Connect with us

columns

ഭിന്നശേഷിക്കാര്‍ക്ക് രാഷ്ട്രീയ ഭൂമികയിലേക്കുള്ള വഴിദൂരം

Published

on

അന്‍വര്‍ കണ്ണീരി അമ്മിനിക്കാട്

പറയാതിരിക്കാന്‍ കഴിയാത്തതുകൊണ്ടും അവഗണനയുടെ മൂര്‍ധന്യതയില്‍ എത്തിച്ചേര്‍ന്നതുകൊണ്ടുമാണ് ഭിന്നശേഷിക്കാര്‍ എന്ന വിഭാഗം രാഷ്ട്രീയ ഭൂമികയിലേക്കുള്ള വഴിദൂരം അളക്കുന്നത്. സമൂഹത്തിന്റെ സഹതാപത്തേക്കാള്‍ അഭിമാനകാരമായ നിലനില്‍പ്പാണ് ഓരോ ഭിന്നശേഷിക്കാരനും ആഗ്രഹിക്കുന്നത്. അതിനാല്‍ അഭിമാനകരമായ ഒരു പോരാട്ടത്തിന് രാഷ്ട്രീയ ഭൂമികയില്‍ കൃത്യമായ ഇടപെടലുകള്‍ അത്യാവശ്യമായിരിക്കുന്നു. രാഷ്ട്രീയ നേതൃത്വങ്ങള്‍ നിരന്തരം വാങ്ങിക്കൂട്ടുന്ന നിവേദനങ്ങള്‍ ഓരോ ഫോട്ടോയിലും മറ്റും അവസാനിക്കുന്ന സ്ഥിതിവിശേഷം ഏറിയിരിക്കുന്നു. അവസാനിപ്പിക്കേണ്ട അനാവശ്യ ട്രെന്‍ഡായി മാറിയ ഇത്തരം സമീപനങ്ങളും പ്രവണതകളും രാഷ്ട്രീയ പ്രവേശനത്തിലൂടെ ഒരു പരിധിക്കപ്പുറം പരിഹരിക്കാന്‍ സാധിക്കുന്നതാണ്.

ഭിന്നശേഷിക്കാരുടെ ആവശ്യങ്ങള്‍ സമര്‍പ്പിക്കുന്ന നിവേദനങ്ങള്‍ അര്‍ഹിക്കുന്ന പരിഗണനയോടെ ഉള്‍ക്കൊള്ളാതെ നാല് ശതമാനം സംവരണത്തില്‍ എല്ലാം നല്‍കി എന്ന പ്രതീതിയിലാണ് ഒരു വിഭാഗമുള്ളത്. ജോലി സംബന്ധമായ കാര്യങ്ങളില്‍ നാല് ശതമാനം സംവരണം നല്‍കി എന്ന് കൊട്ടിഘോഷിച്ചു അവാര്‍ഡുകള്‍ കരസ്ഥമാക്കുന്ന സര്‍ക്കാരുകള്‍ കൃത്യമായി കാര്യങ്ങള്‍ നിര്‍വഹിക്കുന്നില്ല എന്ന് തന്നെ പറയാം. ഇലക്ഷന്‍ അടുക്കുംതോറും ഭിന്നശേഷി പെന്‍ഷനുകള്‍ ആദ്യമുള്ള സംഖ്യ കുറച്ച് അടിക്കടി നൂറ് രൂപ കൂട്ടി 1400 ലോ 1500 ലോ എത്തിച്ചാല്‍ ഭിന്നശേഷിക്കാര്‍ക്ക് സര്‍വ പരിഗണനയും നല്‍കി എന്ന് സര്‍ക്കാരുകള്‍ ചിന്തിച്ചാല്‍ പൂര്‍ണ്ണമാവില്ല ഉത്തരവാദിത്വങ്ങള്‍. ചില കാട്ടിക്കൂട്ടലുകള്‍ക്കും പത്ര ദൃശ്യ വാര്‍ത്തകക്കുമപ്പുറം സാധാരണക്കാരനേക്കാള്‍ പ്രയാസമനുഭവിച്ചു ജീവിക്കുന്നവരാണ് ഇക്കൂട്ടര്‍ എന്ന് ഉള്‍ക്കൊള്ളുകതന്നെ വേണം. രാഷ്ട്രീയ ലാഭത്തിനുള്ള ഉപകരണ വസ്തുക്കളല്ല ഭിന്നശേഷിക്കാര്‍. വര്‍ഷങ്ങള്‍ തോറും എം.എല്‍.എ വേതനവും മറ്റും ലക്ഷക്കണക്കിന് കൂട്ടുമ്പോള്‍ ചില്ലറ കൂട്ടുന്ന ഈ പാവങ്ങളുടെ പേരിലുള്ള അവകാശവാദങ്ങളും പ്രചാരണങ്ങളും എന്തൊക്കെയായിരിക്കും. വിഭിന്ന കഴിവുകള്‍ ഉള്ളവര്‍ എന്ന ആലങ്കാരിക പ്രയോഗത്തേക്കാള്‍ അവകാശങ്ങളുടെ കൃത്യമായ നിര്‍വഹണം പ്രകടനപരതകള്‍ക്കപ്പുറം നടക്കുന്നില്ല എന്ന് തുറന്ന് പറയട്ടെ. ഇവിടെയാണ് രാഷ്ട്രീയഭൂമികയിലേക്കുള്ള ഭിന്നശേഷിക്കാരന്റെ സഞ്ചാരദൂരം കണക്കാക്കേണ്ടിവരുന്നത് എന്നുകൂടി ഓര്‍ക്കുക. ഭിന്നശേഷിക്കാരും രാഷ്ട്രീയ ഭൂമികയില്‍ തിളങ്ങി അധികാരങ്ങളില്‍ ഇടംപിടിച്ചു കൃത്യമായ നിര്‍വഹണം നടത്തേണ്ടതുണ്ട്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ ഇത്തരം ഭിന്നശേഷിക്കാരെ അവരുടെ കഴിവുകള്‍ തിരിച്ചറിഞ്ഞു മത്സരരംഗത്തേക്ക് കൊണ്ടുവരുന്നു എന്നത് മാതൃക തന്നെയാണ്.

ഒരു വ്യക്തി വീല്‍ചെയറില്‍ ഇരിക്കേണ്ട സാഹചര്യങ്ങള്‍ ഉണ്ടായെങ്കില്‍ അത്തരക്കാരെയെല്ലാം ഒരുമിച്ചുകൂട്ടി സംഘടന രൂപീകരിക്കേണ്ട ആവശ്യകത ഒരിക്കലും ഉണ്ടാവാന്‍ പാടില്ലാത്തതാണ്. പക്ഷേ, എന്തുകൊണ്ട് ഇങ്ങനെയുള്ള സംഘടനകള്‍ രൂപീകരിക്കപ്പെട്ടു?. സര്‍ക്കാരുകളിലേക്കും ബന്ധപ്പെട്ട അധികാരികളിലേക്കും ഭിന്നശേഷിക്കാര്‍ക്ക് സഞ്ചരിക്കാനും മറ്റുമൊക്കെയുള്ള കാര്യങ്ങള്‍ക്കു നിത്യ ആചാരംപോലെ നിവേദനങ്ങള്‍ കൊടുത്തു ചെയ്യിക്കേണ്ട കാര്യമാണോ ഇതെല്ലാം. ഇവയെല്ലാം സര്‍ക്കാരിന്റെ മുന്‍ഗണനയില്‍ ഉള്‍പ്പെടുത്തേണ്ട കാര്യമല്ലേ. സര്‍ക്കാര്‍ നിസ്സംഗത വരുത്തിയതുകൊണ്ടു മാത്രമാവാം ഇത്തരം സംഘടനകള്‍ രൂപീകരിച്ചു അവരുടെ അവകാശങ്ങളല്ല, ആവശ്യങ്ങള്‍ ചോദിക്കേണ്ടിവന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ എല്ലാ കലക്ട്രറേറ്റിലേക്കും പലതരം ആവശ്യങ്ങളുമായുള്ള നിവേദനം സമര്‍പ്പിക്കാനായി അവകാശ റാലി സംഘടിപ്പിരുന്നു. വീല്‍ചെയറുമായി നിരത്തിലിറക്കിയതില്‍ ഭരണാധികാരികള്‍ക്കും മുഖ്യമായ പങ്കില്ലേ?. അത്തരക്കാരുടെ അവകാശങ്ങളെ അവഗണിക്കുകയെന്നത് തന്നെ ലജ്ജാകരമാണ്. ഇനിയെങ്കിലും ഭരണാധികാരികളുടെ കണ്ണൊന്ന് തുറന്നിരുന്നെങ്കില്‍ അവര്‍ക്കും ഇവിടെ ആരെയും ആശ്രയിക്കാതെ ജീവിക്കാമായിരുന്നു. കേരള പശ്ചാത്തലത്തില്‍ വീല്‍ചെയര്‍ ആശ്രയിക്കുന്നവര്‍ക്ക് എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കാന്‍പോലും സാധിക്കില്ല. കാരണം അവിടെയൊന്നും വീല്‍ചെയര്‍ കയറാനുള്ള സൗകര്യം പോലുമില്ല. കേരളത്തിലെ എല്ലാ സ്ഥാപനങ്ങളിലും മറ്റും വീല്‍ചെയര്‍ റാമ്പ് നിര്‍ബന്ധമാക്കണമെന്നു ആവശ്യപ്പെട്ട് നിരവധി നിവേദനങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. പക്ഷേ, എല്ലാം വാഗ്ദാന പട്ടികയില്‍ മാത്രം ഒതുങ്ങിപ്പോകുന്നു എന്നതാണ് ഖേദകരം.

വൈകല്യമുള്ളവരുടെ രാഷ്ട്രീയ സാമ്പത്തിക സാമൂഹിക സാംസ്‌കാരികമായ എല്ലാ മേഖലകളിലും അവര്‍ ഒറ്റപ്പെടാതെ നാല് ചുമരുകള്‍ക്കുളില്‍നിന്ന് ലോകത്തിന്റെ വെളിച്ചത്തേക്ക് കൊണ്ടുവന്ന് എല്ലാവരെയുംപോലെ ഉയര്‍ന്ന നിലവാരത്തില്‍ ജീവിപ്പിക്കാനാണ് ഐക്യരാഷ്ട്രസഭ ഇങ്ങനെയൊരു ദിനമായി ആചരിക്കുന്നത്. പരിമിധികളെ ഉള്‍ക്കൊണ്ട് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന ഓരോരുത്തര്‍ക്കും ഒരുപാട് കഴിവുകളും മറ്റും ഉണ്ടാവാം. പക്ഷെ അവര്‍ക്ക് അവരുടെ മനസ്സ് എത്തുന്നിടത്തേക്ക് അതേ വേഗതയില്‍ ശരീരമെത്തിക്കാനാവില്ല. എങ്കിലും അവരുടെ പരിമിധികള്‍ക്കപ്പുറം അവര്‍ ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. അത്തരക്കാര്‍ക്ക് കൈത്താങ്ങിന്റെ സഹായം മാത്രം മതിയാവും ഉയര്‍ച്ചകളിലെത്താന്‍ എന്നതാണ് വാസ്തവം. അവര്‍ക്ക് പരിമിതമാക്കപ്പെട്ട അവകാശങ്ങളെ നേടിയെടുക്കാന്‍ സൗകര്യം ചെയ്ത് നല്‍കുകയെന്നത് ഭരിക്കുന്ന സര്‍ക്കാരുകളുടെ ബാധ്യതയാണ്. അത് ഒരിക്കലും വിസ്മരിക്കരുത്. ഇത് തിരിച്ചറിഞ്ഞു ആസൂത്രിതമായ പദ്ധതികള്‍ ചെയ്യാനാവണം.

ചെറുപ്പത്തില്‍ പോളിയോ ബാധിച്ചു തളര്‍ച്ചയിലോ അല്ലെങ്കില്‍ വാഹനാപകടങ്ങളിലും മറ്റു പലവിധത്തിലുള്ള വീഴ്ചകളിലും നട്ടെല്ലിനും മറ്റും ക്ഷതം സംഭവിച്ചു വീല്‍ചെയറിലും മറ്റു ചിലര്‍ ശരീരം മുഴുവന്‍ തളര്‍ന്നു കിടപ്പിലും തുടരുന്നുണ്ടാവാം. വ്യത്യസ്തമായ ചുറ്റുപാടുകളില്‍ വൈകല്യം അനുഭവിക്കുന്നവരാണ് പലരും. ലോകത്ത് 800 ദശലക്ഷം ആളുകള്‍ വൈകല്യം അനുഭവിക്കുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഓരോ ഗവണ്‍മെന്റും ഇവരുടെ കാര്യത്തില്‍ ശക്തമായ മുന്‍കരുതലുകള്‍ എടുത്താല്‍ മാത്രമേ ഇത്തരക്കാരുടെ ഉയര്‍ച്ച പ്രാപ്യമാവൂ. വൈകല്യം ബാധിച്ചവരോട് എല്ലാവര്‍ക്കും സഹതാപത്തിന്റെ നോട്ടവും പരിചരണവും മാത്രമേയുള്ളൂ. ആരും അത്തരമൊരു ‘അയ്യോ പാവം’ സമീപനം ഇഷ്ടപെടുന്നവരല്ല. വൈകല്യങ്ങളാല്‍ ശാരീരിക പരിമിധികളുള്ള എല്ലാവരും മനസ്സുകൊണ്ട് ശക്തരാണ്. ഉള്ളതുകൊണ്ട് തൃപ്തിയടയാന്‍ നിര്‍ബന്ധിതമായി ശീലിച്ചവരാണ് അവര്‍. ഇല്ലായ്മകളെ പരാതിപ്പെട്ടു മാത്രം ജീവിക്കാതെ ദൈവം നല്‍കിയ മറ്റ് അനുഗ്രഹങ്ങളില്‍ സ്തുതിച്ച് ജീവിക്കുന്നവരും കൂടിയാണ് ഭിന്നശേഷിയുള്ള എല്ലാവരുമെന്നതാണ് അത്ഭുതം. എനിക്കെന്തിനെല്ലാം കഴിവുണ്ട് എന്നും സമൂഹത്തില്‍ എത്രത്തോളം ഇടപെടാന്‍ കഴിയുമെന്നതൊക്കെ സ്വന്തം മനസ്സിനോട് ചോദ്യങ്ങള്‍ ചോദിച്ചു അതിനുള്ള യഥാര്‍ഥ ഉത്തരങ്ങള്‍ കണ്ടെത്തി വേണ്ടതുപോലെ ഉപയോഗിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണ് ഈ ലോക ഭിന്നശേഷി ദിനത്തില്‍ ഇങ്ങനെയൊരു ഓര്‍മ്മപ്പെടുത്തല്‍. ഇന്നിരിക്കുന്ന വീല്‍ചെയറില്‍ നിന്നെങ്ങനെ എണീക്കാന്‍ കഴിയുമെന്ന ശുഭാപ്തി വിശ്വാസം ഓരോരുത്തരും നേടിയെടുക്കല്‍ അത്യാവശ്യമാണ്. ‘കഴിയില്ല’ എന്ന് എത്രത്തോളം മനസില്‍ ആണയിട്ടു തിരിച്ചറിഞ്ഞവരും ഈ ശുഭാപ്തി വിശ്വാസം ആര്‍ജ്ജിച്ചെടുക്കാന്‍ ശ്രമിക്കുന്നവരാണ്.

ഒരാളെയും ആശ്രയിക്കാതെ ഈ ലോകത്ത് ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ ആര്‍ക്കും കഴിയില്ല എന്ന സത്യം എല്ലാവരും ഉള്‍ക്കൊള്ളുന്നുണ്ട്. പക്ഷേ അമിതാശ്രയമാണ് ഏറ്റവും വലിയ അടിമത്വം. ശാരീരിക പരിമിധികള്‍ നേരിടുന്ന ഓരോ വ്യക്തിയും തനിക്കു കഴിയാവുന്നത് എന്തെന്ന് തിരിച്ചറിഞ്ഞു അത് എത്ര ചെറുതാണെങ്കിലും ചെയ്തുതീര്‍ക്കാന്‍ ശ്രമിക്കും. കഴിയില്ല എന്ന ഉറച്ച മനസ്സില്‍ ഒന്നും തിളിര്‍ക്കില്ല. ശരീരത്തിന് വൈകല്യം നേരിട്ടാലും മനോധൈര്യമെന്ന വലിയ വെളിച്ചംകൊണ്ട് ഓരോ ജീവിതത്തിനും പുതിയ ലോകത്തേക്ക് പ്രവേശിക്കാന്‍ സാധിക്കും. അതിന് അവരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു അധികാരികള്‍ സഹായം ചെയ്തു നല്‍കണം. ഭിന്നശേഷിയുള്ളവരെ ഉള്‍പ്പെടുത്തി അവരുടെ എല്ലാ വിവരങ്ങളും ശേഖരിച്ചു വിദ്യാഭാസ യോഗ്യതക്കനുസരിച്ചു ഓരോ പ്രദേശാടിസ്ഥാനത്തില്‍ ഇത്തരക്കാര്‍ക്ക് ജോലി നല്‍കാന്‍ താല്‍പര്യമുള്ള സ്ഥാപനങ്ങളെ സംയോജിപ്പിച്ചു പോര്‍ട്ടല്‍ സൗകര്യം ഏര്‍പ്പെടുത്തന്നത് ഗുണകരമാകും. അതിലൂടെ ജോലിയില്‍ കയറാനായാല്‍ ഈ ജീവിതങ്ങള്‍ കൂടുതല്‍ കരുത്താവും എന്നതില്‍ സംശയമില്ല. എങ്കില്‍ മാത്രമേ ഇത്തരം പരിമിതിക്കാരുടെ സ്വപ്‌നങ്ങള്‍ക്ക് സാക്ഷാല്‍ക്കാരം ഉണ്ടാവുകയുള്ളു. പൊതുസമൂഹം ഇവരെ എങ്ങനെ സ്വീകരിക്കുമെന്നാണ് ആശങ്കയെങ്കില്‍ പ്രവൃത്തിയിലൂടെ തെളിയിക്കാന്‍ അവസരം നല്‍കി ശ്രമിക്കണം. ഭരണസിരാകേന്ദ്രങ്ങളില്‍ ഇത്തരം വ്യക്തിത്വങ്ങളുടെ സാന്നിധ്യം ഉണ്ടായെങ്കില്‍ മാത്രമേ ഇവിടെ മാറ്റങ്ങള്‍ സാധ്യമാവുകയുള്ളു. അല്ലാത്തപക്ഷം എല്ലാം നിവേദനങ്ങളില്‍ ഒതുങ്ങുന്ന പതിവ് തുടരും. ചിലപ്പോള്‍ പല ആക്ഷേപങ്ങളും പല കോണുകളില്‍നിന്നും കേട്ടേക്കാം. പക്ഷേ, എന്ത് നല്‍കുന്നുവോ അതിനപ്പുറം തിരിച്ചുനല്‍കാന്‍ പരിപൂര്‍ണ്ണരാണ് അവര്‍ എന്ന് തിരിച്ചറിയുക.
(ഇന്ന് ലോക ഭിന്നശേഷി ദിനം)

 

Continue Reading
Click to comment

Leave a Reply

Your email address will not be published.

columns

ദേശീയത ചര്‍ച്ചയാകുമ്പോള്‍-പി.എ ജലീല്‍ വയനാട്

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Published

on

പ്രത്യേക ഭൂവിഭാഗത്തില്‍ ജനങ്ങള്‍ സ്ഥിരമായി, പരമാധികാരമുള്ള ഭരണത്തിന്‍ കീഴില്‍ ജീവിച്ചാല്‍ അതൊരു രാജ്യമായി മാറുന്നു. എന്നാല്‍ ആ പ്രത്യേക ഭൂവിഭാഗത്തിലെ ജനങ്ങളുടെ ഏകതാ ബോധവും പരസ്പര സ്‌നേഹവും സുഖദുഃഖങ്ങളുടെ മത വര്‍ഗ നിരപേക്ഷ സ്വീകാര്യതയും ചരിത്ര ബോധവുമാണ് ആ രാജ്യത്തെ ദേശ രാഷ്ട്രമാക്കുന്നത്. പാശ്ചാത്യ യൂറോപ്യന്‍ രാജ്യങ്ങളെ ഏകോപിപ്പിച്ചതിനും ചരിത്രബോധം നല്‍കിയതിനും പിന്നില്‍ മതത്തിനോ മതാധിഷ്ഠിത ഭരണകൂടങ്ങള്‍ക്കോ ഉള്ള പങ്ക് നിഷേധിക്കാന്‍ കഴിയില്ല. അതുവഴിയാണവരുടെ ദേശീയത അടയാളപ്പെടുത്തുന്നതും. എന്നാല്‍ ഇന്ത്യന്‍ ദേശീയത രൂപപ്പെടുന്നതില്‍ മതത്തിനോ മതാധിഷ്ഠിത ശക്തികള്‍ക്കോ ഒരു പങ്കുമില്ലെന്നതാണ് വിസ്മയം. നൂറ്റാണ്ടുകള്‍ പിന്നിട്ട കോളനി വാഴ്ചയും അതേതുടര്‍ന്നുണ്ടായ ബ്രിട്ടീഷ് വിരുദ്ധതയുമാണ് ഇന്ത്യന്‍ ദേശീയതക്കാധാരം. ഇന്ത്യന്‍ ദേശീയത രൂപപ്പെടുത്തുന്നതില്‍ ജാതി മത ഭേദമെന്യ ഉള്ളില്‍ ഊറിക്കൂടി ഉറച്ച കോളനി വിരോധമുണ്ട്. ആ അര്‍ഥത്തിലാണ് നമ്മുടെ ചരിത്രത്തെ നോക്കി കാണേണ്ടത്. സ്വാതന്ത്ര്യ പ്രഖ്യാപനമുണ്ടാകുന്നതിനു മുന്‍പ്തന്നെ നമ്മുടെ ഭരണഘടന രൂപീകരണത്തെക്കുറിച്ച്ആലോചിച്ചിട്ടുണ്ട്.

മത, വര്‍ഗ വേര്‍തിരുവുകള്‍ക്കതീതമായ ഭരണഘടന ഉണ്ടാക്കാനുള്ള പരിശ്രമം രണ്ടു വര്‍ഷവും ഒന്‍പതു മാസവും 18 ദിവസവും നീണ്ടുനിന്നു. രാജ്യത്തിനു ഒരൗദ്യോഗിക മതമില്ലാത്ത രീതിയില്‍, മതേതരമായി ഭരണഘടന സങ്കല്‍പിക്കപ്പെട്ടു. എന്നാല്‍ ഭൂരിപക്ഷ ന്യൂനപക്ഷ വിശ്വാസികളെ ഉള്‍ക്കൊണ്ട് പോകാനും അവരവരുടെ സംസ്‌കാരങ്ങളോട് കൂറുപുലര്‍ത്തി സമഭാവനയോടെ മുന്നോട്ടുപോകാനും ആഹ്വാനം ചെയ്യുന്നതായി ഭരണഘടനയുടെ സൂക്ഷ്മ വായന വ്യക്തമാക്കുന്നു. ഭരണഘടനയുടെ മുഖവുര തന്നെ സത്താപരമായി എന്താണ് ആ പ്രമാണത്തിന്റെ അവതരണ താത്പര്യമെന്ന് വ്യക്തമാക്കുന്നതാണ്. ജനങ്ങളാല്‍ എഴുതപ്പെട്ട എന്ന തുടക്കം അതിന്റെ മാനവിക മുഖമാണ് തുറക്കപ്പെടുന്നത്.

ദൈവനാമത്തില്‍ എന്ന് തുടങ്ങണമെന്ന് ശഠിച്ച എച്ച്.വി കമ്മത്തിന്റെ വാദമോ, പരമേശ്വര നാമത്തില്‍ വേണമെന്ന് വാദിച്ച ഗോവിന്ദ മാളവ്യയുടെ താല്‍പര്യമോ അല്ല ഇന്ത്യയുടെ മത നിരപേക്ഷ ഭരണ ഘടനാനിര്‍മാണ സമിതി പരിഗണിച്ചത്. ഇന്ത്യ-പാക് വിഭജനത്തിന്റെ വേരുകള്‍ ചെന്നെത്തുന്ന പരിസരം ഹിന്ദു-മുസ്‌ലിം വിദ്വേഷത്തിന്റേതാണ്. താല്‍പര്യമില്ലാതെ നാട് കടത്തപ്പെട്ടവര്‍ ഇരു ഭാഗത്തുമുണ്ട്. മാനവിക ചിന്തകളെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ജയിച്ചടക്കിയതാണ് വിഭജനത്തിന്റെ കാതല്‍. ഇവിടെ നിരപരാധികളുടെ മനഃസാക്ഷി വായിക്കാന്‍ ഭരണഘടനാ നിര്‍മാണ സഭക്ക് കഴിഞ്ഞിട്ടുണ്ട്. പാകിസ്ഥാനിലേക്കു പോയവര്‍ തിരിച്ചുവന്നാല്‍ ഇന്ത്യന്‍ പൗരത്വം അവര്‍ക്കു നല്‍കിയേ തീരുവെന്ന് വാദിച്ച ബീഹാറുകാരന്‍ ബ്രിജേഷ് മിശ്രയെ ഓര്‍ക്കുന്നത് അതുകൊണ്ടാണ്. പൗരാവകാശങ്ങളുടെ നീണ്ട വിശദീകരണം 5 മുതല്‍ 11 വരെ അനുഛേദങ്ങള്‍ പറയുന്നത്. പൗരനെ എങ്ങനെ നാടുകടത്താമെന്നല്ല അവനെ എങ്ങനെ ഉള്‍ക്കൊള്ളാമെന്നതിന്റെ വിവരണമാണത്. എന്നാല്‍ ഭരണഘടനയുടെ പിറവിയില്‍ തന്നെ അതില്‍ അസഹിഷ്ണുത കാണിച്ചവരും ചോദ്യംചെയ്തവരുമുണ്ട്. രാഷ്ട്രത്തെ ഒറ്റക്കല്ലില്‍ കൊത്തിയെടുക്കാനുള്ള അവരുടെ ശ്രമത്തിന് കോളനി വാഴ്ചയുടെ പഴക്കമുണ്ട്. അവരുടെ താല്‍പര്യത്തിന് എതിരുനിന്ന പ്രധാന ശക്തി രാഷ്ട്ര പിതാവായിരുന്നു. മഹാത്മജിയെ വകവരുത്തിയതിലൂടെയും ഇപ്പോഴും വീണ്ടും വീണ്ടും കൊന്നുകൊണ്ടിരിക്കുന്നതിലൂടെയും അവരുടെ ലക്ഷ്യത്തിലേക്കു അടുത്തുകൊണ്ടിരിക്കുന്നു.

ബഹുസ്വര സങ്കര സംസ്‌കാരങ്ങളുടെ നിലനില്‍പ്പും വളര്‍ച്ചയും അംഗീകരിക്കാന്‍ കഴിയാത്തവര്‍ ഒരു രാഷ്ട്രമെന്ന നിലക്ക് രാഷ്ട്രരൂപീകരണത്തിന്റെ ചരിത്രമറിയാത്തവരും ദേശീയ പൈതൃകത്തിന്റെ ഘടന അറിയാത്തവരുമാണ്. ദ്രാവിഡ അടിത്തറയിലേക്ക് പിന്നീട് ഉള്‍ച്ചേര്‍ക്കപ്പെട്ട സംസ്‌കാരങ്ങളാണ് ആര്യ, ബൗദ്ധ പൗരസ്ത്യ, പൗരസ്‌ത്യേതര അടരുകള്‍. ഈ കൂടിക്കലര്‍ന്ന ബഹുപാളികളെ വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്ത ഒരു ചരിത്ര പശ്ചാത്തലം ബോധപൂര്‍വം മറന്നുകൊണ്ട് വ്യക്തികളുടെ പ്രാഥമിക പരിഗണനയിലുള്ള ഐച്ഛിക വിഷയമായ വസ്ത്രത്തിലും ഭക്ഷണത്തില്‍പോലും ഇടപെടുന്ന അവസ്ഥ സാമൂഹ്യഘടനയെ തകര്‍ക്കുമെന്നതില്‍ സംശയിക്കേണ്ടതില്ല. ഇന്ത്യയുടെ നാനാത്വത്തിലുള്ള ഏകത്വമെന്ന കാഴ്ചപ്പാട് അംഗീകരിക്കപ്പെടണം. ബഹുസ്വര സങ്കര സംസ്‌കാരം സംരക്ഷിക്കപ്പെട്ടുകൊണ്ടുള്ള ദേശീയ ബോധങ്ങളാണുണ്ടാകേണ്ടത്. മറിച്ചുള്ള വികാരങ്ങളെ ദേശീയതയെന്ന് വിളിക്കാന്‍ കഴിയില്ല.

ഇന്ത്യയുടെ ദേശീയ കവിയാണ് രവീന്ദ്രനാഥ ടാഗോര്‍. ടാഗോര്‍ ദേശീയതയെ നിര്‍വചിച്ചിട്ടുണ്ട്. അത് മാനവികതയില്‍ അധിഷ്ഠിതമാണ്. മാനവികതയില്ലാത്ത ദേശീയത ശാപമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അത് സകല തിന്മയുടെയും മൂലഹേതുവാകുമെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്ന് പുലര്‍ന്നിരിക്കുകയാണ്. മനുഷ്യത്വത്തിനപ്പുറമുള്ള രാജ്യ സ്‌നേഹത്തെപ്പോലും അദ്ദേഹം ശക്തിയായി അപലപിച്ചു. ശാന്തിനികേതനില്‍ താന്‍ നിര്‍മിച്ച സര്‍വകലാശാലയുടെ ആപ്തവാക്യം ‘യത്ര വിശ്വം ഭവത് ഏക നീഡം’ എന്നതായിരുന്നു. അഥവാ ഈ ലോകം മുഴുവന്‍ ഒരു പക്ഷികൂടായിതീരുക വിവിധ വര്‍ണങ്ങളില്‍, വൈവിധ്യമേറിയ കൊഞ്ചലുകളുള്ള കിളിക്കൂടായി ലോകം മാറണമെന്നാഗ്രഹിച്ചു അദ്ദേഹം.

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Continue Reading

columns

സത്യാന്വേഷി-പ്രതിഛായ

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്.

Published

on

‘അത് വക്കീലിനോട് ഇനി മുതല്‍ വാദിക്കരുതെന്ന് ആവശ്യപ്പെടുന്നതുപോലെയാണ്. ഒരു മാധ്യമപ്രവര്‍ത്തകനോട് എങ്ങനെയാണ് എഴുതരുതെന്ന് ആവശ്യപ്പെടാനാകുക? നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹമതിന് മറുപടി പറയാന്‍ ബാധ്യസ്ഥനാണ്. പക്ഷേ ഒരാള്‍ അഭിപ്രായം പറയുന്നതിനെ എങ്ങനെയാണ് മുന്‍കൂട്ടി എതിര്‍ക്കാന്‍കഴിയുക?’ സുപ്രീംകോടതിയിലെ പ്രമുഖന്യായാധിപന്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റേതാണ് ഈകുറിക്കുകൊള്ളുന്ന വാക്കുകള്‍. ‘ആള്‍ട്ട്‌ന്യൂസ് സ്ഥാപകനും മാധ്യമപ്രവര്‍ത്തകനുമായ മുഹമ്മദ്‌സുബൈറിനെ സമൂഹമാധ്യമമായ ട്വിറ്ററില്‍ എഴുതുന്നതില്‍നിന്ന് തടയണമെന്ന ഉത്തര്‍പ്രദേശ് പൊലീസിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു രാജ്യത്തെ അത്യുന്നത നീതിപീഠം. സമൂഹമാധ്യമങ്ങളിലെ തെറ്റായവിവരങ്ങളുടെ വസ്തുതാന്വേഷകനായി പ്രസിദ്ധനായ സുബൈറിനെ തുടരെത്തുടരെ കേസുകളുമായി വരിഞ്ഞുമുറുക്കി കാലാകാലത്തേക്ക് തുറുങ്കിലടക്കാനും ബി.ജെ.പി സര്‍ക്കാരുകള്‍ക്കെതിരെ പ്രതികരിക്കാതിരിക്കാനുമായി ഇട്ട പദ്ധതിയെ പൊളിച്ചടുക്കുകയായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്. നാലരക്കൊല്ലംമുമ്പ് ട്വീറ്റ്‌ചെയ്ത ഒരു വിഷയത്തിന്റെ പേരിലായിരുന്നു യു.പി സര്‍ക്കാര്‍ സുബൈറിനെ അറസ്റ്റ്‌ചെയ്ത് ജയിലിടച്ചത്. ജൂണ്‍ 27ന് അറസ്റ്റുചെയ്ത സുബൈറിനെ സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യത്തെതുടര്‍ന്ന് മോചിപ്പിച്ചത് ജൂലൈ 21നായിരുന്നു; കൃത്യം 23 ദിവസത്തിനുശേഷം. ഡല്‍ഹിക്കുപുറമെ യു.പിയില്‍ ആറു കേസുകളാണ് സുബൈറിനെതിരെ ചുമത്തിയത്. ഓരോ കേസിലും ജാമ്യം നേടുമ്പോള്‍ വൈകാതെ മറ്റൊരു കേസില്‍ അറസ്റ്റുരേഖപ്പെടുത്തി യുവാവിന്റെ മോചനം വൈകിക്കലായിരുന്നു തന്ത്രം. എന്നാല്‍ ഇത് തിരിച്ചറിഞ്ഞായിരുന്നു കോടതിയുടെ ഇടപെടല്‍. എഫ്.ഐ.ആറുകള്‍ റദ്ദാക്കിയില്ലെങ്കിലും എല്ലാകേസുകളും ഡല്‍ഹി കോടതിയിലേക്ക് മാറ്റാനും സുബൈറിന് ഇടക്കാലം ജാമ്യം നല്‍കി വിട്ടയക്കാനുമായിരുന്നു 21ലെ വിധി.

ഇന്ത്യയുടെ പാരമ്പര്യമാണ് സത്യം. മുണ്ഡകോപനിഷത്തിലെ ‘സത്യമേവ ജയതേ’ ആണ് രാജ്യത്തിന്റെ ഔദ്യോഗികചിഹ്നത്തില്‍ ആലേഖന ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ സത്യം കണ്ടെത്തി അവതരിപ്പിക്കുന്ന ആരും ആര്‍ഷഭാരത പാരമ്പര്യത്തെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. മാധ്യമപ്രവര്‍ത്തകോട്, വിശേഷിച്ച് സര്‍ക്കാരിനെതിരെ പ്രതികരിക്കുന്നവരോട് ബി.ജെ.പി ഭരണകൂടങ്ങള്‍ പൊലീസിനെ ഉപയോഗിച്ച് ചെയ്തുകൂട്ടുന്നതെന്തെല്ലാമാണെന്നതിന് മികച്ച തെളിവാണ് സുബൈറിന്റെ അറസ്റ്റും തുടര്‍ന്നുള്ള സംഭവങ്ങളും. എന്നാല്‍ ഇതിന് നേര്‍വിപരീതമായിരുന്നു രാഹുല്‍ഗാന്ധിക്കെതിരായി വ്യാജ വീഡിയോ സംപ്രേഷണംചെയ്തതിന് ‘ടൈംസ് നൗ’ ടി.വി അവതാരകന്‍ രോഹിത് രഞ്ജന് അനുകൂലമായ ബി.ജെ.പി സര്‍ക്കാരിന്റെ നീക്കം. രാഹുല്‍ഗാന്ധി രാജസ്ഥാനില്‍ ടെയ്‌ലറെ കൊലപ്പെടുത്തിയ യുവാക്കളെ കുട്ടികളല്ലേ എന്നു വിളിച്ചെന്ന വ്യാജ പ്രചാരണം നടത്തിയതിന് കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ പൊലീസ് രോഹിത്തിനെ അറസ്റ്റ്‌ചെയ്യാനെത്തിയപ്പോള്‍ മറ്റൊരു കേസ് ചുമത്തി അറസ്റ്റില്‍നിന്ന് രക്ഷിച്ചെടുക്കുകയായിരുന്നു ഡല്‍ഹി പൊലീസ്. പഴയ ഹിന്ദിസിനിമയിലെ ഒരു ഡയലോഗ് പങ്കുവെച്ചായിരുന്നു സുബൈറിന്റെ നാലരവര്‍ഷം മുമ്പത്തെ ട്വീറ്റ്. വിദ്വേഷ പ്രചാരകരോട് വിട്ടുവീഴ്ചയില്ലെന്നാണ് 33 കാരനായ സുബൈറിന്റെ സുധീര പ്രഖ്യാപനം.

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്. നിമിഷങ്ങളെന്നോണം വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്ന നുണ ഫാക്ടറികളുടെ ഓശാരത്തില്‍ അധികാരത്തിലെത്തുന്ന ഭരണകൂടങ്ങള്‍ക്കാണ് ആള്‍ട്ട്‌ന്യൂസ് പ്രധാനമായും വെല്ലുവിളിയുയര്‍ത്തിയത്. സുബൈറിന്റെ ഫാക്ട്‌ചെക് വാര്‍ത്തകള്‍ ലോകത്തെ ഉന്നതമാധ്യമങ്ങള്‍വരെ എടുത്തുകൊടുക്കാനാരംഭിച്ചു. പ്രവാചകനെതിരെ ബി.ജെ.പി വക്താവ് നൂപുര്‍ശര്‍മ നടത്തിയ വിവാദ പ്രസ്താവത്തിന്റെ വീഡിയോ അതേപടി ആള്‍ട്ട്‌ന്യൂസ് പ്രസിദ്ധപ്പെടുത്തിയതാണ് സത്യത്തില്‍ സുബൈറിനെ നോട്ടമിട്ടിരുന്ന ബി.ജെ.പി നേതാക്കളെ പെട്ടെന്ന് പൊലീസിനെ വിട്ട് അറസ്റ്റുചെയ്യാന്‍ നിര്‍ബന്ധിച്ചത്. എന്നാല്‍ ഇതാണ് കാരണമെന്ന് പറയാതെ നാലര വര്‍ഷം മുമ്പത്തെ കാര്യമാണ് പറഞ്ഞതെന്നുമാത്രം. വിവാഹേതര ബന്ധമുണ്ടെന്നതിന് ഭാര്യയെ ഭര്‍ത്താവ് മര്‍ദിക്കുന്നതിന്റെ ദൃശ്യം കാട്ടി അത് ‘ലൗ ജിഹാദാ’ണെന്ന് പ്രചരിപ്പിക്കുന്നവരെപോലുള്ളവരെയും സുബൈര്‍ തുറന്നുകാട്ടി. മേയില്‍ ജ്ഞാന്‍വ്യാപി പള്ളി വിവാദത്തിലും തീവ്ര ഹിന്ദുത്വവാദികള്‍ക്കെതിരെ സുബൈര്‍ നിരവധി പോസ്റ്റുകളിട്ടിരുന്നു. ദേശീയ മാധ്യമങ്ങളിലെ അവതാരകരുടെ തനിനിറം തുറന്നുകാട്ടുകയും സുബൈറിന്റെ പ്രധാന ജോലിയായിരുന്നു. സുബൈറിന്റെ വരുമാനം ലാഭം പ്രതീക്ഷിക്കാതെ സംഭാവനയിലൂടെ പ്രവര്‍ത്തിക്കുന്ന ആള്‍ട്ട്‌ന്യൂസില്‍നിന്ന് കിട്ടുന്ന തുച്ഛമായ വേതനമാണ്. സ്ഥാപനത്തിന്റെ ഉടമകളായ പ്രാവ്ദ മീഡിയ ഫൗണ്ടേഷന്റെ ഡയറക്ടര്‍മാരിലൊരാളാണിപ്പോള്‍. ബെംഗളൂരുവില്‍ ജനിച്ച സുബൈറിന്റെ സ്‌കൂള്‍-കോളജ് വിദ്യാഭ്യാസവും അവിടെയായിരുന്നു.

Continue Reading

columns

ജനാധിപത്യ പോരാട്ടങ്ങളുടെ വിജയം- പി.എം.എ സലാം

വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് മുസ്‌ലിംലീഗ് നടത്തിവന്ന നിരന്തര പോരാട്ടങ്ങളുടെ വിജയമാണ്. രാജ്യത്തെവിടെയും ഇല്ലാത്ത നിയമമാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിച്ചത് മുതല്‍ മുസ്‌ലിംലീഗ് വിശ്രമരഹിതമായി സമരമുഖത്തായിരുന്നു. നിയമസഭയുടെ അകത്തും പുറത്തും പാര്‍ട്ടി പോരാട്ടം ശക്തമാക്കി. 2021 ഡിസംബര്‍ 9ന് കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിച്ചു. പതിനായിരങ്ങള്‍ അണിനിരന്ന റാലിക്ക് ശേഷം മുസ്‌ലിംലീഗിന് ചെയ്യാന്‍ പറ്റുന്നത് അവര്‍ ചെയ്യട്ടെ. മുസ്‌ലിംലീഗിനെ ആര് ഗൗനിക്കുന്നു? എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേ മുഖ്യമന്ത്രിയുടെ നാവ് കൊണ്ടുതന്നെ തീരുമാനം പുനഃപരിശോധിക്കുമെന്ന് പറയിപ്പിച്ചതാണ് മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ വിജയം.

Published

on

വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് മുസ്‌ലിംലീഗ് നടത്തിവന്ന നിരന്തര പോരാട്ടങ്ങളുടെ വിജയമാണ്. രാജ്യത്തെവിടെയും ഇല്ലാത്ത നിയമമാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിച്ചത് മുതല്‍ മുസ്‌ലിംലീഗ് വിശ്രമരഹിതമായി സമരമുഖത്തായിരുന്നു. നിയമസഭയുടെ അകത്തും പുറത്തും പാര്‍ട്ടി പോരാട്ടം ശക്തമാക്കി. 2021 ഡിസംബര്‍ 9ന് കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിച്ചു. പതിനായിരങ്ങള്‍ അണിനിരന്ന റാലിക്ക് ശേഷം മുസ്‌ലിംലീഗിന് ചെയ്യാന്‍ പറ്റുന്നത് അവര്‍ ചെയ്യട്ടെ. മുസ്‌ലിംലീഗിനെ ആര് ഗൗനിക്കുന്നു? എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേ മുഖ്യമന്ത്രിയുടെ നാവ് കൊണ്ടുതന്നെ തീരുമാനം പുനഃപരിശോധിക്കുമെന്ന് പറയിപ്പിച്ചതാണ് മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ വിജയം.

വഖഫ് സംരക്ഷണ റാലിക്ക് ശേഷം വളരെ മോശമായ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയമാണ് സി.പി.എം പയറ്റിയത്. കേരളത്തിലെ മുസ്‌ലിംകളുടെ അട്ടിപ്പേറവകാശം മുസ് ലിംലീഗിനില്ലെന്ന് പറഞ്ഞ് മുസ്‌ലിംലീഗിനെയും മതസംഘടനകളെയും ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തിയത്. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ എല്ലാ മത സംഘടനകളും അംഗങ്ങളായ മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി വഖഫ് നിയമന വിഷയത്തില്‍ പലതവണ മുഖ്യമന്ത്രിയെ കണ്ടിരുന്നു. മുസ്‌ലിം സംഘടനകള്‍ ഒറ്റക്കെട്ടായാണ് ഈ ആവശ്യത്തിനുവേണ്ടി നിലകൊണ്ടത്. എന്നാല്‍ അതിനെയൊന്നും സര്‍ക്കാര്‍ ഗൗനിച്ചില്ല. മതസംഘടനകള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിച്ചതോടൊപ്പം തീരുമാനത്തില്‍നിന്ന് പിന്നോട്ടില്ലെന്ന മട്ടിലാണ് നിയമസഭയില്‍ മന്ത്രിമാര്‍ പോലും സംസാരിച്ചത്.

എന്നാല്‍ ഒരു ഘട്ടത്തിലും സമരത്തില്‍നിന്ന് പിന്തിരിയാന്‍ മുസ്‌ലിംലീഗ് തയ്യാറായില്ല. കേന്ദ്ര വഖഫ് ആക്ടിന് വിരുദ്ധമായി കേരളത്തില്‍ മാത്രം വിവേചനത്തിന്റെ ഈ നിയമം അനുവദിക്കില്ലെന്ന് മുസ്‌ലിംലീഗ് അസന്നിഗ്ധമായി വ്യക്തമാക്കി. വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നതിനെ ന്യായീകരിച്ച്‌കൊണ്ട് സി.പി.എം നേതാക്കളും സൈബര്‍ സഖാക്കളും ധാരാളം എഴുതി. പലപ്പോഴും അനാവശ്യമായി മുസ് ലിം ലീഗിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനും ഇവര്‍ ശ്രമിച്ചു. വഖഫ് ബോര്‍ഡില്‍ യു.ഡി.എഫ് അമുസ്‌ലിം നിയമനം നടത്തിയിട്ടുണ്ടെന്ന പച്ചക്കള്ളം അടിച്ചിറക്കി. പി.എസ്.സിക്ക് വിടാനുള്ള തീരുമാനം വഖഫ് ബോര്‍ഡ് ഏകകണ്ഠമായി സ്വീകരിച്ചതാണെന്ന് മുഖ്യമന്ത്രി പോലും നുണ പറഞ്ഞു. കേരളത്തിലെ വന്ദ്യവയോധികരായ മതസംഘടനാ നേതാക്കള്‍ പലപ്പോഴായി മുഖ്യമന്ത്രിയെ കണ്ടെങ്കിലും ഉറപ്പ് നല്‍കുകയല്ലാതെ ഒന്നും നടന്നില്ല. ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ മുസ്‌ലിംലീഗ് അംഗങ്ങള്‍ വഖഫ് നിയമന തീരുമാനം പിന്‍വലിക്കാന്‍ പലതവണ ആവശ്യപ്പെട്ടു. ഒടുവില്‍ ഗത്യന്തരമില്ലാതെയാണ് ഇപ്പോള്‍ തീരുമാനം പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചിരിക്കുന്നത്. മുസ്‌ലിംലീഗിന്റെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം ഉറപ്പ് നല്‍കിയത്.

ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ വഖഫ് ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഏറ്റവുമൊടുവില്‍ കഴിഞ്ഞ ജൂണ്‍ 28ന് സെക്രട്ടേറിയറ്റിന് മുന്നില്‍ സംസ്ഥാന കമ്മിറ്റി ധര്‍ണ സംഘടിപ്പിച്ചു. മതസംഘടനാ നേതാക്കളോട് പച്ചക്കള്ളം പറഞ്ഞ് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയും കൂട്ടരും പലപ്പോഴായി ശ്രമിച്ചത്. 2016 ല്‍ തന്നെ എല്ലാ മുസ്‌ലിം മത സംഘടനകളും മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കീഴില്‍ ഒന്നിച്ച് ഗവര്‍ണറെ പോയി കാണുകയും സര്‍ക്കാര്‍ നീക്കത്തിനെതിരെ ശബ്ദമുയര്‍ത്തുകയും ചെയ്തിരുന്നു. കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരവും നടത്തി. മുഖ്യമന്ത്രിക്കും നിവേദനം നല്‍കി. നിയമസഭക്ക് അകത്ത് മുസ്‌ലിംലീഗിന്റെയും പ്രതിപക്ഷത്തിന്റെയും ശക്തമായ പ്രതിഷേധം ഉണ്ടായി. ബില്ല് വരുന്ന സമയത്തും പാസ്സാക്കുന്ന സമയത്തും ശക്തമായ ഭാഷയില്‍ തന്നെ പ്രതിപക്ഷം എതിര്‍പ്പറിയിച്ചിരുന്നു. ഇതെല്ലാം നിയമസഭാ രേഖയിലുള്ളതാണ്. എന്നാല്‍ അതെല്ലാം മറന്നുകൊണ്ടാണ് മുഖ്യമന്ത്രി കള്ളം പറഞ്ഞത്.

നിയമസഭ പാസ്സാക്കിയ നിയമം ആയതുകൊണ്ട് നിയസമഭയില്‍ തന്നെ അവതരിപ്പിച്ച് തിരുത്തണമെന്നാണ് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടത്. കോഴിക്കോട്ട് നടന്നത് സമരപ്രഖ്യാപനം മാത്രമായിരുന്നു. പിന്നീട് നിരന്തര സമരങ്ങളുടെ ദിവസങ്ങളായിരുന്നു. പ്രതിസന്ധികള്‍ ഏറെയുണ്ടായിട്ടും നിയമം പിന്‍വലിക്കും വരെ മുസ്‌ലിം ലീഗ് സമര രംഗത്ത് ഉറച്ചുനിന്നു. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ തിരുവനന്തപുരത്ത് മുസ്‌ലിംലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സര്‍ക്കാര്‍ പിന്മാറും വരെ സമരം തുടരുമെന്ന് ഈ പരിപാടിയില്‍ നിയമസഭാ പാര്‍ട്ടി ലീഡര്‍ പി.കെ കുഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചു. കോഴിക്കോട് നടത്തിയ വഖഫ് സംരക്ഷണ റാലിക്ക് ശേഷം രണ്ടാം ഘട്ടമായി പഞ്ചായത്ത്, മുനിസിപ്പല്‍, മേഖലാ കേന്ദ്രങ്ങളില്‍ സമര സംഗമങ്ങള്‍ സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് നടന്ന പ്രതിഷേധ പരിപാടികളായിരുന്നു സമരത്തിന്റെ മൂന്നാം ഘട്ടം.

ഇടക്കാലത്ത് കോവിഡ് വ്യാപകമായപ്പോള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് വഖഫ് സംരക്ഷണ പ്രക്ഷോഭം തുടര്‍ന്നു. മുസ്‌ലിംലീഗിന്റെ വഖഫ് സംരക്ഷണ പ്രക്ഷോഭത്തില്‍ സഹികെട്ട സര്‍ക്കാര്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന കുറ്റം ചുമത്തി പ്രാദേശികമായി കേസുകളെടുത്തു. കോഴിക്കോട് നടന്ന മഹാറാലിക്ക് ശേഷം പതിനായിരം പേര്‍ക്കെതിരെ കേസെടുത്തായിരുന്നു പ്രതികാര നടപടി. വഖഫ് സംരക്ഷണ പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായി മുസ്‌ലിം ലീഗ് കലക്ടറേറ്റ് മാര്‍ച്ചുകളും സംഘടിപ്പിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.