Connect with us

columns

സി.പി.എമ്മിന്റെ വര്‍ഗീയാരോപണവും മുസ്‌ലിംലീഗും

Published

on

സുഫ്‌യാന്‍ അബ്ദുസ്സലാം

മുസ്‌ലിംലീഗിനെതിരെയും മുസ്‌ലിം മത സംഘടനകള്‍ക്കെതിരെയും കലിതുള്ളിക്കൊണ്ടുള്ള സി.പി.എം നേതാക്കളുടെ ഇപ്പോഴത്തെ വരവ് ഭൂരിപക്ഷങ്ങളില്‍ ഓളം സൃഷ്ടിക്കാന്‍ വേണ്ടി മാത്രമാണ്. പിണറായിയും വിജയരാഘവനും പി ജയരാജനുമെല്ലാം പ്രസ്താവനകളുമായി മത്സരിക്കുകയാണ്. മുസ്‌ലിംലീഗ് യു.ഡി.എഫിനെ നിയന്ത്രിക്കുന്നുവെന്ന പിണറായിയുടെ വര്‍ഗീയ പ്രസ്താവന ശക്തമായ എതിര്‍പ്പുകള്‍ക്കൊടുവില്‍ ചില വ്യാഖ്യാനം നല്‍കി അദ്ദേഹത്തിന്തന്നെ പിന്‍വലിക്കേണ്ടി വന്നിരിക്കുകയാണ്. മനസില്‍ വര്‍ഗീയതയുള്ളതുകൊണ്ടാണ് സമസ്ത മുഖ്യമന്ത്രിക്കെതിരെ പ്രതികരിച്ചത് എന്ന ജയരാജന്റെ പ്രസ്താവന പിന്നീട് അദ്ദേഹത്തിന്തന്നെ വിഴുങ്ങേണ്ടിവന്നു. ഇതെല്ലാം വിശദീകരിക്കാന്‍വേണ്ടി മലപ്പുറത്ത് പത്രസമ്മേളനം വിളിച്ച പാര്‍ട്ടി സെക്രട്ടറി എ വിജയരാഘവന്‍ മുസ്‌ലിംലീഗിനെതിരെ അതിശക്തമായ വര്‍ഗീയാരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. മുസ്‌ലിംലീഗിനെതിരെയുള്ള സി.പി.എം നേതാക്കളുടെ വര്‍ഗീയാരോപണങ്ങള്‍ ഒട്ടും മറുപടി അര്‍ഹിക്കുന്നില്ല. ദേശാഭിമാനി പത്രം പോലും ഒരു ഘട്ടത്തില്‍ ‘മുസ്‌ലിംലീഗിനെ വര്‍ഗീയ കക്ഷിയായി ഒരിക്കലും സിപിഐ(എം) കണ്ടില്ല’ എന്നു മുഖപ്രസംഗം എഴുതിയത് പാര്‍ട്ടി സെക്രട്ടറി വായിച്ചുനോക്കുന്നത് നല്ലതാണ്.

മുസ്‌ലിംലീഗിനെതിരെ വര്‍ഗീയാരോപണം നടത്തുന്ന സി.പി.എം നേതാക്കള്‍ ഒന്ന് തിരിഞ്ഞുനോക്കുന്നത് നല്ലതാണ്. കേരളപ്പിറവിക്ക് മുമ്പ്‌പോലും മുസ്‌ലിംലീഗിന്റെ പിന്തുണ ലഭിക്കാന്‍ ഓടിനടന്ന അന്നത്തെ അവിഭക്ത കമ്യൂണിസ്റ്റ് നേതാക്കള്‍ക്ക് എന്നു മുതലാണ് മുസ്‌ലിംലീഗ് വര്‍ഗീയമായി തുടങ്ങിയത്. മദിരാശി അസംബ്ലിയിലേക്ക് നടന്ന ഒന്നാമത്തെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 152 സീറ്റ് നേടി ഒന്നാം സ്ഥാനത്തെത്തിയിരുന്നു. അന്ന് കോണ്‍ഗ്രസിനെ ഒഴിവാക്കി സര്‍ക്കാര്‍ രൂപീകരിക്കാന്‍ 62 സീറ്റുകള്‍ നേടിയ കമ്യൂണിസ്റ്റ് പാര്‍ട്ടിയും 35 സീറ്റുകള്‍ നേടിയ കിസാന്‍ മസ്ദൂര്‍ പ്രജാ പാര്‍ട്ടിയും ശ്രമം നടത്തി. കോണ്‍ഗ്രസിതര സര്‍ക്കാറുണ്ടാക്കുന്നതിന് മുസ്‌ലിംലീഗിന്റെ പാര്‍ട്ടി ലീഡര്‍ ഉപ്പിസാഹിബുമായി നിരന്തരം ചര്‍ച്ച നടത്തിയിരുന്നത് പില്‍ക്കാലത്ത് സി.പി.എമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗവും സി.ഐ.ടി.യു പ്രഥമ ജനറല്‍ സെക്രട്ടറിയുമായിരുന്ന പി രാമമൂര്‍ത്തിയായിരുന്നു. ഉപ്പിസാഹിബിന് പുറമെ കെ.എം സീതി സാഹിബ്, ചാക്കീരി അഹമ്മദ്കുട്ടി, കെ.കെ മുഹമ്മദ് ഷാഫി, എം ചടയന്‍ എന്നിവരും അന്ന് മദിരാശി അസംബ്ലിയില്‍ മുസ്‌ലിംലീഗിന്റെ എം.എല്‍.എമാരായിരുന്നു. കമ്യൂണിസ്റ്റ് നേതാവായ കെ. ആനന്ദ നമ്പ്യാര്‍ കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ മുസ്‌ലിംലീഗ് കമ്യൂണിസ്റ്റുകാര്‍ക്ക് പിന്തുണ നല്‍കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടു. എന്നാല്‍ സായുധ കലാപത്തിലൂടെ വിപ്ലവം നടത്തണമെന്ന രണദിവെ സിദ്ധാന്തം സ്വീകരിച്ചിരുന്ന അന്നത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ജനാധിപത്യ സമ്പ്രദായങ്ങളില്‍ വിശ്വാസമുണ്ടായിരുന്നില്ല. രാഷ്ട്രത്തോട് കൂറുള്ള ഉത്തരവാദപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലക്ക് മനുഷ്യസ്വാതന്ത്ര്യം നിഷേധിക്കുന്ന പ്രത്യയശാസ്ത്രത്തിന് പിന്തുണ നല്‍കുന്നത് മുസ്‌ലിംലീഗിന് ചിന്തിക്കാന്‍ പോലും സാധിക്കുമായിരുന്നില്ല. മുസ്‌ലിംലീഗും കോമണ്‍വീല്‍ പാര്‍ട്ടിയും കൃഷികര്‍ ലോക് പാര്‍ട്ടിയും 15 സ്വതന്ത്രരും കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു. അങ്ങനെയാണ് രാജാജിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ മദിരാശിയില്‍ അധികാരത്തില്‍ വന്നത്.

കേരളപ്പിറവിക്ക് ശേഷം 1957 ല്‍ ഒന്നാം കേരള സര്‍ക്കാര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നിലവില്‍ വന്നപ്പോള്‍ അവിടെയും മുസ്‌ലിംലീഗിന്റെ സഹായം ഉണ്ടായിരുന്നുവെന്ന കാര്യം സി.പി.എം നേതാക്കള്‍ക്ക് നിഷേധിക്കാന്‍ കഴിയുമോ? 127 അംഗങ്ങളില്‍ അഞ്ചു സ്വതന്ത്രരടക്കം 65 അംഗങ്ങള്‍ മാത്രമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഉണ്ടായിരുന്നത്. തലശേരിയില്‍ മത്സരിച്ച വി.ആര്‍ കൃഷ്ണയ്യര്‍ അടക്കമുള്ള അഞ്ചു സ്വതന്ത്രരും വിജയിച്ചത് മുസ്‌ലിംലീഗിന്റെ പിന്തുണയോടുകൂടിയായിരുന്നു. ആ പിന്തുണ കാരണമാണ് ഇ.എം.എസ് ആദ്യത്തെ കേരള മുഖ്യമന്ത്രിയായത്. 1962 ലെ ലോക്‌സഭാതെരഞ്ഞെടുപ്പില്‍ തലശ്ശേരിയിലും വടകരയിലും മുസ്‌ലിംലീഗിന്റെ പിന്തുണ സ്വീകരിച്ചാണ് എസ്.കെ പൊറ്റക്കാടും എ. വി രാഘവനും വിജയിച്ചതെന്ന ചരിത്രം സി.പി.എമ്മിന് മറക്കാന്‍ കഴിയുമോ? 1965 ലെ തെരഞ്ഞെടുപ്പിലും മുസ്‌ലിംലീഗിന്റെ പിന്തുണ സി.പി.എം സ്ഥാനാര്‍ത്ഥികള്‍ തേടിയിട്ടില്ലേ? വര്‍ഗീയ പാര്‍ട്ടിയെന്ന് സി.പി.എം അവര്‍ക്ക് തോന്നുമ്പോഴൊക്കെ വിളിച്ചുപറയുന്ന മുസ്‌ലിംലീഗിന്റെ പിന്തുണ അന്നെന്തുകൊണ്ട് ഇ.എം.എസും സഹപ്രവര്‍ത്തകരും വേണ്ടെന്നുവെച്ചില്ല?

1967 ല്‍ മുസ്‌ലിംലീഗുമായി സഖ്യം ചേരുകയും ഇ.എം.എസ് മുഖ്യമന്ത്രിയും സി.എച്ച് വിദ്യാഭ്യാസമന്ത്രിയുമായി പ്രവര്‍ത്തിച്ചിരുന്ന സപ്തകക്ഷി മുന്നണിയുടെ കാലത്ത് മുസ്‌ലിംലീന്റെ മതനിരപേക്ഷതയെ വാനോളം ഉയര്‍ത്തിക്കാണിച്ചിരുന്നവരായിരുന്നു സി.പി.എം നേതാക്കള്‍. സി.പി.എം, സി.പി.ഐ, മുസ്‌ലിംലീഗ്, ആര്‍.എസ്.പി, കെ.ടി.പി, എസ്.എസ്.പി, കെ.എസ്.പി എന്നീ കക്ഷികള്‍ നേതൃത്വം നല്‍കിയ സപ്തകക്ഷി മുന്നണി രണ്ടര വര്‍ഷത്തോളം കേരളം ഭരിച്ചു. 1969 ഒക്ടോബര്‍ 24 ന് സപ്തകക്ഷി മുന്നണി ശിഥിലമായി സര്‍ക്കാര്‍ വീഴുന്ന സന്ദര്‍ഭത്തില്‍ നിയമസഭയില്‍ നടന്ന ചര്‍ച്ചയിലും മുസ്‌ലിംലീഗിന്റെ ‘വര്‍ഗീയത’ ചര്‍ച്ചയായിരുന്നു. ആര്‍.എസ്.പി നേതാവ് ടി.കെ ദിവാകരന്‍ അന്ന് ചര്‍ച്ചയില്‍ പങ്കെടുത്തു പറഞ്ഞ ചില കാര്യങ്ങള്‍ പ്രസക്തമാണ്. മുസ്‌ലിംലീഗിനെതിരെ വര്‍ഗീയ ആരോപണങ്ങള്‍ അഴിച്ചുവിടുന്നതിലും ഇതര സമുദായങ്ങളെയും പാര്‍ട്ടികളെയും തെറ്റിദ്ധരിപ്പിക്കുന്നതിലും മാര്‍ക്‌സിസ്റ്റ് നേതാക്കള്‍ നിര്‍വഹിച്ച പങ്ക് എത്രത്തോളമായിരുന്നുവെന്ന് ടി.കെയുടെ പ്രസംഗം തെളിവാണ്. അദ്ദേഹം പറഞ്ഞു: ‘മുസ്‌ലിംലീഗിനെ ചേര്‍ത്തുകൊണ്ട് ഐക്യമുന്നണിയുണ്ടാക്കാന്‍ ഞങ്ങള്‍ എതിര്‍ത്തു എന്നാണ് നിങ്ങള്‍ (സി.പി.എം) ആരോപിക്കുന്നത്.

ഞങ്ങള്‍ക്ക് മുസ്‌ലിംലീഗിനെ പറ്റി, ഒരു ചെറിയ പാര്‍ട്ടിയായതുകൊണ്ട്, ഞങ്ങള്‍ മലബാറില്‍ പ്രവര്‍ത്തിച്ചു പരിചയമില്ലാത്തവരായത്‌കൊണ്ട് കേട്ടുകേള്‍വി മാത്രമേ ഉണ്ടായിരുന്നുള്ളൂ. സഖാവ് ഇ.എം ശങ്കരന്‍ നമ്പൂതിരിപ്പാടും മറ്റും മുന്‍കാലങ്ങളില്‍ പറഞ്ഞുകേട്ട അറിവു മാത്രമേ ഞങ്ങള്‍ക്ക് മുസ്‌ലിംലീഗിനെപറ്റി ഉണ്ടായിരുന്നുള്ളൂ. പല ആലോചനകളും നടത്തിയശേഷം ഞങ്ങള്‍ പറഞ്ഞു ഒരു വര്‍ഗീയ സംഘടനയെന്ന നിലക്ക് അവരുമായി കൂട്ടുകൂടാന്‍ ഞങ്ങള്‍ക്ക് വിഷമമുണ്ടെന്ന്.’ (വേേു://സഹമുൃീരലലറശിഴ.െിശ്യമാമമെയവമ.ീൃഴ/). സി.പി.എം നടത്തിയ വര്‍ഗീയ പ്രചാരണമാണ് ആര്‍.എസ്.പി അടക്കമുള്ള ഇതര കക്ഷികള്‍ക്ക് മുസ്‌ലിംലീഗിനെക്കുറിച്ച് തെറ്റായ കാഴ്ചപ്പാടുണ്ടാക്കിയതെന്നാണ് ഇത് വ്യക്തമാക്കുന്നത്. തുടര്‍ന്നു ടി.കെ ദിവാകരന്‍ പറഞ്ഞു: ‘1965ല്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഉണ്ടാക്കിയ സഖ്യം എവിടെ തുടങ്ങി എവിടെ അവസാനിച്ചു എന്നു പറയാന്‍ കഴിയുമോ? ചില നിയോജക മണ്ഡലങ്ങളില്‍ ഒറ്റക്കു മത്സരിച്ചു. മറ്റു ചില നിയോജകമണ്ഡലങ്ങളില്‍ ശ്രീ ബാഫഖി തങ്ങളുടെ തോളില്‍ കൈയുമിട്ട് നില്‍ക്കുന്നത് കാണാമായിരുന്നു.’ അതേ പ്രസംഗത്തില്‍തന്നെ ടി.കെ ദിവാകരന്‍ മുസ്‌ലിംലീഗിനെ കുറിച്ച് പറഞ്ഞത് ഇങ്ങനെയായിരുന്നു: ‘മുസ്‌ലിംലീഗുമായി ഉണ്ടായ അനുഭവം കൊണ്ട് ഒരു കാര്യം മനസ്സിലായി. മാര്‍ക്‌സിസത്തിലും ലെനിനിസത്തിലും അവര്‍ക്ക് വിശ്വാസമുണ്ടെന്ന് പറയുകയല്ല. പക്ഷെ, ഒരു രാഷ്ട്രീയം അവര്‍ക്കുണ്ട് നേരെവാ നേരെ പോ. അതില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു. മാര്‍ക്‌സിസവും ലെനിനിസവും അതിന്റെ കൂടെ ചാണക്യസൂത്രവും ഉണ്ട് നിങ്ങള്‍ക്ക് (സി.പി.എമ്മിന്). ഞങ്ങള്‍ക്ക് ചാണക്യസൂത്രം അറിഞ്ഞുകൂടാ.’ ഇ.എം.എസ് മന്ത്രിസഭ നിലംപൊത്തിയ ശേഷം 1970 മുതല്‍ സി.പി.ഐ, കോണ്‍ഗ്രസ്, മുസ്‌ലിംലീഗ്, പി.എസ്.പി, ആര്‍.എസ്.പി, കേരള കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ ഒരുമിച്ചാണ് ഭരിച്ചത്. സി.പി.ഐ എന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി മുസ്‌ലിംലീഗുമായി ഏകദേശം പത്തു വര്‍ഷക്കാലം ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തു. ഇങ്ങനെയൊക്കെ രാഷ്ട്രീയത്തില്‍ പിടിച്ചുനിന്ന സി.പി.എമ്മിനും സി.പി.ഐക്കും മുസ്‌ലിംലീഗിനെതിരെ എന്ത് വര്‍ഗീയതയാണ് ആരോപിക്കാനുള്ളത്? 1975 മുതല്‍ 1985 വരെ അഖിലേന്ത്യാമുസ്‌ലിംലീഗുമായും രാഷ്ട്രീയ സഖ്യമുണ്ടാക്കിയവരാണ് സി.പി.എം. മുസ്‌ലിംലീഗില്‍നിന്നും വിഘടിച്ചുപോയ ഐ.എന്‍.എല്ലുമായി ഇപ്പോഴും അവര്‍ സഖ്യത്തിലുമാണ്.

1969 ഒക്ടോബറില്‍ സി.പി.എം-മുസ്‌ലിംലീഗ് ബന്ധം ഉലഞ്ഞതോടെ ഇ.എം.എസിനും കൂട്ടുകാര്‍ക്കും മുസ്‌ലിംലീഗ് ചതുര്‍ഥിയായി. തുടര്‍ന്നങ്ങോട്ട് മുസ്‌ലിംലീഗിനെതിരെ വര്‍ഗീയ ആരോപണങ്ങള്‍ നടത്തി പൊതുസമൂഹത്തില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാനും മുസ്‌ലിംലീഗിനെ ചൂണ്ടിക്കാണിച്ച് ഭൂരിപക്ഷ സമുദായങ്ങളെ പേടിപ്പിക്കുവാനുമായിരുന്നു അവര്‍ ശ്രമിച്ചിരുന്നത്. 1984 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മൂന്നാം സ്ഥാനത്തെത്തിയ ഹിന്ദു മുന്നണി സ്ഥാനാര്‍ഥി കേരളവര്‍മ്മരാജക്ക് ലഭിച്ച വോട്ടിന്റെ കണക്കുകള്‍ സൂചിപ്പിച്ചുകൊണ്ട് ഇ.എം.എസ് മുസ്‌ലിംലീഗിനെയായിരുന്നു അക്രമിച്ചിരുന്നത്. ഹിന്ദുമുന്നണി വളരാനുള്ള കാരണം മുസ്‌ലിംലീഗിന്റെ സാന്നിധ്യമാണെന്നായിരുന്നു ഇ.എം.എസിന്റെ കണ്ടുപിടുത്തം. അഖിലേന്ത്യാ ലീഗ് അന്ന് സി.പി.എമ്മിന്റെ കൂടെയായിരുന്നുവെങ്കിലും ഇ.എം.എസ് ശരീഅത്ത് വിവാദങ്ങള്‍ കത്തിച്ചുകൊണ്ടിരുന്ന കാലം കൂടിയായിരുന്നു അത്. ഭൂരിപക്ഷ വര്‍ഗീയതയെ താലോലിക്കുന്നതിന്‌വേണ്ടി മുസ്‌ലിംലീഗിന്റെ സാന്നിധ്യത്തെക്കുറിച്ചുള്ള ഭയപ്പാടുകള്‍ വളര്‍ത്താനായിരുന്നു സി.പി.എം അന്ന് ശ്രമിച്ചിരുന്നത്. അഖിലേന്ത്യാലീഗ് മുന്നണി വിടുകയും മുസ്‌ലിംലീഗ് ഐക്യം പൂര്‍ണ്ണമാവുകയും ചെയ്തു എന്ന തിരിച്ചടിയാണ് ഹൈന്ദവ വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുകയും ശരീഅത്തിനെ കടന്നാക്രമിക്കുകയും ചെയ്ത സി.പി.എമ്മിന് ലഭിച്ചത്.

പക്ഷെ മുസ്‌ലിംലീഗ് വര്‍ഗീയ കക്ഷിയല്ലെന്നും മുസ്‌ലിംലീഗുമായുള്ള സഖ്യം ഇടതുപക്ഷത്തിന് വലിയ ഗുണമാണ് ചെയ്യുക എന്നുമുള്ള കാഴ്ചപ്പാട് വെച്ചുപുലര്‍ത്തിയിരുന്ന നേതാക്കള്‍ സി.പി.എമ്മിലുണ്ടായിരുന്നു. 1985ല്‍ യോജിച്ച് വന്‍ശക്തിയായ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിനെ ഇടതുപക്ഷത്തേക്ക് അടുപ്പിക്കാന്‍ വേണ്ട ശ്രമങ്ങള്‍ അവര്‍ നടത്തി. അതായിരുന്നു സി.പി.എമ്മില്‍ വന്‍വിവാദമായി മാറിയ 1985 ലെ സി.പി.എമ്മിനകത്തെ ബദല്‍രേഖയുടെ കാരണം. ‘1965ല്‍ മുസ്‌ലിംലീഗുമായി പരിമിതമായ ധാരണയില്‍ എത്തിയതും 1967ല്‍ പൊതുപരിപാടിയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പു മുന്നണി ഉണ്ടാക്കിയതും ’74ല്‍ അഖിലേന്ത്യാ മുസ്‌ലിംലീഗിനെ മുന്നണിയില്‍ പങ്കാളിയാക്കിയതും ’70ല്‍ കേരളാ കോണ്‍ഗ്രസുമായി ഹ്രസ്വകാല ധാരണയുണ്ടാക്കിയതും എല്ലാം ശരിയായിരുന്നു. മാത്രമല്ല, ഇതെല്ലാംതന്നെ കോണ്‍ഗ്രസ് സ്വേച്ഛാധിപത്യത്തിനെതിരായ നമ്മുടെ സമരത്തെ സഹായിക്കുന്നവയുമായിരുന്നു.’ ഇതായിരുന്നു ബദല്‍രേഖ അഭിപ്രായപ്പെട്ടിരുന്നത്. എം.വി രാഘവന്‍, പി.വി കുഞ്ഞിക്കണ്ണന്‍, പുത്തലത്ത് നാരായണന്‍, ടി. ശിവദാസമേനോന്‍, ഇ.കെ ഇമ്പിച്ചിബാവ, പാട്യം രാജന്‍, സി.കെ ചക്രപാണി, വി.വി ദക്ഷിണാമൂര്‍ത്തി, സി.പി മൂസാന്‍കുട്ടി എന്നീ പ്രമുഖ നേതാക്കള്‍ ഒപ്പുവെച്ച ബദല്‍രേഖക്ക് ഇ.കെ നായനാരുടെയും പിന്തുണ ഉണ്ടായിരുന്നു. സെക്രട്ടറിയേറ്റില്‍ ഭൂരിപക്ഷവും ബദല്‍രേഖക്ക് അനുകൂലമായിരുന്നു. എന്നുപറഞ്ഞാല്‍ മുസ്‌ലിംലീഗ് വര്‍ഗീയമല്ലെന്നും മുസ്‌ലിംലീഗുമായി സഖ്യമുണ്ടാക്കുന്നതിന് യാതൊരു വിരോധവുമില്ലെന്നുമുള്ള അഭിപ്രായമായിരുന്നു സി.പി.എം സെക്രട്ടറിയേറ്റില്‍ ഭൂരിപക്ഷത്തിനും ഉണ്ടായിരുന്നത്. എന്നാല്‍ സി.പി.എമ്മിനകത്തെ ഭൂരിപക്ഷ വര്‍ഗീയതയെ താലോലിക്കുന്നവര്‍ക്ക് മുസ്‌ലിംലീഗ് വര്‍ഗീയമാണ് എന്നു കാണിക്കല്‍ അനിവാര്യമായിരുന്നു. സവര്‍ണ വരേണ്യ വര്‍ഗങ്ങളിലാണ് സി.പി.എമ്മിന്റെ കടിഞ്ഞാണ്‍ എന്നതാണ് അതിന്റെ കാരണം.

ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗീയതകളെ തരാതരം താലോലിച്ച് മതനിരപേക്ഷതയുടെ പ്രതലങ്ങള്‍ക്ക് വിള്ളല്‍ വരുത്തിക്കൊണ്ടുള്ള സി.പി.എമ്മിന്റെ അവസരവാദപരമായ നിലപാടുകള്‍ക്കെതിരെ മുഴുവന്‍ ജനവിഭാഗങ്ങളില്‍ നിന്നുമുള്ള പ്രതിഷേധം ഉയരേണ്ടതുണ്ട്. മതനിരപേക്ഷതക്കും സൗഹാര്‍ദ്ദത്തിനും ഊന്നല്‍ നല്‍കി വര്‍ഗീയതക്കെതിരെ നിലപാടുകള്‍ സ്വീകരിച്ചിട്ടുള്ള കേരളത്തിലെ മുസ്‌ലിം മുഖ്യധാരാ പ്രസ്ഥാനങ്ങളെയും മുസ്‌ലിംലീഗിനെയും വര്‍ഗീയതയുടെ നുകത്തില്‍ കെട്ടാനുള്ള മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ശ്രമം കേരളത്തിലെ മതേതര സമൂഹം തള്ളിക്കളയുകതന്നെ ചെയ്യും.
(അവസാനിച്ചു)

Continue Reading
Click to comment

Leave a Reply

Your email address will not be published.

columns

ദേശീയത ചര്‍ച്ചയാകുമ്പോള്‍-പി.എ ജലീല്‍ വയനാട്

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Published

on

പ്രത്യേക ഭൂവിഭാഗത്തില്‍ ജനങ്ങള്‍ സ്ഥിരമായി, പരമാധികാരമുള്ള ഭരണത്തിന്‍ കീഴില്‍ ജീവിച്ചാല്‍ അതൊരു രാജ്യമായി മാറുന്നു. എന്നാല്‍ ആ പ്രത്യേക ഭൂവിഭാഗത്തിലെ ജനങ്ങളുടെ ഏകതാ ബോധവും പരസ്പര സ്‌നേഹവും സുഖദുഃഖങ്ങളുടെ മത വര്‍ഗ നിരപേക്ഷ സ്വീകാര്യതയും ചരിത്ര ബോധവുമാണ് ആ രാജ്യത്തെ ദേശ രാഷ്ട്രമാക്കുന്നത്. പാശ്ചാത്യ യൂറോപ്യന്‍ രാജ്യങ്ങളെ ഏകോപിപ്പിച്ചതിനും ചരിത്രബോധം നല്‍കിയതിനും പിന്നില്‍ മതത്തിനോ മതാധിഷ്ഠിത ഭരണകൂടങ്ങള്‍ക്കോ ഉള്ള പങ്ക് നിഷേധിക്കാന്‍ കഴിയില്ല. അതുവഴിയാണവരുടെ ദേശീയത അടയാളപ്പെടുത്തുന്നതും. എന്നാല്‍ ഇന്ത്യന്‍ ദേശീയത രൂപപ്പെടുന്നതില്‍ മതത്തിനോ മതാധിഷ്ഠിത ശക്തികള്‍ക്കോ ഒരു പങ്കുമില്ലെന്നതാണ് വിസ്മയം. നൂറ്റാണ്ടുകള്‍ പിന്നിട്ട കോളനി വാഴ്ചയും അതേതുടര്‍ന്നുണ്ടായ ബ്രിട്ടീഷ് വിരുദ്ധതയുമാണ് ഇന്ത്യന്‍ ദേശീയതക്കാധാരം. ഇന്ത്യന്‍ ദേശീയത രൂപപ്പെടുത്തുന്നതില്‍ ജാതി മത ഭേദമെന്യ ഉള്ളില്‍ ഊറിക്കൂടി ഉറച്ച കോളനി വിരോധമുണ്ട്. ആ അര്‍ഥത്തിലാണ് നമ്മുടെ ചരിത്രത്തെ നോക്കി കാണേണ്ടത്. സ്വാതന്ത്ര്യ പ്രഖ്യാപനമുണ്ടാകുന്നതിനു മുന്‍പ്തന്നെ നമ്മുടെ ഭരണഘടന രൂപീകരണത്തെക്കുറിച്ച്ആലോചിച്ചിട്ടുണ്ട്.

മത, വര്‍ഗ വേര്‍തിരുവുകള്‍ക്കതീതമായ ഭരണഘടന ഉണ്ടാക്കാനുള്ള പരിശ്രമം രണ്ടു വര്‍ഷവും ഒന്‍പതു മാസവും 18 ദിവസവും നീണ്ടുനിന്നു. രാജ്യത്തിനു ഒരൗദ്യോഗിക മതമില്ലാത്ത രീതിയില്‍, മതേതരമായി ഭരണഘടന സങ്കല്‍പിക്കപ്പെട്ടു. എന്നാല്‍ ഭൂരിപക്ഷ ന്യൂനപക്ഷ വിശ്വാസികളെ ഉള്‍ക്കൊണ്ട് പോകാനും അവരവരുടെ സംസ്‌കാരങ്ങളോട് കൂറുപുലര്‍ത്തി സമഭാവനയോടെ മുന്നോട്ടുപോകാനും ആഹ്വാനം ചെയ്യുന്നതായി ഭരണഘടനയുടെ സൂക്ഷ്മ വായന വ്യക്തമാക്കുന്നു. ഭരണഘടനയുടെ മുഖവുര തന്നെ സത്താപരമായി എന്താണ് ആ പ്രമാണത്തിന്റെ അവതരണ താത്പര്യമെന്ന് വ്യക്തമാക്കുന്നതാണ്. ജനങ്ങളാല്‍ എഴുതപ്പെട്ട എന്ന തുടക്കം അതിന്റെ മാനവിക മുഖമാണ് തുറക്കപ്പെടുന്നത്.

ദൈവനാമത്തില്‍ എന്ന് തുടങ്ങണമെന്ന് ശഠിച്ച എച്ച്.വി കമ്മത്തിന്റെ വാദമോ, പരമേശ്വര നാമത്തില്‍ വേണമെന്ന് വാദിച്ച ഗോവിന്ദ മാളവ്യയുടെ താല്‍പര്യമോ അല്ല ഇന്ത്യയുടെ മത നിരപേക്ഷ ഭരണ ഘടനാനിര്‍മാണ സമിതി പരിഗണിച്ചത്. ഇന്ത്യ-പാക് വിഭജനത്തിന്റെ വേരുകള്‍ ചെന്നെത്തുന്ന പരിസരം ഹിന്ദു-മുസ്‌ലിം വിദ്വേഷത്തിന്റേതാണ്. താല്‍പര്യമില്ലാതെ നാട് കടത്തപ്പെട്ടവര്‍ ഇരു ഭാഗത്തുമുണ്ട്. മാനവിക ചിന്തകളെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ജയിച്ചടക്കിയതാണ് വിഭജനത്തിന്റെ കാതല്‍. ഇവിടെ നിരപരാധികളുടെ മനഃസാക്ഷി വായിക്കാന്‍ ഭരണഘടനാ നിര്‍മാണ സഭക്ക് കഴിഞ്ഞിട്ടുണ്ട്. പാകിസ്ഥാനിലേക്കു പോയവര്‍ തിരിച്ചുവന്നാല്‍ ഇന്ത്യന്‍ പൗരത്വം അവര്‍ക്കു നല്‍കിയേ തീരുവെന്ന് വാദിച്ച ബീഹാറുകാരന്‍ ബ്രിജേഷ് മിശ്രയെ ഓര്‍ക്കുന്നത് അതുകൊണ്ടാണ്. പൗരാവകാശങ്ങളുടെ നീണ്ട വിശദീകരണം 5 മുതല്‍ 11 വരെ അനുഛേദങ്ങള്‍ പറയുന്നത്. പൗരനെ എങ്ങനെ നാടുകടത്താമെന്നല്ല അവനെ എങ്ങനെ ഉള്‍ക്കൊള്ളാമെന്നതിന്റെ വിവരണമാണത്. എന്നാല്‍ ഭരണഘടനയുടെ പിറവിയില്‍ തന്നെ അതില്‍ അസഹിഷ്ണുത കാണിച്ചവരും ചോദ്യംചെയ്തവരുമുണ്ട്. രാഷ്ട്രത്തെ ഒറ്റക്കല്ലില്‍ കൊത്തിയെടുക്കാനുള്ള അവരുടെ ശ്രമത്തിന് കോളനി വാഴ്ചയുടെ പഴക്കമുണ്ട്. അവരുടെ താല്‍പര്യത്തിന് എതിരുനിന്ന പ്രധാന ശക്തി രാഷ്ട്ര പിതാവായിരുന്നു. മഹാത്മജിയെ വകവരുത്തിയതിലൂടെയും ഇപ്പോഴും വീണ്ടും വീണ്ടും കൊന്നുകൊണ്ടിരിക്കുന്നതിലൂടെയും അവരുടെ ലക്ഷ്യത്തിലേക്കു അടുത്തുകൊണ്ടിരിക്കുന്നു.

ബഹുസ്വര സങ്കര സംസ്‌കാരങ്ങളുടെ നിലനില്‍പ്പും വളര്‍ച്ചയും അംഗീകരിക്കാന്‍ കഴിയാത്തവര്‍ ഒരു രാഷ്ട്രമെന്ന നിലക്ക് രാഷ്ട്രരൂപീകരണത്തിന്റെ ചരിത്രമറിയാത്തവരും ദേശീയ പൈതൃകത്തിന്റെ ഘടന അറിയാത്തവരുമാണ്. ദ്രാവിഡ അടിത്തറയിലേക്ക് പിന്നീട് ഉള്‍ച്ചേര്‍ക്കപ്പെട്ട സംസ്‌കാരങ്ങളാണ് ആര്യ, ബൗദ്ധ പൗരസ്ത്യ, പൗരസ്‌ത്യേതര അടരുകള്‍. ഈ കൂടിക്കലര്‍ന്ന ബഹുപാളികളെ വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്ത ഒരു ചരിത്ര പശ്ചാത്തലം ബോധപൂര്‍വം മറന്നുകൊണ്ട് വ്യക്തികളുടെ പ്രാഥമിക പരിഗണനയിലുള്ള ഐച്ഛിക വിഷയമായ വസ്ത്രത്തിലും ഭക്ഷണത്തില്‍പോലും ഇടപെടുന്ന അവസ്ഥ സാമൂഹ്യഘടനയെ തകര്‍ക്കുമെന്നതില്‍ സംശയിക്കേണ്ടതില്ല. ഇന്ത്യയുടെ നാനാത്വത്തിലുള്ള ഏകത്വമെന്ന കാഴ്ചപ്പാട് അംഗീകരിക്കപ്പെടണം. ബഹുസ്വര സങ്കര സംസ്‌കാരം സംരക്ഷിക്കപ്പെട്ടുകൊണ്ടുള്ള ദേശീയ ബോധങ്ങളാണുണ്ടാകേണ്ടത്. മറിച്ചുള്ള വികാരങ്ങളെ ദേശീയതയെന്ന് വിളിക്കാന്‍ കഴിയില്ല.

ഇന്ത്യയുടെ ദേശീയ കവിയാണ് രവീന്ദ്രനാഥ ടാഗോര്‍. ടാഗോര്‍ ദേശീയതയെ നിര്‍വചിച്ചിട്ടുണ്ട്. അത് മാനവികതയില്‍ അധിഷ്ഠിതമാണ്. മാനവികതയില്ലാത്ത ദേശീയത ശാപമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അത് സകല തിന്മയുടെയും മൂലഹേതുവാകുമെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്ന് പുലര്‍ന്നിരിക്കുകയാണ്. മനുഷ്യത്വത്തിനപ്പുറമുള്ള രാജ്യ സ്‌നേഹത്തെപ്പോലും അദ്ദേഹം ശക്തിയായി അപലപിച്ചു. ശാന്തിനികേതനില്‍ താന്‍ നിര്‍മിച്ച സര്‍വകലാശാലയുടെ ആപ്തവാക്യം ‘യത്ര വിശ്വം ഭവത് ഏക നീഡം’ എന്നതായിരുന്നു. അഥവാ ഈ ലോകം മുഴുവന്‍ ഒരു പക്ഷികൂടായിതീരുക വിവിധ വര്‍ണങ്ങളില്‍, വൈവിധ്യമേറിയ കൊഞ്ചലുകളുള്ള കിളിക്കൂടായി ലോകം മാറണമെന്നാഗ്രഹിച്ചു അദ്ദേഹം.

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Continue Reading

columns

സത്യാന്വേഷി-പ്രതിഛായ

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്.

Published

on

‘അത് വക്കീലിനോട് ഇനി മുതല്‍ വാദിക്കരുതെന്ന് ആവശ്യപ്പെടുന്നതുപോലെയാണ്. ഒരു മാധ്യമപ്രവര്‍ത്തകനോട് എങ്ങനെയാണ് എഴുതരുതെന്ന് ആവശ്യപ്പെടാനാകുക? നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹമതിന് മറുപടി പറയാന്‍ ബാധ്യസ്ഥനാണ്. പക്ഷേ ഒരാള്‍ അഭിപ്രായം പറയുന്നതിനെ എങ്ങനെയാണ് മുന്‍കൂട്ടി എതിര്‍ക്കാന്‍കഴിയുക?’ സുപ്രീംകോടതിയിലെ പ്രമുഖന്യായാധിപന്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റേതാണ് ഈകുറിക്കുകൊള്ളുന്ന വാക്കുകള്‍. ‘ആള്‍ട്ട്‌ന്യൂസ് സ്ഥാപകനും മാധ്യമപ്രവര്‍ത്തകനുമായ മുഹമ്മദ്‌സുബൈറിനെ സമൂഹമാധ്യമമായ ട്വിറ്ററില്‍ എഴുതുന്നതില്‍നിന്ന് തടയണമെന്ന ഉത്തര്‍പ്രദേശ് പൊലീസിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു രാജ്യത്തെ അത്യുന്നത നീതിപീഠം. സമൂഹമാധ്യമങ്ങളിലെ തെറ്റായവിവരങ്ങളുടെ വസ്തുതാന്വേഷകനായി പ്രസിദ്ധനായ സുബൈറിനെ തുടരെത്തുടരെ കേസുകളുമായി വരിഞ്ഞുമുറുക്കി കാലാകാലത്തേക്ക് തുറുങ്കിലടക്കാനും ബി.ജെ.പി സര്‍ക്കാരുകള്‍ക്കെതിരെ പ്രതികരിക്കാതിരിക്കാനുമായി ഇട്ട പദ്ധതിയെ പൊളിച്ചടുക്കുകയായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്. നാലരക്കൊല്ലംമുമ്പ് ട്വീറ്റ്‌ചെയ്ത ഒരു വിഷയത്തിന്റെ പേരിലായിരുന്നു യു.പി സര്‍ക്കാര്‍ സുബൈറിനെ അറസ്റ്റ്‌ചെയ്ത് ജയിലിടച്ചത്. ജൂണ്‍ 27ന് അറസ്റ്റുചെയ്ത സുബൈറിനെ സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യത്തെതുടര്‍ന്ന് മോചിപ്പിച്ചത് ജൂലൈ 21നായിരുന്നു; കൃത്യം 23 ദിവസത്തിനുശേഷം. ഡല്‍ഹിക്കുപുറമെ യു.പിയില്‍ ആറു കേസുകളാണ് സുബൈറിനെതിരെ ചുമത്തിയത്. ഓരോ കേസിലും ജാമ്യം നേടുമ്പോള്‍ വൈകാതെ മറ്റൊരു കേസില്‍ അറസ്റ്റുരേഖപ്പെടുത്തി യുവാവിന്റെ മോചനം വൈകിക്കലായിരുന്നു തന്ത്രം. എന്നാല്‍ ഇത് തിരിച്ചറിഞ്ഞായിരുന്നു കോടതിയുടെ ഇടപെടല്‍. എഫ്.ഐ.ആറുകള്‍ റദ്ദാക്കിയില്ലെങ്കിലും എല്ലാകേസുകളും ഡല്‍ഹി കോടതിയിലേക്ക് മാറ്റാനും സുബൈറിന് ഇടക്കാലം ജാമ്യം നല്‍കി വിട്ടയക്കാനുമായിരുന്നു 21ലെ വിധി.

ഇന്ത്യയുടെ പാരമ്പര്യമാണ് സത്യം. മുണ്ഡകോപനിഷത്തിലെ ‘സത്യമേവ ജയതേ’ ആണ് രാജ്യത്തിന്റെ ഔദ്യോഗികചിഹ്നത്തില്‍ ആലേഖന ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ സത്യം കണ്ടെത്തി അവതരിപ്പിക്കുന്ന ആരും ആര്‍ഷഭാരത പാരമ്പര്യത്തെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. മാധ്യമപ്രവര്‍ത്തകോട്, വിശേഷിച്ച് സര്‍ക്കാരിനെതിരെ പ്രതികരിക്കുന്നവരോട് ബി.ജെ.പി ഭരണകൂടങ്ങള്‍ പൊലീസിനെ ഉപയോഗിച്ച് ചെയ്തുകൂട്ടുന്നതെന്തെല്ലാമാണെന്നതിന് മികച്ച തെളിവാണ് സുബൈറിന്റെ അറസ്റ്റും തുടര്‍ന്നുള്ള സംഭവങ്ങളും. എന്നാല്‍ ഇതിന് നേര്‍വിപരീതമായിരുന്നു രാഹുല്‍ഗാന്ധിക്കെതിരായി വ്യാജ വീഡിയോ സംപ്രേഷണംചെയ്തതിന് ‘ടൈംസ് നൗ’ ടി.വി അവതാരകന്‍ രോഹിത് രഞ്ജന് അനുകൂലമായ ബി.ജെ.പി സര്‍ക്കാരിന്റെ നീക്കം. രാഹുല്‍ഗാന്ധി രാജസ്ഥാനില്‍ ടെയ്‌ലറെ കൊലപ്പെടുത്തിയ യുവാക്കളെ കുട്ടികളല്ലേ എന്നു വിളിച്ചെന്ന വ്യാജ പ്രചാരണം നടത്തിയതിന് കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ പൊലീസ് രോഹിത്തിനെ അറസ്റ്റ്‌ചെയ്യാനെത്തിയപ്പോള്‍ മറ്റൊരു കേസ് ചുമത്തി അറസ്റ്റില്‍നിന്ന് രക്ഷിച്ചെടുക്കുകയായിരുന്നു ഡല്‍ഹി പൊലീസ്. പഴയ ഹിന്ദിസിനിമയിലെ ഒരു ഡയലോഗ് പങ്കുവെച്ചായിരുന്നു സുബൈറിന്റെ നാലരവര്‍ഷം മുമ്പത്തെ ട്വീറ്റ്. വിദ്വേഷ പ്രചാരകരോട് വിട്ടുവീഴ്ചയില്ലെന്നാണ് 33 കാരനായ സുബൈറിന്റെ സുധീര പ്രഖ്യാപനം.

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്. നിമിഷങ്ങളെന്നോണം വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്ന നുണ ഫാക്ടറികളുടെ ഓശാരത്തില്‍ അധികാരത്തിലെത്തുന്ന ഭരണകൂടങ്ങള്‍ക്കാണ് ആള്‍ട്ട്‌ന്യൂസ് പ്രധാനമായും വെല്ലുവിളിയുയര്‍ത്തിയത്. സുബൈറിന്റെ ഫാക്ട്‌ചെക് വാര്‍ത്തകള്‍ ലോകത്തെ ഉന്നതമാധ്യമങ്ങള്‍വരെ എടുത്തുകൊടുക്കാനാരംഭിച്ചു. പ്രവാചകനെതിരെ ബി.ജെ.പി വക്താവ് നൂപുര്‍ശര്‍മ നടത്തിയ വിവാദ പ്രസ്താവത്തിന്റെ വീഡിയോ അതേപടി ആള്‍ട്ട്‌ന്യൂസ് പ്രസിദ്ധപ്പെടുത്തിയതാണ് സത്യത്തില്‍ സുബൈറിനെ നോട്ടമിട്ടിരുന്ന ബി.ജെ.പി നേതാക്കളെ പെട്ടെന്ന് പൊലീസിനെ വിട്ട് അറസ്റ്റുചെയ്യാന്‍ നിര്‍ബന്ധിച്ചത്. എന്നാല്‍ ഇതാണ് കാരണമെന്ന് പറയാതെ നാലര വര്‍ഷം മുമ്പത്തെ കാര്യമാണ് പറഞ്ഞതെന്നുമാത്രം. വിവാഹേതര ബന്ധമുണ്ടെന്നതിന് ഭാര്യയെ ഭര്‍ത്താവ് മര്‍ദിക്കുന്നതിന്റെ ദൃശ്യം കാട്ടി അത് ‘ലൗ ജിഹാദാ’ണെന്ന് പ്രചരിപ്പിക്കുന്നവരെപോലുള്ളവരെയും സുബൈര്‍ തുറന്നുകാട്ടി. മേയില്‍ ജ്ഞാന്‍വ്യാപി പള്ളി വിവാദത്തിലും തീവ്ര ഹിന്ദുത്വവാദികള്‍ക്കെതിരെ സുബൈര്‍ നിരവധി പോസ്റ്റുകളിട്ടിരുന്നു. ദേശീയ മാധ്യമങ്ങളിലെ അവതാരകരുടെ തനിനിറം തുറന്നുകാട്ടുകയും സുബൈറിന്റെ പ്രധാന ജോലിയായിരുന്നു. സുബൈറിന്റെ വരുമാനം ലാഭം പ്രതീക്ഷിക്കാതെ സംഭാവനയിലൂടെ പ്രവര്‍ത്തിക്കുന്ന ആള്‍ട്ട്‌ന്യൂസില്‍നിന്ന് കിട്ടുന്ന തുച്ഛമായ വേതനമാണ്. സ്ഥാപനത്തിന്റെ ഉടമകളായ പ്രാവ്ദ മീഡിയ ഫൗണ്ടേഷന്റെ ഡയറക്ടര്‍മാരിലൊരാളാണിപ്പോള്‍. ബെംഗളൂരുവില്‍ ജനിച്ച സുബൈറിന്റെ സ്‌കൂള്‍-കോളജ് വിദ്യാഭ്യാസവും അവിടെയായിരുന്നു.

Continue Reading

columns

ജനാധിപത്യ പോരാട്ടങ്ങളുടെ വിജയം- പി.എം.എ സലാം

വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് മുസ്‌ലിംലീഗ് നടത്തിവന്ന നിരന്തര പോരാട്ടങ്ങളുടെ വിജയമാണ്. രാജ്യത്തെവിടെയും ഇല്ലാത്ത നിയമമാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിച്ചത് മുതല്‍ മുസ്‌ലിംലീഗ് വിശ്രമരഹിതമായി സമരമുഖത്തായിരുന്നു. നിയമസഭയുടെ അകത്തും പുറത്തും പാര്‍ട്ടി പോരാട്ടം ശക്തമാക്കി. 2021 ഡിസംബര്‍ 9ന് കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിച്ചു. പതിനായിരങ്ങള്‍ അണിനിരന്ന റാലിക്ക് ശേഷം മുസ്‌ലിംലീഗിന് ചെയ്യാന്‍ പറ്റുന്നത് അവര്‍ ചെയ്യട്ടെ. മുസ്‌ലിംലീഗിനെ ആര് ഗൗനിക്കുന്നു? എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേ മുഖ്യമന്ത്രിയുടെ നാവ് കൊണ്ടുതന്നെ തീരുമാനം പുനഃപരിശോധിക്കുമെന്ന് പറയിപ്പിച്ചതാണ് മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ വിജയം.

Published

on

വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് മുസ്‌ലിംലീഗ് നടത്തിവന്ന നിരന്തര പോരാട്ടങ്ങളുടെ വിജയമാണ്. രാജ്യത്തെവിടെയും ഇല്ലാത്ത നിയമമാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിച്ചത് മുതല്‍ മുസ്‌ലിംലീഗ് വിശ്രമരഹിതമായി സമരമുഖത്തായിരുന്നു. നിയമസഭയുടെ അകത്തും പുറത്തും പാര്‍ട്ടി പോരാട്ടം ശക്തമാക്കി. 2021 ഡിസംബര്‍ 9ന് കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിച്ചു. പതിനായിരങ്ങള്‍ അണിനിരന്ന റാലിക്ക് ശേഷം മുസ്‌ലിംലീഗിന് ചെയ്യാന്‍ പറ്റുന്നത് അവര്‍ ചെയ്യട്ടെ. മുസ്‌ലിംലീഗിനെ ആര് ഗൗനിക്കുന്നു? എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേ മുഖ്യമന്ത്രിയുടെ നാവ് കൊണ്ടുതന്നെ തീരുമാനം പുനഃപരിശോധിക്കുമെന്ന് പറയിപ്പിച്ചതാണ് മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ വിജയം.

വഖഫ് സംരക്ഷണ റാലിക്ക് ശേഷം വളരെ മോശമായ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയമാണ് സി.പി.എം പയറ്റിയത്. കേരളത്തിലെ മുസ്‌ലിംകളുടെ അട്ടിപ്പേറവകാശം മുസ് ലിംലീഗിനില്ലെന്ന് പറഞ്ഞ് മുസ്‌ലിംലീഗിനെയും മതസംഘടനകളെയും ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തിയത്. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ എല്ലാ മത സംഘടനകളും അംഗങ്ങളായ മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി വഖഫ് നിയമന വിഷയത്തില്‍ പലതവണ മുഖ്യമന്ത്രിയെ കണ്ടിരുന്നു. മുസ്‌ലിം സംഘടനകള്‍ ഒറ്റക്കെട്ടായാണ് ഈ ആവശ്യത്തിനുവേണ്ടി നിലകൊണ്ടത്. എന്നാല്‍ അതിനെയൊന്നും സര്‍ക്കാര്‍ ഗൗനിച്ചില്ല. മതസംഘടനകള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിച്ചതോടൊപ്പം തീരുമാനത്തില്‍നിന്ന് പിന്നോട്ടില്ലെന്ന മട്ടിലാണ് നിയമസഭയില്‍ മന്ത്രിമാര്‍ പോലും സംസാരിച്ചത്.

എന്നാല്‍ ഒരു ഘട്ടത്തിലും സമരത്തില്‍നിന്ന് പിന്തിരിയാന്‍ മുസ്‌ലിംലീഗ് തയ്യാറായില്ല. കേന്ദ്ര വഖഫ് ആക്ടിന് വിരുദ്ധമായി കേരളത്തില്‍ മാത്രം വിവേചനത്തിന്റെ ഈ നിയമം അനുവദിക്കില്ലെന്ന് മുസ്‌ലിംലീഗ് അസന്നിഗ്ധമായി വ്യക്തമാക്കി. വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നതിനെ ന്യായീകരിച്ച്‌കൊണ്ട് സി.പി.എം നേതാക്കളും സൈബര്‍ സഖാക്കളും ധാരാളം എഴുതി. പലപ്പോഴും അനാവശ്യമായി മുസ് ലിം ലീഗിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനും ഇവര്‍ ശ്രമിച്ചു. വഖഫ് ബോര്‍ഡില്‍ യു.ഡി.എഫ് അമുസ്‌ലിം നിയമനം നടത്തിയിട്ടുണ്ടെന്ന പച്ചക്കള്ളം അടിച്ചിറക്കി. പി.എസ്.സിക്ക് വിടാനുള്ള തീരുമാനം വഖഫ് ബോര്‍ഡ് ഏകകണ്ഠമായി സ്വീകരിച്ചതാണെന്ന് മുഖ്യമന്ത്രി പോലും നുണ പറഞ്ഞു. കേരളത്തിലെ വന്ദ്യവയോധികരായ മതസംഘടനാ നേതാക്കള്‍ പലപ്പോഴായി മുഖ്യമന്ത്രിയെ കണ്ടെങ്കിലും ഉറപ്പ് നല്‍കുകയല്ലാതെ ഒന്നും നടന്നില്ല. ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ മുസ്‌ലിംലീഗ് അംഗങ്ങള്‍ വഖഫ് നിയമന തീരുമാനം പിന്‍വലിക്കാന്‍ പലതവണ ആവശ്യപ്പെട്ടു. ഒടുവില്‍ ഗത്യന്തരമില്ലാതെയാണ് ഇപ്പോള്‍ തീരുമാനം പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചിരിക്കുന്നത്. മുസ്‌ലിംലീഗിന്റെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം ഉറപ്പ് നല്‍കിയത്.

ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ വഖഫ് ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഏറ്റവുമൊടുവില്‍ കഴിഞ്ഞ ജൂണ്‍ 28ന് സെക്രട്ടേറിയറ്റിന് മുന്നില്‍ സംസ്ഥാന കമ്മിറ്റി ധര്‍ണ സംഘടിപ്പിച്ചു. മതസംഘടനാ നേതാക്കളോട് പച്ചക്കള്ളം പറഞ്ഞ് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയും കൂട്ടരും പലപ്പോഴായി ശ്രമിച്ചത്. 2016 ല്‍ തന്നെ എല്ലാ മുസ്‌ലിം മത സംഘടനകളും മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കീഴില്‍ ഒന്നിച്ച് ഗവര്‍ണറെ പോയി കാണുകയും സര്‍ക്കാര്‍ നീക്കത്തിനെതിരെ ശബ്ദമുയര്‍ത്തുകയും ചെയ്തിരുന്നു. കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരവും നടത്തി. മുഖ്യമന്ത്രിക്കും നിവേദനം നല്‍കി. നിയമസഭക്ക് അകത്ത് മുസ്‌ലിംലീഗിന്റെയും പ്രതിപക്ഷത്തിന്റെയും ശക്തമായ പ്രതിഷേധം ഉണ്ടായി. ബില്ല് വരുന്ന സമയത്തും പാസ്സാക്കുന്ന സമയത്തും ശക്തമായ ഭാഷയില്‍ തന്നെ പ്രതിപക്ഷം എതിര്‍പ്പറിയിച്ചിരുന്നു. ഇതെല്ലാം നിയമസഭാ രേഖയിലുള്ളതാണ്. എന്നാല്‍ അതെല്ലാം മറന്നുകൊണ്ടാണ് മുഖ്യമന്ത്രി കള്ളം പറഞ്ഞത്.

നിയമസഭ പാസ്സാക്കിയ നിയമം ആയതുകൊണ്ട് നിയസമഭയില്‍ തന്നെ അവതരിപ്പിച്ച് തിരുത്തണമെന്നാണ് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടത്. കോഴിക്കോട്ട് നടന്നത് സമരപ്രഖ്യാപനം മാത്രമായിരുന്നു. പിന്നീട് നിരന്തര സമരങ്ങളുടെ ദിവസങ്ങളായിരുന്നു. പ്രതിസന്ധികള്‍ ഏറെയുണ്ടായിട്ടും നിയമം പിന്‍വലിക്കും വരെ മുസ്‌ലിം ലീഗ് സമര രംഗത്ത് ഉറച്ചുനിന്നു. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ തിരുവനന്തപുരത്ത് മുസ്‌ലിംലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സര്‍ക്കാര്‍ പിന്മാറും വരെ സമരം തുടരുമെന്ന് ഈ പരിപാടിയില്‍ നിയമസഭാ പാര്‍ട്ടി ലീഡര്‍ പി.കെ കുഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചു. കോഴിക്കോട് നടത്തിയ വഖഫ് സംരക്ഷണ റാലിക്ക് ശേഷം രണ്ടാം ഘട്ടമായി പഞ്ചായത്ത്, മുനിസിപ്പല്‍, മേഖലാ കേന്ദ്രങ്ങളില്‍ സമര സംഗമങ്ങള്‍ സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് നടന്ന പ്രതിഷേധ പരിപാടികളായിരുന്നു സമരത്തിന്റെ മൂന്നാം ഘട്ടം.

ഇടക്കാലത്ത് കോവിഡ് വ്യാപകമായപ്പോള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് വഖഫ് സംരക്ഷണ പ്രക്ഷോഭം തുടര്‍ന്നു. മുസ്‌ലിംലീഗിന്റെ വഖഫ് സംരക്ഷണ പ്രക്ഷോഭത്തില്‍ സഹികെട്ട സര്‍ക്കാര്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന കുറ്റം ചുമത്തി പ്രാദേശികമായി കേസുകളെടുത്തു. കോഴിക്കോട് നടന്ന മഹാറാലിക്ക് ശേഷം പതിനായിരം പേര്‍ക്കെതിരെ കേസെടുത്തായിരുന്നു പ്രതികാര നടപടി. വഖഫ് സംരക്ഷണ പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായി മുസ്‌ലിം ലീഗ് കലക്ടറേറ്റ് മാര്‍ച്ചുകളും സംഘടിപ്പിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.