Connect with us

Film

തിലകന്‍ നല്‍കിയ പാഠം ഫഹദില്‍ പരീക്ഷിച്ചു; ഫഹദിലെ നടന്റെ ആഴം തൊട്ടറിഞ്ഞ അന്‍വര്‍ റഷീദിന്റെ വെളിപ്പെടുത്തല്‍

ഓരോ രംഗവും ഒന്നിലധികം ടേക്ക് എടുത്തു. ഓരോ തവണയും ഓരോ ഷോട്ടിലും രോമാഞ്ചം ജനിപ്പിക്കുന്ന പ്രകടനമാണ് ഫഹദ് കാഴ്ച വച്ചത്. അതില്‍ ഏറ്റവും മികച്ചത് തിരഞ്ഞെടുക്കുക എന്നത് ദുഷ്‌കരമായിരുന്നു.

Published

on

ട്രാന്‍സ് എന്ന സിനിമയ്ക്കു വേണ്ടി നടന്‍ തിലകന്റെ അഭിനയശൈലി ഫഹദില്‍ പരീക്ഷിച്ചെന്നു വെളിപ്പെടുത്തി സംവിധായകന്‍ അന്‍വര്‍ റഷീദ്. ഓരോ രംഗവും ഒന്നിലധികം ടേക്ക് എടുത്തു. ഓരോ തവണയും ഓരോ ഷോട്ടിലും രോമാഞ്ചം ജനിപ്പിക്കുന്ന പ്രകടനമാണ് ഫഹദ് കാഴ്ച വച്ചത്. അതില്‍ ഏറ്റവും മികച്ചത് തിരഞ്ഞെടുക്കുക എന്നത് ദുഷ്‌കരമായിരുന്നു. നടന്‍ തിലകനില്‍ നിന്നാണ് ഇത്തരമൊരു ശൈലി അഭിനേതാക്കളില്‍ പരീക്ഷിക്കാന്‍ പഠിച്ചതെന്നും അന്‍വര്‍ റഷീദ് വെളിപ്പെടുത്തി.

തിലകന്‍ പഠിപ്പിച്ചത്

ഒരു നടനൊപ്പം എങ്ങനെ പ്രവര്‍ത്തിക്കണമെന്നതിനെക്കുറിച്ചുള്ള എന്റെ ധാരണകള്‍ അപ്പാടെ മാറിമറിഞ്ഞത് ഉസ്താദ് ഹോട്ടലില്‍ തിലകന്‍ സാറിനൊപ്പം പ്രവര്‍ത്തിച്ചതിനു ശേഷമാണ്. ആദ്യ സീക്വന്‍സ് ഷൂട്ട് ചെയ്യുന്നതിനു മുന്‍പ് ആ രംഗം ഒന്നു വിവരിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടത് ഞാനിപ്പോഴും ഓര്‍ക്കുന്നു. എന്നെ അമ്പരപ്പിച്ചുകൊണ്ട്, ആ രംഗത്തിലെ ഡയലോഗുകള്‍ അദ്ദേഹം ഏറ്റവും കുറഞ്ഞത് ആറു തരത്തില്‍ എനിക്കു മുന്‍പില്‍ അവതരിപ്പിച്ചു. ഞാന്‍ ഞെട്ടിപ്പോയി. കണ്ണു തുറപ്പിക്കുന്ന അനുഭവം എന്നു പറയുന്നതിനെക്കാള്‍ മായികമായ നിമിഷങ്ങളെന്നു പറയുന്നതാകും ഉചിതം.

തിലകന്‍ സാറിനെപ്പോലെ ഒരു നടന്‍ ആദ്യ ടേക്കില്‍ തന്നെ നല്‍കുന്ന പ്രകടനം സംവിധായകന്‍ എന്ന നിലയില്‍ എന്നെ സന്തോഷിപ്പിക്കുന്നതാണ്. പക്ഷേ, അദ്ദേഹം എന്നെ അതിലും കൂടുതലായി അന്വേഷിച്ചു പോകാന്‍ പഠിപ്പിച്ചു. അതിലൂടെ ഒരു അഭിനേതാവിന്റെ ഏറ്റവും മികച്ച പ്രകടനം എങ്ങനെ കണ്ടെത്താമെന്നും! ആദ്യ ടേക്ക് ഓകെ ആണെങ്കിലും ആ അഭിനേതാവിന്റെ പ്രകടനത്തിന്റെ മറ്റൊരു സുന്ദരമായ അനുഭവം കണ്ടെത്താന്‍ ഒന്നിലധികം തവണ ടേക്ക് പോകുന്നതില്‍ തെറ്റില്ലെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. നമുക്കൊരിക്കലും ചിന്തിക്കാന്‍ പോലും കഴിയാത്ത വിധം വ്യത്യസ്തമായ പ്രകടനമായിരിക്കും മികച്ച ഒരു അഭിനേതാവ് ഓരോ തവണയും നമുക്ക് തരിക. അതിനാല്‍ ആറു വര്‍ഷത്തിനു ശേഷം ട്രാന്‍സ് ചെയ്തപ്പോള്‍ ഞാന്‍ കൂടുതലും പിന്തുടര്‍ന്നത് അഭിനയത്തിലെ ‘തിലകന്‍ ശൈലി’ ആയിരുന്നു.

സിനിമയില്‍ ഉപയോഗിക്കാത്ത ആ മുഹൂര്‍ത്തങ്ങള്‍

തിലകന്‍ സാറിന്റെ ആ ശൈലി മറ്റൊരു രീതിയിലാണ് ഞാന്‍ ഫഹദില്‍ ഉപയോഗിച്ചത്. ഫഹദിന് ആ കഥാപാത്രത്തെ പല തരത്തില്‍ അവതരിപ്പിക്കാന്‍ അനുവദിക്കുകയായിരുന്നു. അതിനുവേണ്ടി ഒന്നിലധികം ടേക്കുകള്‍ പോകാന്‍ തീരുമാനിച്ചു. സാധാരണ ഗതിയില്‍ ആദ്യ ടേക്കില്‍ തന്നെ ഏറ്റവും മികച്ച പ്രകടനം തരുന്ന നടനാണ് ഫഹദ്. റീടേക്കിന്റെ ആവശ്യം വരുന്നില്ല. പക്ഷേ, ഞങ്ങള്‍ പുതിയ രീതി പരീക്ഷിച്ചു. ഒന്നിലധികം ടേക്കുകള്‍ പോയി. ശാരീരികമായി അത്യധ്വാനം വേണ്ടി വരുന്ന രംഗങ്ങളാണ് ട്രാന്‍സിലുള്ളത്. കാരണം, ഹൈ എനര്‍ജിയില്‍ സംസാരിക്കുന്ന പാസ്റ്ററെയാണ് ഫഹദ് അവതരിപ്പിക്കുന്നത്.

പക്ഷേ, യാതൊരു പരാതികളുമില്ലാതെ ഫഹദ് ഒന്നിലധികം തവണ ആ രംഗങ്ങള്‍ ചെയ്തു. ഓരോ പ്രകടനവും വ്യത്യസ്തമായിരുന്നു. അവസാനം ഏതെടുക്കണമെന്ന ആശയക്കുഴപ്പത്തിലായി ഞാന്‍. നമുക്ക് ഇഷ്ടമുള്ള കൊതിയൂറുന്ന ആറു വിഭവങ്ങള്‍ ഒരു ഷെഫ് തയ്യാറാക്കി നമുക്ക് മുന്‍പില്‍ വച്ചാല്‍ എങ്ങനെയുണ്ടാകും? അതുപോലെയായിരുന്നു എന്റെ അവസ്ഥ. ഏതെടുക്കണം എന്ന തീരുമാനം ദുഷ്‌കരമായിരുന്നു.

എഡിറ്റിങ്ങ് ടേബിളില്‍ ആ മികച്ചവയിലെ ഏറ്റവും മികച്ച ഒരു ടേക്ക് എടുക്കുകയായിരുന്നു. ഒരേ രംഗം ഫഹദ് ഓരോ തവണയും അവതരിപ്പിക്കുന്നത് കാണുന്നത് തന്നെ വിസ്മയകരമായ അനുഭവമായിരുന്നു. ഓരോ തവണയും ഓരോ ഷോട്ടിലും രോമാഞ്ചം ജനിപ്പിക്കുന്ന പ്രകടനമാണ് ഫഹദ് കാഴ്ച വച്ചത്. ആ ഷൂട്ടിങ് ദിവസങ്ങള്‍ എനിക്ക് മറക്കാന്‍ കഴിയില്ല. സിനിമയില്‍ ഉപയോഗിക്കാത്ത ആ രംഗങ്ങള്‍ ഒരു നിധി പോലെ ഞാനിപ്പോഴും സൂക്ഷിച്ചു വച്ചിട്ടുണ്ട്.

 

Continue Reading
Click to comment

Leave a Reply

Your email address will not be published.

Culture

തരംഗമായി കെ.ജി.എഫ് 2 ട്രെയിലര്‍;ഒറ്റദിവസം 10 കോടിയിലേറെ കാഴ്ച്ചക്കാര്‍

ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍ ആയിരുന്നു ട്രെയിലര്‍ ലോഞ്ചിന്റെ അവതാരകന്‍.

Published

on

കൊച്ചി: ട്രെയിലര്‍ ഇറങ്ങി 24 മണിക്കൂറിനകം റെക്കോഡുകള്‍ ഭേദിച്ച് കെ.ജി.എഫ് 2. കഴിഞ്ഞ ദിവസം ബെംഗളൂരു വൈറ്റ്ഫീല്‍ഡില്‍ നടന്ന ചടങ്ങില്‍ യാഷ് നായകനായ കെ.ജി.എഫ് ചാപ്റ്റര്‍ 2 വിന്റെ ട്രെയിലര്‍ റിലീസ് ചെയ്തത്. ഇതിനകം 5.1 കോടി പേരാണ് ഹിന്ദി ഭാഷയിലുള്ള ട്രെയിലര്‍ യൂട്യൂബിലൂടെ കണ്ടത്. കന്നഡ, തെലുഗ് ട്രെയിലറുകള്‍ രണ്ടു കോടി കാഴ്ച്ചക്കാരെ പിന്നിട്ടു. 80 ലക്ഷം പേരാണ് മലയാളം ട്രെയിലര്‍ കണ്ടത്. തമിഴ് ട്രെയിലര്‍ ഒരുകോടിയിലേറെ പേര്‍ ഇതിനകം കണ്ടു.

ട്രെയിലറിന് ലഭിച്ച വന്‍ പ്രതികരണം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കിടയിലും ആവേശം സൃഷ്ടിച്ചിട്ടുണ്ട്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെ.ജി.എഫ് 2 മലയാളം, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളില്‍ ഏപ്രില്‍ 14നാണ് റിലീസിനെത്തുന്നത്. യാഷിനൊപ്പം രവീണ ടണ്ടന്‍, സഞ്ജയ് ദത്ത്, പ്രകാശ് രാജ് എന്നിവരും കെ.ജി.എഫിന്റെ രണ്ടാം ഭാഗത്തിലുണ്ട്. വിജയ് കിരഗന്ധൂര്‍ ആണ് നിര്‍മാണം. കന്നഡ സൂപ്പര്‍ താരം ഡോക്ടര്‍ ശിവരാജ് കുമാറാണ്, ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കാത്തിരുന്ന ട്രെയിലര്‍ എന്ന വിശേഷണവുമായി കെജിഎഫിന്റെ ട്രെയിലര്‍ പുറത്തുവിട്ടത്.

ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍ ആയിരുന്നു ട്രെയിലര്‍ ലോഞ്ചിന്റെ അവതാരകന്‍. കെ.ജി.എഫിന്റെ അധിപനായ റോക്കി തന്നെയാണ് മൂന്ന് മിനിറ്റോളം ദൈര്‍ഘ്യമുള്ള ട്രെയിലറിന്റെ മുഖ്യ ആകര്‍ഷണം. ഒപ്പം വില്ലനായ സഞജയ് ദത്തിന്റെ കഥാപാത്രത്തേയും ട്രെയിലറിലൂടെ പരിചയപ്പെടുത്തുന്നുണ്ട്.

1951 മുതലുള്ള കഥയാണ് രണ്ടാം ഭാഗത്തില്‍ പറയുന്നത്. അധീര എന്ന കഥാപത്രമായി സഞ്ജയ് ദത്ത് എത്തുന്നത്. 2018 ഡിസംബര്‍ 21നാണ് ചിത്രത്തിന്റെ ആദ്യഭാഗം പുറത്തിറങ്ങിയത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് തെന്നിന്ത്യയില്‍ ആകെ തരംഗം തീര്‍ത്ത ചിത്രത്തിന്റെ രണ്ടാം ഭാഗം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്. ട്രെയിലര്‍ ലോഞ്ച് ചടങ്ങില്‍ നടന്‍ പൃഥ്വിരാജും പങ്കെടുത്തിരുന്നു.

Continue Reading

Culture

കെ.പി.എ.സി.ലളിതക്ക് വിട;സംസ്‌കാരം ഇന്ന് വൈകിട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍

ഇന്നലെ രാത്രി രാത്രി 10 മണിയോടെ തൃപ്പൂണിത്തുറയില്‍ മകന്‍ സിദ്ധാര്‍ഥിന്റെ ഫ്‌ലാറ്റില്‍ വെച്ചായിരുന്നു അന്ത്യം.

Published

on

അന്തരിച്ച പ്രമുഖ നടി കെപിഎസി ലളിതയുടെ സംസ്‌കാരം ഇന്ന് നടക്കും.വൈകീട്ട് 4 മണിയോടെ സംസ്‌ക്കാര ചടങ്ങുകള്‍ നടത്തുവാനാണ് ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത് ഇന്ന് കാലത്തു 08 മണി മുതല്‍ 10.30 വരെ തൃപ്പുണിത്തുറ സ്റ്റാച്യുവീലുള്ള ലായം കൂത്തമ്പലത്തില്‍ കോവിഡ് പ്രോട്ടോകോള്‍ നിബദ്ധനകള്‍ക്ക് വിധേയമായി പൊതു ദര്‍ശനത്തിനുവെക്കും. സഹപ്രവര്‍ത്തകര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുവാന്‍ അവസ്സരം ഉണ്ടായിരിക്കും .

തുടര്‍ന്നു തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയില്‍ എങ്ങക്കാടുള്ള സ്വവസതിയില്‍ വെച്ച് വൈകീട്ട് 4 മണിയോടെ സംസ്‌ക്കാര ചടങ്ങുകള്‍ നടത്തുവാനാണ് ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത്

ഇന്നലെ രാത്രി രാത്രി 10 മണിയോടെ തൃപ്പൂണിത്തുറയില്‍ മകന്‍ സിദ്ധാര്‍ഥിന്റെ ഫ്‌ലാറ്റില്‍ വെച്ചായിരുന്നു അന്ത്യം.അനാരോഗ്യം മൂലം ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. പ്രശസ്ത സംവിധായകന്‍ ഭരതനാണ് ഭര്‍ത്താവ്. മക്കള്‍: ശ്രീക്കുട്ടി, സംവിധായകനും നടനുമായ സിദ്ധാര്‍ഥ് ഭരതന്‍.

അമരത്തിലെയും, ശാന്തത്തിലെയും അഭിനയത്തിന് ഏറ്റവും മികച്ച സഹനടക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. നീലപൊന്‍മാന്‍, ആരവം, അമരം, കടിഞ്ഞൂല്‍ കല്യാണം, ഗോഡ്ഫാദര്‍ എന്നീ സിനിമകളിലെ അഭിനയം ഏറ്റവും മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും നേടിക്കൊടുത്തു.അഞ്ഞൂറിലേറെ സിനിമകളിലും ടെലിവിഷന്‍ പരമ്പരകളിലും അഭിനിയിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമിയുടെ ചെയര്‍പഴ്‌സനായിരുന്നു.

നീലപൊന്മാന്‍, സ്വയംവരം, അനുഭവങ്ങള്‍ പാളിച്ചകള്‍, കൊടിയേറ്റം, അമരം, ശാന്തം, ഗോഡ്ഫാദര്‍, സന്ദേശം, മീനമാസത്തിലെ സൂര്യന്‍, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, സ്ഫടികം, കാട്ടുകുതിര, കനല്‍ക്കാറ്റ്, വിയറ്റ്‌നാം കോളനി, മണിച്ചിത്രത്താഴ്, വെങ്കലം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. കഥ തുടരും എന്ന പേരിലുള്ള ആത്മകഥക്ക് ചെറുകാട് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

1947 ഫെബ്രുവരി 25ന് ആലപ്പുഴ ജില്ലയിലെ കായംകുളത്ത് രാമപുരത്ത് കടയ്ക്കത്തറയില്‍ വീട്ടില്‍ കെ അനന്തന്‍ നായരുടെയും ഭാര്‍ഗവി അമ്മയുടെയും മകളായി ജനിച്ച ലളിതയുടെ യഥാര്‍ത്ഥ പേര്. തോപ്പില്‍ ഭാസിയാണ് ലളിത എന്നു പേരിട്ടത്. ചങ്ങനാശേരി ഗീഥാ ആര്‍ട്‌സ് ക്ലബിന്റെ ബലി എന്ന നാടകത്തിലൂടെയാണ് നാടകരംഗത്ത് അരങ്ങേറ്റം. ഗീഥയിലും എസ്എല്‍ പുരം സദാനന്ദന്റെ പ്രതിഭാ ആര്‍ട്‌സ് ട്രൂപ്പിലും പ്രവര്‍ത്തിച്ച ശേഷം കെപിഎസിയിലെത്തി. തുടക്കത്തില്‍ മൂലധനം, നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി തുടങ്ങിയ നാടകങ്ങളില്‍ പാടി. പിന്നീട് സ്വയംവരം, അനുഭവങ്ങള്‍ പാളിച്ചകള്‍, കൂട്ടുകുടുംബം, ശരശയ്യ, തുലാഭാരം തുടങ്ങിയ പ്രശസ്തമായ നാടകങ്ങളില്‍ അഭിനയിച്ചു. 1970ല്‍ ഉദയായുടെ കൂട്ടുകുടുംബം എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലെ അരങ്ങേറ്റം. 1978ല്‍ സംവിധായകന്‍ ഭരതനെ വിവാഹം ചെയ്‌തോടെ കുടുംബജീവിതത്തിലേക്കു് ഒതുങ്ങിയെങ്കിലും പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം ഭരതന്റെ തന്നെ കാറ്റത്തെ കിളിക്കൂട് എന്ന ചിത്രത്തിലൂടെ വീണ്ടും സിനിമയില്‍ സജീവമായി.

Continue Reading

Culture

നികുതി അടച്ചില്ല; രണ്ട് സിനിമാ താരങ്ങളുടെ കാരവാന്‍ കസ്റ്റഡിയില്‍

എറണാകുളത്ത് നികുതി അടക്കാതെ ഓടിയ കാരവനുകള്‍ക്കെതിരെ നടപടി

Published

on

കൊച്ചി: എറണാകുളത്ത് നികുതി അടക്കാതെ ഓടിയ കാരവനുകള്‍ക്കെതിരെ നടപടി. തൃപ്പൂണിത്തുറ ഇരുമ്പനത്ത് നിന്ന് പിടിച്ച മഹാരാഷ്ട്ര രജിസ്‌ട്രേഷന്‍ വാഹനത്തിനെതിരെയാണ് അധികൃതര്‍ നടപടി സ്വീകരിച്ചത്. ഇത്തരത്തില്‍ കൊച്ചിയിലെ വിവിധ ലൊക്കേഷനുകളില്‍ നിന്ന് കാരവനുകള്‍ക്കെതിരെ നടപടി എടുത്തതായാണ് വിവരം.

മധ്യമേഖല ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഷാജി മാധവന്റെ നിര്‍ദേശപ്രകാരം പരിശോധന ശക്തമാക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം.

നികുതി ഇനത്തില്‍ 25000 രൂപ അടക്കാന്‍ നിര്‍ദേശം നല്‍കി. എഎംവിഐമാരായ ഭാരതി ചന്ദ്രന്‍, കെഎം രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡാണ് പരിശോധന നടത്തിയത്.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.