Connect with us

News

പോകുന്ന പോക്കിലെ തുടച്ചുവാരല്‍

Published

on

വീണുകിട്ടുന്ന ഭരണാധികാരത്തെയും ജനങ്ങളുടെ പണത്തെയും കുടുംബക്കാര്‍ക്കും സ്വന്തക്കാര്‍ക്കും അടിമുടി വീതംവെച്ചും കക്ഷിവല്‍കരിച്ചും നടത്തുന്ന രീതി ഈ ഡിജിറ്റല്‍ വിവരസാങ്കേതിക യുഗത്തിലും കമ്യൂണിസ്റ്റുകാര്‍ അഭംഗുരം തുടരുന്നുവെന്നതിന ്‌തെളിവാണ് പിണറായി സര്‍ക്കാര്‍ അതിന്റെ അവസാന നാളുകളില്‍ ചെയ്തുകൂട്ടിക്കൊണ്ടിരിക്കുന്ന അനധികൃത നിയമനമാമാങ്കങ്ങള്‍. സംസ്ഥാനത്തെ വിവിധ വകുപ്പുകളിലും പൊതുമേഖലാസ്ഥാപനങ്ങളിലുമായി അടുത്തകാലത്തായി കൂട്ട നിയമനങ്ങളാണ് സര്‍ക്കാരും സര്‍ക്കാരുമായി ബന്ധപ്പെട്ട പാര്‍ട്ടിക്കാരും തകൃതിയായി നടത്തിക്കൊണ്ടിരിക്കുന്നത്. പി.എസ്.സി സംവിധാനത്തെ നോക്കുകുത്തിയാക്കിയും അതിന്റെ വിശ്വാസ്യതതകര്‍ത്തും റാങ്ക്ദാനം നടത്തിയും കേരളത്തിന്റെ ചരിത്രത്തിലെ കറുത്ത അധ്യായം തീര്‍ത്ത സര്‍ക്കാര്‍ പോകുന്നപോക്കിന് തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരെ ഏതുവിധേനയായാലും സര്‍ക്കാര്‍ ശമ്പളം പറ്റുന്ന തസ്തികകളില്‍ തിരുകിക്കയറ്റാനാണ് കിണഞ്ഞ് പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്.
പി.എസ്.സി വഴി മാത്രമേ സര്‍ക്കാരിന്റെയും പൊതുമേഖലാസ്ഥാപനങ്ങളുടെയും തസ്തികകളിലേക്ക് നിയമനം നടത്താവൂ എന്നിരിക്കെയാണ് കാലാവധിതീരാന്‍ വെറും ആറുമാസം മാത്രമുള്ള ഇടതുസര്‍ക്കാര്‍ പാര്‍ട്ടിക്കാര്‍ക്കുവേണ്ടി തസ്തികകളും ഖജനാവും തുറന്നിട്ടുകൊടുത്തിരിക്കുന്നത്. പിന്‍വാതില്‍നിയമനം വഴി ഇതിനകം സംസ്ഥാന സര്‍ക്കാരിന്റെ ശമ്പളം പറ്റുന്നവരായി ഈ സര്‍ക്കാര്‍ നിയമിച്ചത് നൂറുകണക്കിന് പേരെയാണ്. പൊതുമേഖലാസ്ഥാപനങ്ങളിലാണ് ഇതില്‍ കൂടുതലെങ്കിലും സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലെയും സ്ഥിതി വ്യതിരിക്തമല്ല. താല്‍കാലിക നിയമനമെന്നപേരില്‍ പാര്‍ട്ടിക്കാരെ തിരുകിക്കയറ്റിയശേഷം അധികം കഴിയുംമുമ്പെ ഇവര്‍ക്ക് സ്ഥിരനിയമനം നല്‍കുകയാണ് സി.പി.എമ്മിന്റെയും ഇതര ഘടകക്ഷിക്കാരുടെയും രീതി. സ്വന്തം വകുപ്പുകളില്‍ അതത് പാര്‍ട്ടിക്കാര്‍ക്ക് തോന്നിയപോലെ നിയമനം നടത്താമെന്നാണ് അവസ്ഥയെങ്കിലും കടുംവെട്ട് നടക്കുന്നത് ഭൂരിഭാഗവും സി.പി.എം ഭരിക്കുന്ന വകുപ്പുകളിലാണ്. വ്യവസായ വകുപ്പിന് കീഴിലുള്ള 44 പൊതുമേഖലാസ്ഥാപനങ്ങളില്‍ ഇതിനകം വന്‍തോതില്‍ നിയമനംനടത്താന്‍ പദ്ധതിയിട്ടതായാണ് വിവരം. ഇതിനായി അതത് എം.ഡിമാര്‍ക്ക് വ്യവസായവകുപ്പ് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ടൂറിസം വകുപ്പില്‍ ഇതിനകം 94പേരെ അനധികൃതമായി നിയമിച്ചതായി വിവരാവകാശ നിയപ്രകാരം മറുപടി ലഭിച്ചിരിക്കുന്നത്. മന്ത്രിമാരുടെ ബംഗ്ലാവുകളിലും അതിഥി മന്ദിരങ്ങളിലുമായാണ് ഈ നിയമനങ്ങള്‍. ആരോഗ്യവകുപ്പിലും ഭരണപരിഷ്‌കാര കമ്മീഷനിലും ചീഫ്‌സെക്രട്ടറിയുടെ ഓഫീസിലുമൊക്കെ അനധികൃത നിയമനം തകൃതിയാണ്. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട വ്യവസായ വികസന കോര്‍പറേഷനില്‍ (സിഡ്‌കോ) മാത്രം 54 പേരുടെ നിയമനം ഏതാണ്ട് അവസാനഘട്ടത്തിലാണ്. മലബാര്‍ സിമന്റ്്‌സ്, മിനറല്‍സ് ആന്റ് മെറ്റല്‍സ്, ടെക്‌സ്റ്റൈല്‍സ് കോര്‍പറേഷനുകീഴിലെ സ്പിന്നിങ് മില്ലുകള്‍ തുടങ്ങിയവയിലേക്കും നിയമനനീക്കം അതിന്റെ പരിണിതിഘട്ടത്തിലാണെന്നാണ് വിവരം.

മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊതുഭരണവകുപ്പിലും വിദ്യാഭ്യാസ വകുപ്പിലെ സ്‌കോള്‍ കേരളയിലും വന്‍തോതില്‍ അനധികൃത നിയമനം നടക്കുകയാണിപ്പോള്‍. സംസ്ഥാന സാക്ഷരതാമിഷനുകീഴിലും വന്‍തോതില്‍ പിന്‍വാതില്‍ നിയമനത്തിന് നീക്കം നടക്കുന്നതായാണ് വിവരം. കേരള ബാങ്ക് എന്നുപേരുമാറ്റിയ ജില്ലാസഹകരണ ബാങ്കുകളിലും സ്വന്തക്കാരെയും പാര്‍ട്ടിക്കാരെയും തിരുകിക്കയറ്റുന്നതായി വ്യാപകമായ പരാതിയുയര്‍ന്നിട്ട് മാസങ്ങളായി. തിരഞ്ഞെടുക്കപ്പെട്ട സമിതികളില്ലാതായതോടെ സര്‍ക്കാരിലെ ആളുകളുടെ ഇംഗിതത്തിനൊത്ത് നിയമനങ്ങള്‍ നടത്താനാണ് രഹസ്യനീക്കം നടക്കുന്നത്. കേരഫെഡിലും താല്‍കാലികക്കാരെന്ന നിലയില്‍ ഉന്നത തസ്തികകളിലേക്ക് നിയമനം നടത്താനിരുന്നത് മാധ്യമ പ്രവര്‍ത്തകരുടെ ജാഗ്രത കൊണ്ടാണ് സര്‍ക്കാരിന് വിലക്കേണ്ടിവന്നത്. തൊഴില്‍ വകുപ്പില്‍ ഫിഷറീസ് വകുപ്പുമന്ത്രി മേഴ്‌സിക്കുട്ടിയുടെ അസി. പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയെ എല്‍.ഡി ക്ലര്‍ക്കായി സ്ഥിരപ്പെടുത്തിയത് കഴിഞ്ഞ മാസമാണ്. ഐ.ടി വകുപ്പിന് കീഴിലെ സിഡിറ്റിലും കിലയിലും നൂറോളംനിയമനങ്ങള്‍ക്ക് പച്ചക്കൊടി കിട്ടിയതായാണ് അറിവ്.

സംസ്ഥാനത്തെ സി.പി.എമ്മിന്റെ നേതാക്കളുടെയും പോഷക സംഘടനാനേതാക്കളുടെയും അടുത്ത ബന്ധുക്കളാണ് ഈ തസ്തികകളിലെല്ലാം കയറിപ്പറ്റുന്നതെന്ന് പാര്‍ട്ടിക്കാര്‍തന്നെ ചൂണ്ടിക്കാട്ടുന്നു. കരാര്‍ നിയമനമെന്ന ഓമനപ്പേരിലാണ് ആദ്യം നിയമിക്കുക. പിന്നീട് മന്ത്രിസഭയുടെ പരിഗണനക്കു വെച്ചുവെന്നുവരുത്തി സ്ഥിരം നിയമനം നല്‍കുകയാണ് രീതി. ഇതിലൂടെ വന്‍ തുകയാണ് സര്‍ക്കാരിന് നഷ്ടമാകുന്നത്. കഴിഞ്ഞദിവസം നൂറുദിന കര്‍മപരിപാടി എന്ന നിലയില്‍ തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ മുഖ്യമന്ത്രി നടത്തിയ നിയമനവാഗ്ദാനങ്ങളില്‍ പലതും ഇവ്വിധം അനധികൃത നിയമനത്തിനായാണെന്നാണ് സൂചന. നിലവില്‍തന്നെ ജലസേചന വകുപ്പിന്റെയും മറ്റും വിവിധ പദ്ധതികളിലായി കോടിക്കണക്കിന് രൂപയാണ് ഒരാവശ്യമില്ലാതെയും പുനരാലോചനയില്ലാതെയും സംസ്ഥാനത്തിന് നഷ്ടമായിക്കൊണ്ടിരിക്കുന്നത്. പ്രളയവും കോവിഡും ജി.എസ്.ടിയുടെ കേന്ദ്ര കുടിശികയും കാരണം സര്‍ക്കാര്‍ ചെലവുകള്‍ ഗണ്യമായതോതില്‍ കുറക്കുമെന്നും ജനങ്ങള്‍ സഹകരിക്കണമെന്നും പറഞ്ഞ സര്‍ക്കാരും മുഖ്യമന്ത്രിയും തന്നെയാണ് ഇനിയൊരും ഭരണം പ്രതീക്ഷിക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞതോടെ കൂട്ടനിയമനങ്ങള്‍ക്ക് ഓകെ പറഞ്ഞിരിക്കുന്നത്. പത്തുവര്‍ഷം താല്‍കാലികക്കാരായി ജോലി ചെയ്തവരെ സ്ഥിരപ്പെടുത്താമെന്ന സുപ്രീംകോടതി ഉത്തരവിന്റെ ചുവടുപിടിച്ചാണ് ഈ നിയമനങ്ങളൊക്കെയെങ്കിലും അത്രയൊന്നും കാലാവധി പൂര്‍ത്തിയാക്കാത്ത പാര്‍ട്ടിക്കാരുടെ കാര്യത്തിലാണ് പിണറായി സര്‍ക്കാര്‍ ഈ നിയമന മേളകളെല്ലാം നടത്തിക്കൊണ്ടിരിക്കുന്നത്. ഒഴിവുവരുന്ന തസ്തികകള്‍ ചട്ടപ്രകാരം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് വിടണമെന്നിരിക്കിലും അതൊന്നും പാലിക്കുന്നതിന് സര്‍ക്കാരിന ്താല്‍പര്യമില്ല. സിവില്‍ പൊലീസ് ഓഫീസര്‍ തസ്തികയിലേക്ക് പി.എസ്.സി നടത്തിയ പരീക്ഷയില്‍ ചോദ്യംചോര്‍ത്തിനല്‍കി ഒന്നുമുതല്‍ നാലുവരെ റാങ്കുകള്‍ കരസ്ഥമാക്കിയത് സി.പി.എമ്മിന്റെ ആളുകളായിരുന്നുവെന്ന് തെളിഞ്ഞിട്ടും റാങ്ക് പട്ടിക അവസാനിക്കുകയും ഉന്നത റാങ്കുകാര്‍ക്കുവരെ തൊഴില്‍ നിഷേധിക്കപ്പെടുകയും ചെയ്തതും യുവാക്കള്‍ ആത്മഹത്യചെയ്യാനിടയായതും ജനം മറക്കുംമുമ്പാണ് ഈ നിയമന മാമാങ്കങ്ങള്‍. വ്യവസായ വകുപ്പിലും ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷനിലും മന്ത്രിമാര്‍ നടത്തിയ ബന്ധുനിയമനങ്ങള്‍ കാരണം ഒരുമന്ത്രിക്ക് രാജിവെച്ചൊഴിയേണ്ടിവന്നിട്ടും മന്ത്രി രായ്ക്കുരാമാനം തിരിച്ചെത്തിയതാണ് സി.പി.എംലൈന്‍. ജീവിതത്തിന്റെ നല്ലൊരു പങ്ക് പഠനത്തിനും മല്‍സരപരീക്ഷകള്‍ക്കുമായി കഠിനാധ്വാനം ചെയ്ത് ഭാവിയെ പ്രതീക്ഷയോടെ നോക്കിയിരിക്കുന്ന യുവാക്കളോട് ചെയ്യുന്ന കൊടിയ പാതകവും പൊതുജനങ്ങളോട് ചെയ്യുന്ന ക്രൂരതയുമാണിത്.

Continue Reading
Click to comment

Leave a Reply

Your email address will not be published.

columns

ദേശീയത ചര്‍ച്ചയാകുമ്പോള്‍-പി.എ ജലീല്‍ വയനാട്

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Published

on

പ്രത്യേക ഭൂവിഭാഗത്തില്‍ ജനങ്ങള്‍ സ്ഥിരമായി, പരമാധികാരമുള്ള ഭരണത്തിന്‍ കീഴില്‍ ജീവിച്ചാല്‍ അതൊരു രാജ്യമായി മാറുന്നു. എന്നാല്‍ ആ പ്രത്യേക ഭൂവിഭാഗത്തിലെ ജനങ്ങളുടെ ഏകതാ ബോധവും പരസ്പര സ്‌നേഹവും സുഖദുഃഖങ്ങളുടെ മത വര്‍ഗ നിരപേക്ഷ സ്വീകാര്യതയും ചരിത്ര ബോധവുമാണ് ആ രാജ്യത്തെ ദേശ രാഷ്ട്രമാക്കുന്നത്. പാശ്ചാത്യ യൂറോപ്യന്‍ രാജ്യങ്ങളെ ഏകോപിപ്പിച്ചതിനും ചരിത്രബോധം നല്‍കിയതിനും പിന്നില്‍ മതത്തിനോ മതാധിഷ്ഠിത ഭരണകൂടങ്ങള്‍ക്കോ ഉള്ള പങ്ക് നിഷേധിക്കാന്‍ കഴിയില്ല. അതുവഴിയാണവരുടെ ദേശീയത അടയാളപ്പെടുത്തുന്നതും. എന്നാല്‍ ഇന്ത്യന്‍ ദേശീയത രൂപപ്പെടുന്നതില്‍ മതത്തിനോ മതാധിഷ്ഠിത ശക്തികള്‍ക്കോ ഒരു പങ്കുമില്ലെന്നതാണ് വിസ്മയം. നൂറ്റാണ്ടുകള്‍ പിന്നിട്ട കോളനി വാഴ്ചയും അതേതുടര്‍ന്നുണ്ടായ ബ്രിട്ടീഷ് വിരുദ്ധതയുമാണ് ഇന്ത്യന്‍ ദേശീയതക്കാധാരം. ഇന്ത്യന്‍ ദേശീയത രൂപപ്പെടുത്തുന്നതില്‍ ജാതി മത ഭേദമെന്യ ഉള്ളില്‍ ഊറിക്കൂടി ഉറച്ച കോളനി വിരോധമുണ്ട്. ആ അര്‍ഥത്തിലാണ് നമ്മുടെ ചരിത്രത്തെ നോക്കി കാണേണ്ടത്. സ്വാതന്ത്ര്യ പ്രഖ്യാപനമുണ്ടാകുന്നതിനു മുന്‍പ്തന്നെ നമ്മുടെ ഭരണഘടന രൂപീകരണത്തെക്കുറിച്ച്ആലോചിച്ചിട്ടുണ്ട്.

മത, വര്‍ഗ വേര്‍തിരുവുകള്‍ക്കതീതമായ ഭരണഘടന ഉണ്ടാക്കാനുള്ള പരിശ്രമം രണ്ടു വര്‍ഷവും ഒന്‍പതു മാസവും 18 ദിവസവും നീണ്ടുനിന്നു. രാജ്യത്തിനു ഒരൗദ്യോഗിക മതമില്ലാത്ത രീതിയില്‍, മതേതരമായി ഭരണഘടന സങ്കല്‍പിക്കപ്പെട്ടു. എന്നാല്‍ ഭൂരിപക്ഷ ന്യൂനപക്ഷ വിശ്വാസികളെ ഉള്‍ക്കൊണ്ട് പോകാനും അവരവരുടെ സംസ്‌കാരങ്ങളോട് കൂറുപുലര്‍ത്തി സമഭാവനയോടെ മുന്നോട്ടുപോകാനും ആഹ്വാനം ചെയ്യുന്നതായി ഭരണഘടനയുടെ സൂക്ഷ്മ വായന വ്യക്തമാക്കുന്നു. ഭരണഘടനയുടെ മുഖവുര തന്നെ സത്താപരമായി എന്താണ് ആ പ്രമാണത്തിന്റെ അവതരണ താത്പര്യമെന്ന് വ്യക്തമാക്കുന്നതാണ്. ജനങ്ങളാല്‍ എഴുതപ്പെട്ട എന്ന തുടക്കം അതിന്റെ മാനവിക മുഖമാണ് തുറക്കപ്പെടുന്നത്.

ദൈവനാമത്തില്‍ എന്ന് തുടങ്ങണമെന്ന് ശഠിച്ച എച്ച്.വി കമ്മത്തിന്റെ വാദമോ, പരമേശ്വര നാമത്തില്‍ വേണമെന്ന് വാദിച്ച ഗോവിന്ദ മാളവ്യയുടെ താല്‍പര്യമോ അല്ല ഇന്ത്യയുടെ മത നിരപേക്ഷ ഭരണ ഘടനാനിര്‍മാണ സമിതി പരിഗണിച്ചത്. ഇന്ത്യ-പാക് വിഭജനത്തിന്റെ വേരുകള്‍ ചെന്നെത്തുന്ന പരിസരം ഹിന്ദു-മുസ്‌ലിം വിദ്വേഷത്തിന്റേതാണ്. താല്‍പര്യമില്ലാതെ നാട് കടത്തപ്പെട്ടവര്‍ ഇരു ഭാഗത്തുമുണ്ട്. മാനവിക ചിന്തകളെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ജയിച്ചടക്കിയതാണ് വിഭജനത്തിന്റെ കാതല്‍. ഇവിടെ നിരപരാധികളുടെ മനഃസാക്ഷി വായിക്കാന്‍ ഭരണഘടനാ നിര്‍മാണ സഭക്ക് കഴിഞ്ഞിട്ടുണ്ട്. പാകിസ്ഥാനിലേക്കു പോയവര്‍ തിരിച്ചുവന്നാല്‍ ഇന്ത്യന്‍ പൗരത്വം അവര്‍ക്കു നല്‍കിയേ തീരുവെന്ന് വാദിച്ച ബീഹാറുകാരന്‍ ബ്രിജേഷ് മിശ്രയെ ഓര്‍ക്കുന്നത് അതുകൊണ്ടാണ്. പൗരാവകാശങ്ങളുടെ നീണ്ട വിശദീകരണം 5 മുതല്‍ 11 വരെ അനുഛേദങ്ങള്‍ പറയുന്നത്. പൗരനെ എങ്ങനെ നാടുകടത്താമെന്നല്ല അവനെ എങ്ങനെ ഉള്‍ക്കൊള്ളാമെന്നതിന്റെ വിവരണമാണത്. എന്നാല്‍ ഭരണഘടനയുടെ പിറവിയില്‍ തന്നെ അതില്‍ അസഹിഷ്ണുത കാണിച്ചവരും ചോദ്യംചെയ്തവരുമുണ്ട്. രാഷ്ട്രത്തെ ഒറ്റക്കല്ലില്‍ കൊത്തിയെടുക്കാനുള്ള അവരുടെ ശ്രമത്തിന് കോളനി വാഴ്ചയുടെ പഴക്കമുണ്ട്. അവരുടെ താല്‍പര്യത്തിന് എതിരുനിന്ന പ്രധാന ശക്തി രാഷ്ട്ര പിതാവായിരുന്നു. മഹാത്മജിയെ വകവരുത്തിയതിലൂടെയും ഇപ്പോഴും വീണ്ടും വീണ്ടും കൊന്നുകൊണ്ടിരിക്കുന്നതിലൂടെയും അവരുടെ ലക്ഷ്യത്തിലേക്കു അടുത്തുകൊണ്ടിരിക്കുന്നു.

ബഹുസ്വര സങ്കര സംസ്‌കാരങ്ങളുടെ നിലനില്‍പ്പും വളര്‍ച്ചയും അംഗീകരിക്കാന്‍ കഴിയാത്തവര്‍ ഒരു രാഷ്ട്രമെന്ന നിലക്ക് രാഷ്ട്രരൂപീകരണത്തിന്റെ ചരിത്രമറിയാത്തവരും ദേശീയ പൈതൃകത്തിന്റെ ഘടന അറിയാത്തവരുമാണ്. ദ്രാവിഡ അടിത്തറയിലേക്ക് പിന്നീട് ഉള്‍ച്ചേര്‍ക്കപ്പെട്ട സംസ്‌കാരങ്ങളാണ് ആര്യ, ബൗദ്ധ പൗരസ്ത്യ, പൗരസ്‌ത്യേതര അടരുകള്‍. ഈ കൂടിക്കലര്‍ന്ന ബഹുപാളികളെ വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്ത ഒരു ചരിത്ര പശ്ചാത്തലം ബോധപൂര്‍വം മറന്നുകൊണ്ട് വ്യക്തികളുടെ പ്രാഥമിക പരിഗണനയിലുള്ള ഐച്ഛിക വിഷയമായ വസ്ത്രത്തിലും ഭക്ഷണത്തില്‍പോലും ഇടപെടുന്ന അവസ്ഥ സാമൂഹ്യഘടനയെ തകര്‍ക്കുമെന്നതില്‍ സംശയിക്കേണ്ടതില്ല. ഇന്ത്യയുടെ നാനാത്വത്തിലുള്ള ഏകത്വമെന്ന കാഴ്ചപ്പാട് അംഗീകരിക്കപ്പെടണം. ബഹുസ്വര സങ്കര സംസ്‌കാരം സംരക്ഷിക്കപ്പെട്ടുകൊണ്ടുള്ള ദേശീയ ബോധങ്ങളാണുണ്ടാകേണ്ടത്. മറിച്ചുള്ള വികാരങ്ങളെ ദേശീയതയെന്ന് വിളിക്കാന്‍ കഴിയില്ല.

ഇന്ത്യയുടെ ദേശീയ കവിയാണ് രവീന്ദ്രനാഥ ടാഗോര്‍. ടാഗോര്‍ ദേശീയതയെ നിര്‍വചിച്ചിട്ടുണ്ട്. അത് മാനവികതയില്‍ അധിഷ്ഠിതമാണ്. മാനവികതയില്ലാത്ത ദേശീയത ശാപമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അത് സകല തിന്മയുടെയും മൂലഹേതുവാകുമെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്ന് പുലര്‍ന്നിരിക്കുകയാണ്. മനുഷ്യത്വത്തിനപ്പുറമുള്ള രാജ്യ സ്‌നേഹത്തെപ്പോലും അദ്ദേഹം ശക്തിയായി അപലപിച്ചു. ശാന്തിനികേതനില്‍ താന്‍ നിര്‍മിച്ച സര്‍വകലാശാലയുടെ ആപ്തവാക്യം ‘യത്ര വിശ്വം ഭവത് ഏക നീഡം’ എന്നതായിരുന്നു. അഥവാ ഈ ലോകം മുഴുവന്‍ ഒരു പക്ഷികൂടായിതീരുക വിവിധ വര്‍ണങ്ങളില്‍, വൈവിധ്യമേറിയ കൊഞ്ചലുകളുള്ള കിളിക്കൂടായി ലോകം മാറണമെന്നാഗ്രഹിച്ചു അദ്ദേഹം.

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Continue Reading

columns

സത്യാന്വേഷി-പ്രതിഛായ

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്.

Published

on

‘അത് വക്കീലിനോട് ഇനി മുതല്‍ വാദിക്കരുതെന്ന് ആവശ്യപ്പെടുന്നതുപോലെയാണ്. ഒരു മാധ്യമപ്രവര്‍ത്തകനോട് എങ്ങനെയാണ് എഴുതരുതെന്ന് ആവശ്യപ്പെടാനാകുക? നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹമതിന് മറുപടി പറയാന്‍ ബാധ്യസ്ഥനാണ്. പക്ഷേ ഒരാള്‍ അഭിപ്രായം പറയുന്നതിനെ എങ്ങനെയാണ് മുന്‍കൂട്ടി എതിര്‍ക്കാന്‍കഴിയുക?’ സുപ്രീംകോടതിയിലെ പ്രമുഖന്യായാധിപന്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റേതാണ് ഈകുറിക്കുകൊള്ളുന്ന വാക്കുകള്‍. ‘ആള്‍ട്ട്‌ന്യൂസ് സ്ഥാപകനും മാധ്യമപ്രവര്‍ത്തകനുമായ മുഹമ്മദ്‌സുബൈറിനെ സമൂഹമാധ്യമമായ ട്വിറ്ററില്‍ എഴുതുന്നതില്‍നിന്ന് തടയണമെന്ന ഉത്തര്‍പ്രദേശ് പൊലീസിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു രാജ്യത്തെ അത്യുന്നത നീതിപീഠം. സമൂഹമാധ്യമങ്ങളിലെ തെറ്റായവിവരങ്ങളുടെ വസ്തുതാന്വേഷകനായി പ്രസിദ്ധനായ സുബൈറിനെ തുടരെത്തുടരെ കേസുകളുമായി വരിഞ്ഞുമുറുക്കി കാലാകാലത്തേക്ക് തുറുങ്കിലടക്കാനും ബി.ജെ.പി സര്‍ക്കാരുകള്‍ക്കെതിരെ പ്രതികരിക്കാതിരിക്കാനുമായി ഇട്ട പദ്ധതിയെ പൊളിച്ചടുക്കുകയായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്. നാലരക്കൊല്ലംമുമ്പ് ട്വീറ്റ്‌ചെയ്ത ഒരു വിഷയത്തിന്റെ പേരിലായിരുന്നു യു.പി സര്‍ക്കാര്‍ സുബൈറിനെ അറസ്റ്റ്‌ചെയ്ത് ജയിലിടച്ചത്. ജൂണ്‍ 27ന് അറസ്റ്റുചെയ്ത സുബൈറിനെ സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യത്തെതുടര്‍ന്ന് മോചിപ്പിച്ചത് ജൂലൈ 21നായിരുന്നു; കൃത്യം 23 ദിവസത്തിനുശേഷം. ഡല്‍ഹിക്കുപുറമെ യു.പിയില്‍ ആറു കേസുകളാണ് സുബൈറിനെതിരെ ചുമത്തിയത്. ഓരോ കേസിലും ജാമ്യം നേടുമ്പോള്‍ വൈകാതെ മറ്റൊരു കേസില്‍ അറസ്റ്റുരേഖപ്പെടുത്തി യുവാവിന്റെ മോചനം വൈകിക്കലായിരുന്നു തന്ത്രം. എന്നാല്‍ ഇത് തിരിച്ചറിഞ്ഞായിരുന്നു കോടതിയുടെ ഇടപെടല്‍. എഫ്.ഐ.ആറുകള്‍ റദ്ദാക്കിയില്ലെങ്കിലും എല്ലാകേസുകളും ഡല്‍ഹി കോടതിയിലേക്ക് മാറ്റാനും സുബൈറിന് ഇടക്കാലം ജാമ്യം നല്‍കി വിട്ടയക്കാനുമായിരുന്നു 21ലെ വിധി.

ഇന്ത്യയുടെ പാരമ്പര്യമാണ് സത്യം. മുണ്ഡകോപനിഷത്തിലെ ‘സത്യമേവ ജയതേ’ ആണ് രാജ്യത്തിന്റെ ഔദ്യോഗികചിഹ്നത്തില്‍ ആലേഖന ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ സത്യം കണ്ടെത്തി അവതരിപ്പിക്കുന്ന ആരും ആര്‍ഷഭാരത പാരമ്പര്യത്തെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. മാധ്യമപ്രവര്‍ത്തകോട്, വിശേഷിച്ച് സര്‍ക്കാരിനെതിരെ പ്രതികരിക്കുന്നവരോട് ബി.ജെ.പി ഭരണകൂടങ്ങള്‍ പൊലീസിനെ ഉപയോഗിച്ച് ചെയ്തുകൂട്ടുന്നതെന്തെല്ലാമാണെന്നതിന് മികച്ച തെളിവാണ് സുബൈറിന്റെ അറസ്റ്റും തുടര്‍ന്നുള്ള സംഭവങ്ങളും. എന്നാല്‍ ഇതിന് നേര്‍വിപരീതമായിരുന്നു രാഹുല്‍ഗാന്ധിക്കെതിരായി വ്യാജ വീഡിയോ സംപ്രേഷണംചെയ്തതിന് ‘ടൈംസ് നൗ’ ടി.വി അവതാരകന്‍ രോഹിത് രഞ്ജന് അനുകൂലമായ ബി.ജെ.പി സര്‍ക്കാരിന്റെ നീക്കം. രാഹുല്‍ഗാന്ധി രാജസ്ഥാനില്‍ ടെയ്‌ലറെ കൊലപ്പെടുത്തിയ യുവാക്കളെ കുട്ടികളല്ലേ എന്നു വിളിച്ചെന്ന വ്യാജ പ്രചാരണം നടത്തിയതിന് കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ പൊലീസ് രോഹിത്തിനെ അറസ്റ്റ്‌ചെയ്യാനെത്തിയപ്പോള്‍ മറ്റൊരു കേസ് ചുമത്തി അറസ്റ്റില്‍നിന്ന് രക്ഷിച്ചെടുക്കുകയായിരുന്നു ഡല്‍ഹി പൊലീസ്. പഴയ ഹിന്ദിസിനിമയിലെ ഒരു ഡയലോഗ് പങ്കുവെച്ചായിരുന്നു സുബൈറിന്റെ നാലരവര്‍ഷം മുമ്പത്തെ ട്വീറ്റ്. വിദ്വേഷ പ്രചാരകരോട് വിട്ടുവീഴ്ചയില്ലെന്നാണ് 33 കാരനായ സുബൈറിന്റെ സുധീര പ്രഖ്യാപനം.

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്. നിമിഷങ്ങളെന്നോണം വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്ന നുണ ഫാക്ടറികളുടെ ഓശാരത്തില്‍ അധികാരത്തിലെത്തുന്ന ഭരണകൂടങ്ങള്‍ക്കാണ് ആള്‍ട്ട്‌ന്യൂസ് പ്രധാനമായും വെല്ലുവിളിയുയര്‍ത്തിയത്. സുബൈറിന്റെ ഫാക്ട്‌ചെക് വാര്‍ത്തകള്‍ ലോകത്തെ ഉന്നതമാധ്യമങ്ങള്‍വരെ എടുത്തുകൊടുക്കാനാരംഭിച്ചു. പ്രവാചകനെതിരെ ബി.ജെ.പി വക്താവ് നൂപുര്‍ശര്‍മ നടത്തിയ വിവാദ പ്രസ്താവത്തിന്റെ വീഡിയോ അതേപടി ആള്‍ട്ട്‌ന്യൂസ് പ്രസിദ്ധപ്പെടുത്തിയതാണ് സത്യത്തില്‍ സുബൈറിനെ നോട്ടമിട്ടിരുന്ന ബി.ജെ.പി നേതാക്കളെ പെട്ടെന്ന് പൊലീസിനെ വിട്ട് അറസ്റ്റുചെയ്യാന്‍ നിര്‍ബന്ധിച്ചത്. എന്നാല്‍ ഇതാണ് കാരണമെന്ന് പറയാതെ നാലര വര്‍ഷം മുമ്പത്തെ കാര്യമാണ് പറഞ്ഞതെന്നുമാത്രം. വിവാഹേതര ബന്ധമുണ്ടെന്നതിന് ഭാര്യയെ ഭര്‍ത്താവ് മര്‍ദിക്കുന്നതിന്റെ ദൃശ്യം കാട്ടി അത് ‘ലൗ ജിഹാദാ’ണെന്ന് പ്രചരിപ്പിക്കുന്നവരെപോലുള്ളവരെയും സുബൈര്‍ തുറന്നുകാട്ടി. മേയില്‍ ജ്ഞാന്‍വ്യാപി പള്ളി വിവാദത്തിലും തീവ്ര ഹിന്ദുത്വവാദികള്‍ക്കെതിരെ സുബൈര്‍ നിരവധി പോസ്റ്റുകളിട്ടിരുന്നു. ദേശീയ മാധ്യമങ്ങളിലെ അവതാരകരുടെ തനിനിറം തുറന്നുകാട്ടുകയും സുബൈറിന്റെ പ്രധാന ജോലിയായിരുന്നു. സുബൈറിന്റെ വരുമാനം ലാഭം പ്രതീക്ഷിക്കാതെ സംഭാവനയിലൂടെ പ്രവര്‍ത്തിക്കുന്ന ആള്‍ട്ട്‌ന്യൂസില്‍നിന്ന് കിട്ടുന്ന തുച്ഛമായ വേതനമാണ്. സ്ഥാപനത്തിന്റെ ഉടമകളായ പ്രാവ്ദ മീഡിയ ഫൗണ്ടേഷന്റെ ഡയറക്ടര്‍മാരിലൊരാളാണിപ്പോള്‍. ബെംഗളൂരുവില്‍ ജനിച്ച സുബൈറിന്റെ സ്‌കൂള്‍-കോളജ് വിദ്യാഭ്യാസവും അവിടെയായിരുന്നു.

Continue Reading

News

ലണ്ടനിലെത്തി മഞ്ഞപ്പട

26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി.

Published

on

കൊച്ചി: 26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി. ഗോവയില്‍ നടന്ന റിലയന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്‌മെന്റ് ലീഗില്‍ റണ്ണേഴ്‌സ് അപ്പായാണ് ബ്ലാസ്‌റ്റേഴ്‌സ് നെക്സ്റ്റ് ജെന്‍ കപ്പിന് യോഗ്യത നേടിയത്. പ്രമുഖ പ്രീമിയര്‍ ലീഗ് ക്ലബ്ബുകളുടെ യൂത്ത് ടീമുകളെയാണ് ബ്ലാസ്‌റ്റേഴ്‌സ് നേരിടുന്നത്. ബെംഗളൂരു എഫ്‌സി, റിലയന്‍സ് ഫൗണ്ടേഷന്‍ യങ് ചാമ്പ്‌സ് എന്നീ ടീമുകളും ഇന്ത്യയില്‍ നിന്ന് മത്സരത്തിനുണ്ട്.

നിലവിലെ ചാമ്പ്യന്‍മാരായ ചെല്‍സി എഫ്‌സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, സതാംപ്ടണ്‍ എഫ്‌സി എന്നിവയാണ് ഇംഗ്ലീഷ് ടീമുകള്‍. അണ്ടര്‍ 21 താരങ്ങളാണ് ബ്ലാസ്‌റ്റേഴ്‌സിനായി ബൂട്ടണിയുന്നത്. രണ്ട് അണ്ടര്‍ 23 താരങ്ങളും ടീമിലുണ്ട്. പ്രീമിയര്‍ ലീഗും ഇന്ത്യന്‍ സൂപ്പര്‍ലീഗും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് നെക്സ്റ്റ് ജെന്‍ കപ്പ് സംഘടിപ്പിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് ടീം: സച്ചിന്‍ സുരേഷ്, മുഹമ്മദ് മുര്‍ഷിദ്, മുഹീത് ഷബീര്‍ ഖാന്‍, മുഹമ്മദ് ബാസിത്, ഹോര്‍മിപാം റൂയിവാ, ബിജോയ് വി, തേജസ് കൃഷ്ണ, മര്‍വാന്‍ ഹുസൈന്‍, ഷെറിന്‍ സലാറി, അരിത്ര ദാസ്, മുഹമ്മദ് ജാസിം, ജീക്‌സണ്‍ സിങ്, ആയുഷ് അധികാരി, ഗിവ്‌സണ്‍ സിങ്, മുഹമ്മദ് അസര്‍, മുഹമ്മദ് അജ്‌സല്‍, മുഹമ്മദ് അയ്‌മെന്‍, നിഹാല്‍ സുധീഷ്. തോമക് ഷ്വാസാണ് മുഖ്യ പരിശീലകന്‍. ടി.ജി പുരുഷോത്തമന്‍ സഹപരിശീലകന്‍.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.