Connect with us

columns

സി.പി.എം ചതിക്കുഴി ഒരുക്കുന്നു- റസാഖ് ആദൃശ്ശേരി

കേരളത്തില്‍ വഖഫ് സ്വത്തുക്കള്‍ക്കെതിരെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി തിരിയുന്നതിനുള്ള പ്രചോദനവും കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം തന്നെയാണ്. മനുഷ്യന്റെ മരണാനന്തര ജീവിതത്തെ പരിഹസിക്കുന്ന മാര്‍ക്‌സിസം, ഒരാള്‍ മരണാനന്തരമുള്ള പുണ്യം പ്രതീക്ഷിച്ച് തന്റെ സ്വത്തില്‍ നിന്നും മത സ്ഥാപനങ്ങള്‍ക്കും പാവപ്പെട്ടവര്‍ക്കും ദാനം ചെയ്യുന്നതിനെ അതിരൂക്ഷമായി വിമര്‍ശിക്കുന്നു. ‘മറ്റുള്ളവരുടെ അധ്വാനത്തില്‍ ജീവിക്കുന്നവരോടു മതം ഉപദേശിക്കുന്നത് ഭൂമിയിലെ ജീവിതത്തില്‍ ദയാപൂര്‍ണമായ സംഭാവനകള്‍ നല്‍കാനാണ്. ചൂഷകന്മാര്‍ എന്ന നിലയിലുള്ള അവരുടെ നിലനില്‍പിനെ ന്യായീകരിക്കാനുള്ള വില കുറഞ്ഞ ഒരു മാര്‍ഗമാണത്.

Published

on

റസാഖ് ആദൃശ്ശേരി

മത വിശ്വാസികള്‍ക്ക് പാര്‍ട്ടി അംഗത്വം നല്‍കാമെന്നും പാര്‍ട്ടി അംഗങ്ങള്‍ക്ക് മത വിശ്വാസമാകാമെന്നുമുള്ള സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന ഒരറബിക്കഥയെയാണ് ഓര്‍മ്മപ്പെടുത്തുന്നത്. വേടന്റെ വലയില്‍ കുടുങ്ങിയ പൂച്ചയോട് സഹതാപം തോന്നി വല കടിച്ചു മുറിച്ച് പൂച്ചയെ രക്ഷിക്കാനുറച്ച എലിയുടെ കഥ. എലിക്കുമുമ്പില്‍ എത്ര വിനീതനാവാനും പൂച്ച തയ്യാറാണ്. എന്നാല്‍ പൂച്ചയുടെ രക്ഷപ്പെടല്‍ എലിയുടെ ജീവനുതന്നെ ഭീഷണിയാണെന്ന കാര്യം എലി മറന്നു പോവുന്നു.

മാര്‍ക്‌സിസവും മതവും കൈകോര്‍ത്തുനടക്കാന്‍ ഇപ്പോള്‍ സി.പി.എം നേതാക്കള്‍ ആഗ്രഹിക്കുന്നതും അതിനവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നതിന്റെ പിന്നില്‍ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴി മനസിലാക്കാന്‍ കഴിവുള്ളവരാണ് കേരളത്തിലെ മത വിശ്വാസികള്‍. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ സൈദ്ധാന്തികാടിത്തറ പദാര്‍ത്ഥാതീതമായ വസ്തുതകളെ നിഷേധിക്കുന്ന വൈരുദ്ധ്യാതിഷ്ഠിത ഭൗതിക വാദവും മതങ്ങളുടേത് ഇന്ദ്രിയ ഗോചരമല്ലാത്ത അനേകം വസ്തുക്കളില്‍ അടിയുറച്ചു വിശ്വസിക്കണമെന്നു ഊന്നി പറയുന്ന പ്രമാണങ്ങളുമാണ്. അടിസ്ഥാനപരമായി തന്നെ ഇവ തമ്മില്‍ ധാരാളം വൈജാത്യങ്ങള്‍ നിലനില്‍ക്കെ, ഒരു യഥാര്‍ഥ മതവിശ്വാസിക്ക് കമ്യൂണിസത്തോട് രാജിയാവാന്‍ എങ്ങനെയാണ് സാധ്യമാകുക?

കമ്യൂണിസം മതത്തിനെതിരാണെന്നു അതിന്റെ ആചാര്യന്മാര്‍ സംശയങ്ങള്‍ക്കിടയില്ലാത്തവിധം രേഖപ്പെടുത്തിയിട്ടുണ്ട്. മാര്‍ക്‌സിന്റെയും ഏംഗല്‍സിന്റെയും ലെനിന്റെയും മതത്തെ കുറിച്ചുള്ള ലേഖനങ്ങള്‍ ‘മതത്തെ പറ്റി’ (on religion) എന്ന തലക്കെട്ടില്‍ സമാഹരിക്കപ്പെട്ടിട്ടുണ്ട്. മാര്‍ക്‌സിസം ഭൗതികവാദപരമാണെന്നും അതുകൊണ്ടുതന്നെ മതത്തിനെതിരെ പോരാടണമെന്നും അതില്‍ കൃത്യമായി പ്രതിപാദിച്ചിട്ടുണ്ട്. പ്രസ്തുത കൃതിയില്‍ ലെനിന്റെ വീക്ഷണങ്ങള്‍ നോക്കൂ. ഒന്ന്: ‘മാര്‍ക്‌സിസ്റ്റ്, നിയമ പ്രകാരം ഒരു നാസ്തികനാണ്.’ (പേജ് 8) രണ്ട്: ‘ഇല്ലായ്മയും ഒറ്റപ്പെടുത്തലും മൂലവും അവര്‍ക്കുവേണ്ടിയുള്ള തുടര്‍ച്ചയായ അധ്വാനം മൂലവും അമിതഭാരം പേറുന്ന, ലോകത്തെവിടെയുമുള്ള ജനങ്ങളില്‍ മതമെന്നത് ഒരാത്മീയ മര്‍ദ്ദന രൂപമാണ്.’ (ആത്മീയ മര്‍ദ്ദന രൂപമായതിനാലാണതിനെ ‘കറുപ്പ്’ (അവീന്‍) എന്ന് മാര്‍ക്‌സ് വിശേഷിപ്പിച്ചത്). മൂന്ന്: ‘ഭരണകൂടത്തിന് മതം പരിഗണനാവിഷയമല്ല. മത സമൂഹങ്ങള്‍ക്ക് സര്‍ക്കാര്‍ അധികാരവുമായി ഒരു ബന്ധവും പാടില്ല.’ നാല്: ‘ഒരു പൗരന്റെ മത സംബന്ധമായ പരാമര്‍ഷം പോലും ഔദ്യോഗിക രേഖകളില്‍ ഉള്‍പ്പെടുത്തുന്നത്, സംശയരഹിതമായും ഒഴിവാക്കേണ്ടതാണ്.’ അഞ്ച്: ‘അംഗീകൃത പള്ളികള്‍ക്ക് യാതൊരു സബ്‌സിഡിയും അനുവദിച്ചുകൂടാ.’ ആറ്: ‘മത പ്രസ്ഥാനങ്ങള്‍ പൂര്‍ണ്ണമായും സ്റ്റേറ്റില്‍ നിന്നും സ്വതന്ത്രമായിരിക്കണം.’ ഏഴ്: ‘അധ്വാനിക്കുന്നവരോട് മതം ഇവിടെ കീഴ്‌വണക്കം ആവശ്യപ്പെടുന്നു; സമ്പന്നരോട് ദാനകര്‍മ്മം നടത്താനും നിര്‍ദ്ദേശിക്കുന്നു. ഇത് ചൂഷണത്തെ തരംതാണ രീതിയില്‍ ന്യായീകരിക്കലാണ്.’ എട്ട്: ‘മതം ജനങ്ങളെ സംബസിച്ച് കറുപ്പാണ്. മൂലധനത്തിന്റെ അടിമകള്‍ മനുഷ്യോചിതമായ ഒരു ജീവിതത്തിനു വേണ്ടിയുള്ള അവരുടെ ആവശ്യത്തെയും സ്വന്തം മാനുഷിക പ്രതിരൂപത്തേയും മുക്കിത്താഴ്ത്തുന്ന അമിതമായ ആത്മീയ മദ്യലഹരിയാണ് മതം’.

മതം അവശജനതയെ ചൂഷണം ചെയ്യാനുള്ള സമ്പന്നന്റെ ആയുധമാണെന്നു ഏഴ്, എട്ട് വാക്യങ്ങള്‍ തുറന്നുകാട്ടുന്നു. എങ്കില്‍ മതം എതിര്‍ക്കപ്പെടാതിരിക്കുന്നത് എങ്ങനെയെന്നാണ് ഇതുവരെ മാര്‍ക്‌സിസ്റ്റുകള്‍ ചോദിച്ചിരുന്നത്. ഇന്ത്യയിലെ കമ്യൂണിസ്റ്റ് സൈദ്ധാന്തികരും വളച്ചുകെട്ടലുകളൊന്നുമില്ലാതെ ഇക്കാര്യം ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്. ഇ.എം.എസ് എഴുതി. ‘മാര്‍ക്‌സിസം ഭൗതികവാദമാണ്. അത് വിട്ടുവീഴ്ചയില്ലാതെ മതത്തിനെതിരാണ്. ഇത് തര്‍ക്കമറ്റ കാര്യമാണ്. നാം മതത്തോട് ഏറ്റുമുട്ടണം. എങ്ങനെ ഏറ്റുമുട്ടണമെന്നു നമുക്ക് അറിഞ്ഞിരിക്കണം. മതത്തിന്റെ സാമൂഹ്യ വേരുകള്‍ പിഴുതുകളയലാണ് ഈ പ്രവര്‍ത്തനത്തിന്റെ ഉദ്ദേശ്യം.’ (ഇ.എം.എസ്; സാംസ്‌കാരിക വിപ്ലവം, മതം, മാര്‍ക്‌സിസം: പേജ് 59)

വി.എസ് അച്യുതാനന്ദന്‍ എഴുതി. ‘ഏത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും ആധാരമാക്കുന്നത് വൈരുധ്യാതിഷ്ഠിത ഭൗതികതയാണ്. ഈശ്വരന്‍ ഇല്ലാത്തത്‌കൊണ്ട് വ്യക്തികള്‍ക്ക് ഈശ്വര വിശ്വാസം ആവശ്യമില്ലെന്നാണ് ആ ദര്‍ശനത്തിന്റെ കണ്ടെത്തല്‍. അതിനുവേണ്ടിയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അതിലെ അംഗങ്ങള്‍ മതവിശ്വാസികളാവരുത്.’ (ചിന്ത വാരിക, 2004 ജൂണ്‍)
സി.പി.എം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായിരുന്ന പ്രകാശ് കാരാട്ട് എഴുതി. ‘മാര്‍ക്‌സിസം ഭൗതികവാദപരമായ തത്വചിന്തയാണ്. മതത്തെ സ്വകാര്യ കാര്യമായി ഭരണകൂടം പരിഗണിക്കണം. ഭരണകൂടവും മതവുമായി അതിര്‍വരമ്പുകള്‍ ഉണ്ടാകണം.’ (ജനുവരി 14, 2010. ദേശാഭിമാനി) കാരാട്ട് തുടരുന്നു: ‘മാര്‍ക്‌സിസ്റ്റുകാര്‍ നിരീശ്വരവാദികളാണ്. അവര്‍ ഒരു മതത്തിലും വിശ്വസിക്കുന്നില്ല.’

കേരളത്തില്‍ വഖഫ് സ്വത്തുക്കള്‍ക്കെതിരെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി തിരിയുന്നതിനുള്ള പ്രചോദനവും കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം തന്നെയാണ്. മനുഷ്യന്റെ മരണാനന്തര ജീവിതത്തെ പരിഹസിക്കുന്ന മാര്‍ക്‌സിസം, ഒരാള്‍ മരണാനന്തരമുള്ള പുണ്യം പ്രതീക്ഷിച്ച് തന്റെ സ്വത്തില്‍ നിന്നും മത സ്ഥാപനങ്ങള്‍ക്കും പാവപ്പെട്ടവര്‍ക്കും ദാനം ചെയ്യുന്നതിനെ അതിരൂക്ഷമായി വിമര്‍ശിക്കുന്നു. ‘മറ്റുള്ളവരുടെ അധ്വാനത്തില്‍ ജീവിക്കുന്നവരോടു മതം ഉപദേശിക്കുന്നത് ഭൂമിയിലെ ജീവിതത്തില്‍ ദയാപൂര്‍ണമായ സംഭാവനകള്‍ നല്‍കാനാണ്. ചൂഷകന്മാര്‍ എന്ന നിലയിലുള്ള അവരുടെ നിലനില്‍പിനെ ന്യായീകരിക്കാനുള്ള വില കുറഞ്ഞ ഒരു മാര്‍ഗമാണത്. സ്വര്‍ഗത്തിലേക്ക് കടക്കാനുള്ള വില കുറഞ്ഞ ഒരു ടിക്കറ്റ് ഇത്തരത്തില്‍ മതം അവര്‍ക്ക് സമ്മാനിക്കുന്നു.’ (മതത്തെ പറ്റി, 126, 127)

ഇത്രയും സ്പഷ്ടമായി ലെനിന്‍, ഇ.എം. എസ്, വി.എസ്, പ്രകാശ് കാരാട്ട് തുടങ്ങിയ ആചാര്യന്മാരൊക്കെ കമ്യൂണിസത്തിനു മതത്തോടുള്ള സമീപനം വിശദീകരിച്ചിട്ടുണ്ടെന്നിരിക്കെ ഞങ്ങള്‍ മതത്തിനെതിരല്ലെന്നും മതവിശ്വാസികള്‍ക്കും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ അംഗങ്ങളാകാമെന്നുള്ള സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാദം മാര്‍ക്‌സിസ്റ്റ് സമീപനമല്ലയെന്നു വ്യക്തം. കേരളത്തില്‍ എത്രയോ കാലമായി പാര്‍ട്ടി സംഘടിപ്പിക്കുന്ന പഠന ക്ലാസിലും പാര്‍ട്ടി ബുദ്ധിജീവികളുടെ എഴുത്തിലും മതനിരാസം അവര്‍ എടുത്തുപറഞ്ഞിട്ടുണ്ട്. അധികാരം ഉറപ്പിക്കുന്നതിനും താല്‍ക്കാലിക നേട്ടത്തിനും മതവിശ്വാസികളെ ഉപയോഗിക്കാമെന്ന ചിന്തയില്‍ നിന്നും ഉരുത്തിരിഞ്ഞതാണതെന്നു വ്യക്തമാണ്.

പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവനയെ ന്യായീകരിക്കാന്‍ പാര്‍ട്ടിയുടെ ന്യായീകരണ തൊഴിലാളികള്‍ സജീവമായിട്ടുണ്ട്. മത മാര്‍ക്‌സിസ്റ്റ് മൈത്രിയുടെ വക്താക്കള്‍ പലപ്പോഴും ചൂണ്ടികാണിക്കാറുള്ള ഒരു കാര്യം, ക്രിസ്തുമതത്തിനകത്തെ അവാന്തരവിഭാഗമായ പ്രൊട്ടസ്റ്റന്റ് ഗ്രൂപ്പുകള്‍ സാമൂഹികമായ ഉച്ചനീചത്വങ്ങള്‍ക്കും അനീതികള്‍ക്കുമെതിരെ പോരാടുന്നവരാണെന്നും സമൂഹത്തില്‍ ആധിപത്യം സ്ഥാപിക്കുന്നതിനുവേണ്ടി നിര്‍മ്മിക്കപ്പെട്ട ഒരു തത്വസംഹിതയാണ് മതമെങ്കിലും ചിലപ്പോഴൊക്കെ അത് അധികാര സ്ഥാപനങ്ങള്‍ക്കെതിരെയുള്ള സമര പോരാട്ടങ്ങള്‍ക്ക് ഇന്ധനമായിത്തീരാറുമുണ്ട് എന്നാണ്. ഇത് തന്നെയാണ് മാര്‍ക്‌സിസത്തിന്റെ പ്രവര്‍ത്തനമേഖലയെന്നും അതുകൊണ്ട് മതവിശ്വാസിക്കും മാര്‍ക്‌സിസ്റ്റാവാം എന്നാണ് അവരുടെ വാദം. പാതിരിമാര്‍ക്കും പാര്‍ട്ടിയില്‍ ചേരാമെന്നു ലെനിന്‍ പറഞ്ഞിട്ടുണ്ടെന്ന കോടിയേരി വാദവും ഈയടിസ്ഥാനത്തിലാണ്.

എന്നാല്‍ മത വിശ്വാസിക്ക് അവന്റെ മതം പ്രിയപ്പെട്ടതായി തീരുന്നത് അത് സമര പോരാട്ടങ്ങള്‍ക്ക് വീര്യം പകരുന്നതിനോ അനീതിക്കെതിരെ പൊരുതുന്നതിനോ ആയുധമാകുന്നത് കൊണ്ടല്ല. മറിച്ച് ആ മതം അവന്റെ സ്രഷ്ടാവില്‍ നിന്നുള്ള വെളിപാടായത്‌കൊണ്ടും തന്റെ സങ്കടങ്ങള്‍ ഉണര്‍ത്തിക്കാന്‍ പറ്റിയ പരാശക്തിയെ കുറിച്ച് അത് സംസാരിക്കുന്നത് കൊണ്ടും മരണാനന്തരമോക്ഷത്തെകുറിച്ച് സുവിശേഷമറിയിക്കുന്നത് കൊണ്ടുമാണ്. മതത്തിന്റെ ഈ അടിസ്ഥാന മൂല്യങ്ങള്‍ അംഗീകരിക്കാന്‍ വൈരുദ്ധ്യാത്മികവാദത്തില്‍ വിശ്വസിക്കുന്ന കമ്യൂണിസ്റ്റുകള്‍ക്ക് സാധിക്കുമോ? മതവും ദൈവവുമൊക്കെ മനുഷ്യന്റെ സൃഷ്ടികളാണെന്നു പറയുന്ന കമ്യൂണിസത്തെ അംഗീകരിക്കാന്‍ മതവിശ്വാസികള്‍ക്ക് കഴിയുമോ?

മുസ്‌ലിംകളിലേക്ക് പാര്‍ട്ടിക്കിറങ്ങി ചെല്ലാന്‍ വര്‍ഷങ്ങളായി സി.പി.എം തന്ത്രങ്ങളാവിഷ്‌ക്കരിച്ചുവരുന്നു. മദ്രസാ കമ്മിറ്റിയിലും പള്ളി ഭരണത്തിലും കമ്യൂണിസ്റ്റുകാര്‍ വന്നാല്‍ കുഴപ്പമില്ല എന്ന മനോഗതി മുസ്‌ലിംകളില്‍ വളര്‍ത്തിയെടുക്കുന്നിടത്തോളം കമ്യൂണിസ്റ്റ് ഇരച്ചുകയറല്‍ നടന്നു കഴിഞ്ഞിട്ടുണ്ട്. വഖഫ് ബോര്‍ഡിലും ഹജ്ജ് കമ്മിറ്റിയിലും സ്ഥാനം നല്‍കാം, സ്‌കൂളുകള്‍ നല്‍കാം തുടങ്ങിയ ഓഫറുകള്‍ നല്‍കിയാണ് മുസ്‌ലിം നേതൃത്വത്തെ പാര്‍ട്ടി പ്രീണിപ്പിക്കുന്നത്. ഈ ഓഫറുകള്‍ ഒരേ സമയം പലര്‍ക്കും നല്‍കിയിട്ടുണ്ടാവും. വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടാമെന്നു ഒരു കൂട്ടര്‍ക്കും വിടില്ലെന്ന് മറ്റുള്ളവര്‍ക്കും ഉറപ്പ് കൊടുത്ത അതിസമര്‍ത്ഥനായ മുഖ്യമന്ത്രിയാണ് നമുക്കുള്ളത്. മുസ്‌ലിം സമുദായത്തിനകത്ത് പരമാവധി ഭിന്നിപ്പ് വര്‍ധിപ്പിക്കുകയെന്ന തന്ത്രമാണ് സി.പി.എമ്മിനുള്ളത്. ആടുകളെ തമ്മിലടിപ്പിച്ചു അതില്‍നിന്ന് ഉറ്റിവീഴുന്ന ചോര കുടിക്കുന്ന കുറുക്കന്റെ അതേ തന്ത്രം.

ഇടതുപക്ഷ എം.എല്‍.എയും മുന്‍ മന്ത്രിയുമായ കെ.ടി ജലീലിനെ പാര്‍ട്ടി എഴുന്നള്ളിക്കുന്നതും തിരിച്ചറിയപ്പെടേണ്ടതുണ്ട്. മുസ്‌ലിം സംഘടനകള്‍ക്കകത്തെ പ്രശ്‌നങ്ങള്‍ അറിയുന്ന ജലീല്‍ ഓരോ വേദിക്കനുസരിച്ച് വേഷമിടുന്നുണ്ട്. അതിനേക്കാള്‍ അപകടമാണ് ഖുര്‍ആന്‍ സൂക്തങ്ങളും നബിവചനങ്ങളും ഇസ്‌ലാമിക ചരിത്രങ്ങളും പറഞ്ഞ് മാര്‍ക്‌സിസ്റ്റ് വേദികളില്‍ അദ്ദേഹം വാചാലനാവുന്നത്. മുമ്പ് ഈ ജോലി ഏറ്റെടുത്തിരുന്നത് ടി.കെ ഹംസയായിരുന്നു. അദ്ദേഹം വേദികളിലിപ്പോള്‍ സജീവമല്ലെങ്കിലും ഖുര്‍ആന്‍ വചനങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്യുന്ന പണി ഇപ്പോഴും തുടരുന്നു.

Continue Reading
Click to comment

Leave a Reply

Your email address will not be published.

columns

ദേശീയത ചര്‍ച്ചയാകുമ്പോള്‍-പി.എ ജലീല്‍ വയനാട്

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Published

on

പ്രത്യേക ഭൂവിഭാഗത്തില്‍ ജനങ്ങള്‍ സ്ഥിരമായി, പരമാധികാരമുള്ള ഭരണത്തിന്‍ കീഴില്‍ ജീവിച്ചാല്‍ അതൊരു രാജ്യമായി മാറുന്നു. എന്നാല്‍ ആ പ്രത്യേക ഭൂവിഭാഗത്തിലെ ജനങ്ങളുടെ ഏകതാ ബോധവും പരസ്പര സ്‌നേഹവും സുഖദുഃഖങ്ങളുടെ മത വര്‍ഗ നിരപേക്ഷ സ്വീകാര്യതയും ചരിത്ര ബോധവുമാണ് ആ രാജ്യത്തെ ദേശ രാഷ്ട്രമാക്കുന്നത്. പാശ്ചാത്യ യൂറോപ്യന്‍ രാജ്യങ്ങളെ ഏകോപിപ്പിച്ചതിനും ചരിത്രബോധം നല്‍കിയതിനും പിന്നില്‍ മതത്തിനോ മതാധിഷ്ഠിത ഭരണകൂടങ്ങള്‍ക്കോ ഉള്ള പങ്ക് നിഷേധിക്കാന്‍ കഴിയില്ല. അതുവഴിയാണവരുടെ ദേശീയത അടയാളപ്പെടുത്തുന്നതും. എന്നാല്‍ ഇന്ത്യന്‍ ദേശീയത രൂപപ്പെടുന്നതില്‍ മതത്തിനോ മതാധിഷ്ഠിത ശക്തികള്‍ക്കോ ഒരു പങ്കുമില്ലെന്നതാണ് വിസ്മയം. നൂറ്റാണ്ടുകള്‍ പിന്നിട്ട കോളനി വാഴ്ചയും അതേതുടര്‍ന്നുണ്ടായ ബ്രിട്ടീഷ് വിരുദ്ധതയുമാണ് ഇന്ത്യന്‍ ദേശീയതക്കാധാരം. ഇന്ത്യന്‍ ദേശീയത രൂപപ്പെടുത്തുന്നതില്‍ ജാതി മത ഭേദമെന്യ ഉള്ളില്‍ ഊറിക്കൂടി ഉറച്ച കോളനി വിരോധമുണ്ട്. ആ അര്‍ഥത്തിലാണ് നമ്മുടെ ചരിത്രത്തെ നോക്കി കാണേണ്ടത്. സ്വാതന്ത്ര്യ പ്രഖ്യാപനമുണ്ടാകുന്നതിനു മുന്‍പ്തന്നെ നമ്മുടെ ഭരണഘടന രൂപീകരണത്തെക്കുറിച്ച്ആലോചിച്ചിട്ടുണ്ട്.

മത, വര്‍ഗ വേര്‍തിരുവുകള്‍ക്കതീതമായ ഭരണഘടന ഉണ്ടാക്കാനുള്ള പരിശ്രമം രണ്ടു വര്‍ഷവും ഒന്‍പതു മാസവും 18 ദിവസവും നീണ്ടുനിന്നു. രാജ്യത്തിനു ഒരൗദ്യോഗിക മതമില്ലാത്ത രീതിയില്‍, മതേതരമായി ഭരണഘടന സങ്കല്‍പിക്കപ്പെട്ടു. എന്നാല്‍ ഭൂരിപക്ഷ ന്യൂനപക്ഷ വിശ്വാസികളെ ഉള്‍ക്കൊണ്ട് പോകാനും അവരവരുടെ സംസ്‌കാരങ്ങളോട് കൂറുപുലര്‍ത്തി സമഭാവനയോടെ മുന്നോട്ടുപോകാനും ആഹ്വാനം ചെയ്യുന്നതായി ഭരണഘടനയുടെ സൂക്ഷ്മ വായന വ്യക്തമാക്കുന്നു. ഭരണഘടനയുടെ മുഖവുര തന്നെ സത്താപരമായി എന്താണ് ആ പ്രമാണത്തിന്റെ അവതരണ താത്പര്യമെന്ന് വ്യക്തമാക്കുന്നതാണ്. ജനങ്ങളാല്‍ എഴുതപ്പെട്ട എന്ന തുടക്കം അതിന്റെ മാനവിക മുഖമാണ് തുറക്കപ്പെടുന്നത്.

ദൈവനാമത്തില്‍ എന്ന് തുടങ്ങണമെന്ന് ശഠിച്ച എച്ച്.വി കമ്മത്തിന്റെ വാദമോ, പരമേശ്വര നാമത്തില്‍ വേണമെന്ന് വാദിച്ച ഗോവിന്ദ മാളവ്യയുടെ താല്‍പര്യമോ അല്ല ഇന്ത്യയുടെ മത നിരപേക്ഷ ഭരണ ഘടനാനിര്‍മാണ സമിതി പരിഗണിച്ചത്. ഇന്ത്യ-പാക് വിഭജനത്തിന്റെ വേരുകള്‍ ചെന്നെത്തുന്ന പരിസരം ഹിന്ദു-മുസ്‌ലിം വിദ്വേഷത്തിന്റേതാണ്. താല്‍പര്യമില്ലാതെ നാട് കടത്തപ്പെട്ടവര്‍ ഇരു ഭാഗത്തുമുണ്ട്. മാനവിക ചിന്തകളെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ജയിച്ചടക്കിയതാണ് വിഭജനത്തിന്റെ കാതല്‍. ഇവിടെ നിരപരാധികളുടെ മനഃസാക്ഷി വായിക്കാന്‍ ഭരണഘടനാ നിര്‍മാണ സഭക്ക് കഴിഞ്ഞിട്ടുണ്ട്. പാകിസ്ഥാനിലേക്കു പോയവര്‍ തിരിച്ചുവന്നാല്‍ ഇന്ത്യന്‍ പൗരത്വം അവര്‍ക്കു നല്‍കിയേ തീരുവെന്ന് വാദിച്ച ബീഹാറുകാരന്‍ ബ്രിജേഷ് മിശ്രയെ ഓര്‍ക്കുന്നത് അതുകൊണ്ടാണ്. പൗരാവകാശങ്ങളുടെ നീണ്ട വിശദീകരണം 5 മുതല്‍ 11 വരെ അനുഛേദങ്ങള്‍ പറയുന്നത്. പൗരനെ എങ്ങനെ നാടുകടത്താമെന്നല്ല അവനെ എങ്ങനെ ഉള്‍ക്കൊള്ളാമെന്നതിന്റെ വിവരണമാണത്. എന്നാല്‍ ഭരണഘടനയുടെ പിറവിയില്‍ തന്നെ അതില്‍ അസഹിഷ്ണുത കാണിച്ചവരും ചോദ്യംചെയ്തവരുമുണ്ട്. രാഷ്ട്രത്തെ ഒറ്റക്കല്ലില്‍ കൊത്തിയെടുക്കാനുള്ള അവരുടെ ശ്രമത്തിന് കോളനി വാഴ്ചയുടെ പഴക്കമുണ്ട്. അവരുടെ താല്‍പര്യത്തിന് എതിരുനിന്ന പ്രധാന ശക്തി രാഷ്ട്ര പിതാവായിരുന്നു. മഹാത്മജിയെ വകവരുത്തിയതിലൂടെയും ഇപ്പോഴും വീണ്ടും വീണ്ടും കൊന്നുകൊണ്ടിരിക്കുന്നതിലൂടെയും അവരുടെ ലക്ഷ്യത്തിലേക്കു അടുത്തുകൊണ്ടിരിക്കുന്നു.

ബഹുസ്വര സങ്കര സംസ്‌കാരങ്ങളുടെ നിലനില്‍പ്പും വളര്‍ച്ചയും അംഗീകരിക്കാന്‍ കഴിയാത്തവര്‍ ഒരു രാഷ്ട്രമെന്ന നിലക്ക് രാഷ്ട്രരൂപീകരണത്തിന്റെ ചരിത്രമറിയാത്തവരും ദേശീയ പൈതൃകത്തിന്റെ ഘടന അറിയാത്തവരുമാണ്. ദ്രാവിഡ അടിത്തറയിലേക്ക് പിന്നീട് ഉള്‍ച്ചേര്‍ക്കപ്പെട്ട സംസ്‌കാരങ്ങളാണ് ആര്യ, ബൗദ്ധ പൗരസ്ത്യ, പൗരസ്‌ത്യേതര അടരുകള്‍. ഈ കൂടിക്കലര്‍ന്ന ബഹുപാളികളെ വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്ത ഒരു ചരിത്ര പശ്ചാത്തലം ബോധപൂര്‍വം മറന്നുകൊണ്ട് വ്യക്തികളുടെ പ്രാഥമിക പരിഗണനയിലുള്ള ഐച്ഛിക വിഷയമായ വസ്ത്രത്തിലും ഭക്ഷണത്തില്‍പോലും ഇടപെടുന്ന അവസ്ഥ സാമൂഹ്യഘടനയെ തകര്‍ക്കുമെന്നതില്‍ സംശയിക്കേണ്ടതില്ല. ഇന്ത്യയുടെ നാനാത്വത്തിലുള്ള ഏകത്വമെന്ന കാഴ്ചപ്പാട് അംഗീകരിക്കപ്പെടണം. ബഹുസ്വര സങ്കര സംസ്‌കാരം സംരക്ഷിക്കപ്പെട്ടുകൊണ്ടുള്ള ദേശീയ ബോധങ്ങളാണുണ്ടാകേണ്ടത്. മറിച്ചുള്ള വികാരങ്ങളെ ദേശീയതയെന്ന് വിളിക്കാന്‍ കഴിയില്ല.

ഇന്ത്യയുടെ ദേശീയ കവിയാണ് രവീന്ദ്രനാഥ ടാഗോര്‍. ടാഗോര്‍ ദേശീയതയെ നിര്‍വചിച്ചിട്ടുണ്ട്. അത് മാനവികതയില്‍ അധിഷ്ഠിതമാണ്. മാനവികതയില്ലാത്ത ദേശീയത ശാപമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അത് സകല തിന്മയുടെയും മൂലഹേതുവാകുമെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്ന് പുലര്‍ന്നിരിക്കുകയാണ്. മനുഷ്യത്വത്തിനപ്പുറമുള്ള രാജ്യ സ്‌നേഹത്തെപ്പോലും അദ്ദേഹം ശക്തിയായി അപലപിച്ചു. ശാന്തിനികേതനില്‍ താന്‍ നിര്‍മിച്ച സര്‍വകലാശാലയുടെ ആപ്തവാക്യം ‘യത്ര വിശ്വം ഭവത് ഏക നീഡം’ എന്നതായിരുന്നു. അഥവാ ഈ ലോകം മുഴുവന്‍ ഒരു പക്ഷികൂടായിതീരുക വിവിധ വര്‍ണങ്ങളില്‍, വൈവിധ്യമേറിയ കൊഞ്ചലുകളുള്ള കിളിക്കൂടായി ലോകം മാറണമെന്നാഗ്രഹിച്ചു അദ്ദേഹം.

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Continue Reading

columns

സത്യാന്വേഷി-പ്രതിഛായ

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്.

Published

on

‘അത് വക്കീലിനോട് ഇനി മുതല്‍ വാദിക്കരുതെന്ന് ആവശ്യപ്പെടുന്നതുപോലെയാണ്. ഒരു മാധ്യമപ്രവര്‍ത്തകനോട് എങ്ങനെയാണ് എഴുതരുതെന്ന് ആവശ്യപ്പെടാനാകുക? നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹമതിന് മറുപടി പറയാന്‍ ബാധ്യസ്ഥനാണ്. പക്ഷേ ഒരാള്‍ അഭിപ്രായം പറയുന്നതിനെ എങ്ങനെയാണ് മുന്‍കൂട്ടി എതിര്‍ക്കാന്‍കഴിയുക?’ സുപ്രീംകോടതിയിലെ പ്രമുഖന്യായാധിപന്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റേതാണ് ഈകുറിക്കുകൊള്ളുന്ന വാക്കുകള്‍. ‘ആള്‍ട്ട്‌ന്യൂസ് സ്ഥാപകനും മാധ്യമപ്രവര്‍ത്തകനുമായ മുഹമ്മദ്‌സുബൈറിനെ സമൂഹമാധ്യമമായ ട്വിറ്ററില്‍ എഴുതുന്നതില്‍നിന്ന് തടയണമെന്ന ഉത്തര്‍പ്രദേശ് പൊലീസിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു രാജ്യത്തെ അത്യുന്നത നീതിപീഠം. സമൂഹമാധ്യമങ്ങളിലെ തെറ്റായവിവരങ്ങളുടെ വസ്തുതാന്വേഷകനായി പ്രസിദ്ധനായ സുബൈറിനെ തുടരെത്തുടരെ കേസുകളുമായി വരിഞ്ഞുമുറുക്കി കാലാകാലത്തേക്ക് തുറുങ്കിലടക്കാനും ബി.ജെ.പി സര്‍ക്കാരുകള്‍ക്കെതിരെ പ്രതികരിക്കാതിരിക്കാനുമായി ഇട്ട പദ്ധതിയെ പൊളിച്ചടുക്കുകയായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്. നാലരക്കൊല്ലംമുമ്പ് ട്വീറ്റ്‌ചെയ്ത ഒരു വിഷയത്തിന്റെ പേരിലായിരുന്നു യു.പി സര്‍ക്കാര്‍ സുബൈറിനെ അറസ്റ്റ്‌ചെയ്ത് ജയിലിടച്ചത്. ജൂണ്‍ 27ന് അറസ്റ്റുചെയ്ത സുബൈറിനെ സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യത്തെതുടര്‍ന്ന് മോചിപ്പിച്ചത് ജൂലൈ 21നായിരുന്നു; കൃത്യം 23 ദിവസത്തിനുശേഷം. ഡല്‍ഹിക്കുപുറമെ യു.പിയില്‍ ആറു കേസുകളാണ് സുബൈറിനെതിരെ ചുമത്തിയത്. ഓരോ കേസിലും ജാമ്യം നേടുമ്പോള്‍ വൈകാതെ മറ്റൊരു കേസില്‍ അറസ്റ്റുരേഖപ്പെടുത്തി യുവാവിന്റെ മോചനം വൈകിക്കലായിരുന്നു തന്ത്രം. എന്നാല്‍ ഇത് തിരിച്ചറിഞ്ഞായിരുന്നു കോടതിയുടെ ഇടപെടല്‍. എഫ്.ഐ.ആറുകള്‍ റദ്ദാക്കിയില്ലെങ്കിലും എല്ലാകേസുകളും ഡല്‍ഹി കോടതിയിലേക്ക് മാറ്റാനും സുബൈറിന് ഇടക്കാലം ജാമ്യം നല്‍കി വിട്ടയക്കാനുമായിരുന്നു 21ലെ വിധി.

ഇന്ത്യയുടെ പാരമ്പര്യമാണ് സത്യം. മുണ്ഡകോപനിഷത്തിലെ ‘സത്യമേവ ജയതേ’ ആണ് രാജ്യത്തിന്റെ ഔദ്യോഗികചിഹ്നത്തില്‍ ആലേഖന ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ സത്യം കണ്ടെത്തി അവതരിപ്പിക്കുന്ന ആരും ആര്‍ഷഭാരത പാരമ്പര്യത്തെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. മാധ്യമപ്രവര്‍ത്തകോട്, വിശേഷിച്ച് സര്‍ക്കാരിനെതിരെ പ്രതികരിക്കുന്നവരോട് ബി.ജെ.പി ഭരണകൂടങ്ങള്‍ പൊലീസിനെ ഉപയോഗിച്ച് ചെയ്തുകൂട്ടുന്നതെന്തെല്ലാമാണെന്നതിന് മികച്ച തെളിവാണ് സുബൈറിന്റെ അറസ്റ്റും തുടര്‍ന്നുള്ള സംഭവങ്ങളും. എന്നാല്‍ ഇതിന് നേര്‍വിപരീതമായിരുന്നു രാഹുല്‍ഗാന്ധിക്കെതിരായി വ്യാജ വീഡിയോ സംപ്രേഷണംചെയ്തതിന് ‘ടൈംസ് നൗ’ ടി.വി അവതാരകന്‍ രോഹിത് രഞ്ജന് അനുകൂലമായ ബി.ജെ.പി സര്‍ക്കാരിന്റെ നീക്കം. രാഹുല്‍ഗാന്ധി രാജസ്ഥാനില്‍ ടെയ്‌ലറെ കൊലപ്പെടുത്തിയ യുവാക്കളെ കുട്ടികളല്ലേ എന്നു വിളിച്ചെന്ന വ്യാജ പ്രചാരണം നടത്തിയതിന് കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ പൊലീസ് രോഹിത്തിനെ അറസ്റ്റ്‌ചെയ്യാനെത്തിയപ്പോള്‍ മറ്റൊരു കേസ് ചുമത്തി അറസ്റ്റില്‍നിന്ന് രക്ഷിച്ചെടുക്കുകയായിരുന്നു ഡല്‍ഹി പൊലീസ്. പഴയ ഹിന്ദിസിനിമയിലെ ഒരു ഡയലോഗ് പങ്കുവെച്ചായിരുന്നു സുബൈറിന്റെ നാലരവര്‍ഷം മുമ്പത്തെ ട്വീറ്റ്. വിദ്വേഷ പ്രചാരകരോട് വിട്ടുവീഴ്ചയില്ലെന്നാണ് 33 കാരനായ സുബൈറിന്റെ സുധീര പ്രഖ്യാപനം.

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്. നിമിഷങ്ങളെന്നോണം വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്ന നുണ ഫാക്ടറികളുടെ ഓശാരത്തില്‍ അധികാരത്തിലെത്തുന്ന ഭരണകൂടങ്ങള്‍ക്കാണ് ആള്‍ട്ട്‌ന്യൂസ് പ്രധാനമായും വെല്ലുവിളിയുയര്‍ത്തിയത്. സുബൈറിന്റെ ഫാക്ട്‌ചെക് വാര്‍ത്തകള്‍ ലോകത്തെ ഉന്നതമാധ്യമങ്ങള്‍വരെ എടുത്തുകൊടുക്കാനാരംഭിച്ചു. പ്രവാചകനെതിരെ ബി.ജെ.പി വക്താവ് നൂപുര്‍ശര്‍മ നടത്തിയ വിവാദ പ്രസ്താവത്തിന്റെ വീഡിയോ അതേപടി ആള്‍ട്ട്‌ന്യൂസ് പ്രസിദ്ധപ്പെടുത്തിയതാണ് സത്യത്തില്‍ സുബൈറിനെ നോട്ടമിട്ടിരുന്ന ബി.ജെ.പി നേതാക്കളെ പെട്ടെന്ന് പൊലീസിനെ വിട്ട് അറസ്റ്റുചെയ്യാന്‍ നിര്‍ബന്ധിച്ചത്. എന്നാല്‍ ഇതാണ് കാരണമെന്ന് പറയാതെ നാലര വര്‍ഷം മുമ്പത്തെ കാര്യമാണ് പറഞ്ഞതെന്നുമാത്രം. വിവാഹേതര ബന്ധമുണ്ടെന്നതിന് ഭാര്യയെ ഭര്‍ത്താവ് മര്‍ദിക്കുന്നതിന്റെ ദൃശ്യം കാട്ടി അത് ‘ലൗ ജിഹാദാ’ണെന്ന് പ്രചരിപ്പിക്കുന്നവരെപോലുള്ളവരെയും സുബൈര്‍ തുറന്നുകാട്ടി. മേയില്‍ ജ്ഞാന്‍വ്യാപി പള്ളി വിവാദത്തിലും തീവ്ര ഹിന്ദുത്വവാദികള്‍ക്കെതിരെ സുബൈര്‍ നിരവധി പോസ്റ്റുകളിട്ടിരുന്നു. ദേശീയ മാധ്യമങ്ങളിലെ അവതാരകരുടെ തനിനിറം തുറന്നുകാട്ടുകയും സുബൈറിന്റെ പ്രധാന ജോലിയായിരുന്നു. സുബൈറിന്റെ വരുമാനം ലാഭം പ്രതീക്ഷിക്കാതെ സംഭാവനയിലൂടെ പ്രവര്‍ത്തിക്കുന്ന ആള്‍ട്ട്‌ന്യൂസില്‍നിന്ന് കിട്ടുന്ന തുച്ഛമായ വേതനമാണ്. സ്ഥാപനത്തിന്റെ ഉടമകളായ പ്രാവ്ദ മീഡിയ ഫൗണ്ടേഷന്റെ ഡയറക്ടര്‍മാരിലൊരാളാണിപ്പോള്‍. ബെംഗളൂരുവില്‍ ജനിച്ച സുബൈറിന്റെ സ്‌കൂള്‍-കോളജ് വിദ്യാഭ്യാസവും അവിടെയായിരുന്നു.

Continue Reading

columns

ജനാധിപത്യ പോരാട്ടങ്ങളുടെ വിജയം- പി.എം.എ സലാം

വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് മുസ്‌ലിംലീഗ് നടത്തിവന്ന നിരന്തര പോരാട്ടങ്ങളുടെ വിജയമാണ്. രാജ്യത്തെവിടെയും ഇല്ലാത്ത നിയമമാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിച്ചത് മുതല്‍ മുസ്‌ലിംലീഗ് വിശ്രമരഹിതമായി സമരമുഖത്തായിരുന്നു. നിയമസഭയുടെ അകത്തും പുറത്തും പാര്‍ട്ടി പോരാട്ടം ശക്തമാക്കി. 2021 ഡിസംബര്‍ 9ന് കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിച്ചു. പതിനായിരങ്ങള്‍ അണിനിരന്ന റാലിക്ക് ശേഷം മുസ്‌ലിംലീഗിന് ചെയ്യാന്‍ പറ്റുന്നത് അവര്‍ ചെയ്യട്ടെ. മുസ്‌ലിംലീഗിനെ ആര് ഗൗനിക്കുന്നു? എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേ മുഖ്യമന്ത്രിയുടെ നാവ് കൊണ്ടുതന്നെ തീരുമാനം പുനഃപരിശോധിക്കുമെന്ന് പറയിപ്പിച്ചതാണ് മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ വിജയം.

Published

on

വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് മുസ്‌ലിംലീഗ് നടത്തിവന്ന നിരന്തര പോരാട്ടങ്ങളുടെ വിജയമാണ്. രാജ്യത്തെവിടെയും ഇല്ലാത്ത നിയമമാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിച്ചത് മുതല്‍ മുസ്‌ലിംലീഗ് വിശ്രമരഹിതമായി സമരമുഖത്തായിരുന്നു. നിയമസഭയുടെ അകത്തും പുറത്തും പാര്‍ട്ടി പോരാട്ടം ശക്തമാക്കി. 2021 ഡിസംബര്‍ 9ന് കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിച്ചു. പതിനായിരങ്ങള്‍ അണിനിരന്ന റാലിക്ക് ശേഷം മുസ്‌ലിംലീഗിന് ചെയ്യാന്‍ പറ്റുന്നത് അവര്‍ ചെയ്യട്ടെ. മുസ്‌ലിംലീഗിനെ ആര് ഗൗനിക്കുന്നു? എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേ മുഖ്യമന്ത്രിയുടെ നാവ് കൊണ്ടുതന്നെ തീരുമാനം പുനഃപരിശോധിക്കുമെന്ന് പറയിപ്പിച്ചതാണ് മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ വിജയം.

വഖഫ് സംരക്ഷണ റാലിക്ക് ശേഷം വളരെ മോശമായ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയമാണ് സി.പി.എം പയറ്റിയത്. കേരളത്തിലെ മുസ്‌ലിംകളുടെ അട്ടിപ്പേറവകാശം മുസ് ലിംലീഗിനില്ലെന്ന് പറഞ്ഞ് മുസ്‌ലിംലീഗിനെയും മതസംഘടനകളെയും ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തിയത്. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ എല്ലാ മത സംഘടനകളും അംഗങ്ങളായ മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി വഖഫ് നിയമന വിഷയത്തില്‍ പലതവണ മുഖ്യമന്ത്രിയെ കണ്ടിരുന്നു. മുസ്‌ലിം സംഘടനകള്‍ ഒറ്റക്കെട്ടായാണ് ഈ ആവശ്യത്തിനുവേണ്ടി നിലകൊണ്ടത്. എന്നാല്‍ അതിനെയൊന്നും സര്‍ക്കാര്‍ ഗൗനിച്ചില്ല. മതസംഘടനകള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിച്ചതോടൊപ്പം തീരുമാനത്തില്‍നിന്ന് പിന്നോട്ടില്ലെന്ന മട്ടിലാണ് നിയമസഭയില്‍ മന്ത്രിമാര്‍ പോലും സംസാരിച്ചത്.

എന്നാല്‍ ഒരു ഘട്ടത്തിലും സമരത്തില്‍നിന്ന് പിന്തിരിയാന്‍ മുസ്‌ലിംലീഗ് തയ്യാറായില്ല. കേന്ദ്ര വഖഫ് ആക്ടിന് വിരുദ്ധമായി കേരളത്തില്‍ മാത്രം വിവേചനത്തിന്റെ ഈ നിയമം അനുവദിക്കില്ലെന്ന് മുസ്‌ലിംലീഗ് അസന്നിഗ്ധമായി വ്യക്തമാക്കി. വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നതിനെ ന്യായീകരിച്ച്‌കൊണ്ട് സി.പി.എം നേതാക്കളും സൈബര്‍ സഖാക്കളും ധാരാളം എഴുതി. പലപ്പോഴും അനാവശ്യമായി മുസ് ലിം ലീഗിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനും ഇവര്‍ ശ്രമിച്ചു. വഖഫ് ബോര്‍ഡില്‍ യു.ഡി.എഫ് അമുസ്‌ലിം നിയമനം നടത്തിയിട്ടുണ്ടെന്ന പച്ചക്കള്ളം അടിച്ചിറക്കി. പി.എസ്.സിക്ക് വിടാനുള്ള തീരുമാനം വഖഫ് ബോര്‍ഡ് ഏകകണ്ഠമായി സ്വീകരിച്ചതാണെന്ന് മുഖ്യമന്ത്രി പോലും നുണ പറഞ്ഞു. കേരളത്തിലെ വന്ദ്യവയോധികരായ മതസംഘടനാ നേതാക്കള്‍ പലപ്പോഴായി മുഖ്യമന്ത്രിയെ കണ്ടെങ്കിലും ഉറപ്പ് നല്‍കുകയല്ലാതെ ഒന്നും നടന്നില്ല. ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ മുസ്‌ലിംലീഗ് അംഗങ്ങള്‍ വഖഫ് നിയമന തീരുമാനം പിന്‍വലിക്കാന്‍ പലതവണ ആവശ്യപ്പെട്ടു. ഒടുവില്‍ ഗത്യന്തരമില്ലാതെയാണ് ഇപ്പോള്‍ തീരുമാനം പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചിരിക്കുന്നത്. മുസ്‌ലിംലീഗിന്റെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം ഉറപ്പ് നല്‍കിയത്.

ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ വഖഫ് ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഏറ്റവുമൊടുവില്‍ കഴിഞ്ഞ ജൂണ്‍ 28ന് സെക്രട്ടേറിയറ്റിന് മുന്നില്‍ സംസ്ഥാന കമ്മിറ്റി ധര്‍ണ സംഘടിപ്പിച്ചു. മതസംഘടനാ നേതാക്കളോട് പച്ചക്കള്ളം പറഞ്ഞ് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയും കൂട്ടരും പലപ്പോഴായി ശ്രമിച്ചത്. 2016 ല്‍ തന്നെ എല്ലാ മുസ്‌ലിം മത സംഘടനകളും മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കീഴില്‍ ഒന്നിച്ച് ഗവര്‍ണറെ പോയി കാണുകയും സര്‍ക്കാര്‍ നീക്കത്തിനെതിരെ ശബ്ദമുയര്‍ത്തുകയും ചെയ്തിരുന്നു. കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരവും നടത്തി. മുഖ്യമന്ത്രിക്കും നിവേദനം നല്‍കി. നിയമസഭക്ക് അകത്ത് മുസ്‌ലിംലീഗിന്റെയും പ്രതിപക്ഷത്തിന്റെയും ശക്തമായ പ്രതിഷേധം ഉണ്ടായി. ബില്ല് വരുന്ന സമയത്തും പാസ്സാക്കുന്ന സമയത്തും ശക്തമായ ഭാഷയില്‍ തന്നെ പ്രതിപക്ഷം എതിര്‍പ്പറിയിച്ചിരുന്നു. ഇതെല്ലാം നിയമസഭാ രേഖയിലുള്ളതാണ്. എന്നാല്‍ അതെല്ലാം മറന്നുകൊണ്ടാണ് മുഖ്യമന്ത്രി കള്ളം പറഞ്ഞത്.

നിയമസഭ പാസ്സാക്കിയ നിയമം ആയതുകൊണ്ട് നിയസമഭയില്‍ തന്നെ അവതരിപ്പിച്ച് തിരുത്തണമെന്നാണ് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടത്. കോഴിക്കോട്ട് നടന്നത് സമരപ്രഖ്യാപനം മാത്രമായിരുന്നു. പിന്നീട് നിരന്തര സമരങ്ങളുടെ ദിവസങ്ങളായിരുന്നു. പ്രതിസന്ധികള്‍ ഏറെയുണ്ടായിട്ടും നിയമം പിന്‍വലിക്കും വരെ മുസ്‌ലിം ലീഗ് സമര രംഗത്ത് ഉറച്ചുനിന്നു. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ തിരുവനന്തപുരത്ത് മുസ്‌ലിംലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സര്‍ക്കാര്‍ പിന്മാറും വരെ സമരം തുടരുമെന്ന് ഈ പരിപാടിയില്‍ നിയമസഭാ പാര്‍ട്ടി ലീഡര്‍ പി.കെ കുഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചു. കോഴിക്കോട് നടത്തിയ വഖഫ് സംരക്ഷണ റാലിക്ക് ശേഷം രണ്ടാം ഘട്ടമായി പഞ്ചായത്ത്, മുനിസിപ്പല്‍, മേഖലാ കേന്ദ്രങ്ങളില്‍ സമര സംഗമങ്ങള്‍ സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് നടന്ന പ്രതിഷേധ പരിപാടികളായിരുന്നു സമരത്തിന്റെ മൂന്നാം ഘട്ടം.

ഇടക്കാലത്ത് കോവിഡ് വ്യാപകമായപ്പോള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് വഖഫ് സംരക്ഷണ പ്രക്ഷോഭം തുടര്‍ന്നു. മുസ്‌ലിംലീഗിന്റെ വഖഫ് സംരക്ഷണ പ്രക്ഷോഭത്തില്‍ സഹികെട്ട സര്‍ക്കാര്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന കുറ്റം ചുമത്തി പ്രാദേശികമായി കേസുകളെടുത്തു. കോഴിക്കോട് നടന്ന മഹാറാലിക്ക് ശേഷം പതിനായിരം പേര്‍ക്കെതിരെ കേസെടുത്തായിരുന്നു പ്രതികാര നടപടി. വഖഫ് സംരക്ഷണ പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായി മുസ്‌ലിം ലീഗ് കലക്ടറേറ്റ് മാര്‍ച്ചുകളും സംഘടിപ്പിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.