Connect with us

Culture

’25 ലക്ഷം പിഴ അടക്കണം’; വാര്‍ത്ത വ്യാജം, മുന്‍ കളക്ടര്‍ പ്രശാന്ത് നായര്‍ നിയമനടപടിക്ക്

Published

on

കോഴിക്കോട്: സര്‍ക്കാര്‍ വാഹനം ദുരുപയോഗം ചെയ്തുവെന്ന കേസില്‍ 25 ലക്ഷം രൂപ പിഴ അടക്കണമെന്ന വാര്‍ത്തയോട് പ്രതികരിച്ച് മുന്‍ കോഴിക്കോട് കളക്ടര്‍ പ്രശാന്ത് നായര്‍. തനിക്കെതിരെ ഇത്തരത്തില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വ്യാജമാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പ്രശാന്ത് നായര്‍ പറഞ്ഞു. ഒരു കൊല്ലം മുന്‍പ് അന്വേഷിച്ച് തള്ളിയ വ്യാജ പരാതിയാണിത്. വാര്‍ത്ത പ്രചരിപ്പിച്ചയാളും സംപ്രേക്ഷണം ചെയ്ത മാധ്യമങ്ങളും മാപ്പ് പറയുകയോ നിയമനടപടി നേരിടാന്‍ തയ്യറാവുകയോ ചെയ്യട്ടെയെന്നും പ്രശാന്ത് നായര്‍ പറഞ്ഞു. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ജോലിക്കിടെ വളരെ കഴിവുറ്റ മാധ്യമപ്രവര്‍ത്തകരെ പരിചയപ്പെടാന്‍ സാധിച്ചിട്ടുണ്ട്. ഏറെ ബഹുമാനം തോന്നിയവരും ഉണ്ട്. നിലപാടുകള്‍ കൊണ്ടും ഒബ്ജക്റ്റിവിറ്റി കൊണ്ടും. എന്നാല്‍ ഇവര്‍ക്കൊരപവാദമായ കുറേ പേരെക്കുറിച്ചാണ് ഇന്നത്തെ പോസ്റ്റ്.

സത്യസന്ധരായ ഉദ്യോഗസ്ഥരെ പരസ്യമായി അവഹേളിക്കുന്ന ട്രാക് റെക്കോര്‍ഡ് ഉള്ള, ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഒരു വ്യക്തി, ഒരു കടലാസ് സംഘടനയുടെ പേരില്‍ പത്രസമ്മേളണം നടത്തുന്നതും, ഒരു ഡ്യൂ ഡിലിജന്‍സും ഇല്ലാതെ അയാള്‍ പറയുന്നത് അതേ പടി ചില മാധ്യമങ്ങള്‍ വാര്‍ത്തയായി കൊടുക്കുന്നതും ഇന്നലെ കണ്ടു.
ഈയുള്ളവന്റെ കയ്യില്‍ നിന്ന് 25 ലക്ഷം പിടിക്കാന്‍ ‘സര്‍ക്കാര്‍ ഉത്തരവ്’ ഇറങ്ങി എന്നാണ് ഒരു മാന്യദേഹം കോഴിക്കോട്ട് പത്രസമ്മേളണം നടത്തി പറഞ്ഞത്. കൊള്ളാല്ലോ? അപ്പൊ ഉത്തരവിന്റെ കോപ്പി പത്രക്കാര്‍ക്ക് കൊടുത്ത് കാണും അല്ലാതെ അവര്‍ അങ്ങനെ ഒരു വാര്‍ത്ത ചെയ്യില്ലല്ലോ. അന്വേഷിച്ചപ്പൊ അങ്ങനൊരു ഉത്തരവും ഇല്ല, ഉത്തരവിന്റെ കോപ്പിയും ഇല്ല. ശ്ശെടാ!

പത്രസമ്മേളനത്തില്‍ വിതരണം ചെയ്യുന്ന കടലാസ്സുകള്‍ എന്തെന്ന് വായിച്ച് നോക്കാന്‍ തക്ക അക്ഷരാഭ്യാസമൊക്കെ ജേണലിസ്റ്റുകള്‍ക്ക് ഉണ്ട് എന്നായിരുന്നു എന്റെ ധാരണ. അനില്‍കുമാറെന്ന സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥന്‍ തയ്യാറാക്കിയ, ഒരു കൊല്ലം മുന്‍പ് അന്വേഷിച്ച് തള്ളിയ വ്യാജ പരാതിയുടെ അഭിനവ ‘റിപ്പോര്‍ട്ടിന്റെ’ വിവരാവകാശ കോപ്പി തൂക്കിപ്പിടിച്ച് വാര്‍ത്ത ചെയ്യുമ്പോള്‍ അതില്‍ എന്താണെന്ന് വായിക്കാനുള്ള സാമാന്യ ബുദ്ധി കാണിക്കണമല്ലോ. 11.10.2018 ല്‍ മാന്യ സെക്രടേറിയറ്റ് ഗുമസ്തന്‍ റിപ്പോര്‍ട്ട് തയ്യാറാക്കി കൊലക്കേസ് ഒഴികെ എല്ലാം എന്റെ തലയില്‍ വെക്കുമ്പോഴും 3.11.2017 ല്‍ ബഹു.റവന്യു വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ എടുത്ത റാറ്റിഫിക്കേഷന്‍ തീരുമാനം കണ്ടില്ലെന്ന് നടിക്കുന്നു. അത് കണ്ടിരുന്നെങ്കിലോ? അയാള്‍ എന്റെ മേല്‍ ആരോപിച്ചതെല്ലാം ബഹു.മന്ത്രിയുടെ തലയിലാവും! അനില്‍കുമാറെന്ന സെക്രടേറിയറ്റ് ഉദ്യോഗസ്ഥന്‍ വ്യാജമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നിലുള്ള ഗൂഢാലോചന വെളിവാകും വിധം കേസെടുക്കാനുള്ള നടപടികള്‍ എടുത്ത് വരികയാണെന്നതും കൂടി ചേര്‍ത്ത് വായിക്കണം.

IAS ഉദ്യോഗസ്ഥരുടെ കാര്യങ്ങള്‍ തീരുമാനിക്കുന്ന എല്ലാ ഫയലുകളും ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയും കണ്ടിരിക്കും. അപ്പോള്‍ ഇവരിലാരെയെങ്കിലും, അല്ലെങ്കില്‍ ഇവരുടെ ഓഫീസില്‍ ആരെയെങ്കിലും ഒരു ഫോണ്‍ വിളിച്ചാല്‍ അറിയാമല്ലോ നിജസ്ഥിതി? ഈ വാര്‍ത്ത ചെയ്തവര്‍ എന്ത് കൊണ്ട് ആ ഒരു കോള്‍ ചെയ്യാന്‍ മടിച്ചു എന്നത് ചിന്തിക്കേണ്ട ഒരു വിഷയമാണ്. സര്‍ക്കാര്‍ ‘ഉത്തരവിട്ടു’ എന്ന് ഏതോ ഒരു വഴിപോക്കന്‍, അതും നല്ല ബെസ്റ്റ് ട്രാക്ക് റെക്കോര്‍ഡുള്ള ഒരാള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞാല്‍ മതിയോ? പത്രസമേളനത്തില്‍ എഴുതി കൊടുത്തത് അതേപടി കൊടുത്താല്‍ അത് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസമാണെന്ന് വിശ്വസിക്കുന്ന തലമുറയൊക്കെ പോയി.

RTI എന്ന് കേള്‍ക്കുമ്പോള്‍ ശ്വാസം നിലച്ച്, എഴുതിക്കൊടുത്തത് അതേ പടി വാര്‍ത്തയായി കൊടുത്ത റിപ്പോര്‍ട്ടര്‍മാര്‍ക്ക് സര്‍ക്കാരിന്റെ തുടര്‍വിദ്യാഭ്യാസ പദ്ധതിയില്‍ ചേരാവുന്നതാണ്. 96 വയസ്സുകാരി കാര്‍ത്ത്യായനി അമ്മൂമ്മ പറഞ്ഞ പോലെ എഴുത്തും വായനേം പഠിച്ച ശേഷം മാന്യമായി നല്ല ജോലി വാങ്ങി ജീവിക്കാവുന്നതാണ്.

ഞാനീ പറയുന്നതിന്റെ വിഷമം മനസ്സിലാവണമെങ്കില്‍ അദ്ധ്വാനിച്ച് പഠിച്ച്, പരീക്ഷ പാസ്സായി ജോലിയില്‍ കേറണം. അവിടെ ആത്മാര്‍ത്ഥമായി ജോലി ചെയ്യണം. നിലപാടെടുക്കണം. കാശുണ്ടാക്കി മുകളിലുള്ളവന് മാസപ്പടി എത്തിക്കാന്‍ പറ്റില്ലെന്ന് മുഖത്ത് നോക്കി പറയണം. മൊയ്‌ലാളിമാരെ പിടിച്ച് പോസ്റ്റ് വാങ്ങാതെ, ആരുടേം തിണ്ണ നിരങ്ങാതെ ആത്മാഭിമാനത്തോടെ ജീവിക്കണം. 10% കമ്മീഷന്‍ എന്ന ഇരട്ടപ്പേരില്ലാതെ ജീവിക്കണം. ഇങ്ങനെയല്ല ഒരുവന്റെ ജീവിതമെങ്കില്‍ റെപ്യുട്ടേഷന്റെ വില അയാള്‍ക്ക് മനസ്സിലാവില്ല.

ആദ്യമായല്ല ഇത്തരം ഉഡായിപ്പ് പരിപാടി. വളരെയധികം ക്ഷമയോടെയാണ് ഞാനിതുവരെ ഇത്തരക്കാരെ കൈകാര്യം ചെയ്തിട്ടുള്ളത്. ക്ഷമ ആട്ടിന്‍ സൂപ്പിന്റെ ഫലം ചെയ്യുമെങ്കിലും അത് ദുഷ്ടനെ പന പോലെ വളര്‍ത്തും. ഈ ഫേക് ന്യൂസ് പ്രചരിപ്പിച്ച മാന്യ ദേഹത്തിനും, അച്ചടിച്ച/സംപ്രേക്ഷണം ചെയ്ത മാധ്യമങ്ങള്‍ക്കും നിരുപാധികം മാപ്പ് പറയുകയോ നിയമനടപടി നേരിടാന്‍ തയ്യറാവുകയോ ചെയ്യാം. എഡിറ്റര്‍മാരുടെ നിലവാരമാണ് ഇനി അറിയാനുള്ളത്. എത്ര പേര്‍ മാപ്പു പറയും എന്നറിയാമല്ലോ. (കുന്ദംകുളം മാപ്പല്ല.)

ഈ വിഷയത്തില്‍ കൂടുതല്‍ പറയാനോ എഴുതാനോ ഇനി ഇല്ല കോടതിയില്‍ അഭയം പ്രാപിക്കുക എന്നതേ എന്നെപ്പോലുള്ളവര്‍ക്ക് സാധിക്കൂ. പ്രവാസികളെ ഊറ്റി വളരുന്ന പ്രാഞ്ചികളുടെ തണലോ, മണല്‍ക്വാറി മുതലാളിമാരുടെ സമ്മാനങ്ങളോ, ടൂറിസം വികസനത്തിലൂടെ സ്വയം വികസനമോ ശീലിക്കാത്തത് കൊണ്ട് നമുക്ക് ശരണം കോടതി മാത്രം. അവിടെ എല്ലാം പറയും. എല്ലാം.

ഇന്നലത്തെ പൊറാട്ട് നാടകത്തിന്റെ ടൈമിങ്ങിനെ കുറിച്ച് ഒരു വാക്ക്. കോഴിക്കോട്ട് എന്നെ സ്‌നേഹിക്കുന്നവരെ പോലെ എന്നെ ഭയപ്പെടുന്നവരും ഉണ്ടെന്ന് അറിയാം. കോഴിക്കോട്ട് കലക്ടര്‍ക്ക് ട്രാന്‍സ്ഫര്‍ വരുന്ന എല്ലാ ക്യാബിനറ്റ് ദിവസവും ഇങ്ങനെ ഫേക് ന്യൂസും പൊറാട്ട് നാടകവും കളിക്കണമെന്നില്ല. ഞാനാ ഭാഗത്തോട്ട് ഇനി ഇല്ലെന്ന് ദയവായി മനസ്സിലാക്കൂ. കലക്ടര്‍ എന്നത് ഡയറക്റ്റ് കഅട കാരെ സംബന്ധിച്ചിടത്തോളം ഒരു ജൂനിയര്‍ പോസ്റ്റാണെന്നും ഈയുള്ളവന്‍ ഇപ്പൊ ലേശം ഇടത്തരം സീനിയറാണെന്നും മനസ്സിലാക്കുക. തല്‍ക്കാലം ചികിത്സയും ആശുപത്രിയുമായി കറങ്ങി നടക്കുന്നതുകൊണ്ട് സമയാസമയത്ത് പ്രതികരിക്കാനൊന്നും വയ്യ. പക്ഷേ കേസ് ഗംഭീരമായി നടത്തും. അത് വാക്ക്.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.