Connect with us

Views

കര്‍ഷക വിലാപത്തിനിടയില്‍ ജപ്തിയുടെ ചെണ്ട മേളം

Published

on

ജോസഫ് എം. പുതുശ്ശേരി

കര്‍ഷക ആത്മഹത്യകള്‍ കേരളത്തില്‍ തുടര്‍ക്കഥയാവുന്നു. ഇടുക്കിയില്‍നിന്നും വയനാട്ടില്‍നിന്നും ഞെട്ടിക്കുന്ന വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവിലുണ്ടായത് ചാലക്കുടിയിലാണ്. കുഴൂര്‍ പാറാശ്ശേരി ജിജോ ആണ് പ്രളയത്തില്‍ കൃഷിയും വ്യാപാരവും നശിച്ചതിനെതുടര്‍ന്നുണ്ടായ കടക്കെണിയില്‍ ജീവനൊടുക്കിയത്. സ്വന്തം ജീവിതവും അധ്വാനവുമടക്കം സര്‍വസ്വവും സമര്‍പ്പിച്ചു മണ്ണിനെ വിശ്വസിച്ചു മുന്നോട്ടുപോകുമ്പോഴാണ് പ്രളയം എല്ലാം കവര്‍ന്നെടുത്തത്. കൃഷിയെ മാത്രം ആശ്രയിച്ചു കഴിയുന്ന കര്‍ഷകനെ കണ്ണീര്‍ക്കയത്തിലേക്കു തള്ളിയിട്ട അവസ്ഥാവിശേഷം. കച്ചിത്തുരുമ്പിലെങ്കിലും പിടിച്ചു രക്ഷപെടാനുള്ള അവന്റെ തത്രപ്പാടിനിടയില്‍ തലയിലേക്കു കല്ലെടുത്തുവെച്ചാലോ? അതാണ് ബാങ്കുകള്‍ ചെയ്തത്. പിന്നെ മുങ്ങിത്താഴുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ലാതായി. ആത്മഹത്യ ചെയ്ത കര്‍ഷകര്‍ നമ്മോടു പറയുന്നതിതാണ്.
പ്രളയം പിന്‍വാങ്ങിയപ്പോള്‍ കാര്‍ഷിക കടങ്ങള്‍ക്കു സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചു. അതാണ് മാര്‍ച്ച് 5നു ചേര്‍ന്ന മന്ത്രിസഭായോഗം ഡിസംബര്‍ 31 വരെ നീട്ടാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇതാര്‍ക്കാണു ബാധകം. തങ്ങള്‍ക്കു ബാധകമല്ലെന്നാണ് ബാങ്കു നടപടികള്‍ സാക്ഷ്യപ്പെടുത്തുന്നത്. 25000 കര്‍ഷകര്‍ക്കാണ് ബാങ്കുകള്‍ ജപ്തി നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇതാണ് കര്‍ഷക ആത്മഹത്യകള്‍ തുടര്‍ക്കഥയാകാന്‍ കാരണമായത്. ബാങ്ക് മുതല്‍ തിരിച്ചുപിടിക്കാനുള്ള ഈ അത്യുത്സാഹത്തെ കുറ്റം പറയരുതല്ലോ. ഇതു തങ്ങളുടെ കര്‍ത്തവ്യമാണെന്നാണ് ബാങ്ക് അധികൃതരുടെ വിശദീകരണം. പക്ഷേ, അവിടെയൊരു സംശയം ബാക്കിയാവുന്നു; വന്‍കിടക്കാരുടെകാര്യത്തില്‍ ഈ കര്‍ത്തവ്യബോധം എങ്ങനെയാണു അലിഞ്ഞലിഞ്ഞു ഇല്ലാതെയാവുന്നത്? 1,00,718 കോടി രൂപയാണ് 2013-18 കാലയളവില്‍ വിവിധ ബാങ്കുകളില്‍നിന്നു വന്‍കിടക്കാര്‍ തട്ടിച്ചുകൊണ്ടുപോയത്. വെറും 23000 കേസുകളിലായി. അവിടെയൊന്നും ഈ കര്‍ത്തവ്യബോധം ചിറകു വിടര്‍ത്തിയില്ല. ജപ്തി നോട്ടീസ് പോയിട്ട് ഒരു റി-മൈന്‍ഡര്‍ നോട്ടീസുപോലുമയച്ചില്ല. വിജയ് മല്യയും നീരവ് മോദിയും ചോക്‌സിയുമൊക്കെ നാടുവിട്ടു വിദേശങ്ങളില്‍ പോയി രാപ്പാര്‍ക്കാന്‍ സൗകര്യമൊരുങ്ങുന്നതുവരെ.
അവിടെയാണ് വിളനാശം മൂലവും വിളയ്ക്കു ന്യായവില കിട്ടാതെയും പ്രതിസന്ധിയിലായ കര്‍ഷകന് ജപ്തിനോട്ടീസയച്ച് സമ്മര്‍ദ്ദത്തിലാക്കിയത്. പോരാത്തതിനു ബാങ്ക് അധികൃതര്‍ നിരന്തരമായി വിളിച്ചു ശല്യപ്പെടുത്തിയിരുന്നതായി ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബാംഗങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.
വിജയാ ബാങ്ക് തിരുവല്ല ശാഖയില്‍നിന്നും വായ്പയെടുത്ത കുന്നന്താനം പഞ്ചായത്തിലെ ആഞ്ഞിലിത്താനം സ്വദേശിയുടെ ജപ്തി നടപടിക്കു വന്നപ്പോള്‍ നേരിട്ടിടപെട്ടതാണ്. മാനേജരേയും ഏരിയാ ഓഫീസിലെ ലീഗല്‍ ഓഫീസറേയും ഒക്കെ പല തവണ ഫോണില്‍ വിളിച്ചു. കുടിശിക തുക അടയ്ക്കാന്‍ ഒരു ദിവസം വൈകിയെന്നതാണു കാരണം. കുടിശിക അടച്ചതിനുശേഷം അക്കാര്യം ലീഗല്‍ ഓഫിസറെ ഫോണില്‍ വിളിച്ചു പറഞ്ഞിട്ടും ജപ്തി ചെയ്‌തേ അടങ്ങൂ എന്ന വാശിയിലായിരുന്നു അദ്ദേഹം. പിന്നെയെങ്ങനെ ആത്മഹത്യ ഒഴിവാകും? ആത്മഹത്യ പെരുകിയപ്പോഴാണ് സര്‍ക്കാരും ഉണര്‍ന്നത്. അപ്പോഴേക്ക് നിരവധി ജീവനുകള്‍ നഷ്ടപ്പെട്ടുകഴിഞ്ഞിരിക്കുന്നു.പ്രളയ സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രതയോടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടിയിരുന്നില്ലേ? കൃഷി നാശത്തിന്റെ കണക്കെടുപ്പുപോലും യഥാവിധി ഉണ്ടായില്ല. ആത്മഹത്യക്കു ശേഷമാണ് അതിനുള്ള അന്വേഷണം പോലും ഉണ്ടായതെന്ന് ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബാംഗങ്ങള്‍ ദൃശ്യമാധ്യമങ്ങളോട് പറയുന്നതു കണ്ടു. നഷ്ടം തിട്ടപ്പെടുത്താതെ എങ്ങനെ നഷ്ടപരിഹാരം? കര്‍ഷകന്റെ അവശേഷിക്കുന്ന പ്രതീക്ഷയും അസ്തമിക്കുന്നതില്‍ സര്‍ക്കാരും പ്രതിസ്ഥാനത്തു തന്നെയാണ്.
വീടു വെക്കാനും മകളെ കെട്ടിച്ചയക്കാനും മക്കളുടെ വിദ്യാഭ്യാസത്തിനുമൊക്കെ വായ്പ എടുത്ത കര്‍ഷകന്‍ അത് തിരിച്ചടക്കേണ്ടതു കാര്‍ഷിക വരുമാനത്തില്‍നിന്നാണ്. അതില്ലാതെയാവുമ്പോള്‍ ഇത് കാര്‍ഷിക വായ്പയല്ലെന്നു സാങ്കേതികത്വം പറഞ്ഞു പീഡിപ്പിച്ചതുകൊണ്ടു എന്തു ഫലം? അതു കാണാനും പരിഹാര നിര്‍ദ്ദേശങ്ങള്‍ നല്‍കാനും സര്‍ക്കാരിനു ബാധ്യതയില്ലേ? അതിനിത്രയും കാലവും ഇത്രയും ജീവനും വില നല്‍കേണ്ടതുണ്ടോ? പതിറ്റാണ്ടുകളായി അവകാശത്തിലുള്ള കൈവശഭൂമിക്കു പട്ടയം ലഭിക്കാത്തതുകൊണ്ട് ബാങ്ക് വായ്പ തരപ്പെടാത്ത ദുരവസ്ഥയില്‍ തന്റേതല്ലാത്ത കുറ്റംകൊണ്ടു കര്‍ഷകര്‍ സ്വകാര്യ സാമ്പത്തിക സ്ഥാപനങ്ങളെ ആശ്രയിക്കാന്‍ നിര്‍ബന്ധിതമാവുന്നു. അവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപനത്തിന്റെ ആനുകൂല്യമില്ല. പിന്നെ എന്താണവന്റെ രക്ഷാമാര്‍ഗം? അവരേയും കടാശ്വാസ കമ്മീഷന്റെ പരിധിയില്‍പ്പെടുത്തണം. പ്രളയത്തിനു ശേഷമുണ്ടായ കാലാവസ്ഥാ വ്യതിയാനം സകല വിളകള്‍ക്കും രോഗ ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ്. കുരുമുളകിനു ദ്രുതവാട്ടവും കമുകിനും നേന്ത്രവാഴക്കും മഞ്ഞളിപ്പും വ്യാപകമാകുന്നു. കടുത്ത വെയിലില്‍ എല്ലാം കരിഞ്ഞുണങ്ങുന്നു, പ്രത്യേകിച്ചും നെല്‍ച്ചെടികള്‍. വിള ഇന്‍ഷുറന്‍സ് പദ്ധതികള്‍ മിക്കപ്പോഴും നോക്കുകുത്തിയാവുന്നു. തടസ്സവാദങ്ങളുടെ ഭാണ്ഡക്കെട്ടഴിക്കാനാണ് ഇന്‍ഷ്വറന്‍സ് കമ്പനികള്‍ ശ്രമിക്കുക. അവര്‍ക്കുള്ള വരുമാന സ്രോതസായി മാത്രം ഇത് മാറുന്നു.
ഇതിനുപുറമേയാണ് വിലത്തകര്‍ച്ച. കുരുമുളകിന്റെ വില കുത്തനെ ഇടിഞ്ഞെന്നു മാത്രമല്ല, രോഗ ബാധയും കാലാവസ്ഥാ വ്യതിയാനവും മൂലം ഉത്പാദനവും കുത്തനേ കുറഞ്ഞു. എന്നിട്ടും വിലയിടിവ്. കഴിഞ്ഞ വര്‍ഷം 700 രൂപ വിലയുണ്ടായിരുന്നിടത്ത് ഇപ്പോള്‍ 320 രൂപയായി വില കൂപ്പുകുത്തി. കാപ്പിയുടെ വില ഏഴു വര്‍ഷമായി കുറഞ്ഞു വരികയാണ്. മറ്റുത്പന്നങ്ങളുടെ സ്ഥിതിയും മറിച്ചല്ല. കന്നുകാലി വളര്‍ത്തലുള്‍പ്പെടെയുള്ള ജീവനോപാധികള്‍ നഷ്ടപ്പെട്ട ക്ഷീരകര്‍ഷകര്‍ പട്ടിണിയിലും കടക്കെണിയിലും പെട്ടുഴലുകയാണ്. ബാങ്ക് വായ്പ എടുത്തുവാങ്ങിയ രണ്ടു പശുക്കള്‍ ചത്തതിനു പുറമേ മറ്റൊരു പശുവിനു രോഗം വരുകയും ചെയ്തില്‍ മനംനൊന്തു കര്‍ഷകന്‍ ജീവനൊടുക്കാന്‍ ശ്രമിച്ച വാര്‍ത്തയാണ് കഴിഞ്ഞ ദിവസം കോട്ടയത്തുനിന്നുവന്നത്.
ഇതിനും പുറമേയാണ് കടവും കഠിനാധ്വാനവും കൊണ്ടു മണ്ണില്‍ വിളയിക്കുന്നതെല്ലാം കാട്ടാനയും കുരങ്ങും കാട്ടുപന്നിയും എല്ലാം ഇറങ്ങി അവരുടെ വിഹാരഭൂമി ആക്കുന്നതോടെ ഞൊടിയിടകൊണ്ടു നാമാവശേഷമാവുന്നത്. ഇപ്പോള്‍ കനത്ത ചൂടില്‍ കാട്ടുതീയും സംഹാരമൂര്‍ത്തിയായി എത്തുന്നതോടെ എല്ലാം പൂര്‍ത്തിയാവുന്നു. ഇതില്‍ നിന്നൊക്കെയുള്ള സംരക്ഷണത്തിനോ നഷ്ടപരിഹാരത്തിനോ അവന്‍ അര്‍ഹനല്ലെന്നുകൂടി വന്നാലോ? ചുമതലപ്പെട്ടവര്‍ കണ്ടോ കേട്ടോ അറിഞ്ഞില്ലെന്നുകൂടി മൊഴിയുകയും സ്വയം പ്രതിരോധത്തിന് കൂച്ചുവിലങ്ങിടുകയും ചെയ്യുമ്പോള്‍ കര്‍ഷകന്റെ അസ്തിത്വംതന്നെ അസ്ഥാനത്താവുകയാണ്. എന്നിട്ടും ഇടുക്കി ജില്ലയില്‍ കര്‍ഷക ആത്മഹത്യകള്‍ പെരുകുന്നത് ശ്രദ്ധയില്‍പ്പെട്ടില്ല എന്നാണ് മന്ത്രി എ.കെ ബാലന്‍ പ്രതികരിച്ചത്. ഇതു കര്‍ഷകന്റെ ഹൃദയവിലാപത്തെ പരിഹസിക്കുന്നതിനു തുല്യമാണ്. മുറിവില്‍ മുളകു തേയ്ക്കുന്ന ക്രൂരമായ നടപടി. ഏതൊരു ലോങ്ങ് മാര്‍ച്ചിനെക്കാളും ആഴത്തില്‍ സ്പര്‍ശിക്കേണ്ട, കുത്തിനോവിക്കുന്ന ഓര്‍മ്മകളാവണം ഈ കര്‍ഷക ആത്മഹത്യകള്‍. എന്നിട്ടും എന്തേ ഇങ്ങനെ. ഇതു കാണാനും രാജ്യത്തെ തീറ്റിപ്പോറ്റുന്ന കര്‍ഷകരെ പ്രതിസന്ധിയില്‍നിന്നു കരയറ്റാനും നടപടി ഉണ്ടാവണം. കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളണമെന്ന ആവശ്യം ഉയരുന്നതിവിടെയാണ്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങള്‍ അത് നടപ്പിലാക്കി കഴിഞ്ഞു. 65 കോടി ജനങ്ങള്‍ കൃഷിയെ ആശ്രയിച്ചുകഴിയുന്ന രാജ്യത്ത് അവരെ അനാഥരാക്കി അവഗണിച്ചിട്ടു എന്തു പുരോഗതിയാണ് ആര്‍ജ്ജിക്കാന്‍ കഴിയുക? കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇതു കണ്ണു തുറന്നു കാണണം. കൃഷി നാശവും വിലയിടിവും കാരണം എല്ലാ പ്രതീക്ഷകളും നശിച്ചു നാളെയെക്കുറിച്ചു ചിന്തിക്കാനാവാതെ നെഞ്ചുപൊട്ടി വിലപിക്കുന്ന കര്‍ഷകന്റെ രോദനം സര്‍ക്കാര്‍ കേള്‍ക്കാതെ പോകരുത്; കാണാതിരിക്കയുമരുത്. അങ്ങനെ വന്നാല്‍ അതു ഉഗ്രശാപമായി നിപതിക്കും.
മറവി മനുഷ്യനു അനുഗ്രഹമാണെങ്കിലും ഇത്തരം ഘട്ടത്തില്‍ പഴയ വാഗ്ദാനങ്ങള്‍ ഓര്‍ക്കാതെ വയ്യ. ഉത്പാദനച്ചിലവിന്റെ ഒന്നര ഇരട്ടി കുറഞ്ഞ താങ്ങുവിലയും സംഭരണവും ഉറപ്പാക്കുമെന്നും കാര്‍ഷിക വിളകള്‍ക്ക് 50 ശതമാനം ലാഭം ഉറപ്പാക്കുമെന്നും പറഞ്ഞതു ഇപ്പോഴത്തെ ഭരണാധികാരികളാണ്. കര്‍ഷകരെ കടരഹിതരാക്കുമെന്നാണ് 2014 ലെ പ്രകടന പത്രിക വാഗ്ദാനം ചെയ്തത്. ഇത്രയുമായാല്‍ പ്രശ്‌ന പരിഹാരമായി. പക്ഷേ, കര്‍ഷകന് ഇതൊക്കെ സ്വപ്‌നങ്ങള്‍ മാത്രമായി അവശേഷിക്കുന്നു. അതുകൊണ്ടാണ് കര്‍ഷക ആത്മഹത്യകള്‍ പെരുകുന്നത്. വാക്കു പാലിക്കാന്‍ ഭരണാധികാരികള്‍ക്കാവണം. അതു വാക്കിന്റെ വിലക്കുവേണ്ടി മാത്രമല്ല, അടിസ്ഥാന വര്‍ഗത്തിന്റെ നിലനില്‍പ്പിനുകൂടിയാണ്. അല്ലെങ്കിലുണ്ടാവുന്ന തകര്‍ച്ച എല്ലാവരേയും കെട്ടിവരിയുന്നതാവും. പിന്നീട് ഉയര്‍ത്തെഴുന്നേല്‍പ്പ് അസാധ്യമാവുകയും ചെയ്യും.

columns

ദേശീയത ചര്‍ച്ചയാകുമ്പോള്‍-പി.എ ജലീല്‍ വയനാട്

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Published

on

പ്രത്യേക ഭൂവിഭാഗത്തില്‍ ജനങ്ങള്‍ സ്ഥിരമായി, പരമാധികാരമുള്ള ഭരണത്തിന്‍ കീഴില്‍ ജീവിച്ചാല്‍ അതൊരു രാജ്യമായി മാറുന്നു. എന്നാല്‍ ആ പ്രത്യേക ഭൂവിഭാഗത്തിലെ ജനങ്ങളുടെ ഏകതാ ബോധവും പരസ്പര സ്‌നേഹവും സുഖദുഃഖങ്ങളുടെ മത വര്‍ഗ നിരപേക്ഷ സ്വീകാര്യതയും ചരിത്ര ബോധവുമാണ് ആ രാജ്യത്തെ ദേശ രാഷ്ട്രമാക്കുന്നത്. പാശ്ചാത്യ യൂറോപ്യന്‍ രാജ്യങ്ങളെ ഏകോപിപ്പിച്ചതിനും ചരിത്രബോധം നല്‍കിയതിനും പിന്നില്‍ മതത്തിനോ മതാധിഷ്ഠിത ഭരണകൂടങ്ങള്‍ക്കോ ഉള്ള പങ്ക് നിഷേധിക്കാന്‍ കഴിയില്ല. അതുവഴിയാണവരുടെ ദേശീയത അടയാളപ്പെടുത്തുന്നതും. എന്നാല്‍ ഇന്ത്യന്‍ ദേശീയത രൂപപ്പെടുന്നതില്‍ മതത്തിനോ മതാധിഷ്ഠിത ശക്തികള്‍ക്കോ ഒരു പങ്കുമില്ലെന്നതാണ് വിസ്മയം. നൂറ്റാണ്ടുകള്‍ പിന്നിട്ട കോളനി വാഴ്ചയും അതേതുടര്‍ന്നുണ്ടായ ബ്രിട്ടീഷ് വിരുദ്ധതയുമാണ് ഇന്ത്യന്‍ ദേശീയതക്കാധാരം. ഇന്ത്യന്‍ ദേശീയത രൂപപ്പെടുത്തുന്നതില്‍ ജാതി മത ഭേദമെന്യ ഉള്ളില്‍ ഊറിക്കൂടി ഉറച്ച കോളനി വിരോധമുണ്ട്. ആ അര്‍ഥത്തിലാണ് നമ്മുടെ ചരിത്രത്തെ നോക്കി കാണേണ്ടത്. സ്വാതന്ത്ര്യ പ്രഖ്യാപനമുണ്ടാകുന്നതിനു മുന്‍പ്തന്നെ നമ്മുടെ ഭരണഘടന രൂപീകരണത്തെക്കുറിച്ച്ആലോചിച്ചിട്ടുണ്ട്.

മത, വര്‍ഗ വേര്‍തിരുവുകള്‍ക്കതീതമായ ഭരണഘടന ഉണ്ടാക്കാനുള്ള പരിശ്രമം രണ്ടു വര്‍ഷവും ഒന്‍പതു മാസവും 18 ദിവസവും നീണ്ടുനിന്നു. രാജ്യത്തിനു ഒരൗദ്യോഗിക മതമില്ലാത്ത രീതിയില്‍, മതേതരമായി ഭരണഘടന സങ്കല്‍പിക്കപ്പെട്ടു. എന്നാല്‍ ഭൂരിപക്ഷ ന്യൂനപക്ഷ വിശ്വാസികളെ ഉള്‍ക്കൊണ്ട് പോകാനും അവരവരുടെ സംസ്‌കാരങ്ങളോട് കൂറുപുലര്‍ത്തി സമഭാവനയോടെ മുന്നോട്ടുപോകാനും ആഹ്വാനം ചെയ്യുന്നതായി ഭരണഘടനയുടെ സൂക്ഷ്മ വായന വ്യക്തമാക്കുന്നു. ഭരണഘടനയുടെ മുഖവുര തന്നെ സത്താപരമായി എന്താണ് ആ പ്രമാണത്തിന്റെ അവതരണ താത്പര്യമെന്ന് വ്യക്തമാക്കുന്നതാണ്. ജനങ്ങളാല്‍ എഴുതപ്പെട്ട എന്ന തുടക്കം അതിന്റെ മാനവിക മുഖമാണ് തുറക്കപ്പെടുന്നത്.

ദൈവനാമത്തില്‍ എന്ന് തുടങ്ങണമെന്ന് ശഠിച്ച എച്ച്.വി കമ്മത്തിന്റെ വാദമോ, പരമേശ്വര നാമത്തില്‍ വേണമെന്ന് വാദിച്ച ഗോവിന്ദ മാളവ്യയുടെ താല്‍പര്യമോ അല്ല ഇന്ത്യയുടെ മത നിരപേക്ഷ ഭരണ ഘടനാനിര്‍മാണ സമിതി പരിഗണിച്ചത്. ഇന്ത്യ-പാക് വിഭജനത്തിന്റെ വേരുകള്‍ ചെന്നെത്തുന്ന പരിസരം ഹിന്ദു-മുസ്‌ലിം വിദ്വേഷത്തിന്റേതാണ്. താല്‍പര്യമില്ലാതെ നാട് കടത്തപ്പെട്ടവര്‍ ഇരു ഭാഗത്തുമുണ്ട്. മാനവിക ചിന്തകളെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ജയിച്ചടക്കിയതാണ് വിഭജനത്തിന്റെ കാതല്‍. ഇവിടെ നിരപരാധികളുടെ മനഃസാക്ഷി വായിക്കാന്‍ ഭരണഘടനാ നിര്‍മാണ സഭക്ക് കഴിഞ്ഞിട്ടുണ്ട്. പാകിസ്ഥാനിലേക്കു പോയവര്‍ തിരിച്ചുവന്നാല്‍ ഇന്ത്യന്‍ പൗരത്വം അവര്‍ക്കു നല്‍കിയേ തീരുവെന്ന് വാദിച്ച ബീഹാറുകാരന്‍ ബ്രിജേഷ് മിശ്രയെ ഓര്‍ക്കുന്നത് അതുകൊണ്ടാണ്. പൗരാവകാശങ്ങളുടെ നീണ്ട വിശദീകരണം 5 മുതല്‍ 11 വരെ അനുഛേദങ്ങള്‍ പറയുന്നത്. പൗരനെ എങ്ങനെ നാടുകടത്താമെന്നല്ല അവനെ എങ്ങനെ ഉള്‍ക്കൊള്ളാമെന്നതിന്റെ വിവരണമാണത്. എന്നാല്‍ ഭരണഘടനയുടെ പിറവിയില്‍ തന്നെ അതില്‍ അസഹിഷ്ണുത കാണിച്ചവരും ചോദ്യംചെയ്തവരുമുണ്ട്. രാഷ്ട്രത്തെ ഒറ്റക്കല്ലില്‍ കൊത്തിയെടുക്കാനുള്ള അവരുടെ ശ്രമത്തിന് കോളനി വാഴ്ചയുടെ പഴക്കമുണ്ട്. അവരുടെ താല്‍പര്യത്തിന് എതിരുനിന്ന പ്രധാന ശക്തി രാഷ്ട്ര പിതാവായിരുന്നു. മഹാത്മജിയെ വകവരുത്തിയതിലൂടെയും ഇപ്പോഴും വീണ്ടും വീണ്ടും കൊന്നുകൊണ്ടിരിക്കുന്നതിലൂടെയും അവരുടെ ലക്ഷ്യത്തിലേക്കു അടുത്തുകൊണ്ടിരിക്കുന്നു.

ബഹുസ്വര സങ്കര സംസ്‌കാരങ്ങളുടെ നിലനില്‍പ്പും വളര്‍ച്ചയും അംഗീകരിക്കാന്‍ കഴിയാത്തവര്‍ ഒരു രാഷ്ട്രമെന്ന നിലക്ക് രാഷ്ട്രരൂപീകരണത്തിന്റെ ചരിത്രമറിയാത്തവരും ദേശീയ പൈതൃകത്തിന്റെ ഘടന അറിയാത്തവരുമാണ്. ദ്രാവിഡ അടിത്തറയിലേക്ക് പിന്നീട് ഉള്‍ച്ചേര്‍ക്കപ്പെട്ട സംസ്‌കാരങ്ങളാണ് ആര്യ, ബൗദ്ധ പൗരസ്ത്യ, പൗരസ്‌ത്യേതര അടരുകള്‍. ഈ കൂടിക്കലര്‍ന്ന ബഹുപാളികളെ വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്ത ഒരു ചരിത്ര പശ്ചാത്തലം ബോധപൂര്‍വം മറന്നുകൊണ്ട് വ്യക്തികളുടെ പ്രാഥമിക പരിഗണനയിലുള്ള ഐച്ഛിക വിഷയമായ വസ്ത്രത്തിലും ഭക്ഷണത്തില്‍പോലും ഇടപെടുന്ന അവസ്ഥ സാമൂഹ്യഘടനയെ തകര്‍ക്കുമെന്നതില്‍ സംശയിക്കേണ്ടതില്ല. ഇന്ത്യയുടെ നാനാത്വത്തിലുള്ള ഏകത്വമെന്ന കാഴ്ചപ്പാട് അംഗീകരിക്കപ്പെടണം. ബഹുസ്വര സങ്കര സംസ്‌കാരം സംരക്ഷിക്കപ്പെട്ടുകൊണ്ടുള്ള ദേശീയ ബോധങ്ങളാണുണ്ടാകേണ്ടത്. മറിച്ചുള്ള വികാരങ്ങളെ ദേശീയതയെന്ന് വിളിക്കാന്‍ കഴിയില്ല.

ഇന്ത്യയുടെ ദേശീയ കവിയാണ് രവീന്ദ്രനാഥ ടാഗോര്‍. ടാഗോര്‍ ദേശീയതയെ നിര്‍വചിച്ചിട്ടുണ്ട്. അത് മാനവികതയില്‍ അധിഷ്ഠിതമാണ്. മാനവികതയില്ലാത്ത ദേശീയത ശാപമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അത് സകല തിന്മയുടെയും മൂലഹേതുവാകുമെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്ന് പുലര്‍ന്നിരിക്കുകയാണ്. മനുഷ്യത്വത്തിനപ്പുറമുള്ള രാജ്യ സ്‌നേഹത്തെപ്പോലും അദ്ദേഹം ശക്തിയായി അപലപിച്ചു. ശാന്തിനികേതനില്‍ താന്‍ നിര്‍മിച്ച സര്‍വകലാശാലയുടെ ആപ്തവാക്യം ‘യത്ര വിശ്വം ഭവത് ഏക നീഡം’ എന്നതായിരുന്നു. അഥവാ ഈ ലോകം മുഴുവന്‍ ഒരു പക്ഷികൂടായിതീരുക വിവിധ വര്‍ണങ്ങളില്‍, വൈവിധ്യമേറിയ കൊഞ്ചലുകളുള്ള കിളിക്കൂടായി ലോകം മാറണമെന്നാഗ്രഹിച്ചു അദ്ദേഹം.

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Continue Reading

columns

സത്യാന്വേഷി-പ്രതിഛായ

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്.

Published

on

‘അത് വക്കീലിനോട് ഇനി മുതല്‍ വാദിക്കരുതെന്ന് ആവശ്യപ്പെടുന്നതുപോലെയാണ്. ഒരു മാധ്യമപ്രവര്‍ത്തകനോട് എങ്ങനെയാണ് എഴുതരുതെന്ന് ആവശ്യപ്പെടാനാകുക? നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹമതിന് മറുപടി പറയാന്‍ ബാധ്യസ്ഥനാണ്. പക്ഷേ ഒരാള്‍ അഭിപ്രായം പറയുന്നതിനെ എങ്ങനെയാണ് മുന്‍കൂട്ടി എതിര്‍ക്കാന്‍കഴിയുക?’ സുപ്രീംകോടതിയിലെ പ്രമുഖന്യായാധിപന്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റേതാണ് ഈകുറിക്കുകൊള്ളുന്ന വാക്കുകള്‍. ‘ആള്‍ട്ട്‌ന്യൂസ് സ്ഥാപകനും മാധ്യമപ്രവര്‍ത്തകനുമായ മുഹമ്മദ്‌സുബൈറിനെ സമൂഹമാധ്യമമായ ട്വിറ്ററില്‍ എഴുതുന്നതില്‍നിന്ന് തടയണമെന്ന ഉത്തര്‍പ്രദേശ് പൊലീസിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു രാജ്യത്തെ അത്യുന്നത നീതിപീഠം. സമൂഹമാധ്യമങ്ങളിലെ തെറ്റായവിവരങ്ങളുടെ വസ്തുതാന്വേഷകനായി പ്രസിദ്ധനായ സുബൈറിനെ തുടരെത്തുടരെ കേസുകളുമായി വരിഞ്ഞുമുറുക്കി കാലാകാലത്തേക്ക് തുറുങ്കിലടക്കാനും ബി.ജെ.പി സര്‍ക്കാരുകള്‍ക്കെതിരെ പ്രതികരിക്കാതിരിക്കാനുമായി ഇട്ട പദ്ധതിയെ പൊളിച്ചടുക്കുകയായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്. നാലരക്കൊല്ലംമുമ്പ് ട്വീറ്റ്‌ചെയ്ത ഒരു വിഷയത്തിന്റെ പേരിലായിരുന്നു യു.പി സര്‍ക്കാര്‍ സുബൈറിനെ അറസ്റ്റ്‌ചെയ്ത് ജയിലിടച്ചത്. ജൂണ്‍ 27ന് അറസ്റ്റുചെയ്ത സുബൈറിനെ സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യത്തെതുടര്‍ന്ന് മോചിപ്പിച്ചത് ജൂലൈ 21നായിരുന്നു; കൃത്യം 23 ദിവസത്തിനുശേഷം. ഡല്‍ഹിക്കുപുറമെ യു.പിയില്‍ ആറു കേസുകളാണ് സുബൈറിനെതിരെ ചുമത്തിയത്. ഓരോ കേസിലും ജാമ്യം നേടുമ്പോള്‍ വൈകാതെ മറ്റൊരു കേസില്‍ അറസ്റ്റുരേഖപ്പെടുത്തി യുവാവിന്റെ മോചനം വൈകിക്കലായിരുന്നു തന്ത്രം. എന്നാല്‍ ഇത് തിരിച്ചറിഞ്ഞായിരുന്നു കോടതിയുടെ ഇടപെടല്‍. എഫ്.ഐ.ആറുകള്‍ റദ്ദാക്കിയില്ലെങ്കിലും എല്ലാകേസുകളും ഡല്‍ഹി കോടതിയിലേക്ക് മാറ്റാനും സുബൈറിന് ഇടക്കാലം ജാമ്യം നല്‍കി വിട്ടയക്കാനുമായിരുന്നു 21ലെ വിധി.

ഇന്ത്യയുടെ പാരമ്പര്യമാണ് സത്യം. മുണ്ഡകോപനിഷത്തിലെ ‘സത്യമേവ ജയതേ’ ആണ് രാജ്യത്തിന്റെ ഔദ്യോഗികചിഹ്നത്തില്‍ ആലേഖന ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ സത്യം കണ്ടെത്തി അവതരിപ്പിക്കുന്ന ആരും ആര്‍ഷഭാരത പാരമ്പര്യത്തെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. മാധ്യമപ്രവര്‍ത്തകോട്, വിശേഷിച്ച് സര്‍ക്കാരിനെതിരെ പ്രതികരിക്കുന്നവരോട് ബി.ജെ.പി ഭരണകൂടങ്ങള്‍ പൊലീസിനെ ഉപയോഗിച്ച് ചെയ്തുകൂട്ടുന്നതെന്തെല്ലാമാണെന്നതിന് മികച്ച തെളിവാണ് സുബൈറിന്റെ അറസ്റ്റും തുടര്‍ന്നുള്ള സംഭവങ്ങളും. എന്നാല്‍ ഇതിന് നേര്‍വിപരീതമായിരുന്നു രാഹുല്‍ഗാന്ധിക്കെതിരായി വ്യാജ വീഡിയോ സംപ്രേഷണംചെയ്തതിന് ‘ടൈംസ് നൗ’ ടി.വി അവതാരകന്‍ രോഹിത് രഞ്ജന് അനുകൂലമായ ബി.ജെ.പി സര്‍ക്കാരിന്റെ നീക്കം. രാഹുല്‍ഗാന്ധി രാജസ്ഥാനില്‍ ടെയ്‌ലറെ കൊലപ്പെടുത്തിയ യുവാക്കളെ കുട്ടികളല്ലേ എന്നു വിളിച്ചെന്ന വ്യാജ പ്രചാരണം നടത്തിയതിന് കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ പൊലീസ് രോഹിത്തിനെ അറസ്റ്റ്‌ചെയ്യാനെത്തിയപ്പോള്‍ മറ്റൊരു കേസ് ചുമത്തി അറസ്റ്റില്‍നിന്ന് രക്ഷിച്ചെടുക്കുകയായിരുന്നു ഡല്‍ഹി പൊലീസ്. പഴയ ഹിന്ദിസിനിമയിലെ ഒരു ഡയലോഗ് പങ്കുവെച്ചായിരുന്നു സുബൈറിന്റെ നാലരവര്‍ഷം മുമ്പത്തെ ട്വീറ്റ്. വിദ്വേഷ പ്രചാരകരോട് വിട്ടുവീഴ്ചയില്ലെന്നാണ് 33 കാരനായ സുബൈറിന്റെ സുധീര പ്രഖ്യാപനം.

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്. നിമിഷങ്ങളെന്നോണം വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്ന നുണ ഫാക്ടറികളുടെ ഓശാരത്തില്‍ അധികാരത്തിലെത്തുന്ന ഭരണകൂടങ്ങള്‍ക്കാണ് ആള്‍ട്ട്‌ന്യൂസ് പ്രധാനമായും വെല്ലുവിളിയുയര്‍ത്തിയത്. സുബൈറിന്റെ ഫാക്ട്‌ചെക് വാര്‍ത്തകള്‍ ലോകത്തെ ഉന്നതമാധ്യമങ്ങള്‍വരെ എടുത്തുകൊടുക്കാനാരംഭിച്ചു. പ്രവാചകനെതിരെ ബി.ജെ.പി വക്താവ് നൂപുര്‍ശര്‍മ നടത്തിയ വിവാദ പ്രസ്താവത്തിന്റെ വീഡിയോ അതേപടി ആള്‍ട്ട്‌ന്യൂസ് പ്രസിദ്ധപ്പെടുത്തിയതാണ് സത്യത്തില്‍ സുബൈറിനെ നോട്ടമിട്ടിരുന്ന ബി.ജെ.പി നേതാക്കളെ പെട്ടെന്ന് പൊലീസിനെ വിട്ട് അറസ്റ്റുചെയ്യാന്‍ നിര്‍ബന്ധിച്ചത്. എന്നാല്‍ ഇതാണ് കാരണമെന്ന് പറയാതെ നാലര വര്‍ഷം മുമ്പത്തെ കാര്യമാണ് പറഞ്ഞതെന്നുമാത്രം. വിവാഹേതര ബന്ധമുണ്ടെന്നതിന് ഭാര്യയെ ഭര്‍ത്താവ് മര്‍ദിക്കുന്നതിന്റെ ദൃശ്യം കാട്ടി അത് ‘ലൗ ജിഹാദാ’ണെന്ന് പ്രചരിപ്പിക്കുന്നവരെപോലുള്ളവരെയും സുബൈര്‍ തുറന്നുകാട്ടി. മേയില്‍ ജ്ഞാന്‍വ്യാപി പള്ളി വിവാദത്തിലും തീവ്ര ഹിന്ദുത്വവാദികള്‍ക്കെതിരെ സുബൈര്‍ നിരവധി പോസ്റ്റുകളിട്ടിരുന്നു. ദേശീയ മാധ്യമങ്ങളിലെ അവതാരകരുടെ തനിനിറം തുറന്നുകാട്ടുകയും സുബൈറിന്റെ പ്രധാന ജോലിയായിരുന്നു. സുബൈറിന്റെ വരുമാനം ലാഭം പ്രതീക്ഷിക്കാതെ സംഭാവനയിലൂടെ പ്രവര്‍ത്തിക്കുന്ന ആള്‍ട്ട്‌ന്യൂസില്‍നിന്ന് കിട്ടുന്ന തുച്ഛമായ വേതനമാണ്. സ്ഥാപനത്തിന്റെ ഉടമകളായ പ്രാവ്ദ മീഡിയ ഫൗണ്ടേഷന്റെ ഡയറക്ടര്‍മാരിലൊരാളാണിപ്പോള്‍. ബെംഗളൂരുവില്‍ ജനിച്ച സുബൈറിന്റെ സ്‌കൂള്‍-കോളജ് വിദ്യാഭ്യാസവും അവിടെയായിരുന്നു.

Continue Reading

columns

ജനാധിപത്യ പോരാട്ടങ്ങളുടെ വിജയം- പി.എം.എ സലാം

വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് മുസ്‌ലിംലീഗ് നടത്തിവന്ന നിരന്തര പോരാട്ടങ്ങളുടെ വിജയമാണ്. രാജ്യത്തെവിടെയും ഇല്ലാത്ത നിയമമാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിച്ചത് മുതല്‍ മുസ്‌ലിംലീഗ് വിശ്രമരഹിതമായി സമരമുഖത്തായിരുന്നു. നിയമസഭയുടെ അകത്തും പുറത്തും പാര്‍ട്ടി പോരാട്ടം ശക്തമാക്കി. 2021 ഡിസംബര്‍ 9ന് കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിച്ചു. പതിനായിരങ്ങള്‍ അണിനിരന്ന റാലിക്ക് ശേഷം മുസ്‌ലിംലീഗിന് ചെയ്യാന്‍ പറ്റുന്നത് അവര്‍ ചെയ്യട്ടെ. മുസ്‌ലിംലീഗിനെ ആര് ഗൗനിക്കുന്നു? എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേ മുഖ്യമന്ത്രിയുടെ നാവ് കൊണ്ടുതന്നെ തീരുമാനം പുനഃപരിശോധിക്കുമെന്ന് പറയിപ്പിച്ചതാണ് മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ വിജയം.

Published

on

വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് മുസ്‌ലിംലീഗ് നടത്തിവന്ന നിരന്തര പോരാട്ടങ്ങളുടെ വിജയമാണ്. രാജ്യത്തെവിടെയും ഇല്ലാത്ത നിയമമാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിച്ചത് മുതല്‍ മുസ്‌ലിംലീഗ് വിശ്രമരഹിതമായി സമരമുഖത്തായിരുന്നു. നിയമസഭയുടെ അകത്തും പുറത്തും പാര്‍ട്ടി പോരാട്ടം ശക്തമാക്കി. 2021 ഡിസംബര്‍ 9ന് കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിച്ചു. പതിനായിരങ്ങള്‍ അണിനിരന്ന റാലിക്ക് ശേഷം മുസ്‌ലിംലീഗിന് ചെയ്യാന്‍ പറ്റുന്നത് അവര്‍ ചെയ്യട്ടെ. മുസ്‌ലിംലീഗിനെ ആര് ഗൗനിക്കുന്നു? എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേ മുഖ്യമന്ത്രിയുടെ നാവ് കൊണ്ടുതന്നെ തീരുമാനം പുനഃപരിശോധിക്കുമെന്ന് പറയിപ്പിച്ചതാണ് മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ വിജയം.

വഖഫ് സംരക്ഷണ റാലിക്ക് ശേഷം വളരെ മോശമായ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയമാണ് സി.പി.എം പയറ്റിയത്. കേരളത്തിലെ മുസ്‌ലിംകളുടെ അട്ടിപ്പേറവകാശം മുസ് ലിംലീഗിനില്ലെന്ന് പറഞ്ഞ് മുസ്‌ലിംലീഗിനെയും മതസംഘടനകളെയും ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തിയത്. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ എല്ലാ മത സംഘടനകളും അംഗങ്ങളായ മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി വഖഫ് നിയമന വിഷയത്തില്‍ പലതവണ മുഖ്യമന്ത്രിയെ കണ്ടിരുന്നു. മുസ്‌ലിം സംഘടനകള്‍ ഒറ്റക്കെട്ടായാണ് ഈ ആവശ്യത്തിനുവേണ്ടി നിലകൊണ്ടത്. എന്നാല്‍ അതിനെയൊന്നും സര്‍ക്കാര്‍ ഗൗനിച്ചില്ല. മതസംഘടനകള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിച്ചതോടൊപ്പം തീരുമാനത്തില്‍നിന്ന് പിന്നോട്ടില്ലെന്ന മട്ടിലാണ് നിയമസഭയില്‍ മന്ത്രിമാര്‍ പോലും സംസാരിച്ചത്.

എന്നാല്‍ ഒരു ഘട്ടത്തിലും സമരത്തില്‍നിന്ന് പിന്തിരിയാന്‍ മുസ്‌ലിംലീഗ് തയ്യാറായില്ല. കേന്ദ്ര വഖഫ് ആക്ടിന് വിരുദ്ധമായി കേരളത്തില്‍ മാത്രം വിവേചനത്തിന്റെ ഈ നിയമം അനുവദിക്കില്ലെന്ന് മുസ്‌ലിംലീഗ് അസന്നിഗ്ധമായി വ്യക്തമാക്കി. വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നതിനെ ന്യായീകരിച്ച്‌കൊണ്ട് സി.പി.എം നേതാക്കളും സൈബര്‍ സഖാക്കളും ധാരാളം എഴുതി. പലപ്പോഴും അനാവശ്യമായി മുസ് ലിം ലീഗിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനും ഇവര്‍ ശ്രമിച്ചു. വഖഫ് ബോര്‍ഡില്‍ യു.ഡി.എഫ് അമുസ്‌ലിം നിയമനം നടത്തിയിട്ടുണ്ടെന്ന പച്ചക്കള്ളം അടിച്ചിറക്കി. പി.എസ്.സിക്ക് വിടാനുള്ള തീരുമാനം വഖഫ് ബോര്‍ഡ് ഏകകണ്ഠമായി സ്വീകരിച്ചതാണെന്ന് മുഖ്യമന്ത്രി പോലും നുണ പറഞ്ഞു. കേരളത്തിലെ വന്ദ്യവയോധികരായ മതസംഘടനാ നേതാക്കള്‍ പലപ്പോഴായി മുഖ്യമന്ത്രിയെ കണ്ടെങ്കിലും ഉറപ്പ് നല്‍കുകയല്ലാതെ ഒന്നും നടന്നില്ല. ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ മുസ്‌ലിംലീഗ് അംഗങ്ങള്‍ വഖഫ് നിയമന തീരുമാനം പിന്‍വലിക്കാന്‍ പലതവണ ആവശ്യപ്പെട്ടു. ഒടുവില്‍ ഗത്യന്തരമില്ലാതെയാണ് ഇപ്പോള്‍ തീരുമാനം പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചിരിക്കുന്നത്. മുസ്‌ലിംലീഗിന്റെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം ഉറപ്പ് നല്‍കിയത്.

ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ വഖഫ് ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഏറ്റവുമൊടുവില്‍ കഴിഞ്ഞ ജൂണ്‍ 28ന് സെക്രട്ടേറിയറ്റിന് മുന്നില്‍ സംസ്ഥാന കമ്മിറ്റി ധര്‍ണ സംഘടിപ്പിച്ചു. മതസംഘടനാ നേതാക്കളോട് പച്ചക്കള്ളം പറഞ്ഞ് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയും കൂട്ടരും പലപ്പോഴായി ശ്രമിച്ചത്. 2016 ല്‍ തന്നെ എല്ലാ മുസ്‌ലിം മത സംഘടനകളും മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കീഴില്‍ ഒന്നിച്ച് ഗവര്‍ണറെ പോയി കാണുകയും സര്‍ക്കാര്‍ നീക്കത്തിനെതിരെ ശബ്ദമുയര്‍ത്തുകയും ചെയ്തിരുന്നു. കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരവും നടത്തി. മുഖ്യമന്ത്രിക്കും നിവേദനം നല്‍കി. നിയമസഭക്ക് അകത്ത് മുസ്‌ലിംലീഗിന്റെയും പ്രതിപക്ഷത്തിന്റെയും ശക്തമായ പ്രതിഷേധം ഉണ്ടായി. ബില്ല് വരുന്ന സമയത്തും പാസ്സാക്കുന്ന സമയത്തും ശക്തമായ ഭാഷയില്‍ തന്നെ പ്രതിപക്ഷം എതിര്‍പ്പറിയിച്ചിരുന്നു. ഇതെല്ലാം നിയമസഭാ രേഖയിലുള്ളതാണ്. എന്നാല്‍ അതെല്ലാം മറന്നുകൊണ്ടാണ് മുഖ്യമന്ത്രി കള്ളം പറഞ്ഞത്.

നിയമസഭ പാസ്സാക്കിയ നിയമം ആയതുകൊണ്ട് നിയസമഭയില്‍ തന്നെ അവതരിപ്പിച്ച് തിരുത്തണമെന്നാണ് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടത്. കോഴിക്കോട്ട് നടന്നത് സമരപ്രഖ്യാപനം മാത്രമായിരുന്നു. പിന്നീട് നിരന്തര സമരങ്ങളുടെ ദിവസങ്ങളായിരുന്നു. പ്രതിസന്ധികള്‍ ഏറെയുണ്ടായിട്ടും നിയമം പിന്‍വലിക്കും വരെ മുസ്‌ലിം ലീഗ് സമര രംഗത്ത് ഉറച്ചുനിന്നു. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ തിരുവനന്തപുരത്ത് മുസ്‌ലിംലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സര്‍ക്കാര്‍ പിന്മാറും വരെ സമരം തുടരുമെന്ന് ഈ പരിപാടിയില്‍ നിയമസഭാ പാര്‍ട്ടി ലീഡര്‍ പി.കെ കുഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചു. കോഴിക്കോട് നടത്തിയ വഖഫ് സംരക്ഷണ റാലിക്ക് ശേഷം രണ്ടാം ഘട്ടമായി പഞ്ചായത്ത്, മുനിസിപ്പല്‍, മേഖലാ കേന്ദ്രങ്ങളില്‍ സമര സംഗമങ്ങള്‍ സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് നടന്ന പ്രതിഷേധ പരിപാടികളായിരുന്നു സമരത്തിന്റെ മൂന്നാം ഘട്ടം.

ഇടക്കാലത്ത് കോവിഡ് വ്യാപകമായപ്പോള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് വഖഫ് സംരക്ഷണ പ്രക്ഷോഭം തുടര്‍ന്നു. മുസ്‌ലിംലീഗിന്റെ വഖഫ് സംരക്ഷണ പ്രക്ഷോഭത്തില്‍ സഹികെട്ട സര്‍ക്കാര്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന കുറ്റം ചുമത്തി പ്രാദേശികമായി കേസുകളെടുത്തു. കോഴിക്കോട് നടന്ന മഹാറാലിക്ക് ശേഷം പതിനായിരം പേര്‍ക്കെതിരെ കേസെടുത്തായിരുന്നു പ്രതികാര നടപടി. വഖഫ് സംരക്ഷണ പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായി മുസ്‌ലിം ലീഗ് കലക്ടറേറ്റ് മാര്‍ച്ചുകളും സംഘടിപ്പിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.