Connect with us

columns

ദലിതരെയും ന്യൂനപക്ഷങ്ങളെയും ദ്രോഹിച്ച സര്‍ക്കാര്‍

Published

on

യു.സി രാമന്‍

രാഷ്ട്രീയ കേരളത്തിലെ പങ്കാളിത്തംകൊണ്ട് പൊലിമയും പങ്കാളിത്തവുമേറിയ നാട്ടുത്സവമാണ് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്. ഏറെ സുപ്രധാനങ്ങളും നിലനില്‍പ്പിനുതന്നെ അനിവാര്യങ്ങളുമായ നിരവധി വിഷയങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചചെയ്യപ്പെടേണ്ടതുണ്ട്. ഒട്ടേറെ നന്മകളും ലക്ഷ്യങ്ങളും ഇതിലൂടെ സാധ്യമാവേണ്ടതുമുണ്ട്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അങ്ങേയറ്റത്തെ ജനദ്രോഹപരവും അഴിമതിയും സ്വജനപക്ഷപാതവും നിറഞ്ഞഴുകിയ ഭരണത്തിനും ജനാധിപത്യ സംവിധാനങ്ങളെ വെല്ലുവിളിച്ച്, പ്രതിശബ്ങ്ങളെ തുറുങ്കലിലടക്കുന്ന ഫാസിസ്റ്റ് നടപടികള്‍ക്കുമെതിരെയുള്ള ജനവികാരത്തിന്റെ പ്രതിഫലനം കൂടിയാവണമീ തെരഞ്ഞെടുപ്പ്. ഗ്രാമസ്വരാജ്, അയല്‍പക്കത്തായം, കുടുംബ സ്വാശ്രയസംഘം തുടങ്ങിയ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സ്വപ്‌നത്തില്‍നിന്നും ആശയത്തില്‍നിന്നും ഉടലെടുത്ത് നെഹ്‌റുവിലൂടെയും ഇന്ദിരാഗാന്ധിയിലൂടെയും വളര്‍ന്ന് രാജീവ്ഗാന്ധി നടപ്പാക്കിയ പഞ്ചായത്ത്‌രാജിന്റെയും നഗരപാലികാനിയമത്തിന്റെയുമൊക്കെ വെളിച്ചത്തിലാണ് അധികാര വികേന്ദ്രീകരണത്തിന്റെ ഈ മഹനീയ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

എന്നാല്‍ ഇന്ന് ഇന്ത്യ ഭരിക്കുന്ന ഫാസിസ്റ്റ് ഭരണകൂടത്തിന് അധികാര കേന്ദ്രീകരണത്തിലല്ലാതെ വികേന്ദ്രീകരണത്തില്‍ താല്‍പര്യമുണ്ടാവില്ലെന്നത് പറയേണ്ടതില്ലല്ലോ, ഈ അടിസ്ഥാന തത്വത്തിന് കടകവിരുദ്ധമായ നിലപാടുകളാണ് നിലവിലെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ചുപോരുന്നത്. അധികാരത്തിന്റെ പുന:കേന്ദ്രീകരണവും അതിലൂടെ ഏകാധിപത്യ ഭരണ സ്വഭാവവുമാണ് ഇവര്‍ ലക്ഷ്യംവെക്കുന്നത്. പ്രത്യക്ഷ രാഷ്ട്രീയത്തില്‍ എതിര്‍ ചേരിയിലാണെങ്കിലും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയിലും കേരള മുഖ്യമന്ത്രി പിണറായി വിജയനിലും ഫാസിസ്റ്റു സമാനതകള്‍ ഏറിയും കുറഞ്ഞും കാണാം.
ഇടതു സര്‍ക്കാറിന്റെ നാലര വര്‍ഷത്തെ ഭരണത്തിനിടയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തകര്‍ക്കാന്‍പോന്ന പുതിയ നിയമനിര്‍മാണങ്ങള്‍ നടപ്പിലാക്കിയതായി കാണാം. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ബജറ്റിലെ വിഹിതത്തില്‍ വന്‍ കുറവ് വരുത്തുകയും ചെയ്തു. ഇവ പ്രാദേശിക വികസനത്തെ പ്രതികൂലമായി ബാധിക്കും. വ്യവസായ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കാനുള്ള ഗ്രാമപഞ്ചായത്തുകളുടെയും നഗരസഭകളുടെയും അധികാരം ഈ ഗവണ്‍മെന്റ് എടുത്തുകളയുകയുണ്ടായി. സ്ഥലത്തെ ജനജീവിതത്തെയും പരിസ്ഥിതിയെയും ഏതുരീതിയില്‍ ബാധിക്കുന്നു എന്നത് മുഖവിലക്കെടുത്ത് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തീരുമാനമെടുക്കാനുള്ള അധികാരം വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ എന്ന മറവില്‍ റദ്ദാക്കുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. അനിയന്ത്രിത കെട്ടിട നിര്‍മാണ നിയമലംഘനത്തിനും നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇത് വഴിവെക്കും. മാത്രമല്ല തദ്ദേശസ്ഥാപനങ്ങളുടെ വലിയ വരുമാന മാര്‍ഗമായ പല നികുതികളും ഫീസുകളും ഇതിലൂടെ നഷ്ടപ്പെടും.

മഹാമാരിയും പ്രളയവും കേരളത്തെ ദുരിതത്തിലാഴ്ത്തിയപ്പോള്‍ സര്‍ക്കാരിന്റെ അഴിമതിയും കഴിവുകേടും ജനജീവിതം കൂടുതല്‍ ദുസ്സഹമാക്കി. കേരളത്തിലെ സവിശേഷമായ പ്രബുദ്ധതയുടെ ഫലമായി ജനങ്ങള്‍ സ്വീകരിച്ച ജാഗ്രത സര്‍ക്കാരിന്റെ നേട്ടമാക്കി പി.ആര്‍ വര്‍ക്കിന് ഇറങ്ങിയ സര്‍ക്കാറിന് പിന്നീട് സ്വീകരിച്ച തീരുമാനങ്ങള്‍ തിരിച്ചടിയായി. അവ ജനജീവിതം കൂടുതല്‍ കഷ്ടത്തിലാക്കി. പ്രളയ സമയത്ത് സ്വജീവന്‍ പണയംവെച്ച് ദുരിതത്തിലായവരെ സഹായിക്കാനിറങ്ങിയ മത്സ്യത്തൊഴിലാളികളെ സര്‍ക്കാര്‍ പൂര്‍ണമായും കൈവിട്ടു. യു.ഡി.എഫ് തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പുറത്തിറക്കിയ പ്രകടനപത്രികയില്‍ പ്രളയവും ഓഖിയും ദുരിതത്തിലാക്കിയ തൊഴിലാളികള്‍ക്ക്‌വേണ്ടി ആവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.

അഴിമതിയില്‍ മുങ്ങിക്കുളിച്ച ഭരണമാണ് ഇന്ന് കേരളം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഭരണഘടന സംവിധാനങ്ങള്‍ മുഴുവന്‍ കണ്‍സള്‍ട്ടന്‍സിക്ക് തീറെഴുതികൊടുത്ത്, സ്വകാര്യ കുത്തകകള്‍ക്ക് കയറി മേയാനുള്ള അവസരം നല്‍കുന്നതിലൂടെ വലിയ അഴിമതിക്കാണ് കളമൊരുങ്ങുന്നത്. പഞ്ചായത്തുകള്‍ കാലങ്ങളായി ചെയ്തുവരുന്ന പാര്‍പ്പിട നിര്‍മാണ പദ്ധതികളെ അട്ടിമറിച്ച് ലൈഫ്മിഷന്‍ എന്ന പുതിയ പേരില്‍ അവതരിപ്പിച്ചിരിക്കുകയാണ്. എന്നാലിത് അഴിമതിയുടെ കൂത്തരങ്ങായിമാറി. വടക്കാഞ്ചേരിയില്‍ സ്വകാര്യസ്ഥാപനങ്ങള്‍ക്ക് കമ്മീഷന്‍ നല്‍കി ലക്ഷങ്ങളാണ് പാഴാക്കികളഞ്ഞത്. അഴിമതിക്കെതിരെ വോട്ട് എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ചാണ് ഐക്യജനാധിപത്യമുന്നണി ജനങ്ങളുടെ മുന്നിലേക്കെത്തുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിക്കാരുടെ പറുദീസയായിമാറിയിരിക്കുകയാണ്. കേരളത്തിലെ മുഖ്യമന്ത്രി അഴിമതിക്കാരെ സഹായിക്കുന്ന, സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചുപോരുന്നത്. മുഖ്യമന്ത്രിയുടെ സെക്രട്ടറി ശിവശങ്കര്‍ അടക്കം ഓഫീസിനെ ആകമാനം ഗ്രസിച്ച അഴിമതിയുടെ കറ ജനസാമാന്യത്തിന് മുന്നില്‍ മറച്ചു പിടിക്കാനാവില്ല. മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരുമായി അവരുടെ ഓഫീസുമായി ബന്ധപ്പെട്ട അഴിമതിയാരോപണങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. അധികാരദുര്‍വിനിയോഗത്തിനും അഴിമതിക്കും മന്ത്രി കെ.ടി ജലീല്‍ നിരന്തരമായി പഴി കേള്‍ക്കേണ്ടിവന്നു. ഏറ്റവുമൊടുവിലായി ധനകാര്യമന്ത്രാലയം കെ.എസ.്എഫ്.ഇയും അഴിമതിയുടെ കരിനിഴലിലാണ്.

എന്നാല്‍ ഇത്തരം വീഴ്ചകളെ ജനാധിപത്യപരമായി ചോദ്യംചെയ്യുകയും അതിനെതിരെ ശബ്ദമുയര്‍ത്തുകയുംചെയ്യുന്നവരെ ഏകാധിപത്യ മനോഭാവത്തോടെ നേരിടുകയും പ്രതിപക്ഷ സ്വരങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളുമാണ് നടന്നുകൊണ്ടിരിക്കുന്നത്. മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെ മുഖ്യമന്ത്രിയും ഇടതുപക്ഷ സര്‍ക്കാരും സ്വീകരിക്കുന്ന നിലപാട് ജനാധിപത്യ സംവിധാനത്തില്‍ ആശാവഹമല്ല. 118 എ നടപ്പിലാക്കി സര്‍ക്കാറിനെതിരെ വരുന്ന വിമര്‍ശനങ്ങളുടെ മുനയൊടിക്കാനുള്ള ശ്രമത്തില്‍നിന്ന് ശക്തമായ പ്രതിഷേധത്തെതുടര്‍ന്ന് പിന്‍വാങ്ങേണ്ടിവന്നു. പ്രതിപക്ഷ സ്വരങ്ങളെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി ഇതര രാഷ്ട്രീയ ചേരിയിലെ നേതാക്കന്മാരെയും ജനപ്രതിനിധികളെയും ഭരണകൂട സംവിധാനങ്ങളും അന്വേഷണ ഏജന്‍സികള്‍ ദുരുപയോഗം ചെയ്തു നിശബ്ദമാക്കാനുള്ള ശ്രമവും നടന്നുവരുന്നു. മുസ്‌ലിംലീഗിന്റേയും ഐക്യജനാധിപത്യ മുന്നണിയുടെയും നേതാക്കള്‍ക്കെതിരെ കള്ളക്കഥകള്‍ മെനഞ്ഞ് തങ്ങള്‍ക്കെതിരെ ഉയര്‍ന്നുവരുന്ന പ്രതിഷേധത്തിന്റെ മുനയൊടിക്കാമെന്നത് വ്യാമോഹമാണ്. ഇത് സ്വന്തം നഗ്‌നത മറച്ചുവെക്കാനുള്ള തന്ത്രപ്പാടായേ കാണാനൊക്കൂ.

എതിര്‍ സ്വരങ്ങളെ ഇല്ലാതാക്കി ഏകാധിപത്യ വാഴ്ചക്കു കളമൊരുക്കുന്നതിനെ ജനാധിപത്യ സംവിധാനങ്ങള്‍ ഉപയോഗിച്ച് പരാജയപ്പെടുത്തണം. അക്രമ രാഷ്ട്രീയത്തെ തേനും പാലും കൊടുത്ത് വളര്‍ത്തുകയും പ്രാദേശികതലത്തില്‍ തങ്ങളുടെ സ്വാധീന മേഖലകളില്‍ ഭീതിയുടെയും ഭയത്തിന്റേയും പിന്‍ബലത്തില്‍ പ്രതിപക്ഷ സംവിധാനങ്ങളെ ഇല്ലാതാക്കുന്ന രീതിയാണ് കണ്ടുവരുന്നത്. കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ ജനാധിപത്യ തെരഞ്ഞെടുപ്പ് സംവിധാനങ്ങള്‍ക്ക് പുല്ലുവിലയാണ്. എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്നു എന്ന് വീമ്പു പറയുമ്പോഴും അടിസ്ഥാന ജനാധിപത്യത്തിന്റെ കടക്കല്‍ കത്തിവെക്കുന്ന രീതിയാണ് ഇവിടെയെല്ലാം കണ്ടുവരുന്നത്. ഈ ഏകാധിപത്യ ഫാസിസ്റ്റ് രീതിയെ ജനാധിപത്യ മാര്‍ഗങ്ങളിലൂടെ ചെറുത്തുതോല്‍പ്പിക്കേണ്ടതുണ്ട്. ഈ തെരഞ്ഞെടുപ്പ് അതിനെതിരെയുള്ള ജനവികാരമായിരിക്കണം. അരികുവല്‍ക്കരിക്കപ്പെട്ടവരെ അകറ്റിനിര്‍ത്തി, അവരെ വോട്ട് ബാങ്കുകളായി കാണാനാണ് ഇടതുപക്ഷ സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ദലിതരെയും ന്യൂനപക്ഷങ്ങളേയും ദ്രോഹിക്കുന്ന സമീപനമാണ് ഇടതുപക്ഷം സ്വീകരിച്ചുപോന്നിട്ടുള്ളത്. മുന്നോക്ക സംവരണം എന്ന പേരില്‍ കൊണ്ടുവന്ന സവര്‍ണ്ണ സംവരണത്തെ നിയമപരമായി സാധൂകരിക്കുന്നതിലൂടെ ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യ നീതിയും സമത്വത്തെയും അട്ടിമറിക്കുകയാണ്.

പാവങ്ങളുടെ പാര്‍ട്ടി എന്ന് ഊറ്റംകൊള്ളുമ്പോഴും അടിസ്ഥാന വര്‍ഗങ്ങളുടെ അവകാശത്തില്‍ കയ്യിട്ടുവാരി സവര്‍ണ്ണന് പകര്‍ന്നുനല്‍കാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണ്.
വാളയാറിലെയും പാലത്തായിലെയും കുട്ടികള്‍ക്ക് ഈ സര്‍ക്കാരില്‍നിന്ന് നീതി പ്രതീക്ഷിക്കുന്നത് വങ്കത്തരമാണ്. ഭൂരിപക്ഷ പ്രീണനവും ന്യൂനപക്ഷ ദ്രോഹവുമാണ് ഇവര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന നയം. ഈ ജനദ്രോഹ നടപടികള്‍ക്കെതിരെയുള്ള, പൊലീസ് രാജിനെതിരെയുള്ള ജനഹിതമായിരിക്കണം തെരഞ്ഞെടുപ്പ്. അടിസ്ഥാന വര്‍ഗ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് യു.ഡി.എഫിന്റെ കാലത്ത് കൊണ്ടുവന്ന പദ്ധതികളെല്ലാം ഈ സര്‍ക്കാര്‍ അട്ടിമറിച്ചു. പട്ടികവര്‍ഗ പട്ടികജാതി വിഭാഗങ്ങള്‍ക്ക് യു.ഡി.എഫ് ഭരണകാലത്ത് കൊണ്ടുവന്ന വിദ്യാഭ്യാസ വികസന പദ്ധതികള്‍ തിരിച്ചുകൊണ്ടുവരുമെന്ന് യു.ഡി.എഫ് പ്രകടനപത്രികയില്‍ ഉറപ്പുനല്‍കുന്നുണ്ട്.

വര്‍ഗീയതയും ന്യൂനപക്ഷ ഉന്മൂലനവും പ്രഖ്യാപിത ലക്ഷ്യമായി കാണുന്ന ബി.ജെ.പി കേരളത്തിലും വര്‍ഗീയതയുടെ വിഷ ബീജങ്ങള്‍ കുത്തിവെക്കാനുള്ള പ്രയത്‌നത്തിലാണ്. സവര്‍ണ്ണര്‍ക്ക്മാത്രം ഇടമുള്ള വളരെ സങ്കുചിതമായ രാഷ്ട്രീയം പറയുന്ന ബി.ജെ.പിയെ കേരളത്തിലെ പ്രബുദ്ധ ജനത ഇക്കാലമത്രയും പുറം തള്ളിയിട്ടേയുള്ളൂ. എന്നാല്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ നയപരമായ വൈകല്യങ്ങളും ചില രാഷ്ട്രീയ നീക്കുപോക്കുകളും ബി.ജെ.പിയെ സഹായിക്കുന്ന രീതിയിലുള്ളവയാണ്. അത് കേരളത്തില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കും.

ദേശീയതലത്തില്‍ മതേതര ചേരി ദുര്‍ബലമാകുന്നത് ഇന്ത്യയുടെ മഹത്തായ പാരമ്പര്യത്തിന്റെ തകര്‍ച്ചയാണ്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ദേശീയ മതേതര ചേരി ശക്തിയാര്‍ജിച്ച് വരേണ്ടതുണ്ട്. ബി.ജെ.പിയെപോലെ ദേശീയ തലത്തില്‍ കൂടുതല്‍ വേരോട്ടമുള്ള പാര്‍ട്ടിക്കെതിരെ ചെറിയ പ്രാദേശിക പാര്‍ട്ടികള്‍ക്ക് പരിമിതികളുണ്ട്. ദേശീയ തലത്തില്‍ കൂടുതല്‍ വിശാലമായ സംഘടനാസംവിധാനങ്ങള്‍ നിലനില്‍ക്കുന്ന കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുക എന്നതാണ് അതിനുള്ള പോംവഴി. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണിയെ തളര്‍ത്തുന്ന നിലപാട് സ്വീകരിക്കുന്നത് നല്ലതല്ല. ജനാധിപത്യത്തിന്റെ ആരോഗ്യകരമായ നിലനില്‍പ്പിനു അനിവാര്യമായ ഇടപെടലുകള്‍ ഉണ്ടാവേണ്ടതുണ്ട്. വികസനോന്മുഖ രാഷ്ട്രീയം മുന്നോട്ടുവെക്കുന്ന ഐക്യ ജനാധിപത്യ മുന്നണിയുടെ വിജയം അതിന് അനിവാര്യമാണ്.

Continue Reading
Click to comment

Leave a Reply

Your email address will not be published.

columns

ദേശീയത ചര്‍ച്ചയാകുമ്പോള്‍-പി.എ ജലീല്‍ വയനാട്

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Published

on

പ്രത്യേക ഭൂവിഭാഗത്തില്‍ ജനങ്ങള്‍ സ്ഥിരമായി, പരമാധികാരമുള്ള ഭരണത്തിന്‍ കീഴില്‍ ജീവിച്ചാല്‍ അതൊരു രാജ്യമായി മാറുന്നു. എന്നാല്‍ ആ പ്രത്യേക ഭൂവിഭാഗത്തിലെ ജനങ്ങളുടെ ഏകതാ ബോധവും പരസ്പര സ്‌നേഹവും സുഖദുഃഖങ്ങളുടെ മത വര്‍ഗ നിരപേക്ഷ സ്വീകാര്യതയും ചരിത്ര ബോധവുമാണ് ആ രാജ്യത്തെ ദേശ രാഷ്ട്രമാക്കുന്നത്. പാശ്ചാത്യ യൂറോപ്യന്‍ രാജ്യങ്ങളെ ഏകോപിപ്പിച്ചതിനും ചരിത്രബോധം നല്‍കിയതിനും പിന്നില്‍ മതത്തിനോ മതാധിഷ്ഠിത ഭരണകൂടങ്ങള്‍ക്കോ ഉള്ള പങ്ക് നിഷേധിക്കാന്‍ കഴിയില്ല. അതുവഴിയാണവരുടെ ദേശീയത അടയാളപ്പെടുത്തുന്നതും. എന്നാല്‍ ഇന്ത്യന്‍ ദേശീയത രൂപപ്പെടുന്നതില്‍ മതത്തിനോ മതാധിഷ്ഠിത ശക്തികള്‍ക്കോ ഒരു പങ്കുമില്ലെന്നതാണ് വിസ്മയം. നൂറ്റാണ്ടുകള്‍ പിന്നിട്ട കോളനി വാഴ്ചയും അതേതുടര്‍ന്നുണ്ടായ ബ്രിട്ടീഷ് വിരുദ്ധതയുമാണ് ഇന്ത്യന്‍ ദേശീയതക്കാധാരം. ഇന്ത്യന്‍ ദേശീയത രൂപപ്പെടുത്തുന്നതില്‍ ജാതി മത ഭേദമെന്യ ഉള്ളില്‍ ഊറിക്കൂടി ഉറച്ച കോളനി വിരോധമുണ്ട്. ആ അര്‍ഥത്തിലാണ് നമ്മുടെ ചരിത്രത്തെ നോക്കി കാണേണ്ടത്. സ്വാതന്ത്ര്യ പ്രഖ്യാപനമുണ്ടാകുന്നതിനു മുന്‍പ്തന്നെ നമ്മുടെ ഭരണഘടന രൂപീകരണത്തെക്കുറിച്ച്ആലോചിച്ചിട്ടുണ്ട്.

മത, വര്‍ഗ വേര്‍തിരുവുകള്‍ക്കതീതമായ ഭരണഘടന ഉണ്ടാക്കാനുള്ള പരിശ്രമം രണ്ടു വര്‍ഷവും ഒന്‍പതു മാസവും 18 ദിവസവും നീണ്ടുനിന്നു. രാജ്യത്തിനു ഒരൗദ്യോഗിക മതമില്ലാത്ത രീതിയില്‍, മതേതരമായി ഭരണഘടന സങ്കല്‍പിക്കപ്പെട്ടു. എന്നാല്‍ ഭൂരിപക്ഷ ന്യൂനപക്ഷ വിശ്വാസികളെ ഉള്‍ക്കൊണ്ട് പോകാനും അവരവരുടെ സംസ്‌കാരങ്ങളോട് കൂറുപുലര്‍ത്തി സമഭാവനയോടെ മുന്നോട്ടുപോകാനും ആഹ്വാനം ചെയ്യുന്നതായി ഭരണഘടനയുടെ സൂക്ഷ്മ വായന വ്യക്തമാക്കുന്നു. ഭരണഘടനയുടെ മുഖവുര തന്നെ സത്താപരമായി എന്താണ് ആ പ്രമാണത്തിന്റെ അവതരണ താത്പര്യമെന്ന് വ്യക്തമാക്കുന്നതാണ്. ജനങ്ങളാല്‍ എഴുതപ്പെട്ട എന്ന തുടക്കം അതിന്റെ മാനവിക മുഖമാണ് തുറക്കപ്പെടുന്നത്.

ദൈവനാമത്തില്‍ എന്ന് തുടങ്ങണമെന്ന് ശഠിച്ച എച്ച്.വി കമ്മത്തിന്റെ വാദമോ, പരമേശ്വര നാമത്തില്‍ വേണമെന്ന് വാദിച്ച ഗോവിന്ദ മാളവ്യയുടെ താല്‍പര്യമോ അല്ല ഇന്ത്യയുടെ മത നിരപേക്ഷ ഭരണ ഘടനാനിര്‍മാണ സമിതി പരിഗണിച്ചത്. ഇന്ത്യ-പാക് വിഭജനത്തിന്റെ വേരുകള്‍ ചെന്നെത്തുന്ന പരിസരം ഹിന്ദു-മുസ്‌ലിം വിദ്വേഷത്തിന്റേതാണ്. താല്‍പര്യമില്ലാതെ നാട് കടത്തപ്പെട്ടവര്‍ ഇരു ഭാഗത്തുമുണ്ട്. മാനവിക ചിന്തകളെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ജയിച്ചടക്കിയതാണ് വിഭജനത്തിന്റെ കാതല്‍. ഇവിടെ നിരപരാധികളുടെ മനഃസാക്ഷി വായിക്കാന്‍ ഭരണഘടനാ നിര്‍മാണ സഭക്ക് കഴിഞ്ഞിട്ടുണ്ട്. പാകിസ്ഥാനിലേക്കു പോയവര്‍ തിരിച്ചുവന്നാല്‍ ഇന്ത്യന്‍ പൗരത്വം അവര്‍ക്കു നല്‍കിയേ തീരുവെന്ന് വാദിച്ച ബീഹാറുകാരന്‍ ബ്രിജേഷ് മിശ്രയെ ഓര്‍ക്കുന്നത് അതുകൊണ്ടാണ്. പൗരാവകാശങ്ങളുടെ നീണ്ട വിശദീകരണം 5 മുതല്‍ 11 വരെ അനുഛേദങ്ങള്‍ പറയുന്നത്. പൗരനെ എങ്ങനെ നാടുകടത്താമെന്നല്ല അവനെ എങ്ങനെ ഉള്‍ക്കൊള്ളാമെന്നതിന്റെ വിവരണമാണത്. എന്നാല്‍ ഭരണഘടനയുടെ പിറവിയില്‍ തന്നെ അതില്‍ അസഹിഷ്ണുത കാണിച്ചവരും ചോദ്യംചെയ്തവരുമുണ്ട്. രാഷ്ട്രത്തെ ഒറ്റക്കല്ലില്‍ കൊത്തിയെടുക്കാനുള്ള അവരുടെ ശ്രമത്തിന് കോളനി വാഴ്ചയുടെ പഴക്കമുണ്ട്. അവരുടെ താല്‍പര്യത്തിന് എതിരുനിന്ന പ്രധാന ശക്തി രാഷ്ട്ര പിതാവായിരുന്നു. മഹാത്മജിയെ വകവരുത്തിയതിലൂടെയും ഇപ്പോഴും വീണ്ടും വീണ്ടും കൊന്നുകൊണ്ടിരിക്കുന്നതിലൂടെയും അവരുടെ ലക്ഷ്യത്തിലേക്കു അടുത്തുകൊണ്ടിരിക്കുന്നു.

ബഹുസ്വര സങ്കര സംസ്‌കാരങ്ങളുടെ നിലനില്‍പ്പും വളര്‍ച്ചയും അംഗീകരിക്കാന്‍ കഴിയാത്തവര്‍ ഒരു രാഷ്ട്രമെന്ന നിലക്ക് രാഷ്ട്രരൂപീകരണത്തിന്റെ ചരിത്രമറിയാത്തവരും ദേശീയ പൈതൃകത്തിന്റെ ഘടന അറിയാത്തവരുമാണ്. ദ്രാവിഡ അടിത്തറയിലേക്ക് പിന്നീട് ഉള്‍ച്ചേര്‍ക്കപ്പെട്ട സംസ്‌കാരങ്ങളാണ് ആര്യ, ബൗദ്ധ പൗരസ്ത്യ, പൗരസ്‌ത്യേതര അടരുകള്‍. ഈ കൂടിക്കലര്‍ന്ന ബഹുപാളികളെ വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്ത ഒരു ചരിത്ര പശ്ചാത്തലം ബോധപൂര്‍വം മറന്നുകൊണ്ട് വ്യക്തികളുടെ പ്രാഥമിക പരിഗണനയിലുള്ള ഐച്ഛിക വിഷയമായ വസ്ത്രത്തിലും ഭക്ഷണത്തില്‍പോലും ഇടപെടുന്ന അവസ്ഥ സാമൂഹ്യഘടനയെ തകര്‍ക്കുമെന്നതില്‍ സംശയിക്കേണ്ടതില്ല. ഇന്ത്യയുടെ നാനാത്വത്തിലുള്ള ഏകത്വമെന്ന കാഴ്ചപ്പാട് അംഗീകരിക്കപ്പെടണം. ബഹുസ്വര സങ്കര സംസ്‌കാരം സംരക്ഷിക്കപ്പെട്ടുകൊണ്ടുള്ള ദേശീയ ബോധങ്ങളാണുണ്ടാകേണ്ടത്. മറിച്ചുള്ള വികാരങ്ങളെ ദേശീയതയെന്ന് വിളിക്കാന്‍ കഴിയില്ല.

ഇന്ത്യയുടെ ദേശീയ കവിയാണ് രവീന്ദ്രനാഥ ടാഗോര്‍. ടാഗോര്‍ ദേശീയതയെ നിര്‍വചിച്ചിട്ടുണ്ട്. അത് മാനവികതയില്‍ അധിഷ്ഠിതമാണ്. മാനവികതയില്ലാത്ത ദേശീയത ശാപമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അത് സകല തിന്മയുടെയും മൂലഹേതുവാകുമെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്ന് പുലര്‍ന്നിരിക്കുകയാണ്. മനുഷ്യത്വത്തിനപ്പുറമുള്ള രാജ്യ സ്‌നേഹത്തെപ്പോലും അദ്ദേഹം ശക്തിയായി അപലപിച്ചു. ശാന്തിനികേതനില്‍ താന്‍ നിര്‍മിച്ച സര്‍വകലാശാലയുടെ ആപ്തവാക്യം ‘യത്ര വിശ്വം ഭവത് ഏക നീഡം’ എന്നതായിരുന്നു. അഥവാ ഈ ലോകം മുഴുവന്‍ ഒരു പക്ഷികൂടായിതീരുക വിവിധ വര്‍ണങ്ങളില്‍, വൈവിധ്യമേറിയ കൊഞ്ചലുകളുള്ള കിളിക്കൂടായി ലോകം മാറണമെന്നാഗ്രഹിച്ചു അദ്ദേഹം.

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Continue Reading

columns

സത്യാന്വേഷി-പ്രതിഛായ

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്.

Published

on

‘അത് വക്കീലിനോട് ഇനി മുതല്‍ വാദിക്കരുതെന്ന് ആവശ്യപ്പെടുന്നതുപോലെയാണ്. ഒരു മാധ്യമപ്രവര്‍ത്തകനോട് എങ്ങനെയാണ് എഴുതരുതെന്ന് ആവശ്യപ്പെടാനാകുക? നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹമതിന് മറുപടി പറയാന്‍ ബാധ്യസ്ഥനാണ്. പക്ഷേ ഒരാള്‍ അഭിപ്രായം പറയുന്നതിനെ എങ്ങനെയാണ് മുന്‍കൂട്ടി എതിര്‍ക്കാന്‍കഴിയുക?’ സുപ്രീംകോടതിയിലെ പ്രമുഖന്യായാധിപന്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റേതാണ് ഈകുറിക്കുകൊള്ളുന്ന വാക്കുകള്‍. ‘ആള്‍ട്ട്‌ന്യൂസ് സ്ഥാപകനും മാധ്യമപ്രവര്‍ത്തകനുമായ മുഹമ്മദ്‌സുബൈറിനെ സമൂഹമാധ്യമമായ ട്വിറ്ററില്‍ എഴുതുന്നതില്‍നിന്ന് തടയണമെന്ന ഉത്തര്‍പ്രദേശ് പൊലീസിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു രാജ്യത്തെ അത്യുന്നത നീതിപീഠം. സമൂഹമാധ്യമങ്ങളിലെ തെറ്റായവിവരങ്ങളുടെ വസ്തുതാന്വേഷകനായി പ്രസിദ്ധനായ സുബൈറിനെ തുടരെത്തുടരെ കേസുകളുമായി വരിഞ്ഞുമുറുക്കി കാലാകാലത്തേക്ക് തുറുങ്കിലടക്കാനും ബി.ജെ.പി സര്‍ക്കാരുകള്‍ക്കെതിരെ പ്രതികരിക്കാതിരിക്കാനുമായി ഇട്ട പദ്ധതിയെ പൊളിച്ചടുക്കുകയായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്. നാലരക്കൊല്ലംമുമ്പ് ട്വീറ്റ്‌ചെയ്ത ഒരു വിഷയത്തിന്റെ പേരിലായിരുന്നു യു.പി സര്‍ക്കാര്‍ സുബൈറിനെ അറസ്റ്റ്‌ചെയ്ത് ജയിലിടച്ചത്. ജൂണ്‍ 27ന് അറസ്റ്റുചെയ്ത സുബൈറിനെ സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യത്തെതുടര്‍ന്ന് മോചിപ്പിച്ചത് ജൂലൈ 21നായിരുന്നു; കൃത്യം 23 ദിവസത്തിനുശേഷം. ഡല്‍ഹിക്കുപുറമെ യു.പിയില്‍ ആറു കേസുകളാണ് സുബൈറിനെതിരെ ചുമത്തിയത്. ഓരോ കേസിലും ജാമ്യം നേടുമ്പോള്‍ വൈകാതെ മറ്റൊരു കേസില്‍ അറസ്റ്റുരേഖപ്പെടുത്തി യുവാവിന്റെ മോചനം വൈകിക്കലായിരുന്നു തന്ത്രം. എന്നാല്‍ ഇത് തിരിച്ചറിഞ്ഞായിരുന്നു കോടതിയുടെ ഇടപെടല്‍. എഫ്.ഐ.ആറുകള്‍ റദ്ദാക്കിയില്ലെങ്കിലും എല്ലാകേസുകളും ഡല്‍ഹി കോടതിയിലേക്ക് മാറ്റാനും സുബൈറിന് ഇടക്കാലം ജാമ്യം നല്‍കി വിട്ടയക്കാനുമായിരുന്നു 21ലെ വിധി.

ഇന്ത്യയുടെ പാരമ്പര്യമാണ് സത്യം. മുണ്ഡകോപനിഷത്തിലെ ‘സത്യമേവ ജയതേ’ ആണ് രാജ്യത്തിന്റെ ഔദ്യോഗികചിഹ്നത്തില്‍ ആലേഖന ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ സത്യം കണ്ടെത്തി അവതരിപ്പിക്കുന്ന ആരും ആര്‍ഷഭാരത പാരമ്പര്യത്തെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. മാധ്യമപ്രവര്‍ത്തകോട്, വിശേഷിച്ച് സര്‍ക്കാരിനെതിരെ പ്രതികരിക്കുന്നവരോട് ബി.ജെ.പി ഭരണകൂടങ്ങള്‍ പൊലീസിനെ ഉപയോഗിച്ച് ചെയ്തുകൂട്ടുന്നതെന്തെല്ലാമാണെന്നതിന് മികച്ച തെളിവാണ് സുബൈറിന്റെ അറസ്റ്റും തുടര്‍ന്നുള്ള സംഭവങ്ങളും. എന്നാല്‍ ഇതിന് നേര്‍വിപരീതമായിരുന്നു രാഹുല്‍ഗാന്ധിക്കെതിരായി വ്യാജ വീഡിയോ സംപ്രേഷണംചെയ്തതിന് ‘ടൈംസ് നൗ’ ടി.വി അവതാരകന്‍ രോഹിത് രഞ്ജന് അനുകൂലമായ ബി.ജെ.പി സര്‍ക്കാരിന്റെ നീക്കം. രാഹുല്‍ഗാന്ധി രാജസ്ഥാനില്‍ ടെയ്‌ലറെ കൊലപ്പെടുത്തിയ യുവാക്കളെ കുട്ടികളല്ലേ എന്നു വിളിച്ചെന്ന വ്യാജ പ്രചാരണം നടത്തിയതിന് കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ പൊലീസ് രോഹിത്തിനെ അറസ്റ്റ്‌ചെയ്യാനെത്തിയപ്പോള്‍ മറ്റൊരു കേസ് ചുമത്തി അറസ്റ്റില്‍നിന്ന് രക്ഷിച്ചെടുക്കുകയായിരുന്നു ഡല്‍ഹി പൊലീസ്. പഴയ ഹിന്ദിസിനിമയിലെ ഒരു ഡയലോഗ് പങ്കുവെച്ചായിരുന്നു സുബൈറിന്റെ നാലരവര്‍ഷം മുമ്പത്തെ ട്വീറ്റ്. വിദ്വേഷ പ്രചാരകരോട് വിട്ടുവീഴ്ചയില്ലെന്നാണ് 33 കാരനായ സുബൈറിന്റെ സുധീര പ്രഖ്യാപനം.

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്. നിമിഷങ്ങളെന്നോണം വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്ന നുണ ഫാക്ടറികളുടെ ഓശാരത്തില്‍ അധികാരത്തിലെത്തുന്ന ഭരണകൂടങ്ങള്‍ക്കാണ് ആള്‍ട്ട്‌ന്യൂസ് പ്രധാനമായും വെല്ലുവിളിയുയര്‍ത്തിയത്. സുബൈറിന്റെ ഫാക്ട്‌ചെക് വാര്‍ത്തകള്‍ ലോകത്തെ ഉന്നതമാധ്യമങ്ങള്‍വരെ എടുത്തുകൊടുക്കാനാരംഭിച്ചു. പ്രവാചകനെതിരെ ബി.ജെ.പി വക്താവ് നൂപുര്‍ശര്‍മ നടത്തിയ വിവാദ പ്രസ്താവത്തിന്റെ വീഡിയോ അതേപടി ആള്‍ട്ട്‌ന്യൂസ് പ്രസിദ്ധപ്പെടുത്തിയതാണ് സത്യത്തില്‍ സുബൈറിനെ നോട്ടമിട്ടിരുന്ന ബി.ജെ.പി നേതാക്കളെ പെട്ടെന്ന് പൊലീസിനെ വിട്ട് അറസ്റ്റുചെയ്യാന്‍ നിര്‍ബന്ധിച്ചത്. എന്നാല്‍ ഇതാണ് കാരണമെന്ന് പറയാതെ നാലര വര്‍ഷം മുമ്പത്തെ കാര്യമാണ് പറഞ്ഞതെന്നുമാത്രം. വിവാഹേതര ബന്ധമുണ്ടെന്നതിന് ഭാര്യയെ ഭര്‍ത്താവ് മര്‍ദിക്കുന്നതിന്റെ ദൃശ്യം കാട്ടി അത് ‘ലൗ ജിഹാദാ’ണെന്ന് പ്രചരിപ്പിക്കുന്നവരെപോലുള്ളവരെയും സുബൈര്‍ തുറന്നുകാട്ടി. മേയില്‍ ജ്ഞാന്‍വ്യാപി പള്ളി വിവാദത്തിലും തീവ്ര ഹിന്ദുത്വവാദികള്‍ക്കെതിരെ സുബൈര്‍ നിരവധി പോസ്റ്റുകളിട്ടിരുന്നു. ദേശീയ മാധ്യമങ്ങളിലെ അവതാരകരുടെ തനിനിറം തുറന്നുകാട്ടുകയും സുബൈറിന്റെ പ്രധാന ജോലിയായിരുന്നു. സുബൈറിന്റെ വരുമാനം ലാഭം പ്രതീക്ഷിക്കാതെ സംഭാവനയിലൂടെ പ്രവര്‍ത്തിക്കുന്ന ആള്‍ട്ട്‌ന്യൂസില്‍നിന്ന് കിട്ടുന്ന തുച്ഛമായ വേതനമാണ്. സ്ഥാപനത്തിന്റെ ഉടമകളായ പ്രാവ്ദ മീഡിയ ഫൗണ്ടേഷന്റെ ഡയറക്ടര്‍മാരിലൊരാളാണിപ്പോള്‍. ബെംഗളൂരുവില്‍ ജനിച്ച സുബൈറിന്റെ സ്‌കൂള്‍-കോളജ് വിദ്യാഭ്യാസവും അവിടെയായിരുന്നു.

Continue Reading

columns

ജനാധിപത്യ പോരാട്ടങ്ങളുടെ വിജയം- പി.എം.എ സലാം

വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് മുസ്‌ലിംലീഗ് നടത്തിവന്ന നിരന്തര പോരാട്ടങ്ങളുടെ വിജയമാണ്. രാജ്യത്തെവിടെയും ഇല്ലാത്ത നിയമമാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിച്ചത് മുതല്‍ മുസ്‌ലിംലീഗ് വിശ്രമരഹിതമായി സമരമുഖത്തായിരുന്നു. നിയമസഭയുടെ അകത്തും പുറത്തും പാര്‍ട്ടി പോരാട്ടം ശക്തമാക്കി. 2021 ഡിസംബര്‍ 9ന് കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിച്ചു. പതിനായിരങ്ങള്‍ അണിനിരന്ന റാലിക്ക് ശേഷം മുസ്‌ലിംലീഗിന് ചെയ്യാന്‍ പറ്റുന്നത് അവര്‍ ചെയ്യട്ടെ. മുസ്‌ലിംലീഗിനെ ആര് ഗൗനിക്കുന്നു? എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേ മുഖ്യമന്ത്രിയുടെ നാവ് കൊണ്ടുതന്നെ തീരുമാനം പുനഃപരിശോധിക്കുമെന്ന് പറയിപ്പിച്ചതാണ് മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ വിജയം.

Published

on

വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് മുസ്‌ലിംലീഗ് നടത്തിവന്ന നിരന്തര പോരാട്ടങ്ങളുടെ വിജയമാണ്. രാജ്യത്തെവിടെയും ഇല്ലാത്ത നിയമമാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിച്ചത് മുതല്‍ മുസ്‌ലിംലീഗ് വിശ്രമരഹിതമായി സമരമുഖത്തായിരുന്നു. നിയമസഭയുടെ അകത്തും പുറത്തും പാര്‍ട്ടി പോരാട്ടം ശക്തമാക്കി. 2021 ഡിസംബര്‍ 9ന് കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിച്ചു. പതിനായിരങ്ങള്‍ അണിനിരന്ന റാലിക്ക് ശേഷം മുസ്‌ലിംലീഗിന് ചെയ്യാന്‍ പറ്റുന്നത് അവര്‍ ചെയ്യട്ടെ. മുസ്‌ലിംലീഗിനെ ആര് ഗൗനിക്കുന്നു? എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേ മുഖ്യമന്ത്രിയുടെ നാവ് കൊണ്ടുതന്നെ തീരുമാനം പുനഃപരിശോധിക്കുമെന്ന് പറയിപ്പിച്ചതാണ് മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ വിജയം.

വഖഫ് സംരക്ഷണ റാലിക്ക് ശേഷം വളരെ മോശമായ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയമാണ് സി.പി.എം പയറ്റിയത്. കേരളത്തിലെ മുസ്‌ലിംകളുടെ അട്ടിപ്പേറവകാശം മുസ് ലിംലീഗിനില്ലെന്ന് പറഞ്ഞ് മുസ്‌ലിംലീഗിനെയും മതസംഘടനകളെയും ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തിയത്. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ എല്ലാ മത സംഘടനകളും അംഗങ്ങളായ മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി വഖഫ് നിയമന വിഷയത്തില്‍ പലതവണ മുഖ്യമന്ത്രിയെ കണ്ടിരുന്നു. മുസ്‌ലിം സംഘടനകള്‍ ഒറ്റക്കെട്ടായാണ് ഈ ആവശ്യത്തിനുവേണ്ടി നിലകൊണ്ടത്. എന്നാല്‍ അതിനെയൊന്നും സര്‍ക്കാര്‍ ഗൗനിച്ചില്ല. മതസംഘടനകള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിച്ചതോടൊപ്പം തീരുമാനത്തില്‍നിന്ന് പിന്നോട്ടില്ലെന്ന മട്ടിലാണ് നിയമസഭയില്‍ മന്ത്രിമാര്‍ പോലും സംസാരിച്ചത്.

എന്നാല്‍ ഒരു ഘട്ടത്തിലും സമരത്തില്‍നിന്ന് പിന്തിരിയാന്‍ മുസ്‌ലിംലീഗ് തയ്യാറായില്ല. കേന്ദ്ര വഖഫ് ആക്ടിന് വിരുദ്ധമായി കേരളത്തില്‍ മാത്രം വിവേചനത്തിന്റെ ഈ നിയമം അനുവദിക്കില്ലെന്ന് മുസ്‌ലിംലീഗ് അസന്നിഗ്ധമായി വ്യക്തമാക്കി. വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നതിനെ ന്യായീകരിച്ച്‌കൊണ്ട് സി.പി.എം നേതാക്കളും സൈബര്‍ സഖാക്കളും ധാരാളം എഴുതി. പലപ്പോഴും അനാവശ്യമായി മുസ് ലിം ലീഗിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനും ഇവര്‍ ശ്രമിച്ചു. വഖഫ് ബോര്‍ഡില്‍ യു.ഡി.എഫ് അമുസ്‌ലിം നിയമനം നടത്തിയിട്ടുണ്ടെന്ന പച്ചക്കള്ളം അടിച്ചിറക്കി. പി.എസ്.സിക്ക് വിടാനുള്ള തീരുമാനം വഖഫ് ബോര്‍ഡ് ഏകകണ്ഠമായി സ്വീകരിച്ചതാണെന്ന് മുഖ്യമന്ത്രി പോലും നുണ പറഞ്ഞു. കേരളത്തിലെ വന്ദ്യവയോധികരായ മതസംഘടനാ നേതാക്കള്‍ പലപ്പോഴായി മുഖ്യമന്ത്രിയെ കണ്ടെങ്കിലും ഉറപ്പ് നല്‍കുകയല്ലാതെ ഒന്നും നടന്നില്ല. ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ മുസ്‌ലിംലീഗ് അംഗങ്ങള്‍ വഖഫ് നിയമന തീരുമാനം പിന്‍വലിക്കാന്‍ പലതവണ ആവശ്യപ്പെട്ടു. ഒടുവില്‍ ഗത്യന്തരമില്ലാതെയാണ് ഇപ്പോള്‍ തീരുമാനം പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചിരിക്കുന്നത്. മുസ്‌ലിംലീഗിന്റെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം ഉറപ്പ് നല്‍കിയത്.

ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ വഖഫ് ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഏറ്റവുമൊടുവില്‍ കഴിഞ്ഞ ജൂണ്‍ 28ന് സെക്രട്ടേറിയറ്റിന് മുന്നില്‍ സംസ്ഥാന കമ്മിറ്റി ധര്‍ണ സംഘടിപ്പിച്ചു. മതസംഘടനാ നേതാക്കളോട് പച്ചക്കള്ളം പറഞ്ഞ് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയും കൂട്ടരും പലപ്പോഴായി ശ്രമിച്ചത്. 2016 ല്‍ തന്നെ എല്ലാ മുസ്‌ലിം മത സംഘടനകളും മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കീഴില്‍ ഒന്നിച്ച് ഗവര്‍ണറെ പോയി കാണുകയും സര്‍ക്കാര്‍ നീക്കത്തിനെതിരെ ശബ്ദമുയര്‍ത്തുകയും ചെയ്തിരുന്നു. കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരവും നടത്തി. മുഖ്യമന്ത്രിക്കും നിവേദനം നല്‍കി. നിയമസഭക്ക് അകത്ത് മുസ്‌ലിംലീഗിന്റെയും പ്രതിപക്ഷത്തിന്റെയും ശക്തമായ പ്രതിഷേധം ഉണ്ടായി. ബില്ല് വരുന്ന സമയത്തും പാസ്സാക്കുന്ന സമയത്തും ശക്തമായ ഭാഷയില്‍ തന്നെ പ്രതിപക്ഷം എതിര്‍പ്പറിയിച്ചിരുന്നു. ഇതെല്ലാം നിയമസഭാ രേഖയിലുള്ളതാണ്. എന്നാല്‍ അതെല്ലാം മറന്നുകൊണ്ടാണ് മുഖ്യമന്ത്രി കള്ളം പറഞ്ഞത്.

നിയമസഭ പാസ്സാക്കിയ നിയമം ആയതുകൊണ്ട് നിയസമഭയില്‍ തന്നെ അവതരിപ്പിച്ച് തിരുത്തണമെന്നാണ് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടത്. കോഴിക്കോട്ട് നടന്നത് സമരപ്രഖ്യാപനം മാത്രമായിരുന്നു. പിന്നീട് നിരന്തര സമരങ്ങളുടെ ദിവസങ്ങളായിരുന്നു. പ്രതിസന്ധികള്‍ ഏറെയുണ്ടായിട്ടും നിയമം പിന്‍വലിക്കും വരെ മുസ്‌ലിം ലീഗ് സമര രംഗത്ത് ഉറച്ചുനിന്നു. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ തിരുവനന്തപുരത്ത് മുസ്‌ലിംലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സര്‍ക്കാര്‍ പിന്മാറും വരെ സമരം തുടരുമെന്ന് ഈ പരിപാടിയില്‍ നിയമസഭാ പാര്‍ട്ടി ലീഡര്‍ പി.കെ കുഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചു. കോഴിക്കോട് നടത്തിയ വഖഫ് സംരക്ഷണ റാലിക്ക് ശേഷം രണ്ടാം ഘട്ടമായി പഞ്ചായത്ത്, മുനിസിപ്പല്‍, മേഖലാ കേന്ദ്രങ്ങളില്‍ സമര സംഗമങ്ങള്‍ സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് നടന്ന പ്രതിഷേധ പരിപാടികളായിരുന്നു സമരത്തിന്റെ മൂന്നാം ഘട്ടം.

ഇടക്കാലത്ത് കോവിഡ് വ്യാപകമായപ്പോള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് വഖഫ് സംരക്ഷണ പ്രക്ഷോഭം തുടര്‍ന്നു. മുസ്‌ലിംലീഗിന്റെ വഖഫ് സംരക്ഷണ പ്രക്ഷോഭത്തില്‍ സഹികെട്ട സര്‍ക്കാര്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന കുറ്റം ചുമത്തി പ്രാദേശികമായി കേസുകളെടുത്തു. കോഴിക്കോട് നടന്ന മഹാറാലിക്ക് ശേഷം പതിനായിരം പേര്‍ക്കെതിരെ കേസെടുത്തായിരുന്നു പ്രതികാര നടപടി. വഖഫ് സംരക്ഷണ പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായി മുസ്‌ലിം ലീഗ് കലക്ടറേറ്റ് മാര്‍ച്ചുകളും സംഘടിപ്പിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.