Connect with us

gulf

ഓഹരി വിപണിയിലെ വിദേശ നിക്ഷേപത്തില്‍ റെക്കോര്‍ഡ് വര്‍ധന

പുതിയ കണക്കുകള്‍ പ്രകാരം സൗദി ഓഹരി വിപണിയിലെ വിദേശ നിക്ഷേപം 192.3 ബില്യണ്‍ റിയാലായി ഉയര്‍ന്നിട്ടുണ്ട്

Published

on

റിയാദ്: സഊദി ഓഹരി വിപണിയിലെ വിദേശ നിക്ഷേപം സര്‍വകാല റെക്കോര്‍ഡിട്ടു. പുതിയ കണക്കുകള്‍ പ്രകാരം സൗദി ഓഹരി വിപണിയിലെ വിദേശ നിക്ഷേപം 192.3 ബില്യണ്‍ റിയാലായി ഉയര്‍ന്നിട്ടുണ്ട്. ഈ വര്‍ഷാദ്യം മുതല്‍ ഓഹരി സൂചികയിലെ ഇടിവിന്റെ ഫലമായുണ്ടായ അവസരങ്ങള്‍ വിദേശ നിക്ഷേപകര്‍ പ്രയോജനപ്പെടുത്തുകയായിരുന്നു. ഈ വര്‍ഷം ഇതുവരെ 14.5 ബില്യണ്‍ റിയാല്‍ വിദേശ നിക്ഷേപകര്‍ സൗദി ഓഹരി വിപണിയില്‍ നിക്ഷേപിച്ചു. കൊറോണ പ്രത്യാഘാതങ്ങള്‍ അവഗണിച്ച് വിദേശ നിക്ഷേപകര്‍ നടത്തിയ നിക്ഷേപങ്ങള്‍ സൗദി സമ്പദ്‌വ്യവസ്ഥയിലും ഓഹരി വിപണിയിലും അവര്‍ക്കുള്ള വിശ്വാസമാണ് പ്രതിഫലിപ്പിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.
ഓഗസ്റ്റ് അവസാനത്തെ കണക്കുകള്‍ പ്രകാരം 192.3 ബില്യണ്‍ റിയാല്‍ മൂല്യമുള്ള സൗദി ഓഹരികള്‍ വിദേശ നിക്ഷേപകരുടെ ഉടമസ്ഥതയിലുണ്ട്. സൗദി ഓഹരി വിപണിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിദേശ നിക്ഷേപമാണിത്. സൗദി ഓഹരി വിപണി മൂല്യത്തിന്റെ 2.14 ശതമാനം വിദേശ നിക്ഷേപകര്‍ക്കാണ്. സൗദി ഓഹരി വിപണിയുടെ ആകെ മൂല്യം 8.98 ട്രില്യണ്‍ റിയാലാണ്. ഈ വര്‍ഷം ആദ്യത്തെ എട്ടു മാസത്തിനിടെ വിദേശ നിക്ഷേപകര്‍ 93.7 ബില്യണ്‍ റിയാലിന്റെ സൗദി ഓഹരികള്‍ വാങ്ങുകയും 79.2 ബില്യണ്‍ റിയാലിന്റെ ഓഹരികള്‍ വില്‍പന നടത്തുകയും ചെയ്തു.
എട്ടു മാസത്തിനിടെ സൗദി ഓഹരി സൂചിക 4.8 ശതമാനം തോതില്‍ ഇടിഞ്ഞിട്ടുണ്ട്. ഓഗസ്റ്റ് അവസാനത്തില്‍ 7983.8 പോയന്റിലാണ് സൂചിക ക്ലോസ് ചെയ്തത്. 2019 അവസാനത്തില്‍ ഇത് 8346.6 പോയന്റ് ആയിരുന്നു. 2018 ഡിസംബര്‍ മുതല്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ് അവസാനം വരെയുള്ള 21 മാസക്കാലത്ത് ഒരു മാസം ഒഴികെയുള്ള 20 മാസവും വിദേശ നിക്ഷേപകര്‍ സൗദി ഓഹരി വിപണിയില്‍ അധിക പണം നിക്ഷേപിച്ചിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ മാത്രമാണ് പുതിയ ഓഹരികളില്‍ നിക്ഷേപിച്ചതിനേക്കാള്‍ കൂടുതല്‍ തുകയുടെ ഓഹരികള്‍ വിദേശ നിക്ഷേപകര്‍ വില്‍പന നടത്തിയത്.
ഓഹരി സൂചിക 1.7 ശതമാനം ഇടിഞ്ഞ ജനുവരിയില്‍ 340 കോടി റിയാലും 7.5 ശതമാനം തോതില്‍ ഇടിഞ്ഞ ഫെബ്രുവരിയില്‍ 250 കോടി റിയാലും വിദേശ നിക്ഷേപകര്‍ സൗദി ഓഹരി വിപണിയില്‍ അധികമായി നിക്ഷേപിച്ചു. സൂചിക 14.7 ശതമാനം തോതില്‍ ഇടിഞ്ഞ മാര്‍ച്ചില്‍ 340 കോടി റിയാല്‍ സൗദി ഓഹരി വിപണിയില്‍ നിന്ന് നിക്ഷേപകര്‍ പിന്‍വലിച്ചു. സൂചിക 9.3 ശതമാനം തോതില്‍ ഉയര്‍ന്ന ഏപ്രിലില്‍ 160 കോടി റിയാലും മേയില്‍ 280 കോടി റിയാലും സൂചിക 0.2 ശതമാനം തോതില്‍ ഉയര്‍ന്ന ജൂണില്‍ 490 കോടി റിയാലും 3.3 ശതമാനം തോതില്‍ ഉയര്‍ന്ന ജൂലൈയില്‍ 90 കോടി റിയാലും 7 ശതമാനം തോതില്‍ ഉയര്‍ന്ന ഓഗസ്റ്റില്‍ 310 കോടി റിയാലും വിദേശ നിക്ഷേപകര്‍ സൗദി ഓഹരി വിപണിയില്‍ അധികം നിക്ഷേപിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
വിദേശ നിക്ഷേപകര്‍ 21 മാസത്തിനിടെ 105.9 ബില്യണ്‍ റിയാല്‍ സൗദി ഓഹരി വിപണിയില്‍ നിക്ഷേപിച്ചിട്ടുണ്ട്. ഇക്കാലയളവില്‍ 336.4 ബില്യണ്‍ റിയാലിന്റെ സൗദി ഓഹരികള്‍ വിദേശ നിക്ഷേപകര്‍ വാങ്ങുകയും 230.6 ബില്യണ്‍ റിയാലിന്റെ ഓഹരികള്‍ വില്‍ക്കുകയും ചെയ്തു. ഇരുപത്തിയൊന്നു മാസത്തിനിടെ സൗദി ഓഹരി വിപണിയില്‍ വിദേശ നിക്ഷേപകരുടെ ഉടമസ്ഥതയിലുള്ള ഓഹരികളുടെ മൂല്യം 126 ശതമാനം (107.3 ബില്യണ്‍ റിയാല്‍) തോതില്‍ വര്‍ധിച്ചു. 2018 നവംബറില്‍ വിദേശ നിക്ഷേപകരുടെ ഉടമസ്ഥതയില്‍ 85 ബില്യണ്‍ റിയാലിന്റെ സൗദി ഓഹരികളാണുണ്ടായിരുന്നത്.
പ്രാദേശിക വിപണിയില്‍ ഓഹരികള്‍ നേരിട്ട് വാങ്ങാന്‍ 2015 ജൂണ്‍ മുതലാണ് പ്രത്യേകം യോഗ്യത കല്‍പിച്ച അന്താരാഷ്ട്ര സ്ഥാപനങ്ങളെ സൗദി കാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി അനുവദിച്ചത്. അതിനു മുമ്പ് സ്വാപ് എഗ്രിമെന്റുകള്‍ വഴി ഓഹരി വിപണിയില്‍ നിക്ഷേപങ്ങള്‍ നടത്താനാണ് അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ക്ക് അനുമതിയുണ്ടായിരുന്നത്.

 

 

gulf

സഊദി സ്വീകരിക്കാനിരിക്കുന്നത് ഒരുകോടി ഉംറ തീര്‍ത്ഥാടകരെ

അടുത്ത ഹിജ്‌റ വര്‍ഷം ഉംറകര്‍മ്മം നിര്‍വഹിക്കാന്‍ വിദേശങ്ങളില്‍ നിന്ന് ഒരു കോടിയിലധികം തീര്‍ത്ഥാടകര്‍ എത്തുമെന്ന് ദേശീയ ഹജ്ജ് ഉംറ കമ്മിറ്റി വൈസ് പ്രസിഡണ്ട് ഹാനി അല്‍ ഉമൈരി അറിയിച്ചു.

Published

on

അടുത്ത ഹിജ്‌റ വര്‍ഷം ഉംറകര്‍മ്മം നിര്‍വഹിക്കാന്‍ വിദേശങ്ങളില്‍ നിന്ന് ഒരു കോടിയിലധികം തീര്‍ത്ഥാടകര്‍ എത്തുമെന്ന് ദേശീയ ഹജ്ജ് ഉംറ കമ്മിറ്റി വൈസ് പ്രസിഡണ്ട് ഹാനി അല്‍ ഉമൈരി അറിയിച്ചു. ഓണ്‍ലൈന്‍ വഴി മിനിട്ടുകള്‍ക്കകം വിസ നേടാനും ഉംറ പാക്കേജ് വാങ്ങാനും വിദേശ ഉംറ തീര്‍ത്ഥാടകര്‍ക്ക് സാധിക്കുമെന്നും മുന്‍ വര്‍ഷങ്ങളേക്കാള്‍ ഈ രംഗത്ത് നൂതനമായ സംവിധാനങ്ങളാണ് നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു .

തീര്‍ത്ഥാടകര്‍ക്ക് സേവനങ്ങള്‍ നല്‍കാനായി ഹജ്ജ് ഉംറ കമ്പനികളും വിദേശ രാജ്യങ്ങളിലെ ഏജന്റുമാരെയും ആക്ടിവേറ്റ് ചെയ്തു വരികയാണ്. ഉംറ തീര്‍ത്ഥാടകര്‍ക്ക് സേവനം നല്‍കാന്‍ അഞ്ഞൂറിലധികം കമ്പനികള്‍ക്കാണ് ഹജ്ജ് ഉംറ മന്ത്രാലയം അനുമതി നല്‍കിയത്. വിദേശ രാജ്യങ്ങളില്‍ രണ്ടായിരത്തിലധികം ഏജന്റുമാരാണ് പ്രവര്‍ത്തിക്കുന്നത്. ഉംറ ഗ്രൂപ്പുകള്‍ക്കും വ്യക്തികള്‍ക്കും ബി ടു ബി ,ബി ടു സി സംവിധാനങ്ങള്‍ അനുസരിച്ച് ഉംറ പാക്കേജുകള്‍ പ്രകാരം കരാറുകള്‍ ഒപ്പുവെക്കാന്‍ ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള 34 ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. ഗള്‍ഫ് ഇന്റര്‍നാഷണല്‍ ബാങ്ക് അംഗീകരിച്ച വാലറ്റുകള്‍ വഴി പണമടച്ച് ഉംറ പാക്കേജുകള്‍ വാങ്ങാന്‍ സാധിക്കും. ഉംറക്കെത്തുന്ന വിദേശ തീര്‍ത്ഥാടകര്‍ക്ക് പുണ്യഭൂമിയില്‍ യാത്ര ചെയ്യാന്‍ വിപുലമായ സൗകര്യങ്ങളാണ് കമ്പനികള്‍ ഒരുക്കുക. തീര്‍ത്ഥാടകര്‍ക്ക് താമസ സൗകര്യം നല്‍കാനായി രണ്ടായിരത്തോളം ഹോട്ടലുകളും അപ്പാര്‍ട്‌മെന്റുകളും ടൂറിസം വകുപ്പിന് കീഴില്‍ സജ്ജമാണ്.

Continue Reading

gulf

കെഎംസിസി നേതാവ് നരിപ്പറ്റ ഹനീഫ
സഊദിയിൽ നിര്യാതനായി

മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നതായി റിയാദ് കെഎംസിസി വെൽഫെയർ വിഭാഗം അറിയിച്ചു.

Published

on

അഷ്‌റഫ് ആളത്ത്

ദമ്മാം:കെഎംസിസി നേതാക്കളിൽ പ്രമുഖനും സമസ്തയുടെ സജീവ പ്രവർത്തകനുമായിരുന്ന മലപ്പുറം വേങ്ങര മിനി കാപ്പിൽ സ്വദേശി നരിപ്പറ്റ മുഹമ്മദ് ഹനീഫ (54) നിര്യാതനായി.
ഒരാഴ്ചയോളമായി റിയാദിലെ ആശുപത്രയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ബുധനാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് മരണപ്പെട്ടത്‌.

മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നതായി റിയാദ് കെഎംസിസി വെൽഫെയർ വിഭാഗം അറിയിച്ചു.ചികിത്സയിലിരിക്കെ രോഗം ഗുരുതരമായതിനെത്തുടർന്ന് ജിദ്ദയിൽനിന്നെത്തിയ അദ്ദേഹത്തിൻറെ സഹോദരൻ അജ്‌മൽ,അളിയൻ അഹമ്മദ് കുട്ടി എന്നിവർ മരണസമയത്ത് റിയാദിലെ ആശുപത്രിയിൽ ഉണ്ടായിരുന്നു.

മുപ്പത് വർഷത്തോളമായി സഊദിയിൽ ഉള്ള അദ്ദേഹം രണ്ട് മാസം മുമ്പാണ് അവധി കഴിഞ് നാട്ടിൽ നിന്നെത്തിയത്.
ജിദ്ദ,റിയാദ്,ദമ്മാം എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുള്ള ഹനീഫക്ക് പ്രവാസലോകത്ത് വലിയ സൗഹൃദ ബന്ധങ്ങൾ ഉണ്ട്.

കെഎംസിസിയുടെ വേങ്ങരമണ്ഡലം കമ്മിറ്റി,മലപ്പുറം ജില്ല കമ്മിറ്റി സഊദിയിൽ വിവിധ പ്രവിശ്യ കളിലെ സെൻട്രൽ കമ്മിറ്റി എന്നിവിടങ്ങളിലെല്ലാം ഉന്നതമായ നേതൃ പദവികളിലിരുന്ന അദ്ദേഹം പൊതുസമൂഹത്തിൽ നിറഞ്ഞുനിന്ന സംഘാടകനും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യവുമായിരുന്നു.

നാട്ടിലും മറുനാട്ടിലും അദ്ദേഹം വിഭാവനം ചെയ്തു നടപ്പിലാക്കിയ വിവിധ പദ്ധതികൾ ജീവകാരുണ്യ സേവന രംഗത്ത് പുതിയ ആശയങ്ങൾക്കും കർമ്മങ്ങൾക്കും തുടക്കമാവുകയും സംഘടനാ തലത്തിലെ ഇതര ഘടകങ്ങൾക്ക് അനുകരണീയമാം വിധം മാതൃകാപരവുമായിരുന്നു.
സ്‌പോട്‌സ് രംഗത്തും അതീവ തല്പരനായിരുന്ന ഹനീഫ ദമ്മാം ഖാലിദിയ്യ സ്‌പോട്‌സ് ക്ലബ്ബിന്റ നേതൃത്വമായും പ്രവർത്തിച്ചിരുന്നു.
പരേതരായ നരിപ്പറ്റ ബീരാൻ-റുഖിയ ദമ്പതികളാണ് മാതാപിതാക്കൾ.
ഭാര്യ.സാജിദ.മക്കൾ.ശിബിലി,ശാനു, ശാലു.മുഹമ്മദ് ഹനീഫയുടെ നിര്യാണത്തിൽ കെഎംസിസി യുടെ വിവിധ ഘടകങ്ങൾ അനുശോചനം രേഖപ്പെടുത്തി.

Continue Reading

gulf

വിമാന കമ്പനിയുടെ അനാസ്ഥ; ഹാജിമാര്‍ വലയുന്നു

സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മം പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഹാജിമാരുടെ മടക്കയാത്രയില്‍ വിമാന കമ്പനിയുടെ അനാസ്ഥ മൂലം ഹാജിമാര്‍ വലയുന്നു.

Published

on

നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മം പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഹാജിമാരുടെ മടക്കയാത്രയില്‍ വിമാന കമ്പനിയുടെ അനാസ്ഥ മൂലം ഹാജിമാര്‍ വലയുന്നു. ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ യാത്ര ചെയ്തിട്ട് പോലും മടങ്ങിയെത്തുന്ന ഹാജിമാര്‍ക്ക് അവരുടെ ലഗേജുകള്‍ കൃത്യമായി എത്തിച്ചു കൊടുക്കാന്‍ പോലും കഴിയുന്നില്ല. മാത്രമല്ല ഷെഡ്യൂള്‍ ചെയ്ത സമയത്തില്‍ നിന്നും മണിക്കൂറുകള്‍ വൈകിയാണ് ഹജ്ജ് വിമാനങ്ങള്‍ നെടുമ്പാശ്ശേരിയില്‍ എത്തുന്നത്. ഇത് മൂലം ഹാജിമാരും അവരെ സ്വീകരിക്കാനെത്തുന്ന ബന്ധുക്കളും വലയുകയാണ് . വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലായി സഊദി എയര്‍ലൈന്‍സിന്റെ അഞ്ച് വിമാനങ്ങളാണ് ജിദ്ദയില്‍ നിന്നും ഹാജിമാരുമായി നെടുമ്പാശ്ശേരിയിലേക്ക് സര്‍വീസ് നടത്തിയത്.

ആദ്യ രണ്ട് വിമാനങ്ങള്‍ സമയക്രമം പാലിച്ചെങ്കിലും പിന്നീട് മൂന്ന് വിമാനങ്ങളും രണ്ട് മണിക്കൂറിലേറെ വൈകിയാണ് എത്തിയത്. ശനിയാഴ്ച വൈകീട്ട് 5.15 ന് എത്തേണ്ട വിമാനം 6.30 നും, ഞായറാഴ്ച വൈകീട്ട് 4.30 എത്തേണ്ട വിമാനം 6.15 നും, രാത്രി 7.40 ന്‍ എത്തേണ്ട വിമാനം 9.58 നുമാണ് എത്തിയത്. വടക്കന്‍ ജില്ലകളില്‍ നിന്നും മറ്റുമായി ഹാജിമാരെ സ്വീകരിക്കാനെത്തുന്ന ബന്ധുക്കളും നാട്ടുകാരും അടക്കമുള്ളവരും ഇത് മൂലം വലയുകയാണ്. വിമാനം തുടര്‍ച്ചയായി വൈകാനുള്ള കാരണവും ബന്ധപ്പെട്ടവര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മാത്രമല്ല ഞായറാഴ്ച്ച രാത്രി 9.58 ന് എത്തിയ വിമാനത്തിലെ 250 ഓളം ഹാജിമാരുടെ ലഗേജുകളും ലഭ്യമായിട്ടില്ല.

ഇവ അടുത്ത ദിവസം എത്തിച്ചു നല്‍കാമെന്നാണ് പറഞ്ഞിരുന്നതെങ്കിലും ഇന്നലെയും ലഗേജുകള്‍ എത്തിച്ചു നല്‍കിയിട്ടില്ല. ശനിയാഴ്ച എത്തിയ 100 ഓളം ഹാജിമാരുടെ ലഗേജുകളും ലഭിക്കാതെ വന്നിരുന്നു. ഇവ ഞായറാഴ്ച എത്തിച്ചു നല്‍കുകയാണ് ചെയ്തത്. സാധാരണ യാത്രാ വിമാനത്തിലെ യാത്രക്കാരുടെ ലഗേജുകള്‍ ഹജ്ജ് വിമാനത്തില്‍ കയാട്ടിക്കൊണ്ടുവന്നതാണ് ഹാജിമാരുടെ ലഗേജുകള്‍ എത്തിക്കുന്നതില്‍ വീഴ്ചയുണ്ടാകാന്‍ കാരണമെന്നാണ് വിവരം. ഹജ്ജ് വിമാനങ്ങളില്‍ ഇത്തരത്തില്‍ അനാസ്ഥയുണ്ടാകുന്നത് ഗുരുതരമായ വീഴ്ചയായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ചാര്‍ട്ടേര്‍ഡ് വിമാനങ്ങളിലെ യാത്രക്കാര്‍ ആയിട്ട് പോലും ഹാജിമാരോട് എയര്‍ലൈന്‍സ് അധികൃതര്‍ കാണിക്കുന്ന അനാസ്ഥയ്‌ക്കെതിരെ വ്യാപകമായ ആക്ഷേപം ഉയരുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റിയും മൗനം പാലിക്കുകയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. നാല് വര്‍ഷം മുന്‍പ് വരെ എയര്‍ ഇന്ത്യ നെടുമ്പാശ്ശേരിയില്‍ നിന്നും നടത്തിയ ഹജ്ജ് യാതൊരു ആക്ഷേപവും ഉണ്ടാകാതെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.