Connect with us

columns

ഗവര്‍ണര്‍മാര്‍ ആവശ്യമുണ്ടോ- കെ.എന്‍.എ ഖാദര്‍

സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരെ നിയമിക്കണമെന്ന ഭരണഘടനയുടെ 153ാം അനുച്ഛേദം ഭേദഗതി ചെയ്ത് ഗവര്‍ണര്‍ പദവികള്‍ എടുത്തുകളയലാണ് സംസ്ഥാനങ്ങള്‍ക്ക് നല്ലതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഈ വിഷയം രാഷ്ട്രീയ കക്ഷികളുടെയും ജനപ്രതിനിധികളുടെയും ചര്‍ച്ചക്ക് വിധേയമാക്കട്ടെ.

Published

on

കെ.എന്‍.എ ഖാദര്‍

ബ്രിട്ടീഷ് ഇന്ത്യയിലെ വിവിധ പ്രോവിന്‍സുകളില്‍ അവര്‍ ഗവര്‍ണര്‍മാരെ നിയമിച്ചിരുന്നു. സ്വതന്ത്ര ഭാരതത്തില്‍ അതിന്റെ ആവശ്യം ഉണ്ടോ എന്ന തര്‍ക്കം ഭരണഘടനാനിര്‍മ്മാണ സഭയില്‍ ഉയര്‍ന്നിരുന്നു. അറുനൂറോളം നാട്ടുരാജ്യങ്ങളായി നിലനിന്നിരുന്ന ഇന്ത്യയെ ഒറ്റ രാഷ്ട്രമാക്കി മാറ്റുക എന്ന വെല്ലുവിളി അന്നത്തെ ദേശീയ നേതാക്കള്‍ അഭിമുഖീകരിച്ചിരുന്നു. അതുകൊണ്ട്തന്നെ യൂണിയന്‍ ഗവണ്‍മെ ന്റിന് എല്ലാ സംസ്ഥാനങ്ങളെയും നിയന്ത്രണത്തിലാക്കാന്‍ ഗവര്‍ണര്‍ പദവി തുടരുന്നതാണ് നല്ലതെന്ന ചിന്തയാണ് ഈ പദവി തുടരാന്‍ കാരണമായിതീര്‍ന്നത്. സാഹചര്യങ്ങളില്‍ ഏറെ മാറ്റം വന്നതിനാല്‍ ഇനിയും ഗവര്‍ണര്‍ പദവി സംസ്ഥാനങ്ങളില്‍ വേണമോ എന്ന് ചിന്തിക്കാന്‍ സമയമായിരിക്കുന്നു. സംസ്ഥാനങ്ങളും ഗവര്‍ണര്‍മാരും തമ്മില്‍ ധാരാളം ഏറ്റുമുട്ടലുകള്‍ ഇന്ന് സര്‍വസാധാരണമാണ്. തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന സി.എന്‍ അണ്ണദൂരൈ പ്രസിദ്ധമായ ഒരു വാചകം പണ്ട് പറഞ്ഞിരുന്നു. ആട്ക്ക് താടിയും നട്ടുക്ക് ഗവര്‍ണറും തേവയില്ലൈ എന്നായിരുന്നു അത്. അജഗളസ്തനം പോലെ ഗവര്‍ണര്‍ പദവിയും അനാവശ്യമാണെന്ന ആ വാക്കുകള്‍ ഇന്ന് കൂടുതല്‍ പ്രസക്തമാണ്. ആദ്യകാലത്ത് വളരെ പ്രഗത്ഭരായ പലരും ഈ പദവി അലങ്കരിക്കുകയും ദേശീയ ലക്ഷ്യങ്ങളുടെ സാക്ഷാത്കരണത്തിനുവേണ്ടി മാതൃകാപരമായി പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. അന്ന് സംഘട്ടനങ്ങള്‍ക്ക് ഇടയാകാതെ അവര്‍ ശ്രദ്ധിച്ചിരുന്നു.

പിന്നീട് ഇന്ത്യന്‍ പ്രസിഡന്റായിതീര്‍ന്ന വി.വി ഗിരി കേരള ഗവര്‍ണര്‍ ആയിരുന്നു. നാട്ടുരാജ്യങ്ങളെ സ്വതന്ത്ര ഇന്ത്യയില്‍ ലയിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച വി.പി മേനോന്‍ ആദ്യ മലയാളി ഗവര്‍ണര്‍ ആയിരുന്നു. ഒറീസയിലായിരുന്നു നിയമനം. മുഖ്യമന്ത്രിയായിരുന്ന പട്ടം താണുപിള്ള പഞ്ചാബിലും വി വിശ്വനാഥന്‍ കേരളത്തിലും ജസ്റ്റിസ് ഫാത്തിമ ബീവി തമിഴ്‌നാട്ടിലും ഗവര്‍ണര്‍മാരായിരുന്നു. സ്വാതന്ത്ര്യ സമര സേനാനിയും കവിയിത്രിയുമായിരുന്ന സരോജിനി നായിഡുവും അവരുടെ മകള്‍ പത്മജാനായിഡുവും ഈ പദവി അലങ്കരിച്ച മഹതികളാണ്. കേരളപ്പിറവിക്ക്‌ശേഷം ആദ്യ ഗവര്‍ണറായി കേരളത്തില്‍ സേവനമനുഷ്ഠിച്ചത് ബി. രാമകൃഷ്ണറാവു ആയിരുന്നു. ഇന്നത്തെ സ്ഥിതി തികച്ചും വ്യത്യസ്തമാണ്. ഇനിയും ഗവര്‍ണര്‍ എന്ന പദവി സംസ്ഥാനങ്ങളില്‍ ആവശ്യമുണ്ടോ എന്ന് എല്ലാ രാഷ്ട്രീയ കക്ഷികളും ആലോചിക്കണം. സുഗമമായ സംസ്ഥാന ഭരണത്തിന് ആ പദവി ഇന്നൊരു തടസമാണെന്ന വിമര്‍ശനം നിലനില്‍ക്കുന്നു. കേന്ദ്രം ഭരിക്കുന്ന കക്ഷികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ എന്നും ഗവര്‍ണര്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷേ ഇന്ന് ചില ഗവര്‍ണര്‍മാര്‍ പദവിയുടെ മഹത്വം മറന്ന് പെരുമാറുന്നു. അതുവഴി സംസ്ഥാനങ്ങളില്‍ അധികാര കേന്ദ്രങ്ങള്‍ രണ്ടുള്ളപോലെ അനുഭവപ്പെടുന്നു.

ഭരണഘടനയുടെ ആറാം ഭാഗത്തിലാണ് സംസ്ഥാന ഭരണ സംവിധാനത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്. 153ാം അനുച്ഛേദം എല്ലാ സംസ്ഥാനങ്ങള്‍ക്കും ഓരോ ഗവര്‍ണര്‍മാര്‍ ഉണ്ടാകുമെന്ന് പറയുന്നു. 1956 ലെ ഏഴാം ഭരണഘടനാഭേദഗതി വഴി ഒരേ ആളിന് ഒന്നിലധികം സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍ പദവി വഹിക്കാവുന്നതാണ്. ഭരണഘടനയുടെ 152 മുതല്‍ 237 വരെ വകുപ്പുകള്‍ സംസ്ഥാന ഗവണ്‍മെ ന്റുകളെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. ഇന്ത്യന്‍ പൗരനായിരിക്കണമെന്നതും ചുരുങ്ങിയത് 35 വയസ് പ്രായമുണ്ടായിരിക്കണം എന്നതും മാത്രമാണ് ഗവര്‍ണറുടെ യോഗ്യതയായി പറയുന്നത്. ലോക്‌സഭ, രാജ്യസഭ, നിയമസഭ തുടങ്ങിയ ഒന്നിലും അംഗമായിരിക്കരുതെന്നും ആനുകൂല്യം പറ്റുന്ന മറ്റു സര്‍ക്കാര്‍ പദവികള്‍ ഉണ്ടായിരിക്കരുതെന്നും നിബന്ധനയുണ്ട്. അഥവാ അപ്രകാരമുള്ള അയോഗ്യതകള്‍ തീര്‍ക്കാന്‍ ചുമതലയേല്‍ക്കുംമുമ്പ് അവയെല്ലാം ഉപേക്ഷിച്ചാല്‍ മതിയാകും. ഗവര്‍ണര്‍ ഭരണത്തലവനായിരിക്കുമെന്ന് പറയുന്നുവെങ്കിലും എക്‌സിക്യൂട്ടീവ് ഹെഡ് എന്ന നിലയില്‍ അധികാരം പരിമിതമാണ്. അതത് സംസ്ഥാന മന്ത്രിസഭകളുടെ ഉപദേശമനുസരിച്ചാണ് അദ്ദേഹം പ്രവര്‍ത്തിക്കേണ്ടത്. അദ്ദേഹമാണ് അഡ്വക്കേറ്റ് ജനറല്‍, പി.എസ്.സി ചെയര്‍മാന്‍ അംഗങ്ങള്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ തുടങ്ങിയവരെ നിയമിക്കുന്നത്. 154ാം വകുപ്പ് നല്‍കുന്ന ഭരണ നിര്‍വഹണ അധികാരങ്ങളില്‍ അവയെല്ലാം ഉള്‍പ്പെടുന്നു. 213ാം വകുപ്പ് അനുസരിച്ച് ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിക്കാന്‍ അംഗീകാരം ലഭിക്കുന്നു. അതെല്ലാം സര്‍ക്കാര്‍ ആവശ്യപ്പെടുന്നത് അനുസരിച്ചാണ് ചെയ്യേണ്ടതും.

സംസ്ഥാനത്ത് പ്രസിഡന്റ് ഭരണം ഏര്‍പ്പെടുത്താന്‍ ഗവര്‍ണറാണ് ശിപാര്‍ശ ചെയ്യേണ്ടത്. 161ാം വകുപ്പ് അനുസരിച്ച് ശിക്ഷ ഇളവ് ചെയ്യാനധികാരം ഗവര്‍ണര്‍ക്കുണ്ട്. അതും സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നത് അനുസരിച്ചാണ്. നിയമസഭ വിളിച്ചുകൂട്ടാനുള്ള അധികാരവും മന്ത്രിസഭ ശുപാര്‍ശ ചെയ്യുമ്പോള്‍ മാത്രമാണ് മുഖ്യമന്ത്രിയേയും മന്ത്രിമാരേയും നിയമിക്കുന്നതും ഗവര്‍ണറാണ്. സഭയില്‍ ഭൂരിപക്ഷം സംബന്ധിച്ച് പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ തന്റെ വിവേചനാധികാരം ഉപയോഗിച്ച് അദ്ദേഹത്തിന് ഇഷ്ടമുള്ളവരെ മുഖ്യമന്ത്രിയാക്കാം. ഈ അധികാരം ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും ദുര്‍വിനിയോഗം ചെയ്യപ്പെട്ടിട്ടുണ്ട്. രാഷ്ട്രപതിയുടെ പ്രതിപുരുഷനായ ഗവര്‍ണറാണ് എല്ലാവര്‍ഷവും നിയമസഭയില്‍ ആദ്യം അഭിസംബോധന ചെയ്യുന്നത്. അതുപോലും ഭരിക്കുന്ന കക്ഷിയും മന്ത്രിസഭയും എഴുതി തയ്യാറാക്കിയത് വായിക്കല്‍ മാത്രമാണ്. മന്ത്രിസഭയും നിയമസഭയും പിരിച്ചുവിടാനും നിര്‍ത്തിവെപ്പിക്കാനും ഗവര്‍ണര്‍മാര്‍ക്ക് അധികാരമുണ്ട്. എങ്കിലും അവയെല്ലാം വിവിധ നിയന്ത്രണങ്ങള്‍ക്ക് വിധേയമാണ്. ഗവര്‍ണര്‍മാര്‍ക്ക് സുമാര്‍ മൂന്നര ലക്ഷം രൂപയാണ് പ്രതിമാസ ശമ്പളം, ആയതും സംസ്ഥാനമാണ് വഹിക്കേണ്ടത്. ഒന്നിലധികം സംസ്ഥാനങ്ങളില്‍ ചുമതലയുള്ള ആളാണെങ്കിലും രണ്ടു സംസ്ഥാനങ്ങളും തുല്യമായാണ് വഹിക്കേണ്ടത്. ഗവര്‍ണര്‍മാരുടെ പെന്‍ഷന്‍ നല്‍കേണ്ടത് കേന്ദ്ര സര്‍ക്കാറാണ്. നിയമസഭ പാസാക്കുന്ന ബില്‍ രണ്ടു തവണയിലധികം മടക്കി അയക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല. മൂന്നാം തവണ അതേ ബില്‍ വീണ്ടും വന്നാല്‍ ഒപ്പിടല്‍ നിര്‍ബന്ധമാണ്. ഇന്നത്തെ ഇന്ത്യയില്‍ ഗവര്‍ണര്‍മാര്‍ പൂര്‍ണമായും കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ നിയന്ത്രണത്തിലാണ് പ്രവര്‍ത്തിക്കുന്നത്. പ്രസിഡന്റാണ് ഗവര്‍ണര്‍മാരെ നിയമിക്കുന്നതെങ്കിലും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന പേരുകള്‍ മാത്രമാണ് പ്രസിഡന്റുമാര്‍ പരിഗണിക്കാറുള്ളത്. ഭരിക്കുന്ന പാര്‍ട്ടിയുടെ തലമുതിര്‍ന്ന നേതാക്കളെയും അവരോട് അനുഭാവമുള്ള ഉന്നതരായ ഉദ്യോഗസ്ഥന്മാരേയും ഒക്കെയാണ് സാധാരണ ഈ തസ്തികയില്‍ നിയമിച്ചു കാണാറുള്ളത്. ദേശീയ തലത്തില്‍ ശക്തരായ കേന്ദ്രവും ഏറെ സംസ്ഥാനങ്ങളും ഭരിക്കുന്ന പാര്‍ട്ടി ഏതായാലും അവര്‍ക്ക് പ്രമുഖരായ പലര്‍ക്കും ലാവണം കണ്ടെത്തേണ്ടി വരിക പതിവാണ്. അതുകൊണ്ട്തന്നെ ഗവര്‍ണര്‍ പദവി നിലനിര്‍ത്തുന്നതില്‍ അത്തരം പാര്‍ട്ടികള്‍ക്ക് താല്‍പര്യം കാണുമല്ലോ. അമേരിക്കയില്‍ ഗവര്‍ണര്‍മാരെ ജനം വോട്ട് ചെയ്ത് തിരഞ്ഞെടുക്കുകയാണ്. അങ്ങിനെ വരുമ്പോള്‍ അവര്‍ക്ക് ജനാധിപത്യബോധവും ജനങ്ങളോട് പ്രതിബന്ധതയും കാണും. നമ്മുടെ ഗവര്‍ണര്‍മാര്‍ക്ക് അതിന്റെയൊന്നും ആവശ്യം വരുന്നില്ല. അവര്‍ക്ക് പ്രീതിപ്പെടുത്താനുള്ളത് അവരെ ആ പദവിയില്‍ എത്തിച്ചവരെ മാത്രമാണല്ലോ.

കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ ഒന്നൊന്നായി കവര്‍ന്നെടുക്കുകയാണെന്ന പരാതി ശക്തിപ്പെട്ടു വരികയാണ്. ആരോഗ്യം, വിദ്യാഭ്യാസം, ധനകാര്യം, കൃഷി, സഹകരണം തുടങ്ങിയ മേഖലകളിലെല്ലാം കേന്ദ്രം പുതിയ നിയമം ഉണ്ടാക്കി അധികാരം സംസ്ഥാനങ്ങളുടെ പട്ടികയില്‍നിന്ന് നേരിട്ട് ഏറ്റെടുത്ത് വരികയാണ്. ഇന്ത്യയുടെ ഫെഡറല്‍ സ്വഭാവം അങ്ങിനെ നഷ്ടപ്പെടുകയാണ്. ചില മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചതുപോലെ ഇന്ത്യയെ മൊത്തം ഒരു കേന്ദ്ര ഭരണപ്രദേശമായി മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ വിജയകരമായി നടന്നു വരികയാണ്. ഗവര്‍ണര്‍മാരാകട്ടെ സംസ്ഥാനങ്ങളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് പലപ്പോഴും തടസം സൃഷ്ടിക്കുകയാണ്. മിക്കവാറും രാഷ്ട്രീയ നേതാക്കളെപോലെ സംസ്ഥാനത്തെ എല്ലാ കാര്യങ്ങളിലും ഇടപെടുന്നതും അഭിപ്രായം പറയുന്നതും ഈ പദവി കൊണ്ട് വിഭാവനം ചെയ്തിട്ടില്ലാത്തതാണ്. കേന്ദ്രത്തിനും സംസ്ഥാനത്തിനും ഇടക്ക് നല്ല ബന്ധങ്ങള്‍ വളര്‍ത്തുകയും സന്തുലിതത്വം കാത്ത്‌സൂക്ഷിക്കുകയും ചെയ്യേണ്ടത് ഗവര്‍ണര്‍മാരാണ്. രാഷ്ട്രീയ താല്‍പര്യങ്ങള്‍ കാരണം അവ വിസ്മരിക്കപ്പെടുന്നു. ഭരിക്കുന്നത് ഏത് കക്ഷി ആയാലും ഭരണ ഘടന വിഭാവനം ചെയ്ത ഫെഡറലിസവും ജനാധിപത്യവും സംരക്ഷിക്കാന്‍ ഈ പദവി ഇന്ന് പ്രയോജനപ്പെടുത്തുന്നില്ല. തിരഞ്ഞെടുക്കപ്പെടുന്ന സംസ്ഥാന സര്‍ക്കാര്‍ ഏത് പാര്‍ട്ടിയായാലും ജനാഭിലാഷം ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിക്കാന്‍ അവരെ അനുവദിക്കുകയാണ് അഭികാമ്യം. കാലാവധി തീരുന്നതുവരെ അവര്‍ ഭരിക്കട്ടെ. അവരുടെ തലക്ക് മീതെ മറ്റൊരു രാജാവ് ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. സംസ്ഥാന സര്‍ക്കാറുകള്‍ ഉള്‍പ്പെടെ അധികാരമുള്ളവരാരും അതിരുവിട്ട് പെരുമാറിക്കൂടാ. തികച്ചും ഭരണഘടന വിധേയത്വവും ജനങ്ങളോടുള്ള പ്രതിബന്ധതയും പ്രധാനമാണ്. സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരെ നിയമിക്കണമെന്ന ഭരണഘടനയുടെ 153ാം അനുച്ഛേദം ഭേദഗതി ചെയ്ത് ഗവര്‍ണര്‍ പദവികള്‍ എടുത്തുകളയലാണ് സംസ്ഥാനങ്ങള്‍ക്ക് നല്ലതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഈ വിഷയം രാഷ്ട്രീയ കക്ഷികളുടെയും ജനപ്രതിനിധികളുടെയും ചര്‍ച്ചക്ക് വിധേയമാക്കട്ടെ.

Continue Reading
Click to comment

Leave a Reply

Your email address will not be published.

columns

ദേശീയത ചര്‍ച്ചയാകുമ്പോള്‍-പി.എ ജലീല്‍ വയനാട്

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Published

on

പ്രത്യേക ഭൂവിഭാഗത്തില്‍ ജനങ്ങള്‍ സ്ഥിരമായി, പരമാധികാരമുള്ള ഭരണത്തിന്‍ കീഴില്‍ ജീവിച്ചാല്‍ അതൊരു രാജ്യമായി മാറുന്നു. എന്നാല്‍ ആ പ്രത്യേക ഭൂവിഭാഗത്തിലെ ജനങ്ങളുടെ ഏകതാ ബോധവും പരസ്പര സ്‌നേഹവും സുഖദുഃഖങ്ങളുടെ മത വര്‍ഗ നിരപേക്ഷ സ്വീകാര്യതയും ചരിത്ര ബോധവുമാണ് ആ രാജ്യത്തെ ദേശ രാഷ്ട്രമാക്കുന്നത്. പാശ്ചാത്യ യൂറോപ്യന്‍ രാജ്യങ്ങളെ ഏകോപിപ്പിച്ചതിനും ചരിത്രബോധം നല്‍കിയതിനും പിന്നില്‍ മതത്തിനോ മതാധിഷ്ഠിത ഭരണകൂടങ്ങള്‍ക്കോ ഉള്ള പങ്ക് നിഷേധിക്കാന്‍ കഴിയില്ല. അതുവഴിയാണവരുടെ ദേശീയത അടയാളപ്പെടുത്തുന്നതും. എന്നാല്‍ ഇന്ത്യന്‍ ദേശീയത രൂപപ്പെടുന്നതില്‍ മതത്തിനോ മതാധിഷ്ഠിത ശക്തികള്‍ക്കോ ഒരു പങ്കുമില്ലെന്നതാണ് വിസ്മയം. നൂറ്റാണ്ടുകള്‍ പിന്നിട്ട കോളനി വാഴ്ചയും അതേതുടര്‍ന്നുണ്ടായ ബ്രിട്ടീഷ് വിരുദ്ധതയുമാണ് ഇന്ത്യന്‍ ദേശീയതക്കാധാരം. ഇന്ത്യന്‍ ദേശീയത രൂപപ്പെടുത്തുന്നതില്‍ ജാതി മത ഭേദമെന്യ ഉള്ളില്‍ ഊറിക്കൂടി ഉറച്ച കോളനി വിരോധമുണ്ട്. ആ അര്‍ഥത്തിലാണ് നമ്മുടെ ചരിത്രത്തെ നോക്കി കാണേണ്ടത്. സ്വാതന്ത്ര്യ പ്രഖ്യാപനമുണ്ടാകുന്നതിനു മുന്‍പ്തന്നെ നമ്മുടെ ഭരണഘടന രൂപീകരണത്തെക്കുറിച്ച്ആലോചിച്ചിട്ടുണ്ട്.

മത, വര്‍ഗ വേര്‍തിരുവുകള്‍ക്കതീതമായ ഭരണഘടന ഉണ്ടാക്കാനുള്ള പരിശ്രമം രണ്ടു വര്‍ഷവും ഒന്‍പതു മാസവും 18 ദിവസവും നീണ്ടുനിന്നു. രാജ്യത്തിനു ഒരൗദ്യോഗിക മതമില്ലാത്ത രീതിയില്‍, മതേതരമായി ഭരണഘടന സങ്കല്‍പിക്കപ്പെട്ടു. എന്നാല്‍ ഭൂരിപക്ഷ ന്യൂനപക്ഷ വിശ്വാസികളെ ഉള്‍ക്കൊണ്ട് പോകാനും അവരവരുടെ സംസ്‌കാരങ്ങളോട് കൂറുപുലര്‍ത്തി സമഭാവനയോടെ മുന്നോട്ടുപോകാനും ആഹ്വാനം ചെയ്യുന്നതായി ഭരണഘടനയുടെ സൂക്ഷ്മ വായന വ്യക്തമാക്കുന്നു. ഭരണഘടനയുടെ മുഖവുര തന്നെ സത്താപരമായി എന്താണ് ആ പ്രമാണത്തിന്റെ അവതരണ താത്പര്യമെന്ന് വ്യക്തമാക്കുന്നതാണ്. ജനങ്ങളാല്‍ എഴുതപ്പെട്ട എന്ന തുടക്കം അതിന്റെ മാനവിക മുഖമാണ് തുറക്കപ്പെടുന്നത്.

ദൈവനാമത്തില്‍ എന്ന് തുടങ്ങണമെന്ന് ശഠിച്ച എച്ച്.വി കമ്മത്തിന്റെ വാദമോ, പരമേശ്വര നാമത്തില്‍ വേണമെന്ന് വാദിച്ച ഗോവിന്ദ മാളവ്യയുടെ താല്‍പര്യമോ അല്ല ഇന്ത്യയുടെ മത നിരപേക്ഷ ഭരണ ഘടനാനിര്‍മാണ സമിതി പരിഗണിച്ചത്. ഇന്ത്യ-പാക് വിഭജനത്തിന്റെ വേരുകള്‍ ചെന്നെത്തുന്ന പരിസരം ഹിന്ദു-മുസ്‌ലിം വിദ്വേഷത്തിന്റേതാണ്. താല്‍പര്യമില്ലാതെ നാട് കടത്തപ്പെട്ടവര്‍ ഇരു ഭാഗത്തുമുണ്ട്. മാനവിക ചിന്തകളെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ജയിച്ചടക്കിയതാണ് വിഭജനത്തിന്റെ കാതല്‍. ഇവിടെ നിരപരാധികളുടെ മനഃസാക്ഷി വായിക്കാന്‍ ഭരണഘടനാ നിര്‍മാണ സഭക്ക് കഴിഞ്ഞിട്ടുണ്ട്. പാകിസ്ഥാനിലേക്കു പോയവര്‍ തിരിച്ചുവന്നാല്‍ ഇന്ത്യന്‍ പൗരത്വം അവര്‍ക്കു നല്‍കിയേ തീരുവെന്ന് വാദിച്ച ബീഹാറുകാരന്‍ ബ്രിജേഷ് മിശ്രയെ ഓര്‍ക്കുന്നത് അതുകൊണ്ടാണ്. പൗരാവകാശങ്ങളുടെ നീണ്ട വിശദീകരണം 5 മുതല്‍ 11 വരെ അനുഛേദങ്ങള്‍ പറയുന്നത്. പൗരനെ എങ്ങനെ നാടുകടത്താമെന്നല്ല അവനെ എങ്ങനെ ഉള്‍ക്കൊള്ളാമെന്നതിന്റെ വിവരണമാണത്. എന്നാല്‍ ഭരണഘടനയുടെ പിറവിയില്‍ തന്നെ അതില്‍ അസഹിഷ്ണുത കാണിച്ചവരും ചോദ്യംചെയ്തവരുമുണ്ട്. രാഷ്ട്രത്തെ ഒറ്റക്കല്ലില്‍ കൊത്തിയെടുക്കാനുള്ള അവരുടെ ശ്രമത്തിന് കോളനി വാഴ്ചയുടെ പഴക്കമുണ്ട്. അവരുടെ താല്‍പര്യത്തിന് എതിരുനിന്ന പ്രധാന ശക്തി രാഷ്ട്ര പിതാവായിരുന്നു. മഹാത്മജിയെ വകവരുത്തിയതിലൂടെയും ഇപ്പോഴും വീണ്ടും വീണ്ടും കൊന്നുകൊണ്ടിരിക്കുന്നതിലൂടെയും അവരുടെ ലക്ഷ്യത്തിലേക്കു അടുത്തുകൊണ്ടിരിക്കുന്നു.

ബഹുസ്വര സങ്കര സംസ്‌കാരങ്ങളുടെ നിലനില്‍പ്പും വളര്‍ച്ചയും അംഗീകരിക്കാന്‍ കഴിയാത്തവര്‍ ഒരു രാഷ്ട്രമെന്ന നിലക്ക് രാഷ്ട്രരൂപീകരണത്തിന്റെ ചരിത്രമറിയാത്തവരും ദേശീയ പൈതൃകത്തിന്റെ ഘടന അറിയാത്തവരുമാണ്. ദ്രാവിഡ അടിത്തറയിലേക്ക് പിന്നീട് ഉള്‍ച്ചേര്‍ക്കപ്പെട്ട സംസ്‌കാരങ്ങളാണ് ആര്യ, ബൗദ്ധ പൗരസ്ത്യ, പൗരസ്‌ത്യേതര അടരുകള്‍. ഈ കൂടിക്കലര്‍ന്ന ബഹുപാളികളെ വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്ത ഒരു ചരിത്ര പശ്ചാത്തലം ബോധപൂര്‍വം മറന്നുകൊണ്ട് വ്യക്തികളുടെ പ്രാഥമിക പരിഗണനയിലുള്ള ഐച്ഛിക വിഷയമായ വസ്ത്രത്തിലും ഭക്ഷണത്തില്‍പോലും ഇടപെടുന്ന അവസ്ഥ സാമൂഹ്യഘടനയെ തകര്‍ക്കുമെന്നതില്‍ സംശയിക്കേണ്ടതില്ല. ഇന്ത്യയുടെ നാനാത്വത്തിലുള്ള ഏകത്വമെന്ന കാഴ്ചപ്പാട് അംഗീകരിക്കപ്പെടണം. ബഹുസ്വര സങ്കര സംസ്‌കാരം സംരക്ഷിക്കപ്പെട്ടുകൊണ്ടുള്ള ദേശീയ ബോധങ്ങളാണുണ്ടാകേണ്ടത്. മറിച്ചുള്ള വികാരങ്ങളെ ദേശീയതയെന്ന് വിളിക്കാന്‍ കഴിയില്ല.

ഇന്ത്യയുടെ ദേശീയ കവിയാണ് രവീന്ദ്രനാഥ ടാഗോര്‍. ടാഗോര്‍ ദേശീയതയെ നിര്‍വചിച്ചിട്ടുണ്ട്. അത് മാനവികതയില്‍ അധിഷ്ഠിതമാണ്. മാനവികതയില്ലാത്ത ദേശീയത ശാപമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അത് സകല തിന്മയുടെയും മൂലഹേതുവാകുമെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്ന് പുലര്‍ന്നിരിക്കുകയാണ്. മനുഷ്യത്വത്തിനപ്പുറമുള്ള രാജ്യ സ്‌നേഹത്തെപ്പോലും അദ്ദേഹം ശക്തിയായി അപലപിച്ചു. ശാന്തിനികേതനില്‍ താന്‍ നിര്‍മിച്ച സര്‍വകലാശാലയുടെ ആപ്തവാക്യം ‘യത്ര വിശ്വം ഭവത് ഏക നീഡം’ എന്നതായിരുന്നു. അഥവാ ഈ ലോകം മുഴുവന്‍ ഒരു പക്ഷികൂടായിതീരുക വിവിധ വര്‍ണങ്ങളില്‍, വൈവിധ്യമേറിയ കൊഞ്ചലുകളുള്ള കിളിക്കൂടായി ലോകം മാറണമെന്നാഗ്രഹിച്ചു അദ്ദേഹം.

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Continue Reading

columns

സത്യാന്വേഷി-പ്രതിഛായ

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്.

Published

on

‘അത് വക്കീലിനോട് ഇനി മുതല്‍ വാദിക്കരുതെന്ന് ആവശ്യപ്പെടുന്നതുപോലെയാണ്. ഒരു മാധ്യമപ്രവര്‍ത്തകനോട് എങ്ങനെയാണ് എഴുതരുതെന്ന് ആവശ്യപ്പെടാനാകുക? നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹമതിന് മറുപടി പറയാന്‍ ബാധ്യസ്ഥനാണ്. പക്ഷേ ഒരാള്‍ അഭിപ്രായം പറയുന്നതിനെ എങ്ങനെയാണ് മുന്‍കൂട്ടി എതിര്‍ക്കാന്‍കഴിയുക?’ സുപ്രീംകോടതിയിലെ പ്രമുഖന്യായാധിപന്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റേതാണ് ഈകുറിക്കുകൊള്ളുന്ന വാക്കുകള്‍. ‘ആള്‍ട്ട്‌ന്യൂസ് സ്ഥാപകനും മാധ്യമപ്രവര്‍ത്തകനുമായ മുഹമ്മദ്‌സുബൈറിനെ സമൂഹമാധ്യമമായ ട്വിറ്ററില്‍ എഴുതുന്നതില്‍നിന്ന് തടയണമെന്ന ഉത്തര്‍പ്രദേശ് പൊലീസിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു രാജ്യത്തെ അത്യുന്നത നീതിപീഠം. സമൂഹമാധ്യമങ്ങളിലെ തെറ്റായവിവരങ്ങളുടെ വസ്തുതാന്വേഷകനായി പ്രസിദ്ധനായ സുബൈറിനെ തുടരെത്തുടരെ കേസുകളുമായി വരിഞ്ഞുമുറുക്കി കാലാകാലത്തേക്ക് തുറുങ്കിലടക്കാനും ബി.ജെ.പി സര്‍ക്കാരുകള്‍ക്കെതിരെ പ്രതികരിക്കാതിരിക്കാനുമായി ഇട്ട പദ്ധതിയെ പൊളിച്ചടുക്കുകയായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്. നാലരക്കൊല്ലംമുമ്പ് ട്വീറ്റ്‌ചെയ്ത ഒരു വിഷയത്തിന്റെ പേരിലായിരുന്നു യു.പി സര്‍ക്കാര്‍ സുബൈറിനെ അറസ്റ്റ്‌ചെയ്ത് ജയിലിടച്ചത്. ജൂണ്‍ 27ന് അറസ്റ്റുചെയ്ത സുബൈറിനെ സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യത്തെതുടര്‍ന്ന് മോചിപ്പിച്ചത് ജൂലൈ 21നായിരുന്നു; കൃത്യം 23 ദിവസത്തിനുശേഷം. ഡല്‍ഹിക്കുപുറമെ യു.പിയില്‍ ആറു കേസുകളാണ് സുബൈറിനെതിരെ ചുമത്തിയത്. ഓരോ കേസിലും ജാമ്യം നേടുമ്പോള്‍ വൈകാതെ മറ്റൊരു കേസില്‍ അറസ്റ്റുരേഖപ്പെടുത്തി യുവാവിന്റെ മോചനം വൈകിക്കലായിരുന്നു തന്ത്രം. എന്നാല്‍ ഇത് തിരിച്ചറിഞ്ഞായിരുന്നു കോടതിയുടെ ഇടപെടല്‍. എഫ്.ഐ.ആറുകള്‍ റദ്ദാക്കിയില്ലെങ്കിലും എല്ലാകേസുകളും ഡല്‍ഹി കോടതിയിലേക്ക് മാറ്റാനും സുബൈറിന് ഇടക്കാലം ജാമ്യം നല്‍കി വിട്ടയക്കാനുമായിരുന്നു 21ലെ വിധി.

ഇന്ത്യയുടെ പാരമ്പര്യമാണ് സത്യം. മുണ്ഡകോപനിഷത്തിലെ ‘സത്യമേവ ജയതേ’ ആണ് രാജ്യത്തിന്റെ ഔദ്യോഗികചിഹ്നത്തില്‍ ആലേഖന ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ സത്യം കണ്ടെത്തി അവതരിപ്പിക്കുന്ന ആരും ആര്‍ഷഭാരത പാരമ്പര്യത്തെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. മാധ്യമപ്രവര്‍ത്തകോട്, വിശേഷിച്ച് സര്‍ക്കാരിനെതിരെ പ്രതികരിക്കുന്നവരോട് ബി.ജെ.പി ഭരണകൂടങ്ങള്‍ പൊലീസിനെ ഉപയോഗിച്ച് ചെയ്തുകൂട്ടുന്നതെന്തെല്ലാമാണെന്നതിന് മികച്ച തെളിവാണ് സുബൈറിന്റെ അറസ്റ്റും തുടര്‍ന്നുള്ള സംഭവങ്ങളും. എന്നാല്‍ ഇതിന് നേര്‍വിപരീതമായിരുന്നു രാഹുല്‍ഗാന്ധിക്കെതിരായി വ്യാജ വീഡിയോ സംപ്രേഷണംചെയ്തതിന് ‘ടൈംസ് നൗ’ ടി.വി അവതാരകന്‍ രോഹിത് രഞ്ജന് അനുകൂലമായ ബി.ജെ.പി സര്‍ക്കാരിന്റെ നീക്കം. രാഹുല്‍ഗാന്ധി രാജസ്ഥാനില്‍ ടെയ്‌ലറെ കൊലപ്പെടുത്തിയ യുവാക്കളെ കുട്ടികളല്ലേ എന്നു വിളിച്ചെന്ന വ്യാജ പ്രചാരണം നടത്തിയതിന് കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ പൊലീസ് രോഹിത്തിനെ അറസ്റ്റ്‌ചെയ്യാനെത്തിയപ്പോള്‍ മറ്റൊരു കേസ് ചുമത്തി അറസ്റ്റില്‍നിന്ന് രക്ഷിച്ചെടുക്കുകയായിരുന്നു ഡല്‍ഹി പൊലീസ്. പഴയ ഹിന്ദിസിനിമയിലെ ഒരു ഡയലോഗ് പങ്കുവെച്ചായിരുന്നു സുബൈറിന്റെ നാലരവര്‍ഷം മുമ്പത്തെ ട്വീറ്റ്. വിദ്വേഷ പ്രചാരകരോട് വിട്ടുവീഴ്ചയില്ലെന്നാണ് 33 കാരനായ സുബൈറിന്റെ സുധീര പ്രഖ്യാപനം.

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്. നിമിഷങ്ങളെന്നോണം വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്ന നുണ ഫാക്ടറികളുടെ ഓശാരത്തില്‍ അധികാരത്തിലെത്തുന്ന ഭരണകൂടങ്ങള്‍ക്കാണ് ആള്‍ട്ട്‌ന്യൂസ് പ്രധാനമായും വെല്ലുവിളിയുയര്‍ത്തിയത്. സുബൈറിന്റെ ഫാക്ട്‌ചെക് വാര്‍ത്തകള്‍ ലോകത്തെ ഉന്നതമാധ്യമങ്ങള്‍വരെ എടുത്തുകൊടുക്കാനാരംഭിച്ചു. പ്രവാചകനെതിരെ ബി.ജെ.പി വക്താവ് നൂപുര്‍ശര്‍മ നടത്തിയ വിവാദ പ്രസ്താവത്തിന്റെ വീഡിയോ അതേപടി ആള്‍ട്ട്‌ന്യൂസ് പ്രസിദ്ധപ്പെടുത്തിയതാണ് സത്യത്തില്‍ സുബൈറിനെ നോട്ടമിട്ടിരുന്ന ബി.ജെ.പി നേതാക്കളെ പെട്ടെന്ന് പൊലീസിനെ വിട്ട് അറസ്റ്റുചെയ്യാന്‍ നിര്‍ബന്ധിച്ചത്. എന്നാല്‍ ഇതാണ് കാരണമെന്ന് പറയാതെ നാലര വര്‍ഷം മുമ്പത്തെ കാര്യമാണ് പറഞ്ഞതെന്നുമാത്രം. വിവാഹേതര ബന്ധമുണ്ടെന്നതിന് ഭാര്യയെ ഭര്‍ത്താവ് മര്‍ദിക്കുന്നതിന്റെ ദൃശ്യം കാട്ടി അത് ‘ലൗ ജിഹാദാ’ണെന്ന് പ്രചരിപ്പിക്കുന്നവരെപോലുള്ളവരെയും സുബൈര്‍ തുറന്നുകാട്ടി. മേയില്‍ ജ്ഞാന്‍വ്യാപി പള്ളി വിവാദത്തിലും തീവ്ര ഹിന്ദുത്വവാദികള്‍ക്കെതിരെ സുബൈര്‍ നിരവധി പോസ്റ്റുകളിട്ടിരുന്നു. ദേശീയ മാധ്യമങ്ങളിലെ അവതാരകരുടെ തനിനിറം തുറന്നുകാട്ടുകയും സുബൈറിന്റെ പ്രധാന ജോലിയായിരുന്നു. സുബൈറിന്റെ വരുമാനം ലാഭം പ്രതീക്ഷിക്കാതെ സംഭാവനയിലൂടെ പ്രവര്‍ത്തിക്കുന്ന ആള്‍ട്ട്‌ന്യൂസില്‍നിന്ന് കിട്ടുന്ന തുച്ഛമായ വേതനമാണ്. സ്ഥാപനത്തിന്റെ ഉടമകളായ പ്രാവ്ദ മീഡിയ ഫൗണ്ടേഷന്റെ ഡയറക്ടര്‍മാരിലൊരാളാണിപ്പോള്‍. ബെംഗളൂരുവില്‍ ജനിച്ച സുബൈറിന്റെ സ്‌കൂള്‍-കോളജ് വിദ്യാഭ്യാസവും അവിടെയായിരുന്നു.

Continue Reading

columns

ജനാധിപത്യ പോരാട്ടങ്ങളുടെ വിജയം- പി.എം.എ സലാം

വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് മുസ്‌ലിംലീഗ് നടത്തിവന്ന നിരന്തര പോരാട്ടങ്ങളുടെ വിജയമാണ്. രാജ്യത്തെവിടെയും ഇല്ലാത്ത നിയമമാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിച്ചത് മുതല്‍ മുസ്‌ലിംലീഗ് വിശ്രമരഹിതമായി സമരമുഖത്തായിരുന്നു. നിയമസഭയുടെ അകത്തും പുറത്തും പാര്‍ട്ടി പോരാട്ടം ശക്തമാക്കി. 2021 ഡിസംബര്‍ 9ന് കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിച്ചു. പതിനായിരങ്ങള്‍ അണിനിരന്ന റാലിക്ക് ശേഷം മുസ്‌ലിംലീഗിന് ചെയ്യാന്‍ പറ്റുന്നത് അവര്‍ ചെയ്യട്ടെ. മുസ്‌ലിംലീഗിനെ ആര് ഗൗനിക്കുന്നു? എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേ മുഖ്യമന്ത്രിയുടെ നാവ് കൊണ്ടുതന്നെ തീരുമാനം പുനഃപരിശോധിക്കുമെന്ന് പറയിപ്പിച്ചതാണ് മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ വിജയം.

Published

on

വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് മുസ്‌ലിംലീഗ് നടത്തിവന്ന നിരന്തര പോരാട്ടങ്ങളുടെ വിജയമാണ്. രാജ്യത്തെവിടെയും ഇല്ലാത്ത നിയമമാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിച്ചത് മുതല്‍ മുസ്‌ലിംലീഗ് വിശ്രമരഹിതമായി സമരമുഖത്തായിരുന്നു. നിയമസഭയുടെ അകത്തും പുറത്തും പാര്‍ട്ടി പോരാട്ടം ശക്തമാക്കി. 2021 ഡിസംബര്‍ 9ന് കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിച്ചു. പതിനായിരങ്ങള്‍ അണിനിരന്ന റാലിക്ക് ശേഷം മുസ്‌ലിംലീഗിന് ചെയ്യാന്‍ പറ്റുന്നത് അവര്‍ ചെയ്യട്ടെ. മുസ്‌ലിംലീഗിനെ ആര് ഗൗനിക്കുന്നു? എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേ മുഖ്യമന്ത്രിയുടെ നാവ് കൊണ്ടുതന്നെ തീരുമാനം പുനഃപരിശോധിക്കുമെന്ന് പറയിപ്പിച്ചതാണ് മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ വിജയം.

വഖഫ് സംരക്ഷണ റാലിക്ക് ശേഷം വളരെ മോശമായ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയമാണ് സി.പി.എം പയറ്റിയത്. കേരളത്തിലെ മുസ്‌ലിംകളുടെ അട്ടിപ്പേറവകാശം മുസ് ലിംലീഗിനില്ലെന്ന് പറഞ്ഞ് മുസ്‌ലിംലീഗിനെയും മതസംഘടനകളെയും ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തിയത്. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ എല്ലാ മത സംഘടനകളും അംഗങ്ങളായ മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി വഖഫ് നിയമന വിഷയത്തില്‍ പലതവണ മുഖ്യമന്ത്രിയെ കണ്ടിരുന്നു. മുസ്‌ലിം സംഘടനകള്‍ ഒറ്റക്കെട്ടായാണ് ഈ ആവശ്യത്തിനുവേണ്ടി നിലകൊണ്ടത്. എന്നാല്‍ അതിനെയൊന്നും സര്‍ക്കാര്‍ ഗൗനിച്ചില്ല. മതസംഘടനകള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിച്ചതോടൊപ്പം തീരുമാനത്തില്‍നിന്ന് പിന്നോട്ടില്ലെന്ന മട്ടിലാണ് നിയമസഭയില്‍ മന്ത്രിമാര്‍ പോലും സംസാരിച്ചത്.

എന്നാല്‍ ഒരു ഘട്ടത്തിലും സമരത്തില്‍നിന്ന് പിന്തിരിയാന്‍ മുസ്‌ലിംലീഗ് തയ്യാറായില്ല. കേന്ദ്ര വഖഫ് ആക്ടിന് വിരുദ്ധമായി കേരളത്തില്‍ മാത്രം വിവേചനത്തിന്റെ ഈ നിയമം അനുവദിക്കില്ലെന്ന് മുസ്‌ലിംലീഗ് അസന്നിഗ്ധമായി വ്യക്തമാക്കി. വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നതിനെ ന്യായീകരിച്ച്‌കൊണ്ട് സി.പി.എം നേതാക്കളും സൈബര്‍ സഖാക്കളും ധാരാളം എഴുതി. പലപ്പോഴും അനാവശ്യമായി മുസ് ലിം ലീഗിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനും ഇവര്‍ ശ്രമിച്ചു. വഖഫ് ബോര്‍ഡില്‍ യു.ഡി.എഫ് അമുസ്‌ലിം നിയമനം നടത്തിയിട്ടുണ്ടെന്ന പച്ചക്കള്ളം അടിച്ചിറക്കി. പി.എസ്.സിക്ക് വിടാനുള്ള തീരുമാനം വഖഫ് ബോര്‍ഡ് ഏകകണ്ഠമായി സ്വീകരിച്ചതാണെന്ന് മുഖ്യമന്ത്രി പോലും നുണ പറഞ്ഞു. കേരളത്തിലെ വന്ദ്യവയോധികരായ മതസംഘടനാ നേതാക്കള്‍ പലപ്പോഴായി മുഖ്യമന്ത്രിയെ കണ്ടെങ്കിലും ഉറപ്പ് നല്‍കുകയല്ലാതെ ഒന്നും നടന്നില്ല. ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ മുസ്‌ലിംലീഗ് അംഗങ്ങള്‍ വഖഫ് നിയമന തീരുമാനം പിന്‍വലിക്കാന്‍ പലതവണ ആവശ്യപ്പെട്ടു. ഒടുവില്‍ ഗത്യന്തരമില്ലാതെയാണ് ഇപ്പോള്‍ തീരുമാനം പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചിരിക്കുന്നത്. മുസ്‌ലിംലീഗിന്റെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം ഉറപ്പ് നല്‍കിയത്.

ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ വഖഫ് ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഏറ്റവുമൊടുവില്‍ കഴിഞ്ഞ ജൂണ്‍ 28ന് സെക്രട്ടേറിയറ്റിന് മുന്നില്‍ സംസ്ഥാന കമ്മിറ്റി ധര്‍ണ സംഘടിപ്പിച്ചു. മതസംഘടനാ നേതാക്കളോട് പച്ചക്കള്ളം പറഞ്ഞ് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയും കൂട്ടരും പലപ്പോഴായി ശ്രമിച്ചത്. 2016 ല്‍ തന്നെ എല്ലാ മുസ്‌ലിം മത സംഘടനകളും മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കീഴില്‍ ഒന്നിച്ച് ഗവര്‍ണറെ പോയി കാണുകയും സര്‍ക്കാര്‍ നീക്കത്തിനെതിരെ ശബ്ദമുയര്‍ത്തുകയും ചെയ്തിരുന്നു. കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരവും നടത്തി. മുഖ്യമന്ത്രിക്കും നിവേദനം നല്‍കി. നിയമസഭക്ക് അകത്ത് മുസ്‌ലിംലീഗിന്റെയും പ്രതിപക്ഷത്തിന്റെയും ശക്തമായ പ്രതിഷേധം ഉണ്ടായി. ബില്ല് വരുന്ന സമയത്തും പാസ്സാക്കുന്ന സമയത്തും ശക്തമായ ഭാഷയില്‍ തന്നെ പ്രതിപക്ഷം എതിര്‍പ്പറിയിച്ചിരുന്നു. ഇതെല്ലാം നിയമസഭാ രേഖയിലുള്ളതാണ്. എന്നാല്‍ അതെല്ലാം മറന്നുകൊണ്ടാണ് മുഖ്യമന്ത്രി കള്ളം പറഞ്ഞത്.

നിയമസഭ പാസ്സാക്കിയ നിയമം ആയതുകൊണ്ട് നിയസമഭയില്‍ തന്നെ അവതരിപ്പിച്ച് തിരുത്തണമെന്നാണ് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടത്. കോഴിക്കോട്ട് നടന്നത് സമരപ്രഖ്യാപനം മാത്രമായിരുന്നു. പിന്നീട് നിരന്തര സമരങ്ങളുടെ ദിവസങ്ങളായിരുന്നു. പ്രതിസന്ധികള്‍ ഏറെയുണ്ടായിട്ടും നിയമം പിന്‍വലിക്കും വരെ മുസ്‌ലിം ലീഗ് സമര രംഗത്ത് ഉറച്ചുനിന്നു. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ തിരുവനന്തപുരത്ത് മുസ്‌ലിംലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സര്‍ക്കാര്‍ പിന്മാറും വരെ സമരം തുടരുമെന്ന് ഈ പരിപാടിയില്‍ നിയമസഭാ പാര്‍ട്ടി ലീഡര്‍ പി.കെ കുഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചു. കോഴിക്കോട് നടത്തിയ വഖഫ് സംരക്ഷണ റാലിക്ക് ശേഷം രണ്ടാം ഘട്ടമായി പഞ്ചായത്ത്, മുനിസിപ്പല്‍, മേഖലാ കേന്ദ്രങ്ങളില്‍ സമര സംഗമങ്ങള്‍ സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് നടന്ന പ്രതിഷേധ പരിപാടികളായിരുന്നു സമരത്തിന്റെ മൂന്നാം ഘട്ടം.

ഇടക്കാലത്ത് കോവിഡ് വ്യാപകമായപ്പോള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് വഖഫ് സംരക്ഷണ പ്രക്ഷോഭം തുടര്‍ന്നു. മുസ്‌ലിംലീഗിന്റെ വഖഫ് സംരക്ഷണ പ്രക്ഷോഭത്തില്‍ സഹികെട്ട സര്‍ക്കാര്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന കുറ്റം ചുമത്തി പ്രാദേശികമായി കേസുകളെടുത്തു. കോഴിക്കോട് നടന്ന മഹാറാലിക്ക് ശേഷം പതിനായിരം പേര്‍ക്കെതിരെ കേസെടുത്തായിരുന്നു പ്രതികാര നടപടി. വഖഫ് സംരക്ഷണ പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായി മുസ്‌ലിം ലീഗ് കലക്ടറേറ്റ് മാര്‍ച്ചുകളും സംഘടിപ്പിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.