Connect with us

columns

ഏകാധിപതിയുടെ കൊടിയിറക്കം

ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുംബൈയില്‍ നടന്ന ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രതിനിധിയായ, കേരളത്തിലെ ആദ്യകാല കമ്യൂണിസ്റ്റുകളില്‍പെട്ട ബര്‍ലിന്‍ കുഞ്ഞനന്തന്‍നായര്‍ ഇതെഴുതുമ്പോള്‍ പിണറായി വിജയന്‍ സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറി പദത്തിലായിരുന്നു

Published

on

സി.പി സൈതലവി

‘ജനവിരുദ്ധരായ ഏകാധിപതികള്‍ക്ക് അധികാരം വിട്ടൊഴിയാന്‍ ഭയമായിരിക്കും. അതിനാല്‍ അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ അവര്‍ ഏതറ്റംവരെയും പോകും. കെട്ടിക്കിടക്കുന്ന വെള്ളം പോലെയാണ് ഒരു പദവിയില്‍ ഒരാള്‍ അധികകാലം തുടരുന്നത്. അത് അയാളെയും അയാളുടെ പ്രസ്ഥാനത്തെയും ഒരുപോലെ ജീര്‍ണിപ്പിക്കും’ എന്നെഴുതിയത് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍, ‘ഏകാധിപതികള്‍ അര്‍ഹിക്കുന്നത്’ എന്ന പുസ്തകത്തില്‍. പല ഏകാധിപതികളുടെയും അന്ത്യം ദയനീയമാണെന്ന് ജനലക്ഷങ്ങളെ കൊന്നൊടുക്കിയ ഹിറ്റ്‌ലറെയും മുസ്സോളിനിയെയും സുഹാര്‍ത്തോവിനെയുമെല്ലാം ഉദ്ധരിച്ചു കുഞ്ഞനന്തന്‍ നായര്‍ എത്തിക്കുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും ഇത്തരം ഏകാധിപത്യ പ്രവണതകള്‍ തലപൊക്കിയതായി സമീപകാല ചരിത്രം തന്നെ സാക്ഷിനില്‍ക്കുന്നുവെന്ന് സ്ഥാപിച്ചാണ്.

ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുംബൈയില്‍ നടന്ന ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രതിനിധിയായ, കേരളത്തിലെ ആദ്യകാല കമ്യൂണിസ്റ്റുകളില്‍പെട്ട ബര്‍ലിന്‍ കുഞ്ഞനന്തന്‍നായര്‍ ഇതെഴുതുമ്പോള്‍ പിണറായി വിജയന്‍ സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറി പദത്തിലായിരുന്നു. ഈ തൊണ്ണൂറ്റഞ്ചാം വയസ്സില്‍ ആസ്പത്രിക്കിടക്കയില്‍ പിണറായിയോട് ഖേദപ്രകടനം നടത്തിയെങ്കിലും പറഞ്ഞതൊന്നും കുഞ്ഞനന്തന്‍ നായര്‍ പിന്‍വലിച്ചില്ല.

ലോകം കണ്ട ഏറ്റവും വലിയ ഏകാധിപതികളിലൊരാളായ ഫ്രാന്‍സിലെ ലൂയി പതിനാലാമനോടാണ് ഈ കൃതിയില്‍ പിണറായിയെ ഉപമിച്ചത്. ‘യൂറോപ്യന്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍കാലം അധികാരത്തിലിരുന്ന ഈ രാജാവിന് താന്‍ കല്‍പിക്കുന്നത് മാത്രമായിരുന്നു നിയമം. എന്നാല്‍ മധ്യകാല രാജാക്കന്മാര്‍ വച്ചുപുലര്‍ത്തിയിരുന്ന ഇത്തരം ചിന്താഗതികള്‍ ഈ ആധുനിക ജനാധിപത്യ യുഗത്തിലും ചിലര്‍ മനസ്സില്‍ സൂക്ഷിക്കുന്നുണ്ടോയെന്ന് തോന്നിപ്പിക്കുന്നവിധത്തിലാണ് സംഭവങ്ങള്‍. സംസ്ഥാന സര്‍ക്കാരിനു കോടികളുടെ നഷ്ടം വരുത്തിയ ‘ലാവ്‌ലിന്‍’ ഇടപാട് സംബന്ധിച്ച കേസ് അടിസ്ഥാനമില്ലാത്തതാണെന്ന് ഇത് അന്വേഷിച്ച സി.ബി.ഐയോ കേസ് പരിഗണിച്ച കോടതിയോ ഇതുവരെ ഉത്തരവിട്ടിട്ടില്ല. എന്നാല്‍ ഇത്തരമൊരു കേസേ ഇല്ലെന്നും പിണറായി വിജയന്‍ കേസിലെ പ്രതിയേ അല്ലെന്നും സി.പി.എം തീരുമാനിച്ചിരിക്കുന്നു. ‘ലാവ്‌ലിന്‍’ എന്ന വാക്ക് ഇനിയാരും മിണ്ടിപോകരുത് എന്നാണ് സി.പി.എം ഉത്തരവിട്ടിരിക്കുന്നത്. സി.പി.എം എന്നു പറഞ്ഞാല്‍ പിണറായി വിജയന്‍. ‘ഞാനാണ് രാഷ്ട്രം’ എന്നു ലൂയി പതിനാലാമന്‍ വിശ്വസിച്ചിരുന്നതുപോലെ ഞാനാണ് പാര്‍ട്ടി എന്ന് പിണറായി വിജയനും വിശ്വസിക്കുന്നു. നട്ടുച്ചക്ക് ഇത് അര്‍ധരാത്രിയാണെന്നും പിണറായി വിജയന്‍ (അതായത് പാര്‍ട്ടി) പ്രഖ്യാപിച്ചാല്‍ അത് അണികള്‍ വിശ്വസിക്കണം. അതിനു തയ്യാറല്ലാത്തവര്‍ക്കു പാര്‍ട്ടിക്കു പുറത്തുപോകാം'(ഇതേ പുസ്തകം: പേജ് 168).

അവിടെനിന്നും കാലം കടന്നുപോയി. ആ പിണറായി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി. ചരിത്രത്തില്‍ ഒരു മന്ത്രിസഭയിലും ഇല്ലാത്തവിധം അധികാരത്തിന്റെ അകത്തളങ്ങളില്‍ നിശബ്ദത തളംകെട്ടി. വയോധികനായ വി.എസ് അച്യുതാനന്ദന്‍ കയറിവരുമ്പോള്‍ വേദി ഒന്നടങ്കം എഴുന്നേറ്റുനിന്നാലും ഇരിപ്പിടത്തിലൊന്നു ഇളകിയിരിക്കുകപോലും ചെയ്യേണ്ടതില്ലാത്ത പിണറായിയുടെ സ്വാതന്ത്ര്യം പിന്നെയാര്‍ക്കും കിട്ടിയിട്ടില്ല. അവസാനത്തെ സി.പി.എം മുഖ്യമന്ത്രി കടന്നുപോകുന്നതുവരെ വേദിയിലും വഴിയിലും ആബാലവൃദ്ധം പാര്‍ട്ടിക്കാര്‍, പാര്‍ട്ടി നേതാക്കള്‍ നില്‍പ് സമരംപോലെ നിന്നനിലയില്‍ തുടര്‍ന്നു. പാര്‍ട്ടിയില്‍ എല്ലായിടത്തും ഒരു സൈനിക അച്ചടക്കം കൈവന്നു.

സ്വന്തം സമ്മതിദായകര്‍ക്കുമുന്നില്‍വെച്ച് മുഖ്യമന്ത്രിയെ ഷാളണിയിക്കാനുള്ള യോഗ്യതപോലുമില്ലാത്തവരായി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍പോലും. മുന്നണിയിലും പാര്‍ട്ടിയിലും അപസ്വരങ്ങള്‍ പുറത്തേക്കുവരാന്‍ ഭയന്നു. ഉള്ളതില്‍ ഭേദപ്പെട്ട മന്ത്രിമാരായിട്ടുപോലും തോമസ് ഐസക്കിനും ജി. സുധാകരനും ഇ.പി ജയരാജനും ഇത്തവണ ‘തുടര്‍മത്സരം’ വേണ്ടിവന്നില്ല. കോടിയേരി ബാലകൃഷ്ണനില്‍നിന്നു കൊടി വാങ്ങിവെച്ചു. പി. ജയരാജനെയും എം.എ ബേബിയെയും ആനത്തലവട്ടം ആനന്ദനെയുമെല്ലാം ചിലപ്പോള്‍ ചാനലുകളില്‍ കണ്ടാലായി.

പാര്‍ട്ടിയിലെ അച്ചടക്കം വാര്‍ത്താസമ്മേളനത്തിനെത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കും നിര്‍ബന്ധമാക്കി. അപ്രിയമായതു ചോദിക്കുമ്പോള്‍ ‘കടക്ക് പുറത്ത്’ എന്ന് മാധ്യമപ്രവര്‍ത്തകരോട് മുഖ്യമന്ത്രി കല്‍പിച്ചു. അധികാരത്തിന്റെ ആദ്യവര്‍ഷങ്ങളില്‍ വാര്‍ത്താസമ്മേളനങ്ങളുപേക്ഷിച്ച മുഖ്യമന്ത്രി, കോവിഡ് മഹാമാരിക്കാലത്ത് ഒരു ആരോഗ്യവകുപ്പുദ്യോഗസ്ഥന്‍ പുറത്തിറക്കേണ്ട കേവലം വാര്‍ത്താകുറിപ്പ് വായിക്കാന്‍ സന്ധ്യാ പത്രസമ്മേളനം ദിനചര്യയാക്കി. അവിടെയും തനിക്കിഷ്ടമുള്ളതേ ചോദിക്കാവൂ എന്ന നിബന്ധന വന്നു. ഇരുവശത്തും രണ്ടു മന്ത്രിമാരെ മൂക്കും വായും കെട്ടി ഇരുത്തിയതല്ലാതെ ഒരക്ഷരം ഉരിയാടാന്‍ അനുവദിച്ചില്ല. കുപ്രസിദ്ധമായ സ്വര്‍ണക്കടത്ത് അഴിമതിയാരോപണങ്ങളില്‍മുങ്ങിയ സ്വന്തം സെക്രട്ടറിക്കും സ്പീക്കര്‍ക്കും ഇനിയും പാര്‍ട്ടിക്കാരനായിട്ടില്ലാത്ത മന്ത്രിക്കും കിട്ടിയ സംരക്ഷണം പക്ഷേ, അത്രയും ഗൗരവമില്ലാത്ത ആരോപണങ്ങളില്‍പെട്ട പാര്‍ട്ടി നേതാക്കളായ മന്ത്രിമാര്‍ക്കു ലഭിച്ചില്ല.

ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്നു ഇ.പി ജയരാജന്‍ പറഞ്ഞത് അവഗണനയില്‍ മനംനൊന്താണ്. പിണറായിയെക്കാള്‍ അഞ്ചു വയസ്സു കുറവുള്ള, പാര്‍ട്ടിക്കുവേണ്ടി കഴുത്തില്‍ വെടിയുണ്ട ഏറ്റുവാങ്ങിയവനെന്ന് സി.പി.എമ്മുകാര്‍ വാഴ്ത്തിപ്പാടുന്ന ഇ.പി ജയരാജനു പക്ഷേ അതിനൊത്ത നീതി കിട്ടിയില്ല. എന്നാല്‍ തഴയപ്പെട്ടതിന്റെ നാണക്കേട് മറക്കാന്‍ ഇനി മത്സരിക്കാനില്ലെന്നു പറയാനുള്ള സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ടാലോ? അതായിരുന്നു ‘പാര്‍ട്ടി’ അഥവാ പിണറായി വിജയന്‍ അരുള്‍ചെയ്തത്: ”കമ്യൂണിസ്റ്റുകാര്‍ക്ക് വ്യക്തിപരമായ അഭിപ്രായങ്ങളുണ്ടാകും. എന്നാല്‍ അവസാന തീരുമാനം ‘പാര്‍ട്ടി’ എടുക്കും. ആ തീരുമാനം എല്ലാവരും അനുസരിക്കുകയും ചെയ്യും. ഇതാണ് കമ്യൂണിസ്റ്റ് രീതിയെന്നു മനസ്സിലാക്കിയാല്‍മതി.” ആ താക്കീതില്‍ എല്ലാം അവസാനിച്ചു. ഇനി ഇ.പി ജയരാജന്‍ എന്ന ശബ്ദം പൊങ്ങില്ല. ഇങ്ങനെയൊരു ഏകാധിപതിയുടെ അരിയിട്ടുവാഴ്ച ഇനിയും നടത്താന്‍ അസ്സല്‍ കമ്യൂണിസ്റ്റുകാര്‍പോലും ആഗ്രഹിക്കുന്നുണ്ടാവില്ല. എന്നിട്ടല്ലേ കേരള ജനത.

കോവിഡ് കാര്യത്തില്‍ ഒരു തീരുമാനമാകാതെ കേരളം പകച്ചുനില്‍ക്കുന്ന നേരത്ത്, ഇക്കഴിഞ്ഞ ഒക്‌ടോബറില്‍ അധികാരത്തിന്റെ അന്തഃപുരത്തില്‍ തിരക്കിട്ടു നടത്തിയ നീക്കങ്ങളിലൊന്ന് മന്ത്രിമാരുടെ അധികാരങ്ങള്‍ വെട്ടിക്കുറച്ച് മുഖ്യമന്ത്രിയുടെ അധികാരം വര്‍ധിപ്പിക്കലായിരുന്നു. ജനങ്ങള്‍ തെരഞ്ഞെടുത്ത് അധികാരമേല്‍പിച്ച മന്ത്രിമാരില്‍നിന്നു പിടിച്ചെടുക്കുന്ന അധികാരങ്ങള്‍ മുഖ്യമന്ത്രിയെ കൂടാതെ വകുപ്പു സെക്രട്ടറിമാരായ ഉദ്യോഗസ്ഥര്‍ക്കും പങ്കുവെക്കാനായിരുന്നു റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതി. അതിനു ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ അഞ്ചംഗ സമിതി. മുഖ്യമന്ത്രിക്കുവേണ്ടി സമിതിയുടെ നിയന്ത്രണം പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറില്‍.

രഹസ്യമാക്കി നടത്തിയ സ്പ്രിംഗ്ലര്‍ ഇടപാടില്‍ ഘടകകക്ഷിയായ സി.പി.ഐക്കുള്ള പ്രതിഷേധം തണുപ്പിക്കാന്‍ എം.എന്‍ സ്മാരകത്തിലേക്കു മുന്നണിയുടെയും മന്ത്രിസഭയുടെയും പ്രതിനിധിയായി അയച്ചത് ശിവശങ്കര്‍ എന്ന (തൊട്ടടുത്ത മാസം സ്വര്‍ണക്കടത്തിന്റെ പേരില്‍ പുറത്താക്കപ്പെട്ട) ഉദ്യോഗസ്ഥനെയായിരുന്നുവെന്നതിലുണ്ട് മന്ത്രിമാര്‍ക്കും ഘടകകക്ഷികള്‍ക്കുപോലും മുഖ്യമന്ത്രി കല്‍പിച്ച വില.

ഏറ്റവുമൊടുവില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുയര്‍ത്തിയ വൈദ്യുതി ഇടപാട് അഴിമതിയാരോപണത്തിലും മുഖ്യന്ത്രിയും ഉദ്യോഗസ്ഥരും എന്ന കൂട്ടുകൃഷിയാണ് വെളിച്ചത്തുവന്നത്. തിരുവനന്തപുരമുള്‍പ്പെടെ രാജ്യത്തെ മൂന്നു വിമാനത്താവളങ്ങളും വിവിധ തുറമുഖങ്ങളും അമ്പത് വര്‍ഷത്തേക്കു കൈപ്പിടിയിലാക്കിയ കുത്തകയാണ് അദാനി ഗ്രൂപ്പ്. സര്‍ക്കാര്‍ നല്‍കുന്ന ഭക്ഷ്യകിറ്റ് നാലു ദിവസം വൈകിയാല്‍ പട്ടിണി മരണമുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞ കേരളത്തിലാണ് തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ ഭരണം ഏറ്റവും വലിയ മുതലാളിക്ക് ആയിരം കോടി രൂപയുടെ ലാഭമുണ്ടാക്കാന്‍ നാടിനെ തീറെഴുതിയത്. അദാനിയുമായി കരാറില്ലെന്ന് വകുപ്പ് മന്ത്രി പറയുന്നുവെങ്കില്‍ അതിനര്‍ത്ഥം എല്ലാം ‘മുഖ്യമന്ത്രി’ എന്നു തന്നെയല്ലേ?

ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തിനുമാത്രം പരിചിതമായ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ കേരളത്തില്‍ പരമ്പരയായി അരങ്ങേറിയത് പിണറായി വിജയന്‍ എന്ന ആഭ്യന്തര മന്ത്രിയുടെ വാഴ്ചയിലാണ്. മാവോയിസ്റ്റ് വേട്ടയുടെ പേരിലാണെങ്കിലും നാലു സംഭവങ്ങളിലായി ഏഴു പേരാണ് കേരള മണ്ണില്‍ ഭരണകൂടത്തിന്റെ ആധുനിക പ്രതിക്രിയയായ ഏറ്റുമുട്ടല്‍ കൊലയ്ക്കിരയായത്. അതേ വകുപ്പിന്റെ കെടുകാര്യസ്ഥത വെളിപ്പെടുത്തി, കേരള പൊലീസിന്റെ 25 റൈഫിളുകളും 12061 വെടിയുണ്ടകളും കാണാനില്ലെന്ന ഗുരുതര ആരോപണവുമായി സി.എ.ജി പത്രസമ്മേളനം നടത്തുമ്പോഴും പിണറായി തന്നെ പൊലീസ് മേധാവി. പൊലീസ് ക്വാര്‍ട്ടേഴ്‌സ് പണിയാനുള്ള 2.91 കോടി വകമാറ്റിയതുള്‍പ്പെടെ ക്രമക്കേടുകളുടെ പൂരമായിരുന്നു ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ പേരെടുത്ത് പറഞ്ഞ് കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ നടത്തിയ വാര്‍ത്താസമ്മേളനം.

പാവപ്പെട്ടവര്‍ക്കു വീടു നല്‍കാനുള്ള ലൈഫ് ഭവന പദ്ധതിയിലെ അഴിമതിയും പിന്‍വാതില്‍ നിയമനവും സര്‍വകലാശാലകളിലെ വഴിവിട്ട മാര്‍ക്കുദാനവും പി.എസ്.സി റാങ്ക്‌ലിസ്റ്റിലെ നഗ്‌നമായ അട്ടിമറികളും വാളയാറിലെതുള്‍പ്പെട പിഞ്ചുബാലികമാരെ മാനഭംഗം ചെയ്തു കൊലപ്പെടുത്തിയവരെപോലും പാര്‍ട്ടി പരിഗണനയില്‍ രക്ഷപ്പെടുത്തുന്നതും കേരളം ലജ്ജയോടെ, വേദനയോടെ കണ്ടു. കേരളത്തിന്റെ തീരദേശ ജനതയെയും നാടിന്റെ സമ്പദ്ഘടനയെയും തകര്‍ക്കുംവിധം ഇ.എം.സി.സിയുമായി നടത്തിയ ആഴക്കടല്‍ മത്സ്യബന്ധന കരാറും ബ്രൂവറിയും സ്പ്രിംഗ്ലറും പമ്പ മണല്‍ക്കടത്തും സഹകരണബാങ്കുകളിലെ കോര്‍ ബാങ്കിങ് സോഫ്റ്റ്‌വെയര്‍ സ്ഥാപിക്കല്‍ കരാറുമെല്ലാം ചട്ടം ലംഘിച്ചും കോടികളുടെ സ്വകാര്യ ധനസമാഹരണം ലക്ഷ്യമാക്കിയുമായിരുന്നു. ഏകാധിപതിയെ തിരുത്താന്‍ മന്ത്രിസഭയിലും ഭരണമുന്നണിയിലും ആര്‍ക്കും ധൈര്യമില്ലാത്തതിനാല്‍ പ്രതിപക്ഷ നേതാവ് ഉയര്‍ത്തിക്കൊണ്ടുവന്ന ആരോപണങ്ങളെ തുടര്‍ന്നുള്ള ജനരോഷം ഭയന്ന് സര്‍ക്കാരിനു കരാറുകള്‍ റദ്ദാക്കേണ്ടിവന്നു. സിംസ് പദ്ധതിയും ഇ-മൊബിലിറ്റി പദ്ധതിയുമെല്ലാം ഇവ്വിധം പിന്മാറേണ്ടിവന്ന കച്ചവടങ്ങളാണ്. ഏതുസമയവും കുരുക്കുമുറുക്കാനിരിക്കുന്ന സി.ബി.ഐയെ ഭയന്നു ജീവിക്കുന്ന മുഖ്യമന്ത്രിക്ക് ബി.ജെ.പി നയിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ ഇംഗിതാനുസരണം സംസ്ഥാനം ഭരിക്കേണ്ടിവന്നു.

ഇതിന് ഇടനിലക്കാരായി നില്‍ക്കുന്ന അദാനിക്ക് കേരളത്തിന്റെ സമ്പത്തും ശ്രീഎം പോലുള്ള സംഘ്പരിവാര്‍ ആത്മീയ വേഷങ്ങള്‍ക്ക് സംസ്ഥാനത്തിന്റെ ഭൂമിയും വാരിക്കോരി കൊടുത്തു. സ്വര്‍ണക്കടത്തിലും കിഫ്ബി കമ്മീഷന്‍ തട്ടിപ്പിലുമെല്ലാം മുഖം നഷ്ടപ്പെട്ട ഭരണത്തില്‍ വിദ്യാഭ്യാസ യോഗ്യത നോക്കാതെ ആര്‍ക്കുമാരെയും ഏത് ഉന്നത തസ്തികയിലും ലക്ഷങ്ങളുടെ ശമ്പളത്തില്‍ നിയമിക്കാമെന്നായി. പ്രളയഫണ്ടിലും തട്ടിപ്പ് നടത്തിയവര്‍ കോവിഡ് കാലത്ത് ജനങ്ങള്‍ക്കു നല്‍കിയ ഭക്ഷ്യകിറ്റില്‍പോലും കോടികള്‍ വെട്ടിച്ചു. പെന്‍ഷനുകള്‍ വെട്ടിക്കുറച്ചു. ആരോഗ്യരംഗം തകര്‍ന്നു. വിദ്യാഭ്യാസ മേഖല കുത്തഴിഞ്ഞു. കേരളത്തിന്റെ സമ്പദ്ഘടനയെ എക്കാലവും താങ്ങിനിര്‍ത്തുന്ന പ്രവാസികളെ സര്‍ക്കാര്‍ പാടെ തഴഞ്ഞു.

കോവിഡ് കാലത്ത് വിദേശങ്ങളില്‍ മരണത്തെ മുഖാമുഖം കണ്ട പ്രവാസികള്‍ക്ക് സാന്ത്വനം പകരുകയോ നാട്ടിലെത്തിക്കുകയോ ചെയ്യുന്നതിനുപകരം അവരെ മരണത്തിന്റെ കച്ചവടക്കാരായി പരിഹസിച്ചു. സ്വന്തം വീട്ടുമുറ്റത്തുപോലും പ്രവാസികളെ തടയാനും ഭീഷണിപ്പെടുത്താനും ഭരണ കക്ഷിക്കാര്‍ മുന്നിട്ടിറങ്ങി. നാട്ടിലെത്തുന്ന പ്രവാസികളോട് ക്വാറന്റയിന്‍ മുതല്‍ സര്‍വകാര്യങ്ങളും സ്വന്തം ചെലവില്‍ നടത്താന്‍ കല്‍പിച്ചു.

വിശ്വാസികളുടെ പരമ്പരാഗതമായ ആചാരങ്ങളെ വെല്ലുവിളിച്ച് പൊലീസ് നടപടികളുണ്ടായി. ശബരിമല സന്നിധാനം യുദ്ധക്കളമാക്കി. ന്യൂനപക്ഷങ്ങള്‍ ഉത്തരേന്ത്യന്‍ മാതൃകയില്‍ പൊലീസിനാലും സംഘ്പരിവാറിനാലും വേട്ടയാടപ്പെട്ടു. ഒരേ കുറ്റത്തിന് രണ്ടുതരം ശിക്ഷയും നിയമപാലനവുമുണ്ടായി. മതസ്പര്‍ദ്ധയുളവാക്കിയ പ്രസംഗത്തിന്റെ പേരില്‍ ശംസുദ്ദീന്‍ പാലത്തിനു ജയിലാണെങ്കില്‍ ശശികല ടീച്ചര്‍ക്ക് സ്വസ്ഥം ഗൃഹഭരണം നല്‍കി അനുഗ്രഹിച്ചു. കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ സംഘ്പരിവാരത്തിന്റെ ‘ഹിന്ദുത്വ രാഷ്ട്രം’ എന്ന പ്രഖ്യാപിത ലക്ഷ്യത്തിനായി പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയപ്പോള്‍ പ്രതിഷേധിക്കുന്ന ഇന്ത്യയുടെ ഇന്ധനമായി കേരളം നിലകൊണ്ടു. ആബാലവൃദ്ധം തെരുവിലിറങ്ങി. പലായനത്തിന്റെ ആശങ്കകള്‍ വന്നുമൂടിയ ആ മനുഷ്യരെ യോഗി ആദിത്യനാഥിന്റെ പൊലീസിനെപോലെ കൈകാര്യം ചെയ്തു പിണറായിയുടെ സര്‍ക്കാര്‍. മതനേതാക്കളും സാംസ്‌കാരിക, സാമൂഹിക, പൊതുപ്രവര്‍ത്തകരും ന്യൂനപക്ഷ പ്രസ്ഥാന നേതാക്കളുമുള്‍പ്പെടെയുള്ളവര്‍ക്കെതിരെ 518 കേസുകള്‍ കേരള പൊലീസ് രജിസ്റ്റര്‍ ചെയ്തു.

സംവരണത്തെ വര്‍ഗീയവത്കരിച്ച് പിന്നാക്ക സമുദായ സംവരണ വ്യവസ്ഥ തന്നെ അട്ടിമറിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ന്യൂനപക്ഷ പദവികള്‍ മറികടന്ന് മുന്നാക്ക സംവരണം നടപ്പാക്കി. സംസ്ഥാനത്തെ അനാഥശാലകളുടെ പ്രവര്‍ത്തനം എന്നെന്നേക്കുമായി തടയുന്ന ഉത്തരവുകള്‍ നടപ്പാക്കി. വിദ്യാഭ്യാസ രംഗത്തെ തകര്‍ച്ച പൊതുമേഖലയെയും ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളെയും സാരമായി ബാധിച്ചു. സര്‍ക്കാര്‍ നിശ്ചയിക്കുന്ന പഠനസംവിധാനത്തിനു സൗകര്യമില്ലാതെ കോവിഡ് കാലത്ത് ഓണ്‍ലൈന്‍ പഠനംപോലും നിഷേധിക്കപ്പെട്ട പെണ്‍കുട്ടി ആത്മഹത്യ ചെയ്തത് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ അയല്‍വീട്ടിലാണ്. ദലിത് വിദ്യാര്‍ത്ഥികള്‍, ഉദ്യോഗാര്‍ത്ഥികള്‍ നീതി നിഷേധിക്കപ്പെട്ട് തെരുവിലലഞ്ഞു. ‘ജാതിരഹിത കേരളം’ മുദ്രാവാക്യമാക്കിയവരുടെ സര്‍ക്കാര്‍ വര്‍ണവിവേചനം അക്ഷരാര്‍ത്ഥത്തില്‍ കാണിച്ചു.

ആസ്പത്രി അധികൃതര്‍ തട്ടിക്കളിച്ച് യഥാസമയം ചികിത്സ നിഷേധിക്കപ്പെട്ട് മരണത്തിനു കീഴടങ്ങിയ പിഞ്ചു പൈതങ്ങളുടെ മൃതദേഹവുമായി നടന്നുനീങ്ങുന്ന മാതാപിതാക്കളെ കേരളം കണ്ടു. സര്‍ക്കാരിനെതിരെ നെറികെട്ട അഴിമതികളുടെയും കെടുകാര്യസ്ഥതയുടെയും ആരോപണങ്ങളുയര്‍ന്നപ്പോള്‍ ‘വ്യാജ വാര്‍ത്താ നിയന്ത്രണങ്ങള്‍’ എന്ന ചെല്ലപ്പേരില്‍ മാധ്യമങ്ങള്‍ക്കു മൂക്കുകയറിടാന്‍ ബി.ജെ.പി സര്‍ക്കാര്‍ മാതൃകയില്‍ പിണറായി നിയമം കൊണ്ടുവന്നു. ഉപജീവനത്തിനൊരു തൊഴിലിനായി അഭ്യസ്തവിദ്യരായ യുവലക്ഷങ്ങള്‍ കേരള തെരുവുകളില്‍ മുട്ടിലിഴഞ്ഞപ്പോള്‍ മന്ത്രിബന്ധുക്കള്‍ക്കും പാര്‍ട്ടി നേതാക്കളുടെ ആശ്രിതര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ നിര്‍ബാധം നിയമനം നല്‍കുന്ന മേളയായിരുന്നു. മുഖ്യമന്ത്രിക്ക് ഡസന്‍ കണക്കില്‍ ഉപദേഷ്ടാക്കളെ നിയമിച്ചും, മുഖം മിനുക്കുന്ന പി.ആര്‍ വര്‍ക്കിനു പാര്‍ട്ടി ചാനലിനു കോടികള്‍ നല്‍കിയും മാധ്യമ പ്രചാരണത്തിനായി ആയിരം കോടി വിതറിയും തൊഴിലാളി വര്‍ഗപാര്‍ട്ടി ഭരണം ആഘോഷിച്ചു. ഓഖിയും പ്രളയവുമൊക്കെ പാര്‍ട്ടിക്കാര്‍ക്ക് വരുമാനമാര്‍ഗമായി. പ്രളയത്തില്‍ കേരളം മുങ്ങിതാഴ്ന്നത് ഭരണകൂട വിവരക്കേടിന്റെ ഡാം തുറന്നുവിട്ടതിനാലാണെന്ന് ജനം തിരിച്ചറിഞ്ഞു.

നേതാക്കളുടെ മക്കളും മന്ത്രി ബന്ധുക്കളും മയക്കുമരുന്ന് കച്ചവടത്തിലും കള്ളക്കടത്തിലും കൊടിപറത്തി. 38 രാഷ്ട്രീയ കൊലപാതകങ്ങള്‍ ഈ ഭരണ നിഷ്‌ക്രിയത്വത്തിലരങ്ങേറി. പകുതിയിലേറെയും സി.പി.എമ്മുകാര്‍ എതിരാളികളെ കൊന്നൊടുക്കിയതും. അരിയില്‍ ശുക്കൂറിന്റെയും ടി.പി ചന്ദ്രശേഖറിന്റെയും വഴിയേ ശുഹൈബും ശരത്തും കൃപേഷും അങ്ങനെ സി.പി.എം കൊത്തിയരിഞ്ഞ ജീവനുകള്‍ പലത്. സി.ബി.ഐക്കെതിരെ കൊലയാളികള്‍ക്കുവേണ്ടി കേസ് വാദിക്കാന്‍ സര്‍ക്കാരിന്റെ കോടികള്‍. സംസ്ഥാനത്തിന്റെ പൊതുകടം ഒന്നരക്കോടി രൂപയില്‍നിന്നു മൂന്നരക്കോടിയാക്കിയുയര്‍ത്തി ധൂര്‍ത്തും വഴികേടും കാണിച്ച ജനദ്രോഹത്തിന്റെ ഭരണം. വിലക്കയറ്റവും ദാരിദ്ര്യവും ഒപ്പം രോഗവും പ്രളയവും തളര്‍ത്തിയ ജനത. അതു മൂടിവെക്കാനാണ് നരേന്ദ്രമോദിയുടെ കേരളപ്പതിപ്പായി പിണറായി വിജയന്‍ ഏകാധിപതി ചമയുന്നത്. നരേന്ദ്രമോദി എന്ന ദൈവവും പിണറായി എന്ന ക്യാപ്റ്റനും. രാഷ്ട്രീയമായി അത്രയ്ക്ക് അധഃപതിച്ചു ഈ കക്ഷികള്‍ രണ്ടും എന്നതിനു തെളിവാണീ വ്യക്തിപൂജ.

സി.പി.എമ്മിന്റെ ഭരണപരാജയം ഉന്നയിക്കുന്നതിനുപകരം ലൗ ജിഹാദും ഗോഹത്യയും മാത്രം പറഞ്ഞ് വോട്ടു തേടുകയാണ് ബി.ജെ.പി എന്നത് ഇരുകക്ഷികളും തമ്മിലുള്ള കൂട്ടുകച്ചവടത്തിന്റെ സാക്ഷ്യപത്രമാണ്. കേരളത്തില്‍നിന്ന് ലൗ ജിഹാദ് കേസുകളൊന്നും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് 2020 ഫെബ്രുവരി 4ന് ആഭ്യന്തര സഹമന്ത്രി കിഷന്‍ റെഡ്ഡി പാര്‍ലമെന്റില്‍ പ്രസ്താവിച്ചതാണ്. കേരള ഹൈക്കോടതിയും നേരത്തെ ഇത് വ്യക്തമാക്കി. എന്നിട്ടും ഇല്ലാകഥയുമായി ഊരുചുറ്റുന്ന നരേന്ദ്രമോദിയും അമിത്ഷായും ആദിത്യനാഥും പിണറായിയെ തലോടി ബി.ജെ.പിക്ക് സീറ്റ് ഉറപ്പിക്കുകയാണ്. സി.പി.എമ്മും ബി.ജെ.പിയും ഒരേ മുദ്രാവാക്യത്തില്‍ സന്ധിച്ചിരിക്കുന്നു. ഇരുവര്‍ക്കും വേണ്ടത് ‘കോണ്‍ഗ്രസ് മുക്ത കേരളം’. സി.പി.എം ധാരണയില്‍ ഇത്തവണ ആറേഴു സീറ്റുകള്‍, അടുത്ത തവണ കൂടുതല്‍. അതുവരെ തുടര്‍ഭരണത്തിന്റെ ആഢംബരത്തില്‍ പിണറായി പാര്‍ട്ടിയും.

അഞ്ചു വര്‍ഷംകൊണ്ടുതന്നെ കേരളത്തിന്റെ സര്‍വ പൗരാവകാശങ്ങളും സ്വാതന്ത്ര്യവും നിഷേധിച്ച് സമ്പദ്ഘടനയും സാമൂഹിക ജീവിതവും തകര്‍ത്ത് കേന്ദ്ര ബി.ജെ.പി സര്‍ക്കാരിന്റെ ബ്രാഞ്ച് കമ്മിറ്റിയായി പ്രവര്‍ത്തിച്ച പിണറായി ഭരണത്തിന് ഇനിയൊരു തുടര്‍ച്ചയില്ലെന്ന് നാട് തീരുമാനിച്ചിരിക്കുന്നു. ഏകാധിപതിയുടെ അധികാരത്തുടര്‍ച്ചയില്‍ ഉന്മൂലനം ചെയ്യപ്പെടുന്നത് ഏതെല്ലാമായിരിക്കുമെന്ന് പ്രവചനാതീതമാണ്. അങ്ങനെയൊരു ദുരന്തത്തിന് പ്രബുദ്ധ കേരളം കൂട്ടുനില്‍ക്കില്ല. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് വിളംബരം ചെയ്യുന്ന ശക്തിപ്രകടനമായിരിക്കും ഈ ജനവിധി.
ന്യൂനപക്ഷ, പിന്നാക്ക ജനതയുടെ അഭിമാനകരമായ അസ്തിത്വത്തിനായി ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് എന്ന സംഘടിത രാഷ്ട്രീയ ശക്തിയെ സ്ഥാപിച്ച ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബിന്റെ വേര്‍പാടിന് 49 വര്‍ഷം തികയുന്ന ഈ ദിവസം ജനാധിപത്യ വിശ്വാസികള്‍ക്ക് പ്രതിജ്ഞാദിനമാണ്. നാട് തകര്‍ക്കുന്ന ഒരു ഭരണത്തെയും ഭാവികേരളത്തിനു ഭാരമാകുന്ന മാര്‍ക്‌സിസ്റ്റ് – ഫാസിസ്റ്റ് കൂറുകച്ചവടത്തെയും പൊറുപ്പിക്കില്ല ഈ പ്രബുദ്ധ ജനത എന്ന ദൃഢനിശ്ചയം. ഇന്ത്യന്‍ ഭരണഘടനാശില്‍പികളായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പതാകയും ഖാഇദേമില്ലത്തിന്റെ പതാകയും ഒന്നിച്ചുയര്‍ന്നുപറക്കുന്ന മണ്ണില്‍ വര്‍ഗീയ വിഭജനത്തിന്റെ കാവിയും ചുകപ്പും അധികാരമേറില്ല.

 

Continue Reading
Click to comment

Leave a Reply

Your email address will not be published.

columns

ദേശീയത ചര്‍ച്ചയാകുമ്പോള്‍-പി.എ ജലീല്‍ വയനാട്

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Published

on

പ്രത്യേക ഭൂവിഭാഗത്തില്‍ ജനങ്ങള്‍ സ്ഥിരമായി, പരമാധികാരമുള്ള ഭരണത്തിന്‍ കീഴില്‍ ജീവിച്ചാല്‍ അതൊരു രാജ്യമായി മാറുന്നു. എന്നാല്‍ ആ പ്രത്യേക ഭൂവിഭാഗത്തിലെ ജനങ്ങളുടെ ഏകതാ ബോധവും പരസ്പര സ്‌നേഹവും സുഖദുഃഖങ്ങളുടെ മത വര്‍ഗ നിരപേക്ഷ സ്വീകാര്യതയും ചരിത്ര ബോധവുമാണ് ആ രാജ്യത്തെ ദേശ രാഷ്ട്രമാക്കുന്നത്. പാശ്ചാത്യ യൂറോപ്യന്‍ രാജ്യങ്ങളെ ഏകോപിപ്പിച്ചതിനും ചരിത്രബോധം നല്‍കിയതിനും പിന്നില്‍ മതത്തിനോ മതാധിഷ്ഠിത ഭരണകൂടങ്ങള്‍ക്കോ ഉള്ള പങ്ക് നിഷേധിക്കാന്‍ കഴിയില്ല. അതുവഴിയാണവരുടെ ദേശീയത അടയാളപ്പെടുത്തുന്നതും. എന്നാല്‍ ഇന്ത്യന്‍ ദേശീയത രൂപപ്പെടുന്നതില്‍ മതത്തിനോ മതാധിഷ്ഠിത ശക്തികള്‍ക്കോ ഒരു പങ്കുമില്ലെന്നതാണ് വിസ്മയം. നൂറ്റാണ്ടുകള്‍ പിന്നിട്ട കോളനി വാഴ്ചയും അതേതുടര്‍ന്നുണ്ടായ ബ്രിട്ടീഷ് വിരുദ്ധതയുമാണ് ഇന്ത്യന്‍ ദേശീയതക്കാധാരം. ഇന്ത്യന്‍ ദേശീയത രൂപപ്പെടുത്തുന്നതില്‍ ജാതി മത ഭേദമെന്യ ഉള്ളില്‍ ഊറിക്കൂടി ഉറച്ച കോളനി വിരോധമുണ്ട്. ആ അര്‍ഥത്തിലാണ് നമ്മുടെ ചരിത്രത്തെ നോക്കി കാണേണ്ടത്. സ്വാതന്ത്ര്യ പ്രഖ്യാപനമുണ്ടാകുന്നതിനു മുന്‍പ്തന്നെ നമ്മുടെ ഭരണഘടന രൂപീകരണത്തെക്കുറിച്ച്ആലോചിച്ചിട്ടുണ്ട്.

മത, വര്‍ഗ വേര്‍തിരുവുകള്‍ക്കതീതമായ ഭരണഘടന ഉണ്ടാക്കാനുള്ള പരിശ്രമം രണ്ടു വര്‍ഷവും ഒന്‍പതു മാസവും 18 ദിവസവും നീണ്ടുനിന്നു. രാജ്യത്തിനു ഒരൗദ്യോഗിക മതമില്ലാത്ത രീതിയില്‍, മതേതരമായി ഭരണഘടന സങ്കല്‍പിക്കപ്പെട്ടു. എന്നാല്‍ ഭൂരിപക്ഷ ന്യൂനപക്ഷ വിശ്വാസികളെ ഉള്‍ക്കൊണ്ട് പോകാനും അവരവരുടെ സംസ്‌കാരങ്ങളോട് കൂറുപുലര്‍ത്തി സമഭാവനയോടെ മുന്നോട്ടുപോകാനും ആഹ്വാനം ചെയ്യുന്നതായി ഭരണഘടനയുടെ സൂക്ഷ്മ വായന വ്യക്തമാക്കുന്നു. ഭരണഘടനയുടെ മുഖവുര തന്നെ സത്താപരമായി എന്താണ് ആ പ്രമാണത്തിന്റെ അവതരണ താത്പര്യമെന്ന് വ്യക്തമാക്കുന്നതാണ്. ജനങ്ങളാല്‍ എഴുതപ്പെട്ട എന്ന തുടക്കം അതിന്റെ മാനവിക മുഖമാണ് തുറക്കപ്പെടുന്നത്.

ദൈവനാമത്തില്‍ എന്ന് തുടങ്ങണമെന്ന് ശഠിച്ച എച്ച്.വി കമ്മത്തിന്റെ വാദമോ, പരമേശ്വര നാമത്തില്‍ വേണമെന്ന് വാദിച്ച ഗോവിന്ദ മാളവ്യയുടെ താല്‍പര്യമോ അല്ല ഇന്ത്യയുടെ മത നിരപേക്ഷ ഭരണ ഘടനാനിര്‍മാണ സമിതി പരിഗണിച്ചത്. ഇന്ത്യ-പാക് വിഭജനത്തിന്റെ വേരുകള്‍ ചെന്നെത്തുന്ന പരിസരം ഹിന്ദു-മുസ്‌ലിം വിദ്വേഷത്തിന്റേതാണ്. താല്‍പര്യമില്ലാതെ നാട് കടത്തപ്പെട്ടവര്‍ ഇരു ഭാഗത്തുമുണ്ട്. മാനവിക ചിന്തകളെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ജയിച്ചടക്കിയതാണ് വിഭജനത്തിന്റെ കാതല്‍. ഇവിടെ നിരപരാധികളുടെ മനഃസാക്ഷി വായിക്കാന്‍ ഭരണഘടനാ നിര്‍മാണ സഭക്ക് കഴിഞ്ഞിട്ടുണ്ട്. പാകിസ്ഥാനിലേക്കു പോയവര്‍ തിരിച്ചുവന്നാല്‍ ഇന്ത്യന്‍ പൗരത്വം അവര്‍ക്കു നല്‍കിയേ തീരുവെന്ന് വാദിച്ച ബീഹാറുകാരന്‍ ബ്രിജേഷ് മിശ്രയെ ഓര്‍ക്കുന്നത് അതുകൊണ്ടാണ്. പൗരാവകാശങ്ങളുടെ നീണ്ട വിശദീകരണം 5 മുതല്‍ 11 വരെ അനുഛേദങ്ങള്‍ പറയുന്നത്. പൗരനെ എങ്ങനെ നാടുകടത്താമെന്നല്ല അവനെ എങ്ങനെ ഉള്‍ക്കൊള്ളാമെന്നതിന്റെ വിവരണമാണത്. എന്നാല്‍ ഭരണഘടനയുടെ പിറവിയില്‍ തന്നെ അതില്‍ അസഹിഷ്ണുത കാണിച്ചവരും ചോദ്യംചെയ്തവരുമുണ്ട്. രാഷ്ട്രത്തെ ഒറ്റക്കല്ലില്‍ കൊത്തിയെടുക്കാനുള്ള അവരുടെ ശ്രമത്തിന് കോളനി വാഴ്ചയുടെ പഴക്കമുണ്ട്. അവരുടെ താല്‍പര്യത്തിന് എതിരുനിന്ന പ്രധാന ശക്തി രാഷ്ട്ര പിതാവായിരുന്നു. മഹാത്മജിയെ വകവരുത്തിയതിലൂടെയും ഇപ്പോഴും വീണ്ടും വീണ്ടും കൊന്നുകൊണ്ടിരിക്കുന്നതിലൂടെയും അവരുടെ ലക്ഷ്യത്തിലേക്കു അടുത്തുകൊണ്ടിരിക്കുന്നു.

ബഹുസ്വര സങ്കര സംസ്‌കാരങ്ങളുടെ നിലനില്‍പ്പും വളര്‍ച്ചയും അംഗീകരിക്കാന്‍ കഴിയാത്തവര്‍ ഒരു രാഷ്ട്രമെന്ന നിലക്ക് രാഷ്ട്രരൂപീകരണത്തിന്റെ ചരിത്രമറിയാത്തവരും ദേശീയ പൈതൃകത്തിന്റെ ഘടന അറിയാത്തവരുമാണ്. ദ്രാവിഡ അടിത്തറയിലേക്ക് പിന്നീട് ഉള്‍ച്ചേര്‍ക്കപ്പെട്ട സംസ്‌കാരങ്ങളാണ് ആര്യ, ബൗദ്ധ പൗരസ്ത്യ, പൗരസ്‌ത്യേതര അടരുകള്‍. ഈ കൂടിക്കലര്‍ന്ന ബഹുപാളികളെ വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്ത ഒരു ചരിത്ര പശ്ചാത്തലം ബോധപൂര്‍വം മറന്നുകൊണ്ട് വ്യക്തികളുടെ പ്രാഥമിക പരിഗണനയിലുള്ള ഐച്ഛിക വിഷയമായ വസ്ത്രത്തിലും ഭക്ഷണത്തില്‍പോലും ഇടപെടുന്ന അവസ്ഥ സാമൂഹ്യഘടനയെ തകര്‍ക്കുമെന്നതില്‍ സംശയിക്കേണ്ടതില്ല. ഇന്ത്യയുടെ നാനാത്വത്തിലുള്ള ഏകത്വമെന്ന കാഴ്ചപ്പാട് അംഗീകരിക്കപ്പെടണം. ബഹുസ്വര സങ്കര സംസ്‌കാരം സംരക്ഷിക്കപ്പെട്ടുകൊണ്ടുള്ള ദേശീയ ബോധങ്ങളാണുണ്ടാകേണ്ടത്. മറിച്ചുള്ള വികാരങ്ങളെ ദേശീയതയെന്ന് വിളിക്കാന്‍ കഴിയില്ല.

ഇന്ത്യയുടെ ദേശീയ കവിയാണ് രവീന്ദ്രനാഥ ടാഗോര്‍. ടാഗോര്‍ ദേശീയതയെ നിര്‍വചിച്ചിട്ടുണ്ട്. അത് മാനവികതയില്‍ അധിഷ്ഠിതമാണ്. മാനവികതയില്ലാത്ത ദേശീയത ശാപമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അത് സകല തിന്മയുടെയും മൂലഹേതുവാകുമെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്ന് പുലര്‍ന്നിരിക്കുകയാണ്. മനുഷ്യത്വത്തിനപ്പുറമുള്ള രാജ്യ സ്‌നേഹത്തെപ്പോലും അദ്ദേഹം ശക്തിയായി അപലപിച്ചു. ശാന്തിനികേതനില്‍ താന്‍ നിര്‍മിച്ച സര്‍വകലാശാലയുടെ ആപ്തവാക്യം ‘യത്ര വിശ്വം ഭവത് ഏക നീഡം’ എന്നതായിരുന്നു. അഥവാ ഈ ലോകം മുഴുവന്‍ ഒരു പക്ഷികൂടായിതീരുക വിവിധ വര്‍ണങ്ങളില്‍, വൈവിധ്യമേറിയ കൊഞ്ചലുകളുള്ള കിളിക്കൂടായി ലോകം മാറണമെന്നാഗ്രഹിച്ചു അദ്ദേഹം.

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Continue Reading

columns

സത്യാന്വേഷി-പ്രതിഛായ

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്.

Published

on

‘അത് വക്കീലിനോട് ഇനി മുതല്‍ വാദിക്കരുതെന്ന് ആവശ്യപ്പെടുന്നതുപോലെയാണ്. ഒരു മാധ്യമപ്രവര്‍ത്തകനോട് എങ്ങനെയാണ് എഴുതരുതെന്ന് ആവശ്യപ്പെടാനാകുക? നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹമതിന് മറുപടി പറയാന്‍ ബാധ്യസ്ഥനാണ്. പക്ഷേ ഒരാള്‍ അഭിപ്രായം പറയുന്നതിനെ എങ്ങനെയാണ് മുന്‍കൂട്ടി എതിര്‍ക്കാന്‍കഴിയുക?’ സുപ്രീംകോടതിയിലെ പ്രമുഖന്യായാധിപന്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റേതാണ് ഈകുറിക്കുകൊള്ളുന്ന വാക്കുകള്‍. ‘ആള്‍ട്ട്‌ന്യൂസ് സ്ഥാപകനും മാധ്യമപ്രവര്‍ത്തകനുമായ മുഹമ്മദ്‌സുബൈറിനെ സമൂഹമാധ്യമമായ ട്വിറ്ററില്‍ എഴുതുന്നതില്‍നിന്ന് തടയണമെന്ന ഉത്തര്‍പ്രദേശ് പൊലീസിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു രാജ്യത്തെ അത്യുന്നത നീതിപീഠം. സമൂഹമാധ്യമങ്ങളിലെ തെറ്റായവിവരങ്ങളുടെ വസ്തുതാന്വേഷകനായി പ്രസിദ്ധനായ സുബൈറിനെ തുടരെത്തുടരെ കേസുകളുമായി വരിഞ്ഞുമുറുക്കി കാലാകാലത്തേക്ക് തുറുങ്കിലടക്കാനും ബി.ജെ.പി സര്‍ക്കാരുകള്‍ക്കെതിരെ പ്രതികരിക്കാതിരിക്കാനുമായി ഇട്ട പദ്ധതിയെ പൊളിച്ചടുക്കുകയായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്. നാലരക്കൊല്ലംമുമ്പ് ട്വീറ്റ്‌ചെയ്ത ഒരു വിഷയത്തിന്റെ പേരിലായിരുന്നു യു.പി സര്‍ക്കാര്‍ സുബൈറിനെ അറസ്റ്റ്‌ചെയ്ത് ജയിലിടച്ചത്. ജൂണ്‍ 27ന് അറസ്റ്റുചെയ്ത സുബൈറിനെ സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യത്തെതുടര്‍ന്ന് മോചിപ്പിച്ചത് ജൂലൈ 21നായിരുന്നു; കൃത്യം 23 ദിവസത്തിനുശേഷം. ഡല്‍ഹിക്കുപുറമെ യു.പിയില്‍ ആറു കേസുകളാണ് സുബൈറിനെതിരെ ചുമത്തിയത്. ഓരോ കേസിലും ജാമ്യം നേടുമ്പോള്‍ വൈകാതെ മറ്റൊരു കേസില്‍ അറസ്റ്റുരേഖപ്പെടുത്തി യുവാവിന്റെ മോചനം വൈകിക്കലായിരുന്നു തന്ത്രം. എന്നാല്‍ ഇത് തിരിച്ചറിഞ്ഞായിരുന്നു കോടതിയുടെ ഇടപെടല്‍. എഫ്.ഐ.ആറുകള്‍ റദ്ദാക്കിയില്ലെങ്കിലും എല്ലാകേസുകളും ഡല്‍ഹി കോടതിയിലേക്ക് മാറ്റാനും സുബൈറിന് ഇടക്കാലം ജാമ്യം നല്‍കി വിട്ടയക്കാനുമായിരുന്നു 21ലെ വിധി.

ഇന്ത്യയുടെ പാരമ്പര്യമാണ് സത്യം. മുണ്ഡകോപനിഷത്തിലെ ‘സത്യമേവ ജയതേ’ ആണ് രാജ്യത്തിന്റെ ഔദ്യോഗികചിഹ്നത്തില്‍ ആലേഖന ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ സത്യം കണ്ടെത്തി അവതരിപ്പിക്കുന്ന ആരും ആര്‍ഷഭാരത പാരമ്പര്യത്തെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. മാധ്യമപ്രവര്‍ത്തകോട്, വിശേഷിച്ച് സര്‍ക്കാരിനെതിരെ പ്രതികരിക്കുന്നവരോട് ബി.ജെ.പി ഭരണകൂടങ്ങള്‍ പൊലീസിനെ ഉപയോഗിച്ച് ചെയ്തുകൂട്ടുന്നതെന്തെല്ലാമാണെന്നതിന് മികച്ച തെളിവാണ് സുബൈറിന്റെ അറസ്റ്റും തുടര്‍ന്നുള്ള സംഭവങ്ങളും. എന്നാല്‍ ഇതിന് നേര്‍വിപരീതമായിരുന്നു രാഹുല്‍ഗാന്ധിക്കെതിരായി വ്യാജ വീഡിയോ സംപ്രേഷണംചെയ്തതിന് ‘ടൈംസ് നൗ’ ടി.വി അവതാരകന്‍ രോഹിത് രഞ്ജന് അനുകൂലമായ ബി.ജെ.പി സര്‍ക്കാരിന്റെ നീക്കം. രാഹുല്‍ഗാന്ധി രാജസ്ഥാനില്‍ ടെയ്‌ലറെ കൊലപ്പെടുത്തിയ യുവാക്കളെ കുട്ടികളല്ലേ എന്നു വിളിച്ചെന്ന വ്യാജ പ്രചാരണം നടത്തിയതിന് കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ പൊലീസ് രോഹിത്തിനെ അറസ്റ്റ്‌ചെയ്യാനെത്തിയപ്പോള്‍ മറ്റൊരു കേസ് ചുമത്തി അറസ്റ്റില്‍നിന്ന് രക്ഷിച്ചെടുക്കുകയായിരുന്നു ഡല്‍ഹി പൊലീസ്. പഴയ ഹിന്ദിസിനിമയിലെ ഒരു ഡയലോഗ് പങ്കുവെച്ചായിരുന്നു സുബൈറിന്റെ നാലരവര്‍ഷം മുമ്പത്തെ ട്വീറ്റ്. വിദ്വേഷ പ്രചാരകരോട് വിട്ടുവീഴ്ചയില്ലെന്നാണ് 33 കാരനായ സുബൈറിന്റെ സുധീര പ്രഖ്യാപനം.

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്. നിമിഷങ്ങളെന്നോണം വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്ന നുണ ഫാക്ടറികളുടെ ഓശാരത്തില്‍ അധികാരത്തിലെത്തുന്ന ഭരണകൂടങ്ങള്‍ക്കാണ് ആള്‍ട്ട്‌ന്യൂസ് പ്രധാനമായും വെല്ലുവിളിയുയര്‍ത്തിയത്. സുബൈറിന്റെ ഫാക്ട്‌ചെക് വാര്‍ത്തകള്‍ ലോകത്തെ ഉന്നതമാധ്യമങ്ങള്‍വരെ എടുത്തുകൊടുക്കാനാരംഭിച്ചു. പ്രവാചകനെതിരെ ബി.ജെ.പി വക്താവ് നൂപുര്‍ശര്‍മ നടത്തിയ വിവാദ പ്രസ്താവത്തിന്റെ വീഡിയോ അതേപടി ആള്‍ട്ട്‌ന്യൂസ് പ്രസിദ്ധപ്പെടുത്തിയതാണ് സത്യത്തില്‍ സുബൈറിനെ നോട്ടമിട്ടിരുന്ന ബി.ജെ.പി നേതാക്കളെ പെട്ടെന്ന് പൊലീസിനെ വിട്ട് അറസ്റ്റുചെയ്യാന്‍ നിര്‍ബന്ധിച്ചത്. എന്നാല്‍ ഇതാണ് കാരണമെന്ന് പറയാതെ നാലര വര്‍ഷം മുമ്പത്തെ കാര്യമാണ് പറഞ്ഞതെന്നുമാത്രം. വിവാഹേതര ബന്ധമുണ്ടെന്നതിന് ഭാര്യയെ ഭര്‍ത്താവ് മര്‍ദിക്കുന്നതിന്റെ ദൃശ്യം കാട്ടി അത് ‘ലൗ ജിഹാദാ’ണെന്ന് പ്രചരിപ്പിക്കുന്നവരെപോലുള്ളവരെയും സുബൈര്‍ തുറന്നുകാട്ടി. മേയില്‍ ജ്ഞാന്‍വ്യാപി പള്ളി വിവാദത്തിലും തീവ്ര ഹിന്ദുത്വവാദികള്‍ക്കെതിരെ സുബൈര്‍ നിരവധി പോസ്റ്റുകളിട്ടിരുന്നു. ദേശീയ മാധ്യമങ്ങളിലെ അവതാരകരുടെ തനിനിറം തുറന്നുകാട്ടുകയും സുബൈറിന്റെ പ്രധാന ജോലിയായിരുന്നു. സുബൈറിന്റെ വരുമാനം ലാഭം പ്രതീക്ഷിക്കാതെ സംഭാവനയിലൂടെ പ്രവര്‍ത്തിക്കുന്ന ആള്‍ട്ട്‌ന്യൂസില്‍നിന്ന് കിട്ടുന്ന തുച്ഛമായ വേതനമാണ്. സ്ഥാപനത്തിന്റെ ഉടമകളായ പ്രാവ്ദ മീഡിയ ഫൗണ്ടേഷന്റെ ഡയറക്ടര്‍മാരിലൊരാളാണിപ്പോള്‍. ബെംഗളൂരുവില്‍ ജനിച്ച സുബൈറിന്റെ സ്‌കൂള്‍-കോളജ് വിദ്യാഭ്യാസവും അവിടെയായിരുന്നു.

Continue Reading

columns

ജനാധിപത്യ പോരാട്ടങ്ങളുടെ വിജയം- പി.എം.എ സലാം

വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് മുസ്‌ലിംലീഗ് നടത്തിവന്ന നിരന്തര പോരാട്ടങ്ങളുടെ വിജയമാണ്. രാജ്യത്തെവിടെയും ഇല്ലാത്ത നിയമമാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിച്ചത് മുതല്‍ മുസ്‌ലിംലീഗ് വിശ്രമരഹിതമായി സമരമുഖത്തായിരുന്നു. നിയമസഭയുടെ അകത്തും പുറത്തും പാര്‍ട്ടി പോരാട്ടം ശക്തമാക്കി. 2021 ഡിസംബര്‍ 9ന് കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിച്ചു. പതിനായിരങ്ങള്‍ അണിനിരന്ന റാലിക്ക് ശേഷം മുസ്‌ലിംലീഗിന് ചെയ്യാന്‍ പറ്റുന്നത് അവര്‍ ചെയ്യട്ടെ. മുസ്‌ലിംലീഗിനെ ആര് ഗൗനിക്കുന്നു? എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേ മുഖ്യമന്ത്രിയുടെ നാവ് കൊണ്ടുതന്നെ തീരുമാനം പുനഃപരിശോധിക്കുമെന്ന് പറയിപ്പിച്ചതാണ് മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ വിജയം.

Published

on

വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് മുസ്‌ലിംലീഗ് നടത്തിവന്ന നിരന്തര പോരാട്ടങ്ങളുടെ വിജയമാണ്. രാജ്യത്തെവിടെയും ഇല്ലാത്ത നിയമമാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിച്ചത് മുതല്‍ മുസ്‌ലിംലീഗ് വിശ്രമരഹിതമായി സമരമുഖത്തായിരുന്നു. നിയമസഭയുടെ അകത്തും പുറത്തും പാര്‍ട്ടി പോരാട്ടം ശക്തമാക്കി. 2021 ഡിസംബര്‍ 9ന് കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിച്ചു. പതിനായിരങ്ങള്‍ അണിനിരന്ന റാലിക്ക് ശേഷം മുസ്‌ലിംലീഗിന് ചെയ്യാന്‍ പറ്റുന്നത് അവര്‍ ചെയ്യട്ടെ. മുസ്‌ലിംലീഗിനെ ആര് ഗൗനിക്കുന്നു? എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേ മുഖ്യമന്ത്രിയുടെ നാവ് കൊണ്ടുതന്നെ തീരുമാനം പുനഃപരിശോധിക്കുമെന്ന് പറയിപ്പിച്ചതാണ് മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ വിജയം.

വഖഫ് സംരക്ഷണ റാലിക്ക് ശേഷം വളരെ മോശമായ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയമാണ് സി.പി.എം പയറ്റിയത്. കേരളത്തിലെ മുസ്‌ലിംകളുടെ അട്ടിപ്പേറവകാശം മുസ് ലിംലീഗിനില്ലെന്ന് പറഞ്ഞ് മുസ്‌ലിംലീഗിനെയും മതസംഘടനകളെയും ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തിയത്. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ എല്ലാ മത സംഘടനകളും അംഗങ്ങളായ മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി വഖഫ് നിയമന വിഷയത്തില്‍ പലതവണ മുഖ്യമന്ത്രിയെ കണ്ടിരുന്നു. മുസ്‌ലിം സംഘടനകള്‍ ഒറ്റക്കെട്ടായാണ് ഈ ആവശ്യത്തിനുവേണ്ടി നിലകൊണ്ടത്. എന്നാല്‍ അതിനെയൊന്നും സര്‍ക്കാര്‍ ഗൗനിച്ചില്ല. മതസംഘടനകള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിച്ചതോടൊപ്പം തീരുമാനത്തില്‍നിന്ന് പിന്നോട്ടില്ലെന്ന മട്ടിലാണ് നിയമസഭയില്‍ മന്ത്രിമാര്‍ പോലും സംസാരിച്ചത്.

എന്നാല്‍ ഒരു ഘട്ടത്തിലും സമരത്തില്‍നിന്ന് പിന്തിരിയാന്‍ മുസ്‌ലിംലീഗ് തയ്യാറായില്ല. കേന്ദ്ര വഖഫ് ആക്ടിന് വിരുദ്ധമായി കേരളത്തില്‍ മാത്രം വിവേചനത്തിന്റെ ഈ നിയമം അനുവദിക്കില്ലെന്ന് മുസ്‌ലിംലീഗ് അസന്നിഗ്ധമായി വ്യക്തമാക്കി. വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നതിനെ ന്യായീകരിച്ച്‌കൊണ്ട് സി.പി.എം നേതാക്കളും സൈബര്‍ സഖാക്കളും ധാരാളം എഴുതി. പലപ്പോഴും അനാവശ്യമായി മുസ് ലിം ലീഗിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനും ഇവര്‍ ശ്രമിച്ചു. വഖഫ് ബോര്‍ഡില്‍ യു.ഡി.എഫ് അമുസ്‌ലിം നിയമനം നടത്തിയിട്ടുണ്ടെന്ന പച്ചക്കള്ളം അടിച്ചിറക്കി. പി.എസ്.സിക്ക് വിടാനുള്ള തീരുമാനം വഖഫ് ബോര്‍ഡ് ഏകകണ്ഠമായി സ്വീകരിച്ചതാണെന്ന് മുഖ്യമന്ത്രി പോലും നുണ പറഞ്ഞു. കേരളത്തിലെ വന്ദ്യവയോധികരായ മതസംഘടനാ നേതാക്കള്‍ പലപ്പോഴായി മുഖ്യമന്ത്രിയെ കണ്ടെങ്കിലും ഉറപ്പ് നല്‍കുകയല്ലാതെ ഒന്നും നടന്നില്ല. ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ മുസ്‌ലിംലീഗ് അംഗങ്ങള്‍ വഖഫ് നിയമന തീരുമാനം പിന്‍വലിക്കാന്‍ പലതവണ ആവശ്യപ്പെട്ടു. ഒടുവില്‍ ഗത്യന്തരമില്ലാതെയാണ് ഇപ്പോള്‍ തീരുമാനം പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചിരിക്കുന്നത്. മുസ്‌ലിംലീഗിന്റെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം ഉറപ്പ് നല്‍കിയത്.

ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ വഖഫ് ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഏറ്റവുമൊടുവില്‍ കഴിഞ്ഞ ജൂണ്‍ 28ന് സെക്രട്ടേറിയറ്റിന് മുന്നില്‍ സംസ്ഥാന കമ്മിറ്റി ധര്‍ണ സംഘടിപ്പിച്ചു. മതസംഘടനാ നേതാക്കളോട് പച്ചക്കള്ളം പറഞ്ഞ് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയും കൂട്ടരും പലപ്പോഴായി ശ്രമിച്ചത്. 2016 ല്‍ തന്നെ എല്ലാ മുസ്‌ലിം മത സംഘടനകളും മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കീഴില്‍ ഒന്നിച്ച് ഗവര്‍ണറെ പോയി കാണുകയും സര്‍ക്കാര്‍ നീക്കത്തിനെതിരെ ശബ്ദമുയര്‍ത്തുകയും ചെയ്തിരുന്നു. കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരവും നടത്തി. മുഖ്യമന്ത്രിക്കും നിവേദനം നല്‍കി. നിയമസഭക്ക് അകത്ത് മുസ്‌ലിംലീഗിന്റെയും പ്രതിപക്ഷത്തിന്റെയും ശക്തമായ പ്രതിഷേധം ഉണ്ടായി. ബില്ല് വരുന്ന സമയത്തും പാസ്സാക്കുന്ന സമയത്തും ശക്തമായ ഭാഷയില്‍ തന്നെ പ്രതിപക്ഷം എതിര്‍പ്പറിയിച്ചിരുന്നു. ഇതെല്ലാം നിയമസഭാ രേഖയിലുള്ളതാണ്. എന്നാല്‍ അതെല്ലാം മറന്നുകൊണ്ടാണ് മുഖ്യമന്ത്രി കള്ളം പറഞ്ഞത്.

നിയമസഭ പാസ്സാക്കിയ നിയമം ആയതുകൊണ്ട് നിയസമഭയില്‍ തന്നെ അവതരിപ്പിച്ച് തിരുത്തണമെന്നാണ് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടത്. കോഴിക്കോട്ട് നടന്നത് സമരപ്രഖ്യാപനം മാത്രമായിരുന്നു. പിന്നീട് നിരന്തര സമരങ്ങളുടെ ദിവസങ്ങളായിരുന്നു. പ്രതിസന്ധികള്‍ ഏറെയുണ്ടായിട്ടും നിയമം പിന്‍വലിക്കും വരെ മുസ്‌ലിം ലീഗ് സമര രംഗത്ത് ഉറച്ചുനിന്നു. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ തിരുവനന്തപുരത്ത് മുസ്‌ലിംലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സര്‍ക്കാര്‍ പിന്മാറും വരെ സമരം തുടരുമെന്ന് ഈ പരിപാടിയില്‍ നിയമസഭാ പാര്‍ട്ടി ലീഡര്‍ പി.കെ കുഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചു. കോഴിക്കോട് നടത്തിയ വഖഫ് സംരക്ഷണ റാലിക്ക് ശേഷം രണ്ടാം ഘട്ടമായി പഞ്ചായത്ത്, മുനിസിപ്പല്‍, മേഖലാ കേന്ദ്രങ്ങളില്‍ സമര സംഗമങ്ങള്‍ സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് നടന്ന പ്രതിഷേധ പരിപാടികളായിരുന്നു സമരത്തിന്റെ മൂന്നാം ഘട്ടം.

ഇടക്കാലത്ത് കോവിഡ് വ്യാപകമായപ്പോള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് വഖഫ് സംരക്ഷണ പ്രക്ഷോഭം തുടര്‍ന്നു. മുസ്‌ലിംലീഗിന്റെ വഖഫ് സംരക്ഷണ പ്രക്ഷോഭത്തില്‍ സഹികെട്ട സര്‍ക്കാര്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന കുറ്റം ചുമത്തി പ്രാദേശികമായി കേസുകളെടുത്തു. കോഴിക്കോട് നടന്ന മഹാറാലിക്ക് ശേഷം പതിനായിരം പേര്‍ക്കെതിരെ കേസെടുത്തായിരുന്നു പ്രതികാര നടപടി. വഖഫ് സംരക്ഷണ പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായി മുസ്‌ലിം ലീഗ് കലക്ടറേറ്റ് മാര്‍ച്ചുകളും സംഘടിപ്പിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.