Connect with us

Sports

ഹാപ്പി മലയാളം

Published

on

 

കൊല്‍ക്കത്ത: വെയിലും ശൂന്യമായ ഗ്യാലറിയും കേരളത്തിന്റെ കുട്ടികള്‍ കാര്യമാക്കിയില്ല. അഞ്ച് വട്ടം അവര്‍ ചണ്ഡിഗറിന്റെ വല കുലുക്കി. ഒരു തവണ സ്വന്തം വല കുലുങ്ങുന്നതും കണ്ടു. സന്തോഷ് ട്രോഫി ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് മല്‍സരങ്ങള്‍ സാള്‍ട്ട്‌ലെക്കില്‍ ആരംഭിച്ചപ്പോള്‍ കിരീടത്തിലേക്കുളള യാത്രക്ക് സതീവന്‍ ബാലന്റെ കുട്ടികള്‍ നല്ല തുടക്കമിട്ടു. ശക്തരുടെ ഗ്രൂപ്പില്‍ കളിക്കുന്നതിനാല്‍ ആദ്യ മല്‍സരത്തിലെ ഫലം കേരളത്തിന് നിര്‍ണായകമായിരുന്നു. നല്ല തുടക്കമാണ് മോഹിച്ചതെന്നും അത് ലഭിച്ചത് വഴി ആത്മവിശ്വാസം വര്‍ധിച്ചതായും സതീവന്‍ ബാലന്‍ പറഞ്ഞതില്‍ നിന്നും വ്യക്തമാണ് ടീമിന്റെ ആത്മവിശ്വാസം.
എം.എസ് ജിതിനാണ് കേരളത്തിന്റെ ഇന്നലത്തെ താരം. രണ്ട് വട്ടം വല ചലിപ്പിച്ചു ഈ മധ്യനിരക്കാരന്‍. രണ്ട് വട്ടം വല ചലിപ്പിക്കാന്‍ സഹായിച്ചു. ചണ്ഡിഗറിന് വലിയ ഫുട്‌ബോള്‍ വിലാസമില്ലെങ്കിലും ഇത്തവണ ഐ ലീഗ് കിരീടം സ്വന്തമാക്കിയത് പഞ്ചാബില്‍ നിന്നുള്ള മിനര്‍വ പഞ്ചാബായതിനാല്‍ നല്ല യുവതാരങ്ങളുടെ സാന്നിദ്ദ്യം ചണ്ഡിഗര്‍ സംഘത്തിലുണ്ടായിരുന്നു. പക്ഷേ പതിനൊന്നാം മിനുട്ടില്‍ കേരളത്തിന്റെ മുന്നേറ്റം ഗോളായി മാറിയതോടെ ആതിഥേയര്‍ തളര്‍ന്നു. പത്തൊമ്പതാം മിനുട്ടില്‍ സജിത് പൗലോസ് രണ്ടാം ഗോള്‍ നേടി. ആദ്യ പകുതിക്ക് പിരിയുമ്പോള്‍ രണ്ട് ഗോള്‍ ലീഡ് സ്വന്തമാക്കിയ സന്ദര്‍ശകര്‍ രണ്ടാം പകുതിയില്‍ നിലപാട് വിളിച്ചോതി അഫ്ദാല്‍ മൂന്നാം ഗോള്‍ നേടി. അമ്പത്തിയൊന്നാം മിനുട്ടില്‍ ജിതിന്റെ രണ്ടാമത് ഗോളുമെത്തിയപ്പോള്‍ ലീഡ് 4-0 മായി. ഇതോടെ പന്ത് ചണ്ഡിഗറിന്റെ ഹാഫില്‍ തന്നെയായി. കേരളത്തിന്റെ ഗോള്‍ക്കീപ്പര്‍ക്കും പിന്‍നിരക്കാര്‍ക്കും കാര്യമായ ജോലി ഇല്ലാതെയുമായി. സബ്‌സ്റ്റിറ്റിയൂട്ട് ബെഞ്ചില്‍ നിന്നുമെത്തിയ വി.എസ് ശ്രീക്കുട്ടന്‍ കേരളത്തിന്റെ നാലാമത് ഗോള്‍ സ്‌ക്കോര്‍ ചെയ്തപ്പോള്‍ ലോംഗ് വിസിലിന് തൊട്ട് മുമ്പ് ചണ്ഡിഗര്‍ ഒരു ഗോള്‍ മടക്കി. വിശാല്‍ ശര്‍മ്മയായിരുന്നു സ്‌ക്കോറര്‍.
4-4-2 ഫോര്‍മാറ്റിലായിരുന്നു രണ്ട് ടീമുകളും കളിക്കാനിറങ്ങിയത്. പക്ഷേ വേഗതയില്‍ കേരളം പ്രതിയോഗികളെ പിറകിലാക്കിയപ്പോള്‍ പതിനൊന്നാം മിനുട്ടില്‍ സീസന്റെ ഉഗ്രന്‍ പാസ്. വലത് വിംഗിലൂടെ കുതിച്ചുകയറിയ ജിതിന്‍ ഫസ്റ്റ് ടൈം ഷോട്ടിലുടെ ഗോള്‍ക്കീപ്പറെ നിസ്സഹയനാക്കി. ജിതിന്‍ നല്‍കിയ ക്രോസില്‍ നിന്നായിരുന്നു പൗലോസിന്റെ ഗോള്‍. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ജിതിന്റെ പാസിലായിരുന്നു അഫ്ദാലിന്റെ ഗോള്‍. മല്‍സരത്തിന്റെ അറുപത്തിയഞ്ചാം മിനുട്ടില്‍ കോച്ച് സതീവന്‍ ബാലന്‍ നടത്തിയ ഡബിള്‍ സബ്‌സ്റ്റിറ്റിയൂഷന്‍ കേരളത്തിന്റെ കുതിപ്പ് കൂടുതല്‍ സജീവമാക്കി. ജിതിന് പകരം ശ്രീക്കുട്ടനും അഫ്ദാലിന് പകരം പി.സി അനുരാഗുമിറങ്ങി. ചണ്ഡിഗര്‍ കോച്ച് സന്ദീപ് സിംഗും രണ്ട് മാറ്റങ്ങള്‍ വരുത്തി. അത് പക്ഷേ ഫലം ചെയ്തില്ല.
മണിപ്പൂര്‍, ആതിഥേയരായ ബംഗാള്‍ തുടങ്ങിയവരാണ് കേരളത്തിന്റെ ഗ്രൂപ്പിലുള്ളത്. ആറ് ടീമുകള്‍ കളിക്കുന്ന ക്വാര്‍ട്ടര്‍ ലീഗ് ഗ്രൂപ്പില്‍ നിന്നും ആദ്യ രണ്ട് സ്ഥാനക്കാരാണ് സെമി ഫൈനലിന് യോഗ്യത നേടുക. 23ന് മണിപ്പൂരുമായാണ് കേരളത്തിന്റെ അടുത്ത മല്‍സരം.

News

ലണ്ടനിലെത്തി മഞ്ഞപ്പട

26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി.

Published

on

കൊച്ചി: 26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി. ഗോവയില്‍ നടന്ന റിലയന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്‌മെന്റ് ലീഗില്‍ റണ്ണേഴ്‌സ് അപ്പായാണ് ബ്ലാസ്‌റ്റേഴ്‌സ് നെക്സ്റ്റ് ജെന്‍ കപ്പിന് യോഗ്യത നേടിയത്. പ്രമുഖ പ്രീമിയര്‍ ലീഗ് ക്ലബ്ബുകളുടെ യൂത്ത് ടീമുകളെയാണ് ബ്ലാസ്‌റ്റേഴ്‌സ് നേരിടുന്നത്. ബെംഗളൂരു എഫ്‌സി, റിലയന്‍സ് ഫൗണ്ടേഷന്‍ യങ് ചാമ്പ്‌സ് എന്നീ ടീമുകളും ഇന്ത്യയില്‍ നിന്ന് മത്സരത്തിനുണ്ട്.

നിലവിലെ ചാമ്പ്യന്‍മാരായ ചെല്‍സി എഫ്‌സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, സതാംപ്ടണ്‍ എഫ്‌സി എന്നിവയാണ് ഇംഗ്ലീഷ് ടീമുകള്‍. അണ്ടര്‍ 21 താരങ്ങളാണ് ബ്ലാസ്‌റ്റേഴ്‌സിനായി ബൂട്ടണിയുന്നത്. രണ്ട് അണ്ടര്‍ 23 താരങ്ങളും ടീമിലുണ്ട്. പ്രീമിയര്‍ ലീഗും ഇന്ത്യന്‍ സൂപ്പര്‍ലീഗും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് നെക്സ്റ്റ് ജെന്‍ കപ്പ് സംഘടിപ്പിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് ടീം: സച്ചിന്‍ സുരേഷ്, മുഹമ്മദ് മുര്‍ഷിദ്, മുഹീത് ഷബീര്‍ ഖാന്‍, മുഹമ്മദ് ബാസിത്, ഹോര്‍മിപാം റൂയിവാ, ബിജോയ് വി, തേജസ് കൃഷ്ണ, മര്‍വാന്‍ ഹുസൈന്‍, ഷെറിന്‍ സലാറി, അരിത്ര ദാസ്, മുഹമ്മദ് ജാസിം, ജീക്‌സണ്‍ സിങ്, ആയുഷ് അധികാരി, ഗിവ്‌സണ്‍ സിങ്, മുഹമ്മദ് അസര്‍, മുഹമ്മദ് അജ്‌സല്‍, മുഹമ്മദ് അയ്‌മെന്‍, നിഹാല്‍ സുധീഷ്. തോമക് ഷ്വാസാണ് മുഖ്യ പരിശീലകന്‍. ടി.ജി പുരുഷോത്തമന്‍ സഹപരിശീലകന്‍.

Continue Reading

News

ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം; ജയിച്ചാല്‍ പരമ്പര

ആദ്യ ഏകദിനത്തില്‍ കേവലം നാല് റണ്‍സിന് ഭാഗ്യത്തിന് രക്ഷപ്പെട്ട ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം.

Published

on

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ആദ്യ ഏകദിനത്തില്‍ കേവലം നാല് റണ്‍സിന് ഭാഗ്യത്തിന് രക്ഷപ്പെട്ട ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം. രാത്രി ഏഴിന് ആരംഭിക്കുന്ന മല്‍സരത്തില്‍ ജയിച്ചാല്‍ ശിഖര്‍ ധവാന്റെ സംഘത്തിന് പരമ്പര സ്വന്തമാക്കാം. പക്ഷേ ആദ്യ മല്‍സരത്തില്‍ തന്നെ വിന്‍ഡീസ് ഇന്ത്യയെ ഞെട്ടിച്ച സാഹചര്യത്തില്‍ ധവാന്റെ സംഘത്തിന് മുന്‍ കരുതല്‍ നന്നായി വേണ്ടി വരും. ആദ്യ മല്‍സരത്തില്‍ വന്‍ സ്‌ക്കോര്‍ ഉയര്‍ത്തിയിരുന്നു ഇന്ത്യ. നായകന്‍ ധവാന്‍ സ്വന്തമാക്കിയ 97 റണ്‍സ്, സഹ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, മൂന്നാമനായ ശ്രേയാംസ് അയ്യര്‍ എന്നിവരുടെ അര്‍ധ ശതകങ്ങള്‍ എന്നിവയെല്ലാം സഹായമായപ്പോള്‍ ഏഴ് വിക്കറ്റിന് 308 റണ്‍സ്.

പക്ഷേ മറുപടിയില്‍ വിന്‍ഡീസ് 305 ലെത്തി. ഓപ്പണര്‍ ഷായ് ഹോപ്പിനെ (7) മുഹമ്മദ് സിറാജ് പെട്ടെന്ന് പുറത്താക്കിയെങ്കിലും കൈല്‍ മേയേഴ്‌സ്, ഷംറോ ബ്രുക്‌സ് എന്നിവര്‍ തകര്‍ത്തടിച്ചു. അപാര ഫോമിലായിരുന്നു മേയേഴ്‌സ്. 10 ബൗണ്ടറികളും ഒരു സിക്‌സറും ഉള്‍പ്പെടെ ഗംഭീര ഇന്നിംഗ്‌സ്. ബ്രൂക്‌സാവട്ടെ കൂറ്റനടികള്‍ക്ക് നിന്നില്ല. പക്ഷേ ന്നായി പിന്തുണച്ചു. ഈ സഖ്യത്തെ ഷാര്‍ദുല്‍ ഠാക്കൂര്‍ പുറത്താക്കുമ്പോഴേക്കും നല്ല അടിത്തറ കിട്ടിയിരുന്നു ആതിഥേയര്‍ക്ക്. ബ്രൂക്‌സ് പുറത്തായ ശേഷമെത്തിയ ബ്രാന്‍ഡണ്‍ കിംഗും പൊരുതി നിന്നതോടെ ഇന്ത്യ വിറക്കാന്‍ തുടങ്ങി. ബൗളര്‍മാര്‍ തെറ്റുകള്‍ ആവര്‍ത്തിച്ചു. പന്തുകള്‍ അതിര്‍ത്തിയിലേക്ക് പായാന്‍ തുടങ്ങി. മേയേഴ്‌സിനെ സഞ്ജു സാംസണിന്റെ കരങ്ങളിലെത്തിച്ച് ഷാര്‍ദുല്‍ തന്നെയാണ് മല്‍സരത്തിലേക്ക് ടീമിനെ തിരികെ കൊണ്ടുവന്നത്. 189 റണ്‍സിലായിരുന്നു മേയേഴ്‌സിന്റെ മടക്കം. ഫോമിലുള്ള നായകന്‍ നിക്കോളാസ് പുരാനെ സിറാജ് രണ്ടാം വരവില്‍ മടക്കിയതോടെ ആവേശമായി. യൂസവേന്ദ്ര ചാഹല്‍ റോവ്മാന്‍ പവലിനെ (6) വേഗം മടക്കി. പക്ഷേ അപ്പോഴും വാലറ്റത്തില്‍ അഖില്‍ ഹുസൈന്‍ (32 നോട്ടൗട്ട്), റോമാരിയോ ഷെപ്പേര്‍ഡ് എന്നിവര്‍ അവസാനം വരെ പൊരുതി.

Continue Reading

News

കളി കാര്യവട്ടത്ത്; മല്‍സരം സെപ്തംബര്‍ 28ന്

ഓസ്‌ട്രേലിയയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തേക്ക്.

Published

on

മുംബൈ: ഓസ്‌ട്രേലിയയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തേക്ക്. ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 പരമ്പരയിലെ ഒരു മല്‍സരം തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലായിരിക്കും.

സെപ്തംബര്‍ 28 നാണ് അങ്കം. ലോകകപ്പിന് മുമ്പ് ഓസ്‌ട്രേലിയന്‍ ടി-20 സംഘം ഇന്ത്യയിലെത്തുന്നുണ്ട്. മൊഹാലി (സെപ്തംബര്‍ 20,) നാഗ്പ്പൂര്‍ (സെപ്തംബര്‍ 23), ഹൈദരാബാദ് (സെപ്തംബര്‍ 25) എന്നിവിടങ്ങളലായിരിക്കും ഈ മല്‍സരങ്ങള്‍. ഇതിന് ശേഷമായിരിക്കും ദക്ഷിണാഫ്രിക്ക വരുന്നത്. ആദ്യ മല്‍സരം തിരുവനന്തപുരത്തും രണ്ടാംമല്‍സരം ഗോഹട്ടിയിലും (ഒക്ടോബര്‍ 01), മൂന്നാം മല്‍സരം ഇന്‍ഡോറിലുമായിരിക്കും (ഒക്ടോബര്‍ 3). ഈ പരമ്പരക്ക് ശേഷം മൂന്ന് മല്‍സര ഏകദിന പരമ്പരയിലും ദക്ഷിണാഫ്രിക്ക കളിക്കും. റാഞ്ചി (ഒക്ടോബര്‍ 6), ലക്‌നൗ (ഒക്ടോബര്‍ 9), ഡല്‍ഹി (ഒക്ടോബര്‍ 3) എന്നിവിടങ്ങളിലാണ് ഈ മല്‍സരം. കോവിഡ് കാലത്ത് കളിക്കാന്‍ കഴിയാതിരുന്ന പരമ്പരയാണ് ക്രിക്കറ്റ് ബോര്‍ഡ് ഇപ്പോള്‍ റീ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

2019 ലാണ് അവസാനമായി തിരുവനന്തപുരത്ത് ഒരു രാജ്യാന്തര മല്‍സരം നടന്നത്. ഡിസംബര്‍ എട്ടിന് നടന്ന ആ മല്‍സരത്തില്‍ വിരാത് കോലിയുടെ ഇന്ത്യയെ വിന്‍ഡീസ് തറപറ്റിച്ചിരുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.