Connect with us

columns

ജാതി രാഷ്ട്രീയം യു.പിയില്‍ ഇനി എത്ര കാലം-അഹമ്മദ് ശരീഫ് പി.വി

തിരഞ്ഞെടുപ്പില്‍ എസ്.പി വിജയിക്കുകയാണെങ്കില്‍ മാത്രമേ യു.പിയില്‍ ജാതി രാഷ്ട്രീയത്തിന് സ്‌കോപ്പുണ്ടോ എന്ന് പറയാനാവൂ. ബി.ജെ.പിയുടെ എത്ര സീറ്റുകള്‍ കുറക്കാന്‍ എസ്.പിക്ക് കഴിയുമെന്നതാണ് ചോദ്യം.

Published

on

അഹമ്മദ് ശരീഫ് പി.വി

ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പുള്ള സെമി ഫൈനല്‍ എന്ന് വിശേഷിപ്പിക്കുന്ന യു.പി തിരഞ്ഞെടുപ്പില്‍ അടിയൊഴുക്കുകള്‍ കൊണ്ട് ആര്‍ക്കൊക്കെ ഇത്തവണ അടി തെറ്റുമെന്ന് പറയാന്‍ വയ്യാത്ത സ്ഥിതിയാണ്. പ്രവചനങ്ങള്‍ അനുസരിച്ചാണെങ്കില്‍ യോഗി ആദിത്യനാഥും അഖിലേഷ് യാദവും തമ്മിലുള്ള നേര്‍ക്കു നേര്‍ പോരാട്ടമാണ്. അതായത് പ്രത്യക്ഷത്തില്‍ കളത്തില്‍ ബി.ജെ.പിയും എസ്.പിയും മാത്രമേ ഉള്ളൂ എന്നതാണ് പ്രതീതി. മായാവതിയുടെ ബി.എസ്.പിക്ക് 10ല്‍ താഴെയും പ്രിയങ്ക കഠിനാധ്വാനം ചെയ്തിട്ടും കോണ്‍ഗ്രസിന് 10-20 സീറ്റുകളും മാത്രമാണ് ഇപ്പോഴും രാഷ്ട്രീയ നിരീക്ഷകര്‍ കല്‍പിക്കുന്നത്. കാര്യങ്ങള്‍ ഇവ്വിധമാണ് പരിണമിക്കുന്നതെങ്കില്‍ യോഗി-യാദവ് യുദ്ധത്തില്‍ വരുംനാളുകളില്‍ പയറ്റുകള്‍ പലതും കാണേണ്ടിവരും.

യു.പി ഉയര്‍ത്തുന്ന ചോദ്യം അതു മാത്രമാണ്. യു.പിയില്‍ ആദിത്യനാഥ് വീണ്ടും അധികാരത്തിലെത്തുമെന്ന് ബി. ജെ.പി കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍ ആണയിടുമ്പോഴും ആ വീമ്പു പറച്ചിലിന് പതിവ് ശക്തിയില്ലെന്നതാണ് യാഥാര്‍ഥ്യം. എല്ലാവരും കരുതിയിരുന്നതുപോലെ ബി.ജെ.പിക്ക് എല്ലാം സുഖമമായി പോവുന്ന അവസ്ഥയല്ല ഇപ്പോഴുള്ളത്. തുടര്‍ ഭരണം ഉറപ്പുണ്ടെങ്കില്‍ ആ ഉറപ്പ് ആദ്യം ഉണ്ടാവേണ്ടത് ബി.ജെ.പി മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കുമാണ്. എന്നാല്‍ അവര്‍ക്കതില്ല എന്നതാണ് വസ്തുത. അതിനാലാണ് ബി.ജെ.പിയെ പിടിച്ചുലച്ചു പാര്‍ട്ടിയിലെ പ്രമുഖര്‍ കൂടുമാറുന്നത്. ഇത് രാഷ്ട്രീയ സമവാക്യങ്ങളിലും മാറ്റംവരുത്തും.

യു.പി ജാതി രാഷ്ട്രീയത്തിന്റെ പ്രഭവ കേന്ദ്രമാണ്. മറ്റു പല സംസ്ഥാനങ്ങളേക്കാളും അതുകൊണ്ട്തന്നെ തിരഞ്ഞെടുപ്പില്‍ ജാതി വളരെ നിര്‍ണായകവുമാണ്. അഖിലേഷിന് ഇതില്‍ സമര്‍ഥമായ ഫോര്‍മുല ഉപയോഗിച്ച് തിരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിയുമെന്ന സൂചനകള്‍ ഇപ്പോള്‍ തന്നെ ലഭിച്ചു തുടങ്ങിയിട്ടുണ്ട്. യു.പിയിലെ ജാതി രാഷ്ട്രീയം ഈ തിരഞ്ഞെടുപ്പോടെ മാറിയേക്കും. എന്‍.ഡി.എയുടെ സഖ്യകക്ഷികളായിരുന്ന ജാതി പാര്‍ട്ടികളെല്ലാം മറുകണ്ടം ചാടിക്കഴിഞ്ഞു. അപ്‌നാദളിന്റെ അനുപ്രിയ പട്ടേലിന്റെ ഘടകം ഒഴികെയുള്ള ജാതി സംഘടനകളെല്ലാം എസ്.പിക്കൊപ്പം ചേര്‍ന്നുകഴിഞ്ഞു. ജാതി പാര്‍ട്ടികളും മറ്റു പിന്നാക്ക വിഭാഗം നേതാക്കളും ബി.ജെ.പി വിട്ടതോടെ ജാതിയെ വിട്ട് എല്ലാ ഹിന്ദുക്കളേയും ഹിന്ദുത്വ എന്ന ഒറ്റ പ്ലാറ്റ്‌ഫോമില്‍ തളയ്ക്കാമെന്ന ബി.ജെ.പിയുടെ കണക്കുകൂട്ടലുകള്‍ കൂടിയാണ് പിഴച്ചത്. ഇതിനെ തീവ്ര ഹിന്ദുത്വംകൊണ്ട് മറികടയ്ക്കാന്‍ ബി.ജെ.പിയുടെ പ്രചാരണം ഏതു രീതിയിലായിരിക്കുമെന്നാണ് ഇനി കാണേണ്ടത്. വലിപ്പം കൊണ്ടും സീറ്റുകളുടെ എണ്ണം കൊണ്ടും മാത്രമല്ല യു.പി രാജ്യ ചരിത്രത്തില്‍ നിര്‍ണായകമാവുന്നത്. 79.75 ശതമാനം ഹിന്ദുക്കളും 19.25 ശതമാനം മുസ്‌ലിംകളും മറ്റെല്ലാവരും ചേര്‍ന്നാല്‍ ഒരു ശതമാനത്തിന് താഴെ വരുന്ന സംസ്ഥാനമാണിത്. ദേശീയ രാഷ്ട്രീയത്തില്‍ യു.പി ഭിന്നമാകുന്നത് ഈ കാരണത്താലാണ്. രാജ്യത്ത് മുസ്‌ലിംകള്‍ 13.5-14 ശതമാനമാണെങ്കില്‍ യു.പിയില്‍ ഇത് 19.25 ശതമാനമാണ്. സംഘടിത ശക്തിയല്ലെന്നത് മറ്റൊരു കാര്യം. സങ്കീര്‍ണത അവിടെ തീരുന്നില്ല. പിന്നാക്കക്കാര്‍ 44 ശതമാനവും ദലിതര്‍ 20 ശതമാനവുമാണ് ജനസംഖ്യയില്‍. ആദ്യ പ്രധാനമന്ത്രിയായിരുന്ന നെഹ്്‌റു മുതല്‍ ദേശീയ രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിച്ച പല നേതാക്കളും യു.പിയില്‍ നിന്നായിരുന്നു. യു.പി എന്നും ദേശീയ രാഷ്ട്രീയത്തിന്റെ പരീക്ഷണ ശാലയാണ്. കോവിഡ് കൈകാര്യം ചെയ്തതിലെ വീഴ്ച മുതല്‍ കര്‍ഷക കൂട്ടക്കുരുതിയും ദലിത് പീഡനങ്ങളുമടക്കം യോഗി ആദിത്യനാഥും ബി.ജെ.പിയും നേരിടുന്നത് വലിയ ചോദ്യങ്ങളാണ്. ഇതിനെ ജാതി സമവാക്യങ്ങളും തീവ്ര ഹിന്ദുത്വയും സമന്വയിപ്പിച്ച് മറികടക്കാമെന്ന ബി.ജെ.പി മോഹമാണ് ചെറു കക്ഷികളും ഒ.ബി.സി നേതാക്കളും കൂടൊഴിഞ്ഞതോടെ അവസാനിച്ചത്.

നിലവിലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സംബന്ധിച്ച് സ്വന്തം ലോകം വിശാലമാക്കാനുള്ള തിരഞ്ഞെടുപ്പു കൂടിയാണിത്. യു.പിയില്‍ തിളക്കമാര്‍ന്ന വിജയം കണ്ടാല്‍ സ്വാഭാവികമായും മോദിയുടെ പിന്‍ഗാമിയായി ദേശീയ രാഷ്ട്രീയത്തില്‍ വാഴ്ത്തപ്പെടും. പരാജയപ്പെട്ടാല്‍ ഹിന്ദുത്വ ഫയര്‍ ബ്രാന്‍ഡ് എന്ന ലേബലും ഒപ്പം രാഷ്ട്രീയ ഭാവിയും ചോദ്യം ചെയ്യപ്പെടും. എസ്.പിയും ബി.ജെ.പിയും തമ്മില്‍ നേര്‍ക്കുനേര്‍ പോരാട്ടമായി സ്വാഭാവികമായും ചിത്രീകരണം വരുന്നതോടെ ഇത്തവണ അപ്രസക്തമാവുക മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടിയായിരിക്കും. (ബി.എസ്.പി) 2007ല്‍ 202 സീറ്റുകള്‍ നേടിയ പാര്‍ട്ടി 2017ല്‍ 19ലേക്ക് കൂപ്പുകുത്തിയതുകൊണ്ടു മാത്രമല്ല. 2019ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റെണ്ണത്തില്‍ രണ്ടാമതെത്തിയതും ബി.എസ്.പിയായിരുന്നു. 80ല്‍ 62 ബി.ജെ.പി നേടിയപ്പോള്‍ 10 എണ്ണം ജയിച്ച് രണ്ടാമത്. വിശാല സഖ്യം നയിച്ച അഖിലേഷ് അഞ്ചിടത്ത് ഒതുങ്ങി. വോട്ടു വിഹിതത്തിലും രണ്ടാമത് തന്നെയായിരുന്നു ബി.എസ്.പി. ബി.ജെ.പി 49.98 ശതമാനം. ബി.എസ്.പി 19.43 ശതമാനം, എസ്.പിക്ക് 18 ശതമാനം. സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണായകമായ മായാവതി ഇത്തവണ മത്സര രംഗത്തേക്കില്ലെന്ന് ആദ്യമേ പ്രഖ്യാപിച്ചുകഴിഞ്ഞു. മായാവതിക്കൊപ്പം ജനറല്‍ സെക്രട്ടറി സതീശ് ചന്ദ്ര മിശ്രയും ഇറങ്ങുന്നില്ല. അങ്ങനെയെങ്കില്‍ ബി.എസ്.പി വോട്ടുകള്‍ ആര്‍ക്കു പോകുമെന്നത് ഏറെ കൗതുകകരമാണ്. എസ്.പിയിലേക്കോ ബി.ജെ.പിയിലേക്കോ ഈ വോട്ടുകള്‍ വിഭജിക്കപ്പെട്ടേക്കാം. മായാവതിയുടെ ആന മെലിയുമ്പോള്‍ പല സമുദായങ്ങള്‍ക്കും കൂട്ടത്തോടെ താവളം മാറേണ്ടിവരികയാണ്. തിരഞ്ഞെടുപ്പിന് ശേഷം മായാവതിയുടെ രാഷ്ട്രീയ കരിയറില്‍ കാര്യമായ തിരിച്ചടി നേരിടാന്‍ സാധ്യതയുണ്ടെന്നാണ് നിരീക്ഷകര്‍ പറയുന്നത്. ഒരുപക്ഷേ ബി.എസ്.പി തന്നെ അവസാനിച്ചാലും അത്ഭുതപ്പെടേണ്ടതില്ല. 2007ല്‍ 30.46 ശതമാനം വോട്ടും 202 സീറ്റും നേടി വന്‍ പ്രകടനം കാഴ്ച വെച്ച ശേഷം 2012ല്‍ അതേ സ്ഥാനത്തേക്ക് എസ്.പി കയറി വന്നു. 2017ല്‍ മുസഫര്‍ നഗര്‍ കലാപാനന്തരം യു.പിയിലുണ്ടായ വര്‍ഗീയ ധ്രുവീകരണ ഫലമായി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ തൂത്തൂവാരല്‍ ബി.ജെ.പിയാണ് നടത്തിയത്. 86 സംവരണ സീറ്റുകളുള്ള യു.പിയില്‍ 63 സീറ്റുകള്‍ 2007ല്‍ ബി.എസ്.പിക്ക് ലഭിച്ചിരുന്ന സ്ഥാനത്ത് 2017ല്‍ 63 സീറ്റുകള്‍ ബി.ജെ.പിക്കൊപ്പം പോയപ്പോള്‍ വെറും മൂന്ന് സീറ്റുകള്‍ മാത്രമായി ബി.എസ്.പി ചുരുങ്ങുകയും ചെയ്തു. സംവരണ മണ്ഡലങ്ങളില്‍ പോലും വലിയ മാറ്റമാണ് സംഭവിച്ചത്. ഇതെങ്ങനെ സംഭവിച്ചു എന്ന് ചോദിച്ചാല്‍ മായാവതിയുടെ പാര്‍ട്ടിയുടെ സോഷ്യല്‍ എഞ്ചിനീയറിങിനെ കൃത്യമായി ബി.ജെ.പി ഉപയോഗപ്പെടുത്തിയെന്നു പറയേണ്ടിവരും. മായാവതിക്കൊപ്പം ഉറച്ചുനിന്നിരുന്ന പല ജാതികളെയും കഴിഞ്ഞ 10 വര്‍ഷമായി ബി.ജെ.പി തങ്ങളുടെ പക്ഷത്തേക്ക് അടുപ്പിച്ചു. ഇത്തവണയും തിരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ മായാവതിക്ക് പഴയ പോലെ ജാതികളുടെ പിന്തുണ ഇല്ല. സ്വന്തം വോട്ടു ബാങ്കായ ദലിത് വോട്ടുകള്‍ പോലും ബി.എസ്.പിയില്‍ നിന്നും ഏറെ അകന്നു കഴിഞ്ഞു. മായവതിക്ക് നാലു വട്ടം മുഖ്യമന്ത്രിയാവാന്‍ കഴിഞ്ഞത് പിന്നാക്ക ദലിത് വിഭാഗങ്ങളുടെ ശക്തികൊണ്ടാണ്. ആ സമവാക്യങ്ങള്‍ക്കാണ് ഇപ്പോള്‍ മാറ്റം വന്നത്. ബി.എസ്.പിക്ക് നഷ്ടമായതെന്തോ അതായിരുന്നു കഴിഞ്ഞ തവണ ബി.ജെ.പിക്ക് നേട്ടമായതെങ്കില്‍ ഇത്തവണ ശുക്രന്‍ തെളിഞ്ഞിരിക്കുന്നത് അഖിലേഷിനാണ്. ചെറുതും വലുതുമായി 18 പാര്‍ട്ടികള്‍ ഒപ്പമുണ്ടെങ്കിലും (ഏറെയും ജാതി സംഘടനകള്‍) അഖിലേഷ് ഏറെക്കുറെ ഒറ്റക്കാണ് നയിക്കുന്നത്. സംസ്ഥാനത്താകെ സ്വാധീനമുള്ള വേറെ നേതാക്കള്‍ അധികമില്ലതാനും. വിശാല സഖ്യം നേരത്തെ തന്നെ തകര്‍ന്നതിനാല്‍ ഏറെക്കുറെ മുഴുവന്‍ സീറ്റുകളിലും എസ്.പി മത്സരിക്കുമെന്ന് പറയാം. കോണ്‍ഗ്രസിന്റെ സംസ്ഥാനത്തെ മുസ്‌ലിം മുഖമായിരുന്ന ഇംറാന്‍ മസൂദ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെ എസ്.പിയിലെത്തിയതോടെ ന്യൂനപക്ഷ വോട്ടുകളും ഈ വഴിക്ക് തന്നെയാണ്. യു.പിയില്‍ വിജയകരമായി നേരത്തെ പരീക്ഷിച്ച എസ്.പിയുടെ ഒരു ഫോര്‍മുലയുണ്ട്- ‘എം.വൈ’ എന്ന ഫോര്‍മുല. അഥവാ മുസ്്‌ലിം യാദവ് കൂട്ടുകെട്ട്. ഈ വിഭാഗങ്ങള്‍ക്കൊപ്പം ചരണ്‍ സിങിന്റെ കൊച്ചു മകന്റെ പാര്‍ട്ടിയായ ആര്‍.എല്‍.ഡിയെ കൂടി കൂടെ നിര്‍ത്തിക്കൊണ്ട് ജാട്ട് മേഖലയിലും സ്വാധീനമുറപ്പിക്കാന്‍ അഖിലേഷിനായിട്ടുണ്ട്. രാം അചല്‍ രജ്ബര്‍, ഓംപ്രകാശ് രജ്ബര്‍, സുഖ്‌ദേവ് രജ്ബര്‍ തുടങ്ങിയ രജ്ബര്‍ സമുദായത്തിലെ പ്രമുഖര്‍ ഇത്തവണ എസ്.പിക്കൊപ്പം ചേര്‍ന്നുകഴിഞ്ഞു. വരാണസി മുതല്‍ ബല്ലിയ വരെയുള്ള ഡിവിഷനുകളില്‍ കാര്യമായ മാറ്റമുണ്ടാക്കാന്‍ ഈ നേതാക്കള്‍ക്ക് കഴിയും. 2014ലും 17ലും ഈ നേട്ടമായിരുന്നു ബി.ജെ.പിയെ സഹായിച്ചത്. ബി.ജെ.പി വിട്ട് എസ്.പിയില്‍ ചേര്‍ന്ന ഒ.ബി.സി നേതാവ് സ്വാമി പ്രസാദ് മൗര്യക്ക് ചെറു സമുദായങ്ങളുടെ കൂട്ടായ്മയായ മൗര്യ സമുദായത്തെ കൂട്ടിപ്പിടിക്കാന്‍ കെല്‍പുണ്ട്. ചന്ദൗലി മുതല്‍ സഹാറന്‍പൂര്‍ വരെയുള്ള ഏതാണ്ട് എല്ലാ ജില്ലകളിലും ഇവരുടെ സാന്നിധ്യമുണ്ട്. ഈ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ലഭിക്കാവുന്ന തിരിച്ചടികളില്‍ ഒന്നിതായിരിക്കും. സമാജ് വാദി പാര്‍ട്ടിയുടെ ഒരു കാലത്തെ തട്ടകമായിരുന്ന കനൗജ്, ഇറ്റാവ തുടങ്ങിയ മേഖലയില്‍ മഹാന്‍ പാര്‍ട്ടിയെ കൂടെ കൂട്ടുക വഴി നേട്ടമാക്കാനും എസ്.പി ശ്രമിക്കുന്നുണ്ട്. യു.പിയിലും കര്‍ഷക സമരം ഒരു വിഷയമാണ്. 10 കോടി ജനതക്കെങ്കിലും ജീവിതോപാധി കര്‍ഷകവൃത്തിയാണ്. പ്രക്ഷോഭം നടന്നത് ഡല്‍ഹിയിലാണെങ്കിലും അലയൊലികള്‍ യു.പിയിലും തീര്‍ത്തിട്ടുണ്ട്. ലഖീംപൂര്‍ ഖേരിയില്‍ കേന്ദ്ര മന്ത്രിയുടെ മകനാണ് കര്‍ഷക സമരക്കാരെ കാറിടിപ്പിച്ച് കൂട്ടക്കുരുതി നടത്താന്‍ നേതൃത്വം നല്‍കിയതെന്നത് കര്‍ഷകരെ ബി.ജെ.പിക്കെതിരാക്കി മാറ്റിയിട്ടുണ്ട്.

പ്രതിപക്ഷത്ത് കോണ്‍ഗ്രസിനെ സംബന്ധിച്ചും യു.പി നിര്‍ണായകമാണ്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രധാന എതിരാളി ആരായിരിക്കുമെന്നതും ഈ തിരഞ്ഞെടുപ്പ് ഫലത്തെ ആശ്രയിച്ചായിരിക്കും. രാഹുലും പ്രിയങ്കയുമടക്കം മുന്നില്‍ നിന്നു നയിക്കാന്‍ കെല്‍പുള്ളവരാണോ എന്നതിന്റെ കൂടി ടെസ്റ്റ് ഡോസാണ് യു.പി. യോഗിക്ക് സീറ്റ് കുറയുന്നതോടൊപ്പം കോണ്‍ഗ്രസ് നേടുന്ന സീറ്റുകള്‍ ആ പാര്‍ട്ടിയുടെ ഭാവി കൂടി തീരുമാനിക്കും. നിലവില്‍ പ്രിയങ്കയുടെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടികള്‍ക്കെല്ലാം വന്‍ ആള്‍ക്കൂട്ടം എത്തുന്നുണ്ട്. യോഗി സര്‍ക്കാറിനോടുള്ള ജനരോഷമടക്കം കോണ്‍ഗ്രസില്‍ ഇപ്പോഴും പ്രതീക്ഷ അര്‍പ്പിക്കുന്ന ധാരാളം പേര്‍ യു.പിയിലുണ്ട്. എങ്കില്‍ പോലും ഇതൊക്കെ വോട്ടായി മാറുമോ എന്നതാണ് പ്രശ്‌നം. ഒരു കാലത്ത് ബ്രാഹ്മണ, മുസ്്‌ലിം, ദലിത് വോട്ടുകളായിരുന്നു കോണ്‍ഗ്രസിന്റെ ബലമെങ്കില്‍ മണ്ഡല്‍ രാഷ്ട്രീയം വന്നതോടെ ഇതിന് ഏറെക്കുറെ അവസാനമായി. ഒ.ബി. സി, ദലിത് വിഭാഗങ്ങള്‍ കോണ്‍ഗ്രസില്‍ നിന്നും അകന്നു. തിരഞ്ഞെടുപ്പില്‍ എസ്.പി വിജയിക്കുകയാണെങ്കില്‍ മാത്രമേ യു.പിയില്‍ ജാതി രാഷ്ട്രീയത്തിന് സ്‌കോപ്പുണ്ടോ എന്ന് പറയാനാവൂ. ബി.ജെ.പിയുടെ എത്ര സീറ്റുകള്‍ കുറക്കാന്‍ എസ്.പിക്ക് കഴിയുമെന്നതാണ് ചോദ്യം. ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങള്‍ ബി.ജെ.പിയെ അകറ്റുമോ? കര്‍ഷക രോഷം ഭരണത്തിനെതിരായി വോട്ടായി മാറുമോ?. എന്നീ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാനും അടിയൊഴുക്കുളും ധ്രുവീകരണവുമടക്കം എന്താണ് സംഭവിക്കുക എന്നറിയാനും മാര്‍ച്ച് പത്ത് വരെ കാത്തിരിക്കണം.

Continue Reading
Click to comment

Leave a Reply

Your email address will not be published.

columns

ദേശീയത ചര്‍ച്ചയാകുമ്പോള്‍-പി.എ ജലീല്‍ വയനാട്

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Published

on

പ്രത്യേക ഭൂവിഭാഗത്തില്‍ ജനങ്ങള്‍ സ്ഥിരമായി, പരമാധികാരമുള്ള ഭരണത്തിന്‍ കീഴില്‍ ജീവിച്ചാല്‍ അതൊരു രാജ്യമായി മാറുന്നു. എന്നാല്‍ ആ പ്രത്യേക ഭൂവിഭാഗത്തിലെ ജനങ്ങളുടെ ഏകതാ ബോധവും പരസ്പര സ്‌നേഹവും സുഖദുഃഖങ്ങളുടെ മത വര്‍ഗ നിരപേക്ഷ സ്വീകാര്യതയും ചരിത്ര ബോധവുമാണ് ആ രാജ്യത്തെ ദേശ രാഷ്ട്രമാക്കുന്നത്. പാശ്ചാത്യ യൂറോപ്യന്‍ രാജ്യങ്ങളെ ഏകോപിപ്പിച്ചതിനും ചരിത്രബോധം നല്‍കിയതിനും പിന്നില്‍ മതത്തിനോ മതാധിഷ്ഠിത ഭരണകൂടങ്ങള്‍ക്കോ ഉള്ള പങ്ക് നിഷേധിക്കാന്‍ കഴിയില്ല. അതുവഴിയാണവരുടെ ദേശീയത അടയാളപ്പെടുത്തുന്നതും. എന്നാല്‍ ഇന്ത്യന്‍ ദേശീയത രൂപപ്പെടുന്നതില്‍ മതത്തിനോ മതാധിഷ്ഠിത ശക്തികള്‍ക്കോ ഒരു പങ്കുമില്ലെന്നതാണ് വിസ്മയം. നൂറ്റാണ്ടുകള്‍ പിന്നിട്ട കോളനി വാഴ്ചയും അതേതുടര്‍ന്നുണ്ടായ ബ്രിട്ടീഷ് വിരുദ്ധതയുമാണ് ഇന്ത്യന്‍ ദേശീയതക്കാധാരം. ഇന്ത്യന്‍ ദേശീയത രൂപപ്പെടുത്തുന്നതില്‍ ജാതി മത ഭേദമെന്യ ഉള്ളില്‍ ഊറിക്കൂടി ഉറച്ച കോളനി വിരോധമുണ്ട്. ആ അര്‍ഥത്തിലാണ് നമ്മുടെ ചരിത്രത്തെ നോക്കി കാണേണ്ടത്. സ്വാതന്ത്ര്യ പ്രഖ്യാപനമുണ്ടാകുന്നതിനു മുന്‍പ്തന്നെ നമ്മുടെ ഭരണഘടന രൂപീകരണത്തെക്കുറിച്ച്ആലോചിച്ചിട്ടുണ്ട്.

മത, വര്‍ഗ വേര്‍തിരുവുകള്‍ക്കതീതമായ ഭരണഘടന ഉണ്ടാക്കാനുള്ള പരിശ്രമം രണ്ടു വര്‍ഷവും ഒന്‍പതു മാസവും 18 ദിവസവും നീണ്ടുനിന്നു. രാജ്യത്തിനു ഒരൗദ്യോഗിക മതമില്ലാത്ത രീതിയില്‍, മതേതരമായി ഭരണഘടന സങ്കല്‍പിക്കപ്പെട്ടു. എന്നാല്‍ ഭൂരിപക്ഷ ന്യൂനപക്ഷ വിശ്വാസികളെ ഉള്‍ക്കൊണ്ട് പോകാനും അവരവരുടെ സംസ്‌കാരങ്ങളോട് കൂറുപുലര്‍ത്തി സമഭാവനയോടെ മുന്നോട്ടുപോകാനും ആഹ്വാനം ചെയ്യുന്നതായി ഭരണഘടനയുടെ സൂക്ഷ്മ വായന വ്യക്തമാക്കുന്നു. ഭരണഘടനയുടെ മുഖവുര തന്നെ സത്താപരമായി എന്താണ് ആ പ്രമാണത്തിന്റെ അവതരണ താത്പര്യമെന്ന് വ്യക്തമാക്കുന്നതാണ്. ജനങ്ങളാല്‍ എഴുതപ്പെട്ട എന്ന തുടക്കം അതിന്റെ മാനവിക മുഖമാണ് തുറക്കപ്പെടുന്നത്.

ദൈവനാമത്തില്‍ എന്ന് തുടങ്ങണമെന്ന് ശഠിച്ച എച്ച്.വി കമ്മത്തിന്റെ വാദമോ, പരമേശ്വര നാമത്തില്‍ വേണമെന്ന് വാദിച്ച ഗോവിന്ദ മാളവ്യയുടെ താല്‍പര്യമോ അല്ല ഇന്ത്യയുടെ മത നിരപേക്ഷ ഭരണ ഘടനാനിര്‍മാണ സമിതി പരിഗണിച്ചത്. ഇന്ത്യ-പാക് വിഭജനത്തിന്റെ വേരുകള്‍ ചെന്നെത്തുന്ന പരിസരം ഹിന്ദു-മുസ്‌ലിം വിദ്വേഷത്തിന്റേതാണ്. താല്‍പര്യമില്ലാതെ നാട് കടത്തപ്പെട്ടവര്‍ ഇരു ഭാഗത്തുമുണ്ട്. മാനവിക ചിന്തകളെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ജയിച്ചടക്കിയതാണ് വിഭജനത്തിന്റെ കാതല്‍. ഇവിടെ നിരപരാധികളുടെ മനഃസാക്ഷി വായിക്കാന്‍ ഭരണഘടനാ നിര്‍മാണ സഭക്ക് കഴിഞ്ഞിട്ടുണ്ട്. പാകിസ്ഥാനിലേക്കു പോയവര്‍ തിരിച്ചുവന്നാല്‍ ഇന്ത്യന്‍ പൗരത്വം അവര്‍ക്കു നല്‍കിയേ തീരുവെന്ന് വാദിച്ച ബീഹാറുകാരന്‍ ബ്രിജേഷ് മിശ്രയെ ഓര്‍ക്കുന്നത് അതുകൊണ്ടാണ്. പൗരാവകാശങ്ങളുടെ നീണ്ട വിശദീകരണം 5 മുതല്‍ 11 വരെ അനുഛേദങ്ങള്‍ പറയുന്നത്. പൗരനെ എങ്ങനെ നാടുകടത്താമെന്നല്ല അവനെ എങ്ങനെ ഉള്‍ക്കൊള്ളാമെന്നതിന്റെ വിവരണമാണത്. എന്നാല്‍ ഭരണഘടനയുടെ പിറവിയില്‍ തന്നെ അതില്‍ അസഹിഷ്ണുത കാണിച്ചവരും ചോദ്യംചെയ്തവരുമുണ്ട്. രാഷ്ട്രത്തെ ഒറ്റക്കല്ലില്‍ കൊത്തിയെടുക്കാനുള്ള അവരുടെ ശ്രമത്തിന് കോളനി വാഴ്ചയുടെ പഴക്കമുണ്ട്. അവരുടെ താല്‍പര്യത്തിന് എതിരുനിന്ന പ്രധാന ശക്തി രാഷ്ട്ര പിതാവായിരുന്നു. മഹാത്മജിയെ വകവരുത്തിയതിലൂടെയും ഇപ്പോഴും വീണ്ടും വീണ്ടും കൊന്നുകൊണ്ടിരിക്കുന്നതിലൂടെയും അവരുടെ ലക്ഷ്യത്തിലേക്കു അടുത്തുകൊണ്ടിരിക്കുന്നു.

ബഹുസ്വര സങ്കര സംസ്‌കാരങ്ങളുടെ നിലനില്‍പ്പും വളര്‍ച്ചയും അംഗീകരിക്കാന്‍ കഴിയാത്തവര്‍ ഒരു രാഷ്ട്രമെന്ന നിലക്ക് രാഷ്ട്രരൂപീകരണത്തിന്റെ ചരിത്രമറിയാത്തവരും ദേശീയ പൈതൃകത്തിന്റെ ഘടന അറിയാത്തവരുമാണ്. ദ്രാവിഡ അടിത്തറയിലേക്ക് പിന്നീട് ഉള്‍ച്ചേര്‍ക്കപ്പെട്ട സംസ്‌കാരങ്ങളാണ് ആര്യ, ബൗദ്ധ പൗരസ്ത്യ, പൗരസ്‌ത്യേതര അടരുകള്‍. ഈ കൂടിക്കലര്‍ന്ന ബഹുപാളികളെ വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്ത ഒരു ചരിത്ര പശ്ചാത്തലം ബോധപൂര്‍വം മറന്നുകൊണ്ട് വ്യക്തികളുടെ പ്രാഥമിക പരിഗണനയിലുള്ള ഐച്ഛിക വിഷയമായ വസ്ത്രത്തിലും ഭക്ഷണത്തില്‍പോലും ഇടപെടുന്ന അവസ്ഥ സാമൂഹ്യഘടനയെ തകര്‍ക്കുമെന്നതില്‍ സംശയിക്കേണ്ടതില്ല. ഇന്ത്യയുടെ നാനാത്വത്തിലുള്ള ഏകത്വമെന്ന കാഴ്ചപ്പാട് അംഗീകരിക്കപ്പെടണം. ബഹുസ്വര സങ്കര സംസ്‌കാരം സംരക്ഷിക്കപ്പെട്ടുകൊണ്ടുള്ള ദേശീയ ബോധങ്ങളാണുണ്ടാകേണ്ടത്. മറിച്ചുള്ള വികാരങ്ങളെ ദേശീയതയെന്ന് വിളിക്കാന്‍ കഴിയില്ല.

ഇന്ത്യയുടെ ദേശീയ കവിയാണ് രവീന്ദ്രനാഥ ടാഗോര്‍. ടാഗോര്‍ ദേശീയതയെ നിര്‍വചിച്ചിട്ടുണ്ട്. അത് മാനവികതയില്‍ അധിഷ്ഠിതമാണ്. മാനവികതയില്ലാത്ത ദേശീയത ശാപമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അത് സകല തിന്മയുടെയും മൂലഹേതുവാകുമെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്ന് പുലര്‍ന്നിരിക്കുകയാണ്. മനുഷ്യത്വത്തിനപ്പുറമുള്ള രാജ്യ സ്‌നേഹത്തെപ്പോലും അദ്ദേഹം ശക്തിയായി അപലപിച്ചു. ശാന്തിനികേതനില്‍ താന്‍ നിര്‍മിച്ച സര്‍വകലാശാലയുടെ ആപ്തവാക്യം ‘യത്ര വിശ്വം ഭവത് ഏക നീഡം’ എന്നതായിരുന്നു. അഥവാ ഈ ലോകം മുഴുവന്‍ ഒരു പക്ഷികൂടായിതീരുക വിവിധ വര്‍ണങ്ങളില്‍, വൈവിധ്യമേറിയ കൊഞ്ചലുകളുള്ള കിളിക്കൂടായി ലോകം മാറണമെന്നാഗ്രഹിച്ചു അദ്ദേഹം.

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Continue Reading

columns

സത്യാന്വേഷി-പ്രതിഛായ

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്.

Published

on

‘അത് വക്കീലിനോട് ഇനി മുതല്‍ വാദിക്കരുതെന്ന് ആവശ്യപ്പെടുന്നതുപോലെയാണ്. ഒരു മാധ്യമപ്രവര്‍ത്തകനോട് എങ്ങനെയാണ് എഴുതരുതെന്ന് ആവശ്യപ്പെടാനാകുക? നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹമതിന് മറുപടി പറയാന്‍ ബാധ്യസ്ഥനാണ്. പക്ഷേ ഒരാള്‍ അഭിപ്രായം പറയുന്നതിനെ എങ്ങനെയാണ് മുന്‍കൂട്ടി എതിര്‍ക്കാന്‍കഴിയുക?’ സുപ്രീംകോടതിയിലെ പ്രമുഖന്യായാധിപന്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റേതാണ് ഈകുറിക്കുകൊള്ളുന്ന വാക്കുകള്‍. ‘ആള്‍ട്ട്‌ന്യൂസ് സ്ഥാപകനും മാധ്യമപ്രവര്‍ത്തകനുമായ മുഹമ്മദ്‌സുബൈറിനെ സമൂഹമാധ്യമമായ ട്വിറ്ററില്‍ എഴുതുന്നതില്‍നിന്ന് തടയണമെന്ന ഉത്തര്‍പ്രദേശ് പൊലീസിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു രാജ്യത്തെ അത്യുന്നത നീതിപീഠം. സമൂഹമാധ്യമങ്ങളിലെ തെറ്റായവിവരങ്ങളുടെ വസ്തുതാന്വേഷകനായി പ്രസിദ്ധനായ സുബൈറിനെ തുടരെത്തുടരെ കേസുകളുമായി വരിഞ്ഞുമുറുക്കി കാലാകാലത്തേക്ക് തുറുങ്കിലടക്കാനും ബി.ജെ.പി സര്‍ക്കാരുകള്‍ക്കെതിരെ പ്രതികരിക്കാതിരിക്കാനുമായി ഇട്ട പദ്ധതിയെ പൊളിച്ചടുക്കുകയായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്. നാലരക്കൊല്ലംമുമ്പ് ട്വീറ്റ്‌ചെയ്ത ഒരു വിഷയത്തിന്റെ പേരിലായിരുന്നു യു.പി സര്‍ക്കാര്‍ സുബൈറിനെ അറസ്റ്റ്‌ചെയ്ത് ജയിലിടച്ചത്. ജൂണ്‍ 27ന് അറസ്റ്റുചെയ്ത സുബൈറിനെ സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യത്തെതുടര്‍ന്ന് മോചിപ്പിച്ചത് ജൂലൈ 21നായിരുന്നു; കൃത്യം 23 ദിവസത്തിനുശേഷം. ഡല്‍ഹിക്കുപുറമെ യു.പിയില്‍ ആറു കേസുകളാണ് സുബൈറിനെതിരെ ചുമത്തിയത്. ഓരോ കേസിലും ജാമ്യം നേടുമ്പോള്‍ വൈകാതെ മറ്റൊരു കേസില്‍ അറസ്റ്റുരേഖപ്പെടുത്തി യുവാവിന്റെ മോചനം വൈകിക്കലായിരുന്നു തന്ത്രം. എന്നാല്‍ ഇത് തിരിച്ചറിഞ്ഞായിരുന്നു കോടതിയുടെ ഇടപെടല്‍. എഫ്.ഐ.ആറുകള്‍ റദ്ദാക്കിയില്ലെങ്കിലും എല്ലാകേസുകളും ഡല്‍ഹി കോടതിയിലേക്ക് മാറ്റാനും സുബൈറിന് ഇടക്കാലം ജാമ്യം നല്‍കി വിട്ടയക്കാനുമായിരുന്നു 21ലെ വിധി.

ഇന്ത്യയുടെ പാരമ്പര്യമാണ് സത്യം. മുണ്ഡകോപനിഷത്തിലെ ‘സത്യമേവ ജയതേ’ ആണ് രാജ്യത്തിന്റെ ഔദ്യോഗികചിഹ്നത്തില്‍ ആലേഖന ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ സത്യം കണ്ടെത്തി അവതരിപ്പിക്കുന്ന ആരും ആര്‍ഷഭാരത പാരമ്പര്യത്തെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. മാധ്യമപ്രവര്‍ത്തകോട്, വിശേഷിച്ച് സര്‍ക്കാരിനെതിരെ പ്രതികരിക്കുന്നവരോട് ബി.ജെ.പി ഭരണകൂടങ്ങള്‍ പൊലീസിനെ ഉപയോഗിച്ച് ചെയ്തുകൂട്ടുന്നതെന്തെല്ലാമാണെന്നതിന് മികച്ച തെളിവാണ് സുബൈറിന്റെ അറസ്റ്റും തുടര്‍ന്നുള്ള സംഭവങ്ങളും. എന്നാല്‍ ഇതിന് നേര്‍വിപരീതമായിരുന്നു രാഹുല്‍ഗാന്ധിക്കെതിരായി വ്യാജ വീഡിയോ സംപ്രേഷണംചെയ്തതിന് ‘ടൈംസ് നൗ’ ടി.വി അവതാരകന്‍ രോഹിത് രഞ്ജന് അനുകൂലമായ ബി.ജെ.പി സര്‍ക്കാരിന്റെ നീക്കം. രാഹുല്‍ഗാന്ധി രാജസ്ഥാനില്‍ ടെയ്‌ലറെ കൊലപ്പെടുത്തിയ യുവാക്കളെ കുട്ടികളല്ലേ എന്നു വിളിച്ചെന്ന വ്യാജ പ്രചാരണം നടത്തിയതിന് കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ പൊലീസ് രോഹിത്തിനെ അറസ്റ്റ്‌ചെയ്യാനെത്തിയപ്പോള്‍ മറ്റൊരു കേസ് ചുമത്തി അറസ്റ്റില്‍നിന്ന് രക്ഷിച്ചെടുക്കുകയായിരുന്നു ഡല്‍ഹി പൊലീസ്. പഴയ ഹിന്ദിസിനിമയിലെ ഒരു ഡയലോഗ് പങ്കുവെച്ചായിരുന്നു സുബൈറിന്റെ നാലരവര്‍ഷം മുമ്പത്തെ ട്വീറ്റ്. വിദ്വേഷ പ്രചാരകരോട് വിട്ടുവീഴ്ചയില്ലെന്നാണ് 33 കാരനായ സുബൈറിന്റെ സുധീര പ്രഖ്യാപനം.

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്. നിമിഷങ്ങളെന്നോണം വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്ന നുണ ഫാക്ടറികളുടെ ഓശാരത്തില്‍ അധികാരത്തിലെത്തുന്ന ഭരണകൂടങ്ങള്‍ക്കാണ് ആള്‍ട്ട്‌ന്യൂസ് പ്രധാനമായും വെല്ലുവിളിയുയര്‍ത്തിയത്. സുബൈറിന്റെ ഫാക്ട്‌ചെക് വാര്‍ത്തകള്‍ ലോകത്തെ ഉന്നതമാധ്യമങ്ങള്‍വരെ എടുത്തുകൊടുക്കാനാരംഭിച്ചു. പ്രവാചകനെതിരെ ബി.ജെ.പി വക്താവ് നൂപുര്‍ശര്‍മ നടത്തിയ വിവാദ പ്രസ്താവത്തിന്റെ വീഡിയോ അതേപടി ആള്‍ട്ട്‌ന്യൂസ് പ്രസിദ്ധപ്പെടുത്തിയതാണ് സത്യത്തില്‍ സുബൈറിനെ നോട്ടമിട്ടിരുന്ന ബി.ജെ.പി നേതാക്കളെ പെട്ടെന്ന് പൊലീസിനെ വിട്ട് അറസ്റ്റുചെയ്യാന്‍ നിര്‍ബന്ധിച്ചത്. എന്നാല്‍ ഇതാണ് കാരണമെന്ന് പറയാതെ നാലര വര്‍ഷം മുമ്പത്തെ കാര്യമാണ് പറഞ്ഞതെന്നുമാത്രം. വിവാഹേതര ബന്ധമുണ്ടെന്നതിന് ഭാര്യയെ ഭര്‍ത്താവ് മര്‍ദിക്കുന്നതിന്റെ ദൃശ്യം കാട്ടി അത് ‘ലൗ ജിഹാദാ’ണെന്ന് പ്രചരിപ്പിക്കുന്നവരെപോലുള്ളവരെയും സുബൈര്‍ തുറന്നുകാട്ടി. മേയില്‍ ജ്ഞാന്‍വ്യാപി പള്ളി വിവാദത്തിലും തീവ്ര ഹിന്ദുത്വവാദികള്‍ക്കെതിരെ സുബൈര്‍ നിരവധി പോസ്റ്റുകളിട്ടിരുന്നു. ദേശീയ മാധ്യമങ്ങളിലെ അവതാരകരുടെ തനിനിറം തുറന്നുകാട്ടുകയും സുബൈറിന്റെ പ്രധാന ജോലിയായിരുന്നു. സുബൈറിന്റെ വരുമാനം ലാഭം പ്രതീക്ഷിക്കാതെ സംഭാവനയിലൂടെ പ്രവര്‍ത്തിക്കുന്ന ആള്‍ട്ട്‌ന്യൂസില്‍നിന്ന് കിട്ടുന്ന തുച്ഛമായ വേതനമാണ്. സ്ഥാപനത്തിന്റെ ഉടമകളായ പ്രാവ്ദ മീഡിയ ഫൗണ്ടേഷന്റെ ഡയറക്ടര്‍മാരിലൊരാളാണിപ്പോള്‍. ബെംഗളൂരുവില്‍ ജനിച്ച സുബൈറിന്റെ സ്‌കൂള്‍-കോളജ് വിദ്യാഭ്യാസവും അവിടെയായിരുന്നു.

Continue Reading

columns

ജനാധിപത്യ പോരാട്ടങ്ങളുടെ വിജയം- പി.എം.എ സലാം

വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് മുസ്‌ലിംലീഗ് നടത്തിവന്ന നിരന്തര പോരാട്ടങ്ങളുടെ വിജയമാണ്. രാജ്യത്തെവിടെയും ഇല്ലാത്ത നിയമമാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിച്ചത് മുതല്‍ മുസ്‌ലിംലീഗ് വിശ്രമരഹിതമായി സമരമുഖത്തായിരുന്നു. നിയമസഭയുടെ അകത്തും പുറത്തും പാര്‍ട്ടി പോരാട്ടം ശക്തമാക്കി. 2021 ഡിസംബര്‍ 9ന് കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിച്ചു. പതിനായിരങ്ങള്‍ അണിനിരന്ന റാലിക്ക് ശേഷം മുസ്‌ലിംലീഗിന് ചെയ്യാന്‍ പറ്റുന്നത് അവര്‍ ചെയ്യട്ടെ. മുസ്‌ലിംലീഗിനെ ആര് ഗൗനിക്കുന്നു? എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേ മുഖ്യമന്ത്രിയുടെ നാവ് കൊണ്ടുതന്നെ തീരുമാനം പുനഃപരിശോധിക്കുമെന്ന് പറയിപ്പിച്ചതാണ് മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ വിജയം.

Published

on

വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് മുസ്‌ലിംലീഗ് നടത്തിവന്ന നിരന്തര പോരാട്ടങ്ങളുടെ വിജയമാണ്. രാജ്യത്തെവിടെയും ഇല്ലാത്ത നിയമമാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിച്ചത് മുതല്‍ മുസ്‌ലിംലീഗ് വിശ്രമരഹിതമായി സമരമുഖത്തായിരുന്നു. നിയമസഭയുടെ അകത്തും പുറത്തും പാര്‍ട്ടി പോരാട്ടം ശക്തമാക്കി. 2021 ഡിസംബര്‍ 9ന് കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിച്ചു. പതിനായിരങ്ങള്‍ അണിനിരന്ന റാലിക്ക് ശേഷം മുസ്‌ലിംലീഗിന് ചെയ്യാന്‍ പറ്റുന്നത് അവര്‍ ചെയ്യട്ടെ. മുസ്‌ലിംലീഗിനെ ആര് ഗൗനിക്കുന്നു? എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേ മുഖ്യമന്ത്രിയുടെ നാവ് കൊണ്ടുതന്നെ തീരുമാനം പുനഃപരിശോധിക്കുമെന്ന് പറയിപ്പിച്ചതാണ് മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ വിജയം.

വഖഫ് സംരക്ഷണ റാലിക്ക് ശേഷം വളരെ മോശമായ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയമാണ് സി.പി.എം പയറ്റിയത്. കേരളത്തിലെ മുസ്‌ലിംകളുടെ അട്ടിപ്പേറവകാശം മുസ് ലിംലീഗിനില്ലെന്ന് പറഞ്ഞ് മുസ്‌ലിംലീഗിനെയും മതസംഘടനകളെയും ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തിയത്. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ എല്ലാ മത സംഘടനകളും അംഗങ്ങളായ മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി വഖഫ് നിയമന വിഷയത്തില്‍ പലതവണ മുഖ്യമന്ത്രിയെ കണ്ടിരുന്നു. മുസ്‌ലിം സംഘടനകള്‍ ഒറ്റക്കെട്ടായാണ് ഈ ആവശ്യത്തിനുവേണ്ടി നിലകൊണ്ടത്. എന്നാല്‍ അതിനെയൊന്നും സര്‍ക്കാര്‍ ഗൗനിച്ചില്ല. മതസംഘടനകള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിച്ചതോടൊപ്പം തീരുമാനത്തില്‍നിന്ന് പിന്നോട്ടില്ലെന്ന മട്ടിലാണ് നിയമസഭയില്‍ മന്ത്രിമാര്‍ പോലും സംസാരിച്ചത്.

എന്നാല്‍ ഒരു ഘട്ടത്തിലും സമരത്തില്‍നിന്ന് പിന്തിരിയാന്‍ മുസ്‌ലിംലീഗ് തയ്യാറായില്ല. കേന്ദ്ര വഖഫ് ആക്ടിന് വിരുദ്ധമായി കേരളത്തില്‍ മാത്രം വിവേചനത്തിന്റെ ഈ നിയമം അനുവദിക്കില്ലെന്ന് മുസ്‌ലിംലീഗ് അസന്നിഗ്ധമായി വ്യക്തമാക്കി. വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നതിനെ ന്യായീകരിച്ച്‌കൊണ്ട് സി.പി.എം നേതാക്കളും സൈബര്‍ സഖാക്കളും ധാരാളം എഴുതി. പലപ്പോഴും അനാവശ്യമായി മുസ് ലിം ലീഗിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനും ഇവര്‍ ശ്രമിച്ചു. വഖഫ് ബോര്‍ഡില്‍ യു.ഡി.എഫ് അമുസ്‌ലിം നിയമനം നടത്തിയിട്ടുണ്ടെന്ന പച്ചക്കള്ളം അടിച്ചിറക്കി. പി.എസ്.സിക്ക് വിടാനുള്ള തീരുമാനം വഖഫ് ബോര്‍ഡ് ഏകകണ്ഠമായി സ്വീകരിച്ചതാണെന്ന് മുഖ്യമന്ത്രി പോലും നുണ പറഞ്ഞു. കേരളത്തിലെ വന്ദ്യവയോധികരായ മതസംഘടനാ നേതാക്കള്‍ പലപ്പോഴായി മുഖ്യമന്ത്രിയെ കണ്ടെങ്കിലും ഉറപ്പ് നല്‍കുകയല്ലാതെ ഒന്നും നടന്നില്ല. ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ മുസ്‌ലിംലീഗ് അംഗങ്ങള്‍ വഖഫ് നിയമന തീരുമാനം പിന്‍വലിക്കാന്‍ പലതവണ ആവശ്യപ്പെട്ടു. ഒടുവില്‍ ഗത്യന്തരമില്ലാതെയാണ് ഇപ്പോള്‍ തീരുമാനം പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചിരിക്കുന്നത്. മുസ്‌ലിംലീഗിന്റെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം ഉറപ്പ് നല്‍കിയത്.

ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ വഖഫ് ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഏറ്റവുമൊടുവില്‍ കഴിഞ്ഞ ജൂണ്‍ 28ന് സെക്രട്ടേറിയറ്റിന് മുന്നില്‍ സംസ്ഥാന കമ്മിറ്റി ധര്‍ണ സംഘടിപ്പിച്ചു. മതസംഘടനാ നേതാക്കളോട് പച്ചക്കള്ളം പറഞ്ഞ് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയും കൂട്ടരും പലപ്പോഴായി ശ്രമിച്ചത്. 2016 ല്‍ തന്നെ എല്ലാ മുസ്‌ലിം മത സംഘടനകളും മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കീഴില്‍ ഒന്നിച്ച് ഗവര്‍ണറെ പോയി കാണുകയും സര്‍ക്കാര്‍ നീക്കത്തിനെതിരെ ശബ്ദമുയര്‍ത്തുകയും ചെയ്തിരുന്നു. കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരവും നടത്തി. മുഖ്യമന്ത്രിക്കും നിവേദനം നല്‍കി. നിയമസഭക്ക് അകത്ത് മുസ്‌ലിംലീഗിന്റെയും പ്രതിപക്ഷത്തിന്റെയും ശക്തമായ പ്രതിഷേധം ഉണ്ടായി. ബില്ല് വരുന്ന സമയത്തും പാസ്സാക്കുന്ന സമയത്തും ശക്തമായ ഭാഷയില്‍ തന്നെ പ്രതിപക്ഷം എതിര്‍പ്പറിയിച്ചിരുന്നു. ഇതെല്ലാം നിയമസഭാ രേഖയിലുള്ളതാണ്. എന്നാല്‍ അതെല്ലാം മറന്നുകൊണ്ടാണ് മുഖ്യമന്ത്രി കള്ളം പറഞ്ഞത്.

നിയമസഭ പാസ്സാക്കിയ നിയമം ആയതുകൊണ്ട് നിയസമഭയില്‍ തന്നെ അവതരിപ്പിച്ച് തിരുത്തണമെന്നാണ് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടത്. കോഴിക്കോട്ട് നടന്നത് സമരപ്രഖ്യാപനം മാത്രമായിരുന്നു. പിന്നീട് നിരന്തര സമരങ്ങളുടെ ദിവസങ്ങളായിരുന്നു. പ്രതിസന്ധികള്‍ ഏറെയുണ്ടായിട്ടും നിയമം പിന്‍വലിക്കും വരെ മുസ്‌ലിം ലീഗ് സമര രംഗത്ത് ഉറച്ചുനിന്നു. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ തിരുവനന്തപുരത്ത് മുസ്‌ലിംലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സര്‍ക്കാര്‍ പിന്മാറും വരെ സമരം തുടരുമെന്ന് ഈ പരിപാടിയില്‍ നിയമസഭാ പാര്‍ട്ടി ലീഡര്‍ പി.കെ കുഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചു. കോഴിക്കോട് നടത്തിയ വഖഫ് സംരക്ഷണ റാലിക്ക് ശേഷം രണ്ടാം ഘട്ടമായി പഞ്ചായത്ത്, മുനിസിപ്പല്‍, മേഖലാ കേന്ദ്രങ്ങളില്‍ സമര സംഗമങ്ങള്‍ സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് നടന്ന പ്രതിഷേധ പരിപാടികളായിരുന്നു സമരത്തിന്റെ മൂന്നാം ഘട്ടം.

ഇടക്കാലത്ത് കോവിഡ് വ്യാപകമായപ്പോള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് വഖഫ് സംരക്ഷണ പ്രക്ഷോഭം തുടര്‍ന്നു. മുസ്‌ലിംലീഗിന്റെ വഖഫ് സംരക്ഷണ പ്രക്ഷോഭത്തില്‍ സഹികെട്ട സര്‍ക്കാര്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന കുറ്റം ചുമത്തി പ്രാദേശികമായി കേസുകളെടുത്തു. കോഴിക്കോട് നടന്ന മഹാറാലിക്ക് ശേഷം പതിനായിരം പേര്‍ക്കെതിരെ കേസെടുത്തായിരുന്നു പ്രതികാര നടപടി. വഖഫ് സംരക്ഷണ പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായി മുസ്‌ലിം ലീഗ് കലക്ടറേറ്റ് മാര്‍ച്ചുകളും സംഘടിപ്പിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.