) നാഗ്പ്പൂര്‍ (സെപ്തംബര്‍ 23), ഹൈദരാബാദ് (സെപ്തംബര്‍ 25) എന്നിവിടങ്ങളലായിരിക്കും ഈ മല്‍സരങ്ങള്‍. ഇതിന് ശേഷമായിരിക്കും ദക്ഷിണാഫ്രിക്ക വരുന്നത്. ആദ്യ മല്‍സരം തിരുവനന്തപുരത്തും രണ്ടാംമല്‍സരം ഗോഹട്ടിയിലും (ഒക്ടോബര്‍ 01), മൂന്നാം മല്‍സരം ഇന്‍ഡോറിലുമായിരിക്കും (ഒക്ടോബര്‍ 3). ഈ പരമ്പരക്ക് ശേഷം മൂന്ന് മല്‍സര ഏകദിന പരമ്പരയിലും ദക്ഷിണാഫ്രിക്ക കളിക്കും. റാഞ്ചി (ഒക്ടോബര്‍ 6), ലക്‌നൗ (ഒക്ടോബര്‍ 9), ഡല്‍ഹി (ഒക്ടോബര്‍ 3) എന്നിവിടങ്ങളിലാണ് ഈ മല്‍സരം. കോവിഡ് കാലത്ത് കളിക്കാന്‍ കഴിയാതിരുന്ന പരമ്പരയാണ് ക്രിക്കറ്റ് ബോര്‍ഡ് ഇപ്പോള്‍ റീ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

2019 ലാണ് അവസാനമായി തിരുവനന്തപുരത്ത് ഒരു രാജ്യാന്തര മല്‍സരം നടന്നത്. ഡിസംബര്‍ എട്ടിന് നടന്ന ആ മല്‍സരത്തില്‍ വിരാത് കോലിയുടെ ഇന്ത്യയെ വിന്‍ഡീസ് തറപറ്റിച്ചിരുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.