Connect with us

Sports

പൊരുതിയ ഗോകുലത്തെ ചെന്നൈ വീഴ്ത്തി

Published

on

ടി.കെ ഷറഫുദ്ദീന്‍

കോഴിക്കോട്: ഐലീഗ് ഫുട്‌ബോളില്‍ ഗോകുലം കേരള എഫ്.സിക്ക് സീസണിലെ ആദ്യ തോല്‍വി. സ്പാനിഷ് താരങ്ങളുടെ കരുത്തില്‍ മുന്നേറിയ ചെന്നൈ സിറ്റി എഫ്.സിയാണ് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് സ്വന്തംതട്ടകത്തില്‍ ഗോകുലത്തെ മുട്ടുകുത്തിച്ചത്. പെനാല്‍റ്റിയിലൂടെ ആന്റോണിയോ ജര്‍മെയ്ന്‍ (4), വി.പി സുഹൈര്‍(70) എന്നിവര്‍ കേരളത്തിനായി ലക്ഷ്യംകണ്ടമ്പോള്‍ പ്രവിട്ടോ രാജു(22), പെട്രോ ജാവിയര്‍(31), അമീറുദ്ദീന്‍ മൊഹിയുദ്ദീന്‍(68) എന്നിവരാണ് ചെന്നൈ ക്ലബിനായി ഗോള്‍നേടിയത്. ഇതോടെ മൂന്ന് കളിയില്‍ ഏഴുപോയന്റുള്ള ചെന്നൈ സിറ്റി എഫ്.സി പോയന്റ് ടേബിളില്‍ ഒന്നാമതെത്തി. ഗോകുലത്തിന്റെ മുന്നേറ്റത്തിന്റെ മുനയൊടിച്ച ചെന്നൈയുടെ പ്രതിരോധതാരം അജിത്ത് കുമാര്‍ കാമരാജാണ് കളിയിലെതാരം. അനാവശ്യ ഫൗള്‍വഴങ്ങിയ കേരള ക്യാപ്റ്റന്‍ മുഡ്ഡൈ മൂസ ചുവപ്പ് കാര്‍ഡ്കണ്ട് പുറത്ത് പോയത് ആതിഥേയര്‍ക്ക് തിരിച്ചടിയായി. മൂന്ന് സ്പാനിഷ് താരങ്ങളാണ് ചെന്നൈയ്ക്കായി ആദ്യ ഇലവനില്‍ ഇറങ്ങിയത്.

ടീം മലബാറിയന്‍സിന്റെ മുന്നേറ്റത്തോടെയാണ് കളിആരംഭിച്ചത്. ബോക്‌സില്‍വെച്ച് മലയാളി മധ്യനിരതാരം അര്‍ജ്ജുന്‍ജയരാജിന്റെ അക്രോബാറ്റിക് ഗോള്‍ശ്രമം ചെന്നൈ പ്രതിരോധതാരങ്ങള്‍ അപകടകരമാംവിധം തടഞ്ഞതാണ് ഗോകുലത്തിന്റെ ആദ്യഗോളിന് വഴിയൊരുക്കിയത്. അര്‍ജ്ജുനെ ഫൗള്‍ചെയ്തതിന് ലഭിച്ച പെനാല്‍റ്റി അനായാസം വലയിലെത്തിച്ച് അന്റോണിയോ ജര്‍മെയ്ന്‍ ആതിഥേയര്‍ക്ക് സ്വപ്‌നതുല്യമായ തുടക്കം നല്‍കി.(1-0) എന്നാല്‍ ഈ മുന്‍തൂക്കത്തില്‍ മുന്നേറികളിക്കുന്നതിന് പകരം കളിമറന്ന ഗോകുലത്തെയാണ് പിന്നീടങ്ങോട്ട് കണ്ടത്. തുടരെ തുടരെ ഗോകുലം ബോക്‌സിലേക്ക് കുതിച്ചെത്തിയ അയല്‍ക്കാര്‍ നിരന്തരം അപകടം വിതച്ചു.

സ്പാനിഷ്-ഇന്ത്യന്‍ കോമ്പിനേഷനില്‍ പിറന്ന സുന്ദരനീക്കങ്ങള്‍ക്കൊടുവിലാണ് ചെന്നൈ ടീം സമനില ഗോള്‍ കണ്ടെത്തിയത്. ഗോകുലം പ്രതിരോധനിരയെ വെട്ടിച്ച് മുന്നേറിയ സ്‌പെയിന്‍ മധ്യനിരതാരം നെസ്റ്റര്‍ ജീസസിന്റെ ഉജ്ജ്വലമായ ഷോട്ട് കേരള ഗോളി ഷിബിന്‍ രാജ് തട്ടിയകറ്റി. എന്നാല്‍ ബോക്‌സില്‍ തക്കംപാര്‍ത്തിരുന്ന പ്രവിട്ടോ രാജു അനായാസം പന്ത് പോസ്റ്റിലേക്ക് തിരിച്ചുവിട്ട് സന്ദര്‍ശകര്‍ക്ക് സമനില നേടികൊടുത്തു.(1-1). ആദ്യ ഗോളിന് സമാനമായ നീക്കമാണ് രണ്ടാംഗോളിനും ഇടയാക്കിയത്. ഇടതുവിംഗില്‍ നിന്ന് ചെന്നൈ ക്യാപ്റ്റന്‍ പെട്രോ ജാവിയറിന്റെ ഒറ്റയാന്‍ നീക്കം തടയാനുള്ള കേരള ഡിഫന്‍ഡര്‍ ഡാനിയല്‍ അഡോയുടെ ശ്രമം വിഫലമായി. മുന്നോട്ടിറങ്ങി പന്ത്തട്ടിയകറ്റാനുള്ള കേരള ഗോളി ഷിബിന്‍രാജിനും പിഴച്ചു. ഗോളിയില്ലാത്ത പോസ്റ്റിലേക്ക് പന്തടിച്ച് സ്പാനിഷ് താരം മത്സരത്തില്‍ ആദ്യമായി ചെന്നൈയ്ക്ക് ലീഡ് നേടികൊടുത്തു(2-1).കഴിഞ്ഞ ഹോംമത്സരത്തിലേതുപോലെ രണ്ടാംപകുതിയില്‍ എതിര്‍ ഗോള്‍മുഖത്തേക്ക് ഇരമ്പിയടുക്കുന്ന ഗോകുലത്തെയാണ് രണ്ടാം പകുതിയില്‍ കണ്ടത്.

പൂര്‍ണമായി കായികക്ഷമത വീണ്ടെടുക്കാത്ത അന്റോണിയോ ജര്‍മെയ്‌നെ പിന്‍വലിച്ച് എസ്. രാജേഷിനെ ഇറക്കിയതോടെ മുന്നേറ്റത്തിന് മൂര്‍ച്ചകൂടി. രാജേഷ്-അര്‍ജുന്‍-സുഹൈര്‍ നീക്കങ്ങള്‍ പലപ്പോഴും ചെന്നൈ ബോക്‌സില്‍ അപകടം വിതച്ചെങ്കിലും ഗോള്‍മാത്രം അകന്നുനിന്നു. ഗോകുലം പ്രതിരോധത്തിന്റെ പിഴവില്‍ മൂന്നാംഗോള്‍നേടി അയല്‍ക്കാര്‍ ലീഡ് ഉയര്‍ത്തി. 68ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ അമീറുദ്ദീന്‍ മൊഹിയുദ്ദീനിലൂടെയാണ് ലക്ഷ്യംകണ്ടത്. (3-1) എന്നാല്‍ തൊട്ടടുത്ത മിനിറ്റില്‍ മലയാളിതാരം വി.പി സുഹൈറിലൂടെ ഗോള്‍മടക്കിയ ഗോകുലം അതിവേഗം മത്സരത്തിലേക്ക് തിരിച്ചുവന്നു. (3-2). ബോക്‌സിന് പുറത്തുനിന്ന് മലയാളിതാരം ഉതിര്‍ത്ത ഉജ്ജ്വലമായ വലംകാലന്‍ ഷോട്ടിന് മുന്നില്‍ നിസഹായനായി നില്‍ക്കാനേ ചെന്നൈ ഗോളിക്ക് കഴിഞ്ഞുള്ളൂ.

89ാം മിനിറ്റില്‍ കേരള ക്യാപ്റ്റന്‍ മുഡ്ഡെ മൂസെയുടെ ഗോള്‍ശ്രമം പോസ്റ്റില്‍തട്ടിപുറത്തേക്ക് പോയത് അവിശ്വസിനീയമായാണ് കായിക പ്രേമികള്‍ കണ്ടത്. അവസാനമിനുറ്റില്‍ മത്സരം പരുക്കന്‍ കളിയിലേക്ക്‌നീങ്ങി. മൂന്ന് കളിയില്‍ രണ്ട് പോയന്റുള്ള കേരളം നിലവില്‍ ആറാം സ്ഥാനത്താണ്. എവേമത്സരത്തില്‍ ഞായറാഴ്ച ഷില്ലോംഗ് ലജോംഗുമായാണ് ഗോകുലത്തിന്റെ അടുത്തമത്സരം.

News

ലണ്ടനിലെത്തി മഞ്ഞപ്പട

26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി.

Published

on

കൊച്ചി: 26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി. ഗോവയില്‍ നടന്ന റിലയന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്‌മെന്റ് ലീഗില്‍ റണ്ണേഴ്‌സ് അപ്പായാണ് ബ്ലാസ്‌റ്റേഴ്‌സ് നെക്സ്റ്റ് ജെന്‍ കപ്പിന് യോഗ്യത നേടിയത്. പ്രമുഖ പ്രീമിയര്‍ ലീഗ് ക്ലബ്ബുകളുടെ യൂത്ത് ടീമുകളെയാണ് ബ്ലാസ്‌റ്റേഴ്‌സ് നേരിടുന്നത്. ബെംഗളൂരു എഫ്‌സി, റിലയന്‍സ് ഫൗണ്ടേഷന്‍ യങ് ചാമ്പ്‌സ് എന്നീ ടീമുകളും ഇന്ത്യയില്‍ നിന്ന് മത്സരത്തിനുണ്ട്.

നിലവിലെ ചാമ്പ്യന്‍മാരായ ചെല്‍സി എഫ്‌സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, സതാംപ്ടണ്‍ എഫ്‌സി എന്നിവയാണ് ഇംഗ്ലീഷ് ടീമുകള്‍. അണ്ടര്‍ 21 താരങ്ങളാണ് ബ്ലാസ്‌റ്റേഴ്‌സിനായി ബൂട്ടണിയുന്നത്. രണ്ട് അണ്ടര്‍ 23 താരങ്ങളും ടീമിലുണ്ട്. പ്രീമിയര്‍ ലീഗും ഇന്ത്യന്‍ സൂപ്പര്‍ലീഗും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് നെക്സ്റ്റ് ജെന്‍ കപ്പ് സംഘടിപ്പിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് ടീം: സച്ചിന്‍ സുരേഷ്, മുഹമ്മദ് മുര്‍ഷിദ്, മുഹീത് ഷബീര്‍ ഖാന്‍, മുഹമ്മദ് ബാസിത്, ഹോര്‍മിപാം റൂയിവാ, ബിജോയ് വി, തേജസ് കൃഷ്ണ, മര്‍വാന്‍ ഹുസൈന്‍, ഷെറിന്‍ സലാറി, അരിത്ര ദാസ്, മുഹമ്മദ് ജാസിം, ജീക്‌സണ്‍ സിങ്, ആയുഷ് അധികാരി, ഗിവ്‌സണ്‍ സിങ്, മുഹമ്മദ് അസര്‍, മുഹമ്മദ് അജ്‌സല്‍, മുഹമ്മദ് അയ്‌മെന്‍, നിഹാല്‍ സുധീഷ്. തോമക് ഷ്വാസാണ് മുഖ്യ പരിശീലകന്‍. ടി.ജി പുരുഷോത്തമന്‍ സഹപരിശീലകന്‍.

Continue Reading

News

ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം; ജയിച്ചാല്‍ പരമ്പര

ആദ്യ ഏകദിനത്തില്‍ കേവലം നാല് റണ്‍സിന് ഭാഗ്യത്തിന് രക്ഷപ്പെട്ട ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം.

Published

on

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ആദ്യ ഏകദിനത്തില്‍ കേവലം നാല് റണ്‍സിന് ഭാഗ്യത്തിന് രക്ഷപ്പെട്ട ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം. രാത്രി ഏഴിന് ആരംഭിക്കുന്ന മല്‍സരത്തില്‍ ജയിച്ചാല്‍ ശിഖര്‍ ധവാന്റെ സംഘത്തിന് പരമ്പര സ്വന്തമാക്കാം. പക്ഷേ ആദ്യ മല്‍സരത്തില്‍ തന്നെ വിന്‍ഡീസ് ഇന്ത്യയെ ഞെട്ടിച്ച സാഹചര്യത്തില്‍ ധവാന്റെ സംഘത്തിന് മുന്‍ കരുതല്‍ നന്നായി വേണ്ടി വരും. ആദ്യ മല്‍സരത്തില്‍ വന്‍ സ്‌ക്കോര്‍ ഉയര്‍ത്തിയിരുന്നു ഇന്ത്യ. നായകന്‍ ധവാന്‍ സ്വന്തമാക്കിയ 97 റണ്‍സ്, സഹ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, മൂന്നാമനായ ശ്രേയാംസ് അയ്യര്‍ എന്നിവരുടെ അര്‍ധ ശതകങ്ങള്‍ എന്നിവയെല്ലാം സഹായമായപ്പോള്‍ ഏഴ് വിക്കറ്റിന് 308 റണ്‍സ്.

പക്ഷേ മറുപടിയില്‍ വിന്‍ഡീസ് 305 ലെത്തി. ഓപ്പണര്‍ ഷായ് ഹോപ്പിനെ (7) മുഹമ്മദ് സിറാജ് പെട്ടെന്ന് പുറത്താക്കിയെങ്കിലും കൈല്‍ മേയേഴ്‌സ്, ഷംറോ ബ്രുക്‌സ് എന്നിവര്‍ തകര്‍ത്തടിച്ചു. അപാര ഫോമിലായിരുന്നു മേയേഴ്‌സ്. 10 ബൗണ്ടറികളും ഒരു സിക്‌സറും ഉള്‍പ്പെടെ ഗംഭീര ഇന്നിംഗ്‌സ്. ബ്രൂക്‌സാവട്ടെ കൂറ്റനടികള്‍ക്ക് നിന്നില്ല. പക്ഷേ ന്നായി പിന്തുണച്ചു. ഈ സഖ്യത്തെ ഷാര്‍ദുല്‍ ഠാക്കൂര്‍ പുറത്താക്കുമ്പോഴേക്കും നല്ല അടിത്തറ കിട്ടിയിരുന്നു ആതിഥേയര്‍ക്ക്. ബ്രൂക്‌സ് പുറത്തായ ശേഷമെത്തിയ ബ്രാന്‍ഡണ്‍ കിംഗും പൊരുതി നിന്നതോടെ ഇന്ത്യ വിറക്കാന്‍ തുടങ്ങി. ബൗളര്‍മാര്‍ തെറ്റുകള്‍ ആവര്‍ത്തിച്ചു. പന്തുകള്‍ അതിര്‍ത്തിയിലേക്ക് പായാന്‍ തുടങ്ങി. മേയേഴ്‌സിനെ സഞ്ജു സാംസണിന്റെ കരങ്ങളിലെത്തിച്ച് ഷാര്‍ദുല്‍ തന്നെയാണ് മല്‍സരത്തിലേക്ക് ടീമിനെ തിരികെ കൊണ്ടുവന്നത്. 189 റണ്‍സിലായിരുന്നു മേയേഴ്‌സിന്റെ മടക്കം. ഫോമിലുള്ള നായകന്‍ നിക്കോളാസ് പുരാനെ സിറാജ് രണ്ടാം വരവില്‍ മടക്കിയതോടെ ആവേശമായി. യൂസവേന്ദ്ര ചാഹല്‍ റോവ്മാന്‍ പവലിനെ (6) വേഗം മടക്കി. പക്ഷേ അപ്പോഴും വാലറ്റത്തില്‍ അഖില്‍ ഹുസൈന്‍ (32 നോട്ടൗട്ട്), റോമാരിയോ ഷെപ്പേര്‍ഡ് എന്നിവര്‍ അവസാനം വരെ പൊരുതി.

Continue Reading

News

കളി കാര്യവട്ടത്ത്; മല്‍സരം സെപ്തംബര്‍ 28ന്

ഓസ്‌ട്രേലിയയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തേക്ക്.

Published

on

മുംബൈ: ഓസ്‌ട്രേലിയയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തേക്ക്. ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 പരമ്പരയിലെ ഒരു മല്‍സരം തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലായിരിക്കും.

സെപ്തംബര്‍ 28 നാണ് അങ്കം. ലോകകപ്പിന് മുമ്പ് ഓസ്‌ട്രേലിയന്‍ ടി-20 സംഘം ഇന്ത്യയിലെത്തുന്നുണ്ട്. മൊഹാലി (സെപ്തംബര്‍ 20,) നാഗ്പ്പൂര്‍ (സെപ്തംബര്‍ 23), ഹൈദരാബാദ് (സെപ്തംബര്‍ 25) എന്നിവിടങ്ങളലായിരിക്കും ഈ മല്‍സരങ്ങള്‍. ഇതിന് ശേഷമായിരിക്കും ദക്ഷിണാഫ്രിക്ക വരുന്നത്. ആദ്യ മല്‍സരം തിരുവനന്തപുരത്തും രണ്ടാംമല്‍സരം ഗോഹട്ടിയിലും (ഒക്ടോബര്‍ 01), മൂന്നാം മല്‍സരം ഇന്‍ഡോറിലുമായിരിക്കും (ഒക്ടോബര്‍ 3). ഈ പരമ്പരക്ക് ശേഷം മൂന്ന് മല്‍സര ഏകദിന പരമ്പരയിലും ദക്ഷിണാഫ്രിക്ക കളിക്കും. റാഞ്ചി (ഒക്ടോബര്‍ 6), ലക്‌നൗ (ഒക്ടോബര്‍ 9), ഡല്‍ഹി (ഒക്ടോബര്‍ 3) എന്നിവിടങ്ങളിലാണ് ഈ മല്‍സരം. കോവിഡ് കാലത്ത് കളിക്കാന്‍ കഴിയാതിരുന്ന പരമ്പരയാണ് ക്രിക്കറ്റ് ബോര്‍ഡ് ഇപ്പോള്‍ റീ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

2019 ലാണ് അവസാനമായി തിരുവനന്തപുരത്ത് ഒരു രാജ്യാന്തര മല്‍സരം നടന്നത്. ഡിസംബര്‍ എട്ടിന് നടന്ന ആ മല്‍സരത്തില്‍ വിരാത് കോലിയുടെ ഇന്ത്യയെ വിന്‍ഡീസ് തറപറ്റിച്ചിരുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.